ശ്ലോകം 1 : അമ്പത്തൊന്നക്ഷരാളീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

അമ്പത്തൊന്നക്ഷരാളീകലിതതനുലതേ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൌഭാഗ്യലക്ഷ്മീ-
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!

മഴമങ്ഗലം നമ്പൂതിരിയുടെ ഭാഷാനൈഷധചമ്പുവിലെ പ്രഥമശ്ലോകം.

ശ്ലോകം 2 : ചേണുറ്റീടും ചതുസ്സാഗര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചേണുറ്റീടും ചതുസ്സാഗര സലിലനറും പട്ടുടുത്തോരു ബാല-
ക്ഷോണിപ്പെണ്ണിന്നു മാരക്ഷിതിരമണനണിഞ്ഞോരു മാണിക്കമാലേ,
കാണിക്കാലം കടക്കണ്‍ കലയ മയി മുദാ മന്മനക്കാമ്പശേഷം
കാണിക്കാ വെച്ചിതല്ലോ മലരടി തൊഴുതേന്‍ മാരചിന്താമണീ! ഞാന്‍

ലീലാതിലകത്തിന്റെ ശെയിലിയില്‍ വിരചിതമായ അലങ്കാരസംക്ഷേപത്തില്‍ നിന്നു്‌. അജ്ഞാതകര്‍ത്തൃകം.

ശ്ലോകം 3 : കേയൂരാണി ന ഭൂഷയന്തി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കേയൂരാണി ന ഭൂഷയന്തി പുരുഷം ഹാരാ ന ചന്ദ്രോജ്വലാ
ന സ്നാനം ന വിലേപനം ന കുസുമം നാലംകൃതാ മൂര്‍ദ്ധജാഃ,
വാണ്യേകാ സമലംകരോതി പുരുഷം യാ സംസ്കൃതാ ധാര്യതേ,
ക്ഷീയന്തേ ഖലു ഭൂഷണാനി സതതം വാഗ്ഭൂഷണം ഭൂഷണം

ഭര്‍ത്തൃഹരിയുടെ നീതിശതകത്തില്‍ നിന്നു്‌.

ശ്ലോകം 4 : വാഗ്ദേവീ ധൃതവല്ലകീ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാഗ്ദേവീ ധൃതവല്ലകീ, ശതമഖോ വേണും ദധത്‌, പദ്മജ-
സ്താളോന്നിദ്രകരോ, രമാ ഭഗവതീ ഗേയപ്രയോഗാന്വിതാ,
വിഷ്ണുഃ സാന്ദ്രമൃദങ്ഗവാദനപടുര്‍, ദേവാഃ സമന്താത്‌ സ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം

ഇത്‌ ശിവന്റെ പ്രദോഷനൃത്തത്തിന്റെ ഒരു വര്‍ണ്ണനയാണു്‌.

ശ്ലോകം 5 : വീണാവാദിനിയായി വാണി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീണാവാദിനിയായി വാണി, മഘവാവോടക്കുഴല്‍ക്കാരനായ്‌,
വാണീപന്‍ കരതാളമിട്ടു, രമയോ ഗാനങ്ങളോതീടിനാള്‍,
ഗോവിന്ദന്‍ സുമൃദങ്ഗവാദകനു, മീ മട്ടില്‍ പ്രദോഷത്തിലാ
ദേവന്മാര്‍ പരമേശനെത്തൊഴുതിടാനൊന്നിച്ചു നില്‍പ്പായഹോ!

കഴിഞ്ഞ ശ്ലോകത്തിന്‌ ഉമേഷിന്റെ പരിഭാഷ.

ശ്ലോകം 6 : ഗോപാലനെന്നോര്‍ത്തു മുകുന്ദ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

ഗോപാലനെന്നോര്‍ത്തു മുകുന്ദ! കേള്‍ക്ക
ഞാന്‍ പാലു മോഹിച്ചു ഭജിച്ചു നിന്നെ
നീയോ മിടുക്കന്‍ പുനരിങ്ങു മേലാല്‍
തായാര്‍മുലപ്പാലുമലഭ്യമാക്കി!

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 7 : നീലക്കാര്‍ കൂന്തലോടും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

നീലക്കാര്‍ കൂന്തലോടും, നിടിലമതില്‍ വിളങ്ങുന്ന നല്‍ ഗോപിയോടും,
ബാലാദിത്യപ്രകാശത്തൊടു, മതിമൃദുവാം പുഞ്ചിരിക്കൊഞ്ചലോടും,
ചേലേറും ചേലയോടും, കരമതില്‍ വിലസും ശങ്ഖ ചക്രാദിയോടും,
കോലും കൃഷ്ണസ്വരൂപം കുരുസഭയിലലങ്കാരമായിബ്ഭവിച്ചു

നടുവത്ത്‌ അച്ഛന്‍ നമ്പൂതിരിയുടെ ഭഗവദ്ദൂതു്‌ നാടകത്തില്‍ നിന്നു്‌.

ശ്ലോകം 8 : ചന്തമേറിയ പൂവിലും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മല്ലിക

ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത! ചാരു കടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍!

കവി: കുമാരനാശാന്‍

ശ്ലോകം 9 : ഹുങ്കാളുന്ന തിമിങ്ഗിലങ്ങള്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹുങ്കാളുന്ന തിമിങ്ഗിലങ്ങള്‍ തലകാണിക്കെ, ത്തിരിഞ്ഞോടുവോ--
രെന്‍ കൈവര്‍ത്തക, ചെയ്‌വതെന്തു ചെറുമീന്‍ വര്‍ഗ്ഗത്തൊടിന്നക്രമം?
തന്‍ കയ്യൂക്കിലഹങ്കരിച്ചടിപിടിക്കങ്ങാടിയില്‍ ചെന്നു തോ--
റ്റങ്കത്തിന്നുടനമ്മയോടണയുമാ വീരന്‍ ഭവാന്‍ തന്നെയൊ?

കവി : ടി. എം. വി.

ശ്ലോകം 10 : തേവാരിപ്പാനിരിപ്പാന്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

തേവാരിപ്പാനിരിപ്പാന്‍ തുനിയുമളവി "ലത്തേവര്‍ ഞാ"നെന്നു ചൊല്ലി--
പ്പൂവെല്ലാം ചൂടുമപ്പോ "ളരുതയി മകനേ! യെന്തി"തെന്നാളെശോദാ
ഭൂഭാരം തീര്‍പ്പതിന്നായ്‌ മഹിയിലവതരിച്ചോരു സച്ചിത്സ്വരൂപം
വാ പാടിപ്പാരമോര്‍ത്തീടിന സുകൃതിനിമാര്‍ക്കമ്മമാര്‍ക്കേ തൊഴുന്നേന്‍!

പൂന്താനത്തിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തില്‍ നിന്നു്‌.

ശ്ലോകം 11 : ഭൂലോകം ശൂന്യമായീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭൂലോകം ശൂന്യമായീ, ഹൃദയമൊരു തമോമണ്ഡലം പോലെയായീ,
ത്രെയിലോക്യത്തിന്റെ സൃഷ്ടിസ്ഥിതിലയകരനാം മൂര്‍ത്തിയും ശത്രുവായി
താലോലിക്കേണ്ടുമെന്‍ കുട്ടികളിരുവരുമെന്‍ രണ്ടു തോളത്തുമായീ
പാലോലും വാണി മത്പ്രേയസിയിവനെ വെടിഞ്ഞീശ്വരോ രക്ഷ രക്ഷ!

കവി: ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

ശ്ലോകം 12 : താരാ മാലാ വിരാജദ്ഗഗന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

താരാ മാലാ വിരാജദ്‌ ഗഗന ഘനകചേ! യാമിനീ കാമിനീ നീ--
യാരാലെത്തുന്ന നേരം വിധുമുഖി! വികസിക്കുന്നിതുള്‍ക്കൈരവം മേ
നേരാം സൌന്‌ദര്യ സാരം സ്ഫുടതരമറിയിക്കുന്ന നിന്‍ സങ്ഗമത്താ--
ലാരാജിപ്പൂ പ്രശാന്തപ്രകൃതി, സുകൃതികള്‍ക്കുത്സവം ത്വത്‌ സമക്ഷം

കവി : പി. ശങ്കരന്‍ നമ്പ്യാര്‍, കവിത : രജനി

ശ്ലോകം 13 : നഞ്ഞാളും കാളിയന്‍ തന്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

നഞ്ഞാളും കാളിയന്‍ തന്‍ തലയിലു, മതുപോലക്കുറൂരമ്മയാകും
കുഞ്ഞാത്തോല്‍ പാലുകാച്ചും കരികലമതുതന്നുള്ളിലും, തുള്ളിയോനേ!
ഇഞ്ഞാനെന്നുള്ള ഭാവക്കറയധികതരം പൂണ്ടു, മാലാണ്ടുപോമെന്‍
നെഞ്ഞാം രങ്ഗത്തു തങ്കത്തളകളിളകി നീ നിത്യവും നൃത്തമാടൂ!

പ്രേംജിയുടെ നാല്‍ക്കാലികള്‍ എന്ന മുക്തകസമാഹാരത്തില്‍നിന്നു്‌.

ശ്ലോകം 14 : ഇന്നാടെല്ലാം വിളര്‍പ്പിച്ചിടും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ഇന്നാടെല്ലാം വിളര്‍പ്പിച്ചിടുമൃതു, വിതുപോയ്‌ വല്ലപാടും വസന്തം
വന്നാല്‍ ഞാനിങ്ങു മാനത്തൊരു മണിരുചിരപ്പച്ചമേലാപ്പു കെട്ടും
എന്നാവാം കൂലവൃക്ഷത്തിനു നിനവു, സരിത്തിന്റെ വന്‍നീരൊഴുക്ക--
ന്നന്നായ്‌, തന്‍ മൂലമണ്ണാസകലമപഹരിക്കുന്നതാരെന്തറിഞ്ഞൂ!

വള്ളത്തോള്‍, കവിത : കൈക്കുമ്പിള്‍.

ശ്ലോകം 15 : എന്നെബ്ഭൂമിയിലെന്തിനിങ്ങനെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നെബ്ഭൂമിയിലെന്തിനിങ്ങനെ വൃഥാ തള്ളീട്ടു, ഞാന്‍ പോയിടും
പന്ഥാവില്‍ കുഴികുത്തി, മുള്ളുകള്‍ വിത, ച്ചോടിച്ചിടുന്നൂ ഭവാന്‍?
ഇന്നെന്‍ കാലിടറി, പ്പതിച്ചു കുഴിയില്‍, മുള്ളേറ്റു രക്തം വമി-
ച്ചെന്നാ, ലായതുമെന്റെ പാപഫലമാണെന്നോതുമോ ദൈവമേ?

ഉമര്‍ ഖയ്യാമിന്റെ ഒരു ചതുഷ്പദിയുടെ വിദൂരപരിഭാഷ.

ശ്ലോകം 16 : ഈയമ്പെയ്തതു തൈരുകൂട്ടി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഈയമ്പെയ്തതു തൈരുകൂട്ടിയുരുളച്ചോറിന്‍ തഴമ്പേപെടും
കൈയ, ല്ലുണ്ടൊരു സവ്യസാചി പിറകില്‍ തേര്‍ത്തട്ടിലായിദ്ദൃഢം,
ചായം തേച്ച ശിഖണ്ഡിമാരുടെ മുളംകോലിന്‍ കണക്കിക്കണ--
ക്കായം കൂടിയ ബാണമെയ്തു വിടുവാനാമോ കിണഞ്ഞീടിലും?

ശ്ലോകം 17 : ചൊല്ലൂ രാപ്പകല്‍ കൂമ്പിയും...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചൊല്ലൂ രാപ്പകല്‍ കൂമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താന്‍
ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോര്‍ക്കും കിടാങ്ങള്‍ക്കഹോ
എല്ലാര്‍ക്കും സഹസൈവ തോന്നിയൊരുമിച്ചെല്ലാരുമായ്‌ ചൊല്ലിനാ--
രംഭോജം ജലജം പയോജമുദജം പാഥോജമെന്നേകദാ!

പൂന്താനത്തിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തില്‍ നിന്നു്‌.

ശ്ലോകം 18 : എങ്ങോനിന്നെത്തി,യിമ്മട്ടിവിടെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

എങ്ങോനിന്നെത്തി,യിമ്മട്ടിവിടെയൊരുവിധം ചൊല്ലിയാടിക്കഴിഞ്ഞാ--
ലെങ്ങോ പോകേണ്ട ജീവന്നരനിമിഷമനങ്ങാതിരിക്കാവതല്ല.
ഒന്നും വേണ്ടെന്നു വെയ്ക്കുന്നവനൊരു മഠയന്‍, വിശ്രമം ഭോഷ്ക്കുമാത്രം
വന്നും പോയും നടക്കും വികൃതികളവസാനിച്ചിടും നാള്‍ വരേയ്ക്കും!

എം. എന്‍. പാലൂരിന്റെ കല്യാണക്കാഴ്ച എന്ന കവിതയില്‍ നിന്നു്‌.

ശ്ലോകം 19 : ഒരുണ്ണിയെക്കണ്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

ഒരുണ്ണിയെക്കണ്ടു രമിച്ചുകൊള്‍വാന്‍
ഒരീശ്വരാനുഗ്രഹമില്ലെനിക്കും
പുരത്തില്‍ മേവുന്ന ജനത്തില്‍ വെച്ചി--
ട്ടൊരുത്തനെക്കൂറു നിനക്കുമില്ല!

കുഞ്ചന്‍ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തില്‍ നിന്നു്‌.

ശ്ലോകം 20 : പണ്ടാ വടക്കെച്ചിറ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ഇന്ദ്രവജ്ര

പണ്ടാ വടക്കെച്ചിറയൊന്നു ചെന്നു
കണ്ടാല്‍ കുളിച്ചീടണമെന്നു തോന്നും!
പണ്ടാറമാം വാഴ്ചയിലിന്നതൊന്നു
കണ്ടാല്‍ കുളിച്ചീടണമെന്നു തോന്നും!

ശ്ലോകം 21 : പുരികുഴല്‍ നികരത്തില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

പുരികുഴല്‍ നികരത്തില്‍പ്പൂനിലാവിന്റെ വിത്തും
പുരികലതയിലോമല്‍ കാമസാമ്രാജ്യസത്തും
പരിചിനൊടു ധരിക്കും പര്‍വ്വതാധീശനുള്ള--
പ്പരമസുകൃതവേളിക്കെപ്പൊഴും കൂപ്പിടുന്നേന്‍!

കവി : ലക്ഷ്മീപുരത്തു രവിവര്‍മ്മ

ശ്ലോകം 22 : പിറവാര്‍ന്ന മുതല്‍ക്കു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തമാലിക

പിറവാര്‍ന്ന മുതല്‍ക്കു ശാഠ്യമെന്തെ--
ന്നറിയാത്തോരുരചെയ്‌വതപ്രമാണം
പരവഞ്ചന വിദ്യയായ്‌ പഠിയ്ക്കും
നരരോതും മൊഴിയേ യഥാര്‍ത്ഥമാവൂ.

ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടെ ശാകുന്തളം തര്‍ജ്ജമയില്‍ (കേരളശാകുന്തളം) നിന്നു്‌.

ശ്ലോകം 23 : പരമപുരുഷശയ്യേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

പരമപുരുഷശയ്യേ! ഭാരതക്ഷോണിമൌലേ!
പരശുജയപതാകേ! പത്മജാനൃത്തശാലേ!
പരമിവനു സഹായം പാരിലാരുള്ളു? നീയേ
പരവശതയകറ്റിപ്പാലനം ചെയ്ക തായേ!

ഉള്ളൂരിന്റെ ഉമാകേരളത്തില്‍ നിന്നു്‌.

ശ്ലോകം 24 : പിതാമഹനിതംബിനീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

പിതാമഹനിതംബിനീനഖരഘട്ടനോദ്യത്സ്വരാ--
ഞ്ചിതാമലവിപഞ്ചികയ്ക്കുടയ ഗീതസമ്പത്തിനും
പ്രതാപനില കേവലം ബത നിലച്ചിടും മട്ടിലായ്‌
ധ്രുതാദരമുദാരയാം സുകവിസൂക്തി രാജിപ്പുതേ

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 25 : പൂമെത്തേലെഴുനേറ്റിരുന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂമെത്തേലെഴുനേറ്റിരുന്നു "ദയിതേ, പോകുന്നു ഞാ"നെന്നു കേ--
ട്ടോമല്‍ക്കണ്ണിണനീരണിഞ്ഞ വദനപ്പൂവോടു ഗാഢം തദാ
പൂമേനിത്തളിരൊന്നു ചേര്‍ "ത്തഹമിനിക്കാണുന്നതെ"ന്നെന്നക--
പ്പൂമാലോടളിവേണി ചൊന്ന മധുരച്ചൊല്ലിന്നു കൊല്ലുന്നു മാം.

കവി : പൂന്തോട്ടത്തു നമ്പൂതിരി

ശ്ലോകം 26 : പത്രം വിസ്തൃതമത്ര...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പത്രം വിസ്തൃതമത്ര തുമ്പമലര്‍ തോറ്റോടീടിനോരന്നവും
പുത്തന്‍ നെയ്‌ കനിയെപ്പഴുത്ത പഴവും കാളിപ്പഴം കാളനും
പത്തഞ്ഞൂറുകറിയ്ക്കുദാസ്യമിയലും നാരങ്ങയും മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിര്‍മോര്‍ തട്ടാതെ കിട്ടും ശുഭം

കവി: കുഞ്ചന്‍ നമ്പ്യാര്‍

ശ്ലോകം 27 : പാടത്തുംകര നീളെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാടത്തുംകര നീളെ നീലനിറമായ്‌ വേലിയ്ക്കൊരാഘോഷമാ--
യാടി,ത്തൂങ്ങി,യല,ഞ്ഞുലഞ്ഞു സുകൃതം കൈക്കൊണ്ടിരിയ്ക്കും വിധൌ
പാരാതെ വരികെന്റെ കയ്യിലധുനാ പീയൂഷഡംഭത്തെയും
ഭേദിച്ചന്‍പൊടു കയ്പവല്ലി തരസാ പെറ്റുള്ള പൈതങ്ങളേ!

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 28 : പാലാഴിത്തിരമാല നാലുപുറവും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാലാഴിത്തിരമാല നാലുപുറവും തട്ടിക്കുലുക്കുമ്പൊഴും
വേലപ്പെണ്ണടിരണ്ടുമാത്തകുതുകം മെല്ലെത്തലോടുമ്പൊഴും
പാലിക്കാനമരര്‍ഷിമാര്‍ സ്തുതികഥാഗീതം പൊഴിക്കുമ്പൊഴും
ചേലില്‍ ചാഞ്ഞുകിടന്നുറങ്ങുമുടയോനേകട്ടെയുത്തേജനം!

കവി: വി.കെ.ഗോവിന്ദന്‍ നായര്‍

ശ്ലോകം 29 : പയ്യീച്ച പൂച്ച പുലി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

പയ്യീച്ച പൂച്ച പുലി വണ്ടെലി ഞണ്ടു പച്ച--
പ്പയ്യെന്നു തൊട്ടു പലമാതിരിയായ ജന്മം
പയ്യെക്കഴിഞ്ഞു പുനരിപ്പുരുഷാകൃതിത്വം
കയ്യില്‍ കിടച്ചതു കളഞ്ഞു കുളിച്ചിടല്ലേ!

കവി: ശീവൊള്ളി

ശ്ലോകം 30 : പേര്‍ കാളും കവിമല്ലരെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പേര്‍ കാളും കവിമല്ലരെ പ്രതിമയാല്‍ ഛായാപടത്താല്‍ വൃഥാ
ലോകം സ്മാരകമേര്‍പ്പെടുത്തിയഭിനന്ദിക്കുന്നതായ്‌ കാണ്മു നാം;
പോകുന്നീലതുകാണുവാന്‍ സഹൃദയന്മാരും, നമുക്കക്ഷര--
ശ്ലോകത്തില്‍ സ്മരണീയര്‍ തന്‍ കൃതികളെച്ചൊല്ലാ, മതല്ലേ സുഖം?

കവി: വി.കെ.ഗോവിന്ദന്‍ നായര്‍??

ശ്ലോകം 31 : പാലിയ്ക്കാനായ്‌ ഭുവനമഖിലം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മന്ദാക്രാന്ത

പാലിയ്ക്കാനായ്‌ ഭുവനമഖിലം ഭൂതലേ ജാതനായ--
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരില്‍ നീ കാഴ്ചയായ്‌ വെച്ചിടേണം
മൌലിക്കെട്ടില്‍ത്തിരുകുമതിനെത്തീര്‍ച്ചയായ്‌ ഭക്തദാസന്‍

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ മയൂരസന്ദേശത്തില്‍ നിന്നു്‌.

ശ്ലോകം 32 : പാരാവാരമതിങ്കലുള്ള...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാരാവാരമതിങ്കലുള്ള തിരപോല്‍ വാരിച്ചൊരിഞ്ഞേറ്റവും
നേരമ്പോക്കുകളാര്‍ന്ന പദ്യനിരകൊണ്ടീരേഴു ലോകത്തിലും
പാരം കീര്‍ത്തി നിറച്ചിടുന്ന ധരണീദേവാഗ്രഗണ്യാ! ഭവാന്‍
പാരാതങ്ങു ചമച്ച രാജചരിതശ്ലോകങ്ങളും കണ്ടു ഞാന്‍.

ഏറ്റുമാനൂര്‍ തിരുവമ്പാടി കൊച്ചുനമ്പൂരി വെണ്മണിമഹന്‍ നമ്പൂരിക്കയച്ചുകൊടുത്തത്‌.

ശ്ലോകം 33 : പാതിക്കെട്ടു കൊതിച്ചു ഞാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാതിക്കെട്ടു കൊതിച്ചു ഞാന്‍ പലതരം തല്‍പ്പാതിയില്‍പ്പാതിയില്‍--
പ്പാതിത്വത്തൊടു പാതിയാടി പലതും പാഹീതി മുന്‍പായഹോ!
പാതിച്ചോര്‍നടയാള്‍ക്കു പാതി നയനം പോലും വിടര്‍ന്നീല, യി--
പ്പാരുഷ്യത്തൊടു പാതിവിന്ദശരനും പാതിപ്പെടുത്തുന്നു മാം!

കവി: കൊടുങ്ങല്ലൂര്‍ വിദ്വാന്‍ ഇളയതമ്പുരാന്‍

ശ്ലോകം 34 : പുരനാരികളെപ്പുണര്‍ന്നവന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വിയോഗിനി

പുരനാരികളെപ്പുണര്‍ന്നവന്‍,
പരദാരങ്ങളെയാസ്വദിച്ചവന്‍,
പരപീഡനമാത്മലീലയായ്‌
പരിശീലിച്ച പരസ്വഹാരി ഞാന്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാനസാന്തരം എന്ന കവിതയില്‍ നിന്നു്‌.

ശ്ലോകം 35 : പെയ്യും പീയൂഷമോലും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

പെയ്യും പീയൂഷമോലും കൃതികളൊരു ഞൊടിക്കുള്ളു ലക്ഷോപലക്ഷം
തയ്യാറാക്കുന്ന നാക്കുള്ളൊരു കവികളിലെന്‍ നാമമൊന്നാമതാകാന്‍
പയ്യെപ്പൂര്‍ണ്ണാനുകമ്പാമൃതമിടകലരും തൃക്കടക്കണ്ണെടുത്തൊ--
ന്നിയ്യുള്ളോനില്‍ പ്രയോഗിക്കുക പരമശിവന്‍ തന്റെ പുണ്യത്തിടമ്പേ!

കവി: ശീവൊള്ളി

ശ്ലോകം 36 : പരോപകാരായ ഫലന്തി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഉപേന്ദ്രവജ്ര

പരോപകാരായ ഫലന്തി വൃക്ഷാഃ
പരോപകാരായ വഹന്തി നദ്യഃ
പരോപകാരായ ദുഹന്തി ഗാവഃ
പരോപകാരാര്‍ത്ഥമിദം ശരീരം

ശ്ലോകം 37 : പരമതനുശരീരേ! ത്വാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

പരമതനുശരീരേ! ത്വാം തപിപ്പിച്ചിടുന്നൂ
പരമതനുരജസ്രം മാം ദഹിപ്പിച്ചിടുന്നൂ
പരവശത ദിനത്താലമ്പിളിക്കെത്രയുണ്ടോ
പരഭൃതമൊഴി! പാര്‍ത്താലാമ്പലിന്നത്രയില്ല.

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ മണിപ്രവാളശാകുന്തളത്തില്‍ നിന്നു്‌.

ശ്ലോകം 38 : പാരിന്നീരേഴിനെല്ലാറ്റിനും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

പാരിന്നീരേഴിനെല്ലാറ്റിനുമധിപതിയായ്‌, സ്വീയ മങ്ഗല്യരൂപം
നേരില്‍ക്കാണിച്ചുകൊണ്ടേ ഗുരുപവനപുരത്തമ്പുമെന്‍ തമ്പുരാനേ,
പൂരിച്ചുള്ളില്‍ തുളുമ്പീടുകിലരിയ ഭവദ്ഭക്തി മര്‍ത്ത്യര്‍ക്കശേഷം
കോരിക്കോരിക്കൊടുപ്പൂ സുമധുരപരമാനന്ദപീയൂഷയൂഷം

പ്രേംജിയുടെ നാല്‍ക്കാലികളില്‍ നിന്നു്‌.

ശ്ലോകം 39 : പറഞ്ഞ കാര്യം പശുവും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വംശസ്ഥം

പറഞ്ഞ കാര്യം പശുവും ഗ്രഹിച്ചിടും
ഹയാദി ഭാരങ്ങളെടുപ്പതില്ലയോ?
പറഞ്ഞിടാതേയുമറിഞ്ഞിടും പുമാന്‍
പരേങ്ഗിതജ്ഞാനമതിന്നു ബുദ്ധി കേള്‍!

കേ സി കേശവ പിള്ളയുടെ സുഭാഷിതരത്നാകരത്തില്‍ നിന്നു്‌.

ശ്ലോകം 40 : പാരം പാരാകെ വേണ്ടും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പാരം പാരാകെ വേണ്ടും പരിചിനു കടലാസ്സാക്കി, നീരാഴമേറും
പാരാവാരത്തെയെല്ലാം പരശിവദയിതേ, നന്മഷിപ്പാത്രമാക്കി,
പോരാ, നിശ്ശേഷപക്ഷിപ്പരിഷകളുടെയും തൂവലും പൂ, ണ്ടതന്ദ്ര--
ന്മാരായ്‌ ബാണാസുരന്മാര്‍ പലരെഴുതുകിലും തീരുമോ നിന്‍ ഗുണങ്ങള്‍?

വള്ളത്തോളിന്റെ ദേവീസ്തവത്തില്‍ നിന്നു്‌.

ശ്ലോകം 41 : പാടില്ലാ നീലവണ്ടേ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

പാടില്ലാ നീലവണ്ടേ സ്മരനുടെ വളര്‍വില്ലിന്റെ ഝങ്കാരനാദം
പാടിപ്പാടിപ്പറന്നെന്‍ പ്രിയയുടെ വദനാംഭോരുഹം ചുറ്റിനില്‍ക്കാന്‍
പേടിച്ചിട്ടല്ല -- ഭര്‍ത്തൃപ്രണിഹിതമതിയാണെന്റെ ജീവേശി -- യെങ്കില്‍--
ക്കൂടി, ക്കാടന്‍, കുരൂപന്‍, കുമതി വിതറുമാവെണ്മയില്‍ കന്മഷം നീ.

കവി : പ്രേംജി

ശ്ലോകം 42 : പേറ്റ്ക്കീറിപ്പൊളിഞ്ഞ്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

പേറ്റ്ക്കീറിപ്പൊളിഞ്ഞോരുടുതുണിയിലിനിസ്സൂചികുത്തേ, ണ്ടഴിക്കാന്‍
പറ്റി, ല്ലീ ജീര്‍ണ്ണവാസസ്സുയിരിനൊടുരുകിച്ചേര്‍ന്നതാണെന്നു തോന്നും
പെറ്റും കൊന്നും കളിക്കും പ്രകൃതിയുടെ ഹിതത്തിന്നു കുമ്പിട്ടിടാനേ
പറ്റൂ, തോണിക്കകത്തോടിയ പഥിക, ഭവാനെത്ര ലാഭിച്ചു നേരം?

കവി : വി. കെ. ഗോവിന്ദന്‍ നായര്‍

ശ്ലോകം 43 : പ്രാതഃകാലം വരുമ്പോള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പ്രാതഃകാലം വരുമ്പോള്‍, ത്തവ ചരമ കഥാ സ്മാരകം പോലെ പാടും
ഗീതത്തേക്കൊണ്ട ഘണ്ടാമണി വെളിയിലയച്ചൊരു ഞാനൊറ്റയായി
പ്രേതത്തെപ്പോലെ മുറ്റത്തണയുകിലൊലിവറ്റോമനക്കാറ്റു പുല്‍കും
കൈതപ്പൂവെന്നെ നോക്കി ത്രപയൊടപഹസിച്ചീടുമേ വാദമില്ല

വി. സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപത്തില്‍ നിന്നു്‌.

ശ്ലോകം 44 : പ്രേമം മാംസനിബദ്ധമല്ല...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"പ്രേമം മാംസനിബദ്ധമല്ല!" -- കവികള്‍ക്കെന്താണു വയ്യാത്ത, തീ
ലോകം തന്നെ മറിച്ചു വെയ്ക്കുമവരോ സങ്കല്‍പസമ്രാട്ടുകള്‍
പ്രേമം ശുഷ്കവികാരമ,ല്ലതു വെറും വൈക്കോലിനോടാവത,--
ല്ലാണെങ്കില്‍ സഹതാപമെന്നതിനു പേര്‍, പ്രേമത്തെ വിട്ടേക്കുക!

ഏവൂര്‍ പരമേശ്വരന്റെ മോഡേണ്‍ മുക്തകങ്ങളില്‍ നിന്നു്‌.

ശ്ലോകം 45 : പോരാമെങ്കിലൊരാള്‍ക്കുവേണ്ടി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പോരാമെങ്കിലൊരാള്‍ക്കുവേണ്ടി,യപരന്നേകാം നമുക്കുള്ളൊരീ
പാരാവാരമതെന്നപോലെ വിലസും സേനാഗണം തല്‍ക്ഷണം
നേരൊക്കെപ്പറയാം നിരായുധനതായ്‌ നില്‍ക്കുന്നതല്ലാതെ വന്‍
പോരിന്നായുധമേല്‍ക്കയും തൊടുകയും പൊയ്യല്ല ചെയ്യില്ല ഞാന്‍

നടുവത്തച്ഛന്‍ നമ്പൂതിരിയുടെ ഭഗവദ്ദൂതു്‌ നാടകപരിഭാഷയില്‍ നിന്നു്‌.

ശ്ലോകം 46 : നാദത്താലുലകം ചമച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാദത്താലുലകം ചമച്ചു, നിതരാം പാലിച്ചു, കല്‍പാന്തനിര്‍--
ഭേദത്താലുപസംഹരി, ച്ചതിലെഴും ബീജാക്ഷരത്താല്‍ ക്രമാല്‍,
സാദം വി, ട്ടുലകങ്ങള്‍ തീര്‍ത്തരുളലാമീയക്ഷരശ്ലോകസം--
വാദത്തില്‍ ശിവശക്തികള്‍ക്കിയലുമാഹ്ലാദം നമുക്കാശ്രയം!

കവി : വെയിലോപ്പിള്ളി

ശ്ലോകം 47 : സ്വേദാണ്ഡോത്ഭിജ്ജരാ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

സ്വേദാണ്ഡോത്ഭിജ്ജരായൂത്ഭവതനുപടലീ സാഗരദ്വീപശെയില--
വ്യാദീര്‍ണ ബ്രഹ്മഗോളപ്രചുരശതകുലം, നിന്നകത്താകമൂലം.
ആധാരാധാരമമ്മേ തവതനു, ചെറുതല്ലിന്ദ്രജാലം നിനച്ചാ--
ലാധേയാധേയവും മേ, അണുവിലുമയിതേ, നിത്യസാന്നിധ്യമൂലം.

ശ്ലോകം 48 : ആകാശങ്ങളെയണ്ഡരാശികളൊടും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമായ്‌
ഈ കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്‌
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും ദുഃഖീകരിക്കുന്നതാ--
മേകാന്താദ്വയശാന്തിഭൂവിനു നമസ്കാരം, നമസ്കാരമേ!

കുമാരനാശാന്റെ പ്രരോദനത്തില്‍നിന്നു്‌.

ശ്ലോകം 49 : ശങ്കാഹീനം ശശാങ്കാ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ശങ്കാഹീനം ശശാങ്കാമലതരയശസാ കേരളോല്‍പന്നഭാഷാ--
വങ്കാട്ടില്‍ സഞ്ചരിയ്ക്കും സിതമണി ധരണീദേവഹര്യക്ഷവര്യന്‍
ഹുങ്കാരത്തോടെതിര്‍ക്കും കരിവരനിടിലം തച്ചുടയ്ക്കുമ്പൊള്‍ നിന്ദാ--
ഹങ്കാരം പൂണ്ട നീയാമൊരു കുറുനരിയെക്കൂസുമോ കുന്നി പോലും?

കവി : വെണ്മണി മഹന്‍

ശ്ലോകം 50 : ഹേ പത്മാക്ഷ, ഭവാന്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹേ പത്മാക്ഷ, ഭവാന്‍ വരാഞ്ഞിതുവരെ ക്ലേശിച്ച സാധ്വിക്കു സ--
ന്താപപ്പെട്ടു പുലര്‍ത്തിടേണമിനിയും മൂവ്വാണ്ടു മുന്നാളിനാല്‍.
ആപത്തിന്നുകടന്നു വൃത്തമധനന്‍ തന്‍ ബ്രഹ്മഹത്യാ മഹാ--
പാപത്തില്‍ ബത പങ്കുകൊണ്ടു പൊഴുതേ പണ്ടത്തെ മുത്തശ്ശിമാര്‍!

വള്ളത്തോളിന്റെ വിലാസലതികയില്‍ നിന്നു്‌.

ശ്ലോകം 51 : അല്ലല്ലാ തിരുമേനിയാണ്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അല്ലല്ലാ തിരുമേനിയാ,ണിതടിയന്‍ വല്ലാതെ ശങ്കിച്ചുപോ--
യല്ലോ കണ്ട ദിനം മറന്നു, കഴുകിക്കാം കാ, ലിരിക്കാം സുഖം,
തെല്ലിക്കാറ്റു രസിക്കുമെങ്കിലടിയന്‍ വീശാം വിയര്‍ക്കുന്നമെ--
യ്യെല്ലാം, ചെല്ലമിതാ മുറയ്ക്കൊരു മുറുക്കാവാം കുറെക്കേമമായ്‌.

ശ്ലോകം 52 : തീരാഞ്ഞോ കൊതി, കട്ടവെണ്ണ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തീരാഞ്ഞോ കൊതി , കട്ടവെണ്ണ കഴിയെക്കൈ നക്കിയും കന്നുതന്‍
ചാരെപ്പിന്നെയണഞ്ഞു താട തടവിക്കൊഞ്ചിച്ചിരിച്ചങ്ങനെ
ചൌര്യത്തിന്‍ കഥ ചൊല്ലിടുന്ന ഹരിയെദ്ദര്‍ശിച്ചു ഹര്‍ഷാശ്രുവായ്‌
ദൂരത്തമ്മ, യടുത്തു നിന്നു പശു, ഞാന്‍ ഹൃത്താം തൊഴുത്തിങ്കലും.

കവി : പി. സി. മധുരാജ്‌.

ശ്ലോകം 53 : ചെന്താര്‍കാന്തികള്‍ ചിന്തും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചെന്താര്‍കാന്തികള്‍ ചിന്തുമന്തിസമയച്ചന്തം കലര്‍ന്നും ഭവാന്‍
നീന്തിച്ചെന്നഥ നൃത്തമാടിയമരും ദേവന്റെ തൃക്കൈകളില്‍
ചുറ്റിപ്പറ്റിയവറ്റിലിറ്റുമുതിരം തോരാത്തൊരാനത്തുകില്‍--
ക്കോലം ചാര്‍ത്തണമാടല്‍ വിട്ടുമ രസാല്‍ കണ്ടോട്ടെ നിന്‍ ഭക്തിയെ.

ഇ. ആര്‍. രാജരാജവര്‍മ്മയുടെ മേഘസന്ദേശം തര്‍ജ്ജമയില്‍ (1:36) നിന്നു്‌.

ശ്ലോകം 54 : ചാലേ മാലിനിയും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാലേ മാലിനിയും, മരാളമിഥുനം മേവും മണല്‍ത്തിട്ടയും,
ചോലയ്ക്കപ്പുറമായ്‌ മൃഗങ്ങള്‍ നിറയും ശെയിലേന്ദ്രപാദങ്ങളും,
ചീരം ചാര്‍ത്തിന വൃക്ഷമൊന്നതിനടിയ്ക്കായിട്ടു കാന്തന്റെ മെയ്‌
ചാരി, ക്കൊമ്പിലിടത്തുകണ്ണുരസുമാ മാന്‍പേടയും വേണ്ടതാം.

ഇ. ആര്‍. രാജരാജവര്‍മ്മയുടെ ശാകുന്തളം തര്‍ജ്ജമ (മലയാളശാകുന്തളം)യില്‍ നിന്നു്‌.

ശ്ലോകം 55 : ചെറ്റഴിഞ്ഞ ചികുരോത്കരാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

ചെറ്റഴിഞ്ഞ ചികുരോത്കരാം ചെറിയ താരകേശകല തോറ്റ തൂ--
നെറ്റിപാടു ചിതറും വിയര്‍പ്പിലൊളിവുറ്റു പറ്റിന ഘനാളകം
ഏറ്റുവാനഭിമുഖേകൃതപ്രതി നവപ്രതോദവലയാമൊരെന്‍--
പുറ്റു കാമപി കൃപാം കിരീടിരഥ രത്നദീപകലികാം ഭജേ

കവി : പൂന്താനം

ശ്ലോകം 56 : എന്തിന്നു ഭാരതധരേ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

എന്തിന്നു ഭാരതധരേ കരയുന്നു? പാര--
തന്ത്ര്യം നിനക്കു വിധികല്‍പിതമാണു തായേ!
ചിന്തിക്ക, ജാതിമദിരാന്ധരടിച്ചു തമ്മി--
ലന്തപ്പെടും തനയ,രെന്തിനയേ സ്വരാജ്യം?

കുമാരനാശാന്‍

ശ്ലോകം 57 : ചേരുന്നീലാരുമായെന്‍ ശ്രുതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ചേരുന്നീലാരുമായെന്‍ ശ്രുതി, പിരിമുറുകിപ്പൊട്ടിടുന്നൂ വലിയ്ക്കും--
തോറും, താളം പിഴയ്ക്കുന്നിതു പലകുറിയും, കാലുറപ്പീല നില്‍പ്പില്‍
ശിഷ്യയാക്കി എന്നുമാവാം.--
}ട്ടാരാലെന്‍ തെറ്റു തീര്‍ത്താ, ലുലകുമുഴുവനും കേളി കേള്‍പ്പിച്ചിടാം ഞാന്‍!

ശ്ലോകം 58 : മണ്ണില്‍പ്പൊട്ടിവിടര്‍ന്ന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മണ്ണില്‍പ്പൊട്ടിവിടര്‍ന്ന പൂ പുലരിയില്‍ പ്രത്യാശ പൂണ്ടാദരാല്‍
വിണ്ണിന്‍ മുന്തിരിനീര്‍ കുടിക്കുവതിനായ്‌ മേല്‍പോട്ടു നോക്കുന്ന പോല്‍
എണ്ണുന്നോ ഭയഭക്തിപൂര്‍വ്വമനിശം ധ്യാനിക്കുവാന്‍ ശൂന്യമാം
കിണ്ണം പോലിനി വിണ്ണു നിന്നെയദയം മണ്ണില്‍ക്കമിഴ്ത്തും വരെ.

എം. പി. അപ്പന്റെ ജീവിതോത്സവത്തില്‍ നിന്നു്‌. ഇത്‌ Omar Khayyam-ന്റെ Rubaiyat-ന്റെ പരിഭാഷയാണ്‌.

ശ്ലോകം 59 : എട്ടാണ്ടെത്തിയ തൈരും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എട്ടാണ്ടെത്തിയ തൈരു,മെന്റെ ശിവനേ ചുണ്ണാമ്പു ചോറും, പുഴു--
ക്കൂട്ടം തത്തിടുമുപ്പിലട്ടതുമഹോ കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളായ്‌ തീര്‍ത്തോരു കൂട്ടാനുമീ--
മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദ്ദി വരുമാമെര്‍ണ്ണാകുളം ഹോട്ടലില്‍.

കവി : ഒറവങ്കര

ശ്ലോകം 60 : പുറ്റിന്നുള്‍പ്പാതി ദേഹം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പുറ്റിന്നുള്‍പ്പാതി ദേഹം മുഴുകി, യൊരരവച്ചട്ട പൂണൂലുമായി--
ച്ചുറ്റിക്കെട്ടിപ്പിണഞ്ഞുള്ളൊരു പഴയ ലതാമണ്ഡലാനദ്ധകണ്ഠന്‍,
പറ്റിത്തോളാര്‍ന്നു കൂട്ടില്‍ കുരുവികള്‍ കുടികൊള്ളും ജടാജൂടമോടേ
കുറ്റിയ്ക്കൊത്തമ്മുനീന്ദ്രന്‍ കതിരവനെതിരായങ്ങു നില്‍ക്കുന്ന ദിക്കില്‍.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മണിപ്രവാളശാകുന്തളത്തില്‍ നിന്നു്‌.

ശ്ലോകം 61 : പാടിപ്പാടിയനന്തമാധുരി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാടിപ്പാടിയനന്തമാധുരിചൊരി, ഞ്ഞാലോലമെന്‍ ചന്ദന--
ക്കാടിന്‍ ശാദ്വല സാന്ദ്രകാന്തിയിലഴിഞ്ഞാടും കളാലാപിനി.
കൂടിക്കൂടിവരുന്ന രാഗമൊടു ഞാന്‍, നിന്‍ പഞ്ചവര്‍ണ്ണക്കിളി--
ക്കൂടിന്‍ വാതിലില്‍ വെയ്ക്കുമിപ്പഴയരിക്കാണിക്ക, കൈക്കൊള്ളുമോ?

ശ്ലോകം 62 : കാടത്തത്തെ മനസ്സിലിട്ടു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാടത്തത്തെ മനസ്സിലിട്ടു കവിയായ്‌ മാറ്റുന്ന വല്‌മീകമു--
ണ്ടോടപ്പുല്‍ക്കുഴലിന്റെ ഗീതയെഴുതിസ്സൂക്ഷിച്ച പൊന്നോലയും
കോടക്കാര്‍നിര കൊണ്ടുവന്ന മനുജാത്മാവിന്റെ കണ്ണീരുമായ്‌
മൂടല്‍മഞ്ഞില്‍ വിരിഞ്ഞു നില്‍ക്കുമിവിടെപ്പൂക്കും വനജ്യോത്സ്നകള്‍.

വയലാറിന്റെ സര്‍ഗ്ഗസങ്ഗീതത്തില്‍നിന്നു്‌.

ശ്ലോകം 63 : കളാമലമൃദുസ്വരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

കളാമലമൃദുസ്വരം ശിശുകുമാരനവ്യക്തമായ്‌
ഗുളാധിക സുമാധുരീ ഭരിതമോതിടും ഗീരിനും
ഗളാഗളിമഹാഹവം കിമപി ചെയ്തു വന്‍തോല്‍വിയില്‍
ജളാശയത ചേര്‍ത്തിടും പടി ലസിപ്പു സത്കാവ്യമേ

കവി : പന്തളം കേരള വര്‍മ്മ

ശ്ലോകം 64 : ഗോവൃന്ദം മേച്ചു വൃന്ദാവനഭുവി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ഗോവൃന്ദം മേച്ചു വൃന്ദാവനഭുവി ഭുവനം മൂന്നിനും മൂലമാകും
ഗോവിന്ദന്‍ പന്തടിച്ചും പലവക കളിയാല്‍ ക്ഷീണനായ്‌ മാറിടുമ്പോള്‍
ആവിര്‍മോദാലശോകച്ചെറുതളിരുകളാലാശുവീശിത്തലോടി--
ജ്ജീവിപ്പിക്കുന്ന ഗോപീജനനിര നിരയം നീക്കണം നിത്യവും മേ.

ശ്ലോകം 65 : അഴുക്കിലടി പൂണ്ടതാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പൃഥ്വി

അഴുക്കിലടി പൂണ്ടതാമരിയ താമരേ! സൂര്യനായ്‌
മിഴിക്കുമിമയല്ലി തന്നകമുറന്നതാം തേന്‍കണം,
തിമര്‍ത്തു മുകരുന്നതോ തിമിരഖണ്ഡമാം വണ്ടു, നീ--
യമര്‍ത്തിയ വിഷാദവും വിമലഗന്ധമായ്‌ വാര്‍ന്നുവോ?

ആര്യാംബിക. എസ്‌.വി.യുടെ തേന്‍കണം എന്ന കവിത.

ശ്ലോകം 66 : തെച്ചിപ്പൂവില്‍പ്പതങ്ഗ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തെച്ചിപ്പൂവില്‍പ്പതങ്ഗദ്യുതിവിതതിമയേ ചേര്‍ത്തു ശൃംഗാരലക്ഷ്മീ--
മര്‍ച്ചിപ്പാന്‍ മാരഭൂപാലനു ജലധിമണിച്ചാണമേലേണനേത്ര!
വച്ചപ്പാടുണ്ടു പാര്‍ത്താലിതു തുഹിനകരന്‍ കിങ്കരന്‍ തന്‍കരം കൊ--
ണ്ടച്ചച്ചോ! കാണരയ്ക്കിന്നതു നുരനിരയാം ചന്ദനം ചന്ദ്രലേഖേ!

അര്‍ത്ഥാലങ്കാരസംക്ഷേപത്തില്‍ നിന്നു്‌.

ശ്ലോകം 67 : വിശ്വാധീശ്വര, രൂപ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിശ്വാധീശ്വര, രൂപയായിരമെനിക്കീറോട്ടിലെങ്ങാന്‍ കിട--
ന്നാശ്വാസത്തൊടു കിട്ടിയെങ്കി, ലവിടെയ്ക്കേകാമതില്‍പ്പാതി ഞാന്‍
വിശ്വാസം കുറവെങ്കിലോ, തിരുവടിക്കുള്ളോരു പങ്കാദ്യമായ്‌
ഇച്ഛായോഗ്യമെടുത്തു ബാക്കി തരണേ പിന്നെന്തു പേടിക്കുവാന്‍?

ശ്ലോകം 68 : വിനതയുടെ വിഷാദം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

വിനതയുടെ വിഷാദം തീര്‍ക്കുവാനായ്‌ ക്ഷണം ത--
ത്തനയനമൃതകുംഭം പണ്ടുപോയ്ക്കൊണ്ടുവന്നു;
ജനകജനനിമാര്‍ തന്‍ ദുഃഖമേറ്റെടുവാനി--
ത്തനയരയുതലക്ഷം തദ്ഘടം പേറിടുന്നു.

ഉള്ളൂരിന്റെ ഉമാകേരളത്തില്‍ നിന്നു്‌.

ശ്ലോകം 69 : ജില്ലാദ്ധ്യക്ഷന്റെ ചോദ്യം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ജില്ലാദ്ധ്യക്ഷന്റെ ചോദ്യം -- "ജനകനൃപതി തന്‍ വില്ലെടുത്താരൊടിച്ചാന്‍?";
"അല്ലേ ഞാനല്ല" -- വിദ്യാര്‍ത്ഥികളതിഭയമോടുത്തരം ചൊല്ലിയേവം
തെല്ലും കൂസാതെയദ്ധ്യാപകനതിവിനയത്തോടെ "യെന്‍ ക്ലാസിലാരും
വില്ലല്ലീച്ചൂരല്‍ പോലും തൊടുവതിനു തുനിഞ്ഞീടുകി"ല്ലെന്നുരച്ചാന്‍

ശ്ലോകം 70 : തായയ്ക്കും താതനും നിന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

തായയ്ക്കും താതനും നിന്‍ ജനനകഥയറിഞ്ഞന്നുതൊട്ടേ തുറുങ്കില്‍--
ച്ചായാറായീ, യശോദാദികളസുരഭടദ്രോഹഭീയാല്‍ വലഞ്ഞൂ
ആയര്‍പ്പെണ്ണുങ്ങള്‍ വെണ്ണക്കളവിലുമലരമ്പിങ്കലും പമ്പരം പോ--
ലായീ കാര്‍വര്‍ണ്ണ, നീയാര്‍ക്കഭയമരുളിയെന്നൊന്നു ചൊല്ലിത്തരാമോ?

വി. കെ. ഗോവിന്ദന്‍ നായരുടെ അവില്‍പ്പൊതിയില്‍ നിന്നു്‌.

ശ്ലോകം 71 : ആളീടും പ്രേമമോടെ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ആളീടും പ്രേമമോടേ, കടമിഴിമുനകൊണ്ടാഞ്ഞു നീയൊന്നുതല്ലു--
മ്പോളിക്കല്ലും കുലുങ്ങും, മൃദുലഹൃദയനാം ശര്‍വ്വനിങ്ങെന്തുപിന്നെ?
ആളീവാക്കീവിധം കേട്ടളവവളെയുടന്‍ പുഞ്ചിരിക്കൊണ്ടു കേളീ--
നാളീകത്താലടിയ്ക്കും നഗതനയ, ശുഭം നല്‍കണം നാളില്‍ നാളില്‍!

കവി : ജി. ശങ്കരക്കുറുപ്പു്‌

ശ്ലോകം 72 : അംഭോരുഹ വാടീകുല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മദനര്‍ത്ത

അംഭോരുഹ വാടീകുല സംഭോഗരസഞ്ജം
ദംഭോളി ധരാദ്യൈരപി സംഭാവിതമൂര്‍ത്തിം
ഗുംഫേത മഹത്ത്വം ഹൃദി സന്ധായ വിധാനം
സമ്പൂര്‍ണ്ണമുപാസേ ജയ ഭാനോ ഭഗവാനേ

ശ്ലോകം 73 : ഗണപതി ഭഗവാനും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പുഷ്പിതാഗ്ര

ഗണപതി ഭഗവാനുമബ്ജയോനി--
പ്രണയിനിയാകിയ ദേവി വാണി താനും
ഗുണനിധി ഗുരുനാഥനും സദാ മേ
തുണയരുളീടുക കാവ്യ ബന്ധനാര്‍ത്ഥം.

കുഞ്ചന്‍ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തില്‍ നിന്നു്‌.

ശ്ലോകം 74 : ഗദകബളിതമെന്റെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ഗദകബളിതമെന്റെ കര്‍ണ്ണയുഗ്മം
വദനവിഭൂഷണമാത്രമായ്‌ ചമഞ്ഞു
കദനമിതൊഴിവാക്കുകംബികേ, നിന്‍
പദസരസീരുഹദാസനല്ലയോ ഞാന്‍?

വള്ളത്തോളിന്റെ ബധിരവിലാപത്തില്‍ നിന്നു്‌.

ശ്ലോകം 75 : കൊത്തിക്കൊത്തി രസിച്ചുകൊള്‍ക...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൊത്തിക്കൊത്തി രസിച്ചുകൊള്‍ക, മതിയാകട്ടേ നിന, ക്കാര്‍ദ്രമെന്‍
ഹൃത്തില്‍ കുത്തിയടിച്ചിറക്കുക കൊടുംകൊ, ക്കെന്തുതാനാകിലും.
മറ്റില്ലാ മമവാഞ്ഛ, യെന്നില്‍ നിലനിന്നാവൂ, തിരിച്ചീ മരം--
കൊത്തിക്കും തണലേ കൊടുത്തരുളുവാന്‍ പറ്റും കരു, ത്തീശ്വരാ..!

കവി: കെ.എന്‍. ദുര്‍ഗ്ഗാദത്തന്‍ ഭട്ടതിരിപ്പാട്‌ (കെ. എന്‍. ഡി)

ശ്ലോകം 76 : മാന്യന്മാര്‍ പലരും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാന്യന്മാര്‍ പലരും നിറഞ്ഞ സഭയില്‍ ദുര്‍ബുദ്ധി ദുശ്ശാസനന്‍
ചെന്നാദ്രൌപദി ദേവി തന്റെ ചികുരം ചുറ്റിപ്പിടിച്ചങ്ങിനെ
നിന്നീടട്ടെ, വലിച്ചിഴച്ചതു കിടക്കട്ടേ, മഹാ കഷ്ടമ--
ത്തന്വങ്ഗീമണി തന്നുടുപ്പുടവ തന്‍ കൈകൊണ്ടഴിച്ചീലയോ?

നടുവത്തു്‌ അച്ഛന്‍ നമ്പൂതിരിയുടെ ഭഗവദ്ദൂതു്‌ നാടകത്തില്‍ നിന്നു്‌.

ശ്ലോകം 77 : നിഗമകല്‍പതരോര്‍ഗ്ഗളിതം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

നിഗമകല്‍പതരോര്‍ഗ്ഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം
മുഹുരഹോ രസികാഃ ഭുവി ഭാവുകാഃ

ഭാഗവതത്തിലെ വന്ദനശ്ലോകം.

ശ്ലോകം 78 : പ്രശമിതേന്ദൃയനായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

പ്രശമിതേന്ദൃയനായ്‌ രസയന്നു കൈ--
വശമണഞ്ഞതു പിന്നെ മഹാരഥന്‍
ദശരഥന്‍ നൃവരപ്രഭു കാത്തുതേ
ഭൃശമവന്‍, ശമവന്‍പുമെഴുന്നവന്‍

കുണ്ടൂര്‍ നാരായണമേനോന്റെ രഘുവംശം തര്‍ജ്ജമയില്‍ നിന്നു്‌.

ശ്ലോകം 79 : ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു മുറിസ്സോമന്‍ കറുപ്പും ഗളേ
കണ്ടാല്‍ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും
തോലെന്യേ തുണിയില്ല തെല്ലുമരയില്‍ കേളേറ്റുമാനൂരെഴും
പോറ്റീ! നിന്റെ ചരിത്രമദ്ഭുതമഹോ! ഭര്‍ഗ്ഗായ തുഭ്യം നമഃ

കവി : ചങ്ങനാശ്ശേരി രവിവര്‍മ്മ

ശ്ലോകം 80 : തേരോടിക്കെ, ക്കടക്കണ്മുന...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

തേരോടിക്കെ, ക്കടക്കണ്മുന കണവനിലര്‍പ്പിച്ചതേയുള്ളു ധീരം
പോരാടിപ്പിക്കുവാന്‍ തന്‍ സ്വജനമഹിതമായ്‌ കണ്ടനേരം സുഭദ്ര;
തേരോടിക്കെക്കിരീടിക്കഖിലപതി മിനക്കെട്ടു വേദാന്ത ചിന്താ--
സാരം ചൊല്ലേണ്ടിവന്നൂ, കമനിയുടെ കടക്കണ്ണു ഗീതയ്ക്കു മീതെ!

വി. കെ. ജി.യുടെ ഒരു സമസ്യാപൂരണം.

ശ്ലോകം 81 : താഡിക്കേണ്ടെന്നു ചൊല്ലി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

താഡിക്കേണ്ടെന്നു ചൊല്ലി, ക്കൊടിയ തടിയുമായ്‌ പ്രാണ നിര്യാണ കാല--
ത്തോടിച്ചാടിക്കൃതാന്തത്തതടിയനടിയനെപ്പേടി കാട്ടും ദശായാം
കോടക്കാര്‍മേഘവര്‍ണ്ണം തടവിന വനമാലാവിഭൂഷാഞ്ചിതം മേ
കൂടെക്കാണായ്‌ വരേണം തിരുവുടലരികേ, കൂടല്‍മാണിക്യമേ മേ!

കവി : ഉണ്ണായി വാര്യര്‍

ശ്ലോകം 82 : കോടക്കാര്‍വര്‍ണ്ണനോടക്കുഴലൊടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കോടക്കാര്‍വര്‍ണ്ണനോടക്കുഴലൊടു കളി വിട്ടോടിവന്നമ്മ തന്റേ
മാടൊക്കും പോര്‍മുലപ്പാലമിതരുചി ഭുജിച്ചാശ്വസിക്കും ദശായാം
ഓടി ക്രീഡിച്ചു വാടീടിന വദനകലാനാഥഘര്‍മ്മാമൃതത്തെ--
ക്കൂടെക്കൂടെത്തുടയ്ക്കും സുകൃതനിധി യശോദാകരം കൈതൊഴുന്നേന്‍!

കവി : വെണ്മണി അച്ഛന്‍ നമ്പൂതിരി

ശ്ലോകം 83 : ഒട്ടാണ്ടെന്നച്ഛനത്യാദരമൊടു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ഒട്ടാണ്ടെന്നച്ഛനത്യാദരമൊടു തവ തൃക്കോവിലില്‍ ശാന്തി ചെയ്തൂ
മുട്ടാതെന്നമ്മ ഭക്ത്യാ തൊഴുതു നടയില്‍നിന്നങ്ങയെത്തിങ്ങള്‍ തോറും
കിട്ടാന്‍ പാടില്ലയോ തത്കൃതസുകൃതമിവന്നല്‍പവും? ഭ്രഷ്ടനാക്ക--
പ്പെട്ടാലും പുത്രനില്ലേ പിതൃജനമുതലില്‍ പിന്തുടര്‍ച്ചാവകാശം?

കവി : പ്രേംജി.

ശ്ലോകം 84 : കേളീലോലമുദാര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കേളീലോലമുദാരനാദമുരളീനാളീനിലീനാധരം
ധൂളീധൂസരകാന്തകുന്തളഭരവ്യാസങ്ഗിപിഞ്ഛാഞ്ചലം
നാളീകായതലോചനം നവഘനശ്യാമം ക്വണത്കിങ്ങിണീ--
പാളീദന്ദുര പിങ്ഗളാംബരധരം ഗോപാലബാലം ഭജേ

മാനവേദരാജായുടെ കൃഷ്ണഗീതിയില്‍ നിന്നു്‌.

ശ്ലോകം 85 : നാവെപ്പോള്‍ മുരളുന്നതും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാവെപ്പോള്‍ മുരളുന്നതും പരുഷമാം ഹുങ്കാരമാണെങ്കിലും,
ഭാവം താളമിതൊക്കെയെന്റെ ധിഷണയ്ക്കപ്രാപ്യമാണെങ്കിലും,
നീ വാഗ്വര്‍ഷിണി, നൂപുരധ്വനിയുതിര്‍ത്തെത്തീടവേ, കേള്‍ക്കുവാ--
നാവും മച്ഛൃതികള്‍ക്കു - ഞാനവനിയില്‍ സങ്ഗീതമേ, ഭാഗ്യവാന്‍!

ഉമേഷിന്റെ സ്വന്തം കൃതി.

ശ്ലോകം 86 : നേരോര്‍ക്കുമ്പോള്‍ പ്രമാണം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

നേരോര്‍ക്കുമ്പോള്‍ പ്രമാണം ഗുണഗണമതുതാനാണു ദിഗ്ഭേദമല്ലാ
ചേരും ദൃഷ്ടാന്തമോതുന്നതിനിവിടെ വിശേഷിച്ചു വേറിട്ടുവേണ്ടാ
താരില്‍ത്തേന്‍വാണി, നിന്‍ പോര്‍മുലകളിലണിയും ചന്ദനച്ചാറുമോമല്‍--
ച്ചാരുശ്രീ ചന്ദ്രശോഭാശുഭരുചി ചിതറും ഹാരവും പോരുമല്ലോ.

ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തര്‍ജ്ജമ ചെയ്തതില്‍ നിന്നും.

ശ്ലോകം 87 : തേന്‍ തരുന്ന കനി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

തേന്‍ തരുന്ന കനി പാണ്ടിനാടു "തേന്‍--
കായ"യെന്നു മൊഴിചാര്‍ത്തി നില്‍ക്കവേ
മെച്ചമാര്‍ന്ന നറുതേന്‍ കണക്കെയി--
ങ്ങുച്ചരിപ്പു മലയാളി തേങ്ങയില്‍!

ശ്ലോകം 88 : മാറു ചേര്‍ത്ത വരനെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

മാറു ചേര്‍ത്ത വരനെപ്പുണര്‍ന്നു വാ--
മോരു നല്‍കി മുഖമാഗ്രഹിക്കവേ
ചാരുകാഞ്ചി തൊടുമാ വരന്റെ കൈ--
ത്താരു തട്ടല്‍ വളരെപ്പതുക്കെയായ്‌.

കുണ്ടൂര്‍ നാരായണമേനോന്റെ കുമാരസംഭവം തര്‍ജ്ജമയില്‍ (8:14) നിന്നു്‌.

ശ്ലോകം 89 : ചന്ദ്രശേഖര, പ്രപഞ്ചനായകാ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : രഥോദ്ധത

ചന്ദ്രശേഖര, പ്രപഞ്ചനായകാ,
സുന്ദരേശ, ഭവരോഗനാശകാ
മന്ദബുദ്ധികളില്‍ നിന്നുമെന്നെ നീ
സന്തതം കരുണയോടു കാക്കണേ.

രാജേഷിന്റെ സ്വന്തം കൃതി.

ശ്ലോകം 90 : മര്‍ത്യജന്മമിഹ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : രഥോദ്ധത

മര്‍ത്യജന്മമിഹ തന്നതങ്ഗനാ--
ഭൃത്യവേലയതിനോ, ഭവപ്രിയേ?
അസ്തു കല്‍പ്പിതമെനിക്കതെങ്കില്‍, നിന്‍
നിത്യദാസ്യമടിയന്നു സമ്മതം.

ശ്ലോകം 91 : ആറ്റിന്‍ വക്കിലൊടുക്കം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആറ്റിന്‍ വക്കിലൊടുക്കമച്ചഷകവും നീട്ടിക്കൃപാപൂര്‍ണ്ണനാ--
യുറ്റോരുത്സവമാര്‍ന്ന നിന്നുയിരിനെ പ്രത്യാഹരിച്ചീടുവാന്‍
മുറ്റീടുന്ന കറുത്ത വീഞ്ഞിയലുമക്കാലന്‍ ക്ഷണിക്കുമ്പൊള്‍ നീ
ചെറ്റും പേടിയെഴാതെയൊറ്റവലിയാല്‍ വേഗം കുടിച്ചേക്കണം

\Name{Omar Khayyam}-ന്റെ \Book{Rubaiyat}-ന്‌ എം. പി. അപ്പന്റെ തര്‍ജ്ജമയായ ജീവിതോത്സവത്തില്‍ നിന്നു്‌.

ശ്ലോകം 92 : മര്‍ത്യാകാരേണ ഗോപീ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

മര്‍ത്യാകാരേണ ഗോപീവസനനിര കവര്‍ന്നോരു ദൈത്യാരിയെത്തന്‍
ചിത്തേ ബന്ധിച്ച വഞ്ചീശ്വര! തവ നൃപനീതിക്കു തെറ്റില്ല, പക്ഷേ
പൊല്‍ത്താര്‍ മാതാവിതാ തന്‍ കണവനെ വിടുവാനാശ്രയിക്കുന്നു ദാസീ--
വൃത്യാ നിത്യം ഭവാനെ, ക്കനിവവളിലുദിക്കൊല്ല കാരുണ്യരാശേ!

കവി : ഒറവങ്കര

ശ്ലോകം 93 : പാലില്‍ച്ചായയൊഴിയ്ക്കയോ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാലില്‍ച്ചായയൊഴിയ്ക്കയോ ഗുണകരം? ചേലോടെയച്ചായതന്‍-
മേലേ പാലതൊഴിയ്ക്കയോ ഗുണകരം? തര്‍ക്കിച്ചു വീട്ടമ്മമാര്‍
പാലും ചായയുമൊന്നിനൊന്നുപകരം ചാലിച്ചു ചാലിച്ചു പോയ്‌
പാലില്‍ ചായയൊഴിയ്ക്കുകെന്നു വിധിയായ്‌, ചാലേ ഗവേഷിപ്പവര്‍!

ഏവൂര്‍ പരമേശ്വരന്റെ മോഡേണ്‍ മുക്തകങ്ങളില്‍ നിന്നു്‌.

ശ്ലോകം 94 : പണ്ടേയുണ്ടു മനുഷ്യനിഗ്ഗുണ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പണ്ടേയുണ്ടു മനുഷ്യനിഗ്ഗുണപുരോഭാഗിത്വ, മദ്ദുര്‍ഗ്ഗുണം
കണ്ടേറുന്ന വിവേകശക്തിയതിനെക്കൊന്നില്ലയിന്നേവരെ.
മിണ്ടേണ്ടാ കഥ - ഹന്ത, യിന്നിതു വെറും മൂര്‍ഖത്വമോ മോഹമോ
വണ്ടേ, നീ തുലയുന്നു, വീണയി വിളക്കും നീ കെടുക്കുന്നിതേ!

കുമാരനാശാന്റെ പ്രരോദനത്തില്‍ നിന്നു്‌.

ശ്ലോകം 95 : മൂടില്ലാത്തൊരു മുണ്ടുകൊണ്ടു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍ കറ്റയും
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങിനെ
നാടന്‍ കച്ചയുടുത്തു മേനിമുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ--
പ്പാടത്തുന്നു വരുന്ന നിന്‍ വരവു കണ്ടേറെക്കൊതിക്കുന്നു ഞാന്‍

കവി : പൂന്തോട്ടത്തു നമ്പൂതിരി

ശ്ലോകം 96 : നീയിന്ത്യയ്ക്കൊരു ശാപമായി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീയിന്ത്യയ്ക്കൊരു ശാപമായിവരുമെന്നാരോര്‍ത്തു! യജ്ഞപ്പുക--
ത്തീയില്‍പ്പണ്ടു കുരുത്ത മാനവമഹാസംസ്കാരമല്ലല്ലി നീ?
ചായില്യങ്ങള്‍ വരച്ച പൊയ്മുഖവുമായ്‌ നിന്‍ മന്ത്രവാദം നിന--
ക്കീയില്ലത്തു നിറുത്തുവാന്‍ സമയമായില്ലേ, സമൂഹാന്ധതേ?

കവി: വയലാര്‍

ശ്ലോകം 97 : ചെന്നായിന്‍ ഹൃത്തിനും ഹാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ചെന്നായിന്‍ ഹൃത്തിനും ഹാ, ഭുവി നരഹൃദയത്തോളമയ്യോ, കടുപ്പം
വന്നിട്ടില്ലാ, ഭുജിപ്പൂ മനുജനെ മനുജന്‍, നീതി കൂര്‍ക്കം വലിപ്പൂ,
നന്നാവില്ലിപ്രപഞ്ചം, ദുരയുടെ കൊടിയേ പൊന്തു, നാറ്റം സഹിച്ചും
നിന്നീടാനിച്ഛയെന്നോ? മഠയ, മനുജ, നീ പോകു, മിണ്ടാതെ പോകൂ!

കവി : ചങ്ങമ്പുഴ

ശ്ലോകം 98 : നാരീമൌലികള്‍ വന്നണഞ്ഞ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാരീമൌലികള്‍ വന്നണഞ്ഞടിതൊഴുന്നെന്നോമനപ്പുത്രിയാള്‍
"സാരീഗാമപധാനി"യെന്നു സരസം സപ്തസ്വരം സാദരം
സ്ഫാരീഭൂതവിലാസമോടു നിയതം പാടുന്നതിന്‍ ധാടി കേ--
ട്ടാരീ വത്സല ഭാവമോടിനി രസിച്ചീടുന്നു കൂടും മുദാ?

കെ. സി. കേശവപിള്ളയുടെ ആസന്ന മരണ ചിന്താശതകത്തില്‍ നിന്നു്‌.

ശ്ലോകം 99 : സാനന്ദം സുപ്രഭാതോദയ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

സാനന്ദം സുപ്രഭാതോദയ മഹിമ പുകഴ്ത്തുന്ന പക്ഷിവ്രജത്തിന്‍
ഗാനത്താലോ ഗവാക്ഷം വഴി ദിനമണി തന്‍ കൈകളാല്‍ പുല്‍കയാലോ
തേനഞ്ചും വാണിയാളേ, ചുടലയൊടു സമീപിച്ച നിന്‍ ദീര്‍ഘ നിദ്ര--
യ്ക്കൂനം പറ്റില്ല, നിന്‍ കണ്ണുകള്‍ നിയതി നിയോഗത്തിനാല്‍ മുദൃതങ്ങള്‍

വി. സി. ബാലകൃഷ്ണപ്പണിക്കതുടെ ഒരു വിലാപത്തില്‍ നിന്നു്‌.

ശ്ലോകം 100 : തെണ്ടേണം പല ദിക്കില്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെണ്ടേണം പല ദിക്കില്‍ നാഥനു തുണയ്‌, ക്കെന്നാലുമന്നന്നു കോല്‍
കൊണ്ടേറെ പ്രഹരം സഹിക്കണമഹോ പെട്ടത്തലയ്ക്കാണതും.
പണ്ടേ നീ പരതന്ത്രനാം, കയര്‍ വരിഞ്ഞംഗങ്ങള്‍ ബദ്ധങ്ങളായ്‌,
ചെണ്ടേ നിന്റെയകത്തെ വേദന പുറത്താരുണ്ടറിഞ്ഞീടുവാന്‍?

കവി: ടി. എം. വി.

ശ്ലോകം 101 : പദ്യം നൂറു തികഞ്ഞു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പദ്യം നൂറു തികഞ്ഞു, ശാസ്ത്രയുഗമാമിന്നക്ഷരശ്ലോകമാം
വിദ്യയ്ക്കിത്രയുമാളിരിപ്പതതിയാമാഹ്ലാദമേകുന്നു മേ!
ഹൃദ്യം ശ്ലോകവിശിഷ്ടഭോജ്യമിനിയും നല്‍കേണമീ സാഹിതീ--
സദ്യയ്ക്കേവരു, മെന്‍ കൃതജ്ഞതയിതാ നിങ്ങള്‍ക്കു നല്‍കുന്നു ഞാന്‍!

ഉമേഷിന്റെ സ്വന്തം കൃതി.

ശ്ലോകം 102 : ഹലധാരിയായ ബലരാമനോടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മഞ്ഞുഭാഷിണി

ഹലധാരിയായ ബലരാമനോടു ചേര്‍--
ന്നുലകിന്റെ ഭാരമഖിലം ഹരിയ്ക്കുവാന്‍
അവതാരമാര്‍ന്ന ഹരി കട്ടു ശുദ്ധമാം
നവനീത ഗോപവനിതാമനസ്സുകള്‍

ശ്ലോകം 103 : അമ്പാടിക്കൊരു ഭൂഷണം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അമ്പാടിക്കൊരു ഭൂഷണം, രിപുസമൂഹത്തിന്നഹോ ഭീഷണം,
പൈമ്പാല്‍ വെണ്ണ തയിര്‍ക്കു മോഷണ, മതിക്രൂരാത്മനാം പേഷണം,
വന്‍പാപത്തിനു ശോഷണം, വനിതമാര്‍ക്കനന്ദസംപോഷണം,
നിന്‍പാദം മതി ഭൂഷണം - ഹരതു മേ മഞ്ജീരസങ്ഘോഷണം

പൂന്താനത്തിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തില്‍ നിന്നും.

ശ്ലോകം 104 : വീര്‍ത്തുന്തും വയറേന്തി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീര്‍ത്തുന്തും വയറേന്തി നൊന്തു വിവശം പെറ്റോരു മാതാവിനേ
തീര്‍ത്തും തീവ്രമപത്യദുഃഖമറിയൂ സാരാജ്നഹീര, പ്രഭോ;
പേര്‍ത്തും മക്കള്‍ മരിച്ചതോര്‍ത്തുമഴലാല്‍ ചീര്‍ത്തും ചുടുക്കണ്ണുനീര്‍
വാര്‍ത്തും വാണിടുമെന്റെ ദുര്‍ദ്ദശ കൃപിക്കെന്നാളുമുണ്ടാകൊലാ

പ്രേംജിയുടെ നാല്‍ക്കാലികളില്‍ നിന്നു്‌.

ശ്ലോകം 105 : പശുക്കിടാവായൊരു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഉപേന്ദ്രവജ്ര

പശുക്കിടാവായൊരു പാപി വന്നു
ശിശുക്കള്‍ കൂട്ടത്തിലടുത്ത നേരം
വശത്തു വെച്ചങ്ങു വധിച്ചു കണ്ണന്‍
നശിക്കുമല്ലായ്കിലി വിശ്വമെല്ലാം

ശ്ലോകം 106 : വിശ്വാധീശം ഗിരീശം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വിശ്വാധീശം ഗിരീശം കതിചിദഭിജഹുഃ കേശവം കേചിദാഹു--
സ്തേഷ്വിത്യന്യോന്യ വാദവ്യതികര വിവശേഷ്വന്തരുദ്യദ്ദയാര്‍ദ്രഃ
യസ്സാക്ഷാദ്‌ ഭൂയ സാക്ഷാദുപദിശതിപരം തത്ത്വമദ്വൈതമാദ്യം
സോയം വിശ്വൈകവന്ദോ ഹരിഹര തനയഃ പൂരയേന്മങ്ഗളം വഃ

എണ്ണയ്ക്കാട്ടു രാജരാജവര്‍മ്മ തകഴി ശാസ്താവിനെപ്പറ്റി എഴുതിയത്‌.

ശ്ലോകം 107 : യുക്തിശ്രീനയനങ്ങളില്‍ത്തളിക...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

യുക്തിശ്രീനയനങ്ങളില്‍ത്തളികയയറ്റെടുന്ന ശീതാഞ്ജനം
മുക്തിശ്രീകബരീഭരത്തിലനിശം ചൂടുന്ന ചന്ദ്രക്കല
ഭക്തിശ്രീതിരുനാവുകൊണ്ടു നുകരും ദിവ്യാനുരാഗാമൃതം
സേവിച്ചീടുക രാമനാമദശമൂലാരിഷ്ടമെല്ലായ്പൊഴും

കവി : ഓട്ടൂര്‍ ഉണ്ണിനമ്പൂതിരി

ശ്ലോകം 108 : ഭവാനുഭവ യോഗ്യമാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

ഭവാനുഭവ യോഗ്യമാം ഭുവനഭാഗ്യമേ! പങ്കജോദ്‌--
ഭവാബ്ധിഭവനാദി ഭക്തജന ഭുക്തിമുക്തിപ്രദേ!
ഭവാനിഭയമാറ്റണേ, ഭവദനുഗ്രഹം തെറ്റിയാല്‍
ഭവാനി! ഭവനും ഭവദ്ഭവഭയം ഭവിക്കും ഭൃശം

കവി : കുണ്ടൂര്‍ നാരായണ മേനോന്‍

ശ്ലോകം 109 : ഭങ്ഗ്യാ ഭാസുരഗാത്രിയാകുമിവളെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭങ്ഗ്യാ ഭാസുരഗാത്രിയാകുമിവളെസ്സൃഷ്ടിച്ചവന്‍ ബ്രഹ്മനോ?
ശൃങ്ഗാരി സ്മരനോ? സിതാംശു ഭഗവാന്‍ താനോ? വസന്താഖ്യനോ?
മങ്ങാതോത്തു മുഷിഞ്ഞിരുന്നുരുകഴിച്ചിഗ്ഗന്ധമില്ലാത്തൊരാ--
ച്ചങ്ങാതിക്കിഴവന്‍ മുനിക്കിവളെ നിര്‍മ്മിപ്പാന്‍ തനിച്ചാകുമോ?

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വിക്രമോര്‍വ്വശീയം തര്‍ജ്ജമയില്‍ നിന്നു്‌.

ശ്ലോകം 110 : മല്ലാരിപ്രിയയായ ഭാമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ? തേര്‍ തെളി--
ച്ചില്ലേ പണ്ടു സുഭദ്ര? പാരിതു ഭരിക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികള്‍ക്കു പാടവമിവയ്ക്കെല്ലാം ഭവിച്ചീടുകില്‍
ചൊല്ലേറും കവിതയ്ക്കു മാത്രമവരാളല്ലെന്നു വന്നീടുമോ?

ഇക്കാവമ്മയുടെ സുഭദ്രാധനഞ്ജയം നാടകത്തില്‍ നിന്നു്‌.

ശ്ലോകം 111 : മണ്ണിലുണ്ടു കരിവിണ്ണിലുണ്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

മണ്ണിലുണ്ടു കരിവിണ്ണിലുണ്ടു കളിയാടിടുന്ന കലമാനിലും
കണ്ണിറുക്കി നറുപാല്‍ കുടിയ്ക്കുമൊരു പൂച്ച, പൂ, പുഴ, പശുക്കളില്‍
കണ്ണിനുള്ള വിഷയങ്ങളായവയിലൊക്കെ രാധികയറിഞ്ഞതാ
വെണ്ണ കട്ടവനെ; യന്നു തൊട്ടു ഹരി കണ്ണനെന്ന വിളി കേട്ടുപോല്‍!

കവി : പി. സി. മധുരാജ്‌

ശ്ലോകം 112 : കാടല്ലേ നിന്റെ ഭര്‍ത്താവിനു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

"കാടല്ലേ നിന്റെ ഭര്‍ത്താവിനു ഭവന?" -- "മതേ, നിന്റെയോ?"; "നിന്മണാളന്‍
ചൂടില്ലേ പന്നഗത്തെ?" -- "ശ്ശരി, തവ കണവന്‍ പാമ്പിലല്ലേ കിടപ്പൂ?";
"മാടല്ലേ വാഹനം നിന്‍ ദയിത" -- "നതിനെയും നിന്‍ പ്രിയന്‍ മേയ്പ്പതില്ലേ?";
"കൂടില്ലേ തര്‍ക്ക" - മെന്നങ്ങുമ രമയെ മടക്കും മൊഴിയ്ക്കായ്‌ തൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 113 : മല്ലന്മാര്‍ക്കിടിവാള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മല്ലന്മാര്‍ക്കിടിവാള്‍, ജനത്തിനരചന്‍, മീനാങ്കനേണാക്ഷിമാര്‍--
ക്കില്ലത്തില്‍ സഖി വല്ലവര്‍,ക്കരി ഖലര്‍,ക്കന്നന്ദനോ നന്ദനന്‍,
കാലന്‍ കംസനു, ദേഹികള്‍ക്കിഹ വിരാള്‍, ജ്ഞാനിക്കു തത്ത്വം പരം,
മൂലം വൃഷ്ണികുലത്തിനെന്നു കരുതീ മാലോകരക്കണ്ണനെ.

ഭാഗവതത്തിലെ ഒരു ശ്ലോകത്തിനു ഇ. ആര്‍. രാജരാജവര്‍മ്മയുടെ തര്‍ജ്ജമ.

ശ്ലോകം 114 : കട്ടിന്മേല്‍ മൃദുമെത്തയിട്ട്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കട്ടിന്മേല്‍ മൃദുമെത്തയിട്ടതിനുമേലേറെഗ്ഗുണം ചേര്‍ന്നിടും
പട്ടും മറ്റുവിശേഷമുള്ളവകളും നന്നായ്‌ വിരിച്ചങ്ങിനെ
ഇഷ്ടം പോലെ കിടന്നുറങ്ങുമവരാപ്പാറപ്പുറത്തേറ്റവും
കഷ്ടപ്പെട്ടു കിടന്നതോര്‍ത്തധികമായുള്‍ത്താരു കത്തുന്നു മേ.

നടുവത്തച്ഛന്റെ ഭഗവദ്ദൂതു്‌ നാടകത്തില്‍ നിന്നു്‌.

ശ്ലോകം 115 : ഈവണ്ണമന്‍പൊടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയങ്ഗ--
മാവിഷ്ക്കരിച്ചു ചില ഭങ്ഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു,
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

കുമാരനാശാന്റെ വീണപൂവില്‍ നിന്നു്‌.

ശ്ലോകം 116 : ഭക്ത്യാ ഞാനെതിരേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭക്ത്യാ ഞാനെതിരേ കുളിച്ചു ഭഗവത്പാദാരവിന്ദങ്ങളെ--
ച്ചിത്തേ ചേര്‍ത്തൊരരക്ഷണം മിഴിയടച്ചന്‍പോടിരിക്കും വിധൌ
അപ്പോള്‍ തോന്നിയെനിക്കു ബാലശശിയും കോടീരവും ഗങ്ഗയും
ബ്രഹ്മന്റേ തലയും കറുത്ത ഗളവും മറ്റുള്ള ഭൂതാക്കളും

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 117 : അഭ്യുദ്ഗച്ഛദഖണ്ഡശീത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അഭ്യുദ്ഗച്ഛദഖണ്ഡശീതകിരണാഹങ്കാരസര്‍വങ്കഷ--
സ്ഫായന്മഞ്ജിമസമ്പദാനനഗളത്കാരുണ്യമന്ദസ്മിതം
ഖദ്യോതായുതകോടിനിസ്തുലമഹസ്സന്ദോഹപാരമ്പരീ--
ഖദ്യോതീകരണപ്രവീണസുഷമം വാതാലയേശം ഭജേ

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ഗുരുവായുപുരേശസ്തവത്തില്‍ നിന്നു്‌.

ശ്ലോകം 118 : ഖേദത്രാസനിമിത്തമിപ്പൊഴുളവാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഖേദത്രാസനിമിത്തമിപ്പൊഴുളവാം സ്വേദാംബുവാല്‍ തിങ്കളിന്‍
പാദം കൊണ്ടു കിനിഞ്ഞ ചന്ദ്രമണി ചേര്‍ന്നുണ്ടായ ഹാരത്തിനെ
ഖേദിപ്പിച്ചിടുമിക്കരം പ്രിയതമേ, വൈദേഹി, യെന്‍ ജീവനാ--
മോദം നല്‍കുവതിന്നു വേണ്ടിയുടനെന്‍ കണ്ഠത്തിലര്‍പ്പിക്കെടോ!

ഭവഭൂതിയുടെ ഉത്തരരാമചരിതം നാടകത്തിനു ചാത്തുക്കുട്ടി മന്നാടിയാരുടെ തര്‍ജ്ജമയില്‍ നിന്നു്‌.

ശ്ലോകം 119 : ഖണ്ഡിക്ക വഹ്നിയതില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ഖണ്ഡിക്ക വഹ്നിയതിലിട്ടതിതാപമേറ്റി--
ദ്ദണ്ഡിക്കയെന്നിവയിലില്ലൊരു ദുഃഖവും മേ
കുന്നിക്കെഴുന്ന കുരുവോടു സുവര്‍ണ്ണമാകു--
മെന്നെക്കലര്‍ത്തിയിഹ തൂക്കുവതാണു കഷ്ടം

കെ. സി കേശവപിള്ളയുടെ സുഭാഷിത രത്നാകരത്തില്‍ നിന്നു്‌.

ശ്ലോകം 120 : കണ്ടാല്‍ ശരിയ്ക്കു കടലിന്മകള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

കണ്ടാല്‍ ശരിയ്ക്കു കടലിന്മകള്‍, നാവിളക്കി--
ക്കൊണ്ടാല്‍ സരസ്വതി, കൃപാണിയെടുത്തു നിന്നാല്‍
വണ്ടാറണിക്കുഴലി ദുര്‍ഗ്ഗ, യിവണ്ണമാരും
കൊണ്ടാടുമാറു പല മട്ടു ലസിച്ചിരുന്നു.

ഉള്ളൂരിന്റെ ഉമാകേരളത്തില്‍ നിന്നു്‌.

ശ്ലോകം 121 : വൈരാഗ്യമേറിയൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ--
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി--
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം.

കുമാരനാശാന്റെ വീണ പൂവില്‍ നിന്നു്‌.

ശ്ലോകം 122 : നാരായണന്‍ തന്റെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നാരായണന്‍ തന്റെ പദാരവിന്ദം
നാരീജനത്തിന്റെ മുഖാരവിന്ദം
മനുഷ്യനായാലിവരണ്ടിലൊന്നു
നിനച്ചുവേണം ദിവസം കഴിപ്പാന്‍

ശ്ലോകം 123 : മഹീപതേ ഭാഗവതോപമാനം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മഹീപതേ ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവര്‍ക്കൊക്കെ വിരക്തിയുണ്ടാം
അര്‍ത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്‌

കവി : രാമപുരത്തു വാര്യര്‍

ശ്ലോകം 124 : നിന്ദന്തു നീതിനിപുണാഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

നിന്ദന്തു നീതിനിപുണാഃ യദി വാ സ്തുവന്തു
ലക്ഷ്മീ സമാവിശതു ഗച്ഛതു വാ യഥേഷ്ടം
അദ്യൈവ വാ മരണമസ്തു യുഗാന്തരേ വാ
ന്യായ്യാത്‌ പഥഃ പ്രവിചലന്തി പദം ന ധീരാഃ

ഭര്‍ത്തൃഹരിയുടെ നീതിശതകത്തില്‍ നിന്നു്‌.

ശ്ലോകം 125 : അങ്ഗത്തിലെങ്ങുമണിയാത്തൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

അംഗത്തിലെങ്ങുമണിയാത്തൊരു ഭൂഷണം താന്‍
മദ്യാഖ്യയെന്നിയെ മദത്തിനു കാരണം താന്‍
കാമന്നു പൂമലരൊഴിഞ്ഞൊരു സായകം താന്‍
ബാല്യം കഴിഞ്ഞൊരു വയസ്സവളാശ്രയിച്ചാള്‍

ഇ. ആര്‍. രാജരാജ വര്‍മ്മയുടെ കുമാരസംഭവം തര്‍ജ്ജമ (1:30) യില്‍ നിന്നു്‌.

ശ്ലോകം 126 : കല്‍പദ്രുകല്‍പദ്രുപദേന്ദ്ര...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര

കല്‍പദ്രുകല്‍പദ്രുപദേന്ദ്ര പുത്രീ--
സാരസ്യ സാരസ്യ നിവാസ ഭൂമിം
നാളീക നാളീക ശരാര്‍ദ്ദിതാസാ
മന്ദാക്ഷമന്ദാക്ഷരമേവമൂചേ

കവി : കോട്ടയത്തു തമ്പുരാന്‍

ശ്ലോകം 127 : ന യത്ര സ്ഥേമാനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

ന യത്ര സ്ഥേമാനം ദധുരതിഭയോദ്ഭ്രാന്തനയനാ
ഗളദ്ദാനോദ്ദാമഭ്രമദളികദംബാഃ കരടിനഃ
ലുഠന്മുക്താഹാരേ ഭവതി പരലോകം ഗതവതോ
ഹരേരദ്യ ദ്വാരേ ശിവശിവ! ശിവാനാം കളകളഃ

കവി : പടുതോള്‍ വിദ്വാന്‍ നമ്പൂതിരിപ്പാട്‌

ശ്ലോകം 128 : ലീലാരണ്യേ വിഹഗമൃഗയാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ലീലാരണ്യേ വിഹഗമൃഗയാലോലനായേകദാ ഞാന്‍
നീലാപാംഗേ, കമപി നിഹനിച്ചീടിനേന്‍ നീഡജത്തെ
മാലാര്‍ന്നാരാല്‍ മരുവുമിണയെക്കണ്ടു നീ താം ച നേതും
കാലാഗാരം സപദി കൃപയാ കാതരേ, ചൊല്ലിയില്ലേ?

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശത്തില്‍ നിന്നു്‌.

ശ്ലോകം 129 : മായാവിനാഥ ഹരിണാകഥി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

മായാവിനാഥ ഹരിണാകഥി സാരസേന--
പുത്രീപ്രപൂജ്യവദനേ സ്ഫുട സാരസേന
ഹാ ദ്വേഷപാത്രമഹമസ്മ്യുരുസാരസേന--
ഭൂമീഭൃതാം ത്വയി പരം തമസാ രസേന

കുട്ടമത്തുത്‌ ചെറിയ രാമക്കുറുപ്പിന്റെ രുക്മിണീ സ്വയംവരം യമക കാവ്യത്തില്‍ നിന്നു്‌.

ശ്ലോകം 130 : ഹാ ജന്യസീംനി പല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഹാ! ജന്യസീമ്‌നി പല യോധഗണത്തെയൊറ്റയ്‌--
ക്കോജസ്സു കൊണ്ടു വിമഥിച്ച യുവാവു തന്നെ
വ്യാജപ്പയറ്റില്‍ വിജയിച്ചരുളുന്ന ദൈത്യ--
രാജന്നെഴും സചിവപുംഗവ, മംഗളം തേ!

വള്ളത്തോളിന്റെ ബന്ധനസ്ഥനായ അനിരുദ്ധനില്‍ നിന്നു്‌.

ശ്ലോകം 131 : വ്യാളം വിഭൂതിയിവ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

വ്യാളം വിഭൂതിയിവ പൂ, ണ്ടഖിലാഗമങ്ങള്‍--
ക്കാലംബമായ്‌, ഭൃതഗുഹത്വമൊടൊത്തുകൂടി,
കോലം ശിവാകലിതമാക്കിയുമിഗ്ഗിരീശന്‍
ശ്രീലദ്വിജാധിപനെ മൌലിയിലേന്തിടുന്നു.

ഉള്ളൂരിന്റെ ഉമാകേരളത്തില്‍ നിന്നു്‌.

ശ്ലോകം 132 : കിഴവനെ യുവാവാക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഹരിണി

കിഴവനെ യുവാവാക്കും വാക്കും തിലപ്രസവപ്രഭയ്‌--
ക്കഴലനുദിനം മൂക്കും മൂക്കും മിനുത്തൊരു ഗണ്ഡവും
മിഴികളടിയാലാക്കും ലാക്കും തകര്‍പ്പൊരു കാറണി--
ക്കുഴലിയിവള്‍ തന്‍ നോക്കും നോക്കും തരുന്നൊരു കൌതുകം.

കുട്ടമത്തിന്റെ ഒരു യമകശ്ലോകം.

ശ്ലോകം 133 : മുമ്പില്‍ ഗമിച്ചീടിന ഗോവു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മുമ്പില്‍ ഗമിച്ചീടിന ഗോവു തന്റെ
പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം
ഒരുത്തനുണ്ടാക്കിന ദുഷ്‌പ്രവാദം
പരത്തുവാനാളുകളുണ്ടസംഖ്യം

കുഞ്ചന്‍ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തില്‍ നിന്നു്‌.

ശ്ലോകം 134 : ഒരല്ലലില്ലെങ്കിലെനിക്കു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഉപേന്ദ്രവജ്ര

ഒരല്ലലില്ലെങ്കിലെനിക്കു കല്ലാ--
യിരിക്കലാണെത്രെയുമേറെയിഷ്ടം
മരിച്ചുപോം മര്‍ത്യതയെന്തിനായി--
ക്കരഞ്ഞിടാനും കരയിച്ചിടാനും.

നാലാപ്പാട്ടു നാരായണമേനോന്റെ കണ്ണുനീര്‍ത്തുള്ളിയില്‍ നിന്നു്‌.

ശ്ലോകം 135 : മഞ്ജുത്വമാര്‍ന്ന മണിരാശി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

മഞ്ജുത്വമാര്‍ന്ന മണിരാശി പെറും മലയ്ക്കു
മഞ്ഞിന്റെ ബാധയഴകിന്നൊരു ഹാനിയല്ല
മുങ്ങുന്നുപോല്‍ ഗുണഗണങ്ങളിലൊറ്റ ദോഷ--
മങ്കം ശശാങ്കകിരണങ്ങളിലെന്നപോലെ

ഇ. ആര്‍ രാജരാജ വര്‍മ്മയുടെ കുമാരസംഭവം തര്‍ജ്ജമയില്‍ നിന്നു്‌.

ശ്ലോകം 136 : മണപ്പിച്ചു ചുംബിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

മണപ്പിച്ചു ചുംബിച്ചു നക്കിക്കടിച്ചി--
ട്ടിണങ്ങാതെ താഴത്തെറിഞ്ഞാന്‍ കുരങ്ങന്‍
മണിശ്രേഷ്ഠ! മാഴ്കൊല്ല, നിന്നുള്ളു കാണ്മാന്‍
പണിപ്പെട്ടുടയ്ക്കാഞ്ഞതേ നിന്റെ ഭാഗ്യം!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

ശ്ലോകം 137 : മാതേവ രക്ഷതി പിതേവ ഹിതേ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

മാതേവ രക്ഷതി പിതേവ ഹിതേ നിയുങ്‌ക്തേ
കാന്തേവ ചാപി രമയത്യപനീയ ഖേദം
ലക്ഷ്മീം തനോതി വിതനോതി ച ദിക്ഷു കീര്‍ത്തിം
കിം കിം ന സാധയതി കല്‍പലതേവ വിദ്യാ

ശ്ലോകം 138 : ലാളിച്ചു പെറ്റ ലത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദലമര്‍മ്മരങ്ങള്‍

കവി : കുമാരനാശാന്‍, കൃതി : വീണപൂവു്‌

ശ്ലോകം 139 : അസ്ത്യുത്തരസ്യാം ദിശി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോനാമ നഗാധിരാജഃ
പൂര്‍വാപരൌ തോയനിധീ വഗാഹ്യ
സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 140 : പലവഴി പതറി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

പലവഴി പതറിപ്പടര്‍ന്ന കോപ-
ജ്വലനനെരിഞ്ഞു പുകഞ്ഞു കണ്ണുരുട്ടി
ഖലനവനരവാള്‍ വലിച്ചു വായ്ക്കും
ബലമൊടു ജാനകി തന്റെ നേര്‍ക്കു ചാടി

കവി : ആലത്തൂര്‍ അനുജന്‍ നമ്പൂതിരിപ്പാട്‌ , കൃതി : മദ്ധ്യസ്ഥയായ മണ്ഡോദരി

ശ്ലോകം 141 : ഖേദിച്ചിടൊല്ല കളകണ്ഠ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഖേദിച്ചിടൊല്ല കളകണ്ഠ! വിയത്തില്‍ നോക്കി
രോദിച്ചിടേണ്ട, രുജയേകുമതിജ്ജനത്തില്‍
വേദിപ്പതില്ലിവിടെയുണ്മ തമോവൃതന്മാ-
രാദിത്യലോകമറിയുന്നിതു നിന്‍ ഗുണങ്ങള്‍.

കവി : കുമാരനാശാന്‍

ശ്ലോകം 142 : വനഭൂവില്‍ നശിപ്പു താന്‍ പെറും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

വനഭൂവില്‍ നശിപ്പു താന്‍ പെറും
ധനമന്യാര്‍ത്ഥമകന്നു ശാലികള്‍
ഘനമറ്റു കിടപ്പു മുത്തു തന്‍
ജനനീശുക്തികള്‍ നീര്‍ക്കയങ്ങളില്‍

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 143 : ഘോരാഗ്നിയല്ല...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ഘോരാഗ്നിയല്ല,പടയല്ലി,ടിയല്ലിതുഗ്ര-
വാരാശിയല്ല,രിയഭൂമികുലുക്കമല്ല
പാരാളിടും ചുഴലിയല്ലിതു,പിന്നെയെന്താ-
ണാരാന്‍ വരുന്നു പുകവണ്ടി,യതാണു ഘോഷം

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണ മേനോന്‍

ശ്ലോകം 144 : പനിമതിമകുടാലങ്കാര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

പനിമതിമകുടാലങ്കാര! നീയേ സഹായം
ജനിമൃതിഭയമയ്യോ! നൊന്തിടുന്നന്തരങ്ഗം
ഘനചരിത രസാബ്ധേ! നിന്നെയുന്നി സ്തുതിപ്പാന്‍
തുനിയുമളവു തോന്നും വാണി നാണിച്ചിടുന്നു

കവി : കുമാരനാശാന്‍, കൃതി : സുബ്രഹ്മണ്യശതകം

ശ്ലോകം 145 : ഘനനിര തനിയേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ഘനനിര തനിയേ തരുന്ന തണ്ണീര്‍,
അമൃതകരന്‍ ചൊരിയുന്ന പൂനിലാവ്‌,
ഇതുകള്‍ പരമവള്‍ക്കു പാരണയ്ക്കായ്‌
അചരജഗത്തതിനെന്ന പോലെ തന്നെ.

കവി : ഇ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ (5:22)

ശ്ലോകം 146 : ഇവളെന്തിനിതന്യഭുക്തയാള്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വിയോഗിനി

ഇവളെന്തിനിതന്യഭുക്തയാ-
ളവനീസംഭവയാള്‍ വിരക്തയാള്‍?
തവ ദേവവധുക്കള്‍ തോല്‍ക്കുവോ-
രവരോധാങ്ഗനമാര്‍കളില്ലയോ?

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ / ശക്തിഭദ്രന്‍, കൃതി : ആശ്ചര്യചൂഡാമണി തര്‍ജ്ജമ

ശ്ലോകം 147 : തരങ്ഗതരളാക്ഷി നിന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

തരങ്ഗതരളാക്ഷി! നിന്‍ തിരുമിഴിത്തലത്തല്ലിനാല്‍
തരം കെടുകയാല്‍ ത്വദുള്‍ത്തളിര്‍ തെളിഞ്ഞു താപം കെടാന്‍
തരം തളിര്‍ തൊഴും തനോ! തരമൊടോര്‍ത്തു താരമ്പനി-
ത്തരം തവ തദര്‍ദ്ധമെയ്‌ തരുമുമേ! തുണയ്ക്കേണമേ

കവി : കുണ്ടൂര്‍ നാരായണമേനോന്‍

ശ്ലോകം 148 : തമ്മില്‍ക്കളിച്ചു കലഹിച്ചു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

തമ്മില്‍ക്കളിച്ചു കലഹിച്ചു നിലത്തുവീണാര്‍
ചെമ്മേ ചുവട്ടില്‍ വശമായ്‌ ബലഭദ്രനപ്പോള്‍
തന്മേല്‍ക്കിടന്നു സുഖമേ മധുസൂദനന്‍ താ-
നമ്മയ്ക്കനന്തശയനം വെളിവാക്കിനാന്‍ പോല്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 149 : തത്സേവാര്‍ത്ഥം തരുണസഹിതാഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

തത്സേവാര്‍ത്ഥം തരുണസഹിതാസ്താമ്രപാദാരവിന്ദാ-
സ്താമ്യന്മധ്യാസ്തനഭരനതാസ്താരഹാരാവലീകാഃ
താരേശാസ്യാസ്തരളനയനാസ്തര്‍ജ്ജനീയാളകാഢ്യാ-
സ്തത്രസ്യാഃ സ്യുഃ സ്തബകിതകരാസ്താലവൃന്തൈസ്തരുണ്യഃ

കവി : ലക്ഷ്മീദാസന്‍, കൃതി : ശുകസന്ദേശം

ശ്ലോകം 150 : തീരത്തിതാ നിന്‍ വദനം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തീരത്തിതാ നിന്‍ വദനം പ്രസന്നം
നീരത്തിലത്താമരയും പ്രബുദ്ധം
കണ്ടിട്ടിതാ തേന്‍ നുകരാന്‍ തുനിഞ്ഞ
വണ്ടിണ്ട മണ്ടുന്നിതു രണ്ടിടത്തും.

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 151 : കാവ്യം സുഗേയം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കാവ്യം സുഗേയം, കഥ രാഘവീയം,
കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍,
ചൊല്ലുന്നതോ ഭക്തിമയസ്വരത്തി,-
ലാനന്ദലബ്ധിയ്ക്കിനിയെന്തു വേണം?

കവി : വള്ളത്തോള്‍, കൃതി : ഒരു തോണി യാത്ര (സാഹിത്യമഞ്ജരി)

ശ്ലോകം 152 : ചേലക്കള്ളന്‍ ചിലപ്പോള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ചേലക്കള്ളന്‍ ചിലപ്പോള്‍, ചില സമയമൊടുങ്ങാതരക്കെട്ടു ചുറ്റാന്‍
നീളത്തില്‍പ്പട്ടു നല്‍കുന്നവ; നിടയനിട, യ്ക്കെപ്പൊഴും രാജരാജന്‍;
ലീലാലോലന്‍ ചിലപ്പോ, ളഖിലസമയവും നിര്‍ഗ്ഗുണബ്രഹ്മ; - മെന്നെ-
പ്പോലുള്ളോരെന്തറിഞ്ഞൂ പുരഹരവിധിമാര്‍ പോലുമോരാത്ത തത്ത്വം!

കവി : വി. കെ. ജി.

ശ്ലോകം 153 : ലക്ഷണാ പരവശീകൃത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്വാഗത

ലക്ഷണാ പരവശീകൃതചിത്താ-
നാവിദന്‍ ക്ഷിതിഭൃതോധ്വനി വൃത്തം
ഹന്ത! തേ ബുബുധിരേ ന കഥം വാ
സ്വാഭിലാഷവിഷയാനുപപത്തിം?

കവി : എണ്ണയ്ക്കാട്ടു രാജരാജവര്‍മത്തമ്പുരാന്‍, കൃതി : ലക്ഷണാസ്വയംവരം ചമ്പു

ശ്ലോകം 154 : ഹേമാങ്ഗനാദിവിഷയാംബുധിയില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ഹേമാങ്ഗനാദിവിഷയാംബുധിയില്‍പ്പതിച്ചു
കാമാദി വൈരിവശരായ്ക്കഷണിച്ചിടാതെ
നാമിപ്രപഞ്ചപരമാര്‍ത്ഥമറിഞ്ഞു ചുമ്മാ
നാമം ജപിക്ക ജനതേ, ജനിയാതിരിപ്പാന്‍

കവി : ശീവൊള്ളി

ശ്ലോകം 155 : നില്‍ക്കട്ടേ ജാരനായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നില്‍ക്കട്ടേ ജാരനായ്‌ നീയതുമിതുമുരചെയ്തിട്ടു ഞാന്‍ കേട്ട, തെന്ന-
ല്ലിക്കട്ടിന്മേല്‍ കിടക്കുന്നവനെയരികില്‍ ഞാന്‍ കണ്ടതും കൂട്ടിടേണ്ട;
ധിക്‌ കഷ്ടം! ദുഷ്ടശീലേ! പറക പറക നീ; നിന്റെ കോളാമ്പിയില്‍ത്താ-
നിക്കട്ടത്തുപ്പലിത്രയ്ക്കനവധി നിറവാനെന്തഹോ! ഹന്ത! ബന്ധം?

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ , കൃതി : തുപ്പല്‍ക്കോളാമ്പി

ശ്ലോകം 156 : ധിഗ്ധിഗ്‌ രാക്ഷസരാജ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധിഗ്ധിഗ്‌ രാക്ഷസരാജ! ദുഷ്പരിഭവം വായ്പിച്ചു നിന്‍ ദോര്‍ബ്ബലം
വിദ്യുജ്ജിഹ്വവിപത്തി മാത്രമെളുതാമങ്ങേയ്ക്കു നീചപ്രഭോ!
കഷ്ടം, നിസ്ത്രപ! നോക്കു, കണ്ണിരുപതും ചേര്‍ക്കൂ, വെറും താപസന്‍
കുട്ടിക്രീഡയില്‍ വാളിളക്കിയതിനാല്‍ നിന്‍ പെങ്ങളീ മട്ടിലായ്‌!

കൃതി : നിരനുനാസികപ്രബന്ധം തര്‍ജ്ജമ

ശ്ലോകം 157 : ക്ഷിപ്രപ്രസാദി ഭഗവാന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണനായകോ മേ
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ്വകാലം
സര്‍വത്ര കാരിണി സരസ്വതി ദേവി വന്നെന്‍
നാവില്‍ക്കളിക്ക കുമുദേഷു നിലാവുപോലെ

ശ്ലോകം 158 : സ്മൃതിധാര,യുപേക്ഷയാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

സ്മൃതിധാര,യുപേക്ഷയാം തമോ-
വൃതിനീങ്ങിച്ചിലനാള്‍ സ്ഫുരിക്കയാം
ഋതുവില്‍ സ്വയമുല്ലസിച്ചുടന്‍
പുതുപുഷ്പം കലരുന്ന വല്ലി പോല്‍.

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 159 : ഋതുവിലംഗജദീപനമാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ഋതുവിലംഗജദീപനമാം സുമ-
പ്പുതുമ പോലെയശോകതരുക്കളില്‍
സുതളിര്‍ കാതിലതാ പ്രിയ ചേര്‍ത്ത ചാ-
രുത വിടാതവിടാര്‍ത്തി വിടര്‍ത്തിടും

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ (9:28)

ശ്ലോകം 160 : സീതാദേവിയെ രാക്ഷസേന്ദ്രന്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സീതാദേവിയെ രാക്ഷസേന്ദ്രനതുപോലിഗ്രന്ഥവും വ്യാജമാ-
യേതാനും ചിലരോടു ചേര്‍ന്നൊരു പുമാന്‍ തന്‍ കൈക്കലാക്കീടിനാന്‍;
പിന്നെത്തന്നുടെയാക്കുവാന്‍ പദമതില്‍ ചേര്‍ത്തീടിലോ നിന്ദ്യമാ-
യെന്നും സീതയെയെന്നപോലിതിനെയും ശങ്കിക്കുമല്ലോ ജനം.

കവി : ഉത്തരരാമചരിതം തര്‍ജ്ജമ, കൃതി : ചാത്തുക്കുട്ടി മന്നാടിയാര്‍

ശ്ലോകം 161 : പാമ്പുണ്ടൊന്നു തലയ്ക്കു ചുറ്റി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാമ്പുണ്ടൊന്നു തലയ്ക്കു ചുറ്റിയിയലുന്നന്‍പോടു കണ്ഠത്തിലും
പാമ്പാണുള്ളതു, കൈയ്ക്കുമുണ്ടു വളയായ്‌ തോളോളമപ്പാമ്പുകള്‍
അമ്പാ! പാമ്പുകള്‍തന്നെ നിന്നരയിലും കാല്‍ക്കും, സമസ്താങ്ഗവും
പാമ്പേ പാമ്പുമയം! തദാഭരണനാം പാമ്പാട്ടി മാം പാലയ.

കവി : ശീവൊള്ളി

ശ്ലോകം 162 : അമ്മേ ഞാന്‍ മണ്ണുതിന്നീല...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

"അമ്മേ ഞാന്‍ മണ്ണുതിന്നീലതുമനസി നിനക്കില്ല വിശ്വാസമെങ്കില്‍
ചെമ്മേ കാണ്‍"കെന്നു ചൊല്ലി, ച്ചെറിയ പവിഴ വായ്‌ കാട്ടിയമ്മക്കൊരുന്നാള്‍
അന്നേരം വിശ്വമെല്ലാമതിലനവധികണ്ടമ്മ മോഹിക്കുമപ്പോ-
"ലമ്മേ! അമ്മിഞ്ഞനല്‍"കെന്നൊരു നിപുണത ഞാന്‍ കണ്ടിടാവൂ മുകുന്ദ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 163 : അല്ലേ ഭാരതസൂര്യ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അല്ലേ! ഭാരതസൂര്യ! ദുര്‍വിധിബലത്താല്‍ നിന്നെയും ഹന്ത നിന്‍
ചൊല്ലേറും പ്രജയേയുമുന്നതതരുക്കൂട്ടത്തെയും നിത്യവും
ഫുല്ലേന്ദീവരകാന്തി പൂണ്ട ഗഗനത്തില്‍പ്പൂത്തിണങ്ങുന്നതാം
നല്ലോരാക്കുസുമോല്‍ക്കരത്തെയുമിതാ കൈവിട്ടു പോകുന്നു ഞാന്‍

കവി : കുമാരനാശാന്‍, കൃതി : 'ഒരു യാത്രാവഴങ്ങല്‍'

ശ്ലോകം 164 : ഫലകഥ മറയത്തുപോട്ടെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : പുഷ്പിതാഗ്ര

ഫലകഥ മറയത്തുപോട്ടെ പൂവി,-
ല്ലലിയുമതിങ്കല്‍; മറിഞ്ഞു താഴെ വീഴാന്‍
ചില ഞൊടിയിട വേണമെന്ന മട്ടായ്‌,
നില; ചെടി വാടി വരണ്ടു പട്ടുപോയി

കവി : ഉള്ളൂര്‍ , കൃതി : കോമന്‍

ശ്ലോകം 165 : ചിരിക്കും മദ്ധ്യത്തില്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശിഖരിണി

ചിരിക്കും മദ്ധ്യത്തില്‍ കരയു,മിതിനേതും നിയമമി-
ല്ലുരയ്ക്കും തെറ്റിക്കൊണ്ടമൃതസമമസ്പഷ്ടമൊഴിയെ,
സ്ഫുരിച്ചല്‍പം കാണാം ചില ചെറിയ പല്ലിങ്ങിനെ ലസി-
ച്ചിരിക്കും ബാല്യേ നിന്‍ മുഖകമലമോര്‍ക്കുന്നിതതു ഞാന്‍.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 166 : സ്ഫാരദ്യുതിസ്ഫടിക...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

സ്ഫാരദ്യുതിസ്ഫടികദര്‍പ്പണദര്‍പ്പഹാരി-
ഗണ്ഡോല്ലസദ്ഭുജഗ കുണ്ഡല ലോഭനീയം
ബിംബാധരച്ഛവികരംബിതദന്തപങ്ക്തി-
കാന്തിച്ഛടാച്ഛുരിതസുന്ദരമന്ദഹാസം

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : വ്യാഘ്രാലയേശ ശതകം

ശ്ലോകം 167 : ബോധിപ്പിക്കാം സുഖമൊട്‌...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മന്ദാക്രാന്ത

ബോധിപ്പിക്കാം സുഖമൊടറിവില്ലാതെയുള്ളോരെ നന്നായ്‌
ബോധിപ്പിക്കാമതിസുഖമൊടേ നല്ല സാരജ്ഞരേയും
ബോധം ചെട്ടുള്ളതിലതിമദം ചേര്‍ന്ന ദുര്‍ബുദ്ധിതന്നെ-
ബ്ബോധിപ്പിക്കുന്നതിനു വിധിയും തെല്ലുമാളല്ല നൂനം

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 168 : ബുധനാം ഭവാന്റെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മഞ്ഞുഭാഷിണി

ബുധനാം ഭവാന്റെ സഹധര്‍മ്മിണീപദം
മുധയെന്നു മന്നിലൊരു മുഗ്ദ്ധയോര്‍ക്കുമോ?
ക്ഷുധ കൊണ്ടു ചാവുമൊരുവന്റെ വായില്‍ നല്‍
സുധ വന്നു വീഴിലതു തുപ്പിനില്‍ക്കുമോ?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 169 : ക്ഷീണിക്കാത്ത മനീഷയും ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത പൊന്‍പേനയും
വാണിക്കായ്‌ തനിയേയുഴിഞ്ഞു വരമായ്‌ നേടീ ഭവാന്‍ സിദ്ധികള്‍
കാണിച്ചൂ വിവിധാത്ഭുതങ്ങള്‍ വിധിദൃഷ്ടാന്തങ്ങളായ്‌, വൈരിമാര്‍
നാണീച്ചൂ, സ്വയമംബ കൈരളി തെളിഞ്ഞീക്ഷിച്ചു മോക്ഷത്തെയും

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 170 : കഷ്ടം സ്ഥാനവലിപ്പമോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍
സ്പഷ്ടം മാനുഷഗര്‍വ്വമൊക്കെയിവിടെപ്പുക്കസ്തമിക്കുന്നിത-
ങ്ങിഷ്ടന്മാര്‍ പിരിയുന്നു, ഹാ! ഇവിടമാണദ്ധ്യാത്മവിദ്യാലയം!

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 171 : സ്പഷ്ടം ഭൂമിമറയ്ക്കില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്പഷ്ടം ഭൂമിമറയ്ക്കിലിന്ദു തെളിയും, വീണ്ടും മുഹൂര്‍ത്തത്തില-
പ്പുഷ്ടശ്രീരവി മൂടിയാലുമുയരും, പക്ഷം കഴിഞ്ഞാല്‍ മതി;
ദുഷ്ടക്കാലമഹാഗ്രഹത്തിനിരയായീ "രാജരാജേ"ന്ദു! ഹാ!
കഷ്ടം "രോഹിണി" യക്കലേശനെയിനിക്കാണില്ല കേണാലുമേ.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 172 : ദുഷ്ക്കര്‍മ്മത്തിന്റെയൂക്കാല്‍...

ചൊല്ലിയതു്‌ : പി. സി. രഘുരാജ്‌
വൃത്തം : സ്രഗ്ദ്ധര

ദുഷ്ക്കര്‍മ്മത്തിന്റെയൂക്കാല്‍ ചതിയുടെ കുഴിയില്‍ പെട്ടുഴന്നേ,നസംഖ്യം
മുഷ്ക്കന്മാരോടു ചേര്‍ന്നെന്‍ സഹജഗജഗണം ചെയ്ത ഭേദ്യം സഹിച്ചേന്‍;
ഗര്‍വ്വം തീര്‍ന്നിട്ടു താഴും മമ ശിരസി ഹരേ! പൊല്‍ത്തിടമ്പേറ്റുവാനാ--
യെത്തീ നിന്മുമ്പി - ലിന്നാടുക കനിവൊടു നീ ഹസ്തിരാജേന്ദ്രമോക്ഷം!

കവി : പി. സി. രഘുരാജ്‌

ശ്ലോകം 173 : ഗ്രഹിക്കേണം നീയി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

ഗ്രഹിക്കേണം നീയിദ്ദുരിതനിരയാം ഗ്രാഹമതിനാല്‍
ഗ്രഹിക്കപ്പെട്ടീടുന്നടിയനെ യമധ്വംസന! വിഭോ!
ഗ്രഹിക്കും മൂവര്‍ക്കും ഗതികളരുളും കല്‍പ്പകതരോ!
ഗ്രഹിക്കേണം വേഗാലഗതി പറയും സങ്കടമഹോ.

കവി : കുമാരനാശാന്‍, കൃതി : അനുഗ്രഹപരമദശകം

ശ്ലോകം 174 : ഗ്രഹിക്കണം വന്നണയുന്ന...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഉപേന്ദ്രവജ്ര

ഗ്രഹിക്കണം വന്നണയുന്നതെല്ലാം
ത്യജിക്കണം പോവതുമപ്രകാരം
രസിക്ക, ദുഃഖിക്കയുമെന്തിനോര്‍ത്താല്‍?
വിധിക്കു നീക്കം വരികില്ല തെല്ലും.

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 175 : രണ്ടായിരം രസന...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

രണ്ടായിരം രസന കണ്ഠതലത്തിലുള്ള
തണ്ടാര്‍ദളാക്ഷനുടെ തല്‌പമതാം ഫണിക്കും
ഉണ്ടാകയില്ലിതുകണക്കു സദസ്യരാകെ
കൊണ്ടാടുമാറൊരു നിരര്‍ഗള വാഗ്‌ വിലാസം

കവി : ചങ്ങനാശ്ശേരി രവിവര്‍മ്മ കോയിത്തമ്പുരാന്‍

ശ്ലോകം 176 : ഉമ്മ വെച്ചിടണമെങ്കില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

ഉമ്മ വെച്ചിടണമെങ്കില്‍ നീ തരിക വെണ്ണ, മാലയിതുചൂടുവാന്‍
സമ്മതിപ്പതിനു വെണ്ണ, ഞാന്‍ മുരളിയൂതുവാനുരുള വേറെയും
അമ്മയോടു മണിവര്‍ണ്ണനോതിയതറിഞ്ഞു ദേവമുനിസംകുലം
ബ്രഹ്മസാധന വെടിഞ്ഞു വല്ലവഴി തേടി വല്ലവികളാകുവാന്‍!

കവി : പി. സി. മധുരാജ്‌

ശ്ലോകം 177 : അകരുണത്വമകാരണ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

അകരുണത്വമകാരണവിഗ്രഹം
പരധനേ പരയോഷിതി ച സ്പൃഹാ
സുജന ബന്ധുജനേഷ്വസഹിഷ്ണുതാ
പ്രകൃതിസിദ്ധമിദം ഹി ദുരാത്മനാം

കവി : ഭര്‍ത്തൃഹരി

ശ്ലോകം 178 : സമയമതിലുയര്‍ന്ന ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

സമയമതിലുയര്‍ന്ന ഘോരവാരി-
ഭ്രമമൊടകാലികവൃദ്ധി രേവയാര്‍ന്നു,
ഘുമഘുമരയഘോഷമേറ്റിയാരാല്‍
യമപുരിതന്നിലടിച്ച ഭേരിപോലെ

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 179 : ഘ്രാണിച്ചും മുത്തിയും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ഘ്രാണിച്ചും മുത്തിയും പിന്നെയുമുടനവലേഹിച്ചുമേറ്റം ചുവച്ചും
നാണിക്കാതുറ്റ വൈരസ്യമൊടു ഭുവി കളഞ്ഞെന്നതില്‍ കേണിടൊല്ല
ചേണേറും രത്നമേ! നിന്നുടെയകമതു കണ്ടീടുവാന്‍ കീശനശ്മ-
ക്കോണാല്‍ നിന്നെപ്പൊടിക്കാഞ്ഞതു പരമുപകാരം നിനക്കെന്നുറയ്ക്ക.

കവി : കേ സി കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 180 : ചക്കിപ്പെണ്ണേ ചടുലനയനേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ചക്കിപ്പെണ്ണേ! ചടുലനയനേ! ചത്തു ഞാനെന്നിവണ്ണം
ദുഃഖിക്കൊല്ലേ! ചതിയരുടെയച്ചപ്പടാച്ചിക്കു ചെറ്റും
തര്‍ക്കം വച്ചും തകൃതി പറകില്‍ത്താമസിക്കതെകണ്ടാ-
ത്തക്കം നോക്കി പ്രിയതമയെ ഞാന്‍ വേള്‍ക്കുവന്‍ കേള്‍ക്ക ബാലേ!

കവി : കെ. സി. നാരായണന്‍ നമ്പിയാര്‍, കൃതി : ചക്കീചങ്കരം നാടകം

ശ്ലോകം 181 : തന്റെ കാര്യമഖിലം നടക്കണം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : രഥോദ്ധത

തന്റെ കാര്യമഖിലം നടക്കണം
തന്റെ ദാരസുതരും സുഖിക്കണം
അന്യരാകെയതിഖിന്നരാകണം
തന്നെവന്നനുദിനം വണങ്ങണം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണ ചരിതം മണിപ്രവാളം

ശ്ലോകം 182 : അസ്ഫുടേ വപുഷി തേ...

ചൊല്ലിയതു്‌ : പി. സി. രഘുരാജ്‌
വൃത്തം : രഥോദ്ധത

അസ്ഫുടേ വപുഷി തേ പ്രയത്നതോ
ധാരയേമ ധിഷണാം മുഹുര്‍മുഹുഃ
തേന ഭക്തിരസമന്തരാര്‍ദ്രതാ-
മുദ്വഹേമ ഭവദങ്ങ്‌ഘൃചിന്തകാഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (4:4)

ശ്ലോകം 183 : തന്നതില്ല പരനുള്ളു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

തന്നതില്ല പരനുള്ളുകാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ,
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 184 : ഇവിടെ മഴ ചുരുങ്ങീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

ഇവിടെ മഴ ചുരുങ്ങീ; വാപിയൊട്ടൊട്ടുണങ്ങീ;
ദിവി ബഹുപൊടി പൊങ്ങീ; ഭാനുമാന്‍ കൂടി മങ്ങീ;
വിവശതയൊടു തെങ്ങിന്‍ കൂമ്പുപോലും വഴങ്ങീ;
ശിവ! ശിവ! കൃഷി മങ്ങീ; കര്‍ഷകന്മാര്‍ കുഴങ്ങീ.

കവി : കുമ്മനം ഗോവിന്ദപ്പിള്ള, കൃതി : ശ്രീചിത്രോദയം മഹാകാവ്യം (സര്‍ഗ്ഗം 33)

ശ്ലോകം 185 : വെണ്മതികലാഭരണന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദുവദന

വെണ്മതികലാഭരണ, നംബിക, ഗണേശന്‍,
നിര്‍മ്മലഗുണാ കമല, വിഷ്ണുഭഗവാനും,
നാന്മുഖനുമാദി കവിമാതു ഗുരുഭൂതര്‍
നന്മകള്‍ വരുത്തുക നമുക്കു ഹരിരാമ!

കവി : എഴുത്തച്ഛന്‍, കൃതി : രാമായണം ഇരുപത്തിനാലുവൃത്തം

ശ്ലോകം 186 : നാരായണന്‍ നമ്പിയെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

നാരായണന്‍ നമ്പിയെ നമ്പരിന്നായ്‌
നേരായയച്ചിട്ടെഴുതാന്‍ തുടങ്ങി;
നാരായണന്‍ ചക്രമെടുത്തു ചാടു-
ന്നോരോ സ്ഥലം വൃത്ത വിചിത്രമത്രേ

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 187 : നരനു നരനശുദ്ധ വസ്തു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പുഷ്പിതാഗ്ര

നരനു നരനശുദ്ധവസ്തു പോലും!
ധരയില്‍ നടപ്പതു തീണ്ടലാണു പോലും!
നരകമിവിടമാണു ഹന്ത കഷ്ടം!
ഹര ഹര ഇങ്ങനെ വല്ല നാടുമുണ്ടോ?

കവി : കുമാരനാശാന്‍

ശ്ലോകം 188 : നാമാമൃതം നാവില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നാമാമൃതം നാവിലിരിക്കുമപ്പോള്‍
സോമാമൃതം വിസ്മൃതമായ്‌ വരുന്നു
നാമാമൃതം പാര്‍ത്തു നിറച്ചു കണ്ടാല്‍
നാമാമൃതം കാണമൃതം മൃതാനാം

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണ കര്‍ണ്ണാമൃതം

ശ്ലോകം 189 : നിരയാംബുധി നീന്തി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : തോടകം

നിരയാംബുധി നീന്തി നിറഞ്ഞഴലെ-
ന്നിരുപാധിക നിന്നെ നിനച്ചടിയന്‍
ഉരുമോദമിനിക്കരുണാംബുരസം
കരവിട്ടു കവിഞ്ഞൊഴുകും കടലേ!

കവി : കുമാരനാശാന്‍, കൃതി : ശാങ്കര ശതകം

ശ്ലോകം 190 : ഉഡുരാജമുഖീ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : തോടകം

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതീ
ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി?

ശ്ലോകം 191 : യവനീ രമണീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

യവനീ രമണീ വിപദഃ ശമനീ
കമനീയതമാ നവനീതസമാ
"ഉഹി ഊഹി" വചോമൃത പൂര്‍ണമുഖീ
സ സുഖീ ജഗതീഹ യദങ്കഗതാ

കവി : ജഗന്നാഥപണ്ഡിതര്‍

ശ്ലോകം 192 : ഉണ്ടായിമാറുമറിവുണ്ടായി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മത്തേഭം

ഉണ്ടായിമാറുമറിവുണ്ടായി മുന്നമിതു കണ്ടാറ്റുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചുരുണ്ടാ മഹസ്സില്‍ മറയും
കണ്ടാലുമീ നിലയിലുണ്ടാകയില്ലറിവഖണ്ഡാനുഭൂതിയിലെഴും
തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതി!

കവി : ശ്രീനാരായണ ഗുരു, കൃതി : നവരത്നമഞ്ഞ്ജരി

ശ്ലോകം 193 : കൂലാതിഗാമിഭയതൂലാവലീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മത്തേഭം

കൂലാതിഗാമിഭയതൂലാവലീജ്വലനകീലാ, നിജസ്തുതിവിധൌ
കോലാഹലക്ഷപണകാലാമരീകുശലകീലാലപോഷണനഭാ,
സ്ഥൂലാ കുചേ, ജലദനീലാ കചേ, കലിതലീലാ കദംബവിപിനേ,
ശൂലായുധപ്രണതിശീലാ, വിഭാതു ഹൃദി, ശെയിലാധിരാജതനയാ.

കവി : ശങ്കരാചാര്യര്‍

ശ്ലോകം 194 : സരിഗമപധ കൊച്ചുവീണ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പുഷ്പിതാഗ്ര

'സരിഗമപധ' - കൊച്ചുവീണ ഞാനി-
ന്നമരുവതുന്നതഗായകന്റെ കയ്യില്‍
ഒരു നിമിഷവുമെന്നെയെങ്ങു മേവി-
ട്ടകലുവതങ്ങു സഹിയ്ക്കയില്ല നൂനം.

കവി : സിസ്റ്റര്‍ മേരി ബെനീഞ്ജ

ശ്ലോകം 195 : ഒരു വേള പഴക്കമേറിയാല്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വിയോഗിനി

ഒരു വേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ്‌ വരാം
ശരിയായ്‌ മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 196 : ശമമാം സുമഗന്ധം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : തോടകം

ശമമാം സുമഗന്ധമുതിര്‍ന്നിടുമെന്‍
ഹൃദയത്തിലെ ഭക്തിരസം നുകരാന്‍
സരസന്‍ ഹരിയാമളിയെത്തിടുകില്‍
തരുണീ കബരീ വനമെന്തിവന്‌?

പി. സി. മധുരാജിന്റെ ഒരു സംസ്കൃതമുക്തകത്തിനു രാജേഷ്‌ വര്‍മ്മയുടെ അതേ വൃത്തത്തിലുള്ള പരിഭാഷ.

ശ്ലോകം 197 : സാരാനര്‍ഘപ്രകാശ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സാരാനര്‍ഘപ്രകാശ പ്രചുരിമ പുരളും ദിവ്യരത്നങ്ങളേറെ-
പ്പാരാവാരത്തിനുള്ളില്‍പ്പരമിരുള്‍ നിറയും കന്ദരത്തില്‍ കിടപ്പൂ
ഘോരാരണ്യച്ചുഴല്‍ക്കാറ്റടികളിലിളകും തൂമണം വ്യര്‍ത്ഥമാക്കു-
ന്നോരപ്പൂവെത്രയുണ്ടാമവകളിലൊരു നാളൊന്നു കേളിപ്പെടുന്നൂ.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 198 : ഘോരായുധവ്രണിത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ഘോരായുധവ്രണിതകാന്തകളേബരം കൈ-
ത്താരാല്‍ക്കനിഞ്ഞഹഹ, തൊട്ടുതലോടിടുമ്പോള്‍
ശ്രീരാജകന്യകള്‍ കൊതിച്ചുവരുന്ന വീര-
ദാരാസ്പദത്തിലുമുഷയ്ക്കു വിരക്തി തോന്നി!

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 199 : ശൃങ്ഗാരത്തിന്റെ നാമ്പോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ശൃങ്ഗാരത്തിന്റെ നാമ്പോ, രസികതയൊഴുകിപ്പോകുവാനുള്ള തൂമ്പോ,
സൌന്ദര്യത്തിന്റെ കാമ്പോ, മദനരസചിദാനന്ദ പൂന്തേന്‍കുഴമ്പോ,
ബ്രഹ്മാവിന്‍ സൃഷ്ടിവന്‍പോ, നയനസുഖലതയ്ക്കൂന്നു നല്‍കുന്ന കമ്പോ,
കന്ദര്‍പ്പന്‍ വിട്ടൊരമ്പോ, ത്രിഭുവനവിജയത്തിന്നിവന്‍? തോഴി! യമ്പോ!

കവി : ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍, കൃതി : രസസ്വരൂപ നിരൂപണം

ശ്ലോകം 200 : ബ്രഹ്മാവിന്റെയും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബ്രഹ്മാവിന്റെയുമന്തകന്റെയുമഹോ ഡിപ്പാര്‍ട്ടുമെന്റില്‍ക്കിട-
ന്നമ്മേ ഞാന്‍ തിരിയുന്നിതെത്ര യുഗമായ്‌, എന്നാണിതിന്‍ മോചനം?
ധര്‍മ്മാധര്‍മ്മ പരീക്ഷണത്തിനിനിമേല്‍ കാലന്റെ കച്ചേരിയില്‍
ചെമ്മേ ഹാജരെനിക്കിളച്ചു തരണേ! തദ്ദര്‍ശനം കര്‍ശനം!

കവി : ഒറവങ്കര

ശ്ലോകം 201 : ധനിയ്ക്കും ധനം തെല്ലും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ധനിയ്ക്കും ധനം തെല്ലുമില്ലാത്തവര്‍ക്കും
മുനിയ്ക്കും മനസ്സെത്ര പുണ്ണായവര്‍ക്കും
പഴിയ്ക്കുന്നവര്‍ക്കും നിനയ്ക്കില്‍ജ്ജനിക്കെ-
ട്ടഴിയ്ക്കാന്‍ തുണയ്ക്കും ഹരിയ്ക്കായ്‌ നമിക്കാം

കവി : പി. സി. മധുരാജ്‌

ശ്ലോകം 202 : പുഷ്ടപ്രേമമൊടെന്നൊട്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പുഷ്ടപ്രേമമൊടെന്നൊടൊത്തു വിളയാടീട്ടുള്ള ശിഷ്ടാഗ്രരാ-
മിഷ്ടന്മാര്‍ മമ ദിഷ്ടദോഷമിതിനെക്കേട്ടീടില്‍ ഞെട്ടിപ്പരം
ദൃഷ്ടിത്തെല്ലതില്‍ നിന്നു മന്ദമൊഴുകുന്നശ്രുക്കള്‍ പൂണ്ടെത്രയും
"കഷ്ടം കഷ്ട"മിതെന്നു ചൊല്ലിയധികം ഖേദിച്ചു രോദിച്ചിടും.

കവി : കെ. സി. കെശവ പിള്ള, കൃതി : ആസന്നമരണചിന്താശതകം

ശ്ലോകം 203 : ദേവന്മാര്‍ക്കമൃതം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദേവന്മാര്‍ക്കമൃതം, മുകുന്ദനു രമാം, ധാത്രിയ്ക്കു മര്യാദയും
ദേവേന്ദ്രന്നു സുരദ്രുമം, ഗിരിജ തന്‍ കാന്തന്നു ചന്ദ്രക്കല
ഏവം പ്രീതിദമായ്ക്കൊടുത്തു ശരണം ഭൂഭൃത്തുകള്‍ക്കും തദാ-
പ്യുണ്ടായീലൊരുവന്‍ തുണപ്പതിനഗസ്ത്യന്‍ നമ്മെ മോന്തും വിധൌ.

കവി : ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍

ശ്ലോകം 204 : എന്നാലുമിങ്ഗ്ലീഷറിയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

എന്നാലുമിങ്ഗ്ലീഷറിയും ജനങ്ങള്‍
നന്നായിയെന്നായ്‌ പറയും ചിലേടം
ഒന്നാണെനിക്കീയിതില്‍ മെച്ച, മിങ്ഗ്ലീ-
ഷിന്‍ നാറ്റമേല്‍ക്കാതിതു ചെയ്തുവല്ലോ.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരന്‍

ശ്ലോകം 205 : ഓര്‍ക്കിലാക്കിഴവനാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ഓര്‍ക്കിലാക്കിഴവനാം ജടായു പോയ്‌
സ്വര്‍ഗ്ഗമെത്തിയതിലെന്തഴല്‍പ്പെടാന്‍
ജര്‍ജ്ജരാങ്ഗമുടല്‍ നല്‍കി നേടിനാന്‍
ചന്ദൃകാധവളമാം യശസ്സവന്‍

കവി : പി. ചന്ദ്രശേഖരവാരിയര്‍, അഷ്ടമിച്ചിറ, കൃതി : കൈരളീഭൂഷണം

ശ്ലോകം 206 : ജാതിത്തത്തിന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ജാതിത്തത്തിന്നു രാജന്‍, ദ്രുതകവിതയതില്‍ക്കുഞ്ഞഭൂജാനി, ഭാഷാ-
രീതിക്കൊക്കും പഴക്കത്തിനു നടുവ, മിടയ്ക്കച്യുതന്‍ മെച്ചമോടേ
ജാതപ്രാസം തകര്‍ക്കും, ശുചിമണി രചനാഭങ്ഗിയില്‍ പൊങ്ങിനില്‍ക്കും,
ചേതോമോദം പരക്കെത്തരുവതിനൊരുവന്‍ കൊച്ചു കൊച്ചുണ്ണി ഭൂപന്‍!

കവി : വെണ്മണി അച്ഛന്‍

ശ്ലോകം 207 : ജഗന്നിവാസാ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഉപേന്ദ്രവജ്ര

ജഗന്നിവാസാ കരുണാംബുരാശേ
മുകുന്ദ, ഭക്തപ്രിയ, വാസുദേവ,
വരുന്ന രോഗങ്ങളകന്നു പോകാന്‍
വരം തരേണേ ഗുരുവായുരപ്പാ

ശ്ലോകം 208 : വളഞ്ഞോരച്ചില്ലിക്കൊടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

വളഞ്ഞോരച്ചില്ലിക്കൊടിയുടനിളക്കിപ്പരമകം
തെളിഞ്ഞപ്പോളൂഴീസുരനൊടുരചെയ്താള്‍ വിധുമുഖി
വളം ഞാന്‍ നല്‍കുന്നൂ വിഷമവിശിഖന്നെങ്കിലുടനേ
കളഞ്ഞാലും നന്നായധരമധുനാ താപമധുനാ.

കവി : കുണ്ടൂര്‍, കൃതി : അജാമിള മോക്ഷം

ശ്ലോകം 209 : വല്ലവീകര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

വല്ലവീകരസരോരുഹങ്ങളില്‍
പ്രോല്ലസിച്ചു മരുവുന്ന വണ്ടിനെ
വല്ലവണ്ണവുമിവന്റെ മാനസ-
ക്കല്ലറയ്ക്കക മണച്ചിടാവതോ!

ശ്ലോകം 210 : വിലയാര്‍ന്ന വിശിഷ്ട...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

വിലയാര്‍ന്ന വിശിഷ്ട വസ്ത്രവും
വിലസും പൊന്മണിഭൂഷണങ്ങളും
ഖലരാം വനകൂപപംക്തിമേല്‍
കലരും പുഷ്പലതാവിതാനമാം

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 211 : ഖേദിയ്ക്കകൊണ്ടു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

ഖേദിയ്ക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍

കവി : കുമാരനാശാന്‍, കൃതി : വീണ പൂവ്‌

ശ്ലോകം 212 : ചന്തം ചിന്തുന്ന ചന്ദ്രോത്സവം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ചന്തം ചിന്തുന്ന ചന്ദ്രോത്സവ, മനുഭവരാസിക്യ സമ്പന്നമുക്താ-
വൃന്ദം നാരായണീയം, പുനമഹിഷകൃതോല്‍കൃഷ്ട ചമ്പൂകദംബം,
സന്ദേശച്ചാര്‍ത്തു മേഘഭ്രമരശുകമയൂരാദി സാഹിത്യമൂല്യം
സ്പന്ദിച്ചീടും തരംഗോജ്ജ്വലതരളിതമാണക്ഷരശ്ലോകസിന്ധു!

കവി : വി.കെ. ഗോവിന്ദന്‍ നായര്‍, കൃതി : അവില്‍പ്പൊതി

ശ്ലോകം 213 : സന്താപത്തിനു തോണിയായ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സന്താപത്തിനു തോണിയായ കവിതേ, നീ പുത്രദുഃഖത്തിനോ
പൂന്തേനായ്‌? തളര്‍വാതരോഗമുടനേ മാറ്റുന്ന ഭൈഷജ്യമായ്‌!
മീന്‍തൊട്ടിട്ടു സുഗന്ധമായ്‌, കനകധാരാദ്വൈതി തന്‍ ചെപ്പിലെ-
പ്പന്തായ്‌, കാലടികൂപ്പുമെന്‍ കരളിലെപ്പൊന്നോമനപ്പീലിയായ്‌?

കവി : രമേശന്‍ നായര്‍ , കൃതി : സോപാനഗീതം

ശ്ലോകം 214 : മുന്നേ ഞാന്‍ നിരുപിച്ചപോല്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുന്നേ ഞാന്‍ നിരുപിച്ചപോല്‍ സദൃശനായുള്ളോരു ഭര്‍ത്താവിനെ-
ത്തന്നേ ഭാഗ്യവശേന മല്‍പ്രിയസുതേ പ്രാപിച്ചു നീ സാമ്പ്രതം
ഔന്നത്യം കലരും രസാലവരനമ്മുല്ലയ്ക്കുമായ്‌ വല്ലഭന്‍
നിന്നെച്ചൊല്ലിയുമില്ല കില്ലിനിയെനി, യ്ക്കിമ്മുല്ലയെച്ചൊല്ലിയും

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ഭാഷാശാകുന്തളം

ശ്ലോകം 215 : ഔദാര്യവാനരചനന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഔദാര്യവാനരചനന്നു ധനാന്നവസ്ത്ര-
ഗോദാനപൂര്‍വകമശേഷജനങ്ങളേയും
മോദാര്‍ണവത്തില്‍ മുഴുകിച്ചു മുറയ്ക്കുവന്നു
ഗോദാനകര്‍മ്മവുമനാകുലമായ്ക്കഴിച്ചു

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 216 : മുട്ടുകുത്തിമണിമണ്ഡനസ്വനം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

മുട്ടുകുത്തി, മണിമണ്ഡനസ്വനമുയര്‍ന്നിടാതെ, യതിസാഹസ-
പ്പെട്ടിഴഞ്ഞു, കതകൊച്ചയറ്റവിധമായ്‌ തുറന്നു, ചരിതാര്‍ത്ഥനായ്‌
കട്ടിലിന്‍ മുകളിലെത്തിനിന്നുറിയില്‍ വെച്ച വെണ്ണ മലര്‍വായ്ക്കക-
ത്തിട്ടു കട്ടുപുലരുന്ന തസ്കരകലാവിശാരദനു കൈതൊഴാം

കവി : വി. കെ. ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 217 : കുന്നിയ്ക്കും കുറയാതെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കുന്നിയ്ക്കും കുറയാതെ കുന്നൊടു കുശുമ്പേറും കുചം പേറിടും
കുന്നിന്‍നന്ദിനി കുണ്ടബാണനു കൊലക്കേസണ്‍നു പാസ്സായതില്‍
ഒന്നാം സാക്ഷിണിയായ നീ കനിവെഴും വണ്ണം കടക്കണ്ണെടു-
ത്തൊന്നെന്നില്‍ പെരുമാറണേ പെരുവനത്തപ്പന്റെ തൃപ്പെണ്‍കൊടീ!

കവി : ശീവൊള്ളി

ശ്ലോകം 218 : ഓണക്കോടി ഞൊറിഞ്ഞുടുത്തു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഓണക്കോടി ഞൊറിഞ്ഞുടുത്തു കമുകിന്‍ പൊന്‍പൂക്കുലച്ചാര്‍ത്തുമായ്‌
പ്രാണപ്രേയസി കാവ്യകന്യ കവിളത്തൊന്നുമ്മവെച്ചീടവേ
വീണക്കമ്പികള്‍ മീട്ടി മാനവ മനോരാജ്യങ്ങളില്‍ ച്ചെന്നു ഞാന്‍
നാണത്തിന്റെ കിളുന്നുകള്‍ക്കു നിറയെപ്പാദസ്വരം നല്‍കുവാന്‍

കവി : വയലാര്‍ രാമവര്‍മ്മ, കൃതി : സര്‍ഗ്ഗസങ്ഗീതം

ശ്ലോകം 219 : വെള്ളം വെട്ടിത്തിളച്ചാല്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

വെള്ളം വെട്ടിത്തിളച്ചാല്‍ പൊടിയിടണ, മടച്ചാവി പോവാതെ വാങ്ങി-
പ്പൊള്ളാതായാല്‍ തുറന്നൂറ്റണ, മതിനു സമം വെന്തപാല്‍ ചേര്‍ത്തിടേണം
വെള്ളപ്പന്‍സാരയും ചേര്‍ത്തലിവതിനു നാലഞ്ചുവട്ടം പകര്‍ത്തി-
ക്കൊള്ളുന്നേരം പതഞ്ഞാലവനിയിലമൃതില്ലെന്ന വല്ലായ്മ തീരും.

ശ്ലോകം 220 : വക്കത്തുത്കണ്ഠയാലുത്കട...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

വക്കത്തുത്കണ്ഠയാലുത്കടരുജ തടവും വല്ലവസ്നേഹിതന്മാ-
രാക്രന്ദിയ്ക്കെ, ക്കടക്കണ്‍നനവൊടു പശുവൃന്ദങ്ങളങ്ങമ്പരക്കേ
അര്‍ക്കാപത്യാന്തരാളാദുപരിയുയരുമക്കാളിയപ്പത്തി തന്മേ-
ലക്കാര്‍വര്‍ണ്ണന്‍ നടത്തീടിന നടനകലാവിപ്ലവം വെല്‍വുതാക!

കവി : വി. കെ. ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 221 : അഗ്രേപശ്യാമി തേജോനിബിഡ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

അഗ്രേ പശ്യാമി തേജോനിബിഡതരകളായാവലീ ലോഭനീയം
പീയൂഷാപ്ലാവിതോഹം തദനുതദുദരേ ദിവ്യ കൈശോരവേഷം
താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
രാവീതം നാരദാദ്യൈര്‍വിലസദുപനിഷത്സുന്ദരീ മണ്ഡലൈശ്ച

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം (100:1)

ശ്ലോകം 222 : തന്നിഷ്ടക്കാരനാകും യമനൊരു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

തന്നിഷ്ടക്കാരനാകും യമനൊരു നിയമം നോക്കലില്ലാനയേയും
തന്നുള്ളില്‍ ചേര്‍പ്പു സൌദാമിനിയുടെ കനകക്കയ്യു പെട്ടെന്നു നീട്ടി
എന്നാലീ വൃദ്ധനാമെന്നുടലുയിരുകളെ പ്രത്യഹം നുള്ളി നുള്ളി--
ത്തിന്നുന്നൂ ചൂടു കൂടും കറിയൊരു കൊതിയന്‍ കുട്ടിപോലക്കൃതാന്തന്‍

കവി : വി. കെ.ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 223 : ഏന്തില്ലായുധമെന്ന തന്റെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏന്തില്ലായുധമെന്ന തന്റെ ശപഥം തെറ്റിച്ചു, ഞാന്‍ ചെയ്തതാ-
മേന്തിച്ചീടുമതെന്ന സത്യമൃതമാക്കുംമാറു ചക്രായുധം
ഏന്തി, ബ്ഭൂമികുലുക്കി, മേല്‍പുടവയൂര്‍ന്നെന്‍നേര്‍ക്കു തേര്‍ത്തട്ടില്‍ നി-
ന്നേന്തിച്ചാടിയണഞ്ഞ പാര്‍ത്ഥസഖനില്‍ പ്രേമം ഭവിക്കാവു മേ!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 224 : എന്റേതെന്നു നിനച്ചതൊക്കെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്റേതെന്നു നിനച്ചതൊക്കെ വെടിവേന്‍; ഒന്നാഗ്രഹം; വാങ്മനഃ-
കര്‍മ്മാകാരമെടുത്തു വിശ്വമഖിലം വ്യാപിച്ച ഹേ വാമന!
വാഗര്‍ഥങ്ങള്‍ മരന്ദമേകുവതിനായ്‌ വര്‍ണ്ണാഭ പൂ, ണ്ടക്ഷര-
ശ്ലോകപ്പൂ വിരിയിപ്പതാവണമെനിയ്ക്കേതാണ്ടുമീ ശ്രാവണം!

കവി : പി. സി. മധുരാജ്‌

ശ്ലോകം 225 : വാരാളുന്നീ വേടരോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാലിനി

വാരാളുന്നീ വേടരോ, വിന്ധ്യകേതു-
പ്പേരാര്‍ന്നാത്മസ്വാമിതന്‍ ശാസനത്താല്‍,
ഘോരാരണ്യേ പൂരുഷന്മാരെയങ്ങി-
ങ്ങാരായുന്നോരാണു, ദേവീബലിക്കായ്‌.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 226 : ഘോരാകാരാട്ടഹാസ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഘോരാകാരാട്ടഹാസപ്രകടിതകലഹം മൃത്യു വന്നെത്തി നോക്കും
നേരം നാരീജനത്തിന്‍ കളികളുമിളിയും നോക്കുമൂക്കുള്ള വാക്കും
പോരാ പോരില്‍ത്തടുപ്പാന്‍; പരമശിവപദാംഭോജരേണുപ്രസാദം
പോരും പോരും കൃതാന്തപ്രതി ഭയമകലത്താക്കുവാനാര്‍ക്കുമെന്നും!

കവി : കുമാരനാശാന്‍

ശ്ലോകം 227 : പീലിക്കാര്‍കൂന്തല്‍ കെട്ടീട്ടഴകൊടു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പീലിക്കാര്‍കൂന്തല്‍ കെട്ടീട്ടഴകൊടു നിടിലേ ചാരുഗോരോചനം ചേര്‍-
ത്തേലസ്സും പൊന്‍ചിലമ്പും വളകളുമണിയിച്ചമ്മതന്നങ്കഭാഗേ
ലീലാഗോപാലവേഷത്തൊടു മുരളിയുമായ്‌ കാലി മേയ്ക്കുന്ന കോലും
ചലേ കൈക്കൊണ്ടു മന്ദസ്മിതമൊടു മരുവും പൈതലേ, കൈതൊഴുന്നേന്‍!

കവി : പൂന്തോട്ടത്തു നമ്പൂതിരി

ശ്ലോകം 228 : ലളിതം ഫണി തന്നുടെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

ലളിതം ഫണി തന്നുടെ പത്തികളില്‍
തളിര്‍ തന്നൊളി വെന്നൊരു ചേവടിയാല്‍
തളയും വളയും കളസുസ്വനമോ-
ടിളകും വിധമാടി വിളങ്ങി ഭവാന്‍.

കവി : സി. വി. വാസുദേവ ഭട്ടതിരി, കൃതി : നാരായണീയം പരിഭാഷ (55:9)

ശ്ലോകം 229 : തിണ്ണം ചെന്നിട്ടു തീയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

തിണ്ണം ചെന്നിട്ടു തീയില്‍ തെളിവിനൊടു തിളയ്ക്കുന്ന പാലൊട്ടു പൊന്നിന്‍
കിണ്ണം കൊണ്ടമ്മ കാണാതളവിലുടനുടന്‍ മുക്കി, മുക്കില്‍ പതുങ്ങി
കര്‍ണ്ണം പാര്‍ത്തങ്ങു നിന്നിട്ടതു ചൊടിയിണകൊണ്ടൂതിയൂതിക്കുടിക്കും
കണ്ണന്‍ കാരുണ്യപൂര്‍ണന്‍ കളകമലദളക്കണ്ണനെന്‍ കണ്ണിലാമോ?

കവി : കാത്തുള്ളില്‍ അച്യുതമേനോന്‍

ശ്ലോകം 230 : ക്ഷണപ്രഭാഗണ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

ക്ഷണപ്രഭാഗണപ്രഭാസമപ്രഭാലസല്‍പ്രഭാ-
കരപ്രഭാധികസ്ഫുരന്മണിപ്രദീപ്തഭൂഷണാ
ഹരിപ്രിയാദ്യശേഷഖേചരപ്രിയാനുഭാവിതാ
ഹരപ്രിയാ ജഗല്‍പ്രിയാ വരപ്രദാസ്തു മേ സദാ

കവി : കുട്ടിക്കുഞ്ഞു തങ്കച്ചി

ശ്ലോകം 231 : ഹാസം പോലെ വെളുപ്പു ചേര്‍ന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹാസം പോലെ വെളുപ്പു ചേര്‍ന്നു, മനുരാഗാവിഷ്ട തന്‍ ദീര്‍ഘനി-
ശ്വാസം പോലെ കനപ്പു ചേര്‍ന്നു, മവള്‍ തന്‍ കണ്ണിന്‍ കറുപ്പാര്‍ന്നുമേ
മാസം വാസരമെന്നതല്ല നിമിഷം തോറും വിഭിന്നാത്മകോ-
ല്ലാസം പൂണ്ടുപരന്ന കാര്‍മുകില്‍ രസം തൂകുന്നിതെല്ലാടാവും.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 232 : മേലേ മേലേ പയോധൌ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മേലേ മേലേ പയോധൌ തിരനിരയതുപോല്‍ ഗദ്യപദ്യങ്ങളോര്‍ക്കും
കാലേ കാലേ ഭവിപ്പാന്‍ ജഗമതിലൊളിവായ്‌ ചിന്നിടും തേന്‍ കുഴമ്പേ!
ബാലേ ബാലേ മനോജ്ഞേ പരിമൃദുലതനോ! യോഗിമാര്‍ നിത്യമുണ്ണും
പാലേ! ലീലേ വസിക്കെന്‍ മനസി സുകൃതസന്താനവല്ലീ സുചില്ലീ!

കവി : ചട്ടമ്പി സ്വാമികള്‍

ശ്ലോകം 233 : ബാണന്‍ തന്‍ കോട്ട കാത്തൂ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ബാണന്‍ തന്‍ കോട്ട കാത്തൂ ഭഗവതി, ഭുവനാധീശനാം നിന്‍ മണാളന്‍;
ബാണം വര്‍ഷിച്ചു മെയ്‌ മൂടിയ രണപടുവാം ഫല്‍ഗുനന്നിഷ്ടമേകീ;
വേണം തന്‍ ഭക്തരോടിത്രയുമകമലിവങ്ങെങ്കില്‍ നിന്‍ ഭക്തനാമെന്‍
ത്രാണത്തിന്നെന്തമാന്തം തവ? സതി പതിസാധര്‍മ്മ്യമേല്‍ക്കേണ്ടതല്ലോ.

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 234 : വൃത്തം വൃത്തികുറഞ്ഞതായി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വൃത്തം വൃത്തികുറഞ്ഞതായി, പദവിന്യാസം ക്രമം വിട്ടതായ്‌
അത്യന്താധുനികത്വനാട്യബഹുലം രൂപം ചിതംകെട്ടതായ്‌,
കഷ്ടം കൈരളിമങ്കയാള്‍ക്കെഴുമലങ്കാരങ്ങളും നഷ്ടമായ്‌,
അര്‍ത്ഥം തന്നെയനര്‍ത്ഥമായ്‌, വിരസമായ്‌ ഭാവത്തിനാവര്‍ത്തനം!

കവി : ഡോക്ടര്‍ എം.ജി.എസ്സ്‌. നാരായണന്‍, കൃതി : മലയാളകവിത

ശ്ലോകം 235 : കൃതമിദം ഹരിണശ്ചരിതം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ദ്രുതവിളംബിതം

കൃതമിദം ഹരിണശ്ചരിതം ശുഭം
സകലപാപഹരം പഠതാം നൃണാം
ഗുരുഗൃഹാലയഹൈമവതീകൃപാ-
ലവയുതേന തു ഭാസ്കരശര്‍മണാ

കവി : വട്ടപ്പള്ളി ഭാസ്കരന്‍ മൂസ്സത്‌, കൃതി : ശ്രീകൃഷ്ണോദന്തം

ശ്ലോകം 236 : ഗേയം നിന്‍ തിരുനാമകീര്‍ത്തനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗേയം നിന്‍ തിരുനാമകീര്‍ത്തനമൊഴിച്ചെന്തുള്ളു ഹേ ശ്രീപതേ!
പേയം നിന്‍ മുരളീരവാമൃതമൊഴിച്ചെന്തുള്ളു ഗീതാംബുധേ!
ധ്യേയം നിന്‍ പദപദ്മമൊന്നൊഴികെ മേറ്റ്ന്തുള്ളു ദാമോദരാ!
ജ്ഞേയം നിന്‍ മഹിമാവൊഴിച്ചു പരമെന്താനന്ദരത്നാകര!

കവി : യൂസഫ്‌ അലി കേച്ചേരി, കൃതി : അഹൈന്ദവം

ശ്ലോകം 237 : ധരാധരേന്ദ്രനന്ദിനീ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

ധരാധരേന്ദ്രനന്ദിനീവിലാസബന്ധുബന്ധുര-
സ്ഫുരദ്ദിഗന്തസന്തതിഃ പ്രമോദമാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ധരാപതിഃ
ക്വചിദ്ദിഗംബരേ മനോവിനോദമേതുവസ്തുനി

കവി : രാവണന്‍ (ഐതിഹ്യം), കൃതി : ശിവതാണ്ഡവസ്തോത്രം

ശ്ലോകം 238 : കൃതാന്തബന്ധബന്ധനൈക...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പഞ്ചചാമരം

കൃതാന്തബന്ധബന്ധനൈകകൃന്തനം മുരാന്തകം
നിതാന്തഭാസുരം വരം വരേണ്യമീശ്വരം ഹരിം
കൃപാകദംബമാധുരീരസപ്രവാഹനിര്‍ഗ്ഗള-
ന്മുഖാരവിന്ദമച്യുതം നമാമി ലോകനായകം.

കവി : ഇലന്തൂര്‍ നാരായണന്‍ വൈദ്യര്‍

ശ്ലോകം 239 : കരാളഫാലപട്ടികാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

കരാളഫാലപട്ടികാധഗദ്ധഗദ്ധഗജ്ജ്വല-
ദ്ധനഞ്ജയാധരീകൃതപ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീകുചാഗ്രചിത്രപത്രക-
പ്രകല്‍പനൈകശില്‍പിനി ത്രിലോചനേ മതിര്‍മ്മമ

കവി : രാവണന്‍ (ഐതിഹ്യം), കൃതി : ശിവതാണ്ഡവസ്തോത്രം

ശ്ലോകം 240 : ധന്യാഭാനോഃ പുലരിവഴി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ധന്യാഭാനോഃ പുലരിവഴിവെള്ളാട്ടി ഭാനുക്കളെന്നും
പൊന്നിന്‍ ചൂല്‍കൊണ്ടിരുള്‍മയമടിക്കാടടിച്ചങ്ങു നീക്കി
ഇമ്പം ചേരും ഗഗനഭവനം ചുറ്റുമുറ്റത്തളിപ്പാ-
നംഭോരാശൌ ശശധരകുടം കാണ്‍ക മുക്കിന്റവാറ്‌

കൃതി : ചക്രവാകസന്ദേശം

ശ്ലോകം 241 : ഇന്ദ്രത്വം പണ്ടു ഗോവര്‍ദ്ധന...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ഇന്ദ്രത്വം പണ്ടു ഗോവര്‍ദ്ധനഗിരിയിലുറപ്പിച്ചു, വേഗം പിണങ്ങും
വൃന്ദാരാമത്തുടിപ്പാം പശുപയുവതി തന്‍ താപമാറ്റിക്കൊടുത്തും
സന്ദേഹം തീര്‍ത്തുമിന്ദ്രാത്മജ,നൊരു ദിനവും ദുഷ്ടനീതിജ്ഞരോടായ്‌-
സ്സന്ധിയ്ക്കാതേ ജയിയ്ക്കും മൊഴിയുടയവനെന്‍ വാക്കു മുത്താക്കിടട്ടെ!

കവി : പി.സി. രഘുരാജ്‌

ശ്ലോകം 242 : സ്രവന്തീ പാഷാണേ പഥി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

സ്രവന്തീ പാഷാണേ പഥി പഥി ഘുമിങ്കാരസുരവൈഃ
സ്ഖലന്തീ കാന്താരേ സ്വപതിമരമബ്ധിം നിപതിതും
ഭ്രമന്തീ പശ്യത്വം വിരഹവിവശാ സാതികലുഷാ
തദന്തീ ധാനന്തീ വ്യഥിതദമയന്തീതി സുമുഖീ

കവി : കുമാരനാശാന്‍

ശ്ലോകം 243 : ഭുവനത്രയഭാരഭൃതോ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : തോടകം

ഭുവനത്രയഭാരഭൃതോ ഭവതോ
ഗുരുഭാരവികമ്പിവിജൃംഭി ജലാ
പരിമജ്ജയതി സ്മ ധനുശ്ശതകം
തടിനീ ഝടിതി സ്ഫുടഘോഷവതീ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (55:3)

ശ്ലോകം 244 : പൂമാതല്ലേ കളത്രം?...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പൂമാതല്ലേ കളത്രം? ചപലകളിലവള്‍ക്കഗ്രഗണ്യത്വമില്ലേ?
പൂമെയ്‌ പാമ്പിന്മെലല്ലേ? വിഷമെഴുമവനൊന്നൂതിയാല്‍ ഭസ്മമല്ലേ?
ഭീമഗ്രാഹാദിയാദോഗണമുടയ കടല്‍ക്കുള്ളിലല്ലേ നിവാസം?
സാമാന്യം പോലെയെന്തുള്ളതു പറക നിനക്കത്ര പൂര്‍ണ്ണത്രയീശ!

കവി : ഒറവങ്കര

ശ്ലോകം 245 : ഭാഷാരീതിപ്പഴക്കത്തിനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭാഷാരീതിപ്പഴക്കത്തിനു നടുവ, മതിപ്രാസമെണ്ണിപ്പെറുക്കി-
ശ്ശോഷിച്ചീടാതെ കുത്തിത്തിരുകിവിടുവതിന്നച്യുതന്‍ മെച്ചമോടേ,
ഘോഷിക്കും കുഞ്ഞുഭൂപന്‍, ലഘുരസഫലിതം രാജവിപ്രന്‍ ചമയ്ക്കും,
തോഷം സര്‍വ്വര്‍ക്കുമൊപ്പം തരുവതിനൊരുവന്‍ കൊച്ചുകൊച്ചുണ്ണിഭൂപന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 246 : ഘനനീലവര്‍ണ കരുണാര്‍ണ്ണവം...

ചൊല്ലിയതു്‌ : പി. സി. രഘുരാജ്‌
വൃത്തം : മഞ്ഞുഭാഷിണി

ഘനനീലവര്‍ണ കരുണാര്‍ണ്ണവം ജഗത്‌-
ഭ്രമണൈകചക്രധരവിക്രമാര്‍ണ്ണവം
പ്രണവാക്ഷരധ്വനിതസച്ചിദര്‍ണ്ണവം
പ്രണതാര്‍ത്തിഹാരി ഹരി തീര്‍ക്ക സങ്കടം

കവി : വി. കെ. ജി. , കൃതി : അവില്‍പ്പൊതി

ശ്ലോകം 247 : പ്രാണായാമക്രമത്തില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

പ്രാണായാമക്രമത്തില്‍ പവനവിധൃതിചെയ്താനന ശ്രോത്രനേത്ര-
ഘ്രാണം രോധിച്ചു, ദക്ഷശ്രുതിയിലകമണച്ചുജ്ഝിത സ്ഥൂലഘോഷം
വാണീടുന്നോര്‍ക്കു നീയാമൊരു ചെറുരണിതം കേട്ടിടാമപ്രണാദ-
ത്രാണം നാദാനുസന്ധാന, മതമൃതമയം തല്ലയം ത്വല്ലയം പോല്‍

ശ്ലോകം 248 : വാടീരസാലാഗത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

വാടീരസാലാഗതവായുസങ്ഗാ-
ലാടീ രസാലാശു ലതാവധൂടീ
പാടീരസാലാശ്രിതകോകിലാളി
പാടീ രസാലംബിവിയോഗിപാളീ

കവി : കടത്തനാട്ട്‌ കൃഷ്ണ വാര്യര്‍, കൃതി : സീമന്തിനീചരിതം

ശ്ലോകം 249 : പരമ കിമു ബഹൂക്ത്യാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

പരമ! കിമു ബഹൂക്ത്യാ, ത്വത്പദാംഭോജഭക്തിം
സകലഭയവിനേത്രീം സര്‍വ്വകാമോപനേത്രീം
വദസി ഖലു ദൃഢം ത്വം, തദ്‌ വിധൂയാമയാന്‍ മേ
ഗുരുപവനപുരേശ! ത്വയ്യുപാധത്സ്വ ഭക്തിം.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (15:10)

ശ്ലോകം 250 : വെണ്ണയ്ക്കിരന്നു വഴിയേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

വെണ്ണയ്ക്കിരന്നു വഴിയേ മണിയും കിലുക്കി-
ക്കുഞ്ഞിക്കരങ്ങളുമുയര്‍ത്തി നടന്ന നേരം
കണ്ണില്‍ തെളിഞ്ഞ പുതുവെണ്ണ ലഭിച്ചു നില്‌പോ-
രുണ്ണിക്കിടാവു ചിരിപൂണ്ടതു കണ്ടിതാവൂ

കവി : പൂന്താനം

ശ്ലോകം 251 : കരുതാം കമനീയമീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വിയോഗിനി

കരുതാം കമനീയമീ സദ-
സ്സിരുനൂറ്റമ്പതിലെത്തി നില്‍ക്കയാല്‍
പെരുതായ കവിത്വമെട്ടിലൊ-
ന്നൊരുമിച്ചിന്നു കരസ്ഥമാക്കി നാം!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 252 : പോരുമ്പോഴമ്മചുറ്റിച്ചൊരു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

പോരുമ്പോഴമ്മചുറ്റിച്ചൊരു ചെറുവസനത്തിന്റെ തുമ്പില്‍ച്ചവിട്ടി-
ച്ചേറാക്കി, ത്തെല്ലഴിഞ്ഞെങ്കിലുമിടതുകരംകൊണ്ടു താങ്ങിപ്പിടിച്ച്‌
ഭാരം തോന്നും സ്ലെയിറ്റക്കുടയുടെ പകരം ചാരു മൂര്‍ദ്ധാവിലേറ്റി
സ്വൈരം പോകുന്നു വിദ്യാലയമണയുവതിന്നിക്കിടാവുത്ക്കടാഭം.

കവി : വി. കെ. ജി. , കൃതി : അവില്‍പ്പൊതി

ശ്ലോകം 253 : ഭര്‍ത്തൃത്വേ കേരളാനാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭര്‍ത്തൃത്വേ കേരളാനാം മണിതവിലസിതേ പാണ്ഡ്യഭൂപണ്ഡിതാനാം
ചോളാനാം ചാരുഗീതേ യവനകുലഭുവാം ചുംബനേ കാമുകാനാം
ഗൌദാനാം സീല്‍കൃതേഷു പ്രതിനവവിവിധാലിങ്ഗാനേ മാളവാനാം
ചാതുര്യം ഖ്യാതമേതത്ത്വയി സകലമിദം ദൃശ്യതേ വല്ലഭാദ്യ.

കവി : കോഴിക്കോട്‌ മാനവിക്രമ ഏട്ടന്‍ തമ്പുരാന്‍ , കൃതി : ശൃങ്ഗാരമഞ്ജരി

ശ്ലോകം 254 : ഗ്രാമത്തിന്നരികില്‍ച്ചിരിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗ്രാമത്തിന്നരികില്‍ച്ചിരിച്ചു രസമായ്‌ നില്‍ക്കുന്ന കന്നിന്നടു-
ത്താനന്ദത്തികവാര്‍ന്നു, ചോലകള്‍ നറും രാഗം ചൊരിഞ്ഞീടവേ,
ഗാനത്തിന്നു പികങ്ങള്‍, പയ്യകലുവാന്‍ മാകന്ദ, മേവം സുഖ-
സ്തോമത്തിന്റെ നടുക്കിണങ്ങിയ വസന്തം ഹാ മനോഹാരി താന്‍!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 255 : ഗന്ധം ചേര്‍ന്നിതളുള്ള...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗന്ധം ചേര്‍ന്നിതളുള്ള പൂനിര ചൊരിഞ്ഞീടട്ടെ കാറെപ്പൊഴും,
ചിന്തും സ്വര്‍നദിവീചിശീതളമലം വീശട്ടെ മന്ദാനിലന്‍;
ചന്തം ചേര്‍ത്തണയട്ടെയാറൃതുവുമൊത്തുദ്യാനശോഭയ്ക്കിനി
സ്വന്തം രശ്മി സുഖം വിരിച്ചു ശശിയും ചുറ്റട്ടെ ദിക്കൊക്കെയും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : ആശ്ചര്യചൂഡാമണി തര്‍ജ്ജമ

ശ്ലോകം 256 : ചിത്തം മേ വാസുദേവ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചിത്തം മേ വാസുദേവ! പ്രചുരകരുണയാ ശോധയ പ്രീതിപൂര്‍വം
നിത്യം സങ്കര്‍ഷണാഹങ്കരണജപരിതാപാംശ്ച ദൂരീകുരുഷ്വ
ബുദ്ധേഃ പ്രദ്യുമ്‌ന! സക്തിം ഹര ഭവവിഷയാം മാനസം ചാനിരുദ്ധ!
ത്വത്തത്ത്വജ്ഞാനയുക്തം കുരു; നിഖിലസുഖം ദേഹി നാരായണ ത്വം

കവി : കൊച്ചി വലിയ ഇക്കു അമ്മത്തമ്പുരാന്‍ , കൃതി : സൌഭദ്രസ്തവം

ശ്ലോകം 257 : ബാലേന്ദുശേഖര മഹേശ്വര...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ബാലേന്ദുശേഖര മഹേശ്വര ദേവദേവ
ഫാലേന്ദു മദ്ധ്യനയനേന കടാക്ഷമേകി
രാകേന്ദു രാത്രി മുഴുവന്‍ പകരും പ്രകാശം
പോലേന്തുകാഭ മമ ജീവിതമാം തമസ്സില്‍

കവി : ബാലേന്ദു

ശ്ലോകം 258 : രണ്ടാള്‍ ചേര്‍ന്നൊരു പാപകര്‍മ്മം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രണ്ടാള്‍ ചേര്‍ന്നൊരു പാപകര്‍മ്മമിവിടെച്ചെയ്താ, ലതിന്‍ശിക്ഷയാ
രണ്ടാള്‍ക്കും സമമല്ലിവേണ്ടു? സുരതം ദണ്ഡാര്‍ഹമെന്നെണ്ണുകില്‍.
രണ്ടായ്ഗ്ഗര്‍ഭഭരപ്രയാസവുമൊരീപ്പേറ്റിന്റെ നോവും സമം
ഖണ്ഡം ചെയ്തു കൊടുക്കു പൂരുഷനു, മെന്തിപ്പക്ഷപാതം, പ്രഭോ?

കവി : ടി.എം.വി

ശ്ലോകം 259 : രമ്യാ സാ വനിതാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രമ്യാ സാ വനിതാ പുരോഭ്യുപനതാ യാ ഭര്‍ത്തുരന്തര്‍ഹിതം
ഹൃദ്യാവിഷ്കുരുതേ ശ്രുതിപ്രണയവല്‍സാരസ്യവച്ചാരുദൃക്‌
യോഗാഭ്യാസബലേന യത്ര ഭവതി ത്രൈവര്‍ഗ്ഗികീ ധന്യതാ
നിസ്സാരസ്വധരാശയൈകവശഗാ സംയഗ്‌വിവിക്തേ രതിഃ

കവി : എലത്തൂര്‍ രാമസ്വാമി ശാസ്ത്രികള്‍

ശ്ലോകം 260 : യക്ഷാധീശ്വരപട്ടമോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

യക്ഷാധീശ്വരപട്ടമോ, മഹിതമാം സ്വാരാജ്യസാമ്രാജ്യമോ,
ത്ര്യക്ഷാദിത്രിദശാധികാരനിലയോ വേണ്ടാ നമുക്കെന്‍ വിഭോ!
ലക്ഷാദിത്യസമാനമായൊരനഘജ്യോതിസ്സു ചിന്നുന്ന നി-
ന്നക്ഷാമാദ്ഭുതചിത്സ്വരൂപമകമേ കാണായ്‌ വരേണം സദാ!

കവി : വള്ളത്തോള്‍, കൃതി : നാരായണാഷ്ടകം

ശ്ലോകം 261 : ലാലസിപ്പതു സമുദ്ര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

ലാലസിപ്പതു സമുദ്രവീചികാ-
മാലയില്‍പ്പതിതമര്‍ക്കമണ്ഡലം
ലോലമായടിയില്‍ നിന്നു ബാഡബ-
ജ്വാല തെല്ലുടനുയര്‍ന്നതിന്‍ വിധം

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 262 : ലോലനാര്യനുരുവിട്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

ലോലനാര്യനുരുവിട്ടു കേട്ടൊരാ
ബാലപാഠമഖിലം മനോഹരം
കാലമായധിക, മിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ല ഞാന്‍

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 263 : കണ്ടാല്‍ സൂര്യകുലേ ജനിച്ച...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കണ്ടാല്‍ സൂര്യകുലേ ജനിച്ച ശിശുവോയെന്നുള്ള സന്ദേഹമി-
ന്നുണ്ടാക്കും മുനി ബാലനേഷ തനിയേ കുംഭീന്ദ്രകുംഭങ്ങളില്‍
ടണ്ടാങ്കാരഭയങ്കരദ്ധ്വനി വളര്‍ത്തത്യുഗ്രബാണങ്ങളെ-
ക്കൊണ്ടെന്‍ സൈന്യശരീരസന്ധികള്‍ പിളര്‍ന്നേകുന്നു മേ കൌതുകം!

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 264 : ടിക്കറ്റിന്നു തപസ്സുചെയ്യണം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ടിക്കറ്റിന്നു തപസ്സുചെയ്യണ, മൊരോ കഷ്ടം സഹിക്കേണ, മ-
പ്പെട്ടിക്കെട്ടുകള്‍, മെത്ത, കൂജ, പലതും കെട്ടിപ്പെറുക്കീടണം;
മുട്ടിത്തട്ടി മുഷിഞ്ഞു, കാശു മുഴുവന്‍ ദീപാളി, കോമാളിയായ്‌
നാട്ടില്‍പ്പോക്കു നടത്തിടുന്ന മലയാളത്താനു കൈകൂപ്പണം!

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : മോഡേണ്‍ മുക്തകങ്ങള്‍

ശ്ലോകം 265 : മുറ്റത്തീണത്തിലോടി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

മുറ്റത്തീണത്തിലോടി, ക്കുസൃതികള്‍ പലതും കാട്ടി, ഞാന്‍ വാടിവീഴ്കെ-
ത്തെറ്റെന്നെത്തിക്കരത്താലുടനടി നെടുതായ്‌ താങ്ങി മെയ്യില്‍ത്തലോടി,
മുറ്റും മുത്തങ്ങളേകി, ത്തിറമൊടു മടിയില്‍ വെച്ചു, മമ്മിഞ്ഞ തന്നും
മറ്റും പാലിച്ചൊരമ്മേ, തവ പദമലര്‍ വിട്ടില്ല മറ്റാശ്രയം മേ

ശ്ലോകം 266 : മാനം ചേര്‍ന്ന മനീഷികള്‍ക്കു...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാനം ചേര്‍ന്ന മനീഷികള്‍ക്കു സുജനദ്രോഹേ മഹോത്സാഹമാം
ഹീനന്മാരുടെ ദുഷ്‌പ്രവാദമണുവും ചേര്‍ക്കില്ല ദുഷ്കീര്‍ത്തിയെ.
മാനം പുക്കലമമ്പിളിക്കല വിളങ്ങുമ്പോള്‍ കുശുമ്പാല്‍ കുറെ
ശ്വാനന്മാര്‍ കുര കൂട്ടിയാല്‍ നിറനിലാവെങ്ങാന്‍ നിറം മങ്ങുമോ?

കവി : ടി.എം.വി.

ശ്ലോകം 267 : മെയ്യാകെച്ചാമ്പല്‍ തേച്ചും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മെയ്യാകെച്ചാമ്പല്‍ തേച്ചും, നെറുകയിലണിരുദ്രാക്ഷഹാരം പിണച്ചും,
കയ്യില്‍ ശൂലം പിടിച്ചും, പലവടിവിലിരപ്പാളിവേഷങ്ങള്‍ കാണ്‍കെ
ഇയ്യുള്ളോനമ്പരപ്പാ, ണവരിലൊരുവനെന്‍ കണ്ണുകാണാന്‍ കൊതിക്കും
നീയാകാമാരുകണ്ടൂ തവകളിവിളയാട്ടങ്ങള്‍ കെയിലാസവാസിന്‍!

കവി : എന്‍. കെ. ദേശം

ശ്ലോകം 268 : ഈരും പേനും പൊതിഞ്ഞീടിന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഈരും പേനും പൊതിഞ്ഞീടിന തലയുമഹോ! പീള ചേര്‍ന്നോരു കണ്ണും
പാരം വാനാറ്റവും കേളിളിയുമൊളിയളിഞ്ഞൊട്ടു മാറൊട്ടു ഞാന്നും
കൂറോടയ്യന്‍ കൊടുത്തീടിന തുണിമുറിയും കൊഞ്ഞലും കൊട്ടുകാലും
നേരമ്പോക്കല്ല ജാത്യം പലതുമിനിയുമുണ്ടെങ്കിലും മങ്കയല്ലേ?

കവി : വെണ്മണി മഹന്‍

ശ്ലോകം 269 : കന്യാകുബ്ജത്തിലല്ലായ്കയൊ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

കന്യാകുബ്ജത്തിലല്ലായ്കയൊ ജനനമതോ ദാസിയെക്കാമിയാഞ്ഞോ,
ത്വന്നാമത്തിന്നുമിപ്പോള്‍ കലിയുഗമതുകൊണ്ടുള്ള വീര്യം കുറഞ്ഞോ,
എന്നോ നാലക്ഷരം താന്‍ മുഴുവനരുതതില്‍ കുറ്റമെന്നില്‍ പിണഞ്ഞോ
ത്വന്നാമം ഞാനറിഞ്ഞിട്ടനുദിനമുരചെയ്തെന്നതോ വാസുദേവ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 270 : എനനായതു ഭുവനേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശങ്കരചരിതം

എനനായതു ഭുവനേ നനു ദിനനായകനിവനേ
ജനനാവനഹനനാദികള്‍ തുനിയുന്നതു തനിയേ
തുണയായതു വിധിമാധവഗിരിശാദികള്‍ പലരും
വിനതാപതി സവിതാപദി സവിതാ മമ ശരണം

ശ്ലോകം 271 : തണ്ടാര്‍മാതിന്‍ മുലക്കുങ്കുമരസം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

തണ്ടാര്‍മാതിന്‍ മുലക്കുങ്കുമരസമിഴുകും ചാരുദോരന്തരാളേ
വണ്ടത്താന്മാര്‍ മുരണ്ടെത്തിന മണമിളകും വന്യമാലാഭിരാമം
കൊണ്ടാടിത്താപസന്മാരഹരനുതിരയും സച്ചിദാനന്ദരൂപം
കണ്ടാവൂ ഞാന്‍ കളായദ്യുതി കഴല്‍ പണിയുന്നോരു കാന്തിപ്രവാഹം.

ശ്ലോകം 272 : കേട്ടോളം നൈഷധത്തില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

കേട്ടോളം നൈഷധത്തില്‍ക്കലിയുടെ വരവൊന്നുണ്ടു രണ്ടാം ദിനത്തില്‍
വിട്ടീടും മൂന്നിലെന്നാണിതുവരെയെതിരായ്ക്കണ്ടതില്ലെന്നുമെങ്ങും
കേട്ടേന്‍ നൂറ്റാണ്ടൊടുക്കം കവിയുടെ കരയില്‍ത്തന്നെ നാലാം ദിനത്തില്‍
ചട്ടം തെറ്റിച്ചുകേറീ കലി നള(ട)നകമേ പെപ്സിതന്‍ കുപ്പിമാര്‍ഗ്ഗം.

കവി : ബാലേന്ദു

ശ്ലോകം 273 : കാണം വിറ്റോണമുണ്ണും പതിവു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

കാണം വിറ്റോണമുണ്ണും പതിവു പടി തുറന്നൂ വിടേശിയ്ക്കു, പിന്നീ-
ടാണത്തം രാജ്യവും വെച്ചടിയറവു പറഞ്ഞോണമുണ്ടൂ മഹാന്മാര്‍
കാണം തീര്‍ന്നൂ തിരിച്ചൂ ധ്വര, ദുര തറവാടോരിവെച്ചുണ്ടു നാമി-
ന്നോണം വിറ്റുണ്ടിടാം, പാടുക പശികെടുവാന്‍ "ടൂറിസം വെല്‍വുതാക"!

കവി : പി.സി.മധുരാജ്‌

ശ്ലോകം 274 : കൂഴച്ചക്ക കലത്തിലിട്ടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൂഴച്ചക്ക കലത്തിലിട്ടു കറിയായ്‌ മാറ്റുന്ന സൂത്രങ്ങളു-
ണ്ടോമല്‍പൈങ്കിളിമാര്‍ക്കു നോവലെഴുതിത്തീര്‍ത്തുള്ള പൃഷ്ഠങ്ങളും
കൂടെക്കൂളികള്‍ കോറിവെച്ച കരളില്‍ത്തട്ടാത്ത കാര്‍ട്ടൂണുമായ്‌
മാടപ്പീടികതന്റെ തട്ടുവഴിയായെത്തുന്നു 'മ'പ്പുസ്തകം

കവി : ബാലേന്ദു

ശ്ലോകം 275 : കേയസ്സാറു കടക്കുവാന്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കേയസ്സാറു കടക്കുവാന്‍ കഠിനമായ്‌ നീന്തിക്കുഴങ്ങുന്ന ഞാ-
നേയീയോ നില കൈവരും വിധമിതിന്നങ്ങേക്കരയ്ക്കെത്തുകില്‍
ആയര്‍പ്പെണ്‍ തുണിമോഷണോത്സുക!, തുലാഭാരം നടത്താമിളം-
പ്രായക്കാരികള്‍ ടീച്ചര്‍മാരുടെയടിപ്പാവാടയാലന്നു ഞാന്‍!

കവി : ടി.എം.വി

ശ്ലോകം 276 : ആരമ്യാംബരചുംബികള്‍ക്കിടയിലെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആരമ്യാംബരചുംബികള്‍ക്കിടയിലെച്ചേരിക്കുപിന്നാമ്പുറ-
ത്തോരോ നാറി ദുഷിച്ചിടുന്ന നഗരോപാന്തപ്രദേശങ്ങളില്‍
ആരണ്ടര്‍വെയര്‍ മാത്രമിട്ടു റയില്‍വേപ്പാളത്തിലങ്ങിങ്ങു ന-
ല്ലോരം തേടിയലഞ്ഞിടുന്നു; പുലരിക്കാദ്യം തരും ദര്‍ശനം.

കവി : ബാലേന്ദു

ശ്ലോകം 277 : അങ്കത്തട്ടിലിരുത്തിയമ്മ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അങ്കത്തട്ടിലിരുത്തിയമ്മയലിവാര്‍ന്നമ്മിഞ്ഞനല്‍കുമ്പൊഴാ-
ത്തങ്കക്കട്ടയിതാദ്യമായി മുള പൊട്ടൂം കൊച്ചരിപ്പല്ലിനാല്‍
കൊങ്കക്കണ്ണിലൊരല്‍പമാര്‍ന്ന കുസൃതിത്തത്താല്‍ക്കടിച്ചീടവേ
മങ്കത്തയ്യൊരുനോവിലൊന്നു പുളയുന്നേരം ചിരിച്ചാനവന്‍.

കവി : ടി.എം.വി

ശ്ലോകം 278 : കാണിയ്ക്കു കഷ്ടമെവനും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

കാണിയ്ക്കു കഷ്ടമെവനും നിജസദ്ഗുണൌഖം
കാണിക്കുവാന്‍ കഠിനതാപമുദിച്ചിടേണം;
ഘ്രാണിക്കുവാന്‍ മണമുയര്‍ത്തണമെങ്കിലോ സാ-
മ്പ്രാണിക്കു തീയതു പിടിക്കണമെന്നു നൂനം.

കവി : കൊട്ടാരത്തില്‍ ശങ്കുണ്ണി , കൃതി : ലക്ഷ്മീഭായി ശതകം

ശ്ലോകം 279 : ഘ്രാണിക്കാത്ത സുമം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഘ്രാണിക്കാത്ത സുമം, നഖൈരദലിതം ബാലപ്രവാളം, തുളയ്‌--
ക്കാണിക്കോലണയാത്ത നന്മണി, നവം താര്‍ത്തേനനാസ്വാദിതം,
ക്ഷീണിക്കാത്ത തപഃഫലം തദനഘം രൂപം മഹാഭാഗ്യനാം
പ്രാണിക്കേവനു ദൈവമേകുമനുഭോഗ്യത്തി, ന്നറിഞ്ഞീല ഞാന്‍!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ / കാളിദാസന്‍, കൃതി : മണിപ്രവാളശാകുന്തളം

ശ്ലോകം 280 : ക്ഷേമം നല്‍കുന്ന വര്‍ണ്ണാശ്രമ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ക്ഷേമം നല്‍കുന്ന വര്‍ണ്ണാശ്രമവിധി നിലനില്‍ക്കേണമാചന്ദ്രതാരം,
പ്രേമത്തോടും നൃപന്മാര്‍ പ്രജകളുടെ ഹിതം പോലെ രക്ഷിച്ചിടേണം,
ക്ഷാമം കൂടാതെ വേണ്ടും വിധമിഹ മഴയും പെയ്യണം, ലോകരെല്ലാ--
മാമോദം പൂണ്ടസൂയാകലഹരുചികള്‍ വിട്ടൊത്തു വാണീട വേണം

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 281 : ക്ഷീണാപാണ്ഡുകപോലമാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ക്ഷീണാപാണ്ഡുകപോലമാം മുഖവുമായ്‌, തന്‍ മന്ദിരത്താഴ്‌വര--
ത്തൂണാലൊട്ടു മറഞ്ഞുനിന്നു, നെടുതാം വീര്‍പ്പിട്ടുകൊണ്ടങ്ങനെ
"കാണാം താമസിയാതെ" യെന്നൊരുവിധം ബന്ധുക്കളോടോതിടും
പ്രാണാധീശനെ, യശ്രുപൂര്‍ണ്ണമിഴിയായ്‌ നോക്കുന്നു മൈക്കണ്ണിയാള്‍.

കവി : വള്ളാത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 282 : കൊണ്ടാടിക്കാവ്യമോതും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കൊണ്ടാടിക്കാവ്യമോതും കവികളുടെ വചോവല്ലരീസാരഭാരം
തെണ്ടീടും കാതിലെത്തിക്കടമിഴിയിണയാം രണ്ടു വണ്ടിന്‍ കിടാങ്ങള്‍
ഉണ്ടീടുന്നന്മുഖപ്പെട്ടുരുനവരസമെന്നുള്ളിലീര്‍ഷ്യാസുബന്ധം--
കൊണ്ടാണല്ലീ! ചുവന്നൂ ജനനി! കൊതിയോടും ചെറ്റു നിന്‍ നെറ്റിനേത്രം

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 283 : ഉത്സര്‍പദ്‌വലിഭങ്ഗ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉത്സര്‍പദ്‌വലിഭങ്ഗഭീഷണഹനുഹ്രസ്വസ്ഥവീയസ്തര--
ഗ്രീവം പീവരദോശ്ശതോദ്ഗതനഖ ക്രൂരാംശുദൂരോല്‌ബണം
വ്യോമോല്ലങ്ഘിഘനാഘനോപമഘനപ്രദ്ധ്വാനനിര്‍ദ്ധാവിത--
സ്പര്‍ദ്ധാലുപ്രകരം നമാമി ഭവതസ്തന്നാരസിംഹം വപുഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (25:4)

ശ്ലോകം 284 : വിജയസി യശസാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

വിജയസി യശസാ നരേന്ദ്ര, കാന്ത്യാ
മദനസി, കര്‍ണ്ണസി നിത്യദാനരീത്യാ,
ബലസി ഭുജബലേന, രാമവര്‍മ്മ--
ക്ഷിതിവര! ധര്‍മ്മബലേന ധര്‍മ്മസി ത്വം.

മേടയില്‍ക്കൊട്ടാരത്തില്‍ പൂയം തിരുനാള്‍ രവിവര്‍മ്മത്തമ്പുരാന്‍ എഴുതി സ്വാതി തിരുനാളിനു സമര്‍പ്പിച്ചത്‌.

ശ്ലോകം 285 : ബാഷോച്ചാരണസുദ്ദിയില്ല...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ബാഷോച്ചാരണസുദ്ദിയില്ല പൊതുവേ" കേഴുന്നു ഭാഷഗുരു --
"ദോഷം കണ്ടു തിരുത്തുവേണ്ടതരുളാനുജ്ഝാഹമില്ലാര്‍ക്കുമേ"
രോഷം പൂണ്ടു പറഞ്ഞിടുന്നു മഹിതന്‍ ഹെഡ്മാസ്റ്റര്‍ ഗംഭീരനായ്‌
"മാഷന്മാര്‍ക്കു കുറച്ചുകൂടിയതിലും നിര്‍ബ്ഭന്തമുണ്ടാവണം."

കവി : ബാലേന്ദു

ശ്ലോകം 286 : രണ്ടുകയ്യിലുമുരുണ്ടവെണ്ണയും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

രണ്ടുകയ്യിലുമുരുണ്ടവെണ്ണയുമിരുണ്ടു നീണ്ട കചഭാരവും
കണ്ഠദേശമതില്‍ വണ്ടണഞ്ഞ മലര്‍കൊണ്ടു തീര്‍ത്ത വനമാലയും
പൂണ്ടു, പായസവുമുണ്ടുകൊണ്ടഴകിലണ്ടര്‍കോന്‍നദിയിലാണ്ടെഴും
കൊണ്ടല്‍വര്‍ണ്ണ ജയ! മണ്ടിവന്നു കുടികൊണ്ടുകൊള്‍ക മനമേറി മേ.

കവി : വെണ്മണി മഹന്‍

ശ്ലോകം 287 : പുറ്റൂടും പാവുമായി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

പുറ്റൂടും പാവുമായിട്ടൊരുകവിനിലയം രാമനെക്കേമനാക്കീ;
പെറ്റൂ മീന്‍കാരിയഞ്ചാമതുമൊരുമറ പണ്ടായതോ കൃഷ്ണനേയും
ചെറ്റൂഴിക്കോര്‍മ്മനില്‍ക്കുംപടി മുനിസുത തന്‍ വൃത്തമന്യന്‍ കഥിച്ചാന്‍
അറ്റൂ പിന്നെക്കവിത്വം; ച്യുതസുമകവിതാകാരനില്‍പ്പൂത്തു വീണ്ടും.

രമേശന്‍ നായര്‍ മഹാകവി കുമാരനാശാനെപ്പറ്റിയെഴുതിയത്‌. (ച്യുതസുമം = വീണ പൂവ്‌)

ശ്ലോകം 288 : ചേലഞ്ചും നവപരിണീതം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പ്രഹര്‍ഷിണി

ചേലഞ്ചും നവപരിണീതമാര്‍ക്കുചേരും
വെയിലക്ഷ്യപ്രണയഭയാദി മേളനത്താല്‍
ലീലപ്പൂമണിയറയില്‍പ്പരുങ്ങി നില്‍ക്കും
ബാലപ്പെണ്മണിയെ ഹഠേന പൂണ്മനോ ഞാന്‍!

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 289 : ലാവണ്യൈകനിധാനമായ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലാവണ്യൈകനിധാനമായ മഴവില്ലുണ്ടാക്കുവാന്‍ വാര്‍ഷിക--
ശ്രീയും സന്ധ്യ രചിയ്ക്കുവാന്‍ തപനനും ക്ലേശം സഹിപ്പീലയോ?
രാവാകും കവയിത്രിയെത്രസമയം കുത്തിക്കുറിച്ചാണുഷഃ--
കാവ്യം തീര്‍പ്പതു! ഭാവുകര്‍ക്കവ രസം നല്‍കീടിലെന്തത്ഭുതം!

കവി : വി. കെ. ജി

ശ്ലോകം 290 : രാവില്‍ സ്വൈരമനിദ്രയായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാവില്‍ സ്വൈരമനിദ്രയായ്‌, ത്വയി ലയിച്ചാനീലപത്രാഭമാം
ദ്യോവില്‍ പൊന്മഷി കൊണ്ടു തന്നെ പലതും കുത്തിക്കുറിക്കുന്നു താന്‍,
ആവില്ലെന്നഥ മായ്ച്ചിടുന്നു, കുതുകാല്‍ വീണ്ടും തുടങ്ങുന്നു - പേര്‍--
ത്തീ വിശ്വപ്രകൃതിക്കുമത്ര വശയായിട്ടില്ല ദുഷ്‌പ്രാപ നീ!

കവി : വള്ളത്തോള്‍, കൃതി : കവിത (സാഹിത്യമഞ്ജരി)

ശ്ലോകം 291 : അനര്‍ഖമിച്ഛാമി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

അനര്‍ഖമിച്ഛാമി ശുചിത്വമാത്മനാഃ
സദാ മനസ്സീദതി വാച്യകാതരം
ഖലോ ഹി ലോകോപ്യപവാദകൌതുകീ
കഥം നു ജീവാമ്യഥവാ കൃതം ഭിയാ.

കവി : കുമാരനാശാന്‍

ശ്ലോകം 292 : ഖം വായുമഗ്നിം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഖം വായുമഗ്നിം സലിലം മഹീം ച
ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീന്‍
സരിത്സമുദ്രാംശ്ച ഹരേഃ ശരീരം
യത്‌ കിഞ്ച ഭൂതം പ്രണമേദനന്യഃ

കൃതി : ശ്രീമഹാഭാഗവതം 11.2.41

ശ്ലോകം 293 : സ്മരാസ്ത്രംകൊണ്ടേറ്റം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

സ്മരാസ്ത്രംകൊണ്ടേറ്റം പരവശത പൂണ്ടന്യവധുവിന്‍
ഭുജാകാണ്ഡം ഭോഗിപ്രവരസുഭഗം തന്‍ ഗളതലേ
ദൃഢം ചുറ്റീ; പോകാന്‍ തുടരുമസുവായുക്കളെയുടന്‍
പണിപ്പെട്ടും നിര്‍ത്തുന്നതിനു മുതിരുന്നെന്നതുവിധം.

കവി : എം.കുഞ്ഞന്‍ വാര്യര്‍ / മാനവേദരാജാ, കൃതി : കൃഷ്ണാട്ടം തര്‍ജ്ജമ

ശ്ലോകം 294 : ദാരിദ്ര്യം കടുതായ്‌ ദഹിച്ചു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദാരിദ്ര്യം കടുതായ്‌ ദഹിച്ചു തൃണവും ദാരുക്കളും ദൈവമേ!
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ! നീയൊന്നുമോര്‍ത്തീലയോ?
ആരുള്ളിത്ര കൃപാമൃതം ചൊരിയുവാനെന്നോര്‍ത്തിരുന്നോരിലീ-
ക്രൂരത്തീയിടുവാന്‍ തുനിഞ്ഞതഴകോ? കൂറര്‍ദ്ധനാരീശ്വരാ!

കൃതി : അര്‍ദ്ധനാരീശ്വരസ്തവം

ശ്ലോകം 295 : ആറ്റുവഞ്ചികളിലാര്‍ത്തു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

ആറ്റുവഞ്ചികളിലാര്‍ത്തു പൈങ്കിളികള്‍ വാഴ്കയാലലര്‍ കൊഴിഞ്ഞുവീ-
ണേറ്റവും പുതുമണം പുലര്‍ന്ന തെളിവാര്‍ന്ന നല്ല കുളിര്‍നീരൊടും
ചെറ്റു കായകള്‍ പഴുത്തിരുണ്ട നിറമാര്‍ന്ന ഞാവലുകള്‍ തന്മുടി-
ക്കേറ്റു ചോലകളിരമ്പലോടവിടെയങ്ങുമിങ്ങുമൊഴുകുന്നിതാ.

കവി : പാലിയത്തു ചെറിയ കുഞ്ഞുണ്ണി അച്ഛന്‍ / ഭവഭൂതി, കൃതി : മഹാവീരചരിതം തര്‍ജ്ജമ

ശ്ലോകം 296 : ചന്ദ്രാഗൃഹേ കിമുത...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

ചന്ദ്രാഗൃഹേ കിമുത ചന്ദ്രഭഗാഗൃഹേ നു
രാധാഗൃഹേ നു ഭവനേ കിമു മൈത്രവിന്ദേ
ധൂര്‍ത്തോ വിളംബത ഇതി പ്രമദാഭിരുച്ചൈ-
രാശങ്കിതോ നിശി മരുത്പുരനാഥ, പായാഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 297 : ധീമച്ചിത്താബ്ജവാടീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ധീമച്ചിത്താബ്ജവാടീവിഹരണവരടീഭാവഭാഗംബരാടീ
കോടീകോടീരകോടീമണിഘൃണിപരിദീപ്താങ്ഘൃരാമ്‌നായവാടീ
പാടീരപ്രൌഢഗന്ധിജ്വലിതകുചതടീലംബിതാനര്‍ഘശാടീ
കൂടീഭൂതാ ശ്രിയാം മേ ധൃതവിധുമകുടീ ഭാതു ധാതുര്‍വധൂടീ.

കവി : കുട്ടമത്തു ചെറിയ രാമക്കുറുപ്പ്‌, കൃതി : ദേവീസ്തോത്രം

ശ്ലോകം 298 : പച്ചക്കള്ളം വിതറ്റി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

പച്ചക്കള്ളം വിതറ്റിപ്പഴവിന കുടികെട്ടിക്കിടക്കുന്നൊരിമ്മെ-
യ്യെച്ചില്‍ച്ചോറുണ്ടിരപ്പോടൊരുവടിയുമെടുത്തോടിമൂടറ്റിടും മുന്‍-
പച്ചപ്പൊന്മെയിലിലേറിപ്പരിചിനൊടെഴുനള്ളിപ്പടിക്കല്‍ കിടക്കും
പിച്ചക്കാരന്നു വല്ലോമൊരു ഗതിതരണേ മേറ്റ്നിക്കാരുമില്ലേ!

കവി : ശ്രീനാരായണഗുരു, കൃതി : സുബ്രഹ്മണ്യസ്തുതി

ശ്ലോകം 299 : പട്ടിന്‍ കുപ്പായമൊന്നങ്ങ്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

പട്ടിന്‍ കുപ്പായമൊന്നങ്ങഴകൊടു പണിയുന്നമ്മ മോനൊടു ചൊല്ലീ
"കുട്ടാ നീ കേള്‍ക്കു ചൊല്ലാം വെറുമൊരു പുഴുവിപ്പട്ടു നമ്മള്‍ക്കു തന്നൂ";
വീട്ടില്‍ക്കാണുന്ന നിത്യക്കശപിശയഖിലം പുത്രനോര്‍ത്തിട്ടു ചൊല്ലീ,
"സത്യം തന്നാണു മമ്മീ പറയുവതറിയാം, ഡാഡിതന്‍ കാര്യമല്ലേ?"

കവി : ബാലേന്ദു

ശ്ലോകം 300 : വീണക്കമ്പി മുറുക്കിടുന്നു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീണക്കമ്പി മുറുക്കിടുന്നു മൃദുകൈത്താരാലൊരാരോമലാള്‍,
ചാണക്കല്ലിലൊരുത്തി ചന്ദനമരയ്ക്കുന്നൂ ചലശ്രോണിയായ്‌,
ശോണശ്രീചഷകത്തില്‍ നന്മധുനിറയ്ക്കുന്നൂ ശരിക്കന്യയാ-
മേണപ്പെണ്മിഴി, സര്‍വ്വതോ മധുരമീ മണ്ഡോദരീ മന്ദിരം!

കവി : വള്ളത്തോള്‍, കൃതി : ഔഷധാഹരണം ആട്ടക്കഥ ആട്ടപ്രകാരം

ശ്ലോകം 301 : ശൈത്യം, കാകോളദൌഷ്ട്യം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശൈത്യം, കാകോളദൌഷ്ട്യം, വ്രജകുലപരിഷയ്ക്കാര്‍ത്തികള്‍ തീര്‍ത്തു, വന്‍വൈ-
രൂപ്യം കൂനിക്കു തീര്‍ത്തൂ, വെറുമൊരു നൊടിയില്‍ സ്നേഹിതന്നാര്‍ത്തി തീര്‍ത്തൂ,
ക്ലൈബ്യം പാര്‍ത്ഥന്നു തീര്‍ത്തൂ, കവിയുടെ വലുതാം വാതരോഗാര്‍ത്തി തീര്‍ത്തൂ;
വൈദ്യം താനേ മറന്നോ കഴലിലൊരു കണത്തുമ്പുകൊണ്ടോരുനേരം?

കവി : ബാലേന്ദു

ശ്ലോകം 302 : കഷ്ടമിക്കലിയില്‍ക്കിടന്ന്...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മല്ലിക

കഷ്ടമിക്കലിയില്‍ക്കിടന്നുഴലുന്നതൊക്കെയുമങ്ങു സ-
ന്തുഷ്ടനായ്‌ സുഖമോടു കണ്ടു രസിച്ചിരിക്കുക യോഗ്യമോ?
ക്ലിഷ്ടതയ്ക്കൊരിടം കൊടുക്കണമെന്നു നിന്തിരുവുള്ളിലു-
ണ്ടിഷ്ടമെങ്കിലടിക്കടുത്തിടുമെന്നിലോ, ഗുഹ പാഹിമാം.

കവി : ശ്രീനാരായണഗുരു , കൃതി : ഷണ്മുഖസ്തോത്രം

ശ്ലോകം 303 : കോലേന്തിവന്നൊരിടയന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

കോലേന്തിവന്നൊരിടയന്‍ പരിരക്ഷയേകും
പോലല്ല ദൈവമരുളുന്നു നരന്നു ശര്‍മ്മം;
പാലിപ്പതിന്നു കനിയുമ്പൊളവന്നു താനേ
ചേലൊത്ത ബുദ്ധിയകമേ തെളിയിച്ചിടുന്നു.

കവി : ബാലേന്ദു.

ശ്ലോകം 304 : പിനാകം രഥാങ്ഗം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഭുജംഗപ്രയാതം

പിനാകം രഥാങ്ഗം വരം ചാഭയം ച
പ്രഫുല്ലാംബുജാകാര ഹസ്തൈര്‍ദ്ദധാനം
ഫണീന്ദ്രാതപത്രം ശുചീനേന്ദുനേത്രം
നമസ്കുര്‍മഹേ ശെയിലവാസം നൃസിംഹം!

കൃതി : ദശാവതാരസ്തോത്രങ്ങള്‍ - നരസിംഹം

ശ്ലോകം 305 : ഫാലം ചാരു ലലന്തികാവിലസിതം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഫാലം ചാരു ലലന്തികാവിലസിതം ബാലേന്ദുമൌലിസ്ഥലം
ലോലംബാളകചുംബികുങ്കുമലസത്കസ്തൂരികാസുന്ദരം
നീലത്താമരലോചനം നിഖിലനിര്‍മ്മാണത്തില്‍ നിഷ്ണാതമാം
ഭ്രൂലാസ്യങ്ങളുമംബ! കാണണമെനിക്കനന്ദസന്ദായകം.

കവി : കുട്ടമത്തു്‌, കൃതി : മൂകാംബികാകടാക്ഷമാല (മരണശയ്യയില്‍ക്കിടന്നെഴുതിയ അവസാനകൃതി)

ശ്ലോകം 306 : നന്ദന്നോ കര്‍ണ്ണപുണ്യം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

നന്ദന്നോ കര്‍ണ്ണപുണ്യം, സഖനു ഗുരുമുഖം, രാധികാഹര്‍ഷധാമം,
വൃന്ദാരണ്യപ്രജാനാം കളകളമമൃതം പെയ്ത സങ്ഗീതമേഘം,
നിന്ദ്യന്‍ കംസന്നു കാലപ്രവചന, മതുപോല്‍ പൂതനാമോക്ഷവാടം,
ഭ്രാന്ത്യാ ബ്രഹ്മാണ്ഡമമ്മയ്‌, ക്കിടമിഹ ഹരിതന്‍ വക്ത്രമുദ്ഭാസതാം മേ

കവി : ബാലേന്ദു, കൃതി : പൂതനാമോക്ഷം

ശ്ലോകം 307 : നിത്യം നശ്ചിത്തപദ്മേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നിത്യം നശ്ചിത്തപദ്മേ പരിലസതു കപാലീ കപാലീകപാലീ-
മാലാധാരീ സമസ്തപ്രമദജനകലാപഃ കലാപഃ കലാപഃ
ഭൂത്വാ നിര്‍ഭാതി യസ്യാധികമസുസമരീണാമരീണാമരീണാ-
മുത്പേഷ്ടാ യശ്ച ദൂരീകൃതകമലമഹസ്തോമഹസ്തോമഹസ്തഃ

കവി : കൊടുങ്ങല്ലൂര്‍ വിദ്വാന്‍ ഇളയ തമ്പുരാന്‍, കൃതി : രസസദനം

ശ്ലോകം 308 : ഭക്തര്‍ക്കിഷ്ടം കൊടുക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭക്തര്‍ക്കിഷ്ടം കൊടുക്കും ഭുവനജനനി, നിന്‍ ചെഞ്ചൊടിക്കും, ചൊടിക്കും
ദൈത്യന്മാരെപ്പൊടിക്കും വിരുതിനു, മിരുളിന്‍ പേര്‍ മുടിക്കും മുടിക്കും,
അത്താടിക്കും തടിക്കും രുചിയുടെ ലഹരിക്കുത്തടിക്കും തടിക്കും
നിത്യം കൂപ്പാമടിക്കും, ഗണപതി വിടുവാനായ്‌ മടിക്കും മടിക്കും.

കവി : ശീവൊള്ളി

ശ്ലോകം 309 : അശ്വത്ഥത്തിന്നിലയ്ക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

അശ്വത്ഥത്തിന്നിലയ്ക്കും തൊഴുക ശിശുനിലയ്ക്കും നിലയ്ക്കും നിലയ്ക്കും
വിശ്വം താനാഹരിയ്ക്കും വ്രജഭുവി വിഹരിക്കും ഹരിക്കും ഹരിക്കും
ശശ്വദ്ഭക്തങ്കലാപത്സമയമണികലാപത്കലാപത്കലാപത്‌-
പാര്‍ശ്വം സ്വഃ പാദപായാസകരശുഭദ! പായാദപായദപായാഃ

കവി : ശങ്കുണ്ണിക്കുട്ടന്‍

ശ്ലോകം 310 : ശരണത്തിനീദൃശ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മഞ്ഞുഭാഷിണി

ശരണത്തിനീദൃശ രണത്തിലുത്തമാ-
ചരണത്തിനെത്തി ചരണത്തിലിന്നു ഞാന്‍
തിരയേറ്റുലഞ്ഞു തിരയേ ഭവാംബുധൌ
തരണം നമുക്കു തരണം ഭവപ്രിയേ

കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

ശ്ലോകം 311 : തിരിയാതിരിയാതിരിയായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഗീതി

തിരിയാതിരിയാതിരിയായ്‌
തിരിയാദരിയാതെയെരിയുമെരിയായി
പിരിയാപിരിയാപിരിയായ്‌
പിരിയാതരുളുന്ന പിടിയെ വന്ദിക്കാം

കവി : കുമാരനാശാന്‍, കൃതി : പരമപഞ്ചകം

ശ്ലോകം 312 : പാതിരാത്രി, പതിതന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

പാതിരാത്രി, പതിതന്‍ തലയ്ക്കുമേല്‍
പാതിരാത്രിപതി, തന്‍ തലയ്ക്കുമേല്‍
വാണിതന്‍പതി വരച്ചുവച്ചപോല്‍
വാണിതാ പഥി വരച്ചു വച്ചപോല്‍.

കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

ശ്ലോകം 313 : വിമലമാമലമാനിനി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

വിമലമാമലമാനിനി, ബാലനാം
മമ ഹിതം മഹി തന്നില്‍ വിളങ്ങുവാന്‍
ഇനി ഭവാനി ഭവാഭിധസിന്ധു തന്‍
സുതരണം തരണം തവ നോക്കുകള്‍

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 314 : ഇളകാത്ത ഹൃത്തൊടിളകാത്തവന്റെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മഞ്ഞുഭാഷിണി

ഇളകാത്ത ഹൃത്തൊടിളകാത്തവന്റെ വന്‍
കളവാണിതെന്നു കളവാണി കേള്‍ക്കവേ
പരമാര്‍ത്ഥമോര്‍ത്തു പരമാര്‍ത്തചിത്തനാ--
യരി കത്തുമുള്ളൊടരികത്തു നിന്നുപോയ്‌.

കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

ശ്ലോകം 315 : പിതുരനന്തരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

പിതുരനന്തരമുത്തരകോസലാന്‍
സമധിഗമ്യ സമാധിജിതേന്ദൃയഃ
ദശരഥഃ പ്രശശാസ മഹാരഥോ
യമവതാമവതാം ച ധുരി സ്ഥിതഃ

കവി : കാളിദാസന്‍, കൃതി : രഘുവംശം (9:1)

ശ്ലോകം 316 : ദയിതനായിത...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

ദയിതനായിത നാളുകളെന്നുമെ--
ന്നകമിതാ കമിതാവിനെയോര്‍ക്കവേ
പെരിയ മാരിയമര്‍ത്തിയ മാറെഴും
ഘനസമാനസമാധിയിലാണ്ടുപോയ്‌

കവി : രാജേശ്‌ ആര്‍. വര്‍മ്മ

ശ്ലോകം 317 : പണിക്കുവന്നും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഉപേന്ദ്രവജ്ര

പണിക്കുവന്നും വിപണിക്കുവന്നും
ഹരിച്ചിടുന്നു വിഹരിച്ചിടുന്നു
ധരാസുരന്‍ കണ്ണധരാസുരന്‍ കാണ്‍
തവാലയത്തില്‍ കിതവാലയത്തില്‍.

കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

ശ്ലോകം 318 : ധ്വജപടം മദനസ്യ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ധ്വജപടം മദനസ്യ ധനുര്‍ഭൃത--
ശ്ഛവികരം മുഖചൂര്‍ണ്ണമൃതുശ്രിയഃ
കുസുമകേസരരേണുമളിവ്രജാഃ
സപവനോപവനോത്ഥിതമന്വയുഃ

കവി : കാളിദാസന്‍, കൃതി : രഘുവംശം (9:45)

ശ്ലോകം 319 : കല്യാ കല്യാണദാനേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കല്യാ കല്യാണദാനേ ജഗതി ഖലു രമാ യസ്യ കാന്താതികാന്താ
ലോകാലോകായ ഹേതൂ ബഹുലതരതമോമോചനേ ലോചനേ ച
സാരം സാരങ്ഗചഞ്ചദ്ദരമപി ദരഹാസം ദധാനഃ പ്രധാനം
ഭൂയോ ഭൂയോപി ഭദ്രം വിതരതു സ കൃപാസദ്മ വഃ പദ്മനാഭഃ

കവി : കടത്തനാട്ട്‌ ശങ്കരവര്‍മ്മത്തമ്പുരാന്‍, കൃതി : ദമയന്തീകല്യാണം നാടകം

ശ്ലോകം 320 : സതി വിദര്‍ഭജ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

സതി വിദര്‍ഭജ രുക്മിണി നിങ്കലേ
മതിയുറച്ചുവസിച്ചു; സഹോദരന്‍
കരുതി തത്പതി ചേദിപനായിടാന്‍
കുമതി തന്‍ മതി തന്‍ ഖലസക്തിയാല്‍

കവി : സി. വി. വാസുദേവ ഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (78:3)

ശ്ലോകം 321 : ക്വചില്‍ പദനമന്മഹി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

ക്വചിത്‌ പദനമന്മഹി, ക്വചന മന്ദപാദക്രമം
ക്വചിജ്ജയിജടാഭ്രമി, ക്വചന കമ്പമാനാളകം
ക്വചിത്‌ സഫണിഫൂല്‍കൃതി, ക്വചന കങ്കണക്വാണവല്‍
കരോതു ശിവയോസ്സുഖം നടനകര്‍മ തത്താദൃശം

കവി : ദിവാകരകവി, കൃതി : ലക്ഷ്മീമാനവേദം നാടകം

ശ്ലോകം 322 : കുളവരമ്പില്‍ മുളച്ചു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

കുളവരമ്പില്‍ മുളച്ചുവളര്‍ന്നതും
വളരെ നീണ്ടു വെളുത്തു തടിച്ചതും
പുളിയൊഴിച്ചു കറിക്കുവിശേഷമാം
ഇളയ 'താളു' മഹാരസികന്‍ സഖേ!

ശ്ലോകം 323 : പുറ്റിന്‍ മൌനത്തില്‍ വാചാലത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പുറ്റിന്‍ മൌനത്തില്‍ വാചാലതയുടെ നിധി നീ തേടിയെത്തിപ്പിടിച്ചും,
നെറ്റിക്കണ്ണന്റെ ഢക്കാരവതടിനിയില്‍ നീരാടി നീന്തിത്തുടിച്ചും,
മുറ്റിപ്പീയൂഷമോലും മുരഹരമുരളീരന്ധ്രകല്‍പം കഴിച്ചും,
ചെറ്റിമ്പം ശാരദേ! നീ തരുമളവിളയില്‍ ജീവിതം ജീവിതവ്യം!

കവി : യൂസഫ്‌ അലി കേച്ചേരി

ശ്ലോകം 324 : മാരന്‍ പൂമെയ്‌ കരിക്കാം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മാരന്‍ പൂമെയ്‌ കരിക്കാ, മരിയ പുരമെരിക്കാ, മെരിക്കും ധരിക്കാം,
പാരീരെഴും ഭരിക്കാം, പരിചിനൊടുമുടിക്കാം, നടിക്കാം ചിതായാം,
ഗൌരിക്കങ്ഗം പകുക്കാം, ഝടിതി കുടുകുടെക്കാളകൂടം കുടിക്കാ,-
മോരോന്നേ വിസ്മയം നിന്‍ തിരുവുരു തിരുവൈക്കത്തെഴും തിങ്കള്‍മൌലേ!

ശ്ലോകം 325 : ഗായം ഗായം തദനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഗായം ഗായം തദനു സ മുനിര്‍ന്നാമധേയാനി ശൌരേഃ
സ്മാരം സ്മാരം സജലജലദശ്യാമളം കോമളാങ്ഗം
പായം പായം ഭവഭയഹരം തസ്യ ചിത്രം ചരിത്രം
ലാഭം ലാഭം പ്രമദമമിതം വിഷ്ടപേ സഞ്ചചാര.

കൃതി : നാരദമോഹനം

ശ്ലോകം 326 : പിച്ചക്കാരന്‍ ഗമിച്ചാന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

"പിച്ചക്കാരന്‍ ഗമിച്ചാനെവിടെ?",
"ബലിമഖം തന്നില്‍";
"എങ്ങിന്നു നൃത്തം?",
"മെച്ചത്തോടാച്ചിമാര്‍ വീടതില്‍";
"എവിടെ മൃഗം?",
"പന്നി പാഞ്ഞെങ്ങു പോയോ?";
"എന്തേ കണ്ടില്ല മൂരിക്കിഴടിനെ?",
"ഇടയന്‍ ചൊല്ലുമക്കാര്യമെല്ലാം"
സൌന്ദര്യത്തര്‍ക്കമേവം രമയുമുമയുമായുള്ളതേകട്ടെ മോദം.

കവി : ഇ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 327 : ഏകഭാവനയൊടേതിനത്തിലും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

ഏകഭാവനയൊടേതിനത്തിലും
ലോകശില്‍പി നിജശില്‍പകൌശലം
ഹാ! കനിഞ്ഞു വെളിവാക്കിടുന്നു കാണ്‍-
കാകമാനമഴകാര്‍ന്ന കോഴിയെ.

കവി : വള്ളത്തോള്‍

ശ്ലോകം 328 : ഹാ! വാഴേണ്ടിയിരുന്നയേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹാ! വാഴേണ്ടിയിരുന്നയേ വിദിതവൃത്താന്തന്‍ ഭവത്താതനി-
ന്നാ വിദ്യാപ്രണയിക്കെഴും രസവുമാര്‍ക്കെത്തും കൃതാര്‍ത്ഥത്വവും
ഭൂവില്‍ ധീഗതിപോലെയോ പിണയുമാശാതന്തുവെപ്പോലെയോ
ജീവന്‍ നീളുവതില്ല മര്‍ത്ത്യനയി, കഷ്ടം! പോട്ടെ ദൈവേഷ്ടമാം.

കവി : കുമാരനാശാന്‍, കൃതി : വനമാല

ശ്ലോകം 329 : ഭസിത ഭുജഗഭൂഷം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മാലിനി

ഭസിത ഭുജഗഭൂഷം ഭക്തദത്താഭിലാഷം
ശമിത സകലദോഷം ശാന്തമിഷ്ടപ്രദോഷം
ഹൃദയ തിമിരമോഷം ഹൃദ്യവാമാങ്കയോഷം
നടനകലിതഘോഷം നൌമി തേജോവിശേഷം

കവി : കടത്തനാട്ടു വാസുനമ്പി

ശ്ലോകം 330 : ഹ്രീങ്കാരക്ഷീരവാരാന്നിധി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഹ്രീങ്കാരക്ഷീരവാരാന്നിധിപരമസുധേ, പാണിചഞ്ചല്‍കൃപാണീ-
ഭാങ്കാരത്രാസിതാഖണ്ഡലവിമതകലേ, വിശ്വവല്ലിക്കു വേരേ!
ഞാന്‍ കാലില്‍ കൂപ്പിടുന്നേന്‍, യതിഹൃദയമിളിന്ദാളി മേളിക്കുമോമല്‍-
പ്പൂങ്കാവേ നിന്റെപേരില്‍ ഭഗവതി, ലളിതേ, ഭക്തി സിദ്ധിക്കണം മേ!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം (ഭക്ത്യാശംസ)

ശ്ലോകം 331 : ഞെരിയുമാറകമക്ഷിനിറഞ്ഞു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

ഞെരിയുമാറകമക്ഷിനിറഞ്ഞു ഹാ!
കരയുവാന്‍ ചെറുപൈതല്‍ വിതുമ്പവേ
ത്വരിതമമ്മ മുകര്‍ന്നു തദാനനം
സുരുചിരം ചിരിയായിനിരന്തരം

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 332 : താതാതാതതയാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

താതാതാതതയാ തനോഷി വിരഹേ വാരാങ്ഗനാനാം ശതം
സാസാസാസസരാസമാനരസമപ്യേതദ്‌ ദൃശോസ്ത്വന്മുഖം
മീമീമീമിമിയാമിനീശനിടിലപ്രോദ്യച്ഛിഖാബന്ധനം
മാമാമാമമ! നിമ്നകാനനഭുവാം മാമാശു സഞ്ജീവയ

കവി : കിളിമാനൂര്‍ രാജരാജവര്‍മ്മകോയിത്തമ്പുരാന്‍

ശ്ലോകം 333 : മയ്യല്‍ക്കണ്ണാള്‍ മനോജ്ഞാകൃതി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മയ്യല്‍ക്കണ്ണാള്‍ മനോജ്ഞാകൃതി മിഥിലസുതാ രാമനെക്കേട്ടു മാര-
ത്തീയില്‍ച്ചാടിച്ചിരം വെന്തഴലൊടുമൊരുനാളുച്ചയായോരു നേരം
പയ്യെപ്പയ്യെപ്പതുങ്ങീ രഘുവരഭവനം തേടിയൊടീയിടത്തേ-
ക്കയ്യില്‍ ത്രൈയംബകം മറ്റതിലൊരുമഴുവും കൊണ്ടയോദ്ധ്യയ്ക്കുനേരേ.

കവി : രാമക്കുറുപ്പു മുന്‍ഷി , കൃതി : ചക്കീചങ്കരം

ശ്ലോകം 334 : പുരം ഭ്രാമം ഭ്രാമം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

പുരം ഭ്രാമം ഭ്രാമം മലയശിഖരിണ്യേഷ പവനഃ
പുനഃ സ്പര്‍ശം സ്പര്‍ശം വനജവനമാത്താന്‍ പരിമളാന്‍
ഇദാനീം തന്വീനാമുപഹരതി സംസ്വിന്നവപുഷാം
പ്രതിദ്രവ്യം ലിപ്സുര്‍മ്മുഖപരിമളാഖ്യം ദൃഢമിവ.

കവി : മുതുകുറിശ്ശി ഭാസ്കരന്‍ നമ്പൂതിരി, കൃതി : ശൃങ്ഗാരലീലാതിലകം

ശ്ലോകം 335 : ഈരണ്ടുപൂവുകൃഷിചെയ്തിടവും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ഈരണ്ടുപൂവുകൃഷിചെയ്തിടവും പറമ്പും
പാരം തഴച്ചുവളരുന്നതു ജാതി, കൊക്കോ;
കേരം കഴിഞ്ഞു, പകരം റബറായി മുഖ്യം
പേരിങ്ങു ഹാ! 'റബറളം' മതിയിന്നി മേലില്‍.

കവി : ബാലേന്ദു

ശ്ലോകം 336 : കാലകാലമഥ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കാലകാലമഥ ഫാലലാലസദരാളബാലശശിജാലകം
കാലകൂടഗരകാളശോഭിഗളനാളലോലഫണിജാലകം
ബാലയാ ലളിതമാലയാ മിളിതമേത്യ ശെയിലകുലകന്യയാ
പാലകം ധൃതകപാലകം ത്രിദശപാലകഃ സ്തുതിഗിരാലപല്‍

കവി : ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികള്‍, കൃതി : ജലാന്തരാസുരവധം ആട്ടക്കഥ

ശ്ലോകം 337 : ബാലേന്ദുസ്മിതഭങ്ഗിചേരുമധരം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാലേന്ദുസ്മിതഭങ്ഗിചേരുമധരം ത്രെയിലോക്യരക്ഷാകരം
ഫാലേന്ദുസ്ഫുടമൂര്‍ദ്ധ്വപുണ്ഡ്രലസിതം നീലാരവിന്ദം മുഖം
മാലേന്തുന്ന മനസ്സുകള്‍ക്കു കുളിരപ്രാലേയമന്ദാനിലന്‍
പോലേന്തും പദമാശ്രയിക്ക ധരണീപാലം മുദാ മാധവം.

കവി : ബാലേന്ദു

ശ്ലോകം 338 : മന്ദാരത്തളിര്‍ പോലെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മന്ദാരത്തളിര്‍ പോലെ, മന്മഥ ശരം പോലേ, വസന്തത്തിലെ-
പ്പൊന്‍താരക്കുട ചൂടുമിന്ദുകലയെപ്പോലേ മനോജ്ഞാങ്ഗിയായ്‌
വിണ്ണാറിന്‍ കടവിങ്കല്‍ നിന്നൊരഴകിന്‍ മന്ദസ്മിതത്തോണിയില്‍
വന്നാളിന്ദ്രസദസ്സിലെ പ്രിയകലാരോമാഞ്ചമാം മേനക.

കവി : വയലാര്‍ രാമവര്‍മ്മ, കൃതി : ശകുന്തള എന്ന ചലച്ചിത്രത്തിലെ ശ്ലോകം.

ശ്ലോകം 339 : വൃക്ഷോദഞ്ചിതപാണിയായ്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വൃക്ഷോദഞ്ചിതപാണിയായ്‌ മുദിതയായ്‌ നില്‍പൂ വനശ്രീ തെളി-
ഞ്ഞിക്ഷോണിക്കു മുകില്‍ക്കുടത്തെളിജലം താഴത്തിറക്കിത്തരാന്‍
വിക്ഷോഭം ലവമേശിടാതടിമുറിക്കാനെത്തുവോര്‍ക്കും ഭൃശം
വക്ഷോജാദൃപയസ്സിനാല്‍ കുളിരണച്ചീടുന്നിതദ്ദേവിയാള്‍.

കവി : യൂസഫലി കേച്ചേരി

ശ്ലോകം 340 : വാനവപ്പുഴ കളിന്ദകന്യക...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

വാനവപ്പുഴ കളിന്ദകന്യകയൊടെന്നപോലമലവേഷമാം
മാനവേന്ദ്രനുടെ സൈന്യമാശ്ശബരസേനതന്നൊടിടചേരവേ
യാനഖിന്നതുരഗത്തില്‍നിന്നവനിറങ്ങി, യിഷ്ടജനയുക്തനായ്‌-
ത്താനണഞ്ഞഥ രഥാവരൂഢപിതൃപാദസീമനി വണങ്ങിനാന്‍.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 341 : യാവത്തോയധരാധരാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

യാവത്തോയധരാധരാധരധരാ ധാരാധരാ ശ്രീധരാ
യാവച്ചാരുതചാരുചാരുചമരം ചാമീകരം ചാമരം
യാവദ്‌ ഭോഗവിഭോഗഭോഗവിമുഖൈര്‍ ഭോഗീകവല്‍സത്യയം
യാവദ്രാവണരാമരാവണവധം രാമായണം സൂയതേ.

ശ്ലോകം 342 : യദ്വക്ത്രം ചന്ദ്രഭം യോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

യദ്വക്ത്രം ചന്ദ്രഭം യോ ധൃതമകരമണീകുണ്ഡലോയോതിഗോമാം
ശാര്‍ങ്ഗം ചാപം ദധദ്യോ മിളദളിവനമാലോജഹര്യാശ്രിതോ യഃ
യോ ദേവോങ്ഗശ്രിയാപ്തോ ഝഷദൃഗളിതുലാം രാധികോരോജകുംഭാ-
ശ്ലേഷീ യസ്സ്യാന്മുടേ വോ ബുധശരനപദസ്സോഖിലക്ഷേമരാശിഃ

കവി : കുട്ടമത്തു്‌ ചെറിയ രാമക്കുറുപ്പു്‌, കൃതി : ഗോവിന്ദശതകം

ശ്ലോകം 343 : യാ കുണ്ടേന്ദുതുഷാര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

യാ കുണ്ടേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിര്‍ദ്ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ.

ശ്ലോകം 344 : യസ്യാസ്തുമധ്യേധികം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

യസ്യാസ്തുമധ്യേധികമുന്നതാഗ്രോ
ജാഗര്‍ത്തി ഘണ്ടാഞ്ചിതസൌധ ഏകഃ
യേന സ്വനാദൈര്‍ദ്ദിവിഷജ്ജനോപി
വിജ്ഞപ്യതേ കാലകലാവിഭാഗാന്‍

കവി : എം. കുഞ്ഞന്‍ വാര്യര്‍, കൃതി : ശ്രീരാമവര്‍മ്മ വിജയം

ശ്ലോകം 345 : യാ സൃഷ്ടിഃ സ്രഷ്ടുരാദ്യാഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

യാ സൃഷ്ടിഃ സ്രഷ്ടുരാദ്യാഃ, വഹതി വിധിഹുതം യാ ഹവിര്‍, യാ ച ഹോത്രീ,
യേ ദ്വേ കാലം വിധത്തഃ, ശ്രുതിവിഷയഗുണാ യാ സ്ഥിതാ വ്യാപ്യവിശ്വം,
യാമാഹുഃ സര്‍വ്വഭൂതപ്രകൃതിരിതി, യയാ പ്രാണിനഃ പ്രാണവന്തഃ
പ്രത്യക്ഷാഭിഃ പ്രപന്നസ്തനുഭിരവതു വസ്താഭിരഷ്ടാഭിരീശഃ

കവി : കാളിദാസന്‍, കൃതി : ശാകുന്തളം (നാന്ദി)

ശ്ലോകം 346 : യാദവര്‍ക്കു പല...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

യാദവര്‍ക്കു പല കക്ഷിയുള്ളതില്‍
ഭേദമെന്തു നിജലാഭമോര്‍ക്കുകില്‍
യോഗ്യമായ പരിപാടിയൊന്നുമാ-
യാദ്യമാരുവരുമങ്ങു ചേരണം.

കവി : ബാലേന്ദു

ശ്ലോകം 347 : യുക്തിയുള്ള വചനങ്ങള്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : രഥോദ്ധത

യുക്തിയുള്ള വചനങ്ങള്‍ ബാലനോ
തത്തയോ പറവതും ഗ്രഹിച്ചിടാം
യുക്തിഹീന മൊഴിയെ ഗ്രഹിക്കൊലാ
ദേവദേശികനുരച്ചുവെങ്കിലും

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 348 : യദജ്ഞാനാദ്വിശ്വം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

യദജ്ഞാനാദ്വിശ്വം ഭവതി ഫണിവദ്രജ്ജുശകലേ
നിലീനം യജ്‌ ജ്ഞാനാജ്ഝടിതി സനിദാനം ത്രിഭുവനം
യദുച്ചൈരാംനായൈര്‍വിശദമവഗമ്യം മുനിജനൈ-
സ്തദേതദ്ബ്രഹ്മാഹം സഹജപരമാനന്ദമധുരം.

കവി : ഗോവിന്ദാമൃതയതി , കൃതി : നാടകാഭരണം വ്യാഖ്യാനം (കൃഷ്ണമിശ്രമഹാകവിയുടെ പ്രബോധചന്ദ്രോദയം നാടകത്തിന്റെ വ്യാഖ്യാനം)

ശ്ലോകം 349 : യദാലോകേ സൂക്ഷ്മം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

യദാലോകേ സൂക്ഷ്മം, വ്രജതി സഹസാ തദ്വിപുലതാം;
യദര്‍ദ്ധേ വിച്ഛിന്നം, ഭവതി കൃതസന്ധാനമിവ തത്‌;
പ്രകൃത്യാ യദ്വക്രം, തദപി സമരേഖം നയനയോര്‍;-
ന മേ ദൂരേ കിഞ്ചിത്‌ ക്ഷണമപി, ന പാര്‍ശ്വേ രഥജവാത്‌.

കവി : കാളിദാസന്‍, കൃതി : അഭിജ്ഞാനശാകുന്തളം

ശ്ലോകം 350 : പോട്ടിന്നായതു പിന്നെയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പോട്ടിന്നായതു പിന്നെയും പ്രിയ സഖേ പിറ്റേദ്ദിനം രാത്രിയില്‍
പേട്ടയ്ക്കായുമടുത്തനാളവിടവും വിട്ടും പുറപ്പെട്ടു ഞാന്‍
ഡാക്ടര്‍ ശ്രീയുതനാകുമപ്പുരുഷരത്നത്തോടുമിദ്ദിക്കില്‍ വ-
ന്നിട്ടഞ്ചാറുദിനം കഴിഞ്ഞുടനെയക്കാര്‍ഡും ഭവാനിട്ടു ഞാന്‍.

കവി : കുമാരനാശാന്‍

ശ്ലോകം 351 : ഡംഭോടിത്ഥം ഭയം വിട്ട്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഡംഭോടിത്ഥം ഭയം വിട്ടിടിയടിപെടുമാമ്മാറു സംഭാഷണം ചെയ്‌-
തംഭോധിപ്രൌഢി തേടും ഭടരൊടുമുടനേ നീചനാം മേചകന്‍ താന്‍
ജംഭപ്രദ്വേഷി വാഴും പുരമതില്‍ വിലസും ഗോപുരദ്വാരി പുക്കാ-
സ്തംഭത്തേലിട്ടടിച്ചൊന്നലറി ഹരിയൊടായാഹവായാഹ വാചം.

കവി : വെണ്മണി മഹന്‍

ശ്ലോകം 352 : ജാവാലവിജ്ഞാനഗദത്തെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

ജാവാലവിജ്ഞാനഗദത്തെ നീളവേ
നിവാരണംചെയ്‌വതിനുറ്റൊരൌഷധം
ഭവാദൃശാഭ്യാഗമമല്‍പപുണ്യരാ-
ലവാപ്യമാമോ? ഭുവനാഭിപൂജിതേ.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 353 : ഭക്ത്യാ കൈക്കൊണ്ടു ചിത്തേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭക്ത്യാ കൈക്കൊണ്ടു ചിത്തേ ഭഗവതി, ഭവതീം കാമരാജാങ്കശയ്യാ-
മധ്യാസീനാം, പ്രസന്നാം, പ്രശിഥിലകബരീസൌരഭാപൂരിതാങ്ഗാം,
മെത്തും മാധ്വീമദാന്ധാം, ശ്രവണപരിലസത്‌സ്വര്‍ണ്ണതാടങ്കചക്രാ,
മുദ്യദ്ബാലാര്‍ക്കശോണാ, മുരസി നിഹിതമാണിക്യവീണാ, മുപാസേ.

ശ്ലോകം 354 : മെല്ലെച്ചെന്നിട്ടു ഷെല്‍ഫില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മെല്ലെച്ചെന്നിട്ടു ഷെല്‍ഫില്‍ത്തുണിയുടെ പുറകില്‍ക്കണ്ട റമ്മൊട്ടു ചില്ലിന്‍
വെള്ളഗ്ലാസ്സില്‍പ്പകര്‍ന്നിട്ടടവിലൊരുതുടം പൊക്കി മുക്കില്‍പ്പതുങ്ങി
വെള്ളം പോലും തൊടാതങ്ങതു ഞൊടിയിടകൊണ്ടൊറ്റവീര്‍പ്പില്‍ക്കുടിക്കും
കള്ളന്‍, സീമന്തപുത്രന്‍, ബഹുവിധദുരിതം നല്‍കുവോന്‍ കയ്യിലാമോ?

കവി : ബാലേന്ദു

ശ്ലോകം 355 : വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു, ചില്ലിന്‍
വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം - പോക വേദാന്തമേ നീ!

കവി : ചങ്ങമ്പുഴ

ശ്ലോകം 356 : ചുറ്റും നോക്കിച്ചിരിച്ചും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ചുറ്റും നോക്കിച്ചിരിച്ചും, പുനരതിനിടയില്‍ക്കണ്ണുനീരൊട്ടു വാര്‍ത്തും,
മറ്റുള്ളോരെശ്ശപിച്ചും, ചെളിയുടെ കുഴിയില്‍ കാലുതെറ്റിപ്പതിച്ചും,
ചെറ്റാ റോഡില്‍ക്കിടന്നും, പലപടുതിയിഴഞ്ഞാലയം പൂകിടുമ്പോള്‍
തെറ്റെന്നോര്‍ത്തിട്ടു വീണ്ടും മദിര നുകരുവാന്‍ പോകുവോരെത്തൊഴുന്നേന്‍!

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 357 : ചന്തയ്ക്കങ്ങല്‍പദൂരേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ചന്തയ്ക്കങ്ങല്‍പദൂരേ കവലയില്‍ വരുവോര്‍ക്കന്തിയില്‍ച്ചെറ്റുമോന്താ-
നന്തിക്കള്ളുള്ള ഷാപ്പുണ്ടതിനുടെയരുകില്‍പ്പൊന്തി ചാരായഷാപ്പും;
സന്താപം വേണ്ട വിസ്കിക്കടയതുമവിടങ്ങന്തികത്തുണ്ടൊരെണ്ണം;
ചിന്തിച്ചാലെന്തെളുപ്പം ലഹരിയില്‍ മുഴുകാന്‍ -- ഹന്ത, ഭാഗ്യം, ജനാനാം!

കവി : ബാലേന്ദു

ശ്ലോകം 358 : സുരുചിരലഘുകാവ്യം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

സുരുചിരലഘുകാവ്യം, കാനനച്ഛായ, പാത്രം
നിറയെ മധു, കഴിക്കാനിത്തിരിബ്ഭക്ഷണം കേള്‍
അരികില്‍ മധുരഗാനം പാടുവാനോമനേ നീ,
സുരപുരിയിവനെന്നാല്‍ കാനനം പോലുമാഹാ!

കവി : ഉമേഷ്‌ നായര്‍, കൃതി : ഉമര്‍ ഖയ്യാമിന്റെ ചതുഷ്പദികള്‍

ശ്ലോകം 359 : അരുതരുതു വിരോധം ഭിന്നമദ്യങ്ങള്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

അരുതരുതു വിരോധം ഭിന്നമദ്യങ്ങളെല്ലാ-
മൊരുവനു വ്യഥ തീര്‍ക്കാനുള്ള വസ്തുക്കളല്ലോ;
കരുതുകയിവയും പണ്ടാഴിയെത്താന്‍ കടഞ്ഞി-
ട്ടരുളിയ നിധിയത്രേ വേണമെങ്കില്‍ക്കഴിപ്പിന്‍.

കവി : ബാലേന്ദു

ശ്ലോകം 360 : കിട്ടാനില്ലത്രയേറെപ്പണം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കിട്ടാനില്ലത്രയേറെപ്പണ, മനവധിയാണാഞ്ഞടുത്തെത്തി നില്‍ക്കും
നിത്യാവശ്യങ്ങള്‍, രോഗാദികളകരുണമായ്ത്തിങ്ങിടുന്നുണ്ടു താനും,
ചിത്താനന്ദത്തിനെന്നാല്‍ പലതുമിവിടെയുണ്ടെങ്കിലും മര്‍ത്ത്യരെങ്ങും
മദ്യാസക്തിയ്ക്കു ഹാ! മാനസമടിയറ വയ്ക്കുന്നതാണദ്ഭുതം മേ.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 361 : ചേരാ കള്ളിന്നു വെള്ളം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ചേരാ കള്ളിന്നു വെള്ളം, ബിയറിലുമതുപോല്‍, വീഞ്ഞിലും വര്‍ജ്ജ്യമേറ്റം,
ചേരും ബ്രാണ്ടിയ്ക്കൊരല്‍പം, നുരപതയിയലും സോഡ വിസ്കിയ്ക്കിണക്കം,
നീരം പോലുള്ള ജിന്നില്‍ പിഴിയുക പഴമെന്നാകിലേറ്റം വിശേഷം,
ചേരും റമ്മിന്നിതെല്ലാം - ലഹരി പെരുകുവാന്‍ കോക്ടെയില്‍ക്കൂട്ടു കേമം!

കവി : ബാലേന്ദു

ശ്ലോകം 362 : നാട്ടില്‍ത്തല്ലു വഴക്കഴുക്കു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

നാട്ടില്‍ത്തല്ലു, വഴ, ക്കഴുക്കു, ഭരണിപ്പാട്ടും, മനം നൊന്തു തന്‍
വീട്ടില്‍ക്കൂട്ടിനിരിപ്പവള്‍ക്കു ഹൃദയത്തീ, യെന്നതും മാത്രമോ
നോട്ടിന്‍ പോ, ക്കഭിമാനനഷ്ട, മിവയും സൃഷ്ടിക്കുമാ മദ്യപ-
ക്കൂട്ടം മന്നില്‍ മറഞ്ഞുപോകിലിവിടം സ്വര്‍ല്ലോകമാകില്ലയോ?

ശ്ലോകം 363 : നീരാനായകനല്‍പദായ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീരാനായകനല്‍പദായ ധനവന്‍ചോരായ ഹാലാഹല-
ച്ഛായാസുന്ദരമന്ദിരായ വനിതാസങ്ഗൈകശൃങ്ഗാരിണേ
സദ്യാമാഹരണേ ദൃശാമരുണിനേ നിശ്ശേഷമാരാസ്ത്രിണേ
വേഗൈഃ സങ്കലനേ സുഖേന സുഖിനേ മദ്യായ നിത്യം നതിഃ

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 364 : സരിത്തടമലംകൃതം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

സരിത്തടമലംകൃതം കുസുമസഞ്ചയത്താലയേ!
വരൂ, മണി പിഴിഞ്ഞൊരീ മദിരയാസ്വദിക്കൂ ക്ഷണാല്‍.
ഒടുക്കമതിലും കറുത്തതു യമന്‍ നിനക്കേകുവാ-
നടുക്കിലുടനായതും മടി വെടിഞ്ഞു സേവിക്ക നീ!

കവി : സര്‍ദാര്‍ കെ. എം. പണിക്കര്‍, കൃതി : രസികരസായനം

ശ്ലോകം 365 : ഒന്നായതൊക്കെയിഹ കാണ്മതു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ഒന്നായതൊക്കെയിഹ കാണ്മതു രണ്ടുവീതം
നന്നായടിച്ചു പിരികേറിയെനിക്കു പൊന്നേ
മുന്നെക്കണക്കുവരുവാനിനിയെന്തു മാര്‍ഗ്ഗം?
ഇന്നല്ലയെങ്കിലുടനെങ്ങിനെ വീട്ടിലെത്തും?

കവി : ബാലേന്ദു

ശ്ലോകം 366 : മദ്യം നിന്ദ്യ, മതേതൊരാള്‍ക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മദ്യം നിന്ദ്യ, മതേതൊരാള്‍ക്കുമപകര്‍ഷത്തെക്കൊടുക്കും, വെറും
ക്ഷുദ്രം നീചമനര്‍ഹകര്‍മ്മനിവഹം ചെയ്യാനിടം കൂട്ടിടും,
ചിത്തം പങ്കിലമാക്കിടും, മദമഹങ്കാരം വിതയ്ക്കും, നര-
ന്നൊട്ടും നന്മ വരുത്തുകി, ല്ലതില്‍ ജനം മോഹിപ്പതാണദ്ഭുതം!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 367 : ചാരായാദിക്രമത്തില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ചാരായാദിക്രമത്തില്‍ പലവിധ മധുപാനീയമുങ്ങുള്ളിലാക്കി-
'പ്പൂക്കുറ്റിപ്രായമായി', പ്പരിസരമറിയാതൊട്ടസഭ്യം പുലമ്പി
സ്വന്തം വീടെത്തുവനുള്ളിടവഴി പിടികിട്ടാതെ വട്ടം കറങ്ങും
തോഴന്‍ നേരിട്ടുവന്നാലുടനെയവനെ നാം തല്ലണോ തള്ളിടേണോ?

കവി : പി. രാമന്‍ എളയതു്‌, മുംബൈ

ശ്ലോകം 368 : സമ്പത്തായ്‌ സംയമത്തെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

സമ്പത്തായ്‌ സംയമത്തെക്കരുതി മരുവുമീ നമ്മെയും, തന്‍ കുലത്തിന്‍
വന്‍പും, ബന്ധൂക്തി കൂടാതിവള്‍ നിജഹൃദയം നിങ്കലര്‍പ്പിച്ചതും നീ
നന്നായോര്‍ത്തിട്ടു ദാരപ്പരിഷയിലിവളെക്കൂടി മാനിച്ചിടേണം
പിന്നത്തേ യോഗമെല്ലാം വിധിവശ, മതിലിജ്ഞാതികള്‍ക്കില്ല ചോദ്യം.

കവി : ഇ. ആര്‍. രാജരാജവര്‍മ്മ/കാളിദാസന്‍, കൃതി : മലയാളശാകുന്തളം

ശ്ലോകം 369 : നിന്മഞ്ഞപ്പുകലര്‍ന്ന...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിന്മഞ്ഞപ്പുകലര്‍ന്ന ചെന്നിറമെരിഞ്ഞത്യുഗ്രമമാശയം
തന്നില്‍ പ്രോജ്വലിതാര്‍ത്തി പാരമരുളും ഭാവസ്വഭാവങ്ങളും
ഉന്മാദാത്ഭുത വന്‍കടല്‍ത്തിരകളലാടിച്ചുപാടിച്ചിടും
സമ്മോദോല്‍സവവും മനോഹരി, മുടിപ്പിക്കും കുടിപ്പിച്ചു നീ.

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 370 : ഉണ്ടോ നേരത്തുടുക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഉണ്ടോ നേരത്തുടുക്കും തളിരൊടമരടിക്കും ചൊടിക്കും, ചൊടിക്കും
കൊണ്ടല്ലേറെക്കടുക്കുന്നഴകുമൊരു മിടുക്കും മുടിക്കും മുടിക്കും
കണ്ടാലുള്‍ക്കാമ്പിടിക്കുന്നഴലു കിടപിടിക്കും പിടിക്കും പിടിക്കും
കൊണ്ടാടേണ്ടും നടയ്ക്കും മുടിയഴിയുമിടയ്ക്കൊന്നടിക്കുന്നടിക്കും.

കവി : കുണ്ടൂര്‍ നാരായണ മേനോന്‍, കൃതി : പാക്കനാര്‍

ശ്ലോകം 371 : കൊണ്ടല്‍ച്ചായല്‍ക്കറുപ്പും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കൊണ്ടല്‍ച്ചായല്‍ക്കറുപ്പും, സ്തനയുഗമദനച്ചെപ്പുറപ്പും, വെടിപ്പും,
ചുണ്ടിന്‍ ചോപ്പും, കരിംകൂവളചകിതമിഴിച്ചഞ്ചലിപ്പും, നടപ്പും,
കൊണ്ടാടും പട്ടുടുപ്പും, സരസമിയലുമിപ്പെണ്‍കിടാവിന്‍ പൊടിപ്പെ-
ക്കണ്ടാല്‍ തണ്ടാര്‍ശരന്നും സരഭസമുളവാം നെഞ്ചിടിപ്പും ചടപ്പും!

ശ്ലോകം 372 : കല്‍ക്കണ്ടം കളകണ്ഠമെന്നിവ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

കല്‍ക്കണ്ടം കളകണ്ഠമെന്നിവകളുള്‍ക്കുണ്ഠത്വമാര്‍ന്നൂ, കരി-
ങ്കല്‍ക്കണ്ടം ഗുളഖണ്ഡമെന്ന നിലയായ്‌, ക്ഷീണിച്ചു വീണാധരന്‍,
ഉള്‍ക്കൊണ്ടൂ മധു കുണ്ഠിതം മധുരിപോ, വീഞ്ഞിന്‍കണം പൊക്കണം
കൈക്കൊണ്ടൂ, കലികൊണ്ടു തുള്ളിയമൃതം നീ വേണു വായിക്കവേ.

കവി : വി. കെ. ജി.

ശ്ലോകം 373 : ഉണ്ണിത്തൃക്കാലിണയ്ക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഉണ്ണിത്തൃക്കാലിണയ്ക്കും, പനിമതികിരണം പോന്നൊളിക്കുന്നൊളിക്കും,
വെണ്ണയ്ക്കൊക്കുന്ന മെയ്ക്കും, കനകമണിയരഞ്ഞാണ്‍ തുടയ്ക്കും തുടയ്ക്കും,
എണ്ണം തീരാ വണക്കം, തിരുമരിയസുതപ്പൂഞ്ചൊടിക്കും, ചൊടിക്കും
കണ്ണിന്‍ കോണില്‍ക്കളിക്കും ഭുവനദുരിതമെല്ലാമൊഴിക്കും മൊഴിക്കും.

കവി : കോതനല്ലൂര്‍ ജോസഫ്‌

ശ്ലോകം 374 : എച്ചൈവിയെന്ന വിന...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

എച്ചൈവിയെന്ന വിന വാനിലുമെത്തി നൂനം
അച്ചന്ദ്രനും ഗ്രസിതനായി മെലിഞ്ഞു പാവം
സ്വച്ഛന്ദമായി നിശ താരകനാരിമാരൊ-
ത്തച്ഛേതരം പലവിധം ചെലവിട്ട മൂലം.

കവി : ബാലേന്ദു

ശ്ലോകം 375 : സമ്പല്‍പ്പരമ്പര പരം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

സമ്പല്‍പ്പരമ്പര പരം പരിപുഷ്ടമാക്കി
മുമ്പമ്പലപ്പുഴ ഭരിച്ചു ധരാനിലിമ്പന്‍
തുമ്പയ്ക്കു തുമ്പമെഴു, മമ്പിളി കമ്പിളിയ്ക്കും
കമ്പിയ്ക്കുമാരു,മിതി ചെമ്പകശേരി രാജാ

കവി : സാഹിത്യപഞ്ചാനന്‍ പീ. കേ. നാരായണപിള്ള

ശ്ലോകം 376 : തത്ത്വാര്‍ത്ഥമായി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

തത്ത്വാര്‍ത്ഥമായി ശബരീശ്വരനായി വാഴും
ത്വത്പാദമാണു ശരണം മമ ദേവദേവ
മത്പ്രാണദേഹമിവയുള്ള ദിനം വരേയ്ക്കും
സിദ്ധിക്കണം വിമലമാം തവ ഭക്തിഭാവം.

കവി : ബാലേന്ദു

ശ്ലോകം 377 : മുല്ലചാരുതരമല്ലികാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

മുല്ലചാരുതരമല്ലികാമുകുളകന്ദളന്മധുരസം നുകര്‍-
ന്നുല്ലളല്ലളിതഭൃങ്ഗഝംകൃതി കലര്‍ന്ന മന്ദമദമന്ഥരം
നല്ല നല്ല സരസീഷു മുങ്ങി, നളിനേഷു തങ്ങി, വദനേ ചല-
ച്ചില്ലിവല്ലിവലയേ വലന്തമഭിനന്ദ തന്വി! മലയാനിലം.

ശ്ലോകം 378 : നാണം കെട്ട നടന്റെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാണം കെട്ട നടന്റെ ഗോഷ്ടി കലരും കോമാളിനാട്യത്തിലും
മാനം വില്‍പൊരു വേശ്യ തക്ക വിടനെത്തേടുന്ന നോട്ടത്തിലും
നാനാചാനലിലെപ്പരമ്പരകളായെത്തും രസക്കേടിലും
കാണാനില്ലൊരു ലേശവും കവിതതന്‍ സൌന്ദര്യമെന്നേ വരൂ.

കവി : ബാലേന്ദു

ശ്ലോകം 379 : നാവേ, നിനക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

നാവേ, നിനക്കു വലിയോരുപദേശമുണ്ടേ;
നാവാലുരപ്പതിനു ഞാന്‍ തുനിയുന്നു കേള്‍ നീ
നാരായണന്റെ തിരുനാമമുറക്കെയാമ്പോള്‍
നാണിച്ചു പോകരുതതേ തവ വേണ്ടതുള്ളൂ.

കവി : പൂന്താനം, കൃതി : ഭാഷാകര്‍ണാമൃതം

ശ്ലോകം 380 : നാണിക്കുന്ന നവോഢയെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാണിക്കുന്ന നവോഢയെപ്പരുഷമായ്‌ കെട്ടിപ്പിടിക്കുന്നതും,
ഘ്രാണിക്കാന്‍ ത്വരയാര്‍ന്നു കൊച്ചുമുകുളം നുള്ളിപ്പൊളിക്കുന്നതും,
ആണത്തം പൊടിമീശയില്‍ തെളിയുവാന്‍ ചായം പുരട്ടുന്നതും,
കാണിപ്പൂ മധുരാനുഭൂതി തടയും മര്‍ത്ത്യക്ഷമാശൂന്യത.

കവി : വി. കെ. ജി.

ശ്ലോകം 381 : ആകപ്പാടേ വിമര്‍ശിച്ച്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആകപ്പാടേ വിമര്‍ശിച്ചറിയുവതിനസാധ്യങ്ങളാകുന്നു നാനാ-
പാകം പറ്റുന്ന ദിവ്യപ്രകൃതിയുടെ വികാരങ്ങള്‍ വിശ്വോത്തരങ്ങള്‍;
ലോകം രങ്ഗം, നരന്മാര്‍ നടരിതു വളരെസ്സാരമാം തത്ത്വമെങ്ങോ
പോകട്ടേ; മാംസമേദോമലകലിതമുടല്‍ക്കെട്ടിതുല്‍കൃഷ്ടമാണോ?

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 382 : ലോകത്തുള്ള സമസ്തവൃക്ഷവും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലോകത്തുള്ള സമസ്തവൃക്ഷവുമറുത്തദ്ദിക്കിലെല്ലാം നട-
ന്നാശയ്ക്കൊത്തു കുഴിച്ചു കാടിതു പണത്തോട്ടങ്ങളാക്കീടുവാന്‍
ആകെപ്പൂത്തുതളിര്‍ത്ത മാമല റബര്‍ക്കാടാക്കി മേറ്റെടുവാന്‍
നീ കാംക്ഷിപ്പതു സാദ്ധ്യമാണു, ചെറുതാം മന്ത്രിപ്രസാദം മതി.

കവി : ബാലേന്ദു

ശ്ലോകം 383 : ആമോദം പൂണ്ടൂ കൈകൊണ്ടമരര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആമോദം പൂണ്ടൂ കൈകൊണ്ടമരരഭയമോടൊത്തഭീഷ്ടം കൊടുക്കും;
നീമാത്രം ദേവി! യെന്നാല്‍ നലമൊടവയെ നല്‍കുന്നതമ്മട്ടിലല്ലാ;
ഭീ മാറ്റിപ്പാലനംചെയ്‌വതിനുമുടനഭീഷ്ടാധികം നല്‍കുവാനും
സാമര്‍ത്ഥ്യം പൂണ്ടതോര്‍ക്കില്‍ തവ കഴലിണയാകുന്നു ലോകൈകനാഥേ!

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 384 : ഭൂപാളങ്ങളുറങ്ങിടുന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭൂപാളങ്ങളുറങ്ങിടുന്നു, ഹരികാംബോജിക്കു നാവ, റ്റുഷഃ-
കാലാരോഹണസംക്രമത്തിലിടറിത്തെന്നുന്നു ഹംസധ്വനി,
മായാമാളവഗൌള മൌനഭജനം പൂണ്ടൂ, വയറ്റത്തടി-
ച്ചോരോ പട്ടിണി പാടു നീട്ടിയിവിടെച്ചുറ്റുന്നു വറ്റുണ്ണുവാന്‍.

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : സ്വാതിമേഘം

ശ്ലോകം 385 : മുണ്ടീ നെട്ടന്നു, നെട്ടീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മുണ്ടീ നെട്ടന്നു, നെട്ടീ പുനരഴകിയലും മുണ്ടനയ്യോ!, തടിച്ചി-
ക്കുണ്ടാമല്ലോ തദാനീം മെലിയ, നിഹ മെലിച്ചിക്കൊരോ പൊണ്ണരുണ്ടാം;
കണ്ടാലാകാതവന്നങ്ങൊരു തരുണി മഹാസുന്ദരീ, സുന്ദരന്ന-
ക്കണ്ടാലാകാത നാരീ -- പരിചിനൊടു വയോവര്‍ണ്ണമീവണ്ണമല്ലോ.

കവി : പുനം നമ്പൂതിരി, കൃതി : ഭാഷാരാമായണം ചമ്പു

ശ്ലോകം 386 : കാളിപ്പെണ്ണിന്റെ കാലില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

കാളിപ്പെണ്ണിന്റെ കാലില്‍ക്കയറിയഥ കടിച്ചോരു നീര്‍ക്കോലിയെത്തന്‍
കാലാല്‍ത്തല്ലിച്ചതച്ചിട്ടൊരു കൊടിയ 'ബഡാ' ശൂരനാം ശൌരിയാരേ
വാലില്‍ച്ചുറ്റിപ്പിടിച്ചിട്ടവനുടെ തലയില്‍ത്താളവട്ടം തകര്‍ക്കും
നീലപ്പയ്യാ! നിനയ്ക്കുമ്പൊഴുതൊരു രസികന്‍ തന്നെ നീ പൊന്നുമോനേ!

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 387 : വാകച്ചാര്‍ത്തിനു വല്ലവണ്ണവും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാകച്ചാര്‍ത്തിനു വല്ലവണ്ണവുമുണര്‍ന്നെത്തുമ്പൊഴേക്കമ്പലം
മാകന്ദാശുഗമാനദണ്ഡമഹിളാമാണിക്യമാലാഞ്ചിതം
വാകപ്പൂമൃദുമെയ്യു മെയ്യിലുരസുമ്പോ, ഴെന്റെ ഗോപീജന-
ശ്രീകമ്രസ്തനകുങ്കുമാങ്കിത, മനസ്സോടുന്നു വല്ലേടവും!

കവി : വി. കെ. ജി.

ശ്ലോകം 388 : വക്ത്രം നത്തിന്നു മിത്രം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വക്ത്രം നത്തിന്നു മിത്രം; പ്രകൃതിവിരസബീഭത്സവൈരൂപ്യസമ്പല്‍-
സിദ്ധിക്ഷേത്രേ ച നേത്രേ; ജടിലതരപലാലപ്രകാശാശ്ച കേശാഃ;
സ്ഥൂലസ്ഥൂലൌ കപോലൌ; മടിയിലതിതരാം ഞാന്നു തൂങ്ങിക്കിടക്കും
വക്ഷോജൌ ഭങ്ഗഭാജൌ; ശിവ ശിവ ജരയാ ശുഷ്കബിംബോ നിതംബഃ.

കവി : രാമപാണിവാദന്‍, കൃതി : ദൌര്‍ഭാഗ്യമഞ്ഞരി

ശ്ലോകം 389 : സൌന്ദര്യം സൌമ്യശീലം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

സൌന്ദര്യം സൌമ്യശീലം സകലകലയിലും വൈഭവം തന്മയത്വം
നന്ദിക്കും സല്‍ഗ്ഗുണങ്ങള്‍ക്കഖിലവുമിവളാം ധാമമിന്നത്രയല്ലാ
വന്ദിപ്പാനായ്‌ മടിക്കില്ലൊരുവനുമിവളേ നാട്ടുകൂട്ടത്തില്‍ വച്ചും
ചിന്തിച്ചാലൊക്കെ മെച്ചം കുറവിഹയിവളെന്‍ ഭാര്യയാണത്ര മാത്രം.

കവി : ബാലേന്ദു

ശ്ലോകം 390 : വിലയേറിടും വിമലമാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മഞ്ഞുഭാഷിണി

വിലയേറിടും വിമലമാമുടുപ്പൊടൊ,-
ത്തുലയറ്റ കാഞ്ചനസഭാതലത്തവര്‍
വിലസീ വിശിഷ്ടരുചി, നെല്‍വിളഞ്ഞകോള്‍-
നിലമാര്‍ന്ന സാരസഖഗങ്ങള്‍ പോലവേ

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 391 : വിണ്ണില്‍ച്ചെല്ലുകിലും തനിക്കു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിണ്ണില്‍ച്ചെല്ലുകിലും തനിക്കു പുതുതായ്‌ ഹര്‍മ്മ്യം രചിച്ചീടുവോന്‍,
കണ്ണില്‍പ്പെട്ട ജഡത്തിലും തഴുകുകില്‍ജ്ജീവന്‍ കൊടുത്തീടുവോന്‍,
തന്‍ നാടെന്നൊരു നാഭിനാളദൃഢമാം ബന്ധം പുലര്‍ത്തീടുവോന്‍,
വെന്നീടുന്നു സരസ്വതീരസികനാം കുഞ്ചന്‍ വിരിഞ്ചോപമന്‍.

കവി : വി. ഇ. കേശവന്‍ നമ്പൂതിരി. കുഞ്ചന്‍ നമ്പ്യാരെപ്പറ്റി.

ശ്ലോകം 392 : തന്‍ കാര്യത്തെ വെടിഞ്ഞും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തന്‍ കാര്യത്തെ വെടിഞ്ഞുമന്യനുതകുന്നോനെത്രയും സത്തമന്‍,
തന്‍ കാര്യത്തെ വിടാതെയന്യനുതകുന്നോനിങ്ങു സാമാന്യനാം,
തന്‍ കാര്യത്തിനിഹാന്യകാര്യഹനനം ചെയ്യുന്നവന്‍ രാക്ഷസന്‍,
വ്യര്‍ത്ഥം ഹന്ത പരാര്‍ത്ഥനാശകനു പേരെന്തെന്നറിഞ്ഞീല ഞാന്‍

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 393 : തുള്ളല്‍പ്പാട്ടുകളമ്പലപ്പുഴ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തുള്ളല്‍പ്പാട്ടുകളമ്പലപ്പുഴമഹാക്ഷേത്രത്തിലുണ്ടായി പോല്‍
കൊള്ളാം! മേറ്റ്വിടത്തിലിത്രമധുരിച്ചീടുന്ന പാല്‍പ്പായസം?
കില്ലില്ലിങ്ങൊരു തുള്ളിയെങ്കിലുമിതിന്‍ സ്വാദുള്ളിലെത്തീടുകില്‍-
ത്തള്ളിക്കേറിവരും തിമിര്‍പ്പൊടെവനും തുള്ളിക്കളിച്ചീടുമേ!

കവി : വി. ഇ. കേശവന്‍ നമ്പൂതിരി

ശ്ലോകം 394 : കല്ലിനെപ്പെരിയ കായലാക്കലാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

കല്ലിനെപ്പെരിയ കായലാക്കലാം;
കായലെപ്പെരിയ കല്ലുമാക്കലാം;
വല്ലവാറു പലനാളുഴയ്ക്കിലും
വല്ലുവാനരിയതൊന്റു വൈശികം.

കൃതി : വൈശികതന്ത്രം

ശ്ലോകം 395 : വൃത്തമുണ്ടമലപദ്യമോ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

വൃത്തമു, ണ്ടമല പദ്യമോ? ഫലം
മൊത്തമുണ്ടു, ശരിയായ കര്‍മ്മമോ?
ഒത്തവണ്ണമിയലുന്ന രംഭ തന്‍
പത്രമുണ്ടു, സുരനാഥഹസ്തമോ?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 396 : ഓംകാരത്തിന്നുമൊറ്റത്തരിയുടയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഓംകാരത്തിന്നുമൊറ്റത്തരിയുടയ മുഴക്കത്തിനും ലക്ഷ്യമെങ്കില്‍
ഭാംകാരത്തിന്നുമേവം പലതിനുമതുപോലാകുമെന്നാകുമെന്യേ
ഞാന്‍ കാണുന്നില്ല ചൊല്ലുന്നതിനൊരു പദവും നാദബിന്ദുക്കലറ്റ-
ത്തേന്‍കാരുണ്യപ്രവാഹം ത്രിഭുവനവടിവായ്‌ നിന്നൊരൊന്നാണു ദൈവം

കവി : കുമാരനാശാന്‍, കൃതി : നിജാനന്ദവിലാസം

ശ്ലോകം 397 : ഞാനെന്നാല്‍ ഞായരക്ഷക്കൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഞാനെന്നാല്‍ ഞായരക്ഷയ്ക്കൊരു ഗുണവഴിയേ പോകയാം തിങ്കളൊക്കും
മാനം ചൊവ്വായ്‌ വഹിക്കും ബുധനതിമതിമാന്‍ വ്യാഴതുല്യപ്രഭാവന്‍
നൂനം പൊന്‍വെള്ളിയെന്നീവക ശനിനിയതം വിദ്യതാന്‍ വിത്തമെന്നാ
ജ്ഞാനം മേ തന്നൊരച്ഛന്‍ കനിയണമിഹമേ വെണ്മണിക്ഷ്മാസുരേന്ദ്രന്‍.

കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.

ശ്ലോകം 398 : നാരായണാച്യുതഹരേതി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വസന്തതിലകം

നാരായണാച്യുതഹരേതി സദാ ജപിച്ചാല്‍
പാപം കെടും പശികെടും വ്യസനങ്ങള്‍ തീരും
നാവിന്നുണര്‍ച്ച വരുമേറ്റവുമന്ത്യകാലേ
ഗോവിന്ദപാദകമലങ്ങള്‍ തെളിഞ്ഞു കാണാം

പൂന്താനത്തിന്റെ ഒരു പ്രസിദ്ധശ്ലോകത്തിന്റെ ഒന്നാം വരിയിലെ വൃത്തഭംഗം മധുരാജ്‌ ശരിയാക്കിയതിനുശേഷം.

ശ്ലോകം 399 : നാരായണായനമ ജാതിവിഷ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

നാരായണായനമ ജാതിവിഷദ്രുമത്തിന്‍
നാരായവേരു പിഴുതോരു മഹാനുഭാവ
നേരായ ധര്‍മ്മമിതരന്നുടെ ജാതിയേതെ-
ന്നാരായലല്ല; ഭവദീയമതം വരേണ്യം.

കവി : ബാലേന്ദു. ശ്രീ നാരായണഗുരുവിനെപ്പറ്റി.

ശ്ലോകം 400 : നീതാഃ കിം പൃഥുമോദകാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീതാഃ കിം പൃഥുമോദകാ ന ദിവസാ നാഘ്രാതമമ്മാമ്പഴം
കിന്നോന്മീലിതചാരുജീരകരസാസ്സോഢാശ്ച പാകാനിലാഃ
സീല്‍ക്കാരഃ കടുകും വറത്തു കറിയില്‍ക്കൂടുന്ന നേരം ശ്രുതോ;
നിര്‍വ്യാജം വിരുണേഷ്വധീര ഇതി മാം കേനാഭിധത്തേ ഭവാന്‍?

കവി : തോലന്‍, കൃതി : മന്ത്രാങ്കം (വിദൂഷകവാക്യം)

ശ്ലോകം 401 : സ്വത്തിന്നാര്‍ത്തി പെരുത്തതാം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്വത്തിന്നാര്‍ത്തി പെരുത്തതാം, കൊടിയതാം ശസ്ത്രങ്ങളാര്‍ജ്ജിപ്പതാം,
ചിത്താവേശമടക്കുവാന്‍ ഹനനവും സംഭോഗവും ചെയ്‌വതാം,
ക്ഷുത്തില്ലാതെ ഭുജിപ്പതാം, തനയര്‍ തന്‍ സമ്പാദ്യമിച്ഛിപ്പതാം,
മര്‍ത്യന്നന്യമൃഗങ്ങളെക്കവിയുമാ നിസ്തുല്യമാം വൈഭവം!

കവി : ബാലേന്ദു

ശ്ലോകം 402 : ക്ഷുദ്രാനുഭോഗസുലഭക്ഷുധയറ്റു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ക്ഷുദ്രാനുഭോഗസുലഭക്ഷുധയറ്റു മുറ്റും
ഭദ്രാനുഭൂതിപരനാം പരഹംസനെന്നും
ഹൃദ്‌ദ്രാവകം ഹിമസുധായിതസാരസച്ചി-
ന്മുദ്രാര്‍ത്ഥമൌനമധുരം പറയാവതല്ലേ.

കവി : കുമാരനാശാന്‍, കൃതി : ശിവസുരഭി

ശ്ലോകം 403 : ഹാ! പാപമോമല്‍മലരേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതേ കരുണയറ്റ കരം കൃതാന്തന്‍!
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും!

കവി : കുമാരനാശാന്‍, കൃതി : വീണ പൂവു്‌

ശ്ലോകം 404 : വെള്ളം വെണ്ണീര്‍ വൃഷം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വെള്ളം, വെണ്ണീര്‍, വൃഷം, വെണ്മഴു, വരകരിതോ, ലാര്യവിത്താധിപന്‍ തൊ--
ട്ടുള്ളോരീ നല്‍ക്കൃഷിക്കോപ്പുകളഖിലമധീനത്തിലുണ്ടായിരിക്കെ
പള്ളിപ്പിച്ചയ്ക്കെഴുന്നള്ളരുതു പുരരിപോ! കാടുവെട്ടിത്തെളിച്ചാ
വെള്ളിക്കുന്നില്‍കൃഷിച്ചെയ്യുക, പണിവതിനും ഭൂതസാര്‍ത്ഥം സമൃദ്ധം!

കവി : ശീവൊള്ളി

ശ്ലോകം 405 : പള്ളിക്കൈവില്ലു പൊന്‍കുന്ന്...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പള്ളിക്കൈവില്ലു പൊന്‍കു, ന്നലര്‍മകള്‍പതിയാമമ്പു, തോഴന്‍ ധനേശന്‍,
വെള്ളിക്കുന്നായ വീ, ടിപ്പെരുമകള്‍ കലരും പോറ്റി തന്‍ കെട്ടിലമ്മേ!
കൊള്ളിച്ചാലെന്തു തൃക്കണ്ണടിയനി, ലവിടേയ്ക്കിഷ്ടയാം ദാസിയായ്‌ പാര്‍--
പ്പുള്ളിശ്രീദേവി പോന്നെന്‍ പുരയിലധിവസിക്കേണ്ടി വന്നേക്കുമെന്നോ?

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 406 : കീര്‍ത്ത്യാ പാരേഴുരണ്ടും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

കീര്‍ത്ത്യാ പാരേഴുരണ്ടും, കരിയുടെ പൊടിയാല്‍ പല്ലു മുപ്പത്തിരണ്ടും,
വൃത്ത്യാ വീടിന്റെ തൂണും ചുവരു, മഥ വെളുത്തേടനെക്കൊണ്ടു മുണ്ടും,
നിത്യം ഭസ്മേന നെറ്റിത്തടമപിച നഖം നാപിതന്‍ കത്തികൊണ്ടും
സത്യം പാരം വെളുപ്പിച്ചിയലിനൊരു മജിസ്ട്രേട്ടു പാലിച്ചിടട്ടേ.

കവി : മുന്‍ഷി രാമക്കുറുപ്പു്‌, കൃതി : ചക്കീചങ്കരം

ശ്ലോകം 407 : നേദിച്ചൂ നിന്റെ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

നേദിച്ചൂ നിന്റെ മുന്നില്‍ഗ്ഗുരുപവനപുരാധീശ പട്ടേരി കട്ടി-
ക്കാവ്യത്തൂവെണ്ണ, വെള്ളോട്ടുരുളിയില്‍ നിറയെപ്പാന പൂന്താനവും തേ;
വാടീടാബ്ഭക്തിയാല്‍ മഞ്ജുള മധുരതരം മാലയും ചാര്‍ത്തി, ഞാനെ-
ന്തേകാനായ്‌? വാസനാപൂരിതമൊരു കളഭക്കിണ്ണ, മിന്നെന്മനസ്സോ?

കവി : പി. പി. കെ. പൊതുവാള്‍, കൃതി : കിളിയുടെ നാവു്‌

ശ്ലോകം 408 : വെള്ളം മുമ്പു കുടിപ്പതിന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെള്ളം മുമ്പു കുടിപ്പതിന്നു തുനിയാ നിങ്ങള്‍ക്കു നല്‍കാതെയാര്‍,
നുള്ളാറില്ലണിവാന്‍ കൊതിക്കുകിലുമാരന്‍പാല്‍ ഭവത്പല്ലവം,
നല്ലോരുത്സവമാര്‍ക്കു നിങ്ങടെ കടിഞ്ഞൂല്‍പ്പൂപ്പിറ, പ്പേകുകി-
ങ്ങെല്ലാരും വിട, യശ്ശകുന്തളയിതാ പോകുന്നു കാന്താലയേ.

കവി : വള്ളത്തോള്‍/കാളിദാസന്‍, കൃതി : അഭിജ്ഞാനശാകുന്തളം തര്‍ജ്ജമ

ശ്ലോകം 409 : നേത്രം രണ്ടുമടച്ചും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നേത്രം രണ്ടുമടച്ചു, മഞ്ജലിപുടം മൂര്‍ദ്ധാവില്‍ വച്ചും ബലാല്‍,
ഗാത്രം തെല്ലു ചലിച്ചിടാതെയൊരു കാല്‍ മാത്രം നിലത്തൂന്നിയും,
ഗോത്രാധീശസുധാവരാംഘൃകമലം ഹൃത്താരിലോര്‍ത്തും, മഹാന്‍
ഗോത്രാധീശനമര്‍ന്നിടുന്നു വലുതാം കുറ്റിക്കുതുല്യം സദാ.

കവി : കൊട്ടാരത്തില്‍ ശങ്കുണ്ണി, കൃതി : ഗംഗാവതരണം

ശ്ലോകം 410 : ഗൌരിക്കാശ്രയമേകി, യൊത്ത ചുടല...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗൌരിക്കാശ്രയമേകി, യൊത്ത ചുടലക്കാടാക്കി വാണോരിടം
പാരം ഭീതിദകാളികൂളിനികരം കൂട്ടാക്കി കൂത്താടുവാന്‍,
താരൊത്തുള്ളുടല്‍ ചാമ്പലാക്കിയൊളിയമ്പൊന്നിന്‍ പ്രയോഗത്തിനാല്‍,
മാരാരേ തവ കേളി കേട്ട കഥ കേട്ടാലാര്‍ത്തമാകും മനം!

കവി : ബാലേന്ദു, കൃതി : നേതാവുവിക്രീഡിതം

ശ്ലോകം 411 : തതോ മദപരിപ്ലവ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പൃഥ്വി

തതോ മദപരിപ്ലവപ്ലവഗവീരസാമ്രാവിണ--
ക്ഷണക്ഷുഭിതകോണപപ്രഹരപാണികോണാഹതഃ
രവൈരധികഭൈരവൈരുപരുരോധ രോദോന്തരം
തരംഗിതഘനാഘനസ്തനിതബന്ധുഭിര്‍ദുന്ദുഭിഃ

കവി : ലക്ഷ്മണ പണ്ഡിതര്‍, കൃതി : ചമ്പൂരാമായണം

ശ്ലോകം 412 : രവിശശിഗഗനാനിലാനലാംഭഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

രവിശശിഗഗനാനിലാനലാംഭഃ--
ക്ഷിതിപുരുഷാഷ്ടകമിത്യസി ത്വമേകഃ
ജഗതി വിമൃശതാം ന വിദ്യതേന്യല്‍
കിമപി വിഭോ! പരമാത്മനേ നമസ്തേ.

കവി : താഴ്മണ്‍ പരമേശ്വര ഭട്ടതിരി, കൃതി : സാഹസൃക

ശ്ലോകം 413 : ജാതീ, ജാതാനുകമ്പാ ഭവ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം
ഏതാ, നേതാന്‍ മദീയാനലര്‍ശരപരിതാപോദയാ, നാശു നീ താന്‍
നീ താന്‍, നീ താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന്‍ കര്‍ണ്ണമൂലേ!

കേരളവര്‍മ്മ പഴശ്ശിരാജാ തന്റെ ഭാര്യയായ കൈതേരി മാക്കത്തിനെ ഉദ്ദേശിച്ചെഴുതിയ പ്രണയശ്ലോകം.

ശ്ലോകം 414 : എങ്ങോട്ടാണീ പ്രയാണം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

"എങ്ങോട്ടാണീ പ്രയാണം?", "രഘുകുലതിലകം രാമനുണ്ടായ ദേശം";
"എങ്ങാ ടിക്കറ്റു കാട്ടൂ" "നിജമതു പറയാം; വാങ്ങിയില്ലേതുമേ ഞാന്‍";
"എന്നാല്‍ ഫൈനിങ്ങെടുക്കൂ", "തുകയൊരു ചെറുതും കയ്യിലില്ലാത്തവന്‍ ഞാന്‍";
"എങ്കില്‍പ്പോന്നോളു വാഴാം യദുകുലതിലകം കൃഷ്ണനെപ്പെറ്റ ദിക്കില്‍".

ശ്ലോകം 415 : എവിടെ മരുവിടുന്നൂ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : മാലിനി

എവിടെ മരുവിടുന്നൂ യോഗവിത്താം മുകുന്ദന്‍
സുവിദിത നിജ കര്‍മ്മവ്യഗ്രനായ്‌ സവ്യസാചി
അവിടെ സതതമുണ്ടാം ശ്രീ, ജയം, നീതി, ധര്‍മ്മം
ധ്രുവമവികലമാകും ഭൂതിയും - ഗീത ചൊല്‍വൂ

ശ്ലോകം 416 : അയല കനലടുപ്പില്‍ച്ചുട്ടതും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

അയല കനലടുപ്പില്‍ച്ചുട്ടതും തേങ്ങയുള്ളീ-
മളവിനു മുളകുപ്പും ചേര്‍ത്ത കപ്പപ്പുഴുക്കും
ഇലയില്‍ നടുവില്‍ വച്ചിട്ടൊത്തുനാം തിന്നതോര്‍ത്താല്‍
കൊതി ഹൃദി പെരുകുന്നപ്പോയകാലത്തിലെത്താന്‍.

ശ്ലോകം 417 : ഇള്ളക്കിടാവിളകി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഇള്ളക്കിടാവിളകി; കണ്ണിനുപറ്റി; നോവോ
പിള്ളയ്ക്കു തട്ടി; യൊരുമുക്കിനിയത്രയായി;
വെള്ളം തളിപ്പതിനൊരുക്കുക, യെന്നകായി-
ലുള്ളപ്പരിഭ്രമ വചസ്സുകള്‍ കേട്ടു വിപ്രന്‍.

കവി : നടുവത്ത്‌ മഹന്‍ നമ്പൂതിരി, കൃതി : സന്താനഗോപാലം

ശ്ലോകം 418 : വന്‍ നര്‍മ്മദാനദിയെയും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

വന്‍ നര്‍മ്മദാനദിയെയും വഴിമേല്‍ത്തടഞ്ഞ
മന്നന്റെ വീര്യ, മവളോതിയറിഞ്ഞൊരാഴി
തന്നന്തികത്തിലവനെസ്സകുലം വധിച്ചു
വന്നപ്പൊഴബ്ഭൃഗുസുതന്നിതു കാഴ്ചവച്ചു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 419 : തിങ്ങിപ്പൊങ്ങും തമസ്സില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തിങ്ങിപ്പൊങ്ങും തമസ്സില്‍ക്കടലിലൊരു കുടം പോലെ ഭൂചക്രവാളം
മുങ്ങിപ്പോയീ മുഴുക്കെ; ക്കുളിരിളകുമിളം കാറ്റു താനേ നിലച്ചു;
മങ്ങിക്കാണുന്ന ലോകപ്രകൃതിയുടെ പകര്‍പ്പെന്ന മട്ടന്നു മൌനം
തങ്ങിക്കൊണ്ടര്‍ദ്ധരാത്രിക്കൊരു പുരുഷനിരുന്നീടിനാനാടലോടേ.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 420 : മയ്യഞ്ചും തിരുമെയ്യു ചെന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മയ്യഞ്ചും തിരുമെയ്യു ചെന്നു തടവും, നക്കും പദാബ്ജങ്ങള്‍ ഞാന്‍,
പയ്യാറ്റും മമ യാമുനോദകവുമാ വൃന്ദാവനപ്പുല്‍കളും,
നിയ്യൂതും മുരളീരവം നുകരുമെന്നായര്‍ക്കിടാവേ, വെറും
പയ്യായാല്‍ മതിയായിരുന്നു തിരുവമ്പാടിക്കകത്തന്നു ഞാന്‍.

കവി : വി.കെ.ജി

ശ്ലോകം 421 : നാഭീപത്മേ നിഖിലഭുവനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

നാഭീപത്മേ നിഖിലഭുവനം ഞാറുപെയ്താത്മയോനിം
നാഗേന്ദ്രന്മേല്‍ബ്ബത! മതുമതപ്പള്ളികൊള്ളും പിരാനെ
നാഗാരാതിദ്ധ്വജനെ നവരം മുമ്പില്‍ നീ കുമ്പിടേണ്ടും
നാല്‍വേതത്തിന്‍ പരമപൊരുളാം നമ്മുടേ തമ്പിരാനെ.

കൃതി : ഉണ്ണുനീലിസന്ദേശം

ശ്ലോകം 422 : നിന്‍വര്‍ഷത്താലുയരുമുലകിന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മന്ദാക്രാന്ത

നിന്‍വര്‍ഷത്താലുയരുമുലകിന്‍ രമ്യമാം ഗന്ധമേറ്റും
മന്ദം നാസാധ്വനിതമുണരും ദന്തിതന്‍ ഘ്രാണമേറ്റും
അത്തിക്കേകിപ്ഫലവുമലരും കാട്ടിലാശ്ശീതവാതം
വീശും നീയങ്ങണയുമളവില്‍ ദേവശെയിലത്തില്‍ മെല്ലെ.

കവി : , കൃതി : മേഘസന്ദേശം തര്‍ജ്ജമ (1:42)

ശ്ലോകം 423 : ആരായുകില്‍ തിരകള്‍...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : മത്തേഭം

ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി നാരായിടുന്നു, കുടവും
പാരായിടു, ന്നതിനു നേരായിടുന്നുലകമോരായ്കിലുണ്ണഖിലവും
വേരായ നിന്‍ കഴലിലാരാധനം തരണമാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി ഹേ രാജയോഗജനനി!

കവി : ശ്രീ നാരായണ ഗുരു

ശ്ലോകം 424 : വമ്പന്മാരുടെ ഭാഷണം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വമ്പന്മാരുടെ ഭാഷണം, സിനിസമൂഹത്തിന്നഹോ പോഷണം,
ഷാമ്പൂ സോപ്പു വിശേഷണം, പലതരം തട്ടിപ്പു സംഘോഷണം,
എമ്പാടും കഥ മോഷണം, കഥയെഴാതുള്ളോരു സംഭാഷണം,
അമ്പേ കണ്ണിനു ദൂഷണം - ടെലവിഷന്‍ തന്‍ മൂഢ സംപ്രേഷണം!

കവി : ബാലേന്ദു

ശ്ലോകം 425 : ഏലസ്സും മണിയും ചിലമ്പു...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏലസ്സും മണിയും ചിലമ്പു തളയും കോലാഹലത്തോടെയ-
മ്മേളത്തില്‍ കളിയും ചിരിച്ച മുഖവും തൃക്കൈകളില്‍ താളവും
കാലിക്കാല്‍പൊടിയും കളായനിറവും കാരുണ്യവായ്പും തഥാ
ബാലന്‍ കൃഷ്ണനടുത്തുവന്നൊരു ദിനം കണ്ടാവു കണ്‍കൊണ്ടു ഞാന്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 426 : കൂകീ കോഴി വനാന്തരേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൂകീ കോഴി വനാന്തരേ വിറകുമായ്‌ നിന്നോരു രാവേ തഥാ
കൂകീ കോകിലവാണിമാര്‍ കുചതടേ മേവീടുമാ രാവിലും;
കൂകും കോഴികള്‍ തമ്മിലുള്ള സുകൃതം ചെമ്മേ പറഞ്ഞീടുവാ-
നാകുന്നീല; ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം.

കവി : പൂന്താനം, കൃതി : ഭാഷാകര്‍ണ്ണാമൃതം

ശ്ലോകം 427 : കന്ദര്‍പ്പപ്പട തീര്‍ന്നവാറവള്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കന്ദര്‍പ്പപ്പട തീര്‍ന്നവാറവള്‍ തുണച്ചോര്‍ക്കേകി സമ്മാനമായ്‌
മുന്നം വസ്ത്രമരയ്ക്കു, മാല മുലകള്‍, ക്കക്കാതിനോ കുണ്ഡലം,
പിന്നെച്ചുണ്ടിനു വെറ്റിലച്ചുരുള്‍ പരം, കൈ രണ്ടിനും കങ്കണം,
പിന്നില്‍ത്തൂങ്ങിയുലഞ്ഞ വാര്‍കുഴലിനോ ചേരും വിധം ബന്ധനം.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : (തര്‍ജ്ജമ)

ശ്ലോകം 428 : പീലി ചിന്നി വിരിയുന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

പീലി ചിന്നി വിരിയുന്ന വേണിയില്‍ മറഞ്ഞ കോമളമുഖാബ്ജമാ-
ലോലഹാരനവഹേമസൂത്ര വനമാലികാമകരകുണ്ഡലം
ഫാലബാലമതിമേലണിഞ്ഞ കമനീയഘര്‍മ്മകണികാങ്കുരം
കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.

കവി : പൂന്താനം, കൃതി : പാര്‍ത്ഥസാരഥീ സ്തവം

ശ്ലോകം 429 : ഫുല്ലാബ്ജത്തിനു രമ്യതക്കു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഫുല്ലാബ്ജത്തിനു രമ്യതക്കു കുറവോ പായല്‍ പതിഞ്ഞീടിലും?
ചൊല്ലാര്‍ന്നോരഴകല്ലയോ പനിമതിക്കങ്കം കറുത്തെങ്കിലും?
മല്ലാക്ഷീമണിയാള്‍ക്കു വല്‌ക്കലമിതും ഭൂയിഷ്ടശോഭാവഹം;
നല്ലാകാരമതിന്നലങ്കരണമാമെല്ലാപ്പദാര്‍ത്ഥങ്ങളും.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍/കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 430 : മുറ്റും സൌഖ്യമിയന്നിടുന്നൊരു രസം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുറ്റും സൌഖ്യമിയന്നിടുന്നൊരു രസം കണ്ടെത്തിനേനന്നു ഞാന്‍
അത്യാനന്ദമിയന്നതിന്‍പടി ഗൃഹേ ചെയ്യനൊരുമ്പെട്ടതും
മുറ്റത്തെത്തി വഴക്കടിച്ചൊരു മഹാമാലാഖ സാത്താനുമായ്‌
'കഷ്ടം പാപമിതെ'ന്നൊരാ, ലിതരനോ ചൊന്നാന്‍ 'പവിത്രം' പരം.

കവി : ബാലേന്ദു / ഖലില്‍ ജിബ്രാന്‍

ശ്ലോകം 431 : മേദസ്സറ്റു മെലിഞ്ഞു കുക്ഷി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മേദസ്സറ്റു മെലിഞ്ഞു കുക്ഷി ലഘുവായ്‌ ദേഹം വിഹാരക്ഷമം
ഭേദപ്പെട്ടു മൃഗങ്ങള്‍ തന്‍ പ്രകൃതിയും കാണാം ഭയക്രോധയോഃ
കോദണ്ഡിക്കിളകുന്ന ലാക്കിലിഷുവെയ്തേല്‍പ്പിപ്പതും ശ്രൈഷ്ഠ്യമാം
വാദം വേട്ടയസാധുവെന്നതു മൃഷാ, മേറ്റ്ന്തിലുള്ളീ രസം?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 432 : കൊമ്പന്‍ പോയവഴിക്കു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൊമ്പന്‍ പോയവഴിക്കു മോഴ തിരിയാ, മപ്പങ്ങള്‍ കട്ടുണ്ണുവോ-
രെമ്പ്രാനമ്പലവാസികള്‍ക്കുമുഴുവന്‍ കക്കാന്‍ തരം വച്ചിടും,
അമ്പത്തൊന്നു പിഴയ്പു ശിഷ്യനൊരു തെറ്റാശാന്‍ വരുത്തുമ്പൊഴേ,-
യ്ക്കമ്പോ! കൈപ്പിഴയാല്‍ ഗ്രഹപ്പിഴ, ഭരിക്കുന്നോര്‍ ധരിച്ചീടണം.

കവി : വി. എ. കേശവന്‍ നമ്പൂതിരി

ശ്ലോകം 433 : അംഭോരാശികുടുംബിനീതിലകമേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അംഭോരാശികുടുംബിനീതിലകമേ! നല്‍ച്ചാലിയാറേ! തൊഴാം
അമ്പെന്നെപ്രതി കൈവരേണമതിനായ്‌ നിന്‍ കാലു സംപ്രാര്‍ത്ഥയേ
തേനോലും മൊഴി! തന്വി! സമ്പ്രതി മണിപ്പോതം കടപ്പോളവും
ഗംഭീരാരവമോളവും ചുഴികളും കാറ്റും കുറച്ചീറ്റണം.

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 434 : തേടിത്തേടി നടന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തേടിത്തേടി നടന്നു കാലടി കഴയ്ക്കട്ടേ, ഭവത്കീര്‍ത്തനം
പാടിപ്പാടി വരണ്ടൂണങ്ങുകിലുണങ്ങീടട്ടെ ജിഹ്വാഞ്ചലം
കൂടെക്കൂടെ നടത്തുമര്‍ച്ചന തളര്‍ത്തീടട്ടെ കൈ രണ്ടു, മി-
ക്കൂടാത്മാവു വെടിഞ്ഞിടും വരെ ഹരേ! നിന്നെ സ്മരിച്ചാവു ഞാന്‍!

കവി : വി. കെ. ജി.

ശ്ലോകം 435 : കാമാരിയായ ഭഗവാനുടെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

കാമാരിയായ ഭഗവാനുടെ പാതി ദേഹം
രോമാളിയാകുമതിരിട്ടു പകുത്തെടുത്തു
ആമോദമോടരുളുമദൃകുമാരികേ! നിന്‍
പൂമേനി തന്‍ പുതുമയെന്തു പുകഴ്ത്തിടേണ്ടൂ?

കവി : വെണ്മണി അച്ഛന്‍

ശ്ലോകം 436 : ആഴക്കുവറ്റടിയില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ആഴക്കുവറ്റടിയിലുള്ളതു കിട്ടുവാനാ-
യേഴെട്ടിടങ്ങഴി ജലം വെറുതേ കുടിച്ചു
കോഴപ്പഴാധരിയെയൊന്നു പുണര്‍ന്നു പോരാന്‍
തോഴീജനത്തെ വെറുതേ തഴുകേണ്ടി വന്നു.

കവി : ഒറവങ്കര

ശ്ലോകം 437 : ക്രുദ്ധാമുവാച ഗിരിശോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ക്രുദ്ധാമുവാച ഗിരിശോ ഗിരിരാജകന്യാം:
"മഹ്യം പ്രസീദ ദയിതേ, ത്യജ വൈപരീത്യം;
നോ ചേദ്‌ ഭവിഷ്യതി ജഗത്യധുനൈവ വാര്‍ത്താ
ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ"

കവി : വൈക്കത്തു പാച്ചുമൂത്തതു്‌ (സമസ്യാപൂരണം)

ശ്ലോകം 438 : നിന്‍പത്തുതന്നെ നിരുപിക്കില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

നിന്‍പത്തുതന്നെ നിരുപിക്കിലെനിക്കു സര്‍വ്വ-
സമ്പത്തുമെന്നുകരുതിസ്സതതം ഭജിച്ചു
വെമ്പിത്തളര്‍ന്നുവരുമീയഗതിക്കു നിന്റെ-
യന്‍പെത്തിടായ്കിലിനിയാരൊരു ബന്ധുവുള്ളൂ?

കവി : കുമാരനാശാന്‍

ശ്ലോകം 439 : വാരാശി, തന്നൊടുവിലെശ്ശിശു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

വാരാശി, തന്നൊടുവിലെശ്ശിശു കേരളത്തെ
നേരായ്‌ പുലര്‍ത്തിടണമെന്നു കരാറു വാങ്ങി
ധാരാളമംബുവരുളുന്നതുകൊണ്ടു മേന്മേല്‍
ധാരാധരങ്ങളിതില്‍ മാരി പൊഴിച്ചിടുന്നു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 440 : ധാരാളമാണു മരണം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ധാരാളമാണു മരണം രണഭൂവിലെല്ലാ-
പ്പോരാളിമാര്‍ക്കുമിതു കാംക്ഷിതമെന്നിരിക്കേ
വീരാഗ്ര്യ, പുത്രമൃതിയെക്കരുവാക്കിവെച്ചി-
ട്ടാരാല്‍ച്ചതിക്കുവതു പൌരുഷമാകുമെന്നോ?

ശ്ലോകം 441 : വരമൊഴിയുടെ മേന്മ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും മകള്‍ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 442 : മതിമേല്‍ മൃഗതൃഷ്ണപോല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

മതിമേല്‍ മൃഗതൃഷ്ണപോല്‍ ജഗല്‍-
സ്ഥിതിയെന്നും, സ്ഥിരമായ ശാന്തിയെ
ഗതിയെന്നുമലിഞ്ഞു ബുദ്ധിയില്‍-
പ്പതിയും മട്ടരുള്‍ ചെയ്തു മാമുനി

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 443 : ഗണിക്കുമായുസ്സു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വംശസ്ഥം

ഗണിക്കുമായുസ്സു സുദീര്‍ഘമെന്നു താന്‍
ഗ്രഹങ്ങള്‍ നോക്കിഗ്ഗണകന്‍, ഭിഷഗ്വരന്‍
മരുന്നിനാല്‍ നീട്ടിടു, മൊറ്റ മാത്രയില്‍
ഹരിച്ചിടുന്നൂ വിധി രണ്ടുപേരെയും.

കവി : ഉമേഷ്‌ നായര്‍ / ഇ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 444 : മലര്‍ശരജയവൈജയന്തി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പുഷ്പിതാഗ്ര

മലര്‍ശരജയവൈജയന്തി, മഞ്ഞി-
ന്മലയുടെ മംഗളമഞ്ജുളക്കുരുന്നേ
മലയജമഹനീയ മന്ദഹാസാ-
മലവദനേ ജയ, മാമറക്കഴമ്പേ.

ശ്ലോകം 445 : മിന്നും പൊന്നിന്‍ കിരീടം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

മിന്നും പൊന്നിന്‍ കിരീടം, തരിവള, കടകം, കാഞ്ചി, പൂഞ്ചേല, മാലാ
ധന്യശ്രീവത്സ, സല്‍കൌസ്തുഭമിടകലരും ചാരുദോരന്തരാളം,
ശംഖം, ചക്രം, ഗദാ, പങ്കജമിതി വിലസും നാലു തൃക്കൈകളോടും
സങ്കീര്‍ണ്ണശ്യാമവര്‍ണ്ണം ഹരിവപുരമലം പൂരയേന്മംഗളം വഃ

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 446 : ശ്യാമാകാശമണിഞ്ഞിടുന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്യാമാകാശമണിഞ്ഞിടുന്നു രുചിരസ്സായാഹ്ന പീതാംബരം
സീമാതീതലയാനുഭൂതിയകമേ പെയ്യുന്നു ശംഖധ്വനം
ആത്മാന്ധത്വമകന്ന ഭക്തനിവഹം ഹേ കൃഷ്ണ! നിന്‍വിഗ്രഹം
കാണ്മാനെത്തുകയായ്‌, നിരുദ്ധനിവനോ നില്‌പാണകന്നേകനായ്‌.

കവി : യൂസഫലി കേച്ചേരി

ശ്ലോകം 447 : ആകമ്രം മദ്ധ്യമുദ്യന്മണിഗുണനികരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ആകമ്രം മദ്ധ്യമുദ്യന്മണിഗുണനികരം, നീലനീരന്ധ്രമേഘ-
ശ്രീ കക്കും വേണി നല്‍സ്രഗ്ദ്ധര, പരിചിയലും ശ്രോണിയോ പൃഥ്വി തന്നെ,
ശ്രീകണ്ഠങ്കല്‍ പ്രഹര്‍ഷിണ്യയി ഭഗവതി, നിന്‍ ദൃഷ്ടി ഹാ ഹന്ത, ചിത്രം!
നൈകച്ഛന്ദോവിശേഷാകൃതിയിലമരുവോളാര്യയാണെങ്കിലും നീ!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 448 : ശ്രീ കാളുമിപ്പല നിറം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ശ്രീ കാളുമിപ്പല നിറം കളമിട്ടതെങ്കില്‍
ഭാകാരമാകെയരി വാരിയെറിഞ്ഞതെങ്കില്‍
രാകാളികോമരമൊഴിഞ്ഞ മൃഗാങ്കനെങ്കില്‍
ആകാശമല്ലിതൊരു തുള്ളിയൊഴിഞ്ഞ കാവാം.

കവി : മാപ്രാണം നാരയണപ്പിഷാരടി, കൃതി : ഉദയാദുദയാന്തം

ശ്ലോകം 449 : രണ്ടാളുകേട്ടു രസമാര്‍ന്നതു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

രണ്ടാളുകേട്ടു രസമാര്‍ന്നതു മുക്തകണ്ഠം
കൊണ്ടാടണം കൃതി രസോജ്ജ്വലമായിടേണം
പണ്ടങ്ങളാകൃതി ഗുണത്തിനു ചേര്‍ന്നിണങ്ങി--
ക്കൊണ്ടാകിലീ കവനകൌതുകമാമതെല്ലാം.

ശ്ലോകം 450 : പീതാംബരം കരവിരാജിത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

പീതാംബരം കരവിരാജിതശംഖചക്ര-
കൌമോദകീസരസിജം കരുണാസമുദ്രം
രാധാസഹായമതിസുന്ദരമന്ദഹാസം
വാതാലയേശമനിശം ഹൃദി ഭാവയാമി

ശ്ലോകം 451 : രുദ്രാക്ഷവും രജതകാന്തി കലര്‍ന്ന...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

രുദ്രാക്ഷവും രജതകാന്തികലര്‍ന്ന നീറും
ഭദ്രം ധരിച്ചു ഭവദാലയപാര്‍ശ്വമാര്‍ന്നു
ചിദ്രൂപ നിന്‍ ചരണസേവയിലെന്നു നിന്നു
നിദ്രാദിയും നിശി മറന്നു ശയിക്കുമീ ഞാന്‍?

ശ്ലോകം 452 : ചിന്തിച്ചതില്ലിവള്‍ ഗുരുക്കളെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ചിന്തിച്ചതില്ലിവള്‍ ഗുരുക്കളെ, യങ്ങുമൊട്ടു
ചോദിച്ചതില്ല വധുബന്ധുജനാനുവാദം
ബോധിച്ച പോലിരുവര്‍ നിങ്ങള്‍ രഹസ്യമായി-
സ്സാധിച്ച സംഗതിയിലാരൊടെവന്നു ചോദ്യം?

കവി : ഇ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ (മലയാളശാകുന്തളം)

ശ്ലോകം 453 : ബാലേന്ദുശേഖരഹരി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ബാലേന്ദുശേഖരഹരിപ്രണയപ്രസൂനം
നീലാരവിന്ദനയനം ശ്രിതപാരിജാതം
ലീലാഭികാമ്യകരുണാമയചാരുരൂപം
കാലേ സ്മരാമി ശബരീശ്വരമിഷ്ടദേവം.

കവി : ബാലേന്ദു

ശ്ലോകം 454 : ലളിതലളിതമാര്‍ന്നു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : അപര

ലളിതലളിതമാര്‍ന്നു യൌവനം
കുലസുത, 'ലീല'- അതാണവള്‍ക്കു പേര്‍
ലലനകളുടെ ഭാഗ്യയന്ത്രമാ-
നിലയില്‍ മനസ്സു തിരിഞ്ഞ പോലെ പോം

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 455 : ലളിതമാം കരതാരുകള്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

ലളിതമാം കരതാരുകള്‍, രാഗസ-
മ്മിളിതവീക്ഷണ, മുന്നതമാറിടം
തളിരുമേ തളരും തനു, പൂശര-
ക്കുളിരിതാരിവളപ്സരനാരിയോ?

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 456 : തെക്കിന്‍ കെയിലാസശെയില...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തെക്കിന്‍ കെയിലാസശെയിലാലയമുടയ ജഗന്നാഥ! ബാലേന്ദുമൌലേ!
തെക്കിന്‍ നാഥാ! മുരാരേ! നടുവില്‍ വടിവെഴും ബാണതാര്‍ബാണബന്ധോ!
ചൊല്‍ക്കൊണ്ടീടുന്ന ഭക്ത്യാ കഴലിണ പണിയുന്നെന്നെ മുന്നില്‍ക്കുറിക്കൊ-
ണ്ടുല്‍കം പാലിച്ചുകൊള്ളുന്നതു വിപദി ഭവാനോ, ഭവാനോ, ഭവാനോ?

ശ്ലോകം 457 : ചെന്നൂലാല്‍പ്പുത്രനേകന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ചെന്നൂലാല്‍പ്പുത്രനേകന്‍ പണിവതു ഭുവനം, കേടുപോക്കുന്നിതന്യന്‍
വെണ്‍നൂലാ, ലന്യനയ്യോ പുനരതു കരിനൂലാലെ കത്തിച്ചിടുന്നൂ;
മുന്നൂലും വേണ്ടതേകിത്തനയരുടെ ശിശുക്രീഡ കാണാനിവണ്ണം
നിന്നീടും നീ തുണച്ചീടടിയനയി ജഗജ്ജാലമൂലായമാനേ!

കവി : കെ. കെ. രാജാ

ശ്ലോകം 458 : മോഹത്താല്‍ തുനിയുന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മോഹത്താല്‍ തുനിയുന്നു നിങ്ങള്‍, മൃദുവാമിമ്മേനിയെ? ങ്ങുഗ്രനീ
ദാഹവ്യാപൃതനെങ്ങു വഹ്നി? - യഥവാ , സത്യം പതങ്ഗങ്ങളേ!
ദേഹം നശ്വരമാര്‍ക്കു, മിങ്ങതൊരുവന്‍ കാത്താലിരിക്കാ, സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികില്‍ നൂറാവൃത്തി ചത്തീടുവിന്‍.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 459 : ദുര്‍ഗ്ഗേ ദുര്‍ഗ്ഗതി നീക്കണേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദുര്‍ഗ്ഗേ ദുര്‍ഗ്ഗതി നീക്കണേ ദുരധിഗേ ദുര്‍ഗ്ഗേശമന്ദാരമേ
ഭദ്രേ ഭദ്രതയേകണേ ഭഗവതീ ഭക്തര്‍ക്കഭീഷ്ടപ്രദേ
കാളീ കാളിമ മാറ്റണേ കളകളാലാപേ കലേശാനനേ
മായേ മോഹമകറ്റണേ മധുഹരേണ്ടാദിസ്തുതേ നിസ്തുലേ!

കവി : ബാലേന്ദു

ശ്ലോകം 460 : കാളിന്ദിപ്പുഴവക്കില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളിന്ദിപ്പുഴവക്കിലുണ്ടൊരരയാല്‍വൃക്ഷം, കണിക്കൊന്നയെ-
ക്കാളും മഞ്ജുളമായ മഞ്ഞവസനം ചാര്‍ത്തുന്നൊരാളുണ്ടതില്‍,
കാളാബ്ദാഞ്ചിതകോമളാകൃതികലാപാലംകൃതോഷ്ണീഷനാ-
ണാ, ളെന്‍ നിര്‍ഭരഭാഗ്യമേ, മദനഗോപാലന്‍ മദാലംബനം!

കവി : വി. കെ. ജി

ശ്ലോകം 461 : കാളാംഭോദാളി ലാളിച്ചടിതൊഴും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കാളാംഭോദാളി ലാളിച്ചടിതൊഴുമഴകാണ്ടുള്ള കാര്‍കൂന്തല്‍ കെട്ടി-
ച്ചാലേ മെയില്‍പ്പീലി ചാര്‍ത്തീട്ടനഘനവമണിശ്രേണി മിന്നും കിരീടം
ലോലംബാലോലനീലാളകരുചി ചിതറിദ്ധൂളി മേളിച്ചു കിഞ്ചില്‍
സ്വേദാംഭസ്സാല്‍ നനഞ്ഞുള്ളൊരു തൊടുകുറിയും ഹന്ത! ലോകാഭിരാമം.

കവി : ഇരയിമ്മന്‍ തമ്പി

ശ്ലോകം 462 : ലാളിച്ചീടാന്‍ യശോദാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ലാളിച്ചീടാന്‍ യശോദാകരലതികകളില്‍ പിഞ്ചുകുഞ്ഞായി, ലോകം
പാലിച്ചീടാന്‍ കഠോരാസുരവരനികരധ്വംസിയായ്‌, കംസജിത്തായ്‌,
കേളിക്കാടാന്‍ വ്രജസ്ത്രീജനഹൃദയമണിപ്പൊത്തിലെത്തത്തയായും
മേളിച്ചീടുന്ന വാതാലയസുകൃതപതാകയ്ക്കിതാ കുമ്പിടുന്നേന്‍.

കവി : വി. കെ. ജി.

ശ്ലോകം 463 : കാറോടിക്കും വപുസ്സും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാറോടിക്കും വപുസ്സും, രമ നിജ കുചകുംഭത്തിലെക്കുങ്കുമത്താ-
ലാറാടിപ്പോരുരസ്സും, തിറമൊടു മയിലിന്‍ പീലി ചൂടും ശിരസ്സും,
കൂറാളും സന്മനസ്സും, നളിനപദരജസ്സും, സ്വഭക്തന്നുവേണ്ടി-
ത്തേരോടിക്കും യശസ്സും, കരുതുക മനമേ! സാര്‍ത്ഥമാം നിന്‍ ജാനസ്സും!

കവി : വി. കെ. ജി.

ശ്ലോകം 464 : കോലം നേര്‍പാതിയായീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കോലം നേര്‍പാതിയായീ ബത; കുസുമശരന്‍ വൈരി; വെണ്‍തിങ്കള്‍ ചൂടാ;-
മാലേപം ചാല വെണ്ണീ; റശനമപി വിഷപ്രായമോര്‍ക്കും ദശായാം;
ലീലാരാമം ചിതാകാനന; മനലമയം ചിത്രകം; ചിത്രമേവം
ബാലേ! മേ വന്നുകൂടി ഗിരിശത പിരളീനായികേ! നിന്‍വിയോഗേ.

ശ്ലോകം 465 : ലോലംബാവലിലോഭനീയസുഷമം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലോലംബാവലിലോഭനീയസുഷമം ലോലം വിഹാരേ, വധൂ-
ജാലം വ്യാകുലയന്ത, മസ്ഫുടഗിരം, വ്യാലംബികാഞ്ചീഗുണം
ആലംബം ജഗതാം, മുഖാംബുജഗളല്ലാലം, ഗളാന്തോല്ലളല്‍-
ബാലം ത്വാം ഹരിദംബരം മമ മനോബാലം ബതാലംബതേ.

കവി : മാനവേദ രാജാ , കൃതി : കൃഷ്ണഗീതി

ശ്ലോകം 466 : ആര്‍ വന്നാല്‍ ഭരണത്തില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആര്‍ വന്നാല്‍ ഭരണത്തിലെന്തു? ജനതാസീതയ്ക്കവള്‍ക്കേതിലും
നോവാ, ണാശരരാജനെങ്കിലപഹര്‍ത്താവായി ദണ്ഡിച്ചിടും;
വേവും പാവകശോധനയ്ക്കുപരിയും തീരാത്ത ശങ്കാവശാല്‍
പോവാന്‍ കല്‍പ്പനയേകിടും പുനര്‍വനേ, രാമന്‍ ഭരിച്ചീടുകില്‍!

കവി : ബാലേന്ദു

ശ്ലോകം 467 : വാണീലാ വരവര്‍ണ്ണിനീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാണീലാ വരവര്‍ണ്ണിനീമണികള്‍ തന്‍ വാര്‍കുന്തളത്തില്‍ സുഖം,
വീണീലാ വിധിപോലെ ചെന്നു ഭഗവത്പാദാരവിന്ദങ്ങളില്‍,
ക്ഷോണീധൂസരധൂളി പറ്റിയൊളിയും മങ്ങിക്കിടക്കുന്നതി-
ന്നാണീ ശ്രേഷ്ഠകുലേ ജനിച്ചതു ഭവാനെന്നോ നറും പുഷ്പമേ?

കവി : വള്ളത്തോള്‍

ശ്ലോകം 468 : ക്ഷോണീതലത്തിലൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ക്ഷോണീതലത്തിലൊരു കാലടിവയ്ക്കുവാനായ്‌
വാനോര്‍ കൊതിച്ചളവു കാത്തൊരു ചക്രവര്‍ത്തി
പ്രഹ്ലാദപൌത്രനരിയോരു വരം കൊടുത്തോന്‍
ആഹ്ലാദപൂര്‍വ്വമടിയന്നു ശുഭം തരട്ടെ!

കവി : ബാലേന്ദു

ശ്ലോകം 469 : പ്രാണാധിഭര്‍ത്ത്രി, കരയായ്ക...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

പ്രാണാധിഭര്‍ത്ത്രി, കരയാ, യ്കരിമുക്തനാനാ-
ബാണാളി താങ്ങുവതിനീയൊരു നെഞ്ചു പോരും;
ബാണാത്മജാനയനനീരൊരു തുള്ളി പോലും
വീണാല്‍ സഹിപ്പതനിരുദ്ധനസാദ്ധ്യമത്രേ!

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 470 : ബുക്കും വായനയും മറന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബുക്കും വായനയും മറന്നു സിനിമാഗാനം നുകര്‍ന്നീടുവാ-
നൊക്കുമ്പോളുളവാം രസസ്രുതി നുണച്ചുംകൊണ്ടിരുന്നീടവേ,
ആര്‍ക്കും വേണ്ട പരീക്ഷയെന്ന പരമാദര്‍ശം, ജയിയ്ക്കുന്നതി-
ന്നൂക്കുണ്ടാവതിലില്ലൊരത്ഭുത, മിതാണിന്നത്തെ വിദ്യാഗതി.

കവി : ടി. പ്രഭാകരന്‍ നായര്‍

ശ്ലോകം 471 : ആനന്ദാസ്പദമായ നിന്നനുപമാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആനന്ദാസ്പദമായ നിന്നനുപമാരാമത്തിലേയ്ക്കാര്‍ത്തനാം
ഞാനും കൂടി വരട്ടയോ മരണമേ? നീറുന്നു ഹാ! മന്മനം;
ഗാനം വേണ്ട ജഗത്തിനാത്മസുഖസംപ്രാപ്തിക്കു, പൊന്‍നാണയ-
സ്വാനം പോരു, മെനിക്കതിന്നു കഴിവി, ല്ലാവശ്യമില്ലിങ്ങു ഞാന്‍!

കവി : ചങ്ങമ്പുഴ

ശ്ലോകം 472 : ഗോകദംബഗുണങ്ങളാലൊരുണര്‍ച്ച...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മല്ലിക

ഗോകദംബഗുണങ്ങളാലൊരുണര്‍ച്ചയെങ്ങുമണച്ചിടും
ലോകബാന്ധവനിങ്ങയച്ചൊരനൂരുവിന്റെ സമാഗമാല്‍
ഭീകരോഗ്രതമസ്സില്‍നിന്നൊരുമട്ടൊഴിഞ്ഞു തെളിഞ്ഞ ദി-
ക്കാകവേ നെടുവീര്‍പ്പിടുന്നു തുഷാരമാരുതകൈതവാല്‍.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 473 : ഭംഗ്യാ പിംഗേ ഭുജംഗാവലി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭംഗ്യാ പിംഗേ ഭുജംഗാവലിരചിതവിമര്‍ദ്ദേ കപര്‍ദ്ദേ ദധാനം
തുംഗാന്‍ ഗംഗാതരംഗാന്‍, നിടിലഹുതവഹജ്വാലയാ ശോഭമാനം
ശൃംഗാരാദ്വൈതവിദ്യാപരിമളലഹരീം വാമഭാഗേ വഹന്തം
മംഗല്യം കൈവളര്‍പ്പാന്‍ ദിനമനു മനമേ, ചന്ദ്രചൂഡം ഭജേഥാഃ

കവി : മഴമംഗലം, കൃതി : ഭാഷാനൈഷധചമ്പു

ശ്ലോകം 474 : ശ്രീവൈയ്ക്കത്തപ്പനായിട്ട്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശ്രീവൈയ്ക്കത്തപ്പനായിട്ടശനമരുളിടുന്നങ്ങുപിന്നേറ്റുമാനൂര്‍-
ക്കോവില്‍ക്കുള്ളില്‍ക്കളിപ്പൂ സ്ഥിതിലയനടനം താണ്ഡവം ദേവ, ശംഭോ!
ഏവം വെവ്വേറിടത്തില്‍പ്പലഗുണമതിലോരോന്നുകാട്ടുന്നുവെന്നാല്‍
കാവാലിക്കുന്നിലെത്ത്വദ്ധനരഹിതഗുണം താപസം ഭൈഷജം വാ?

കവി : ബാലേന്ദു

ശ്ലോകം 475 : ഏറിക്കൊള്ളായിരുന്നു പുരഹര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഏറിക്കൊള്ളായിരുന്നൂ പുരഹര,സുഖമേ തോല്‍ പൊളിപ്പാന്‍ കനത്തോ-
രൂഷത്തം നീയൊരാനത്തലവനെ വെറുതേ കൊന്റതെന്തിന്ദുമൌലേ?
ഏറെ പ്രേമോദയംപൂണ്ടഴകിയ തിരുമെയ്യംബികയ്ക്കായ്ക്കൊടുപ്പാ-
നാരപ്പോ! ചൊന്നതാലം പെരുകിന ശിവനേ! പോറ്റി ചെല്ലൂര്‍പ്പിരാനേ!

ശ്ലോകം 476 : ഏറ്റം നീളും വലിച്ചാല്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഏറ്റം നീളും വലിച്ചാല്‍, പലവിധവടിവായ്‌ മാറുവാനെന്തെളുപ്പം
മുറ്റീടും വെണ്മയാദ്യം പകരുമതുക്രമാല്‍ കൂരിരുട്ടിന്നു നേരായ്‌
നാറ്റം പാരം പരത്തും, ദഹനനിലെരിയാതില്ല നാശം നിനച്ചാല്‍
രാഷ്ട്രീയക്കാരുമിങ്ങാ റബറതുമൊരുപോല്‍, കൈരളിക്കാര്‍ത്തിയോര്‍ത്താല്‍.

കവി : ബാലേന്ദു

ശ്ലോകം 477 : നുതിക്കീ നീയൊര്‍ത്താല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

നുതിക്കീ നീയോര്‍ത്താല്‍ നിഖിലജഗദീശാ, വിഷയമോ?
മതിക്കും മാനിപ്പാനരുതു തവ രൂപം ശിവ വിഭോ!
യതിക്കോ നീയല്ലാതൊരുവനൊരുപറ്റില്ല, പരയാം
ഗതിക്കോ നിന്‍കാലാണറികിലൊരധിഷ്ഠാനമമലം.

കവി : കുമാരനാശാന്‍, കൃതി : അനുഗ്രഹപരമദശകം

ശ്ലോകം 478 : യുധിഷ്ഠിരമഖത്തിലാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പൃഥ്വി

യുധിഷ്ഠിരമഖത്തിലാ മഗധഭൂപനോടേറ്റിടാ-
മുപസ്ഥിതകൃതിദ്വയം ശ്രമമതെണ്ണിയേകത്രഗം
പ്രിയപ്രമുഖനുദ്ധവന്‍ മൊഴിയിതോതവേ താങ്കളും
പൃഥാത്മജപുരിക്കുതാന്‍ ഗതിതുടര്‍ന്നു ബന്ധുക്കളും.

കവി : ടി.വി.പരമേശ്വരന്‍ / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ

ശ്ലോകം 479 : പ്രിയാഗണമശേഷമൊത്ത്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

പ്രിയാഗണമശേഷമൊത്തരികിലെത്തി നീ, ധര്‍മ്മജന്‍
ജയിച്ചു മഹി നിന്‍ മിഴിക്കട വളര്‍ത്ത സോദര്യരാല്‍
സ്വയം ധനദതുല്യനായഹഹ! മാഗധന്‍ തന്റെ നേര്‍--
ക്കയച്ചു സഹജാതരെ, പ്രണതദാസനാം നിന്നെയും.

കവി : സി. വി. വാസുദേവ ഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ

ശ്ലോകം 480 : സഹസ്രകരപുത്രജന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പൃഥ്വി

സഹസ്രകരപുത്രജന്‍ പ്രവരപൂജനാര്‍ത്ഥം തദാ
വരിച്ചു സഹദേവവാഗനുഗതന്‍ വിനീതന്‍ പരം
ഭവാനെ വിധിപോലവേ സദസി വേദമന്ത്രങ്ങളാ-
ലുടന്‍ സസുരമാനുഷം ഭുവനമൊക്കെയും തൃപ്തമായ്‌.

കവി : റ്റി.വി.പരമേശ്വര അയ്യര്‍/ മേല്‌പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ

ശ്ലോകം 481 : ഭൂരേണുനാ വിശ്വം...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര

ഭൂരേണുനാ വിശ്വമിരുട്ടടപ്പി-
ച്ചാരാലണഞ്ഞീടിന ചക്രവാതം
നാരായണന്‍ തന്നെ വഹിച്ചു മൂഢന്‍
പാരാതെ മേല്‍പ്പോട്ടുയരും ദശായാം.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 482 : നാരായണീയം പരമം പവിത്രം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര

നാരായണീയം പരമം പവിത്രം
പാരായണത്തിന്നു മുതിര്‍ന്നിടുമ്പോള്‍
നേരായി നന്നായുരുവിട്ടിടാനായ്‌
നാരായണീ നാവിലുദിച്ചിടേണേ.

കവി : ബാലേന്ദു

ശ്ലോകം 483 : നോവിപ്പിക്കാതെ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

നോവിപ്പിക്കാതെ, ശസ്ത്രക്രിയകളുടെ സഹായങ്ങളില്ലാതെ, തിക്തം
സേവിപ്പിക്കാതെ, പൂര്‍വ്വാര്‍ജ്ജിതകവനകലാബോധബീജാങ്കുരത്തെ
ഭാവം നോക്കിത്തുടിപ്പി, ച്ചകമലര്‍ വികസിപ്പിച്ചു സഞ്ജാതമാക്കും
പ്രാവീണ്യത്തിന്നു കേള്‍വിപ്പെടുമൊരു സുധിയാണക്ഷരശ്ലോകവൈദ്യന്‍!

കവി : വി. കെ. ഗോവിന്ദന്‍ നായര്‍

ശ്ലോകം 484 : ഭക്തര്‍ക്കാനന്ദമേകും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഭക്തര്‍ക്കാനന്ദമേകും ഗുരുപവനപുരേശന്റെ പാദാരവിന്ദം
ഭക്ത്യാ നിത്യം നമിപ്പൂ; ദുരിതമഖിലവും തീര്‍ക്കുകെന്‍ ഭക്തവത്സാ
ഒട്ടേറെച്ചെയ്തുപോയോരടിയനുടെ സമസ്താപരാധം പൊറുത്തി-
ട്ടെപ്പോഴും കാത്തിടേണം, കഴലിണ സതതം കൂപ്പിടുന്നേന്‍ മുരാരേ!

കവി : ഋഷി കപ്ലിങ്ങാട്‌

ശ്ലോകം 485 : ഒന്റിന്മേലൂന്റിനാലത്തൊഴില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഒന്റിന്മേലൂന്റിനാലത്തൊഴിലൊരുവനുമേറ്റെടുവാന്‍ വേല; വേല-
പ്പെണ്ണിന്‍ പുണ്യൌഖമേ! മന്മനമഗതി വധൂമണ്ഡലേ മഗ്നമല്ലോ;
എന്റാലൊന്റുണ്ടു യാചേ തിരുവടിയൊടു ഞാന്‍ - ഉത്തമാം മുക്തി നാരീ-
മിന്റേ പൂണായ്‌ വരേണം മമ തവ കൃപയാ ദേവ! നാവാമുരാരേ!

ശ്ലോകം 486 : എന്നായാലും മരിക്കും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

എന്നായാലും മരിക്കും, വിധിയുടെ വിഹിതം പോലെയല്ലോ നടക്കും,
പിന്നീടെങ്ങാന്‍ ജനിക്കാം, മധുഹരകരുണാപാത്രമായെങ്കിലാവാം;
ഒന്നേ മോഹിപ്പു - വീണ്ടും ധരണിയില്‍ വരുവാനാണു മേ യോഗമെന്നാ-
ലെന്നും നന്ദാത്മജന്‍ തന്‍ പദയുഗമകമേ വാഴണം വാഴുവോളം.

കവി : ബാലേന്ദു

ശ്ലോകം 487 : ഒരു ജലകണമേന്താന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

ഒരു ജലകണമേന്താന്‍ ചാതകം വാ തുറന്നാല്‍-
പ്പെരുമഴ പലതേകും കൊണ്ടലിന്‍ കൂട്ടുകെട്ടാല്‍
ഒരു യവമണി കിട്ടാന്‍ കര്‍ഷകന്‍ കയ്യയച്ചാ-
ലുരുകളമമുടന്‍ നീ നൂറു നല്‍കുന്നു തായേ!

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 488 : ഒറ്റക്കയ്യതു കങ്കണങ്ങളെളിയില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഒറ്റക്കയ്യതു കങ്കണങ്ങളെളിയില്‍ത്തട്ടുന്ന മട്ടൂന്നിയും,
മറ്റേതല്‍പമയച്ചുവിട്ടു ലഘുവാം ശ്യാമാലതാശാഖ പോല്‍,
പുഷ്പം കാല്‍വിരല്‍ കൊണ്ടു ചിക്കിന നിലത്തര്‍പ്പിച്ച നോട്ടത്തൊടേ
സ്വല്‍പം നീണ്ടു നിവര്‍ന്ന നില്‍പിതു തുലോം നൃത്തത്തിലും നന്നഹോ!

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : മാളവികാഗ്നിമിത്രം തര്‍ജ്ജമ

ശ്ലോകം 489 : പൂവല്‍ക്കയ്യുകള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂവല്‍ക്കയ്യുകള്‍ മുന്‍വശത്തു രശനാസ്ഥാനത്തിലര്‍പ്പിച്ചിതാ
ദേവന്‍ തന്‍ കഴല്‍ മൌലിയാല്‍ മുകരുവാന്‍ കുമ്പിട്ടു നില്‍പ്പാകയാല്‍
താവത്കഞ്ചുകസംവൃതസ്തനഭരവ്യാനമ്രകമ്രാംഗി തന്‍
തൂവക്ത്രം ഹഹ! തണ്ടൊടിഞ്ഞ നളിനം പോലേ വിളങ്ങുന്നിതേ.

കവി : വള്ളത്തോള്‍, കൃതി : ഒരു സന്ധ്യാ പ്രണാമം

ശ്ലോകം 490 : താരാഹാരമലങ്കരിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

താരാഹാരമലങ്കരിച്ചു, തിമിരപ്പൂഞ്ചായല്‍ പിന്നോക്കമി-
ട്ടാ രാകേന്ദുമുഖത്തില്‍ നിന്നു കിരണസ്മേരം ചൊരിഞ്ഞങ്ങനെ
ആരോമല്‍ കനകാബ്ജകോരകകുചം തുള്ളിച്ചൊരാമോദമോ-
ടാരാലംഗനയെന്ന പോലെ നിശയും വന്നാളതന്നാളഹോ!

കവി : വെണ്മണി മഹന്‍

ശ്ലോകം 491 : അപ്പോഴുദ്യല്‍കുളിര്‍മതിമുഖീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

അപ്പോഴുദ്യല്‍കുളിര്‍മതിമുഖീ മേഘരാഗാധരോഷ്ഠീ
ചൂഴത്താഴും തിമിരചികുരാ ചാരുതാരാശ്രമാംബുഃ
കിഞ്ചില്‍ക്കാണാം കുമുദഹസിതാ നൂനമെന്നുണ്ണുനീലീം
കാമക്രീഡാരസവിലുളിതാം തന്നെയന്വേതി സന്ധ്യാ.

കൃതി : ഉണ്ണുനീലി സന്ദേശം

ശ്ലോകം 492 : കാലേതാനും മടക്കി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാലേതാനും മടക്കി, ത്തുട തുടയുടെ മേല്‍ ചേര്‍, ത്തതിന്നബ്ജമാല്യം
പോലേ വാരിക്കു മേല്‍ നീട്ടിയ രുചിരവലംകയ്യലങ്കാരമാക്കി,
മേലേ വന്‍ പോര്‍മുലപ്പൊന്നണിചിതറുമിടംകൈ കവിള്‍ത്തട്ടിനേകി-
ച്ചേലേറും കണ്ണടച്ചെന്‍ ശശികലികയിതാ വെണ്‍നഭസ്സില്‍ ശയിപ്പൂ!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 493 : മുക്കാലും വഴി മുഗ്ദ്ധഭാഷിണി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുക്കാലും വഴി മുഗ്ദ്ധഭാഷിണി ! മുലക്കുന്റും ചുമന്നംഗജ-
പ്രക്ഷോഭേണ നടന്ന നിന്‍ നട നിനയ്ക്കുമ്പോള്‍ നടുക്കം വരും
മല്‍ക്കൈകൊണ്ടിടയില്‍ത്തൊടുമ്പൊഴുതിലും മാഴ്കിത്തളര്‍ന്നീടുമി-
ത്തൃക്കല്‍ചെങ്കമലങ്ങള്‍ മാരവിരുതേ! കല്ലേറ്റുലഞ്ഞീലയോ?

ശ്ലോകം 494 : മിന്നല്‍ക്കൊക്കുന്ന പൂമെയ്പ്പൊലിമയും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

മിന്നല്‍ക്കൊക്കുന്ന പൂമെയ്പ്പൊലിമയു, മകതാരിട്ടുലയ്ക്കും മുലക്കു,-
ന്നന്നപ്പോക്കും, മഴക്കാറെതിര്‍തലമുടിയും, മുല്ലമൊട്ടൊത്ത പല്ലും,
കന്നല്‍ക്കണ്ണും, കടുംചോപ്പുടയ ചൊടികളും കാണുകില്‍ കൊച്ചുതെക്കന്‍-
തെന്നല്‍ത്തേരില്‍ക്കരേറുന്നവനുടെ തറവാട്ടമ്മയോയെന്നു തോന്നും.

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

ശ്ലോകം 495 : കുംഭാരന്‍ നാന്മുഖന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

കുംഭാരന്‍ നാന്മുഖന്‍ വെണ്‍കളിയൊളിചിതറും മൂശയില്‍ച്ചോര്‍ത്തി നാരീ-
ബിംബത്തിന്നുണ്മയേകിക്കരമതു കഴുകിത്തോര്‍ത്തുവാന്‍ പോയ നേരം
മുന്‍ഭാരം കണ്ടു വാണീമണി, യഴലണയാന്‍, വീണയെപ്പാതിയാക്കി-
പ്പിന്‍ഭാഗത്താത്തമോദം തിരുകിയവിരുതിന്നേകണം പൊന്‍പണം നാം.

കവി : വാസന്‍ കഴകപ്പുര

ശ്ലോകം 496 : മദശിഖണ്ഡി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ദ്രുതവിളംബിതം

മദശിഖണ്ഡിശിഖണ്ഡലമണ്ഡിതം
മദനമന്ഥരമുഗ്ദ്ധമുഖാംബുജം
വ്രജവധൂനയനാഞ്ചലവാഞ്ഛിതം
വിജയതാം മമ വാങ്മയജീവിതം!

കവി : ലീലാശുകന്‍

ശ്ലോകം 497 : വളരെയുണ്ടു പരിഗ്രഹം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

വളരെയുണ്ടു പരിഗ്രഹമെങ്കിലും
മമ കുലത്തിനു താങ്ങിരുപേര്‍കള്‍ താന്‍
ഉദധിയാമരഞ്ഞാണെഴുമൂഴിയും
ഭവതിമാരുടെയീ പ്രിയ തോഴിയും

കവി : വള്ളത്തോള്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 498 : ഉടനടര്‍ക്കെതിരിട്ടൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ഉടനടര്‍ക്കെതിരിട്ടൊരു രുക്മിയെ-
ത്തടവിലാക്കി വിരൂപത ചേര്‍ത്തു നീ
മദമടക്കിയയച്ചു ബലോക്തിയാല്‍
സദയിതന്‍, ദയി തന്‍ പുരി പൂകിനാന്‍

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (79:9)

ശ്ലോകം 499 : മേഘശ്യാമളമംഗവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മേഘശ്യാമളമംഗവും മകുടവും പൂവും ചെവിത്തോടയും
രാകാചന്ദ്രനു നാണമാം വദനവും മാര്‍മാലയും മുദ്രയും
ആകുംവണ്ണമനേകഭൂഷണയുതം നിന്മെയ്‌ കുറിക്കൊണ്ടു ഞാന്‍
പോകുന്നേന്‍ ഭഗവന്‍, ജനാര്‍ദ്ദന ഭവല്‍ കാരുണ്യപാഥേയവാന്‍

കവി : പൂന്താനം

ശ്ലോകം 500 : ആരാമേ കാണ്‍ വസന്തോത്സവമയി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആരാമേ കാണ്‍ വസന്തോത്സവമയി ദയിതേ, ചാരുപീയൂഷധാരീ
താരേശന്‍ തന്ത്രി തൂകുന്നിതുവിമലനിലാവായ ഹവ്യം ദിഗന്തേ;
മാരായന്‍ മാമരാളീ നിജമധുരരവം വാദ്യഘോഷം തുടങ്ങീ;
നേരേ നാം പോക കാണ്മാ,നലര്‍ചരനിഹ കോയിമ്മ തേന്മാനവല്ലീ!

ശ്ലോകം 501 : മഞ്ഞിന്‍ മാമല മോളിലേറി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മഞ്ഞിന്‍ മാമല മോളിലേറി, യുടലില്‍ വെണ്ണീറു പൂശി, സ്സദാ
നഞ്ഞും മോന്തിയിരുന്ന പുള്ളിയെയുടന്‍ സര്‍വ്വജ്ഞനാക്കുന്നൊരാ
കുഞ്ഞിക്കണ്ണു തുറന്നു, ഞങ്ങള്‍ വിഷമിച്ചെന്തൊക്കെയോ ചെയ്തു വെ--
ച്ചഞ്ഞൂറാക്കിയൊരീ സദസ്സിനെയുമേ! നന്നായ്‌ കടാക്ഷിക്കണേ!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 502 : കാടേറുന്ന മനുഷ്യര്‍ തന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം :

കാടേറുന്ന മനുഷ്യര്‍ തന്‍ ഹൃദയമേതാരണ്യജന്തുക്കള്‍തന്‍
കൂടാണെന്നു കഥിക്കുവാന്‍ പണി, യെനിക്കാശ്ചര്യമില്ലായതില്‍,
നാടേ, നിന്‍ രഥമോട്ടുവോര്‍ക്കുടയ നെഞ്ചിന്നുള്ളില്‍ നാറുന്ന വന്‍--
തോടേ കണ്ട കവിക്കുമിങ്ങടവിയുണ്ടെന്നാല്‍ത്തപസ്സേ വരം!

കവി : യൂസഫലി കേച്ചേരി

ശ്ലോകം 503 : നിന്നാദ്യസ്മിത, മാദ്യചുംബനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിന്നാദ്യസ്മിത, മാദ്യചുംബന, മനുസ്യൂതസ്ഫുരന്മാധുരീ--
മന്ദാക്ഷം, പുളകാഞ്ചിതസ്തനയുഗം, പ്രേമാഭിരാമാനനം,
കുണ്ടാസ്ത്രോത്സവചഞ്ചലത്പൃഥുനിതംബശ്രീസമാശ്ലേഷസ--
മ്പന്നാനന്ദമഹോ മനോഹരി! മരിപ്പിക്കും സ്മരിപ്പിച്ചു നീ!

കവി : വി. കെ. ജി.

ശ്ലോകം 504 : കാക്കപ്പുള്ളിയൊരെണ്ണമുണ്ടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാക്കപ്പുള്ളിയൊരെണ്ണമുണ്ടു കവിളിന്‍ കാന്തിത്തഴപ്പില്‍, ക്കണ--
ക്കാക്കാനില്ലതൊരൂനമായി, മധുരസ്മേരപ്രഭം നിന്മുഖം;
നോക്കും പെണ്‍കൊടിമാരസൂയയിലെരി, ഞ്ഞെയ്യും കരിങ്കണ്ണുവ--
ന്നേല്‍ക്കായ്‌വാന്‍ പണി തീര്‍ന്നവാറൊരു മഷിക്കുത്തിട്ടു പൊല്‍ത്താര്‍മകന്‍!

കവി : എന്‍.കെ. ദേശം.

ശ്ലോകം 505 : നീരാടും ജട, നീറണിഞ്ഞ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീരാടും ജട, നീറണിഞ്ഞ തിരുമെയ്‌, നീറുന്ന തൃക്ക, ണ്ണുമാ--
നീരന്ധ്രപ്രണയാഭിഷിക്തഹൃദയം, നഞ്ഞാണ്ട കണ്ഠസ്ഥലം,
കാളാഹിച്ചുരുള്‍ കങ്കണം, ശില ഗൃഹം, കാളപ്പുറം തേര്‍ത്തടം,
കാലാരേ! ചുടലക്കളക്കളരിയാശാനേ! നമിക്കുന്നു ഞാന്‍!

കവി : വി. കെ. ജി.

ശ്ലോകം 506 : കിരാതവേഷം പരിചോടണിഞ്ഞ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഉപേന്ദ്രവജ്ര

കിരാതവേഷം പരിചോടണിഞ്ഞ--
ക്കിരീടിതന്‍ ദര്‍പ്പമൊഴിച്ചൊരീശന്‍
മരിക്കുവോളം മമ ഹൃത്തില്‍ ദര്‍പ്പം
സ്ഫുരിച്ചിടായ്‌വാന്‍ തുണയേകിടേണം.

കവി : ബാലേന്ദു

ശ്ലോകം 507 : മഞ്ജീരം മഞ്ജുനാദൈരിവ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

മഞ്ജീരം മഞ്ജുനാദൈരിവ പദഭജനം ശ്രേയ ഇത്യാലപന്തം
പാദാഗ്രം ഭ്രാന്തിമജ്ജത്പ്രണതജനമനോമന്ദരോദ്ധാരകൂര്‍മ്മം
ഉത്തുംഗാതാമ്രരാജന്നഖരഹിമകരജ്യോത്സ്നയാ ചാശ്രിതാനാം
സന്താപധ്വാന്തഹന്ത്രീം തതിമനുകലയേ മംഗലാമംഗുലീനാം

കവി : മേല്‍പത്തൂര്‍ , കൃതി : നാരായണീയം (100:9)

ശ്ലോകം 508 : ഊണിന്നാസ്ഥ കുറഞ്ഞു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കല്‍പോലുമില്ലാതെയായ്‌
വേണുന്നോരോടൊരാഭിമുഖ്യമൊരുനേരം നാസ്തി നക്തം ദിവം,
കാണും, പോന്നു പുറത്തുനിന്നു കരയും ഭൈമീ - നളന്നന്തികേ
താനും പുഷ്കരനും തദീയ വൃഷവും നാലാമതില്ലാരുമേ

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 509 : കാന്തന്‍ കനിഞ്ഞു പറയുന്നൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേന്‍ തൊഴും മൊഴി നിശമ്യ വിദര്‍ഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തര്‍മ്മുദാ പുരവരേ സഹ തേന രേമേ.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 510 : ധന്യന്‍ ചേന്നാസു നമ്പൂതിരി...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : സ്രഗ്ദ്ധര

ധന്യന്‍ ചേന്നാസു നമ്പൂതിരിയതിമതിമാന്‍ കണ്ടകക്കൈതതന്‍ പൂ--
വിന്നോ ചേരുന്നതുണ്ടോ സുലഭതയഴകിത്യാദിയാത്താരിനോര്‍ത്താല്‍?
മാന്യശ്രീമല്‍ ബുധേന്ദ്രന്‍ കവിമണി നിഗമക്കാതലദ്ദേഹമേറ്റം
മിന്നും നല്‍ച്ചമ്പകത്തിന്‍ നറുമണിമലരായ്ത്തര്‍ക്കമില്ലൊക്കുമല്ലോ

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 511 : മുക്കാല്‍ക്കാശിനു ബീഡി പോലെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുക്കാല്‍ക്കാശിനു ബീഡി പോലെ സുകൃതം വാങ്ങാനു, മാ സ്ത്രീകളെ--
ത്തിക്കാനും തരമാവുമെന്നു കരളില്‍ കണ്ടീടുമാണുങ്ങളും
മുക്കാം പണ്ടമണിഞ്ഞു, മേനി മുഴുവന്‍ കാട്ടി, ക്കുളിക്കാതെയാ
മുക്കാസ്സാരിയുടുത്ത പെണ്മണികളും - നന്നല്ലയിന്നമ്പലം!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 512 : മാനം മേ ഭൂതലം മേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മാനം മേ ഭൂതലം മേ വരതനുരുചി മേ കീര്‍ത്തി മേ നത്സുഖം മേ
ജ്ഞാനം മേ വിക്രമം മേ തരുണപദവി മേ സാഹിതീകൌശലം മേ
ഗാനം മേ സദ്ഗുണം മേ ഭുജബലമതു മേ സല്‍ക്കുലം മേ ധനം മേ
നൂനം മേ സര്‍വ്വമിത്ഥം നൃപരജനിരപോലങ്ങു "മേ മേ" കരഞ്ഞാര്‍.

കവി : ഉള്ളൂര്‍

ശ്ലോകം 513 : ഗൃഹിണിമാര്‍ നരനായിരമായിടാം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

ഗൃഹിണിമാര്‍ നരനായിരമായിടാം
മഹിള ചാവൊളമേകപതിവ്രത
മഹിയിതില്‍പ്പുരുഷന്റെ മനുഷ്യതാ--
രഹിതമാം ഹിതമാമിതു നീതിയോ ?

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 514 : മടിയില്‍ മോടിയില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

മടിയില്‍ മോടിയില്‍ മോഹിനി ഗൌരിയും
മുടിയില്‍ മാടിയില്‍ മാനിനി ഗംഗയും
ചിടയുമാടയുമാര്‍ന്നിടുമീശ! നി--
ന്നടിതലോടി തലോപരി വീണിടാം.

ശ്ലോകം 515 : ചിതമൊടാ മധുഗന്ധം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ചിതമൊടാ മധുഗന്ധമെഴും സുമ--
സ്മിതമണിഞ്ഞ തളിര്‍ച്ചൊടി മോടിയാല്‍
സുതരു ചേര്‍ന്നെവനും നവമല്ലികാ--
ലത രസാല്‍ തരസാ മദമേറ്റി പോല്‍.

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ (9:40)

ശ്ലോകം 516 : സാ കവിതാ, സാ വനിതാ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ഗീതി

സാ കവിതാ, സാ വനിതാ
യസ്യാഃ ശ്രവണേന ദര്‍ശനേനാപി
കവിഹൃദയം, യുവ ഹൃദയം
സരളം തരളം ച സത്വരം ഭവതി

ശ്ലോകം 517 : കരകള്‍ കവിയുമാറായ്‌...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മാലിനി

കരകള്‍ കവിയുമാറായ്‌ വെള്ളമേന്തും കുളത്തി--
ന്നൊരുവഴി പരിരക്ഷയ്ക്കോവു വെക്കുന്നുതല്ലോ;
തെരുതെരെയഴല്‍ തിങ്ങും മാനസത്തിന്നുറക്കെ--
ക്കരയുകിലതുതന്നേ തെല്ലൊരാശ്വാസഹേതു

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 518 : തൃക്കയ്യില്‍ കബളാന്നവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തൃക്കയ്യില്‍ കബളാന്നവും വിരല്‍കളില്‍ സാരോപദംശങ്ങളും
പോത്തും കൊമ്പുമുദാരപത്രവുമിടംകക്ഷേ വഹന്‍ കൌതുകാല്‍
വസ്ത്രാന്തേ മടിയില്‍ദ്ധരിച്ചു മുരളീം ഗോപാലരും താനുമായ്‌
സ്വര്‍ഗ്ഗത്തുള്ളവര്‍ നോക്കിനില്‍ക്കെ യജനാദ്ധ്യക്ഷന്‍ ഭുജിച്ചീടിനാന്‍

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 519 : വെണ്ണസ്മേരമുഖീം വറത്തു...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെണ്ണസ്മേരമുഖീം വറത്തു വരളും വൃന്താകദന്തച്ഛദാം
ചെറ്റോമല്‍മധുരക്കറിസ്തനഭരാമമ്ലോപദംശോദരീം
കെല്‍പ്പാര്‍ന്നോരെരുമത്തയിര്‍കടിതടാം ചിങ്ങമ്പഴോരുദ്വയീ--
മേനാം ഭുക്തിവധൂം പിരിഞ്ഞയി സഖേ! ലോകഃ കഥം ജീവതി?

കവി : തോലന്‍

ശ്ലോകം 520 : കണ്ണേ മടങ്ങുക...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്വു കിനാവു കഷ്ടം!

കവി : കുമാരനാശാന്‍, കൃതി : വീണ പൂവു്‌

ശ്ലോകം 521 : എന്‍ കര്‍മ്മച്ചെടി പൂത്തു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്‍ കര്‍മ്മച്ചെടി പൂത്തു കായ്ക്കുകിലതെന്‍ സാമര്‍ത്ഥ്യ, മെന്‍ബുദ്ധി, യെന്‍
മുന്‍കയ്യിങ്ങു പുരോഗതിക്കു പുലരാന്‍ പൂങ്കോഴിതന്‍ കൂജനം
സങ്കല്‍പസ്വരരാഗസാന്ദ്രസുധ ഞാനേവം സ്വദിക്കേ ഭവ--
ച്ഛംഖസ്വാന, മഹംകൃതിത്തകിലടിക്കുമ്പോള്‍ ചെവിക്കൊള്ളുമോ?

കവി : വി. കെ. ജി.

ശ്ലോകം 522 : സൌന്ദര്യം, സുകുമാരതാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സൌന്ദര്യം, സുകുമാരതാ, മധുരതാ, കാന്തിര്‍, മനോഹാരിതാ
ശ്രീമത്താ, മഹിമേതി സര്‍ഗ്ഗവിഭവാന്‍ നിശ്ശേഷനാരീഗുണാന്‍
ഏതസ്യാമുപയുജ്യ ദുര്‍വിധതയാ ദീനഃ പരാമാത്മഭൂ--
സ്സ്രഷ്ടും വാഞ്ഛതി ചേത്‌ കരോതു പുനരപ്യത്രൈവ ഭിക്ഷാടനം.

കവി : കുലശേഖര വര്‍മ്മന്‍, കൃതി : സുഭദ്രാധനഞ്ജയം നാടകം

ശ്ലോകം 523 : ഏവം തത്ത്വങ്ങളോര്‍ത്താല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഏവം തത്ത്വങ്ങളോര്‍ത്താല്‍ കദനമൊഴിയുവാന്‍ ന്യായമുണ്ടെങ്കിലും ഞാന്‍
ഭൂവില്‍പ്പെട്ടീ പ്രപഞ്ചസ്ഥിതിയിലിഹ വസിക്കുന്നൊരാളാകമൂലം
താവും താപം ഹൃദന്തേ ദഹനസദൃശമാം ദു:ഖമുണ്ടാക്കിടുന്നു--
ണ്ടാവൂ, ഞാനെന്തു ചെയ്‌വൂ? സഹനപടുതയില്ലാതെ വല്ലാതെയായേന്‍.

കവി : കെ. എം. കൊച്ചീപ്പന്‍ മാപ്പിള

ശ്ലോകം 524 : താരില്‍ത്തന്വീകടാക്ഷാഞ്ച...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‍പാന്തതോയേ.

കവി : പുനം നമ്പൂതിരി

ശ്ലോകം 525 : ന്‌ലാവെന്‍ കണ്ണിന്നു നീ താന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

"ന്‌ലാവെന്‍ കണ്ണിന്നു നീ താന്‍, മമ തനുവിനു നീ നല്ല പീയൂഷമാ, ണെന്‍
ജീവന്‍ നീ താന്‍, ദ്വിതീയം മമ ഹൃദയമതാകുന്നു നീ സുന്ദരാംഗി!"
ഏവം നീയിഷ്ടവാക്യം പലതുമനുസരിച്ചോതിയൊന്നിച്ചു വാണ--
പ്പാവത്തെത്തന്നെ - കഷ്ടം! ശിവ ശിവ! ഇനി ഞാനെന്തിനോതുന്നു ശേഷം?

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമ ചരിതം തര്‍ജ്ജമ

ശ്ലോകം 526 : എമ്പാടും സംഭ്രമത്തോടൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

എമ്പാടും സംഭ്രമത്തോടൊരുകയര്‍മുറിയോടോടുമമ്മയ്ക്കുമമ്മ--
ട്ടന്‍പോലും നാരദാദിത്രിദശമുനിമനസ്സിന്നുമജ്ഞാതമായി
അമ്പോ! മായം കളിക്കും കപടനര! ഭവാനെപ്പടിക്കുള്‍പ്പെടും പാ--
ഴമ്പാടിപ്പെണ്‍കിടാങ്ങള്‍ക്കുടയ ചടുലമാം നേത്രജാലാന്തരത്തില്‍!

കവി : വി. കെ. ജി

ശ്ലോകം 527 : അമ്മാമന്‍ തന്റെ നെഞ്ഞത്ത്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

അമ്മാമന്‍ തന്റെ നെഞ്ഞത്തമരിലമരവേ പോര്‍മിടുക്കിന്‍ തിളപ്പാല്‍,
നിര്‍മ്മായം കാളിയന്‍ തന്‍ തലയില്‍ വിലസവേ ലാസ്യമേളക്കൊഴുപ്പാല്‍,
സമ്മോദം ഗോപകന്യാരതികളില്‍ വിഹരിച്ചീടവേ കാമവായ്പാല്‍,
ചെമ്മേ തത്തിപ്പുളച്ചോരിടയനുടെയരക്കെട്ടറുക്കട്ടെ ദുഃഖം!

കവി : വി. കെ. ജി.

ശ്ലോകം 528 : സേവിക്കൂ ഗുരുഭൂതരെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സേവിക്കൂ ഗുരുഭൂതരെ, പ്രിയസഖിക്കൊപ്പം സപത്നീജനേ--
മേവിക്കൊള്‍, കരിശം കലര്‍ന്നിടയൊലാ കാന്തന്‍ കയര്‍ത്തീടിലും,
ആവും മട്ടു തുണയ്ക്ക ഭൃത്യതതിയെ, ബ്ഭാഗ്യത്തില്‍ ഗര്‍വ്വിച്ചിടാ;
ഏവം നാരികള്‍ നല്ലനാരികളതാം; വംശാധിയേ വാമമാര്‍!

കവി : പയ്യമ്പള്ളി ഗോപാലപിള്ള / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 529 : അണ്ണാക്കില്‍ തങ്ങി വെണ്ണക്കഷണം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

"അണ്ണാക്കില്‍ തങ്ങി വെണ്ണക്കഷണ,മതലിവാന്‍ തെല്ലു പാ"ലെന്നു കള്ള--
ക്കണ്ണീരോടും യശോദയ്ക്കുടയൊരുടുതുകില്‍ത്തുമ്പു തൂങ്ങിപ്പിടിച്ചു്‌
തിണ്ണം ശാഠ്യം പിടിക്കും കപടമനുജനാം കണ്ണനുണ്ണിക്കെഴും തൃ--
ക്കണ്ണിന്‍ കാരുണ്യപൂരം കവിത പൊഴിയുമെന്‍ നാക്കു നന്നാക്കിടട്ടെ!

കവി : ശീവൊള്ളി

ശ്ലോകം 530 : തിരുവുള്ളമിങ്ങു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മഞ്ഞുഭാഷിണി

തിരുവുള്ളമിങ്ങു കുറവില്ല നമ്മിലെ--
ന്നൊരു ഭള്ളുകൊണ്ടു ഞെളിയായൊരിക്കലും,
പരസൃഷ്ടരന്ധ്രമതു നോക്കി നില്‍ക്കണം
നരപാലകന്നു ചെവി കണ്ണു നിര്‍ണയം

കവി : ഇരയിമ്മന്‍ തമ്പി, കൃതി : രാജസേവാക്രമം

ശ്ലോകം 531 : പെണ്മണിവദനം കണ്ടാല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഗീതി

പെണ്മണിവദനം കണ്ടാല്‍
വെണ്മതി രണ്ടെന്നു മേവിടുന്ന മനം
ഉണ്മ നിനച്ചിതിലെല്ലാം
വെണ്മ തിരണ്ടെന്നു മേ വിടും നമനം?

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 532 : ഉപത്യകാസ്വദ്യ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

ഉപത്യകാസ്വദ്യ ഭവന്തമാഗതം
സഹ്യസ്യ ചെയിലാമരിചൈകവാസസഃ
ഫലൈശ്ച പുഷ്പൈര്‍ഭൃശമര്‍ഘ്യപാണയോ
നമന്തി ഭൂമംസ്തരുഗുല്‌മസമ്പദഃ

കവി : കുമാരനാശാന്‍, കൃതി : സ്വാഗതപഞ്ചകം

ശ്ലോകം 533 : ഫലഭരേണ തരുക്കള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ഫലഭരേണ തരുക്കള്‍ നമിച്ചിടും,
ജലഭരേണ ഘനങ്ങളുമങ്ങനെ,
അലഘുസംപദി സജ്ജനവും തഥാ
വിലസിടുന്നു - ഗുണം ഗുണികള്‍ക്കിതു്‌.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 534 : അടവിയതിലനല്‍പം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അടവിയതിലനല്‍പം വേരുറച്ചും, പഴക്കം
തടവിയു, മളവില്ലാതുള്ള മാഹാത്മ്യമാര്‍ന്നും
സ്ഫുടതരബഹുശാഖാലംബിതുഷ്ട്യദ്ദ്വിജേന്ദ്ര--
ച്ഛടയൊടു വിലസുന്നൂ വേദമട്ടായ്‌ മരങ്ങള്‍

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 535 : സ്ഖലിതഭാഗ്യമണഞ്ഞൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

സ്ഖലിതഭാഗ്യമണഞ്ഞൊരു നാളിലും
നില മറക്കരുതാരുമൊരിക്കലും;
ഫലഗണം പൊഴിയും പൊഴുതേറ്റവും
തലയുയര്‍ത്തുകയാണു തരുവ്രജം.

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 536 : ഫാലേ നീലാളകങ്ങള്‍ക്കിടയില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഫാലേ നീലാളകങ്ങള്‍ക്കിടയിലഴകെഴും ചില്ലിതന്‍ മേല്‍വശം ത--
ന്മാലേയസ്നിഗ്ദ്ധരേഖയ്ക്കിടയില്‍ നടുവില്‍ നീ തൊട്ടതാം കുങ്കുമാങ്കം
കാലേ സഹ്യാചലത്തിന്‍ കുടിലവലലതാശ്യാമസീമാഞ്ചലത്തിന്‍
മേലേ പൊന്തും വിഭാതദ്യുമണിയൊടെതിരായ്‌, സുഭ്രു, ശോഭിച്ചിരുന്നു.

കവി : കെ. എന്‍. ഡി.

ശ്ലോകം 537 : കുറളയുളര്‍ പറഞ്ഞോര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

കുറളയുളര്‍ പറഞ്ഞോര്‍ ചാലവും കോപതാമ്രം
മുഖമിതി കൃതമൌനം നൂനമച്ചീസുതായാഃ
ഝടിതി തൊഴുതു വീഴ്വോം തോഴരേ, ഹന്ത കൂഴ്ത്തേ--
നരിയരി നവസന്ധ്യാപാടലം ചന്ദ്രബിംബം

കൃതി : ചെറിയച്ചീവര്‍ണനം

ശ്ലോകം 538 : ഝഷകേതന, നിന്‍ സുതന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തമാലിക

ഝഷകേതന, നിന്‍ സുതന്‍ വരിച്ചോ--
രുഷയാണീ സതി, യെന്നെയീ വിധത്തില്‍
വിഷമത്തിലകപ്പെടുത്തൊലാ നീ,
വിഷയം ത്വത്സ്നുഷ തന്റെയെന്നുമോര്‍ക്ക.

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 539 : വരാദ്‌ഭുതവപുസ്സതില്‍പ്പകുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

വരാദ്‌ഭുതവപുസ്സതില്‍പ്പകുതി വാങ്ങിവാഴുന്നൊരാ
വരാവരവലാന്തകാദ്യമരവര്‍ഗ്ഗവന്ദ്യേ! ശിവേ!
വരാംഗി! വലയാലയേ വിലസീടുന്ന വാമാക്ഷി! മാല്‍
വരാതെ വരുവാന്‍ വരം വിരവില്‍ നല്‍ക വിശ്വേശ്വരീ!

കവി : കുണ്ടൂര്‍ നാരായണ മേനോന്‍

ശ്ലോകം 540 : വേണുവിന്‍ ശ്രുതിയൊടൊത്തു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

വേണുവിന്‍ ശ്രുതിയൊടൊത്തു പാടി മധുരസ്വരത്തി, ലതിനൊത്തുടന്‍
ചേണിയന്ന പടി താളമിട്ടു, തള കൊഞ്ചിടുന്ന പദമൂന്നിയും,
പാണി കൊണ്ടു ചുമലില്‍പ്പിടിച്ചു, മിളകുന്ന പൊന്‍വള കിലുങ്ങിയും
ശ്രോണി തന്നിലിളകുന്ന ചേലയൊടു ചെയ്തൊരാ നടനമോര്‍ക്കുവിന്‍!

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ

ശ്ലോകം 541 : പുഞ്ചിരിപ്പുതുമ തഞ്ചുമഞ്ചിത...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

പുഞ്ചിരിപ്പുതുമ തഞ്ചുമഞ്ചിതവിലാസസഞ്ചയരസം തരും
ചഞ്ചലാക്ഷികളണഞ്ഞു കൊഞ്ചുവതുകണ്ടു കിഞ്ചന മയങ്ങൊലാ
കഞ്ജവൈരികലചേര്‍ന്ന ചെഞ്ചിടയിലൊത്ത മുണ്ഡശകലം ശിവം
പഞ്ചബാണമദശോഷണം ദുരിതശോഷണം കരുതു ചേതനേ.

ശ്ലോകം 542 : കാമകേളികളനേകമാര്‍ന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

കാമകേളികളനേകമാര്‍ന്നു രസമേകിയിട്ടവരുമൊത്തുടന്‍
യാമുനോദകവിഹാരമന്‍പൊടു തുടര്‍ന്നിതേറ്റമഴകോടു നീ.
പൂമണം വിതറി വീശിടുന്ന കുളിരാര്‍ന്ന തെന്നലിയലുന്നതാ--
മാ മനോജ്ഞവനഭൂമിയിങ്കല്‍ മധുവാണിമാര്‍ക്കു മദമേറ്റി നീ.

കവി : സി. വി. വാസുദേവഭട്ടതിരി, കൃതി : നാരായണീയം തര്‍ജ്ജമ

ശ്ലോകം 543 : പൊട്ടാക്കിപ്ഫാലവട്ടത്തിരുമിഴി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

പൊട്ടാക്കിപ്ഫാലവട്ടത്തിരുമിഴി, ജടയെക്കാറൊളിച്ചാരുകൂന്തല്‍--
ക്കെട്ടാക്കി, ക്കേതകിപ്പൂവതിനുടെ വടിവാക്കിപ്പരം ചന്ദ്രഖണ്ഡം,
മട്ടൊക്കെത്തന്നെ മാറി, പ്പൃഥയുടെ സുതനായ്‌ കാട്ടിലുള്‍പ്പുക്കു വൈര--
പ്പെട്ടൂക്കാല്‍ ജന്യമിട്ടാ മഹിതകപടകാട്ടാളനെക്കൈതൊഴുന്നേന്‍!

കവി : വള്ളത്തോള്‍

ശ്ലോകം 544 : മറവാമറവായ്‌ മറവാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഗീതി

മറവാമറവായ്‌ മറവായ്‌
മറവാവല്ലാത മണിവിളക്കായി
നിറവാനിറവായ്‌ നിറവായ്‌
നിറവായമൃതായ നിലയെ വന്ദിക്കാം

കവി : കുമാരനാശാന്‍, കൃതി : പരമപഞ്ചകം

ശ്ലോകം 545 : നരയില്ലിവയെന്‍ മുഖേന്ദു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തമാലിക

"നരയില്ലിവയെന്‍ മുഖേന്ദു വീശും
കിരണൌഘസ്ഫുരദങ്കുരങ്ങളത്രേ".
"ശരിയാണവ കണ്ടു കൂമ്പി നില്‍പ്പൂ
തരുണീലോചനനീലനീരജങ്ങള്‍".

കവി : എന്‍.കെ. ദേശം, കൃതി: (പരിഭാഷ)

ശ്ലോകം 546 : ശ്ലോകമാണഖിലസാരമൂഴിയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : രഥോദ്ധത

ശ്ലോകമാണഖിലസാരമൂഴിയില്‍
ശ്ലോകമാണു കദനത്തിനൌഷധം
ശ്ലോകമോതി മരണം വരിയ്ക്കിലോ
നാകലോകമവനാണു നിര്‍ണ്ണയം

കവി : ശങ്കരനാരായണന്‍ നമ്പൂതിരി

ശ്ലോകം 547 : ശോകം വേണ്ടത്രയത്രേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശോകം വേണ്ടത്രയത്രേയെവിടെയുമധുനാ ജീവസന്ധാരണാര്‍ത്ഥം
വേഗം വായ്ക്കുന്നൊരോട്ടം പുലരിമുതലഹോ സന്ധ്യയാവോളമെന്നും
സാകം നാലഞ്ചുപേരോടിവിടെയിടപെടാന്‍ മാര്‍ഗ്ഗമില്ലേറെയൊന്നും
ശ്ലോകം ചൊല്ലാനിരുന്നാല്‍ക്കരുതുകയിനിയും ജീവിതം ജീവിതവ്യം.

കവി : ബാലേന്ദു

ശ്ലോകം 548 : സന്തസ്സന്തന്യമാനാമിഹ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സന്തസ്സന്തന്യമാനാമിഹ സപദി മയാ ഗദ്യപദ്യസ്വരൂപാ--
മാസ്വാദ്യാസ്വാദ്യ വാണീം ഗളദമൃതരസാം സന്തു സന്തുഷ്ടചിത്താഃ
ഫുല്ലന്മല്ലീലതായാ ഇവ മൃദുപവനസ്യന്ദനാന്ദോളിതായാ
മന്ദം മന്ദം സ്രവന്തീം മധുരസലഹരീം പുഷ്പതഷ്‌ഷട്പദൌഘാഃ

കവി : മേല്‍പ്പത്തൂര്‍

ശ്ലോകം 549 : ഫാലത്തീയിനു വെള്ളമുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഫാലത്തീയിനു വെള്ളമുണ്ടു തലയില്‍, ക്കണ്ഠസ്ഥഹാലാഹല-
ജ്ജ്വാലയ്ക്കുണ്ടു ശിവാധരാമൃതരസം, മെയ്യില്‍പ്പെടും പാമ്പിനും
ചേലൊത്തോഷധിനായകന്‍ തലയിലു, ണ്ടിന്നൊന്നു കൊണ്ടും ഭവാ-
നാലസ്യം പിണയാതെ ശങ്കര! ജയിച്ചാലും ജഗന്മണ്ഡലം!

ശ്ലോകം 550 : ചൂടില്ലാത്തോരു ഫാലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചൂടില്ലാത്തോരു ഫാലം, ചുടലയില്‍ നടമാടാത്ത ചീലം, മതിത്തെല്‍
ചൂടീടാത്തൊരു ചൂഡം, പരമൊരു പുഴകൂടാത കോടീരഭാരം,
ഓടും മാന്‍പേട തേടാതൊരു കരകമലം, ചാരുതെങ്കെയിലയില്‍പ്പോയ്‌
നീടാര്‍ന്നീടാത നാഥം, തരുണിയൊടയുതം,ദൈവതം നൈവ ജാനേ.

ശ്ലോകം 551 : ഓമല്‍ക്കരങ്ങളില്‍ മനോഹര...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

ഓമല്‍ക്കരങ്ങളില്‍ മനോഹര വേണുനാളം
ശ്രീമന്മുഖത്തു മധുരദ്യുതി മന്ദഹാസം
പൂമേനിയില്‍ പളപളപ്പിവചേര്‍ന്നു മിന്നും
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു കൃഷ്ണാ

കവി : ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്‌

ശ്ലോകം 552 : പട്ടിക്കു വാലും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പട്ടിക്കു വാലും പശുവിന്നു കൊമ്പും
കാക്കയ്ക്കു കൊക്കും പരമപ്രധാനം
ആനയ്ക്കു തുമ്പിക്കരമാണു മുഖ്യം
മനുഷ്യജാതിക്കു കുശുമ്പു മുഖ്യം.

കവി : ശ്ലോകാചാര്യന്‍ എം.എന്‍. ദാമോദരന്‍, നെടിയശാല

ശ്ലോകം 553 : അങ്കത്തുങ്കലലംകളങ്കരഹിതം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അങ്കത്തുങ്കലലംകളങ്കരഹിതം സംക്രാന്തമായീടുമ--
ത്തങ്കപ്പങ്കജമങ്കതന്‍ കുളിര്‍മുലപ്പങ്കേരുഹത്തിങ്കലേ
തങ്കും കുങ്കുമപങ്കസങ്കലനയാലങ്കാരസങ്കാരമാ--
മങ്കം പങ്കഹരങ്കലാര്‍ന്നൊരുടല്‍ മേ സങ്കേതമാം കേവലം

കവി : കെ. സി. കേശവപിള്ള

ശ്ലോകം 554 : തുപ്പന്‍ നമ്പൂരിയെത്തീ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

തുപ്പന്‍ നമ്പൂരിയെത്തീ കുതുകമൊടു ചലച്ചിത്രമൊന്നാദ്യമായ്‌ തൃ--
ക്കണ്‍പാര്‍ക്കാന്‍ - കണ്ടതാദ്യം തരുണിമണി ജലക്രീഡയാടുന്ന രംഗം;
"ഇപ്പോള്‍ നീരാട്ടമെന്നാലിനി ബഹുസമയം ചുട്ടികുത്താനെടുക്കും,
എപ്പോള്‍പ്പിന്നാട്ടമാകും? ശിവശിവ! യെഴുനേറ്റീടെടാ രാമ, പോകാം".

കവി : ബാലേന്ദു

ശ്ലോകം 555 : ഈയാശങ്ക നിനക്കു യം പ്രതി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഈയാശങ്ക നിനക്കു യം പ്രതി ജനം ഭീയാലധീരീകൃതേ
പ്രേയാനാശ പെരുത്തു നിങ്കല്‍ മരുവുന്നോയാളിഹൈവാന്തികേ
ആയാസിപ്പവനബ്ധിനന്ദിനി വശത്തായാലുമില്ലേലുമാം
ശ്രീയാലീപ്സിതനായവന്‍ കഥമഹോ! ഭൂയാദുരാപസ്തയാ.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 556 : ആസ്താം താവദിയം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആസ്താം താവദിയം പ്രസൂതിസമയേ ദുര്‍വ്വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ

കവി : ശങ്കരാചാര്യര്‍, കൃതി : മാതൃപഞ്ചകം

ശ്ലോകം 557 : എന്നുരച്ചു പുനരുത്തരോല്‍കനായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

എന്നുരച്ചു പുനരുത്തരോല്‍കനായ്‌
നിന്നുതേ സ്വയമസക്തനാകിലും
സ്യന്ദമാനവനദാരു വാരി മേല്‍
മന്ദമാച്ചുഴിയിലാഞ്ഞപോലവന്‍.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 558 : സ്ത്രീകള്‍ക്കേറ്റം പടുതസഹജം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

സ്ത്രീകള്‍ക്കേറ്റം പടുതസഹജം, ജന്തുവര്‍ഗ്ഗത്തിലുംതാന്‍--
ലോകേ കാണാം; പ്രതിഭ കലരുന്നോരിലോതേണ്ടതുണ്ടോ?
ആകെത്തന്‍മക്കളെയിഹ കുയില്‍പ്പെണ്ണു താനേപറക്കാ--
റാകുന്നോളം മറുപറവയെക്കൊണ്ടു പോറ്റുന്നുവല്ലോ.

കവി : ആറ്റൂര്‍ / കാളിദാസന്‍, കൃതി : അഭിജ്ഞാന ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 559 : അക്കാലം വാനവര്‍ക്കും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

അക്കാലം വാനവര്‍ക്കും ക്ഷിതിയിലൊരുപദം വയ്ക്കുവാനേറെ മോഹം
വായ്ക്കും മട്ടില്‍ ഭരിച്ചോരസുരപതിബലിക്കിന്ദ്രപട്ടം കൊടുക്കാന്‍
എക്കാലാലായി, സാക്ഷാല്‍ ഹരിയൊരു വടുവായ്‌ വന്നനാ, ളന്‍പെഴുന്ന--
ത്തൃക്കാല്‍ ചൂടുന്ന തൃക്കാക്കരയിലെ ഭഗവന്‍! ത്വല്‍പദം കൂപ്പിടുന്നേന്‍.

കവി : ബാലേന്ദു

ശ്ലോകം 560 : എങ്ങോജസ്സുനിറഞ്ഞ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എങ്ങോജസ്സു നിറഞ്ഞ തൂമുഖമിതിപ്പാവപ്പെടും മാടമൊ--
ന്നെങ്ങോ ഹാ! വിധി വല്ല ചേര്‍ക്കുഴിയിലും ചേര്‍ക്കുന്നു രത്നങ്ങളെ;
ഇങ്ങോട്ടാസ്ഥയൊടെത്തി നോക്കിടുവതുണ്ടന്തിസ്സമീരസ്ഫുരല്‍--
ത്തെങ്ങോലപ്പഴുതിങ്കലൂടെ മറയാന്‍ പോകുന്ന മാര്‍ത്താണ്ഡനും.

കവി : വള്ളത്തോള്‍, കൃതി : സന്ധ്യാപ്രണാമം

ശ്ലോകം 561 : ഇന്ദ്രനീലനിറമൊത്ത മേനിയും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : രഥോദ്ധത

ഇന്ദ്രനീലനിറമൊത്ത മേനിയും
സുന്ദരോത്തരമുഖാരവിന്ദവും
കണ്‍കുളിര്‍ക്കെയടിയന്നു നിത്യവും
കാണ്മതിന്നു വരമേകണേ ഹരേ

കവി: ഋശി കപ്ലിങ്ങാടു്‌

ശ്ലോകം 562 : കാട്ടില്‍ കൂട്ടുവിളിപ്പതാം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാട്ടില്‍ കൂട്ടുവിളിപ്പതാം, ശവമതിന്‍ മെയ്യില്‍ തലോടുന്നതാം,
നട്ടീടുന്നതുമാം ബിസം തറയതില്‍, പാഴൂഴി കര്‍ഷിപ്പതാം,
പൊട്ടന്‍ കാതിലുരപ്പതാം, കുരുടനെക്കണ്ണാടി കാണിപ്പതാം,
പട്ടിക്കുള്ളൊരു വാല്‍ നിവര്‍ത്തിടുവതാം -- സേവിപ്പതിങ്ങജ്ഞരെ.

കവി: ഇ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 563 : പാര്‍ക്കുന്നതായ ഭവനം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

പാര്‍ക്കുന്നതായ ഭവനം, പ്രിയകാന്ത, പുത്രന്‍
പ്രാണന്‍ കളഞ്ഞു കരുതും ധന, മെന്തിനേറേ
താന്‍തന്നെയെന്നു പലനാളുരുവിട്ട ദേഹം--
പോലും വിഭിന്ന,മൊരു നശ്വര വസ്തു മാത്രം!

കവി : താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരി, കൃതി : ശ്രീകൃഷ്ണ കഥാമൃതം

ശ്ലോകം 564 : തീഹാറിലെജ്ജയിലില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

തീഹാറിലെജ്ജയിലില്‍ ശിക്ഷ വഹിച്ചുകൊള്ളാം
ബീഹാറിലാണു കഴിയാന്‍ വിധിയെങ്കിലാകാം
ആഹന്ത ചീര്‍ത്ത രസശൂന്യത തന്നെയോതും
ദ്രോഹം നിറുത്തുവതിനായി നമസ്കരിക്കാം.

കവി : ബാലേന്ദു

ശ്ലോകം 565 : അകണ്ഠേ കളങ്കാത്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

അകണ്ഠേ കളങ്കാദനംഗേ ഭുജംഗാ--
ദപാണൌ കപാലാദഫാലേ ന ലാക്ഷാത്‌
അമൌലൌ ശശാങ്കാദവാമേ കളത്രാ--
ദഹം ദേവമന്യം ന മന്യേ ന മന്യേ

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 566 : അടുത്ത ദിവസം രവി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഷംഭുനടനം

"അടുത്ത ദിവസം രവിയുദിച്ചുയരു, മപ്പൊഴുതടഞ്ഞ നളിനം മിഴി തുറ--
ന്നിടും, തടവു വിട്ടിടുവ"നെന്ന നിനവൊത്തളിയിരുന്നൊരരവിന്ദമുകുളം
അടുത്തനിമിഷത്തില്‍ നളിനീതടമണഞ്ഞ മദയാന ജലകേളി കഴിയെ--
പ്പറിച്ചു രസമായ്‌ ഭുവിയെറിഞ്ഞു -- വിധിനിശ്ചയമറിഞ്ഞിടുവതാരുലകിതില്‍?

കവി : പി. സി. മധുരാജ്‌

ശ്ലോകം 567 : അഹിസാരമസാരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : തോടകം

അഹിസാരമസാരമസാരമതിം
തരസാ സരസാദപസാരയിതും
ഉരുസാരരസാദഥ സാനുചരം
മനസാ വ്യവസായമസാവകൃഥാഃ

കവി : കോഴിക്കോട്‌ മാനവേദന്‍ രാജാ, കൃതി : കൃഷ്ണഗീതി

ശ്ലോകം 568 : ഉലകങ്ങളെയുള്ളില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

ഉലകങ്ങളെയുള്ളിലൊതുക്കിയ നിന്‍
വലുതായൊരു മെയ്യല ചേര്‍ത്തു തുലോം
ഒലി പൂണ്ടൊരു നൂറു ധനുസ്സകലം
ജലമഗ്നമതായ്‌ കര രണ്ടുമഹോ!

കവി : സി. വി. വാസുദേവ ഭട്ടതിരി/മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (55:3)

ശ്ലോകം 569 : ഒരിടത്തൊരിടത്തൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : തോടകം

ഒരിടത്തൊരിടത്തൊരു സക്കറിയാ
അവനോതിയ കിസ്സകളാര്‍ക്കറിയാം?
പുഴുവും പഴുതാരയുമീശ്വരനും
കലരുന്നൊരു വാങ്മയമെന്തു രസം!

കവി : രാജേശ്‌ ആര്‍. വര്‍മ്മ

ശ്ലോകം 570 : പുതുനല്‍ത്തളിര്‍ തോറ്റൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

പുതുനല്‍ത്തളിര്‍ തോറ്റൊരു ചേവടി ചേര്‍--
ത്തതിലന്നഴകോടു കരേറിയ നീ
അതിഭീകരമോളമുയര്‍ത്തിയുടന്‍
കുതികൊണ്ടു കലക്കിമറിച്ചു കയം.

കവി : സി. വി. വാസുദേവ ഭട്ടതിരി/മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (55:2)

ശ്ലോകം 571 : ആഴിവര്‍ണ്ണചരിതം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : കുസുമമഞ്ജരി

ആഴിവര്‍ണ്ണചരിതം ഗ്രഹിച്ചവനിവാഴ്വിലുന്നതി വരുത്തുവാ--
നേകി ഭാഗവതമന്‍പില്‍ തന്‍ മരുമകന്നു മാതുലനൊരാള്‍ പുരാ
കാലമൊട്ടു കഴിയേ,യനന്തരവനോടു, "മോഹമിനിയെന്തെടോ?"
ഹന്ത! "മാമനുടെ നിഗ്രഹം", വിരുതനോതി, ഞെട്ടിയിതു കാര്‍ണവര്‍.

കവി : ഹരിദാസ്‌ മംഗലപ്പള്ളി

ശ്ലോകം 572 : കരുതുവതിഹ ചെയ്യവയ്യ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പുഷ്പിതാഗ്ര

കരുതുവതിഹ ചെയ്യവയ്യ, ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം
പരമഹിതമറിഞ്ഞുകൂട,യായു--
സ്ഥിരതയുമി,ല്ലതി നിന്ദ്യമീ നരത്വം

കവി : കുമാരനാഷാന്‍

ശ്ലോകം 573 : പഴകിയ തരുവല്ലി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : അപര

പഴകിയ തരുവല്ലി മാറ്റിടാം
പുഴയൊഴുകും വഴി വേറെയാക്കിടാം
കഴിയുമിവ - മനസ്വിമാര്‍ മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 574 : കൊണ്ടല്‍വേണിയൊരു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : കുസുമമഞ്ജരി

കൊണ്ടല്‍വേണിയൊരു രണ്ടുനാലടി നടന്നതില്ലതിനുമുമ്പു താന്‍
കൊണ്ടു ദര്‍ഭമുന കാലിലെന്നു വെറുതെ നടിച്ചു നിലകൊണ്ടുതേ
കണ്ഠവും ബത തിരിച്ചുനോക്കിയവള്‍ വല്‍ക്കലാഞ്ചലമിലച്ചിലില്‍-
ക്കൊണ്ടുടക്കുമൊരു മട്ടു കാട്ടി വിടുവിച്ചിടുന്ന കപടത്തൊടേ

കവി : എ. ആര്‍ രാജരാജവര്‍മ്മ , കൃതി : മലയാള ശാകുന്തളം

ശ്ലോകം 575 : കണ്ട ദിക്കുകളിലൊക്കെനിന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

കണ്ട ദിക്കുകളിലൊക്കെ നിന്നു സമയം ക്രമാല്‍പ്പിറകിലാക്കിയും
കുണ്ഠരായ നിജയാത്രികള്‍ക്കധികമിണ്ടലേറ്റിയഴലേകിയും
കണ്ടമാനമവരിട്ടിടുന്ന ചവറൊക്കെ നാട്ടില്‍ വിതറീട്ടുമേ
കണ്ടിടാം റെയിലു വേഗമായ്ക്കുറവു, മെല്ലെയേറെയിവിടോടിടും.

കവി : ബാലേന്ദു

ശ്ലോകം 576 : കേളിഭേദപരിലാളിതാഭി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

കേളിഭേദപരിലോളിതാഭിരതിലാളിതാഭിരബലാളിഭിഃ
സ്വൈരമീശ നനു സൂരജാപയസി ചാരു നാമ വിഹൃതിം വ്യധാഃ
കാനനേപി ച വിസാരിശീതളകിശോരമാരുതമനോഹരേ
സൂനസൌരഭമയേ വിലേസിഥ വിലാസിനീശതവിമോഹനം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 577 : കാലകാലനുടെ കായമെന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

കാലകാലനുടെ കായമെന്മനസി കണ്ടുകൊണ്ടു മരുവീടുവാന്‍
കാലമില്ല കമലാക്ഷിമാരുടെ കടാക്ഷശൃംഖലകളേല്‍ക്കയാല്‍
കാലമങ്ങറുതി വന്നിടുമ്പൊഴുതു കാലനും വരവതുണ്ടു പോല്‍
കാളവാഹന, കടാക്ഷമേകിടുക കാളകണ്ഠ കരുണാനിധേ.

ശ്ലോകം 578 : കാണാമങ്ങോട്ടു ചെന്നാല്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കാണാമങ്ങോട്ടു ചെന്നാല്‍ നദിയുടെയരികെ തൃപ്രയാറെന്ന ക്ഷേത്രം
കാണാം പൊക്കത്തില്‍ ചുറ്റും മതിലുകളരികെ ഗോപുരം നാടശാല
കാണാം ചുറ്റമ്പലങ്ങള്‍ അതിനുടെ നടുവില്‍ മണ്ഡപം നല്ല ശ്രീകോല്‍
കാണാമുള്ളില്‍ പ്രതിഷ്ഠ മണിമയഭഗവാന്‍ തേവരാം രാമചന്ദ്രന്‍

ശ്ലോകം 579 : കണ്ടന്നേ കട്ടു നീയെന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കണ്ടന്നേ കട്ടു നീയെന്‍ കരളതു തിരിയെത്തന്നതില്ലെന്നതല്ലീ-
ക്കണ്ടുള്ളോനെക്കടക്കണ്‍കടുതരവികടച്ചങ്ങലയ്ക്കിട്ടു പൂട്ടി;
കണ്ടിക്കാര്‍കേശി! പിന്നീടിത മദനമഹാരാജനേല്‍പ്പിച്ചു; കഷ്ടേ!
കണ്ടും കേട്ടിട്ടുമില്ലീവക; തലയിലെഴുത്തോര്‍ക്കിലിന്നാര്‍ക്കു മായ്ക്കാം?

കവി : പെട്ടരഴിയത്ത്‌ വലിയ രാമനിളയത്‌

ശ്ലോകം 580 : കേറാനെന്തേ മടിക്കുന്നതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കേറാനെന്തേ മടിക്കുന്നതു മമ കരളില്‍? കാമലോഭാദിയാകും
ചേറാണിങ്ങൂന്നി വെച്ചീടുകിലടിവഴുതിത്തെറ്റി വീണേക്കുമെന്നോ?
കൂറാളും നീ വിചാരിക്കുകിലിഹ ചളി കൊണ്ടുള്ള കേടാകമാനം
മാറാനുണ്ടോ പ്രയാസം? മകുടജിതലസത്കോടിസൂര്യപ്രകാശേ!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 581 : കാളിന്ദീനദിയിങ്കലന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളിന്ദീനദിയിങ്കലന്നു കമലപ്പൂമ്പൈതല്‍ കൂപ്പുന്നൊര-
ക്കാളിപ്പെണ്ണു സലീലമത്തരണിയില്‍ത്തൃക്കാലണയ്ക്കാകിലോ
കേളിപ്പെട്ട പരാശരന്നഭിനവദ്വീപില്‍ പ്രകാശോദയം
മേളിയ്ക്കും ഭുവനൈകവന്ദ്യതനയന്‍ സഞ്ജാതനായീടുമോ?

കവി : കെ. പി. കറുപ്പന്‍ , കൃതി : ഉദ്യാനവിരുന്ന്‌

ശ്ലോകം 582 : കുട്ടിക്കാലമതെത്ര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കുട്ടിക്കാലമതെത്ര തുഷ്ടികര? മന്നദ്ദേഹമെന്നോടു വേര്‍-
പെട്ടിട്ടുള്ള ദിനം ചുരുങ്ങു, മൊരുമിച്ചല്ലാതെയില്ലൊന്നുമേ
കിട്ടില്ലൊട്ടിടയിപ്പൊഴസ്സുഭഗനെക്കാണാനുമെന്നായി - പാര്‍-
ത്തട്ടില്‍ ദുഃസ്ഥിതിഹേതുവിങ്ങു ഹതമാമീ യൌവനം താനഹോ!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 583 : കാലാരാതി കനിഞ്ഞിടുന്നതുവരെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാലാരാതി കനിഞ്ഞിടുന്നതുവരെക്കാളും തപം ചെയ്തു തല്‍-
ക്കോലം പാതി പകുത്തെടുത്തൊരു കുളുര്‍ക്കുന്നിന്റെ കുഞ്ഞോമനേ!
കാലന്‍ വന്നു കയര്‍ത്തുനിന്നു കയറെന്‍ കാലില്‍ കടന്നിട്ടിടും-
കാലത്താക്കഴുവേറിതന്‍ കഥ കഴിക്കേണം മിഴിക്കോണിനാല്‍

കവി : ശീവൊള്ളി

ശ്ലോകം 584 : കൊണ്ടല്‍ക്കാറണി കൊണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"കൊണ്ടല്‍ക്കാറണി കൊണ്ടു വിണ്ടലമിരുണ്ടീടുന്നു, മേഘങ്ങളെ-
ക്കൊണ്ടിക്കാടു കറുത്തിടു, ന്നിരവിലിക്കണ്ണന്നുമുണ്ടിണ്ടല്‍ കേള്‍;
കൊണ്ടാക്കീടു ഗൃഹത്തിലിന്നിവനെ നീ" യെന്നുള്ള നന്ദോദിതം
കൊണ്ടാടീട്ടഥ രാധയെപ്പഥി രസിപ്പിച്ചോരു കൃഷ്ണന്‍ തുണ.

കവി : എ. ആര്‍. രാജരാജവര്‍മ്മ / ജയദേവന്‍

ശ്ലോകം 585 : കാക്കലും ചിലര്‍ തലൈക്കലും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കാക്കലും ചിലര്‍ തലൈക്കലും പുനരിരുന്നുകൊണ്ടു കരയുന്ന നാള്‍
കാക്കുമോ മരണകാലമെന്നുടലിതാര്‍ക്കുവേണ്ടുവതു കശ്മലം?
കാക്ക നാ നരി വലിയ്ക്കയോ പുഴുവരിയ്ക്കയോ ചുടുകയോ ദൃഢം?
കാക്ക കാക്കലുടനാക്കി മൂക്കുതലെ മേവുമെന്‍ ജനനിയാശ്രയം

ശ്ലോകം 586 : കാന്തന്മാരൊത്തു, കാല്‍ത്താര്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാന്തന്മാരൊത്തു, കാല്‍ത്താര്‍, കടി കടുകളവില്‍, ക്ലാന്തമധ്യം, കനത്തില്‍-
ക്കാന്തിപ്പിട്ടുള്ള കൊങ്കക്കുട, മഴകു കലര്‍ന്നാടിടും കമ്രഹാരം,
കാന്തത്തിങ്കള്‍പ്രഭാസ്യം, കളിയുടയ കയല്‍ക്കണ്ണു, കാര്‍കൂന്തലേവം
കാന്ത്യാ കല്യാണിമാര്‍ കൈവിശറിയൊടവിടെദ്ദേവസേവയ്ക്കു കൂടും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ / ലീലാദാസന്‍, കൃതി : ശുകസന്ദേശം തര്‍ജ്ജമ

ശ്ലോകം 587 : കണ്ടാല്‍ കാളിന്ദിനീരിന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കണ്ടാല്‍ കാളിന്ദിനീരിന്‍ ചെറിയ ചെറിയ കല്ലോലകം പോലെയേതാ--
ണ്ടുണ്ടല്ലോ നിന്റെ നാളോദരമതിലഗജേ ബുദ്ധിമാന്മാര്‍ക്കതോര്‍ക്കില്‍
കുണ്ഠിച്ചേറ്റം ഞെരുങ്ങും കുചഗിരികളിടയ്ക്കുള്ള സൂക്ഷ്മാന്തരീക്ഷം
തെണ്ടും ദിക്കറ്റു നാഭീഗുഹയില്‍ വരികയാണെന്നു തോന്നീടുമാര്യേ.

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 588 : ക്രീഡിച്ചും കീരവാണീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ക്രീഡിച്ചും കീരവാണീമണികളൊ, ടിടയില്‍ കയ്യില്‍ നെയ്‌ പാലിതെല്ലാം
മേടിച്ചും, കട്ടശിച്ചും, പ്രണതരിലലിവിന്‍ നീര്‍ തുളിച്ചും, തുണച്ചും,
കൂടിച്ചും പാണ്ഡവര്‍ക്കുന്നതി, കുരുനിരയെത്തക്കമോര്‍ത്തങ്ങു കുണ്ടില്‍--
ച്ചാടിച്ചും വാണ ഗോപീജനസുകൃതസുഖക്കാതലേ, കൈതൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 589 : കാലം മാറിക്കഴിഞ്ഞൂ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

"കാലം മാറിക്കഴിഞ്ഞൂ, കവിതയെഴുതിയലാര്‍ക്കുവേണം? ഭവാനി--
ക്കാലത്തെക്കാവ്യമാകും കഥകളെഴുതണം, നോവലായാല്‍ വിശേഷം!"
കാലംപോല്‍ ചൊല്ലിടുന്നൂ പലരുമിതുവിധം, പത്നിയും, കാലമാണി--
ക്കോലം കെട്ടിച്ചിടുന്നൂ കുശവനതു തിരുത്തീടുവാനാകുമെന്നോ?

കവി : എം. എന്‍. പാലൂര്‍, കൃതി : കല്യാണക്കാഴ്ച

ശ്ലോകം 590 : കാലന്‍ കാളായസാത്യുത്ക്കട...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാലന്‍ കാളായസാത്യുത്ക്കടമുസലവുമായ്‌ കാണികള്‍ക്കുള്‍നടുങ്ങും
കോലം കോലുന്ന കൂട്ടാളികളൊടുമൊരുമിച്ചാര്‍ത്തടുത്തെത്തിടുമ്പോള്‍
കാലച്ചെന്തീക്കനല്‍ച്ചാര്‍ത്തെതിര്‍മുനയൊടു നിന്‍ കൈത്തലത്തില്‍ത്തിളങ്ങും
ശൂലം താനാണു മാഹേശ്വരി, ശരണമെനിക്കാ ഭയപ്പാടൊഴിക്കാന്‍.

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 591 : കുത്തും തല്ലുമസഹ്യ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കുത്തും തല്ലുമസഹ്യമേല്‍ക്കെയിവനോത്തോതിത്തളര്‍ന്നുണ്ണുവാ--
നെത്തും മുമ്പെയൊരിക്കലും സഖി കടന്നുണ്ടീടുമാറില്ലനീ
കത്തും വന്‍ പശി വാച്ചു വാച്ചു വയര്‍ കാഞ്ഞാലും നിനക്കെന്നൊട--
ന്നൊത്തുണ്ടേ മതിയാവു തുല്യസുഖദുഃഖം താന്‍ സുഹൃജ്ജീവിതം

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 592 : കാളാംഭോധരപാളി താളി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളാംഭോധരപാളി താളി പിഴിയും കറ്റക്കരിമ്പൂങ്കുഴല്‍--
ക്കാലംബായ മുഖാവലോകസമയേ നെയ്‌ വെയ്ക്കുമിച്ചന്ദ്രമാഃ
കോലത്താര്‍ചരഭൂമിപാലകനകക്കുംഭം തൊഴും പോര്‍മുലയ്‌--
ക്കോലക്കത്തൊടു നിന്നെ വാഴ്ത്തുമതിനാന്റാമല്ല കൌണോത്തരേ!

ശ്ലോകം 593 : കിടക്കുന്ന നായയ്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഭുജംഗപ്രയാതം

കിടക്കുന്ന നായയ്ക്കടുത്തൂടെയോടി-
ക്കടക്കൊല്ല ചാടിപ്പിടിക്കും കടിക്കും
പിടിക്കാന്‍ വരുന്നോരു നായെക്കുടയ്ക്ക-
ങ്ങടിക്കൊല്ല ചുമ്മാ കുടക്കാലൊടിക്കും.

കവി : ബാലേന്ദു

ശ്ലോകം 594 : പവനതനയചേതഃ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : മാലിനി

പവനതനയചേതഃ പങ്കജാര്‍ക്കം മുനീന്ദ്രൈ-
രനുദിനമനുഭാവ്യം ശ്രീപതിം ശ്യാമളാംഗം
ദിനകരകുലദീപം ജാനകീഭാഗ്യരാശീം
കരധൃതശരചാപം നൌമി വില്വാദൃനാഥം.

കവി : കൊട്ടാരക്കരത്തമ്പുരാന്‍, കൃതി : സീതാസ്വയംവരം

ശ്ലോകം 595 : ദൃഷ്ട്വാ തമാലോകം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര

ദൃഷ്ട്വാ തമാലോകമിവാന്ധകാരേ
ജുഷ്ടസ്സഗര്‍ഭ്യൈഃ പ്രയതഃ പ്രണമ്യ
പൃഷ്ടോമനാ വാര്‍ത്തമജാതശത്രുര്‍-
ഹൃഷ്ടസ്തമാചഷ്ട ഗിരം ഗരിഷ്ഠാം.

കവി : കോട്ടയത്തു തമ്പുരാന്‍, കൃതി : കല്യാണസൌഗന്ധികം

ശ്ലോകം 596 : പൊയ്യല്ലേ തീയില്‍ നില്‍ക്കാം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

പൊയ്യല്ലേ തീയില്‍ നില്‍ക്കാം, കരിവരഗമനേ കാളകൂടം ഭുജിക്കാം
അയ്യാണ്ടൂണൂം ത്യജിക്കാമമൃത കിരണനെക്കയ്യിലാക്കിപ്പൊടിക്കാം
ചെയ്യാം ഞാന്‍ രാജസൂയം, അമൃതമരപുരേ ചെന്നുകൊണ്ടിങ്ങു പോരാം
മയ്യേലും കണ്ണിയാളേ, തവ വിരഹമെനിക്കാവതല്ലേ പൊറുപ്പാന്‍

കവി : വെണ്മണി മഹന്‍

ശ്ലോകം 597 : ചാണത്തിന്‍ നിറമായ്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാണത്തിന്‍ നിറമായുടുപ്പുമരയില്‍ തോല്‍പ്പട്ടയും മസ്തകേ
ചേണാര്‍ന്നീടിന തൊപ്പിയും കരമതില്‍ ദണ്ഡും ധരിച്ചങ്ങനേ
ആണത്തം പലതും പറഞ്ഞു വെറുതേ ചുറ്റുന്ന പോലീസുകാ-
രാണിദ്ദിക്കതിലേറ്റമുള്ളതവരെക്കൊണ്ടേതുമുണ്ടോ ഗുണം?

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍

ശ്ലോകം 598 : അജാമിളോ നാമ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : വംശസ്ഥം

അജാമിളോ നാമ മഹീസുരഃ പുരാ
ചരന്‍ വിഭോ ധര്‍മപഥാന്‍ ഗൃഹാശ്രമീ
ഗുരോര്‍ഗിരാ കാനനമേത്യ ദൃഷ്ടവാന്‍
സുദൃഷ്ടശീലാം കുലടാം മദാകുലാം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (22:1)

ശ്ലോകം 599 : ഗജാനനം ഭൂത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം

ശ്ലോകം 600 : ഉല്ലാസമുള്‍ക്കൊണ്ട്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഉല്ലാസമുള്‍ക്കൊണ്ടുയരെപ്പറക്കു-
മൊരോമനപ്പൈങ്കിളി നമ്മെ നോക്കി
ചെവിക്കുരുന്നില്‍ തെളിതേന്‍ തളിയ്ക്കും
സ്വാതന്ത്ര്യ സംഗീതമുയര്‍ത്തിടുന്നു

കവി : ഉള്ളൂര്‍, കൃതി : 'സുഖം-സുഖം'

ശ്ലോകം 601 : ചൊല്ലാനുറച്ച തറവാടുകള്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ചൊല്ലാനുറച്ച തറവാടുകളേറെയില്ല-
യില്ലിന്നുയര്‍ന്ന പണിയുള്ളവരേറെ നമ്മില്‍
മെല്ലെന്നു താഴുമുയരാനിനിയൊന്നുരണ്ടാള്‍
വല്ലോരുമോര്‍ക്കില്‍ - വലുതാം സമുദായമല്ലേ?

കവി : കുമാരനാശാന്‍, കൃതി : തീയ്യക്കുട്ടിയുടെ വിചാരം

ശ്ലോകം 602 : മേളം ഗഭീരമതിനില്ലൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

"മേളം ഗഭീരമതിനില്ലൊരു വാദമല്ലേ?"
ചോദിച്ചൊരാളൊടൊരുവന്‍ തലയാട്ടി നില്‍ക്കേ;
"ഇച്ചെണ്ടതന്റെയതിദുസ്സഹമൊച്ചമൂലം
കേള്‍ക്കാനൊരിറ്റു കഴിവില്ല" പറഞ്ഞിതന്യന്‍.

കവി : ബാലേന്ദു

ശ്ലോകം 603 : ഇന്നോ വാ നാളെയോ മട്ടിനി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഇന്നോ വാ നാളെയോ മറ്റിനിയൊരുദിവസം തന്നെയോ കാലദൂതന്‍
വന്നീടും നാളിലോര്‍ത്താലിതിനൊരു കഴിവില്ലെന്നു ചിത്തേ നിനപ്പിന്‍;
മുന്നേ താന്‍ പദ്മനാഭന്‍ ചരണനളിനമിങ്ങുള്ളിലാക്കീട്ടു നിത്യാ-
നന്ദ! ശ്രീകൃഷ്ണ! നാരായണ! വരദ! രമേശേതി കീര്‍ത്തിച്ചുകൊള്‍വിന്‍.

കവി : വിദ്വാന്‍ കോമ്പിയച്ചന്‍

ശ്ലോകം 604 : മണ്ണും പെണ്ണും കൊതിക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

മണ്ണും പെണ്ണും കൊതിക്കും, കവിതയുടെ വളപ്പിന്റെ വേലിക്കല്‍ നിന്ന-
പ്പെണ്ണിന്‍ നീലക്കടക്കണ്മുന പതിയുവതിന്നാശയാലെത്തി നോക്കും,
ഉണ്ണാനുണ്ടെങ്കിലില്ലാത്തൊരു നില നിരുപിച്ചുള്ളുരുക്കും, നൃജന്മം
കണ്ണാ, ഞാന്‍ പാഴിലാക്കിത്തുലയുവതിനു മുമ്പെന്നെ രക്ഷിക്ക വേഗം!

കവി : വി. കെ. ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 605 : ഉലകിനുപകരിക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

ഉലകിനുപകരിക്കുമുത്തമന്മാര്‍
പലരുളവാകിന ഭാസ്കരാന്വയത്തില്‍
ഖലനൊരു നൃപനുത്ഭവിച്ചു പണ്ടാ-
ക്കലശപയോധിയില്‍ വന്‍വിഷം കണക്കേ.

കവി : വള്ളത്തോള്‍, കൃതി : ദണ്ഡകാരണ്യം

ശ്ലോകം 606 : ഖാദിക്കുപ്പായമിട്ടും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഖാദിക്കുപ്പായമിട്ടും സ്ഫുടമിരുകരവും കൂപ്പിയും പല്ലിളിച്ചും
ചോദിക്കേ വോട്ടിനേറ്റം വിനയവുമെതിരായുള്ളിലുള്ളോരു ഭാവം
മോദം വേണ്ടത്ര ദാസപ്രഭൃതിയിലരുളാന്‍ വ്യഗ്രമായുള്ള ചിത്തം
സ്വേദം തീണ്ടാത്ത ഫാലം സതതമിതുവിധം ഭാവയേ നേതൃരൂപം.

കവി : ബാലേന്ദു, കൃതി : നേതാസഹസ്രനാമം.

ശ്ലോകം 607 : മണ്‍പാത്രമെന്നല്ല...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര

മണ്‍പാത്രമെന്നല്ല നമുക്കു ഭാവം
പൊന്‍പാത്രമിപ്പോളുടയുന്നതെല്ലാം
സമ്പല്‍ക്ഷയേ സങ്കടമെന്നതോര്‍ത്താല്‍
സമ്പന്നനും നിര്‍ദ്ധനനും സമാനം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 608 : സുഖത്തിലുണ്ടാം സഖി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സുഖത്തിലുണ്ടാം സഖിമാരനേകം,
ദുഃഖം വരുമ്പോള്‍ പുനരാരുമില്ല;
ഖഗങ്ങള്‍ മാവില്‍ പെരുകും വസന്തേ,
വരാ ശരത്തിങ്കലതൊന്നുപോലും.

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 609 : ഖരകരനകലത്തായ്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : മാലിനി

ഖരകരനകലത്തായിന്ദുവൊന്നിച്ചുതാരാ-
നിര കരിമുകില്‍ മദ്ധ്യം തന്നിലെല്ലാം മറഞ്ഞൂ
ഇരുളില്‍ മുഴുകി പാരം പാരു മിന്നാമിനുങ്ങേ
ത്വരിതമിനി മിനുങ്ങൂ തെറ്റിയാല്‍ ചെറ്റു പറ്റാ

കവി : ഗ്രാമത്തില്‍ കൊട്ടാരത്തില്‍ രവിവര്‍മ കോയിത്തമ്പുരാന്‍, കൃതി : അന്യാപദേശ മാല

ശ്ലോകം 610 : ഇക്കാലമിന്ദുമുഖിമാര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഇക്കാലമിന്ദുമുഖിമാര്‍ പലരും കവിത്വ-
വക്കാണമാര്‍ന്നു മരുവുന്നു, തദേതദാസ്താം;
ഇക്കാവുപണ്ഡിത പരം മകരന്ദധാരാ-
ധിക്കാരിവാങ്മധുരിമാധുരി മാനനീയാ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

ശ്ലോകം 611 : ഇല്ല നിങ്ങളെ നനച്ചിടാതെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

ഇല്ല നിങ്ങളെ നനച്ചിടാതെയൊരുനാളെവള്‍ക്കു ജലപാനവും,
പല്ലവം തൊടുവതില്ലയേവളതണിഞ്ഞിടാന്‍ കൊതിയിരിയ്ക്കിലും,
നല്ലൊരുത്സവമെവള്‍ക്കു നിങ്ങളുടെയാദ്യമായ കുസുമോദ്ഗമം,
വല്ലഭന്റെ ഗൃഹമശ്ശകുന്തള ഗമിച്ചിടുന്നു വിട നല്‍കുവിന്‍!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 612 : നിത്യം തെണ്ടുവതെത്ര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"നിത്യം തെണ്ടുവതെത്ര നീചമരുതേ" - യര്‍ത്ഥിച്ചുപോല്‍ ഷണ്മുഖന്‍,
"മേറ്റ്ന്തുണ്ടൊരു മാര്‍ഗ്ഗ"മെന്നു കളിയായ്‌ ചോദിച്ചുപോലീശ്വരന്‍,
പെട്ടെന്നോതിയൊരാറു ജോലികള്‍ മുറയ്ക്കോരോന്നുമോരോ മുഖം:
"നൃത്തം, യുദ്ധ, മുടുക്കുകൊട്ടു, കഥനം, നീര്‍സേചനം, ശിക്ഷണം!"

കവി : ബാലേന്ദു

ശ്ലോകം 613 : പ്രാലേയാമലമാത്മദീധിതി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പ്രാലേയാമലമാത്മദീധിതിസുധാസംക്രാന്തലോകത്രയം
മുക്താജാലവിരാജിരൂപ്യവിലസദ്വേഷാംബരാലംകൃതം
ഭാസ്വത്‌കൈരവചാരുബാഹുമമലക്ഷൌമാവദാതം പരം
വന്ദേ സോമമരാളനീലവിലസത്‌ കേശം മനോനന്ദനം.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : വിഷ്ണുവിലാസം

ശ്ലോകം 614 : ഭീ വിട്ടു കൂന്തല്‍ വല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഭീ വിട്ടു കൂന്തല്‍ വല, ചുണ്ടിര, ബാഹു പാശം,
ഭ്രൂ വി, ല്ലപാംഗവിശിഖം, മുഖചന്ദ്രഹാസം,
ഈ വിശ്രുതായുധഗണം കലരും വധുക്കള്‍
ഭാവിപ്പു തത്ര യുവഹൃന്മൃഗയാവിനോദം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 615 : ഇല്ലം കത്തി നശിച്ചു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലം കത്തി നശിച്ചു, വേളിയതിലങ്ങാപ്പെട്ടു തീപ്പെട്ടു ഹാ,
കൊല്ലപ്പെട്ടിതു തീകെടുത്തുമളവില്‍ കൂപത്തില്‍ വീണുണ്ണിയും,
ഇല്ലല്ലോ വരുവാനിതില്‍ പരമെനിക്കിന്നൊന്നു,മെന്താകിലും
ചെല്ലപ്പെട്ടി തുറന്നിരുന്നിനി മുറുക്കട്ടേ മുറയ്ക്കൊന്നു ഞാന്‍!

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 616 : ഇല്ലാ ജീവിതമേറെയെങ്കില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലാ ജീവിതമേറെയെങ്കിലതിനെന്തുള്‍ത്താപമോരാന്‍, കരി-
ങ്കല്ലാണെന്ന വിധം യുഗാവധി കിടന്നാലെന്തു നിശ്ചേഷ്ടമായ്‌
എല്ലാ ദിക്കിലുമാത്മസൌരഭമിണക്കിക്കൊണ്ടുറങ്ങാതുയര്‍-
ന്നുല്ലാസം പകരുന്ന മുല്ലയൊരുനാള്‍ വാണാലുമേ ധന്യയാം.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 617 : എന്മുറ്റത്തു തഴച്ചിടുന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്മുറ്റത്തു തഴച്ചിടുന്നു തുളസിത്തയ്യും നറും മുല്ലയും,
കര്‍മ്മൂസും പുഴുതിന്നിടുന്ന പനിനീര്‍ച്ചെണ്ടും കുറെച്ചീരയും;
അമ്മട്ടെന്‍ കവിതാങ്കണത്തിലവതന്‍ സാമാന്യബിംബങ്ങളെ-
ച്ചെമ്മേ നട്ടുനനച്ചു നോക്കി വളരാന്‍ കൂട്ടാക്കിയില്ലേതുമെ!

കവി : വി.കെ.ജി

ശ്ലോകം 618 : ആറില്ലേ മുഖമാത്മജന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ആറില്ലേ മുഖമാത്മജന്നു? മുല നിന്‍ മാറത്തു രണ്ടും, വിശ-
പ്പാറില്ലെന്മക"നെന്നുരച്ചു ഭഗവാനൂറിച്ചിരിച്ചീടവേ
"ആറില്‍ക്കൂറു പെരുത്തൊരാളുടെ മകന്നാറായി മോ"റെന്നു തീ
പാറും നേത്രമൊടംബ ശംഭു വിളറും മാറോതിനാളുത്തരം.

കവി : എന്‍. കെ. ദേശം

ശ്ലോകം 619 : ആനാലും വരവല്ലവാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ആനാലും വരവല്ലവാ?, ശരിവരട്ടും", പട്ടരേപ്പൊലെയ-
ത്യാനന്ദത്തൊടനര്‍ത്ഥവും പുണരുവോന്‍ വാഗര്‍ത്ഥവിജ്ഞന്‍ ഭവാന്‍;
ആരങ്ങെന്നറിയാത്തവര്‍ക്കുമറിയാം നേരൊന്നു സാമാന്യന-
ല്ലാള്‍ സാധാരണ വാര്യരാകില്‍ വരുമോ ശത്രുക്കളിത്രക്കു മേല്‍?!.

കവി : എന്‍. കെ. ദേശം

ശ്ലോകം 620 : ആരക്ഷീണതപസ്യയാല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആ, രക്ഷീണതപസ്യയാ, ലഖിലലോകാധീശദത്തം കലാ-
സാരം ചിപ്പിയില്‍ മുത്തുപോ, ലസുലഭാനന്ദാഭമാക്കുന്നുവോ,
ആരാല്‍ കേരളനാടു മന്നിലഭിമാനാഗാരമാകുന്നുവോ,
ആ രാഗാങ്കണരാജപൂജിതമഹാഗന്ധര്‍വ്വ, തേ സ്വാഗതം!

കവി : ഉമേഷ്‌ നായര്‍. കൃതി: (യേശുദാസിനോടു്‌).

ശ്ലോകം 621 : അഥ പ്രജാനാമധിപഃ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അഥ പ്രജാനാമധിപഃ പ്രഭാതേ
ജായപ്രതിഗ്രാഹിതഗന്ധമാല്യാം
വനായ പീതപ്രതിബദ്ധവത്സാം
യശോധനോ ധേനുമൃഷേര്‍മുമോച

കവി : കാളിദാസന്‍, കൃതി : രഘുവംശം (2:1)

ശ്ലോകം 622 : വള്ളിപോലെ മൃദുവാം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്വാഗത

വള്ളിപോലെ മൃദുവാമിരുകാലും
തുള്ളി, മേനി തളരും മിശിഹായെ
ഉള്ളിലാര്‍ദ്രത നശിച്ചരിവൃന്ദം
തള്ളി, മാലുയരുമാറു നയിച്ചു.

കവി : കട്ടക്കയം ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 623 : ഉണ്ടാവാമൊരുപാടുമാറ്റം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉണ്ടാവാമൊരുപാടുമാറ്റമുലകി,ന്നൊന്നായിരുന്നോരു നാം
രണ്ടാവാമിരുപേരുമങ്ങിനെ മറന്നേയ്ക്കാം കുറേ ചെല്ലുകില്‍
മിണ്ടാതെന്‍ പ്രിയതോഴി നീ പിറകില്‍ വന്നന്നാദ്യമായോമന
ച്ചുണ്ടാലേകിയ ചുംബനോത്പുളകമോ മായാ മരിപ്പോളവും

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 624 : മാതംഗാനനമംബ്ജവാസ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാതംഗാനന, മംബ്ജവാസരമണീം, ഗോവിന്ദമാദ്യം ഗുരും,
വ്യാസം, പാണിനി ഗര്‍ഗനാരദ കണാദാദ്യാന്‍ മുനീന്ദ്രാന്‍ ബുധാന്‍,
ദുര്‍ഗാം ചൈവ മൃദംഗശെയിലനിലയാം ശ്രീപോര്‍ക്കലീമിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി നഃ കുര്‍വന്ത്വമീ മംഗളം

കവി : കോട്ടയത്തു തമ്പുരാന്‍

ശ്ലോകം 625 : ദേവാനാം പ്രിയനാണു ഞാന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദേവാനാം പ്രിയനാണു ഞാനയി, ഭവാന്‍ ദേവപ്രിയന്‍ കേവലം!
ശ്രീവാഴും കടമാണു തേ പുര, മെനിക്കിങ്ങുള്ളതെല്ലാം കടം!
ഭൂവാനോര്‍വരനാം ഭവാനു പടയുണ്ടൂണിന്നെനിക്കിശ്ശിവന്‍-
കോവില്‍പെട്ടൊരുണക്കലാണു പട! ഞാനങ്ങയ്ക്കു തുല്യന്‍, പരന്‍!

കവി : ഒറവങ്കര

ശ്ലോകം 626 : ഭര്‍ത്തുര്‍മിത്രം പ്രിയം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

ഭര്‍ത്തുര്‍മിത്രം പ്രിയമവിധവേ! വിദ്ധി മാമംബുവാഹം
തത്സന്ദേശാന്മനസി നിഹിതാദാഗതം ത്വത്സമീപം
യോ വൃന്ദാനി ത്വരയതി പഥി ശ്രാമ്യതാമധ്വഗാനാം
മന്ദ്രസ്നിഗ്ദ്ധൈര്‍ധ്വനിഭിരബലാവേണിമോക്ഷോത്സുകാനി

കവി : കാളിദാസന്‍, കൃതി : മേഘദൂതം

ശ്ലോകം 627 : യോഗീന്ദ്രാണാം ത്വദംഗേഷ്വധിക...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ
ഭക്താനാം കാമവര്‍ഷദ്വിതരുകിസലയം നാഥ! തേ പാദമൂലം
നിത്യം ചിത്തസ്ഥിതം മേ പവനപുരപതേ! കൃഷ്ണ! കാരുണ്യസിന്ധോ!
ഹൃത്വാ നിശ്ശേഷതാപാന്‍ പ്രദിശതു പരമാനന്ദസന്ദോഹലക്ഷ്മീം.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 628 : നിന്‍ നേത്രത്തിനു തുല്യമാം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിന്‍ നേത്രത്തിനു തുല്യമാം കുവലയം വെള്ളത്തിനുള്ളത്തിലായ്‌
നിന്നാസ്യപ്രഭ തേടുമമ്പിളിയൊളിക്കപ്പെട്ടു കാര്‍കൊണ്ടലാല്‍
അന്നത്തന്വികള്‍ നിന്നൊടൊത്ത നടയുള്ളോരങ്ങുമണ്ടീടിനാര്‍,
നിന്നൌപമ്യവുമിന്നുകാണ്‍മതു പൊറുക്കുന്നില്ലഹോ ദുര്‍വിധി.

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 629 : അമ്മേ വന്നിടുകെന്നു ചൊന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അമ്മേ വന്നിടുകെന്നു ചൊന്നു കരവും കാലും കുടഞ്ഞാര്‍ത്തിപൂ-
ണ്ടമ്മിഞ്ഞക്കു കരഞ്ഞുകൊണ്ടുഴലുമെന്‍ പൊന്നോമനക്കുഞ്ഞിനെ
ചെമ്മേ ചെന്നുടനുമ്മ വെച്ചു വരികെന്നോതിപ്പുണര്‍ന്നിട്ടെടു-
ത്തമ്മയ്ക്കുള്ള കരത്തില്‍ നല്‍കുവതിനിച്ചെയ്യാവതോ ദൈവമേ!

കവി : കെ. സി. കേശവപിള്ള , കൃതി : ആസന്നമരണചിന്താശതകം

ശ്ലോകം 630 : ചാണക്കല്ലിലുരച്ച...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാണക്കല്ലിലുരച്ച രത്ന, മമരില്‍ പുണ്ണേറ്റ വീരന്‍, മദ-
ക്ഷീണന്‍ കുംഭികുലോത്തമന്‍, കരതെളിഞ്ഞീടും ശരന്നിമ്നഗാ,
മീനാങ്കാര്‍ദ്ദിതയായ മങ്ക, കലയായ്‌ ശേഷിച്ച ദോഷാകരന്‍,
ദാനത്താല്‍ ധനപുഷ്ടികെട്ട നൃപനും കാര്‍ശ്യാല്‍ പ്രകാശിക്കുമേ

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 631 : മുണ്ടാക്കക്ഷത്തു ചുറ്റി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം :

മുണ്ടാക്കക്ഷത്തു ചുറ്റിദ്ദൃഢമിരുകരവും മാറിലമ്മാറു കെട്ടി-
ക്കുണ്ടാളും ചിന്ത മൂലം തല ചെറുതു കുനിച്ചക്കവീന്ദ്രന്‍ ചിലപ്പോള്‍
കണ്ടാല്‍ കാണാത്ത ഭാവത്തൊടു മെതിയടിമേല്‍ വീട്ടുമുറ്റത്തുലാത്തു-
ന്നുണ്ടാ, മപ്പോളുറയ്ക്കാം പ്രതിഭ കവിത തന്‍ പേറ്റുനോവേറ്റുവെന്നായ്‌

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍. മഹാകവി വള്ളത്തോളിനെപ്പറ്റി.

ശ്ലോകം 632 : കപാലേ മാര്‍ജ്ജാരഃ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ശിഖരിണി

കപാലേ മാര്‍ജ്ജാരഃ പയ ഇതി കരാന്‍ ലേഢി ശശിനഃ
തരുച്ചിദ്രപ്രോതാന്‍ ബിസമിതി കരിഃ സംകലയതി
രതാന്തേ തല്‍പസ്ഥാന്‍ ഹരതി വനിതാപ്യംശുകമിതി
പ്രഭാമത്തശ്ചന്ദ്രോ ജഗദിദമഹോ വിഭ്രമയതി

കവി : ഭാസന്‍

ശ്ലോകം 633 : രാവിപ്പോള്‍ ക്ഷണം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടു, മുഷസ്സെങ്ങും പ്രകാശിച്ചിടും,
ദേവന്‍ സൂര്യനുദിക്കു, മിക്കമലവും കാലേ വിടര്‍ന്നീടുമേ"
ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടര്‍ന്നീടവേ,
ദൈവത്തിന്‍ മനമാരു കണ്ടു? പിഴുതാന്‍ ദന്തീന്ദ്രനപ്പത്മിനീം

കവി : എ. ആര്‍ രാജരാജവര്‍മ്മ

ശ്ലോകം 634 : ഏഹ്യാഗച്ഛ സമാശ്രയാസനമിദം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏഹ്യാഗച്ഛ സമാശ്രയാസനമിദം കസ്മാത്‌ ചിരാദ്‌ ദൃശ്യസേ
സി കുശലം പ്രീതോ}സ്മി തേ ദര്‍ശനാത്‌
ഏവം യേ സമുപാഗതാന്‍ പ്രണയിനഃ പ്രഹ്ലാദയന്ത്യാദരാത്‌
തേഷാം യുക്തമശങ്കിതേന മനസാ ഹര്‍മ്മ്യാണി ഗന്തും സദാ

കവി : വിഷ്ണു ശര്‍മന്‍, കൃതി : പഞ്ചതന്ത്രം

ശ്ലോകം 635 : എത്ര കഷ്ടമിതരൂപിയായ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

എത്ര കഷ്ടമിതരൂപിയായ പവമാനനോടു പറയുന്നതെ-
ന്നത്തലാരുമിതു കേട്ടതില്ലതു പുറത്തതിന്നു കരുതും വിധൌ
ഇത്തരം ഭ്രമമകപ്പെടും വചസി ചിത്തയോനിഭുജവിക്രമം
ചിത്തകാമ്പില്‍ വളരുന്നകാലമിതു കേള്‍പ്പിതുണ്ടഖില കാമിനാം.

കവി : മഴമംഗലം, കൃതി : ഭാഷാനൈഷധം ചമ്പു

ശ്ലോകം 636 : ഈ രമ്യാമയമാം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഈ രമ്യാമയമാം പ്രഭാതസമയം പാഴാക്കിടാതേല്‍ക്ക; നിന്‍
താരഞ്ചും തരളാഭമാം മിഴിതുറന്നീടെന്റെ പൂമ്പൈതലേ!
ആരക്കണ്ണിനു ജീവനേകി, യവനല്ലാതര്‍ഹനാരാണതിന്‍
സ്ഫാരശ്രീ തിരിയേ, യെടുപ്പതിനവന്‍ തല്‍കൃത്യവും ചെയ്തുപോല്‍.

കവി : ചങ്ങമ്പുഴ, കൃതി : ഗീതാഞ്ജലി

ശ്ലോകം 637 : ആമട്ടോര്‍ക്കുകില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആമട്ടോര്‍ക്കുകി, ലാത്മഹര്‍ഷകരമാം തേന്‍പൊയ്കയെക്കാളു, മാ
പ്രേമസ്നിഗ്ദ്ധഹൃദന്തയായി വിലസും മൈക്കണ്ണിയെക്കാട്ടിലും,
ആമോദപ്രദമാണു പൂവനികയും, തൂമുന്തിരിച്ചാറു, മാ
സീമാതീതലയാനുരഞ്ജിതലസദ്വീണാനിനാദങ്ങളും!

കവി : ചങ്ങമ്പുഴ

ശ്ലോകം 638 : ആരണ്യാന്തരഗഹ്വരോദര...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളില്‍, സൈന്ധവോ-
ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളില്‍
ആ, രന്തര്‍മുഖമിപ്രപഞ്ചപരിണാമോദ്ഭിന്നസര്‍ഗക്രിയാ-
സാരം തേടിയലഞ്ഞു പ, ണ്ടവരിലെച്ചൈതന്യമെന്‍ ദര്‍ശനം

കവി : വയലാര്‍ രാമവര്‍മ്മ, കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 639 : അന്നൊത്തപോക്കീ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അന്നൊത്തപോക്കീ, കുയിലൊത്ത പാട്ടീ,
തേനൊത്ത വാക്കീ, തിലപുഷ്പമൂക്കീ,
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ.

കവി : തോലന്‍

ശ്ലോകം 640 : ദൈവം നേരേ തിരിഞ്ഞൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ദൈവം നേരേ തിരിഞ്ഞൂ; ദയ നരവരനില്‍ത്തെല്ലുമില്ലാതെ മാഞ്ഞൂ;
ശ്രീവഞ്ചീശന്‍ മുഷിഞ്ഞൂ; ചിലരുടനവിടെയ്ക്കേഷണിക്കാരണഞ്ഞൂ;
സേവയ്ക്കെല്ലം പറഞ്ഞൂ; സകലരുമവിടെക്കോപമേറിച്ചമഞ്ഞൂ;
ഭാവം പാരം മറിഞ്ഞൂ; പരമിനിവരുവാന്‍ പോന്നതന്നാരറിഞ്ഞൂ?

കവി : കൊട്ടാരത്തില്‍ ശങ്കുണ്ണി, കൃതി : കേരളവര്‍മ്മ ശതകം

ശ്ലോകം 641 : സംസാരാമയബാധയാല്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സംസാരാമയബാധയാല്‍ മഥിതനായ്‌ ഞാന്‍ പേയുരയ്ക്കാം, ഭവത്‌-
സംസത്തില്‍ സുഖഭോഗവസ്തുനിചയം യാചിച്ചുവെന്നും വരാം,
കംസാരേ! കൃപയാല്‍ ഭവാനനുവദിച്ചീടായ്കതൊന്നും, ഭവ-
ധ്വംസാര്‍ത്ഥം നിരവദ്യഭക്തിയരുളാന്‍ മാത്രം പ്രസാദിക്കണേ!

കവി : വി. കെ. ജി.

ശ്ലോകം 642 : കന്നല്‍ക്കണ്ണികള്‍ മൌലിരത്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കന്നല്‍ക്കണ്ണികള്‍ മൌലിരത്നകലികാരൂപം ധരിച്ചാദരാല്‍
പൊന്നിന്മാലയണിഞ്ഞു പൂതന തദാ മന്ദം നടന്നീടിനാള്‍
പിന്നെച്ചെന്നവള്‍ ഗോകുലേ കുളുര്‍മുലക്കുന്നിന്നുമീതേ ചിരം
മിന്നും ചന്ദൃക പോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാള്‍

കവി : അശ്വതി തിരുനാള്‍, കൃതി : പൂതനാമോക്ഷം

ശ്ലോകം 643 : പൂണെല്ലുന്തിച്ചടച്ചാടിയ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പൂണെല്ലുന്തിച്ചടച്ചാടിയ മമ കവിതപ്പയ്യിനേയന്തിനേര-
ത്താണല്ലൊ ഞാന്‍ കറക്കാന്‍ മുതിരുവതു ഭവാനിഷ്ടനൈവേദ്യമേകാന്‍;
താണേന്‍, നൂണേനകിട്ടില്‍പ്പലകുറി, യൊടുവില്‍ച്ചെറ്റു കൈവന്ന ദുഗ്ദ്ധം
നാണം കെട്ടാണു വയ്ക്കുന്നതു പദമലരില്‍, ഗോകുലാനന്ദമൂര്‍ത്തേ!

കവി : വി. കെ. ജി.

ശ്ലോകം 644 : തദനു മദനലീലാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

തദനു മദനലീലാലോലബാലാബലാളീ-
വദനകമലലീനൈരീക്ഷണൈരിന്ദ്രലോകേ
അരമത സുരപാളീലാളിതോ ദേവരാജോ
മരകതമണിലീലാമന്ദിരേ മന്ദമന്ദം.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ഭാരതം ആട്ടക്കഥ

ശ്ലോകം 645 : അല്ലോളം തവ മന്ദഹാസ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അല്ലോളം തവ മന്ദഹാസനികടേ കോലും നിലാവും കറു;-
പ്പല്ലിന്നുണ്ടു നിലാവൊളം വെളുവെളുപ്പുല്ലാസി കേശാന്തികേ;
കല്ലോളം കടുതെന്നു തോന്നുമൊരിളം പൂ, മെയ്‌ തൊടുന്നോര്‍ക്കഹോ!;
കല്ലും പല്ലവകോമളം തവ മനം ചിന്തിക്കിലേണേക്ഷണേ!

ശ്ലോകം 646 : കുളിര്‍ത്ത മണിമാറു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പൃഥ്വി

കുളിര്‍ത്ത മണിമാറു ചേര്‍ത്തമൃതമൂട്ടി ശാസ്താവുമായ്‌-
ക്കളിച്ചു പ്രണയാര്‍ദ്രമാം മിഴികളീശനില്‍ത്തൂകിയും
കിളര്‍ന്ന മദനാഗ്നിയില്‍ മദനവൈരിയെച്ചുട്ടു നീ
വിളങ്ങുക രമാപതേ മനസി മോഹിനീരൂപനായ്‌!

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 647 : കിടത്തി ജടയില്‍പ്പിടിച്ച്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

കിടത്തി ജടയില്‍പ്പിടിച്ചൊരുവളെ, പ്പരയ്ക്കേകി ത-
ന്നിടത്തുവശമാകവേ - പരിഭവങ്ങള്‍ തീര്‍ത്തിട്ടു, താന്‍
കൊടുത്തൊരു വരത്തിനാല്‍ വലയവേ, സഹായത്തിനാ-
യടുത്തവളൊടൊത്തൊരാ മദനവൈരിയെക്കൈതൊഴാം!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 648 : കളായകുസുമങ്ങളേ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പൃഥ്വി

കളായകുസുമങ്ങളേ, നവപയോദപോതങ്ങളേ,
മദാന്ധമധുപങ്ങളേ, മുദിതനീലകണ്ഠങ്ങളേ,
തമാലവിടപങ്ങളേ, യമുനയേന്തുമോളങ്ങളേ,
തുണയ്ക്കുക മുകുന്ദനെന്‍ നിനവിനങ്ങളില്‍ തങ്ങുവാന്‍.

കവി : വി. കെ. ജി

ശ്ലോകം 649 : തെല്ലുചാറ്റല്‍മഴ കൊണ്ടവാറു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : കുസുമമഞ്ജരി

തെല്ലുചാറ്റല്‍മഴ കൊണ്ടവാറു പിടിപെട്ടു രൂക്ഷ ജലദോഷവും
തുമ്മലോ,ടവശനാക്കിടും കൊടിയ ചീറ്റലും,പരമ സങ്കടം
ചെഞ്ചിടയ്ക്കുനടുവില്‍ മഹാനദി കളത്രമായ്‌ കുടിയിരിക്കുമാ
മുപ്പുരാന്തക! ഭവാന്റെ ദൈന്യനിലയോര്‍ക്കവയ്യ,പ്രണമിപ്പു ഞാന്‍

കവി : ഹരിദാസ്‌

ശ്ലോകം 650 : ചൂടും പൂവിനു ശണ്ഠ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചൂടും പൂവിനു ശണ്ഠകൂടുമിരുപേര്‍ദ്ദാരങ്ങള്‍,കള്ളും കുടി-
ച്ചാടും ജ്യേഷ്ഠ, നുഴന്നു കാട്ടിലലയും ബന്ധുക്കളും തോഴരും,
കൂടും പെണ്‍കൊതിയാല്‍ പരന്റെ തടവില്‍ പര്‍ത്തോരു പൌത്രന്‍, ഹരേ!
വേടന്‍ തന്‍ കണ ശാഖിയില്‍ തവ ശവം തൂങ്ങാതെ രക്ഷിച്ചതോ?

കവി : വി. കെ. ജി

ശ്ലോകം 651 : കാറ്റില്‍ ചാഞ്ഞുചരിഞ്ഞുലഞ്ഞു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാറ്റില്‍ ചാഞ്ഞുചരിഞ്ഞുലഞ്ഞു രസമായാടുന്ന പൂവല്ലി പോ,-
ലാറ്റിന്‍ കുത്തിയൊഴുക്കിലാടിയുലയും നീലക്കരിഞ്ചണ്ടി പോല്‍,
ചേറ്റില്‍ത്താഴ്കിലുമാര്‍ദ്രമാം മുഖമിയന്നീടുന്ന വെള്ളാമ്പല്‍ പോല്‍,
നാട്ടില്‍ ചിങ്ങമിയന്ന ലീലകള്‍ നുകര്‍ന്നുല്ലാസമോരുന്നു ഞാന്‍!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 652 : ചൂടായ്കില്‍ തുളസീദളം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചൂടായ്കില്‍ തുളസീദളം, യമഭടത്തല്ലിങ്ങു ചൂടായ്‌വരും;
പാടായ്കില്‍ തിരുനാമ, മന്തകഭടന്മാരിങ്ങു പാടായ്‌വരും;
കൂടായ്കില്‍ സുകൃതങ്ങള്‍ ചെയ്‌വതിനഹോ പാപങ്ങള്‍ കൂടായ്‌വരും;
വീടായികില്‍ കടമേവനും നരകമാം നാടിങ്ങു വീടായ്‌വരും

കവി : വെണ്മണി വിഷ്ണുനമ്പൂതിരി

ശ്ലോകം 653 : കിട്ടീലെന്നു കഥിക്കുവാന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കിട്ടീലെന്നു കഥിക്കുവാന്‍ വഴിതരാതേകണ്ടു കാലന്‍ മിന-
ക്കെട്ടെത്തിച്ചിതു മൂന്നു കത്തുകള്‍! മറന്നാലോ മരിക്കും കഥ?
ഞെട്ടീലാ നര വന്നപോതു, നയനം മങ്ങീടവേ, മാനസം
ചുട്ടീലാ ചില പല്ലു പോകെ; യമനെപ്പാഴില്‍പ്പഴിക്കില്ല ഞാന്‍.

കവി : വി. കെ. ജി.

ശ്ലോകം 654 : ഞാനച്ഛനോളം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

ഞാനച്ഛനോളം വലുതായിയെങ്കില്‍
ജ്യേഷ്ഠന്റെ പേരേ പറയുള്ളു പിന്നെ
"ഇങ്ങോട്ടുവാടാ ബലരാമ", നെന്ന-
ങ്ങെന്റൊച്ച കേട്ടിട്ടു വിറയ്ക്കുമേട്ടന്‍

ശ്ലോകം 655 : ഇത്ഥം വാതാത്മജാതഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഇത്ഥം വാതാത്മജാതഃ സദയമനുനയന്നാത്മകാന്താം നിശാം താം
നീത്വാ പശ്ചാദ്ദിനാന്തേ തമസി തമഹിതം പ്രത്യവേക്ഷ്യാധ്യവാത്സീല്‍
നൃത്താഗാരം മൃഗാരിര്‍ദ്വിപമിവ നിഭൃതം സൂതസൂനുര്‍ന്നിദേശാല്‍
കൃഷ്ണാകാമാന്തകാനാം തദനു തദുപഗമ്യാത്തമോദം ജഗാദ.

കവി : ഇരയിമ്മന്‍ തമ്പി, കൃതി : കീചകവധം

ശ്ലോകം 656 : നാവാ നാവാമുകുന്ദസ്മരണ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

നാവാ നാവാമുകുന്ദസ്മരണ മരണമാകുംവരെത്തേവരേ തേ
പാടാം പാടാകെ മാറ്റിക്കളക കളകളാഭാവിശേഷം വിശേഷം.
നേരാം നേരാം വിധം സംഭവതു ഭവദുയിര്‍ഭാരമാകാ രമാകാ-
മാര്‍ത്തന്‍ മാര്‍ത്തട്ടിലേന്തും തരികള്‍ തരിക പുണ്യോത്തരം മേത്തരം മേ.

ശ്ലോകം 657 : നൃത്യദ്ധൂര്‍ജ്ജടികരഗത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഡമരുകരവം

നൃത്യദ്ധൂര്‍ജ്ജടികരഗതദമരുകഡുമുഡുമുപടുരവപരിപന്ഥിന്യഃ
കല്‌പക്ഷ്മാരുഹവികസിതകുസുമജമധുരസമധുരിമസഹചാരിണ്യഃ,
മന്ഥക്ഷ്മാധരവിമഥിതജലനിധിഘുമുഘുമുഘനരവമദമന്ഥിന്യഃ
ശെയിലാബ്ധീശ്വരനൃപവര, വിദധതു ബുധസുഖമയി തവ വചസാം ശ്രേണ്യഃ

കവി : ഉദ്ദണ്ഡ ശാസ്ത്രികള്‍

ശ്ലോകം 658 : മന്ദാരപ്പൂക്കള്‍ വൃന്ദാരക...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

മന്ദാരപ്പൂക്കള്‍ വൃന്ദാരകവിധുമുഖിമാര്‍ തൂകവേ, സന്മുനീനാം
വൃന്ദം നന്ദിച്ചു "നാരായണ ഹരിഹരി"യെന്നുച്ചകൈരുച്ചരിക്കെ,
മന്ദസ്മേരാസ്യമാരാം വ്രജയുവതികളൊന്നിച്ചു നൃത്തം ചവിട്ടും
നന്ദന്‍ തന്‍ പുണ്യപൂരം, പവനപുരകൃപാകന്ദളം ഭാവയേഹം.

ശ്ലോകം 659 : മാര്‍ഗേ തത്ര നഖമ്പചോഷ്മള...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാര്‍ഗേ തത്ര നഖമ്പചോഷ്മളരജഃ പുഞ്ജേ ലലാടം തപ--
ഗ്രീഷ്മോഷ്മദ്യുതിതാമ്യദാനനസരോജാതാം വിലോക്യാദരാല്‍
വാത്യോദ്ധൂളിതധൂളിജാലമലിനച്ഛായാം സ ധര്‍മ്മാത്മജോ
മദ്ധ്യാഹ്നേ പരിദൂയമാനഹൃദയാം താമബ്രവീല്‍ ദ്രൌപദീം.

കവി : കോട്ടയത്തു തമ്പുരാന്‍, കൃതി : കിര്‍മീരവധം ആട്ടക്കഥ

ശ്ലോകം 660 : വക്കാണത്തിനു വന്ന വാനവര്‍കളെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വക്കാണത്തിനു വന്ന വാനവര്‍കളെപ്പായിച്ച മറ്റേവക--
ക്കാര്‍ക്കാണീയുലകെന്നു വന്നതു കണക്കല്ലെന്നു കണ്ടിട്ടുടന്‍
മുക്കണ്ണന്‍ തിരുമേനി മുഷ്ക്കൊടുമിടഞ്ഞേറ്റിട്ടു ചെന്തീയണി--
ത്തൃക്കണ്ണൊന്നു തുറന്നവാറു വെളിയില്‍ കാണായ തായേ തൊഴാം!

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : നല്ല ഭാഷ

ശ്ലോകം 661 : മാറില്ലെന്ന വിധം പരസ്പരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാറില്ലെന്ന വിധം പരസ്പരമുരച്ചെന്നും പിണങ്ങുന്നൊരീ
നാരീകൊങ്കകള്‍ രണ്ടിനേയുമൊരുപോല്‍ നീ ഭംഗിയാക്കുന്നഹോ!
ചാരുശ്രീ കലരുന്ന ഹാരലതികേ, ചേലുറ്റ നിന്നുള്ളിനെ--
പ്പൂരിക്കുന്നൊരു സൂത്രമിത്ര വലുതാണെന്നോര്‍ത്തിരുന്നീല ഞാന്‍!

കവി : ഗ്രാമത്തില്‍ രവിവര്‍മ്മ കോയിത്തമ്പുരാന്‍

ശ്ലോകം 662 : ചെറുപ്പകാലങ്ങളിലുള്ള...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചെറുപ്പകാലങ്ങളിലുള്ള ശീലം
മറക്കുമോ മാനുഷനുള്ള കാലം
കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍
കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 663 : കിട്ടാതെ പോകട്ടെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

കിട്ടാതെ പോകട്ടെ നരേന്ദ്രപട്ടം
പൊട്ടിത്തെറിക്കട്ടെ ശിരസ്സു രണ്ടായ്‌
വെട്ടിപ്പിളര്‍ക്കട്ടെ രിപുക്കള്‍ കണ്ഠം
ചട്ടറ്റ ധര്‍മ്മത്തെ വെടിഞ്ഞിടാ ഞാന്‍

കവി : എ. ആര്‍. രാജരാജ വര്‍മ്മ

ശ്ലോകം 664 : വിധിപോലെ വരും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

വിധിപോലെ വരും സമസ്തവും
വിഫലം നമ്മുടെയാത്മകാമിതം.
വിലപിപ്പതിലര്‍ത്ഥമില്ല - ഹാ,
വിഷമം തന്നെ മനുഷ്യ ജീവിതം.

കവി : ചങ്ങമ്പുഴ, കൃതി : അപരാധികള്‍ (തപ്തസന്ദേശം)

ശ്ലോകം 665 : വെയ്ക്കാനന്തിവിളക്കു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെയ്ക്കാനന്തിവിളക്കു, വീടു ശുചിയായ്‌ വെക്കാന്‍, രുചിക്കും വിധം
വെയ്ക്കാന്‍ ഭക്ഷണ, മെന്നകത്തു കുടിവെയ്ക്കാന്‍ പ്രേമ സര്‍വസ്വമായ്‌
വെയ്ക്കാന്‍പങ്കുസുഖാസുഖങ്ങ, ളഖിലം നീ സമ്മതം മൂളുകില്‍
വെയ്ക്കാം കൈമലരെന്റെ കയ്യില്‍ വിജയിച്ചീടട്ടെ മജ്ജീവിതം!

ശ്ലോകം 666 : വൃത്തം വൃത്തിയിലൊത്തിണങ്ങി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വൃത്തം വൃത്തിയിലൊത്തിണങ്ങി രസമായ്‌, സംഗീതസമ്പന്നമായ്‌
ചിത്തംതോറുമലിഞ്ഞുചേര്‍ന്നുചിതമായ്‌, ചൈതന്യസമ്പൂര്‍ണ്ണമായ്‌,
അര്‍ത്ഥം കൊയ്തു മെതിച്ചു ചേറി,യറിവിന്‍ തൂവെള്ളനൈവേദ്യമായ്‌-
പ്പാത്രത്തെപ്പുരുധന്യമാക്കിനിറയും ശ്ലോകങ്ങളേ വന്ദനം!

കവി : പി. എന്‍. വിജയന്‍ , കൃതി : ശ്ലോകസ്തോത്രപഞ്ചകം.

ശ്ലോകം 667 : അര്‍ക്കശുഷ്ക്കഫലകോമളസ്തനീ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : രഥോദ്ധത

അര്‍ക്കശുഷ്ക്കഫലകോമളസ്തനീ
തിന്ത്രിണീദലവിശാലലോചനേ
നിംബപല്ലവസമാനകേശിനീ
കീകസാത്മജമുഖീ വിരാജസേ.

കവി : തോലന്‍

ശ്ലോകം 668 : നന്നല്ലിബ്ഭാഷയേതും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നന്നല്ലിബ്ഭാഷയേതും നലമൊടു വിബുധന്മാരു വാഴ്ത്തും വിധത്തില്‍--
ക്കുന്നിക്കും ഭങ്ഗിതേടും പല പുതിയ പരിഷ്കാരവും ചേര്‍ത്തിടേണം
എന്നെല്ലാമോതി നന്നായ്‌ സഖികളുടനലങ്കാരമോരോന്നു ചേര്‍ക്കും
കുന്നിന്‍പെണ്‍പൈതലാള്‍തന്നുടെ കുളുര്‍പുതുമെയ്‌ പേര്‍ത്തുമിന്നോര്‍ത്തിടേണം.

കവി : ലക്ഷ്മീപുരത്തു രവിവര്‍മ

ശ്ലോകം 669 : എന്നാലും താതനല്ലേ?...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

എന്നാലും താതനല്ലേ? പുനരവിടെ നടക്കുന്നതും യാഗമല്ലേ?
ചെന്നാലും നിങ്ങളല്ലേ? പരമവിടെ വിശേഷിച്ചു ചെല്ലേണ്ടതല്ലേ?
ഇന്നെന്താണീഷ്ടമില്ലേ? തവ തിരുവെഴുനള്ളത്തിനിബ്ഭാവമില്ലേ?
നന്നല്ലേ മട്ടു, വല്ലെങ്കിലുമിഹ മമ വാക്കിന്നു സിദ്ധാന്തമല്ലേ?

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 670 : ഇവിടെയിളയ തെന്നല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

ഇവിടെയിളയ തെന്നല്‍ തന്നില്‍ മുങ്ങീ-
ട്ടവികലനിര്‍മലരാക പോകുവാന്‍ നാം
എവിടെ മണമിതുദ്ഭവിപ്പുവങ്ങെ-
ന്നവിതഥ ജീവിതദൈവതം വസിപ്പൂ.

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 671 : ഏതോ സ്വാസ്ഥ്യവിരോധി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏതോ സ്വാസ്ഥ്യവിരോധി വേദന മധിച്ചുദ്‌ഭ്രാന്തമാവുന്നൊരെന്‍
ചേതോവൃത്തിയിതെന്തിനോ ഹഹ! വിതുമ്പാറുണ്ടിടയ്ക്കൊക്കെയും
കാതോര്‍ത്താക്കരുണാര്‍ദ്രയമ്മയണയാമെന്നെങ്കിലും, തന്‍ നറും-
പാല്‍ തോയുന്ന പയോധരങ്ങളരുളീട്ടുള്‍ത്താര്‍ കുളിര്‍പ്പിക്കുവാന്‍.

കവി : ടി. എം. വി.

ശ്ലോകം 672 : കാരുണ്യക്കടലേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാരുണ്യക്കടലേ, പരര്‍ക്കു ചുടലേ, ഗോപാംഗനാമാനസ-
ത്താരേന്തും തുടലേ, തുനിഞ്ഞു തുടരെക്കാക്കൂ മറക്കാതലേ,
സാരസ്യത്തളിരേ, മനസ്സു കുളിരെത്തൃക്കണ്ണയച്ചാഗമ-
ത്തേരോട്ടും കരമേ, കനിഞ്ഞു കുരു മേ സാഹായ്യ, മോങ്കാരമേ!

കവി : വി. കെ. ജി.

ശ്ലോകം 673 : സഭാജനവിലോചനൈഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

സഭാജനവിലോചനൈസ്സമനിപീതരൂപാമൃതാം
സഭാജനകരാംബുജാം സവിധമാഗതാം പാര്‍ഷതീം
സഭാജനപുരസ്സരം സമുപസൃത്യ സൂതാത്മജഃ
സ ഭാജനമഥോ മുദാം സരസമേവമൂചേ വചഃ

കവി : ഇരയിമ്മന്‍ തമ്പി, കൃതി : കീചകവധം ആട്ടകഥ

ശ്ലോകം 674 : സത്ക്കാരമേകാനയി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സത്ക്കാരമേകാനയി പാന്ഥ കേള്‍ക്ക
തല്‍ക്കാലമിങ്ങില്ല ഗൃഹാധിനാഥന്‍
പയോധരത്തിന്റെയുയര്‍ച്ച കണ്ടി-
ട്ടീയാധിയെങ്കില്‍പ്പുലരെഗ്ഗമിക്കാം.

ശ്ലോകം 675 : പ്രമദാകുലം കുരുവരാംബര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മഞ്ഞുഭാഷിണി

പ്രമദാകുലം കുരുവരാംബരാര്‍ത്ഥി തത്‌
പ്രമദാകുലോഥ പരിരഭ്യ സാദരം
സഹസാ രഥീ രണജിഗീഷയോത്തരഃ
സഹസാരഥീ നിജപുരാല്‍ പ്രതസ്ഥിവാന്‍.

കവി : ഇരയിമ്മന്‍ തമ്പി, കൃതി : ഉത്തരാസ്വയംവരം ആട്ടക്കഥ

ശ്ലോകം 676 : സരസപല്ലവകോമളമായ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

സരസപല്ലവകോമളമായ നിന്‍
ചരണതാരിനു ചഞ്ചലലോചനേ!
പരുപരുത്ത മരത്തിലണയ്ക്കയാല്‍
പറക, ചെറ്റൊരു വേദന പറ്റിയോ?

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : മാളവികാഗ്നിമിത്രം പരിഭാഷ

ശ്ലോകം 677 : പത്നീവചസ്സാല്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര

പത്നീവചസ്സാല്‍ക്കലിമൂത്തിടും നാള്‍
അത്താഴമുണ്ണാതിവനൂരു ചുറ്റും
സത്യത്തിലേവം മമ സ്വാസ്ഥ്യതത്ത്വം
നിത്യോപവാസം, പതിവായ്‌ നടപ്പും.

കവി : ബാലേന്ദു

ശ്ലോകം 678 : സകലസുരാസുരാദി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : നര്‍കുടകം

സകലസുരാസുരാദിശരണീകരണീയപദഃ
കരിവദനഃ കരോതു കരുണാജലധിഃ കുശലം
പ്രബലതരാന്തരായതിമിരൌഘനിരാകരണ-
പ്രസൃമരചന്ദൃകായിതനിരന്തരദന്തരുചിഃ

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 679 : പുരാണമിത്യേവ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പുരാണമിത്യേവ ന സാധു സര്‍വ്വം
ന ചാപി കാവ്യം നവമിത്യവദ്യം
സന്തഃ പരീക്ഷ്യാന്യതരേല്‍ ഭജന്തേ
മൂഢഃ പരപ്രത്യയനേയബുദ്ധിഃ

കവി : കാളിദാസന്‍, കൃതി : മാളവികാഗ്നിമിത്രം

ശ്ലോകം 680 : സ്ത്രീണാമശിക്ഷിതപടുത്വം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

സ്ത്രീണാമശിക്ഷിതപടുത്വമമാനുഷീഷു
സന്ദൃശ്യതേ, കിമുത യാഃ പ്രതിബോധവത്യാഃ
പ്രാഗന്തരിക്ഷഗമനാത്‌ സ്വമപത്യജാത-
മന്യൈഃ ഖഗൈഃ പരഭൃതാഃ ഖലു പോഷയന്തി

കവി : കാളിദാസന്‍, കൃതി : അഭിജ്ഞാനശാകുന്തളം

ശ്ലോകം 681 : പ്രഥമവയസി ദത്തം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : മാലിനി

പ്രഥമവയസി ദത്തം തോയമല്‍പം സ്മരന്തഃ
ശിരസി നിഹിതഭാരാ നാളികേരാ നരാണാം
സലിലമമൃതകല്‍പം ദദ്യുരാജീവനാന്തം
നഹി കൃതമുപകാരം സാധവോ വിസ്മരന്തി

കവി : ശാര്‍ങ്ഗധരന്‍

ശ്ലോകം 682 : സാരം ഭൂമിയിലേതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സാരം ഭൂമിയിലേതു ദേശമധികം? ശ്രീവഞ്ചിരാജ്യം സഖേ!
പാരം സൌഖ്യമതിങ്കലെങ്ങു വസതി? യ്ക്കോതാമനന്താലയം!
പാരില്‍ കീര്‍ത്തി പരം പുകഴ്ന്ന നൃപനോ? ശ്രീമൂലകക്ഷ്മാപനാ-
ണാരാകുന്നിതു സേവ്യനേവനുമഹോ? ശ്രീപദ്മനാഭന്‍ പരന്‍!

കവി : രാമകൃഷ്ണശാസ്ത്രി

ശ്ലോകം 683 : പഴയതഖിലമെന്നും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

പഴയതഖിലമെന്നും ശ്രേഷ്ഠമാമെന്നുമില്ലാ
പുതിയതുമതുപോലേ വര്‍ജ്യമല്ലാകെ മൊത്തം
സതതമറിവെഴുന്നോര്‍ നല്ലപോലൊക്കെ നോക്കീ-
ട്ടിനിയവ തരമാക്കും, മൂഢനൌചിത്യമുണ്ടോ?

കവി : ബാലേന്ദു / കാളിദാസന്‍

ശ്ലോകം 684 : സ്മരനുടെ സമരത്തില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

സ്മരനുടെ സമരത്തില്‍ച്ചെയ്തൊരാ സാഹസത്താല്‍
പരവശതരയായ്‌ ഞാന്‍ ചേര്‍ന്നുറങ്ങുന്ന നേരം
പരിചൊടു കവിള്‍തന്നില്‍ കാന്തനൊന്നുമ്മ വെച്ചാന്‍;
പരഭൃതമൊഴി! ഞാനും മാരനും കൂടുണര്‍ന്നു.

കവി : ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍, കൃതി : രസസ്വരൂപനിരൂപണം

ശ്ലോകം 685 : പലവിധമുപദേശം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

പലവിധമുപദേശം പുണ്യവാന്മാര്‍ വഴിക്ക-
ക്ഖലരിലറിവുദിപ്പാനേകി നിര്‍മ്മായനീശന്‍;
ഛലമിയലുമവര്‍ക്കാ നീതിവാക്യങ്ങള്‍ മൂലം
ഫലമൊരു ലവലേശം സംഭവിച്ചില്ല കഷ്ടം!

കവി : കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കൃതി : : ശ്രീയേശു വിജയം

ശ്ലോകം 686 : ഛന്ദസ്സിന്‍ താളമാത്രാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഛന്ദസ്സിന്‍ താളമാത്രാഗുരുലഘുയതിവിന്യാസസൌഭാഗ്യമുള്ളില്‍-
ത്തന്നത്താനേ വളര്‍ത്തി, സ്സഹൃദയസമുദായത്തിലംഗത്വമേകി,
അന്യൂനോച്ചാരണാര്‍ത്ഥസ്ഫുടത പരിചയം കൊണ്ടുറപ്പിച്ചു, ശിഷ്യര്‍-
ക്കന്നന്നായ്‌ പാഠമേകുന്നൊരു ഗുരുവരനാണക്ഷരശ്ലോകസൂരി!

കവി : വി. കെ. ജി.

ശ്ലോകം 687 : അനന്തമജ്ഞാതം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു?

കവി : നാലാപ്പാടന്‍, കൃതി : കണ്ണുനീര്‍ത്തുള്ളി

ശ്ലോകം 688 : ആരാല്‍പ്പൂവനിതന്നില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആരാല്‍പ്പൂവനിതന്നില്‍ മന്ദമലയും പാറ്റയ്ക്കു പിമ്പേ വിടര്‍-
ന്നോരത്തൂമിഴിചേര്‍ത്തടക്കമിയലാതോടും മണിക്കുഞ്ഞിലും
നീ രാജിപ്പു മനോജ്ഞതേ! വിപുലമാം ഭോഗാഭിലാഷങ്ങള്‍ തന്‍
തോരാച്ചണ്ഡമരുത്തില്‍ നിശ്ചലിതനായ്‌ നില്‍ക്കും മുനീന്ദ്രങ്കലും.

കവി : ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, കൃതി : അളകാവലി

ശ്ലോകം 689 : നീയാം സ്നേഹപയോധരത്തെ ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീയാം സ്നേഹപയോധരത്തെയൊരുനാളെത്തിപ്പിടിച്ചേന്‍, ഞൊറി-
ഞ്ഞീ യാഗാശ്രമമണ്‍വിളക്കിനരുകില്‍ രാമാംബരം നീര്‍ത്തുവാന്‍;
മായാംഭോധി കടഞ്ഞുയര്‍ന്ന കവിതേ! നീ നിന്റെയന്തര്‍മ്മുഖ-
ശ്രീയാലെന്നില്‍ വിരിച്ച ദിവ്യസുരഭീപുഷ്പങ്ങളോര്‍ക്കുന്നു ഞാന്‍

കവി : വയലാര്‍

ശ്ലോകം 690 : മൂടിക്കെട്ടിയ മൌനമല്ല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മൂടിക്കെട്ടിയ മൌനമല്ല, നിഴലിന്‍ നീലത്തടാകങ്ങളില്‍
വാടിക്കൂമ്പിയ മോഹഭംഗമലരിന്‍ മൊട്ടല്ല മുത്തല്ല ഞാന്‍
കാടിന്നുള്ളിലരിച്ചു വീണ വെയില,ല്ലന്തര്‍മുഖദ്ധ്യാനമാം
കൂടിന്നുള്ളിലെ നിദ്രയല്ല, പുലര്‍കാലത്തിന്‍ ചുവപ്പാണു ഞാന്‍.

കവി : വയലാര്‍, കൃതി : അദ്ധ്വാനത്തിന്‍ വിയര്‍പ്പാണു ഞാന്‍

ശ്ലോകം 691 : കല്‍ക്കണ്ടം മുന്തിരിങ്ങാപ്പഴം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കല്‍ക്കണ്ടം, മുന്തിരിങ്ങാപ്പഴ, മട, വട, നെയ്പ്പായസം, തേന്‍വരിക്ക--
ച്ചക്കത്തുണ്ടം, പഴം, പാല്‍, പൊരിമല, രവി, ലപ്പം, ഗുളം, നാളികേരം --
ഇക്കോപ്പെല്ലാം തരാം ഞാന്‍, കുടവയറിതു തിന്നൊട്ടു വീര്‍പ്പിച്ചൊരോട്ട-
ത്തൃക്കണ്ണിട്ടെന്നെ രക്ഷിക്കുക തുഹിനഗിരിപ്പെണ്‍കിടാവില്‍ കിടാവേ!

കവി : ശീവൊള്ളി

ശ്ലോകം 692 : ഈ നമ്മള്‍ നമ്മളുടെ നന്മ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഈ നമ്മള്‍ നമ്മളുടെ നന്മ നിനയ്ക്കു നല്ലൂ
ശ്രീ നൂനമാര്‍ക്കുമുളവാമിഹ യത്നമാര്‍ന്നാല്‍,
ഹാ! നമ്മിലീശകൃപയാലുയരുന്നു ഭാഗ്യം!
'ശ്രീ-നാ-ധ-പാ'ഖ്യകലരുന്ന മഹാര്‍ഹ'യോഗം'

കവി : കുമാരനാശാന്‍, കൃതി : തീയ്യക്കുട്ടിയുടെ വിചാരം

ശ്ലോകം 693 : ഹരിണാങ്കനഹോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

ഹരിണാങ്കനഹോ! പിരിഞ്ഞതില്‍പ്പി-
മ്പരികത്തൊന്നണയാത്തതോര്‍ക്കയാലോ
അരിയോരുദയാശതന്‍ മുഖം തെ-
ല്ലരിശം കൊണ്ടവിധം ചുകന്നിരുന്നു.

കവി : കുറ്റിപ്പുറത്ത്‌ കേശവന്‍ നായര്‍, കൃതി : കാവ്യോപഹാരം

ശ്ലോകം 694 : അക്കൃഷ്ണനാമഗദ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

അക്കൃഷ്ണനാമഗദഹാരി തുലോം ചെറുപ്പം
കൈക്കൊണ്ടരക്കുറവു പാരമിരിക്കകൊണ്ടോ
ഇക്കണ്ട സിംഹളകുലത്തിലുദിക്കകൊണ്ടോ
ചൊല്‍ക്കൊണ്ട മാരുതപദത്തിനനര്‍ഹനായി?

കവി : മുലൂര്‍ എസ്‌. പത്മനാഭപ്പണീക്കര്‍

ശ്ലോകം 695 : ഇസ്പേഡും ക്ലാവരും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഇസ്പേഡും ക്ലാവരും ഡൈമനുമഴകുടയോരാഢ്യനും ജാതി നാലാ-
ണിപ്പോളോരോന്നിലെണ്ണം പരിചിനൊടു പതിമ്മൂന്നുവീതം ഭവിയ്ക്കും
കെല്‍പേറീടുന്നതാസ്സാ,ണിതിലഥ പറയാം രാജറാണീ, ഗുലാന്മാര്‍
ചൊല്‍പൊങ്ങും പത്തുതൊട്ടൊമ്പതു തഴകളുമുണ്ടിക്രമം മിക്കവാറും.

കവി : ഒറവങ്കര , കൃതി : ശീട്ടുകളി

ശ്ലോകം 696 : കോരിക്കൂട്ടിയ പാഴ്ക്കരിക്കിടയിലെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കോരിക്കൂട്ടിയ പാഴ്ക്കരിക്കിടയിലെത്തീക്കട്ടയോ, പായലാല്‍
പൂരിച്ചുള്ള ചെളിക്കുളത്തിലുളവാം പൊന്താമരപ്പുഷ്പമോ,
മാരിക്കാറണിചൂഴുമിന്ദുകലയോ, പോലേ മനോജ്ഞാംഗിയാ-
ളാരിക്കാണ്മൊരിരുണ്ട കൊച്ചുപുരതന്‍ കോലായില്‍ നില്‍ക്കുന്നവള്‍?

കവി : വള്ളത്തോള്‍, കൃതി : ഒരു സന്ധ്യാപ്രണാമം (സാഹിത്യമഞ്ജരി)

ശ്ലോകം 697 : മുക്കൂട്ടപ്പാതവക്കത്തൊരുതവി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

മുക്കൂട്ടപ്പാതവക്കത്തൊരുതവി കളഭം കാഴ്ചയായ്‌ വെച്ചതിന്നാ
മുക്കൂനിപ്പെണ്ണിനേയും മുരഹര! മുതു നീ നീര്‍ത്തി മുഗ്ദ്ധാംഗിയാക്കി
ഉള്‍ക്കൂറത്രയ്ക്കു സേവിപ്പവരിലനുപമം കാട്ടുമാറുള്ളൊരങ്ങ-
ക്കൊക്കൂലെന്നായ്‌ വരില്ലിങ്ങടിതൊഴുമടിയന്നോലുമിക്കാലു നീര്‍ത്താന്‍

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 698 : ഉപവനതലേ സൌധേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഹരിണി

ഉപവനതലേ സൌധേ വാപീതടേ മണിമന്ദിരേ-
പ്യനിശമടതി സ്വൈരം ദാരൈര്‍ന്നളേ രതിലാലസേ
ത്രിദശപതയോ നാകം യാന്തോ വിലോക്യ കലിം പഥി
പ്രകടിതനിജാടോപം പാപം പദാനതമൂചിരേ

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 699 : തരം തരം കരം കൊടുത്തു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പഞ്ചചാമരം

തരം തരം കരം കൊടുത്തു ഞാന്‍ മടുത്തു ദൈവമേ
വരം തപസ്സു തന്നെയെന്നു തോന്നിടുന്ന മട്ടിലായ്‌;
കരം തരത്തിലല്‍പമൊന്നിളച്ചെനിക്കു കിട്ടിയാല്‍
നിരന്തരം പദാംബുജത്തിലേത്തമിട്ടു കുമ്പിടാം.

കവി : ബാലേന്ദു

ശ്ലോകം 700 : കായ്ക്കാതെ കണ്ടൊരു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

കായ്ക്കാതെ കണ്ടൊരു മഹീരുഹമില്ല, സസ്യം
വായ്ക്കാതെ കണ്ടൊരു മഹീതലമി, ല്ലൊരുത്തന്‍
പാര്‍ക്കാതെ കണ്ടൊരു നികേതനമില്ല, കാര്യം
കേള്‍ക്കാതെ കണ്ടൊരധികാരിയുമില്ല നാട്ടില്‍

കവി : വെന്മണി മഹന്‍

ശ്ലോകം 701 : പച്ചക്കല്ലൊളി പൂണ്ട...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പച്ചക്കല്ലൊളി പൂണ്ട പൂവലുടലില്‍ പീതാംബരം ചാര്‍ത്തിയ--
ക്കൊച്ചോടക്കുഴലും 'മുടിഞ്ഞ' വടിയും കൈക്കൊണ്ടുഷസ്സെത്തവേ
ഉച്ചയ്ക്കുണ്മതിനമ്മ തന്ന മധുരാഹാരപ്പൊതിക്കെട്ടെടു--
ത്തുച്ചം മാടുതെളിച്ചു പോകുമിടയക്കൊച്ചന്നു കൂപ്പുന്നു ഞാന്‍.

കവി : വി. കെ. ജി.

ശ്ലോകം 702 : ഉണങ്ങിടും കൊമ്പു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

ഉണങ്ങിടും കൊമ്പു മുറിച്ചു തള്ളിയാ--
ലണഞ്ഞിടാ കേടു മരത്തിനേതുമേ
ഉണര്‍ച്ചയില്ലാതതഗണ്യമാക്കിയാല്‍
ക്ഷണം നശിക്കും ദൃമമില്ല സംശയം.

കവി : കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശു വിജയം

ശ്ലോകം 703 : ഉദിച്ചുയര്‍ന്ന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പഞ്ചചാമരം

ഉദിച്ചുയര്‍ന്ന സൂര്യനും പതിച്ചു പശ്ചിമാബ്ധിയില്‍
മദിച്ചുയര്‍ന്ന കൂരിരുട്ടുകൊണ്ടു മൂടി ഭൂതലം
വിദഗ്ദ്ധനായ മാന്ത്രികന്റെ വിദ്യയാലമര്‍ന്നപോ--
ലദൃശ്യരായ്‌ വസിച്ചിരുന്നു താരകാഗണങ്ങളും.

കവി : സിസ്റ്റര്‍ മേരി ബെനീഞ്ജാ

ശ്ലോകം 704 : വായിക്കാന്‍ കഴിവ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വായിക്കാന്‍ കഴിവസ്തമിച്ചു, കനിവില്‍ വാഗ്ദേവി നേത്രാഞ്ചലം
പായിക്കാന്‍ മടികാട്ടിടുന്നി, തിരവില്‍ കൈവിട്ടു മേ നിദ്രയും,
മായാപാശനിമഗ്നിതന്‍, പലതരം രോഗങ്ങളാല്‍ മര്‍ദ്ദിതന്‍,
തീയാണെന്നുടെയുള്ളില്‍, നീ വരികയെന്‍ ചാരത്തു നിസ്സംഗതേ!

കവി : നാലാങ്കല്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 705 : മേഘൈര്‍മ്മേദുരമംബരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

"മേഘൈര്‍മ്മേദുരമംബരം വനഭുവഃ ശ്യാമാസ്തമാലദ്രുമൈര്‍--
ന്നക്തം ഭീരുരയം ത്വമേവ തദിമം രാധേ! ഗൃഹം പ്രാപയ"
ഇത്ഥം നന്ദനിദേശതശ്ചലിതയോഃ പ്രത്യദ്ധ്വകുഞ്ജദ്രുമം
രാധാമാധവയോര്‍ജ്ജയന്തി യമുനാകൂലേ രഹഃകേളയഃ.

കവി : ജയദേവന്‍, കൃതി : ഗീതഗോവിന്ദം

ശ്ലോകം 706 : ഇതുമുതല്‍ വഷളായി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പുഷ്പിതാഗ്ര

ഇതുമുതല്‍ വഷളായി രണ്ടുകൂട്ടം
ഗിരിശസമാശ്രയണത്തിലാശമൂലം;
കുളുര്‍മതിയുടെ കാന്തികോലുമോമല്‍--
ക്കലയതു, കോമളഗാത്രിയായ നീയും.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം തര്‍ജ്ജമ (5:71)

ശ്ലോകം 707 : കരുതിന ഹലമീ വിധം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പുഷ്പിതാഗ്ര

കരുതിന ഫലമീവിധം തപസ്സാ--
ലസുലഭമെന്നവളെന്നുതാനുറച്ചാള്‍
അതുമുതല്‍ നിനയാതെ തന്‍ ശരീര--
സ്ഥിതിയതിഘോരതരം തപം തുടര്‍ന്നാള്‍.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം തര്‍ജ്ജമ (5:18)

ശ്ലോകം 708 : അക്കാലം സഖി മാഞ്ഞുപോയൊരു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അക്കാലം സഖി! മാഞ്ഞുപോയൊരു ദിനം മൂക്കുത്തു വെയ്ക്കുമ്പൊള്‍ നീ
വക്കാണിച്ചു വലിച്ചെറിഞ്ഞിതൊടുവെന്‍ നേര്‍ക്കങ്ങു കല്‍ച്ചൂതുകള്‍
ത്വക്കാഴത്തില്‍ മുറിഞ്ഞൊരെന്റെ നിടിലേ മായാതെയുണ്ടിന്നുമാ--
ദ്ധിക്കാരം തൊടുവിച്ച പൊന്‍ തിലകമാം ത്വദ്രാഗമുദ്രാങ്കുരം

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 709 : തിരിച്ചു നോട്ടം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

തിരിച്ചു നോട്ടം മയി സമ്മുഖസ്ഥിതേ
ചിരിച്ചു വേറെ ചില കാരണങ്ങളാല്‍
സ്മരിച്ചു മര്യാദ മനോജനെ സ്ഫുടീ--
കരിച്ചുമില്ലങ്ങു മറച്ചുമില്ലവള്‍

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 710 : സുലഘു മര്‍ത്യനു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

സുലഘു മര്‍ത്യനു ജീവിത കാലമേ
സുലഘു യൌവനമായതിലും തുലോം
അലസനായ്ക്കളയായ്കതു സംശയാ--
കുലഭിയാ, ലഭിയാ ഗതജീവിതം

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 711 : അമ്പത്തൊന്നക്ഷരപ്പൂക്കള...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

അമ്പത്തൊന്നക്ഷരപ്പൂക്കള, മതില്‍ വിരിയും ശ്ലോകസൌന്ദര്യപൂരം,
സമ്പന്നം രാഗധാരാസവ, മതു പകരും സാഹിതീമാദകത്വം,
അമ്പേറും വൈഖരീമാധുരി, പുളകദമാം പ്രൌഢി, ഹാസ്യത്തൊടൊത്തെ--
ന്നമ്പത്തൊന്നക്ഷരാംഗീ, തരു വരമതുലം, കാവ്യശില്‍പങ്ങള്‍ തീര്‍ക്കാന്‍!

കവി : ഡി. വി. മണയത്താറ്റ്‌

ശ്ലോകം 712 : അച്ഛന്‍ പാട്ടിയെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അച്ഛന്‍ പാട്ടിയെ വെപ്പു വെപ്പി, നടിയേറ്റന്തര്‍ജ്ജനം പോയവാ--
റച്ഛന്നം മകനാട്ടെ, വെപ്പിതു വെറും വെപ്പാട്ടിയായ്പ്പാട്ടിയെ
തുച്ഛം താന്‍ പിതൃപുത്രഭേദമിവിടെപ്പാവങ്ങളാം സ്ത്രീകളെ
സ്വച്ഛന്ദം പുരുഷന്നു ഹന്ത വെടിയാം വെയ്ക്കാമറയ്ക്കാതെ താന്‍

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 713 : താപാര്‍ത്താ നളമനുചിന്ത്യ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പ്രഹര്‍ഷിണി

താപാര്‍ത്താ നളമനുചിന്ത്യ ചേദിപൂര്യാം
സാവാത്സീദിഹ സഹ വീരബാഹുപുത്ര്യാ
ഭീമോക്ത്യാ ഭുവി ച വിചിത്യ താം സുദേവോ
ഭൂദേവോ നിഗദിതവാന്‍ വിലോക്യ ഭൈമീം.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 714 : ഭോഗേ രോഗഭയം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭോഗേ രോഗഭയം, കുലേ ച്യുതിഭയം വിത്തേ നൃപാലാദ്‌ ഭയം
മാനേ ദൈന്യഭയം ബലേ രിപുഭയം രൂപേ ജരായാ ഭയം
ശസ്ത്രേ വാദിഭയം, ഗുണേ ഖല ഭയം, കായേ കൃതാന്താദ്‌ ഭയം
സര്‍വം വസ്തു ഭയാന്വിതം ഭുവി നൃണാം വൈരാഗ്യമേവാഭയം

കവി : ഭര്‍ത്തൃഹരി

ശ്ലോകം 715 : ശബ്ദാതിവേഗഗമനോത്സുക...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ശബ്ദാതിവേഗഗമനോത്സുകമന്ത്രിമുഖ്യം
ലോകാപവാദപരിശോഭിത ചാരബന്ധും
ശ്രീവാസ്തവാദ്യഖിലമൂര്‍ഖസുസേവ്യമൂര്‍ത്തിം
പ്രാതഃ സ്മരാമി മുരളീധരനിത്യദാസം.

കവി : രവി കവനാട്‌

ശ്ലോകം 716 : ശ്രീപാര്‍ക്കും സ്ഥാനമല്ലോ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ശ്രീപാര്‍ക്കും സ്ഥാനമല്ലോ ഗിരിശ! തവ ശരം, തൂണി രത്നാകരം, നല്‍--
ചാപം പൊന്‍കുന്നു, സേവന്‍ നിധിപതി, രജതക്കുന്നിരിക്കും പ്രദേശം,
ആപീഡം ചന്ദ്രകാന്തം, തനുവിലണിയുവാന്‍ ഭൂതി, പിന്നെപ്പുരാരേ!
നീ പോയിപ്പിച്ചതെണ്ടുന്നതു തലയിലെഴുത്തിന്റെ തായാട്ടമല്ലോ!

കവി : ശീവൊള്ളി

ശ്ലോകം 717 : അലസവനസമീരന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അലസവനസമീരന്‍ വന്നു മെല്ലെന്നലയ്ക്കെ--
ത്തലമുടി തനിയേ തല്‍ക്കെട്ടഴിഞ്ഞൊട്ടുലഞ്ഞു
വിലസദതുലസന്ധ്യാകാന്തിതന്‍ കാഞ്ചനച്ചേ--
ണലകളിലതു പാറീ പായലിന്‍ പാളിപോലെ.

കവി : ജി.ശങ്കരക്കുറുപ്പ്‌, കൃതി : ഒരു സ്മരണ

ശ്ലോകം 718 : വിദ്യാര്‍ത്ഥികള്‍ക്കുമിത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

വിദ്യാര്‍ത്ഥികള്‍ക്കുമിത കൌതുകമേകിയേകീ--
വിശ്വാഭിനന്ദനവിമോഹനകേന്ദ്രമായീ,
വിജ്ഞാനരശ്മികള്‍ ചൊരിഞ്ഞു ചൊരിഞ്ഞു മേന്മേല്‍
വിഖ്യാതി ചേര്‍ന്നു വിജയിക്കുക, മാസികേ, നീ!

കവി : ചങ്ങമ്പുഴ

ശ്ലോകം 719 : വൃത്തം വൃത്രാരിസൂനോഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വൃത്തം വൃത്രാരിസൂനോര്‍മ്മുനിതിലകമുഖാദേവമാകര്‍ണ്ണ്യ മോദാല്‍
പാര്‍ത്ഥാസ്തീര്‍ത്ഥാഭിഷേകപ്രണിഹിതമനസഃ പ്രസ്ഥിതാസ്തേന സാകം
ഗോത്രാസത്രാശനാനാം തതിഭിരപി സമം സഞ്ചരന്തസ്സമന്താല്‍
സ്വച്ഛപ്രച്ഛായവൃക്ഷപ്രചുരമുനിവനം വീക്ഷ്യ പപ്രച്ഛുരേനം.

കവി : കോട്ടയത്തു തമ്പുരാന്‍, കൃതി : കല്യാണസൌഗന്ധികം

ശ്ലോകം 720 : ഗൂഢം പാതിരയില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗൂഢം പാതിരയില്‍ പ്രസിദ്ധമഥുരാകാരാഗൃഹത്തിങ്കല്‍ നി--
ന്നോടിപ്പോയ്‌, ശിശുമോഷണക്രിയയിലും കയ്യിട്ടു, ഗോപാലനായ്‌
ആടിപ്പാടി നടന്നു, വല്ലവികള്‍തന്‍ ചേതസ്സുമച്ചേലയും
കൂടിക്കട്ടുമുടിച്ചൊരത്തടവുപുള്ളിക്കായ്‌ നമിക്കാദ്യമായ്‌.

കവി : വി. കെ. ജി.

ശ്ലോകം 721 : അമ്മൂമ്മ ചൊല്ലി പുനരിങ്ങനെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

അമ്മൂമ്മ ചൊല്ലി പുനരിങ്ങനെയെങ്കിലും താ--
നമ്മട്ടിലമ്മകള്‍ മനസ്സു പതിഞ്ഞതില്ല;
ധര്‍മ്മത്തിലുള്ള രതികൊണ്ടവള്‍ സര്‍വലോക--
സമ്മാന്യയായ്‌ സകലസൌഖ്യമൊടൊത്തു വാണാള്‍.

കവി : നടുവത്തച്ഛന്‍ നമ്പൂതിരി, കൃതി : അംബോപദേശം

ശ്ലോകം 722 : ധരിക്ക നീ നാഥ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഉപേന്ദ്രവജ്ര

ധരിക്ക നീ നാഥ നമുക്കിടാനീ--
മൊരിക്കലഷ്ടിക്കുമുപായമില്ല;
കിഴക്കുദിക്കും പൊഴുതാത്മജന്മാര്‍
കഴല്‍ക്കു കെട്ടിക്കരയുന്നു കാന്ത!

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 723 : കൂലങ്കഷാഹം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര

കൂലങ്കഷാഹങ്കൃതി പൂണ്ട ദൈത്യ--
സ്ഥൂലാധമന്‍ തന്നുടെ മാറു കീറി
ഭൂലോകമത്തേറ്റയിലുദ്ധരിച്ച
കോലാധിനാഥന്‍ കുശലം തരട്ടെ.

കവി : മുലൂര്‍ എസ്‌. പത്മനാഭപ്പണിക്കര്‍

ശ്ലോകം 724 : ഭൂതേഷു സര്‍വേഷ്വപി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

ഭൂതേഷു സര്‍വേഷ്വപി നിര്‍വിശേഷം
ഭൂയസ്തരാമാഹിതകാരുണീകം
ഭൂദേവതാമംബരവാഹിനീശം
ശ്രീദേവനാരായണമാശ്രയാമഃ

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : അംബരനദീശസ്തവം

ശ്ലോകം 725 : ഭാഷാകവിത്വമിയലുന്നവരൊക്കെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഭാഷാകവിത്വമിയലുന്നവരൊക്കെ, യെന്റെ
ഭാഷാവിശേഷകവിഭാരതമായതിങ്കല്‍
തോഷാല്‍ പതിഞ്ഞിടുവതിന്നു കുറച്ചുനാ, ളാ--
ഘോഷാല്‍ മനോരമയില്‍ വന്നു കളിച്ചിടേണം

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 726 : തുള്ളിച്ചാടിക്കളിച്ചും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

തുള്ളിച്ചാടിക്കളിച്ചും, തുടുതുടെ വിലസും ദേഹമിട്ടൊന്നുലച്ചും,
വെള്ളച്ചൂട്ടുള്ള നെറ്റിത്തടമുടയ മുഖം നീര്‍ത്തിനീര്‍ത്തിപ്പിടിച്ചും,
ഉള്ളില്‍ച്ചാഞ്ചല്യമില്ലാതുരുതരസുഖമായ്പ്പൈക്കളോടൊത്തിണങ്ങി--
ത്തള്ളിച്ചാഞ്ചാടി നേരിട്ടൊരു വൃഷഭമിതാ മത്തനായെത്തിടുന്നു.

കവി : കൊച്ചുണ്ണിത്തമ്പുരാന്‍, കൃതി : സോമതിലകം ഭാണം

ശ്ലോകം 727 : ഉത്കൃഷ്ടോജ്ജൃംഭിതാഭ്രാവലി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ഉത്കൃഷ്ടോജ്ജൃംഭിതാഭ്രാവലി, കൊടിയ കൊടുംകാറ്റിനാല്‍ കൂട്ടിമുട്ടി--
ദ്ദിക്കെട്ടും തട്ടിവെട്ടുന്നിടികളുടനുടന്‍ കേള്‍ക്കുകില്‍ കേസരീന്ദ്രന്‍
മെക്കെട്ടൂക്കോടു ചാടീട്ടലറു, മൊരു കുറുക്കന്‍ കുരച്ചീടുകില്‍ച്ചെ--
ന്നക്കൂട്ടത്തില്‍ക്കുരക്കി, ല്ലവനവമതിവന്നേക്കുമെന്നോര്‍ക്കയാലേ

കവി : വെണ്മണി മഹന്‍

ശ്ലോകം 728 : മോദിച്ചുനിന്നു മയിലേറിയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

മോദിച്ചുനിന്നു മയിലേറിയ മാമരുന്നിന്‍--
പാദം നിനച്ചു പലനാള്‍ പണിചെയ്തിവണ്ണം
ഖേദിച്ചിടേണ്ട മനമേ! കരയേണ്ട നിന്റെ
വേദാന്തമൂലവടിവേലനിതാ വരുന്നു!

കവി : കുമാരനാശാന്‍, കൃതി : സുബ്രഹ്മണ്യശതകം

ശ്ലോകം 729 : ഖര്‍വ്വാംഗനായ്‌ ദ്വിജഭടന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഖര്‍വ്വാംഗനായ്‌ ദ്വിജഭടന്‍ പിടിവിട്ടൊഴിഞ്ഞാ--
ദ്ദുര്‍വ്വാരമാം നിജപരശ്വധമൊന്നുലച്ചും
ശര്‍വ്വാത്മജന്‍ ഝടിതി കാല്‍ക്കു പിടിച്ചെടുത്താ
ഗര്‍വ്വാഢ്യനെദ്ദിവി ചുഴറ്റി സലീലമായ്ത്താന്‍

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 730 : ശീമപാചകരറുത്തു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : രഥോദ്ധത

ശീമപാചകരറുത്തു വൃത്തിയായ്‌
രോമമൊക്കെയുമുരിച്ചു നഗ്നമായ്‌
ഹാ! മസാലയില്‍ വറുത്ത കോഴിയെ--
ക്കാണ്മവര്‍ക്കു കൊതി പൊട്ടുകില്ലയോ?

കവി : എസ്‌. കെ. പൊറ്റക്കാടു്‌, കൃതി : ഒരു ദേശത്തിന്റെ കഥ

ശ്ലോകം 731 : ഹാസ്യക്കൊടിക്കൂറ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

ഹാസ്യക്കൊടിക്കൂറ പറത്തിയീവി,
ഹാസോത്സുകന്‍ സഞ്ജയപത്രകാരന്‍!
ഹാ! സര്‍വദുഃഖങ്ങളൊഴിക്കുമാറാ--
യാവിര്‍ഭവിച്ചൂ ചിരിയന്നു നാട്ടില്‍.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 732 : ഹാ ശുഭേ, നിജഗതാഗതങ്ങള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

ഹാ ശുഭേ, നിജഗതാഗതങ്ങള്‍ ത--
ന്നീശനിശ്ചയമറിഞ്ഞിടാ നരന്‍
ആശ നിഷ്ഫലവുമായ്‌ വരുന്നവ--
ന്നാശിയാതിഹ വരുന്നഭീഷ്ടവും

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 733 : ആദ്യത്തില്‍ത്താന്‍ തുടര്‍ന്നും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

ആദ്യത്തില്‍ത്താന്‍ തുടര്‍ന്നും ക്രിയ ചെറുതുമതില്‍പ്പിന്നെയും വിസ്തരിപ്പാ--
നോര്‍ത്തുള്‍ച്ചേര്‍ന്നുള്ള ബീജോത്തരഫലമൊളിവായ്ക്കാട്ടിയും തദ്വിമര്‍ശം
ഹൃത്താല്‍ ചെയ്തും ശുഭത്തോടഖിലമവ നിവര്‍ത്തിച്ചുമന്നാടകത്തിന്‍
കര്‍ത്താവും ഹൃത്തിലെന്മാതിരിയെഴുമവനും ക്ലേശമൊപ്പം സഹിപ്പൂ.

കവി : നെയ്തല്ലൂര്‍ കൊട്ടാരത്തില്‍ തൃക്കേട്ടനാള്‍, കൃതി : മുദ്രാരാക്ഷസം തര്‍ജ്ജമ

ശ്ലോകം 734 : ഹാ, രമ്യോജ്ജ്വലസൂനസഞ്ചയമൊടും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹാ! രമ്യോജ്ജ്വലസൂനസഞ്ചയമൊടും പുഷ്പര്‍ത്തു മാഞ്ഞീടുമേ;
സൌരഭ്യം പൊഴിയും യുവാര്‍ദ്രകവനം വേഗം സമാപിക്കുമേ;
ആരാല്‍ മോഹനരാഗമാര്‍ന്ന കുയില്‍ വന്നെങ്ങുന്നു വന്നെന്നുമീ--
യാരാമസ്ഥലി വിട്ടുപോയതെവിടേയ്ക്കെന്നും ധരിച്ചീല നാം!

കവി : എം. പി. അപ്പന്‍ / ഉമര്‍ ഖയ്യാം, കൃതി : ജീവിതോത്സവം (റുബൈയത്‌ ത്രന്‍സ്ലത്യന്‍)

ശ്ലോകം 735 : ആകാശത്തിലുടന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

ആകാശത്തിലുടന്‍ പ്രഭുത്വരുജപൂണ്ടെത്തുന്നിതഞ്ചാറുന--
ല്ലാകാരപ്രഭ ഹംസപക്ഷരുചിയാം മേക്കട്ടിതന്‍ താഴെയും
ഹാ! കാരുണ്യമിയന്നു കണ്ടിതഖിലം കേഴുന്നു വാഗ്ദേവി താന്‍;
ശോകാവസ്ഥ പരസ്പരം പകരുമിങ്ങാര്‍ദ്രാശയര്‍ക്കാര്‍ക്കുമേ.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 736 : ഹാ, ശാന്തിയൌപനിഷദോക്തികള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഹാ! ശാന്തിയൌപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ--
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!

കവി : കുമാരനാശാന്‍, കൃതി : വീണ പൂവു്‌

ശ്ലോകം 737 : അധിരുഹ്യ പദാംബുരുഹേണ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : തോടകം

അധിരുഹ്യ പദാംബുരുഹേണ ച, തം
നവപല്ലവതുല്യമനോജ്ഞരുചാ
ഹ്രദവാരിണിദൂരതരം ന്യപതഃ
പരിഘൂര്‍ണ്ണിത ഘോരതരംഗഗണേ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (65:2)

ശ്ലോകം 738 : ഹാ, പാര്‍ക്കിലീ നിഗമനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ--
ത്താപങ്ങള്‍ സാഹസികനിങ്ങനെയെന്നുമുണ്ടാം.

കവി : കുമാരനാശാന്‍, കൃതി : വീണ പൂവു്‌

ശ്ലോകം 739 : ആ ലോലംബകദംബചുംബനവശാല്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആ ലോലംബകദംബചുംബനവശാല്‍ വാടിക്കൊഴിഞ്ഞൂ തുലോം
താലോലിച്ചു ഭവാന്‍ വളര്‍ത്തിയൊരിളംപൂവൊറ്റനാളിന്നകം
ഹാ ലോലം ഭുവി ജീവിതസ്ഥിതി; ഭവാനാപ്പൂമണം പേറിയി--
ന്നീലോകത്തലയുന്നതെന്തിനു വൃഥാ വീര്‍ത്തെന്റെ താര്‍ത്തെന്നലേ?

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 740 : ഹാ, മൊഴിഞ്ഞിതു നഖം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

ഹാ! മൊഴിഞ്ഞിതു നഖം പചാശ്രുവാല്‍
കോമളം സതി നനച്ചു തത്പദം
ആ മഹാന്‍ തിരിയെ നിന്നു, നിര്‍മ്മല--
പ്രേമമാം വലയിലാരു വീണിടാ?

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 741 : അതന്ദ്രനായാദിനരന്റെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഉപേന്ദ്രവജ്ര

അതന്ദ്രനായാദിനരന്റെ മൂന്നാം
സുതന്‍ ഗുണാംഭോനിധി സേത്തജസ്രം
ഹിതം സമസ്തേശ്വരനെന്തതേറെ--
ച്ചിതത്തൊടും ചെയ്തു വസിച്ചു മോദാല്‍.

കവി : കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 742 : ഹിതമായ്‌ മമ വള്ളി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തമാലിക

ഹിതമായ്‌ മമ വള്ളി! നീയിവള്‍ക്കീ--
ഗ്ഗതിവിഘ്നം ചെറുതൊന്നു ചെയ്ത കാര്യം
അതുകൊണ്ടിവളാനനം ചെരിച്ച--
ച്ചതിയാല്‍ നോക്കുവതിങ്ങു കണ്ടു ഞാനും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ / കാളിദാസന്‍, കൃതി : വിക്രമോര്‍വ്വശീയം തര്‍ജ്ജമ

ശ്ലോകം 743 : ആ മണ്‍മെത്തകളാറ്റുനോറ്റ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആ മണ്‍മെത്തകളാറ്റുനോറ്റ മധുരസ്വപ്നങ്ങള്‍ തന്‍ ജീവിത--
പ്രേമം പാടിയ സാമഗാനലഹരീഹര്‍ഷാഞ്ചിതാത്മാക്കളായ്‌
ഹാ! മന്വന്തരഭാവശില്‍പികള്‍ നമുക്കെന്നേക്കുമായ്‌ത്തന്നതാ--
ണോമല്‍ക്കാര്‍ത്തികനെയ്‌വിളക്കെരിയുമീയേകാന്തയാഗാശ്രമം!

കവി : വയലാര്‍, കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 744 : ഹാ, കള്ളവെള്ളച്ചിരിയാല്‍ ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര

ഹാ! കള്ളവെള്ളച്ചിരിയാല്‍ നിറഞ്ഞ
ലോകത്തില്‍ നമ്മള്‍ക്കു സമാശ്വസിപ്പാന്‍
ആകമ്രനിഷ്കൈതവമായ്‌ കിടാവാല്‍
തൂകപ്പെടും പുഞ്ചിരിയൊന്നുമാത്രം.

കവി : വള്ളത്തോള്‍ , കൃതി : സന്താനസൌഖ്യം

ശ്ലോകം 745 : അച്ചാരുശീലനുമഘാന്വിതന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

അച്ചാരുശീലനുമഘാന്വിതനെന്നുതന്നെ--
വെച്ചാലുമെന്‍ പെരിയ തെറ്റൊഴിയുന്നതാണോ?
ഹൃച്ചാപലാലനയവര്‍ത്മനി മുമ്പു കാലു--
വെച്ചാളെ വിട്ടനുഗനെങ്ങനെ ശിക്ഷ നല്‍കാം?

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 746 : ഹൃദി രാമമന്മഥ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മഞ്ഞുഭാഷിണി

ഹൃദി രാമമന്മഥസുദുസ്സഹാസ്ത്രമേ--
റ്റതിനാല്‍ വലഞ്ഞരിയ രക്തചന്ദനം
അതിയായ്‌ നിശാചരിയണിഞ്ഞണിഞ്ഞു പോ--
യഥ ജീവിതേശനണയുന്നൊരാലയേ.

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ

ശ്ലോകം 747 : അന്യേഷു വൃക്ഷലതികാദിഷു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

അന്യേഷു വൃക്ഷലതികാദിഷു വീക്ഷിതേഷു
ഖിന്നേ ദൃശൌ നിഷധഭൂമിപതേസ്തദാനീം
ഹംസേ സുവര്‍ണസുഷുമേ ദധതുഃ പ്രമോദം
യാവത്‌ സ താവദശയിഷ്ട രതിശ്രമേണ.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം

ശ്ലോകം 748 : ഹത്വാ യുദ്ധേ ദശാസ്യം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ഹത്വാ യുദ്ധേ ദശാസ്യം ത്രിഭുവനവിഷമം, വാമഹസ്തേന ചാപം
ഭൂമൌ വിഷ്ടഭ്യ തിഷ്ഠ, ന്നിതരകരധൃതം ഭ്രാമയന്‍ ബാണമേകം,
ആരക്തോപാന്തനേത്രഃ, ശരദളിതവപുഃ, കോടിസൂര്യപ്രകാശോ,
വീരശ്രീബന്ധുരാംഗ, സ്ത്രിദശപതിനുതഃ, പാതു മാം വീരരാമഃ

ശ്ലോകം 749 : അളികളിളകിയോമല്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മാലിനി

അളികളിളകിയോമല്‍ത്താരണിത്തേന്‍ നുകര്‍ന്നും
കിളികള്‍ കളകളം പൂണ്ടങ്ങുമിങ്ങും പറന്നും
കുളിര്‍ വിളയുമിളങ്കാറ്റുല്ലസിച്ചും മലര്‍പ്പെണ്‍--
കിളികള്‍ തുടരുമോരോ വാടിവീടോടിണങ്ങി

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 750 : കളിത്തോപ്പിലെപ്പൂഴി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഭുജംഗപ്രയാതം

കളിത്തോപ്പിലെപ്പൂഴി, യോമല്‍സുഹൃത്തിന്‍
കരസ്പര്‍ശസൌഖ്യം, പിതൃപ്രേമവായ്പും
വിലപ്പെട്ട നേട്ടങ്ങ, ളെന്നാലുമുച്ചം
വിളിക്കുന്നു വിശ്വം 'മറക്കൂ മറക്കൂ'.

കവി : ബാലാമണിയമ്മ, കൃതി : മറക്കൂ മറക്കൂ

ശ്ലോകം 751 : വ്രജേ വസന്തം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

വ്രജേ വസന്തം നവനീതചോരം
വ്രജാംഗനാനാം ച ദുകൂലചോരം
അനേകജന്മാര്‍ജ്ജിതപാപചോരം
ചോരാഗ്രഗണ്യം തമഹം ഭജാമി

ശ്ലോകം 752 : അല്ലാ ഡീയെസ്പിസാറെന്തിവിടെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

"അല്ലാ ഡീയെസ്പിസാറെന്തിവിടെ?", "ഒരുമഹാ കള്ളനുണ്ടിങ്ങു വാഴ്വൂ
ഇല്ലാ ചെയ്യത്തതായിട്ടിവനൊരു കളവും, കണ്ണനെന്നാണു നാമം
മല്ലാണേറെപ്പിടിക്കാനൊരുവനിതുവരേയ്ക്കായതില്ലെങ്കിലിന്നി--
ങ്ങില്ലാ ഭാവം വിടാനാ വിരുതനെയുടനേയുള്ളിലാക്കീട്ടു കാര്യം!"

കവി : ബാലേന്ദു

ശ്ലോകം 753 : മാടിന്‍ പാലൊരു തുള്ളിവിട്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാടിന്‍ പാലൊരു തുള്ളിവിട്ടു മുഴുവന്‍ തൂവെണ്ണയോ, ടാറ്റില്‍ നീ--
രാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ, ദുശ്ചിന്തകള്‍
മൂടും മാനസമാര്‍ന്നൊരെന്നഴലിതാ പാപങ്ങളോടും ഹരി--
ച്ചോടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 754 : മോഷ്ടാവായി വധങ്ങള്‍ ചെയ്തു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മോഷ്ടാവായി വധങ്ങള്‍ ചെയ്തു കൊലയില്‍പ്പാര്‍ത്ഥന്നു കൂട്ടാളിയായ്‌
കഷ്ടം, സ്ത്രീഹരണത്തിലില്ലൊരുവനും നീയൊത്തു വേറേ തഥാ;
തൊട്ടാല്‍ത്തൊട്ട വകുപ്പുകൊണ്ടുനിറയും നിന്‍ കുറ്റപത്രം ഹരേ
തെറ്റില്ലിങ്ങു കിടക്കയെന്‍ ഹൃദയമാം ലോക്കപ്പിലെന്നെന്നുമേ.

കവി : ബാലേന്ദു

ശ്ലോകം 755 : തരമൊടു കരമൊന്നാല്‍പ്പായസം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മാലിനി

തരമൊടു മറപറ്റിഗ്ഗൌരി കാണാതെ തുമ്പി--
ക്കരമതിലുരുമോദം മോദകം കൊണ്ടുകൊണ്ടേ
തിരളിയുരുളിയോടക്കയ്യുരണ്ടാല്‍ ഹരിയ്ക്കും
കരിമുഖനിരുകാലാല്‍ വാരണം വാരണങ്ങള്‍.

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 756 : തുങ്ഗശ്രീസിംഹവാഹേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തുങ്ഗശ്രീസിംഹവാഹേ! തുഹിനശിഖരിതന്‍ കന്യകേ! നിസ്തുലാഭേ!
ഭൃങ്ഗാളീകേശി! ചാപബ്‌ഭൃകുടി! മൃഗസമാനാക്ഷി! കുംഭസ്തനാഢ്യേ!
ഭങ്ഗം മീനാക്ഷി! തീര്‍ത്തീടുക മധുമഥനാജാദിസേവ്യേ! വൃഷാങ്കോ--
ത്സങ്ഗശ്രീസൌമ്യഗേഹേ! ഭഗവതി! കടകോല്ലാസിഹസ്തേ നമസ്തേ!

കവി : കൊച്ചുണ്ണിത്തമ്പുരാന്‍, കൃതി : മലയാംകൊല്ലം

ശ്ലോകം 757 : ഭുഞ്ജാനാസ്സാകമേകാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭുഞ്ജാനാസ്സാകമേകാ, മഗണിതഗുരവോ, ബ്രഹ്മഹന്തുസ്തനൂജാഃ,
മുണ്ഡാപൌത്രാശ്ച, രണ്ഡാജഠരസമുദിതാഃ, പണ്ഡിതാഃ പാണ്ഡുപുത്രാഃ
ഭ്രൂണഘ്ന്യാസ്സൂനു, മേനം ദ്വിജനകതനയം, ഭ്രാതരം പീതശീധോഃ,
കൃഷ്ണം യന്മാനനീയം ജഗൃഹുരിദമലം വര്‍ത്തതേ യുക്തരൂപം!

കവി : മേല്‍പ്പത്തൂര്‍, കൃതി : രാജസൂയം ചമ്പു

ശ്ലോകം 758 : ഭുവനൈകമനോഹരാംഗ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വിയോഗിനി

ഭുവനൈകമനോഹരാംഗ! നിന്‍--
പുകള്‍ പൂണ്ടീടിന ദിവ്യസൌഭഗം
ഇതുമാതിരി,യുള്ളില്‍ മിന്നി നി--
ന്നിവളെക്കൊണ്ടെഴുതിയ്ക്കയാം വിഭോ!

കവി : താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരി, കൃതി : കൃഷ്ണകഥാമൃതം

ശ്ലോകം 759 : ഇക്കാലത്തൊരു പെണ്ണു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇക്കാലത്തൊരു പെണ്ണു തെറ്റുകളകന്നുള്ളോരെഴുത്തെങ്കിലും
മുക്കാലും ശരിയാക്കിയിങ്ങെഴുതിയാലൊട്ടല്ലതാശ്ചര്യമാം
ഇക്കാണുന്നൊരു ചാരുനാടകമദുഷ്ടാക്ലിഷ്ടശബ്ദാര്‍ത്ഥമാ--
യിക്കാവമ്മ ചമച്ചതോര്‍ത്തു മുഴുകുന്നുള്ളദ്‌ഭുതാംഭോനിധൌ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

ശ്ലോകം 760 : ഇവനിതാ വനിതാ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ദ്രുതവിളംബിതം

ഇവനിതാ വനിതാവിഷയാഗ്രഹ--
ക്കടലിലാടലിലാണ്ടുലയുന്നു ഹാ!
സുരവിഭോ! രവിഭോജ്ജ്വല, നിന്‍മിഴി--
പ്രകരമേ കരമേലണയിക്കുവാന്‍.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 761 : സുമുഖി പോകുവതെങ്ങ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

"സുമുഖി പോകുവതെ"ങ്ങിതുരച്ചുടന്‍
കമലനേത്രയെയേറ്റി രഥത്തില്‍ നീ
സുഖമൊടങ്ങു ഹരിച്ചവളപ്പുരം
മുഖരമായ്‌ ഖരമായരിയൊച്ചയാല്‍.

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (79:7)

ശ്ലോകം 762 : സതി കനിവിനൊടും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

സതി കനിവിനൊടും പെട്ടെന്നെയിന്നേവരേയ്ക്കും
പതിവിനഴലശേഷം മാറ്റി നീ പോറ്റിയല്ലോ
ഇതിനുപകരമെന്താം നിന്റെ കാര്യത്തിലെങ്കല്‍
ക്ഷിതിയിലനിശമമ്മേ! നില്‍ക്കുമക്രീതദാസ്യം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 763 : ഇമ്പം നല്‍കിന ശംഭുവിന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇമ്പം നല്‍കിന ശംഭുവിന്‍ തിരുമുടിപ്പൈന്തിങ്കള്‍ പാല്‍വെണ്‍കതിര്‍--
ത്തുമ്പപ്പൂക്കള്‍ ചൊരിഞ്ഞു പൂര്‍ണ്ണകലനായ്‌ത്തീരുന്നതിന്നാം വിധം
ചെമ്പട്ടിന്‍ മയമേന്തുമേതിനെ യഥാകാലം ഭജിപ്പൂ കലാ--
സമ്പത്തിന്നു നിധാന, മാ ഗിരിസുതാപാദം തരട്ടേ ശുഭം!

കവി : വള്ളത്തോള്‍

ശ്ലോകം 764 : ചൊടിപെടുമസുരര്‍ക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

ചൊടിപെടുമസുരര്‍ക്കു കാളി, നീളെ--
ത്തടിവിറ നല്‍കിന താവകാട്ടഹാസം
ഝടിതി കരളിലോര്‍മ്മയാകുമാറു--
ള്ളിറ്റിരവവും ചെവി പൂകിടാതെയായ്‌ മേ.

കവി : വള്ളത്തോള്‍, കൃതി : ബധിരവിലാപം

ശ്ലോകം 765 : ഝടിതി പ്രവിശ ഗേഹം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

ഝടിതി പ്രവിശ ഗേഹം, മാ ബഹിസ്തിഷ്ഠ ബാലേ,
സപദി ഗ്രഹണവേലാ വര്‍ത്തതേ ശീതരശ്മീ
തവ കുസുമകളങ്കം വീക്ഷ്യ നൂനം സ രാഹുര്‍--
ഗ്രസതി തവ മുഖേന്ദും പൂര്‍ണ്ണചന്ദ്രം വിഹായ

കൃതി : ശൃംഗാരതിലകം (കാളിദാസന്റേതെന്നു പറയപ്പെടുന്നു.)

ശ്ലോകം 766 : തമ്മില്‍ത്തമ്മിലസൂയമൂലം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തമ്മില്‍ത്തമ്മിലസൂയമൂല, മളവില്ലാതുള്ളനര്‍ത്ഥങ്ങളാ--
ലിമ്മന്നില്‍, സുഖജീവിതം, ശിഥിലമാക്കിത്തീര്‍ത്തു, കഷ്ടം, നരന്‍!
കമ്രശ്രീമയവിശ്വഗേഹ, മവനാവാസത്തിനാ, യീശ്വരന്‍
നിര്‍മ്മിച്ചേകി, യതും, കൃതഘ്നനവനോ വെട്ടിപ്പകുത്തു ശഠന്‍!!

കവി : ചങ്ങമ്പുഴ

ശ്ലോകം 767 : കാണേണം കാണി നേരം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കാണേണം കാണി നേരം കനിവൊടു തിരുവുള്‍ക്കാവില്‍ മേവും ഭവാനേ
കേണീടുന്നോരു ഞാനും കഴലിണ സതതം ഭക്തിയോടേ തൊഴുന്നേന്‍
വേണം മേ ബുദ്ധി, വിദ്യാ, ദ്യതിനൊരു വരമിങ്ങാശു നല്‍കീടവേണം
കാരുണ്യത്താല്‍ തരേണം സകലഗുണമെനിക്കെന്റെ ശ്രീഭൂതനാഥാ.

ശ്ലോകം 768 : വാക്കോടര്‍ത്ഥം കണക്കേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

വാക്കോടര്‍ത്ഥം കണക്കേയൊരുമയൊടിയലും ഭവ്യവാഗര്‍ത്ഥസത്തേ
തീര്‍ക്കാന്‍ ത്രെയിലോക്യദുഃഖം കരുണയൊടരുളും സര്‍ഗ്ഗസൌഭാഗ്യവിത്തേ
ചേര്‍ക്കാന്‍ ഭാവാര്‍ത്ഥയോഗം രസനയിലിവനിന്നക്ഷരശ്ലോകസത്രേ
ഓര്‍ക്കാം നിന്‍ പാദമൂലം വരമരുളുകമാമര്‍ദ്ധനാരീശമൂര്‍ത്തേ.

കവി : ബാലേന്ദു

ശ്ലോകം 769 : ചിത്താനന്ദം കലര്‍ന്നക്കുയില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ചിത്താനന്ദം കലര്‍ന്നക്കുയിലുടനെ ഖലന്മാരില്‍നിന്നേതുമാപ--
ത്തെത്തായ്‌വാനും ശഠന്മാരവരപകൃതിയാല്‍ പാപമേലായുവാനും
പത്താകും മാര്‍ഗ്ഗമെന്നായ്‌ പഴയവസതി കൈവിട്ടു പൊങ്ങിപ്പറന്നി--
ട്ടത്താലോദ്യാനമൊന്നാര്‍ന്നിതു പുരജനതാകര്‍ണ്ണപുണ്യോല്‍കരത്താല്‍

കവി : കുമാരനാശാന്‍, കൃതി : ഗ്രാമവൃക്ഷത്തിലെ കുയില്‍

ശ്ലോകം 770 : പങ്കിട്ടൂ പാതിദേഹം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

പങ്കിട്ടൂ പാതിദേഹം ഭഗവതി, പകുതിക്കര്‍ഹനായ്‌ ശ്രീമുകുന്ദന്‍;
ശങ്കിച്ചിട്ടെങ്ങുപോയോ, ഹരനിദമൊഴുകീട്ടാറുപോയാഴിപൂകി;
വിണ്ണബ്ബാലേന്ദു പൂകീ, യരവമതു ധരക്കുള്ളിലാ, യങ്ങു നേടീ
പാണ്ഡിത്യം വല്ലഭത്വം; പുനര്‍ മമ വിഹിതം തെണ്ടുവാനുള്ള ശീലം.

കവി : ബാലേന്ദു / കാളിദാസന്‍

ശ്ലോകം 771 : വെണ്ണത്തൂമണമാര്‍ന്ന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെണ്ണത്തൂമണമാര്‍ന്ന വായ്‌മലരിനാല്‍ ചുംബിക്കെയമ്മയ്ക്കു മൈ--
ക്കണ്ണില്‍ തിങ്ങിവഴിഞ്ഞിടുന്ന പരമാനന്ദം സമീക്ഷിക്കവേ,
വിണ്ണില്‍പ്പോലുമലഭ്യമാമമൃതൊലിച്ചീടുംവിധം ചെമ്മലര്‍--
ത്തൊണ്ണിന്‍ തൂമ വെളിപ്പെടുംപടി ചിരിക്കും കണ്ണ! കാക്കേണമേ.

കവി : വി. കെ. ജി.

ശ്ലോകം 772 : വെണ്ണക്കല്ലുപതിച്ച...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെണ്ണക്കല്ലുപതിച്ച മേടയില്‍ നറും പട്ടിന്റെ മെത്തപ്പുറ--
ത്തെണ്ണപ്പെട്ട വിശിഷ്ടഭോഗമിയലും മട്ടല്ലയെന്നാകിലും
മണ്ണില്‍ക്കാലികള്‍ തന്റെ കൂട്ടിലൊരുപാഴ്‌പുല്‍ക്കൂട്ടിലല്‍പേതരം
ദണ്ഡം പേറിയ ജന്മമാര്‍ന്നുമവിടുന്നന്നും കരഞ്ഞീല പോല്‍.

കവി : ബാലേന്ദു

ശ്ലോകം 773 : മണം തുടങ്ങിയെണ്ണി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

മണം തുടങ്ങിയെണ്ണി മണ്ണിലുണ്ണുമെണ്ണമൊക്കെയ--
റ്റിണങ്ങി നില്‍ക്കുമുള്‍ക്കുരുന്നുരുക്കി നെക്കി നക്കിടും
ഗുണം നിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി--
ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മങ്ഗളം.

കവി : ശ്രീ നാരായണഗുരു, കൃതി : സദാശിവദര്‍ശനം

ശ്ലോകം 774 : ഗൌരീസൌഭാഗ്യരാശേ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ഗൌരീസൌഭാഗ്യരാശേ ജയ ജയ തൊഴുതേനമ്പിലെന്‍ തമ്പുരാനേ
നേരേ വന്നിങ്ങു തൃക്കാലിണയിലടിമ പൂണ്ടീടുമസ്മാനനാഥാന്‍
കാരുണ്യത്തോണി തന്മേലഴകൊടു കരയേറ്റി പ്രഭോ കാംക്ഷിതാര്‍ത്ഥ--
പ്പേരാം വാരാകരത്തിന്‍ മറുകരയിലണയ്ക്കേണമേ തമ്പിരാനേ

കവി : നീലകണ്ഠ കവി , കൃതി : ചെല്ലൂര്‍ നഥോദയം ചമ്പു

ശ്ലോകം 775 : കാന്തം സാന്തം വസന്തം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാന്തം സാന്തം വസന്തം, മദനമവപുശം, ദ്വിത്രിയാമാം ത്രിയാമാം,
രാകാമേകാം, വധോനാം ഹൃദയമപദയം, കല്‍പവൃക്ഷാന്‍ പരോക്ഷാന്‍,
സ്പര്‍ദ്ധാഭാഗോ വിദഗ്ദ്ധാ, നഹഹ! സുകൃതിനാം കല്‍പയന്നല്‍പമായുര്‍-
ബ്രഹ്മാ ജിഹ്നാന്തരാത്മാ സ മുനിരിതി കഥം കഥ്യതേ തഥ്യവാഗ്ഭിഃ?

കവി : ഭര്‍ഥ്ത്തൃഹരി

ശ്ലോകം 776 : സംസാരത്തിന്‍ കൊളുത്തെന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

സംസാരത്തിന്‍ കൊളുത്തെന്‍ മുതുകിലമരുമീ ഭക്തര്‍ തന്നാര്‍പ്പിനൊത്തെന്‍--
മാംസസ്നായ്‌വസ്ഥിമേദോമലകലിതമുടല്‍ക്കെട്ടു മാനത്തു പൊങ്ങും
ധ്വംസം ദേഹാത്മഭാവത്തിനു വരണമിവ; ക്കില്ലയെന്നാകില്‍ ഞാനെ--
ന്നംസം ഭേദിച്ചു ബീഭത്സത, ജനനി, നിവേദിക്കണോ സത്ത്വരൂപേ?

കവി : മധുരാജ്‌. ഇളവൂര്‍ തൂക്കത്തിനെപ്പറ്റി.

ശ്ലോകം 777 : ധീമത്ത്വം,ഫലിതം നിറഞ്ഞ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധീമത്ത്വം,ഫലിതം നിറഞ്ഞ കവനം, വൈദ്യം മുതല്‍ക്കെന്തിലും
സാമര്‍ത്ഥ്യം, ചെറുമെയ്യു, വട്ടവദനം, ഗാത്രം കറുത്തങ്ങനെ
ഓമല്‍പ്പുഞ്ചിരി, മാര്‍ വിരി, ഞ്ഞരകടു, ത്തല്‍പം വളഞ്ഞെത്രയും
പ്രേമം പൂണ്ടൊരു നോട്ടവും ശിവ, മറക്കാമോ മരിക്കും വരെ?

കവി : നടുവത്ത്‌ അച്ഛന്‍ നമ്പൂതിരി , കൃതി : (ശീവൊള്ളിയെക്കുറിച്ച്‌)

ശ്ലോകം 778 : ഒരു നിശ്ചയമില്ലയൊന്നിനും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാര്‍ക്കുമേ

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 779 : വെള്ളക്കണ്ണാടിപോലുള്ളവളുടെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

വെള്ളക്കണ്ണാടിപോലുള്ളവളുടെ കവിളില്‍ കൈകളെച്ചേര്‍ത്തു;വെന്നാ--
ലുള്ളത്തില്‍ പേടിമൂലം കിടുകിടെ വിറയാലൊന്നു ചുംബിച്ചതില്ല
വെള്ളത്തില്‍ ചാടിയപ്പോളവളുടെയധരം തൊട്ടു ഞാനൊട്ടതിങ്കല്‍--
ക്കള്ളംകൂടാതെയോലും പുതുസുധയെ നുകര്‍ന്നില്ല ദുര്‍ദൈവയോഗാല്‍

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 780 : വഞ്ചിക്ഷോണിക്കൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

വഞ്ചിക്ഷോണിക്കൊരു തിലകമാമപ്പുരത്തേയ്ക്കു പോകും
വഞ്ചിക്കൂട്ടം വരുമളവിലത്തോട്ടുവാരത്തൊതുങ്ങി
വഞ്ചിക്കേണം വളരെ മരനീരുള്ളിലുണ്ടാക മൂലം
വന്‍ ചിത്തഭ്രാന്തെഴുമരയരാം നാവികക്കയ്യരേ നീ.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 781 : വായിപ്പോര്‍ക്കരുളുന്നനേകവിധമാം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വായിപ്പോര്‍ക്കരുളുന്നനേകവിധമാം വിജ്ഞാന,മേതെങ്കിലും
ചോദിപ്പോര്‍ക്കുചിതോത്തരങ്ങളരുളിത്തീര്‍ക്കുന്നു സന്ദേഹവും
വാദിപ്പോര്‍ക്കുതകുന്ന യുക്തി പലതും ചൂണ്ടിക്കൊടുക്കും വൃഥാ
ഖേദിപ്പോര്‍ക്കരുളുന്നു സാന്ത്വനവചസ്സുത്കൃഷ്ടമാം പുസ്തകം

കവി : ആര്‍. ഈശ്വരപിള്ള

ശ്ലോകം 782 : വേണം പുഷ്പഫലാര്‍ദ്രനിത്യ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വേണം പുഷ്പഫലാര്‍ദ്രനിത്യഹരിതാരാമം നമുക്കെങ്കിലോ
വേരോടാനതിനേകണം വരള്‍മനസ്സിന്‍ മണ്ണില്‍ നാമൊട്ടിടം
വേറൊന്നില്ലെളുതാമുപായമലസം വ്യര്‍ത്ഥപ്രസംഗങ്ങളാ--
ലേറെപ്പോക്കി ദിനങ്ങള്‍; വല്ലതുമിനിച്ചെയ്യാം, വരൂ നേരമായ്‌.

കവി : യൂസഫലി കേച്ചേരി

ശ്ലോകം 783 : വിദ്യാവിഹീനത വരട്ടെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

വിദ്യാവിഹീനത വരട്ടെയിവര്‍ക്കുമേലി--
ലുദ്യോഗവും ബലവുമങ്ങിനെപോട്ടെയെന്നാം,
വിദ്യാലയം ചിലതഹോ! തടയുന്നുനാട്ടില്‍
വിദ്യാര്‍ത്ഥിമന്ദിരമതും ചില നിഷ്കൃപന്മാര്‍

കവി : കുമാരനാശാന്‍, കൃതി : തീയ്യക്കുട്ടിയുടെ വിചാരം

ശ്ലോകം 784 : വാണീദേവി, സുനീലവേണി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാണീദേവി, സുനീലവേണി, സുഭഗേ, വീണാരവം കൈതൊഴും
വാണീ, വൈഭവമോഹിനീ, ത്രിജഗതാം നാഥേ, വിരിഞ്ചപ്രിയേ,
വാണീദോഷമശേഷമാശു കളവാനെന്‍നാവിലാത്താദരം
വാണീടേണ, മതിന്നു നിന്നടിയില്‍ ഞാന്‍ വീഴുന്നു മൂകാംബികേ!

ശ്ലോകം 785 : വിദ്വാനു പണ്ടിഹ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

വിദ്വാനു പണ്ടിഹ ദരിദ്രതയിന്നു പാരില്‍
വിദ്യാവിഹീനനതുവന്നു വിരോധമില്ലാ
വിദ്യയ്ക്കു പണ്ടു വില വാങ്ങുകയില്ലയിപ്പോ--
ളുദ്യുക്തനും ധനമൊഴിഞ്ഞതു കിട്ടുകില്ല.

കവി : കുമാരനാശാന്‍

ശ്ലോകം 786 : വേദം നിന്നുടെ ശാസനക്കുറി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വേദം നിന്നുടെ ശാസനക്കുറി, പുരാണൌഘം ഹിതോദ്ബോധനം,
സ്വാദത്യന്തമിയന്ന കാവ്യഗണമോ സപ്രേമസംഭാഷണം
വൈദഗ്ദ്ധ്യത്തികവാല്‍ ജഗത്തു മുഴുവന്‍ താനേ വശത്താക്കി നീ
നാദബ്രഹ്മനൃപാസനോപരി വിളങ്ങുന്നൂ മഹാരാജ്ഞിയായ്‌.

കവി : വള്ളത്തോള്‍, കൃതി : കവിത

ശ്ലോകം 787 : വിദ്യാ നാമ നരസ്യ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിദ്യാ നാമ നരസ്യ രൂപമധികം പ്രച്ഛന്നഗുപ്തം ധനം
വിദ്യാ ഭോഗകരീ യശഃ സുഖകരീ വിദ്യാ ഗുരൂണം ഗുരുഃ
വിദ്യാ ബന്ധുജനോ വിടേശഗമനേ വിദ്യാ പരാ ദേവതാ
വിദ്യാ രാജസു പൂജ്യതേ ന തു ധനം വിദ്യാവിഹീനഃ പശുഃ

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 788 : വിരുതില്‍ വിമതരേയും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

വിരുതില്‍ വിമതരേയും തന്നിരത്താരമാക്കാന്‍
കരുതി രുചിരവേഷം കെട്ടി മട്ടുന്ന മട്ടില്‍
വരുമഴിമതിയാടിപ്പാടി നൃത്തം ചവിട്ടി--
ച്ചിരിയൊടു പുണരുമ്പോള്‍ പിമ്പരാം വമ്പര്‍പോലും.

കവി : ഡി.വി. മണയത്താറ്റ്‌

ശ്ലോകം 789 : വെള്ളപ്പളുങ്കുനിറമൊത്ത...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

വെള്ളപ്പളുങ്കുനിറമൊത്ത വിശുദ്ധരൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലെത്തിരകള്‍ തള്ളിവരും കണക്കെ--
ന്നുള്ളത്തില്‍ വന്നു വിളയാടു സരസ്വതീ നീ!

ശ്ലോകം 790 : വാക്കൊന്നെന്നുടെ വായില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാക്കൊന്നെന്നുടെ വായില്‍ നിന്നൊരുവിധം വീണാലതിന്നേതുമേ
നീക്കം പിന്നെ വരുന്നതല്ലൊരു മുഖം നോക്കും നമുക്കില്ലതില്‍
വക്രത്വത്തൊടു രാജകല്‍പന വൃഥാ ലംഘിച്ചിടുന്നോര്‍കളെ--
ച്ചക്രശ്വാസമൊടിട്ടിഴച്ചു കഷണിപ്പിക്കും കണക്കെന്നിയേ

കവി : നടുവത്ത്‌ അച്ഛന്‍ നമ്പൂതിരി, കൃതി : ഭഗവദ്ദൂത്‌

ശ്ലോകം 791 : വിണ്ണാറിന്‍ വിരിമാറിലര്‍ദ്ധവലയ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിണ്ണാറിന്‍ വിരിമാറിലര്‍ദ്ധവലയാകാരത്തൊടേഴാകുമാ
വര്‍ണ്ണത്തിന്റെ പകിട്ടു കാട്ടിടുമണക്കെട്ടൊന്നുയര്‍ത്തി സ്വയം
വര്‍ണ്ണിക്കാനരുതാത്ത ചൂടിലുരുകും ലോകര്‍ക്കു താപം കെടും
വണ്ണം വെള്ളമൊഴുക്കുവോനുലകിതിന്‍ ചീഫെഞ്ചിനീറാരുവാന്‍!

കവി : ടി. എം. വി.

ശ്ലോകം 792 : വീണക്കമ്പികള്‍ മീട്ടി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീണക്കമ്പികള്‍ മീട്ടി നിന്‍ കരവിരല്‍ക്കെല്ലാമിരട്ടിക്കുമി--
ശ്ശോണത്വം ബത കണ്ടു "ഗാനമുടനേ നിര്‍ത്തേണ"മെന്നക്ഷിയും
"വേണം തെല്ലിടകൂടെ"യെന്നു ദുര കൊണ്ടെന്‍ കര്‍ണ്ണവും തങ്ങളില്‍
പ്രാണപ്രേയസി, തര്‍ക്കമാ - ണിവിടെ ഞാന്‍ മദ്ധ്യസ്ഥതയ്ക്കക്ഷമന്‍!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 793 : വത്സസ്തോഭം മുകുന്ദന്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

വത്സസ്തോഭം മുകുന്ദന്‍ വനഭുവി പശുപന്മാരുമായ്‌ മേച്ച കാലം
വത്സസ്തേയം വിധാതാ വിവശതയില്‍ വൃഥാ ചെയ്തു നിര്‍വ്വിണ്ണനായാന്‍
വത്സസ്തോമത്തെ നോക്കുമ്പൊഴുതു മകുടവും ഹാരപീതാംബരശ്രീ--
വത്സത്തോടേ വിളങ്ങീ ഭുവനമഖിലവും കണ്ടു വിഷ്ണു സ്വരൂപം

കവി : പൂന്താനം , കൃതി : ശ്രികൃഷ്ണകര്‍ണാമൃതം

ശ്ലോകം 794 : വാസുദേവ തവ ഭാസമാനമിഹ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

വാസുദേവ തവ ഭാസമാനമിഹ രാസകേളിരസസൌരഭം
ദൂരതോऽപി ഖലു നാരദാഗദിതമാകലയ്യ കുതുകാകുലാ
വേഷഭൂഷണവിലാസപേശല വിലാസിനീശതസമാവൃതാ
നാകതോ യുഗപദാഗതാ വിയതി വേഗതോऽഥ സുരമണ്ഡലീ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (69:3)

ശ്ലോകം 795 : വര്‍ണ്ണിക്കാവല്ല വിഷ്ണോ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

വര്‍ണ്ണിക്കാവല്ല വിഷ്ണോ! തവ ഗുണഗണമോരോന്നു ശേഷന്നു പോലും
കണ്ണില്‍ക്കാണുന്നവര്‍ക്കെന്തിതു വിഷയധിയാമെങ്കിലും പ്രാര്‍ത്ഥയേ ഞാന്‍
വിണ്ണില്‍ക്കൂടും ജനങ്ങള്‍ക്കധിപനവശനായ്‌ വന്നു കൈകൂപ്പി വീണോ--
രുണ്ണിത്തൃക്കാലൊരിക്കല്‍ മനസി മമ ധരിക്കായ്‌വരേണം കൃപാബ്ധേ!

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 796 : വിശ്വാമിത്ര, വസിഷ്ഠ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിശ്വാമിത്ര, വസിഷ്ഠ, ഗൌതമ, ഭരദ്വാജാദികള്‍ നട്ടൊരാ
വിശ്വാസച്ചെടി കായ്ച്ചുണങ്ങിയ കനിത്തോടേന്തി വേദാന്തമേ!
വിശ്വം, ശക്തിതരംഗചാലിതവിയദ്ഗേഹങ്ങളില്‍, കാലമാ--
മശ്വത്തെപ്പുറകേ നടത്തുമിവിടേക്കെന്തിന്നു വന്നെത്തി നീ?

കവി : വയലാര്‍, കൃതി : ഗ്രാമദര്‍ശനം

ശ്ലോകം 797 : വരുന്ന ഗോപാല...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഉപേന്ദ്രവജ്ര

വരുന്ന ഗോപാലനിതംബിനീനാം
കരം പകര്‍ന്നാശു വിളങ്ങി കൃഷ്ണന്‍
വിരിഞ്ഞ പുഷ്പങ്ങളിലങ്ങുമിങ്ങും
വിരിഞ്ഞു മണ്ടുന്നൊരു വണ്ടു പോലെ

കവി : കുഞ്ചന്‍ നമ്പ്യാര്‍ , കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 798 : വര്‍ത്തിച്ചീടുന്നൊരിക്കല്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

വര്‍ത്തിച്ചീടുന്നൊരിക്കല്‍ ഗുരുവിനു സമമായ്‌, മിത്രമായ്‌ മറ്റൊരിക്കല്‍,
വര്‍ത്തിച്ചീടും പിതാവായ്‌, സപദി ജനനിയായ്‌, കാന്തയായും കദാചില്‍,
വര്‍ത്തിച്ചീടുന്നു വാഗീശ്വരിയുടെ നടനാരാമമായ്‌ സര്‍വ്വകാലം
വര്‍ത്തിച്ചീടുന്നു സക്ഷാല്‍ സുരതരു സദൃശം പുസ്തകം ഹസ്തസംസ്ഥം

കവി : ആര്‍. ഈശ്വരപിള്ള

ശ്ലോകം 799 : വാവായന്നുതുടങ്ങി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാവായന്നുതുടങ്ങിയിങ്ങു പലരും ചൊല്ലുന്നു ശ്ലോകം വെറും
വാവായെന്നു തുടങ്ങിയായതുവരുന്നയ്യഞ്ചു പത്തോളവും;
വാവല്ലാണ്ടൊരു മൂന്നു നാളുകഴിയാറായീ, മുടങ്ങാതിനീം
വാ വല്ലാണ്ടു കഴയ്ക്കുവോളമിതുമട്ടായാല്‍ രസം കെട്ടുപോം.

കവി : ബാലേന്ദു

ശ്ലോകം 800 : വിനാ ഗോ രസം കോ രസ:...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഭുജംഗപ്രയാതം

വിനാ ഗോ രസം കോ രസോ ഭോജനാനാം
വിനാ ഗോ രസം കോ രസഃ കര്‍ഷകാണാം?
വിനാ ഗോ രസം കോ രസഃ കാമിനീനാം?
വിനാ ഗോ രസം കോ രസഃ പണ്ഡിതാനാം?

ശ്ലോകം 801 : വേണ്ടാതീനമശേഷമുണ്ടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വേണ്ടാതീനമശേഷമുണ്ടു; കുസൃതിക്കൂടാം കിടാങ്ങള്‍ക്കതേ--
വേണ്ടൂ പെട്ടിതുറന്നു വെയ്ക്കുകില്‍, വിശേഷിച്ചും പരസ്യങ്ങളില്‍;
തീണ്ടാരിത്തുണി, സോപ്പു, ലൂപ്പടിയുടുപ്പിത്യാദി കണ്ടാല്‍പ്പുറം--
തോണ്ടിക്കൊണ്ടവരെന്തതെന്തിനിതുമട്ടാരായുമോരോന്നുടന്‍!

കവി : എന്‍.കെ. ദേശം.

ശ്ലോകം 802 : താരാകദംബമിതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

താരാകദംബമിതു താഴ്ന്ന,തുയര്‍ന്നതിന്ദു--
താനെന്നു ഹന്ത! കരുതിക്കവിപുംഗവന്മാര്‍
താരാധിനായകത ചന്ദ്രനു നല്‍കിയല്ലോ
ദൂരത്തു നില്‍ക്കിലറിയാന്‍ കഴിയാ യഥാര്‍ത്ഥം.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : വിശ്വരൂപം

ശ്ലോകം 803 : തസ്മിന്‍ പ്രായോപവിഷ്ടേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

തസ്മിന്‍ പ്രായോപവിഷ്ടേ സതി സുരതടിനീപുണ്യതീരപ്രദേശേ
തത്രായാതാന്‍ സ്മരാമി വ്രജപ മുനിഗണാനാഗതം ശ്രീശുകം ച
ദൃഷ്ട്വാ തം പീതചേലം മണിമയമുരളീം പിഞ്ഛജാലം ച ഹിത്വാ
ലക്ഷ്മീകാന്തസ്സമേതി സ്വയമിതി മുനയോ മേനിരേ മാരുതേശ

കവി : ഭക്തകവി വാഴകുന്നം

ശ്ലോകം 804 : ദാരിദ്ര്യാഘാതമേറ്റിട്ടപഗത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ദാരിദ്ര്യാഘാതമേറ്റിട്ടപഗതധൃതിയായാപതിക്കുമ്പൊഴും, ഞാന്‍
സാരൈശ്വര്യപ്രതാപക്കൊടുമുടിയിലിരിക്കുമ്പൊഴും തുല്യമായി
താരാര്‍മാതിന്റെ മാറിന്നണിമരതകഭൂഷായിതം സര്‍വ്വലോകാ--
ധാരം നീരന്ധ്രധാരാധരമധുരശരീരം സ്മരിക്കാവു നിത്യം.

കവി : വി. കെ. ജി.

ശ്ലോകം 805 : തരളനുരകളാകും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

തരളനുരകളാകും ചാമരം ലോലശംഖാ--
ഭരണമിതുകള്‍ ചേരും സാഗരശ്രീകരീന്ദ്രന്‍
തരമൊടു തടഘാതക്രീഡചെയ്യുന്നു ചെന്നാ--
പ്പുരിയുടെ മികവേറും കോട്ടമേല്‍ കോട്ടമെന്യേ.

കവി : കവിയൂര്‍ രാമന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണവിലാസം തര്‍ജ്ജമ

ശ്ലോകം 806 : തേളു തുച്ഛമൊരു കീടകം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : കുസുമമഞ്ജരി

തേളു തുച്ഛമൊരു കീടകം പരമിതെന്തുചെയ്യുമൊരെറുമ്പിനെ--
ക്കാളുമില്ല പണി കൊല്ലുവാനിതിനെ വാഴുമെത്രയിതു വാഴ്കിലും;
ആളുകള്‍ക്കു പുനരെന്തുപേടി, യവര്‍ പേരുകേട്ടുമുടനോടിടും;
കാളുമുഗ്രവിഷമുള്ള വാല്‍മുനയതിന്റെ തീവ്രത കഥിപ്പതോ!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 807 : ആതങ്കം കൈവളര്‍ത്തും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആതങ്കം കൈവളര്‍ത്തും കടുവിഷമമൃതായ്‌ത്തീര്‍ന്നിടും; പന്നഗേന്ദ്ര--
വ്രാതം മെയ്പണ്ടമാകും; ഭഗവതി, ചുടലക്കാടൊരുദ്യാനമാകും;
ഭൂതപ്രേതാദിവര്‍ഗ്ഗം പുനരടിമകളാ; മുജ്ജ്വലാപാങ്ഗനോട്ടം
നീ തട്ടിക്കുന്ന ധന്യന്നൊരു ഭയലവമെ; ങ്ങായവന്‍ പാരിനീശന്‍.

കവി : വള്ളത്തോള്‍, കൃതി : ഭഗവത്സ്തോത്രമാല

ശ്ലോകം 808 : ഭൂരിതിക്തമിഹ കമ്പു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

ഭൂരിതിക്തമിഹ കമ്പു, തോലതിലുമേറു, മേറുമതിലും ദലം,
പാരിലേറുമതിലും പ്രസൂന, മതിലും ത്വദീയമതിയാം ഫലം,
പാരിഭദ്ര, പരമാദ്ഭുതസ്ത്വ, മഥവാ തവ സ്തവമവാസ്തവം,
സൂരിവര്‍ണ്യമിഹ നിംബബീജമതുതാന്‍ തവാപി ജനനപ്രദം!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ / നീലകണ്ഠശാസ്ത്രികള്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 809 : പൂവേ, സൌരഭമുള്ള നാള്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂവേ, സൌരഭമുള്ള നാള്‍ ഭുവനമാന്യം നീ, പുരാരാമമ--
ല്ലാവാസം, സ്വയമിന്നദിഷ്ടകൃതമായീടുന്ന കാടെങ്കിലും
ഭൂവില്‍ത്താണറിയാത്ത ഗര്‍ഭമതിലുണ്ടാം ഹീരമേ, സ്വൈരമായ്‌
മേവാമത്ര കരേറി നീ മഹിതമാം കോടീര കോടീതടം.

കവി : കുമാരനാശാന്‍

ശ്ലോകം 810 : ഭൂവില്‍ത്താന്‍ വന്നുചേരും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭൂവില്‍ത്താന്‍ വന്നുചേരും സമയമനുസരിച്ചാണു പോല്‍ ജീവിതത്തിന്‍
ഭാവം രൂപം സമസ്തപ്രകൃതവുമിവിടെജ്ജീവികള്‍ക്കെന്നു കേള്‍പ്പൂ;
രാവിന്‍ നേര്‍പ്പാതിയില്‍പ്പാരിതിലവതരണം ചെയ്തതാവാം ഹരേ! നീ--
യേവം ചോരന്‍, വിടന്‍, ഘാതുക -- നിതു വിധമായ്ത്തീരുവാന്‍ ബന്ധമോര്‍ത്താല്‍.

കവി : ടി. എം. വി.

ശ്ലോകം 811 : രാവഞ്ചാറായി, വണ്ടിക്കുതിര...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

രാവഞ്ചാറായി, വണ്ടിക്കുതിരനിര കുളമ്പിട്ടടിച്ചോട്ടമായീ
പൂവഞ്ചും മേനിമാരും കണവരുമിണവിട്ടങ്ങുമിങ്ങും പിരിഞ്ഞൂ
പൂവമ്പന്‍ തന്‍ പുറപ്പാടിനു നെടുകുടയായ്പ്പൊന്തിടും തിങ്കളൊന്നി--
ച്ചാവമ്പേറും കിഴക്കന്‍ കടലവിടെ വിളങ്ങീടിനാന്‍ മോടിയോടും.

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

ശ്ലോകം 812 : പാരാവാരം കരേറിക്കരകള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പാരാവാരം കരേറിക്കരകള്‍ മുഴുവനും മുക്കിമൂടാത്തതെന്തോ?
താരാവൃന്ദങ്ങള്‍ തമ്മില്‍ സ്വയമുരസി മറിഞ്ഞത്ര വീഴാത്തതെന്തോ?
നേരായാരാഞ്ഞു നോക്കീടുക മദമിയലും മര്‍ത്ത്യരേ, നിങ്ങളെന്നാ--
ലാരാല്‍ കണ്ടെത്തുമെല്ലാറ്റിനുമുപരി വിളങ്ങുന്ന വിശ്വസ്വരൂപം.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : വിശ്വരൂപം

ശ്ലോകം 813 : നീലനീരദനിഭാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

നീലനീരദനിഭാ നിശാകരനികാശനിര്‍മ്മലനിജാനനാ
ലോലലോചനലലാമശോഭിതലലാടലാലിതലലാപകാ
ശാലിതാ ശകുലശാരദാ ചരണചാരി ശാശ്വതശുഭാവഹാ
കാലകാല കമനീയകാമുക കലാകലാപ കലിതാപദാം.

കവി : ശ്രീനാരയണഗുരു, കൃതി : ദേവീപ്രണാമദേവ്യഷ്ടകം

ശ്ലോകം 814 : ശാസിയ്ക്കുവാനിത്തിരി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

ശാസിയ്ക്കുവാനിത്തിരിമെല്ലെയൊന്നു--
ഭാവിക്കുകില്‍ത്തന്നെയുടന്‍ കുമാരന്‍
നന്നായ്‌ ശരച്ചന്ദ്രമുഖം പിതുക്കി--
ക്കരഞ്ഞിടും ചെയ്യുവതെന്തുപിന്നെ

കവി : മുരളി, കൃതി: ശ്രീകൃഷ്ണകഥാമൃതം

ശ്ലോകം 815 : നാകമേതു? ഫണിലോകമേതു?...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

നാകമേതു? ഫണിലോകമേതു? നരലോകമേതിവ ഭവിക്കിലി--
ന്നാകണം സകലദര്‍ശിയാം തവ വിലോകനത്തിനിതു ഗോചരം
ലോകമുള്‍ഭ്രമമിയന്നു വല്ലതുമുരച്ചിടട്ടെ, മതിമാന്‍ ഭവാന്‍
ഭേകമേ, കിണറിതൊന്നൊഴിഞ്ഞു പുനരന്യമെന്തിഹ ഭവിച്ചിടാം?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ / നീലകണ്ഠദീക്ഷിതര്‍, കൃതി : അന്യാപദേശം തര്‍ജ്ജമ

ശ്ലോകം 816 : ലോലംബമാലാലളിതാളകേയം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ലോലംബമാലാലളിതാളകേയം
ബന്ധൂകനിന്ദാപരദന്തചേലാ
ലവങ്ഗബാലച്ചദചാരുജിഹ്വാ
ചില്ലീജിതാനങ്ഗശരാസവല്ലീ

കവി : സീതാരാമ കവി, കൃതി : ബാലരാമവിജയം ചമ്പു

ശ്ലോകം 817 : ലക്ഷ്യം കൂടാതെ ലങ്കാനഗരം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ലക്ഷ്യം കൂടാതെ ലങ്കാനഗരമതു തകര്‍ത്തക്ഷമം രൂക്ഷനാകും
രക്ഷോജാലാധിപത്യം തടവിന ദശകണ്ഠന്റെ കണ്ഠം മുറിപ്പാന്‍
ലക്ഷ്യം വച്ചങ്ങു ചീറി ദ്രുതമണയുമൊരത്യുഗ്രമാം രാമബാണം
രക്ഷിച്ചീടട്ടെ നിത്യം കലിമലമകലെപ്പോക്കി നന്നാക്കി നമ്മെ.

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 818 : ലോകം ശാശ്വതമല്ല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലോകം ശാശ്വതമല്ല, ജീവിതസുഖസ്വപ്നങ്ങള്‍ മായും, വരും
ശോകം, മായികബുദ്ബുദങ്ങള്‍ മറയും, പായും സരിത്സഞ്ചയം,
നാകം കാല്‌പനികോത്സവാങ്കിതലസത്ക്കാനല്‍ജലം - പിന്നെയെ--
ന്തേകം, സത്യ, മനശ്വരം? മൃതി - അതേ, മൃത്യോ, ജയിക്കുന്നു നീ!

കവി : ചങ്ങമ്പുഴ

ശ്ലോകം 819 : നീലക്കല്ലാല്‍ വിരചിതമണി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

നീലക്കല്ലാല്‍ വിരചിതമണിച്ചെപ്പുപോലേ വിളങ്ങും
കോലപ്പോര്‍വന്മുല, കുവലയം വെന്റു മുഗ്ദ്ധേക്ഷണായാഃ
ബാലസ്നിഗ്ദ്ധം നഖപദമണിഞ്ഞശ്രുപാതാത്തരേഖം
ചാലത്തോന്റും ചുനയൊഴുകുമച്ചൂതപക്വങ്ങളെന്റു്‌.

കൃതി : ഉണ്ണുനീലിസന്ദേശം

ശ്ലോകം 820 : ബാലാര്‍ക്കായുത സത്പ്രഭാകരതലേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാലാര്‍ക്കായുതസത്പ്രഭാകരതലേ ലോലംബമാലാകുലാം
മാലാം സന്ദധതിം മനോഹരതനും മന്ദസ്മിതോദ്യന്മുഖീം
മന്ദം മന്ദമുപേയുഷീം വരയിതും ശംഭും ജഗന്മോഹിനീം
വന്ദേ ദേവമുനീന്ദ്രവന്ദിതപദാം ഇഷ്ടാര്‍ഥദാം പാര്‍വതീം

ശ്ലോകം 821 : മധുമധുരമുദാരം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മാലിനി

മധുമധുരമുദാരം പാടിയെത്തുന്ന നാനാ--
മധുകരനികരത്തിന്‍ പ്രേമഗാനങ്ങള്‍ കേള്‍ക്കേ,
വിധുരതയിയലാതുള്ളോരു പുഷ്പങ്ങള്‍ മോദാല്‍
മധുരതരമരന്ദം തൂകിയാടുന്നു മന്ദം!

കവി : ചങ്ങമ്പുഴ, കൃതി : ഗീതാഞ്ജലി

ശ്ലോകം 822 : വെജിറ്റേറിയന്‍ നോണ്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഭുജംഗപ്രയാതം

വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ -- ര--
ണ്ടിനം ഭക്ഷണം നാട്ടിലുണ്ടെന്നു കേള്‍പ്പൂ;
എജിറ്റേറിയന്‍ -- മുട്ട തിന്നുന്ന വര്‍ഗ്ഗം
വെജിറ്റേറിയന്മാര്‍ക്കു തുല്യം ഭവിക്കും.

കവി: ഏവൂര്‍ പരമേശ്വരന്‍, കൃതി: കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 823 : എനിക്കില്ലാ പദ്യാവലി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

"എനിക്കില്ലാ പദ്യാവലിയെഴുതുവാന്‍ നൈപുണമഹോ!
മിനക്കെട്ടാലുണ്ടാകിലുമതു പിഴച്ചീടു, മതിനാല്‍
കനക്കുന്നാക്ഷേപം കവികളിലുരയ്ക്കാ" മിതി സദാ
നിനയ്ക്കുന്നുണ്ടിപ്പോള്‍ ചില വിരുതരീര്‍ഷ്യാവസതികള്‍.

കവി : വെണ്മണി മഹന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 824 : കല്ലും മുള്ളുമതല്ലിടയ്ക്കു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കല്ലും മുള്ളുമതല്ലിടയ്ക്കു കുഴിയും മാടും മരഞ്ചാടിയും
പുല്ലും പുറ്റുമിവറ്റകൊണ്ടു നിറയപ്പെട്ടുള്ള കാട്ടില്‍സ്സദാ
അല്ലല്‍പ്പെട്ടു നടന്നുഴന്നു കരകണ്ടീടാതെ കഷ്ണിച്ചിരു--
ന്നല്ലോ മാമക പുത്ര, രായതു നിനച്ചുള്‍ത്താരു കത്തുന്നു മേ

കവി : നടുവത്തച്ഛന്‍ നമ്പൂതിരി , കൃതി : ഭഗവദ്ദൂത്‌ നാടകം

ശ്ലോകം 825 : ആനന്ദൈകതരംഗിണീം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആനന്ദൈകതരംഗിണീമലഹയന്നാളീകഹംസീമണീം
പീനോത്തുംഗഘനസ്തനാം ഘനലസത്പാടീരപങ്കോജ്ജ്വലാം
ക്ഷൌമാവീതനിതംബബിംബരശനാസ്യൂതക്വണത്കിങ്കിണീം
ഏണാംകാംബുജഭാസുരാസ്യനയനാം ശ്രീഭദ്രകാളീം ഭജേ.

കവി : ശ്രീനാരായണഗുരു, കൃതി : ഭദ്രകാള്യഷ്ടകം

ശ്ലോകം 826 : ക്ലിന്റണ്‍ ഡേറ്റിനു കേള്‍ക്കുകില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ക്ലിന്റണ്‍ ഡേറ്റിനു കേള്‍ക്കുകില്‍ത്തുനിയുമോ?" യൂയെസ്സിലാരാഞ്ഞൊരാള്‍,
"എന്താ സംശയ"മെന്നുരച്ചു ചിലപേര്‍, ആവേശപൂര്‍ണ്ണാത്മനാ;
"വേണ്ടാ സാഹസ"മെന്നു ചൊല്ലി ചിലരോ പിന്മാറി, ശാന്ത്യര്‍ത്ഥമായ്‌
അന്തം വിട്ടു കരഞ്ഞുപോ, "ലിനിയുമോ" ശേഷിച്ച യോഷാജനം!

കവി : ബാലേന്ദു

ശ്ലോകം 827 : വാനീരത്തില്‍ മദിച്ചു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാനീരത്തില്‍ മദിച്ചു പക്ഷികളിരിക്കുമ്പോള്‍ കൊഴിഞ്ഞുള്ള നല്‍--
സൂനം കൊണ്ടു സുഗന്ധമാര്‍ന്നതിതണുപ്പുള്ളച്ഛ വെള്ളത്തൊടും
താനേ കായ്കള്‍ പഴുത്തു നീലനിറമാം ജംബൂവനേ മുട്ടി നല്‍--
ധ്വാനത്തോടൊഴുകുന്ന ചോലകളിതാ നാനാ വഴിക്കങ്ങിനെ

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 828 : തുമ്പത്തമ്പോടുകെട്ടി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

തുമ്പത്തമ്പോടുകെട്ടിച്ചുരുള്‍മുടിപുറകോട്ടിട്ടതില്‍ച്ചന്തമേന്തും
തുമ്പപ്പൂംതൊത്തിണക്കിഗ്രഥിതദശസുമശ്രീലസന്മാലചാര്‍ത്തി
ഇമ്പത്തില്‍ത്തുമ്പിതുള്ളും നയനമുനയുമായ്‌ നില്‍ക്കെ, ഞാനോണലക്ഷ്മീ--
സമ്പത്തൊട്ടുക്കു കണ്ടേന്‍ സ്തനവിജിതലസല്‍ക്കണ്ടുകേ നിന്നിലന്നാള്‍.

കവി : കെ.എന്‍. ഡി.

ശ്ലോകം 829 : ഇരുണ്ടു നീണ്ടെന്തിതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഉപേന്ദ്രവജ്ര

ഇരുണ്ടു നീണ്ടെന്തിതു ഹന്ത! നോക്കുവിന്‍
കരണ്ടിടുന്നൂ കരപത്രമെന്നപോല്‍
ഇടയ്ക്കിടെപ്പൊന്തിന ദന്തപംക്തിയാല്‍
ഉടക്കിവാനാമൊരു ചെമ്പുപാളിയെ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയവിലാസം

ശ്ലോകം 830 : ഇരുള്‍ നിറഞ്ഞൊരു രാത്രിയില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

ഇരുള്‍ നിറഞ്ഞൊരു രാത്രിയില്‍ വെറ്റില--
ച്ചുരുള്‍ തരാന്‍ ചുടുചുംബനമേകുവാന്‍
തരുണനാമെവനും സഖ വേണമങ്ങ--
രികിലോരുകിലോമലൊരംഗന

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 831 : താരത്തില്‍ക്കണ്ടിടുന്നൂ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

താരത്തില്‍ക്കണ്ടിടുന്നൂ പല പെരിയ ജനം നിത്യവും നിന്നെ, മൂലാ--
ധാരത്തില്‍പ്പിന്നെ വേറേ ചില, രപരജനം താമരത്താരിനുള്ളില്‍;
സാരത്തെക്കണ്ടിടുന്നോരൊരു പൊഴുതിലഹോ! നിന്നെയല്ലാതെയന്യാ--
കാരത്തെക്കണ്ടിടുന്നില്ലയി, മധുരസമുദ്രോദ്ഭവേ ഭൂര്‍ ഭുവഃ സ്വഃ

കവി : കെ. കെ. രാജാ

ശ്ലോകം 832 : സകല ഫലസമൃദ്ധ്യൈ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : മാലിനി

സകല ഫലസമൃദ്ധ്യൈ കേരളാനാം പ്രതാപം
പെരിയ പരശുരാമസ്യാജ്ഞയാ യത്ര നിത്യം
കനിവൊടു മഴകാലം പാര്‍ത്തുപാര്‍ത്തര്‍ഭകാണാം
ജനനി മുലകൊടുപ്പാനെന്നപോലേ വരുന്നു

കൃതി : ചന്ദ്രോത്സവം

ശ്ലോകം 833 : കൂലാക്രാന്തൈഹികാര്‍ത്തി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കൂലാക്രാന്തൈഹികാര്‍ത്തിക്രകചകൃതികൃതാര്‍ത്ഥാങ്കുരഭ്രൂകുടീകം,
കെയിലാസേശം, കിരീടീകദനകബളനോപാത്തകൈരാതരൂപം,
നാലാമ്‌നായാന്തനുത്യം, സുകൃതകൃതനതക്ഷേമദോമോഷിതാങ്കം,
കാളാഭ്രക്ഷ്വേളകണ്ഠം, കലിതകുമുദിനീകാന്തചൂഡം ഭജേഥാഃ

കവി : ശങ്കുണ്ണിക്കുട്ടന്‍

ശ്ലോകം 834 : നാദം, താളം, വെളിച്ചം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നാദം, താളം, വെളിച്ചം, നിഴല്‍, നിറമിവയാല്‍ നൃത്തശില്‍പം രചിക്കും
കാലത്തിന്‍ കമ്രനാഭീനളിനകലികയില്‍ വീണ തൂമഞ്ഞുതുള്ളി
നാളത്തെപ്പൊന്നുഷസ്സിന്‍ പ്രമദവനികയില്‍ കല്‍പനാപത്മരാഗ--
ത്താലത്തില്‍ കാഴ്ചവൈക്കാന്‍ പ്രകൃതിയുടെ കലാശാല ഞാന്‍ തേടിവന്നൂ!

കവി : വയലാര്‍, കൃതി : ഗ്രാമദര്‍ശനം

ശ്ലോകം 835 : നാവിന്‍ തുമ്പത്തു തുമ്പം കളയും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

നാവിന്‍ തുമ്പത്തു തുമ്പം കളയുമളികുലശ്യാമളശ്രീമണാള--
സ്വാമിക്കുള്ളായിരം പേരുക, ളകമലരില്‍ സച്ചിദാനന്ദരൂപം
ഏവം ഞാനീ പ്രപഞ്ചം മുഴുവനുമവിടുന്നെന്നു, മീ ഞാനുമെന്നും
ഭാവിക്കാറായ്‌വരട്ടേ ഭവഭയജലധിക്കക്കരെച്ചെന്നുപറ്റാന്‍

കവി : വി. കെ. ജി.

ശ്ലോകം 836 : എന്നില്ലത്തെത്തുമങ്ങോര്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

എന്നില്ലത്തെത്തുമങ്ങോര്‍ വിജയദശമി നാള്‍ വാണിയെ ഗ്രന്ഥരൂപം
തന്നില്‍പ്പുജയ്ക്കു വെച്ചോരറയുടെ നടയില്‍ച്ചമ്പ്രമിട്ടങ്ങിരിക്കും
മുന്നില്‍ത്താന്താന്‍ പരത്തും മണലിലെഴുതിടും കൈവിരല്‍ത്തുന്‍പിനാല്‍ ഹാ
മിന്നിക്കാണമതില്‍ത്താനഴകിന കവിതാ വിദ്യതന്‍ പദ്യരൂപം!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 837 : മന്ദം മന്ദം മധുരനിനദൈഃ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മന്ദാക്രാന്ത

മന്ദം മന്ദം മധുരനിനദൈര്‍വേണുമാപൂരയന്തം
വൃന്ദം വൃന്ദാവനഭുവിഗവാം ചാരയന്തം ചരന്തം
ഛന്ദോഭാഗേ ശതമഖമഖ ധ്വംസിനാം ദാനവാനാം
ഹന്താരം തം കഥയരസനേ ഗോപകന്യാഭുജംഗം

കവി : ലീലാശുകന്‍ , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 838 : ഛന്നോപാന്തഃ പരിണതഫല...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

ഛന്നോപാന്തഃ പരിണതഫലദ്യോതിഭിഃ കാനനാമ്രൈ--
സ്ത്വയ്യാരൂഢേ ശിഖരമചലഃ സ്നിഗ്ധവേണീസവര്‍ണേ
നൂനം യാസ്യത്യമരമിഥുനപ്രേക്ഷണീയാമവസ്ഥാം
മധ്യേ ശ്യാമഃ സ്തന ഇവ ഭുവഃ ശേഷവിസ്താരപാണ്ഡുഃ

കവി : കാളിദാസന്‍, കൃതി : മേഘദൂതം

ശ്ലോകം 839 : നമ്രാണാം സന്നിധത്സേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

നമ്രാണാം സന്നിധത്സേ സതതമപി പുരസ്തൈരനഭ്യര്‍ഥിതാനോऽ--
പ്യര്‍ഥാന്‍ കാമാനജസ്രം വിതരസി പരമാനന്ദസാന്ദ്രാം ഗതിം ച
ഇത്ഥം നിശ്ശേഷലഭ്യോ നിരവധികഫലഃ പാരിജാതോ ഹരേ! ത്വം
ക്ഷുദ്രം തം ശക്രവാടീദ്രുമമഭിലഷതി വ്യര്‍ഥമര്‍ഥിവ്രജോऽയം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (1:8)

ശ്ലോകം 840 : ഇക്കാലത്തുള്ള ഭാഷാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഇക്കാലത്തുള്ള ഭാഷാകവികളെയറിവില്‍പ്പെട്ടപോലൊട്ടുപേരെ--
ച്ചൊല്‍ക്കൊണ്ടീടുന്ന രാമായണപുരുഷരൊടൊപ്പിച്ചു കല്‍പ്പിച്ചിവണ്ണം
ദുഷ്ക്കാമാല്‍ തള്ളിവിട്ടീടിന മമ കൃതിയില്‍പ്പട്ടുമത്തെട്ടശേഷം
തക്കത്തില്‍ സ്ഫഷ്ടമാക്കുന്നതിലിവിടെ മനഃഖേദമില്ലേതുകൊണ്ടും.

കവി : മൂലൂര്‍ പദ്മനാഭപ്പണിക്കര്‍

ശ്ലോകം 841 : ദുഷ്ക്കര്‍മ്മം ചെയ്തിരിയ്ക്കാമഹം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ദുഷ്ക്കര്‍മ്മം ചെയ്തിരിയ്ക്കാമഹ, മതുമുഴുവന്‍ ചിത്രഗുപ്തന്‍ കണക്കിന്‍--
ബുക്കില്‍ കൊള്ളിച്ചിരിയ്ക്കാം, യമനുമതിനു കണ്ടോട്ടെയെന്നായിരിയ്ക്കാം,
മുക്കണ്ണപ്രാണനാഥേ! ഭഗവതി! തവ തൃക്കാലെഴും കാലമാരും
മുഷ്ക്കെന്നില്‍ ചെയ്യുമെന്നുള്ളൊരു ഭയമടിയന്നില്ല പുല്ലാണിതെല്ലാം.

കവി : ഒറവങ്കര

ശ്ലോകം 842 : മീനാങ്കോപമ, കണ്‍കലക്കമവിടേയ്ക്ക്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മീനാങ്കോപമ, കണ്‍കലക്കമവിടേയ്ക്കൊട്ടല്ലുറങ്ങായ്കയാല്‍
മ്ലാനാപാണ്ഡുരമായ്ച്ചമഞ്ഞിതു മണം വീശുന്ന പൂമേനിയും;
ഞാനായിന്നലെ രാത്രിമാത്രമയി, ഹാ, വേര്‍പെട്ടതിന്‍ മൂലമീ--
ദ്ദൂനാവസ്തയിലായ്‌ ഭവാന്‍; മയി തവ സ്നേഹം മഹത്തെത്രയും!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 843 : ഞാനീ ഗ്രീഷ്മസരോവരത്തില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഞാനീ ഗ്രീഷ്മസരോവരത്തില്‍ വിടരും ചെന്താമരപ്പൂവിലും,
നാണിച്ചീവഴി നൃത്തമാടിയൊഴുകും കാട്ടാറിലും, കാറ്റിലും,
ധ്യാനിക്കുന്ന കലാചലത്തിലലിയും മൌനത്തിലും, കണ്ടു നിന്‍
വീണക്കമ്പിയിലംഗുലീമുനകളാല്‍ നീ തീര്‍ത്ത കാവ്യോത്സവം.

കവി : വയലാര്‍

ശ്ലോകം 844 : ധീരശ്രീ സര്‍വ്വസൈന്യാധിപനുടെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ധീരശ്രീ സര്‍വ്വസൈന്യാധിപനുടെ കരവാ,ളൂഴിപന്നുള്ള ചെങ്കോ--
ലീരണ്ടിന്നും നമിക്കാത്തൊരു പഴയമഹാശക്തി മീതേ ജയിപ്പൂ
സാരജ്ഞേ! തല്‍ പ്രയുക്തം നിയമമനുസരിച്ചിന്നുലോകങ്ങളോരോ
നേരത്തോരോ വിധത്തില്‍ തിരിയുമതു തടുത്തീടുവാനാവതല്ല

കവി : വി.സി. ബാലകൃഷ്ണപ്പണിക്കര്‍ , കൃതി : ഒരു വിലാപം

ശ്ലോകം 845 : സംസത്തില്‍ സ്വാവമാനോദ്യത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

സംസത്തില്‍ സ്വാവമാനോദ്യതനൃപഭടരോടാത്തരോഷന്‍, സ്വവീര്യം
ശംസിക്കും സാധുപൌരപ്പരിഷയിലലിവാര്‍ന്നുന്മിഷന്മന്ദഹാസന്‍,
അംസത്തില്‍ച്ചന്ദ്രലേഖാവിമലകുവലയാപീഡദന്തങ്ങളേന്തി--
ക്കംസധ്വംസത്തിനോങ്ങും മുരരിപുഭഗവാന്‍ നിങ്ങളെത്താങ്ങിടട്ടെ!

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ചാരുദത്തന്‍

ശ്ലോകം 846 : ആകുംമട്ടിലധര്‍മ്മകര്‍മ്മമധികം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം :

ആകും മട്ടിലധര്‍മ്മകര്‍മ്മമധികം ചെയ്തിട്ടു ജീവിക്കിലും
ചാകുംനേരമെവന്‍ വിളിച്ചു മകനെ സ്നേഹേന: "നാരായണാ!"
ആ കുത്സാര്‍ഹനജാമിളന്‍ യമഭടത്തല്ലൊന്നുമേല്‍ക്കാതെ താന്‍
വൈകുണ്ഠത്തിലണഞ്ഞു പണ്ടു ഭഗവന്നാമപ്രഭാവത്തിനാല്‍

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 847 : അഥ ദിക്ഷു വിദിക്ഷു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

അഥ ദിക്ഷു വിദിക്ഷു പരിക്ഷുഭിത--
ഭ്രമിതോദരവാരിനിനാദഭരൈഃ
ഉദഗാദുദഗാദുരഗാധിപതി--
സ്ത്വദുപാന്തമശാന്തരുഷാന്ധമനഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (55:4)

ശ്ലോകം 848 : ഊക്കേറും ശാപമൂലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഊക്കേറും ശാപമൂലം സ്മൃതി മറയുകയാല്‍ വല്ലഭന്‍ നിന്നെയന്നാള്‍
കൈക്കൊണ്ടില്ലിന്നു പിന്നെക്കലുഷമകലവേ സാദരം സ്വീകരിച്ചു;
ഉള്‍ക്കൊള്ളും ധൂളിമൂലം പ്രതിഫലനബലം മാഞ്ഞുനില്‍ക്കുന്ന നേര--
ത്തേല്‍ക്കാ കണ്ണാടിയൊന്നും, മലിനതയൊഴിയുന്നേരമെല്ലം ഗ്രഹിക്കും.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 849 : ഉണ്ണീ വാ വാ കുളിച്ചീടുക...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

"ഉണ്ണീ വാ വാ കുളിച്ചീടുക, കുറികളുമിട്ടൂണ്ണണം നീ കുമാരാ
ഇന്നല്ലോ നിന്‍ പിറന്നാള്‍ പൊടി ചെളികളണിഞ്ഞെന്തിവണ്ണം നടപ്പൂ?"
എന്നീവണ്ണം യശോദാ വചനമുടനെക്കേട്ടൊന്നു മെല്ലേച്ചിരിച്ചോ--
രുണ്ണിക്കണ്ണന്റെ ഭാവം മമ പുനരൊരുനാള്‍ കാണ്മതിന്‍ ഭാഗ്യമുണ്ടോ ?

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 850 : എന്തേ നെട്ടോട്ടമോടാന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

"എന്തേ നെട്ടോട്ടമോടാന്‍? അപകടമധികം വല്ലതും വന്നുപെട്ടോ?"
"എന്തൊന്നോതേണ്ടു നാട്ടില്‍പ്പകരുമൊരു മഹാവ്യാധിയാകെപ്പടര്‍ന്നൂ!"
"എന്തിന്നായ്‌ നിങ്ങളോടുന്നവിടെയുമിതുപോല്‍ രോഗമേതാന്‍ പടര്‍ന്നോ?"
"എന്നാലെത്രയ്ക്കു ഭേദം! വികടകവിയൊരാള്‍ വന്നു, ബാലേന്ദു നാമം."

കവി : ബാലേന്ദു

ശ്ലോകം 851 : ഏഴാം സ്വര്‍ഗം വിടര്‍ന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഏഴാം സ്വര്‍ഗം വിടര്‍ന്നൂ തവ കടമിഴിയില്‍ക്കൂടി,യെന്നല്ല, ഞാനാം
പാഴാം പുല്‍ത്തണ്ടില്‍നിന്നും പലപല മധുരസ്വപ്നഗാനം പടര്‍ന്നു
കേഴാം ഞാന്‍ നാളെ, വീഴാ,മടിയിലഖിലവും തേളുചൂഴും തമസ്സില്‍--
ത്താഴാം താഴട്ടെ, കേഴട്ടരികില്‍ വരികയേ ഹൃദ്യമേ, മദ്യമേ, നീ!

കവി : ചങ്ങമ്പുഴ

ശ്ലോകം 852 : കണ്ടീടാനുണ്ടെളുപ്പം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കണ്ടീടാനുണ്ടെളുപ്പം കളകമലദളക്കണ്ണനാമുണ്ണീയേ നാം
തെണ്ടേണ്ടാ നാടുതോറും ഗുരുപവനപുരത്തിങ്കലും ചെന്നിടേണ്ട
ഉണ്ടോ പൈമ്പാലൊരല്‍പ്പം, മതിമതിയതുനാമുള്ളില്‍ വെയ്ക്കേണമെന്നാല്‍
കണ്ടീടാം കണ്ണനെത്തും കൊതിയനതു കവര്‍ന്നുണ്ണുവാന്‍ മെല്ലെ മെല്ലെ.

കവി : കുഞ്ഞുണ്ണി

ശ്ലോകം 853 : ഉദയാസ്തമയങ്ങളെന്നിയെന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വിയോഗിനി

ഉദയാസ്തമയങ്ങളെന്നിയെന്‍
ഹൃദയാകാശമതിങ്കലെപ്പൊഴും
കതിര്‍വീശിവിളങ്ങിനിന്നവെണ്‍--
മതിതാനും സ്മൃതിദര്‍പ്പണത്തിലായ്‌

കവി : കുമാരനാശാന്‍ , കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 854 : കാണാനെന്തൊരു മോഹമെപ്പൊഴും...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം :

കാണാനെന്തൊരു മോഹമെപ്പൊഴുമെനിക്കെന്നോ! സുനീലാഞ്ജന--
ച്ചേണാളും തനുകാന്തിയേന്തിയെഴുമാപ്പുല്ലാങ്കുഴല്‍ക്കാരനെ.
കാണാതേ ചിലനേരമെന്റെ പിറകില്‍ക്കണ്‍പൊത്തിയെന്നെത്തുലോം--
നാണിപ്പിച്ചുവിടാന്‍ വരുന്ന കുസൃതിക്കൂടായ ഗോവിന്ദനെ!

ശ്ലോകം 855 : കീര്‍ത്തിയ്ക്കാം തിരുനാമം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കീര്‍ത്തിയ്ക്കാം തിരുനാമ, മക്ഷരലസത്ക്കീര്‍ത്തേ, വിചാരങ്ങളാല്‍
ചാര്‍ത്തിയ്ക്കാം മലര്‍മാല, യെന്‍ ഹൃദി വിളങ്ങീടുന്ന നിന്‍മൂര്‍ത്തിമേല്‍
ഭക്ത്യുന്മത്തഘനം പൊഴിച്ചു മിഴിനീരാറാട്ടുമാ, മെങ്കിലീ--
മര്‍ത്ത്യത്വം പരദേവതേ, ക്ഷണികമായാലെ,ന്തെനിയ്ക്കുത്സവം!

കവി : മധുരാജ്‌

ശ്ലോകം 856 : ഭണ്ഡാരത്തിനകത്തു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭണ്ഡാരത്തിനകത്തു വന്‍ തുകയിടാന്‍ ലോക്കറ്റുവാങ്ങിയ്ക്കുവാന്‍
പണ്ടംതീര്‍ത്തണിയിയ്ക്കുവാന്‍ ഗജവരന്മാരെത്തരാനും ഹരേ
പണ്ടേതൊട്ടു ദരിദ്രനാകുമടിയന്നാവില്ല; നാമം ജപി--
ച്ചുണ്ടാകും മഹനീയഭക്തിയിവനുണ്ടാകാന്‍ കടാക്ഷിയ്ക്കണേ!

കവി : ചൂണ്ടല്‍ ബാലകൃഷ്ണപ്പണിക്കര്‍ , കൃതി : കവനകൌതുകം.

ശ്ലോകം 857 : പാലാഴിത്തയ്യലാള്‍ തന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

പാലാഴിത്തയ്യലാള്‍ തന്‍ തിരുനയനകലാലോലലോലംബമാലാ--
ലീലാരംഗം, ഭുജംഗേശ്വര മണിശയനേ തോയരാശൌ ശയാനം,
മേലേ മേലേ തൊഴുന്നേന്‍ - ജഗദുദയപരിത്രാണസംഹാരദീക്ഷാ--
ലോലാത്മാനം പദാന്തപ്രണത സകലദേവാസുരം വാസുദേവം

കവി : പുനം നമ്പൂതിരി, കൃതി : ഭാഷാരാമായണം ചമ്പു

ശ്ലോകം 858 : മാനം, മര്യാദ, മാന്യപ്രണയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മാനം, മര്യാദ, മാന്യപ്രണയമധുരമാം ശീല, മൊക്കുന്ന മട്ടില്‍
ദാനം തൊട്ടുള്ള നാനാ ഗുണവിഭവമിണങ്ങീടുമെന്‍ പ്രാണനാഡി!
ജ്ഞാനധ്യാനൈകരൂപാമൃതമണയുവതിന്നുള്ള നിന്നന്ത്യയാത്ര--
യ്ക്കാനന്ദം കൈവരട്ടേ, തവ വിമല കഥാവസ്തു ശേഷിച്ചിടട്ടെ!

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 859 : ജ്വലദക്ഷിപരിക്ഷരത്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : തോടകം

ജ്വലദക്ഷിപരിക്ഷരദുഗ്രവിഷഃ
ശ്വസനോഷ്മഭരഃ സ മഹാഭുജഗഃ
പരിദശ്യ ഭവന്തമനന്തബലം
സമവേഷ്ടയദസ്ഫുടചേഷ്ടമഹോ!

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (55:6)

ശ്ലോകം 860 : പാടീ കല്യാണി ലോലം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം :

പാടീകല്യാണി ലോലം നവരസരസികം മോഹനം മോടികൂട്ടീ
തോടിയ്ക്കും, ഭൈരവിയ്ക്കും തരിവിതറിയിലത്താളമുത്താളമേളം
തേടീ കാംബോജി, നീലാംബരി, ബിലഹരിയെസ്സദ്വിജാവന്തിയില്‍, കേ--
ട്ടാടീ രാഗപ്രപഞ്ചം ശ്രുതിലയവശഗം, ചേങ്കിലേ മംഗലം തേ!

കവി : ഉണ്ണികൃഷ്ണന്‍ ന്യൂ ഡല്‍ഹി , കൃതി : കഥകളി ഭ്രാന്ത്‌

ശ്ലോകം 861 : തന്നെത്താന്‍ നിജചിന്തയാല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തന്നെത്താന്‍ നിജചിന്തയാല്‍ ബലികഴിച്ചാര്‍ജ്ജിച്ച നിക്ഷേപമി--
ങ്ങന്യന്മാര്‍ പകരുന്നകണ്ടു കൃതിയായ്ത്തീരുന്നു വിദ്വാന്‍ സ്വയം
പിന്നെത്തല്‍പരിപോഷണശ്രമഫലം പാര്‍ത്താലവന്‍ പൂണ്ടിടും
ധന്യത്വം പറയേണ്ടതില്ലയി ഭവാന്‍ മോദിച്ചു സത്യം മുനേ!

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 862 : പണ്ടേയുണ്ടാക്കിയിട്ടുള്ളൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

പണ്ടേയുണ്ടാക്കിയിട്ടുള്ളൊരു കവിതകള്‍ പീയൂഷതുല്യങ്ങളിപ്പോ--
ളുണ്ടല്ലോ വേണ്ടുവോളം പുനരവകള്‍ സഹസ്രാംശമിങ്ങാരറിഞ്ഞു?
ഇണ്ടല്‍പ്പെട്ടെന്തിനിപ്പോള്‍ ഗുണലവമണയാതുള്ള പദ്യങ്ങള്‍ ഞാന്‍ കൂ--
ടുണ്ടാക്കുന്നെന്നുവെച്ചിട്ടൊരു മടിയുളവാ,യായതോ പോയിതിപ്പോള്‍

കവി : മുന്‍ഷി പി. രാമക്കുറുപ്പ്‌

ശ്ലോകം 863 : ഈറ്റില്ലവും പട്ടടയും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

ഈറ്റില്ലവും പട്ടടയും നിനയ്ക്കി--
ലിങ്ങേതുമങ്ങേതുമിടയ്ക്കുവന്നോ
തന്‍ ചാണ്‍വയറ്റിന്‍ കനലിന്നു കത്താന്‍
ത്രെയിലോക്യമത്രേ വിറകെന്നു ഭാവം

കവി : ഉള്ളൂര്‍

ശ്ലോകം 864 : തൊഴിലിനു വഴിമുട്ടീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

തൊഴിലിനു വഴിമുട്ടീ, വിദ്യ ചുമ്മാതെയായീ
അഴിമതി തലപൊക്കീ, നാട്ടിലാസ്വാസ്ഥ്യമായീ;
യുവജനമിവിടെന്തേചെയ്‌വ, തിന്നക്രമത്തിന്‍
പൊടിപടലമുയര്‍ന്നാല്‍പോലുമാശ്ചര്യമുണ്ടോ?

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 865 : യോഗാഭ്യാസങ്ങള്‍ ചെയ്തും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

യോഗാഭ്യാസങ്ങള്‍ ചെയ്തും ഹിതമശനമൊടും പഥ്യമാം ചര്യയോടും
ദേഹം രക്ഷിച്ചുപോരുന്നവരുമൊരസുഖം വന്നു മാറാതെയായാല്‍
വൈകാതിംഗ്ലീഷ്‌ മരുന്നേ ഗതിയിനിയിവനെന്നോര്‍ത്തിടും പോലെ നേര്‍ക്കും
ശോകാശങ്കാദി നീങ്ങാന്‍ ജഗദധിപതിയെക്കൂപ്പിടും നാസ്തികന്മാര്‍.

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 866 : വാരിരാശി ചുഴലുന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

വാരിരാശി ചുഴലുന്ന ഭൂമിയില്‍ നിറഞ്ഞുതിങ്ങിന യശോനിലാ-
വാശു തൂകിനൊരു താരകേശ! പലനാള്‍ വിളങ്ങുക മഹാമതേ!
ഘോരരാമരിയ വൈരിവാരണമുഖേഷു മേവിന മൃഗേന്ദ്ര, നീ
ധീരവീരവര! മാടഭൂതിലക! വീരകേരളമഹീപതേ!

ശ്ലോകം 867 : ഘോരഘോരരവ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

ഘോരഘോരരവപൂരിതാഖിലദിഗന്തരാളനടനാന്തരേ
സൂരകോടിസമഭാസുരാനന ലലാടലോചന ജഗത്‌പതേ
നാരദാദിമുനിഗീയമാനമഹിതാപദാന ഗിരിജാപതേ
കോടിശെയിലപുരവാസിതേ ഭവതു സുപ്രഭാഭതമതി ശോഭനം.

ശ്ലോകം 868 : നിഹതാസുരനിവഹേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശങ്കരചരിതം

നിഹതാസുരനിവഹേ!യുധി മഹതാ ഭജമഹസാ
ജഹി തം നൃപമതിദുര്‍മ്മതിമഹിതം മമ സഹസാ
നഹി തേ ശ്രമകണികാ ഗിരിദുഹിതുഃ കിരിമുഖി! മാം
മഹിതേ പദകമലേ തവ വിഹിതാനനതിമവിതും

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ദണ്ഡനാഥാസ്തോത്രം

ശ്ലോകം 869 : നേരോര്‍ത്താലൊരു പദ്യം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നേരോര്‍ത്താലൊരു പദ്യമെങ്കിലുമഹോ! തീര്‍ക്കാതെ പാരൊക്കെയും
പേരാളുന്നൊരു നീലകണ്ഠധരണീദേവങ്കലാവിര്‍മ്മുദാ
ധാരാളം ധനമുള്ളതോര്‍ത്തിഹ കുബേരസ്ഥാനമര്‍പ്പിക്കുകില്‍
പാറായിത്തരകങ്കലാക്കിലതിലും നന്നാകുമെന്നെന്‍ മനം.

കവി : മൂലൂര്‍ പദ്മനാഭപ്പണിക്കര്‍

ശ്ലോകം 870 : ധ്യായേത്‌ പദ്മാസനസ്ഥാം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ധ്യായേത്‌ പദ്മാസനസ്ഥാം വികസിത വദനാം പദ്മപത്രായതാക്ഷീം
ഹേമാംബാം പീതവസ്ത്രാം കരകലിതലസദ്ധേമപദ്മാം വരാംഗീം
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂര്‍ത്തീം സകലസുരനുതാം സര്‍വസമ്പത്‌പ്രദാത്രീം

ശ്ലോകം 871 : സിന്ദൂരാരുണവിഗ്രഹാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സിന്ദൂരാരുണവിഗ്രഹാം ത്രിണയനാം മാണിക്യമൌലീസ്ഫുരത്‌-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്‍ണരക്തചഷകം രക്തോല്‍പലം ബിഭ്രതീം
സൌമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത്‌ പരാമംബികാം

ശ്ലോകം 872 : പാരേപാഥോനിധി കുലപുരീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

പാരേപാഥോനിധി കുലപുരീ കൂപകക്ഷ്മാപതീനാം
ലക്ഷ്യാ ലക്ഷ്മീവിതരണകലാസമ്പദോ ഹേമകക്ഷ്യാ
ഫേനക്ഷൌമാംബരനിചുളിതാന്‍ യന്നിഷദ്യാസു ഹൃദ്യാന്‍
വീചീഹസ്തൈര്‍വികിരതി മണീന്‍ നിത്യമംഭോധിരേവ.

കവി : വാസുദേവന്‍ നമ്പൂതിരി

ശ്ലോകം 873 : ഫാലനേത്രമതിലുള്ള...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

"ഫാലനേത്രമതിലുള്ള തീപ്പൊരിപടര്‍ന്നുകേറി ജട കത്തിടാം
ജ്വാല വേഗമൊടണച്ചിടുന്നതിനു വേണ്ടിയാറു കരുതുന്നതാം"
ശെയിലപുത്രിയുടെകോപമാറ്റുവതിനീവിധത്തിലടവോതുമ-
ക്കാലകാലനുടെ കാലുതാന്‍ ശരണമേതു വിഘ്നവുമൊഴിക്കുവാന്‍.

കവി : ബാലേന്ദു

ശ്ലോകം 874 : ശ്ലോകാര്‍ണ്ണവം തപ്പിയെടുത്തു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

ശ്ലോകാര്‍ണ്ണവം തപ്പിയെടുത്തു വേണ്ടും
പാകത്തിലാമുത്തുകള്‍ വേര്‍തിരിച്ച്‌
ആസ്വാദകര്‍ക്കായി നിരത്തിവെച്ചോ-
രാചാര്യരേ, ഞാനിത കുമ്പിടുന്നേന്‍

കവി : കുറിച്ചിയത്തു മാധവമേനോന്‍ , കൃതി : 'പീജീപി' സപ്തതി

ശ്ലോകം 875 : ആസീത്‌ പുരാ പരമ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ആസീത്‌ പുരാ പരമപാവനകീര്‍ത്തിഭൂമാ
നാകോപമേ നിഷധനീവൃതി നീതിശാലീ
രാജാ രതീശസുഭഗോ ജഗദേകവീരഃ
ശ്രീവീരസേനതനയോ നളനാമധേയഃ

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 876 : രാധയ്ക്കാരാധനയ്ക്കോ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

രാധയ്ക്കാരാധനയ്ക്കോ, വിമലമതി യശോദയ്ക്കു നിന്‍ കൈതവം നിര്‍-
ബ്ബാധം കൈക്കൊണ്ടതിന്നായ്‌ വിബുധമഹിതമാം സദ്യശസ്സേകുവാനോ
നന്ദാനന്ദത്തിനാണോ വിജയനെ വിജയിപ്പിക്കുവാന്‍ വേണ്ടിയാണോ
ബന്ധം മോക്ഷം തരില്ലെന്നതു പറവതിനോ നീ യുഗാന്ത്യത്തില്‍ വന്നൂ?

കവി : മധുരാജ്‌

ശ്ലോകം 877 : നീളത്തിലഗ്ഗീതം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നീളത്തിലഗ്ഗീതമവന്റെ കണ്ഠ-
നാളത്തില്‍ നിന്നങ്ങു വിനിര്‍ഗ്ഗളിയ്ക്കേ
ഓളങ്ങളാകുന്ന കരങ്ങള്‍കൊണ്ടു
താളം പിടിച്ചൂ നദി മെല്ലെ മെല്ലെ

കവി : വള്ളത്തോള്‍ , കൃതി : ഒരു തോണിയാത്ര

ശ്ലോകം 878 : ഓട്ടീലൊട്ടിച്ചു നാള...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഓട്ടീലൊട്ടിച്ചു നാളത്തിരുനടുവെളി പാര്‍ത്തങ്കുശുങ്കെന്നു തട്ടി-
ക്കൂട്ടിപ്പൂട്ടിപ്പിടിച്ചക്കുതിരയെ നടുറോട്ടൂടെയോടിച്ചു വേഗം,
ചാട്ടിന്‍ കൂട്ടിങ്കലുള്‍ച്ചഞ്ചലതരമിളകും പഞ്ചരാജാക്കള്‍ പോം മുന്‍
കൂട്ടക്കൊട്ടൊടു കോട്ടയ്ക്കകമതു കരയേറിസ്സുഖിപ്പാന്‍ വരം താ.

കവി : ശ്രീനാരായണഗുരു, കൃതി : സുബ്രഹ്മണ്യകീര്‍ത്തനം

ശ്ലോകം 879 : ചൊല്ലിക്കേള്‍ക്കുമ്പൊഴേയ്ക്കും...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ചൊല്ലിക്കേള്‍ക്കുമ്പൊഴേയ്ക്കും ചുരുള്‍ നിവരുമുദാരാശയശ്രീ, മരന്ദം
വെല്ലും ശബ്ദങ്ങളേലും ശ്രുതിസുഖ, മഴകാം ശയ്യ തന്‍ മെയ്യൊതുക്കം;
കല്യശ്രീ കല്‍പനാ സല്‍പ്രഭ - യിവ തികയും ശ്ലോകമാ ശ്രോതൃചിത്തം
തുള്ളും മട്ടാലപിക്കും കലയൊടു തുലനത്തിന്നു മേറ്റ്ന്തു മന്നില്‍?

കവി : ടി. എം. വി., കൃതി : അക്ഷരശ്ലോകമഹിമ

ശ്ലോകം 880 : കണ്ണാര്‍ക്കും കണ്ടിടാതെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

"കണ്ണാര്‍ക്കും കണ്ടിടാതുള്ളിരുളിലിഹ നടക്കുന്നതാരാ?", "പുലച്ചി-
പ്പെണ്ണാണേ തമ്പുരാനേ, തടിവിറകു പിറക്കീടുവാന്‍ താമസിച്ചേന്‍;
ഉണ്ണാന്‍ മേടിച്ചൊരിക്കല്ലരിമണിയുരിയാണമ്മയാണച്ചനാണെന്‍
കണ്ണാണേ തീണ്ടിയെന്നാലതടിയനറിയാഞ്ഞാണു കുഞ്ഞാണെ സത്യം".

കവി : എം. ആര്‍. കൃഷ്ണവാര്യര്‍

ശ്ലോകം 881 : ഉത്‌പന്നമായതു നശിക്കും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

"ഉത്‌പന്നമായതു നശിക്കും; അണുക്കള്‍ നില്‌ക്കും;
ഉത്‌പന്നനാമുടല്‍വെടിഞ്ഞൊരു ദേഹി വീണ്ടും;
ഉത്‌പത്തി കര്‍മ്മഗതിപോലെ വരും ജഗത്തില്‍"
കല്‌പിച്ചിടുന്നിവിടെയിങ്ങനെയാഗമങ്ങള്‍.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 882 : ഉണ്ണിയ്ക്കു തീറ്റിയധികം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഉണ്ണിയ്ക്കു തീറ്റിയധികം, കളി നാസ്തിയത്രേ,
വണ്ണിയ്ക്കയാണുരലുപോലെയവന്റെ ദേഹം;
ദണ്ഡംകുറച്ചധികമാണു, നടപ്പു കണ്ടാല്‍
കണ്ണില്‍പ്പെടുന്ന ജനമോ കളിയാക്കിടുന്നു.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 883 : ദദ്ദ്യാദ്ദയാനുപവനോ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ദദ്ദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാ-
മസ്മിന്നകിഞ്ചനവിഹംഗശിശൌ നിഷണ്ണേ
ദുഷ്കര്‍മ്മഘര്‍മ്മമപനീയചിരായദൂരാ-
ന്നാരായണപ്രണയിനീ നയനാംബുവാഹാ

കവി : ശങ്കരാചാര്യര്‍, കൃതി : കനകധാരാസ്തവം

ശ്ലോകം 884 : ദേശേ കാലടിനാമ്‌നി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദേശേ കാലടിനാമ്‌നി കേരളധരാശോഭങ്കരേ സദ്‌ദ്വിജോ
ജാതശ്ശ്രീപതിമന്ദിരസ്യ സവിധേ സര്‍വജ്ഞതാം പ്രാപ്തവാന്‍
ഭൂത്വാ ഷോഡശവത്സരേ യതിവരോ ഗത്വാ ബദര്യാശ്രമം
കര്‍ത്താ ഭാഷ്യനിബന്ധനസ്യ സുകവിശ്‌ശ്രീശങ്കരഃ പാതു വഃ

കവി : ഗോവിന്ദനാഥന്‍

ശ്ലോകം 885 : ഭാരാധിക്യാതിദൂനാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഭാരാധിക്യാതിദൂനാ യുവതിയൊരുവളന്നാത്മഹത്യയ്ക്കൊരുങ്ങി--
ക്കേറീ പൊക്കം പെരുത്തോരിരുനില; യവിടുന്നങ്ങു താഴേയ്ക്കു ചാടീ;
നേരം പിന്നിട്ടു; ബോധം തെളിയവെയരികത്തുള്ളൊരാള്‍ ചൊല്ലിനാന്‍, "നി--
സ്സാരം നിങ്ങള്‍ക്കു പേറ്റെ, തവ പതനപഥേ നിന്ന മൂന്നാള്‍ കഴിഞ്ഞൂ".

കവി : ബാലേന്ദു

ശ്ലോകം 886 : നില്‍ക്കട്ടേ പേറ്റുനോവിന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാല, മേറും ചടപ്പും
പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും
തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍!

കവി: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : ശങ്കരാചാര്യചരിതം

ശ്ലോകം 887 : നക്ഷത്രം വിളയുന്ന മണ്ഡപം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നക്ഷത്രം വിളയുന്ന മണ്ഡപ, മഹങ്കാരത്തെ വാത്സല്യമായ്‌
ശിക്ഷിക്കും മഹിതത്വ, മന്യകലയില്‍ക്കണ്ണായ പുണ്യാലയം,
രക്ഷാബന്ധ, മനേകകര്‍മ്മവിരുതിന്നേകത്വ, മാത്മാവിലും
ലക്ഷ്മീദേവിയെടുത്തറിഞ്ഞ കുറി, നീ സൌഭാഗ്യഭാഗ്യക്കുറി!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : സ്വാതിമേഘം

ശ്ലോകം 888 : രക്ഷയ്ക്കാളാരുമെന്യേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

രക്ഷയ്ക്കാളാരുമെന്യേ മിഴി കുഴികളിലായ്‌ മെയ്‌മെലിഞ്ഞാത്മഭാണ്ഡം
കക്ഷത്തില്‍ ചേര്‍ത്തു നിത്യം ദിശിദിശി ചുടുമുള്‍ത്തട്ടൊടും സഞ്ചരിക്കും
ഭിക്ഷക്കാരായവര്‍ക്കാര്‍ദ്രതയുടെ നടനപ്പന്തലാമുള്ളമോടീ
ദക്ഷന്‍ മൃഷ്ടാന്നമേറെത്തെളിവവരിലുടന്‍ ചേരുമാറേകിടുന്നു.

കവി : കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കൃതി : ഉപനയന്മംഗളം

ശ്ലോകം 889 : ഭസ്മം തൊട്ട നിലാവു നിന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭസ്മം തൊട്ട നിലാവു നിന്നു വിരലാല്‍ നാരായണീയം പകു,-
ത്തസ്മത്‌പ്രാണനെ വേണുവാക്കി, യതു നിന്‍ ചുണ്ടത്തു നേദിയ്ക്കവേ
സസ്മേരം പുളകാംഗിയാം യമുനപോല്‍ നെയ്യാറുപാഞ്ഞീടവേ
വിസ്മേരം തവലീല ഗോപകുലമാമമ്പാടിയിദ്ദേശവും

കവി : രമേശന്‍ നായര്‍, കൃതി : കൃഷ്ണഗാഥ

ശ്ലോകം 890 : സമ്പൂര്‍ണകുംഭോ ന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര

സമ്പൂര്‍ണകുംഭോ ന കരോതി ശബ്ദം
അര്‍ധോ ഘടോ ഘോഷമുപൈതി നൂനം
വിദ്വാന്‍ കുലീനോ ന കരോതി ഗര്‍വം
മൂഢാസ്തു ജല്‍പന്തി ഗുണൈര്‍വിഹീനാഃ

ശ്ലോകം 891 : വിജയപുരിനിവാസി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : അപര

വിജയപുരിനിവാസി, വര്‍ത്തക-
വ്രജപതി, യാവഴി പോന്നുവന്നൊരാള്‍
സ്വജനമൊടു വരിച്ചു ലീലയേ
നിജസുതനായി വധൂകരിക്കുവാന്‍.

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 892 : സന്ധ്യാനാമങ്ങള്‍ ചൊല്ലും...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

സന്ധ്യാനാമങ്ങള്‍ ചൊല്ലും പതിവിനിഹ പുനര്‍ജ്ജന്മമുണ്ടായിടട്ടേ!
പൊന്താതാവട്ടെയന്തിക്കതിചപല ചലച്ചിത്ര ഗീതങ്ങള്‍ മേലാല്‍
അന്തത്തോടൊട്ടടുത്താപ്പടുകിഴവര്‍ വരെദ്ദീര്‍ഘനിശ്വാസപൂര്‍വം
ചിന്തിക്കും കാര്യമിന്നാക്കമനികളുടെ സദ്‌വൃത്ത, മീശന്റെയല്ല.

കവി : ടി. എം. വി.

ശ്ലോകം 893 : അക്ഷരസ്ഫുടതയോടു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : രഥോദ്ധത

അക്ഷരസ്ഫുടതയോടു കൂടിയും
രാഗതാളലയഭാവമോടെയും
പാട്ടനേകമതു പാടിമേവിടും
യേശുദാസു വിജയിച്ചു വാഴുക

കവി : ഋശി കപ്ലിങ്ങാടു്‌

ശ്ലോകം 894 : പ്രീതിക്കാസ്പദമായ മറ്റു...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പ്രീതിക്കാസ്പദമായ മറ്റു വിഷയം സര്‍വ്വം മറന്നംഗകം
പാതിപ്പെ, ട്ടുയിര്‍ മാത്രശേഷനിവനീക്കൈവന്ന കല്‍ത്തുണ്ടുമേല്‍
ഊതിക്കൊണ്ടു ചുരുണ്ടു രാപ്പകലൊരേ മട്ടാമിരിപ്പാണു, മേല്‍
ഭൂതിക്കുറ്റ നിദാനമായിതൊരു നാള്‍ മാണിക്യമായെങ്കിലോ!

കവി : ടി. എം. വി.

ശ്ലോകം 895 : ഉമ്പര്‍ക്കുള്‍ക്കിടിലം വളര്‍ത്തും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉമ്പര്‍ക്കുള്‍ക്കിടിലം വളര്‍ത്തുമസുരന്മാരെത്തുലയ്ക്കാന്‍ ഭവാ-
നമ്പാടിയ്ക്കഴകായ്പ്പിറന്നതു മറന്നാന്‍പോല്‍ നിലിമ്പേശ്വരന്‍
ഡംഭം പൂണ്ടു പൊഴിച്ച പേമഴയില്‍ നീ കുന്നേറ്റുമാറായി, ഞാന്‍
തുമ്പറ്റോന്‍, തവ പൊല്‍പ്പദങ്ങളെ മറന്നാലും പൊറുക്കേണ്ടയോ?

കവി : വി.കെ. ജി

ശ്ലോകം 896 : ഡയറിയിലെഴുതാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ഡയറിയിലെഴുതാനെനിക്കു പുണ്യ-
ക്ഷയമൊഴിവായൊരു വസ്തു പോലുമില്ല;
ദയയിവനിലുദിക്കണേ, കൃതാന്തന്‍
ജെയിലിലടയ്ക്കുവതിന്നു മുമ്പു ശംഭോ!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 897 : ദോഷജ്ഞശ്രേഷ്ഠ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ദോഷജ്ഞശ്രേഷ്ഠ! കേട്ടീടുക ഭവദനുയോഗോത്തരം വിസ്തരിക്കാ-
തീഷന്മാത്രം കഥിക്കാം പ്രതനകൃതിമതം കേട്ടറിഞ്ഞിട്ടു പണ്ടേ
ഭാഷാപദ്യേഷു പാരം മനസി രസമെനിക്കില്ല ദൌശ്ശീല്യമല്ലേ,
തോഷം ഗീര്‍വാണപദ്യേ സതതമതു ചമയ്പാനനല്‍പാദരോഹം.

കവി : മൂത്തേടത്തു വാസുദേവന്‍ പോറ്റി

ശ്ലോകം 898 : ഭിക്ഷയ്ക്കായ്‌ പാത്രമേന്തി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഭിക്ഷയ്ക്കായ്‌ പാത്രമേന്തിപ്പലദിനമുഴറീട്ടമ്പലം പള്ളിമുറ്റം
കുക്ഷിത്തീയൊട്ടണയ്ക്കാനൊരു വക തടയാതെത്തിനേന്‍ മദ്യഷാപ്പില്‍;
ദാക്ഷിണ്യം പൂണ്ടുദാരം മദിരയില്‍ മുഴുകുന്നോരെനിക്കേകിയന്നം;
പക്ഷം രണ്ടില്ല, ദൈവം കനിവിനൊടിവിടേയ്ക്കാക്കി തന്‍ മേല്‍വിലാസം.

കവി : ബാലേന്ദു

ശ്ലോകം 899 : ദേവീ മാങ്കാവിലമ്മേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ദേവീ മാങ്കാവിലമ്മേ തവപദയുഗളം കുമ്പിടും ഞങ്ങളില്‍ നീ
താവും കാരുണ്യപൂരം ചൊരിയണമനിശം മങ്ഗളം വന്നിടാനായ്‌
ഭക്ത്യാ നിന്‍ സേവചെയ്‌വാന്‍ സതതമിവിടെയിക്കൂപ്പുകൈമൊട്ടുമായി-
ട്ടെത്തീ നിന്‍ മക്കളമ്മേ കനിയുക വരദേ ദേവി ദുര്‍ഗ്ഗേ നമസ്തേ!

കവി : പി. സി. ശ്രീദേവിത്തമ്പാട്ടി (ലക്കിടി)

ശ്ലോകം 900 : ഭൂപാളരാഗമതു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ഭൂപാളരാഗമതു നിന്നെയുണര്‍ത്തുവാനായ്‌
ആനന്ദഭൈരവി ഭവച്ചരിതങ്ങള്‍ പാടാന്‍
കാംബോജി സാംബശിവകീര്‍ത്തനമോതിടാനായ്‌
നീലാംബരീലഹരി നിദ്രവരുത്തിടാനായ്‌.

കവി : ബാലേന്ദു

ശ്ലോകം 901 : കാതേ നീ കേള്‍പ്പതുണ്ടോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കാതേ നീ കേള്‍പ്പതുണ്ടോ കളമൊരു മുരളീ ഗാനമെങ്ങാന്‍, കഥിക്കെന്‍
കണ്ണേ നീ കാണ്മതുണ്ടോ കടലൊടിടയുമാറുള്ള കായാമ്പുവര്‍ണം
നാസേ നീ ചൊല്ലിടേണം നവമൊരു നവനീതത്തിനുള്ളോരു ഗന്ധം
കിട്ടുന്നാകില്‍ ക്ഷണം, ഞാനിവ നുകരുവാനാര്‍ത്തിപൂണ്ടാണിരിപ്പൂ.

കവി : കുഞ്ഞുണ്ണി

ശ്ലോകം 902 : നൂറ്റാണ്ടില്‍പ്പാതിയോളം...

ചൊല്ലിയതു്‌ : ജീവി
വൃത്തം :

നൂറ്റാണ്ടില്‍പ്പാതിയോളം പകലിരവുമഹങ്കാരചര്‍ക്കയ്ക്കുമേലേ
നൂറ്റേന്‍ ഹാ! പാപനൂലിന്‍ കഴികളതു കൃപാലോല! ഞാന്‍ നെയ്തെടുത്തു;
ചുറ്റിക്കാണുന്നൊരിജ്ജീവിതവസനമുപേക്ഷിച്ചു,നിന്‍ കാല്‍ തുടയ്ക്കാന്‍
പേറ്റെടും തോര്‍ത്തുമുണ്ടൊന്നിവനിനി വിരചിച്ചീടുവാന്‍ നേരമുണ്ടോ?

കവി : വി. കെ. ജി.

ശ്ലോകം 903 : ചോരക്കൈവാളിനൂണാം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ചോരക്കൈവാളിനൂണാമരിയൊരജകിശോരത്തെ മീളാന്‍ കുനിച്ചു--
ള്ളോരക്കണ്ഠത്തില്‍ നിന്നൂറിന മൃദുകരുണാവായ്പിലാഴുമ്പൊഴെല്ലാം,
"ഹാ, രക്ഷയ്ക്കാത്മകര്‍മ്മം ശരണ, മിതരമി, ല്ലില്ല മാ"പ്പെന്ന ഗീരിന്‍
ക്രൂരത്വത്താലുയര്‍ത്തപ്പെടുക ഹൃദയമേ, പിന്നെയും പിന്നെയും നീ.

കവി : ഇടാശ്ശേരി , കൃതി : മാപ്പില്ല

ശ്ലോകം 904 : ഹാ കഷ്ട, മാ വിബുധ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ--
ലാകൃഷ്ടനാ, യനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നോടൊരുമിച്ചു മരിച്ചു; നിത്യ--
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!

കവി : കുമാരനാശാന്‍, കൃതി : വീണപൂവു്‌

ശ്ലോകം 905 : പാലൊത്തെഴും പുതുനിലാവിലലം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍

കവി : കുമാരനാശാന്‍, കൃതി : വീണപൂവു്‌

ശ്ലോകം 906 : നിസ്തുല്ല്യോജ്ജ്വല രൂപശില്‍പ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിസ്തുല്യോജ്ജ്വലരൂപശില്‍പമധുരം നൂലിന്‍ മൃദുത്വത്തിനാല്‍
ഹൃദ്യസ്പര്‍ശമരാളതൂലമദമോടിയ്ക്കും മഹാഡംബരം
വിദ്യുദ്‌ഭ്രാന്തി കരോല്ലസല്‍ക്കസവെഴും നല്‍ദ്ദിവ്യപട്ടാംബരം
നിത്യം നെയ്യുമൊരാള്‍ നികൃഷ്ടതരകൌപീനങ്ങള്‍ നെയ്തീടുമോ?

കവി : ടി. എം. വി.

ശ്ലോകം 907 : വലത്തുകൈയിന്‍ നഖര...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

വലത്തുകൈയിന്‍ നഖരശ്മിയേറ്റ
പരുന്തുതൂവല്‍ പെടുമാശ്ശരത്തില്‍
സന്ധിച്ച കൈയങ്ങനെ നിന്നുപോയി
ചിത്രത്തിലര്‍പ്പിച്ചതുപോലെതന്നെ.

കവി : (കാളിദാസന്‍), കൃതി : രഘുവംശം തര്‍ജ്ജമ (2:31)

ശ്ലോകം 908 : സ്ഫാരദ്വാരപ്രഘാണദ്വിരദ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സ്ഫാരദ്വാരപ്രഘാണദ്വിരദമദസമുല്ലോലകല്ലോലഭൃങ്ഗീ--
സങ്ഗീതോല്ലാസഭംഗീമുഖരിതഹരിതസ്സമ്പദഃ കിമ്പചാനാഃ
ഫുല്ലന്മല്ലീമതല്ലീപരിമളലഹരീസമ്പദുദ്ദാമവാചാം
തേഷാം യേഷാം കവീനാമുപരി തവ ദയാ രാമവര്‍മ്മക്ഷിതീന്ദോ!

കവി : സദാശിവദീക്ഷിതര്‍

ശ്ലോകം 909 : ഫലം സ്വേച്ഛാലഭ്യം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശിഖരിണി

ഫലം സ്വേച്ഛാലഭ്യം പ്രതിവനമഖേദം ക്ഷിതിരുഹാം
പയഃ സ്ഥാനേ സ്ഥാനേ ശിശിരമധുരം പുണ്യസരിതാം
മൃദുസ്പര്‍ശാ ശയ്യാ സുലളിതലതാപല്ലവമയീ
സഹന്തേ സന്താപം തദപി ധനിനാം ദ്വാരീ കൃപണാഃ

കവി : ഭര്‍ത്തൃഹരി , കൃതി : വൈരാഗ്യശതകം

ശ്ലോകം 910 : മാനത്തമ്മാമനെക്കണ്ട്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

മാനത്തമ്മാമനെക്കണ്ടമൃതു പൊഴിയുമക്കണ്ണനുണ്ണിക്കു ചിത്തേ
മാനത്തെക്കൈവളര്‍പ്പാനമൃതകിരണനും മെല്ലെ മേലിന്നിറങ്ങി
മാനിച്ചമ്മയ്ക്കു കാട്ടി പ്രമദപരവശാല്‍ രണ്ടു കൈകൊണ്ടു മന്ദം
മാനത്തേക്കങ്ങയച്ചീടിനതൊഴിലൊരുനാളാസ്ഥയാ കാണ്മനോ ഞാന്‍

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 911 : മൂലൂര്‍ മേവും പണിക്കര്‍ക്കുടയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മൂലൂര്‍ മേവും പണിക്കര്‍ക്കുടയ കവിതയെപ്പറ്റിയും മറ്റുമോരോ
മാലോകര്‍ക്കഭ്യസൂയാവിവശത പിടിപെട്ടെന്നു കാണിച്ചതീ ഞാന്‍
ഹാ! ലേശം സമ്മതിക്കില്ലപനയമൊരുവന്‍ കാട്ടിയാല്‍ മറ്റവന്‍ പി--
ന്നാ ലക്ഷ്യം നോക്കി മറ്റേപ്പുറമൊരപനയം കാട്ടുവാന്‍ നോക്കിടാമോ?

കവി : മൂലൂര്‍

ശ്ലോകം 912 : ഹാ ചൂത, ഹാ ചമ്പക...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

"ഹാ ചൂത, ഹാ ചമ്പക, കര്‍ണ്ണികാര,
ഹാ മല്ലികേ, മാലതി, ബാലവല്യഃ,
കിം വീക്ഷിതോ നോ ഹൃദയൈകചോര"
ഇത്യാദി താസ്ത്വത്‌പ്രവണാ വിലേപുഃ

കവി : മേല്‍പത്തൂര്‍ , കൃതി : നാരായണീയം (67:5)

ശ്ലോകം 913 : കന്ദര്‍പ്പന്‍ മൂര്‍ത്തിമാനോ?...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കന്ദര്‍പ്പന്‍ മൂര്‍ത്തിമാനോ? കനിവൊടവനിയില്‍ക്കല്‍പ്പവൃക്ഷം ജനിച്ചോ?
പൊന്നിന്‍പൂമാതിനേവം കളിനിലമധുനാ പദ്മനാഭന്‍ ചമച്ചോ?
ഇന്ദ്രന്‍ വന്നോ ധരിത്ര്യാം? കലയതു കുറയാതുള്ള പൂര്‍ണേന്ദു താനോ?
മന്യേ താപം ജനാനാം ശമയിതുമുളവായിങ്ങു മാര്‍ത്താണ്ഡദേവന്‍.

കവി : ഇരയിമ്മന്‍ തമ്പി

ശ്ലോകം 914 : ഇമം ഹി നിത്യമേവം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

ഇമം ഹി നിത്യമേവമുത്തമോത്തമം സ്തവം
പഠന്‍ സ്മരന്‍ ബ്രുവന്‍ നരോ വിശുദ്ധിമേതിസന്തതം
ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം തു ശങ്കരസ്യ ചിന്തനം

കവി : രാവണന്‍, കൃതി : ശിവതാണ്ഡവസ്തോത്രം

ശ്ലോകം 915 : ഹേ പാന്ഥ, പുസ്തകധര, ക്ഷണമൊന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ഹേ പാന്ഥ, പുസ്തകധര, ക്ഷണമൊന്നു നില്‍ക്കൂ,
നീ വൈദ്യനോ ഗണനവിദ്യയില്‍ വിജ്ഞനോ ചൊല്‍
അന്തിക്കൊരന്ധ മമ ധാത്രി മരുന്നു ചൊല്ലൂ
എന്നെത്തിടും മമ ധവന്‍ പരദേശവാസി.

കവി : ബാലേന്ദു

ശ്ലോകം 916 : അതിഭയമൊടു നിത്യം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അതിഭയമൊടു നിത്യം മൂഢലോകം നിറപ്പൂ
മൃതിയുടെ വഴി കല്ലും മുള്ളുമെല്ലാം നിരത്തി
അതിലൊരുവകപോലും ശക്തമായീടുമോ തല്‍--
ഗതി തടവതിനെന്നോര്‍ക്കാത്തതത്യദ്ഭുതം മേ!

കവി : ജി. ശങ്കരക്കുറുപ്പു്‌, കൃതി : ഒരു സ്മരണ

ശ്ലോകം 917 : ആകമ്രസ്മിതകാന്തി ചിന്തി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആകമ്രസ്മിതകാന്തി ചിന്തിയുയരും വാര്‍തിങ്കള്‍, വാടാസുമ--
വ്യാകീര്‍ണ്ണാംബരവീഥി, മാദകമണം ചോരും തുഷാരാനിലന്‍,
രാഗം മൂളിയലച്ചലച്ചു പതറിപ്പായുന്ന പൂഞ്ചോല, ഹാ
പോകാനില്ല മനസ്സെനിക്കിവിടെനി, ന്നെന്‍ നാകമിന്നാടു താന്‍!

കവി : കെ. എന്‍. ഡി.

ശ്ലോകം 918 : രേ രേ മാംസികപാശ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രേ രേ മാംസികപാശ! യത്ത്വമധുനാ ചന്ദ്രസ്യ വന്ദ്യം കുലം
സാക്ഷാന്നിന്ദസി, ഗര്‍വസേ യദപി നഃ, സര്‍വന്തദേതല്‍ സഹേ;
യത്ത്വെവം ത്രിപുരദ്രുഹോ ഭഗവതഃ കുത്സാം വിധത്സേതരാം
തച്ഛ്രോതാരമഹോ ധിഗദ്യ ബത മാം ധിഗ്ഗാണ്ഡിവം ധിക്‌ ശരാന്‍.

കവി : മേല്‍പ്പത്തൂര്‍, കൃതി : കിരാതം

ശ്ലോകം 919 : യുവതി ഭവതിയെന്തു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പുഷ്പിതാഗ്ര

യുവതി ഭവതിയെന്തു വൃദ്ധയെപ്പോല്‍
മണികള്‍ വെടിഞ്ഞു വഹിച്ചു ചീവരത്തെ
ഉഡുശശികള്‍ വിളങ്ങുമന്തിനേര--
ത്തരുണനുദിപ്പതു ഭംഗിയോ നിശയ്ക്ക്‌?

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ (5:44)

ശ്ലോകം 920 : ഉണ്ണിക്കണ്ണനു തൊട്ടിടാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

'ഉണ്ണിക്കണ്ണനു തൊട്ടിടാന്‍ കഴിയുകി, ല്ലത്രയ്ക്കു പൊക്കത്തിലാ--
ണമ്മേ ഗോപികള്‍ കെട്ടിവച്ചതുറി, പാല്‍ കട്ടില്ലവന്‍ നിശ്ചയം'
പാ, ലാഴിത്തിരയാകിലെ, ന്തുറിയിലെത്തെല്ലാകിലെ, ന്തീശ! നിന്‍
ഗാത്രം താങ്ങുമനന്തന്‍; അഗ്രജവചസ്സങ്കാശഹാസം തൊഴാം!

കവി : മധുരാജ്‌

ശ്ലോകം 921 : പാലാഴിക്കോളിരമ്പത്തിലുമൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

പാലാഴിക്കോളിരമ്പത്തിലുമൊരു പൊഴുതും സ്വാപഭംഗം വരില്ലെ--
ന്നാലും മാതാവുഷസ്സില്‍ദ്ദധി കടയുമൊലിക്കാഞ്ഞുണര്‍ന്നേല്‍പതെന്തോ?
നീലക്കാര്‍വര്‍ണ്ണ! ദേവര്‍ക്കനുപമമമൃതം നല്‍കുമത്താമരക്ക--
യ്യാലേ പാലും നറും വെണ്ണയുമടവിലെടുത്തുണ്മതെന്താരറിഞ്ഞു?

കവി : വി. കെ. ജി.

ശ്ലോകം 922 : നന്നായുള്ളതനിഷ്ടമായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നന്നായുള്ളതനിഷ്ടമായ്‌; സചിവര്‍ മുന്മട്ടിന്നു സേവിപ്പതി--
ല്ലെന്നും മെത്തയിലാണ്ടുരുണ്ടു നിശ പോക്കീടുന്നു നിര്‍ന്നിദ്രനായ്‌;
ദാക്ഷിണ്യത്തിനു കാന്തമാരുമൊരുമിച്ചാലാപമാര്‍ന്നീടുകില്‍
സൂക്ഷിക്കാതിഹ പേരുമാറിയുരചെയ്തൊട്ടൊക്കെ ലജ്ജിച്ചിടും.

കവി : എ.ആര്‍. രാജരാജവര്‍മ്മ, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 923 : ദ്രുമാഃ സപുഷ്പാഃ സലിലം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഉപേന്ദ്രവജ്ര

ദ്രുമാഃ സപുഷ്പാഃ സലിലം സപദ്മം
സ്ത്രിയഃ സകാമാഃ പവനഃ സുഗന്ധിഃ
സുഖാഃ പ്രദോഷാഃ ദിവസാശ്ച രമ്യാഃ
സര്‍വം പ്രിയേ ചാരുതരം വസന്തേ

കവി : കാളിദാസന്‍, കൃതി : ഋതുസംഹാരം

ശ്ലോകം 924 : സ്തനേഷു ഹാരാഃ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഉപേന്ദ്രവജ്ര

സ്തനേഷു ഹാരാഃ സിതചന്ദനാര്‍ദ്രാ
ഭുജേഷു സംഗം വലയാംഗദാനി
പ്രയാന്ത്യനംഗാതുരമാനസാനാം
നിതംബിനീനാം ജഘനേഷു കാഞ്ച്യഃ

കവി : കാളിദാസന്‍, കൃതി : ഋതുസംഹാരം

ശ്ലോകം 925 : പല്ലണച്ചു ചെറുവിട്ചരങ്ങളെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : കുസുമമഞ്ജരി

പല്ലണച്ചു ചെറുവിട്ചരങ്ങളെയുപദ്രവിച്ചു വിളയാടുവാന്‍
വല്ലഭത്വമെഴുമെത്ര പട്ടികളിരിക്കിലെന്തവ മരിക്കിലും?
നല്ല വന്മലയിലേറി വാണിടണമിച്ഛപോലെവിഹരിക്കണം,
കൊല്ലണം വനഗജങ്ങളെ ശ്രുതി മൃഗേന്ദ്രനെന്നിഹ പരത്തണം.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ , കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 926 : നീവാരാന്‍ വാരനാരീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നീവാരാന്‍ വാരനാരീകരസരസിരുഹാല്‍ സാദരം സ്വീകരോതി
ഗ്രീവാമുന്നമ്യ യസ്മിന്‍ കുവലയരമണോത്സംഗശായീ കുരംഗഃ
ദേവാധീശഃ പുരാന്യാസുലഭശതമഖീപുണ്യനിര്‍വാഹധന്യോ
യാവത്‌ പാദാരവിന്ദനതസകലസുധാദീദിവിര്‍ദ്ദേദിവീതി.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : പ്രലംബവധം ആട്ടക്കഥ

ശ്ലോകം 927 : ദിക്‌ചക്രം വിറകൊള്ളുമാറു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദിക്‌ചക്രം വിറകൊള്ളുമാറു പടഹധ്വാനം മുഴക്കിപ്പട--
ക്കുച്ചണ്ഡായുധമേന്തിടും ഭടരിടഞ്ഞെത്തീ പതിമ്മൂന്നുപേര്‍
മുച്ചാണ്‍ വീശിയടുത്തു മല്‍ക്കളരിയാശാനാം കുറുപ്പേകനായ്‌
തച്ചോടിച്ചിതു സര്‍വരേയുമൊരു കൊച്ചോടക്കുഴല്‍ക്കമ്പിനാല്‍

കവി : വി. കെ. ജി. , കൃതി : (ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലിനെ അനുസ്മരിച്ച്‌)

ശ്ലോകം 928 : മിനുപ്പാര്‍ന്നു വര്‍ണ്ണങ്ങള്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഭുജംഗപ്രയാതം

മിനുപ്പാര്‍ന്നു വര്‍ണ്ണങ്ങള്‍ പാളുന്ന ലോകം
നുണയ്ക്കുന്ന ചുണ്ടത്തു മാധുര്യപൂരം
മനസ്സിങ്ങു സംതൃപ്ത, മെന്നാലുമാരാല്‍
മനുഷ്യന്‍ ശ്രവിപ്പൂ 'മറക്കൂ മറക്കൂ'

കവി : ബാലാമണിയമ്മ, കൃതി : മറക്കൂ മറക്കൂ

ശ്ലോകം 929 : മുക്തകങ്ങളെഴുതുന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

മുക്തകങ്ങളെഴുതുന്ന വിദ്യയൊരു വിദ്യതാനതു പലര്‍ക്കുമി--
ന്നൊക്കുകില്ല, കവികോകിലങ്ങളതു വിട്ടു മറ്റു പണി നോക്കുവിന്‍!
ഗദ്ഗദം കവിതയാര്‍ക്കുവോര്‍ക്കിതെളുതല്ല ; മുറ്റുമഴകോലുമെന്‍
മുക്തകങ്ങള്‍ മണിമുത്തുപോലെ കവിതയ്ക്കലങ്കരണമാവണം.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 930 : ഗോവിന്ദസ്മരണൈകനിഷ്ഠയൊട്‌...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗോവിന്ദസ്മരണൈകനിഷ്ഠയൊടുണര്‍ന്നാവൂ തുറന്നാവു ഞാന്‍
കൈവല്യസ്മൃതിയോടു കണ്മിഴികളെക്കണ്ണന്റെ രൂപങ്ങളില്‍,
നാവാദ്യം ഹരിനാമമാധുരി നുകര്‍ന്നാവൂ, മറന്നാവു ഹൃ--
ദ്വൈവശ്യപ്രദമായ മുഗ്ദ്ധവിഷയത്തായംകളിക്കോപ്പുകള്‍!

കവി : വി. കെ. ജി.

ശ്ലോകം 931 : നീ തുമ്പുവിട്ടു മകളേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

നീ തുമ്പുവിട്ടു മകളേ! പരമെന്തിനിത്ര
പൂതം പിടിച്ചൊരു നടപ്പു? വെടിപ്പു വേണ്ടേ?
ഹേ തന്വി! മേല്‍ക്കഴുകണം ; തിരുമിത്തുടച്ച
മാതങ്ഗിതന്നുടയ ചന്തമനന്തമല്ലോ.

കവി : വെണ്മണി മഹന്‍, കൃതി : അംബോപദേശം

ശ്ലോകം 932 : ഹൃദ്യം പൂര്‍ണ്ണാനുകര്‍മ്പാര്‍ണ്ണാവ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഹൃദ്യം പൂര്‍ണ്ണാനുകര്‍മ്പാര്‍ണ്ണാവമൃദുലഹരീചഞ്ചലഭ്രൂവിലാസൈ--
രാനീലസ്നിഗ്ദ്ധപക്ഷ്മാവലിപരിലസിതം നേത്രയുഗ്മം വിഭോ, തേ
സാന്ദ്രച്ഛായം വിശാലാരുണകമലദളാകാരമാമുഗ്ദ്ധതാരം
കാരുണ്യാലോകലീലാശിശിരിതഭുവനം ക്ഷിപ്യതാം മയ്യനാഥേ

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം (100:3)

ശ്ലോകം 933 : സചേതനാചേതനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സചേതനാചേതനമിപ്രപഞ്ചം
സര്‍വം വിളക്കുന്ന കെടാവിളക്കേ
സമസ്തഭവ്യങ്ങളുമുള്ളിലാഴ്ത്തും
സ്നേഹപ്പരപ്പിന്‍ കടലേ, തൊഴുന്നേന്‍.

കവി : കുമാരനാശാന്‍, കൃതി : ആത്മാര്‍പ്പണം-ഒരു പ്രാര്‍ത്‌ഥന

ശ്ലോകം 934 : സത്തന്മാരപ്പൊഴുതഹിഭുജം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

സത്തന്മാരപ്പൊഴുതഹിഭുജം, നീലകണ്ഠം, ഖഗാനാ--
മുത്തംസത്വം ദധത, മരികില്‍കണ്ടുസന്തുഷ്ടരാകും
നൃത്തം ചെയ്യുന്നതിനിഹ യഥാകാലമുത്സാഹവന്തം
ചിത്തംതന്നില്‍ ഗുഹനൊടധികപ്രേമവന്തം ഭവന്തം.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 935 : നന്നായ്‌ സുഖിച്ചു കഴിയും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

നന്നായ്‌ സുഖിച്ചു കഴിയും സമയത്തു ദൈവം
തന്നെ സ്മരിക്കുവതിനാരു തുനിഞ്ഞിടുന്നു?
എന്നെങ്കിലും മരണമുണ്ടിവനെന്ന ബോധം
വന്നെങ്കിലേ മനുജനീശ്വര ചിന്ത ചെയ്യൂ!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 936 : ഏണാങ്കചൂഡരമണീം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ഏണാങ്കചൂഡരമണീം, രമണീയപീന--
ശ്രോണീ നിരസ്കപുളിനാം നളിനായതാക്ഷീം
വീണാധരാമധികബന്ധുരബന്ധുജീവ--
ശോണാധരാമചല രാജസുതാമുപാസേ

ശ്ലോകം 937 : വാദാന്തരത്തില്‍ വിധി ഗേഹമിയന്ന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

വാദാന്തരത്തില്‍ വിധി ഗേഹമിയന്ന നിന്‍ ഹൃദ്‌--
ഭേദാപഹാരി ഗളകാകളിയാല്‍ ലഭിപ്പൂ
നാദാനുസന്ധി പരയോഗിസമാധിസൌഖ്യം
വേദാന്തികദ്വയചിദേകരസാവഗാഹം

കവി : കുമാരനാശാന്‍, കൃതി : ഗ്രാമവൃക്ഷത്തിലെ കുയില്‍

ശ്ലോകം 938 : നീ താനെന്‍ ജീവിതാര്‍ത്ഥം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നീ താനെന്‍ ജീവിതാര്‍ത്ഥം നിയതമയി നിശാനായികേ! കായകല്‍പ--
ശ്രീ താവും വിശ്രമം നീ പരമരുളി മമായുസ്സിരട്ടിച്ചിടുന്നൂ
വീതാതങ്കം തവാങ്കേ വിനിഹിതശിരസ്സാ വിശ്വസമ്മോഹനേ! ഞാ--
നേതാനും നേരമേല്‍പ്പൂ ദിനമനു കനകസ്വപ്നസായൂജ്യ സൌഖ്യം.

കവി : പി. ശങ്കരന്‍ നമ്പ്യാര്‍, കൃതി : രജനി

ശ്ലോകം 939 : വേഷപ്പകര്‍ച്ച ഗുരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

വേഷപ്പകര്‍ച്ച ഗുരു കുഞ്ചുവിനൊപ്പമാട്ടം
വാഴേങ്കടയ്ക്കു കിട ഭാവന കൃഷ്ണനൊക്കും;
മദ്യപ്രിയത്തിലതുലന്‍ കിടയറ്റൊരാട്ട--
ക്കാരന്‍ - വരട്ടെ, യതിഗോപ്യമതാണു നാമം.

കവി : ബാലേന്ദു, കൃതി : വസന്തതിലകം

ശ്ലോകം 940 : മണ്ണുണ്ണും, വെണ്ണയുണ്ണും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

മണ്ണുണ്ണും, വെണ്ണയുണ്ണും, കടുതരവിഷസമ്മിശ്രമാം സ്തന്യമുണ്ണും,
മണ്ണും കല്ലും നിറഞ്ഞോരവിലുമരയിലച്ചീരയും തീയുമുണ്ണും,
തിണ്ണം ബ്രഹ്മാണ്ഡമങ്ങേക്കുടവയര്‍, ഗുരുവായൂരെഴും നാഥ, നീയെ--
ന്തുണ്ണില്ലുണ്ണീ? നിവേദിക്കുവനടിമലരില്‍ കൂപ്പുമെന്‍ തപ്തബാഷ്പം!

കവി : വി. കെ. ജി.

ശ്ലോകം 941 : തീയന്മാരിലൊരാള്‍ക്കു വമ്പനുടെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തീയന്മാരിലൊരാള്‍ക്കു വമ്പനുടെ പേര്‍ കണ്ടിട്ടസൂയാമയ--
ത്തീയെന്‍ മാനസതാരില്‍ വന്നു പിടിപെട്ടിട്ടില്ല പിട്ടല്ല മേ
കയ്യന്മാതിരിയേറിയേറി വരുമാക്കൃഷ്ണന്നു ശുദ്ധം കടും,
കൈയന്‍മാരുതി പട്ടമിട്ടതു വെടിപ്പല്ലെന്നു മല്ലിട്ടു ഞാന്‍

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 942 : കൊലനിലമൊടടുക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

കൊലനിലമൊടടുക്കും മുന്‍പപായം ഭവിക്കും
നിലയിലരിയ സാദം ക്രിസ്തുവില്‍ക്കാണ്‍കമൂലം
ഖലരരികളമന്ദം പാന്ഥനാകും ശിമോനെ--
ബ്ബലമൊടു സുതനീശന്‍ തന്‍ സഹായത്തിനാകി.

കവി : കട്ടക്കയം, കൃതി : ശ്രീയേശു വിജയം

ശ്ലോകം 943 : ഖേദങ്ങളൊക്കെയുമകറ്റി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ഖേദങ്ങളൊക്കെയുമകറ്റി കൃപാരസം നീ--
യേകീടുകെന്‍ നളിനലോചന, പത്മനാഭ!
ഈ സാധു തന്‍ ഹൃദയമാം നവനീതമിന്നി--
ത്തൃപ്പാദപദ്മമതില്‍ വച്ചു വണങ്ങിടുന്നേന്‍!

കവി : ഋശി കപ്ലിങ്ങാടു്‌

ശ്ലോകം 944 : ഇവള്‍ക്കു ദാരിദ്ര്യഹലത്തില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഇവള്‍ക്കു ദാരിദ്ര്യഹലത്തില്‍ മേന്മേല്‍
ചിന്താവ്യഥക്കാളകള്‍ ചേര്‍ത്തുപൂട്ടി
ദൈവംതുടര്‍ന്നോരുഴവിന്റെ ചാലു
കാണാം ചുളുക്കാര്‍ന്ന കപോലഭൂവില്‍.

കവി : ഉള്ളൂര്‍

ശ്ലോകം 945 : ദൂരത്തായി നിരന്ന്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദൂരത്തായി നിരന്ന സൈനികമുഖം കണ്ടിട്ടു വന്‍ പാപഭീ--
ഭാരത്താല്‍ സ്വജനങ്ങള്‍ തന്‍ കൊലയിലേ വൈമുഖ്യമാര്‍ന്നീടവേ
സ്വൈരം ഫല്‌ഗുനനാത്മവിദ്യയുപദേശിച്ചാത്മധൈര്യം കൊടു--
ത്തോരപ്പാര്‍ത്ഥസഖന്റെ ചേവടികളില്‍ പ്രേമം ഭവിക്കാവു മേ!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 946 : സേവിച്ചീടുക പൂജ്യരെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സേവിച്ചീടുക പൂജ്യരെ, പ്രിയസഖിക്കൊപ്പം സപത്നീജനം
ഭാവിച്ചീടുക, കാന്തനോടിടയൊലാ ധിക്കാരമേറ്റീടിലും,
കാണിച്ചീടുക ഭൃത്യരില്‍ദ്ദയ, ഞെളിഞ്ഞീടായ്ക ഭാഗ്യങ്ങളാല്‍,
വാണിട്ടിങ്ങനെ കന്യയാള്‍ ഗൃഹിണിയാ, മല്ലെങ്കിലോ ബാധതാന്‍

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയാളശാകുന്തളം

ശ്ലോകം 947 : കാളം പോലേ കുസുമധനുഷോ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

കാളം പോലേ കുസുമധനുഷോ ഹന്ത പൂങ്കോഴി കൂകി
ചോളം പോലേ ചിതറിവിളറീ താരകാണാം നികായം
താളം പോലേ പുലരിവനിതയ്ക്കാഗതൌചന്ദ്രസൂര്യൌ
നാളം പോലേ നളിനകുഹരാദുദ്ഗതാ ഭൃംഗരാജിഃ.

കൃതി : ഉണ്ണുനീലി സന്ദേശം

ശ്ലോകം 948 : തൂമണം വിതറിനിന്നിടും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

തൂമണം വിതറിനിന്നിടും കുസുമമഞ്ജരിയ്ക്കകമണഞ്ഞിടാന്‍
കാമമായിടുമളിക്കു മന്ദമൊരു ഗന്ധവാഹകനുമെത്തിയാല്‍
പ്രേമമാം പെരിയ കാറ്റടിയ്ക്കെ യൊളികണ്ണിനാല്‍ കമലലോചനന്‍
തന്മുഖത്തെയുമുഴിഞ്ഞിടും, പശുപനാരിയാക മമ ചിത്തമേ!

കവി : മധുരാജ്‌

ശ്ലോകം 949 : പരമൊരുടല്‍ വഹിച്ചുള്ളുത്സവം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മാലിനി

പരമൊരുടല്‍ വഹിച്ചുള്ളുത്സവം പോലെ മോദം
തരുമതിമൃദുവാം നിന്‍ കങ്കണം ചേര്‍ന്നഹസ്തം
തരുണി! മമ കരത്തില്‍ ശ്രീശതാനന്ദനര്‍പ്പി--
ച്ചൊരു സമയമതിപ്പോഴെന്നു തോന്നുന്നു കാന്തേ!

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 950 : തദത്ര ഹംസാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തദത്ര ഹംസാകൃതിമേവ ഹി ത്വാം
നീത്വാ പുരീം രാമമുഖൈഃ സപക്ഷൈഃ
ബാലാം മൃണാളീമിവ ഹാരയിഷ്യേ
കിഞ്ചില്‍ ക്ഷമസ്വേഹ പയോദപീഡാം

കവി : മേല്‍പത്തൂര്‍, കൃതി : സുഭദ്രാഹരണം

ശ്ലോകം 951 : ബിംബോഷ്ഠി, നീ ഗൃഹിണിയായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ബിംബോഷ്ഠി, നീ ഗൃഹിണിയായ്‌ പുനരമ്മയായി--
ട്ടമ്മൂമ്മയായ്‌ വരുമതേ ഗഡുവുങ്കലെല്ലാം
ധര്‍മ്മം നിജം ചെറുതുമേ പിഴയാതെകണ്ടു
ശര്‍മ്മം വരുത്തുക ചിരം തറവാട്ടിനീഡ്യേ.

കവി : മൂലൂര്‍, കൃതി : ഭര്‍ത്തൃശുശ്രൂഷ

ശ്ലോകം 952 : ധനങ്ങളുള്ളോരിനി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ധനങ്ങളുള്ളോരിനി വേണ്ടതിപ്പോ--
ളെനിക്കു തോന്നുന്നതു ഞാനുരയ്ക്കാം
ഇദ്ദിക്കില്‍ നിന്നാശു കടത്തി വെയ്പാ--
നുദ്യോഗമദ്യൈവ തുടങ്ങിടേണം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 953 : ഇംഗ്ലീഷിന്റെ കഴുത്തു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇംഗ്ലീഷിന്റെ കഴുത്തു ഞെക്കുക! പലേ നാളായി ഞെക്കുന്നു നാം;
ഇല്ലീ രാക്ഷസനല്‍പ്പവും ക്ഷതി; മരിക്കില്ലാ മരിക്കില്ലിവന്‍!
ഇന്നോ 'മീഡിയ'മെന്ന നവ്യധമനീപൂരത്തിനാലിബ്ബകന്‍
കുന്നിക്കു, ന്നൊരു ഭീമസേനനെയൊരുക്കുന്നെത്രനാളായി നാം!

കവി : ഏവൂര്‍ പരമേശ്വരന്‍.

ശ്ലോകം 954 : ഇരിക്കൊലാ പൊങ്ങുക...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

ഇരിക്കൊലാ പൊങ്ങുക വിണ്ണിലോമനേ,
ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ
വരിഷ്ഠമാം തങ്കമുരച്ച രേഖപോ--
ലിരുട്ടു കീറുന്നൊരു വജ്രസൂചിപോല്‍.

കവി : കുമാരനാശാന്‍, കൃതി : മിന്നാമിനുങ്ങ്‌

ശ്ലോകം 955 : വരുമാറു വിധം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

വരുമാറു വിധം വികാരവും
വരുമാറില്ലറിവിന്നിതിന്നു നേര്‍;
ഉരുവാമുടല്‍ വിട്ടു കീര്‍ത്തിയാ--
മുരുവാര്‍ന്നിങ്ങനുകമ്പ നിന്നിടും.

കവി : ശ്രീനാരായണഗുരു, കൃതി : അനുകമ്പാദശകം

ശ്ലോകം 956 : ഉടുത്തുള്ള പട്ടൊന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

ഉടുത്തുള്ള പട്ടൊന്നു മേല്‍പോട്ടൊതുക്കി--
ത്തിടുക്കെന്നരക്കെട്ടു ധൃഷ്ടം മുറുക്കി
മിടുക്കോടിടങ്കൈ മടക്കീട്ടു മുട്ടില്‍--
ക്കടുക്കുന്ന കോപത്തൊടാഞ്ഞൊന്നടിച്ചു

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 957 : മൂഢന്നും പണ്ഡിതന്നും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മൂഢന്നും പണ്ഡിതന്നും പെരിയ ധനികനും പിച്ച തെണ്ടുന്നവന്നും
പ്രൌഢന്നും പ്രാകൃതന്നും പ്രഭുവിനിടയനും കണ്ട നായ്ക്കും നരിക്കും
ബാഢം വ്യാപിക്കുമാറായ്പ്പകലുമിരവിലും ലോകമോര്‍ക്കാതെ മായാ--
ഗൂഢക്കയ്യാല്‍ മയക്കും മഹിതമരണമേ! നിന്റെ ഘോഷം വിശേഷം.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 958 : ബാഹുദ്വന്ദ്വേന രത്നോജ്ജ്വല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ബാഹുദ്വന്ദ്വേന രത്നോജ്ജ്വലവലയഭൃതാ ശോണപാണിപ്രവാളേ--
നോപാത്താം വേണുനാളീം പ്രസൃതനഖമയൂഖാംഗുലീസംഗശാരാം
കൃത്വാ വക്ത്രാരവിന്ദേ സുമധുരവികസദ്രാഗമുദ്ഭാവ്യമാനൈഃ
ശബ്ദബ്രഹ്മാമൃതൈസ്ത്വം ശിശിരിതഭുവനൈഃ സിഞ്ച മേ കര്‍ണ്ണവീഥിം.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (100:3)

ശ്ലോകം 959 : കടവിലധിഗൃഹം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

കടവിലധിഗൃഹം വാണീടുമന്തോണിയോടാ
മടുസമമൊഴിയഭ്യര്‍ത്‌ഥിക്കയാല്‍ പാരഭാഗം
ഝടിതിയുപനയിച്ചാന്‍ യക്ഷിയേ നാവികന്‍താ--
നുടനവിടെയണഞ്ഞാന്‍ വേത്രവാന്‍ കത്തനാരും.

കവി : മൂലൂര്‍, കൃതി : കടമറ്റത്തു കത്തനാരും യക്ഷിയും

ശ്ലോകം 960 : ഝഷകൂര്‍മ്മവരാഹ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തമാലിക

ഝഷകൂര്‍മ്മവരാഹനാരസിംഹാ--
ദ്യവതാരങ്ങളെടുത്തു പദ്മനാഭന്‍
പരിണാമവിധേയമാണു ദൈവം
വരെയെല്ലാമിതി ഡാര്‍വിനോടു ചൊല്ലാന്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 961 : പണി തീര്‍പ്പതിനെന്തിനാറുമാസം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തമാലിക

"പണി തീര്‍പ്പതിനെന്തിനാറുമാസം?
പണിതീ വിശ്വമൊരാഴ്ചകൊണ്ടു ദൈവം"
"പണിയില്‍ ധൃതി കൂടിയായതിന്‍
പണികുറ്റം പറ, കില്ലയോ ജഗത്തില്‍?"

കവി : ബാലേന്ദു

ശ്ലോകം 962 : പാനീയം സ്ഫടികോപമം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാനീയം സ്ഫടികോപമം; പരിമളം തിങ്ങുന്ന പങ്കേരുഹം;
ചേണാര്‍ന്നോരളിസഞ്ചയം; പുളിനമവ്വണ്ണം മനോമോഹനം;
ഞാനെന്തിന്നധികം പറഞ്ഞു സമയം പോക്കുന്നു? ചിന്തിക്കിലീ--
സ്ഥാനം താന്‍ രസികര്‍ക്കു യോഗ്യതരമായീടും വിഹാരസ്ഥലം.

കവി : തോട്ടക്കാട്ടു്‌ ഇക്കവമ്മ, കൃതി : നളചരിതം

ശ്ലോകം 963 : ഞാനിങ്ങു ചിന്താശകലങ്ങള്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഞാനിങ്ങു ചിന്താശകലങ്ങള്‍ കണ്ണു--
നീരില്‍ പിടിപ്പിച്ചൊരു കോട്ട കെട്ടി
അടിച്ചുടച്ചാന്‍ ഞൊടികൊണ്ടതാരോ;
പ്രപഞ്ചമേ, നീയിതുതന്നെയെന്നും!

കവി : നാലാപ്പാട്ടു നാരായണമേനോന്‍ , കൃതി : കണ്ണുനീര്‍ത്തുള്ളി

ശ്ലോകം 964 : അടുത്തു പോയ്‌ മൂവടി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഉപേന്ദ്രവജ്ര

അടുത്തു പോയ്‌ മൂവടി തെണ്ടി, യെന്നി--
ട്ടൊടുക്കമാ മാബലിയെക്കഠോരം
മുടിച്ചവന്‍ നമ്മുടെയീശ്വരന്‍ ഹാ!
കടുപ്പമാണീശ്വരലീലയെന്നും!

കവി : ഉമേഷ്‌ നായര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 965 : മാനോടൊത്തു വളര്‍ന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാനോടൊത്തു വളര്‍ന്നു മന്മഥകഥാഗന്ധം ഗ്രഹിക്കാത്തൊരാള്‍
താനോ നാഗരികാംഗനാരസികനാമെന്നെ ഭ്രമിപ്പിക്കുവാന്‍?
ഞാനോരോന്നു വൃഥാ പറഞ്ഞു പരിഹാസാര്‍ത്ഥം പരം തോഴരേ!
താനോ ശുദ്ധനതൊക്കെയിന്നു പരമാര്‍ത്ഥത്വേന ബോധിക്കൊലാ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുറാന്‍ , കൃതി : മണിപ്രവാളശാകുന്തളം

ശ്ലോകം 966 : ഞാനോ മാനിനിമാര്‍ക്കു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഞാനോ മാനിനിമാര്‍ക്കു മന്മഥനഹോ! ശാസ്ത്രത്തിലെന്നോടെതിര്‍--
പ്പാനോ പാരിലൊരുത്തനില്ല, കവിതയ്ക്കൊന്നാമനാകുന്നു ഞാന്‍;
താനോരോന്നിവയോര്‍ത്തുകൊണ്ടു ഞെളിയേണ്ടെന്‍ ചിത്തമേ! നിശ്ചയം
താനോ ജീവനൊരസ്ഥിരത്വമതിനാല്‍ നിസ്സാരമാണൊക്കെയും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 967 : തളിരുപോലധരം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

തളിരുപോലധരം സുമനോഹരം
ലളിത ശാഖകള്‍ പോലെ ഭുജദ്വയം
കിളിമൊഴിക്കുടലില്‍ കുസുമോപമം
മിളിതമുജ്ജ്വലമാം നവയൌവനം

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ , കൃതി : മണിപ്രവാളശാകുന്തളം

ശ്ലോകം 968 : കനകഭൂഷണസംഗ്രഹണോചിതോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

കനകഭൂഷണസംഗ്രഹണോചിതോ
യദി മണിസ്ത്രപുണി പ്രണിധീയതേ
ന സ വിരൌതി ന ചാപി ന ശോഭതേ
ഭവതി യോജയിതുര്‍വചനീയതാ

ശ്ലോകം 969 : നവവധൂടിയൊടൊത്തിഹ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

നവവധൂടിയൊടൊത്തിഹ ജീവിതാ--
സവരസം നുകരുന്നതിലല്ല, തേ
ഭവവിമുക്തിയിലാം കൊതിയെങ്കിലീ--
ബ്ഭവനവും വനവും തവ തുല്യമാം

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 970 : ഭവനമാ വനമാക്കി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ഭവനമാ വനമാക്കി വസിച്ചിടു--
ന്നവരുമേവരുമേ തിരയും വിഭോ!
മഹിതമീ ഹിതമീ വിധമാക്കുകെ--
ന്നകമലം, കമലം തൊഴുമക്ഷികള്‍.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 971 : മധുകരോപമമിങ്ങനെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

മധുകരോപമമിങ്ങനെ നിഷ്ഫലം
വിധുരനായുഴലായ്ക വൃഥാ ഭവാന്‍
വധുവൊരുത്തിയെ വേള്‍ക്ക, വിവാഹമേ
മധുരബന്ധുരബന്ധമനുത്തമം

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 972 : വിവിധനര്‍മ്മഭിരേവമഹര്‍ന്നിശം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

വിവിധനര്‍മ്മഭിരേവമഹര്‍ന്നിശം
പ്രമദമാകലയന്‍ പുനരേകദാ
ഋജുമതേഃ കില വക്രഗിരാ ഭവാന്‍
വരതനോരതനോരതിലോലതാം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 973 : ഋഷികുമാരവധത്തില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

ഋഷികുമാരവധത്തിലനാഥനായ്‌
മരുവുമാ മുനിശാപവചസ്സിനാല്‍
പ്രിയസുതന്റെയഭാവമെരിച്ചുകൊ--
ണ്ടുഴറി നേമി സുരാലയമേറിപോല്‍

കവി : ഹരിദാസ്‌

ശ്ലോകം 974 : പുകഴുമാ പ്രഭു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

പുകഴുമാ പ്രഭു വേ, ട്ടഗജാതനി--
മ്നഗകളബ്ധിയണഞ്ഞതിനൊത്തുതേ
മഗധകേകയകോസലനാഥര്‍ തന്‍
മകളരുള്‍ക്കളരൂഢരസം തദാ.

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ

ശ്ലോകം 975 : മധുരസാന്മധുരം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

മധുരസാന്മധുരം ഹി തവാധരം
തരുണി മദ്വദനേ വിനിവേശയ
മമ ഗൃഹാണകരേണ കരാംബുജം
പപ പതാമി ഹഹാ ഭുഭു ഭൂതലേ

കവി : ജഗന്നാഥ പണ്ഡിതര്‍

ശ്ലോകം 976 : മലയമാലയമായ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

മലയമാലയമായ തപോധനന്‍
തല കുനിച്ചധരത്തിനു താഴെയും
ബലമൊടെത്തുമവര്‍ക്കിരു കയ്യിലും
വിലസി വേ, ലസി വേറെയുമായുധം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 977 : ബാലത്വം പൂണ്ടുമേവുന്നളവൊരു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ബാലത്വം പൂണ്ടുമേവുന്നളവൊരു ദിനമങ്ങന്യഗോപാലരോടേ
മോഹത്താല്‍ വെണ്മുരിക്കിന്‍ കുസുമമതിനു തന്‍ മോതിരം വിറ്റുപോല്‍ നീ
സ്നേഹത്തിന്‍ ഭംഗഭീത്യാ ബത രമയുമതിന്നപ്രിയം ഭാവിയാതേ
സേവിച്ചാളെന്ന ലോകോത്തരമധുരിമ ഞാന്‍ കണ്ടിതാവൂ കൃപാബ്ധേ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 978 : സോമാര്‍ദ്ധത്തിന്നുദിപ്പാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

സോമാര്‍ദ്ധത്തിന്നുദിപ്പാനുദയഗിരിതടം, ചിത്രകൂടം ഭുജംഗ-
സ്തോമാനാം, വൈധസീനാമരിയ പിണമിടും കാടു മൂര്‍ദ്ധാവലീനാം,
വാര്‍മേവീടും നറും കാഞ്ചനമണികലശം ദിവ്യഗംഗാജലാനാം,
കാമാരേ, നിന്‍ കപര്‍ദ്ദം, ജയതി ഘനകൃപാകല്യ, ചെല്ലൂര്‍പിരാനേ!

ശ്ലോകം 979 : വെച്ചിട്ടൂട്ടിയുമുണ്ടും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെച്ചിട്ടൂട്ടിയുമുണ്ടുമൂഴദിവസം പത്നീസപത്നീജനം
മച്ചിന്നുള്ളിലതും കഴിച്ചു തല ചാച്ചീടാന്‍ കൊതിച്ചെത്തവേ
ഇച്ചിപ്പെണ്ണിനടുത്തുപോയവള്‍കരിംചുണ്ടാല്‍പ്പകര്‍ന്നേകുവോ--
രെച്ചില്‍ച്ചാറു കുടിച്ചിടുന്ന കൊശവന്‍ നമ്പൂരി സംപൂജ്യനാം

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 980 : ഇത്ഥം രാത്രിഞ്ചരന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഇത്ഥം രാത്രിഞ്ചരന്‍ താന്‍ പറയുമളവുടന്‍ സീതയെപ്പുക്കെടുത്തി--
ട്ടത്യന്തം ഘോരമാകും ഗഹനഭുവി നടക്കുന്ന നേരം സ രാമഃ
ധൃത്വാ ബാണം കരാഗ്രേ ജനകസുതയുടെ രോദനം കേട്ടു ജാതം
തീര്‍ത്തും സൌമിത്രി ഖേദം പുനരപി തരസാ രാഘവോ വാചമൂച.

കവി : കൊട്ടാരക്കരത്തമ്പുരാന്‍, കൃതി : രാമനാട്ടം

ശ്ലോകം 981 : ധ്യാനിയ്ക്കുന്ന മനസ്സില്‍നിന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധ്യാനിയ്ക്കുന്ന മനസ്സില്‍നിന്നു മധുരം ചാലിച്ച ലാവണ്യമായ്‌,
മോഹിയ്ക്കുന്ന നഭസ്സില്‍നിന്നു സുകൃതം പെയ്യുന്ന കാരുണ്യമായ്‌,
ദാഹിയ്ക്കുന്ന നിലങ്ങള്‍തേടിയമൃതം പൊന്തുന്ന വാത്സല്യമായ്‌,
സ്നേഹത്തിന്റെ വിശുദ്ധിയായൊഴുകിടും ശ്ലോകങ്ങളേ കുമ്പിടാം!

കവി : പി. എന്‍. വിജയന്‍ , കൃതി : ശ്ലോകസ്തോത്രപഞ്ചകം

ശ്ലോകം 982 : ദയയൊരു ലവലേശം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മാലിനി

ദയയൊരു ലവലേശം പോലുമില്ലാത്ത ദേശം
പരമിഹ പരദേശം പാര്‍ക്കിലത്യന്ത മോശം
പറകില്‍ നഹി കലാശം, പാര്‍ക്കിലിന്നേകദേശം
സുമുഖി! നരകദേശം തന്നെയാണാപ്രദേശം.

കവി : വെണ്മണി മഹന്‍

ശ്ലോകം 983 : പീലിക്കാര്‍കൂന്തല്‍ കെട്ടിത്തിരുകി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പീലിക്കാര്‍കൂന്തല്‍ കെട്ടിത്തിരുകിയതില്‍ മയില്‍പ്പീലിയും ഫാലദേശേ
ചാലേ തൊട്ടുള്ള ഗോപിക്കുറിയുമഴകെഴും മാലയും മാര്‍വിടത്തില്‍
തോളില്‍ച്ചേര്‍ത്തുള്ളൊരോടക്കുഴലുമണികരേ കാലി മേയ്‌ക്കുന്ന കോലും
കോലും ഗോപാലവേഷം കലരുമുപനിഷത്തിന്റെ സത്തേ നമസ്തേ!

കവി : ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍

ശ്ലോകം 984 : തവ ദധിഘൃതമോഷേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

തവ ദധിഘൃതമോഷേ ഘോഷയോഷാജനാനാം
അഭജത ഹൃദി രോഷോ നാവകാശം ന ശോകഃ
ഹൃദയമപി മുഷിത്വാ ഹര്‍ഷസിന്ധൌ ന്യധാസ്ത്വം
സ മമ ശമയ രോഗാന്‍ വാതഗേഹാധിനാഥ!

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (45:10)

ശ്ലോകം 985 : ഹാ, കാലഭേദം ചെറുതോ?...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

ഹാ, കാലഭേദം ചെറുതോ? കരങ്ങ--
ളോരായിരം പൂണ്ട ദിവാകരന്നും
തടുത്തുകൂടാത്ത വിധത്തിലല്ലോ
ജൃംഭിച്ചിടുന്നൂ ജഡമാം ഹിമൌഘം

കവി : വള്ളത്തോള്‍ , കൃതി : മഞ്ഞുകാലം

ശ്ലോകം 986 : താക്കോല്‍ കൊടുക്കാതെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര

താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
ത്താനേ മുഴങ്ങും വലിയോരലാറം
പൂങ്കോഴി തന്‍ പുഷ്കലകണ്‌ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷീവലന്മാര്‍.

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 987 : പാലെന്നോണം വെളുപ്പാര്‍ന്നൊരു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പാലെന്നോണം വെളുപ്പാര്‍ന്നൊരു പകലില്‍നിരക്കും പ്രകാശപ്പരപ്പും
പാലപ്പൂവൊത്ത നല്‍ച്ചന്ദൃക വിരവിലിണക്കും നിശീഥത്തുടിപ്പും
പാരില്‍ പൊന്‍ചെമ്പരത്തിച്ചെടികളുടെ ദിനാന്തത്തുടിപ്പും രചിക്കി--
ല്ലാരില്‍ കൌതൂഹലത്തില്‍ കുളുര്‍മയുമതുലാനന്ദ സാരസ്യവായ്പും.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി , കൃതി : ആനന്ദത്തിനു്‌

ശ്ലോകം 988 : പാരാം പാരിങ്കലെല്ലാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പാരാം പാരിങ്കലെല്ലാം പരമചപലയാണെന്നു നിന്‍ തോഴിയാകും
താരാര്‍മാതിന്നു ദുഷ്പേരിളകിയതവിടേയ്ക്കൊട്ടു പോരായ്മയെങ്കില്‍,
മാരാരാതിപ്രിയേ, ഞാനൊരു വഴി പറയാം, എങ്കലെന്നും വസിക്കാ-
നാരാല്‍ക്കല്‍പ്പിക്ക തൃക്കണ്മുനയുടെ കളിയാലാളിയെ, ക്കാളി, യെന്നും!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 989 : മൂന്നാണങ്ങേക്കു പണ്ടേ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

മൂന്നാണങ്ങേക്കു പണ്ടേ ദയിതക, ളവരില്‍ സ്വസ്ഥയായേക കഷ്ടം!
പിന്നീടുള്ളോള്‍ പുകള്‍പ്പെ, ണ്ണവളപരപുരാന്തങ്ങളില്‍ സഞ്ചരിപ്പൂ,
ഭാഷായോഷിത്തുപെറ്റിപ്രജകള്‍ വളരെയാ, യാംഗനര്‍ത്ഥത്തിലായീ,
വാര്‍ദ്ധക്യത്താലവറ്റില്‍ ചിലതിനു ചിലവേകാനുമാകാതെയായോ?

കവി : വി.സി.ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 990 : ഭിക്ഷാര്‍ത്ഥീ സ ക്വ യാതഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

"ഭിക്ഷാര്‍ത്ഥീ സ ക്വ യാതഃ, സുതനു?" --
"ബലിമഖേ";
"താണ്ഡവം ക്വാദ്യ ഭദ്രേ?" --
"മന്യേ വൃന്ദാവനാന്തേ";
"ക്വ നു സ മൃഗശിശുര്‍?" --
"നൈവ ജാനേ വരാഹം";
"ബാലേ, കച്ചിന്ന ദൃഷ്ടോ ജരഠവൃഷപതിര്‍?" --
"ഗ്ഗോപ ഏവാത്ര വേത്താ"
ലീലാസല്ലാപ ഇത്ഥം ജലനിധിഹിമവത്കന്യയോസ്ത്രായതാം വഃ

ശ്ലോകം 991 : ബാലാദിത്യന്‍ കരത്താല്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ബാലാദിത്യന്‍ കരത്താലരിമയൊടു തലോടീടവേ പാടലശ്രീ--
ലീലാരംഗം പ്രഭാവ പ്രകൃതിയുടെമൃദുസ്നിഗ്ദ്ധഗണ്ഡം കണക്കേ
മേലാലെത്തും വിപത്തിന്‍ വിപുലതയെ വിചാരിച്ചു നോക്കുന്നതിന്നും
മേലാതേ നിന്നൊടുക്കം പടുചുടലപനീര്‍പ്പൂവു ചുംബിച്ചിടുന്നു.

കവി : വി.സി.ബാലകൃഷ്ണപ്പണിക്കര്‍ , കൃതി : ഒരു വിലാപം

ശ്ലോകം 992 : മമ ഗുരുമിഹ വിത്ത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

മമ ഗുരുമിഹ വിത്ത ബ്രഹ്മപൂര്‍വാനുഭൂതിം
സ്തുതിരപി രചിതേയം തല്‍പ്രസാദന്ന ശക്ത്യാ
ഗുരുവദപി ച ഭക്ത്യാ പദ്മനാഭേऽനുഭൂതി--
ധ്വനിരപി മമ സംജ്ഞാ ദേവദേവേശപൂര്‍വഃ

കവി : ഈശാനുഭൂതി യതി

ശ്ലോകം 993 : ഗീതയ്ക്കും നബിവാക്കുകള്‍ക്കുമിവിടെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗീതയ്ക്കും നബിവാക്കുകള്‍ക്കുമിവിടെ സ്ഥാനം കൊടുക്കേ, ണ്ടൊരേ
മാതാവാണിരുപേര്‍ക്കുമെന്നു കരുതിച്ചേര്‍ന്നീടുവിന്‍ കൂട്ടരേ!
ബോധം വിട്ട നരന്റെ ചെയ്തികളൊരേ നാടായ്‌ക്കഴിഞ്ഞോരെ നിര്‍--
ബാധം വേര്‍പിരിയാന്‍ വിധിച്ചു - പിരിയാന്‍ വീണ്ടും തുനിഞ്ഞീടൊലാ!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 994 : ബാണാംസ്തേ പുരഭേദിനോപി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാണാംസ്തേ പുരഭേദിനോപി ച തനുദ്വൈധീകൃതിപ്രക്രിയാ--
ധൌരേയാന്മയി മാ പ്രയുങ്ക്ഷ്വ ജഗതീനിര്‍ദ്വന്ദകേളീഗുരോ,
ലജ്ജന്തേ ന കഥന്വമീ മയി പുനര്‍മ്മുക്ത്വാ പതന്തസ്ത്വയാ
ഫുല്ലന്മല്ലിഗുളുച്ഛകോമളതമസ്വാന്തേ നിതാന്താകുലേ?

കവി : കാക്കശ്ശേരി ഭട്ടതിരി

ശ്ലോകം 995 : ലാക്ഷാനിര്‍മ്മിതമന്ദിരത്തില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലാക്ഷാനിര്‍മ്മിതമന്ദിരത്തിലിവരെക്കൊണ്ടിട്ടു തീവെച്ചതും
രൂക്ഷത്വം കലരുന്ന ഭീമനെ വിഷച്ചോറൂട്ടിയെന്നുള്ളതും
അക്ഷത്തില്‍ ചതിചെയ്തുകൊണ്ടഖിലവും തട്ടിപ്പറിപ്പിച്ചതും
സൂക്ഷ്മത്തോളമെനിക്കുനല്ലൊരറിവുണ്ടെന്നും പറഞ്ഞീടണം

കവി : നടുവത്തച്ഛന്‍ നമ്പൂതിരി, കൃതി : ഭഗവദ്ദൂത്‌

ശ്ലോകം 996 : ആനക്കമ്പമൊരുത്ത, നാനനടയാള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആനക്കമ്പമൊരുത്ത, നാനനടയാള്‍ക്കമ്പം പര, ന്നീശ്വര--
ദ്ധ്യാനക്കമ്പമൊരാള്‍ക്കു, നല്‍ക്കഥകളിക്കമ്പം മുറയ്ക്കന്യനും
ഗാനക്കമ്പമതാണു പിന്നെയൊരുവ, ന്നീയുള്ളവന്നക്ഷര--
ശ്ലോകക്കമ്പവുമാട്ടെ, യെന്തപകടം? ഭ്രാന്താലയം കേരളം!

കവി : ടി. എം. വി.

ശ്ലോകം 997 : ഗണേശവാണീഗുരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഗണേശവാണീഗുരുദക്ഷിണേശാന്‍
വന്ദേ ദയാബ്ധീന്‍ വരദാനശീലാന്‍;
ജന്മാദിമൂലാനി നിരസ്യ ചാഘാ--
ന്യമീ ദിശന്ത്വാശു മദാത്മശുദ്ധിം.

കൃതി : ആശൌചചിന്താമണി

ശ്ലോകം 998 : ജലത്തിലെപ്പോളകളെന്നപോലെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഉപേന്ദ്രവജ്ര

ജലത്തിലെപ്പോളകളെന്നപോലെ
ചലം മനുഷ്യര്‍ക്കു ശരീരബന്ധം
കുലം ബലം പുത്രകളത്രജാലം
ഫലം വരാ മൃത്യു വരും ദശായാം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണ ചരിതം മണിപ്രവാളം

ശ്ലോകം 999 : കണവന്റെ കരത്തില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

കണവന്റെ കരത്തിലംബുജേ--
ക്ഷണയാമന്യ കൊടുത്ത നന്ദനന്‍
ഘൃണയറ്റ ഭടന്റെ കൂര്‍ത്തെഴും
കണയേറ്റിട്ടു മരിച്ചിതഞ്ജസാ.

കവി : കട്ടക്കയം, കൃതി : ശ്രീയേശുവിജയം

ശ്ലോകം 1000 : ഘ്രാണിക്കാന്‍ കുസുമം സഹസ്രദളം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഘ്രാണിക്കാന്‍ കുസുമം സഹസ്രദള, മത്യുഗ്രാന്ധകാരത്തിലും
കാണിക്കാന്‍ വഴിയാ സഹസ്രകിരണന്‍, സംസാരപീഡാര്‍ത്തരായ്‌
കേണാല്‍ വീണിടുവാന്‍ സഹസ്രപദപാദാംഭോജ, മേറ്റെടുവാന്‍
ക്ഷീണം ശ്ലോകസഹസ്ര, മിത്ര സുകൃതം നമ്മള്‍ക്കു കൈവന്നുവോ?

കവി : ഉമേശ്‌ നായര്‍

ശ്ലോകം 1001 : കൂട്ടക്കാരനുരച്ച...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൂട്ടക്കാരനുരച്ച നേരമുടനേ തന്മിത്രശത്രുപ്പട--
ക്കൂട്ടത്തിന്റെ നടുക്കു പൊന്നണിമണിത്തേര്‍നിര്‍ത്തിനിന്നൂര്‍ജ്ജസാ
കോട്ടം വിട്ടൊരു കൌരവേന്ദ്രഭടര്‍തന്നായുസ്സിനെക്കേവലം
നോട്ടത്താലെ ഹരിച്ച പാര്‍ത്ഥസഖനില്‍ പ്രേമം ഭവിക്കാവു മേ!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1002 : കാളും മോദേന കറ്റച്ചിട...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കാളും മോദേന കറ്റച്ചിടയനുമചലക്കുഞ്ഞുമൊന്നിച്ചൊരുന്നാള്‍
മേളിച്ചുംകൊണ്ടിരിക്കുന്നളവരികിലണഞ്ഞിട്ടു ശാഠ്യം പിടിച്ച്‌
ചീളെന്നച്ഛന്റെ മെച്ചം തടവിന ജടയില്‍ ചന്ദ്രനെക്കണ്ടു തേങ്ങാ--
പ്പൂളെന്നൊര്‍ത്തിട്ടു നീട്ടീടിന കരിവദനത്തുമ്പി ഭാഗ്യം തരട്ടേ!

കവി : പെരട്ടഴിയം വലിയ രാമനിളയത്‌

ശ്ലോകം 1003 : ചതുര്‍ഭുജേ ചന്ദ്ര...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചതുര്‍ഭുജേ ചന്ദ്രകലാവതംസേ
കുചോന്നതേ കുങ്കുമരാഗശോണേ
പുണ്ഡ്രേഷുപാശാങ്കുശപുഷ്പബാണ--
ഹസ്തേ നമസ്തേ ജഗദേകമാതഃ

കവി : കാളിദാസന്‍, കൃതി : ശ്യാമളാദണ്ഡകം

ശ്ലോകം 1004 : പാര്‍ത്ഥന്‍ തുടങ്ങി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

പാര്‍ത്ഥന്‍ തുടങ്ങി നരനായകരെത്ര സ്വര്‍ഗ്ഗ--
മെത്തിത്തിരിച്ചു ധരതേടി മടങ്ങിയെത്തി
ധൂര്‍ത്താര്‍ന്നൊരാവഴിയൊരിക്കലൊരെത്തിനോട്ടം
മാത്രം നടത്തി ഹരി; കേവലയോഗമല്ല.

കവി : ബാലേന്ദു

ശ്ലോകം 1005 : ധനാധിപന്‍ കാത്തൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ധനാധിപന്‍ കാത്തൊരു ദിക്കിനര്‍ക്കന്‍
മര്യാദ വിട്ടേച്ചു ഗമിച്ചനേരം
സമീരണന്‍ ദക്ഷിണയായ ദിക്കിന്‍
മുഖത്തുദിച്ചൂ നെടുവീര്‍പ്പിനൊപ്പം.

കവി : എ.ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം തര്‍ജമ (3:25)

ശ്ലോകം 1006 : സ്ത്രീവര്‍ഗ്ഗത്തിലെവള്‍ക്കും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം :

സ്ത്രീവര്‍ഗ്ഗത്തിലെവള്‍ക്കുമാണൊരു തുണയ്ക്കായ്‌ വേണമാരാകിലും
തൈവല്ലിക്കു പടര്‍ന്നിടാനൊരു മരം വേണം മുരിക്കാകിലും
ഏവം പ്രാകൃത ബോധവൈകൃതവശാലന്നേ വെറും ഭാര്യയായ്‌--
പ്പാവം പെണ്ണു, പുമാനഹംകൃതധിയാ മത്താര്‍ന്ന ഭര്‍ത്താവുമായ്‌

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1007 : എങ്ങൂ മച്ചിത്തകാമ്പാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

എങ്ങൂ മച്ചിത്തകാമ്പാമഗതി സുവദനേ? പണ്ടു നിന്‍ മെയ്‌ തിരക്കീ--
ട്ടെങ്ങാനും പോയ്‌മറഞ്ഞോ? ശിവശിവ! പലനാളായി കണ്ടീല ഞാനോ;
കണ്‍കാണാഞ്ഞോ വലഞ്ഞൂ കുചഭരതിമിരേ? നാഭിപദ്മത്തില്‍ മുങ്ങി--
പ്പൊങ്ങാഞ്ഞോ ഹന്ത! പീനസ്തനഗിരിതടതോ വീണു കൈകാലൊടിഞ്ഞോ?

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 1008 : കണ്ടിട്ടുള്ള ദിനം മറന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

കണ്ടിട്ടുള്ള ദിനം മറന്നു, കുശലോദന്തങ്ങള്‍ തമ്മില്‍ച്ചെവി--
ക്കൊണ്ടിട്ടിപ്പോളിരുണ്ടുനീണ്ടൊരിരുപന്തീരാണ്ടു തീരാറുമായ്‌
ഉണ്ടിന്നും പ്രിയതോഴി മത്‌സ്മരണയില്‍ പൊന്നിന്‍കിനാവായിരം
ചെണ്ടിട്ടീടിന രണ്ടിളം കരളുചേര്‍ന്നൊന്നായൊരന്നാളുകള്‍.

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1009 : ഉച്ചത്തില്‍പ്പറയുന്നു ഞാന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉച്ചത്തില്‍പ്പറയുന്നു ഞാന്‍, സരസനാം പട്ടത്തു കുഞ്ഞുണ്ണിയെ--
ന്നൊച്ചപ്പെട്ടു വസിച്ചിടും കവിവരന്‍ കേടറ്റ നേന്ത്രപ്പഴം,
അച്ഛന്‍ വെണ്മണി ചിങ്ങനാണു, പുതുവാളമ്പാടി പൂവമ്പഴം,
അച്ചങ്കണ്ട, നറച്ചിടുന്നിരുമുടിക്കുന്നന്റെ മാണിപ്പഴം.

കവി : അച്ചങ്കണ്ടത്തു നമ്പിയാര്‍, വെണ്മണി അച്ഛന്‍, അമ്പാടി

ശ്ലോകം 1010 : ആദ്യം വന്നതു കാലബോധം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആദ്യം വന്നതു കാലബോധ, മതിനോടൊപ്പം പദാര്‍ത്ഥാദിസ--
മ്പാദ്യം, ഹൃത്തിനു തെല്ലൊരാര്‍ദ്രത, വെളിച്ചത്തോടവിദ്വേഷവും
ഉദ്യത്‌പത്രകരോപനീതമുകുളശ്ലോകം നിവേദ്യങ്ങളായ്‌
പ്രദ്യോതാര്‍പ്പണമാക്കിടാമിവിടെ നാ, മുദ്യാനവിദ്യാര്‍ത്ഥികള്‍!

കവി : മധുരാജ്‌

ശ്ലോകം 1011 : ഊക്കില്‍പ്പെരുത്ത നൃപസല്‍കൃതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഊക്കില്‍പ്പെരുത്ത നൃപസല്‍കൃതിയാം ബിലാത്തി--
ത്തീക്കപ്പലോടു കിടനോക്കുവതിന്നിദാനീം
ഈക്കെല്‍പ്പെഴാത്ത മമ ദുഷ്കൃതിയാകുമോടി--
യേല്‍ക്കില്‍ പരുന്തൊടിനിയീച്ച പടയ്ക്കൊരുങ്ങും.

കവി : ഉള്ളൂര്‍, കൃതി : ഒരു പദ്യലേഖനം

ശ്ലോകം 1012 : ഇതര പാപഫലാനി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

ഇതര പാപഫലാനി യഥേച്ഛയാ
വിലിഖിതാനി സഹേ ചതുരാനന
അരസികേഷു കവിത്വ നിവേദനം
ശിരസി മാ ലിഖ മാ ലിഖ മാ ലിഖ!

കവി : കാളിദാസന്‍

ശ്ലോകം 1013 : ആയാസത്താല്‍ വിയര്‍പ്പിന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ആയാസത്താല്‍ വിയര്‍പ്പിന്‍ കണികകളണിയും നെറ്റിമേല്‍ പാതിയോളം
മായും സിന്ദൂരഗോപിക്കുറിയു, മുടലിലക്കാട്ടുചെമ്മണ്ണുമേന്തി
സായംകാലം പുണര്‍ന്നീടിന ഘനശകലംപോലെ, മാടിന്റെ പിന്നില്‍
കായാമ്പൂവര്‍ണ്ണനെത്തും നയനമധുരമം ചിത്രമോര്‍ക്കട്ടെ ചിത്തം.

കവി : വി. കെ. ജി.

ശ്ലോകം 1014 : സാശയാ വിധുതപാശയാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

സാശയാ വിധുതപാശയാ വിധൃതപാശയാ സരജനീശയാ
ശോശയാനപതപാശയാ കുചവികോശയാ വിനുതമേശയാ
സേനയാ സുമഥനാശയാ ഹൃതഹരാശയാ ദമിതനാശയാ
ഹേലയാദൃതസുകോശയാ ദിവി വിമോചയേ വിമതനാശയാ.

കവി : ശ്രീനാരായണഗുരു, കൃതി : ദേവീപ്രണാമദേവ്യഷ്ടകം

ശ്ലോകം 1015 : സൂരിവ്രജത്തൊടിടപെട്ട്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

സൂരിവ്രജത്തൊടിടപെട്ടിതരാനുബന്ധം
ദൂരെ ത്യജിച്ചു ദുരഹങ്കൃതിയുള്ളതെല്ലാം
തീരെക്കളഞ്ഞു തിരുനാമപദം ജപിച്ചാല്‍
തീരും നമുക്കു ജനനീജഠരപ്രവേശം

കവി : ശീവൊള്ളി

ശ്ലോകം 1016 : തന്‍ പാപങ്ങളൊരുത്തി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തന്‍ പാപങ്ങളൊരുത്തിയശ്രുനദിയായ്‌പ്പാദത്തിലര്‍പ്പിക്കവേ
നിന്‍ പേര്‍ചൊല്ലി ജനങ്ങളൂര്‍ജ്ജതയൊടന്നോശാന പാടീടവേ
നിന്‍ പാദങ്ങള്‍ കരങ്ങള്‍ പേശികളഹോ ക്രൂശില്‍പ്പിടഞ്ഞീടവേ
നീ പ്രാര്‍ത്ഥിച്ചതു ലോകനന്മ വരുവാന്‍ കാരുണ്യമുണ്ടാകുവാന്‍!

കവി : ബാലേന്ദു, കൃതി : ശ്രീയേശുനവകം

ശ്ലോകം 1017 : നില്‍ക്കാ ഭൂമിയിലൊന്നുമെങ്ങും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നില്‍ക്കാ ഭൂമിയിലൊന്നുമെങ്ങുമൊരുപോലെന്നും വെളുപ്പോളവും
കക്കാനൊക്കുകയില്ലൊരാള്‍ക്കു -- "പലനാള്‍ കട്ടാലൊരുന്നാള്‍ പെടും"
ഇക്കാണുന്നൊരു കൂരിരുള്‍ക്കുഴിയില്‍നിന്നൊന്നാകെയിന്നാടിനെ--
പ്പൊക്കാന്‍ നല്ലൊരു നാളെ വന്നുപുലരും കേഴായ്ക, നാടേ ഭവാന്‍!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1018 : ഇല്ലാ വിസ്മയമേകനായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലാ വിസ്മയമേകനായ്‌ ജലനിധിശ്യാമാങ്കസീമാങ്കഭൂ--
വെല്ലാടം നഗരാര്‍ഗ്ഗളോച്ചഭുജനീ രാജാവു പാലിപ്പതില്‍;
നല്ലാരാസുരബദ്ധവൈരകള്‍ ജയം നേരുന്നു വിണ്‍നാട്ടുകാ--
രെല്ലാം വില്ലനിവന്റെ വില്‍ക്കൊടിയിലും, ശക്രന്റെ വജ്രത്തിലും.

കവി : കാലടി രാമന്‍ നമ്പ്യാര്‍ / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ (കേളീശാകുന്തളം)

ശ്ലോകം 1019 : നിര്‍മ്മര്യാദങ്ങളിമ്മാണി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നിര്‍മ്മര്യാദങ്ങളിമ്മാണികളിരുവരുമായ്ച്ചെയ്തതെല്ലാം പൊറുക്കാം;
കര്‍മ്മം പൊന്നീടിലോ ചെറ്റതിനു പകരവും വീണ്ടുകൊള്ളാമൊരുന്നാള്‍;
ധമ്മില്ലം കൊണ്ടു മെല്ലെപ്പിഹിതവദനമയ്യോ! തദാനീം ചിരിച്ചാ--
ളമ്മല്ലാര്‍വേണി; ചൊല്ലാമതു മനസി പൊറായുന്നിതെല്ലായിലും മേ.

കവി : പുനം നമ്പൂതിരി, കൃതി : രാമായണം ചമ്പു

ശ്ലോകം 1020 : ധൂളീധൂഷിതമായ്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധൂളീധൂഷിതമായ്‌ പുകക്കറപിടിച്ചംബോധരോല്‍ഘട്ടനം
മൂലം പാടുകള്‍ വീണ വിഷ്ണുപദമെമ്പാടും പുതുക്കീടുവാന്‍
നീലച്ചായമുണക്കി വെച്ച നിലയില്‍ കൂമ്പാരമായ്‌ക്കാണുമീ--
ശ്ശെയിലത്തിന്‍ വനനീലകോമളിമയാലിന്നാടു ചേതോഹരം!

കവി : വി.കെ.ജി

ശ്ലോകം 1021 : നാലുംകൂട്ടി മുറുക്കിടുന്നതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാലുംകൂട്ടി മുറുക്കിടുന്നതു രസം! താംബൂലസാരം നുണ--
ഞ്ഞേലും തൂലഹരീവിലാസമൊരുമട്ടാനന്ദസന്ദായകം,
ചാലേ ചുണ്ടു ചുമന്നുകിട്ടു, മിനിയും തുപ്പുന്ന മട്ടില്‍ കുറെ--
ച്ചേലു, ണ്ടായതു ദൂരെവേണ, മധികം താംബൂലമാപത്‌കരം.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 1022 : ചിന്തൂരം തൊട്ടു, ചിന്തും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ചിന്തൂരം തൊട്ടു, ചിന്തും പ്രഭയുടയ മണിക്കോപ്പണി, ഞ്ഞാളിമാരോ--
ടെന്തോ ചെന്താമരക്കണ്മുന ചെറുതു ചെരിച്ചുച്ചരിച്ചും, ചിരിച്ചും
ചെന്താരമ്പന്‍ ചെറുക്കുന്നതിനു ചെറുതിരച്ചില്ലി ചിന്നിച്ചു, മത്തന്‍--
ചന്തിക്കെട്ടും ചലിപ്പിച്ചൊരു തരുണി വരും പിട്ടു നേരിട്ടു കണ്ടേന്‍.

കവി : ശീവൊള്ളി, കൃതി : ഒരു കഥ

ശ്ലോകം 1023 : ചേലായാല്‍ മതി പെണ്‍കുളി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചേലായാല്‍ മതി പെണ്‍കുളിക്കടവിലെച്ചേലങ്ങള്‍ കക്കും, മുല--
പ്പാലായാല്‍ മതിയാസ്വദിക്കണമലം ഹാലാഹലം ചേരിലും,
നീലാറ്റിന്‍ കരയാകിലും മതി രതിക്രീഡയ്ക്കു, കാട്ടോട തന്‍
കോലായാല്‍ മതി പാടുവാന്‍ - ചതുരനോ തെമ്മാടിയോ നീ ഹരേ!

കവി : വി. കെ. ജി.

ശ്ലോകം 1024 : നീലക്കാര്‍കാന്തികോലും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നീലക്കാര്‍കാന്തികോലും പുരികുഴല്‍നിരതന്‍ മേന്മ നന്‍മ്മെയിലുകള്‍ക്കും
നീളെത്തൂകും മധൂളീമധുരകളവചോഭങ്ഗി പെണ്‍കുയ്‌ലുകള്‍ക്കും
ലീലാചാതുര്യമോരോന്നഭിനവലതകള്‍ക്കും കടം നല്‍കി മെല്ലേ
നീലക്കണ്ണാള്‍ തപസ്സിന്നുചിതത തടവീടുന്ന വേഷം ധരിച്ചാള്‍.

കവി : ലക്ഷ്മീപുരത്തു രവിവര്‍മ്മത്തമ്പുരാന്‍, കൃതി : ഗൌരീപരിണയം

ശ്ലോകം 1025 : ലോകാനാമേകനാഥം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ലോകാനാമേകനാഥം, പദതളിരില്‍ വണങ്ങും ജനാനാമശേഷാ-
മാകാംക്ഷാം പൂരയന്തം, നയനശിഖിശിഖാലീഢചൂതായുധാംഗം,
ഏകീഭാവായ കുന്നിന്‍മകളെ നിജശരീരാര്‍ദ്ധമായ്‌ ചേര്‍ത്തു, പേര്‍ത്തും
ഭോഗോന്മേഷം വളര്‍ക്കും വിബുധപരിവൃഢം ചന്ദ്രചൂഡം ഭജേഥാഃ.

ശ്ലോകം 1026 : എന്നോമലിങ്ങുവരികെന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

എന്നോമലിങ്ങുവരികെന്നു യശോദ മെല്ലെ--
ച്ചൊന്നാള്‍ മകന്നു പുതുവെണ്ണ കൊടുപ്പതിന്നായ്‌
അന്നേരമാര്‍ത്തിയൊടെയോടി വിയര്‍ത്തുവീണ
കണ്ണന്റെ കാതരത കാണ്മതു കൌതുകം മേ

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 1027 : അമ്മേരു തന്നുപരിഭാഗമതില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

അമ്മേരു തന്നുപരിഭാഗമതില്‍ക്കരേറാം
ചെമ്മേ രസാതലമതിന്നടിയില്‍ഗ്ഗമിക്കാം
ഇമ്മെയ്യൊടാഴിയതിനപ്പുറവും കടക്കാം
അമ്മേ! മഹാവിഷമമാണു കുടുംബഭാരം!

ശ്ലോകം 1028 : ഇതെന്തൊരാനന്ദമിതെന്തു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

ഇതെന്തൊരാനന്ദമിതെന്തു കൌതുകം
സ്വതന്ത്രമായ്‌ സുന്ദരമിപ്രഭാകണം
ഇതാ പറന്നെത്തിയടുത്തു ഹാ! പറ--
ന്നിതാ തൊടും മുന്‍പിതു വിണ്ണിലായിതേ

കവി : കുമാരനാശാന്‍, കൃതി : മിന്നാമിനുങ്ങ്‌

ശ്ലോകം 1029 : ഇന്ദീവരേണ നയനം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ഇന്ദീവരേണ നയനം, മുഖമംബുജേന
കുണ്ടേന ദന്ത, മധരം നവ പല്ലവേന
അംഗാനി ചമ്പകദളൈശ്ച വിധായ വേധാഃ
കാന്തേ കഥം രചിതവാനുപലേന ചേതഃ

കവി : കാളിദാസന്‍, കൃതി : ശൃംഗാരതിലകം

ശ്ലോകം 1030 : ആക്രാമന്‍ ദിവി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആക്രാമന്‍ ദിവി ദക്ഷിണാപരഹരിത്കോണൈകദേശം ക്ഷണം
വൈമാനശ്ചലരശ്മിജാലജടിലോ ഗോളോऽയമുജ്ജാഗരഃ
ലംബംലംബമുപാരിരംസുരധുനാ സായാഹ്നിവഹ്നിദ്യുതിര്‍--
ദ്വൈതീയീകദിനേശമണ്ഡലതുലാലിസ്പുഃ സമുത്പ്രക്ഷ്യതേ.

കവി : എ.ആര്‍. രാജരാജവര്‍മ്മ, കൃതി : വിമാനാഷ്ടകം

ശ്ലോകം 1031 : ലാവണ്യം കൊണ്ടിണങ്ങും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ലാവണ്യം കൊണ്ടിണങ്ങും പുതുമ, കവിതകൊണ്ടുള്ള സത്‌കീര്‍ത്തി, വിദ്വദ്‌--
ഭാവം കൊണ്ടുള്ള മാന്യസ്ഥിതി, രണപടുതാമൂലമാം വന്‍ പ്രതാപം
ഈവണ്ണം വര്‍ണനീയം ഗുണമഖിലമൊരേ വാതിലില്‍ തട്ടിമുട്ടി--
ജ്ജീവത്താമാദിമൂലപ്രകൃതിയിലൊടുവില്‍ ചെന്നുചേരുന്നുവല്ലോ.

കവി : വി.സി.ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 1032 : ഇതിനളഗിരാ യാതേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഹരിണി

ഇതിനളഗിരാ യാതേ ഹംസേ വിദര്‍ഭപുരീം ഗതേ
തദുപവനദേശാന്തേ ശാന്തേ നിഷീദതി കുത്രചിത്‌
ശ്രുതനളഗുണാ ഭൈമീ കാമാതിഗുഹനനിസ്സഹാ
വനമുപഗതാ നീതാ ജാതാദരാഭിരഥാളിഭി.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 1033 : ശ്രീമാമുനീന്ദ്രമണി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ശ്രീമാമുനീന്ദ്രമണി `പുറ്റുമകന്‍' ചമച്ച--
രാമായണം സരളകോമളമാദികാവ്യം
ഹേ മാന്യ! സാഹസവശാലടിയന്‍ കടന്നു
സാമാന്യമൊക്കെയൊരു തര്‍ജ്ജമ ചെയ്തുതീര്‍ത്തേന്‍!

കവി : വള്ളത്തോള്‍, കൃതി : (ഡയറി)

ശ്ലോകം 1034 : ഹൃച്ചഞ്ചലിപ്പു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വസന്തതിലകം

ഹൃച്ചഞ്ചലിപ്പു, നെടുവീര്‍പ്പു, വിനിദ്രഭാവം,
വിച്ഛിന്നചിന്തകള്‍, വിനോദവിരക്തി, ഭക്തി
ഇച്ചൊന്നതപ്പടി സതീര്‍ത്ഥ്യരിലേറ്റിടും നി--
ന്നച്ഛാങ്ഗഭങ്ഗി, കമലാക്ഷി, പരീക്ഷ തന്നെ!

കവി : വി. കെ.ജി

ശ്ലോകം 1035 : ഇല്ലസ്പഷ്ടഗുണത്വം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലസ്പഷ്ടഗുണത്വമങ്ങയില്‍, മഹാരാജത്വവും; പിന്നെയി--
ല്ലല്ലോ മാഗധസൂതവന്ദിനിലയീയുള്ളോനിലും വല്ലതും;
ചൊല്ലാനുള്ളതുമിന്നു നൂറുശതമാനത്തോളവും സത്യമാം;
മള്‍ള്യൂരേ, തടയായ്ക താങ്കള്‍ പൃഥുപോ, ലീവാഗ്വിസര്‍ഗാഞ്ജലി.

കവി : ടി. എം. വി.

ശ്ലോകം 1036 : ചിലമ്പുമക്കാഞ്ചന...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

ചിലമ്പുമക്കാഞ്ചന കാഞ്ചിയോടും
ചിലമ്പുതന്‍ മഞ്ജുളനാദമോടും
ചലല്‍പ്പദം ഖേലനലാലസന്മാ--
രലങ്കരിച്ചാരഥ ഗോപവാടം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1037 : ചോറ്റാനിക്കര വാഴുമംബ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ചോറ്റാനിക്കര വാഴുമംബ, ഭവദീയാജ്ഞയ്ക്കു മദ്ദേഹവും
വിട്ടോടീ ചിരബാധയായൊരുമഹാഗന്ധര്‍വ്വനമ്മേ തൊഴാം"
"ചെറ്റില്ലായതിലെന്റെ മേന്മ, യടിയന്ത്രത്തിന്റെ നാഗസ്വരം
കേട്ടാ ബാധയൊഴിഞ്ഞു, നിത്യമിവിടെക്കാണുന്നതാണീവിധം."

കവി : ബാലേന്ദു, കൃതി :

ശ്ലോകം 1038 : ചാടിന്‍ ചട്ടം ചവിട്ടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചാടിന്‍ ചട്ടം ചവിട്ടിച്ചിതറിയതില്‍ മുതിര്‍ന്നോരോമനക്കാലു പൊക്കി--
ച്ചാടുമ്പോള്‍ ചന്തി കുത്തിച്ചതുപുതയഥ വീണേറെ മേല്‍ച്ചേറണിഞ്ഞും
ചാടുന്തിപ്പിച്ചവയ്ക്കും ചതിയുടയ ചലല്‍ക്കണ്ണനാം കണ്ണനെച്ചാ--
ഞ്ചാടിച്ചാരത്തു ചാരുസ്മിതരുചി ചിതറിക്കൊണ്ടു കണ്ടീടണം മേ!

കവി : വെണ്മണി മഹന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1039 : ചാരം, വെള്ളം, കരിത്തോല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ചാരം, വെള്ളം, കരിത്തോല്‍, മഴു, വെരു - തിവയു, ണ്ടെപ്പൊഴും ഭൂതജാലം
ചാരത്തു, ണ്ടീ നിലയ്ക്കുള്ളൊരു പടുമലയന്‍ കെട്ടിയോളായ തായേ!
സ്വൈരം ത്രെയിലോക്യവിത്താം തിരുമിഴിയെ വിത, ച്ചെന്‍ മനസ്സാം നിലത്തി--
ന്നേരം ഭക്തിക്കൃഷിക്കായ്ത്തുടരു, കിതതിനിജ്ജന്മി ചാര്‍ത്തിത്തരുന്നൂ!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1040 : സകലാസു കലാസു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

സകലാസു കലാസു നൈപുണം കൊ--
ണ്ടഖിലാനന്ദവിധായിധന്യശീല!
ചകലാസു പുതച്ചു സൌഖ്യമേല്‍പ്പാ--
നഭിലാഷം വളരുന്നു സത്യമത്രേ

കവി : അനന്തപുരത്തു രാജരാജവര്‍മ്മ മൂത്തകോയിത്തമ്പുരാന്‍

ശ്ലോകം 1041 : ചിന്തുന്നു ചോര സിര തന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ചിന്തുന്നു ചോര സിര തന്‍ മുറിവായില്‍ നിന്നു-;
മെന്‍ ദേഹമിപ്പൊഴുമിറച്ചി നിറഞ്ഞതത്രേ;
സംതൃപ്തി കിട്ടിയതുമില്ല നിനക്കു; മെന്നി--
ട്ടെന്തിന്നു ഹേ ഗരുഡ, ഭക്ഷണമങ്ങു നിര്‍ത്തി?

കവി : ഉമേഷ്‌ നായര്‍, കൃതി : (നാഗാനന്ദത്തിലെ ഒരു ശ്ലോകത്തിന്റെ തര്‍ജ്ജമ)

ശ്ലോകം 1042 : സൌധങ്ങള്‍ മേല്‍പ്പൊട്ടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

സൌധങ്ങള്‍ മേല്‍പ്പൊട്ടു വളര്‍ന്നു നമ്മെ--
ബ്ബാധിക്കുമെന്നുള്ളൊരു സംശയത്താല്‍
ധാതാവു പണ്ടേ നിജലോകവാസം
സാധിച്ചതല്ലീ സകലത്തിനും മേല്‍?

കവി : അഴകത്തു പദ്മനാഭക്കുറുപ്പ്‌, കൃതി : രാമചന്ദ്രവിലാസം

ശ്ലോകം 1043 : ധരാതലത്തില്‍ ധനപുഷ്ടി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഉപേന്ദ്രവജ്ര

ധരാതലത്തില്‍ ധനപുഷ്ടിയൊത്തു--
ണ്ടൊരാര്യദേശം നിഷധാഭിധാനം
ചിരാല്‍ വിളങ്ങുന്നു കുബേരദിക്കാം
വരാംഗിയാള്‍ തൊട്ടൊരു പൊട്ടു പോലെ.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 1044 : ച്യുതഭാഗ്യനായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പ്രമിതാക്ഷര

ച്യുതഭാഗ്യനായ്‌ പരിണമിക്കുകയാല്‍
നിതരാം നൃശംസനവനാദിമുതല്‍;
ഋതമില്ല തെല്ലവനിലായതിനാല്‍
ഗതമായവന്നു നിലനില്‍പുമതില്‍.

കവി : കട്ടക്കയം, കൃതി : ശ്രീയേശു വിജയം

ശ്ലോകം 1045 : ഋഷിദേവഗണസ്വധാഭുജാം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വിയോഗിനി

ഋഷിദേവഗണസ്വധാഭുജാം
ശ്രുതയാഗപ്രസവൈഃ സ പാര്‍ത്ഥിവഃ
അനൃണത്വമുപേയിവാന്‍ ബഭൌ
പരിധേര്‍മുക്തയിവോഷ്ണദീധിതിഃ

കവി : കാളിദാസന്‍, കൃതി : രഘുവംശം

ശ്ലോകം 1046 : അടങ്ങാതന്തിയ്ക്കങ്ങ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

അടങ്ങാതന്തിയ്ക്കങ്ങലര്‍ശരരിപുസ്വാമി നടനം
തുടങ്ങുമ്പോള്‍ നോക്കിസ്സരസമഥ കൊണ്ടാടുമവനെ
മുടങ്ങാതെപ്പോഴും നവരസമൊലിയ്ക്കുന്ന മിഴിയാല്‍
കൊടുങ്ങല്ലൂരമ്മേ! കുശലമടിയങ്ങള്‍ക്കു തരണേ!

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 1047 : മാതാവേ നിത്യകന്യേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മാതാവേ, നിത്യകന്യേ, നിരവധി കരുണാധാമമേ, സന്മനസ്സിന്‍
ദാതാവേ, സൌമ്യശീലേ, ജഗദഘഹരനാമീശപുത്രന്നു തായേ,
ശ്രീതാവും നിന്റെ നേത്രം പതിയണമിവനില്‍, ക്കേവലം പ്രീതിയോടേ
ഭ്രാതവായ്‌ത്തോന്നണം മേ സകലരുമതിനായ്‌ ഭക്തിപൂര്‍വ്വം നമിപ്പേന്‍!

കവി : ബാലേന്ദു

ശ്ലോകം 1048 : ശബ്ദബ്രഹ്മേതി കര്‍മ്മേത്യണുരിതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ശബ്ദബ്രഹ്മേതി കര്‍മ്മേത്യണുരിതി ഭഗവന്‍, കാല ഇത്യാലപന്തി
ത്വാമേകം വിശ്വഹേതും സകലമയതയാ സര്‍വഥാ കല്‍പ്യമാനം
വേദാന്തൈര്‍ യത്തു ഗീതം പുരുഷപരചിദാത്മാഭിധം തത്തു തത്ത്വം
പ്രേക്ഷാമാത്രേണ മൂലപ്രകൃതിവികൃതികൃത്‌ കൃഷ്ണ, തസ്മൈ നമസ്തേ!

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം(98:5)

ശ്ലോകം 1049 : വെണ്ണീറും, വെള്ളെലിമ്പും,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

വെണ്ണീറും, വെള്ളെലിമ്പും, വിഷധരവിലസത്‌പാമ്പുമാപാദചൂഡം,
തണ്ണീരെപ്പോഴുമോലും, തലയിലെരികനല്‍ക്കട്ട പൊട്ടിന്റ കണ്ണും,
എണ്ണേറും ഭൂതയൂഥങ്ങളൊടൊരു കളിയും കണ്ടു നിന്നോടിണങ്ങും
പെണ്ണോളം ധൈര്യമുള്ളോരുലകിലൊരുവര്‍ മറ്റില്ല, ചെല്ലൂര്‍പിരാനേ!

ശ്ലോകം 1050 : എസ്കേപ്പിസ്റ്റുകളുണ്ടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എസ്കേപ്പിസ്റ്റുകളുണ്ടു, രണ്ടു തരമാണക്കൂട്ടരെന്‍ തോഴരേ!
സെക്സും വിസ്ക്കിയുമിസ്ക്കി,യസ്ക്യതയുണര്‍ത്തീടും കഥാകൃത്തുകള്‍;
ദുഃഖത്തിന്‍ നിഴലാ, യരണ്ട മുകിലായ്‌, ഹോസ്പിറ്റലായ്‌, സ്വപ്നമായ്‌
ദിക്കെല്ലാമലയുന്ന കാവ്യകല തന്‍ വേതാളരൂപങ്ങളും.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 1051 : ദുര്‍മ്മന്ത്രാന്നൃപതിര്‍വിനശ്യതി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദുര്‍മ്മന്ത്രാന്നൃപതിര്‍വിനശ്യതി, യതിഃ സംഗാത്‌, സുതോ ലാളനാത്‌,
വിപ്രോऽനദ്ധ്യയനാത്‌, കുലം കുതനയാ, ച്ഛീലം ഖലോപാസനാത്‌,
മൈത്രീ ചാപ്രണയാത്‌, സമൃദ്ധിരനയാത്‌, സ്നേഹഃ പ്രവാസാശ്രയാത്‌,
സ്ത്രീ ഗര്‍വ്വാ, ദനപേക്ഷണാദപി കൃഷിഃ ത്യാഗാത്‌, പ്രമോദാദ്ധനം.

കവി : വിഷ്ണുശര്‍മ്മ, കൃതി : പഞ്ചതന്ത്രം

ശ്ലോകം 1052 : മാഴക്കണ്ണാള്‍ക്കൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

മാഴക്കണ്ണാള്‍ക്കൊരു മയിലുമുണ്ടങ്ങു പിന്‍കാലൊളം പോയ്‌--
ത്താഴെച്ചെല്ലും പുരികുഴലഴിച്ചോമല്‍ നില്‍പ്പോരുനേരം
ഊഴത്തം കൊണ്ടിരുള്‍മുകിലിതെന്റഞ്ചിതം പീലിജാലം
ചൂഴച്ചിന്തിച്ചുവയൊടുടനേ പാടിയാടീടുവോന്റു്‌

കൃതി : ഉണ്ണുനീലിസന്ദേശം

ശ്ലോകം 1053 : ഉള്‍ക്കാമ്പിനേറീടിന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

ഉള്‍ക്കാമ്പിനേറീടിന ബാധ നല്‍കും
ചിക്കെന്നു ശയ്യയ്ക്കതിദോഷമേകും
തീര്‍ക്കായ്കില്‍ വേഗത്തില്‍ വളര്‍ന്നുകൂടും
ദുഷ്കാവ്യവും മൂട്ടയുമൊന്നുപോലെ.

കവി : കെ. സി. കേശവപിള്ള, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1054 : തോട്ടത്തിലിപ്പോള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തോട്ടത്തിലിപ്പോള്‍ ഗൃഹസാര്‍വഭൌമ--
നതാതു സസ്യങ്ങളെയങ്ങുമിങ്ങും
ഗംഭീരമായോരു വിലോകനത്താല്‍
സംഭാവനം ചെയ്തു നടന്നിടുന്നു.

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 1055 : ഗണിച്ചിടാതേ മുനിയായൊരെന്നെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വംശസ്ഥം

ഗണിച്ചിടാതേ മുനിയായൊരെന്നെ നീ
നിനച്ചിടുന്നേവനെയേകതാനയായ്‌
സ്മരിച്ചിടാ നിന്നെയവന്‍, കഥിക്കിലും
ഭ്രമിച്ചവന്‍ പൂര്‍വ്വകൃതാം കഥാമിവ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1056 : സമക്ഷമായ്ക്കാണുകിലെന്നപോലെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

സമക്ഷമായ്ക്കാണുകിലെന്നപോലെ ഞാന്‍
സമാധിമൂലം സുഖമാര്‍ന്നിരിക്കവേ
ഭ്രമം കളഞ്ഞെന്തിനു ചിത്രമാക്കി നീ
ചമച്ചു വീണ്ടും കമലായതാക്ഷിയെ?

കവി : എ.ആര്‍. , കൃതി : ശാകുന്തളം

ശ്ലോകം 1057 : ഭൂരിപൂക്കള്‍ വിടരുന്ന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : രഥോദ്ധത

ഭൂരിപൂക്കള്‍ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുല്‍ത്തറയുമോര്‍ത്തിടുന്നതിന്‍--
ചാരെ നാമെഴുമെഴുത്തുപള്ളിയും.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 1058 : ചിന്തിച്ചിടുന്നെളിമ കണ്ടു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ചിന്തിച്ചിടുന്നെളിമ കണ്ടു ചവിട്ടിയാഴ്ത്താന്‍
ചന്തത്തിനായ്‌ സഭകളില്‍പ്പറയുന്നു ഞായം
എന്തോര്‍ക്കിലും കപടവൈഭവമാര്‍ന്ന ലോകം
പൊന്തുന്നു, സാധുനിര താണു വശം കെടുന്നു

കവി : കുമാരനാശാന്‍ , കൃതി : ഒരു തീയക്കുട്ടിയുടെ വിചാരം

ശ്ലോകം 1059 : എന്നല്ലയാംഗലകലാലയ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

എന്നല്ലയാംഗലകലാലയ ക്ല്പ്തവിദ്യ--
യൊന്നെന്നിയുന്നതി വരാനിഹ മാര്‍ഗ്ഗമില്ല;
എന്നാല്‍ പഠിക്കവതിനോ ധനമേറെവേണ--
മിന്നോര്‍ക്കില്‍ നിസ്വരിഹ നമ്മുടെ കൂട്ടരെല്ലാം.

കവി : കുമാരനാശാന്‍, കൃതി : ഒരു തീയക്കുട്ടിയുടെ വിചാരം

ശ്ലോകം 1060 : ഏറെക്കൌതുകമുള്ളൊരേണമിഴിയാള്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏറെക്കൌതുകമുള്ളൊരേണമിഴിയാള്‍ താംബൂല ഗര്‍ഭാസ്യയായ്‌
കാറൊക്കും കുഴല്‍ പിന്‍പുറത്തഴകിലിട്ടമ്പോടെഴും പോലവേ
പാരം ബാലദിനേശ ഗര്‍ഭമുഖിയായ്‌ ശോണാധരത്തോടു നല്‍--
സ്വൈരം പ്രാചി വിളങ്ങിടുന്നു തിമിരക്കൂട്ടങ്ങള്‍ കാട്ടാതഹോ!

കവി : വെണ്മണി മഹന്‍ , കൃതി : കാമതിലകം ബാണം

ശ്ലോകം 1061 : പ്രദോഷദീപാവലി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പ്രദോഷദീപാവലി കണ്ടുകൊണ്ടു
പാശ്ചാത്യഭൂഭാഗമണഞ്ഞ സൂര്യന്‍
പ്രഭാതദീപാവലി കണ്ടുകൊണ്ടു
പൌരസ്ത്യദേശത്തെയണഞ്ഞു വീണ്ടും.

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 1062 : പ്രണിഹിതമണിനൂപുരാങ്ഘൃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

പ്രണിഹിതമണിനൂപുരാങ്ഘൃപദ്മാ--
മനുപമകാന്തിഝരീപരീതഗാത്രീം
ജനനയനസുധാം, ത്രപാനുരാഗ--
ക്ഷണനതമുഗ്‌ദ്‌ധമുഖീം, ദദര്‍ശ സീതാം.

കവി : പുനം നമ്പൂതിരി, കൃതി : രാമായണം ചമ്പു

ശ്ലോകം 1063 : ജന്തൂനാം നരജന്മ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ജന്തൂനാം നരജന്മ ദുര്‍ലഭ, മതഃ പുംസ്ത്വം, തതോ വിപ്രതാ,
തസ്മാദ്‌ വൈദികധര്‍മമാര്‍ഗപരതാ, വിദ്വത്ത്വമസ്മാത്‌പരം,
ആത്മാനാത്മവിവേചനം സ്വനുഭവോ ബ്രഹ്മാത്മനാ സംസ്ഥിതിര്‍--
മുക്തിര്‍നോ ശതകോടി ജന്മസുകൃതൈഃ പുണ്യൈര്‍ വിനാ ലഭ്യതേ

കവി : ശങ്കരാചാര്യര്‍, കൃതി : വിവേകചൂഡാമണി

ശ്ലോകം 1064 : ആദൌ ദേവകി ദിവ്യഗര്‍ഭജനനം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആദൌ ദേവകിദിവ്യഗര്‍ഭജനനം, ഗോപീഗൃഹേ വര്‍ത്തനം,
മായാപൂതന ജീവിതാപഹരണം, ഗോവര്‍ദ്ധനോദ്ധാരണം,
കംസശ്ചേദിപകൌരവാദിനിധനം, കുന്തീസുതാപാലനം,
ഏവം ഭാഗവതം പുരാണകഥിതം ശ്രീകൃഷ്ണലീലാമൃതം.

ശ്ലോകം 1065 : കണ്ട പണ്ടമഖിലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കണ്ട പണ്ടമഖിലം കലര്‍ന്നഴിയുമിങ്ങുകണ്ണിലതില്‍നിന്നുതാ--
നണ്ഡപിണ്ഡമഖിലം വിരിഞ്ഞുവരുമെന്നുമൊന്നുമറിയാതഹോ!
പണ്ടുപണ്ടുപരി ചെയ്ത പാപനിരപറ്റിനിന്നു പതറിക്കുമി--
ക്കണ്ടകശ്ശനിയൊഴിച്ചു നീ സപദി കാത്തുകൊള്‍ക പരദൈവമേ!

കവി : കുമാരനാശാന്‍, കൃതി : ശാംകരശതകം

ശ്ലോകം 1066 : പീലി ചാര്‍ത്തിയൊരു കുന്തളം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

പീലി ചാര്‍ത്തിയൊരു കുന്തളം, വടിവിലാടിടും മകരകുണ്ഡലം,
ചാലില്‍ മുത്തിഴകള്‍, വന്യമാല, കളഭാദി ചേര്‍ന്ന പുതുസൌരഭം,
കാലില്‍ നല്‍ത്തളകള്‍, പൊന്നിടഞ്ഞ തുകില്‍, പിന്നെ മീതെയരഞ്ഞാണുമീ-
ച്ചേലില്‍ രാസനടനം തുടര്‍ന്ന തവ മൂര്‍ത്തി പേര്‍ത്തുമിവനോര്‍ത്തിടാം

കവി : സി. വി. വാസുദേവഭട്ടതിരി, കൃതി : നാരായണീയം തര്‍ജ്ജമ (69:1)

ശ്ലോകം 1067 : കേശപാശധൃത...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : കുസുമമഞ്ജരി

കേശപാശധൃതപിഞ്ഛികാവിതതി സഞ്ചലന്മകരകുണ്ഡലം
ഹാരജാല വനമാലികാലുളിതമംഗരാഗ ഘനസൌരഭം
പീതചേലധൃതകാഞ്ചികാഞ്ചിദമുദഞ്ചദംശു മണിനൂപുരം
രാസകേളി പരിഭൂഷിതം തവ ഹി രൂപമീശ കലയാമഹേ!

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (69:1)

ശ്ലോകം 1068 : പിച്ചനെല്ലവിലിടിച്ചു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

പിച്ചനെല്ലവിലിടിച്ചുകെട്ടിയ പഴന്തുണിക്കിഴിയുമേന്തിയ--
ന്നച്യുതന്റെ തിരുമുന്‍പില്‍ വന്നവനിരന്നതില്ല ധനമെങ്കിലും
അച്ഛസൌഹൃദമുറച്ച ഭക്തിയിലണച്ചു വേണ്ടവിഭവങ്ങള്‍ നി--
ന്നിച്ഛ തുച്ഛതരമര്‍ഹനെങ്കിലരുളാത്തതില്ല കരുണാകരന്‍

കവി : വി.കെ.ജി

ശ്ലോകം 1069 : ആഴി തന്നിലുരഗേശനായ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

ആഴി തന്നിലുരഗേശനായ മണിമെത്തമേലഴകിനോടു ചേര്‍--
ന്നേഴുരണ്ടുലകമന്‍പില്‍ നേത്രമുന കൊണ്ടു കാത്തു കലിതാദരം
ചൂഴുമുള്ള മുനിദേവജാതി പുകഴുന്നതും പരിചിനോടു കേ--
ട്ടാഴിമാതിനൊടു കൂടിയുള്ള കളി കോലുമീശ്വരമുപാസ്മഹേ!

കവി : പൂന്താനം, കൃതി : പാര്‍ത്ഥസാരഥീസ്തവം

ശ്ലോകം 1070 : ചെമ്പരുത്തിനിറം വഹിക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മല്ലിക

ചെമ്പരുത്തിനിറം വഹിക്കുമഹര്‍മ്മുഖത്തെയടുത്തു ക--
ണ്ടമ്പരന്നതുപോലെ പാഞ്ഞൊഴിയുന്നു കൂരിരുള്‍ ദൂരവേ;
വമ്പനാം തവ രോഷരൂഷിതമായ്ച്ചമഞ്ഞ മുഖത്തെയുള്‍--
ക്കമ്പമേറിടുമാറു കാണുമരാതിസേനകണക്കിനേ.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 1071 : വേണുനാദകൃത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

വേണുനാദകൃതതാനഗാനകളഗാനരാഗഗതിയോജനാ-
ലോഭനീയമൃദുപാദപാതകൃതതാളമേളനമനോഹരം
പാണിസംക്വണിതകങ്കണം ച മുഹുരംസലംബിതകരാംബുജം
ശ്രോണിബിംബചലദംബരം ഭജത രാസകേളിരസഡംബരം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (69:4)

ശ്ലോകം 1072 : പുണ്യമായ ഭഗവത്‌കഥാമൃതം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : കുസുമമഞ്ജരി

"പുണ്യമായ ഭഗവത്‌കഥാമൃതമൊഴിഞ്ഞിനിക്കലിയുഗത്തിലീ
മന്നിടത്തിലുടലാര്‍ന്നവര്‍ക്കു വഴിയില്ല മോക്ഷപദമേറുവാന്‍.
അന്നു ഭാഗവതവും നരന്നു ഹിതമാകയില്ല രതിയെന്നിയേ"
യെന്നു ഗോപികളെ വെന്ന കണ്ണനരുളട്ടെയിന്നിവനു വാഗ്മിത.

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 1073 : ആരിതിന്നൊരുവനര്‍ത്ഥി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

ആരിതിന്നൊരുവനര്‍ത്ഥി? യെന്തു പകരം തനിക്കൊരുപകാരവും
വാരിദങ്ങള്‍ മഴപെയ്തഥാപി സുഖമേകിടുന്നിഹ ശരീരിണാം
"മാരി പെയ്യു"മൊരു ഗീരിവണ്ണമുരചെയ്കയാല്‍ ഗണകനേകനി--
പ്പാരിനേ വില കൊടുത്തു വാങ്ങിയതു പോല്‍ നിനപ്പതതിദുസ്സഹം!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 1074 : മുത്തണിഞ്ഞകുട ചാമരം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

മുത്തണിഞ്ഞകുട ചാമരം തഴ നിറം കലര്‍ന്നു, പല വാദ്യവും
പത്തുനൂറു യുവസുന്ദരാംഗികള്‍ വിളക്കെടുത്തു പുറകേ മുദാ
ഭക്തിപൂണ്ടു പദപങ്കജം തൊഴുതു ലോകര്‍ തിങ്ങിയുടനെങ്ങുമേ
ചിത്രമേ തിരുവനന്തനല്‍പ്പുരമമര്‍ന്ന ശീവെലിമഹോത്സവം.

കവി : കുഞ്ചന്‍ നമ്പ്യാര്‍

ശ്ലോകം 1075 : ഭൂഷണേഷു കില ഹേമവത്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

ഭൂഷണേഷു കില ഹേമവ, ജ്ജഗതി മൃത്തികാവദഥവാ ഘടേ,
തന്തുജാലവദഹോ പടേഷ്വപി ച, രാജിതാദ്വയരസാത്മകം
സര്‍വ്വസത്ത്വഹൃദയൈകസാക്ഷിണ, മിഹാതിമായനിജവൈഭവം,
ഭാവയാമി ഹൃദയേ ഭവന്തമിഹ പദ്മനാഭ പരിപാഹി മാം.

കവി : സ്വാതി തിരുനാള്‍

ശ്ലോകം 1076 : സോമകോടിസമധാമകഞ്ചുകില...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

സോമകോടിസമധാമകഞ്ചുകിലലാമമഞ്ചതലമാസ്ഥിതം
ശ്യാമതാമരസദാമകോമളരമാദൃഗഞ്ചിതകരാഞ്ചലം
കാമദായകമമോഘമേഘകുലകാമനീയകഹരം പരം
സാമജാമയഹരം ഹരിം സ മുനിരാനനാമ വനമാലിനം.

കവി : അശ്വതി തിരുനാള്‍, കൃതി : പൌണ്ഡ്രകവധം

ശ്ലോകം 1077 : കുന്തളാവലി വിയര്‍ത്ത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

കുന്തളാവലി വിയര്‍ത്ത പൂങ്കവിളില്‍ മിന്നിയും, കുളുര്‍മുലക്കുടം
ചന്തമോടു നടമാടിയും, പൃഥുനിതംബമണ്ഡലമുലഞ്ഞുമേ,
ചെന്തളിര്‍ത്തനു തളര്‍ന്നിടും പടി, സലീലമദൃജ നിജാന്തികേ
പന്തടിക്കെ, നിടിലാക്ഷനാര്‍ന്ന പുളകം നമുക്കരുള്‍ക മംഗളം!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക (വന്ദനശ്ലോകം)

ശ്ലോകം 1078 : ചാഞ്ഞിങ്ങു നീര്‍ തൊട്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

ചാഞ്ഞിങ്ങു നീര്‍ തൊട്ടു കിടന്നിടുന്ന
വന്‍പാറമേല്‍ ശാന്തസരിത്പ്രവാഹം
ആ മന്ദ്രശബ്ദത്തൊടു ചെന്നലയ്ക്കെ
ചിന്നുന്നു നീര്‍ത്തുള്ളി പളുങ്കുപോലെ

കവി : വള്ളത്തോള്‍

ശ്ലോകം 1079 : അന്തിച്ചുകപ്പംബരമാം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അന്തിച്ചുകപ്പംബരമാം വനത്തില്‍--
ച്ചെന്തീപടര്‍ന്നുള്ളതുപോലെ കാണായ്‌
ജഗത്തശേഷം ചരമാര്‍ക്കകാന്തി--
പ്രദീപ്തിയാല്‍ ഭാസുരമായ്‌ വിളങ്ങി

ശ്ലോകം 1080 : ജോലിക്കു വയ്ക്കുമവരൊക്കെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ജോലിക്കു വയ്ക്കുമവരൊക്കെ വിവാഹിതന്മാ--
രാവേണമെന്നൊരു നിബന്ധനയെന്തിനെന്നോ?
ചെറ്റൊച്ചവച്ചു പഴിചൊല്ലുവതെന്റെ ശീലം
കെട്ടാത്തവര്‍ക്കതു പൊറുക്കുക ശീലമാകാ.

കവി : ബാലേന്ദു

ശ്ലോകം 1081 : ചൂടേറ്റിട്ടൊട്ടു ഞെട്ടറ്റലര്‍നിരയെ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ചൂടേറ്റിട്ടൊട്ടു ഞെട്ടറ്റലര്‍നിരയെ മദിച്ചാന ഗണ്ഡങ്ങള്‍ തേച്ചി--
ട്ടാടുമ്പോഴാശു ഗോദാവരിയിലിഹ പൊഴിക്കുന്നു തീരദ്രുമങ്ങള്‍;
കൂടേറി പ്രാവു പൂങ്കോഴികള്‍ കരയുമിവറ്റിന്റെ തോലില്‍ ചരിക്കും
കീടത്തെച്ചെന്നു കൊത്തുന്നിതു നിഴലിലിരുന്നൂഴി മാന്തും ഖഗങ്ങള്‍.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 1082 : കോഴി,യാടു മുതലായ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : കുസുമമഞ്ജരി

കോഴി,യാടു മുതലായ ജന്തുനിരയെപ്പിടിച്ചു കൃപയെന്നിയേ
പാഴില്‍ വെട്ടുവതു കൊണ്ടു ദേവിയുടെ നല്‍പ്രസാദമുളവാകിലോ
ഊഴി തന്നില്‍ നിജപുത്രസന്തതിവധത്തിനാല്‍ ജനനിയായിടും
കേഴമാന്മിഴിയിലും ഭവിക്കുമതിയായ മോദമതു നിര്‍ണ്ണയം

കവി : കെ സി കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1083 : ഉദയതി ശശിബിംബം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

ഉദയതി ശശിബിംബം കാന്തമന്തിച്ചുവപ്പില്‍;
പരമപി രവിബിംബം ചെന്റിതസ്തം പ്രയാതി;
ഉഭയമിതമുരുമ്മിക്കൂടുകില്‍ക്കുങ്കുമാര്‍ദ്രം
കുചയുഗമുപമിക്കാം നൂനമച്ചീസുതായാഃ.

, കൃതി : ചെറിയച്ചീവര്‍ണനം

ശ്ലോകം 1084 : ഉദ്യോഗസ്ഥകരത്തിലാണു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉദ്യോഗസ്ഥകരത്തിലാണു ഭരണം സര്‍വ്വം നിയന്ത്രിക്കുമാ
കേമന്‍ മന്ത്രിവശംഗതന്‍, മഹിതനാ നേതാവു കൂറുള്ളവന്‍
ഹാ! വമ്പെന്തിതിലേറെ വേണമിവിടെപ്പൂര്‍ണ്ണം ജനായത്തമെ--
ന്നേവം കണ്ണുമടച്ചിരിപ്പു സതതം വോട്ടും കൊടുത്തിട്ടു നാം!

കവി : ബാലേന്ദു

ശ്ലോകം 1085 : ഹാ കഷ്ടം, നരജീവിതം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹാ കഷ്ടം! നരജീവിതം ദുരിത, മീ ശോകം മറക്കാന്‍ സുഖോ-
ദ്രേകം ചീട്ടുകളിക്കയാം ചിലര്‍, ചിലര്‍ക്കാകണ്‌ഠപാനം പ്രിയം,
മൂകം മൂക്കിനു നേര്‍ക്കു കാണ്മു ചിലരിന്നേകം ശിവം സുന്ദരം,
ശ്ലോകം ചൊല്ലിയിരിപ്പു ഞങ്ങള്‍ ചില, രീ ലോകം വിഭിന്നോത്സവം !

കവി : വെയിലോപ്പിള്ളി

ശ്ലോകം 1086 : മായാരണത്തില്‍ വളരെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

മായാരണത്തില്‍ വളരെബ്‌ഭടര്‍ ചേര്‍ന്നു തീവ്ര--
വ്യായാമനാകുമനിരുദ്ധനെ വെന്നശേഷം
ധീയാര്‍ന്ന ബാണസചിവേന്ദ്രനുഷാഗൃഹത്തില്‍--
പ്പോയാന്‍, തദീയസഖി ചെന്നറിയിക്ക മൂലം.

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 1087 : ധിക്‌ പാണ്ഡുപുത്രചരിതം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ധിക്‌ പാണ്ഡുപുത്രചരിതം സ്ഥവിരപ്രമാണം
ബാലപ്രമാണമപി കഷ്ടമഹോ വിനഷ്ടം!
രേ, ധര്‍മ്മജ! ദ്രുപദജാമപി പൃച്ഛ കാര്യം;
നാരീപ്രമാണമപി തേऽസ്ത്വിഹ രാജ്യതന്ത്രം!

കവി : മേല്‍പ്പത്തൂര്‍, കൃതി : രാജസൂയം ചമ്പു

ശ്ലോകം 1088 : രോമാഞ്ചയന്‍ ഗോഭിരഹോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

രോമാഞ്ചയന്‍ ഗോഭിരഹോ സചേതസഃ
പുരശ്ച പശ്ചാച്ഛ സമന്തതോ ജനാന്‍
ഗീതാഞ്ജലേര്‍ഗായക ഏഷ ദൃശ്യതേ
സചക്ഷുഷഃ സ്മഃ സശരല്‍സഖോ രവിഃ.

കവി : കുമാരനാശന്‍, കൃതി : സ്വാഗതപഞ്ചകം

ശ്ലോകം 1089 : ഗതം തിരശ്ചീനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വംശസ്ഥം

ഗതം തിരശ്ചീനമനൂരുസാരഥേഃ
പ്രസിദ്ധമൂര്‍ദ്ധ്വജ്വലനം ഹവിര്‍ഭുജഃ
പതത്യധോ ധാമ വിസാരി സര്‍വ്വതഃ
കിമേതദിത്യാകുലമീക്ഷിതം ജനൈഃ

കവി : മാഘന്‍, കൃതി : ശിശുപാലവധം (മാഘം) (1:2)

ശ്ലോകം 1090 : പ്രീഡിഗ്രി കൊണ്ടു ഗുണമില്ലിനി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

പ്രീഡിഗ്രി കൊണ്ടു ഗുണമില്ലിനി ബീയെയായാല്‍
ബീയെഡ്ഡു വേണ, മിനിയെംഫിലതെമ്മെയായാല്‍,
ക്ലാസോടു കൂടി വിജയിക്കിലുമിന്നു വേണം
ലേശം ധനം പകിടിയോ പിഴയോ കൊടുക്കാന്‍.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 1091 : കണ്ഠേ വിഷം ഭഗവതോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

കണ്ഠേ വിഷം ഭഗവതോ മമ തോഴ, ചിത്തേ
ചിന്താവിഷം നിഹിത, മെങ്ങളിലേഷ ഭേദഃ;
കന്ദര്‍പ്പനോടു പകയാം, കുളുര്‍തിങ്കള്‍ ചൂടാം,
അപ്പാച്ചിയെപ്പിരികില്‍ ഞാന്‍ പരമേശതുല്യഃ

കൃതി : ലീലാതിലകം

ശ്ലോകം 1092 : കണ്ണിമയ്പിലഴിയും പ്രപഞ്ചം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കണ്ണിമയ്പിലഴിയും പ്രപഞ്ചമിതു കണ്ടു കണ്ടു മുഷിയുന്നൊര--
ക്കണ്ണില്‍നിന്നു കരകേറി വന്നു കഴലേറി നിന്നു കളിയാടുവാന്‍
കണ്ണുവച്ചു കരയുന്നു വന്നു കലിവേടനാടലിടചേരുമ--
ക്കണ്ണിവച്ചു പിടിപെട്ടു തിന്നുകളയാതെ കാത്തരുള്‍ക ദൈവമേ!

കവി : കുമാരനാശാന്‍, കൃതി : ശാംകരശതകം

ശ്ലോകം 1093 : കദാചന വ്രജശിശുഭിഃ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : അതിരുചിര

കദാചന വ്രജശിശുഭിഃ സമം ഭവാന്‍
വനാശനേ വിഹിതമതിഃ പ്രഗേതരാം
സമാവൃതോ ബഹുതരവത്സമണ്ഡലൈഃ
സതേമനൈര്‍നിരഗമദീശ, ജേമനൈഃ.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (51:1)

ശ്ലോകം 1094 : സ്വര്‍ഗ്ഗാതിര്‍ത്തിയതിക്രമിച്ച...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്വര്‍ഗ്ഗാതിര്‍ത്തിയതിക്രമിച്ച യമനെപ്പാകാരി ശാസിച്ചു പോല്‍,
"നില്‍ക്കൂ നിര്‍ത്തു പരാക്രമം തവകൃതം, കേസാക്കുമല്ലെങ്കില്‍ ഞാന്‍";
ചീര്‍ക്കും തന്‍ ചിരിയൊട്ടൊതുക്കി യമനൊന്നാരാഞ്ഞു, "വാദിക്കുവാന്‍
വക്കീലെങ്ങു തവാന്തികേ, സകലരും വന്നുള്ളതിങ്ങോട്ടു താന്‍!"

കവി : ബാലേന്ദു

ശ്ലോകം 1095 : ചേതോഭുവശ്ചാപല...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

ചേതോഭുവശ്ചാപലതാപ്രസംഗേ
കാ വാ കഥാ മാനുഷലോകഭാജാം?
യദ്ദാഹശീലസ്യ പുരാം വിടേതു--
സ്തഥാവിധം പൌരുഷമര്‍ദ്ധമാസീത്‌.

കവി : കാളിദാസന്‍

ശ്ലോകം 1096 : യാദവര്‍ക്കു കുരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

യാദവര്‍ക്കു കുരു പാണ്ഡവാദിയില്‍
ഭേദമെന്തു നിരുപിച്ചു കാണുകില്‍
മോദമോടിവിടെയാരു മുമ്പില്‍വ--
ന്നാദരിക്കുമവരോടു ചേരണം

കവി : നടുവത്തച്ഛന്‍, കൃതി : ഭഗവദ്ദൂതു്‌

ശ്ലോകം 1097 : മരങ്ങള്‍ തന്മേല്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മരങ്ങള്‍ തന്മേല്‍ ചില കൂരിയാറ്റ--
ക്കൂടുണ്ടു ചന്തത്തൊടു തൂങ്ങി നില്‍പ്പൂ
ശിരസ്സു കീഴായ്‌ നിലകൊള്ളുമുഗ്ര--
തപസ്വിമാര്‍ തന്‍ ജടയെന്നപോലെ

കവി : വള്ളത്തോള്‍

ശ്ലോകം 1098 : ശിശുക്കള്‍ തന്‍ പുഞ്ചിരി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ശിശുക്കള്‍ തന്‍ പുഞ്ചിരി പോലെനിക്കു
ചിത്തം കുളിര്‍പ്പിപ്പൊരു കൊച്ചു പൂവേ!
വെണ്‍തിങ്കള്‍ രാകും പൊടികൊണ്ടു തീര്‍ത്തൂ
വേധസ്സു നിന്മെ, യ്യതിനില്ല വാദം.

കവി : ഉള്ളൂര്‍, കൃതി : തുമ്പപ്പൂവ്‌

ശ്ലോകം 1099 : വാല്‌മീകിയ്ക്കു നിഷാദബാണമിണയെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാല്‌മീകിയ്ക്കു നിഷാദബാണമിണയെപ്പൊള്ളിച്ച ദുഃഖാഗ്നിയായ്‌
വ്യാസന്നന്ത്യരണാങ്കണത്തിലിളയെപ്പാലിച്ച ധര്‍മ്മോക്തിയായ്‌,
ദാസന്നാത്മസുഗന്ധമായ കലയെക്കാണിച്ചവാഗ്രൂപമായ്‌
ഭാസിയ്ക്കുന്ന വരിഷ്ഠവൃത്തരുചിരശ്ലോകങ്ങളേ വാഴുക!

കവി : പി. എന്‍. വിജയന്‍ , കൃതി : ശ്ലോക സ്തോത്രപഞ്ചകം

ശ്ലോകം 1100 : ദാനം ചെയ്തിട്ടു വീണ്ടും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ദാനം ചെയ്തിട്ടു വീണ്ടും സുകൃതഫലമിരട്ടിച്ച കര്‍ണ്ണന്റെ യാത്രാ--
ദാനം വാങ്ങിച്ച വൃദ്ധദ്വിജനമിതരസം പൂണ്ടു തുള്ളിത്തുടങ്ങീ
താനമ്പോ മട്ടുമാറി, ച്ചെറുതിടയൊഴിവായ്ക്കണ്ട പാര്‍ഥന്റെ സൂത--
സ്ഥാനം ചാടിക്കരേറീ, പടനടുവിലുടന്‍ പാഞ്ചജന്യം മുഴങ്ങീ

കവി : വി. കെ. ജി.

ശ്ലോകം 1101 : തുഞ്ചത്താചാര്യഭാഷാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

തുഞ്ചത്താചാര്യഭാഷാകളമൊഴി, മലയാളാംബികേ കുമ്പിടുന്നേന്‍
കുഞ്ചന്‍ നമ്പ്യാര്‍ക്കു നര്‍മ്മോജ്വലകവനകരീ കൈരളീ കൈതൊഴുന്നേന്‍
നിന്‍ ചന്തം ചിന്തിടും വാങ്മയതനുവനിശം നെഞ്ചിലെന്‍ പിഞ്ചുഹൃത്താം
മഞ്ചം തഞ്ചത്തിലേറിസ്സരസകളകളം കൊഞ്ചിടാന്‍ കെഞ്ചിടുന്നേന്‍.

കവി: കൃഷ്ണന്‍ കുത്തുള്ളി, കൃതി : നാല്‍ക്കാലിപ്രേമം

ശ്ലോകം 1102 : ന ചോരഹാര്യം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ധത ഏവ നിത്യം
വിദ്യാധനം സര്‍വധനാത്‌ പ്രധാനം

കവി : ഭാമിനി, കൃതി : സഭാതരംഗിണി

ശ്ലോകം 1103 : വിഡ്ഢിത്തമേതുമൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

വിഡ്ഢിത്തമേതുമൊരു പെണ്ണിനു പറ്റുകില്ലെ--
ന്നൊട്ടും ധരിച്ചുമിവനൊട്ടു കഥിച്ചുമില്ല;
കട്ടായമിങ്ങു പുരുഷന്നു ശരിക്കിണങ്ങും
മട്ടാണു ദൈവമവളെപ്പണിചെയ്തു മുന്നം.

കവി : ബാലേന്ദു

ശ്ലോകം 1104 : കഷ്ടിച്ചൊട്ടറിയാന്‍ തുടങ്ങിയ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കഷ്ടിച്ചൊട്ടറിയാന്‍ തുടങ്ങിയ മുതല്‍ക്കുണ്ടായി ക്ലേശങ്ങളും
കഷ്ടപ്പാടുകളും സഹിച്ചൊരുവിധം മുമ്പോട്ടു നീങ്ങീടവേ
കഷ്ടം, ഹാ തകിടം മറിഞ്ഞൊരധികപ്പറ്റായി പിന്നീടു ഞാ--
നൊട്ടും മേ കരുതാത്തതാണു വിധിതാന്‍ തെറ്റല്ല പറ്റിച്ചതും.

കവി : പി. എന്‍. എസ്‌. നമ്പൂതിരി , കൃതി : നീക്കിയിരിപ്പു്‌

ശ്ലോകം 1105 : കണ്ടീ വിപത്തഹഹ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍--
കൊണ്ടാശു ദിങ്മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി--
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1106 : തായംകാവില്‍ കരിങ്കല്‍പ്പടിയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

തായംകാവില്‍ കരിങ്കല്‍പ്പടിയിലിവനിടം കയ്യടിച്ചും, വലങ്കൈ--
ത്താളം തെറ്റാതുരുട്ടാനനവധിദിവസം മുട്ടിവേറിട്ടടിച്ചും
മേളക്കയ്യാലരങ്ങത്തൊരുദിനമിവനും കൊട്ടവേ ചെറ്റുമില്ലാ--
തായീതായം പകച്ചോരിവനെയനുദിനം ചെണ്ടകൊട്ടിയ്ക്കയല്ലോ!

കവി : വടക്കുമ്പാട്‌ നാരായണന്‍ , കൃതി : ചെണ്ട

ശ്ലോകം 1107 : മേല്‍പ്പറ്റിടും പൊടിയഴുക്കു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

മേല്‍പ്പറ്റിടും പൊടിയഴുക്കു മെഴുക്കുനാറ്റം
വേര്‍പ്പെന്നു തൊട്ടവകളഞ്ഞതിശുദ്ധയാക്കി
വായ്പ്പേറിടും തനുസുഖം മനുജര്‍ക്കുചേര്‍പ്പാന്‍
സോപ്പേ നിനക്കു ശരി വാസനയേതിനുള്ളു?

ശ്ലോകം 1108 : വന്‍ പോരതില്‍ക്കൊടിയ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

വന്‍ പോരതില്‍ക്കൊടിയ ദാരികഹത്യ ചെയ്തി--
ട്ടന്‍പോടു പാട്ടുപുര തന്നിലമര്‍ന്ന ദേവീ!
വന്‍ പാപമാര്‍ത്തി ദുരിതാദികളൊക്കെ നീങ്ങാന്‍
നിന്‍പാദഭക്തി തുണയിന്നുലകത്തിലമ്മേ.

കവി : ബാലേന്ദു

ശ്ലോകം 1109 : വാനാറ്റിന്‍മട്ടുവായ്ക്കും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം :

വാനാറ്റിന്‍മട്ടുവായ്ക്കും ജലഗുണമുടയോരേതൊരാറ്റില്‍ക്കുളിയ്ക്കാന്‍
നാനാരാജ്യത്തുനിന്നും പലനരര്‍ പതിവായിട്ടു വന്നെത്തി മേവും
ഞാനാ നല്ലാലുവായില്‍ പുഴയുടെയരികത്താണു പാര്‍പ്പെങ്കിലും മേ
സ്നാനാര്‍ത്ഥം കാഞ്ഞവെള്ളം വിഹിതമിതിനുമേലെന്തു നിര്‍ഭാഗ്യമുള്ളൂ?

കവി : വള്ളത്തോള്‍ , കൃതി : ഡയറി

ശ്ലോകം 1110 : ഞെട്ടറ്റു നീ മുകളില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഞെട്ടറ്റു നീ മുകളില്‍ നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭൂവിലടിയുന്നൊരു ജീവനെന്നോ.

കവി : കുമാരനാശാന്‍ , കൃതി : വീണപൂവു്‌

ശ്ലോകം 1111 : തന്ത്രിക്കേറ്റമടുത്തുപാസന...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തന്ത്രിക്കേറ്റമടുത്തുപാസന നടത്താം, നിന്നെ വന്ദിക്കുവാന്‍
മന്ത്രിക്കിത്തിരി മാറിനില്‍ക്കണ,മയാള്‍ തന്ത്രജ്ഞനാണെങ്കിലും
മന്ത്രിക്കുന്നു മനം കുറുംകവിത ദൂരാല്‍ക്കൂപ്പുമീയെന്നിലെ--
ത്തന്ത്രിക്കമ്പനമെന്റെ കൃഷ്ണ! ഗുരുവായൂരപ്പ! നീയാകണേ!

കവി : കരിമ്പുഴ രാമചന്ദ്രന്‍ , കൃതി : ശ്രീകൃഷ്ണ വാങ്മയം

ശ്ലോകം 1112 : മെച്ചം കൂടുന്ന കച്ചേരികളുടെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

മെച്ചം കൂടുന്ന കച്ചേരികളുടെ നടുവില്‍ചെന്നു കാല്‍ വച്ചു കാല്‍ മേല്‍
പച്ചപ്പേക്കൂത്തു കാട്ടിച്ചിലതു കശപിശെപ്പേശിയാല്‍തന്നെ പോരാ
പിച്ചക്കാരന്നുമീയുള്ളവനടിമപെടാനുള്ളവന്‍തന്നെയെന്നോര്‍-
ത്തുച്ചത്തില്‍ കൃത്യവര്‍ഗ്ഗങ്ങളെയുടനുടനേ തീര്‍ക്കണം തര്‍ക്കമെന്ന്യേ

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 1113 : പ്രാസത്തിന്നു പദങ്ങളെപ്പലതരം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പ്രാസത്തിന്നു പദങ്ങളെപ്പലതരം ക്രൂശിച്ചുകൊണ്ടുള്ള വി--
ന്യാസത്തോടെ വലിക്കുനീട്ടിയ വൃഥാസ്ഥൂലപ്രബന്ധോദ്യമം
ഹാ! സദ്യയ്ക്കു വിളിച്ചു പാഴ്ക്കറി വിളമ്പുമ്പോലെ പാരം പരീ--
ഹാസം; പോര വിരുന്നുകാരെയപമാനിക്കുന്നതായും വരാം.

കവി : കൃഷ്ണന്‍ കുത്തുള്ളി

ശ്ലോകം 1114 : ഹാ ധിക്‌ കഷ്ടം കുമാരൌ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

"ഹാ ധിക്‌ കഷ്ടം കുമാരൌ സുലളിതവപുഷൌ മല്ലവീരൌ കഠോരൌ
ന ദ്രക്ഷ്യാമോ, വ്രജാമസ്ത്വരിത"മിതി ജനേ ഭാഷമാണേ തദാനീം
ചാണൂരം തം കരോദ്‌ഭ്രാമണവിഗളദസും പോഥയാമാസിതോര്‍വ്യാം,
ഭൂന്മുഷ്ടികോ}പി ദ്രുതമഥ ഹലിനാ നഷ്ടശിഷ്ടൈര്‍ദധാവേ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (75:7)

ശ്ലോകം 1115 : ചേലൊത്ത പുഷ്പമൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ചേലൊത്ത പുഷ്പമൊരു ചെന്തളിരില്‍ പതിച്ചാ--
ലല്ലെങ്കില്‍ മുത്തുമണി നല്‍പവിഴത്തില്‍വെച്ചാല്‍,
തൊണ്ടിപ്പഴത്തിനെതിരാം മദിരാക്ഷി തന്റെ
ചുണ്ടില്‍പ്പരക്കുമൊരു പുഞ്ചിരിയോടെതിര്‍ക്കും.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം തര്‍ജമ

ശ്ലോകം 1116 : തക്കാളിസൂപ്പിലഥ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

തക്കാളിസൂപ്പിലഥ തൈരുമറിഞ്ഞുവീണാല്‍
പക്കാവടയ്ക്കുപരി വെണ്ണ പരത്തി വച്ചാല്‍
ലിപ്സ്റ്റിക്കു തേച്ചമിതശോണിമയാര്‍ന്നിളിച്ച
ചുണ്ടില്‍പ്പരക്കുമവശം ചിരിയോടു നേര്‍ക്കും

കവി : ബാലേന്ദു, കഴിഞ്ഞ ശ്ലോകത്തിന്റെ ഹാസ്യാനുകരണം.

ശ്ലോകം 1117 : ലീലാലോലേ കദാചിത്ത്വയി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ലീലാലോലേ കദാചിത്ത്വയി ഫലകുലസംചോരണാത്യന്തകുപ്യദ്‌--
ബാലോക്തത്വന്മൃദാശശ്രവണകുപിതയാ പ്രോചിഷേ ത്വം ജനന്യാ
വത്സേഹാത്യന്തകുത്സ്യം ജഗതി മൃദശനം കിം കൃതം ദുര്‍വിനീത
ശ്രുത്വാ തദ്വാചമാസ്യം വികചകമലദേശ്യം ത്വയാശു വ്യദാരി

കവി : മാനവേദരാജ, കൃതി : കൃഷ്ണഗീതി

ശ്ലോകം 1118 : വൈരിവൃന്ദമലിവററുടനേ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്വാഗത

വൈരിവൃന്ദമലിവററുടനേ മുന്‍--
പൂരിവച്ച മിശിഹായുടെ വസ്ത്രം
താരിലും മിനുസമാം തിരുമെയ്യില്‍
ഭൂരിമാലുയരുമറണിയിച്ചു.

കവി : കട്ടക്കയം ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 1119 : താതന്‍ ജയിച്ചങ്ങൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

താതന്‍ ജയിച്ചങ്ങൊരു മന്ത്രിയാകും
പുത്രന്‍ തുടങ്ങും പല ഗൂഢ തന്ത്രം;
അതാണു നാട്ടില്‍ പതിവായ്‌ നടക്കും
ആദര്‍ശമച്ഛന്നു മകന്‍ മഹീയാന്‍.

കവി : ബാലേന്ദു

ശ്ലോകം 1120 : ആരാ?, ഞാന്‍ ബലഭദ്രസോദരന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ആരാ?", "ഞ്ഞാന്‍ ബലഭദ്രസോദര, നിതെന്‍വീടെന്നു തെറ്റിദ്ധരി--
ച്ചാണെ കേറിയ", "തെങ്കില്‍, നെയ്‌ഭരണിയില്‍കയ്യിട്ടതെന്തിന്നു നീ?"
"കാണാതായൊരു കന്നിനെത്തിരയുവാനാ"ണെന്നു കോപിച്ചൊര--
ഗ്ഗോപിക്കേകിയൊരുത്തരം ഹരി! ഹരിച്ചീടട്ടെയെന്‍മൌഢ്യവും.

കവി : മധുരാജ്‌

ശ്ലോകം 1121 : കണ്ടോരുണ്ടോ? തപശ്ശാന്തത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

കണ്ടോരുണ്ടോ? തപശ്ശാന്തത നിറയുമകക്കാമ്പിലേക്കെത്തിനോക്കാ--
റുണ്ടത്രേ, ഗോപിമാര്‍തന്‍സ്മരമഥിതമനസ്സിങ്കലും തങ്ങുമത്രേ;
ഉണ്ടത്രേ നാമമോരായിര, മുപനിഷദുക്തിക്കെഴും യുക്തിയേയും
തിണ്ടാടിപ്പിച്ച മായാവിയെ, യൊരുകുറി കാണിക്കുമോ കാണിനേരം?

കവി : വി. കെ. ജി.

ശ്ലോകം 1122 : ഉന്മേഷത്തൊടു താന്‍ മുറുക്കി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉന്മേഷത്തൊടു താന്‍ മുറുക്കിയരികത്തല്‍പ്പം മുറുക്കാനുമായ്‌
ചുമ്മാതേ മണിപത്തടിപ്പതുവരേ മൂടിപ്പുതച്ചങ്ങനെ
ബ്രഹ്മസ്വം മഠമായതിന്റെ പടിയില്‍ പൂര്‍ണ്ണാനുമോദം പര--
ബ്രഹ്മം കണ്ടരുളുന്ന വെണ്മണി മഹന്‍ നമ്പൂരിയെക്കണ്ടു ഞാന്‍

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 1123 : ബാലാലലാമമണിതന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ബാലാലലാമമണിതന്നലസേക്ഷണങ്ങള്‍
നീലാരവിന്ദയുഗളീനിഗളപ്രദങ്ങള്‍;
വേലാതിവര്‍ത്തിരുചിയാമധരോഷ്ഠബിംബം
ലീലാനിരാകൃതജപാകുസുമാവലേപം.

കവി : ഉള്ളൂര്‍, കൃതി : ശിവഗീത

ശ്ലോകം 1124 : വിണ്ണില്‍ക്കണ്ണു പതിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിണ്ണില്‍ക്കണ്ണു പതിച്ചു നില്‍പ്പു ചില, രെന്നാണോ ഫലം കിട്ടുവാന്‍?
മന്നിന്‍ ഭോഗസുഖങ്ങളില്‍ മുഴുകിയും വാഴുന്നു വേറേ ചിലര്‍;
ഇന്നീക്കയ്യിലിരിപ്പതെന്തതിനെ നീ സൂക്ഷിക്ക, ലാഭം കള-
ഞ്ഞെന്നാലെ? ന്തകലത്തിലുള്ള പടഹധ്വാനങ്ങളും കേള്‍ക്കൊലാ!

കവി : ഉമേഷ്‌ നായര്‍. ഉമര്‍ ഖയ്യാമിന്റെ ഒരു ചതുഷ്പദിയുടെ പരിഭാഷ.

ശ്ലോകം 1125 : ഇനരശ്മികളേറ്റു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വിയോഗിനി

ഇനരശ്മികളേറ്റു വാടിയും
മണവും മാദ്ധ്വിയുമറ്റുമന്തിയില്‍
ഒരു പൂ വിലപിച്ചതീ വിധം
മരുദാന്ദോളനജാതമര്‍മ്മരം:

കവി : ഇ. നാരായണന്‍

ശ്ലോകം 1126 : ഒരു മുട്ടയുമില്ല...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വിയോഗിനി

ഒരു മുട്ടയുമില്ല ബാക്കിയായ്‌
വരുമോരോന്നതു വന്നപോലെ പോം
തിരയുന്നു മനുഷ്യ; രൊന്നുമേ
വിരിയാ, ശോകരഹസ്യമായതും

കവി : ബാലേന്ദു, കൃതി : ചിന്താവിഷ്ടയായ കോഴി

ശ്ലോകം 1127 : താരഹാര, മിരുളാം കുചം,...

ചൊല്ലിയതു്‌ : ജീവി
വൃത്തം : രഥോദ്ധത

താരഹാര, മിരുളാം കുചം, വിധു-
സ്മേരവക്‌ത്രമിവപൂണ്ട രാത്രിയെ
പാരമംബരമൊഴിഞ്ഞു കാണ്‍കയാല്‍
കൈരവങ്ങള്‍ മിഴിപൊത്തി ലജ്ജയാല്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1128 : പ്രാര്‍ത്ഥിച്ചിടാം ഞാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പ്രാര്‍ത്ഥിച്ചിടാം ഞാനവിടത്തിലെത്തി
പ്രഭോ! മദുര്‍വിക്കു പരാര്‍ദ്‌ധ്യഭവ്യം;
ഭവാനു യോജിച്ച കൃതാന്തദണ്ഡം;
പരാസുവിന്‍ ജീവനു നിത്യശാന്തി.

കവി : ഉള്ളൂര്‍, കൃതി : രാമശാസ്ത്രി

ശ്ലോകം 1129 : ഭര്‍ത്താവുള്ളൊരബല...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

ഭര്‍ത്താവുള്ളൊരബല സതിയായീടിലും ബന്ധുഗേഹേ
നിത്യം പാര്‍ത്താല്‍ ജനമിഹ മറിച്ചോര്‍ക്കുമെന്നുള്ള മൂലം
അസ്തസ്നേഹം സ്വപതി പെരുമാറീടിലും തത്സമീപേ
വര്‍ത്തിക്കേണം വനിത - യതിനാം ബാന്ധവര്‍ക്കുള്ളില്‍ മോഹം

കവി : ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1130 : ആരാധിപ്പാ, നരുണപദമാര്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ആരാധിപ്പാ, നരുണപദമാ, രന്‍പരൊ, ത്താരമാണ്ടോ,-
രാരായേണ്ടോരരയൊ, ടടിപെട്ടാരവാര്‍കൊങ്കവായ്പ്പാല്‍,
ആരാജശ്രീമുഖവു, മലസാ, ക്ഷ്യഭ്രകേശങ്ങളും ചേര്‍,-
ന്നാരാല്‍ക്കാണാ, മബലകളെയ, ങ്ങാലവട്ടങ്ങളോടും.

കവി : മഠം പരമേശ്വരന്‍ നമ്പൂതിരി, കൃതി : ശുകസന്ദേശം തര്‍ജ്ജമ

ശ്ലോകം 1131 : അര്‍ത്ഥോ നരാണാം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

അര്‍ത്ഥോ നരാണാം പതിരംഗനാനാം
വര്‍ഷാ നദീനാ, മൃതുരാട്‌ തരൂണാം
സ്വധര്‍മ്മചാരീ നൃപതിര്‍പ്രജാനാം
ഗതം ഗതം യൌവനമാനയന്തി

കവി : വിഷ്ണുശര്‍മ്മ, കൃതി : പഞ്ചതന്ത്രം

ശ്ലോകം 1132 : സ്വാരാട്ടെന്നെയൊരിക്കല്‍ മുന്‍പു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്വാരാട്ടെന്നെയൊരിക്കല്‍ മുന്‍പു ശകലം മാനിക്കുവാന്‍ വൈകവേ
പാരാതാപ്പുരുഷന്നു ഞാനരുളിടും ശാപം ശമിച്ചീടുവാന്‍
ഹാ! രാവും പകലും കിടന്നു പലനാള്‍ പാഥോധി ദേവാസുര-
ന്മാരാകെക്കടയേണ്ടിവന്ന കഥ നീയുള്‍ക്കാമ്പിലോര്‍ക്കുന്നുവോ?

കവി : ഉള്ളൂര്‍, കൃതി : അംബരീഷശതകം

ശ്ലോകം 1133 : ഹന്ത, ക്രീഡയിലിക്കരം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹന്ത! ക്രീഡയിലിക്കരം കടപറിച്ചിട്ടോരു വെള്ളാന തന്‍
ദന്തത്താല്‍, മഘവോപലക്കുമിളയും വെച്ചെന്‍ പ്രസാദാര്‍ത്ഥമായ്‌
വിണ്‍തച്ചന്‍ വിരചിച്ച പാദുകകളെ സ്വൈരം ത്രിലോകീമലര്‍-
പ്പെണ്‍തയ്യത്ര തലോടുമെന്നടികളില്‍ ചേര്‍ക്കുന്നു ചേടീജനം!

കവി : വള്ളത്തോള്‍, കൃതി : രാവണന്റെ അന്തഃപുരഗമനം

ശ്ലോകം 1134 : വല, ചൂണ്ട, ലിവറ്റ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

വല, ചൂണ്ട, ലിവറ്റ കൊണ്ടുചെന്നാ-
ണരയര്‍ക്കീയുലകത്തില്‍ മീന്‍പിടുത്തം;
വല പൂങ്കുഴല്‍, ചൂണ്ടല്‍ ചോരിവായീ-
യരയപ്പെണ്ണിനു, ചക്രവര്‍ത്തി മത്സ്യം.

കവി : ഉള്ളൂര്‍, കൃതി : സത്യവതി

ശ്ലോകം 1135 : വാചം ന മിശ്രയതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

വാചം ന മിശ്രയതി യദ്യപി മദ്‌വചോഭിഃ
കര്‍ണ്ണം ദദാത്യഭിമുഖം മയി ഭാഷമാണേ
കാമം ന തിഷ്ഠതി മദാനനസമ്മുഖീനാ
ഭൂയിഷ്ഠമന്യവിഷയാ ന തു ദൃഷ്ടിരസ്യാഃ

കവി : കാളിദാസന്‍, കൃതി : അഭിജ്ഞാനശാകുന്തളം

ശ്ലോകം 1136 : കുട്ടിക്കുരംഗമിഴിയാമുമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

കുട്ടിക്കുരംഗമിഴിയാമുമതന്റെ ചട്ട
പൊട്ടിക്കുരുത്തിളകുമക്കുളുര്‍കൊങ്ക രണ്ടും
മുട്ടിക്കുടിക്കുമൊരു കുംഭിമുഖത്തൊടൊത്ത
കുട്ടിയ്ക്കു ഞാന്‍ കുതുകമോടിത കൈതൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 1137 : മലയപവനനാലും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

മലയപവനനാലും മങ്കമാര്‍ തന്‍ കടാക്ഷാ-
മലതരസുധയാലും മന്ദഹാസത്തിനാലും
മലര്‍മടുമൊഴിയാലും മാന്യയോധര്‍ക്കു മന്ദം
മലയൊളിമുലയാലും മാറി മാലാകമാനം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1138 : മാണിക്യം, മാറ്റു കൂടും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

മാണിക്യം, മാറ്റു കൂടും മരതകമിതുമട്ടുള്ള രത്നം പതിച്ചാ-
വാനിന്‍ തച്ചന്‍ കുറെത്തച്ചുകള്‍ പണിതുരകൊള്ളിച്ച പല്ലക്കു താങ്ങി
ക്ഷീണിച്ചീടാത്ത കാല്‍വെപ്പൊടു കുതി തുടരാന്‍ വ്യാസവാല്മീകിഭാസ-
ശ്രേണിയ്ക്കെന്‍ വാണി, നീ തൂകിയ കരുണ പൊഴിക്കൊന്നിവന്മേലുമല്‍പം.

കവി : ടി. എം. വി.

ശ്ലോകം 1139 : കൊള്ളാമിപ്പാളയത്തില്‍പ്പട...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കൊള്ളാമിപ്പാളയത്തില്‍പ്പട, ഭരതമഹീപാലര്‍ ദുഷ്ക്കാലവഹ്നി-
യ്ക്കുള്ളായ്‌ ത്താനേ ദഹിപ്പോരവസരമിതിലേക്കാറ്റു തൂറ്റാന്‍ വിശേഷം
എല്ലാരും പോരിനായിട്ടുടനടി നടകൊണ്ടീടുവിന്‍ വീടു കാക്കാ-
നള്ളാവുണ്ടിങ്ങു കയ്ക്കൊള്ളുക ഝടിതി ജയശ്രീയെയോ ഹൌറിയേയോ.

കവി : ഉള്ളൂര്‍, കൃതി : സുജാതോദ്വാഹം

ശ്ലോകം 1140 : എന്നും മറ്റും നിനച്ചും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

എന്നും മറ്റും നിനച്ചും, ഹൃദി ഭയമൊഴിവാനേറെ മദ്യം കഴിച്ചും,
മുന്നും പിന്നും മറന്നും, മുഴുമതിയെ ഹഠാല്‍ പോര്‍ക്കു നേര്‍ക്കായ്‌ വിളിച്ചും,
ചിന്നും ഹാസം കലര്‍ന്നും, ചില പൊഴുതിള മേല്‍ വീണു, മപ്പാപി പിന്നീ-
ടന്നുന്മത്തന്‍ കണക്കെസ്സുതരൊടുമൊരുമിച്ചാത്മഗേഹം ഗമിച്ചാന്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1141 : ചരിതാര്‍ത്ഥതയാര്‍ന്ന...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വിയോഗിനി

ചരിതാര്‍ത്ഥതയാര്‍ന്ന ദേഹിയില്‍
തിരിയെശ്ശോഭനമല്ല ജീവിതം
പിരിയേണമരങ്ങില്‍ നിന്നുടന്‍
ശരിയായിക്കളി തീര്‍ന്ന നട്ടുവന്‍

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 1142 : പ്രോദ്രേകാദ്രീതരൂപേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പ്രോദ്രേകാദ്രീതരൂപേ വിമലവരഗിരാ പൂര്‍വഗീതേഗുരൂരോ
ഭാര്‍ഗ്ഗശ്രീഗൌരിഗുപ്താഖിലപുരഗഗുരു പ്രേര്യഖേര്യാഗതാഗാഃ
ഖേലേഷ്ടാഭ്രാഢ്യരാഗോത്തരപടുഭിരുരു വ്യാപ്രമൈവാഖിലാപ്തൈഃ
പ്രേഡ്യാവിപ്രപ്രവര്യൈരുരുരയമതിഭീ രൂപിണീമേഗ്രഗാസ്താല്‍.

കവി : മേല്‍പ്പത്തൂര്‍, കൃതി : ഋഗ്വേദസൂക്തം

ശ്ലോകം 1143 : ഖഗങ്ങളേ മൃഗങ്ങളേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : പഞ്ചചാമരം

ഖഗങ്ങളേ മൃഗങ്ങളേ വിശാലഭൂരുഹങ്ങളേ,
ദൃഗഞ്ചലേന മഞ്ജുനോക്കുമേണ ശാബകങ്ങളേ,
നഗങ്ങളേ, ഗജങ്ങളേ, മനോജ്ഞവണ്ടിനങ്ങളേ,
സുഖേന നിങ്ങള്‍ കണ്ടിതോ ഘനേ വനേ നളം നൃപം?

കവി : മഴമങ്ഗലം , കൃതി : ഭാഷാനൈഷധചമ്പു

ശ്ലോകം 1144 : നന്ദി;യങ്ങതിഖരം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

നന്ദി; യങ്ങതിഖരം വിഴുങ്ങിയി--
ട്ടന്യനേകിയതു നല്ലൊരക്ഷരം
നഞ്ഞശിച്ചുലകിനന്നു മങ്ഗളം
തന്നൊരാ സ്മരഹരം സ്മരിപ്പു ഞാന്‍!

കവി : മധുരാജ്‌

ശ്ലോകം 1145 : നല്ല ഹൈമവതഭൂവില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

നല്ല ഹൈമവതഭൂവില്‍ -- ഏറെയായ്‌--
ക്കൊല്ലം -- അങ്ങൊരു വിഭാതവേളയില്‍
ഉല്ലസിച്ചു യുവയോഗിയേകനുത്‌--
ഫുല്ലബാലരവിപോലെ കാന്തിമാന്‍

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 1146 : ഉണ്ടാഗ്ഗിരിക്കരികില്‍ മേക്കു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഉണ്ടാഗ്ഗിരിക്കരികില്‍ മേക്കു വശത്തൊളിപ്പൂ--
ച്ചെണ്ടായ്‌ ശിവാദൃയുടെ തെക്കളകാപുരംപോല്‍
തണ്ടാരില്‍ മാതിനുടെ കൂത്തുവെളിക്കുനിന്നു
കൊണ്ടാടുമാഴിയതിരാം മലയാളരാജ്യം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1147 : തയ്യാറായ്‌ ചിത്രഗുപ്തന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

തയ്യാറായ്‌ ചിത്രഗുപ്തന്‍ സുകൃതദുരിതസമ്പാദ്യമെണ്ണിത്തിരിയ്ക്കാന്‍
കൊയ്യാറായ്‌ വിത്തിറക്കീടിന വിധി, യരിവാള്‍ മൂര്‍ച്ചകൂട്ടിത്തുടങ്ങീ
നെയ്യാറായീ പുതപ്പിപ്പതിനൊരു മരണക്കോടി, യൂക്കുള്ളുലയ്ക്ക--
ക്കയ്യന്‍ തന്‍ കാട്ടുപോത്തിന്‍ കയറൊടു കയറാറായി കെയിലാസവാസിന്‍!

കവി : വി.കെ.ജി

ശ്ലോകം 1148 : നിഷ്കമ്പം ഞാന്‍ ത്യജിക്കേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

നിഷ്കമ്പം ഞാന്‍ ത്യജിക്കേ, സ്വജനമനുഗമിച്ചീടുവാനുദ്യമിക്കേ,
"നില്‍ക്കെ"ന്നായിട്ടുറക്കെഗ്ഗുരുസമഗുരുശിഷ്യാഗ്രനോതിത്തടുക്കേ,
അക്കണ്ണീറ്റില്‍ക്കുളിക്കേ, കലുഷിതമിഴിയായ്‌ ക്രൂരനാമെങ്കല്‍ വിട്ടോ--
രക്കോണ്‍നോട്ടം വിഷം തേച്ചൊരു ശരമതുപോലെന്നെ നീറ്റുന്നിതേറ്റം.

കവി : കാലടി രാമന്‍ നമ്പ്യാര്‍ / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ (കേളീശാകുന്തളം)

ശ്ലോകം 1149 : അതല്‍പം നിദ്രാലുഃ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശിഖരിണി

അതല്‍പം നിദ്രാലുഃ രജനിഷു കുവാഗ്‌ ദുര്‍ഗതതമഃ
മഹാകാതര്യാധ്യോ മനസി വിധുതപ്രോജ്വലയശാഃ
വധാന്മാംസാദാനാം ബഹുവിമതലാഭോ ജനകജേ
കഥം ശ്ലാഘ്യോ രാമഃ ഖലതമസകൃന്മാ സ്പൃഷ ഗിരാ.

കവി : കാമരാജനഗര്‍ രാമശാസ്ത്രി, കൃതി : സീതാരാവണസംവാദഝരി

ശ്ലോകം 1150 : വേദാന്തേഷു യമാഹുരേകപുരുഷം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വേദാന്തേഷു യമാഹുരേകപുരുഷം, വ്യാപ്യസ്ഥിതം രോദസീ
യസ്മിന്നീശ്വര ഇത്യനന്യവിഷയഃ ശബ്ദോ യഥാര്‍ത്ഥാക്ഷരഃ
അന്തര്യശ്ച മുമുക്ഷുഭിര്‍ നിയമിതപ്രാണാദിഭിര്‍ മൃഗ്യതേ
സ സ്ഥാണുഃ സ്ഥിരഭക്തിയോഗസുലഭോ നിഃശ്രേയസായാസ്തു വഃ

കവി : കാളിദാസന്‍, കൃതി : വിക്രമോര്‍വ്വശീയം

ശ്ലോകം 1151 : അന്തിക്കൂട്ടിലണഞ്ഞിരുന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അന്തിക്കൂട്ടിലണഞ്ഞിരുന്നു കുറുകും പ്രാവിന്‍ സ്വരം, ചോലയില്‍--
ച്ചന്തം നോക്കിയിരുന്നുപോയ കിളിതന്‍ കാണാത്ത സംഗീതവും
സ്വന്തം പൂക്കളിലുഷ്ണമാര്‍ന്നു നിശയെക്കാക്കുന്ന പൂക്കൈതയും
എന്‍ താളത്തിലലിഞ്ഞൊരര്‍ത്‌ഥമറിയാത്തര്‍ത്‌ഥങ്ങളായ്ക്കണ്ടു ഞാന്‍!

കവി : വി. മധുസൂദനന്‍ നായര്‍, കൃതി : ഏഴു ചുവടുകള്‍

ശ്ലോകം 1152 : സരസിജമനുവിദ്ധം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

സരസിജമനുവിദ്ധം ശൈവലേനാപിരമ്യം
മലിനമപി ഹിമാംശോര്‍ലക്ഷ്മ ലക്ഷ്മീം തനോതി
ഇയമധികമനോജ്ഞാ വല്‌ക്കലേനാപി തന്വീ
കിമിവ ഹി മധുരാണാം മണ്ഡനം നാകൃതീനാം

കവി : കാളിദാസന്‍, കൃതി : അഭിജ്ഞാനശാകുന്തളം

ശ്ലോകം 1153 : ഇപ്പോള്‍ കേരളകല്‍പ്പകദ്രുമ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇപ്പോള്‍ കേരളകല്‍പ്പകദ്രുമസമാജക്കാര്‍ നിയോഗിക്കയാല്‍
താല്‍പര്യത്തൊടു താഴ്മപൂണ്ടെടമരം വിക്ടര്‍ വിമുക്താമയം
ചൊല്‍പൊങ്ങും മിശിഹാചരിത്രമിതു നല്‍പ്പാട്ടായി നിര്‍മ്മിച്ചതി--
ന്നെപ്പേരും പിഴതീര്‍ത്തനുഗ്രഹമെനിക്കേകേണമെല്ലാവരും.

കവി : എടമരത്ത്‌ വിക്ടര്‍, കൃതി : മിശിഹാചരിത്രം

ശ്ലോകം 1154 : ചിന്താസുന്ദരകാവ്യവും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചിന്താസുന്ദരകാവ്യവും, ലഘുതരം ഭോജ്യങ്ങളും, ചെന്നിറം
ചിന്തിപ്പൂനുര പൊന്തി വീഞ്ഞു നിറയും സുസ്ഫാടികക്കിണ്ണവും,
കാന്തേ, യെന്നരികത്തിളം തണലില്‍ നീ പാടാനുമുണ്ടെങ്കിലോ
കാന്താരസ്ഥലി പോലുമിന്നിവനു ഹാ സ്വര്‍ല്ലോകമാണോമനേ!

കവി : എം. പി. അപ്പന്‍ , കൃതി : ജീവിതോത്സവം (ഉമര്‍ ഖയാമിന്റെ റുബായിയാത്തിന്റെ പരിഭാഷ.)

ശ്ലോകം 1155 : കുടഞ്ഞും കമിഴ്ന്നും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഭുജംഗപ്രയാതം

കുടഞ്ഞും കമിഴ്ന്നും പണിപ്പെട്ടിഴഞ്ഞും
കളിക്കോപ്പു ചുണ്ടത്തണച്ചും മറിഞ്ഞും
കഴല്‍പ്പിഞ്ചുവച്ചും കുടുങ്ങിച്ചിരിച്ചും
കുരുന്നായ്ക്കളിക്കുന്ന ഭാഗ്യം കൊഴിഞ്ഞു.

കവി : വി. മധുസൂദനന്‍ നായര്‍, കൃതി : നമുക്കിനി മറക്കാം

ശ്ലോകം 1156 : കമ്പം കൈവിട്ടുണരുക...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

കമ്പം കൈവിട്ടുണരുക, നിശാവേദിയില്‍ നിന്നുമായ്ത്തന്‍--
മുമ്പില്‍ക്കാണായിടുമൊരുഡുവൃന്ദത്തെയോടി, ച്ചതിന്‍ തന്‍
പിമ്പേ പായിച്ചിരവിനെയുമാ വിണ്ണില്‍ നിന്നും, കരത്താ--
ലമ്പെയ്യുന്നൂ നൃപഭവനശൃംഗത്തിലാദിത്യദേവന്‍.

കവി : ഉമേഷ്‌ നായര്‍ / ഉമര്‍ ഖയ്യാം, കൃതി : ഉമര്‍ ഖയ്യാമിന്റെ ചതുഷ്പദികള്‍ (ആദ്യശ്ലോകം)

ശ്ലോകം 1157 : പാലംഭോരാശിമദ്‌ധ്യേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പാലംഭോരാശിമദ്ധ്യേ ശശധരധവളേ ശേഷഭോഗേ ശയാനം,
മേളം കോലും കളായദ്യുതിയൊടു പടതല്ലുന്ന കാന്തിപ്രവാഹം,
നാളന്നേറിത്തുളുമ്പും നിരുപമകരുണാഭാരതിമ്യല്‍കടാക്ഷം
നാളീകത്താരില്‍മാതിന്‍ കുളുര്‍മുലയുഗളീഭാഗധേയം ഭജേഥാഃ.

കവി : മഴമങ്ഗലം, കൃതി : നൈഷധം ചമ്പു

ശ്ലോകം 1158 : നാലാമ്‌നായൈകമൂലം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

നാലാമ്‌നായൈകമൂലം, നതജനദിവിഷത്‌പാദപം, നേത്രവഹ്നി--
ജ്വാലാനിര്‍ദ്ദഗ്ദ്ധമീനദ്ധ്വജ, മചലസുതാരൂഢവാമാങ്കഭാഗം,
കാലാരാതിം, കപര്‍ദ്ദോദരകബളിതമന്ദാകിനീമാനനീയം,
കെയിലാസാവാസലോലം, കനിവൊടു മനമേ ചന്ദ്രചൂഡം ഭജേഥാ!

ശ്ലോകം 1159 : കുത്തില്‍ച്ചത്തതു മൂന്നു പേര്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കുത്തില്‍ച്ചത്തതു മൂന്നു പേര്‍, ടെററിസം കൊണ്ടെട്ടുപത്താളുകള്‍,
വൈദ്യം തെറ്റിയൊരമ്പതു, ണ്ടപകടം പറ്റിത്തികച്ചെണ്‍പതും;
യുദ്ധത്തില്‍പ്പല ശസ്ത്രമേറ്റു മരണം നൂറോളമെന്റീശ്വരാ,
പത്തഞ്ഞൂറു ഭവാന്റെ പേരിലുളവാം നാനാ മതപ്പോരിലും.

കവി : ബാലേന്ദു

ശ്ലോകം 1160 : യദി ഹൃത്കമലേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

യദി ഹൃത്കമലേ മധുപാനരതോ
വരദോ മുരളീധര ഭൃങ്ഗവരഃ
സുമഗന്ധ സുഭക്തിരസേ സരസഃ
ക്വ സഖേ തരുണീ കബരീ വിപിനം?

കവി : മധുരാജ്‌

ശ്ലോകം 1161 : സുവിശാലമഗാധം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

സുവിശാലമഗാധമുല്‍ബണം
ലഘു സന്തീര്യ കരേണ വാരിധിം
ബത! പാരതടാവലംബന--
ക്ഷണമാത്രേ സ്ഖലിതോऽസ്മി കാ ഗതിഃ.

കവി : എ. ആര്‍, കൃതി : ഭങ്ഗവിലാപഃ

ശ്ലോകം 1162 : ബാല്യം താരുണ്യമായും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ബാല്യം താരുണ്യമായും, തരുണിമ ജരയേകുന്ന വാര്‍ദ്ധക്യമായും,
കാല്യം മധ്യാഹ്നമായും, കൊടുവെയിലിരുളേകുന്ന സായാഹ്നമായും,
മൂല്യം വിട്ടസ്തമിയ്ക്കുന്നതു,സഹജ; മതില്‍ ഖേദിയാ, യ്കിജ്ജഗത്താം
മാല്യം പൊട്ടിച്ചുടയ്ക്കും പ്രകൃതിയുടെ വിലാസങ്ങള്‍ വിശ്വോത്തരങ്ങള്‍!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 1163 : മൂന്നാള്‍ മദ്ധ്യവയസ്കര്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മൂന്നാള്‍ മദ്ധ്യവയസ്കര്‍ വണ്ടിയിലരട്ടിക്കറ്റു ചോദിച്ചുപോല്‍
ചൊന്നാന്‍ പോലതിലുള്ളൊരാള്‍ വിശദമായ്‌ കണ്ടക്ടറോടിത്തരം,
"രാമന്‍ കുട്ടിയിയാളയാള്‍ക്കരികിലപ്പുക്കുട്ടിയാണുള്ളതും,
കൃഷ്ണന്‍ കുട്ടിയഹം, സദാ നിയമമോ കുട്ടിക്കരച്ചാര്‍ജ്ജു താന്‍"

കവി : ബാലേന്ദു

ശ്ലോകം 1164 : രുഷാ വിശിഖമുച്ഛിഖം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പൃഥ്വി

രുഷാ വിശിഖമുച്ഛിഖം ജഹതി രാഘവേ ലാഘവാ--
ദജായത രുജായത ശ്വസിതചക്രനക്രാര്‍ണ്ണവം
രസാതലവലത്തിമിസ്തിമിതകുംഭികുംഭീനസ--
പ്രവിഷ്ടഗിരികന്ദരം തരളമന്തരം വാരിധേഃ

കവി : ഭോജരാജാവു^, കൃതി : ചമ്പൂരാമായണം

ശ്ലോകം 1165 : രണ്ടാണെനിക്കു പശുവിന്നതു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

രണ്ടാണെനിക്കു പശുവിന്നതു നാലുമെന്താ--
ണെന്നുള്ള ടീച്ചറുടെ ചോദ്യമതിന്നൊരുത്തന്‍
നെഞ്ചത്തു ദൃഷ്ടിയൊടെ തെല്ലു മടിച്ചുരച്ചാന്‍
തോന്നുന്നതുണ്ടു; പറയാനൊരു നാണമാണേ

കവി : ബാലേന്ദു

ശ്ലോകം 1166 : നാളീകാക്ഷന്റെ മാറത്തരുളിന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നാളീകാക്ഷന്റെ മാറത്തരുളിന രമ തന്‍ കയ്യിലാടുന്ന കേളീ--
നാളീകത്തിങ്കലെത്തേന്‍ ഹരിയുടെ തിരുനാഭിക്കകം വീണിടുമ്പോള്‍
നാളീകാവാസനാകും ശിശുവിനിവള്‍ ദരം കൊണ്ടു പാല്‍ നല്‍കിടുന്നെ--
ന്നാളീടുന്നാദരാല്‍ ദേവകള്‍ കരുതുമിതേകട്ടെ നമ്മള്‍ക്കു ശുദ്ധം.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, . വിശ്വഗുണാദര്‍ശ ചമ്പുവിലെ ശ്രീരാജീവാക്ഷ എന്ന ശ്ലോകത്തിന്റെ പരിഭാശ.

ശ്ലോകം 1167 : നേരമ്പോക്കായി മാത്രം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

നേരമ്പോ ക്കായി മാത്രം രതിയെ, മദിരയെ സ്വച്ഛമാം വെള്ളമായും
നാരിത്വത്തെച്ചരക്കായ്‌, സഹജ മനുജനെക്കേവലം കക്ഷിയായും
ധര്‍മ്മത്തെബ്ഭിക്ഷയായും കവനമൊരു വെറും കൌതുകം മാത്രമായും
നേരംപോല്‍ പാര്‍ത്തുകാണാന്‍ നിപുണത തികയും കൈരളീഭാഷ വെല്‍ക.

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 1168 : ധനത്തിനുള്ള ചൂഷണം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

ധനത്തിനുള്ള ചൂഷണം, ജനത്തിനുള്ള ശോഷണം,
ധനിയ്ക്കു സര്‍വപോഷണം--ധാനാധിപത്യലക്ഷണം!
ധനപ്രധാനമാകണം ധനാധിപത്യ, മേതിനും
ധനം ധനം ധനം ധനം ധനം ധനം ധനം ധനം!.....

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 1169 : ധാതാവാദൌ ചമച്ചോരുദകം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ധാതാവാദൌ ചമച്ചോരുദക, മഥ ഹവിര്‍വാഹിയാം വീതിഹോത്രന്‍,
ഹോതാ താനും, ദിനേശന്‍, നിശയുടെ പതിയും, നാദലക്ഷ്യം നഭസ്സും,
ഭൂതാളിക്കാകെയേകപ്രകൃതി പൃഥിവിയും, പ്രാണദന്‍ മാരുതന്‍ താ,--
നേതാവദ്‌വ്യക്തമൂര്‍ത്യഷ്ടകനുലകുടയോന്‍ നിങ്ങളെക്കാത്തിടട്ടേ!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ (മണിപ്രവാളശാകുന്തളം)

ശ്ലോകം 1170 : ഭഗവന്‍, തവ പുണ്യനാമജാലം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തമാലിക

ഭഗവന്‍, തവ പുണ്യനാമജാലം
പകലും രാവുമുറക്കെ വാഴ്ത്തി മേവും
തവ ഭക്തരില്‍ നിന്നുമെന്നെ നിത്യം
ഭുവനാധീശ്വര, കാത്തു കൊള്ളണം നീ!

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 1171 : തണ്ടാര്‍ ചാന്നാരു രണ്ടിങ്കലും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തണ്ടാര്‍ ചാന്നാരു രണ്ടിങ്കലുമിവിടൊരുപോലീ പ്രയോഗങ്ങള്‍ കാണ്മാ--
നുണ്ടല്ലോ ഹേ പണിക്കര്‍ക്കിടമസുലഭമായീടുവാനെന്തുബന്ധം?
പണ്ടത്തേപ്പാക്കനാരോടറിക പുലയനാരോടുമീ രേഫമൂന്നി--
ശ്ശണ്ഠയ്ക്കോരുന്നുവോ താന്‍ ഹൃദയമതിനിടുക്കേറുമെന്‍ സൂത്രധാരാ.

കവി : മൂലൂര്‍, കൃതി : ('പണിക്കര്‍' യുദ്‌ധം)

ശ്ലോകം 1172 : പോകാനില്ലയെനിക്കു മറ്റൊരിടം...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പോകാനില്ലയെനിക്കു മറ്റൊരിടമിപ്പാരിങ്കല്‍ ശ്ലോകങ്ങളെ--
ച്ചൊല്ലാനും ബത കേള്‍ക്കുവാനുമതിലെക്കുറ്റങ്ങള്‍ തീര്‍ക്കാനുമേ
എന്നാലും മുതിരുന്നിതങ്ങു വിടുവാന്‍ വൃത്തത്തിലൊക്കാത്തതാ--
മെന്നോടിന്നു പൊറുത്തിടട്ടെ ദയവായ്‌ കൂട്ടര്‍ക്കിതാ വന്ദനം!

കവി : ദിലേപ്‌ നമ്പോഥിരിപ്പാടു്‌

ശ്ലോകം 1173 : എല്ലാമീശ്വരലീല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എല്ലാമീശ്വരലീല, `വൃത്ത'ഗതനായൊട്ടും വെളിച്ചത്തുടി--
പ്പില്ലാതാര്‍ത്തുഴലുമ്പൊഴാര്‍ദ്രഹൃദയന്‍ `ബാലേന്ദു'വെത്തുന്നതും,
പല്ലാല്‍ കോര്‍ത്തിടുവാനണഞ്ഞ വിധി തന്‍ `ശാര്‍ദ്ദൂലവിക്രീഡിതം'
നല്ലാഹ്ലാദകമാക്കുവാന്‍ ഹൃദി ബലം `കര്‍ത്താവു' നല്‍കുന്നതും!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1174 : പണ്ടേ പൂവായ്‌ വിരിഞ്ഞീടിന...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

പണ്ടേ പൂവായ്‌ വിരിഞ്ഞീടിന നിമിഷമിളംകുമ്പിളില്‍ തേന്‍ തുളുമ്പി--
ക്കൊണ്ടേ നിന്മുമ്പിലെത്താനനുമതി വിധിയേകീലെനിക്കെന്തുകൊണ്ടോ!
വണ്ടിന്‍ ചാര്‍ത്താര്‍ത്തണഞ്ഞീടിന ഹൃദയമലര്‍ച്ചെണ്ടിതാ വാടുമാറായ്‌;
കണ്ടേക്കാ, മൊട്ടുശിഷ്ടം മധു; വിതു മധുവൈരിന്‍, നിനക്കേകിയാലോ !

കവി : പി.പി.കേ.പൊതുവാള്‍, കൃതി : കിളിയുടെ നാവു്‌

ശ്ലോകം 1175 : വീണാപാണിനിയായി വാണി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീണാപാണിനിയായി വാണി, മുരളീഗാനത്തിനാലിന്ദ്രനും,
താളം കൊട്ടി വിരിഞ്ചനും, മധുരമാം ഗീതത്തിനാല്‍ പൂമകള്‍,
മന്ദ്രം സാന്ദ്രമൃദങ്ഗമോടു ഹരിയും, ചൂഴുന്ന വാനോര്‍കളും,
സേവിയ്ക്കുന്നു പ്രദോഷവേളയിലിതാ കാര്‍ത്യായനീകാന്തനെ.

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 1176 : മേലത്രയും പുളകമാര്‍ന്നിടും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

മേലത്രയും പുളകമാര്‍ന്നിടുമാ യുവാവെന്‍--
ചാരത്തുകൂടെ നടകൊള്ളുകില്‍ രണ്ടുപേര്‍ക്കും
കാലങ്ങുമിങ്ങുമിടറും, ഹൃദയം തുടിക്കും
ഫാലം വിയര്‍ക്കുമൊരു മിന്നലകത്തു പായും.

കവി : ജി. ശങ്കരക്കുറുപ്പ്‌, കൃതി : സുഭദ്ര

ശ്ലോകം 1177 : കരങ്ങളില്‍ വിളങ്ങിടും മുരളി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പൃഥ്വി

കരങ്ങളില്‍ വിളങ്ങിടും മുരളി, നില്‍പ്പു കാളിന്ദി തന്‍--
കരയ്ക്കൊരരയാല്‍ത്തറയ്ക്കുപരി നീലവണ്ടിന്‍ നിറം
അരയ്ക്കരിയ മഞ്ഞയാം തുകിലുടുപ്പു, മച്ചിത്തമേ
തിരിച്ചറിയുവാന്‍ പണിപ്പെടുക വേണ്ട ഗോവിന്ദനെ!

കവി : വി.കെ.ജി.

ശ്ലോകം 1178 : അളന്നു തെളിയിച്ചിടാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

അളന്നു തെളിയിച്ചിടാം സുഗമ'മസ്തി'യും 'നാസ്തി'യും,
സഹായമിയലാതെ കാട്ടിടുവ'നുച്ച'വും 'നീച'വും,
സമര്‍ത്ഥനിതിനൊക്കെയെങ്കിലുമെനിക്കു സാധിച്ചതി--
ല്ലഗാധതയളന്നിടാന്‍, സുരയെ വിട്ടു മറ്റൊന്നിലും!

കവി : സര്‍ദാര്‍ കെ. എം. പണിക്കര്‍, കൃതി : രസികരസായനം (ഉമര്‍ ഖയ്യാം)

ശ്ലോകം 1179 : സൌജന്യാബ്ധേ, ഭവതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

സൌജന്യാബ്ധേ, ഭവതു ഭവതേ സ്വാഗതം; വേഗതോ ഗാ--
മാഗാസ്സമ്പ്രത്യമരതരുണീനന്ദനാന്നന്ദനാന്നു,
ഉത്സങ്ഗാത്വാ കരപരിലസദ്വല്ലകീകോണവേല്ല--
ന്നീലക്ഷൌമാഞ്ചലപടലികാമുദൃതാദദൃജായാഃ?

കവി : ലക്ഷ്മീദാസന്‍, കൃതി : ശുകസന്ദേശം

ശ്ലോകം 1180 : ഉണ്ണീ, കേള്‍ക്കുക നീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉണ്ണീ, കേള്‍ക്കുക നീ : കൃഷിപ്പണി പഠിപ്പുള്ളോര്‍ക്കു നിന്ദാര്‍ഹമെ--
ന്നെണ്ണീടായ്ക, നരര്‍ക്കു ജീവനമതിന്നേകാശ്രയം കാര്‍ഷികം;
മണ്ണീ മട്ടു തഴച്ചു കാണ്മതു കൃഷിക്കാര്‍ തന്‍ ശ്രമോദര്‍ക്കമായ്‌
നണ്ണീടാം, ഭുവി സാര്‍വ്വഭൌതികസുഭിക്ഷാകര്‍ഷകന്‍ കര്‍ഷകന്‍!

കവി : ആര്‍. രാമചന്ദ്രന്‍ നായര്‍

ശ്ലോകം 1181 : മുദാ കരാത്തമോദകം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പഞ്ചചാമരം

മുദാ കരാത്തമോദകം, സദാ വിമുക്തി സാധകം,
കലാധരാവദംസകം, വിലാസി ലോക രക്ഷകം,
അനായകൈക നായകം, വിനാശിതൈഭദൈത്യകം,
നതാശുഭാശു നാശകം, നമാമി തം വിനായകം

കൃതി : ഗണേശപഞ്ചരത്നകീര്‍ത്തനം

ശ്ലോകം 1182 : അവിടെശ്ശിവനേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

അവിടെശ്ശിവനേ കഥിക്കുവാന്‍
പവിയോ നാവു? നിനയ്ക്കുവാന്‍ മനം
അവിതര്‍ക്കിതമല്ല പാറയോ?
കവിയും ഹന്ത മനുഷ്യനല്ലയോ?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1183 : അടിയനിനിയുമുണ്ടാം വേല...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

അടിയനിനിയുമുണ്ടാം വേലയെന്നാലതങ്ങാ
ഝടിതി ധനികനാക്കും ഗള്‍ഫിലാകട്ടെ ഷേയ്ക്കേ
അടിമുടി പവനാലേ മൂടണം വീട്ടുകാരേ--
യുടനടിയതു പറ്റില്ലിന്നുമെന്‍ കീശ കാലി

കവി : ബാലേന്ദു

ശ്ലോകം 1184 : അടിയനിനിയുമുണ്ടാം ജന്മം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ--
മടി മുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ!
അടിമലരിണ വേണം താങ്ങുവാന്‍, മറ്റൊരേട--
ത്തടിയുവതു ഞെരുക്കം മുക്തി സിദ്ധിക്കുവോളം!

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം. കഴിഞ്ഞ ശ്ലോകം ഇതിന്റെ ഹാസ്യാനുകരണമാണു്‌.

ശ്ലോകം 1185 : അങ്ങോട്ടിങ്ങോട്ടുഴന്നും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

അങ്ങോട്ടിങ്ങോട്ടുഴന്നും, വിപിനഭുവി തളര്‍ന്നും, വിചാരം കലര്‍ന്നും,
തുങ്ഗാതങ്കം വളര്‍ന്നും, തൃണതതിഷു കിടന്നും, സുരേന്ദ്രാനിരന്നും,
തിങ്ങും ഖേദം മറന്നും, ദിവസമനു നടന്നീടുമന്നൈഷധേന്ദ്രന്‍
വന്‍കാട്ടില്‍ കാട്ടുതീ തന്‍ നടുവിലൊരു ഗിരം കേട്ടു വിസ്പഷ്ടവര്‍ന്നാം.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 1186 : തായാരാകട്ടെ, തന്‍ നാടുടയ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

തായാരാകട്ടെ, തന്‍ നാടുടയ പുകളെഴും തമ്പുരാനാട്ടെ, യാരും
ന്യായാപേതം നടന്നാ, ലവരുടെ തലയില്‍ക്കണ്‌ഠകോടാലിയൊപ്പം
പായാറാക്കി, ബ്ഭയത്തെപ്പകലിരവൊരുപോല്‍ പാപികള്‍ക്കുള്ളിലേകും
മായാവിപ്രേന്ദുവില്‍ച്ചെന്നടിയുക മനമേ, മറ്റിടം ചുറ്റിടാതെ!

കവി : ഉള്ളൂര്‍

ശ്ലോകം 1187 : പരപുരുഷനിലാശ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

പരപുരുഷനിലാശവിട്ടു നിത്യം
പരപുരുഷങ്കല്‍ നിലീനചിത്തയായി
പരമരുളിന ലക്ഷ്മി ഭര്‍ത്തൃസേവാ--
പര, ഹരിപാര്‍ശ്വമലംകരിച്ചിരുന്നു

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1188 : പാറാന്‍ പിഞ്ചുകിടാങ്ങളെ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാറാന്‍ പിഞ്ചുകിടാങ്ങളെപ്പരിചയിപ്പിക്കുന്നൊരീ വേല തീ--
രാറായ്‌, തീരെ മുളച്ചുമില്ല ചിറകെ,ന്മക്കള്‍ക്കൊരാള്‍ക്കെങ്കിലും
പാറാവായിരുള്‍ പിന്നില്‍ വന്നമരുമീയന്തിക്കുമാഹന്ത ചേ--
ക്കേറാന്‍ ഭാഗ്യമെഴാതെ,യിപ്പറവ തെണ്ടാറായിരക്കീശ്വരാ!

കവി : ടി. എം. വി.

ശ്ലോകം 1189 : പന്തിടഞ്ഞ കുളുര്‍കൊങ്ക...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

പന്തിടഞ്ഞ കുളുര്‍കൊങ്ക രണ്ടുമിടതിങ്ങി കിഞ്ചന കുലുങ്ങിയും
പന്തടിച്ചു ഗിരിശന്നു നേരെയൊരു മന്ദമാം ഗതിവിലാസവും
ചന്തമാര്‍ന്നൊരു ലലാടവും ഭുവനമോഹനം ചില കടാക്ഷവും
ചിന്തചെയ്‌വതിനു മേ വരം തരിക ശംഭുമോഹിനി! ദിവാനിശം.

കവി : കോട്ടയത്തു തമ്പുരാന്‍

ശ്ലോകം 1190 : ചന്തം ചേര്‍ന്നെന്റെ മാറത്ത്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

"ചന്തം ചേര്‍ന്നെന്റെ മാറത്തിരുകുരു വളരെ സ്പഷ്ടമായുണ്ടു കാണ്മൂ;
എന്താണീ രോഗമമ്മേ? പ്രതിവിധി പറയൂ, വേദനിക്കുന്നതില്ലാ!"
"ഗ്രന്ഥിദ്വന്ദ്വം മനസ്സിന്‍ തരുണമദരസത്തിന്നു, വാര്‍ധക്യമത്രേ--
വൈദ്യന്‍, നോവാര്‍ന്നിടാ നീ, യവശതയവയെക്കാണുവോര്‍ക്കാണു മോളേ!"

ശ്ലോകം 1191 : ഗംഗാവീചിപരമ്പരയ്ക്കു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗംഗാവീചിപരമ്പരയ്ക്കു മദമമ്പേ പോം പദാഡംബരാ--
സംഗത്തോടു, മകം കുളിര്‍ക്കുമൊരു ഭാവാഭാപ്രഭാവത്തൊടും,
സംഗീതത്തൊടു ലേശബന്ധമെഴുമാലാപക്കൊഴുപ്പോടുമാ
രംഗസ്ഥര്‍ക്കു രസം വളര്‍ത്തി വളരൂ നീയക്ഷരശ്ലോകമേ!

കവി : ടി. എം. വി.

ശ്ലോകം 1192 : സൂര്യപുത്രവിജയത്തിനായ്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

സൂര്യപുത്രവിജയത്തിനായ്‌ ഛലം
സൂര്യവംശജനനത്തിലാര്‍ന്നവന്‍
സൂതനായ്ക്കപടനാട്യമാടിനാന്‍
സൂതപുത്രഹനനത്തിനായഹോ!

കവി : ബാലേന്ദു

ശ്ലോകം 1193 : സാരമുള്ള വചനങ്ങള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

സാരമുള്ള വചനങ്ങള്‍ കേള്‍ക്കിലും
നീരസാര്‍ത്ഥമറിയുന്നു ദുര്‍ജ്ജനം
ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം!

ശ്ലോകം 1194 : ക്ഷിതിയിലഹഹ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : അപര

ക്ഷിതിയിലഹഹ! മര്‍ത്ത്യജീവിതം
പ്രതിജനഭിന്നവിചിത്രമാര്‍ഗ്ഗമാം
പ്രതിനവരസമാമതോര്‍ക്കുകില്‍
കൃതികള്‍ മനുഷ്യകഥാനുഗായികള്‍.

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 1195 : പ്രാലേയശെയിലരുചിയാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

പ്രാലേയശെയിലരുചിയാം നിജമാളികയ്ക്കു
മേലേറി, മോടി തടവുന്ന വരാന്തയിങ്കല്‍,
മാലേന്തി വാടുമുഷ മന്ദിതചേഷ്ടയായി--
ട്ടാലേഖ്യരൂപിണി കണക്കഥ കാണുമാറായ്‌.

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 1196 : മെയ്യില്‍ പാര്‍വതി പാതി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മെയ്യില്‍ പാര്‍വ്വതി പാതി, പാതി ഹരിയും പങ്കിട്ടെടുത്തീടവേ
പോയല്ലോ ഹരനെന്നു ഗംഗയുടനേ ചെന്നങ്ങു ചേര്‍ന്നാഴിയില്‍
വാനത്തമ്പിളിലേഖ, പാമ്പു കുഴിയില്‍, സര്‍വജ്ഞതാധീശതാ--
സ്ഥാനം രണ്ടു ഭവാങ്ക, ലെങ്കലുമഹോ ഭിക്ഷാടനം ഭൂപതേ!

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 1197 : വ്യാളം ബാലമൃണാളതന്തുഭിരസൌ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വ്യാളം ബാലമൃണാളതന്തുഭിരസൌ രോദ്ധും സമുജ്ജൃംഭതേ;
ഭേത്തും വജ്രമണിം ശിരീഷകുസുമപ്രാന്തേന സന്നഹ്യതേ;
മാധുര്യം മധുബിന്ദുനാ രചയിതും ക്ഷാരാംബുധേരീഹതേ;
മൂര്‍ഖാന്‍ യഃ പ്രതിനേതുമിച്ഛതി ബലാത്‌ സൂക്തൈഃ സുധാസ്യന്ദിഭിഃ

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 1198 : മാന്യത്വം കലരും പ്രിയന്റെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാന്യത്വം കലരും പ്രിയന്റെ ഗൃഹണീസ്ഥാനം വഹിച്ചായതി--
ന്നൌന്നത്യത്തിനു തക്ക ജോലി പലതും ചെയ്യേണ്ട ഭാരത്തൊടേ
ഐന്ദൃക്കര്‍ക്കനതെന്നപോലെ സുതനും പാരാതെ സംജാതനായ്‌
നന്ദിക്കുമ്പോള്‍ നിനയ്ക്കയില്ല, മകളേ, നീയെന്‍ വിയോഗവ്യഥ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1199 : എന്നോ തായ്‌നാട്ടില്‍നിന്നും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

എന്നോ തായ്‌നാട്ടില്‍നിന്നും തിരികെ വരവിലക്കൈരളിത്തയ്യുകൊണ്ടേ--
പോന്നെന്‍ പുത്തന്‍ഗൃഹത്തിന്നരികിലതിനെ വാഴിച്ചു പാലിച്ചു നന്നായ്‌;
ഇന്നാളക്കൊന്ന പൂത്തൂ; കനകനിഭമലര്‍ത്തോരണം വീശിനില്‍പ്പൂ
കുന്നും പൊന്നോളവും കാത്തിടുമൊരു ധരതന്‍ പൊന്‍കൊടിക്കൂറപോലെ.

കവി : ബാലേന്ദു

ശ്ലോകം 1200 : ഇര വിഴുങ്ങിയ പാമ്പു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

ഇര വിഴുങ്ങിയ പാമ്പു മടയ്ക്കകം
വയര്‍ പെരുത്തുഴലുന്നതു പോലെയാം
വിഷയബന്ധിത കര്‍മ്മഫലങ്ങളാല്‍
വിവശര്‍ ഭോഗികളീ ഭവകന്ദരേ

കവി : മധുരാജ്‌

ശ്ലോകം 1201 : വിഷമിറക്കിയ പാമ്പു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

വിഷമിറക്കിയ പാമ്പു മടങ്ങവേ
വിഷമമോടെ ഗമിപ്പതുപോലെയാം
ജനമതം കിടയാതെയിലക്‍ഷനില്‍
വലിയ തോല്‍വി പിണഞ്ഞൊരു ലീഡറും.

കവി : ബാലേന്ദു

ശ്ലോകം 1202 : ജനകനെന്തരുളും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ദ്രുതവിളംബിതം

ജനകനെന്തരുളും തെളിവോടു മി--
ജ്ജനമതിന്‍പടി ചെയ്തിടുമെന്നതും
ജനകനുണ്ടിവനില്‍ പ്രിയമെന്നതും
ജനത കണ്ടറിയട്ടെ; ഗമിക്ക നാം.

കവി : കട്ടക്കയം, കൃതി : ശ്രീയേശു വിജയം

ശ്ലോകം 1203 : ജീവിക്കാന്‍ മാറിമാറിക്കഴകം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ജീവിക്കാന്‍ മാറിമാറിക്കഴകമഴിമതിക്കള്ളദൈവങ്ങള്‍വാഴും
കോവില്‍ക്കെട്ടില്‍ക്കടന്നൂ, പലകുറി വെറുതേയീറനേറ്റേണ്ടി വന്നൂ,
തേവര്‍ക്കായ്‌ വച്ച നേദ്യപ്പടകള്‍ കവരുമെമ്പ്രാനെയും തന്‍ വിളക്കാല്‍
സേവിക്കാന്‍ വന്നു യോഗം, തവ നിപുണകവേ, ജാതകം ജാതിതന്നെ!

കവി : എന്‍.കെഡേശം , കൃതി : (എന്‍.വി.കൃഷ്ണവാര്യരേപ്പറ്റി)

ശ്ലോകം 1204 : തദനു മൃദുലഹാസീ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

തദനു മൃദുലഹാസീ വേണുനാദാപഹാസീ
മധുരതരമഗാസീരൂഢരാഗൈര്‍വിലാസീ
പശുപയുവതിജാതൈരീശ സാകം സുജാതൈഃ
പുരുസുകൃതസമേതൈര്‍ഭൂരിസമ്മോദമേതൈഃ

കവി : മാനവേദരാജാ, കൃതി : കൃഷ്ണഗീതി

ശ്ലോകം 1205 : പനിമലമകള്‍ താനായ്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

പനിമലമകള്‍ താനായ്‌പ്പാതിദേഹം വരേയ്ക്കും
കനിവിനൊടപരത്തോല്‍ താനുമായിട്ടിരിക്കും
പനിമതികല ചൂടും സച്ചിദാനന്ദരൂപം
ജനിമൃതിഭവഖേദം തീര്‍ത്തു മാം കാത്തിടേണം

ശ്ലോകം 1206 : പല്ലക്കേറി മനോജ്ഞമംഗള...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പല്ലക്കേറി മനോജ്ഞമംഗളവിളക്കേന്തി ശ്മശാനത്തില്‍ വ--
ന്നല്ലല്‍പ്പാടൊടിറങ്ങി നോക്കി നടുവേ നിന്നന്യ കേഴുന്നഹോ!
ഫുല്ലശ്രീ ഹരികേതു പാറിയ രഥം വിട്ടെത്തി ദൂരത്തുപോയ്‌
തെല്ലന്തര്‍ഗ്ഗതമാര്‍ന്നു നിന്നു വിലപിച്ചീടുന്നു മൂന്നാമവള്‍.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1207 : ഫണശൃംഗസഹസ്ര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം :

ഫണശൃംഗസഹസ്രവിനിസ്സൃമര--
ജ്വലദഗ്നികണോഗ്രവിഷാംബുധരം
പുരതഃ ഫണിനം സമലോകയഥാ
ബഹുശൃംഗിണമഞ്ജനശെയിലമിവ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (55)

ശ്ലോകം 1208 : പാരമുണ്ടു ഗുണമിജ്ജഗത്തില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം :

പാരമുണ്ടു ഗുണമിജ്ജഗത്തില്‍ നി--
സ്സാരമെങ്കിലുമെഴും കിറുക്കിനാല്‍;
നേരെയല്ലിവിടെയൊന്നുമാകയാല്‍
നേര്‍മതിക്കധികമാണു ദുര്‍ഗ്ഘടം!

കവി : ബാലേന്ദു

ശ്ലോകം 1209 : നിനയ്ക്കണം പുത്രരില്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വംശസ്ഥം

നിനയ്ക്കണം പുത്രരില്‍ മീതെയായിയും
കനത്ത വാല്‍സല്യമൊടിക്കുലീനനെ
നിനക്കു ഗര്‍ഭപ്രസവാദിപീഡയാല്‍
മനം കലങ്ങാതെ ലഭിച്ച കുഞ്ഞിവന്‍

കവി : വള്ളത്തോള്‍ , കൃതി : ശിഷ്യനും മകനും

ശ്ലോകം 1210 : നനയ്ക്കണം മറ്റവയോടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വംശസ്ഥം

നനയ്ക്കണം മറ്റവയോടു ചേര്‍ത്തിടാ--
തുണക്കണം; വര്‍ണ്ണമെഴുന്നൊരീത്തുണി;
നിനക്കു റോട്ടിന്നരികത്തു പേശലാല്‍
പണം കുറച്ചേകി ലഭിച്ചതല്ലയോ?

കവി : ബാലേന്ദു. മുന്‍ശ്ലോകത്തിന്റെ ഹാസ്യാനുകരണം.

ശ്ലോകം 1211 : നമുക്കെന്തു നാമം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഭുജംഗപ്രയാതം

നമുക്കെന്തു നാമം? നമുക്കെന്തു രൂപം?
നമുക്കെന്ന വാക്കും മറക്കേണ--മെന്നാല്‍
മിഴിപ്പീലിയില്‍ത്തങ്ങി നില്‍ക്കുന്നൊരിറ്റില്‍
മഹാകാലയാത്രയ്ക്കശാന്താഭിലാഷം!

കവി : വി. മധുസൂദനന്‍ നായര്‍, കൃതി : നമുക്കിനി മറക്കാം

ശ്ലോകം 1212 : മെല്ലേ വെയ്ക്കുമൊരോ പദം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മെല്ലേ വെയ്ക്കുമൊരോ പദം, ചുഴലവും ശബ്ദങ്ങളെത്തേടിടും,
നല്ലോരര്‍ത്ഥഗണം കൊതിച്ചിടു, മലങ്കാരങ്ങള്‍ കൈക്കൊണ്ടിടും,
ഭാഷയ്ക്കുള്ള സുവര്‍ണ്ണമൊക്കെയുമെടുത്തീടും ക്ഷണത്തില്‍, സദാ
ദോഷാന്വേഷണതത്പരന്‍ കവിവരന്‍ ചോരന്നു തുല്യന്‍ ദൃഢം

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1213 : ഭദ്രം പഴുത്തു പരിപാകരസം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഭദ്രം പഴുത്തു പരിപാകരസം പകര്‍ന്ന
മൃദ്വീകതന്മധുരമേ മമ തമ്പുരാനേ!
ഖദ്യോതകാന്തിവടിവേ കതിരേ കലര്‍ന്ന
ഹൃദ്ദീപമേ! ഹൃദയമേ! ഹിതമേ തൊഴുന്നേന്‍!

കവി : കുമാരനാശാന്‍, കൃതി : ശിവസുരഭി

ശ്ലോകം 1214 : ഖഡ്ഗം പൊന്മണിവീണയാക്കി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഖഡ്ഗം പൊന്മണിവീണയാക്കി; യൊഴുകും കാറ്റിന്റെയീണങ്ങളും
സര്‍ഗ്ഗോപാസകശക്തിതന്റെ വിജയം വാഴ്ത്തുന്ന സൂക്തങ്ങളും
സ്വര്‍ഗ്ഗം തേടിയ ഗാനവും പുഴകള്‍തന്‍ വെണ്‍നൂപുരക്വാണവും
വര്‍ഗ്ഗോല്‍കര്‍ഷചരിത്രവാഗ്മി വയലാര്‍ പാട്ടാക്കി മീട്ടുന്നിതാ.

കവി : ബാലേന്ദു

ശ്ലോകം 1215 : സ്രഷ്ടാവിന്റെ വിശിഷ്ടശില്‍പ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്രഷ്ടാവിന്റെ വിശിഷ്ടശില്‍പരചനാചാതുര്യവായ്പിന്നു നല്‍--
ദൃഷ്ടാന്തം, രസികോപമര്‍ദ്ദവിധി നിര്‍ബ്ബാധസ്രവത്സദ്രസം
മൃഷ്ടാസ്വാദനയോഗ്യ, മിഷ്ടവിഭവാശ്ലിഷ്ടം, സമസ്തേന്ദൃയാ--
ഭീഷ്ടാപാദനകര്‍മ്മധര്‍മ്മ, മമലം, സത്‌കാവ്യമിക്കാമിനി.

കവി : ടി. എം. വി.

ശ്ലോകം 1216 : മുന്നോട്ടു നീങ്ങുന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

മുന്നോട്ടു നീങ്ങുന്നു ജഡം ശരീരം,
പിന്നോട്ടു പായുന്നു മനസ്സനീശം;
ഭിന്നിച്ച കാറ്റത്തു നയിച്ചിടുമ്പോള്‍
ചിന്നും കൊടിയ്ക്കുള്ളൊരു കൂറ പോലെ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1217 : ഭോജ്യം സാധു പയഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭോജ്യം സാധു പയഃ സ്ഥിതിര്‍മണിഗണൈരാരഞ്ജിതേ പഞ്ജരേ
ദൂരേ ചിന്തയിതും ച ദംശമശകാഃ പാരേ ഗിരാം ലാളനം
സത്യം സര്‍വ്വമഥാപി കാനനഭുവി സ്വാച്ഛന്ദ്യമവ്യാഹതം
ധ്യായന്തീ വിമനാമനാഗപി ശുകീ നാലംബതേ നിര്‍വൃതിം

കവി : നീലകണ്ഠദീക്ഷിതര്‍, കൃതി : അന്യാപദേശശതകം

ശ്ലോകം 1218 : സരളേ, പരിഭൂതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

സരളേ, പരിഭൂതിനിസ്സഹാ
കിമഭിക്രുധ്യസി വേധസം ശഠം
ഫണിനീവ മയൂരശാബകം
ഫണമാണിക്യഹഠാപഹാരിണം.

കവി : എ.ആര്‍. രാജരാജവര്‍മ്മ, കൃതി : പിതൃപ്രലാപഃ

ശ്ലോകം 1219 : ഫലത്തിലില്ലാശ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

ഫലത്തിലില്ലാശ നിനക്കു തെല്ലും
തഥാപിയേകുന്നു നറും സുമങ്ങള്‍
എനിയ്ക്കുമീവിദ്യ പകര്‍ന്നു നല്‍കൂ
ലതേ! നമിയ്ക്കുന്നിഹ കൂപ്പുകൈ തേ

കവി : ജ്യോതിര്‍മയി

ശ്ലോകം 1220 : എന്നിട്ടെല്ലാവരും പോ, യറയില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

"എന്നിട്ടെല്ലാവരും പോ, യറയിലിരുവരായ്‌ -- ഞാനുമദ്ദേഹവും", "ചൊ--
ല്ലെന്നി?", "ട്ടെന്‍ തോഴിമാരേ, ദയിതനൊടൊരുമിച്ചത്ര ഞാന്‍ പോയ്‌ക്കിടന്നു",
"എന്നി?", "ട്ടെന്നിട്ടു തേങ്ങാക്കുല", "പറയു സഖീ" യെന്നു നിര്‍ബ്ബന്ധമായി--
ച്ചൊന്നപ്പോളുള്‍ത്രപാബന്ധുരമുഖകമലം പൊത്തിയസ്സാധു കേണാള്‍!

കവി : വി. കെ. ജി.

ശ്ലോകം 1221 : എണ്ണ തീര്‍ന്ന തിരി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

എണ്ണ തീര്‍ന്ന തിരി കത്തിനിന്നിടും
വണ്ണമാണു മനുജന്റെ വാര്‍ദ്ധകം
വെട്ടമില്ല, ചെറുചൂടുമില്ലഹോ!
കെട്ടുപോയിടുമനങ്ങിയാലുടന്‍.

കവി : വൈരശ്ശേരി കെ.എന്‍. നമ്പൂതിരി

ശ്ലോകം 1222 : വെണ്ണ തോല്‍ക്കുമുടലില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

വെണ്ണ തോല്‍ക്കുമുടലില്‍ സുഗന്ധിയാ--
മെണ്ണ തേ, ച്ചരയിലൊറ്റമുണ്ടുമായ്‌,
തിണ്ണ മേലമരുമാ നതാംഗി മു--
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം.

കവി : വള്ളത്തോള്‍, കൃതി : ഗണപതി

ശ്ലോകം 1223 : തെളിഞ്ഞൂ ദിക്‍പാളീ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശിഖരിണി

തെളിഞ്ഞൂ ദിക്‍പാളീ, സരസികളിലംഭോരുഹകുലം
വിരിഞ്ഞൂ, പൂന്തേനിന്‍ കൊതിയൊടു വലഞ്ഞൂ മധുകരം,
കുറഞ്ഞൂ മേഘച്ചാര്‍ത്തധിഗഗനമേറ്റം തെളിമകൊ--
ണ്ടണിഞ്ഞൂ ചന്ദ്രാര്‍ക്കൌ ശിവ ശിവ ശരത്ക്കാലമഹിമാ

കവി : പുനം നമ്പൂതിരി, കൃതി : ഭാഷാ രാമായണചമ്പു

ശ്ലോകം 1224 : കളം കറുത്ത കൊണ്ടലുണ്ടിരുണ്ട...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ട കണ്ടെഴും--
കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാന്‍
ഇളമ്പിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല--
ക്കുളം കവിഞ്ഞ കോമളക്കുടം ചുമന്ന കുഞ്ജരം.

കവി : ശ്രീനാരായണഗുരു, കൃതി : സദാശിവദര്‍ശനം

ശ്ലോകം 1225 : ഇരിക്കുവാന്‍ നിവൃത്തിയില്ല...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പഞ്ചചാമരം

ഇരിക്കുവാന്‍ നിവൃത്തിയില്ല സീറ്റുപോകുമേല്‍ക്കുകില്‍
ശരിക്കനങ്ങുവാനുമില്ലിടം ശ്വസിച്ചിടാനുമേ
അനക്കമറ്റു നാവിറങ്ങിയോരുമട്ടിലായി ഞാന്‍
നിനച്ചു മണ്ടനായിതേ; അനര്‍ത്ഥമോ സ്വയംകൃതം

കവി : ബാലേന്ദു

ശ്ലോകം 1226 : അരിക്കകത്തു കൈവിരല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പഞ്ചചാമരം

അരിക്കകത്തു കൈവിരല്‍ പിടിച്ചുവച്ചൊരക്ഷരം
വരച്ച നാള്‍ തുടങ്ങിയെന്റെ മേല്‍ഗതിയ്ക്കു വാഞ്ഛയാ
പരിശ്രമിച്ച പൂജ്യപാദരായൊരെന്‍ ഗുരുക്കളെ--
പ്പരം വിനീതയായി ഞാന്‍ നമസ്കരിച്ചിടുന്നിതാ!

കവി : സിസ്റ്റര്‍ മേരി ബെനീഞ്ജ

ശ്ലോകം 1227 : പൂങ്കാവാഴി വിവാഹം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂങ്കാ, വാഴി, വിവാഹ, മദൃ, നഗരം, ദൌത്യം, കുമാരോദയം,
ശൃംഗാരം, മൃഗയാവിനോദന, മൃതുക്കൂട്ടം, ജലക്രീഡനം,
ചന്ദ്രാര്‍ക്കോദയ,മാഹവം, നിശ, യുഷ, സ്സാമന്ത്രണം, നായകോല്‍--
ക്കര്‍ഷം തൊട്ട മനോജ്ഞവസ്തുനിവഹം വര്‍ണ്ണിക്കില്‍ വന്‍ കാവ്യമാം.

ശ്ലോകം 1228 : ചന്തക്കാര്‍നടിനായകാദി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചന്തക്കാര്‍നടിനായകാദി, മരണം, ബോംബും കിരാതത്വവും,
സന്താനാദിനിയന്ത്രണം, മതപരം ശണ്ഠാസഹസ്രം തഥാ
മിണ്ടാപ്രാണിവധം, ധനാപഹരണം, സ്ത്രീപീഡനം, മൂഢനാം
മന്ത്രീചേഷ്ടിത -- മാദിമാത്രമിതുനാള്‍ വര്‍ണ്ണിക്കില്‍ വായിച്ചിടും

കവി : ബാലേന്ദു. മുന്‍ശ്ലോകത്തിന്റെ ഹാസ്യാനുകരണം.

ശ്ലോകം 1229 : മാനം ചേര്‍ന്ന ഭടന്റെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം

മാനം ചേര്‍ന്ന ഭടന്റെ മിന്നല്‍ ചിതറും കൈവാളിളക്കത്തിലും,
മാനഞ്ചും മിഴി തന്‍ മനോരമണനില്‍ച്ചായുന്ന കണ്‍കോണിലും,
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പണിപ്പൂങ്കവിള്‍--
സ്ഥാനത്തും, നിഴലിച്ചു കാണ്മു കവിതേ, നിന്‍ മഞ്ജുരൂപത്തെ ഞാന്‍.

കവി : വള്ളത്തോള്‍, കൃതി : കവിത

ശ്ലോകം 1230 : സത്യം തെല്ലുമിയന്നിടാതെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സത്യം തെല്ലുമിയന്നിടാതെ പലതും വാഴ്ത്തും പരസ്യത്തിലും
നിത്യം മോഡല്‍ ചമഞ്ഞിടുന്ന നടിതന്‍ ശുഷ്കസ്തനാദ്യത്തിലും
സ്വാര്‍ത്ഥപ്രേരിതകുത്സിതാഭയിയലും വാഗ്ദാനപത്രത്തിലും
തീര്‍ത്തും കാണുകയില്ല ധന്യകവിതേ, നിന്‍ മുഗ്ദ്ധഭാവം ദൃഢം.

കവി : ബാലേന്ദു. മുന്‍ശ്ലോകത്തിന്റെ ഹാസ്യാനുകരണം.

ശ്ലോകം 1231 : സാപത്ന്യം പൂണ്ടു കൂട്ടാര്‍ക്കറുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സാപത്ന്യം പൂണ്ടു കൂട്ടാര്‍ക്കറുതി വരുവതില്‍ കാന്തമാരേന്തുമത്രേ
ലോപംകൂടാത്ത മോദം ഹൃദി, ഭവതി മറിച്ചാവതെന്തീവിധത്തില്‍?
ചാപം തോല്‍ക്കുന്നതാം നിന്‍ പുരികമൊഴികെ മറ്റൊന്നിലും തന്നെയീ ഞാന്‍
രോപം സന്ധിച്ചനാള്‍തൊട്ടിതുവരെയടിമപ്പെട്ടതായ്‌ കേട്ടതില്ല

കവി : ഉള്ളൂര്‍, കൃതി : സുജാതോദ്വാഹം

ശ്ലോകം 1232 : ചലാപാംഗം ദൃഷ്ടഃ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ചലാപാംഗം ദൃഷ്ടഃ സ്പൃശസി ബഹുശോ വേപഥുമതീം
രഹസ്യാഖ്യായീവ സ്വനസി മൃദുകര്‍ണ്ണാന്തികചരഃ
കരൌ വ്യാധുന്വത്യാഃ പിബസി രതിസര്‍വസ്വമധരം
വയം തത്ത്വാന്വേഷാന്മധുകര, ഹതാ, സ്ത്വം ഖലു കൃതീ!

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1233 : കടുക്കും കാഠിന്യം തടവിന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

കടുക്കും കാഠിന്യം തടവിന തപത്തിന്‍ കടുത ക--
ണ്ടെടുക്കാന്‍ സ്വം രൂപം ത്വരയൊടുമഥാദ്രീന്ദ്രജയുടെ
പടുത്വം ചേര്‍ന്നീടും ചടുമൊഴികള്‍ കേട്ടിട്ടതിരസാല്‍
മടിച്ചും വാണോരത്ത്രിപുരരിപു നല്‍കട്ടെ കുശലം.

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 1234 : പാടിക്കേട്ടതു പാടുപെട്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാടിക്കേട്ടതു പാടുപെട്ടു പറയാറാകുമ്പൊഴേയ്കും കിളി--
ക്കൂടിന്‍നേര്‍ക്കു കുതിച്ചിടുന്നു മരണം കള്ളക്കരിമ്പൂച്ചയായ്‌
ആടും കൂട്ടിനകത്തിരുന്നു കരുണം കേഴുന്നൊരിപ്പക്ഷിയെ--
ക്കൂടെക്കൂടെയലട്ടിടും പണി, സഖേ പാടില്ല പാടില്ല മേല്‍!

കവി : വി.കെ.ജി

ശ്ലോകം 1235 : ആരോ വിട്ടൊരു `ചുട്ട' കത്തിതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ആരോ വിട്ടൊരു `ചുട്ട' കത്തിതു ദൃഢം, ചൂടുള്ളതല്ലെങ്കില്‍ നിന്‍
താരോടൊത്ത കരദ്വയത്തിനിതെടുക്കുമ്പോള്‍ വിയര്‍പ്പോലുമോ?"
ആരോമല്‍ക്കണവന്റെ കാമലിഖിതം നോക്കിസ്സുഖിക്കുന്ന പോ--
തോരോന്നീവിധമോതി തോഴി കളിയാക്കുന്നൂ കയല്‍ക്കണ്ണിയെ.

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1236 : ആരോടും ദീനദേഹസ്ഥിതിഗതികള്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ആരോടും ദീനദേഹസ്ഥിതിഗതികള്‍ മൊഴിഞ്ഞീല, തേങ്ങിക്കരഞ്ഞീ--
ലോരോ ജീവാണുവും ദുര്‍മ്മൃതിയുടെ പിടിയില്‍പ്പെട്ടലട്ടുമ്പൊഴും നീ;
നേരോതാം സ്തബ്ധനായേ, നെഴുതി മഷിയുണങ്ങാത്ത പദ്യങ്ങള്‍ വായി--
ച്ചാ രോഗം കൂടി ഞെട്ടും പടി പല വെടി പൊട്ടിച്ചു പൊട്ടിച്ചിരിക്കേ.

കവി : എന്‍.കെ. ദേശം , കൃതി : (കവി കക്കാടിനെപ്പറ്റി)

ശ്ലോകം 1237 : നെഞ്ഞില്‍ക്കാണാവു നാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

നെഞ്ഞില്‍ക്കാണാവു നാ, മക്കതിരൊളി തിരളും ധീരനെ, ബ്ഭസ്മരേഖാ--
മഞ്ജുശ്രീഫാലപാര്‍ശ്വേ കലയുടെ കുറി ചൂടുന്നൊരത്തമ്പുരാനെ,
കുഞ്ഞിക്കയ്യാല്‍ വലിക്കെ, ക്കവിത കസവു നീട്ടുന്ന തോള്‍മുണ്ടു ചേരും
കുഞ്ഞിക്കുട്ടാഖ്യനെ, സ്സുസ്മിതസിതമണിയാം വിസ്മയം തഞ്ചുവോനെ.

ശ്ലോകം 1238 : കാതില്‍ക്കേള്‍ക്കാവു ഞാന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

കാതില്‍ക്കേള്‍ക്കാവു ഞാനെപ്പൊഴുതുമരമണിച്ചാര്‍ത്തൊലിക്കൊത്തിണങ്ങും
തോതില്‍പ്പൊങ്ങും ചിലങ്കച്ചിലുചിലുനിദനം കാല്‍ച്ചിലമ്പൊച്ചയോടും
പ്രീതിക്കെന്തുണ്ടു വേറിട്ടടിയനിതു കണക്കായതൊന്നിങ്കലല്ലാ--
തേതില്‍ സ്പന്ദിച്ചിടും പാരിതിനുടെ കളസംഗീത സാരസ്യസാരം!

ശ്ലോകം 1239 : പിച്ചക്കാരന്‍ കുബേരന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പിച്ചക്കാരന്‍ കുബേരന്‍, പിതൃപതി സുകൃതാഘാനഭിജ്ഞന്‍, വിരൂപന്‍
പച്ചക്കാമന്‍, പതംഗന്‍ പകല്‍മതി, പരവാന്‍ പദ്മനാഭാഗ്രജാതന്‍,
അര്‍ച്ചിഷ്മാനപ്രഭാംഗന്‍, ധിഷണനധിഷണന്‍, നിന്റെ പാദാംബുജത്താ--
രര്‍ച്ചിക്കും മര്‍ത്ത്യനെക്കണ്ടറിയുമവനുമേ പാപനിഷ്ഠന്‍ വസിഷ്ഠന്‍!

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

ശ്ലോകം 1240 : ആവതോളമിഹ നിത്യവും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

ആവതോളമിഹ നിത്യവും ഭജി--
ക്കാവതായ്‌പ്പല പദാര്‍ത്ഥമില്ലയോ?
പാവമീ നിരപരാധി പക്ഷിയെ--
ക്കൊല്‍വതെന്തിനു മനുഷ്യര്‍ കഷ്ടമേ!

കവി : വള്ളത്തോള്‍, കൃതി : കോഴി (സാഹിത്യമഞ്ജരി)

ശ്ലോകം 1241 : പാഞ്ചാലിയെക്കീചകന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പാഞ്ചാലിയെക്കീചകനെന്നപോലെ
പുണര്‍ന്നിടാനായണയുന്നിതാ ഞാന്‍
പൂന്തേന്‍മൊഴീ, കാവ്യമനോഹരീ, നിന്‍
പൂമേനിയെന്തിത്ര കഠോരമാവാന്‍?

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 1242 : പൂനായിലുണ്ടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

പൂനായിലുണ്ടു മമ കാമുകനായൊരുത്തന്‍
താനാണു ഭീമനിദമോര്‍ത്തു വസിച്ചിടുന്നോന്‍
താനെന്നെയിങ്ങനെയിടയ്ക്കിടെ പൂണ്മതെങ്ങാ--
നാ നായര്‍ കാണ്‍കിലതു നല്ലതിനല്ല ചൊല്ലാം.

കവി : ബാലേന്ദു. കഴിഞ്ഞ ശ്ലോകത്തിനുള്ള മറുപടി.

ശ്ലോകം 1243 : തയ്യായ നാളിലലിവാര്‍ന്നൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

തയ്യായ നാളിലലിവാര്‍ന്നൊരു തെല്ലു നീര്‍ തന്‍
കയ്യാലണപ്പവനു കാമിതമാക നല്‍കാന്‍
അയ്യായിരം കുല കുലയ്പ്പൊരു തെങ്ങുകള്‍ക്കു--
മിയ്യാളുകള്‍ക്കുമൊരു ഭേദമശേഷമില്ല.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1244 : ആകാശത്തുപിറന്നമേയകുതുകം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആകാശത്തുപിറന്നമേയകുതുകം കൈക്കൊണ്ടിരിക്കും മഹാ--
രാകാശാരദശര്‍വ്വരീശവദനേ വൈഷമ്യമുണ്ടെങ്കിലും
ഏകേണം മധുരാധരാമൃതമെനിക്കല്ലെങ്കിലാളൊന്നുടന്‍
പോകേണം പുലയായ വസ്തുത ഗൃഹത്തിങ്കല്‍ ഗ്രഹിപ്പിക്കുവാന്‍.

കവി : ഒറവങ്കര

ശ്ലോകം 1245 : എന്നെപ്പോലുമെനിക്കു നേര്‍വഴി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നെപ്പോലുമെനിക്കു നേര്‍വഴി നയിക്കാനൊട്ടുമാകാത്ത ഞാ--
നന്യന്മാരെ നയിച്ചു നായകപദപ്രാപ്തിക്കു ദാഹിക്കയോ?
കന്നത്തത്തിനുമുണ്ടു മന്നിലതിരെന്നോര്‍ക്കാതെ തുള്ളുന്നു ഞാ--
നെന്നെത്തന്നെ മറന്നു -- കല്ലുകളെറിഞ്ഞെന്‍ കാലൊടിക്കൂ വിധേ!

കവി : ചങ്ങമ്പുഴ

ശ്ലോകം 1246 : കാടത്തം കവിയായിടുന്ന...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാടത്തം കവിയായിടുന്ന പതിവുണ്ടീ നാട്ടിലല്ലെങ്കിലെന്‍
മൂഢത്വത്തിനൊര്‍ത്ഥമായി വിടരാനീമട്ടു സാധിക്കുമോ?
പാടില്ലെന്നു പറഞ്ഞുകൂട നിയതം നീ നിന്റെ പൊന്മോതിര--
ച്ചോടാല്‍പ്പൂക്കളമിട്ട നാവിനുലകം സൌന്ദര്യവൃന്ദാവനം.

കവി : യൂസഫലി കേച്ചേരി

ശ്ലോകം 1247 : പട്ടിയ്ക്കാംതൊടിയിട്ട...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പട്ടിയ്ക്കാംതൊടിയിട്ട ചിട്ട, കവളപ്പാറയ്ക്കെഴും പ്രാഭവം
ചുട്ടിക്കെട്ടില്‍, മിനുക്കിലോര്‍ക്ക കുടമാളൂരിന്‍ കടക്കണ്‍കളി,
ഇഷ്ടംപോലെ രസം പകര്‍ന്നഭിനയം കുഞ്ചുക്കുറുപ്പിന്റെ,യൊ--
ട്ടൊട്ടല്ലൊക്കെയുമൊത്തുചേര്‍ന്ന നടനീത്തൌര്യത്രയീനായകന്‍!

കവി : കുത്തുള്ളി , കൃതി : കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മരണ

ശ്ലോകം 1248 : ഇരുവശവുമിരിയ്ക്കുവോര്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : പുഷ്പിതാഗ്ര

ഇരുവശവുമിരിയ്ക്കുവോരെണീറ്റൂ
തെരുതെരെയദ്ധ്വഗര്‍ മാറിനിന്നു ദൂരാല്‍
ഒരു ഭയബഹുമാനഭക്തി തിങ്ങി--
ത്തെരുവതു ഹന്ത നിതാന്തശാന്തമായി

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1249 : ഒരു ദീപവുമിന്ദുവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വിയോഗിനി

ഒരു ദീപവുമിന്ദുവും സ്ഫുരി--
പ്പൊരുനക്ഷത്രവുമൊന്നുമെന്നിയേ
ഇരുള്‍ മേലിരുളാം സുഷുപ്തിയില്‍
ശരണം ചിന്മയദേവ ദേവ നീ

കവി : ആശാന്‍ , കൃതി : നിശാപ്രാര്‍ത്ഥന

ശ്ലോകം 1250 : ഇന്നാവാം, നാളെയാവാം,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഇന്നാവാം, നാളെയാവാം, മരണമണവതീ മാത്രയില്‍ത്തന്നെയാവാം,
എന്നാണെന്നോരുവാനും വിഷമകരമതോര്‍ത്താടല്‍ തേടായ്ക ചിത്തം;
എന്നാളും നാമനംഗാന്തകപദകമലധ്യാനനിര്‍ല്ലീനരായ്‌ത്താന്‍
നിന്നാവൂ നിത്യമുക്തിക്കുതകിടുമതിനിന്നില്ല തെല്ലും വിവാദം.

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 1251 : എത്രയുണ്ടു തവ ജീവകാല...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : കുസുമമഞ്ജരി

എത്രയുണ്ടു തവ ജീവകാലമയി ചക്രവാകി, പുനരല്‍പമേ,
തത്രയൌവന, മിതിങ്കലും പകുതി രാത്രിയായതില്‍ വിയോഗമേ;
അത്ര നിന്‍ജനി നിരര്‍ത്ഥമാണറിക ശിഷ്ടമാം സമയമുള്ളത--
ങ്ങത്രയും പ്രണയകോപമായ്‌ക്കളകിലാരു നിന്റെ ഹിതമോതിടും?

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 1252 : ആറും നാലും കിടന്നാടിയ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ആറും നാലും കിടന്നാടിയ മഹിതമണിച്ചെപ്പില്‍ നിന്നൂറിയൂറി--
ച്ചോരും ചൊല്‍ക്കൊണ്ട നാദാമൃതമൃദുലഹരീസംഗസഞ്ജാതമോദാല്‍
ചേരും ചേലൊത്ത പുത്തന്‍ പുളകമുളകളായ്‌ മാറുമീയൂഴിയില്‍ക്കൈ--
മാറും തോറും തുടിക്കും കവിയുടെ കരളേ വെല്‍ക തുഞ്ചന്‍പറമ്പേ!

കവി : വെയിലോപ്പിള്ളി

ശ്ലോകം 1253 : ചാടായി വന്നൂ...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര

ചാടായി വന്നൂ ശകടാസുരന്‍ താന്‍
ചാടാനൊരുമ്പെട്ടു മുകുന്ദഗാത്രേ
വാടാതെ പാദേന ഹനിച്ചു ബാലന്‍
ചാടായിരം ഖണ്ഡമതായി വീണു

കവി : കുഞ്ചന്‍ നമ്പ്യാര്‍ , കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1254 : വാരാളും മലയാളഭാഷയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം :

വാരാളും മലയാളഭാഷയില്‍ മുറയ്ക്കൊക്കും മഹാകാവ്യമി--
ങ്ങാരാലും കൃതമായതില്ലിതുവരെയ്ക്കാ ഹാനി തീര്‍ത്തീടുവാന്‍
ശ്രീരാമന്റെ ചരിത്രമാകിയ മഹാകാവ്യത്തെയൊന്നാമതാ--
യാരാല്‍ത്തീര്‍ത്തതുകൊണ്ടു കേരളധരാവാല്മീകിയായീ ഭവാന്‍!

ശ്ലോകം 1255 : ശാസ്ത്രം മന്ദരമാക്കി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശാസ്ത്രം മന്ദരമാക്കിയിപ്രകൃതിയാം ക്ഷീരാബ്ധി തന്നെക്കട--
ഞ്ഞത്രേ മാനുഷര്‍ --ദേവദൈത്യര്‍-- അമൃതം നേടുന്നതീ ഭൂമിയില്‍;
സൂത്രം -- നൂതനയന്ത്രജാലമലസം തുപ്പുന്നു കാകോളമി--
ങ്ങെത്തുന്നെന്നിനിയേതുതാന്‍ വടിവിലോ, ശ്രീനീലകണ്ഠേശ്വര!

കവി : ബാലേന്ദു

ശ്ലോകം 1256 : സദ്വര്‍ണ്ണാഞ്ചിതശയ്യ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സദ്വര്‍ണ്ണാഞ്ചിതശയ്യ ചേര്‍, ന്നഴകെഴും ഭാവപ്രഭാവത്തൊടും,
മൃദ്വംഗാനുഗുണപ്രയുക്തവിവിധാലങ്കാരസമ്പത്തൊടും,
വിദ്വല്ലാളിതകാളിദാസകവിതയ്ക്കൊപ്പം വിളങ്ങുന്ന നീ
മദ്വക്ഷോമണിമാലികേ, കിമപി കൈക്കൊള്‍കാ പ്രസാദത്തെയും!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1257 : വെള്ളം ചേരാത്ത കള്ളീന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

വെള്ളം ചേരാത്ത കള്ളിന്‍ ലഹരി നുണയുമന്നേരവും, ദൂരെ മേവും
വെള്ളിത്താരത്തെ നോക്കി പ്രണയവിവശനായ്‌ വേണുവൂതുന്ന പോതും
തള്ളും രോഷത്തില്‍ വാഴക്കുലയുടെ ഹരണത്തെപ്പഴിക്കുമ്പൊഴും കേ--
ട്ടുള്ളം തുള്ളുന്നു -- കാണാമവികലനടനം കാവ്യകന്യാവിലാസം.

കവി : ബാലേന്ദു

ശ്ലോകം 1258 : തൂവെണ്ണിലാവു വിരവില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

തൂവെണ്ണിലാവു വിരവില്‍ തെളിയുന്ന നേരം
പൂവിന്നുളാം പരിമളം ചൊരിയുന്ന നേരം
കാര്‍വര്‍ണ്ണനക്കുഴലെടുത്തു വിളിച്ച നേരം
നീള്‍ക്കണ്ണിമാരുഴറിവന്നതു കാണ്മനോ ഞാന്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 1259 : കല്ലേറു, ബസ്സപകടം,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

കല്ലേറു, ബസ്സപകടം, വെടിവെപ്പു, കൂട്ട--
ത്ത, ല്ലക്രമം, കൊല തുടങ്ങിയ മാരണങ്ങള്‍
എല്ലാം തിമിര്‍ക്കുമിവിടിപ്പൊഴുതെപ്പൊഴെന്നു
ചൊല്ലാവതല്ല പുരുഷന്റെ തകര്‍ച്ചയാര്‍ക്കും.

കവി : ഉമേഷ്‌ നായര്‍, കൃതി : (സമസ്യാപൂരണം, ഭാഷാപോഷിണി, 1982)

ശ്ലോകം 1260 : എന്നാലുമമ്മയുടെ ചാരു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

എന്നാലുമമ്മയുടെ ചാരുകൃപാവിശേഷാല്‍
തന്നാലെതന്നെ മലയാളമതും പഠിച്ചു
പിന്നാലെ നല്ലുദയവര്‍മ്മ നൃപാലകന്റെ
പിന്നാലെകൂടിയൊരുമാതിരിയാക്കി വച്ചു.

കവി : കെ. സി. നാരായണന്‍ നമ്പ്യാര്‍, കൃതി : കന്യാകുമാരീ പ്രാര്‍ത്ഥന

ശ്ലോകം 1261 : "പൂന്തേന്മൊഴീ"യെന്നു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

"പൂന്തേന്മൊഴീ"യെന്നു വിളിച്ചു ചുറ്റും
ചാഞ്ചാടിയാടുന്നതു കീചകന്മാര്‍
തനിയ്ക്കു താനേ തുണയെന്നു കണ്ടാല്‍
കരുത്തു കാട്ടേണ, മതാണു ബുദ്ധി.

കവി : ജ്യോതിര്‍മയി. രാജേഷ്‌ വര്‍മ്മയുടെ പാഞ്ചാലിയെക്കീചകന്‍ (ശ്ലോകം \ref{slo:paancaaliyekkiicakan}) എന്ന ശ്ലോകത്തിനുള്ള മറുപടി.

ശ്ലോകം 1262 : തായ്‌ തീര്‍ക്കുവാന്‍ തക്കൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തായ്‌ തീര്‍ക്കുവാന്‍ തക്കൊരു നല്ല കൊമ്പു
യാതൊന്നില്‍ നിന്നോ മഴുവിന്നു കിട്ടി
അശ്ശാഖിയെത്തന്നെയതാശു വെട്ടി--
വീഴ്ത്തുന്നു കാര്‍ത്തജ്ഞവിജൃംഭിതത്താല്‍!

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1263 : അതേ മഹാന്‍ ഭാര്‍ഗ്ഗവ...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അതേ മഹാന്‍ ഭാര്‍ഗ്ഗവരാമനാണി--
സ്സുതേജസാ ഭാസുരനാം ദ്വിജേന്ദ്രന്‍
ജിതേന്ദൃയന്‍ ധൂര്‍ജ്ജടി ദര്‍ശനത്തില്‍--
ദ്ധൃതേച്ഛനായ്‌പ്പോവുകയാണിദാനീം.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1264 : ജലഭരങ്ങളൊഴിഞ്ഞതി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

ജലഭരങ്ങളൊഴിഞ്ഞതിവേനലീ
നിലയിലാതപമാര്‍ക്കുമണയ്ക്കവേ
അലമിതെന്തൊരു ശങ്ക, വരാംഗനാ--
കുലമണേ, ലമണേഡു കുടിക്കെടോ!

കവി : കെ.വി.പി. കൃതി: (സമസ്യാപൂരണം)

ശ്ലോകം 1265 : അവനമാ വനമാലി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

അവനമാ വനമാലി നടത്തുമെ--
ന്നിഹ മുദാഹമുദാര നിനച്ചു ഞാന്‍
ഭുവനപാവന, പാര്‍ക്കുവതെന്നതോര്‍--
ക്കണമിതാണമിതാദരമാശ മേ.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 1266 : ഭുവനവാസിജനം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

ഭുവനവാസിജനം തലയാട്ടിടും
കവനരീതികളുണ്ടു മഹേശ്വരീ
അവനമുണ്ടണവാനടികുമ്പിടാ--
മിവനജേ വനജേക്ഷണവന്ദിതേ.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 1267 : അവിരളം മലയാള...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

അവിരളം മലയാളമഹിക്കു ഹൃ--
ത്തവിയുമാറു മഹമ്മദയോധിനി
ഛവി നിതാന്തമെഴും സികതാടവീ--
സവിധമാവിധമാശു ഗമിച്ചിതേ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1268 : ഛായാവിനീതാധ്വ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഛായാവിനീതാധ്വപരിശ്രമേഷു
ഭൂയിഷ്ഠസംഭാവ്യ ഫലേഷ്വമീഷു
തസ്യാതിഥീനാമധുനാസപര്യാ
സ്ഥിതാസു പുത്രേഷ്വിവ പാദപേഷു.

കവി : കാളിദാസന്‍ , കൃതി : രഘുവംശം

ശ്ലോകം 1269 : തുരഗഖുരഹതസ്തഥാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

തുരഗഖുരഹതസ്തഥാ ഹി രേണുര്‍--
വിടപവിഭക്തരഥാര്‍ദ്രവല്‌ക്കലേഷു
പതതി പരിണതാരുണപ്രകാശഃ
ശലഭസമൂഹ ഇവാശ്രമദ്രുമേഷു.

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1270 : പോയീ കൈരളി തന്‍ പ്രശസ്ത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പോയീ കൈരളി തന്‍ പ്രശസ്തതനയന്‍, പോയീ മഹാപണ്ഡിതന്‍,
പോയീ ശിഷ്യസുഹൃല്‍പ്രിയന്‍ ഭസിതമായമ്മേനി പേരായ്‌ മഹാന്‍;
മായീഭൂതമഹോ ജഗത്‌സ്ഥിതിയിതാമാദ്യാക്ഷരില്‍ ശോകമീ--
സ്ഥായീഭാവമിയന്നു ബാഷ്പനിരയും നില്‍ക്കാത്ത നീര്‍ച്ചാട്ടമായ്‌.

കവി : ആശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1271 : മൂവാറുള്ളപ്പുഴയ്ക്കും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മൂവാറുള്ളപ്പുഴയ്ക്കും ചെറുതിടയകലെത്തെക്കുമാറി ത്രിമൂര്‍ത്തീ--
ദേവന്മാര്‍ വാണിടും മുത്തലപുരമതു വന്‍ കീര്‍ത്തിയില്ലാത്ത ഗ്രാമം;
മൂവന്തിക്കാളുകൂടും കവലയിലരുകില്‍ച്ചേര്‍ന്ന നായര്‍ക്കുടുംബം
കൂരാപ്പിള്ളില്‍പ്പിറന്നേന്‍; ബഹുജനനുതനാം ഗാന്ധി പോയോരു വര്‍ഷം.

കവി : ബാലേന്ദു

ശ്ലോകം 1272 : മഞ്ജുശ്രീമലര്‍ മാമ്പഴം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മഞ്ജുശ്രീമലര്‍ മാമ്പഴം മധു ഗുളം പാല്‍ നല്ല പഞ്ചാരയും
രഞ്ജിച്ചീടിന പായസം പനസമങ്ങപ്പം വികല്‍പം വിനാ
കുഞ്ഞിക്കുമ്പ നിറച്ചിതൊക്കെയമര്‍ചെയ്തീശന്റെ നല്‍സന്തതി--
ക്കുഞ്ഞെന്നും കുതുകത്തൊടെന്‍ കരള്‍കളിത്തട്ടില്‍ കളിച്ചീടണം

കവി : വെണ്മണി മഹന്‍ നമ്പൂതിരിപ്പാട്‌

ശ്ലോകം 1273 : കണ്ടാല്‍ നീയൊരുടഞ്ഞ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കണ്ടാല്‍ നീയൊരുടഞ്ഞ ശംഖു, പലരും നിന്ദിച്ചിടാം നിര്‍ദയം,
കല്യശ്രീ കലരുന്ന ശംഖനിരയെപ്പേര്‍ത്തും പുകഴ്ത്തീടുവോര്‍
കഷ്ടം നാളെയവറ്റ മണ്‍തരികളാ, ണെന്നും ജയം നേടി നീ
കര്‍മ്മപ്രേരകപാഞ്ചജന്യരവമായെന്നും മുഴങ്ങും ദൃഢം.

ശ്ലോകം 1274 : കാണുന്ന ലോകങ്ങടെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കാണുന്ന ലോകങ്ങടെ കണ്ണിലെല്ലാം
കര്‍പ്പൂരനീര്‍ വീഴ്ത്തിയുമാത്തമോദം
പടങ്ങളോരോന്നിവ കണ്ടുകൊണ്ടും
പരന്‍ പുമാന്‍ പുക്കു പുരത്തിനുള്ളില്‍

കവി : കെ. സി. കേശവപിള്ള, കൃതി : കേശവീയം

ശ്ലോകം 1275 : പഠിപ്പു തീര്‍ന്നാല്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പഠിപ്പു തീര്‍ന്നാലുടനങ്ങെനിയ്ക്കു
പണം പെറും നല്‍പ്പണിയൊന്നു കിട്ടും
അന്നാള്‍മുതല്‍ക്കമ്മ മദീയനവ്യ--
സമ്പത്സുധാമാധുരിയാസ്വദിയ്ക്കും.

കവി : വി.കെ.ജി

ശ്ലോകം 1276 : അശ്വപ്രവാഞ്ചാംബുദ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അശ്വപ്രവാഞ്ചാംബുദഗര്‍ജ്ജിതം ച
സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം
അവര്‍ഷണം ചാപ്യതിവര്‍ഷണം ച
ദേവോ ന ജാനാതി കുതോ മനുഷ്യഃ?

ശ്ലോകം 1277 : അങ്ങോട്ടു നോക്കുക, ചുവപ്പു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

അങ്ങോട്ടു നോക്കുക, ചുവപ്പു വെളുപ്പു പച്ച--
യെന്നീ നിറങ്ങളിടതിങ്ങിയൊരംബരാന്തം
ചെന്താരുമാമ്പലുമൊരേസമയം വിരിഞ്ഞു--
പൊന്തുന്ന പൊയ്കയുടെ ചന്തമിയന്നിടുന്നോ?

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : വിശ്വരൂപം

ശ്ലോകം 1278 : ചേരും ചിടച്ചകിരി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ചേരും ചിടച്ചകിരി ചാരുകപാലദിവ്യ--
നീരും മിഴിത്രിതയവും തിരളുന്നതായും
നേര്‍പാതി നാരിപരിപൂരിതമായുമുള്ള
കേരം തരട്ടിഹ നമുക്കഖിലേപ്സിതാര്‍ത്ഥം.

കവി : ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍

ശ്ലോകം 1279 : നിര്‍ദ്ദേവത്വത്തിനായിട്ട്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

നിര്‍ദ്ദേവത്വത്തിനായിട്ടസുരവരനൊരാള്‍ വന്‍തപം ചെയ്തകാല--
ത്തുണ്ടായോരത്തല്‍ തീര്‍ക്കാനമരരഖിലരും വാണിയെസ്സേവ ചെയ്കെ
മത്തേറും ദൈത്യനാവില്‍ക്കപടനടനമൊന്നാടി വാനോര്‍ക്കു നിത്യാ--
നന്ദം പാരം പകര്‍ന്നീടീന ഭഗവതി, നീ ദീപ്തമാക്കെന്‍ കവിത്വം!

കവി : ഹരിദാസ്‌

ശ്ലോകം 1280 : മൂലം നാള്‍ മുറ്റുമാളും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

മൂലം നാള്‍ മുറ്റുമാളും മുഴുസുകൃതഫലം, മുഖ്യവഞ്ചിക്ഷിതിശ്രീ--
മൂലം, മൂര്‍ദ്ധാഭിഷിക്തവ്രജമുകുടമിളന്മുഗ്ദ്ധമുക്താകലാപം,
പാലംഭോരാശികന്യാപതിഭജനപരാധീന, മന്യൂനകീര്‍ത്തിയ്‌--
ക്കാലംബം, രാമവര്‍മ്മാഭിധ, മവനകലാലാലസം, ലാലസിപ്പൂ!

കവി : ഉള്ളൂര്‍

ശ്ലോകം 1281 : പണ്ടെങ്ങാണ്ടൊരു ഭൂസുരന്റെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പണ്ടെങ്ങാണ്ടൊരു ഭൂസുരന്റെ കഥ കേട്ടിട്ടുണ്ടു, കേള്‍ക്കേണമോ?
പാണ്ടിപ്പട്ടരു വംശമായവര്‍കളെക്കാണ്മാതിരിപ്പാനഹോ
വമ്പന്‍ കൊമ്പനിരണ്ടമിട്ടുകളവാനണ്ഡം തുറക്കും വിധൌ
മണ്ടിച്ചെന്നുകരേറി നോക്ക്യസമയേ രണ്ടുണ്ടതില്‍പ്പട്ടരു്‌

ശ്ലോകം 1282 : വൃത്തോത്തുംഗകുചങ്ങള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വൃത്തോത്തുംഗകുചങ്ങ, ളഗ്ഗുരുനിതംബം, കാകളീമാധുരീ--
സത്താം ശബ്ദസുഖം, പ്രസാദ, മുചിതാലങ്കാരസമ്പന്നതാ,
ഇത്ഥം കോമളിമാവിണങ്ങുമവളെക്കാണുന്ന വിദ്യാര്‍ത്ഥികള്‍--
ക്കത്യന്തം കവിതയ്ക്കു ശക്തിയുളവാകാഞ്ഞാലതാണത്ഭുതം!

കവി : വി. കെ. ജി.

ശ്ലോകം 1283 : ഇന്ദ്രപ്രസ്ഥത്തിലിന്ദ്രപ്രിയ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ഇന്ദ്രപ്രസ്ഥത്തിലിന്ദ്രപ്രിയസുതനെ നിനച്ചുള്ളൊരൌത്സുക്യവേഗാല്‍
വന്നിട്ടബ്ഭീമനാലേ മഗധപതിയെയും കൊന്നു നാടും ജയിച്ചാന്‍
ധന്യാത്മാ രാജസൂയം നരപതി ബത സാധിച്ചതും ധര്‍മ്മജന്‍ താ--
നൊന്നായീ ചൈദ്യനപ്പോള്‍ മധുമഥന! ഭവാനോടതും കൈതൊഴുന്നേന്‍

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 1284 : ധീരനായനിശം...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : രഥോദ്ധത

ധീരനായനിശമപ്രമത്തനായ്‌
ദ്വാരപാലനമിഹാചരിയ്ക്ക മേ
സ്വൈരമെന്റെയനുവാദമാര്‍ന്നിടാ--
താരടുക്കിലുമകത്തു കേറ്റൊലാ

കവി : വള്ളത്തോള്‍, കൃതി : ഗണപതി

ശ്ലോകം 1285 : സൂര്യന്‍ പൊന്‍കിരണം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സൂര്യന്‍ പൊന്‍കിരണം പരത്തി വിരവില്‍പ്പൊങ്ങിക്കിഴക്കംബരേ
പാരില്‍ മോദമതേകി ചിങ്ങമിതുതാന്‍ വന്നെത്തി വീണ്ടും സഖേ
സന്തോഷപ്രദമായിടാനിനിവരും നാള്‍ നിങ്ങളേവര്‍ക്കുമെ--
ന്നുള്ളോരാശംസയേകാന്‍ തുനിയുവതടിയന്നിപ്രകാരം സദസ്സില്‍

കവി : ഋശി കപ്ലിങ്ങാടു്‌

ശ്ലോകം 1286 : സത്രം കാണൊരിടത്തു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സത്രം കാണൊരിടത്തു ചത്തു കരയും കോലാഹലം കുത്ര ചില്‍
വിദ്വാന്മാരൊരിടത്തു മദ്യപകുലം തച്ചും കയര്‍ത്തും ക്വചില്‍
മുഗ്ദ്ധസ്ത്രീയൊരിടത്തു മുത്തികളിരുന്നേങ്ങിക്കുരച്ചന്യതഃ
ശ്രോത്രാദിക്കമൃതോ തളിച്ച വിഷമോ വിശ്വം വിചിത്രം വിഭോ!

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1287 : മെയ്യില്‍പ്പാമ്പുണ്ടനേകം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

മെയ്യില്‍പ്പാമ്പുണ്ടനേകം ഗളമതില്‍ വിലസും കാളകൂടം കഠോരം,
കയ്യില്‍ ശൂലം, കഠാരം, തിരുമിഴിയിതു തീക്കട്ട, വേഷം വിശേഷം,
അയ്യോ! നിന്‍കാന്തനൊത്തുള്ളൊരുപൊറുതി മഹാദുര്‍ഘടം തന്നെ, യോര്‍ത്താല്‍
വയ്യേ! മറ്റാര്‍ക്കുമില്ലിങ്ങനെ മലമകളേ! ജാതകം ജാതി തന്നെ!

കവി : നടുവത്തച്ഛന്‍ , കൃതി : (സമസ്യാപൂരണം)

ശ്ലോകം 1288 : ആകാതാരഭിമാന...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആകാതാരഭിമാനപൂര്‍ണ്ണരകമേ ചിന്തിക്കിലിന്നക്ഷര--
ശ്ലോകത്തിന്‍ പരിപൂര്‍ണ്ണചന്ദൃകസമം കീര്‍ത്തിപ്രദം വൈഭവം;
ഓര്‍ത്താലായതിനൊക്കെയേകമഭയം സാരംഗപാണീപദം
പേര്‍ത്തും പാര്‍ത്തു തുണയ്ക്കുവാന്‍ കനിയണം ശ്രീരാഗപൂര്‍ണ്ണം മനം.

കവി : ബാലേന്ദു. മുദ്രാരൂപേണ ആരഭി, പൂര്‍ണ്ണചന്ദൃക, സാരംഗം, ശ്രീ എന്നി രാഗങ്ങളെ സൂചിപ്പിച്ചിരിക്കുന്നു.

ശ്ലോകം 1289 : ഓരോ നാളും പ്രഭാതസ്മിതമൊടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ഓരോ നാളും പ്രഭാതസ്മിതമൊടു കുശലാന്വേഷണം ചെയ്തു പൊങ്ങും
നേരം മന്ദം തലോടും മമ തനു ജനലില്‍ക്കൂടിയാഹ്ലാദഹൃദ്യം
കാരുണ്യം കാട്ടുമീവാസരനിരയിലൊരാളെന്നെയൊറ്റിക്കൊടുക്കും
ചാരന്‍; ഗൂഢം ചിരിയ്ക്കും മൃതിയുടെ സവിധത്തിങ്കലെത്തിക്കുമെന്നെ

കവി : വി. കെ. ജി.

ശ്ലോകം 1290 : കിട്ടീലയോ ദക്ഷിണ...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കിട്ടീലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനീം;
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി--
യെന്നാലതും നല്‍കിയനുഗ്രഹിയ്ക്കാം!

കവി : വള്ളാത്തോള്‍ , കൃതി : ശിഷ്യനും മകനും

ശ്ലോകം 1291 : ദൈവത്തിന്റെ കരത്തിലാണു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദൈവത്തിന്റെ കരത്തിലാണു ഭുവനം; സര്‍വ്വം നിയന്ത്രിക്കുമാ--
ദേവന്‍ മന്ത്രവശംഗതന്‍; മഹിതമാ മന്ത്രം ദ്വിജാധീനവും;
ഹാ! വന്‍പെന്തിതിലേറെ വേണമുലകില്‍ ബ്രാഹ്മണ്യമാപൂര്‍ണ്ണമെ--
ന്നേവം കണ്ണുമടച്ചിരുന്നു സസുഖം നമ്പൂരിതന്‍ പൂര്‍വ്വികര്‍!

കവി : പ്രേംജി

ശ്ലോകം 1292 : ഹരീശ്വരന്‍ തന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഉപേന്ദ്രവജ്ര

ഹരീശ്വരന്‍ തന്‍ പദപംക്തി നന്നായ്‌
നിരീക്ഷണം ചെയ്തു ചരിച്ചിടുമ്പോള്‍
ശരിക്കു കാണായുടനന്തരംഗം
ഹരിച്ചിടും മാമല ഹേമശൃംഗം

കവി : കെ. സി. കേശവപിള്ള, കൃതി : കേശവീയം

ശ്ലോകം 1293 : ശ്ലോകം ചൊല്ലി രസിച്ചിടാം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം ചൊല്ലി രസിച്ചിടാം, ചടുലമാം കാവ്യങ്ങള്‍ ദര്‍ശിച്ചിടാം,
ഭാഷാപോഷണമാര്‍ന്നിടാ, മഴകെഴും ശ്ലോകങ്ങള്‍ നിര്‍മ്മിച്ചിടാം,
ചര്‍ച്ചാപൂരിതമാക്കിടാ, മെവരുമായ്‌ സല്ലാപമൊട്ടായിടാ; --
മീവേദിക്കു നമിച്ചിടാ, മിതു നയിക്കുന്നോര്‍ക്കു കുമ്പിട്ടിടാം!

കവി : ഹരിദാസ്‌

ശ്ലോകം 1294 : ചില്‍പ്പൂമാദ്ധ്വീകധാരേ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ചില്‍പ്പൂമാദ്ധ്വീകധാരേ, ചിണിചിണിനിനദം ചിന്തുമാറഗ്രഹംസര്‍--
ക്കുള്‍പ്പൂമോദം വളര്‍ത്തും ഭവതി, ഭവ മുഖാബ്ജത്തിലെബ്ഭൃംഗിയായും
പൊല്‍പ്പൂമാതിന്‍ മണാളന്‍, മലര്‍മക, നിവരാല്‍ പൂജ്യപാദാബ്ജയായും
നില്‍പ്പൂ മീനാക്ഷി, നിന്‍ മാനസമഹിമ, വെറും ചണ്ടി ഞാനെന്തറിഞ്ഞു?

ശ്ലോകം 1295 : പ്രബുദ്ധഹൃദയംഗമ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പൃഥ്വി

പ്രബുദ്ധഹൃദയംഗമസ്തുതികളായ സാരസ്വത--
പ്രസന്ന നവനീതവും മലരുമില്ല മല്‍ക്കൈകളില്‍
മുരാന്തക! പൊറുക്കുകീക്കരടുചേര്‍ന്നു കട്ടച്ചതാ--
മവില്‍പ്പൊതി ഭവത്പദത്തളിരില്‍വെച്ചു കൂപ്പുന്നു ഞാന്‍

കവി : വി. കെ. ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 1296 : മയൂഖനഖരത്രുട...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

മയൂഖനഖരത്രുടത്തിമിരകുംഭികുംഭസ്ഥല--
സ്ഖലത്തരളതാരകാവലയകീര്‍ണ്ണമുക്താഫലാഃ
പുരന്ദരഹരിദ്ദരീകുഹരഗര്‍ഭസുപ്തോദ്ധിത--
സ്തുഷാരകരകേസരീ ഗഗനകാനനം ഗാഹതേ

കവി : കാളിദാസന്‍ (പൂര്‍വ്വാര്‍ദ്ധം), ഭവഭൂതി (ഉത്തരാര്‍ദ്ധം)

ശ്ലോകം 1297 : പാദാരവിന്ദത്തില്‍...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പാദാരവിന്ദത്തില്‍ നമസ്കരിച്ചും
മുഖാരവിന്ദത്തിലലിഞ്ഞുചേര്‍ന്നും
മനസ്സില്‍ നിന്‍ രൂപമതില്‍ നമിച്ചും
കൃഷ്ണാ! ജപിക്കും തവ നാമധേയം.

കവി : ദിലീപ്‌ നമ്പൂതിരിപ്പാടു്‌

ശ്ലോകം 1298 : മഞ്ഞപ്പട്ടരവിട്ടഴിഞ്ഞതു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മഞ്ഞപ്പട്ടരവിട്ടഴിഞ്ഞതു മലര്‍ക്കയ്യില്‍പ്പിടിച്ചും ക്വണ--
ന്മജീരധ്വനിയാനയിക്കുമിടയപ്പെണ്ണുങ്ങളായ്ക്കൊഞ്ചിയും
കഞ്ജാക്ഷന്‍ നവനീതയാചന നടത്താനായ്‌ തുടങ്ങുമ്പൊഴ--
ക്കുഞ്ഞിക്കാല്‍നഖരത്നഭാസ്സു തലയില്‍ച്ചൂടാന്‍ കൊതിയ്ക്കുന്നു ഞാന്‍!

കവി : വി.കെ.ജി

ശ്ലോകം 1299 : കാറ്റില്‍ തീപ്പൊരി പോലെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാറ്റില്‍ തീപ്പൊരി പോലെ നിന്‍ കൃപ പടര്‍ന്നീടേണ, മെന്‍ ഹൃത്തതില്‍
മാറ്റേറിക്കറതീര്‍ന്നു ഭക്തി നിറയും പൊന്‍പാത്രമായീടണം
നൂറ്റൊന്നപ്പമനേകകോടി ഹൃദയാനന്ദാശ്രുവൊത്തിന്നിതാ
പോറ്റീ, ഈശ്വരമംഗലാധിപ, സമര്‍പ്പിക്കുന്നു തൃക്കാല്‍ക്കല്‍ ഞാന്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1300 : നീലാളിവര്‍ണന്‍ ഭഗവാന്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നീലാളിവര്‍ണന്‍ ഭഗവാന്‍ മുകുന്ദന്‍
താലാങ്കനച്ഛസ്പടികപ്രകാശന്‍
കാളിന്ദിയും ഗംഗയുമേകഭാഗേ
മേളിച്ച കാന്തി പ്രസരം കലര്‍ന്നു

കവി : കുഞ്ചന്‍ നമ്പ്യാര്‍ , കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1301 : കണ്ടേന്‍ മേചകമേഘകാന്തി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കണ്ടേന്‍ മേചകമേഘകാന്തികലരും മെയ്യും നറുംതേനണി--
ച്ചെണ്ടേന്തും ചൊടിയും തുടുത്ത കവിളും വില്ലൊത്ത വാര്‍ചില്ലിയും
ചുണ്ടേകും മണിചുംബനക്കൊതിയെഴും പൊന്‍വേണുവും കൌസ്തുഭം
കൊണ്ടേറെപ്പരിശോഭചേര്‍ന്നു വിലസും നെഞ്ചും മുടിപ്പീലിയും.

കവി : യൂസഫലി കേച്ചേരി, കൃതി : അഹൈന്ദവം

ശ്ലോകം 1302 : ചാരത്തച്ചരമാധിദേവത...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ചാരത്തച്ചരമാധിദേവത ചിരിച്ചുംകൊണ്ടു നില്‍ക്കുന്നതി--
ങ്ങോരാതേ ബഹുകാലപദ്ധതി രചിയ്ക്കായ്കെന്‍ മനോരാജ്യമേ!
പോരും നിഷ്ഫലയത്ന, മല്‍പ്പസമയം കിട്ടുന്നതര്‍പ്പിയ്ക്ക പാല്‍--
പ്പാരാവാരതരംഗലാളിതഘനശ്യാമാഭിരാമങ്കല്‍ നീ!

കവി : വി.കെ.ജി.

ശ്ലോകം 1303 : പ്രവാതനീലോല്‍പല...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ഉപേന്ദ്രവജ്ര

പ്രവാതനീലോല്‍പലനിര്‍വിശേഷ--
മധീരവിപ്രേക്ഷിതമായതാക്ഷ്യാ
തയാ ഗൃഹീതം നു മൃഗാങ്ഗനാഭ്യ--
സ്തതോ ഗൃഹീതം നു മൃഗാങ്ഗനാഭിഃ

കവി : കാളിദാസന്‍ , കൃതി : കുമാരസംഭവം

ശ്ലോകം 1304 : തേനഞ്ചീടിന 'ഗാഥ'യാലൊരു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തേനഞ്ചീടിന 'ഗാഥ'യാലൊരു മഹാന്‍ താരാട്ടി മുമ്പമ്പിയ--
ന്നാനന്ദാശ്രുവില്‍ മുക്കി മറ്റൊരു മഹാധന്യന്‍ 'കിളിക്കൊഞ്ചലാല്‍'
ദീനത്വം കലരാതെയന്യസരസന്‍ 'തുള്ളിച്ചു' തന്‍ പാട്ടിനാല്‍
നൂനം കൈരളിയമ്മയും ശിശുവുമായ്‌ നിന്നാളവര്‍ക്കന്നഹോ!

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1305 : ദ്രാക്ഷാധൃതോദയ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ദ്രാക്ഷാധൃതോദയനവാസവദത്തമൈത്രീ--
ദീക്ഷാരസം കവിവചസ്സിലണച്ചു നിത്യം
പദ്മാസനപ്രിയ തുണയ്ക്കു വസന്തകമ്ര--
പദ്മാവതീര്‍ണ്ണമധുതര്‍പ്പണമാചരിപ്പാന്‍

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : സ്വപ്നവാസവദത്തം തര്‍ജ്ജമ

ശ്ലോകം 1306 : പീലിക്കാര്‍മുടി ചാഞ്ഞതും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പീലിക്കാര്‍മുടി ചാഞ്ഞതും തിരുമുഖം മെല്ലേ വിയര്‍ക്കുന്നതും
ചാലക്കണ്മിഴികൊണ്ടു കാമിനികളെക്കാമിച്ച നൈപുണ്യവും
നീലക്കാര്‍മുകില്‍ വര്‍ണവും തിരുവുടല്‍ക്കുള്ളോരു സൌരഭ്യവും
ബാലക്കാമിനിമാര്‍ മയങ്ങിയതുമെന്‍ കണ്‍കൊണ്ടു കണ്ടാവു ഞാന്‍

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1307 : നര്‍മ്മോക്തിപ്പുതുചെപ്പു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നര്‍മ്മോക്തിപ്പുതുചെപ്പു മാധവ! സുഹൃത്‌പാളിയ്ക്കു, പാര്‍ത്ഥന്നു നല്‍--
ക്കര്‍മ്മോദ്‌ബുദ്ധത നല്‍കുവോരുപനിഷത്തേനൂറിടും താമര
അമ്മയ്ക്കത്ഭുതവിശ്വരൂപ, മമൃതം രാധയ്ക്കു, ഹുംകാരമ--
ങ്ങമ്മാമ,ന്നതിമോഹനം പരിലസിച്ചീടുന്നു നിന്‍വായ്‌മലര്‍

കവി : വി.കെ.ജി

ശ്ലോകം 1308 : ആ മന്ദാരമരങ്ങളാണു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആ മന്ദാരമരങ്ങളാണു തനയന്മാരായ നാലഞ്ചു പേര്‍,
പൂമാതാ മക, ളെന്നുമല്ല ഭുവനത്രാതാവു നാരായണന്‍
ജാമാതാവുമെടോ നിനക്കു കടലേ, നീ തന്നെ രത്നാകരം,
ശ്രീമത്വം കുറവി -- ല്ലലച്ചിലിനിയും തീര്‍ന്നില്ലതാണദ്ഭുതം!

കവി : ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍, കൃതി : അന്യാപദേശമാല

ശ്ലോകം 1309 : ജ്യോതിശ്ചക്രം കണക്കെന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ജ്യോതിശ്ചക്രം കണക്കെന്‍ മനമിളകിമറിഞ്ഞായുരന്തം വരുംമുന്‍--
ബോധക്കേടൊക്കെ നീക്കിത്തരികയമൃതരുള്‍ത്തേന്‍ തുളുമ്പും പദം തേ
പാതിപ്പെണ്‍മെയ്മകന്‍ നിന്‍തിരുവടിയുടെമേലേറിയാടുന്ന നേരം
മോദിച്ചേതും മടിക്കാതവനെയിവിടെ നീ കൊണ്ടുവാ തങ്കമെയിലേ!

കവി : ശ്രീ നാരായണഗുരു, കൃതി : സുബ്രഹ്മണ്യകീര്‍ത്തനം

ശ്ലോകം 1310 : പുല്ലാദിയായുള്ള...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര

പുല്ലാദിയായുള്ള ശരീരമോരോ--
ന്നെല്ലാറ്റിലുംപുക്കു പുറത്തുപോന്നേന്‍
നല്ലോരു ജന്മം നരജന്മമിപ്പോള്‍
വല്ലാതെയാക്കിടൊല തമ്പുരാനേ

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1311 : നെഞ്ഞത്തിന്നലെ രാത്രി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

'നെഞ്ഞത്തിന്നലെ രാത്രി പൂച്ച കടികൂടിച്ചാടി വീണോ, നിറം--
മാഞ്ഞെന്തീ വടു ചുണ്ടി'ലെന്നു സഖിമാരോതിച്ചിരിക്കും വിധൌ
കുഞ്ഞമ്മിഞ്ഞ കുറച്ചൊളിച്ചൊരു വിധം ചെഞ്ചുണ്ടു പൊത്തി, ഹൃയാ
ഞഞ്ഞമ്മിഞ്ഞ പറഞ്ഞിടുന്നൊരചലക്കുഞ്ഞേ, കനിഞ്ഞീടു നീ!

കവി : ശീവൊള്ളി

ശ്ലോകം 1312 : കണ്ണാടിയില്‍ കണ്ടു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര

കണ്ണാടിയില്‍ കണ്ടു കളായ രമ്യം
കണ്ണില്‍ തെളിഞ്ഞോരു മുഖാരവിന്ദം
ചങ്ങാതിയെന്നിട്ടു ചിരിച്ചു കണ്ണന്‍
കണ്ണാടി പൂണുന്നിതു കണ്ടിടാവൂ

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1313 : ചുറ്റും മുണ്ടില്ല, ചീറ്റും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ചുറ്റും മുണ്ടില്ല, ചീറ്റും ചില ഫണികളണിക്കോപ്പു, ഭൂതങ്ങളാണേ
ചുറ്റും, ചെന്തീയു ചിന്തും മിഴി, ചിത നടുവില്‍ കേളി, ഗംഗയ്ക്കു ചിറ്റം,
ചുറ്റും നീയെന്നു താന്‍ ചൊന്നൊരു വടുവടിവായ്ച്ചൊന്ന വാക്കോടു ചിത്തം
ചെറ്റും ചേരാത്ത ഗൌരീനില കരളലിയെക്കണ്ട കണ്ണേ ജയിക്ക!

കവി : പെട്ടരഴിയം വലിയ രാമനിളയത്‌

ശ്ലോകം 1314 : ചോദിച്ചാല്‍ തരുമെന്തും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചോദിച്ചാല്‍ തരുമെന്തുമീശ്വര,നുറച്ചാദ്യം ധരിച്ചെങ്കിലും
ചോദിയ്ക്കാനരുതാത്തതുണ്ടു ചിലതും ബോധിച്ചു പിന്നെ ക്രമാല്‍
ചോദിപ്പിപ്പതു കൃഷ്ണനെന്നതൊടുവില്‍ കണ്ടെത്തവേ, കാരണം
രാധയ്ക്കന്നറിവായ്‌ കറുപ്പു വരുവാനാധിയ്ക്കു,മാശയ്ക്കുമേ!

കവി : പി.സി.മധുരാജ്‌

ശ്ലോകം 1315 : ചുറ്റും മുണ്ടിലുമംഗവസ്ത്രമതിലും...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചുറ്റും മുണ്ടിലുമംഗവസ്ത്രമതിലും നാമങ്ങള്‍ നെറ്റിത്തടം
മുറ്റും ഭൂതി വളര്‍ന്ന താടി ജടയും മാലാകലാപങ്ങളും
ചുറ്റും കൂടിന സുന്ദരീമണികള്‍ തന്‍ വക്ത്രാരവിന്ദങ്ങളില്‍
ചുറ്റും കണ്ണിണയും തെറിച്ച കപടസ്സന്ന്യാസിയാരാണെടോ?

ശ്ലോകം 1316 : ചന്ദ്രോദ്ഭാസിതശേഖരേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചന്ദ്രോദ്ഭാസിതശേഖരേ സ്മരഹരേ ഗംഗാധരേ ശങ്കരേ
സര്‍പ്പൈര്‍ഭൂഷിതകണ്ഠകര്‍ണ്ണവിവരേ നേത്രോത്ഥവൈശ്വാനരേ
ദന്തിത്വക്കൃതസുന്ദരാംബരധരേ ത്രെയിലോക്യസാരേ ഹരേ
മോക്ഷാര്‍ത്ഥം കുരു ചിത്തവൃത്തിമഖിലാ, മന്യൈസ്തു കിം കര്‍മ്മദിഃ?

കവി : ശങ്കരാചാര്യര്‍

ശ്ലോകം 1317 : ദേവന്മാരുള്ള നാടും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ദേവന്മാരുള്ള നാടും നരകവുമിവിടെത്തന്നെയെന്നാണു വന്നാ--
ലാവട്ടെ, നാം നയിച്ചൂ പ്രണയമസൃണമീ ജീവിതം സ്വര്‍ഗതുല്യം
ജീവന്‍ മേലില്‍ സുശീലേ, ജനനമണയുമെന്നാകിലിന്നാമൊരേമ--
ട്ടേവം താന്‍ ചേരുമപ്പോളമിതപരചിദാനന്ദകന്ദം ഭുജിക്കാം

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 1318 : ജഗത്തൊക്കേ നന്നായ്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഭുജംഗപ്രയാതം

ജഗത്തൊക്കേ നന്നായ്‌ പരന്നിട്ടു പണ്ടേ--
യിരിപ്പുണ്ടു നേരെന്നു പേരായ വസ്തു
ക്രമത്താലതിപ്പോള്‍ച്ചുരുങ്ങിച്ചുരുങ്ങി--
പ്പണത്തോളമേയുള്ളുവെന്നായിവന്നു

കവി : പട്ടത്തു കുഞ്ഞുണ്ണിനമ്പ്യാര്‍

ശ്ലോകം 1319 : കാലം വന്നാല്‍ മരിയ്ക്കും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

കാലം വന്നാല്‍ മരിയ്ക്കും; ദുരിതമനുഭവിയ്ക്കാം, ഭവിയ്ക്കാതിരിയ്ക്കാം
നീളാം, നീളാതിരിയ്ക്കാം, മരണനിലയിരുന്നോ കിടന്നോ നടന്നോ
ആലോചിയ്ക്കേണ്ട, യാവര്‍ത്തനജനിമരണക്ലേശവിഭ്രാന്തിനീങ്ങാന്‍
ചേലില്‍ച്ചിന്തിച്ചുറപ്പിയ്ക്കുക രഹസി രമാകാന്തകാന്തസ്വരൂപം!

കവി : വി.കെ.ജി

ശ്ലോകം 1320 : അന്തര്‍ഭാഗത്തു ചേര്‍ത്ത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

അന്തര്‍ഭാഗത്തു ചേര്‍ത്തമ്മുരമഥനനെ, യമ്മട്ടു നാട്ടാര്‍ രസം വ--
ന്നന്തം കൂടാതഞ്ഞും, ജനഹിതമതിനായ്‌ വേലയില്‍ത്താനിരുന്നും,
ചന്തം പൂണ്ടുല്ലസിക്കും മഹിതഗുണ, ഭവാന്‍ സിന്ധുവിന്നൊപ്പമത്രേ,
കിം തു ശ്രീമന്‍! ഭവാനില്‍ ക്ഷിതിവര! നിലയില്ലായ്കയെന്നുള്ളതില്ല.

കവി : ചങ്ങനാശ്ശേരി രവിവര്‍മ്മ കോയിത്തമ്പുരാന്‍

ശ്ലോകം 1321 : ചന്തമാര്‍ന്ന പനിനീരില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

ചന്തമാര്‍ന്ന പനിനീരിലന്‍പൊടു പറന്നിരുന്നു മധുവുണ്ണവേ
ചിന്തയില്ല ലവലേശ,മെങ്കിലുമറിഞ്ഞിടുന്നിതപരാധമേ
തന്നതീശ്വരനതിന്നു ശിക്ഷയതുതന്നെ, യെന്‍ചിറകെരിച്ചിതാ
ഹന്ത! നീറി വലയുന്നു ഞാന്‍, മനുജനൂറ്റിടുന്നു മധുകുംഭവും!

കവി : ജ്യോതിര്‍മയി

ശ്ലോകം 1322 : താമരയ്ക്കു ശശിയോടും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ
പ്രേമ, മെന്നതു നിമിത്തമേതുമൊരു ചേതമില്ലതിനു രണ്ടിനും
സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍
കാമമിന്നതുളവായിടായ്കിലയശസ്സതീവ നിയതിക്കു താന്‍!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 1323 : സന്മാര്‍ഗ്ഗനിഷ്ഠയകലയ്ക്കു...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

സന്മാര്‍ഗ്ഗനിഷ്ഠയകലേയ്ക്കു വലിച്ചെറിഞ്ഞും
ദുര്‍മ്മാര്‍ഗ്ഗവൃത്തി മടിയെന്നിയെയാചരിച്ചും
ആത്മാവിനെത്തിമിരസിന്ധുവിലാഴ്ത്തിനേന്‍ ഞാന്‍
നീ മാത്രമാണിനിയെനിക്കൊരു ബന്ധു കൃഷ്ണാ!

കവി : ഓട്ടൂര്‍ ഉണ്ണീ നമ്പൂതിരിപ്പാട്‌

ശ്ലോകം 1324 : അതാ വിളങ്ങുന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വംശസ്ഥം

അതാ വിളങ്ങുന്നു ഭവദ്ഗണങ്ങളാല്‍
സ്വതേ ചുഴന്നിപ്പനിനീര്‍മലര്‍ച്ചെടി,
അതിന്നൊടൊക്കില്ലൊരു ചക്രവര്‍ത്തി ത--
ന്നതിപ്രകാശം കലരും കിരീടവും

കവി : കുമാരനാശാന്‍, കൃതി : മിന്നാമിനുങ്ങു്‌

ശ്ലോകം 1325 : ആള്‍ തിങ്ങിടും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ആള്‍ തിങ്ങിടും തെരുവുകള്‍ക്കടിയില്‍ത്തുരന്ന
മാര്‍ഗ്ഗങ്ങളൂടെയവിടെപ്പുകവണ്ടിജാലം
വീട്ടിന്റെയോവുകളില്‍ മൂഷികരെന്നപോലെ
വാട്ടം വെടിഞ്ഞനിശമങ്ങിനെ മണ്ടിടുന്നു

കവി : കെ. സി. കേശവപിള്ള , കൃതി : ആംഗലസാമ്രാജ്യം തര്‍ജ്ജമ

ശ്ലോകം 1326 : വന്ധ്യം ശമിക്കരിശം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

വന്ധ്യം ശമിക്കരിശമെന്നറിവാര്‍ന്നൊടുക്കം
വിന്ധ്യപ്രഭേദി മുനി സഹ്യമിതില്‍ത്തപിപ്പാന്‍
സന്ധ്യര്‍ത്ഥി കുന്നുകളൊടെന്ന വിധം കടന്നു
സന്ധ്യയ്ക്കു ചണ്ഡകിരണന്‍ ചരമാദൃയില്‍പ്പോല്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1327 : സുരകുമാരികള്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ദ്രുതവിളംബിതം

സുരകുമാരികള്‍ പൂക്കളശേഷവും
സുരഭിലങ്ങള്‍ പറിച്ചു വഹിച്ചുടന്‍
സരഭസം തിരികെഗ്ഗതി ചെയ്യുവാന്‍
സരസസാരസസാര്‍ത്തകളോര്‍ത്തുതേ.

കവി : പന്തളം കേരള വര്‍മ, കൃതി : രുഗ്മാംഗദചരിതം മഹാകാവ്യം

ശ്ലോകം 1328 : സകലലോകവിധായകന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

സകലലോകവിധായകനായ പൂ--
മകനു വല്ലഭയാം പരദേവതേ
വികലനാമടിയന്നു തരേണമേ
വികടമൌഢ്യമൊഴിച്ചൊരനുഗ്രഹം

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 1329 : വിധി വിധിക്കവെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

വിധി വിധിക്കവെ രേവതഭൂമിപന്‍
തനയ രേവതിയെബ്ബലനേകിനാന്‍
പ്രമദമാര്‍ന്ന യദുക്കള്‍ നടത്തിനാര്‍
സുമഹിതം മഹി തന്നില്‍ മഹോത്സവം.

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (78:2)

ശ്ലോകം 1330 : പയ്യെപ്പയ്ക്കുട്ടി തന്നെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

പയ്യെപ്പൈക്കുട്ടി തന്നെപ്പരിചിനൊടു പിടിച്ചുന്തിനീക്കീട്ടു, തള്ള--
പ്പയ്യിന്‍ കാല്‍ക്കൂടണഞ്ഞി, ട്ടകിടവിടവിടെത്താന്‍ പതുക്കെത്തലോടി,
തയ്യാറായ്‌ മുട്ടുകുത്തി, ത്തദനു മുഖമുയര്‍ത്തി, ച്ചുരത്തും നറുംപാ--
ലയ്യാ! മുട്ടിക്കുടിക്കും പശുപശിശുപദം കേവലം മേbam!{

കവി : വെണ്മണി മഹന്‍

ശ്ലോകം 1331 : തണ്ടാര്‍മാതാം രമയ്ക്കോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

തണ്ടാര്‍മാതാം രമയ്ക്കോ, തരളമിഴി മലത്തയ്യലാളാമുമയ്ക്കോ,
കൊണ്ടാടും മേനകയ്ക്കോ, സരസിജമുഖിയാമുര്‍വ്വശിക്കോ, ശചിക്കോ,
വണ്ടാര്‍പൂവേണിമാര്‍ വന്നടിമലര്‍ പണിയും ഭാരതിക്കോ, രതിക്കോ,
കണ്ടാല്‍ സൌന്ദര്യമേറുന്നതു മമ പനയഞ്ചേരി നാരായണിക്കോ?

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 1332 : വാനത്തെന്തിനു ഹാ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാനത്തെന്തിനു ഹാ കപോതഖഗമേ, കേഴും നിനക്കിന്നു നീ
താനത്രേ തുണ, യിപ്പരുന്തിനുടെ വായ്‌ പൂകാതെ രക്ഷപ്പെടാന്‍;
നൂനം ഭാരതഭൂവിതില്‍ ശിബിയൊരാളുണ്ടിപ്പൊഴും, പക്ഷെയ--
ദ്ദീനസ്നേഹി തപസ്സു ചെയ്തരുള്‍കയാണേതോ നിഗൂഢാശ്രമേ.

ശ്ലോകം 1333 : നൂനം മനോഹര...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

നൂനം മനോഹരവനങ്ങളിലിച്ഛ പോലെ--
യാനന്ദമാര്‍ന്നു മരുവും ചരജീവിവൃന്ദം;
ജ്ഞാനം വഹിക്കുകിലവറ്റയിലേകമാവാന്‍
ഞാനെപ്പൊഴും മതിയില്‍ മോഹമിയന്നിടുന്നൂ.

കവി : കുമാരനാശാന്‍

ശ്ലോകം 1334 : ജ്ഞാനത്തിന്‍ കനിയുണ്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ജ്ഞാനത്തിന്‍ കനിയുണ്ടു നിര്‍ജ്ജനവനാന്തത്തില്‍ തപോനിഷ്ഠയില്‍
ധ്യാനത്തില്‍ കഴിയുന്ന മാമുനികളും തേടുന്ന മായാവി നീ
ഞാനോര്‍ക്കുമ്പൊഴതൊക്കെയും പിടിതരാന്‍ ഞാനാരു കണ്ണാ, ഭവാന്‍
മാനിയ്ക്കും നവനീതമ, ല്ലൊരിടയപ്പെണ്ണ, ല്ല പാലല്ല ഞാന്‍!

കവി : വി.കെ.ജി

ശ്ലോകം 1335 : ഞാനാ ബ്രഹ്മവിചാരധാരയില്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഞാനാ ബ്രഹ്മവിചാരധാരയിലിരുന്നന്തഃസ്ഥസന്താപജ--
ക്ഷീണം നീങ്ങി, വലിഞ്ഞു കേറിയ ഞരമ്പെല്ലാമയഞ്ഞങ്ങനെ
നാനാദുഃഖസുഖാനുഭൂതി മതിതന്‍ സ്വാസ്ഥ്യം തകര്‍ക്കാതെ, നി--
ത്യാനന്ദത്തൊടൊലിച്ചൊലിച്ചു ഭഗവത്‌പാദത്തിലെത്തേണമേ!

കവി : ടി. എം. വി.

ശ്ലോകം 1336 : നാരായണായെന്നു ജപിക്ക...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നാരായണായെന്നു ജപിക്ക കാവെ--
ന്നാരോമലായിപ്പറയും യശോദാ
നാണംകുണുങ്ങീട്ടു ചിരിക്കുമപ്പോള്‍
നാരായണന്‍ താനിതി വാസുദേവന്‍

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 1337 : നാലേ നാഴികയുള്ളു രാത്രി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"നാലേ നാഴികയുള്ളു രാത്രി പുലരാന്‍, പൂങ്കോഴി തന്‍ കൂവല്‍ കേ--
ട്ടീലേ കര്‍ണ്ണകഠോര?" -- മെന്നിടര്‍പെടും കാന്തന്റെയാ ഭാഷണം
പാലോലും മൊഴിയാളില്‍ വാട്ടമൊടുറങ്ങുന്നാ സ്മരസ്വാമിയെ--
ക്കാലേ പള്ളിയുണര്‍ത്തുവാനുതകിടും വൈതാളികോദ്ഗീതമായ്‌!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1338 : പാവം ഞാ, നഴകില്ലെനിയ്ക്ക്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാവം ഞാ, നഴകില്ലെനിയ്ക്കൊരറിവില്ലെന്നിട്ടുമാശിപ്പു ഞാ--
നാ വിത്തേശനെ, യംഗജോപമനെ, യാ ജ്ഞാനപ്രദീപത്തിനെ
കൈവല്യത്തിനു സാധുമര്‍ത്ത്യനഖിലബ്രഹ്മാണ്ഡനാഥന്റെ കാല്‍--
പ്പൂവോര്‍ക്കുന്നതസാധ്യമായ `ദുര'യെന്നോതുന്നതുണ്ടോ ജനം?

കവി : വി.കെ.ജി

ശ്ലോകം 1339 : കല്ലാലല്ല, സിമന്റിനാല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കല്ലാലല്ല, സിമന്റിനാലുമുയരെപ്പൊങ്ങും ധനപ്രാഭവ--
ത്തള്ളാലല്ല പടുക്കുവാനഭിലഷിച്ചീടുന്നതെന്‍ മന്ദിരം;
ഉല്ലാസാത്മകമായിടുന്ന കവിതാസങ്കല്‍പമേ, നിന്‍ മണി--
ച്ചില്ലാല്‍ തീര്‍ത്തൊരു കൊച്ചുമന്ദിരമെനിക്കാര്‍ന്നാല്‍ കൃതാര്‍ത്ഥന്‍ തുലോം!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 1340 : ഉണ്ണുമ്പോഴുമുറങ്ങിടുമ്പൊഴും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉണ്ണുമ്പോഴുമുറങ്ങിടുമ്പൊഴു, മുണര്‍ന്നേല്‍ക്കുമ്പൊഴും സംസൃതി--
ക്കണ്ണീരാഴിയലപ്പരപ്പിലവശം നീന്തിക്കുഴങ്ങുമ്പൊഴും
തിണ്ണം മൃത്യുമുഖത്തിലും മമ മനോമഞ്ചപ്രപഞ്ചം സ്വയം
വെണ്ണക്കൃഷ്ണവിമോഹനാകൃതി വിളങ്ങും പൂവരങ്ങാകണം!

കവി: വി. കെ. ജി.

ശ്ലോകം 1341 : തെണ്ടീട്ടാണശനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെണ്ടീട്ടാണശനം, തുണിയ്ക്കു പകരം തോലാണുടുത്തീടുവാന്‍,
പണ്ടം പന്നഗമാണു, കണ്ട ചുടലക്കാടാണിരുന്നീടുവാന്‍,
തണ്ടാര്‍സായകവൈരിയാണു ഭഗവന്‍! സര്‍വ്വജ്ഞനാണെങ്കിലും
രണ്ടാളുണ്ടു കളത്രമെന്റെ ശിവനേ! ചിത്രം ചരിത്രം തവ!

ശ്ലോകം 1342 : തൂവെണ്ണപ്രിയനാണു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"തൂവെണ്ണപ്രിയനാണു, പാല്‍ക്കൊതിയനാ, ണുത്തുംഗഗോവര്‍ദ്ധന--
ക്കുന്നേറ്റുന്നവനാണു പാവമിവ"നെന്നുള്ളോരപഖ്യാതിയെ
രാധേ! ഞാന്‍ കളയാന്‍ ശ്രമിച്ചു പഴുതേ -- നിന്മേനി തൂവെണ്ണതാന്‍,
ക്ഷീരം പുഞ്ചിരി, നിന്റെ പോര്‍മുലകളോ ഞാനേറ്റിടും കുന്നുകള്‍!

കവി : വി.കെ.ജി

ശ്ലോകം 1343 : രാവാകും രമണിക്കപായം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാവാകും രമണിക്കപായമതു വന്നപ്പോള്‍ സഹിക്കാഞ്ഞുടന്‍
ചാവാനോ ചരമാബ്ധിയില്‍ പുലകുളിപ്പാനോ പുറപ്പെട്ടഹോ
ഈ വിഖ്യാതനതായിടും ഹിമകരന്‍ കഷ്ടം നിറംകെട്ടതി--
ബ്ഭാവിക്കുന്നുവതെന്നു സംശയമെനിക്കിന്നേരമിന്നേറെയും

കവി : വെണ്മണി മഹന്‍ നമ്പൂതിരിപ്പാട്‌

ശ്ലോകം 1344 : ഇന്നാട്ടില്‍ത്തവ തൃക്കൊടി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇന്നാട്ടില്‍ത്തവ തൃക്കൊടിത്തുകില്‍ പറപ്പിക്കേണമെങ്കില്‍ ഭവാന്‍
വന്നാലും, മടിയാതെ നല്‍കുവനതിന്നെന്‍ പ്രാണവാതത്തെയും;
എന്നാലീ മതമത്തനാം മുകിലനോ, കാല്‍ കൊണ്ടു മര്‍ദ്ദിക്കുവാ--
നെന്നാളും ലഭിയാ പവിത്രതരമാം തെന്നിന്ത്യ തന്‍ പാംസുവും!

കവി : വള്ളത്തോള്‍, കൃതി : കാട്ടെലിയുടെ കത്തു്‌

ശ്ലോകം 1345 : ഏകൈകമത്ര ദിവസേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഏകൈകമത്ര ദിവസേ ദിവസേ മദീയം
നാമാക്ഷരം ഗണയ, ഗച്ഛസി യാവദന്തം
താവത്‌ പ്രിയേ മദവരോധഗൃഹപ്രവേശം
നേതാജനസ്തവ സമീപമുപൈഷ്യതീതി

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1346 : തങ്കപ്പൂച്ചിനകത്തു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തങ്കപ്പൂച്ചിനകത്തു നേര്‍ത്തു മിനുസപ്പെട്ടുള്ള പട്ടില്‍ പരം
പങ്കസ്പര്‍ശമെഴാതെ പോറ്റുമഴകേറീടുന്ന ഗാത്രങ്ങളും
തങ്കം വെണ്മകളൊക്കെയങ്ങു വെടിയും മണ്ണിന്നടിക്കീ വിധം
ശങ്കിക്കേണ്ടൊരു നാള്‍ ശയിക്കു, മഖിലം മണ്ണോടു മണ്ണായിടും.

കവി : മേരി ജോണ്‍ തോട്ടം

ശ്ലോകം 1347 : തമംഗരാഗം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

തമംഗരാഗം ദദതീം ച കുബ്ജാം
അനംഗബാണാഃ രുരുധുഃ കഥം താം?
കിമംഗ! വാസം ഭവതേ ദദാമി
വിരാഗവര്‍ഷം മയി നിക്ഷിപേസ്ത്വം?

കവി : ജ്യോതിര്‍മയി

ശ്ലോകം 1348 : കൂനിക്കു, ഗന്ധമിയലും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

കൂനിക്കു, ഗന്ധമിയലും കുറി കൂട്ടവേ, നീ
സൂനാസ്ത്രസായകവിമര്‍ദ്ദിതമാക്കി ചിത്തം;
ഞാനിന്നു വാസമഖിലം തവ നല്‍കിയാലും
നീ നല്‍കിടുന്നതു വിരാഗതയോ മുരാരേ?

കവി : ഉമേഷ്‌ നായര്‍. കഴിഞ്ഞ ശ്ലോകത്തിന്റെ (തമംഗരാഗം) പരിഭാഷ.

ശ്ലോകം 1349 : ഞാനത്യത്ഭുതമാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഞാനത്യത്ഭുതമാം ഭവത്‌കഥകളെച്ചിത്രീകരിച്ചീടുവാന്‍
ധ്യാനിയ്ക്കുമ്പൊഴുതാഞ്ഞു കേറുമിടയില്‍ പ്രാപഞ്ചികാസക്തികള്‍
നൂനം പാവനപാപപങ്കിലകഥാലേഖ്യങ്ങളൊന്നിയ്ക്കെയ--
ന്യൂനം മാമകചിത്തഭിത്തി ഗുരുവായൂരമ്പലം പോലെയായ്‌!

കവി : വി.കെ.ജി

ശ്ലോകം 1350 : നന്നോ മെയ്യണിവാനുമേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

'നന്നോ മെയ്യണിവാനുമേ ഫണി?', 'രമേ, മെത്തയ്ക്കു കൊള്ളാം!'; 'കണ--
ക്കെന്നോ കാളയിതേറുവാനനുദിനം?', 'മേച്ചീടുവാനുത്തമം!';
'എന്നാലെന്നുമിരന്നിടുന്നതഴകോ?', 'കക്കുന്നതില്‍ ഭേദമാ'--
ണെന്നാക്കുന്നലര്‍മങ്കമാരുടെ കളിച്ചൊല്ലിങ്ങു താങ്ങാകണം!

കവി : കാത്തുള്ളില്‍ അച്യുതമേനോന്‍

ശ്ലോകം 1351 : എന്നാല്‍ പോയിവരാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നാല്‍ പോയിവരാം തിരിച്ചുവരവെ,ന്നെങ്ങേതുരൂപത്തിലെ--
ന്നൊന്നും തന്നെയറിഞ്ഞുകൂട -- യഭിലാഷത്താലുമെന്തേ ഫലം?
എന്നാലും മനമാഗ്രഹിപ്പു നരനായ്ത്തീരുന്നുവെന്നാകില്‍ ഞാന്‍
വൃന്ദാരണ്യവിഹാരിതന്‍ പദയുഗം ധ്യാനിയ്ക്കുമാറാകണം

കവി : വി.കെ.ജി

ശ്ലോകം 1352 : എന്നേ വിസ്മയ, മേതുമില്ല...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നേ വിസ്മയ, മേതുമില്ല കവിതാസാമര്‍ത്ഥ്യമെന്നാല്‍ ഭവാ--
നിന്നേറെക്കഷണിച്ചിവണ്ണമുളവാക്കീട്ടെന്തു സാധ്യം സഖേ?
മുന്നേ ഗര്‍ഭിണിയായ നാള്‍ മുദിതയായ്‌ മാതാവു നേര്‍ന്നിട്ടിതു--
ണ്ടെന്നോ താന്‍ കവിയായ്‌ ജനങ്ങളെ വലച്ചീടേണമെന്നിങ്ങനേ?

കവി : വെന്മണി മഹന്‍ നമ്പൂതിരിപ്പാട്‌

ശ്ലോകം 1353 : മകന്‍ പരിക്കേറ്റു...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മകന്‍ പരിക്കേറ്റു കിടക്കിലെന്തു,
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ!
'രാമന്‍ ജഗത്സത്തമനാണു' പോലും!
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം!

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1354 : രാവേറെച്ചെല്ലുവോളം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

രാവേറെച്ചെല്ലുവോളം പല ശകടഗണത്തില്‍, പദത്താല്‍ വലം വെ--
ച്ചാവിര്‍മ്മോദം വണങ്ങും ജനതയെ നിതരാം കാത്തു രക്ഷിച്ചുകൊണ്ടും,
കാവില്‍, ചാരത്തുമേവും ദയിതയെ, യരികില്‍ത്തന്നെ വാഴുന്ന വെണ്ണ--
ക്കണ്ണന്നമ്പാടിയേയും തഴുകിന മിഴിയീ മണ്ണു വിണ്ണാക്കിടട്ടെ!

കവി : പി.സി. രഘുരാജ്‌

ശ്ലോകം 1355 : കാറ്റേല്‍ക്കുമ്പോള്‍ തിളങ്ങും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാറ്റേല്‍ക്കുമ്പോള്‍ തിളങ്ങും തൊടുകുറി,കുറിയില്‍ച്ചേര്‍ത്തുവെച്ചൂതിയെന്നാല്‍
മാറ്റേറും വില്ലു, വില്ലിന്‍ മുകളിലമരുവോര്‍ക്കല്ലല്‍ തീര്‍പ്പോരു ബാണം,
പോറ്റീ! ബാണം കിടക്കും മണിമയസദനം കങ്കണം, കങ്കണത്തി--
ന്നൂറ്റം കാ, റ്റെത്ര നന്നിത്തൊഴിലുകള്‍, ശിവപേരൂരെഴും തിങ്കള്‍മൌലേ!

ശ്ലോകം 1356 : പോകുന്നിതാ വിരവില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗം
ഏകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1357 : ശ്രീകേറ്റ ലാസ്യപദമായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ശ്രീക്കേറ്റ ലാസ്യപദമായ്‌ ഭുവി സഹ്യമാകു--
മാക്കേലി പൂണ്ട മലയുണ്ടു വിളങ്ങിടുന്നു
ഈക്കേരളാഖ്യവിഷയത്തിനു നേര്‍കിഴക്കാ--
യൂക്കേറിടും പ്രകൃതി കെട്ടിയ കോട്ട പോലെ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1358 : ഇക്കൊച്ചു നീര്‍ത്തുള്ളി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഇക്കൊച്ചു നീര്‍ത്തുള്ളിയുമീശ്വരന്റെ
കമ്മട്ടമേ നിന്നുടെ നാണ്യമല്ലേ?
അതിന്റെയിങ്ങേവശമാണു ഞങ്ങള്‍
വായിച്ചതങ്ങേവശമന്യലേഖം

കവി : ഉള്ളൂര്‍, കൃതി : ഒരു മഴത്തുള്ളി

ശ്ലോകം 1359 : അമ്മ സമ്പ്രതി...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : രഥോദ്ധത

അമ്മ സമ്പ്രതി കുളിയ്ക്കയാണു; തല്‍--
സമ്മതത്തെ ലഭിയാതൊരിയ്ക്കലും
ഇമ്മണീഗൃഹമണഞ്ഞിടാവത--
ല്ലമ്മഹേശ്വരനു,മെന്നു നിശ്ചയം

കവി : വള്ളത്തോള്‍ , കൃതി : ഗണപതി

ശ്ലോകം 1360 : ഇഥമഭ്യസന...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ഇത്ഥമഭ്യസനനിര്‍ഭരോല്ലസ--
ത്വത്പരാത്മ സുഖകല്‍പിതോത്സവാഃ
മുക്തഭക്തകുലമൌലിതാം ഗതാഃ
സഞ്ചരേമ ശുകനാരദാദിവത്‌

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (ദശകം 4)

ശ്ലോകം 1361 : മേരു ചേര്‍ന്നു, മരുദാശു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

മേരു ചേര്‍ന്നു, മരുദാശുവാഹനൊ--
ത്തോരുമാസ്തനപുരസ്കൃതന്‍ കൃതി
ചാരുപൊന്തളിര്‍വിരിപ്പില്‍ വാണു വാ--
മോരുവൊത്തിരവിലാ രതോത്സുകന്‍.

കവി : കുണ്ടൂര്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ (സര്‍ഗ്ഗം 8)

ശ്ലോകം 1362 : ചൊല്ലേണം നാമമെന്നുള്ളതു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ചൊല്ലേണം നാമമെന്നുള്ളതു പലരുമറിഞ്ഞും പറഞ്ഞും കഴിഞ്ഞാല്‍
ചൊല്ലീടുന്നോര്‍ കനക്കെക്കുറയുമതു മഹാപാപമെന്നും പ്രസിദ്ധം
ചൊല്ലീട്ടെന്തെന്നു മറ്റുള്ളവര്‍കള്‍ പരിഹസിച്ചാല്‍ നമുക്കല്ല ദുഖം
ചൊല്ലേറും വ്യാസനും പാര്‍ത്ഥനു രഥതുരഗം മേച്ചുമേവും നിനക്കും!

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1363 : ചിത്താന്തേ വൃത്തികേടിന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ചിത്താന്തേ വൃത്തികേടിന്‍ കുമിളകളുളവാകുന്ന നേരത്തുപോലും
വൃത്തക്കൂട്ടിട്ടു തൂക്കും വികൃതി, യിതൊഴിയാ ബാല്യദൌര്‍ബ്ബല്യശല്യം
അത്യന്തം ശ്രദ്ധയോടെന്‍ ഹരിയുടെ യപദാനങ്ങളാവിഷ്കരിയ്ക്കേ
സൂത്രത്തില്‍ പേന തട്ടിച്ചപലമതി ചിലയ്ക്കട്ടെ കന്ദര്‍പ്പസൂക്തം!

കവി : വി.കെ.ജി

ശ്ലോകം 1364 : ആക്കം പൂണ്ടഷ്ടമീരോഹിണി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ആക്കം പൂണ്ടഷ്ടമീരോഹിണിയൊരുമകലര്‍ന്നോരുനാളര്‍ദ്ധരാത്രൌ
ചൊല്‍ക്കൊള്ളും ചിങ്ങമാസേ മുഴുമതിയുമുദിക്കുന്ന മുഖ്യേ മുഹൂര്‍ത്തേ
തൃക്കയ്യില്‍ ശംഖുചക്രാംബുജഗദകള്‍ ധരിച്ചോരു ബാലസ്വരൂപം
തക്കത്തില്‍ ദേവകിക്കും കണവനുമണയെദ്ദര്‍ശിതം കൈതൊഴുന്നേന്‍!

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1365 : തൂവെള്ളിപ്പര്‍വ്വതത്തിന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

തൂവെള്ളിപ്പര്‍വ്വതത്തിന്‍ കൊടുമുടിയിലിരിപ്പാ, ണിരപ്പാളിയാ, ണ--
പ്പൂവമ്പദ്വേഷിയാ, ണത്തനു പകുതിയുമയ്ക്കുള്ളതാണുള്ളൊടൊപ്പം,
വേവിക്കും തീയു കണ്ണില്‍, കരുണയുടെ കളിത്തട്ടു, മങ്ങെന്തുമേവം
ഭാവിക്കും പോലെയാടും നവനടനകലാദക്ഷ, മാം രക്ഷ രക്ഷ!

കവി : വി. കെ. ജി.

ശ്ലോകം 1366 : വിദ്യാ സമസ്താഃ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

വിദ്യാ സമസ്താസ്തവ ദേവി! ഭേദാഃ
സ്ത്രിയഃ സമസ്താസ്സകലാ ഗഗത്സു
ത്വയൈകയാ പൂരിതമംബയൈതത്‌
കാ തേ സ്തുതിഃ സ്തവ്യപരാ പരോക്തി

കൃതി : ദേവീമാഹാത്മ്യം

ശ്ലോകം 1367 : താളത്തിനൊത്തു സരസം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

താളത്തിനൊത്തു സരസം ചിലര്‍ കൈയടിച്ചും
മേളത്തിനൊത്തു പലരും തല മന്ദമാട്ടി
തോളില്‍പ്പിടിച്ചു ചിലര്‍ മറ്റവരെക്കുലുക്കി
നാളീകനേത്രയവള്‍ നോക്കിയതില്ലയൊന്നും

കവി : സിസ്റ്റര്‍ മേരീ ബനീഞ്ഞ, കൃതി : മാര്‍ത്തോമാവിജയം

ശ്ലോകം 1368 : തണ്ണീര്‍ മുക്കിക്കുടിക്കുമ്പൊഴുതു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

തണ്ണീര്‍ മുക്കിക്കുടിക്കുമ്പൊഴുതു കൊടുവിഷം തട്ടിമോഹിച്ചുവീണോ--
രുണ്ണിഗ്ഗോപാലരെക്കണ്ടൊരുദിനമുടനേചെന്നു കാരുണ്യവേഗാല്‍
ഉണ്ണിക്കാല്‍കൊണ്ടു വണ്ണം പെരിയ ഫണിവരന്‍ തന്നെ മര്‍ദ്ദിച്ചു പിന്നേ
ദണ്ഡം കൂടാതയച്ചീടിന പരമവിഭോ, നിന്നെ ഞാന്‍ കൈതൊഴുന്നേന്‍!

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1369 : ഊക്കേറും പകപോക്കുവാന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഊക്കേറും പകപോക്കുവാനവസരം നോക്കിക്കിടക്കട്ടെയ--
പ്പാക്കിസ്താ, നനൃതപ്രചാരകുതുകം തേടട്ടെ നേപ്പാളവും,
നാക്കില്‍ സൌഹൃദവാ, ക്കകത്തുനിറയെ സാമ്രാജ്യദാഹം തരം
നോക്കിത്തോക്കുമെടുത്തു ചാടുമിവളെസ്സൂക്ഷിയ്ക്കണം, ചീനയെ!

കവി : വി.കെ.ജി

ശ്ലോകം 1370 : നീറും തീപ്പൊരി കണ്ണിലും...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീറും തീപ്പൊരി കണ്ണിലും, നിറമെഴും ചന്ദ്രന്‍ ശിരസ്സിങ്കലും,
ചീറും പാമ്പു കഴുത്തിലും ചെറുപുലിത്തോല്‍ നല്ലരക്കെട്ടിലും,
സാരംഗം മഴുവും കരങ്ങളിലുമങ്ങീശന്നു ചേരും പടി--
യ്ക്കാറും പിന്നെയൊരാറുമെന്നിവ ഗണിച്ചീടുമ്പൊളേഴായ്‌ വരും.

ശ്ലോകം 1371 : സൌകര്യാര്‍ഥ,മതീവ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സൌകര്യാര്‍ത്ഥ, മതീവശുദ്ധിയെഴുമൂണുച്ഛിഷ്ടമേശപ്പുറ--
ത്താകുന്നൂ, മലമൂത്രശോധന കുളിച്ചൂക്കും മുറിയ്ക്കുള്ളിലും
ലോകത്താര്‍ക്കുമറപ്പുമാത്രമുളവാക്കീടുന്നൊരപ്പന്നിയാ--
ണല്ലോ സൂകരം; ആയതിന്റെ ഗുണമേ 'സൌകര്യം', അന്വര്‍ത്ഥമായ്‌!

കവി : പി.സി.മധുരാജ്‌

ശ്ലോകം 1372 : ലാവണ്യക്കടലില്‍ക്കളങ്കം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലാവണ്യക്കടലില്‍ക്കളങ്കമിയലാതുണ്ടായ വാര്‍തിങ്കളോ,
പൂവമ്പന്റെ പുകഴ്ച കാട്ടി വിലസും പുത്തന്‍ കൊടിക്കൂറയോ,
ദൈവത്തിന്റെ വിചിത്രസൃഷ്ടിവിരുതോ, ശൃംഗാരസൂക്തോന്മിഷല്‍--
കൈവല്യപ്പൊരുളോ, നമുക്കെതിരിലിക്കാണാകുമേണാക്ഷിയാള്‍?

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1373 : ദൈവം പ്രമാണമഖിലത്തിനും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ദൈവം പ്രമാണമഖിലത്തിനുമെന്നുറച്ചീ--
പ്പാവം കിടന്നു വലയുന്നു കുറച്ചുനാളായ്‌
ഏവം ഭവാനു തിരുവുള്‍ത്തളിരില്‍ ദയാര്‍ദ്ര--
ഭാവം ജനിക്കിലിതിനൊക്കെ നിവൃത്തിയായി

കവി : നടുവത്ത്‌ അച്ഛന്‍ നമ്പൂതിരി

ശ്ലോകം 1374 : ഏകത്ര കൊങ്കകള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഏകത്ര കൊങ്കകള്‍, പരത്ര നിതംബബിംബം,
പാകത്തിലീയവയവങ്ങള്‍ തടിച്ചിടുമ്പോള്‍,
ശോകത്തൊടക്കഥ നിനച്ചു ചടച്ചു മദ്ധ്യം;
ലോകത്തിലേവനുമസൂയ കൃശത്വമേകും.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1375 : ശരി,യിവനറിവായി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

ശരി,യിവനറിവായി,ശുദ്ധഭക്തി--
ത്തിരിമറവായി; തമസ്സുമൂടിയെങ്ങും
ഭരിതവിഷഹൃദന്തനെങ്ങു കാണാ--
നരിയ ഗുണാപ്തനിലുള്ള നിന്നെ കൃഷ്ണ!

കവി : യൂസഫലി കേച്ചേരി, കൃതി : കൃഷ്ണ, നീയെവിടെ?

ശ്ലോകം 1376 : ഭംഗ്യാ വാര്‍കൊങ്കയെന്നും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭംഗ്യാ വാര്‍കൊങ്കയെന്നും, മണികലശയുതം മാരസാമ്രാജ്യലക്ഷ്മീ--
മംഗല്യസ്ഥാനമംസദ്വയമഹിതമണിത്തോരണം മാറിടം തേ
ശൃംഗാരാവാസഭൂമേ, പുനരിരുപുറവും തൂക്കുമപ്പുഷ്പമാലാ--
ശങ്കാമങ്കൂരയത്യമ്പൊടു കരയുഗളീ തത്ര കൌണോത്തരേ, തേ.

ശ്ലോകം 1377 : ശെയിലാനാമവരോഹതീവ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശെയിലാനാമവരോഹതീവ ശിഖരാദുന്മജ്ജതാം മേദിനീ
പര്‍ണ്ണസ്വാസ്തരലീനതാം വിജഹതി സ്കന്ധോദയാത്‌ പാദപാഃ
സന്താനം തനുഭാവനഷ്ടസലിലാ വ്യക്തം വ്രജന്ത്യാപഗാഃ
കേനാപ്യുത്ക്ഷിപതേവ മര്‍ത്യഭുവനം മത്പാര്‍ശ്വമാനീയതേ

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1378 : സല്‍പ്പാത്രത്തിലൊഴിച്ചതില്ലൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സല്‍പ്പാത്രത്തിലൊഴിച്ചതില്ലൊരു തവിത്തോയം, ഗുരുശ്രീപദ--
പ്പൊല്‍പ്പൂവൊന്നു തലോടിയില്ല, സമയേ ചെയ്തീല സന്ധ്യാര്‍ച്ചനം,
കെല്‍പ്പേറും യമരാജകിങ്കരഖരവ്യാപാരഘോരാമയം
നില്‍പ്പാനുള്ള മരുന്നു ഞാന്‍ കരുതിയില്ലമ്മേ ഭയം മേ പരം!

കവി : ഒറവങ്കര

ശ്ലോകം 1379 : കാലത്തുമന്തിയ്ക്കും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

കാലത്തുമന്തിയ്ക്കുമൊരല്‍പ്പനേരം
വെണ്മേടയിപ്പൂച്ചെടികള്‍ക്കടുക്കെ
ലാത്തട്ടെ വണ്ടാര്‍കുഴലാളൊരുത്തി
ഞാനെന്തിനാവോ നെടുവീര്‍പ്പിടുന്നു!

കവി : വി.കെ.ജി

ശ്ലോകം 1380 : ലോകം ഭാഗികഹൃഷ്ടം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലോകം ഭാഗികഹൃഷ്ടമാ, ണതിലസംതൃപ്തസ്പൃഹന്‍ നീ കൃപാ--
സേകം കൊണ്ടു സമസ്തവിശ്വസുഖമേ കാംക്ഷിച്ചുവെന്നാകിലും
നാകം കിട്ടുകിലായതും നരകമാക്കീടും നരന്‍ ചെയ്‌വതോ,
ശോകം താനപരന്നണച്ചതിലെഴും സംതൃപ്തിയുള്‍ക്കൊള്‍കയാം.

കവി : യൂസഫലി കേച്ചേരി, കൃതി : അഹൈന്ദവം

ശ്ലോകം 1381 : നാലഞ്ചക്ഷരവും പഠിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാലഞ്ചക്ഷരവും പഠിച്ചു ഗുരുവിന്‍ പാദം തലോടീ ചിരം
പാലഞ്ചും മൊഴി തന്നപാംഗ വലയില്‍പ്പെട്ടേനുഴന്നേന്‍ ചിരം
കോലം കെട്ടുക കോലകങ്ങളില്‍ നടക്കെന്നുള്ള വേലയ്ക്കിനി--
ക്കാലം വാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ!

കവി : കുഞ്ചന്‍ നമ്പ്യാര്‍

ശ്ലോകം 1382 : കേകയ്ക്കും കാകളിക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കേകയ്ക്കും കാകളിക്കും സരളമൊഴിയനുഷ്ടുപ്പിനും നീക്കുപോക്ക--
റ്റാകല്‍പം സ്രഗ്ദ്ധരയ്ക്കും പുതിയതലമുറക്കാരടുത്തൂണ്‍ കൊടുക്കേ
ആകമ്രാകാരമോലും വിബുധകമനിമാര്‍, വൃത്തതന്വംഗിമാരീ
ശോകശ്ലോകത്തൊടേ പോയ്‌ ബധിരകവികളെക്കണ്ടു മിണ്ടാതെ നില്‍പാം.

കവി : യൂസഫലി കേച്ചേരി, കൃതി : അടുത്തൂണ്‍ (കുറുങ്കവിതകള്‍)

ശ്ലോകം 1383 : ആലംബം നാലു വേദത്തിനും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ആലംബം നാലു വേദത്തിനു, മഖിലജഗത്സാക്ഷി വേദാന്തികള്‍ക്കും,
ലോലംബം യോഗികള്‍ക്കും, ഹൃദയകുവലയത്തിങ്കലാതങ്കഹീനം,
കാലന്‍ കംസാദികള്‍ക്കും -- പലതുമിതുവിധം കേളിയാടും യശോദാ--
ബാലന്‍ ഗോപാലകൃഷ്ണന്‍ തിരുവടി കരുണാപാംഗമിങ്ങേകിടട്ടേ!

ശ്ലോകം 1384 : കൊമ്പൊന്നു പോയ്‌ ചോരയിലാണ്ടു...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം :

കൊമ്പൊന്നു പോയ്‌ ചോരയിലാണ്ടു നില്‍ക്കും
ഗജാസ്യനെക്കണ്ടതി സംഭ്രമത്താല്‍
'എന്തെ,ന്തിതെ'ന്നീശ്വര പത്നി പാഞ്ഞു
ചെന്നങ്ങെടുത്തങ്കതലത്തില്‍ വെച്ചു

കവി : വള്ളത്തോള്‍ , കൃതി : ശിഷ്യനും മകനും

ശ്ലോകം 1385 : ഏതോടക്കുഴലിന്‍നിനാദം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏതോടക്കുഴലിന്‍നിനാദമധുരസ്രോതസ്സു ഗോപാംഗനാ--
വ്രാതത്തിന്‍ ഭവബന്ധനങ്ങളവസാനിപ്പിച്ചു മാത്രയ്ക്കകം
ഏതിന്‍ പൂര്‍ണ്ണരസാനുഭൂതി മുനിമാരാലും സമാസാദ്യമ--
ശ്രീതാവും മുകില്‍വര്‍ണ്ണ മുഗ്ദ്ധമുരളീ, നിന്നെബ്ഭജിയ്ക്കുന്നു ഞാന്‍!

കവി : വി.കെ.ജി

ശ്ലോകം 1386 : ഏണിക്കുട്ടിവിലോലദൃഷ്ടി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏണിക്കുട്ടിവിലോലദൃഷ്ടികള്‍മുടിക്കല്ലായ്‌ വിളങ്ങീടുമീ
നാണിക്കുട്ടിയെ നന്മയോടുമിളയില്‍ പെട്ടെന്നു സൃഷ്ടിക്കുവാന്‍
വാണിക്കിഷ്ടനഹോ! രമാഗിരിസുതാരംഭോര്‍വ്വശീമേനകേ--
ന്ദ്രാണിക്കുട്ടികളെച്ചമച്ചു സരസം ശീലിച്ചുപോലിച്ഛയാ.

കവി : ഒറവങ്കര

ശ്ലോകം 1387 : വഴിക്കുമങ്ങു സീറ്റിലും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പഞ്ചചാമരം

വഴിക്കുമങ്ങു സീറ്റിലും ചരക്കുകെട്ടു വയ്പവര്‍,
തിരക്കിലൊത്തുകിട്ടുകില്‍ കവര്‍ച്ച ചെയ്തിടുന്നവര്‍,
ഇരക്കുവാന്‍ വരുന്നവര്‍, തിരക്കുവാന്‍ വരുന്നവര്‍,
തിരക്കിലൊന്നുരസ്സിടും രസത്തിനായ്‌ വരുന്നവര്‍.

കവി : ബാലേന്ദു

ശ്ലോകം 1388 : ഇടത്തുപക്ഷമാകിലും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പഞ്ചചാമരം

ഇടത്തുപക്ഷമാകിലും, വലത്തുപക്ഷമാകിലും,
കടുത്ത ഭീതിയേകിടും ജനത്തിനീ നരാധമര്‍;
മടുത്തു നമ്മളെങ്കിലും പ്രതീക്ഷയോടെയത്തെര--
ഞ്ഞെടുത്തിടും ദിനത്തില്‍ വോട്ടു ചെയ്തിടുന്നു പിന്നെയും!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1389 : മനം മടുത്തു ജീവിതം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

മനം മടുത്തു ജീവിതം കളഞ്ഞു നീ തുലയ്ക്കൊലാ
നിരന്തരം തരപ്പെടുന്ന സേവനങ്ങള്‍ ചെയ്തിടൂ
അതാണതാണു മംഗളം തരുന്ന വിദ്യയെന്നു നാം
നിനച്ചു; സേവ കിട്ടുവാന്‍ കൊതിച്ചിരിപ്പു നിര്‍ത്തണം.

കവി : ജ്യോതിര്‍മയി

ശ്ലോകം 1390 : അടച്ചുവച്ച പീസി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പഞ്ചചാമരം

അടച്ചുവച്ച പീസി ഞാന്‍ തുറന്നതിന്നിടയ്ക്കിതാ
പടച്ചുവിട്ടു രണ്ടുപേര്‍ തികഞ്ഞ പഞ്ചചാമരം;
തുടങ്ങുമീവിധം സദസ്യരൊക്കെയെങ്കിലീശ്വരാ
മടുത്തുപോകുകില്ലയോ ഇടയ്ക്കുപെട്ടുപോകുവോര്‍?

കവി : ബാലേന്ദു

ശ്ലോകം 1391 : തുമ്പിക്കൈ രണ്ടു കൊമ്പെന്നിവ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

തുമ്പിക്കൈ രണ്ടു കൊമ്പെന്നിവ തടവരുളിക്കൊണ്ടുനിന്നിട്ടു, മമ്പാല്‍--
ക്കുംഭീന്ദ്രാസ്യന്നുമമ്മട്ടറുമുഖനുമൊരാള്‍ മുന്നമമ്മിഞ്ഞനല്‍കി;
പിമ്പിപ്പോളൊറ്റവായും നരവടിവുമെഴും പിള്ളകള്‍ക്കും മുലപ്പാല്‍
തുമ്പില്ലാഞ്ഞോ കൊടുക്കാന്‍ മടി മഹിളകളേ തീരെയമ്പില്ലയാഞ്ഞോ?

കവി : ടി. എം. വി.

ശ്ലോകം 1392 : പാതും ന പ്രഥമം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാതും ന പ്രഥമം വ്യവസ്യതി ജലം യുഷ്മാസ്വപീതേഷു യാ,
നാദത്തേ പ്രിയമണ്ഡനാപി ഭവതാം സ്നേഹേന യാ പല്ലവം,
ആദ്യേ വഃ കുസുമപ്രസൂതിസമയേ യസ്യാഃ ഭവത്യുത്സവഃ
സേയം യാതി ശകുന്തളാ പതിഗൃഹം, സര്‍വൈരനുജ്ഞായതാം.

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1393 : ആറീ തെക്കുപുറത്തെരിഞ്ഞ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആറീ തെക്കുപുറത്തെരിഞ്ഞ ചിതയില്‍ച്ചെന്തീ, യതീ നെഞ്ചിലെ--
ന്നാറാനാണു, വിഷാദചിന്ത വിറകെട്ടീടുമ്പൊളീമട്ടതില്‍;
തോരാതുള്ളൊരു കണ്ണുനീരിതു വിറക്കൊള്ളുന്നൊരീക്കൈകളില്‍
ക്കോരാനും നിജനാഥനുള്ളൊരുദകം നല്‍കാനുമായെന്‍ വിധി!

കവി : ടി. എം. വി., കൃതി : സതീധര്‍മം

ശ്ലോകം 1394 : തപ്പുന്നൂ ബാഗു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തപ്പുന്നൂ ബാഗു, താന്താങ്ങളുടെ മടികളും, കീശയും; തീകൊളുത്തി--
ച്ചപ്പുന്നൂ പിന്നെയോരോ ലഹരികളലസം ചുണ്ടിനാല്‍ ഗോഷ്ടി കാട്ടി;
'കൈപ്പുണ്യ' ശ്ലോകര്‍ വാഴും പെരിയ നരകമാം ബോഗികള്‍ മാത്രമല്ലാ
തുപ്പുന്നൂ വണ്ടിയും നല്‍പ്പുക; കവിതകള്‍തന്‍ പേരിലീ ഞാനുമേവം!

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : ഒരു ഉദ്യോഗസ്ഥന്റെ യാത്രാപ്രാരാബ്ധങ്ങള്‍

ശ്ലോകം 1395 : കൃഷ്ണാ, നിന്നുടെയദ്‌ഭുതങ്ങള്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൃഷ്ണാ നിന്നുടെയദ്‌ഭുതങ്ങള്‍ നിറയും തന്ത്രങ്ങളാം നിശ്ചയം
ദുഷ്ടന്മാരെ മുടിച്ചു പാണ്ഡവര്‍ ജയം നേടീടുവാന്‍ കാരണം
ചക്രത്താല്‍ രവിയേ മറച്ചിരുളിലായ്‌ ദിക്കൊക്കേ മൂടിബ്ഭവാന്‍
പാര്‍ത്ഥന്‍ തന്‍ കുരുസോദരീവരവധപ്പട്ടാങ്ങു പാലിച്ചിതേ

ശ്ലോകം 1396 : ചിത്താബ്ജം തുയിലാര്‍ന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചിത്താബ്ജം തുയിലാര്‍ന്നു പോകിലുമതാണദ്ധ്യാത്മവിദ്യാലയം,
തത്ത്വജ്ഞാനനിലീനദര്‍പ്പണദളം തത്രൈവഗുപ്തം സദാ
യുക്തിയ്ക്കൊത്ത വിമാനമേറി, യറിവിന്‍ തത്ത്വാഭ കണ്ടെത്തുവാന്‍
മര്‍ത്ത്യാ, നീയിവിടെത്രകാലമിനിയും വിദ്യാര്‍ത്ഥിയായ്‌ മേവണം?

, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1397 : യാഗത്തിന്നു വധിച്ചിടാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

യാഗത്തിന്നു വധിച്ചിടാം പശുവിനെ, പ്പയ്യാറ്റുവാന്‍ കൊല്‍വതാ--
ണാഗസ്സെന്നു വിധിപ്പതും, ലഹരിപാനീയത്തെ വര്‍ജ്ജിക്കുവോര്‍
ഭോഗത്താല്‍ ക്രതുവേദിതന്നിലതിനെസ്സാധൂകരിക്കുന്നതും,
യോഗക്ഷേമവിധിജ്ഞരേ! വരമുനിപ്രോക്തങ്ങളെന്നോ മതം?

കവി : യൂസഫലി കേച്ചേരി, കൃതി : സോമയാഗം

ശ്ലോകം 1398 : ഭക്തന്മാര്‍ പെരുകുന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭക്തന്മാര്‍ പെരുകുന്നു, വിപ്ലവമഹാവിക്ഷോഭമുള്ളോര്‍കളും
മുക്തിയ്ക്കായ്‌ കപടം നടിച്ചു നടകൊണ്ടീടുന്നു ദേശാന്തരം,
സത്യം വിറ്റുപെറുക്കി വസ്തുവകയായ്‌ മാറ്റിക്കഴിഞ്ഞുള്ളവര്‍--
ക്കത്യന്തം ഭയമുണ്ടു, സത്യഭയമേ ഭക്തിക്കെഴും കാരണം!

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 1399 : സുരുചിരമുഖപദ്മം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

സുരുചിരമുഖപദ്മമു; ണ്ടതിങ്കല്‍--
ക്കരുണനിറഞ്ഞിരുനീലപദ്മവും തേ!
ഒരു കരമമരുന്ന പദ്മവും, നി--
ന്തിരുപദപദ്മവു--മങ്ങു പദ്മനാഭന്‍.

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : നവകം

ശ്ലോകം 1400 : ഒരേ കളിപ്പാട്ടമൊരേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

ഒരേ കളിപ്പാട്ടമൊരേകളിക്കൂ--
ത്തൊരേ കളിക്കൊട്ടിലൊരേ വികാരം
ഒരാള്‍ക്കു മറ്റാള്‍ തണ, ലീ നിലയ്ക്കാ--
യിരുന്നു ഹാ കൊച്ചുകിടാങ്ങള്‍ ഞങ്ങള്‍

കവി : നാലാപ്പാട്ടു്‌, കൃതി : കണ്ണുനീര്‍ത്തുള്ളി

ശ്ലോകം 1401 : ഒരത്ഭുതത്തൂമണമാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഉപേന്ദ്രവജ്ര

ഒരത്ഭുതത്തൂമണമാ സ്ഥലത്തു
പരന്നു പാറീ കുളിര്‍കാറ്റിനൊപ്പം
നിരന്തരം വന്നു പൊഴിഞ്ഞിതേതോ
മരന്ദമൊന്നെന്നുടെ വഞ്ചി തന്നില്‍.

കവി : വള്ളത്തോള്‍, കൃതി : തോണിയാത്ര

ശ്ലോകം 1402 : നഗ്നം ഹാ മേനി ചാണ്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

'നഗ്നം ഹാ! മേനി ചാണ്‍ താനുടുതുണി കിഴിയാന്‍ ബാക്കി, രക്ഷിക്ക'യെന്നു--
ദ്വിഗ്നം സ്ത്രീചിത്തമാര്‍ക്കേ, തനുവില്‍ പുടവയായാര്‍ സ്വയം ചൂഴ്ന്നിണങ്ങീ,
ഭഗ്നം സാമ്രാജ്യമാരോ കടുകിട കുറയാതാവഹം ചെയ്തുനേടീ,
മഗ്നം മച്ചിത്തമിന്നാ വിസൃമര മഹിമാമുഗ്ദ്ധദുഗ്ദ്ധാര്‍ണ്ണവത്തില്‍!

കവി : യൂസഫലി കേച്ചേരി, കൃതി : മര്‍ത്ത്യഗന്ധപ്രിയന്‍

ശ്ലോകം 1403 : ഭക്ത്യാ സേവിക്ക പൂജ്യാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭക്ത്യാ സേവിക്ക പൂജ്യാന്‍, മരുവുക സഖിയെപ്പോല്‍ സപത്നീജനത്തില്‍,
ഭര്‍ത്താവിന്‍ വിപ്രിയം ചെയ്യരുതു നികൃതയെന്നാകിലും രോഷമൂലം,
അത്യന്തം ഭൃത്യരില്‍ വാഴുക സരളതയാ, ഗര്‍വ്വമുത്സൃജ്യ ഭോഗേ--
ഷ്വിത്ഥം സ്ത്രീകള്‍ ഭവിക്കുന്നിതു ഗൃഹിണികളാ, യന്യഥാ ഗേഹബാധാഃ

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1404 : അമ്പാടി തന്നില്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം :

അമ്പാടി തന്നില്‍ കില ബാലകന്മാ--
രമ്പോടു മന്ദം വളരും ദശായാം
സമ്പന്നമോദം ഭുവനേ ഭവിച്ചൂ
സമ്പത്തനേകം ഭുവി സംഭരിച്ചൂ

കവി : കുഞ്ചന്‍ നമ്പ്യാര്‍ , കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1405 : സ്വാതന്ത്ര്യമെന്നുള്ളൊരനര്‍ഘ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സ്വാതന്ത്ര്യമെന്നുള്ളൊരനര്‍ഘശബ്ദ--
മാനന്ദമാണായതു നേടുവാനായ്‌
ഇപ്പാരതന്ത്ര്യക്കടല്‍ നീന്തി നീന്തി--
ച്ചെല്ലേണമങ്ങേക്കരെ നമ്മളെല്ലാം.

കവി : ചങ്ങമ്പുഴ, കൃതി : ചിന്താവിഹാരം

ശ്ലോകം 1406 : ഇഴുകിപ്പിടിച്ചൊരിരുള്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മഞ്ഞുഭാഷിണി

ഇഴുകിപ്പിടിച്ചൊരിരുളായ മായയെ--
ത്തഴുകിക്കിടന്നു വലയുന്നു ഞാന്‍പ്രഭോ!
തഴുതൊന്നു നീക്കു, തവ ചില്‍പ്രഭാകണം
മിഴിവേകിടട്ടെ മിഴികള്‍ക്കനാരതം

കവി : വി.കെ.ജി.

ശ്ലോകം 1407 : തൃത്താവിന്‍ പരിശുദ്ധി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തൃത്താവിന്‍ പരിശുദ്ധി, വിണ്ണു മുകരും മൂര്‍ദ്ധാവു, ദിക്കെട്ടിലും
കത്താന്‍ നീളമെഴുന്ന കമ്പുകളിളയ്ക്കേകും തണല്‍പ്പാടുകള്‍,
ഇത്ഥം സര്‍വ്വമഹത്വവും തികയുമെന്നാലേ, ഭവാനീപ്പന--
പ്പൊത്തില്‍കൂടിയ മൂലമെത്ര കൃശനായ്‌, നിസ്തേജനായ്‌, നിന്ദ്യനായ്‌!

കവി : വി. കെ. ജി.

ശ്ലോകം 1408 : ഇട്ടീരിമൂസ്സിനുടെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഇട്ടീരിമൂസ്സിനുടെ കയ്യിലയച്ച പദ്യം
കിട്ടീ വിധങ്ങള്‍ വിവരിച്ചു മനസ്സിലായി
ഞെട്ടീല തെല്ലുമിതുകൊണ്ടഹമിന്നതല്ല
പൊട്ടീ നമുക്കു പരിചില്‍ പരിഹാസഹാസം.

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 1409 : ഞാനെന്താണപരാധമെന്റെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഞാനെന്താണപരാധമെന്റെ പൊരുളേ, ചെയ്തേന്‍? ഭവല്‍പ്പുത്രനാം
മീനാങ്കന്നു കൊടുത്തതോ മമ മനക്ഷേത്രത്തിലല്‍പം സ്ഥലം?
നൂനം ഞാനവനെപ്പിടിച്ചു വെളിയില്‍ത്തള്ളാം, നിനക്കാവുമോ
ഹേ നാരായണ, ശൂന്യമാകുമവിടെപ്പാര്‍ക്കാന്‍ കളത്രത്തൊടേ?

കവി : മംഗലം പ്രഭാകരന്‍ നായര്‍

ശ്ലോകം 1410 : നിനക്കിരിക്കാന്‍ കരളില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഉപേന്ദ്രവജ്ര

നിനക്കിരിക്കാന്‍ കരളില്‍ സ്ഥലം ഞാന്‍
നിനച്ചു പണ്ടേ വഴിപോലൊരുക്കി;
വലിഞ്ഞു കേറീ മകനായിടത്തില്‍
വലിച്ചിറക്കാന്‍ തുണ കൃഷ്ണ നീ താന്‍.

കവി : ബാലേന്ദു. മുന്‍ ശ്ലോകത്തിന്റെ പരാവര്‍ത്തനം.

ശ്ലോകം 1411 : വിധുരത കലരാതെ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

വിധുരത കലരാതെ കീര്‍ത്തിയാകും
വിധുകല പൊങ്ങുമൊരപ്പുരാര്‍ണവത്തില്‍
മധുരിപു മഹനീയയോഗനിദ്രാ--
മധുമൊഴിയോടൊരുമിച്ചു വാണിരുന്നു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1412 : മോദാല്‍ കേട്ടൊരു വാര്‍ത്ത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മോദാല്‍ കേട്ടൊരു വാര്‍ത്തയാണടിയനും ചൊല്ലുന്നു നൂറാമതായ്‌
ശ്ലോകം മേന്മയെഴും സദസ്സിലതിനായ്‌ ഞാന്‍ ചെയ്തു പുണ്യം ശതം
വാണീദേവി തുണയ്ക്കണേ ഭഗവതീ കൂപ്പുന്നു നിന്നെസ്സദാ
വീഴുന്നൂ തവ തൃപ്പദേ വിനയമായ്‌ ചെയ്യുന്നു ശ്ലോകാര്‍ച്ചന

കവി : ഋശി കപ്ലിങ്ങാടു്‌. ഋഷിയുടെ നൂറാം ശ്ലോകം.

ശ്ലോകം 1413 : വിത്താര്‍ നട്ടു?...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിത്താര്‍ നട്ടു? തടം പിടിച്ച കരമേ, താര്‍താന്‍ നനച്ചൂ ക്രമാ--
ലിത്തയ്യിത്ര വളര്‍ന്നിടുംവരെ വളം വെയ്ക്കാന്‍ മിനക്കെട്ടതാര്‍?
നിത്യം തേന്‍പഴമേകിടുന്നതു ഭുജിച്ചീടുന്നതല്ലാതെ നാ
മിത്രയ്ക്കൊന്നു മറിഞ്ഞിടാന്‍ തുനിയുമോ? -- 'തേന്മാവു സാധാരണം'!

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 1414 : നോക്കിക്കാണുകിലെന്തും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നോക്കിക്കാണുകിലെന്തുമെച്ചമറുപത്തഞ്ചാംവയസ്സിന്‍ പഴം--
ചാക്കില്‍ തൂക്കിയ ലാഭചേതമിവിടെത്തട്ടിക്കിഴിച്ചീടുകില്‍?
നീക്കിക്കാട്ടുവതിന്നു മേല്‍ഗതി നമുക്കെന്നാളുമേ കൈവശം
ബാക്കി, ബ്ലാങ്കൊരു ബാങ്കുചെക്കു കവിതേ നിന്നക്ഷരശ്ലോകമേ!

കവി : എന്‍. ഡി. കൃഷ്ണനുണ്ണി, കൃതി : ശ്ലോകത്തില്‍ (നാട്ടുവെളിച്ചം)

ശ്ലോകം 1415 : നൂറ്റാണ്ടില്‍ കഥ പാടിയാടി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നൂറ്റാണ്ടില്‍ കഥ പാടിയാടിവളരും വൃക്ഷങ്ങളില്ലെങ്ങുമേ,
കാറ്റിന്‍ താളതരംഗലീല തുടരും പക്ഷങ്ങളും ദുര്‍ല്ലഭം,
വറ്റിത്തൂമണല്‍ വിറ്റിടുന്ന കടയാ, യാറും കൃഷിപ്പാടമോ
വെട്ടിത്താഴ്ത്തിയ മണ്ണെടുത്ത കുഴിയായ്‌, മര്‍ത്ത്യന്റെ ബോധോദയം!

കവി : പി. കൃഷ്ണകുമാര്‍, കൃതി : ഗ്രാമദുഃഖം

ശ്ലോകം 1416 : വാദ്യം ഹൃദ്സ്പന്ദമാകാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വാദ്യം ഹൃദ്‌സ്പന്ദമാകാം പ്രിയമൊടു വരവേറ്റീടുവാനെന്‍ പുരാനേ,
പാദ്യം തപ്താശ്രുവാക്കാം തിരുമലരടിയില്‍പ്പേര്‍ത്തുമിറ്റിറ്റു വീഴ്ത്താന്‍
ഖാദ്യം മത്‌കാവ്യമാക്കാം നരഹൃദയനിണച്ചൂടുലാവുന്നൊരീ നൈ--
വേദ്യം കൈകൊണ്ടു, തള്ളാ, മമൃതവുമകലേ മര്‍ത്യഗന്ധപ്രിയന്‍ നീ!

കവി : യൂസഫലി കേച്ചേരി, കൃതി : മര്‍ത്യഗന്ധപ്രിയന്‍

ശ്ലോകം 1417 : ഖാദ്യം ഭൂമിയിലുള്ളതെന്തും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഖാദ്യം ഭൂമിയിലുള്ളതെന്തു, മബലാമദ്യാദിഭോഗങ്ങളാ--
സ്വാദ്യം, സദ്ഗുരുനിന്ദനം മുത, ലതോടൊത്തിട്ടഹങ്കാരവും,
ചോദ്യം ചെയ്തിടുമെന്തിനേയുമനിശം, മജ്ജീവിതത്തിന്റെ പോ--
ക്കാദ്യം തൊട്ടിതു മട്ടിലാണു, ശരി നീ കാട്ടിത്തരേണം ഹരേ!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1418 : ചന്ദ്രന്‍ മനസ്സെന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

ചന്ദ്രന്‍ മനസ്സെന്നു പറഞ്ഞു ശാസ്ത്രം
മു, മ്പന്ധവിശ്വാസമതെന്നു വച്ചു;
റോക്കറ്റു ചെന്നങ്ങു പതിച്ച പിമ്പോ
പോക്കറ്റപോലായുലകിന്‍ ഹൃദന്തം.

കവി : എന്‍. ഡി. കൃഷ്ണനുണ്ണി, കൃതി : അന്ധവിശ്വാസം

ശ്ലോകം 1419 : റോസയ്ക്കിത്ര കടും ചുവപ്പു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

റോസയ്ക്കിത്ര കടും ചുവപ്പു മൃതനായ്‌ മണ്ണോടു ചേര്‍ന്നോരെതോ
സീസര്‍ക്കുള്ള ഹൃദന്തരക്തിമയില്‍ നിന്നല്ലാതെയുണ്ടായിടാ;
വാസന്തോപവനസ്ഥലത്തു വിരിയും മുല്ലയ്ക്കെഴും സൌരഭം
ശ്രീസദ്മത്വമൊടന്തരിച്ചൊരുവള്‍ തന്‍ വാര്‍കൂന്തലില്‍ നിന്നു താന്‍.

കവി : എം. പി. അപ്പന്‍, കൃതി : ജീവിതോത്സവം (ഉമര്‍ ഖയ്യാം തര്‍ജ്ജമ)

ശ്ലോകം 1420 : വാനം പോലതിരറ്റ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാനം പോലതിരറ്റ വൈദുഷിയിലുടങ്ങീടുന്നു നീന്തുമ്പൊഴും
പേനയ്ക്കുള്ളിലെ നീലരൂപവതിമാര്‍ക്കായുസ്സു നല്‍കുമ്പൊഴും
ധ്യാനത്താല്‍ പരദേവതയ്ക്കു പുളകപ്പൂമാല ചാര്‍ത്തുമ്പൊഴും
തേനഞ്ചും മധുരാനുഭൂതി വഴിയും നാദം മുഴങ്ങില്ലിനി!

കവി : യൂസഫലി കേച്ചേരി, കൃതി : വിത്തിന്നുള്ളിലൊളിച്ച വന്‍തരു (കെ. കെ. രാജയെപ്പറ്റി)

ശ്ലോകം 1421 : ധ്യാനം നിര്‍ത്തി, വിശാലനീല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധ്യാനം നിര്‍ത്തി, വിശാലനീലനയനദ്വന്ദ്വം തുറന്നപ്പൊഴേയ്‌--
ക്കാനന്ദോല്‍പുളകാംഗി തന്റെ കുടിലിന്‍ മീതേ നഭോവീഥിയില്‍
ദീനത്രാണപരായണം ത്രിജഗതീനാഥന്റെ തൃക്കയ്യതാ
നൂനം വാരി വിതച്ചിടുന്നു വളരെസ്സൌവര്‍ണ്യനാണ്യങ്ങളെ!

കവി : വള്ളത്തോള്‍, കൃതി : ഒരു സന്ധ്യാപ്രണാമം (സാഹിത്യമഞ്ജരി)

ശ്ലോകം 1422 : ദരിദ്രനെന്നാകിലും...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഉപേന്ദ്രവജ്ര

ദരിദ്രനെന്നാകിലുമത്രമാത്രം
കരത്തിലില്ലാത്ത ജനം ചുരുക്കം
ധരിയ്ക്ക നീ നാഥ! നമുക്കിടാനീ--
മൊരിയ്ക്കലഷ്ടിയ്ക്കുമുപായമില്ല

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : മണിപ്രവാളം

ശ്ലോകം 1423 : ധര്‍മ്മാചാരം, ധനിത്വം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ധര്‍മ്മാചാരം, ധനിത്വം, ധവളതരയശ,സ്സംഗനാപാംഗമാലാ--
രമ്യാകാരം, രസാലംകൃതകൃതികള്‍, മനശ്ശുദ്ധിമത്വം, പ്രഭുത്വം,
അമ്മേ! നിന്‍പാദപൂജാകരനുടെ പരികര്‍മ്മിയ്ക്കുമിച്ചൊന്നതെല്ലാം
സമ്മേളിയ്ക്കുന്നു; നിന്‍പൂജകനുടെ കഥയോ, പിന്നെയെന്തായിരിയ്ക്കും!

കവി : ഒറവങ്കര, കൃതി : സ്തവങ്ങള്‍

ശ്ലോകം 1424 : അഖണ്ഡവിധുമണ്ഡലമുഖം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഷംഭുനടനം

അഖണ്ഡവിധുമണ്ഡലമുഖം, ഡമരുമണ്ഡിതകരം, കനകമണ്ഡപഗൃഹം,
സ്വഗണ്ഡതലമുണ്ഡശശികുണ്ഡലിപമണ്ഡനപരം, ജലജഖണ്ഡജടിലം,
മൃകണ്ഡുസുതചണ്ഡകരദണ്ഡധരമുണ്ഡനപദം, ഭുജഗകുണ്ഡലധരം,
ശിഖണ്ഡശശിഖണ്ഡമണിമണ്ഡനപരം, പരചിദംബരനടം, ഹൃദി ഭജേ!

കവി : പതഞ്ജലി, കൃതി : പതഞ്ജലിനവകം

ശ്ലോകം 1425 : മുത്തിത്തള്ള, മുറം, ചിരട്ട...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുത്തിത്തള്ള, മുറം, ചിരട്ട, ചിര, ചൂല്‍, ചാണം, കുടം, കൂട, വാ--
ക്കത്തിക്കണ്ട, മുലക്ക, തൂമ്പ, യരിവാ,ലമ്മിക്കല്‍, ചെമ്മീന്‍ കലം
അത്തീച്ചട്ടി, തവിട്ടുവട്ടി, യുരല്‍, കോഴിക്കൂട, കോടാലി -- യെ--
ന്നിത്യാദ്യങ്ങള്‍ നിറഞ്ഞെറേത്തൊരു മുറിപ്പാ കിട്ടി പാക്കട്ടിലില്‍!

കവി : ശീവൊള്ളി

ശ്ലോകം 1426 : അത്രക്കു നാശമിഹ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

അത്രക്കു നാശമിഹയെന്തിനിമാനവര്‍ക്കീ
കത്രീനയായ്‌ പ്രകൃതി രൂപമെടുത്തു നല്‍ക്കി
ശാസ്ത്രത്തിനാട്ടെകഴിയുന്നതുമില്ല തെല്ലും
ഛത്രത്തിനൊത്ത ചെറു ക്ഷേമമതേകുവാനും

കവി : ഹരിദാസ്‌

ശ്ലോകം 1427 : ശൃംഗാരക്കടലും കടന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശൃംഗാരക്കടലും കടന്നു കവിതാസീതാവിശേഷം ഗ്രഹി--
ച്ചംഗാമാന്തഹാരസാലുലകിടം മൂന്നും വെളുപ്പിച്ചഹോ!
ഗംഗാവന്‍കവിയായ വെണ്മണിമഹന്‍ നമ്പൂരി ഗംഭീരനാം
തുംഗാത്മാ ബഹുശക്തിയോടരുളുമാ ശ്രീമാന്‍ ഹനൂമാന്‍ ദൃഢം.

കവി : കെ. സി. നാരായണന്‍ നമ്പ്യാര്‍

ശ്ലോകം 1428 : ഗദക്ലിഷ്ടം കഷ്ടം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ഗദക്ലിഷ്ടം കഷ്ടം തവചരണസേവാരസഭരേ--
പ്യനാസക്തം ചിത്തം ഭവതി ബത വിഷ്ണോ കുരു ദയാം
ഭവത്‌പാദാംഭോജസ്മരണരസികോ നാമനിവഹാ--
നഹം ഗായം ഗായം കുഹചന വിവത്സ്യാമി വിജനേ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം--ദശകം 3

ശ്ലോകം 1429 : ഭീഷ്മന്‍ ഭീഷ്മരുമാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭീഷ്മന്‍ ഭീഷ്മരുമാം, കൃപന്‍ കൃപരുമാം ദ്രോണന്‍ തഥാ ദ്രോണരാം,
വൈദ്യന്‍ വൈദ്യരുമാം, വരന്‍ വരരുമാം, ഭോ! വാരിയന്‍ വാര്യരാം,
ചാന്നാര്‍, നായര്‍, പണിക്ക,രയ്യ,രതുപോലാചൃയരെന്നൊക്കെയും
ചൊന്നീടാ,മതു ഹേ! മഹാരസിക! താനോര്‍ക്കാതിരിക്കുന്നുവോ?

കവി : മൂലൂര്‍, കൃതി : (പണിക്കര്‍ യുദ്ധം)

ശ്ലോകം 1430 : ചാകാന്‍ കാലം കഫവികൃതിയാല്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : മന്ദാക്രാന്ത

ചാകാന്‍ കാലം കഫവികൃതിയാല്‍ക്കണ്ഠമെല്ലാമടഞ്ഞ--
ച്ചക്രശ്വാസം വലിമുറുകി ഞാന്‍ ഖിന്നനായ്‌ കേണീടുമ്പോള്‍
ദൂരേ നിന്നും കുഴല്‍ വിളിയുമായ്‌ പുഞ്ചിരിപ്പാലു തീര്‍ത്തെന്‍
ചാരത്തേയ്ക്കായുടനെയെഴുനള്ളിടേണം കൊണ്ടല്‍ വര്‍ണ്ണന്‍

കവി : ഓട്ടൂര്‍ ഉണ്ണീ നമ്പൂതിരിപ്പാട്‌

ശ്ലോകം 1431 : ദ്വിഷതാം ഹൃദി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

ദ്വിഷതാം ഹൃദി മോദമീയുഷാ--
മപി ബന്ധുച്ഛലമേത്യ ശോചതാം
അവഹേളവിഷോഷ്മളാ ഗിരോ
വിഷഹേതാം ശ്രവസീ കഥം മമ?

കവി : എ. ആര്‍, കൃതി : ഭംഗവിലാപഃ

ശ്ലോകം 1432 : അഞ്ചാലൊന്നിന്റെ മധ്യേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

അഞ്ചാലൊന്നിന്റെ മധ്യേ മരതകമണി പോല്‍ ഭോഗഭോഗീന്ദ്രതല്‍പേ
ചഞ്ചല്‍ച്ചില്ലീവിലാസൈസ്ത്രിഭുവനമഖിലം കാത്തുരക്ഷിക്കുമാദ്യന്‍
പഞ്ചാനാം പാണ്ഡവാനാം പ്രിയസഖി തിരുവാറന്മുളത്തമ്പുരാനെന്‍
നെഞ്ചില്‍ കിഞ്ചില്‍ പിരിഞ്ഞീടരുതതിനനിശം കാലമേ കൈതൊഴുന്നേന്‍!

ശ്ലോകം 1433 : പരസ്പരം കുട്ടികള്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഉപേന്ദ്രവജ്ര

പരസ്പരം കുട്ടികള്‍ കാടുകാട്ടിയാ--
ലൊരമ്മയിത്രയ്ക്കരിശപ്പെടാവതോ?
ഹരങ്കലര്യേ, ഭൃഗുസൂനു ശിഷ്യനാ--
യൊരന്നു തൊട്ടുണ്ണികള്‍ മൂവരായ്‌ത്തവ!

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1434 : ഹീനകര്‍മ്മരതിയേതിനോടും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : കുസുമമഞ്ജരി

ഹീനകര്‍മ്മരതി, യേതിനോടുമൊരു നീതിവിട്ട നിലപാടു, സു--
സ്ഥാനമാനബിരുദാഭിലാഷ, മതിനിഷ്ഠുരപ്രകൃതി -- യിത്തരം
മാനുഷര്‍ക്കതിനിഷിദ്ധമായവയിലാശവെച്ചു വളരുന്നൊര--
ജ്ഞാനികള്‍ക്കറുതിയേകുവാനവതരിക്ക നീ ഭുവനനായക!

കവി : മേവട വി. എന്‍. നമ്പൂതിരി, കൃതി : അവതരിക്കണേ

ശ്ലോകം 1435 : മാരവൈരിമനമായ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

മാരവൈരിമനമായ ചൂതമലരില്‍ത്തെളിഞ്ഞൊരനുരാഗമാം
ചാരുതേനധികമാസ്വദിപ്പൊരു വിദഗ്ദ്ധകോകിലവിലാസിനീം
ഏറിനോരു കരുണാംബുധൌ ഝടിതി ചാടുമീക്ഷണകലാമ്മനം
ചേരുവോരു ചെറുകുന്റമര്‍ന്ന ഗിരികന്യകാമഹമുപാശ്രയേ.

ശ്ലോകം 1436 : എത്തണം കടല്‍ നടുക്കു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

എത്തണം കടല്‍ നടുക്കു താ, നുടല്‍ വെടിഞ്ഞ പോല്‍ കരുതിയുപ്പുകാ--
റ്റുത്തപിപ്പതു പൊറുത്തിടേണ -- മിതി മാഴ്കൊലാ ജലധിവാണിജ!
പത്തനത്തില്‍ മൃദുമെത്ത മേല്‍ പ്രിയയുമൊത്തുറങ്ങിയുണരും വിധൌ
വിത്തമെത്തിടുമയത്നമായ്‌ കരതലത്തിലെന്നു കരുതുന്നുവോ?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 1437 : പണം നിറച്ചു കിട്ടുകില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

പണം നിറച്ചു കിട്ടുകില്‍ പരാതിയില്ല ജീവിതം
സുഖം, നിനച്ചു മണ്ടി ഞാന്‍ ധനാശ തീരുവോളവും
ധനം കനത്തു ഭാരമായ്‌, വരുന്നിതന്ത്യചിന്തയും
'അലക്കൊഴിഞ്ഞുപോകുവാന്‍ തരപ്പെടില്ല കാശിയില്‍'!

കവി : ജ്യോതിര്‍മയി

ശ്ലോകം 1438 : ധാമസ്ഥിതം കിമപി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ധാമസ്ഥിതം കിമപി ധൂതമനോജ്ഞബര്‍ഹേ
പൃഷ്ഠേ ഭുജംഗമഭുജഃ ശരണം ശ്രിതാനാം
ധ്യായാമി താരകിതനീലനഭോഗതേന
ബിംബേന ബിഭ്രദുപമാം സ്ഫുടമൈന്ദവേന.

കവി : കുമാരനാശാന്‍, കൃതി : ശിഖിവാഹനധ്യാനദശകം

ശ്ലോകം 1439 : ധീ മങ്ങുമാറുടനുടന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ധീ മങ്ങുമാറുടനുടന്‍ വിവിധം വികാര--
സ്തോമം കടന്നവളെയിട്ടു ഞെരുക്കിടുമ്പോള്‍
പ്രേമപ്രസിക്തമതിയായ്‌ പിതൃതുല്യനാകു--
മാ മന്ത്രിവൃദ്ധനൊടു ബാലികയെന്തു ചൊല്ലും?

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 1440 : പോടോ തനിക്കുമൊരു പുത്രി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

'പോടോ തനിക്കുമൊരു പുത്രി ഗൃഹത്തിലില്ലേ?
പ്രായം നിനക്കിലവളും മമ തുല്യയല്ലേ?
പാടില്ലയിങ്ങനെ നടിപ്പതു പാപമല്ലേ?
ചൂലെന്റെ കയ്യിലമരുന്നതു കാണ്മതില്ലേ?'

കവി : ബാലേന്ദു. കഴിഞ്ഞ ശ്ലോകത്തിലെ ചോദ്യത്തിനു ഹാസ്യരൂപേണയുള്ള മറുപടി.

ശ്ലോകം 1441 : പീലിക്കോലേകിടേണം തിരുമുടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പീലിക്കോലേകിടേണം തിരുമുടിയഴകില്‍ കെട്ടിവച്ചങ്ങു ചാര്‍ത്താന്‍
കാലിക്കോലേകിടേണം പലവഴിചിതറും പൈക്കളെച്ചേര്‍ത്തണയ്ക്കാന്‍
കോലക്കോലേകിടേണം ചെറുചിരി പൊഴിയും ചുണ്ടണച്ചൂതുവാനായ്‌
പാലിക്കാനേകിടേണം മമ മനമഖിലംതന്നെയെന്‍ കണ്ണനായ്‌ ഞാന്‍.

കവി : കുഞ്ഞുണ്ണി

ശ്ലോകം 1442 : കൂലാന്ത ഭാഗേ തിര...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര

കൂലാന്തഭാഗേ തിര വന്നടിയ്ക്കും
പാലാഴി തന്നില്‍ പരിതോ വിളങ്ങും
ലീലാഗൃഹോദ്യാനസുവര്‍ണ്ണസാലാ--
ശാലാളികേളീനിലയങ്ങള്‍ കണ്ടാര്‍

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : മണിപ്രവാളം

ശ്ലോകം 1443 : ലോകൈകശില്‍പി രജനീ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ലോകൈകശില്‍പി രജനീവനിതയ്ക്കു ചാര്‍ത്താന്‍
നക്ഷത്രമാല പണിചെയ്യുവതിന്നുവേണ്ടി
സൌവര്‍ണ്ണപിണ്ഡമതുരുക്കിയെടുത്തു നീരില്‍
മുക്കുന്നിതാ തപനമണ്ഡലകൈതവത്താല്‍

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 1444 : സത്യം ബ്രവീമി, പരലോകഹിതം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

സത്യം ബ്രവീമി, പരലോകഹിതം ബ്രവീമി,
സാരം ബ്രവീ, മ്യുപനിഷദ്ധൃദ്യം ബ്രവീമി,
സംസാരമുല്‍ബണമസാരമവാപ്യ ജന്തോഃ
സാരോऽയമീശ്വര പദാംബുരുഹസ്യ സേവാ

ശ്ലോകം 1445 : സന്ധ്യാതാണ്ഡവശൌണ്ഡ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സന്ധ്യാതാണ്ഡവശൌണ്ഡഖണ്ഡപരശുപ്രേംഖജ്ജടാമണ്ഡലീ--
നിര്യന്നിര്‍ഝരിണീഝരീകണഗണാഃ കിം വിപ്രകീര്‍ണ്ണാ ദിവി?
ദ്രാഖീയോവിയദധ്വധാവദധികക്ലാന്താര്‍ക്കഘോടച്ഛടാ--
വക്ത്രോദ്വാന്തനിതാന്തഫേനനിചയാഃ കിം ഭാന്തി താരോച്ചയാഃ?

കവി : അശ്വതിതിരുനാള്‍ ഇളയതമ്പുരാന്‍, കൃതി : ശൃംഗാരസുധാകരം ഭാനം

ശ്ലോകം 1446 : ദ്രുമേഷു സഖ്യാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വംശസ്ഥം

ദ്രുമേഷു സഖ്യാ കൃതജന്മസു സ്വയം
ഫലം തപസ്സാക്ഷിഷു ബദ്ധമേഷ്വപി
ന ച പ്രരോഹാഭിമുഖോऽപി ദൃശ്യതേ
മനോരഥോऽസ്യാഃ ശശിമൌലിസംശ്രയഃ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 1447 : നമുക്കെന്തിനന്യോന്യ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഭുജംഗപ്രയാതം

നമുക്കെന്തിനന്യോന്യദൂരം വിതുമ്പും
വികാരം? നിറം പൂത്ത സങ്കല്‍പകാവ്യം?
നമുക്കെന്തിനാണ്‍പൂവു പെണ്‍പൂവു വേറേ?
നമുക്കെന്തിനീയര്‍ത്ഥഹീനം പദങ്ങള്‍?

കവി : വി. മധുസൂദനന്‍ നയര്‍, കൃതി : നമുക്കിനി മറക്കാം

ശ്ലോകം 1448 : ന ഭൂമിര്‍, ന തോയം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

ന ഭൂമിര്‍, ന തോയം, ന തേജോ, ന വായുര്‍,--
ന ഖം, നേന്ദൃയം, വാ ന തേഷാം സമൂഹഃ
അനൈകാന്തികത്വാത്‌ സുഷുപ്തേകസിദ്ധ--
വശിഷ്ടഃ ശിവഃ കേവലോ}ഹം.

കവി : ശങ്കരാചാര്യര്‍

ശ്ലോകം 1449 : ആദിത്യന്നുമനന്തകാന്തിയരുളും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആദിത്യന്നുമനന്തകാന്തിയരുളും ഭവ്യപ്രകാശം ഭവാ--
നാദിശ്രേഷ്ഠമഹ, സ്സനാദിഗുരുവിന്‍ സന്മന്ദഹാസാങ്കുരം
ഛേദിച്ചീടുക നിത്യനിദ്രയിലമര്‍ത്തീടും തമസ്സിന്‍ കഴു--
ത്തീ ദിവ്യച്ഛവികൊണ്ടുതന്നെയവിടുന്നന്നാള്‍ കൃതാര്‍ത്ഥോസ്മ്യഹം!

കവി : വാരിക്കോലില്‍ കേശവനുണ്ണിത്താന്‍, കൃതി : പ്രകാശം

ശ്ലോകം 1450 : ഛായാഗ്രാഹകപൃഷ്ഠദര്‍ശനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഛായാഗ്രാഹകപൃഷ്ഠദര്‍ശന, മലര്‍ച്ചെണ്ടിന്റെ ചീയും മണം,
തീയൊക്കും വെയിലത്തു മേനികള്‍ വിയര്‍ത്തീടുന്നതില്‍ സ്പര്‍ശനം,
മായം ചേര്‍ത്തൊരു ഭക്ഷണം, ചെകിടടച്ചീടും വിധം ഭാഷണം,
നായന്മാര്‍ക്കു വിവാഹഘോഷണ, മഹോ! പഞ്ചേന്ദൃയാകര്‍ഷണം!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1451 : മുണ്ടും ചുറ്റിച്ചുരുക്കത്തൊടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മുണ്ടും ചുറ്റിച്ചുരുക്കത്തൊടു കൃതവിനയം, പൊക്കിള്‍ കാണിച്ചു രണ്ടാം--
മുണ്ടും കക്ഷത്തില്‍ വച്ചങ്ങനെ ചെറിയ പൊടിഡ്ഡപ്പി, താക്കോലുമായി
മിണ്ടുമ്പോള്‍ കൊഞ്ഞിയോലും ചില ഫലിതമൊടും ലാക്കൊടും ചേര്‍ന്നിടുന്നീ--
മുണ്ടച്ചാരാരിതെത്തുന്നതു സരസമൊതുങ്ങിപ്പതുങ്ങിപ്പതുക്കെ.

കവി : വെണ്മണി മഹന്‍

ശ്ലോകം 1452 : മുരണ്ടളി മുകര്‍ന്നിടും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പൃഥ്വി

മുരണ്ടളി മുകര്‍ന്നിടും തുളസിമാലയില്‍ കുങ്കുമം
പുരണ്ട പശുപാംഗനാസ്തനമമര്‍ന്നതിന്‍ ചിഹ്നവും
പുരന്ദരധനുഃപ്രഭാനിബിഡമേചകോത്തംസവും
മരന്ദമൃദുഹാസവും മറയൊഴിഞ്ഞു കണ്ടാവു ഞാന്‍.

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 1453 : പുളയ്ക്കട്ടേ, നാടന്‍കല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

പുളയ്ക്കട്ടേ, നാടന്‍കല, ലളിതസംഗീതകവുമായ്‌
വെളിച്ചത്തിന്നൊപ്പം വെളിയട വലിച്ചിട്ടുവെളിവായ്‌;
ഒളിച്ചോതേണ്ടാരും, ദൃഢപരികരം വൃത്തചതുരം
കളിച്ചോട്ടേ, ഛന്ദോനിര കവിത തന്‍ തൂലികയുമായ്‌!

കവി : എന്‍. ഡി കൃഷ്ണനുണ്ണി, കൃതി : ശ്ലോകത്തില്‍

ശ്ലോകം 1454 : ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ--
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം കഠിന താന്‍ ഭവിതവ്യതേ നീ.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1455 : വേഴാമ്പലേറ്റം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

വേഴാമ്പലേറ്റമഴലേന്തിയുഴന്നു വെള്ളം
നാലഞ്ചുതുള്ളി മുകില്‍ തന്നൊടിരന്നിടുന്നു
അന്‍പോടതൂഴി മുഴുവന്‍ മഴയാല്‍ നനയ്ക്കു--
ന്നമ്പോ വലിപ്പമുടയോന്റെ കൊടുപ്പു കേമം

കവി : കേ. സി. കേശവപിള്ള (വിവര്‍ത്തനം), കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1456 : അത്യന്തബാല, മതസീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

അത്യന്തബാല, മതസീകുസുമപ്രകാശം,
ദിഗ്വാസസം, കനകഭൂഷണഭൂഷിതാംഗം,
വിസ്രസ്തകേശ, മരുണാധര, മായതാക്ഷം,
കൃഷ്ണം നമാമി മനസാ വസുദേവസൂനും.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 1457 : വേഷത്താലുള്ളു പൂകാനൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വേഷത്താലുള്ളു പൂകാനൊരു തട; വകലത്താകിലും നിന്നു ഞാനു--
ന്മേഷത്താലാര്‍ദ്രഹൃത്തായ്ത്തൊഴുമളവി'ലകത്താര്‍?"പുറത്താര്‍?' സ്മരിക്കേ
ഘോഷത്തോടേ ശ്രവിച്ചേന്‍ നിഭൃതമി; 'തകമേ കാളി'യെ; ന്നോതിനേന്‍ സ--
ന്തോഷത്താല്‍ 'ദാസനാം ഞാന്‍' -- കവിതയരുളണേ പാറമേക്കാവിലമ്മേ!'

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : കാളിദാസസ്മൃതി (നഗരപ്രദക്ഷിണം)

ശ്ലോകം 1458 : ഘോരാണാം ദാനവാനാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഘോരാണാം ദാനവാനാം നിരുപമപൃതനാഭാരഖിന്നാം ധരിത്രീ--
മോരോ ലീലാവതാരൈരഴകിനൊടു സമാശ്വാസയന്തം നിതാന്തം
ക്ഷീരാംബോധൌ ഭുജംഗാധിപശയനതലേ യോഗനിദ്രാമുദാരാം
നേരേ കൈക്കൊണ്ടു ലക്ഷ്മീകുളുര്‍മുല പുണരും പത്മനാഭം ഭജേഥാഃ

ശ്ലോകം 1459 : കുന്നിന്‍മോളായ നിന്നെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കുന്നിന്‍മോളായ നിന്നെക്കുടിലകുളുര്‍മതിക്കീറണിഞ്ഞോരു വെള്ളി--
ക്കുന്നിന്മോളില്‍ കിടക്കുന്നൊരു മുതുകിഴവച്ചാരുവേട്ടെന്നുവെച്ചു്‌
എന്നേ കേമമം വലിപ്പം മതി മതി, മതിനേരാനനേ, ദീനനായോ--
രെന്നെത്തെല്ലൊന്നു നോക്കീടുക തരുണകൃപാപൂരതുംഗൈരപാംഗൈഃ

കവി : ശീവൊള്ളി, കൃതി : ദുസ്പര്‍ശാനാടകം

ശ്ലോകം 1460 : എല്ലാവരും പാര്‍ക്കുകില്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

എല്ലാവരും പാര്‍ക്കുകിലൊന്നുപോലെ
അല്ലല്‍പ്പെടാനായിഹ സൃഷ്ടരത്രേ
കൃപാലുവായോനപരാര്‍ത്തിയിങ്ക--
ലല്ലാത്തവന്‍ തന്‍ വ്യസനത്തിലും, കേള്‍!

കവി : കേ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1461 : കാളാംഭോദകമായ കമ്രരുചിയാല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളാംഭോദകമായ കമ്രരുചിയാല്‍, കാളാഞ്ജനക്കല്ലിനെ--
ക്കാളാരമ്യകളേബരേ കഠിനമക്ഷ്വേളാഹി കൊത്തുമ്പൊഴും
കോളായെന്നു നിനച്ചുകൊണ്ടഥ മനം കാളാതെ കാളിന്ദിയില്‍--
ക്കാളാഹീനശയന്‍ തുടര്‍ന്നു മധുരം താളാത്മകം നര്‍ത്തനം!

ശ്ലോകം 1462 : കള്ളന്മാര്‍ കരളിന്‍ കറുപ്പു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കള്ളന്മാര്‍ കരളിന്‍ കറുപ്പു പുറമേ കാട്ടാതടുക്കും പെരും--
കൊള്ളക്കാര്‍ നയവഞ്ചകപ്പരിഷ തൊട്ടാ നീചദുര്‍ബുദ്ധികള്‍,
ഉള്ളത്തില്‍ ഖലവൃത്തി വിഘ്നരഹിതം കാട്ടാന്‍ സഹായാര്‍ത്ഥമായ്‌
കള്ളം വിട്ടു ഭജിപ്പു നിന്നെ, യതിനും താങ്ങാണു നീ ദൈവമേ!

കവി : വാരിക്കോലില്‍ കേശവനുണ്ണീത്താന്‍, കൃതി : ഒരു പ്രാര്‍ത്ഥന

ശ്ലോകം 1463 : ഉണ്ണിക്കാലും തളക്കോപ്പുകളുമരയിലെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം :

ഉണ്ണിക്കാലും തളക്കോപ്പുകളുമരയിലെപ്പൊന്നരഞ്ഞാണ്‍ കിഴിഞ്ഞി--
ട്ടുണ്ണിക്കൈകൊണ്ടുരുണ്ണിപ്പലകയുടനെടുത്തൊട്ടു വീണും നടന്നും
ഉണ്ണികൃഷ്ണന്‍ വരുമ്പോള്‍ തിരുവയര്‍ നിറയെപ്പാലുമുണ്ടാ പ്രസാദം
കണ്ണില്‍ക്കാണായ്‌വരേണം രഹസി മമ കിനാവെങ്കിലും പങ്കജാക്ഷാ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണ കര്‍ണ്ണാമൃതം

ശ്ലോകം 1464 : ഉച്ചച്ചന്ദ്രന്റെ കോലം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഉച്ചച്ചന്ദ്രന്റെ കോലം മലിന, മുപരതപ്രൌഢയാം വൃദ്ധവേശ്യാ,
സ്വച്ഛാ പാഥോജശൂന്യാ സരസി, മുഖമിഹാനക്ഷരം സുന്ദരാംഗം,
ശ്രീയെത്താന്‍ കാത്തിരിക്കും പ്രഭു, വൊരു കഴിവില്ലാതെ കേഴുന്ന വിദ്വാന്‍,
കോയിയ്ക്കല്‍ കോയ്മകൊള്ളുന്നൊരു ഖല, നിവയേഴാണു കേള്‍ ചിത്തശല്യം.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : (പരിഭാഷ)

ശ്ലോകം 1465 : ശയ്യാലംബിക്കുപോലും ചെറുതൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ശയ്യാലംബിക്കുപോലും ചെറുതൊരു സുകൃതം വേണമെന്നുള്ളുരച്ചാല്‍
ചെയ്യാമെങ്കില്‍, പ്പരാര്‍ത്ഥം നലമലമഗദന്‍ നല്‍കുവാനെന്തു വിഘ്നം?
പെയ്യാ ജീമൂതമായ്‌, നെല്‍ച്ചെടിയിലെ പതിരായ്‌ കെട്ട വിത്തായി, മച്ചി--
പ്പയ്യായും മാറ്റിടായ്കെന്‍ കവിതയെ മനമേ, വന്ധ്യമാം ചിന്ത മൂലം.

കവി : യൂസഫലി കേച്ചേരി, കൃതി : മര്‍ത്യഗന്ധപ്രിയന്‍

ശ്ലോകം 1466 : പച്ചപ്പട്ടും തൊഴും നിന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പച്ചപ്പട്ടും തൊഴും നിന്‍ തരളതനു തലോടുന്നു; തന്നങ്കഭാഗേ
വെച്ചംഭോജാക്ഷി വെള്ളിത്തളികയിലെ നറും പാലെടുത്തേകിടുന്നു;
നല്‍ച്ചന്തം ചേര്‍ന്ന നര്‍മ്മോക്തികളിടയിലുരയ്ക്കുന്നു -- മുജ്ജന്മമേതോ
മെച്ചം ചേര്‍ന്നുള്ള പുണ്യം ശുകതരുണ, ഭവാന്‍ ചെയ്തിരിക്കുന്നു നൂനം!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1467 : നിക്ഷേപിച്ചു നിജ`ഭ്രമങ്ങള്‍'...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിക്ഷേപിച്ചു നിജ`ഭ്രമങ്ങള്‍' പലതും പണ്ടുള്ള കാവ്യങ്ങളില്‍
പ്രക്ഷേപം തൊഴിലാക്കിയോര്‍, അവരിണക്കിച്ചേര്‍ത്ത ചൊല്ലത്രയും
ഇക്ഷേത്രപ്പുതകോയ്മമാര്‍ പതിരകറ്റാതന്യ രാജ്യത്തിലും
വിക്ഷേപിച്ചു യഥാര്‍ത്ഥ സംസ്കൃതി ഹവിസ്സാക്കിത്തുലയ്ക്കുന്നിതോ?

കവി : യൂസഫലി കേച്ചേരി, കൃതി : സോമയാഗം

ശ്ലോകം 1468 : ഇത്രയ്ക്കുണ്ടു ബലം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇത്രയ്ക്കുണ്ടു ബലം നമുക്കുടയതാം ബന്ധത്തിനെന്നുള്ളതാം
സത്യം ദേവി ശരിയ്ക്കുമിത്രവെളിവായിന്നേ ധരിച്ചുള്ളു ഞാന്‍
എത്രത്തോളമകന്നകന്നുടലിനാല്‍ വേറിട്ടുമാറുന്നു നാ--
മത്രത്തോളമടുത്തടുത്തു മുറുകിക്കൂടുന്നിതിബ്ബന്ധവും

കവി : കെ.എന്‍. ഡി. ഭട്ടതിരിപ്പാട്‌, കൃതി : ഒരു കത്ത്‌

ശ്ലോകം 1469 : എല്ലായ്പോഴും കളിപ്പാന്‍ ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

എല്ലായ്പോഴും കളിപ്പാന്‍ ചുടല, വിഷമഹോ ഭക്ഷണത്തിന്നു, മെന്ന--
ല്ലുല്ലാസത്തോടു മെയ്യാഭരണമരവമാ, യിങ്ങനേ തീര്‍ന്നു കാന്തന്‍,
ചൊല്ലേറും മക്കളാനത്തലവനൊരു മകന്‍, ഷണ്മുഖന്‍ മറ്റൊരാ, ളി--
ന്നെല്ലാം നോക്കുന്ന നേരം തവ മലമകളേ, ജാതകം ജാതിതന്നെ!

കവി : വെണ്മണി മഹന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1470 : ചാതകസ്ത്രിചതുരാന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : രഥോദ്ധത

ചാതകസ്ത്രിചതുരാന്‍ പയഃകണാന്‍
യാചതേ ജലമുചം പിപാസയാ
സോऽപി പൂരയതി വിശ്വമംഭസാ
ഹന്ത ഹന്ത മഹതാമുദാരതാ

ശ്ലോകം 1471 : സ്വേദത്തൂമാരി കാറിന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സ്വേദത്തൂമാരി കാറിന്‍ തുണയകലെ വെടിഞ്ഞാശു തൂകിക്കനക്കും
സാദം ചേര്‍ത്തുള്ള വേനല്‍ക്കറുതിയഖിലരും കാത്തു കാലം കഴിക്കെ
ഖേദം രുദ്രാജഹംസാവലിയിലധികമായ്‌ ചേര്‍ത്തു, വേഴാമ്പലിന്നാ--
മോദം കൂട്ടുന്ന മേഘധ്വനിയൊടു കുളിരേകുന്ന വര്‍ഷര്‍ത്തുവെത്തീ!

കവി : എന്‍. ഡി. കൃഷ്ണനുണ്ണി, കൃതി : വര്‍ഷക്കാലം

ശ്ലോകം 1472 : ഖരസോദരി തന്റെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വിയോഗിനി

ഖരസോദരി തന്റെ പൂവുടല്‍
വിരയും കണ്‍കളടച്ചു വെയ്ക്കുവാന്‍
അരുതാതെ കുഴങ്ങിടുന്നൊരാ
ധരണീപാലനെയോര്‍ത്തിടുന്നു ഞാന്‍

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 1473 : അക്കിത്തത്തുമനയ്ക്കലുണ്ണി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അക്കിത്തത്തുമനയ്ക്കലുണ്ണിയുണരും നേരത്തിടശ്ശേരിതന്‍
ദുഃഖം പെയ്തധികാരരോഗവഴിയില്‍ നില്‍ക്കുന്നു കണ്ണീര്‍ക്കുടം
വക്കൊക്കെപ്പൊടി പറ്റിനിന്ന മലയാളത്തിന്റെയാത്മാവതാ
ചിക്കെന്നാകെയടിഞ്ഞുപൊളിയും ലൊകത്തിനെത്താങ്ങുവാന്‍.

കവി : സുധീര്‍ പറൂര്‍, കൃതി : ഉപാസന

ശ്ലോകം 1474 : വാടാമെന്‍ തനു, മങ്ങിടാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാടാമെന്‍ തനു, മങ്ങിടാം മിഴിക, ളെന്‍ കൂടപ്പിറപ്പാം ഭയം
കൂടാം, കോടിജനാപഹാസദഹനച്ചൂടാല്‍ ദഹിയ്ക്കാം മനം,
വീടില്ലെങ്കിലൊരാല്‍മരത്തണലില്‍ ഞാന്‍ കൂടും, മരിക്കും വരെ--
പ്പാടും നിന്‍ തിരുനാമമന്ത്ര, മിടയഗ്രാമപ്രഭാപുഞ്ജമേ!

കവി : വി. കെ. ജി.

ശ്ലോകം 1475 : വെണ്ടയ്ക്കായുടെ 'പാണ്ടി'യും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെണ്ടയ്ക്കായുടെ 'പാണ്ടി'യും പടവലം കൊണ്ടുള്ള കൊമ്പൂത്തുമുള്‍--
ക്കൊണ്ടല്ലോ, കുളുര്‍ കായ്കറിത്തൊടി'യില'ത്താളം പിടിക്കുന്നതും
ഉണ്ടല്ലോ കുട, വൃത്തകാലടികളും ചേനയ്ക്കു; ചേമ്പിങ്കല്‍ ഞാന്‍
കണ്ടല്ലോ ചെവിയാട്ടവും; കവിതയെത്തോപ്പില്‍ത്തിരഞ്ഞീടവേ!

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : തോട്ടവിളകള്‍

ശ്ലോകം 1476 : ഉന്മേഷത്തൊടുണര്‍ന്നെണീക്കിന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉന്മേഷത്തൊടുണര്‍ന്നെണീക്കി, നിരവിന്‍ പോര്‍ത്തട്ടിലെമ്പാടുമായ്‌
സമ്മേളിച്ചൊരു താരസേനയെയെതിര്‍ത്തോടിച്ചു ബാലാരുണന്‍
വിണ്മേല്‍ നിന്നു തിമിര്‍ത്തൊരാ നിശയെയും പായിച്ചു, സുല്‍ത്താനെഴും
പൊന്മേടയ്ക്കു കുറിക്കു കൊള്‍വൊരു കതിര്‍ക്കൂരമ്പയയ്ക്കുന്നിതേ.

കവി : എം. പി. അപ്പന്‍, കൃതി : ജീവിതോത്സവം

ശ്ലോകം 1477 : വില പെരുത്തു കൊടുത്ത്‌...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

വില പെരുത്തു കൊടുത്തു കിടച്ചിടും
പല നിറങ്ങളിലുള്ളൊരു കോളകള്‍
ചിലതിലുണ്ടു വിഷാംശ, മതോര്‍ക്കയാല്‍
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

കവി : രാജേഷ്‌ വര്‍മ്മ, കൃതി: (സമസ്യാപൂരണം)

ശ്ലോകം 1478 : ചുവന്നു ചന്ദ്രക്കല പോല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഉപേന്ദ്രവജ്ര

ചുവന്നു ചന്ദ്രക്കല പോല്‍ വളഞ്ഞും
വിളങ്ങി പൂമൊട്ടുടനേ പിലാശില്‍
വനാന്തലക്ഷ്മിയ്ക്കു നഖക്ഷതങ്ങള്‍
വസന്തയോഗത്തിലുദിച്ചപോലെ.

കവി : എ. ആര്‍. / കാളിദാസന്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ

ശ്ലോകം 1479 : വാനപ്പയ്യിനു നല്ലപോലകിടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

'വാനപ്പയ്യിനു നല്ലപോലകിടുചോരുന്നുണ്ടു കൊരിക്കുടി--
ക്കാനയ്യോ തരമില്ല' രാധ മൊഴിയേ ചൊല്ലീടിനാന്‍ കേശവന്‍
'ഗാനത്തേന്‍ നുരയുന്ന നിന്‍ ചൊടിയിലെപ്പാലാഴിയൂറ്റിക്കുടി--
ക്കാനല്ലേ രസ, മീനിലാവൊരു ജഡം, നിന്നാസ്യമസ്വാദകം!'

കവി : യൂസഫലി കേച്ചേരി, കൃതി : വനമാലി

ശ്ലോകം 1480 : ഗണയതി ഗണകസ്സുദീര്‍ഘം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ഗണയതി ഗണകസ്സുദീര്‍ഘമായുര്‍--
ഗഗനഗതഗ്രഹഗോളസന്നിവേശൈഃ
വനതൃണരസമേളനൈശ്ച വൈദ്യോ
ഹരതി വിധിര്‍മിഷിതാമഥോഭയേഷാം

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 1481 : വലിയ ശമ്പളമപ്പടി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

വലിയ ശമ്പളമപ്പടി നിന്റെ കൈ--
മലരില്‍ വെയ്ക്കുവതെന്‍ പതിവല്ലയോ?
സ്ഖലിതമിന്നു പൊറുക്കണമേ, വധൂ--
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

കവി : രാജേഷ്‌ വര്‍മ്മ, കൃതി : സമസ്യാ പൂരണം

ശ്ലോകം 1482 : സുരവരന്നടരില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

സുരവരന്നടരില്‍ തുണചെയ്തവന്‍
ശരനിരക്കളിയാല്‍ ഭയമാറ്റിയോന്‍
സുരനതാംഗികള്‍ തല്‍പ്പുകള്‍ പാടിനാര്‍
സരസമാരസമാനസുവാണിമാര്‍

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ

ശ്ലോകം 1483 : സാഹിത്യം പണ്ഡിതന്മാര്‍ക്ക്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സാഹിത്യം പണ്ഡിതന്മാര്‍ക്കവികലരസനിഷ്യന്ദിയാം സ്വച്ഛചിന്താ--
മാഹിത്യം; പാമരര്‍ക്കോ, പരിമൃദുപദ സംഘാതവീതാര്‍ത്ഥഡംഭം;
ദാഹിക്കും ഹൃത്തിനാട്ടേ, തരു സമമടിവേരോട്ടി മണ്ണിന്റെ സത്താ--
വാഹിച്ചാവിഷ്കരിക്കും വ്യഥയുടെ മധുവോലുന്ന സാഫല്യചൈത്രം.

കവി : യൂസഫലി കേച്ചേരി, കൃതി : നാദബ്രഹ്മം

ശ്ലോകം 1484 : ദൂനം ദൂരസ്ഥിതദയിതനായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ദൂനം ദൂരസ്ഥിതദയിതനായേതുമാശ്വാസമില്ലാ--
തേനം ദീനം ജനമനു കനിഞ്ഞൊന്നു ചെയ്താലുമിപ്പോള്‍
സ്യാനന്ദൂരം പുരവരമതില്‍ ചെന്നു മല്‍പ്രാണനാഥയ്‌--
ക്കാനന്ദം നീയരുളുക പറഞ്ഞെന്റെ സന്ദേശവാക്യം.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1485 : സുതാപായോത്താപം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

സുതാപായോത്താപം, പ്രതിനിമിഷമേറുന്നതു പൊറാ--
ഞ്ഞിതാ! ചാടുന്നൂ തീക്കുഴിയിലവരൊന്നായ നിലയില്‍
'ഇതാഹാ! ചെയ്യായ്കെ'ന്നുപരിവിചലല്‍ബാഹുതലനായ്‌,
ദ്രുതായാസശ്വാസത്തൊടുമരികിലെത്തീ വനഭടന്‍.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 1486 : ഇദം കിലാവ്യാജമനോഹരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വംശസ്ഥം

ഇദം കിലാവ്യാജമനോഹരം വപു--
സ്തപഃക്ഷമം സാധയിതും യ ഇച്ഛതി
ധ്രുവം സ നീലോത്പലപത്രധാരയാ
സമില്ലതാം ഛേത്തുമൃഷിര്‍വ്യവസ്യതി

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1487 : ധ്രുവേണ ഭര്‍ത്രാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ധ്രുവേണ ഭര്‍ത്രാ ധ്രുവദര്‍ശനായ
പ്രയുജ്യമാനാ പ്രിയദര്‍ശനേന
സാ 'ദൃഷ്ട' ഇത്യാനനമുന്നമയ്യ
ഹ്രീസന്നകണ്ഠീ കഥമപ്യുവാച

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 1488 : സുഭഗം മൃതി ലോകം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

സുഭഗം മൃതി ലോകമെങ്കിലെ--
ന്തഭയം മര്‍ത്യനൊടുക്കമേകിലും?
ശുഭകാലസമാഗമാശ നിഷ്‌--
പ്രഭജന്മത്തെ വലിച്ചു നീട്ടിടാം.

കവി : വാരിക്കോലില്‍ കേശവനുണ്ണിത്താന്‍, കൃതി : ഒരു വിലാപം

ശ്ലോകം 1489 : ശമപ്രധാനേഷു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ശമപ്രധാനേഷു തപോധനേഷു
ഗൂഢം ഹി ദാഹാത്മകമസ്തി തേജഃ
സ്പര്‍ശാനുകൂലാ ഇവ സൂര്യകാന്താ--
സ്തദന്യതേജോऽഭിഭവാദ്വമന്തി

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1490 : സരസോജ്വലരാഗം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തമാലിക

സരസോജ്വലരാഗമോമലാളിന്‍
ചരണാഗ്രത്തില്‍ വരച്ച രേഖ നോക്കൂ,
ഹരവീക്ഷണമേറ്റു നീറി നില്‍ക്കും
സ്മരവൃക്ഷത്തില്‍ മുളച്ച നാമ്പു പോലെ.

കവി : എ. ആര്‍. / കാളിദാസന്‍, കൃതി : മാളവികാഗ്നിമിത്രം തര്‍ജ്ജമ

ശ്ലോകം 1491 : ഹേ, നാള്‍ കാര്‍ത്തികയാകയാല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

ഹേ, നാള്‍ കാര്‍ത്തികയാകയാല്‍ശ്ശനിദശാശാര്‍ദ്ദൂലവിക്രീഡിതം
താനാം! പെന്‍ഷനിലായൊരെന്‍ ഗുരുകവേ! ലൈഫിന്‍ഷ്വറന്‍സെന്തിനി?
ദൂനാവസ്ഥ വരുമ്പൊഴും ചിരി പൊഴിപ്പോനാണു നൂനം ഭവാന്‍;
'ആനാലും വരവല്ലവാ'? ശനി വരട്ടുമ്പോഴുമിറ്റും രസം!

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : ദേശാറ്റനം

ശ്ലോകം 1492 : ദീര്‍ഘാക്ഷം, ശരദിന്ദുകാന്തിവദനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദീര്‍ഘാക്ഷം, ശരദിന്ദുകാന്തിവദനം, ബാഹൂ നതാവംസയോഃ,
സംക്ഷിപ്തം നിബിഡോന്നതസ്തനമുരഃ, പാര്‍ശ്വേ പ്രമൃഷ്ടേ ഇവ,
മധ്യഃ പാണിമിതോऽമിതം ച ജഘനം, പാദാവരാളാംഗുലീ
ഛന്ദോ നര്‍ത്തയിതുര്‍യഥൈവ മനസി, ശ്ലിഷ്ടം തഥാസ്യാഃ വപുഃ

കവി : കാളിദാസന്‍, കൃതി : മാളവികാഗ്നിമിത്രം

ശ്ലോകം 1493 : മാലേയം വെണ്ണിലാവാല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മാലേയം വെണ്ണിലാവാലടിമുടിയണിയും ശ്യാമഗാത്രീ ദിനാന്ത--
പ്രാലേയം പൂണ്ട ലോലല്‍ച്ചിറകിണ മൃദുവായ്‌ വീശിയെത്തും പതത്രി,
മാലേറ്റും വാസരത്തീക്കനലിനു മറയിട്ടായിരം തൂലികപ്പൂ--
വാലേ പുല്‍കുന്ന കേളീകളമൃദുമൊഴിയാം ധാത്രി നീ മുഗ്ദ്ധരാത്രി.

കവി : യൂസഫലി കേച്ചേരി, കൃതി : ധാത്രി

ശ്ലോകം 1494 : മാനിച്ചിടട്ടെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

മാനിച്ചിടട്ടെ ബുധരൊത്തു, പഴിച്ചിടട്ടേ,
വന്നോട്ടെ വിത്ത,മതു പോലെയൊഴിഞ്ഞു പോട്ടേ,
ഇന്നോ യുഗാന്തമതിലോ മരണം വരട്ടെ;
യന്യായമാം വഴി ചരിക്കുകയില്ല ധീരന്‍.

കവി : രാജേഷ്‌ വര്‍മ്മ / ഭര്‍ത്തൃഹരി

ശ്ലോകം 1495 : ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ--
ലുത്പന്നശോഭമുദയാദൃയിലെത്തിടും പോല്‍
സത്പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

കവി : കുമാരനാശാന്‍, കൃതി : വീണ പൂവു്‌

ശ്ലോകം 1496 : സുസ്പഷ്ടോച്ചാരണം,ധീനിശിത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സുസ്പഷ്ടോച്ചാരണം, ധീനിശിതഗതി വിശേഷിച്ചു കാട്ടുന്ന നേത്രം,
സ്വല്‍പസ്ഥൌല്യം കലര്‍ന്നീടുമൊരുട, ലൊരു പാദത്തിനേതാണ്ടു ദൈര്‍ഘ്യം,
കെല്‍പേറും വാക്പടുത്വം, സ്മൃതിബല, മതിമാത്രോജ്ജ്വലശ്രീകവിത്വം,
കല്‍പ്പിക്കാമേവമുള്ളൂരെഴുമരിയമഹാകാവ്യകൃത്തിന്റെ ചിഹ്നം.

കവി : മൂലൂര്‍, കൃതി : ഛായാപദ്യങ്ങള്‍ (ഉള്ളൂരിനെപ്പറ്റി)

ശ്ലോകം 1497 : കോല്‍ത്തേനോലേണമോരോ പദം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കോല്‍ത്തേനോലേണമോരോ പദ, മതിനെ നറും പാലില്‍ നീരെന്ന പോലേ
ചേര്‍ത്തീടേണം, വിശേഷിച്ചതിലുടനൊരലങ്കാരമുണ്ടായ്‌ വരേണം,
പേര്‍ത്തും ചിന്തിക്കിലര്‍ത്ഥം നിരുപമരുചി തോന്നേണ, മെന്നിത്ര വന്നേ
തീര്‍ത്തീടാവൂ ശിലോകം -- ശിവ ശിവ! കവിതാരീതി വൈഷമ്യമത്രേ!

കവി : കുഞ്ചന്‍ നമ്പ്യാര്‍

ശ്ലോകം 1498 : പീലിക്കണ്മണിയും ശിരസ്സിലണിയും...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പീലിക്കണ്മണിയും ശിരസ്സിലണിയും പൂമാലയും ചേലയും
ഫാലത്തില്‍ കുറിയും ഞൊറിഞ്ഞ തുകിലും കാഞ്ചീകലാപങ്ങളും
നീലക്കാറൊളിവര്‍ണ്ണന്‍ തന്റെ നിലയും ബാലത്വവും ശീലവും
കാലത്തുള്ളില്‍ നിനച്ചു നിത്യമുളവായ്ക്കാലം കഴിക്കാകണം!

ശ്ലോകം 1499 : നാശം വരാതെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

നാശം വരാതെ ഭുവനം നിലനില്‍പതിന്നു--
ള്ളാശാവശേന ജനനത്തിനു തക്കവണ്ണം
നാശത്തെയും നിയതമങ്ങനെ സര്‍വ്വജന്തു--
രാശിയ്ക്കു ചേര്‍ത്തിടുവതാരിഹ ഭേദഹീനം?

കവി : കേ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1500 : നിത്യം ശ്ലോകസദസ്സിലോര്‍മ്മയെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിത്യം ശ്ലോകസദസ്സിലോര്‍മ്മയെയരിച്ചത്യന്തഹൃദ്യങ്ങളാം
പദ്യങ്ങള്‍ പരിചോടെടുത്തരുളിടും സ്തുത്യര്‍ഹരാം പണ്ഡിതര്‍
മുക്തന്മാര്‍ മുനിമാരുമെന്നുമൊരുമിച്ചുള്‍ത്താരിലാശിച്ച പോ--
ലെത്തുന്നൂ പരമം പദം സകലദം -- സത്യം ശിവം സുന്ദരം!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1501 : മെല്ലെച്ചന്ദ്രന്‍ ചലിക്കുന്നൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മെല്ലെച്ചന്ദ്രന്‍ ചലിക്കുന്നൊരു മണിമയമാം കോടിയും മോടി കാളും
കല്ലും കണ്ണാടിയും ചേര്‍ന്നിഴുകിയ ചുമരും തന്നില്‍ നിന്നംഗമെല്ലാം
കല്യേ! ബിംബിച്ച ബിംബങ്ങളുമജമുഖരാം ഭൃത്യവര്‍ഗ്ഗങ്ങളും ചേര്‍--
ന്നല്ലോ കാണുന്നു നിന്മാളിക ഭുവനമഹാ രാജ്യരാജൈകരാജ്ഞി

കവി : കുമാരനാശന്‍ , കൃതി : ആനന്ദലഹരി തര്‍ജ്ജമ

ശ്ലോകം 1502 : ക്ഷമയാണൊരു ഭൂഷണം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : തോടകം

ക്ഷമയാണൊരു ഭൂഷണമെന്നിനി നാം
കരുതേ, ണ്ടതു ചൂഷണമേറ്റധികം
കരയാനിടയാകരുതെന്നു നിന--
ച്ചുശിരോടെ വിവേകികളാകുക നാം!

കവി : ജ്യോതിര്‍മയി

ശ്ലോകം 1503 : കരഭം കരഭം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

കരഭം കരഭം, കദളീ കദളീ
കരിരാജകരം കരിരാജകരം;
കുടിലാളക തന്‍ തുടകള്‍ക്കു ദൃഢം
കിടയാ കിട മൂന്നുലകിങ്കലുമേ.

കവി : എ. ആര്‍.

ശ്ലോകം 1504 : കേട്ടീലയോ കിഞ്ചന...

ചൊല്ലിയതു്‌ : കൃഷ്ണകുമാര്‍
വൃത്തം : ഇന്ദ്രവജ്ര

കേട്ടീലയോ കിഞ്ചനവര്‍ത്തമാനം
നാട്ടില്‍ പൊറുപ്പാനെളുതല്ല മേലില്‍
വേട്ടയ്ക്കു പോയാനൊരു യാദവന്‍ പോല്‍
കൂട്ടം പിരിഞ്ഞിട്ടവനേകനായി

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1505 : വീടീകരാഗ്രാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

വീടീകരാഗ്രാ വിരഹാതുരാ സാ
ചേടീമവാദീദിഹ -- ചിത്തജന്മാ
പ്രാണേശ്വരോ ജീവിതമര്‍ദ്ധരാത്രം
"ആയാതി നായാതി ന യാതി യാതി"

കവി : കാളിദാസന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1506 : പാല്‍പ്പാത്രവും കൊണ്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പാല്‍പ്പാത്രവും കൊണ്ടു പുറത്തു പറ്റി--
ശ്ശാഠ്യം പിടിയ്ക്കുന്ന കിടാവു തന്നേ
ഇടയ്ക്കു ശാസിച്ചു ഗൃഹേശിയോരോ
പശുക്കളെച്ചേര്‍ത്തു കറന്നിടുന്നു

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 1507 : ഈ വന്ന ദീനമിനി...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

ഈ വന്ന ദീനമിനി മാറിടുവാന്‍ പ്രയാസം
സേവിച്ചു നോക്കി പലമാതിരിയൌഷധങ്ങള്‍
ദാമോദരപ്രണതവല്‍സല വാസുദേവാ
നീ മാത്രമാണിനിയെനിക്കൊരു ബന്ധു കൃഷ്ണാ

കവി : ഓട്ടൂര്‍ ഉണ്ണീ നമ്പൂതിരിപ്പാട്‌

ശ്ലോകം 1508 : ദൃശാ ദ്രാഘീയസ്യാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

ദൃശാ ദ്രാഘീയസ്യാ ദരദലിതനീലോല്‍പലരുചാ
ദവീയാംസം ദീനം സ്നപയ കൃപയാ മാമപി ശിവേ!
അനേനായം ധന്യോ ഭവതി ന ച തേ ഹാനിരിയതാ
വനേ വാ ഹര്‍മ്മ്യേ വാ സമകരനിപാതോ ഹിമകരഃ

കവി : ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 1509 : അനുദിനം വിലയേറും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

അനുദിനം വിലയേറുമൊരിന്ധന--
ച്ചുഴിയിലാണ്ടുഴലുന്നു മഹാജനം
പെരുകിടുന്നുപയോഗമതിന്‍ ഫലം
ഭുവനവും വനവും സമമായ്‌ വരാം

കവി : ഹരിദാസ്‌

ശ്ലോകം 1510 : പല വിധത്തിലുമുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

പല വിധത്തിലുമുണ്ടു കുടിക്കുവാന്‍
വിലയെഴും മധുരം; ബത ദോഹദേ
പുളിയെനിക്കു ഹിതം, രസികോത്തമര്‍--
ക്കുലമണേ, ലമണേഡു കുടിച്ചു ഞാന്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1511 : പുലരുവോളമിരുന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

പുലരുവോളമിരുന്നു ലസിക്കുവാന്‍
പലതരം വിഭവം തരമായിടാം
കവനമീവിധമായതിനൊത്തുമ--
റ്റൊരുരസം വിധി തീര്‍ത്തതുമില്ലപോല്‍

കവി : ഹരിദാസ്‌

ശ്ലോകം 1512 : കേള്‍ക്കേണ്ടാതോ വിനോദാന്തരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കേള്‍ക്കേണ്ടാതോ വിനോദാന്തര, മൊരു മനുജോ രാവണന്‍ തന്‍ ഭഗിന്യാ
മൂക്കും പോര്‍കൊങ്കയും ചൂഴ്ന്നിതു; നിശിചരി വന്നിട്ടു നീളെക്കരഞ്ഞാള്‍;
ഊക്കെല്ലം നില്‍ക്ക; നമ്മോടുടനെളിയവരോടെങ്കിലാമെന്നു മോദം
വായ്ക്കും നാട്ടാര്‍ ചിരിക്കുന്നതു സപദി പൊറായുന്നിതെല്ലായിലും മേ.

കവി : പുനം നമ്പൂതിരി, കൃതി : രാമായണം ചമ്പു

ശ്ലോകം 1513 : ഉണരുവി, നണിചിന്നിച്ചംബരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

ഉണരുവി, നണിചിന്നിച്ചംബരം വിട്ട താരാ--
ഗണമൊടിരവിനേയും സത്വരം ദൂരെയാക്കി
അണയുമരുണനെയ്‌വൂ രമ്യമാം ചെങ്കതിര്‍പ്പൊന്‍--
കണ, നരപതി മേവും മേട തന്‍ മേല്‍പ്പരപ്പില്‍.

കവി : ജി. ശങ്കരക്കുറുപ്പു്‌, കൃതി : ഉമര്‍ ഖയ്യാം തര്‍ജ്ജമ

ശ്ലോകം 1514 : ആമ്‌നായാഭ്യസനാനരണ്യരുദിതം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആമ്‌നായാഭ്യസനാനരണ്യരുദിതം വേദവ്രതാന്യന്വഹം
മേദച്ഛേദഫലാനി പൂര്‍ത്തിവിധയസ്സര്‍വ്വേ ഹുതം ഭസ്മനി
തീര്‍ത്ഥാനാമവഗാഹനാനി ച ഗജസ്നാനം വിനാ യത്പദ--
ദ്വന്ദ്വാംഭോരുഹസംസ്മൃതിം വിജയതേ ദേവസ്സനാരായണഃ

ശ്ലോകം 1515 : തോല്‍ക്കും വാതു പറഞ്ഞു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തോല്‍ക്കും വാതു പറഞ്ഞു നേര്‍ക്കുമുടനേ ഭൂയോ നിരത്തും നളന്‍,
നോക്കും പുഞ്ചിരിയിട്ടു പുഷ്കര, നിരിക്കുമ്പോള്‍ രസിക്കും വൃഷം,
വായ്ക്കും ദൈവഗതിക്കു നീക്കുമൊരുനാളുണ്ടോ? ധനം രാജ്യവും
ശീഘ്രം തച്ചു പറിച്ചുകൊണ്ടു നളനോടിത്യൂചിവാന്‍ പുഷ്കരന്‍.

കവി : ഉണ്ണായി വാരിയര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 1516 : വിദ്യാദാനവിശാരദാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിദ്യാദാനവിശാരദാ വിനമതാം ബാലേന്ദുരാജജ്ജടാ--
ജൂടാ ശാരദ നീരദാവലിരുചീനീകാരദാ ശാരദാ
ശബ്ദബ്രഹ്മമയീ വിരിഞ്ചിവദനാംഭോജന്മരംഗസ്ഥലീ--
ശെയിലൂഷീ ലഘു മോമുഷീതു ശമലം മേ ശേമുഷീ മേയുഷീഃ

കവി : മാനവേദരാജാ, കൃതി : പൂര്‍വഭാരതചമ്പു--ഒരു സരസ്വതീവന്ദനശ്ലോകം

ശ്ലോകം 1517 : ശാന്താകാരം ഭുജഗശയനം...

ചൊല്ലിയതു്‌ : കൃഷ്ണകുമാര്‍
വൃത്തം : മന്ദാക്രാന്ത

ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വലോകൈകനാഥം

കൃതി : വിഷ്ണുസഹസ്രനാമം ധ്യാനശ്ലോകം

ശ്ലോകം 1518 : ലളിതമാണിതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ലളിതമാണിതു കൂട്ടുവതിന്നു, മെയ്‌
തളരുമേവനുമേറ്റവുമാശ്രയം,
വളരെ വൈറ്റമിനു, ണ്ടതിനാല്‍ ഭിഷക്‌--
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍!

കവി : ഉമേഷ്‌ നായര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1519 : വിശ്വാലങ്കാരഭൂത...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

വിശ്വാലങ്കാരഭൂത സ്വയമഭിരമസേ നന്വലങ്കാരമാര്‍ഗ്ഗേ
നീതൌ കാവ്യപ്രകാശാ പുനരപി ഭജസേ ചാരുകാവ്യപ്രകാശം
തേനൈവം പൌനരുക്ത്യം ഭജസി യദധുനാ രാജരത്നാങ്കുരത്വം
തന്മന്യേ സാധു താവന്നൃവര യമകതാമാദധാസി പ്രജാനാം.

കവി : മേല്‍പ്പത്തൂര്‍, കൃതി : മാടരാജപ്രശസ്തി

ശ്ലോകം 1520 : തനീയാംസം പാംസും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

തനീയാംസം പാംസും തവചരണപങ്കേരുഹഭവം
വിരിഞ്ചിസ്സഞ്ചിന്വന്‍ വിരചയതി ലോകാനവികലം
വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാ
ഹരഃ സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂളനവിധിം

കവി : ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 1521 : വെണ്ണക്കാര്‍വര്‍ണ്ണനുണ്ണിക്കൊരു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

വെണ്ണക്കാര്‍വര്‍ണ്ണനുണ്ണിക്കൊരുദിനമിളയാതെണ്ണ ചാര്‍ത്തിക്കുളിപ്പി--
ച്ചെണ്ണം കൂടാതലങ്കാരവുമതിസരസം ചന്ദനച്ചാര്‍ത്തുമെല്ലാം
കണ്ണിന്നാനന്ദമേകും തിരുവുടല്‍വടിവും പുണ്യവാന്മാര്‍ക്കു ചിത്തേ
പുണ്യാനന്ദം കൊടുക്കുന്നൊരു തിരുമുഖവും കണ്ണിണക്കുത്സവം മേ!

ശ്ലോകം 1522 : ക്വണല്‍കാഞ്ചീദാമാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ക്വണല്‍കാഞ്ചീദാമാ കരികളഭകുംഭസ്തനനതാ
പരിക്ഷീണാ മധ്യേ പരിണതശരാച്ചന്ദ്രവദനാ
ധനുര്‍ബ്ബാണാന്‍ പാശം സൃണിമപി ദധാനാ കരതലേ
പുരസ്താദാസ്താം നഃ പുരമഹി തു രാഹോഃ പുരുഷികാ

കവി : ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 1523 : ധര്‍മ്മാത്‌ ഖ്യാതതമേ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധര്‍മ്മാത്‌ ഖ്യാതതമേ ദ്വിജാധിപകുലേ ജാതോഹ, മേഷാ ച മേ
മാതാ, പാവനജന്മതാമഭിവഹന്‍ നന്വേഷ മേ സോദരഃ
കിഞ്ചാഖണ്ഡലസത്‌പ്രമോദജനകോ ഭ്രാതാ മമായം പരോ,
നാസത്യോദിതമത്ര വിദ്ധി സഹജദ്വന്ദ്വം മമൈതാവപി.

കവി : മേല്‍പ്പത്തൂര്‍, കൃതി : മഹാഭാരതം ചമ്പു

ശ്ലോകം 1524 : കിം മേ സ്വര്‍ഗ്ഗേണ യസ്മാത്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കിം മേ സ്വര്‍ഗ്ഗേണ യസ്മാത്‌ പതതി ഖലു ജനഃ സ്വസ്വപുണ്യാവസാനേ
കിംവാസത്യാദിലോകൈര്‍ ഭുവനവിലയനേ യേऽപി നാശം വ്രജന്തി
യന്നിത്യം നിസ്തമസ്കം വിലസിതപുനരാവൃത്തിഹീനം പദംതദ്‌--
ബ്രഹ്മദ്ധ്യാനാവദഗ്ദ്ധാഖിലകലുഷചയോ യാമി സര്‍വം വിഹായഃ

കവി : ശീവൊള്ളി

ശ്ലോകം 1525 : യേഷാമയം ശാശ്വതികോ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

യേഷാമയം ശാശ്വതികോ വിരോധഃ
തേഷാമഹോ ദ്വന്ദ്വസമുത്സുകാനാം
ദ്രാഗേകവദ്ഭാവമഹോ വിധാസ്യ--
ന്നന്ധോ നൃപശ്ശാബ്ദികവദ്‌ ബഭാസേ!

കവി : മേല്‍പ്പത്തൂര്‍, കൃതി : മഹാഭാരതം ചമ്പു

ശ്ലോകം 1526 : ദേവാനുഭാവധരനുത്തര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ദേവാനുഭാവധരനുത്തരദിക്കിലുണ്ടു
മേവുന്നു മാമല ഹിമാലയനാമധേയന്‍
ആഴിക്കു രണ്ടിനുമിടയ്ക്കു കിടക്കയാലീ--
യൂഴിക്കരയ്ക്കളവുചങ്ങലയെന്ന പോലെ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം തര്‍ജ്ജമ (ഒന്നാം ശ്ലോകം)

ശ്ലോകം 1527 : അനന്തരത്നപ്രഭവസ്യ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അനന്തരത്നപ്രഭവസ്യ യസ്യ
ഹിമം ന സൌഭാഗ്യവിലോപി ജാതം
ഏകോ ഹി ദോഷോ ഗുണസന്നിപാതേ
നിമ്മജ്ജതീന്ദോഃ കിരണേഷ്വിവാങ്കഃ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം (1:3)

ശ്ലോകം 1528 : ഏലസ്സുപൊന്മണിചിലമ്പുകള്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ഏലസ്സുപൊന്മണിചിലമ്പുകള്‍ പൊന്നരഞ്ഞാണ്‍
മേളിച്ചകൈവളകള്‍ മോതിരവും ഗളാന്തേ
മൌലിക്കണിഞ്ഞ മലര്‍മാലകള്‍ പീലിയും മേ
ബാലത്വവും വദനപങ്കജവും തൊഴുന്നേന്‍

കവി : പൂന്താനം , കൃതി : ശ്രികൃഷ്ണകര്‍ണാമൃതം

ശ്ലോകം 1529 : മന്ദാകിനീസൈകത...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

മന്ദാകിനീസൈകതവേദികാഭിഃ
സാ കണ്ടുകൈഃ കൃത്രിമപുത്രകൈശ്ച
രേമേ മുഹുര്‍ മധ്യഗതാ സഖീനാം
ക്രീഡാരസം നിര്‍വിശതീവ ബാല്യേ

ശ്ലോകം 1530 : രേ രേ കര്‍ണ്ണ രണത്തിനായ്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രേ രേ കര്‍ണ്ണ, രണത്തിനായ്‌ വരിക, നിന്‍ സാമര്‍ത്ഥ്യവും ബന്ധുവാ--
യോരക്കൌരവരാജനിത്തിരിസഹായിക്കുന്നതും കാണണം
മാരാരാതികൃപാവിലാസമിവനുണ്ടെന്നാകില്‍ വൈകാതെ നീ
ചേരും കാലനികേതനത്തിലതിനീ ലക്ഷ്മീശനും സാക്ഷിയാം

കവി : നടുവത്തച്ഛന്‍, കൃതി : ഭഗവദ്ദൂത്‌

ശ്ലോകം 1531 : മെല്ലെന്നു സൌരഭവുമൊട്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

മെല്ലെന്നു സൌരഭവുമൊട്ടു പരന്നു ലോക--
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ഥികള്‍ ചിത്തമല്ല--
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1532 : തൃക്കാല്‍ക്കല്‍ വീണീടിന...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര

തൃക്കാല്‍ക്കല്‍ വീണീടിന ശിഷ്യനേയും
കൃത്താംഗനായ്‌ത്തീര്‍ന്ന തനൂജനേയും
കാരുണ്യ വാല്‍സല്യകഷായമായ
കണ്ണാല്‍ നിരീക്ഷിച്ചു കലേശചൂഡന്‍

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1533 : കാര്‍കൊണ്ടുമിണ്ടാത്തൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര

കാര്‍കൊണ്ടുമിണ്ടാത്തൊരു കൊണ്ടല്‍ പോലെ
കല്ലോലമില്ലാതെഴുമാഴി പോലെ
കാട്ടില്‍പ്പെടാദ്ദീപവുമെന്നപോലെ
നിഷ്പന്ദമായ്‌ പ്രാണനടക്കിവെച്ചും

കവി : എ. ആര്‍. രാജരാജ വര്‍മ്മ, കൃതി : ഭാഷാകുമാരസംഭവം

ശ്ലോകം 1534 : കുംഭികുംഭകുചകുംഭകുംകുമ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കുംഭികുംഭകുചകുംഭകുങ്കുമ വിശുംഭിശംഭു ശുഭസംഭവാ
ജൃംഭിജംഭരിപു ജൃംഭളസ്തനി നിഷേവ്യമാണ ചരണാംബുജാ
ഡിംഭകുംഭിമുഖ ബാഹുലേയലസദങ്കകാ വിധുരപങ്കകാ
ഡാംഭികാസുരനിശുംഭശംഭുമഥിനീ തനോതു ശിവമംബികാ.

കവി : ശ്രീനാരായണ ഗുരു, കൃതി : ദേവീപ്രണാമദേവ്യഷ്ടകം

ശ്ലോകം 1535 : ഡിംഭ, വീട്ടില്‍ വലിഞ്ഞുകേറി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മല്ലിക

"ഡിംഭ, വീട്ടില്‍ വലിഞ്ഞുകേറി വരുന്നതെന്തിനു നീ വൃഥാ
ഇന്നുതന്നെ യിറങ്ങണം പടി, യെന്തു നീ വല വീശിയോ!"
കേട്ടു ഞെട്ടിയുണര്‍ന്ന, തെന്നുടെ കണ്‍തുറപ്പവരാരഹോ
എട്ടുകാലികള്‍ പാറ്റയും മമ വീട്ടിനുള്ളവകാശികള്‍

കവി : ജ്യോതിര്‍മയി

ശ്ലോകം 1536 : കുളിരുകോരിടുമപ്പുലര്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

കുളിരുകോരിടുമപ്പുലര്‍വേളയില്‍
കുളികഴിഞ്ഞു കുളക്കരെ നിന്നവര്‍
കളികളാല്‍ വരവേല്‍പ്പു, മഹാശയന്‍
കളവകന്ന മഹാബലി മന്നനെ

കവി : ഹരിദാസ്‌

ശ്ലോകം 1537 : കരങ്ങളില്‍ കംബുഗദാരി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

കരങ്ങളില്‍ കംബുഗദാരിപദ്മം
ധരിച്ചു വാഴും വിബുധൈകവേദ്യന്‍
പെരിങ്ങരെത്തേവരെനിക്കു വേണ്ടും
വരങ്ങള്‍ നല്‍കാനിത കൈ തൊഴുന്നേന്‍!

ശ്ലോകം 1538 : പവനസുതനെയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

പവനസുതനെയും വണങ്ങിയേറ്റം
നവവിരഹാസഹനായ സവ്യസാചി
ജാവമനുജരെയും പുണര്‍ന്നുപിന്നെ--
ക്കുവലയനേര്‍മിഴി തന്റെ പാര്‍ശ്വമെത്തി.

കവി : പന്തളം കേരളവര്‍മ്മ, കൃതി : വിജയോദയം

ശ്ലോകം 1539 : ജടാടവീഗളജ്ജല...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : പഞ്ചചാമരം

ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
ഗളേऽവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമഡ്ഡമര്‍വ്വയം
ചകാര ചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം.

കവി : രാവണന്‍, കൃതി : ശിവതാണ്ഡവസ്തോത്രം

ശ്ലോകം 1540 : ഡംഭാലാന്തതപൂണ്ട...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഡംഭാലാന്തത പൂണ്ട വൈശ്രവണനങ്ങന്നാള്‍ ക്ഷണിച്ചൂ പ്രിയം
കുംഭീന്ദ്രാനനനെപ്പുരേ രുചിയെഴും പ്രാതല്‍ ഭുജിച്ചീടുവാന്‍
വമ്പന്‍ പന്തലൊടൊപ്പമങ്ങഖിലവും തീര്‍ത്താക്കുബേരന്നെയും
കുമ്പക്കുള്ളിലൊതുക്കുവാനണയുമാ ശംഭൂസുതന്‍ രക്ഷ മാം

കവി : ഹരിദാസ്‌

ശ്ലോകം 1541 : വരജട, വിവിധാക്ഷമാല...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : പുഷ്പിതാഗ്ര

വരജട, വിവിധാക്ഷമാല, മാന്തോല്‍,
മരവുരി സര്‍വ്വശരീരഭസ്മലേപം
പരമിതുകളിലൊന്നിലും മറഞ്ഞീ--
ലുരപെറുമാ യുവതാപസന്റെ ദര്‍പ്പം

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1542 : പരുഷമൊഴിയിവണ്ണം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

പരുഷമൊഴിയിവണ്ണമൂഴിദേവന്‍
പറവതു കേട്ടു കുമാരി പിന്‍തിരിഞ്ഞാള്‍;
മുഖമതിലധരം വിറച്ചു, ചില്ലി--
ക്കൊടികള്‍ ചുളിഞ്ഞു, കലങ്ങി കണ്ണിനറ്റം.

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ

ശ്ലോകം 1543 : മന്നില്‍ക്കോളാര്‍ന്നിരമ്പും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

മന്നില്‍ക്കോളാര്‍ന്നിരമ്പും ജലനിധി, മുകളില്‍ ചാരുതാരാ സമൂഹം,
ചിന്നിക്കാണും നഭോമണ്ഡല, മതിനു നടുക്കുജ്ജ്വലിക്കുന്ന ചന്ദ്രന്‍,
എന്നിസ്സര്‍വ്വേശസൃഷ്ടിക്രമമഹിമ കുറിക്കുന്ന വസ്തുക്കളെല്ലാ--
മൊന്നിച്ചാഹന്ത കാണ്‍കെക്കരളിടയിലഹംബുദ്ധി നില്‍ക്കുന്നതാണോ?

കവി : വി.സി ബാലകൃഷ്ണപ്പണിക്കര്‍ , കൃതി : വിശ്വരൂപം

ശ്ലോകം 1544 : എന്തിത്ര വെമ്പലിഹ...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

"എന്തിത്ര വെമ്പലിഹ തെല്ലിട നില്‍ക്ക; താത--
നന്തഃപുരേ കിമപി വിശ്രമമേല്‍ക്കയത്രേ"
ചന്തത്തിലേവമുരചെയ്തു ഗണേശനപ്പോള്‍
തന്‍ തമ്പിയായ്‌ക്കരുതുമാ ദ്വിജനെത്തടുത്താന്‍

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1545 : ചാര്‍ത്തീടുമ്ന്നഗജാലം...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : സ്രഗ്ദ്ധര

ചാര്‍ത്തീടും നാഗജാലം തിരുമുടിയിലിളംതിങ്കളാകാശതോയം
പാര്‍ത്താന്‍ ചിത്രം ചരിത്രം തിരുവുടലൊരു നേര്‍പാതി നാരീവിലാസം
പാര്‍ത്തട്ടില്‍ കീര്‍ത്തിപൊങ്ങും പരമനിലയമായ്‌ കാഞ്ഞിരങ്ങാടു മേവും
മൂര്‍ത്തേ, രോഗാര്‍ത്തവൈദ്യ, ത്രിപുരഹര, പരബ്രഹ്മമേ കൈതൊഴുന്നേന്‍!

ശ്ലോകം 1546 : പ്രവാളപ്രഭാ മഞ്ജു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

പ്രവാളപ്രഭാ മഞ്ജുഭൂഷാന്വിതാംഗീ
രസാസ്വാദതൃഷ്ണാം സമുദ്ദീപയന്തീ
ശരച്ചന്ദൃകാശീതദാത്രീ ച മേ വാക്‍
ഭവേത്‌ സര്‍വ്വദാ സര്‍വ്വകാമപ്രദാത്രീ

കവി : ജ്യോതിര്‍മയി

ശ്ലോകം 1547 : ശങ്കാപേതമുദിക്കുമര്‍ത്ഥരുചി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശങ്കാപേതമുദിക്കുമര്‍ത്ഥരുചിയെ, ങ്ങെങ്ങാ വെറും ശബ്ദമാ--
മങ്കോലക്കുരുവിന്റെയെണ്ണയിലെഴുന്നജ്ജാലകൌതൂഹലം?
ഹുങ്കാരത്തിലൊതുങ്ങുമോ പരഗുണോത്കര്‍ഷങ്ങള്‍? ഉണ്ടൂഴിയില്‍
പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ! പുംസ്കോകിലങ്ങള്‍ക്കുമേ.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1548 : ഹാ, പുഷ്പമേ, അധികതുംഗ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര--അസംശയ--മിന്നു നിന്റെ--
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1549 : ശ്രീനാനാരസനൃത്തമാര്‍ന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്രീനാനാരസനൃത്തമാര്‍ന്ന ഗുരുവിന്‍ സാക്ഷാല്‍ കടാക്ഷങ്ങളാല്‍
ശ്രീനാരായണധര്‍മ്മപാലനമഹായോഗം ജയിക്കുന്നിതേ
ഈ നാവായതിനുള്ള സൂക്തിനികരം തൂകും വിവേകോദയം
ഹാ നാട്ടുന്നു പദം വയസ്സില്‍ വിഭവം താഴാതെയേഴാമതില്‍.

കവി : കുമാരനാശാന്‍, കൃതി : വിവേകോദയത്തിന്‌ ആശംസ

ശ്ലോകം 1550 : ഇപ്പാരിപ്പാടു കല്‍പിച്ചതിനുടെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഇപ്പാരിപ്പാടു കല്‍പിച്ചതിനുടെ പരിരക്ഷയ്ക്കു കാപ്പിട്ടിരിപ്പോന്‍,
പില്‍പ്പാടപ്പോടഴിപ്പോ, നസുരകളതു രക്ഷയ്ക്കൊരുത്പാദമായോന്‍,
പൊല്‍പ്പൂമാതാവിനുള്‍പ്പൂവലിയുമമൃതൊടപ്പുഞ്ചിരിപ്പൂനിലാവ--
ത്തിപ്പാവത്തെപ്പുലര്‍ത്തീടണമിനി, കനിവുള്‍ക്കൊണ്ടു കാര്‍കൊണ്ടല്‍വര്‍ണ്ണന്‍!

ശ്ലോകം 1551 : പൂജിക്കാം ചെമ്പരത്തിപ്പുതുമലര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പൂജിക്കാം ചെമ്പരത്തിപ്പുതുമലരതിനുണ്ടേറ്റ മാഹാത്മ്യമൊട്ടും
യോജിക്കാ നിന്റെ പക്ഷം കുതുകമൊടു കുറുപ്പത്തു കൊച്ചുണ്ണി മേനോന്‍
രാജിക്കാന്‍ നന്നു കച്ചേരിയിലഥ കവനം പാര്‍ക്കുകില്‍ കൊങ്ങിണിപ്പൂ--
രാജിക്കാണൊട്ടു ചേരുന്നതു മഹിമയവന്നില്ല പൂവിന്നുമില്ല.

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 1552 : രമാകാന്തം കാന്തം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

രമാകാന്തം കാന്തം ഭവഭവഭയാന്തം ഭവസുഖം
ദുരാശാന്തം ശാന്തം സകലഹൃദി ഭാന്തം ഭുവനപം
വിവാദാന്തം ദാന്തം ദനുജനിചയാന്തം സുചരിതം
സദാ തം ഗോവിന്ദം പരമസുഖകന്ദം ഭജത രേ!

കൃതി : ഗോവിന്ദാഷ്ടകം

ശ്ലോകം 1553 : വ്രജയുവതിജനത്തിന്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

വ്രജയുവതിജനത്തിന്‍ വീടുതോറും നടന്നും
രജനിപകലശേഷം വെണ്ണപാല്‍ കട്ടുതിന്നും
നിജസഖികളുമായി ക്രീഡ ചെയ്യുന്ന കൃഷ്ണന്‍
വ്രജിനമകലെനീക്കിക്കാത്തുകൊള്‍വാന്‍ തൊഴുന്നേന്‍!

ശ്ലോകം 1554 : നാനാവര്‍ണ്ണം കലര്‍ന്നാടകലൊടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നാനാവര്‍ണ്ണം കലര്‍ന്നാടകളൊടു ഭജനയ്ക്കെത്തിയോരൊത്തു നില്‍ക്കേ
തേനാളീടുന്നിതെന്നില്‍; ക്കനകവസനവും ചാര്‍ത്തി മേവുന്ന മൂര്‍ത്തേ!
ഞാനാലോചിപ്പിതപ്പോ, ളുടലിതുമുഴുവന്‍ ദേഹി ഭേസുന്ന വസ്ത്രം
താനാണെ; ന്നെന്റെ ജീര്‍ണ്ണപ്രകൃതമുടുതുണിച്ചുറ്റിലേക്കുറ്റുനോക്കി!

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : വസ്ത്രവിചാരം

ശ്ലോകം 1555 : ഞാനാവലാതി തിരുമുന്നില്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

ഞാനാവലാതി തിരുമുന്നിലുണര്‍ത്തിടുന്നേന്‍
ആനന്ദ പൂര്‍ണ്ണനതു കേട്ടു ധരിച്ചിടേണം
ജന്മത്തിലാകെയഴലാണടിയന്റെ നേട്ടം
നീ മാത്രമാണിനിയെനിക്കൊരു ബന്ധു കൃഷ്ണാ

കവി : ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്‌

ശ്ലോകം 1556 : ജൃംഭിച്ച ലോഭമൊടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ജൃംഭിച്ച ലോഭമൊടു നല്‍പ്പുതുതേന്‍ കുടിക്കാന്‍
ചുംബിച്ചു ചൂതകലികാമതികൈതവേന
അംഭോജിനീവസതിമാത്രകൃതാര്‍ത്ഥനായി--
ക്കിം ഭോ! മറന്നു കിതവ, ഭ്രമര, ത്വമേനാം?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1557 : അമരനാഥസുതന്ന്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

അമരനാഥസുതന്നുളവായൊരാ
കൊടിയ ഗര്‍വമശേഷമടക്കുവാന്‍
ത്രിണയനന്‍ ഭഗവാന്‍ വനചാരിയായ്‌
മരുവി,യാ വരവിന്നുനമിപ്പു ഞാന്‍

കവി : ഹരിദാസ്‌

ശ്ലോകം 1558 : തദാ മുകുന്ദന്റെ...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തദാ മുകുന്ദന്റെ ഫണീന്ദ്ര തല്‍പ്പേ
മുദാ കളിച്ചും പുനരൊട്ടൊളിച്ചും
മിളല്‍പ്രമോദേന രമാസമീപേ
കളിച്ചു മേവുന്നു കുമാരകന്മാര്‍

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : മണിപ്രവാളം

ശ്ലോകം 1559 : മീതേ പോയ്‌ക്കത്തിമെത്തും...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

മീതേ പോയ്‌ക്കത്തിമെത്തും നയനശിഖിശിഖാകാണ്ഡ, മേണാങ്ക ഖണ്ഡ--
സ്വേദാനാദായ വേദാനഴകിലുരുവിടും ചാരു വൈരിഞ്ചമുണ്ഡം.
പാതാളത്തോടലച്ചീടിന മകരമഹാകുണ്ഡലം, കണ്‍കുളിര്‍ക്കെ
പ്രൌഢാഭോഗം, ജനൌഘാദദൃശുരഭിനവം കംസഹന്താരമാരാല്‍.

ശ്ലോകം 1560 : പേടിച്ചോടും പുരടഹരിണ...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : മന്ദാക്രാന്ത

പേടിച്ചോടും പുരടഹരിണക്കുട്ടിയെത്തോറ്റു തുന്നം--
പാടിച്ചീടും മിഴിയിലമൃതം പെയ്തു പെണ്‍പൈതല്‍ നിന്നെ
പാടേ മാനിച്ചരികില്‍ വരുമീ വാക്കു കേട്ടാല്‍ തദാ മേ
പാടെല്ലാം നീ പറയുക മറക്കാതെ മല്‍ക്കാതരാക്ഷ്യൈ

കവി : ശീവൊള്ളി , കൃതി : ദാത്യൂഹസന്ദേശം

ശ്ലോകം 1561 : പെറ്റമ്മ പോലുമിഹ പുത്രിയെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

പെറ്റമ്മ പോലുമിഹ പുത്രിയെ മറ്റൊരാള്‍ക്കു
വിറ്റിട്ടു വിത്തമതുവാങ്ങി ലസിച്ചിടുന്നു
ഏറ്റുന്നിതാധി, ധനമെന്നൊരുചിന്ത വീശും
കാറ്റത്തുപാറിയകലും ദൃഢമാത്മബന്ധം

കവി : ഹരിദാസ്‌

ശ്ലോകം 1562 : ഏണിക്കണ്‍കുനു ചില്ലി പുഞ്ചിരി...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏണിക്കണ്‍കുനു ചില്ലി പുഞ്ചിരി കവിള്‍ തൂനെറ്റിയും വാണിയും
യോണീഭൃല്‍പ്രിയപുത്രി നിന്റെ വദനത്തിങ്കല്‍ തിളങ്ങുന്നിതേ
ബാണം മട്ടു ധനുസ്സു മട്ടു സിതമട്ടാമട്ടു കണ്ണാടിമ--
ട്ടേണാങ്കക്കല മട്ടുമട്ടുമധികം മട്ടുന്ന മട്ടത്ഭുതം.

കവി : വള്ളത്തോള്‍

ശ്ലോകം 1563 : ബാലേന്ദുകലാചൂഡന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഗീതി

ബാലേന്ദുകലാചൂഡന്‍
ബാലസഖന്‍ ബാഹുലേയനതിസുമുഖന്‍
ഫാലാന്തരപടുനയനന്‍
നീലസ്കന്ധന്‍ വരുന്നതെന്നയ്യോ!

കവി : കുമാരനാശാന്‍, കൃതി : സുബ്രഹ്മണ്യശതകം

ശ്ലോകം 1564 : ഫലിതമായുലകത്തിനെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

ഫലിതമായുലകത്തിനെ നോക്കിനി--
ന്നലിവെഴുന്നൊരു പുഞ്ചിരി തൂകുവാന്‍
മലമെഴാത്ത മഹാപുരുഷാകൃതേ,
നലമൊടിന്നടിയന്നു തുണയ്ക്കണേ

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1565 : മറയുടെപൊരുള്‍തൊട്ടീമന്നില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : മാലിനി

മറയുടെ പൊരുള്‍ തൊട്ടീ മന്നില്‍ വേണ്ടുന്നതൊട്ടു--
ക്കറിയുമരിയ കേമന്മാരിലൊന്നാമനായി
പെരിയൊരു പുകള്‍പാരില്‍പ്പൊങ്ങിടും പാക്കനാരാം
പറയനെയറിയാത്തോര്‍ പാരിടത്തില്‍ച്ചുരുങ്ങും

കവി : കുണ്ടൂര്‍ നാരായണമേനോന്‍ , കൃതി : പാക്കനാര്‍

ശ്ലോകം 1566 : പോവട്ടെ ഞാന്‍ വിടു...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

"പോവട്ടെ ഞാന്‍ വിടു!" "വിടില്ല, കടന്നു കൂടാ!"
"ഛീ, വക്രവൃത്തി തുടരുന്നതു രാമനോടോ?"
ഏവം വഴക്കു മുറുകി, ദ്വിജദേവര്‍ തമ്മില്‍--
ബ്ഭാവം പകര്‍ന്നു പിടിയും വലിയും തുടങ്ങി.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1567 : എന്നില്‍ പ്രിയം ലവവും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

എന്നില്‍ പ്രിയം ലവവുമില്ലിവനാഗ്രഹിപ്പോള്‍;--
ക്കന്യാനുരക്തയവ; ളന്യയിലിഷ്ടനായാള്‍;
ഇന്നെന്നെയോര്‍ത്തപര ദുഃഖിത -- എത്ര കഷ്ടം!
നിന്ദാര്‍ഹരാണവ, ളവന്‍, സ്മര, നിന്നിവള്‍, ഞാന്‍!

കവി : ഉമേഷ്‌ നായര്‍ / ഭര്‍ത്തൃഹരി

ശ്ലോകം 1568 : ഇഹരാജകുലത്തില്‍...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : വസന്തമാലിക

ഇഹ രാജകുലത്തില്‍നിന്നു ചോറെന്‍
ഗൃഹജന്മാര്‍ പതിവായ്ബ്ഭുജിച്ചിരുന്നൂ
മഹനീയ മഹീശജീവനിന്നെന്‍
മഹനീജ്ജീവിതനാശമാണുയുക്തം

കൃതി : പാന്നയുടെ ത്യാഗം

ശ്ലോകം 1569 : മുട്ടുമ്പോളുഴറിക്കിതച്ചു...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുട്ടുമ്പോളുഴറിക്കിതച്ചു ഭഗവന്‍! പാഞ്ഞെത്തി നിന്‍വാതിലില്‍
തട്ടുന്നൂ വിമനസ്സെഴാതെ ബിഭൃതം ചോദിച്ചതേകുന്നു നീ
ഒട്ടുള്ളാറുകിലൊ ഭ്രമത്തിലുഴറും വണ്ണം മനത്തട്ടിതാ
പൊട്ടുന്നൂ ഭ്രമമാരിയാല്‍, കനിയുകെന്‍ ഗോവര്‍ദ്ധനോദ്ധാരകാ.

കവി : യൂസഫ്‌ അലി കേച്ചേരി

ശ്ലോകം 1570 : ഓണമാണതുമെനിയ്ക്കു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ഓണമാണതുമെനിയ്ക്കു പാഠമാ--
യേറ്റി ഭാവ,മൊരു "ദാനശാലി" ഞാന്‍
ആട്ടിയെന്നുടെയഹന്ത; ഏകി നീ
ചേണെഴുന്ന വരമന്നു വാമന!

കവി : ജ്യോതിര്‍മയി

ശ്ലോകം 1571 : ആരംഗം, സര്‍വമാച്ഛാതിതമഹഹ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ആരംഗം സര്‍വമാച്ഛാദിതമഹഹ, ചിരാല്‍ കാലമാം ജാലവിദ്യ--
ക്കാരന്‍ തന്‍ പിഞ്ഛികോച്ചാലന, മുലകില്‍ വരുത്തില്ലയെന്തെന്തു മാറ്റം?
നെരമ്പോക്കെത്രകണ്ടൂ ഭവതിയിഹ പദം തോറു? മെന്തൊക്കെ മേലില്‍
സ്വൈരം കാണും, പുരാണപ്രഥിതനദി നിളാ ദേവി, നിത്യം നമസ്തേ!

കവി : വള്ളത്തോള്‍

ശ്ലോകം 1572 : നാറ്റം പൊങ്ങി, ത്തിമിരമടിയില്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മന്ദാക്രാന്ത

നാറ്റം പൊങ്ങി, ത്തിമിരമടിയില്‍ത്തിങ്ങി, വിങ്ങിക്കൊഴുക്കും
ചേറ്റിന്നുള്ളില്‍ വരിക കളിയാടീടുവാനെന്റെ നെഞ്ചില്‍
ഊറ്റം മുറ്റും കരിയിരുളിനെക്കൊയ്തു മിന്നുന്ന വെള്ളി--
ത്തേറ്റത്തുമ്പാലുഴുക, ഭഗവന്‍, സൂകരാകാരനായ്‌ നീ.

കവി : രാജേശ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1573 : ഉണ്ണീ നിന്‍ വരവന്നു കണ്ട...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉണ്ണീ നിന്‍വരവന്നു കണ്ട നിമിഷം നെഞ്ചം ചുരന്നൂ മന--
സ്സെണ്ണീ വാമന! പൈതലായ്‌, ഒരുദിനം കിട്ടീലയീക്കൈകളില്‍
കുഞ്ഞായ്‌ പൂതനയായൊരെന്മുലനുണഞ്ഞാനന്ദമേകുന്ന നി--
ന്നമ്മിഞ്ഞക്കൊതിയോ നിറഞ്ഞ കരുണാവായ്പ്പോ വിചിത്രം ഹരേ!

കവി : ജ്യോതിര്‍മയി

ശ്ലോകം 1574 : കണ്ണാലല്ലെങ്കിലും...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : സ്രഗ്ദ്ധര

കണ്ണാലല്ലെങ്കിലും നിന്‍ തിരുവുടലഴകാവോളവും കണ്ടു ഞാനെന്‍
കണ്ണാ, കാതാലെയല്ലെങ്കിലുമതിരുചിരം നിന്‍ സ്വരം ഞാന്‍ ശ്രവിച്ചു.
മണ്ണായ്‌ തീരുന്നതിന്മുമ്പര ഞൊടി ജനിതാശ്വാസമായെന്റെ കണ്ണാ,
വിണ്ണാറിന്‍ ശുദ്ധിതോല്‍ക്കും, തവ തനു തഴുകാനൊക്കുമോ ചില്‍ക്കുഴമ്പേ!

കവി : യൂസഫ്‌ അലി കേച്ചേരി , കൃതി : പൈക്കുട്ടി

ശ്ലോകം 1575 : മണമാദിയായി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മഞ്ഞുഭാഷിണി

മണമാദിയായി വിലസുന്ന മണ്ണിലും
തുണചിന്തചെയ്തു ഗുണമായ്‌ നിറഞ്ഞുടന്‍
ഗുണിയറ്റുനിന്നു ഗുണവും നിരാശ്രയി--
ച്ചണയുന്നതായി വിലസുന്ന ദൈവമേ!

കവി : കുമാരനാശാന്‍, കൃതി : ഭക്തവിലാപം

ശ്ലോകം 1576 : ഗതി പുണ്യതീര്‍ത്ഥ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മഞ്ഞുഭാഷിണി

ഗതി പുണ്യതീര്‍ത്ഥഗമനാര്‍ത്ഥമാകയാല്‍
മതിമന്‍! തടസ്സമണയാതെയാക്കണം
കൊതിയില്ല ഭോഗമതി, ലിങ്ങു മാഴ്കിടാ
മതി, വാനിനുള്ള വഴി നീയടയ്ക്കുകില്‍.

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ (സര്‍ഗ്ഗം 11)

ശ്ലോകം 1577 : കുറെ നാളുകള്‍ വിട്ടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വിയോഗിനി

കുറെ നാളുകള്‍ വിട്ടുനിന്നതില്‍
ചെറുതായ്‌ തോന്നിയെനിക്കു സങ്കടം;
നിറയെപ്പിഴയിങ്ങു കണ്ടതില്‍--
ക്കുറവായാ വക ഖേദമൊക്കെയും.

കവി : ബാലേന്ദു

ശ്ലോകം 1578 : നന്ദിയ്ക്കെന്‍ നന്ദി നാഥാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

"നന്ദിയ്ക്കെന്‍ നന്ദി നാഥാ, പഴനിയുടെ സമീപത്തില്‍ നാമിത്ര വേഗം
വന്നല്ലോ, ചിത്ര, മുണ്ണിക്കുടയ മയിലതാ പാമ്പിനെത്തിന്നു നില്‍പ്പൂ";
"വന്ദ്യം വൃന്ദാവനം താനിതു, കനകലതാകമ്രയാം രാധയെസ്സാ--
നന്ദം പിഞ്ഛാവതംസന്‍..." ഗിരിജയുടെ മുഖം നമ്രമായ്‌, താമ്രമായീ!

കവി : വി. കെ. ജി.

ശ്ലോകം 1579 : വന്ദ്യനായ ഭഗവാന്‍...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : രഥോദ്ധത

വന്ദ്യനായ ഭഗവാന്‍ ക്ഷമിക്കണേ
വന്ദ്യഗായകനു ശാന്തിയേകണേ
ഈ വിനീതനിവനിന്നു വന്നു നിന്‍
പാദപങ്കജമതിങ്കല്‍ വീണിടാം.

കവി : ദിലീപ്‌. രോഗശയ്യയിലായിരുന്ന വെണ്മണി ഹരിദാസിനെപ്പറ്റി.

ശ്ലോകം 1580 : ഇക്കാമ്യവസ്തുനിര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഇക്കാമ്യവസ്തുനിര ചെയ്തതു, മിങ്ങതോരാ--
നുള്‍ക്കാമ്പുമെന്നുടലുമേകിയതും, സ്വയം ഞാന്‍
ധിക്കാരമാര്‍ഗ്ഗമണയാതകമേ കടന്നു
ചുക്കാന്‍ തിരിക്കുവതു, മൊക്കെയൊരേ കരം താന്‍.

കവി : കുമാരനാശാന്‍, കൃതി : ഈശ്വരന്‍

ശ്ലോകം 1581 : ധനാഢ്യരേ, ധര്‍മ്മ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ധനാഢ്യരേ, ധര്‍മ്മവഴിയ്ക്കു നിങ്ങള്‍
കാണിയ്ക്കവെക്കും നറുമുത്തിനെക്കാള്‍
കൂലിപ്പണിക്കാരിവര്‍ തന്‍ വിയര്‍പ്പു--
നീര്‍ത്തുള്ളിയാണീശ്വരനേറെയിഷ്ടം

കവി: വള്ളത്തോള്‍.

ശ്ലോകം 1582 : കുംഭം കുടിയ്ക്കുന്നിതു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര

കുംഭം കുടിയ്ക്കുന്നിതു വെള്ളമല്‍പം,
കുംഭോദ്ഭവന്‍ സിന്ധുവിനെക്കുടിച്ചു
നന്നായ്‌ ജനിച്ചുള്ള സുതന്‍ സ്വവൃത്യാ
തന്നച്ഛനെക്കാള്‍ കവിയുന്നുവല്ലോ.

കവി : കേ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1583 : നഷ്ടം നിശ്ശേഷമായ്‌ പോര്‍മുലയില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

നഷ്ടം നിശ്ശേഷമായ്‌ പോര്‍മുലയില്‍ മലയജം, ചുണ്ടിലെച്ചോപ്പശേഷം
മൃഷ്ടം, ലുപ്താഞ്ജനം കണ്ണിന തവ, കൃശമിക്കോള്‍മയിര്‍ക്കൊണ്ട കോലം,
കഷ്ടം! പൊയ്യോതുവോളേ, സ്വജനരുജ ധരിക്കാത്ത ദൂതീ, കുളിക്കാ--
നിഷ്ടം പോലങ്ങു നീ പോയ്‌ കുളമതില്‍; നഹി തസ്യാധമസ്യാന്തികത്തില്‍.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : (പരിഭാഷ, ഭാഷാഭൂഷണത്തില്‍ ഉദ്ധൃതം)

ശ്ലോകം 1584 : കള്ളന്‍ കടന്നിതു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

കള്ളന്‍ കടന്നിതുവരമ്പുമുറിഞ്ഞുകോളില്‍
വെള്ളം കടന്നു കുറിവീണിതു കപ്പല്‍ മുങ്ങി
കൊള്ളാം പൊടുന്നനവെയിങ്ങനെയൊക്കെ വന്നി--
ട്ടുള്ളം കിടന്നുഴലുമേ മുതലുള്ളവര്‍ക്കു്‌

കവി : കുണ്ടൂര്‍ നാരായണമേനോന്‍ , കൃതി : പാക്കനാര്‍

ശ്ലോകം 1585 : കരുത്തരെന്നാലും...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കരുത്തരെന്നാലുമൃഷീന്ദ്രനോടു
കയര്‍ത്തതില്ലീശ്വരപാര്‍ഷദന്മാര്‍
സ്വാമിയ്ക്കു ശിഷ്യപ്രതിപത്തിയെത്ര--
യ്ക്കാണെന്നതിങ്ങാരറിയാതെയുള്ളൂ?

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1586 : സമര്‍ത്ഥനായ സീസറും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പഞ്ചചാമരം

സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും
അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍.

കവി : സിസ്റ്റര്‍ മേരി ബനീഞ്ജ

ശ്ലോകം 1587 : അജ്ഞാനവേളയിലുമസ്തി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

അജ്ഞാനവേളയിലുമസ്തി വിഭാതി രണ്ടു--
മജ്ഞാതമല്ല,സുഖവും, വിലസുന്ന മൂന്നും;
രജ്ജുസ്വരൂപമഹിയോടുമിദന്തയാര്‍ന്നു
നില്‍ക്കുന്നതിന്നിഹ നിദര്‍ശനമാമിതോര്‍ത്താല്‍.

കവി : ശ്രീനാരായണഗുരു, കൃതി : അദ്വൈതദീപിക

ശ്ലോകം 1588 : രണ്ടിപ്പൊഴുത്‌പലദലങ്ങള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

രണ്ടിപ്പൊഴുല്‍പലദലങ്ങളടിക്കു കാണു--
ന്നുണ്ടിങ്ങു, മുമ്പവയിലേതൊടടുപ്പതെന്നായ്‌
രണ്ടിങ്കലും മുകളില്‍ നിന്നു പകച്ചു നോക്കും
വണ്ടിന്‍ കിടയ്ക്കവള്‍ തൊടും തിലകം വിളങ്ങി.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1589 : രാവാകുന്ന കറുത്ത...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാവാകുന്ന കറുത്ത കാടിനെയെരിപ്പാനായ്‌പ്പടര്‍ന്നാളീടും
ദാവാഗ്നിച്ചടയെന്നപോലൊരു പരപ്പേറും തുടുപ്പഞ്ജസാ
ദേവാധീശ്വരദിക്കില്‍ വന്നുയരവേ നിദ്രാവിമുക്തങ്ങളായ്‌,--
ബ്ഭീവായ്‌പ്പാര്‍ന്നതുപോലെ, പക്ഷികളിതാ കൂട്ടുന്നു കോലാഹലം.

കവി : വള്ളത്തോള്‍, കൃതി : പ്രഭാതകീര്‍ത്തനം

ശ്ലോകം 1590 : ദേവകീതനയ ദേവദേവ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

ദേവകീതനയ ദേവദേവ നിന്‍
സേവകൊണ്ടു ദിവസങ്ങള്‍ പോക്കുവാന്‍
ആവതും വഴി തരാതിരിക്കുകില്‍
പാവമെന്‍ കഥ പരുങ്ങലാകുമേ!

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1591 : അജ്ഞാത്വാ തേ മഹത്വം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

അജ്ഞാത്വാ തേ മഹത്വം യദിഹ നിഗതിതം വിശ്വനാഥ, ക്ഷമേഥാഃ
സ്തോത്രം ചൈതത്‌ സഹസ്രോത്തരമധികതരം ത്വത്പ്രസാദായ ഭൂയാത്‌
ദ്വേധാ നാരായണീയം ശ്രുതിഷു ച ജാനഷാ സ്തുത്യതാ വര്‍ണ്ണനേന
സ്ഫീതം ലീലാവതാരൈരൈദമിഹ കുരുതാമായുരാരോഗ്യസൌഖ്യം!

കവി : മേല്‍പുത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 1592 : ദൃഷ്ടത്തിങ്കല്‍ പ്രശമധനരാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ദൃഷ്ടത്തിങ്കല്‍ പ്രശമധനരാം താപസന്മാരിലേറ്റം
ധൃഷ്ടം തേജസ്സതിനിഭൃതമായുണ്ടു വര്‍ത്തിച്ചിടുന്നു;
കാട്ടും പെട്ടന്നവരതു പരന്‍ തന്റെ തേജസ്സിനോടായ്‌
മുട്ടുന്നേരം, കുളുര്‍മകലരും സൂര്യകാന്തം കണക്കേ.

കവി : എ. ആര്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1593 : കോപം, വാശി, കുശു, മ്പസൂയ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കോപം, വാശി, കുശു, മ്പസൂയ, ദുര, ദുര്‍മ്മന്ത്രം, മരു, ന്നുന്മദാ--
ലാപം, ലോഭ, മല, ട്ടുരുട്ടു, നുണ, സിദ്ധാന്തം, മൊശോടത്തരം,
വ്യാപാദം, ചതി, വാദ, മേഷണി, പണക്കു, ത്തൂറ്റ -- മെന്നീ വക--
ച്ചാപല്യങ്ങളിലൊന്നു പോലുമറിയെപ്പേറുന്ന പെണ്ണല്ലിവള്‍!

കവി : ശീവൊള്ളി

ശ്ലോകം 1594 : വറുതിയിലധിവസിക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

വറുതിയധിവസിക്കും പാഴ്ക്കുടില്‍ക്കുള്ളിലൊന്നില്‍
പൊറുതിയിവനു കല്‍പ്പിച്ചാരൊരാളുന്തി വിട്ടു
കരുണയൊടവിടുത്തെക്കൈകളത്രേ ഭവാനേ
പുരുധനവിഭവശ്രീ നല്‍കി രക്ഷിപ്പതെന്നും!

കവി : വാരിക്കൊലില്‍ കേശവനുണ്ണിത്താന്‍, കൃതി : സാന്ധ്യദീപം കൊളുത്തി

ശ്ലോകം 1595 : കണ്ടോരുണ്ടോ? കഴുത്തില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

കണ്ടോരുണ്ടോ? കഴുത്തില്‍ പരിമളതുളസീദാമ, മാ നീലവണ്ടിന്‍--
തണ്ടാറ്റും മെയ്യു, ചെന്താമരദളനയനം, ഗോപവാടം സ്വഗേഹം
തെണ്ടും വൃന്ദാവനത്തില്‍ തപനതനയ തന്‍ കൂലകുഞ്ജാന്തരത്തില്‍,
കണ്ടെത്താനായ്‌ സഹായിപ്പവനു മമ നമസ്കാരമാജീവനാന്തം!

കവി : വി.കെ.ജി

ശ്ലോകം 1596 : തളിര്‍ത്തൊത്തിനൊപ്പം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഭുജംഗപ്രയാതം

തളിര്‍ത്തൊത്തിനൊപ്പം മിനു, പ്പമ്പിളിയ്ക്കും
കുളിര്‍ക്കും തണുപ്പൊത്തുലാവുന്ന നിന്‍ മെയ്‌
വിളങ്ങേണമുള്ളില്‍, മൊഴിച്ചേലു നാവില്‍--
ക്കളിക്കേണ,മെന്തും കൊടുക്കുന്ന തായേ!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ/ജ്യോതിര്‍മയി

ശ്ലോകം 1597 : വാച്ചീടും പ്രാണദുര്‍വേദന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വാച്ചീടും പ്രാണദുര്‍വേദന ബഹുകഠിനം ചുണ്ടെലി, ക്കങ്ങു കണ്ടന്‍--
പൂച്ചയ്ക്കുത്സാഹമുള്‍ക്കൊണ്ടിളകിന വിളയാട്ടങ്ങളിന്നെന്നപോലെ
തീര്‍ച്ചയ്ക്കിക്കാര്യമോതാമധികതരമെനിയ്ക്കഗ്നിമാന്ദ്യാദി ദീനം
മൂര്‍ച്ഛിച്ചയ്യോ! കുഴങ്ങുന്നിതുപൊഴുതു നിനക്കുദ്യമം ഹൃദ്യമത്രേ.

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 1598 : തരുണശകലമിന്ദോര്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

തരുണശകലമിന്ദോര്‍ബ്ബിഭ്രതീ ശുഭ്രകാന്തിഃ
കുചഭരനമിതാംഗീ സന്നിഷണ്ണാ സിതാബ്ജേ
നിജകരകമലോദ്യല്ലേഖനീപുസ്തകാ ശ്രീഃ
സകലവിഭവസിദ്ധ്യൈ പാതു വാഗ്ദേവതാനഃ

കൃതി : വാഗ്വാദിനീ --(സരസ്വതീ)-- ധ്യാനശ്ലോകം

ശ്ലോകം 1599 : നെടിയ മല കിഴക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

നെടിയ മല കിഴക്കും, നേരെഴാത്താഴി മേക്കും,
വടിവിലെലുകയായിത്തഞ്ചിടും വഞ്ചിനാടേ!
അടിയനിതറിയിക്കാ, മബ്ധികാഞ്ചിക്കു നീയേ
മുടിനടുവില്‍ വിളങ്ങും മുഖ്യമാണിക്യരത്നം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1600 : ആനത്തോലുടയാടയാക്കി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആനത്തോലുടയാടയാക്കി, തുണിയില്ലാഞ്ഞില്ല തേ മാനവും;
പാനം ചെയ്തു വിഷം, കുടിപ്പതിനുമില്ലാഞ്ഞില്ല ദീനത്വവും;
സ്ഥാനേ നല്‍തിരുനക്കരേശ, ശിവനേ! നീ താനിരക്കുന്നു പോല്‍
താനുണ്ണാത്തൊരു തേവരെങ്ങനെ വരം നല്‍കുന്നു ജാനേ ന തല്‍!

ശ്ലോകം 1601 : സുരനാഥവരൈഃ സുഖേന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

സുരനാഥവരൈഃ സുഖേന ജീവന്‍
പരമാനന്ദസുനിര്‍വൃതോ നളോऽയം
ഭവനേ വനതാം വനേ ഗൃഹത്വം
സ പുരാ നിശ്ചിനുതേ വിചാര്യ തത്ത്വം.

കവി : ഉണ്ണായി വാരിയര്‍, കൃതി : നളചരിതം

ശ്ലോകം 1602 : ഭവജലധിമഗാധം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

ഭവജലധിമഗാധം ദുസ്തരം നിസ്തരേയം
കഥമഹമിതിചേതോ മാ സ്മ ഗാഃ കാതരത്വം
സരസിജദൃശി ദേവേ താവകീ ഭക്തിരേകാ
നരകഭിദി നിഷണ്ണാ താരയിഷ്യത്യവശ്യം.

ശ്ലോകം 1603 : സൌകര്യപ്പെടുമെങ്കിലേതു പകലും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സൌകര്യപ്പെടുമെങ്കിലേതു പകലും രാവും രമിയ്ക്കും,ജനാ--
ലോകത്തില്‍ ചുളിയില്ല നെറ്റി, തിരുമുറ്റത്താകിലും സമ്മതം
പൂകും പൂമണിമച്ചിലും വയലിലും വേണെങ്കിലീയക്ഷര--
ശ്ലോകസ്വൈരിണിയായ്‌ രമിയ്ക്കുക ഭവാന്‍ സന്യാസിയാണെങ്കിലും!

കവി : വി.കെ.ജി, കൃതി : ഭദ്രദീപം

ശ്ലോകം 1604 : പീലിക്കണ്മണി നാലുമൂന്നുപുറമേ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പീലിക്കണ്മണി നാലുമൂന്നു പുറമേ ചേര്‍ത്തുള്ള പൂഞ്ചായലും
ചാലിച്ചുള്ള മനഃശിലാതിലകവും മന്ദസ്മിതാര്‍ദ്രാനനം
ബാലപ്പെണ്മണിമാര്‍ നിറഞ്ഞ തെരുവില്‍ സന്ധ്യാഗമേ തേ ഹരേ!
കാലിക്കൂട്ടവുമായ്‌ വരുന്ന വരവും കണ്ടാവു കാര്‍വര്‍ണ്ണരേ!

ശ്ലോകം 1605 : ബാലാര്‍ക്കായുതതേജസം, ത്രിഭുവന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാലാര്‍ക്കായുതതേജസം, ത്രിഭുവനപ്രക്ഷോഭകം, സുന്ദരം,
സുഗ്രീവാദിസമസ്തവാനരഗണൈസ്സംസേവ്യപാദാംബുജം,
നാദേനൈവ സമസ്തരാക്ഷസഗണാന്‍ സന്ത്രാസയന്തം, പ്രഭും,
ശ്രീമദ്രാമപദാംബുജസ്മൃതിരതം, ധ്യായാമി വാതാത്മജം.

ശ്ലോകം 1606 : നേരാണിങ്ങിതു 'പര്‍പ്പ'വംശ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നേരാണിങ്ങിതു "പര്‍പ്പ"വംശപരദൈവങ്ങള്‍ക്കു മുന്‍പേ പരം
ഘോരാഡംബരമോടകമ്പടി നടന്നെത്തുന്ന പട്ടാളമാം
ധാരാളദ്യുതിയാര്‍ന്നു കാണ്മു, വഴിയേ ഖദ്യോതവൃന്ദങ്ങളില്‍
ധാരാവൃഷ്ടിയിതില്‍ കെടാത്തൊരെഴുനെള്ളത്തിന്‍ വിളക്കെങ്ങുമേ.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1607 : ധാമാനി വ്യാഘ്രപുര്യാം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ധാമാനി വ്യാഘ്രപുര്യാം പ്രകടിതനിജഭൂമാനി നിത്യം പ്രഹൃഷ്യദ്‌
ഗംഗാസംഗത്വരാണി ക്ഷിതിധരസുതയാ സാധു സംഗത്വരാണി
ഏതാനി സ്ഫീതഫാലേക്ഷണദഹനശിഖാ ഗാഢലീഢ സ്മരാണി
വ്യാമൂഡൈരസ്മരാണി പ്രണതജനതമോഘസ്മരാണി സ്മരാണി.

കവി : മേല്‍പത്തൂര്‍

ശ്ലോകം 1608 : എന്തെല്ലാം സ്തുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്തെല്ലാം സ്തുതി! നീ ദയാനിധിയഹോ! സര്‍വ്വാര്‍ത്ഥസിദ്ധിപ്രദന്‍
കുമ്പിട്ടാല്‍മതി -- യപ്പൊഴേക്കു വരമേകീടും കൃപാസാഗരം!
ഉണ്ടര്‍ത്ഥത്തിലെനിക്കു ശെയിലിയിലലങ്കാരത്തിലാസക്തി; വൈ--
കുണ്ഠത്തപ്പ! സദാപി "ഗോപി" തൊടുവിക്കും ഗോപിയല്ലല്ലി നീ?

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : തുളസീദളങ്ങള്‍

ശ്ലോകം 1609 : ഉണ്മാനില്ലാഞ്ഞൊരുനാളൊരു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ഉണ്മാനില്ലാഞ്ഞൊരുന്നാളൊരു പിടിയവിലും കൊണ്ടുചെന്നാന്‍ കുചേലന്‍
സമ്മാനിച്ചങ്ങിരുത്തീ ത്രിഭുവനപെരുമാളാദരാല്‍ ചോറു നല്‍കീ
സമ്മോദം പൂണ്ടിരുന്നമ്മുരഹരനവിലും തിന്നുപോരും ദശായാം
ബ്രഹ്മാനന്ദം കുചേലന്നനവധി ധനവും നല്‍കിനാന്‍ നന്ദസൂനു!

ശ്ലോകം 1610 : സാമമില്ലൊരു സമത്വമില്ല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

സാമമില്ലൊരു സമത്വമില്ല, സുഖഭാവനയ്ക്കൊരതിരില്ല, തന്‍--
കാമനയ്ക്കു കൊലചെയ്‌വതിന്നൊരു കുലുക്കമില്ല; നരലോകമേ
സീമയറ്റ നരകം; സമഗ്രഗുണപൂര്‍ണനെന്നൊരു മതിപ്പെഴും
നീ മനുഷ്യമൃഗമല്ല, ദുഷ്ടമൃഗസഞ്ചയങ്ങളുടെ സഞ്ചയം!

കവി : എന്‍. ഡി. കൃഷ്ണനുണ്ണി, കൃതി : മാബലി

ശ്ലോകം 1611 : സ്വച്ഛാം സ്വച്ഛവിലേപ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്വച്ഛാം സ്വച്ഛവിലേപമാല്യവസനാം ശീതാംശുഖണ്ഡോജ്ജ്വലാം
വ്യാഖ്യാമക്ഷഗുണം സുധാഢ്യകലശം വിദ്യാം ച ഹസ്താംബുജൈഃ
ബിഭ്രാണാം കമലാസനാം കുചനതാം വാഗ്ദേവതാം സുസ്മിതാം
വന്ദേ വാഗ്വിഭവപ്രദാം ത്രിനയനാം സൌഭാഗ്യസമ്പത്കരീം

കൃതി : സരസ്വതീ --വാഗ്ദേവതാ-- ധ്യാനം

ശ്ലോകം 1612 : ബ്രഹ്മാണിയ്ക്കും രമയ്ക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ബ്രഹ്മാണിയ്ക്കും രമയ്ക്കും വിധിഹരിസമനായ്‌ തന്നെ വാണുല്ലസിയ്ക്കും
രമ്യം സൌഭാഗ്യമാര്‍ന്നാ രതിയുടയ സതീനിഷ്ഠയും ഭ്രഷ്ടയാക്കും
ചെമ്മേ ജീവിച്ചിരിക്കും ചിരമിഹ പശുപാശങ്ങളെല്ലമറുക്കും
ബ്രഹ്മാനന്ദാഭിധാനം രസവുമനുഭവിക്കും ഭവദ്‌ ഭക്തനാര്യേ!

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 1613 : ചെന്താര്‍മാനിനി നീ നുറുങ്ങു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചെന്താര്‍മാനിനി നീ നുറുങ്ങുവെടികില്‍ ചൊല്‍ക്കൊണ്ട പത്മാക്ഷനും
സന്താപക്കടലില്‍ക്കിടന്നെരിപൊരിക്കൊള്ളും കണക്കെന്നിയേ
സന്തോഷം മനതാരില്‍ മാം പ്രതി നിനക്കുണ്ടാകിലിന്നൂഴിമേ--
ലിന്ദ്രന്‍ ഞാന്‍ മുനിവൃന്ദവന്ദിതമഹാലക്ഷ്മീ വികല്‍പം വിനാ.

കവി: പൂന്താനം

ശ്ലോകം 1614 : സ്രഷ്ടാ സൃഷ്ടിച്ചിടുന്നൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സ്രഷ്ടാ സൃഷ്ടിച്ചിടുന്നൂ, ഹരിയതു പരിപാലിച്ചിടു, ന്നിന്ദുചൂഡന്‍
നഷ്ടം ചെയ്യുന്നു തന്നോടഖിലമഥ മറയ്ക്കുന്നു ലോകം മഹേശന്‍
സൃഷ്ടിപ്പാനായ്‌ സദാ പൂര്‍വകനുപരി ശിവന്‍ സ്വീകരിക്കുന്നതും നിന്‍--
കഷ്ടാതീതം ഭ്രമിക്കും ഭ്രുകുടിഘടനതന്‍ സംജ്ഞയാമാജ്ഞയാലേ.

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 1615 : സമസ്തം ത്വമേവാഹം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഭുജംഗപ്രയാതം

സമസ്തം ത്വമേവാഹമസ്മിന്‍ സമസ്തോ
യദേകസ്ഥിതോഹം ത്വമേവാസി ശംഭോ
കഥം യുഷ്മദസ്മദ്‌ പ്രയോഗം കഥം വാ
രിപുര്‍മിത്രമന്യോ മഹേശം ഭ്രമോയം

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 1616 : കഴുത്തില്‍ കളങ്കം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

കഴുത്തില്‍ കളങ്കം, ഭുജംഗങ്ങള്‍ മെയ്യില്‍,
കനല്‍ച്ചാര്‍ത്തു നെറ്റിക്കു, കയ്യില്‍ കപാലം,
ശിരസ്സില്‍ ശശാങ്കന്‍, മടിത്തട്ടില്‍ നല്ലാര്‍,
ഇതില്ലാത്ത ദൈവത്തെ ഞാനോര്‍ക്കുകില്ല.

കവി : സി. വി. വാസുദേവ ഭട്ടതിരി, കൃതി : ശിവഭുജംഗം തര്‍ജ്ജമ

ശ്ലോകം 1617 : ശീഘ്രാഞ്ജന സ്ഖലന...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

ശീഘ്രാഞ്ജനസ്ഖലനതുംഗരവോര്‍ദ്ധ്വകണ്ഠഃ
സ്ഥൂലേന്ദുരുദ്രഗണഹാസിതദേവസംഘഃ
ശൂര്‍പ്പശ്രുതിശ്ച പൃഥുവര്‍ത്തുളതുംഗതുണ്ഡോ
വിഗ്നം മമാപഹര സിദ്ധിവിനായക, ത്വം

ശ്ലോകം 1618 : ശ്രീപൂര്‍ണ വേദനിലയേശ്വര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ശ്രീപൂര്‍ണ വേദനിലയേശ്വര, കാളമേഘ--
ശ്രീ പൂര്‍ണ കോമള കളേബര താമരാക്ഷ!
ശ്രീ പൂര്‍ണമാം തിരുമിഴിക്കട ചായ്ച്ചഭീഷ്ട--
ശ്രീ പൂര്‍ണമാകുവതിനെങ്ങളിലൂന്നിയാലും!

കവി : എന്‍.ഡി. കൃഷ്ണനുണ്ണി, കൃതി : ഒരു മുക്തകം

ശ്ലോകം 1619 : ശശ്വന്‍നശ്വരമേവ വിശ്വമഖിലം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശശ്വന്‍നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോഃ
നിത്യം ബ്രഹ്മനിരന്തരം വിമൃശതാ നിര്‍വ്യാജശാന്താത്മനാ
ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാ സംവിന്മയേ പാവകേ
പ്രാരബ്ധായ സമര്‍പ്പിതം സ്വവപുരിത്യേഷാ മനീഷാ മമ

കവി : ശങ്കരാചാര്യര്‍, കൃതി : മനീഷാ പഞ്ചകം (3)

ശ്ലോകം 1620 : ഭാനം ഭാനം പ്രപഞ്ചപ്രകൃതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭാനം ഭാനം പ്രപഞ്ചപ്രകൃതി സകലവും ഭാനുമദ്ഭാനുവിങ്കല്‍
കാനല്‍"ക്കേണീ"പ്രവാഹം കളവുകളവുതാനെന്നു താനൊന്നറിഞ്ഞാല്‍
സ്ഥാനം മറ്റില്ല താനില്ലവിടെയൊരു തടസ്സങ്ങളില്ലെന്നുമല്ലാ--
താനന്ദാകാരമായ്‌ നിന്നരുളുമതിശയം തന്നെയാണെന്റെ ദൈവം.

കവി : കുമാരനാശാന്‍, കൃതി : നിജാനന്ദവിലാസം

ശ്ലോകം 1621 : സോऽയം വിശ്വവിസര്‍ഗ്ഗ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സോऽയം വിശ്വവിസര്‍ഗ്ഗദത്തഹൃദയഃ സമ്പശ്യമാനഃ സ്വയം
ബോധം ഖല്വനവാപ്യ വിശ്വവിഷയം ചിന്താകുലസ്തസ്ഥിവാന്‍
താവത്‌ ത്വം ജഗതാം പതേ, "തപതപേ"ത്യേവം ഹി വൈഹായസീം
വാണീമേനമശിശ്രവഃ ശ്രുതിസുഖാം കുര്‍വ്വംസ്തപപ്രേരണാം.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (7:2)

ശ്ലോകം 1622 : തുഷ്ട്യാ തുമ്പപ്രസൂനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തുഷ്ട്യാ തുമ്പപ്രസൂനം തുഹിനകരകലാതുംഗമൌലിക്കു ചാര്‍ത്താന്‍
പുഷ്ട്യാ പൂമാലയാക്കും ചിലര്‍, ചിലര്‍ നറുനെയ്‌ തന്നില്‍ മൂപ്പിച്ചു കൂട്ടും
ഒട്ടും നിസ്സാരമല്ലീ മലര്‍ കവിശിശുവാം മാങ്കുഴിക്കൊക്കുമോ ഹാ!
കഷ്ടം ചേരുന്നതോതാം വനമതില്‍ വളരും കൂവതന്‍ പൂവതത്രേ.

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 1623 : ഒന്നുപോലഖിലാണ്ഡ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മല്ലിക

ഒന്നുപോലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും
തന്നകത്തിലുമെങ്ങുമൊക്കെ നിറഞ്ഞു തിങ്ങി വിളങ്ങിടും
നിന്നരുള്‍ക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ
നിന്നില്‍നിന്നുമുരുള്‍കൊണ്ടു ജാതമിതൊക്കെയും, ഗുഹ പാഹിമാം!

കവി : ശ്രീനാരായണഗുരു, കൃതി : ഷണ്മുഖസ്തോത്രം

ശ്ലോകം 1624 : നമ്പ്യാരും തോല,നീവീ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

നമ്പ്യാരും തോല,നീവീ, വിജയനൊടു ബഷീര്‍, വീക്കെയെന്‍ മുന്‍പരാകും
വമ്പന്മാരെന്തില്‍ നിന്നും വികടതയുടെ പൊന്‍പാനപാത്രം നിറച്ചോ
വെണ്‍പൂമാതേ, തുളുമ്പും കരുണയുടെയതേ സാഗരത്തിന്‍ കണം തെ--
ല്ലെന്‍ പേനത്തുമ്പിലും നീ ചൊരിയണ, മതിനാ, യംബികേ, കുമ്പിടുന്നേന്‍!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1625 : വാനത്തെഗ്ഗംഗയെത്തന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

വാനത്തെഗ്ഗംഗയെത്തന്‍ നെറുകയിലണിയുന്നോനു കാമപ്പനിപ്പി--
ച്ചൂനം കൂടാതണയ്ക്കും പണിയുടയ പനിപ്പര്‍വ്വതപ്പൈതലാളേ!
നൂനം സംസാരഘോരപ്പനിയെഴുമിവരെ സ്വാനുകമ്പാരസത്തില്‍
സ്നാനം ചെയ്യിച്ചു സൌഖ്യസ്ഥിതിയരുളിവിടും നിന്റെ വൈദ്യം വിചിത്രം!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1626 : നീലാംഭോജാക്ഷി പുല്‍കുന്നതിന്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : സ്രഗ്ദ്ധര

നീലാംഭോജാക്ഷി പുല്‍കുന്നതിനിവനിടയാക്കീടിനാനെന്ന തോഷ--
ത്താലാച്ചോരന്നു കോടീശ്വരനവനുചിത ദ്രവ്യസമ്മാനമേകി;
കെയിലാസോദ്ധാരണത്തില്‍ പ്രണയകുപിതയാം ഗൌരി പേടിച്ചു പുല്‍കും
കാലാരിസ്വാമി രാത്രിഞ്ചരവരനു പുരാ ചന്ദ്രഹാസം കണക്കേ.

കവി : വള്ളത്തോള്‍, കൃതി : കള്ളനു സമ്മാനം

ശ്ലോകം 1627 : കാടാണെന്നന്തരംഗം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാടാണെന്നന്തരംഗം; കറ, ദുര മുതലാം ദുഷ്ടജന്തുക്കളന്തം--
കൂടാതിങ്ങുണ്ടു കൂടും കുതുകമൊടു കുളിര്‍ത്താര്‍ത്തു കൂത്താടിടുന്നൂ;
വാടാതിങ്ങോട്ടു വന്നാല്‍ പകലിരവിവിടെപ്പള്ളിനായാട്ടുമായി--
ക്കൂടാമങ്ങേയ്ക്കു, കൂടാദിമശബരശരീരാര്‍ദ്ധമാം കുന്നില്‍മാതേ!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1628 : വിശ്വസൃഷ്ടിവിധായിനം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : മല്ലിക

വിശ്വസൃഷ്ടിവിധായിനം പുനരെവ പാലനതത്പരം
സംഹരന്തമപി പ്രപഞ്ചമശേഷലോകവിധായിനം
ക്രീഡയന്തമഹര്‍ന്നിശം ഗണനാഥയൂഥസമാവൃതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ?

കവി : മാര്‍ക്കണ്ഡേയ മഹര്‍ഷി, കൃതി : ചന്ദ്രശേഖരാഷ്ടകം

ശ്ലോകം 1629 : കാണ്മീലാ കുറി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"കാണ്മീലാ കുറി,യീറനാണു മുടി; നീ നീരാടിയോ ചോലയില്‍?
ചെമ്മണ്ണിന്‍ നിറമാണു മഞ്ഞവസനം, പോരാടിയോ? വീണുവോ?"
ഇമ്മട്ടാദ്യവിചാരണയ്ക്കു തുനിയും നേരം പ്രതിക്കൂട്ടില്‍ നി--
ന്നമ്മയ്ക്കേകിയ വിശ്വവശ്യപശുപസ്മേരം തരട്ടേ ശുഭം!

കവി : വി.കെ.ജി

ശ്ലോകം 1630 : ഇല്ലാ വൈദ്യുതി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലാ വൈദ്യുതി, യില്ല വെള്ള, മതുപോല്‍ കൈക്കൂലിയില്ലാതെ ക--
ണ്ടില്ലാപ്പീസുക, ളില്ല നല്ല വഴി, കല്ലില്ലാതെയില്ലന്നവും
എല്ലാമേകുകിലോര്‍ക്കുകില്ലടിയനത്തൃപ്പാദമെന്നോര്‍ത്തു താ--
നല്ലേ നിന്നുടെ സ്വന്ത നാട്ടിലിവനെപ്പാര്‍പ്പിച്ചു, സര്‍വേശ്വരാ?

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1631 : എന്നാലോ, വാസനക്കാര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

എന്നാലോ, വാസനക്കാര്‍ കവികളിലൊരുവന്‍ പോലു, മീപ്രാസസമ്പ--
ത്തിന്നാളോളം വെടിഞ്ഞി, ല്ലതു കരുതികി, ലിപ്പോരിലാര്‍ക്കാണു മെച്ചം
എന്നാലോചിച്ചീടാതങ്ങപജയ, ജയകാര്യങ്ങള്‍ ഖണ്ഡിച്ചുരച്ചാല്‍
നന്നാമോ? മാന്യരാകും സഹൃദയരതിനെസ്സമ്മതിക്കുന്നതാണോ?

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍, കൃതി : (ദ്വിതീയാക്ഷരപ്രാസവാദം)

ശ്ലോകം 1632 : ഏണക്കണ്ണികള്‍ തന്‍ കനത്ത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏണക്കണ്ണികള്‍ തന്‍ കനത്ത പുടവക്കുത്തൊട്ടഴിച്ചും, മണി--
ത്തൂണമ്പും തുട ഞെക്കിയും, തുരുതുരെസ്സീല്‍ക്കാരമുണ്ടാക്കിയും,
ശോണച്ചുണ്ടു മുറിപ്പെടുത്തിയു, മിളം കാര്‍കൂന്തല്‍ ചിന്നിച്ചു, മ--
ക്ഷീണം ചുറ്റിയടിച്ചിടുന്നു കുളിര്‍കാറ്റമ്പോ! വിടന്‍ പോലവേ!

കവി : വള്ളത്തോള്‍, കൃതി : ഋതുവിലാസം

ശ്ലോകം 1633 : ശ്ലോകത്തില്‍ ഭ്രമമറ്റു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകത്തില്‍ ഭ്രമമറ്റു ജീവിതരണക്ലേശം മറക്കാന്‍ വെറും
ശ്ലോകം വല്ലതുമൊക്കെ വല്ലപൊഴുതും കുത്തിക്കുറിച്ചങ്ങിനെ
ശ്ലോകത്തില്‍ക്കഴിയാന്‍ കൊതിച്ചിടുമെനിക്കെന്തുണ്ടു, നല്ലക്ഷര--
ശ്ലോകന്യായപപീഠമേറി ഞെളിയാനത്രയ്ക്കു മിത്രങ്ങളേ?

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1634 : ശോണാകാരം നറും തൃച്ചൊടി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ശോണാകാരം നറും തൃച്ചൊടി; കുചയുഗളം തുംഗഭദ്രാത്മകം; പൂ--
ബാണാരിക്കെപ്പൊഴും നര്‍മ്മദ ഭുജലത; നിന്‍ വേണിയോ കൃഷ്ണ തന്നേ;
ചേണാര്‍ന്നോരദൃജാതേ! പ്രഥിതനദനദീരൂപമായുള്ള നിങ്കല്‍--
ത്താണാരാപൂര്‍ണ്ണഭക്ത്യാ മുഴുകു, മവനപങ്കാനുവിദ്ധന്‍ വിദഗ്ദ്ധന്‍!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1635 : ചേടി, നീയിവിടെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ചേടി, നീയിവിടെ വന്നിരിയ്ക്കുമോ
പാടിടാം പുതിയ കാവ്യമൊന്നു ഞാന്‍
ഏറ്റുപാടുക, പുലമ്പിടുന്നിതാ
കാവ്യസുന്ദരി മനം മയക്കവേ

കവി : ജ്യോതിര്‍മയി

ശ്ലോകം 1636 : എന്നാലെന്തു നമുക്കു...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നാലെന്തു നമുക്കു, വന്നതു വരട്ടേ, നീ തുടങ്ങീടുകെ--
ന്നെന്നെക്കുത്തിയിളക്കിടുന്നു കവിതക്കമ്പം കണക്കെന്നിയേ;
തന്നത്താനറിയാതെപോകുമതിമോഹം വന്നുകൂടീടുകില്‍--
പ്പിന്നത്തെക്കഥ മോശ,മാ മടയനുണ്ടാമോ വിവേകോദയം?

കവി : ശീവൊള്ളി, കൃതി : ഒരു കഥ

ശ്ലോകം 1637 : ത്രാസം നല്‍കിയുണര്‍ന്ന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ത്രാസം നല്‍കിയുണര്‍ന്ന കാളിയഫണീന്ദ്രന്‍ തന്‍ ഫണത്തിങ്കലും,
രാസക്രീഡയില്‍ വല്ലവീനടുവിലായ്‌ വൃന്ദാവനത്തിങ്കലും,
ഹാ, സര്‍വ്വോത്തമയാകുമാ മുരളി തന്‍ പാട്ടേറ്റുപാടീ ധൃതോ--
ല്ലാസം, നര്‍ത്തനമാടി തത്ക്കവിതയാള്‍ ഗോവിന്ദനൊന്നിച്ചുതാന്‍.

കവി : വള്ളത്തോള്‍

ശ്ലോകം 1638 : ഹാ, വന്ദിക്കുക നാം മഹേശനെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹാ, വന്ദിക്കുക നാം മഹേശനെ മനോജ്ഞാകാരമാം മൂടല്‍ മ--
ഞ്ഞീവണ്ണം വിരചിച്ചു ദൃഷ്ടികള്‍ മറച്ചീടുന്നുവല്ലോ ശിവന്‍
ഭൂവില്‍ തല്‍കൃപയായ മൂടുപടമാണല്ലോ പരം ലോലമാ--
യേവം നമ്മുടെ ഭാവിമേലവിരതം മൂടിക്കിടക്കുന്നതു്‌

കവി : കുമാരനാശാന്‍, കൃതി : നമ്മുടെ മൂടുപടം

ശ്ലോകം 1639 : ഭവഭയഹരി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പുഷ്പിതാഗ്ര

ഭവഭയഹരി, ഭക്തരാത്തരാഗം
ഭവദപദാനശതങ്ങള്‍ പാടിടുമ്പോള്‍
ഇവനിനിയതുകേട്ടു മോദബാഷ്പ--
സ്രവമൊടു കോള്‍മയിര്‍ പൂണ്ടു നില്‍പതെന്നോ?

കവി : വള്ളത്തോള്‍ , കൃതി : ബധിരവിലാപം

ശ്ലോകം 1640 : ഇനിയൊരു പരിഹാസമുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ഇനിയൊരു പരിഹാസമുണ്ടു, ചൊല്ലാം:
ഒരുവിധമൊക്കെ വിവാഹവും കഴിഞ്ഞാല്‍
ഉടനൊരു മുതുകാള മേല്‍ക്കരേറും
ഭവതിയെ നോക്കി മഹാജനം ചിരിക്കും.

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ

ശ്ലോകം 1641 : ഉരഗവരനനന്തനും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പുഷ്പിതാഗ്ര

ഉരഗവരനനന്തനും ജനിക്കും
മുരരിപുതന്നുടെ പൂര്‍വ്വജത്വമോടേ
അവരുടെ പരിവാരപൌരുഷാര്‍ത്ഥം
യദുകുലധാമനി നിങ്ങളും ജനിപ്പിന്‍.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1642 : അവയവനിര കോച്ചിടും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

അവയവനിര കോച്ചിടും തണുപ്പും
ഭുവനതലത്തെ മറച്ചിടും തമസ്സും
അവരകതളിരില്‍ ഗണിച്ചിടാതാ
നവനൃവരന്‍ മരുവും തൊഴുത്തിലെത്തി.

കവി : കട്ടക്കയം, കൃതി : ശ്രീയേശുവിജയം

ശ്ലോകം 1643 : അവിടവിടെ മിഴിച്ചു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പുഷ്പിതാഗ്ര

അവിടവിടെ മിഴിച്ചുനോക്കിനിന്നൂ
വിവിധവിചേഷ്ടിതര്‍ പൌരരപ്പുമാനെ;
സവിനയര്‍ ചിലര്‍ വായ്‌മറച്ചകയ്യാല്‍--
സ്സവിധഗരോടുരിയാടല്‍ മെല്ലെയെന്നാര്‍.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1644 : സമത്വദര്‍ശീ തു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

സമത്വദര്‍ശീ തു ദിവാകരോപി
തഥാ ന ഭാതീതി വദന്ത്യുലൂകാഃ
സമാനപാഠേപി തഥാ ഗുരൂണാം
വിഭേദതാ മീലിതലോചനാനാം

കവി: ജ്യോഥിര്‍മയി

ശ്ലോകം 1645 : സാനന്ദേന്ദ്രാദിവൃന്ദാരക...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സാനന്ദേന്ദ്രാദിവൃന്ദാരകഗണമകുടസ്ഥേന്ദ്രനീലോപലത്താ--
ലാനമ്രാപീഡരാകെ, ക്കുവലയകലികാവീഥി മേളിച്ചു മിന്നി,
തേനേറ്റം വാര്‍ന്നു നീരം പെരുകിയൊഴുകിടും ഗംഗ പോലുല്ലസിക്കും
ശ്രീനാഥന്‍ തന്‍ പദാബ്ജം കലുഷമകലുവാന്‍ സാദരം കൂപ്പിടുന്നേന്‍!

കവി: ചങ്ങമ്പുഴ, കൃതി: ദേവഗീത (ഗീതഗോവിന്ദം തര്‍ജ്ജമ)

ശ്ലോകം 1646 : തെക്കുന്നെത്തിയ മന്ദവായുവിനെഴും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെക്കുന്നെത്തിയ മന്ദവായുവിനെഴും, സമ്മോഹനസ്പര്‍ശമാര്‍--
ന്നുള്‍ക്കാമ്പിങ്കല്‍ വരുന്നിതോര്‍മ്മകള്‍ പുടം ഭേദിച്ചെഴും പോലവേ
ദിക്കെങ്ങും ചെറുതോടു, മാര്‍, മല പൊങ്ങും പൊയ്കയും തിങ്ങിടു--
ന്നുള്‍ക്കമ്പം കലരുന്ന വട്ടമിടുമീ വണ്ടാര്‍ന്ന തണ്ടാരുകള്‍.

കവി : കുമാരനാശാന്‍

ശ്ലോകം 1647 : ദ്യോതിയ്ക്കുന്ന ജടാഭരം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദ്യോതിയ്ക്കുന്ന ജടാഭരം, പുളകിതം ഗംഗാതരംഗാഞ്ചിതം,
പാതിത്തിങ്ക, ളെരിഞ്ഞിടുന്ന നയനം, സര്‍പ്പങ്ങള്‍, രുദ്രാക്ഷവും,
ശ്രീ തിങ്ങുന്ന കരങ്ങളില്‍ പരശുവും മാനും ധരിയ്ക്കും ജഗ--
ജ്ജ്യോതിസ്സാം ഭഗവാനെ, യെന്നുടെ വടക്കും നാഥനെ, ക്കൈതൊഴാം!

കവി : നാലാങ്കല്‍ കൃഷ്ണപിള്ള

ശ്ലോകം 1648 : ശിക്ഷിക്ക, നേര്‍വഴി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ശിക്ഷിക്ക, നേര്‍വഴി പിഴച്ചിടവേ, മുറയ്ക്കു
രക്ഷിക്ക, ശണ്ഠകളടക്കുക എന്നമട്ടില്‍
ബന്ധുപ്രവൃത്തികള്‍ നടത്തുകയങ്ങു നീതാന്‍;
ബന്ധുക്കളോ വിഭവമങ്ങു ഭുജിച്ചുകൊള്‍വൂ.

കവി : എ. ആര്‍, കൃതി: ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1649 : ബീജസ്യാന്തരിവാങ്കുരോ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബീജസ്യാന്തരിവാങ്കുരോ ജഗദിദം പ്രാങ്ങ്നിര്‍വികല്‍പം പുനര്‍--
മായാകല്‍പിത ദേശകാലകലനാവൈചിത്ര്യചിത്രീകൃതം
മായാവീവ വിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാ--
തസ്മൈ ശ്രീ ഗുരുമൂര്‍ത്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്‍ത്തയേ

ശ്ലോകം 1650 : മനോജവം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മനോജവം മാരുതതുല്യവേഗം
ജിതേന്ദൃയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി

ശ്ലോകം 1651 : വൃന്ദാവനേ വ്രജവധൂ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

വൃന്ദാവനേ വ്രജവധൂജനപുണ്യപൂരം,
നന്ദാത്മജം, നതജനാഖിലദുഃഖഹാരം,
ഇന്ദീവരേക്ഷണ, മനന്തശയാന, മീശം,
വന്ദേ മുകുന്ദ, വിജയോജ്വലസാരഥേ, ത്വാം.

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1652 : ഇന്ദീവരശ്യാമള...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

ഇന്ദീവരശ്യാമളകോമളാംഗം
ഇന്ദ്രാദിദേവാര്‍ച്ചിതപാദപദ്മം
സന്താനകല്‍പ്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്മരാമി

കൃതി : ബാലമുകുന്ദാഷ്ടകം

ശ്ലോകം 1653 : സൃഷ്ടിച്ചൂ മര്‍ത്യദേഹം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

സൃഷ്ടിച്ചൂ മര്‍ത്യദേഹം വിധി, വിധുമുഖിമാര്‍ക്കിഷ്ടമില്ലാത്ത വേഷം
കെട്ടിച്ചൂ, വിത്തസമ്പാദനമതില്‍ വഴി മുട്ടിച്ചു, മട്ടിച്ചു ചിത്തം,
പൊട്ടിച്ചൂ ഗേഹബന്ധം മമ ഭവജലധിക്കക്കരെക്കുള്ള പോതം
വെട്ടിച്ചൂ ഞാന്‍ ജയിച്ചൂ, ജനനി, തവ കടക്കണ്‍ കഴുക്കോല്‍ കിടച്ചാല്‍

ശ്ലോകം 1654 : പൂവാലെയ്തു പുരാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂവാലെയ്തു പുരാ പുരാരിഹൃദയം പോലും ചലിപ്പിച്ച നിന്‍
പുത്രന്‍ മന്മഥനോമനപ്രിയയുമൊത്തെന്നുള്ളിലുണ്ടിപ്പൊഴും
മുഗ്ദ്ധന്‍ ഞാന്‍ പലവാറകത്തു വരുവാന്‍ കെഞ്ചുമ്പൊഴെല്ലാമസ--
ന്ദിഗ്ദ്ധം നീയൊഴിയുന്നതിന്റെ പൊരുള്‍ ഞാനോര്‍ക്കുന്നതു,ണ്ടെങ്കിലും

കവി : വി.കെ.ജി

ശ്ലോകം 1655 : മുട്ടാതേര്‍പ്പെട്ടു മുവ്വാണ്ടിടയില്‍ ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

മുട്ടാതേര്‍പ്പെട്ടു മുവ്വാണ്ടിടയില്‍ മറുകരയ്ക്കെത്തിയാദ്ധീര, നാഴി--
ക്കെട്ടാളും കേരളത്തിന്നിനിയൊരുകടലും കൂടി നേടിക്കൊടുത്തു.
കെട്ടാതുണ്ടാപ്പരപ്പില്‍, ദ്രുപദതനയ തന്‍ വേണി കോപം നുരക്കും
മട്ടാം ഭീമാട്ടഹാസം, ഭവഹരഭഗവത്‌ പാഞ്ചജന്യ പ്രണാദം.

ശ്ലോകം 1656 : കാറകന്നു തെളിഞ്ഞൊരംബര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മല്ലിക

കാറകന്നു തെളിഞ്ഞൊരംബരവീഥിയില്‍ക്കുളിര്‍തെന്നല്‍പോല്‍
ചേറകന്നു വിളങ്ങിടും നെടുചോലയില്‍ത്തെളിനീരുപോല്‍
മാറിയിമ്മലരൊക്കെയെന്മനതാരിലാരിലുമൊന്നുപോല്‍
ഊറിയന്‍പു പരക്കുമാറു തുണയ്ക്ക നീ കരുണാനിധേ.

കവി : കുമാരനാശാന്‍

ശ്ലോകം 1657 : മരങ്ങള്‍ താഴുന്നു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വംശസ്ഥം

മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍
പരം നമിയ്ക്കുന്നു ഘനം നവാംബുവാല്‍
സമൃദ്ധിയാല്‍ സജ്ജനമൂറ്റമാര്‍ന്നിടാ
പരോപകാരിയ്ക്കിതു താന്‍ സ്വഭാവമാം

കവി : ആറ്റൂര്‍ കൃഷ്ണപ്പിഷാരൊടി, കൃതി : കേരളശാകുന്തളം

ശ്ലോകം 1658 : സ്ഥിതാഃ ക്ഷണം പക്ഷ്മസു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വംശസ്ഥം

സ്ഥിതാഃ ക്ഷണം പക്ഷ്മസു, താഡിതാധരാഃ,
പയോധരോത്സേധനിപാതചൂര്‍ണ്ണിതാഃ,
വലീഷു തസ്യാഃ സ്ഖലിതാഃ, പ്രപേദിരേ
ചിരേണ നാഭിം പ്രഥമോദബിന്ദവഃ.

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 1659 : വാനത്തില്‍ തടവില്ല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാനത്തില്‍ തടവില്ല, ധര്‍മരഥമിങ്ങോടിച്ചു ദാരാഭനായ്‌
നൂനം ഭാസ്കരനെത്തുമന്ധതമസം നില്‍ക്കില്ലയേ കാലവും
ഊനംവിട്ട ഭയങ്ങള്‍ തന്റെ നിഴലും പോം ഹന്ത! മിന്നാമിനു--
ങ്ങാനന്ദാലയമാം മഹസ്സില്‍ മറയും നക്ഷത്രജാലത്തൊടും.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1660 : ഉടലില്‍ പൊടി ചിതറും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശങ്കരചരിതം

ഉടലില്‍ പൊടി ചിതറും പടി സിതഭസ്മവുമതുപോല്‍
ജട കുംഭവു, മഹി പുച്ഛവു -- മിഭമൊത്തൊരു ഗിരിശന്‍
പിടി തന്‍ വടിവൊടു നിന്നിടുമഗജാംഗനയുടെ മെ--
യ്യൊടു കൂടവെയുളവായൊരു ഗണനായക, ശരണം.

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1661 : പരദൂഷണപടുതയ്ക്കൊരു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശങ്കരചരിതം

പരദൂഷണപടുതയ്ക്കൊരു കുറവില്ലതു ഗഹനം
മനമേഷണിവിഷമേറ്റൊരു നിലയായതികഠിനം
കരുണാകര! വിഷമേക്ഷണ! തുണയാകണമുടനേ
വിരുതേറുക വിഷമുണ്മതി, നധികം ഹരി! ഹരനോ?

കവി : ജ്യോതിര്‍മയി

ശ്ലോകം 1662 : കരുണാലവമിയലാത്തൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശങ്കരചരിതം

കരുണാലവമിയലാത്തൊരു മനവും, പരമനുജര്‍--
ക്കൊരു നന്മയുമരുളാത്തൊരു കരവും സ്വയമുടയോന്‍
'ഹര ശങ്കര, ശിവ ശങ്കര, ദുരിതം കള' യിതു പോല്‍
കരയുമ്പൊഴുതവനില്‍ കൃപ ചൊരിയാ മമ ഭഗവാന്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1663 : ഹിതമിങ്ങനെ കവനത്തിനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശങ്കരചരിതം

ഹിതമിങ്ങനെ കവനത്തിനു തുനിയാനിഹ ഹൃദയേ
അതുമാത്രവുമറിയാത്തതു ദുരിതം മമ, ശിവനേ!
പരമാര്‍ഥമിതറിയുന്നവനിവനെങ്കിലുമിനിയും
പരിചോടൊരു കവിതയ്ക്കൊരു മുള പൊട്ടണമുടനേ!

കവി : ശ്രീധരന്‍ കര്‍ത്താ

ശ്ലോകം 1664 : പരിശ്രമം ചെയ്യുകില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാന്‍ കഴിവുള്ളവണ്ണം
ദീര്‍ഘങ്ങളാം കൈകളെനല്‍കിയത്രേ
മനുഷ്യനെപ്പാരിലയച്ചതീശന്‍

കവി : കെ. സി. കേശവപിള്ള

ശ്ലോകം 1665 : ദൂതീ, നിന്‍ നയനോത്പലദ്വയമിതാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദൂതീ, നിന്‍ നയനോത്പലദ്വയമിതാ കൂമ്പുന്നു, നിന്‍ നെറ്റിയില്‍
സ്വേദം മുത്തു കണക്കെ വന്നു നിറയു, ന്നേറ്റം കിതയ്ക്കുന്നു നീ,
ഹാ, തന്‍ മേനി ഗണിച്ചിടാതിരവില്‍ നീ ചന്ദ്രന്റെ ചൂടേറ്റു മ--
ന്നാഥന്‍ തന്നുടെ വീട്ടിലോടി സഖിയെന്‍ സന്ദേശമേകീടുവാന്‍!

കവി : ഉമേഷ്‌ നായര്‍, കൃതി: (പരിഭാഷ)

ശ്ലോകം 1666 : ഹരനും ഹരിയജനാദിയും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശങ്കരചരിതം

ഹരനും ഹരിയജനാദിയുമമരത്വമതിയലും
നരനോ ചെറുവിഷവും പലവിഷമാദികളരുളും
നഗരങ്ങളിലനുവാസരമവനുണ്മതു ഗരളം
ഒരു സംശയമരുതാരിഹ ഗരളാശനവിരുതന്‍.

കവി : ബാലേന്ദു

ശ്ലോകം 1667 : നിടിലാക്ഷിയിലെരിതീയുടെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശങ്കരചരിതം

നിടിലാക്ഷിയിലെരിതീയുടെ കളി, യമ്പിളി നദിയും
ജടയില്‍ തരികിടെയെന്നതിചടുലം ദ്രുതചലനം,
കുടിലാഹികളതിഭീകരമിളകിഗ്ഗളഗരളേ
കടികൂടിന ബഹളങ്ങളു -- മിതു ശങ്കരനടനം!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1668 : കാണിയ്ക്കേണം കിമപി സഹജം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

കാണിക്കേണം കിമപി സഹജം പാടവം നീ വസിക്കും
തോണിക്കേതെങ്കിലുമപകടം നേരിടുന്നാകിലപ്പോള്‍
ത്രാണിക്കാകുംവിധമൊടു വിചിത്രം പതത്രം പരത്തി-
ക്ഷീണിക്കാതക്ഷണമണയണം കായലിന്നക്കരയ്ക്കു്‌

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1669 : തണ്ടാര്‍സായക, മദ്ഗളത്തില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തണ്ടാര്‍സായക, മദ്ഗളത്തില്‍ ഗരളശ്രീയല്ല, നീലോത്പല--
ച്ചെണ്ടാ; നബ്‌ഭുജഗേശന, ല്ലുദകജത്തണ്ടാണുരസ്സിങ്കല്‍ മേ;
കണ്ടീടുന്നതു ഭസ്മമല്ലുടലില്‍ മേ, മാലേയമാ; ണെന്തിനായ്‌--
ക്കൊണ്ടെന്‍ നേര്‍ക്കു വരുന്നു നീ? വിരഹി ഞാ, നെയ്യാന്‍ ഹരഭ്രാന്തിയാല്‍?

കവി : ചങ്ങമ്പുഴ / ജയദേവന്‍, കൃതി : ദേവഗീത (ഗീതഗോവിന്ദം തര്‍ജ്ജമ)

ശ്ലോകം 1670 : കാവിച്ചേല, തുടുത്തസാരി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാവിച്ചേല, തുടുത്തസാരി,രജതപ്പാവാട, നീലാംബരം
പൂവഞ്ചും പുടവത്തരങ്ങള്‍ പലതും സന്ധ്യയ്ക്കു തൂക്കീ ഹരി
ആവിര്‍മ്മോദവിഹംഗനാദമുരളീഗാനം പൊഴിയ്ക്കെ,പ്രിയം
താവും മട്ടു നിരന്നുകൂപ്പിയടിയില്‍പ്പൊല്‍ത്താമരക്കയ്യുകള്‍

കവി : വി.കെ.ജി

ശ്ലോകം 1671 : ആണ്ടില്‍പ്പാതി തപസ്സു ചെയ്തു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആണ്ടില്‍പ്പാതി തപസ്സു ചെയ്തു ധ്രുവനാം ബാലന്‍, പരീക്ഷിത്തു താ--
നേഴേയേഴു ദിനത്തി, ലംഗനയൊരാള്‍ യാമാര്‍ദ്ധമാത്രത്തിനാല്‍
നേടീ മോക്ഷമതെങ്കിലെന്തിനു വൃഥാ പാഴാക്കിടുന്നൂ ഭജി--
ച്ചീ നല്‍ യൌവന, മാണ്ടു നൂറു തികയുമ്പോഴോര്‍ക്ക ദൈവത്തിനെ!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1672 : നീലാകാശപ്പരപ്പോ തവ തനു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

നീലാകാശപ്പരപ്പോ തവ തനു, തിരുനട്ടത്തിലൊന്നായഴിഞ്ഞാ--
ലോലാഭോഗം ഭവപ്പൂങ്കുഴലഴകില്‍ വിളങ്ങുന്നതോ മേഘജാലം?
കാലാരിപ്പെണ്‍കിടാവേ, വിധുമുഖി, വിളയാട്ടത്തില്‍ നിന്‍ മന്ദഹാസം
പാലാഴിക്കോളിളക്കം പടി വിലസുവതോ വെണ്ണിലാവാരറിഞ്ഞൂ?

ശ്ലോകം 1673 : കൊല്ലം കണ്ടാലൊരുവനവിടെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

കൊല്ലം കണ്ടാലൊരുവനവിടെത്തന്നെ പാര്‍ക്കാന്‍ കൊതിച്ചി--
ട്ടില്ലം വേണ്ടെന്നതു കരുതുമെന്നുള്ള ചൊല്ലുള്ളതത്രേ
കൊല്ലംതോറും പലപല പരിഷ്കാരമേറ്റപ്പുരം കേ--
ളുല്ലംഘിക്കുന്നഹഹ! വിഭവം കൊണ്ടു താം രാജധാനീം.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1674 : കല്യാവേശാല്‍ കലുഷമതിയാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

കല്യാവേശാല്‍ കലുഷമതിയാമെന്റെ ചാപല്യമൂലം
കല്യാണാംഗിക്കതികഠിനമാമല്ലലേവം പിണഞ്ഞു
കല്യാ ദൈവാല്‍ കഥമപി സമുന്മൂലിതസ്വാന്തശല്യാ
കല്യാ, നിന്നാല്‍ പരമിഹ മമ ക്ഷേമവാര്‍ത്താം നിവേദ്യ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1675 : കാകം, പട്ടി, പരുന്തു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാകം, പട്ടി, പരുന്തു, ഗൃദ്ധ്രമിവയജ്ജീവന്‍ വെടിഞ്ഞുള്ളതാം
ലോകത്തില്‍ തനു കീറിനാലുപുറവും പുണ്ണാക്കിടും പോലവേ
ശോകം, സാദ്‌ധ്വസ, മീറ, ശങ്കയിവയബ്‌ഭൂപന്റെ ധീവിട്ട ഹൃ--
ത്താകപ്പാടെ മുറിപ്പെടുത്തി ദയ തെല്ലില്ലാതെയെല്ലയ്പ്പൊഴും.

കവി : ഉള്ളൂര്‍

ശ്ലോകം 1676 : ശ്യാമപ്പൂമെത്ത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ശ്യാമപ്പൂമെത്ത, ചഞ്ചല്‍ക്കുളിര്‍വിശറി, മണീകീര്‍ണ്ണമാം നീലമേലാ--
പ്പോമല്‍ത്തങ്കഗ്ഗുളോ, പ്പീ വക വിഭവശതം ചേര്‍ന്ന കേളീഗൃഹം മേ
പ്രേമത്താലേ സ്വയം തന്നരുളിയ പരമോദാരശീലന്റെ മുന്നില്‍
കാമത്താല്‍ കൊച്ചുകൈക്കുമ്പിളിതഹഹ! മലര്‍ത്തുന്ന ഞാനെത്ര ഭോഷന്‍!

കവി : വള്ളത്തോള്‍, കൃതി : കൈക്കുമ്പിള്‍ (സാഹിത്യമഞ്ജരി)

ശ്ലോകം 1677 : പ്രഭൂതാധിവ്യാധിപ്രസഭ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

പ്രഭൂതാധിവ്യാധിപ്രസഭചലിതേ മാമകഹൃദി--
ത്വദീയം തദ്രൂപം പരമരസചിദ്രൂപമുദിയാത്‌
ഉദഞ്ചദ്രോമാഞ്ചോ ഗളിതബഹുഹര്‍ഷാശ്രുനിവഹോ
യഥാ വിസ്മര്യാസം ദുരുപശമപീഡാപരിഭവാന്‍

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (3:8)

ശ്ലോകം 1678 : ഉരച്ചിട്ടെന്തേറെ?...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

ഉരച്ചിട്ടെന്തേറെ? ക്കനിവു തവ ചിത്തത്തിലുളവാം
വരേയ്ക്കോരോ മട്ടായ്‌ വരദ, കരുണാലാപമൊടിവന്‍
പുരോഭാഗത്തായ്‌ നിന്‍ കഴലിണയകക്കാമ്പിലനിശം
സ്മരിച്ചും കുമ്പിട്ടും സ്തുതികളുരുവിട്ടും മരുവിടാം.

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (3:10)

ശ്ലോകം 1679 : പാഴില്ലമൊഴിയല്‍പമാ;ണതിലെഴും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാഴില്ലാമൊഴിയല്‍പമാ;ണതിലെഴും സാരം ബൃഹുത്തും; ഭവാ--
നൂഴിക്കേവമണച്ച ദൌത്യമതിവര്‍ത്തിപ്പൂ ദിഗന്തങ്ങളെ;
ആഴിക്കപ്പുറവും പ്രവാചകനൊരാള്‍ കാതേകിപോല്‍; ആന്ധ്യമേ
ചൂഴി, ല്ലാത്മദിവസ്പതേ, ദ്യുതി ലവം നീ ചേര്‍ക്കുമുള്‍ക്കണ്‍കളില്‍.

കവി : യൂസഫ്‌ അലി കേച്ചേരി

ശ്ലോകം 1680 : ആരമ്യശ്രീലരക്താംബരം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ആരമ്യശ്രീലരക്താംബരമലഘുകിഴിഞ്ഞാനിലത്തോട്ടിഴഞ്ഞും,
നീരന്ധ്രപ്പൂ നെടും കാര്‍കുഴലഴകിലഴിഞ്ഞങ്ങു ചിന്നിക്കിടന്നും,
സാരസ്യം ചേര്‍ന്ന നാനാകിളിനിനദമണിക്കാല്‍ച്ചിലമ്പൊച്ചപൂണ്ടും,
താരസ്വേദം പൊഴിഞ്ഞും, ഹ ഹ! നടനമിടും ദേവി സന്ധ്യേ നമിക്കാം!

ശ്ലോകം 1681 : സത്യസ്ഥനേകന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവംശ

സത്യസ്ഥനേകന്‍ ചതുരാസ്യനാദരാല്‍
ക്ഷിത്യംഗനാപങ്ങ്തിയിലദ്വിതീയയായ്‌
അത്യദ്ഭുതം തീര്‍ത്തവളെ ദ്വിതീയയായ്‌
സത്യസ്ഥനന്യന്‍ ചതുരാസ്യനാക്കിനാന്‍.

കവി : ഉള്ളൂര്‍

ശ്ലോകം 1682 : ആറും, നിശാഗഗനതുല്യം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മത്തേഭം

ആറും, നിശാഗഗനതുല്യം ജടാവിപിനമേറും മനോഹരശശി--
ക്കീറും, പദാശ്രിതരിലാറും രതീശ്വരനില്‍ നീറും ത്രിലോചനമൊടും,
ചീറും ഫണീന്ദ്രഗണമേറുന്ന മാറു, വിഷമേറുന്ന കണ്ഠമിവയും
ചേരും മഹേശ, വനമേറുമ്പൊഴെന്റെമനമേറീടണം കരുണയാല്‍.

കവി : മധുരാജ്‌

ശ്ലോകം 1683 : ചേടീഭവന്നിഖില...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മത്തേഭം

ചേടീഭവന്നിഖിലഖാടീകദംബതരുവാടീഷു നാകിപടലീ--
കോടീരചാരുതരകോടീ മണീകിരണകോടീകരംബിതപദാ
പാടീരഗന്ധികുചശാടീ കവിത്വപരിപാടീമഗാധിപസുതാ
ഘോടീകുലാദധികധേറ്റെമുദാരമുഖവീടീരസേന തനുതാം.

കവി : ശങ്കരാചാര്യര്‍

ശ്ലോകം 1684 : പാരം കരിമ്പു പനസം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

പാരം കരിമ്പു പനസം മുളകേലമിഞ്ചി
കേരം കവുങ്ങു തളിര്‍വെറ്റിലയേത്തവാഴ
ഈ രമ്യവസ്തുതതി ചേര്‍ന്നു വിളങ്ങുമീ നല്‍--
പ്പാരഗ്ര്യകല്‍പതരുമണ്ഡിതനന്ദനാഭം.

കവി : ഉള്ളൂര്‍

ശ്ലോകം 1685 : ഇടിവെട്ടു ശിരസ്സിലേറ്റു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തമാലിക

ഇടിവെട്ടു ശിരസ്സിലേറ്റു വൃക്ഷം
പൊടിയില്‍ച്ചെന്നു പതിച്ചു പര്‍വ്വതാഗ്രാല്‍;
ഉടലില്‍ ചെറുവല്ലി ചേര്‍ന്നുനിന്നൂ,
പിടിവിട്ടീല -- യിതാണു സൌഹൃദം ഹാ!

കവി : ഉമേഷ്‌ നായര്‍ / വാസ്സിലി ഷുഖോവ്സ്കി

ശ്ലോകം 1686 : ഉള്ളംകൈകള്‍ ചുകന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉള്ളംകൈകള്‍ ചുകന്നു,തോളുകള്‍ തളര്‍ന്നീടുന്നു കുംഭം വഹി--
ച്ചുള്ളില്‍ തിങ്ങിന വീര്‍പ്പിനാല്‍ കുതിതുടര്‍ന്നീടുന്നു വക്ഷസ്ഥലം
കൊള്ളാഞ്ഞാസ്യമതില്‍ ശ്രമാംബു വിസരം പൂങ്കര്‍ണികാഗ്രങ്ങളില്‍
തള്ളുന്നൂ ചിതറുന്നു കൂന്തലുമൊരേ കൈകൊണ്ടു ബന്ധിക്കയാല്‍

കവി : എ. ആര്‍. രാജരാജ വര്‍മ, കൃതി : ശാകുന്തളം

ശ്ലോകം 1687 : കേഴും കുട്ടികള്‍, വൃത്തികെട്ട...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കേഴും കുട്ടികള്‍, വൃത്തികെട്ട തൊടിയും, ചോരുന്ന മ, ച്ചെപ്പൊഴും
വാഴും മൂട്ടകളുള്ള ശയ്യ, പുക മൂടീടുന്ന വീട്ടിന്നകം,
പോഴത്തം പറയുന്ന ഭാര്യ, കലിയാല്‍ തുള്ളുന്ന കാന്തന്‍, തണു--
പ്പാഴും വെള്ളമഹോ കുളിപ്പതിനു -- ഹാ കഷ്ടം ഗൃഹസ്ഥാശ്രമം!

കവി : ഉമേഷ്‌ നായര്‍, കൃതി: (പരിഭാഷ)

ശ്ലോകം 1688 : പ്രമുദിതേന ച തേന...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

പ്രമുദിതേന ച തേന സമം തദാ
രഥഗതോ ലഘു കുണ്ഡിനമേയിവാന്‍
ഗുരുമരുത്‌പുരനായക, മേ ഭവാന്‍
വിതനുതാം തനുതാം നിഖിലാപദാം.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 1689 : ഗജഭുജംഗവിഹംഗമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ഗജഭുജംഗവിഹംഗമബന്ധനം
ശശിദിവാകരയോര്‍ ഗ്രഹപീഡനം
മതിമതാം ച സമീക്ഷ്യ ദരിദ്രതാം
വിധിരഹോ ബലവാനിതി മേ മതിഃ

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 1690 : മണികളായിരമുണ്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

മണികളായിരമുണ്ടു പരന്നഹോ!
പണി,യതൊന്നു പെറുക്കിയടുക്കുവാന്‍
നലമൊടായവ ചേര്‍ത്തു കൊരുത്തിടാ--
മണിയണം മണിമാല മനോഹരം

കവി : ജ്യോതിര്‍മയി

ശ്ലോകം 1691 : നിടിലലോചന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ദ്രുതവിളംബിതം

നിടിലലോചന! നിന്‍ തിരുമേനി ത--
ന്നടിയൊഴിഞ്ഞവലംബനമില്ല മേ
പിടി പുറപ്പുമരിപ്പുമറുത്തു നീ
നടനമാടുക നമ്മിലനാരതം.

കവി : കുമാരനാശാന്‍

ശ്ലോകം 1692 : പ്രബുധിതാനഥ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

പ്രബുധിതാനഥ 'പാലയ പാലയേ'--
ത്യുദയദാര്‍ത്തരവാന്‍ പശുപാലകാന്‍
അവിതുമാശു പപാഥമഹാനലം
കിമിഹ ചിത്രമയം ഖലു തേ മുഖം.

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 1693 : അരിയ ഭക്തി കലര്‍ന്നൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ദ്രുതവിളംബിതം

അരിയ ഭക്തി കലര്‍ന്നൊരു ഭൂപനും
ഹരിദിനം പതിവായ്‌ പ്രയതാശയന്‍
ദുരിതനാശകമെന്നഥനോട്ടുതാന്‍
ശരിവരേയ്ക്കുഭജിച്ചു മുകുന്ദനെ.

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 1694 : ദദുഷി രേവതഭൂഭൃതി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ദദുഷി രേവതഭൂഭൃതി രേവതീം
ഹലഭൃതേ തനയാം വിധിശാസനാത്‌
മഹിതമുത്സവഘോഷമപൂപുഷഃ
സമുദിതൈര്‍മുദിതൈഃ സഹ യാദവൈഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (78:2)

ശ്ലോകം 1695 : മദനമോഹിനി പദ്മിനി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ദ്രുതവിളംബിതം

മദനമോഹിനി പദ്മിനി തന്‍ ഗുണം
മദമിയന്ന മഹമ്മദനായകന്‍
തദനുതച്ഛ്രവണാതിഥിയാക്കിനാ--
നദയമംഗജനും സ്വധനുര്‍ഗ്ഗുനം.

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 1696 : തളിരുതോറ്റ കരം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

തളിരുതോറ്റ കരം സിഗരറ്റുമായ്‌
ലളിതമാമധരത്തൊടു ചേര്‍ത്തുടന്‍
മതി കെടുത്തിന പുഞ്ചിരി തൂകിടും
മദമെഴുന്ന മദാമ്മയെ നോക്കുവിന്‍.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1697 : മത്തായി മദ്യം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര

മത്തായി മദ്യം മുറപോല്‍ കുടിച്ചു
മത്തായി വീട്ടില്‍ പുകിലായിനില്‍ക്കേ
മത്തായി വെച്ചീടിന കോലിനാല്‍ മര്‍--
മ്മത്തായി പത്നീം പ്രഹരം ചകാര

കവി : ഹരിദാസ്‌

ശ്ലോകം 1698 : മദനവേദനയാ ഖലു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

മദനവേദനയാ ഖലു കാതരാ--
മതിബലാ'മബലാ'മിതി ഭാവയന്‍
മഥിതമന്മഥമാനസപൂരുഷ--
സ്ത്വകരുണഃ, സഖി! ചിന്തയ ശങ്കരം!

കവി : ജ്യോതിര്‍മയി

ശ്ലോകം 1699 : മദനകാതരയായ്‌...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

മദനകാതരയായവളെസ്സദാ
മദനമാലു പെരുത്തൊരു പൂരുഷന്‍
അബലയെന്നു വിളിക്കുവതോര്‍ക്കൊലാ
മദനവൈരിയെയോര്‍ക്കുകയെപ്പൊഴും

കവി : രാജേഷ്‌ ആര്‍ വര്‍മ്മ. കഴിഞ്ഞ ശ്ലോകത്തിന്റെ പരിഭാഷ.

ശ്ലോകം 1700 : അവധിയറ്റു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ദ്രുതവിളംബിതം

അവധിയറ്റു കയര്‍ത്തിടുമബ്ധിയില്‍--
ഭുവനവല്ലഭനും ഭടസംഘവും
ലവണവാരി കുടിച്ചുമറിഞ്ഞഹോ!
വിവശരായി വെടിഞ്ഞിതസുക്കളെ.

കവി : കട്ടക്കയം

ശ്ലോകം 1701 : ലപന്നച്യുതാനന്ദ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ലപ"ന്നച്യുതാനന്ദ ഗോവിന്ദ വിഷ്ണോ
മുരാരേ ഹരേ നാഥ നാരായ"ണേതി
യഥാനുസ്മരിഷ്യാമി ഭക്ത്യാ ഭവന്തം
തഥാ മേ ദയാശീല ദേവ പ്രസീദ

കവി : ശങ്കരാചാര്യര്‍, കൃതി : വിഷ്ണുഭുജംഗം

ശ്ലോകം 1702 : യുക്തിയ്ക്കെല്ലാമതീതം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

യുക്തിയ്ക്കെല്ലാമതീതം പരമൊരുപൊരുളുണ്ടായതിന്‍ നാമമത്രേ
ഭക്ത്യുദ്രേകം ഭവാനില്‍പ്പരപുരുഷപരബ്രഹ്മസായൂജ്യമെത്താന്‍
മര്‍ത്ത്യന്നോര്‍ത്താലെളുപ്പം, പഥമിതിഹ ലഭിച്ചീടുവാന്‍ നിന്‍പദം ഞാന്‍
നൃത്യല്‍പ്പത്മപ്രഭാരഞ്ജിതമനുനിമിഷം ഹൃത്തിലോര്‍ക്കാവു നിത്യം.

കവി : എം. കേശവന്‍ എമ്പ്രാന്തിരി, കൃതി : സമാധാനം

ശ്ലോകം 1703 : മേഘം മദ്ദളമാക്കിടും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മേഘം മദ്ദളമാക്കിടും കഥകളീരംഗത്തു വെണ്‍ചേങ്കില--
ത്താളം കേളികള്‍ കൊട്ടിയെന്നുമുണരും സോപാനസംഗീതമായ്‌
ആകാശത്തു ചുവന്ന സന്ധ്യ തിരപൊക്കുമ്പോള്‍ കൊളുത്തുന്നിതാ
കാലം കേളിവിള, ക്കൊരുങ്ങി നിശയും വന്നൂ പുറപ്പാടിനായ്‌

കവി : ബാലേന്ദു, കൃതി : ഇളം നിലാവ്‌

ശ്ലോകം 1704 : അതിമിനുസമിദാനീമൊന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മാലിനി

അതിമിനുസമിദാനീമൊന്നു ചൊല്ലേണമെന്നാല്‍
മതിമുഖിമണിയാളേ! ഹന്ത! നിന്നോടുവേണം
കഥപറകിലുറങ്ങും നീയഹോ പിന്നെ മൂളു--
ന്നതിനിവിടെ വിളക്കോ, കട്ടിലോ, കട്ടുറുമ്പോ?

കവി : വെണ്മണി മഹന്‍ നമ്പൂതിരി

ശ്ലോകം 1705 : കാമേനോജ്ജയിനീം ഗതേ മയി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാമേനോജ്ജയിനീം ഗതേ മയി തദാ കാമപ്യവസ്ഥാം ഗതേ
ദൃഷ്ട്വാ സ്വൈരമവന്തിരാജതനയാം പഞ്ചേഷവഃ പാതിതാഃ
തൈരദ്യാപി സശല്യമേവഹൃദയം ഭൂയശ്ച വിദ്ധാ വയം
പഞ്ചേഷുര്‍മദനോ യദാ കഥമയം ഷഷ്ഠഃ ശരഃ പാതിതഃ!

കവി : ഭാസന്‍, കൃതി : സ്വപ്നവാസവദത്തം

ശ്ലോകം 1706 : തളര്‍ന്നു വീഴും കരളിന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഉപേന്ദ്രവജ്ര

തളര്‍ന്നു വീഴും കരളിന്നിളന്നീ--
രാവട്ടെയിബ്ഭാരതകല്‍പവൃക്ഷം
വിളക്കുമാടങ്ങളിലേയ്ക്കു വീണ്ടും
നയിച്ചിടട്ടേ കവിതന്നൃഷിത്വം

കവി : രമേശന്‍ നായര്‍, കൃതി : ഋഷിപൂജ

ശ്ലോകം 1707 : വെയ്‌ലും ന്‍ലാവും വിഴുങ്ങി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വെയ്‌ലും ന്‌ലാവും വിഴുങ്ങിക്കനലൊളി നടുവില്‍ക്കാലുമൂന്നിപ്പിടിച്ച--
മ്മയ്‌ലിന്മേലാടുമുണ്ണീ, മറയരുതു മനോമൌനവീട്ടിന്‍ വിളക്കേ,
റെയ്‌ലിന്‍ വേഗം ജയിക്കും ജരനര മുതലാം മൂഢരും ഞാനുമായി--
ജ്ജെയ്‌ലില്‍ പാര്‍പ്പാന്‍ ഞെരുക്കം ജാവമയി പരമന്‍ ചിത്സുഖം നല്‍കിടേണം.

കവി : ശ്രീനാരായണഗുരു

ശ്ലോകം 1708 : റോഡുമാര്‍ഗ്ഗമതണഞ്ഞ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

റോഡുമാര്‍ഗ്ഗമതണഞ്ഞ മാബലി--
യ്ക്കായിരം വചനമുണ്ടു നന്ദിയായ്‌
ദൂരമൊട്ടു കുറയുന്നു നിത്യവും
കേരളം കുഴികളാലടുത്തുപോയ്‌!

കവി : ജ്യോതിര്‍മ്മയി

ശ്ലോകം 1709 : ദാരിതാതിഘന ദാരികാദമിത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

ദാരിതാതിഘന ദാരികാദമിത ദാരുണാഘനികരശ്ചടാ--
മാരമാരണ മരാ മരാള മണിമത്തരാഗ പരമാനിനീ
ശൂരശൂരദനുസൂനുസാരമരതാരകാസുര രിപുപ്രസൂ--
രാജരാജരമണീരപാരപിതരാജിതാമല പദാവതാം.

കവി : ശ്രീനാരായണഗുരു

ശ്ലോകം 1710 : ശരജ്ജ്യോത്സ്നാശുഭ്രാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ശരജ്ജ്യോത്സ്നാശുഭ്രാം ശശിയുതജടാജൂടമകുടാം
വരത്രാസത്രാണസ്ഫടികഘുടികാപുസ്തകകരാം
സകൃന്നത്വാ ന ത്വാം കഥമിവ സതാം സന്നിദധതേ
മധുക്ഷീരദ്രാക്ഷാമധുരിമധുരീണാ ഫണിതയഃ

കവി : ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 1711 : സൃഷ്ട്വേദം പ്രകൃതേരന്യ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സൃഷ്ട്വേദം പ്രകൃതേരനുപ്രവിശതീയേയം യയാ ധാര്യതേ
പ്രാണീതി പ്രവിവിക്തഭൃഗ്‌ ബഹിരഹം പ്രാജ്ഞസ്സുഷുപ്തൌ യതഃ
യസ്യാമാത്മകലാ സ്ഫുരത്യഹമിതിപ്രത്യന്തരങ്ഗം ജനൈര്‍
യസ്യൈ സ്വസ്തി സമര്‍ത്ഥ്യതേ പ്രതിപദാ പൂര്‍ണാ ശൃണു ത്വം ഹി സാ.

കവി : ശ്രീനാരായണഗുരു

ശ്ലോകം 1712 : യാതൊന്നില്ലെന്നു വന്നാല്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

യാതൊന്നില്ലെന്നു വന്നാല്‍ ഭുവനമഖിലമിമ്മട്ടില്‍ നില്‍ക്കില്ലയെന്ന--
ല്ലാതങ്കം, സൌഖ്യമെന്നുള്ളതുമിഹ സമമായ്‌ കാണുവാനും പ്രയാസം
ഭൂതങ്ങള്‍ക്കൊക്കെയുള്ളില്‍ ബഹിരപി വിലസീടുന്നതാ, യിന്നപോലെ--
ന്നോതാവല്ലാത്തൊരശ്ശക്തിയെയഹമനിശം ഭക്തിപൂര്‍വം തൊഴുന്നേന്‍!

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1713 : ഭയം ദ്വിതീയാഭി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഭയം ദ്വിതീയാഭിനിവേശതഃ സ്യാ--
ദീശാദപേതസ്യ വിപര്യയോസ്മൃതിഃ
തന്മായയാതോബുധ ആഭജേത്തം
ഭക്ത്യൈകയേശം ഗുരുദേവതാത്മാ

കവി : വ്യാസന്‍, കൃതി : ഭാഗവതം (11)

ശ്ലോകം 1714 : തോട്ടില്‍ക്കൂടി ത്വരിതതരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

തോട്ടില്‍ക്കൂടി ത്വരിതതരമത്തോണി ചൊവ്വായൊഴുക്കിന്‍
പാട്ടില്‍ക്കൂടീട്ടഴകൊടൊഴുകിക്കായലില്‍ ചെന്നുചേര്‍ന്നാല്‍
ബോട്ടില്‍ക്കേറിബ്ബഹുസരസമായ്പ്പാട്ടു പാടിച്ചുപോകും
നാട്ടില്‍ കേള്‍പ്പുള്ളവര്‍ ചിലര്‍ നിനക്കക്ഷിലക്ഷീഭവിക്കും.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

ശ്ലോകം 1715 : ബാല്യം നിന്‍ തോളിലേറി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ബാല്യം നിന്‍ തോളിലേറി,പ്പലകളികള്‍ കളിച്ചൂ, പഴം തിന്നു മുറ്റും
ചാലേ നിന്‍കീഴെ നര്‍മ്മോത്സുകസഹജരുമൊത്താസ്വദിച്ചൂ യുവത്വം
പിന്നെസ്സ്വാര്‍ഥം മുഴുത്തെന്‍ കരമഴു മുറിവേല്‍പ്പിച്ചു നിന്‍കൊമ്പിനെത്താ--
നിത്രയ്ക്കായിട്ടു, മിന്നീയവശനു നിവരാനൂന്നു നീ നല്‍കിയില്ലേ!

കവി : ഡോ. പി. സി. രഘുരാജ്‌

ശ്ലോകം 1716 : പ്രിയം പറഞ്ഞടുത്തു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പഞ്ചചാമരം

പ്രിയം പറഞ്ഞടുത്തു വന്നു പുല്‍കിടുന്ന കാന്തനും
പ്രിയങ്ങളൊക്കെയും നടത്തി നീ വളര്‍ത്ത മക്കളും
യമന്‍ വരുന്ന നേരമാരുമെത്തുകില്ല കാക്കുവാന്‍
യമാന്തകന്റെ പാദമോര്‍ക്ക സര്‍വ്വവും വെടിഞ്ഞു നീ

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1717 : യാദസ്തോമം തിമിര്‍ക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

യാദസ്തോമം തിമിര്‍ക്കും കടല്‍ മണിയറയാം; യോഗവിദ്യേ, വിഷാഗ്നി--
ക്ഷോദം പാടേ പൊഴിക്കും ഫണി പരിചിയലും മെത്തയാ, ണത്രയല്ല,
മോദത്താല്‍ ദാസിയാം പൂമക, ളധിഗതമാം വിശ്വരക്ഷാധികാരം;
സാദം പറ്റാതെ സര്‍വ്വോത്തരമഹിമ ഭവത്സേവകന്നേവമുണ്ടാം.

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1718 : മൃദുപദാംബുജ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

മൃദുപദാംബുജതാഡനമേല്‍ക്കവേ
മദമകന്നടികൂപ്പിയ കാളിയന്‍
യദുകുലോത്തമ,കേരളമാകവേ
നദികളില്‍ കുടിയേറി രസിപ്പതോ?

കവി : ഹരിദാസ്‌

ശ്ലോകം 1719 : യോഗം കുറഞ്ഞു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

യോഗം കുറഞ്ഞു ബഹുനിസ്വതയാര്‍ന്നുപാരം
രോഗംകടന്നുപിടിപെട്ടുഴലുന്നവര്‍ക്കും
ഭോഗം പെടാത്ത നിജ ജീവനിലേറിടുന്നു
രാഗം ധരാധവനുമുള്ളതില്‍ മീതെയത്രേ.

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 1720 : ഭീഷ്മദ്രോണതടാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോപലാ
ശല്യഗ്രാഹവതീ കൃപേണവഹനീ കര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവികര്‍ണ്ണഘോരമകരാ ദുര്യോധനാവര്‍ത്തിനീ
സോത്തീര്‍ണ്ണാ ഖലു പാണ്ഡവൈഃ രണനദീ കൈവര്‍ത്തകഃ കേശവഃ

ശ്ലോകം 1721 : അബ്ദാര്‍ദ്ധേന ഹരിം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അബ്ദാര്‍ദ്ധേന ഹരിം പ്രസന്നമകരോദൌത്താനപാദിശ്ശിശു,--
സ്സപ്താഹേന നൃപഃ പരീക്ഷി, ദബലാ യാമാര്‍ദ്ധതഃ പിംഗളാ
ഖട്വാംഗോ ഘടികാദ്വയേന -- നവതി പ്രായോപി തന്നവ്യഥേ
തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 1722 : ഖേദത്തെ നീക്കുമൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഖേദത്തെ നീക്കുമൊരു കൌമുദി പോലെഴുന്ന
പാദത്തെയും പരയെയും പരിചില്‍ക്കടന്നു
ബോധത്തെയും പണയമിട്ടു ബുഭുക്ഷയറ്റു
മോദത്തൊടെന്നമൃതവാരിധി മുങ്ങുമോ ഞാന്‍.

കവി : കുമാരനാശാന്‍, കൃതി : ശിവജ്ഞാനപഞ്ചകം

ശ്ലോകം 1723 : ബര്‍ഹോത്തംസവിലാസികുന്തളഭരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബര്‍ഹോത്തംസവിലാസികുന്തളഭരം, മാധുര്യമുഗ്ദ്ധാനനം,
പ്രോന്മീലന്നവയൌവനം, പ്രവിലസദ്വേണുപ്രണാദാമൃതം,
ആപീനസ്തനകുഡ്മളാഭിരഭിതോ ഗോപീഭിരാരാധിതം,
ജ്യോതിശ്ചേതസി നശ്ചകാസ്തു ജഗതാമേകാഭിരാമാദ്ഭുതം.

കവി : ലീലാശുകന്‍, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 1724 : ആവിശ്ചിന്താഭരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ആവിശ്ചിന്താഭരമവനരിപ്പാട്ടു വാണോരുകാലേ
സേവിക്കാനായ്‌ ഗുഹനെയൊരുനാളാസ്ഥയാ പോയനേരം
ഭാവിശ്രേയഃപിശുനശകുനം കണ്ടുപോല്‍ നീലകണ്ഠം
കോവില്‍ക്കെട്ടില്‍ ക്വചന ഭഗവദ്വാഹനം മോഹനാങ്ഗം.

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1725 : ഭ്രാജല്‍പിഞ്ഛാവതംസ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ഭ്രാജല്‍പിഞ്ഛാവതംസപ്രഭുവഭിനയവിജ്ഞാനവാരാശി, ഗോപീ--
രാജീവാക്ഷീജനാലാപന,നടനവിശേഷങ്ങള്‍ വിശ്വോത്തരങ്ങള്‍,
സൌജന്യേന്ദുപ്രഭാമണ്ഡലരജതകലാദീപമമ്ലാനശോഭം,
കൂജത്‌സംഗീതവൃക്ഷച്ഛദനിബിഡവനം മോഹനം രാസലാസ്യം.

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 1726 : സ്പാനിഷ്ജനങ്ങള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

സ്പാനിഷ്ജനങ്ങള്‍ പവിഴക്കൊടിയെന്നു തെറ്റായ്‌
ധ്യാനിച്ചുകൊണ്ടു ഹരണത്തിനണഞ്ഞനേരം
ഈ നിര്‍മ്മലക്ഷിതി,യടുപ്പൊരു ശത്രുവിന്റെ
ഹാനിക്കുപറ്റിയ തിമിംഗിലമായിരുന്നു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1727 : ഇന്നേ മുതല്‍ക്കയി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

"ഇന്നേ മുതല്‍ക്കയി നിനക്കു തപോധനത്താല്‍
സിദ്ധിച്ച ദാസനിവ"നെന്നഥ ചന്ദ്രചൂഡന്‍
കല്‍പ്പിക്കവേ സുമുഖി മാലഖിലം മറന്നാള്‍;
ക്ലേശം ഫലിക്കിലതു താന്‍ പുതുതായ സൌഖ്യം

കവി : എ ആര്‍ രാജരാജ വര്‍മ്മ, കൃതി : ഭാഷാകുമാരസംഭവം

ശ്ലോകം 1728 : കണ്ടാലാര്‍ക്കും കൃതകപതഗം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

കണ്ടാലാര്‍ക്കും കൃതകപതഗം തന്നെയാണെന്നതല്ലാ--
തുണ്ടാകൊല്ലാ മനമതില്‍ മറിച്ചെണ്ണമവ്വണ്ണമായി
മിണ്ടാതേ കണ്ടതിനുമുകളില്‍ ചേര്‍ന്നു ചേണാര്‍ന്ന നിന്നെ--
ക്കൊണ്ടാടും കണ്ടിരുകരയിലും നോക്കിനില്‍ക്കുന്ന ലോകം.

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1729 : മാവിന്‍കൊമ്പിലിരുന്നു...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാവിന്‍കൊമ്പിലിരുന്നു പൂങ്കുയിലിടക്കിന്നും വസന്തങ്ങളില്‍--
ക്കൂവും, വണ്ടു മുഴക്കിടും സ്മരധനുര്‍ജ്ജ്യാനാദമന്ത്രാക്ഷരം,
തൂവും ചുറ്റിനടന്നു വാര്‍മണമിളം താര്‍ത്തെന്നല്‍ -- എന്താകിലെ--
ന്താവുന്നില്ല, മനസ്സിനിന്നൊരു മദം കേറ്റാനവയ്ക്കൊന്നിനും.

കവി : കെ.എന്‍.ഡി

ശ്ലോകം 1730 : താളം തെറ്റിയ്ക്കുമിജ്ജീവിത...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

താളം തെറ്റിയ്ക്കുമിജ്ജീവിതസുഖമഖിലം വാര്‍ദ്ധകശ്രാന്തിവന്നാല്‍
മാലേറ്റീടുന്ന രോഗം പിടിപെടുകിലഹോ പിന്നെയോതേണ്ടതുണ്ടോ?
ശ്രീലേന്ദ്രാശ്മാഭിരാമാകൃതിയുടെ സതതദ്ധ്യാനമല്ലാതെ മേറ്റ്‌--
ന്താലംബം ദീര്‍ഘകാലാമയദുരിതഭരം ഹന്ത, ദൂരീകരിയ്ക്കാന്‍?

കവി : വി.കെ.ജി

ശ്ലോകം 1731 : ശ്രീമത്താകും സലിലമിരവില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ശ്രീമത്താകും സലിലമിരവില്‍ ചന്ദ്രശാലേന്ദുകാന്ത--
സ്തോമം വര്‍ഷിപ്പളവടിയില്‍നിന്നായതുണ്ണും ഘനങ്ങള്‍
ഭീമഗ്രീഷ്മത്തിലുമുദധിയെത്തള്ളി നീലാശ്മദംഭാ--
ലാ മഞ്ജുശ്രീസദനനിരതന്‍ ഭിത്തിമേല്‍പ്പാര്‍ത്തിടുന്നു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1732 : ഭയമൊരു ലവലേശം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

ഭയമൊരു ലവലേശം പോലുമില്ലാതെയാകും
തുണയരുളുവതിന്നായെന്നുമെന്നൊപ്പമെങ്കില്‍
ഘനഘനിതതമസ്സില്‍പ്പെട്ടു,നട്ടം തിരിഞ്ഞീ
വനമതിലുഴലുമ്പോള്‍ തോഴനായ്‌ നീ വരില്ലേ?

കവി : ജ്യോതിര്‍മയി

ശ്ലോകം 1733 : ഘൃതമൊഴിച്ചിനി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

ഘൃതമൊഴിച്ചിനിയെന്തുമശിച്ചിടാ--
മിതി വിധിച്ചിവനോടു ഭിഷഗ്വരന്‍.
അതു നിമിത്തമനാകുലമെന്തിലും
ഘൃതമൊഴിച്ചു കുഴച്ചു കഴിപ്പു ഞാന്‍.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1734 : അങ്കണേ ഘടിതരിംഘണം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

അങ്കണേ ഘടിതരിംഘണം ചലിതകിങ്കിണീകൃതഘണാഘണം
ചഞ്ചലാളകകുലാകുലം തരളലോചനം ദുരിതമോചനം
അങ്കുരദ്വിശദ ദന്തകുഡ്മളവിലോഭനീയ വദനാംബുജം
ശംബരേശമപി ചിന്തയാമി ശിശുമിന്ദ്രനീല മണിമേചകം

ശ്ലോകം 1735 : ആമോദാലമ്പലപ്പൊയ്കയില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആമോദാലമ്പലപ്പൊയ്കയിലിളകുമിളംകാറ്റുമേറ്റിട്ടുപിന്നീ--
ടാമോദത്തോടൊരുന്നാള്‍ സുമധുരമധുപാനത്തിനായത്യുപായാല്‍
ശ്രീമല്‍സന്ധ്യക്കതിന്‍ നിര്‍മ്മലവദനവികാസം തുളുമ്പീടുമെന്നോര്‍--
ത്തോമല്‍ത്തീരപ്രദേശത്തെഴുമൊരു ചെറുകാര്‍വണ്ടിനെക്കണ്ടുവോ നീ.

കവി : വെണ്മണി മഹന്‍, കൃതി : (പരിഭാഷ : പശ്യ ത്വം ഭൃംഗപോതം കമപി കുമുദിനീ...)

ശ്ലോകം 1736 : ശശീ ദിവസധൂസരോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

ശശീ ദിവസധൂസരോ, ഗളിതയൌവനാ കാമിനീ,
സരോ വിഗതവാരിജം, മുഖമനക്ഷരം സ്വാകൃതേഃ,
പ്രഭുര്‍ദ്ധനപരായണസ്സതതദുര്‍ഗ്ഗതിസ്സജ്ജനോ
നൃപാങ്കണഗതഃ ഖലോ -- മനസി സപ്തശല്യാനി മേ.

കവി : ഭര്‍ത്തൃഹരി

ശ്ലോകം 1737 : പ്രാണേശിത്രി, പ്രണയമസൃണേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

പ്രാണേശിത്രി, പ്രണയമസൃണേ! വല്ലജോലിക്കുമായ്‌ ഞാന്‍
വാണേനെന്നനൊരു പകലകന്നല്‍പദൂരേതപ്യഗാരേ
കേണേറ്റം നീ വലയുമതു ഞാന്‍ കേള്‍പ്പതുണ്ടന്നതിന്നാ--
ലാണേ ചേതസ്സതിചകിതമാകുന്നതേണേക്ഷണേ! മേ.

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1738 : കാലിക്കാലില്‍ത്തടവിന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

കാലിക്കാലില്‍ത്തടവിന പൊടിച്ചാര്‍ത്തുകൊണ്ടാത്തശോഭം
പീലികണ്ണാല്‍ക്കലിതചികുരം പീതകൌശേയവീതം
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലം തവ നിയതവും കോയില്‍കൊള്‍കെങ്ങള്‍ ചേതഃ

കൃതി : ഉണ്ണുനീലിസന്ദേശം

ശ്ലോകം 1739 : കോപമത്സരവശംവദഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

കോപമത്സരവശംവദഃ കലിര്‍--
ദ്വാപരേണ സഹ മേദിനീം ഗതഃ
സ്വാപദേ സ്വയമചോദജ്‌ജളം
സ്വാപതേയഹരണായ പുഷ്കരം.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം

ശ്ലോകം 1740 : സന്തതം മിഹിരനാത്മ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

സന്തതം മിഹിരനാത്മശോഭയും
സ്വന്തമാം മധു കൊതിച്ച വണ്ടിനും
ചന്തമാര്‍ന്നരുളി നില്‍ക്കുമോമലേ,
ഹന്ത! ധന്യമിഹ നിന്റെ ജീവിതം!

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 1741 : ചുണ്ടങ്ങാച്ചന്തി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചുണ്ടങ്ങാച്ചന്തി മൂടാത്തൊരു ചെറുവസനം കൊണ്ടഹോ തറ്റുടുത്തും,
കൊണ്ടോത്തിന്‍ കയ്യുകാട്ടി, ക്കുടവയറു തുളുമ്പിച്ചു പേര്‍ത്താര്‍ത്തിയോടെ
ശുണ്ഠിക്കും നല്ല തൃഷ്ണയ്ക്കുമൊരലര്‍വിശിഖഭ്രാന്തിനും പാത്രമായി--
ട്ടുണ്ടോതിക്കദ്വിജന്മാര്‍ പലരുമവരെയും കണ്ടു ഞാന്‍ കാഴ്ചരംഗേ.

കവി : വെണ്മണി മഹന്‍

ശ്ലോകം 1742 : ശാസ്ത്രവ്യുല്‍പ്പത്തി,യല്‍പ്പേതര...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ശാസ്ത്രവ്യുല്‍പ്പത്തി, യല്‍പ്പേതരപടുത രുജാനിര്‍ണ്ണയത്തിങ്ക,ലെന്ന--
ല്ലോര്‍ത്തിട്ടോതും ചികിത്സാവിധിയുടെയൊരുലാളിത്യമെന്നേതുകൊണ്ടും
നേര്‍ത്തേ പാര്‍ത്തട്ടു വിട്ടീടിന വിപുലയശോരാശിവൈദ്യമ്മടച്ചന്‍
തീര്‍ത്തോതാം വൈദ്യലോകത്തിനു മുഴുവനുമേ മാതൃകായോഗ്യനത്രെ!

കവി : ടി. എം. വി.

ശ്ലോകം 1743 : നേരമ്പോയതറിഞ്ഞിടാതെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നേരം പോയതറിഞ്ഞിടാതെ പുളകപ്പൂചൂടിനിന്നേന്‍; പ്രഭാ--
പൂരം ചിന്തിയ രൂപമോ ജാവമകന്നെങ്ങോ മറഞ്ഞീടവേ,
പാരം കാലിടറാന്‍ തുടങ്ങി; ഹൃദയം താളം മുറുക്കീ; ചിദാ--
കാരം കണ്ടു കുളിര്‍ത്തൊരെന്‍മിഴികളില്‍ക്കാളിന്ദി മേളിച്ചിതേ!

കവി : യൂസഫലി കേച്ചേരി, കൃതി : അഹൈന്ദവം

ശ്ലോകം 1744 : പൂവിന്‍ചുണ്ടു തൊടുന്നതില്ല...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂവിന്‍ ചുണ്ടു തൊടുന്നതില്ല പുതുതേന്‍ തെണ്ടും ദ്വിരേഫം; മണം
തൂവിത്തൂവിയലഞ്ഞലഞ്ഞു തിരിയാന്‍ വന്നില്ല മന്ദാനിലന്‍;
മാവിന്‍കൊമ്പിലുറക്കമായ്‌ക്കുയില്‍; വെറും ജീവച്ഛവം മാത്രമി--
ബ്ഭൂവി,ന്നെന്തൊരു കഷ്ട,മിങ്ങനെവരാനെന്തേ വസന്തോത്സവം?

കവി : കെ.എന്‍.ഡി

ശ്ലോകം 1745 : മേയുന്നൂ ഭയമെന്നി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മേയുന്നൂ ഭയമെന്നി മാന്‍കിട മനോവിശ്വാസനിശ്ശങ്കരായ്‌
പെയ്യുന്നൂ ഫലപുഷ്പമാരി മരമോരോന്നും ദയാരക്ഷിതം
ഏറുന്നൂ ചുമലപ്പശുക്കള്‍ കൃഷിയേറ്റീട്ടില്ല പാടങ്ങളില്‍
പേറുന്നൂ പുക ഹവ്യഗന്ധമിവിടം സന്ദേഹമില്ലാശ്രമം

കവി : ഏ ആര്‍. രാജരാജവര്‍മ്മ/ ഭാസന്‍, കൃതി : സ്വപ്നവാസവദത്തം തര്‍ജ്ജമ

ശ്ലോകം 1746 : എമ്മട്ടോ നീങ്ങിടുന്നൂ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

എമ്മട്ടോ നീങ്ങിടുന്നൂ ദിനസരി; പുലരാനുള്ളസമ്പത്തു വായ്ക്കും
വിമ്മിഷ്ടം മാത്രമാണി;ന്നനുഭവമഖിലം നിന്നുപോയൊന്നുമില്ല,
ജന്മം'} തീരാതെ നില്‍പ്പുണ്ടിനിയുമൊരു മഹാശാപമായ്‌; ഹന്ത! മേലില്‍
ധര്‍മ്മം തെണ്ടാനിറങ്ങാം -- കവിതയിലുമെനിയ്ക്കോര്‍ക്കിലിപ്പോക്കുതന്നെ!

കവി : കെ.എന്‍.ഡി

ശ്ലോകം 1747 : ജാതിച്ചുവട്ടില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ജാതിച്ചുവട്ടില്‍ജ്ജലസേകമേകും
ജനങ്ങളിപ്പൂച്ചെടി കൈയനക്കി
വളര്‍ത്തിടുന്നില്ലതുപോട്ടെ; ദൂരെ
വലിച്ചുമാറ്റുന്നതുമുണ്ടു! കഷ്ടം!

കവി : കവി: ഉള്ളൂര്‍, കൃതി : തുമ്പപ്പൂവു്‌

ശ്ലോകം 1748 : വ്യാകീര്‍ണ്ണാളകമമ്പിളിപ്പൊളി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വ്യാകീര്‍ണ്ണാളകമമ്പിളിപ്പൊളിയൊളിത്തൂനെറ്റിമേല്‍, ചന്ദന--
ശ്രീകമ്രക്കുറി വേര്‍പ്പിലിത്തിരിയലിഞ്ഞോടിക്കിതച്ചങ്ങിനെ
നീ കേളിക്കിടയില്‍ക്കടന്നു മടിയില്‍ക്കേറാന്‍ കുതിയ്ക്കുന്നതും,
പോകുന്നില്ല മനസ്സില്‍നിന്നു, മകളേ, കൊഞ്ചിക്കിണുങ്ങുന്നതും.

കവി : കെ.എന്‍.ഡി

ശ്ലോകം 1749 : നിജദോഷനിദര്‍ശനാന്ധം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

നിജദോഷനിദര്‍ശനാന്ധമാര്‍
സുജനാചാരമവിശ്വസിക്കുവോര്‍
രുജ തേടി മരിപ്പു കല്‌മഷ--
വ്രജമാം കാമലബാധയാലിവര്‍

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 1750 : രാവോ ശീതള; മീറനാം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാവോ ശീതള; മീറനാം നറുനിലാ, വെങ്ങും സുധാശീകരം
തൂവുന്നൂ, കൊടുതാം ഹിമം കഠിനമായ്‌പ്പെയ്യുന്നുമു,ണ്ടെങ്കിലും,
ഹാ, വല്ലാത്തൊരു ദാഹ,മെന്റെ കരളില്‍ തീയാണു, ദാവാഗ്നിയെ--
ത്തൂവെണ്ണയ്ക്കു സമം വിഴുങ്ങിയവനേ, നീയെങ്ങു മായാമയ!

കവി : കെ.എന്‍.ഡി , കൃതി : (വൃന്ദാവനത്തിലെ രാധ)

ശ്ലോകം 1751 : ഹേ, വഞ്ചിഭൂപാലകപുത്രി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഹേ, വഞ്ചിഭൂപാലകപുത്രി! നിന്നി--
ലേവം തഴയ്ക്കുന്നു മമാനുരാഗം
ദൈവം സഹിച്ചില്ല; ലഭിച്ചിടാത്തൊ--
രാവസ്തുവില്‍ കാംക്ഷ വിപിന്നിദാനം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1752 : ദൂരത്തുദ്യോഗമാളുന്നളവ്‌...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ദൂരത്തുദ്യോഗമാളുന്നളവിവനൊരുമട്ടാഴ്ചതീര്‍ത്തോടിയെത്തു--
ന്നേരം, കുട്ടന്നു ഞാനേ മതി സകലതിനും പിന്നെ വേണ്ടമ്മയെന്നാം;
നാരിപ്പൂണ്‍പോ പിണങ്ങും, പരിഭവമൊഴിയമ്പെയ്യുമെങ്ങള്‍ക്കു നേരെ,
കൂറാക്കുഞ്ഞിന്നു തന്മേലുപരി പതിയൊടായാലുമമ്മയ്ക്കു നോവും.

കവി : ടി. എം. വി.

ശ്ലോകം 1753 : നിദ്രാസൌഖ്യം നിയതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

നിദ്രാസൌഖ്യം നിയതി നിരസിച്ചീടവേ നീലവേണീ
മുദ്രാഹീനവ്യഥയൊടു മുഹുര്‍മ്മുഞ്ചതീ മഞ്ചമദ്‌ധ്യം
ഭദ്രാ സാ മല്‍പ്രിയതമയെഴുന്നേറ്റു ലാത്തും ഗവാക്ഷ--
ച്ഛിദ്രാഭര്‍ണ്ണേ തദനു തരുണാര്‍ണ്ണോജകര്‍ണേജപാക്ഷീ.

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1754 : ഭദ്രേ ദേവി സരസ്വതീ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭദ്രേ ദേവി സരസ്വതീ കനിവൊടെന്‍ നാവില്‍ വിളങ്ങീടണം
ഭക്ത്യാ പൂജകള്‍ ചെയ്തിടുന്നടിയനും കുമ്പിട്ടു കൂപ്പുന്നിതാ
രക്ഷിച്ചീടുക ഞങ്ങള്‍ തന്‍ ദുരിതമാമീജീവിതത്തോണിയേ
ഇഷ്ടത്തോടെയനുഗ്രഹിയ്ക്കുക സദാ വാഗ്ദേവി വീണാധരീ

കവി : ഋഷി

ശ്ലോകം 1755 : രേതോരൂപത്തിലച്ഛന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

രേതോരൂപത്തിലച്ഛന്‍ ജനനിയിലൊഴുകിച്ചേര്‍ന്നു ഞാനായതോര്‍ത്താ--
ലേതോ മുത്തച്ഛനാദ്യന്‍ ജനകനി,ലതിനും മുമ്പെനിക്കിപ്പുറത്തും,
ചേതോഗുപ്തന്‍ നിതാന്തന്‍ ജഗദധിപതി ജീവോര്‍ജ്ജമായുജ്ജ്വലിപ്പൂ
വീതോല്‍ക്കമ്പം, സ്വദിക്കാം ദ്യുതിയതു കരളിന്‍ കണ്ണിലെപ്പുണ്ണകന്നാല്‍.

കവി : യൂസഫലി കേച്ചേരി, കൃതി : നാദബ്രഹ്മം

ശ്ലോകം 1756 : ചഞ്ചല്‍ത്തൂമലര്‍മഞ്ജരീ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചഞ്ചല്‍ത്തൂമലര്‍മഞ്ജരീനതലതാഗണ്ഡത്തിലെങ്ങാന്‍ രസോ--
ദഞ്ചന്മന്ദസമീരണന്‍ മൃദുലമായൊന്നുമ്മ വെച്ചാല്‍ മതി,
തഞ്ചും പേടിയൊടമ്പരന്നുകളയും നീയിത്ര പാവം! -- കിട--
ന്നെന്‍ ചിത്തം പിടയുന്നു -- നിന്റെ കഥയെ, ങ്ങെങ്ങിക്കൊടുംകാടഹോ!

കവി : കെ. എന്‍. ഡി., കൃതി : (വൃന്ദാവനത്തിലെ രാധ)

ശ്ലോകം 1757 : തള്ളിത്തിങ്ങിക്കലങ്ങി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെത്തെല്ലൊതുക്കുന്നതിന്നാ--
യുള്ളത്തില്‍ തല്‍ക്ഷണം ഞാന്‍ പലവിധമിഹ ചെയ്യുന്ന യത്നങ്ങളെല്ലാം
വെള്ളത്തിന്‍ വേഗമേറും ഗതി, മണലണയെത്തട്ടിനീക്കുന്നപോലെ
തള്ളിത്തള്ളിപ്പരക്കുന്നിതു ബത! വലുതായുള്ള ചേതോവികാരം.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 1758 : വസനമൊട്ടു കവര്‍ന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

വസനമൊട്ടു കവര്‍ന്നു രസിച്ചവന്‍
വസനമായ്‌ ദ്രുപദാത്മജ രക്ഷകന്‍
വ്യസനമേ വസനം ചില നാരിമാര്‍--
ക്കവസരോചിതമായ്‌ വരുമോ ഭവാന്‍

കവി : ഹരിദാസ്‌

ശ്ലോകം 1759 : വാടിവീണൊരിളനീരു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

വാടിവീണൊരിളനീരുപോലുമീ--
നാളിലാളു കളയില്ല നിശ്ചയം
കോള കാളിയവിഷാംശമാണു -- കാര്‍--
ക്കോടകന്റെ വിഷമോ -- ഗവേഷണം!

കവി : ജ്യോതിര്‍മ്മയി

ശ്ലോകം 1760 : കൂടും ഭക്തിയൊടെന്നുമെന്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൂടും ഭക്തിയൊടെന്നുമെന്‍ മകള്‍ ഭജിച്ചോളൂ സമീപസ്ഥയാ--
യീടും ശുഭ്രതരംഗയെ, ക്കലിതപുണ്യോത്സംഗയെ, ഗ്ഗംഗയെ;
നാടിന്‍ വറ്റിയ തൊണ്ടയില്‍ സുധയൊഴുക്കീടാന്‍, സ്വഭക്തര്‍ക്കഴല്‍--
പ്പാടും, ചൂടു,മകറ്റുവാ,നവതരിച്ചോളാണു ഭാഗീരഥി!

കവി : കെ. എന്‍. ഡി

ശ്ലോകം 1761 : നേന്ത്രപ്പഴം പുതിയ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

നേന്ത്രപ്പഴം പുതിയ ശര്‍ക്കര നല്ല തേങ്ങാ
കാന്തൈരമീഭിരിടചേര്‍ന്നു കലര്‍ന്നു നന്നായ്‌
സാന്ദ്രീഭവിച്ച മധുരക്കറിയാം തടാകേ
നീന്തിത്തുടിച്ചതു കടിച്ചു മരിപ്പനോ ഞാന്‍!

കൃതി : പുരുഷാര്‍ത്ഥക്കൂത്ത്‌

ശ്ലോകം 1762 : സരസഭാഷണമാവഹ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

സരസഭാഷണമാവഹ മന്മുഖേ
സ്വരസസേവനഭാവനയാ മുദാ
ഭവതു മേ രസനാ തവ വേദികാ
നയ സരസ്വതി! വേദവിദാം പഥി

കവി : ജ്യോതിര്‍മയി

ശ്ലോകം 1763 : ഭീവായ്‌പേറുന്ന യുദ്ധാങ്കണമെവിടെ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ഭീവായ്‌പേറുന്ന യുദ്ധാങ്കണമെവിടെ? വെറും വേദമന്ത്രങ്ങളോതും
നാവാല്‍ പൂജാസുമത്താ, ലരിയെയെതിരിടും താങ്കള,ങ്ങല്ലയെങ്കില്‍
ആവാമാവാം കുടക്കാലുകള്‍ ഗദകള്‍, നമുക്കല്‍പ്പമാം ദര്‍ഭനാമ്പും
കൈവാള്‍, വേണെങ്കില്‍ വീറും വിശറി പരിചയും, ഹന്ത! നാമന്തണന്മാര്‍!

കവി : കെ. എന്‍. ഡി

ശ്ലോകം 1764 : അലസാതൊരു സൂചി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തമാലിക

അലസാതൊരു സൂചി ശില്‍പദക്ഷന്‍
പല വര്‍ണ്ണങ്ങളിലുള്ള പട്ടുനൂലാല്‍
നലമോടിഹ തയ്ച്ചു തീര്‍ത്തതോ നിന്‍--
മലര്‍മെയ്യെത്ര മനോഹരം പിറാവേ!

കവി : വള്ളത്തോള്‍, കൃതി : അരിപ്രാവ്‌

ശ്ലോകം 1765 : നിവര്‍ത്യരാജാ ദയിതാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നിവര്‍ത്യരാജാ ദയിതാം ദയാലുഃ
താം സൌരഭേയീം സുരഭിര്‍യശോഭിഃ
പയോധരീഭൂതചതുസ്സമുദ്രാം
ജുഗോപ ഗോരൂപധരാമിവോര്‍വ്വീം

കവി : കാളിദാസന്‍, കൃതി : രഘുവംശം

ശ്ലോകം 1766 : പിഞ്ഞിപ്പോയൊരു നിക്കറും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പിഞ്ഞിപ്പോയൊരു നിക്കറും മൃദുലമാം കയ്യാലെ താങ്ങി ദ്രുതം
പാഞ്ഞീടുന്നു വരണ്ട തൊണ്ട നനയാന്‍ പൈപ്പിന്നടുത്തേയ്ക്കു നീ
കുഞ്ഞേ ടാപ്പുതുറക്കിലില്ല കുടിനീര്‍ താഴത്തു നിശ്ശൂന്യമാം
കഞ്ഞിപ്പാത്രമനേകമുണ്ടു,മിഴിനീരില്ലേ കരഞ്ഞീടുവാന്‍!

കവി : വൈരശ്ശേരി നമ്പൂതിരി, കൃതി : വേനല്‍ക്കെടുതി

ശ്ലോകം 1767 : കയ്യില്‍ക്കായ്‌കനിവെച്ച...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കയ്യില്‍ക്കായ്‌കനിവെച്ച പച്ചിലമലര്‍ത്താലം, ജരാജീര്‍ണ്ണമാം
മെയ്യാകെപ്പുളകം, മനസ്സുനിറയെ ത്വദ്ദര്‍ശനൌത്സുക്യവും,
പെയ്യും ബാഷ്പമൊടങ്ങതാ, ശബരിമാര്‍ നില്‍ക്കുന്നു പമ്പാനദീ--
പര്യന്താദൃവനങ്ങളില്‍ -- ബത, ഭവാനെത്താത്തതെന്തിന്നിയും?

കവി : കെ. എന്‍.ഡി, കൃതി : ആവഹനം

ശ്ലോകം 1768 : പ്രദക്ഷിണീകൃത്യ ഹുതം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വംശസ്ഥം

പ്രദക്ഷിണീകൃത്യ ഹുതം ഹുതാശ-
മനന്തരം ഭര്‍തുരരുണ്ഠതീം ച
ധേനും സവത്സാം ച നൃപഃ പ്രതസ്ഥേ
സന്മംഗലോദഗ്രതരപ്രഭാവഃ

കവി : കാളിദാസന്‍, കൃതി : രഘുവംശം 2

ശ്ലോകം 1769 : ധീ മങ്ങീടും ധനാശാലഹരിയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ധീ മങ്ങീടും ധനാശാലഹരിയിലടരാടിക്കുരുക്ഷേത്രമോരോ
ഗ്രാമംതോറും പടുത്തും പടയണികള്‍ മുഖംമൂടിവെച്ചക്രമങ്ങള്‍
കാമംപോല്‍ക്കൈക്കരുത്തോടുറയുമിവിടമിന്നാര്‍ക്കു നന്നാക്കിടാം ത--
ന്നാമം വാഴ്ത്തപ്പെടട്ടെ മഹിയിലിരുളകേറ്റെടുമാ സുപ്രകാശം.

കവി : കെ. പുരുഷോത്തമന്‍ നമ്പൂതിരി, കൃതി : കൂടിയാട്ടം

ശ്ലോകം 1770 : കുമ്പിട്ടിങ്ങിനെ നിന്നു നീ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കുമ്പിട്ടിങ്ങിനെ നിന്നു നീ പലതരം പൂജാപ്രസൂനങ്ങള്‍ കൈ--
ക്കുമ്പിള്‍ച്ചെന്തളിരാലൊരഗ്ര്യശബളശ്രീ ചുറ്റിലും ചിന്തവേ,
അന്‍പില്‍ കീര്‍ത്തനചഞ്ചലാധരപുടം, മുല്ലയ്ക്കലെദ്ദേവിതന്‍
മുന്‍പില്‍ത്തൂവിയതെത്തിവീണതു കടന്നെന്‍ നെഞ്ചിലല്ലോ സഖീ!

കവി : കെ. എന്‍.ഡി, കൃതി : ആവഹനം

ശ്ലോകം 1771 : അമ്പത്തൊന്നാല്‍ക്കനിഞ്ഞീ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

അമ്പത്തൊന്നാല്‍ക്കനിഞ്ഞീയുലകിനു മുഴുവന്‍ വിദ്യയാം വിത്തമേകി--
ത്തുമ്പം കൂടാതെ കാക്കും കമലജദയിതേ, കാവ്യഗാനസ്വരൂപേ,
ഇമ്പം ചോരതെയര്‍ത്ഥച്യുതിയതുമിയലാതക്ഷരശ്ലോകമോതാന്‍
നിന്‍പത്തിന്നായ്‌ നമിപ്പേന്‍ വരമരുളുക മാമക്ഷരാംബേ കഴമ്പേ.

കവി : ബാലേന്ദു

ശ്ലോകം 1772 : ഈ ലോകത്തില്‍ സുഖമസുഖവും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഈ ലോകത്തില്‍ സുഖമസുഖവും മിശ്രമായ്ത്താനിരിക്കും
മാലോകര്‍ക്കും മതിമുഖി! വരാറില്ലയോ മാലനേകം?
ആലോചിച്ചീവിധമവിധവേ! ചിത്തമാശ്വസ്തമാകി--
ക്കാലോപേതം കദനമതിനിക്കാണി കൂടി ക്ഷമിക്ക.

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1773 : അപ്പയ്യാഖ്യന്‍ പടി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

അപ്പയ്യാഖ്യന്‍ പടി കുവലയാനന്ദമുണ്ടാക്കിടുന്നോ--
രൊപ്പം പറ്റില്ലമരനുമതിന്‍ മട്ടു കോശം ചമയ്പോര്‍,
കപ്പം നല്‍കും കവിമണി ജഗന്നാഥനമ്മട്ടു ശാസ്ത്ര--
വ്യുത്പത്തിശ്രീ വിലസിയവനീകാന്തയെപ്പുല്‍കിടുന്നോര്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1774 : കണ്ണില്‍ക്കാണുന്നതെല്ലാം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

കണ്ണില്‍ക്കാണുന്നതെല്ലാം, ചെവിയിണയണയും ശബ്ദമെല്ലാം, മനസ്സില്‍
ചിന്നിപ്പൊങ്ങുന്നതെല്ലാം,പറവതറിവതും ചെയ്‌വതും മറ്റുമെല്ലാം;
ഒന്നായ്‌, വേറായി,നൂറാ, യരികിലകലെയായ്‌, സ്ഥൂലമായ്‌, സൂക്ഷ്മമായി-
പ്പിന്നെസ്സത്താ, യസത്താ, യെതിലുമുപരിയായ്‌ നിത്യനായ്‌ നില്‍പ്പതും നീ!

ശ്ലോകം 1775 : ഓമല്‍പ്പിച്ചിച്ചെടിലത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഓമല്‍പ്പിച്ചിച്ചെടിലതമരുല്ലോളിതാ വര്‍ഷബിന്ദു--
സ്തോമക്ലിന്നാ പുതുമലര്‍ പതുക്കെസ്ഫുടിപ്പിച്ചിടുമ്പോള്‍
പ്രേമക്രോധക്ഷുഭിതഭവതീ ബാഷ്പധാരാവിലാംഗീ
ശ്രീമന്മന്ദസ്മിതസുമുഖിയാകുന്നതോര്‍മ്മിച്ചിടുന്നേന്‍.

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1776 : പള്ളിക്കൂടം പലതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

പള്ളിക്കൂടം പലതു, വലുതാം പാളയം, പള്ളി, കള്ള--
പ്പുള്ളിക്കാരെത്തടവിലിടുവാനുള്ള ജേ, ലാശുപത്രി
തള്ളിക്കേറി ദ്വിജരണയുമായൂട്ടുമാപ്പട്ടണത്തി--
ന്നുള്ളില്‍ക്കാണാ, മൊരു കുറി പറന്നൊക്കെ നീ നോക്കിയാലും.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1777 : തടിച്ച തിരമാലയാല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

തടിച്ച തിരമാലയാല്‍ തടമിടിച്ചുടച്ചുഗ്രമായ്‌--
പ്പിടിച്ച കടുതെന്നലില്‍ക്കടല്‍കിടന്നു കൂത്താടവേ
മുടിച്ചഹഹ! പാന്ഥരേ, പ്പരുഷമായ പാറപ്പുറ--
ത്തടിച്ചു പടുകപ്പലപ്പടിനുറുങ്ങി നൂറായിരം

കവി : പന്തളം കേരളവര്‍മ്മ, കൃതി : വിശാഖന്‍

ശ്ലോകം 1778 : മാണിക്യവീണാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുളവാഗ്വിലാസാം
മാഹേന്ദ്രനീലദ്യുതികോമളാംഗീം
മാതംഗകന്യാം സതതം സ്മരാമി

കവി: കാളിദാസന്‍, കൃതി: ശ്യാമളാദണ്ഡകം

ശ്ലോകം 1779 : മുറയ്ക്കേനീങ്ങുന്നൂ കളി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശിഖരിണി

മുറയ്ക്കേനീങ്ങുന്നൂ കളി, യിടയിലോരോ പുതുമുഖം
വരുന്നൂ, നേടുന്നൂ, രസികരുടെ പട്ടും വളകളും
ഇരുന്നേ നീനേരംവരെയു;മിനിയെന്തെന്‍ ഗതി? ശരി--
ക്കരങ്ങേറുംമുമ്പെന്‍ കഥയുമിവിടെത്താന്‍ കഴിയുമോ?

കവി : കെ. എന്‍. ഡി.

ശ്ലോകം 1780 : ഈയുള്ളോനൊരു കേവലന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഈയുള്ളോനൊരു കേവലന്‍,ചെറിയൊരിത്തോണിക്കടത്തുള്ളവന്‍
മായാംബോധികടത്തിടുന്ന പണിയില്‍ത്താനഗ്രഗണ്യന്‍ ഭവാന്‍
വയ്യേ കൂലിയെടുക്കുവാ, നൊരുതൊഴില്‍ക്കാര്‍തമ്മി -- ലെന്നാന്‍ ഗുഹന്‍
നീയോ കേട്ടു ചിരിച്ചു, രാമ, തൊഴുവേനപ്പുഞ്ചിരിയ്ക്കെന്നുമേ

കവി : ബാലേന്ദു, കൃതി : ഇളം നിലാവ്‌

ശ്ലോകം 1781 : വെയ്ക്കാറുണ്ടൊരു ചൂരല്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെയ്ക്കാറുണ്ടൊരു ചൂരല്‍ ഞാനിവിടെയീ മേശയ്ക്കകത്താ,യതില്‍
വെയ്ക്കാറുണ്ടു ചിലപ്പൊളിക്കര,മടങ്ങീടാത്ത കോപത്തൊടെ;
വെയ്ക്കാറുണ്ടു മനസ്സു കൈപ്പിഴ പിണഞ്ഞീടായ്‌വതിന്നെങ്കിലും
വെയ്ക്കാറുണ്ടു്‌, കിടാങ്ങള്‍തന്‍ തളിരിളം കയ്യിന്നുമേറെക്കനം!

കവി : തൃക്കഴിപ്പുറം നമ്പ്യാത്തന്‍ നമ്പൂതിരി.

ശ്ലോകം 1782 : വെയ്ക്കാ,നന്തിവിളക്കുമായ്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെയ്ക്കാ,നന്തിവിളക്കുമായ്‌ വരുവതുണ്ടാരാണു ചെമ്പട്ടുടു,--
ത്താക്കയ്യില്‍ തെളിയും ചിരാതു,മിതുപോല്‍ കാണുന്നു മാനത്തതാ
നാമം ചൊല്ലിയിരിപ്പു ചുറ്റുമരുമത്താരാഗണങ്ങള്‍, നറും
തേനൂറും കഥ ചൊല്ലുമോ നിശയിലായെന്നമ്പിളിമ്മാമനും?

കവി : ജ്യോതിര്‍മയി , കൃതി : (ഒരു കുഞ്ഞിന്റെ കൌതുകക്കാഴ്ച്ച)

ശ്ലോകം 1783 : നാകത്തിലാണമൃതം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : വസന്തതിലകം

നാകത്തിലാണമൃതമെന്നൊരു കൂട്ടര്‍, നാരീ--
ലോകത്തിനുള്ളൊരധരങ്ങളിനെന്നിതന്യര്‍;
പാകത്തില്‍ നാലു വിഭവം കലരും മുറുക്കിന്‍
യോഗത്തിലെന്നതിനെനിക്കിരുപക്ഷമില്ല.

കവി : ടി. എം. വി.

ശ്ലോകം 1784 : പാ, രോജസ്സു ബലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാ, രോജസ്സു ബലം തുടങ്ങിയവതന്‍ കൈയ്ക്കുള്ളില്‍നില്‍ക്കുന്നതാ--
യോരോ വിഡ്ഢികളോതിടുന്നതു വെറും ലാക്കറ്റ ഭോഷ്കല്ലയോ?
നേരോര്‍ത്താല്‍ സകലേശ്വരന്‍ വിലസുമീലോകം പതിന്നാലിനും
നീതി'}യെന്നറിയണം സത്തുക്കള്‍ നിസ്തര്‍ക്കമായ്‌.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1785 : നില്‍ക്കാതായ്‌ ശ്വസനാനിലന്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നില്‍ക്കാതായ്‌ ശ്വസനാനിലന്‍ സ്വമുരളീനാദം മുഴക്കാ;നെനി--
യ്ക്കൊക്കാതാവുകയാണെടുത്തുപെരുമാറീടാനിതെന്തോതുവാന്‍!
വെയ്ക്കാനോര്‍ക്കുകയാണു ഞാ,നിതു തിരിച്ചന്‍പാളുമെന്നംബ തന്‍
തൃക്കാല്‍ച്ചെന്തളിരിങ്കലി,ന്നുമതെനി,ക്കെന്‍ജീവനാണെങ്കിലും!

കവി : കെ.എന്‍.ഡി

ശ്ലോകം 1786 : വായിക്കുമ്പോള്‍ രസിക്കുന്നൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

വായിക്കുമ്പോള്‍ രസിക്കുന്നൊരു ചടുലമഹാകാവ്യമാണീ പ്രപഞ്ചം
വായിച്ചര്‍ത്ഥം ഗ്രഹിക്കുന്നവനു കവിതയാകുന്നു വിശ്വത്തിലെങ്ങും
വായിക്കാന്‍ മാത്രമെന്താണലസത മലയാളത്തിലെന്‍ കൂട്ടുകാരേ?
വായിക്കൂ, സര്‍ഗ്ഗശക്തിപ്രസരണമിവിടെക്കാഴ്ചവെക്കാവു നമ്മള്‍!

കവി : എം. എന്‍. പാലൂര്‌, കൃതി : കല്യാണക്കാഴ്ച

ശ്ലോകം 1787 : വാരഞ്ചും താരി,ലോമല്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

വാരഞ്ചും താരി,ലോമല്‍ക്കുളിരൊളി തിരളും തിങ്കളില്‍, ചിന്നിമിന്നും
താരത്തില്‍, കാന്തികാളും ഖരകരനി,ലിളം തെന്നലില്‍, കന്നിയാറില്‍,
സ്ഫാരശ്രീ മാരിവില്ലില്‍, കളമുരളി, ലെന്തിന്നു സര്‍വത്ര നിത്യോ--
ദാരം സല്‍ക്കാവ്യസാരം വിതറുമൊരു മഹാകാവ്യകാരന്‍ ജയിപ്പൂ!

കവി : കെ.എന്‍.ഡി

ശ്ലോകം 1788 : സ്ഥൂലദ്രാവിഡമട്ടുവിട്ടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്ഥൂലദ്രാവിഡമട്ടുവിട്ടു നിയമസ്വച്ഛാംഗിയായോമന--
ക്കോലം "സംസ്കൃത"മോടിയാല്‍ വികൃതമാക്കീടാതെ ചേതോഹരി
ഫാലത്തിങ്കലഴിഞ്ഞ സൂക്ഷ്മ"തിലകം" പൂരിച്ചുസദ്‌"ഭൂഷണം"
ലോലശ്രീയൊടു പൂണ്ടു മൂര്‍ച്ഛയിതിലും ശോഭിച്ചിടുന്നുണ്ടിവള്‍.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1789 : ഫാലേ വേര്‍പ്പുകള്‍ വറ്റിയില്ല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഫാലേ വേര്‍പ്പുകള്‍ വറ്റിയില്ല മുഴുവന്‍, വാര്‍കൂന്തല്‍ കെട്ടിക്കഴി--
ഞ്ഞീ, ലേറ്റം മുലമൊട്ടുലച്ച നെടുവീര്‍പ്പേറ്റെല, യെന്നാകിലും
ചാലേ തല്‍ക്ഷണശോഭയില്‍ തരളനാം കാന്തന്റെ നല്‍ച്ചുംബന--
ത്താലേ പേലവഗാത്രിയാള്‍ക്കപരമെന്തോതാ? മതാന്തന്‍ സ്മരന്‍!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1790 : ചിരികളില്‍ വെളിവാകും...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : മാലിനി

ചിരികളില്‍ വെളിവാകും കൊച്ചുപല്ലോടുമെന്തോ
ചിലതു മധുരമായിച്ചൊല്ലിയവ്യക്തവര്‍ണ്ണം
മടിയിലുഴറിയെത്തും മക്കള്‍തന്‍ മെയ്യിലേന്തും
പൊടിയില്‍ മലിനരാകും മര്‍ത്യരേ ഭാഗ്യവാന്മാര്‍.

കവി : ആറ്റൂര്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1791 : മിഴിയിണയിതളിന്നും...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : മാലിനി

മിഴിയിണയിതളിന്നും, കൊങ്കമൊട്ടിന്നു,മോമ--
ന്മൊഴിമധുവിനു,മീമെയ്‌ മാര്‍ദ്ദവത്തിന്നുമൊപ്പം
പൊഴിയുമൊരു സുഗന്ധത്തിന്നുമേ തോല്‍വി നല്‍കീ--
ട്ടൊഴികഴിവിനിയെന്തേ, പൂക്കളെക്കെട്ടുവാന്‍ തേ?

കവി : ടി. എം. വി.

ശ്ലോകം 1792 : പനിമതികല ചൂടി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മാലിനി

പനിമതികല ചൂടി,പ്പാല്‍ക്കതിര്‍ പെയ്തു, പീന--
സ്തനമൊടു കുനിവാര്‍ന്നും താമരപ്പൂവിലാണ്ടും
കനിവൊടു കരതാരില്‍ പുസ്തകം, പേനയും പൂ--
ണ്ടനവധി വരമേകും വാണി കാക്കട്ടെ നമ്മെ.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ (മൊഴിമാറ്റം)

ശ്ലോകം 1793 : കരുണമൊരു രസം താന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

കരുണമൊരു രസം താന്‍ വസ്തുഭേദേന നാനാ--
പരിണതിയെ വഹിച്ചീടുന്നിതേ മാറി മാറി
തിര, നുര, ചുഴിയെന്നീ രൂപഭേദങ്ങള്‍ കാണായ്‌--
വരികിലുമവയല്ലാം വെള്ളമത്രേ നിനച്ചാല്‍.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 1794 : തദനു നിയതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

തദനു നിയതിദേവിക്കുള്ളലിഞ്ഞൂ സമീരന്‍
സദയമുടനൊതുങ്ങീ, കാര്‍കുലം തീരെനീങ്ങീ
അദരരുചി കലര്‍ന്നാ വിണ്ണിലും മണ്ണിലും വന്‍--
കദനമവനു മാറ്റിസ്സാന്ധ്യദീപാളി മിന്നി!

കവി : വാരിക്കോലില്‍ കേശവനുണ്ണിത്താന്‍, കൃതി : സാന്ധ്യദീപം കൊളുത്തി

ശ്ലോകം 1795 : അരിയ തൃണമിണങ്ങും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

അരിയ തൃണമിണങ്ങും നിന്റെ മൈതാനമാകും
ഹരിതപരവതാനിക്കൊക്കുമുത്‌കൃഷ്ടശില്‍പം
പരിചിനൊടു പുകഴ്ത്തിപ്പാട്ടു പാടുന്ന പക്ഷി--
പ്പരിഷയുടെ ജനിക്കേ പാരിതില്‍ ചാരിതാര്‍ത്ഥ്യം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1796 : പലരുമിതുകണക്കപ്പൂജ്യമാകും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

പലരുമിതുകണക്കപ്പൂജ്യമാകും പദത്തിന്‍
വില കരളിലശേഷം ചിന്തചെയ്യാതെ മേന്മേല്‍
ഖലരുടെ നില തേടിച്ചെയ്ത നാശം നിമിത്തം
കലഹമതിനരങ്ങായ്‌ തീര്‍ന്നിതാ നാടശേഷം.

കവി : കട്ടക്കയം, കൃതി : ശ്രീയേശു വിജയം

ശ്ലോകം 1797 : ഖഗപതിയതിവീരന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

ഖഗപതിയതിവീരന്‍ യാനമായ്‌ സേവചെയ്‌വൂ,
കപികുലവരനെന്നും ദാസഭാവത്തില്‍ വാഴ്‌വൂ,
ഗുണനിധിവരനാകും ശേഷനോ ശയ്യ, യെല്ലാ
മഹിമയടിമയെങ്ങാണപ്പദം കുമ്പിടുന്നേന്‍.

കവി : ബാലേന്ദു

ശ്ലോകം 1798 : ഗിരിവനമതില്‍ നീളെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

ഗിരിവനമതില്‍ നീളെ,ക്കാളമേഘാഭപൂണ്ടും,
ഹരിതദളഗണത്താലംബരാന്തം മറച്ചും,
പെരിയ മരമസംഖ്യം പ്രൌഢശാഖോപശാഖ--
പ്പരിഷയൊടിടതിങ്ങിപ്പൊങ്ങി നില്‍ക്കുന്നു ഭംഗ്യാ.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 1799 : പതിവിനുലകു മേലും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

പതിവിനുലകു മേലും ഹന്ത! പൊയ്ക്കൊണ്ടിരിക്കും,
മതിരവികളുദിക്കും, മാരുതന്‍ സഞ്ചരിക്കും;
അതിലപരര്‍ സുഖിക്കാം, ശൂന്യനായ്‌ ഞാന്‍ -- എനിക്കീ
ക്ഷിതിയിനി മരു മാത്രം, ജീവിതം ഭാരമാത്രം!

കവി : ഉള്ളൂര്‍, കൃതി : (കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മരണത്തിനുള്ള വിലാപകാവ്യം)

ശ്ലോകം 1800 : അഹഹ, ബഹുലഹിംസാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

അഹഹ! ബഹുലഹിംസാസഞ്ചിതാര്‍ഥൈഃ കുടുംബം
പ്രതിദിനമനുപുഷ്ണന്‍ സ്ത്രീജിതോ ബാലലാളീ
വിശതി ഹി ഗൃഹസക്തോ യാതനാം മയ്യഭക്തഃ
കപിലതനുരിതി ത്വം ദേവഹൂതൈന്യഗാദീഃ

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം 15

ശ്ലോകം 1801 : വിലസതി ചെറിയച്ചീം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

വിലസതി ചെറിയച്ചീം കാന്തിരാജ്യാധിപത്യേ
മനസിജനഭിഷേക്തും നൂനമാഡംബരേണ
ശശിശകലസനാധേ ശാരദവ്യോമനീല--
തറനടുവിലിടിന്റത്താരകാ മുത്തുപന്തല്‍.

ശ്ലോകം 1802 : ശിവശ്ശക്ത്യാ യുക്തോ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി
അതസ്ത്വാമാരാധ്യാം ഹരിഹരവിരിഞ്ചാദിഭിരപിഃ
പ്രണന്തും സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി?

കവി : ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 1803 : ആരാണോതുക നിത്യം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആരാണോതുക നിത്യമിപ്പുലരിയെപ്പിന്നിട്ടു ചാടിക്കട--
ന്നാരാലെത്തി മിഴിക്കു തല്ലിയിവനെശ്ശല്യപ്പെടുത്തും ഭവാന്‍
വാരാളും വിയദംഗനയ്ക്കു വിമലശ്രീയേറ്റമേകുന്നൊര--
ത്താരാഹാരമിവണ്ണമെന്തിനു കവര്‍ന്നിങ്ങോടിയെത്തുന്നു നീ?

കവി : വാരിക്കോലില്‍ കേശവനുണ്ണിത്താന്‍, കൃതി : പ്രകാശം

ശ്ലോകം 1804 : വൃഷമതില്‍ നടകൊള്ളും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മാലിനി

വൃഷമതില്‍ നടകൊള്ളും, നൃത്തമാടീട്ടു തുള്ളും,
കഴലിണ പണികൊള്ളും ഭക്തരെക്കാത്തു കൊള്ളും,
യമഭടരൊടു തള്ളും, തല്ലുമേറുന്നതള്ളും,
മമ ഹൃദി കുടികൊള്ളുന്നീശ്വരന്‍ തീര്‍ത്തുകൊള്ളും

ശ്ലോകം 1805 : യവനമുഗളയുദ്‌ധോദഗ്ര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

യവനമുഗളയുദ്‌ധോദഗ്രകോലാഹലത്തില്‍
ഭവതിയുണരുമാറായില്ല ഹേ, പുണ്യഭൂമി!
അവസരമിതിലാമോദാര്‍ത്ഥപീരങ്കിഭീമാ--
രവഭയപുളകം നീ വീരപത്നീ! വഹിക്ക!

കവി : കുമാരനാശാന്‍, കൃതി : കിരീടധാരണം

ശ്ലോകം 1806 : അനഘത പെടുമമ്മേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

അനഘത പെടുമമ്മേ, വത്സലത്വത്തിനാല്‍ നിന്‍
സ്തനഗിരികള്‍ ചുരത്തും നല്‍പ്പയസ്സല്‍പമെന്യേ
ദിനമനു പരിപാനം ചെയ്കയാല്‍ നിന്നിലുണ്ടാ--
മനവധി ചെറുധാന്യം പുഷ്ടി പൂണ്ടുല്ലസിപ്പൂ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1807 : ദിനേശനേ നാടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ദിനേശനേ നാടു കടത്തുവാനും
അഹസ്സിനെസ്സിന്ധുവിലാഴ്ത്തുവാനും
കൈകേയിതന്‍ മാളികമച്ചിലെത്തി-
യിരുട്ടുപോല്‍ മന്ഥരയന്തിനേരം

കവി : പി.കുഞ്ഞിരാമന്‍ നായര്‍, കൃതി : ബാലരാമായണം

ശ്ലോകം 1808 : കരയരുതഴലിങ്കല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

കരയരുതഴലിങ്കല്‍, ശ്രീയിലിമ്മട്ടുഗര്‍വം
കരകവിയരു, തെല്ലാം തുല്യമായ്‌ കല്യര്‍ കാണ്മൂ;
കരളിനകമിളക്കം തട്ടിടാത്തോനു കാമം
കരഗത, മവനെക്കാള്‍ ധന്യനായന്യനുണ്ടോ?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1809 : കണ്ടോരുണ്ടോ? തുറുങ്കില്‍പ്പിറവി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

കണ്ടോരുണ്ടോ? തുറുങ്കില്‍പ്പിറവി, തനിനിറം കണ്ടതില്ലാരു, മാടി--
ക്കൊണ്ടല്‍ക്കാന്തിപ്പകിട്ടു, ണ്ടിടയരുടെ നടുക്കാണു കൌമാരകാലം,
തെണ്ടും മാടിന്റെ പിന്നില്‍, പകലിരവു കവര്‍ന്നുണ്ണു, മെന്നാലുമുള്ളില്‍--
ക്കണ്ടാലാനന്ദമേകും രസികനെയൊരുനോക്കെങ്കിലും കാട്ടിടാമോ?

കവി : വി. കെ. ജി.

ശ്ലോകം 1810 : തോക്കും താങ്ങിത്തദനുചരരാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

തോക്കും താങ്ങിത്തദനുചരരാം ഹൂണരൊന്നിച്ചു നേരം--
പോക്കും തീട്ടിക്കൊരുവകയുമായെന്നു വേട്ടയ്ക്കു തക്കം
നോക്കുന്നേരത്തകലെയുമിരുന്നീടൊലാ നീയകാലേ
ചാക്കുണ്ടാകാമൊരു ശകലവും ലാക്കു തെട്ടില്ലവര്‍ക്ക്‌

കവി : വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1811 : നേരു ചൊല്‍കിലിതു...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : രഥോദ്ധത

നേരു ചൊല്‍കിലിതു നാളിലൊന്നുമേ
നേരുകൊണ്ടു കഴിയില്ല നേടുവാന്‍
നേരുകാരനിഹ നേടിടുന്ന സല്‍--
പ്പേരുകൊണ്ടു പുലരേണ്ടതായ്‌ വരും!

കവി : ടി. എം. വി.

ശ്ലോകം 1812 : നീലക്കണ്ണുകളോ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീലക്കണ്ണുകളോ, ദിനാന്തമധുരസ്വപങ്ങള്‍തന്‍ ചന്ദന--
ച്ചോലയ്ക്കുള്ളില്‍ വിടര്‍ന്നു പാതിയടയും നൈവേദ്യപുഷ്പങ്ങളോ,
കാലം കൊത്തിയെടുത്ത ഹംസദമയന്തീശില്‍പമിന്നും നള--
ന്നാലങ്കാരിക ഭംഗിയോടെയെഴുതും സന്ദേശകാവ്യങ്ങളോ?

കവി : വയലാര്‍ രാമവര്‍മ്മ

ശ്ലോകം 1813 : കണ്ടോരുണ്ടോ? വ്രജത്തിന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

കണ്ടോരുണ്ടോ? വ്രജത്തിന്‍ വ്രതസുകൃതഫലക്കാമ്പിനെ, പ്പാമ്പിനെ, ക്കാ--
ളിന്ദിത്തണ്ണീരു നഞ്ഞാക്കിയ കുടിലനെയോടിച്ചൊരെന്‍ തമ്പുരാനെ?
കണ്ടോരുണ്ടോ തകര്‍ക്കും പെരുമഴ തടയാന്‍ കുന്നിനെപ്പൊക്കിനിര്‍ത്തി--
ത്തണ്ടറ്റുള്ളണ്ടര്‍കോന്‍ തന്‍ മിഴികളില്‍ മഴപെയ്യിച്ച കാളാംബുദത്തെ?

കവി : വി.കെ.ജി.

ശ്ലോകം 1814 : കോകശ്രേണീവിരഹനിഹിതം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

കോകശ്രേണീവിരഹനിഹിതം തീ നുറുങ്ങെന്റപോലേ
തൂകിത്തൂകിത്തുഹിനകണികാം തൂര്‍ന്ന പൂങ്കാവിലൂടെ
സ്തോകോന്മീലന്നളിനതെളിതേന്‍കാളകൂടാംബു കോരി--
ത്തേകിത്തോകപ്പവനനവനെച്ചെന്റു കൊന്റാന്‍ തദാനീം.

കൃതി : ഉണ്ണുനീലി സന്ദേശം

ശ്ലോകം 1815 : സ വിസ്മയോത്‌ഫുല്ല...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവംശ/വംശസ്ഥം

സ വിസ്മയോത്‌ഫുല്ല വിലോചനോ ഹരിം
സുതം വിലോക്യാനകദുന്ദുഭിസ്തദാ
കൃഷ്ണാവതാരോത്സവസംഭ്രമോസ്പൃശന്‍
മുദാ ദ്വിജേഭ്യോയുതമാപ്ലുതോ ഗവാം

കവി : വ്യാസന്‍, കൃതി : ഭാഗവതം 10--3--11

ശ്ലോകം 1816 : കൃത്വാ പരോക്ഷതനുരേവ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

കൃത്വാ പരോക്ഷതനുരേവ മഹോക്ഷമൂര്‍ത്തിഃ
സദ്വാപരോക്ഷകലിതസ്ഥിതിരിഷ്ടസിദ്ധിം
ധൃത്വാ സുവര്‍ണശകുനത്വമതീവ ദുഷ്ടോ
ഹൃത്വാംബരം ച ദിവമേത്യ നളം നൃഗാദീത്‌

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം

ശ്ലോകം 1817 : ധൈര്യസ്യാശ്രമസംശ്രിതസ്യ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധൈര്യസ്യാശ്രമസംശ്രിതസ്യ വസതസ്തുഷ്ടസ്യ വന്യൈഃ ഫലൈഃ--
മാനാര്‍ഹസ്യ ജനസ്യ വല്‍ക്കലവതസ്ത്രാസഃ സമുത്‌പാദ്യതേ
ഉത്‌സിക്തോ വിനയാദപേതപുരുഷോ ഭാഗ്യൈശ്ചലൈര്‍വിസ്മിതഃ
കോയം ഭോ! നിഭൃതം തപോവനമിദം ഗ്രാമീകരോത്യാജ്ഞയാ

കവി : ഭാസന്‍, കൃതി : സ്വപ്നവാസവദത്തം

ശ്ലോകം 1818 : ഉഷ്ണത്തിന്നുപശാന്തിയായ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉഷ്ണത്തിന്നുപശാന്തിയായമൃതദാതൃത്വം വരിക്കെ, സ്വയം
കൃഷ്ണത്വം തനുവിന്നിണങ്ങിയ കൃപാകാദംബിനീകന്ദമേ,
ധൃഷ്ണയ്ക്കില്ലിളവൊട്ടുമീ പ്രകടനക്കാര്‍ക്കെന്നറി,ഞ്ഞുര്‍വി തന്‍
തൃഷ്ണയ്ക്കുള്ളില്‍ മുളച്ചു ചില്ലത പടര്‍ത്തീടാന്‍ മടിയ്ക്കാക നീ.

കവി : യൂസഫലി കേച്ചേരി, കൃതി : സോമയാഗം

ശ്ലോകം 1819 : ധരിയ്ക്ക നീ ദേവകി...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഉപേന്ദ്രവജ്ര

ധരിയ്ക്ക നീ ദേവകി! നന്ദനന്മാര്‍
മരിയ്ക്ക കൊണ്ടത്തല്‍ നിനക്കു വേണ്ടാ
ഒരിയ്ക്കലുണ്ടേവനുമാത്മനാശം
ജരയ്ക്കു മുന്‍പേ മരണം മനോജ്ഞം

കവി : കുഞ്ച്ചന്‍ നമ്പ്യാര്‍, കൃതി : മണിപ്രവാളം

ശ്ലോകം 1820 : ഒന്നാമതെണ്ണ കുറവാണു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഒന്നാമതെണ്ണ കുറവാണു, വെളിച്ചമില്ല
യെന്നാലുമച്ചെറുവിളക്കുകളേന്തിയേന്തി
അന്നാട്ടുമുക്കുകളില്‍നിന്നു പറന്നുവന്നൂ
മിന്നാമിനുങ്ങുകളുദാരവിചാരപൂര്‍വ്വം

കവി : വി.കെ.ജി

ശ്ലോകം 1821 : അപ്പം പോലെ വിടര്‍ന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അപ്പം പോലെ വിടര്‍ന്ന പൊക്കി,ലുരസിത്തള്ളുന്ന വന്‍ ചന്തി, മെ--
യ്യല്‍പ്പം പിന്‍ഞ്ഞെളി, വാക്കവിള്‍ത്തടമതില്‍ച്ചേരുന്നതോടൊന്നഹോ!
ശില്‍പമ്പൊന്തനടി,സ്വഭാവഗുണ,മജ്ജാതിത്തവാക്കേവമായ്‌
തുപ്പിത്തുപ്പി വരുന്നതുംഗകവിയാമിയ്യാളിതയ്യാ! രസം.

കവി : വെണ്മണി മഹന്‍, കൃതി : (ഒറവങ്കരയെപ്പറ്റി)

ശ്ലോകം 1822 : ശ്രീമത്‌ സൂര്യന്നു ശിഷ്യന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ശ്രീമത്‌ സൂര്യന്നു ശിഷ്യന്‍, പവനനു തനയന്‍, സൂര്യപുത്രന്നമാത്യന്‍,
രാമസ്വാമിയ്ക്കു ദൂതന്‍, ജനകതനുജയാള്‍ക്കാമയം തീര്‍ത്ത വൈദ്യന്‍,
ഭീമന്നണ്ണന്‍, നിശാടര്‍ക്കകരുണതരനാം കാല, നാലത്തിയൂരെ-
ഗ്രാമത്തിന്നിഷ്ടദൈവം, ശ്രിതസുരതരുവാ ശ്രീഹനൂമാന്‍ സഹായം!

കവി : വള്ളത്തോള്‍

ശ്ലോകം 1823 : ഭരണമേ രണമായതു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

ഭരണമേ രണമായതു കാരണം
മുടിയണം ജനനായകര്‍ തന്‍ ഗണം
ശരണമായ്‌ ചരണം തരണം വിഭോ
പതിയണം ജനമോക്ഷദവീക്ഷണം

കവി : ഹരിദാസ്‌

ശ്ലോകം 1824 : ശ്രിയാശാതകുംഭദ്യുതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ശ്രിയാശാതകുംഭദ്യുതിസ്നിഗ്ദ്ധകാന്ത്യാ
ധരണ്യാ ച ദൂര്‍വ്വാദളശ്യാമളാംഗ്യാ
കളത്രദ്വയേനാമുനാതോഷിതായ
ത്രിലോകീഗൃഹസ്ഥായ വിഷ്ണോ നമസ്തേ

കവി : ശങ്കരാചാര്യര്‍, കൃതി : വിഷ്ണുഭുജംഗം

ശ്ലോകം 1825 : കുലാലന്‍ വിരിഞ്ചന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഭുജംഗപ്രയാതം

കുലാലന്‍ വിരിഞ്ചന്‍, പിറന്നും മരിച്ചും
നിരാലംബനായിട്ടുഴന്നൂ രമേശന്‍,
ഇരപ്പാളിയായ്‌ ശംഭു, വര്‍ക്കന്‍ കറങ്ങും
കളിപ്പാട്ടമായ്‌, ക്കര്‍മ്മമേ, നിന്റെയൂക്കാല്‍!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1826 : ഇവന്നില്ല വര്‍ണ്ണാശ്രമാചാര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

ഇവന്നില്ല വര്‍ണ്ണാശ്രമാചാരധര്‍മ്മം,
യമം, ധാരണാദ്ധ്യാനയോഗാദിയില്ല,
അനാത്മാശ്രയന്‍ ഞാനഹന്താദി വിട്ടാല്‍
അകന്നൊക്കെ, ശേഷിച്ച ഞാനോ ശിവന്‍ താന്‍.

കവി : സി. വി. വാസുദേവഭട്ടതിരി / ശങ്കരാചാര്യര്‍, കൃതി : നിര്‍വാണദശകം പരിഭാഷ

ശ്ലോകം 1827 : ആരാമ,മത്സ്യമിതിരൂപം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ആരാമ,മത്സ്യമിതിരൂപമിയന്നിരുന്നൂ
ആരാമലീല,സഖിഗോപികളൊത്തുമാടീ
ആരാമയങ്ങളലിവോടെയകറ്റിടുന്നൂ
ആരാമസോദരപദാംബുജമാശ്രയാമി

കവി: ഹരിദാസ്‌

ശ്ലോകം 1828 : അവനവന്റെയിടം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

അവനവന്റെയിടം വെടിയൊ,ല്ലതി--
ങ്ങവമതിയ്ക്കിടയാക്കിടുമാര്യനും
റബറിനിട്ട തടത്തില്‍ മുളയ്ക്കുകില്‍
ചവറുപോല്‍ത്തുളസിച്ചെടി നിര്‍ണ്ണയം

കവി: രാജേശ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1829 : റാകിപ്പറക്കുമൊരു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

റാകിപ്പറക്കുമൊരു കൊച്ചുപരുന്തിനോടു
റാഞ്ചിപ്പറപ്പതിനൊരുത്തരവിട്ട കേമന്‍
പ്രാകിക്കിതച്ചുഗതികെട്ടുനടന്നിടുന്നൂ
പാവം പരുന്തു ബത കണ്ടു രസിപ്പതുണ്ടാം

കവി : ഹരിദാസ്‌

ശ്ലോകം 1830 : പുറം കഠോരം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പുറം കഠോരം, പരിശുഷ്കമൊട്ടു--
ക്കുള്ളോ മൃദുസ്വാദുരസാനുവിദ്ധം
നാടന്‍ കൃഷിക്കാരൊരു നാളികേര--
പാകത്തിലാണിങ്ങനെ മിക്കപേരും

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 1831 : നലമൊടു മുല നല്‍കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

നലമൊടു മുല നല്‍കും പെണ്ണിനെക്കൊന്നവന്‍, മാ--
തുലനുടെ കഥ തീര്‍ത്തോന്‍, ഗോപിമാര്‍ കെട്ടിയിട്ടോന്‍,
കൊലയൊരുപടി ചെയ്തോന്‍, താതനെത്താങ്ങുമെന്നോര്‍--
ത്തലമുറയിടുമെന്നെദ്‌ധിക്കരിക്കുന്നു ഞാന്‍ താന്‍!

കവി : നടുവത്തു മഹന്‍

ശ്ലോകം 1832 : കാകന്‍ കറുത്തോന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കാകന്‍ കറുത്തോന്‍, കുയിലും കറുത്തോന്‍,
ഭേദം നിനച്ചാലിരുവര്‍ക്കുമില്ല
വസന്തകാലം വഴിപോലണഞ്ഞാ--
ലറിഞ്ഞിടാമായവര്‍ തന്‍ വിശേഷം

കവി : കെ. സി. കേശവപിള്ള (വിവര്‍ത്തനം), കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1833 : വാനത്തു തൂവെണ്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

വാനത്തു തൂവെണ്മുഴുമുത്തുപൊലെ
സചേതനാസേചനകത്വമേന്തി,
ലസിച്ചൊരീയോമനയെച്ചവിട്ടി--
ത്താഴത്തുവീഴ്ത്താന്‍ കഴലാര്‍ക്കുയര്‍ന്നു?

കവി : ഉള്ളൂര്‍, കൃതി : ഒരു മഴത്തുള്ളി

ശ്ലോകം 1834 : ലോക്കപ്പിലേയ്ക്കു യമ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ലോക്കപ്പിലേയ്ക്കു യമദൂതരിറങ്ങിവന്നു
പോലീസുവേഷമതുപൂണ്ടു തിമിര്‍ത്തിടുന്നു
ദൈവത്തിനുള്ള നിജ നാടിതു വൈകിടാതെ
കാലന്റെതായിവരുമോ,ശിവ രക്ഷ രക്ഷ

കവി : ഹരിദാസ്‌

ശ്ലോകം 1835 : ദിഷ്ടം പൂത്തുലയുന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദിഷ്ടം പൂത്തുലയുന്ന നന്ദനമിതാ,ണജ്ഞാതമാം താവകോ--
ദ്ദിഷ്ടം പോലെ ചുഴന്നിടും ഭഗണചക്രത്തിന്റെ കേന്ദ്രാക്ഷമായ്‌,
സ്പഷ്ടം യോഗികള്‍ വാഴ്ത്തുവോരിടമിതാ, ണിങ്ങാണു വിദ്വത്പരാ--
മൃഷ്ടം ചിന്മയസൌഭഗം പരിലസിച്ചീടുന്ന പുണ്യാലയം!

കവി : യൂസഫലി കേച്ചേരി, കൃതി : അഹൈന്ദവം

ശ്ലോകം 1836 : സ്വല്‍പം പരപ്പുള്ളൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര

സ്വല്‍പം പരപ്പുള്ളൊരു നാവിളക്കാ--
നുള്‍പ്പൂവിലേറ്റം മടിയാര്‍ന്ന മൂഢന്‍
അല്‍പേതരക്ലേശമൊടംഗമെല്ലാം
കല്‍പിച്ചിടുന്നൂ പല വേലകള്‍ക്കായ്‌.

കവി : കെ. സി. കേശവപിള്ള (തര്‍ജ്ജമ), കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1837 : ആരാ,ധനഞ്ജയനു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ആരാ,ധനഞ്ജയനു സാരഥിയായിരുന്നൂ
ആ,രാധ,നാഥപദമോടെ രസിച്ചിരുന്നൂ
ആരാ,ധനാശ വിടുവാനൊരു ഭക്തിയോടെ
ആരാധനയ്ക്കുവരുമാപദമേവലംബം

കവി : ഹരിദാസ്‌

ശ്ലോകം 1838 : ആര്‍ത്താതങ്കാപഹേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആര്‍ത്താതങ്കാപഹേ, മാലലരുകളുയിരിന്‍ ലോലസൂത്രത്തിലെണ്ണി--
ക്കോര്‍ത്താരാല്‍ വെച്ച മാലാവിരസത തെളിവാര്‍ന്നൊന്നു നീ നോക്കിടും നാള്‍,
നീര്‍ത്താര്‍ക്കണ്ണിന്‍ കടയ്ക്കല്‍ പൊടിയുമൊരലിവിന്‍ ബിന്ദുവില്‍ തൂവല്‍ മുക്കി--
ത്തീര്‍ത്താവൂ നിന്റെ ചിത്രം വിസൃമരവിലസദ്വൃന്ദവീചീവിചിത്രം!

കവി : യൂസഫലി കേച്ചേരി, കൃതി : നാദബ്രഹ്മം

ശ്ലോകം 1839 : നാദബ്രഹ്മമഹാഗ്നിതന്നില്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാദബ്രഹ്മമഹാഗ്നിതന്നിലലിവോടാവിശ്വകര്‍മ്മാവെടു--
ത്തൂതിക്കാച്ചിയ സ്വര്‍ണ്ണമേ, നിഖിലലോകത്തിന്റെ സായുജ്യമേ,
ശ്രോതാക്കള്‍ക്കമരത്വമെന്നുമരുളും പീയൂഷമേ, സാഹിതീ--
ശ്രീതാവും മലയാളഭാഷയുടെ സത്സൌഭാഗ്യമേ, സ്വാഗതം!

കവി : ഉമേഷ്‌ നായര്‍, കൃതി : യേശുദാസിനോടു്‌

ശ്ലോകം 1840 : ശ്രീയാ, ണുര്‍വ്വശിയാണു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്രീയാ, ണുര്‍വ്വശിയാണു, ശീലവതിയാണെന്നൊക്കെ നാട്ടാര്‍ വെടി--
പ്പായാഹന്ത! പുകഴ്ത്തുമീ മൊഴികളാല്‍ കര്‍ണ്ണം തഴമ്പിച്ചു മേ;
പ്രേയാനോടൊരുമിപ്പതിന്നു തടവില്ലാത്തോരു സാധാരണ--
സ്ത്രീയായാല്‍ മതിയായിരുന്നു -- വിധി താനെന്നെച്ചതിച്ചൂ വൃഥാ!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1841 : പോകാറില്ലിവനമ്പലത്തിതുനാള്‍...

ചൊല്ലിയതു്‌ : ദേവദാസ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പോകാറില്ലിവനമ്പലത്തിലിതുനാള്‍, കൈകൂപ്പി യാചിക്കുവാന്‍
പോകാറില്ല, കഴിക്കലില്ലൊരു പണപ്പാല്‍പായസം മാലയും
മൂകം ഭക്തിയൊടെന്നുമെന്റെ കഴിവിന്നാകുന്ന ശുശ്രൂഷ ഞാ--
നേകീടുന്നു പിതാവി, നെന്റെ മിഴിയില്‍ കാണുന്ന ദൈവത്തിനായ്‌

കവി : മായന്നൂര്‍ ചിത്രന്‍

ശ്ലോകം 1842 : മായാജാലങ്ങള്‍ കോലാഹലമൊടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മായാജാലങ്ങള്‍ കോലാഹലമൊടു തലയില്‍ക്കാലിലക്കാല്‍ച്ചിലമ്പും
ചാലേ മേലൊക്കെ മാലേയവുമരയിലണിച്ചേലയും ചാര്‍ത്തി ഭംഗ്യാ
ചേലോടാലോലനീലോല്‍പലദളമിഴിയാലൂഴി പാലിച്ചു മേച്ചില്‍--
ക്കോലും കൈക്കൊണ്ടു കോലുംകുതുകമൊടമരും കോലമാലംബനം മേ.

കവി : ഒടുവില്‍, കൃതി : സമസ്യാപൂരണം

ശ്ലോകം 1843 : ചരിയ്ക്കും പഥത്തിന്റെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഭുജംഗപ്രയാതം

ചരിയ്ക്കും പഥത്തിന്റെ നേരല്ല മുഖ്യം,
ജനിയ്ക്കും കുലത്തിന്‍ വലിപ്പച്ചെറുപ്പം
ബലിയ്ക്കീ നിജത്തെദ്ധരിപ്പിച്ചു മോക്ഷം
കൊടുക്കാന്‍ പിറക്കും ഹരിയ്ക്കായ്‌ നമിയ്ക്കാം

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1844 : ബന്ധമെന്തിവിടെ മാബലിയ്ക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

ബന്ധമെന്തിവിടെ മാബലിയ്ക്കു പഴകിദ്രവിച്ചതു പൊടിഞ്ഞുപോ--
യന്ധനല്ലിവനതിന്നു കണ്ടു, പുലബന്ധമില്ലിനിയുമോണമായ്‌;
സിന്ധുശായിഭഗവാനൊടന്നു വരബന്ധമൊന്നിതു പുലര്‍ത്തുവാന്‍
ബന്ധമെ,ന്തതുമഹന്തതന്നെ; യിതതിന്നു ചേര്‍ന്ന പരിണാമമോ?

കവി : എന്‍. ഡി. കൃഷ്ണനുണ്ണി, കൃതി : മാബലി

ശ്ലോകം 1845 : സാധിച്ചു വേഗമഥവാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്ഠര്‍ പോ -- ട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്വതില്‍ നിന്നു മേഘ--
ജ്യോതിസ്സു തന്‍ ക്ഷണികജീവിതമല്ലി കാമ്യം.

കവി : കുമാരനാശാന്‍, കൃതി : വീണപൂവു്‌

ശ്ലോകം 1846 : ബന്ധിച്ചൂ കര്‍മ്മസങ്ഗം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

ബന്ധിച്ചൂ കര്‍മ്മസങ്ഗം, ഫലമതനുഭവിച്ചീടുവാനായ്‌പ്പിറക്കേ
വെന്തൂ വിണ്മൂത്രമധ്യേ ജഠരദഹനനില്‍പ്പിന്നെ ഗര്‍ഭത്തില്‍ വാഴ്കേ
എന്തെല്ലാം സങ്കടം ഞാനവിടെയനുഭവിച്ചെന്നു ചൊല്ലാവതല്ലേ
ക്ഷന്തവ്യോ മേപരാധഃ ശിവ ശിവ ശിവ ഭോ! ശ്രീമഹാദേവശംഭോ!

കവി : പി. സി. മധുരാജ്‌ / ശങ്കരാചാര്യര്‍

ശ്ലോകം 1847 : ഏറ്റം ഭംഗ്യാ ചെരിയ്ക്കും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ഏറ്റം ഭംഗ്യാ ചെരിയ്ക്കും ഗളമൊടുടനുടന്‍ പിന്നിലെത്തുന്ന തേര്‍മേല്‍
നോട്ടം ന, ട്ടേറെയും പിന്നുടലിഷുഹതിഭീ കൊണ്ടു മുന്മെയ്യിലാക്കി,
വാട്ടത്താല്‍ വാ പിളര്‍, ന്നദ്ധ്വനി പകുതി ചവച്ചുള്ള ദര്‍ഭങ്ങള്‍ ചിന്നി,--
ച്ചാട്ടത്താല്‍ കാണ്‍ക, വാനില്‍ പെരുതു, മവനിയില്‍ ചെറ്റുമായ്‌ വെച്ചടിപ്പൂ!

കവി : വള്ളത്തോള്‍/കാളിദാസന്‍, കൃതി : അഭിജ്ഞാന ശാകുന്തളം

ശ്ലോകം 1848 : വനമുല്ലയില്‍ നിന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

വനമുല്ലയില്‍ നിന്നു വായുവിന്‍
ഗതിയില്‍ പാറിവരുന്ന പൂക്കള്‍ പോല്‍
ഘനവേണി വഹിച്ചു കൂന്തലില്‍
പതിയും തൈജസകീടപംക്തിയെ.

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 1849 : ഘനമാമനുകമ്പയില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വിയോഗിനി

ഘനമാമനുകമ്പയില്‍ത്തട--
ഞ്ഞനതിവ്യാകുലമൊന്നുനിന്നുടന്‍
ജനകാത്മജ തന്റെ ചിന്തയാം
വനകല്ലോലിനി പാഞ്ഞുവീണ്ടുമേ.

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 1850 : ജീവാത്മാക്കളിലര്‍ഭകപ്രണയമായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ജീവാത്മാക്കളിലര്‍ഭകപ്രണയമായ്‌ മെത്തും മഹാശക്തിതാന്‍
മൂവാരം ചെറുമുട്ടകള്‍ക്കടയിരുത്തുന്നൂ പിടപ്പക്ഷിയെ
ഭൂവാസത്തിനണഞ്ഞിടാന്‍, നിജകുലം സൃഷ്ടിക്കുവാന്‍, ചാമ്പലായ്‌--
പ്പോവാനും വിധി നൂറ്റ പൊന്നിഴയിലെപ്പാവയ്ക്കു പങ്കെന്തുവാന്‍!

കവി : യൂസഫലി കേച്ചേരി, കൃതി : പാവ (ഒറ്റശ്ലോകം)

ശ്ലോകം 1851 : ഭക്ത്യാ സേവിച്ചതോറും...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : സ്രഗ്ദ്ധര

ഭക്ത്യാ സേവിച്ചതോറും പരിചൊടു സുചിരം ഭാവിതം വസ്തുതാനാ--
മിത്ഥം കാണായ പൌരാണിക ദണിതികണക്കല്ല കല്യാണമൂര്‍ത്തേ
നിത്യം നിന്മേനി നീലോല്‍പലനവകരികാകാന്തി ചിന്തിച്ചതോറും
ചിത്തം മേന്മേല്‍ പെളുക്കിന്റതു മമ നിരതരാം നിര്‍മ്മലം ചെമ്മരേശ!

ശ്ലോകം 1852 : നിവൃത്തതര്‍ഷൈരുപ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നിവൃത്തതര്‍ഷൈരുപഗീയമാനാത്‌
ഭവൌഷധാച്ഛ്രോത്ര മനോഭിരാമാത്‌
ക ഉത്തമശ്ലോകഗുണാനുവാദാത്‌
പുമാന്‍ വിരജ്യേത വിനാ പശുഘ്നാത്‌

കവി : വ്യാസന്‍, കൃതി : ഭാഗവതം 10--4

ശ്ലോകം 1853 : കോടക്കാറാണു മെയ്യില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കോടക്കാറാണു മെയ്യില്‍, കൃതമതി ധവളപ്രൌഢി ചേര്‍പ്പൂ യശസ്സില്‍;
മാടഞ്ചാറാണു ചുറ്റും, നരതതി നടുവേ വാഴ്വു നിത്യം നിരീഹന്‍;
ഓടപ്പുല്ലാണു കയ്യില്‍, യദുപതി മധുതാന്‍ കോരിവീഴ്ത്തുന്നു മുറ്റും;
വേടക്കമ്പാണു കാലില്‍ ജിതമൃതി കവിതാകന്ദവര്‍ഷാംബുവാഹം!

കവി : യൂസഫലി കേച്ചേരി, കൃതി : നാദബ്രഹ്മം

ശ്ലോകം 1854 : ഒട്ടല്ലെന്‍ കര്‍മ്മദോഷം...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : സ്രഗ്ദ്ധര

ഒട്ടല്ലെന്‍ കര്‍മ്മദോഷം, കഠിനമതു, കടക്കണ്ണിനാല്‍ തീയിവണ്ണം
വിട്ടല്ലേ പിഷ്ടപേഷം പടി വെറുതെ മയക്കുന്നതെന്തിജ്ജനത്തെ?
മട്ടെല്ലാം മാറി ഞാനോ ബഹുവിവശയതായ്‌ത്തീര്‍ന്നുവെന്നല്ല, നിന്‍ മെയ്‌
കിട്ടാനല്ലാതെ മറ്റൊന്നിനുമൊരു സമയം ചിന്തയില്ലെന്തു ചെയ്യാം?

കവി : ശീവൊള്ളി, കൃതി : ദുസ്പശനാടകം

ശ്ലോകം 1855 : മേലാ കാണുവതിന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മേലാ കാണുവതിന്നു, കേരളധരാരാഷ്ട്രീയസദ്വേദിയില്‍
ഹാ, ലാംഗൂലവിഹീനരായ കപികള്‍ കാട്ടുന്ന പേക്കൂത്തുകള്‍;
ആലോചിക്ക, ജനാധിപത്യഭരണം പോകുന്ന പോക്കെങ്ങു താന്‍?
കാലം വൈകിയിരിക്കയാണു പലതും മാറ്റിപ്പണിഞ്ഞീടുവാന്‍.

കവി : ഉമേഷ്‌ നായര്‍, കൃതി : (സമസ്യാപൂരണം, ഭാഷാപോഷിണി, 1982)

ശ്ലോകം 1856 : അരുളേ തിരുമേനി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : തോടകം

അരുളേ തിരുമേനിയണഞ്ഞിടുമീ--
യിരുളേ വെളിയേയിടയേ പൊതുവേ,
കരളേ, കരളിങ്കലിരിക്കുമരും--
പൊരുളേ, പുരി മൂന്നുമെരിച്ചവനേ!

കവി : ശ്രീനാരായണഗുരു

ശ്ലോകം 1857 : കനകരുചിരചേലം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

കനകരുചിരചേലം കാന്തിപൂരാലവാലം
സകലഭുവനപാലം സജ്ജനേച്ഛാനുകൂലം
ഖഗപരിവൃഢവാഹം ഖണ്ഡിതാശേഷമോഹം
മഥിതരിപുസമൂഹം മാരുതേശം ഭജേഹം

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കൃതി : ശ്രീഗുരുവായുപുരേശസ്തവം

ശ്ലോകം 1858 : ഖേദത്തൊടര്‍ത്ഥിച്ചിടുവോര്‍ക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവംശ

ഖേദത്തൊടര്‍ത്ഥിച്ചിടുവോര്‍ക്കു നന്മ നിര്‍--
വാദം കനിഞ്ഞേകിടുമീശ്വരാത്മജന്‍
ഭേദം പെടാതക്ഷികള്‍ തൊട്ടവര്‍ക്കു സ--
മ്മോദം ജനിക്കും വിധമേകി കാഴ്ചയെ.

കവി : കട്ടക്കയം, കൃതി : ശ്രീയേശു വിജയം

ശ്ലോകം 1859 : ഭണ്ഡദൈത്യ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്വാഗത

ഭണ്ഡദൈത്യദമനീസഹജോവ്യാത്‌
കുണ്ഡലീന്ദ്രശയനഃ പവനേശഃ
ഖാണ്ഡവസ്യ സുഹിതാദ്യദുപേതഃ
പാണ്ഡവോലഭത ഗാണ്ഡീവമഗ്നേഃ

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശ്രീഗുരുവായുപുരേശസ്തവം

ശ്ലോകം 1860 : ഖേദവ്യാകുല, കേരളാവനി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഖേദവ്യാകുല, കേരളാവനി കരഞ്ഞീടുന്നതും, തീവ്രനിര്‍--
വ്വേദവ്യാഹതചിത്തകൈരളി വിരഞ്ഞിമ്മട്ടു മൂര്‍ഛിച്ചതും,
ഹാ! ദര്‍ശിച്ചു ഭവദ്ഗുണങ്ങളനുമാനിക്കാം സഖേ! ഭൂവില്‍ നിര്‍--
വ്വാദം വിശ്വഭരം രസത്തില്‍ നിലനിര്‍ത്തീടുന്നു വാഗ്വേദികള്‍.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1861 : ഹാസ്യമിത്ര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ഹാസ്യമിത്ര പരിഹാസ്യമാകവേ
ആസ്യമൊട്ടു നനയുന്നിതശ്രുവാല്‍
ഉത്സവം പൊടിപൊടിച്ചു കണ്ടിടാം
ദൂരദര്‍ശന വിശേഷ വൈഭവം!

കവി : ജ്യോതിര്‍മയി

ശ്ലോകം 1862 : ഉക്തി നല്ലതു സംസ്കൃതം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മല്ലിക

ഉക്തി നല്ലതു സംസ്‌കൃതം പര, മില്ല സംശയമെങ്കിലും
വ്യക്തമായി മനസ്സിലാക്കുവതിന്നു മിക്കതുമാളുകള്‍
ശക്തികെട്ടു ചമഞ്ഞിടുന്നതുകൊണ്ടു കേരളഭാഷയായ്‌
മുക്തിമാര്‍ഗ്ഗമതായ സല്‍ക്കഥയൊന്നുടന്‍ പറയുന്നു ഞാന്‍.

കവി : വെണ്മണി മഹന്‍, കൃതി : ഒരു പറയന്‍ ഗണപതി

ശ്ലോകം 1863 : ശീലിച്ചു ഗാനമിടചേര്‍ന്നു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി--
ക്കാലത്തെഴും കിളികളോടഥ മൌനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ--
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1864 : ഇത്തന്വി മന്നവനു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഇത്തന്വി മന്നവനു വല്ലഭയായ്‌ ഭവിയ്ക്കു--
മൊത്തൂ വിപത്തിതവര്‍ മുന്‍പുരചെയ്തവണ്ണം
ഇച്ചെയ്തതിന്നെഴുമുറപ്പതു താന്‍ വിധിയ്ക്കും
നീക്കാവതല്ല സുപരീക്ഷിത സിദ്ധവാക്യം

കവി : കെ.പി. നാരായണ പിഷാരടി/ ഭാസന്‍, കൃതി : സ്വപ്നവാസവദത്തം

ശ്ലോകം 1865 : ഇന്നീവിധം ഗതി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ--
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില -- ഉന്നതമായ കുന്നു--
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1866 : ഒന്നിച്ചുണ്ടായുരുമ്മീട്ട്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഒന്നിച്ചുണ്ടായുരുമ്മീട്ടൊരു തടമതില്‍ നല്‍ജ്ജാതിചൂതങ്ങള്‍ തയ്യായ്‌
നന്ദിച്ചൊപ്പം തളിര്‍ത്തങ്ങുയരുമളവിലന്നൂറ്റനാം കാറ്റിനാലെ
ഭിന്നിച്ചാജ്ജാതിചേര്‍ന്നാളൊരു വനതരുവായ്‌, ക്കാട്ടുതണ്ടൊന്നു ചൂതം
തന്നില്‍ച്ചെന്നും പിണഞ്ഞാള്‍, അതിവിഷമമഹോ ദൈവയോഗപ്രയോഗം.

കവി : വെണ്മണി മഹന്‍, കൃതി : (പരിഭാഷ -- മേല്‍പ്പത്തൂരിന്റെ "ഏകസ്മിന്നാല...")

ശ്ലോകം 1867 : ഭീമം വനം ഭവതി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഭീമം വനം ഭവതി തസ്യ പുരം പ്രധാനം
സര്‍വോജനഃ സ്വജനതാമുപയാതി തസ്യ
കൃത്സ്നാ ച ഭൂര്‍ഭവതി സന്നിധിരത്നപൂര്‍ണാ
യസ്യാസ്തി പൂര്‍വസുകൃതം വിപുലം നരസ്യ

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 1868 : കണ്ടാലെന്താണു,കുന്നിന്മകള്‍...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : സ്രഗ്ദ്ധര

"കണ്ടാലെന്താണു,കുന്നിന്മകളവളെവളാ,ണെന്തു നമ്മോടെടുക്കും,
കണ്ടോട്ടേ കള്ളി, ഞാനിന്നമൃതകരകലാപന്റെ കൂടെക്കിടക്കും;
ഉണ്ടോ ഭേദം നമുക്കെ"ന്നമരനദി ജടാമണ്ഡലത്തീന്നിറങ്ങി--
ക്കണ്ടപ്പോല്‍ കാളിമാതിന്‍ കലുഷത കലരും കണ്ണു കാമം തരട്ടേ!

കവി : ശീവൊള്ളി , കൃതി : മംഗളശ്ലോകങ്ങള്‍

ശ്ലോകം 1869 : ഉഴന്ന പാന്ഥപ്പരിഷയ്ക്ക്‌...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

ഉഴന്ന പാന്ഥപ്പരിഷയ്ക്കനര്‍ത്ഥദന്‍;
സദാലസന്‍, പാമ്പിനു സദ്യ നല്‍കുവോന്‍;
സുഗുപ്തമേലം കവരുന്ന തസ്കരന്‍;
കവീശ്വരര്‍ക്കെങ്ങനെ ചെല്ലമായി നീ!

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയവിലാസം

ശ്ലോകം 1870 : സ്വയമേ നിജപുത്രനെ...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : വസന്തമാലിക

സ്വയമേ നിജപുത്രനെക്കെടുത്തീ--
ബ്ഭയമേതെങ്കിലുമിന്നു ഞാനൊഴിപ്പാന്‍
നയമേറിനരാജപുത്രര്‍ ചത്തും
മയമേറുമ്പടി രാജഭക്തികാട്ടും

കൃതി : പന്നയുടെ ത്യാഗം

ശ്ലോകം 1871 : നിന്നെത്താണുതൊഴുന്നവര്‍ക്ക്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിന്നെത്താണുതൊഴുന്നവര്‍ക്കവരപേക്ഷിക്കാതെ കണ്ടും കട--
ന്നൊന്നാംക്ലാസു വരം കൊടുത്തു വിടുവാനൊട്ടും പിശുക്കില്ല തേ;
എന്നാല, പ്പണി ഞാനെടുക്കുകിലെനിക്കെന്നും വരം നീ കൊടു--
ക്കുന്നീ, ലായതു ഹന്ത! നിന്നുടെ കുറുമ്പല്ലേ കുരുംബേശ്വരീ.

കവി : ശീവൊള്ളി, കൃതി : മംഗള ശ്ലോകങ്ങള്‍

ശ്ലോകം 1872 : ഏതാനും പിഴ ഞാനറിഞ്ഞും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏതാനും പിഴ ഞാനറിഞ്ഞുമറിയാതേകണ്ടു ചെയ്തീടിലും
മാതാവാകിയ നീയൊഴിഞ്ഞതു സഹിപ്പാനില്ല മറ്റാരുമേ
കാതോളം വിലസും കടാക്ഷമതുകൊണ്ടെന്നെ ക്ഷണം നോക്കിയാല്‍
ചേതം വന്നിടുമോ നിനക്കു തിരുമാന്ധാംകുന്നില്‍ മേവും ശിവേ?

ശ്ലോകം 1873 : കോടക്കാറിടതൂര്‍ന്നതാണു ഗഗനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കോടക്കാറിടതൂര്‍ന്നതാണു ഗഗനം, രാധേ, തമാലാപ്തമി--
ക്കാടൊട്ടുക്കിരുളാര്‍ന്നതാണു,നിശയായോര്‍ത്താലിവന്‍ ഭീരുവും;
വീടെത്തിച്ചിടുകാകയാലിവനെ നീതാ,നെന്ന നന്ദോക്തിയാല്‍
കൂടിച്ചേര്‍ന്നു ഗമിച്ചു മാധവനുമന്നുള്‍പ്രീതരായ്‌ രാധയും!

കവി : ചങ്ങമ്പുഴ, കൃതി : ദേവഗീത (ഗീതഗോവിന്ദം പരിഭാഷ)

ശ്ലോകം 1874 : വാക്കാലാക്കാല സാംസ്കാരിക...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

വാക്കാലാക്കാല സാംസ്കാരികവടിവു വരച്ചോരു പൂരപ്രബന്ധം
നോക്കാനോര്‍ക്കുമ്പൊളാര്‍ക്കാന്‍ പുളയിളകുകിലാ വെണ്മണിക്കെന്തുദോഷം
നാക്കാലേ സ്വാദുനോക്കാത്തൊരു നവവിഭവം കണ്ടപാടുണ്ടതെല്ലാം
ഓക്കാനിച്ചാലതിന്നിന്നവനുടെ ദഹനക്കേടുതന്നേനിദാനം

ശ്ലോകം 1875 : നായന്മാരാഭിജാത്യപ്പെരുമയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നായന്മാരാഭിജാത്യപ്പെരുമയില്‍ വിവിധാചാരമര്യാദകള്‍ക്കായ്‌
പാരം സമ്പത്തൊടുക്കിദ്ദുരിതമയമഹോ ജീവിതം തീര്‍ത്തകാലം
മേനോന്‍ ശ്രീപദ്മനാഭന്‍ വരകവി കനകത്തസ്തതന്ദ്രം വചസ്സില്‍
വാളാലൊട്ടൊന്നൊതുക്കീ ധ്രുവമഹിതകരം വന്‍ ദുരാചാരഭാരം.

കവി : എം. പി. കേശവപ്പണിക്കര്‍, കൃതി : വരകവി (മുക്തകങ്ങള്‍)

ശ്ലോകം 1876 : മുട്ടാതെയെന്നുമൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മത്തേഭം

മുട്ടാതെയെന്നുമൊരു പട്ടാടതന്നെ തവ കിട്ടാത്തതോ പശുപതേ
കേട്ടാലുമെന്തു ബത കാട്ടാന തന്റെ തുകില്‍ കെട്ടാനരയ്ക്കു കുതുകം
പിട്ടായൊരിക്കലൊരു കാട്ടാളവേഷമതു കെട്ടാന്‍ തുനിഞ്ഞതു വശാല്‍
മുട്ടായിതെന്നുമയി കിട്ടാനിതെന്തു കൊതി പട്ടാങ്ങതാരുമറിയാ.

കവി : എ.ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 1877 : പുത്തന്തേന്മൊഴിമാര്‍കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പുത്തന്‍തേന്മൊഴിമാര്‍കുലത്തിനരിയോരുത്തംസമാം ഭൈമിതന്‍
ചിത്തം താനഥ പത്തിനഞ്ചവനറിഞ്ഞിത്‌ഥം കൃശാങ്ഗ്യാ ഗിരാ
അത്യന്തം ബത മുഗ്ദ്‌ധയോടനുസരിച്ചെല്ലാമറിഞ്ഞീടുവാ--
നുദ്യോഗിച്ചു വിദഗ്ദ്‌ധനാം ഖഗവരന്‍ വൈദര്‍ഭിയോടുക്തവാന്‍.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം

ശ്ലോകം 1878 : അഞ്ചിതദ്യുതി ചൂതപുഷ്പ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മല്ലിക

അഞ്ചിതദ്യുതി ചൂതപുഷ്പ! ധനുസ്സെടുത്തൊരു ധീരനാം
പഞ്ചബാണനു നിന്നെ ഞാനിഹ സഞ്ചിതാദരമേകിനേന്‍
കുഞ്ചിതാളകമാര്‍ മനസ്സിനു ചഞ്ചലത്വവിധായകം
തഞ്ചമോടു ഭവാധുനാ പുനരഞ്ചിലേറിയ സായകം.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ഭാഷാശാകുന്തളം

ശ്ലോകം 1879 : കാലന്റെ കിങ്കരസമൂഹം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

കാലന്റെ കിങ്കരസമൂഹമിവന്റെ കയ്യും
കാലും വരിഞ്ഞ കയറല്‍പ്പമയച്ചിടാതെ
മേലോട്ടു കത്തിയുയരുന്നൊരു തീയ്ക്കകത്തു
മേലാളിടുന്ന പടിയിട്ടു വറുത്തെടുക്കും

കവി : മായന്നൂര്‍ ചിത്രന്‍

ശ്ലോകം 1880 : മുട്ടീ മുട്ടീലുരുക്കിന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

മുട്ടീ മുട്ടീലുരുക്കിന്മുസലമലസമായാഞ്ഞെറിഞ്ഞോരുപാശം
കെട്ടീ കെട്ടീലകണ്ഠം പരിസരമുടനേ വിട്ടതെന്തേ കൃതാന്തന്‍?
വിട്ടൂ ശ്വാസപ്രയാസം കുളിരുടലിലിളംചൂടുവീണ്ടും കടന്നൂ
പെട്ടെന്നദ്ധര്‍മ്മരാജന്നഴലിലുരുകുമെന്‍ സാധ്വി സാവിത്രിയായോ?

കവി : വി. കെ. ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 1881 : വന്ദേരാജാധിരാജേശ്വര...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം :

വന്ദേ രാജാധിരാജേശ്വരമഖിലശുഭൈകാസ്പദം ശ്രീപുരേശം,
വന്ദേ ഗോവിന്ദമിന്ദീവരദളനയനം ശര്‍മ്മദം ശംബരേശം
വന്ദേ വൈദ്യാധിനാഥം ഗദനികരഹരം ചാരുകാസ്ക്കശം
വന്ദേ ബാലാചലാംബാമനിശമവനതാഭിഷ്ടദാമന്നപൂര്‍ണ്ണാം

കവി : അപ്പുക്കുട്ടന്‍ മൂസത്‌, കൃതി : ഹനുമദ്വിജയം ആട്ടക്കഥ (വന്ദന ശ്ലോകം)

ശ്ലോകം 1882 : വിതിര്‍ണേ സര്‍വസ്വേ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശിഖരിണി

വിതിര്‍ണേ സര്‍വസ്വേ തരുണകരുണാപൂര്‍ണഹൃദയാഃ
സ്മരന്തഃ സംസാരേ വിഗുണപരിണാമാം വിധിഗതിം
വയം പുണ്യാരണ്യേ പരിണതശരച്ചന്ദ്രകിരണാഃ
ത്രിയാമാ നേഷ്യാമോ ഹരചരണചിന്തൈകശരണാഃ

കവി : ഭര്‍ത്തൃഹരി., കൃതി : വൈരാഗ്യശതകം

ശ്ലോകം 1883 : വിരമ വിരമ വഹ്നേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

വിരമ വിരമ വഹ്നേ! മുഞ്ച ധൂമാനുബന്ധം
പ്രകടയസി കിമുച്ചൈരര്‍ച്ചിഷാം ചക്രവാളം
വിരഹഹുതഭുജാഹം യോ ന ദഗ്ദ്ധഃ പ്രിയായാഃ
പ്രളയദഹനഭാസാ തസ്യ കിം ത്വം കരോഷി?

കവി : ശ്രീഹര്‍ഷന്‍, കൃതി : രത്നാവലീ

ശ്ലോകം 1884 : വിലയെഴുമനുരാഗ...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : അപര

വിലയെഴുമനുരാഗമത്തലാല്‍
തുലയുവതല്ല, മരിച്ചു മേല്‍ക്കുമേല്‍
വിലസിടുമടിയേറ്റ വെള്ളിപോ--
ലുലയതിലൂതിയ പൊന്നുപോലെയും

കവി : കുമരനാശാന്‍

ശ്ലോകം 1885 : വലവുമിടവുമോരോ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മാലിനി

വലവുമിടവുമോരോ തോടൊടൊന്നിച്ചു കാന്തി--
ക്കലവികള്‍ കലരും നിങ്കായലിന്‍ പംക്‌തികണ്ടാല്‍,
നലമൊടു തിരുമെയ്യില്‍ക്കീര്‍ത്തിമുദ്രാനിബദ്ധാ--
മലതരമണിഹാരം പോലെ തോന്നുന്നുതായേ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1886 : നറും തേനതാവോളം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

നറും തേനതാവോളമേവര്‍ക്കുമേകാ--
നിതള്‍ നീര്‍ത്തി വാടാതെ നില്‍ക്കുന്ന പൂവേ
നിറന്നീ ദളങ്ങള്‍ സദാ മോദമേകാന്‍
തുണയ്ക്കട്ടെയര്‍ക്കന്‍ -- അതാണെന്റെ മോഹം!

കവി : ജ്യോതി

ശ്ലോകം 1887 : നടാടെപ്പിറന്നോരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഭുജംഗപ്രയാതം

നടാടെപ്പിറന്നോരു കുഞ്ഞിന്റെ പൂമെയ്‌
തൊടുമ്പോള്‍ പിതാക്കള്‍ക്കുദിയ്ക്കും പ്രഹര്‍ഷം
ഒടുങ്ങാവതല്ലെന്നു, മെന്നാലുമോതാന്‍
തുടങ്ങുന്നു കാലം "മറക്കൂ മറക്കൂ"

കവി : ബാലാമണിയമ്മ, കൃതി : മറക്കൂ മറക്കൂ

ശ്ലോകം 1888 : ഔദാര്യം, ദയ, കാന്തി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഔദാര്യം, ദയ, കാന്തി, ബുദ്ധി, ധൃതി,തേജസ്സക്കലാകൌശലം,
സത്യം, ശൌര്യമകൈതവം വിനയമെന്നേവം ഗുണം സര്‍വ്വവും
കിട്ടാതെങ്ങുമൊരാസ്പദം കലിയിലീ മന്നന്നടുത്താശ്രയി--
ച്ചെത്തുന്നൂ പ്രളയത്തിലച്യുതനെയസ്സൃഷ്ടിപ്രഭേദങ്ങള്‍ പോല്‍

കവി : കെ.പി. നാരായണ പിഷരടി/മഹേന്ദ്രവിക്രമവര്‍മ്മന്‍, കൃതി : മത്തവിലാസം പ്രഹസനം

ശ്ലോകം 1889 : കീലം പോയതുകൊണ്ടു...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കീലം പോയതുകൊണ്ടു ലാടമിളകിക്കാലൂന്നിവെച്ചീടുവാന്‍
മേലാതായ്‌--ത്തുരഗം നശിച്ചതുവശാല്‍ തോറ്റൂ ചമൂനായകന്‍;
മേലാവിന്‍ ക്ഷതി കണ്ടു സേന സമരം വിട്ടോടി, ശത്രുക്കള--
ക്കാലം നാടു പിടിച്ചു -- സര്‍വ്വവുമൊരാണിക്കേടുകൊണ്ടാണിതു്‌.

കവി : ശീവൊള്ളി, കൃതി : (പരിഭാഷ)

ശ്ലോകം 1890 : മേല്‍പ്പത്തൂര്‍ പണ്ഡിതാണ്ഡാലന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

മേല്‍പ്പത്തൂര്‍ പണ്ഡിതാണ്ഡാലനമൃതവചോരത്നഭണ്ഡാര,മാരും
കൂപ്പും പൂന്താനവിപ്രന്‍ പവനപുരാധീനചിത്തന്‍ പവിത്രന്‍,
അപ്പേരാളുന്ന ലീലാശുകകവിയരവിന്ദാക്ഷപാദാബ്ജഭൃഗം
യവില്‍ ക്കുമ്പി'}ളാസ്വാദ്യമാവാന്‍.

കവി : വി. കെ. ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 1891 : ആസ്ഥായ കോണാനിഹ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ആസ്ഥായ കോണാനിഹ ഭിക്ഷുപാദ--
പ്രസാരണന്യായമഥാചരന്തഃ
ശനൈശ്ശനൈരാര്‍ജ്ജിതഭൂവിഭാഗാഃ
സമാരുരൂക്ഷന്‍ പരമം പദം തേ

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ആംഗലസാമ്രാജ്യം

ശ്ലോകം 1892 : ശഠതകള്‍ ശരിയല്ല...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പുഷ്പിതാഗ്ര

ശഠതകള്‍ ശരിയല്ല; കേള്‍ക്ക, വേള്‍ക്കാന്‍
മൃദുവൊരു കാപ്പു ധരിച്ച നിന്‍ കരം താന്‍
ഫണിവളയണിവോന്‍ ശിവന്റെ പാണി--
ഗ്രഹണമതെങ്ങനെയാദ്യമേ സഹിക്കും?

കവി : കാളിദാസന്‍/എ.ആര്‍, കൃതി : കുമാരസംഭവം പരിഭാഷ

ശ്ലോകം 1893 : ഫല്‍ഗുനപ്രിയമഫല്‍ഗുദയാര്‍ദ്രം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്വാഗത

ഫല്‍ഗുനപ്രിയമഫല്‍ഗുദയാര്‍ദ്രം
വല്‍ഗുഹാസ ലസിതാസ്യമുപാസേ
ഖഡ്ഗകൃത്തദിതിജം കുമതീനാം
ദുര്‍ഗ്രഹം ഗുരുമരുദ്ഗൃഹനാഥം

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശ്രീഗുരുവായുപുരേശസ്തവം

ശ്ലോകം 1894 : ഖ്യാതിപ്പെട്ടു പുരാണരൂപക...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഖ്യാതിപ്പെട്ടു പുരാണരൂപകകവിപ്രൌഢന്‍ കനിഞ്ഞീ വച--
സ്സോതി സ്വസ്തി പറഞ്ഞു മാറുമുടനങ്ങോരോ കലാവല്ലഭര്‍
ഹാ, തിക്കുന്നു സമാനുകമ്പരരവരില്‍ പൌരസ്ത്യപാശ്ചാത്യരാം
ജ്യോതിര്‍വിത്തുകള്‍ മുഖ്യരാണുപചിതജ്യോതിഷ്‌പ്രസാദോജ്ജ്വലര്‍.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1895 : ഹര്‍ഷമേകുവതിനച്ഛനേറെ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

ഹര്‍ഷമേകുവതിനച്ഛനേറെ നിഷ്‌--
കര്‍ഷമാര്‍ന്നഥ വളര്‍ന്നു ഖിന്നയായ്‌
കര്‍ഷകന്‍ കിണറിനാല്‍ നനയ്ക്കിലും
വര്‍ഷമറ്റ വരിനെല്ലു പോലെ ഞാന്‍.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 1896 : കാമം, ഗര്‍വ്വം, വിഷാദം,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാമം, ഗര്‍വ്വം, വിഷാദം, സുഖ -- മിവ ചമയും ചീട്ടു പാടേ കശക്കും,
കാതില്‍ത്തൂങ്ങും കുണുക്കായ്‌ പെരുകുമപചയം, മൃത്യുവാകും തുറുപ്പാല്‍
കാണാ നേരത്തു വെട്ടും -- സരസമിതു വിധം ജീവിതക്കേളിയാടും
കാലത്തെക്കീഴടക്കാന്‍ കരവിരുതിയലും കാലനും പാശമില്ല.

കൃതി : (സമസ്യാപൂരണം -- ഭാഷാപോഷിണി)

ശ്ലോകം 1897 : കണ്ണാ, താവകദര്‍ശനാര്‍ത്ഥം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കണ്ണാ, താവകദര്‍ശനാര്‍ത്ഥമണയാന്‍ പാടില്ലെനിക്കെങ്കിലും
കണ്ണാല്‍ നിന്നെയരക്ഷണം നുകരുവാനെന്‍ തൃഷ്ണ ജൃംഭിക്കവേ
വിണ്ണാറായൊഴുകുന്ന നിന്‍ കരുണതന്‍ ദിവ്യാപദാനങ്ങളാ--
രെണ്ണാന്‍?-- ആശ്രിതഹൃദ്ഗതജ്ഞനുടനെന്‍ കണ്മുന്നിലെത്തീ ഭവാന്‍!

കവി : യൂസഫലി കേച്ചേരി, കൃതി : അഹൈന്ദവം

ശ്ലോകം 1898 : വരിക ഹൃദയനാഥ...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : പുഷ്പിതാഗ്ര

വരിക ഹൃദയനാഥ, വൈകി കാണ്മാണ്‍,
തിരുവടി മൌലിയില്‍ വയ്ക്കുവാന്‍ മഹാത്മന്‍,
തരിക ചിരവിയുക്തദര്‍ശനം, നീ
കരുണവഹിക്കുക, ദാസി ഞാന്‍ ദയാലോ.

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 1899 : തെറ്റെന്നു ദേഹസുഷമാ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മേറ്റ്ന്തുരപ്പു? ജാവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1900 : മൂകത്വേന...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മൂകത്വേന കൃതാന്തകന്‍ കരമണച്ചീടിന്റതെല്ലാം പൊറു--
ത്തീ കഷ്ടം! ഗതികെട്ട ജന്മമിനിയും തേടിന്റതെന്തിന്നു നാം?
ഏകച്ഛത്രമിദം ജഗത്ത്രയമെടുപ്പിക്കിന്റ ചെല്ലൂര്‍പുരാ--
നേകം മോക്ഷപദം നമുക്കു കനിവോടേകും വണങ്ങീടിനാല്‍

ശ്ലോകം 1901 : ഏതാ നിഷിക്തരജത...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഏതാ നിഷിക്തരജതദ്രവസംനികാശാ
ധാരാജവേന പതിതാ ജലദോദരേഭ്യഃ
വിദ്യുത്പ്രദീപശിഖയാ ക്ഷണദൃഷ്ടനഷ്ടാ--
ശ്ഛിന്നാ ഇവാംബരപടസ്യ ദശാഃ പതന്തി

കവി : ശൂദ്രകന്‍, കൃതി : മൃച്ഛകടികം

ശ്ലോകം 1902 : വീണീടും ഹരിചന്ദന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീണീടും ഹരിചന്ദനത്തളിരതിന്‍ നീരോ കശക്കിപ്പിഴി--
ഞ്ഞേണാങ്കന്റെ കരങ്ങളെ ദ്രുതമൊഴിച്ചീടുന്ന നല്‍ധാരയോ
വേവും ജീവമനസ്സുകള്‍ക്കു പരമാനന്ദത്തെ നല്‍കി ദ്രുതം
ജീവിപ്പിക്കുമൊരൌഷധീരസമതോ മാറത്തു ചേരുന്നു മേ!

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 1903 : വാഗ്ദേവി നീയേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

വാഗ്ദേവി നീയേ തുണ നാവിലെന്നും
വാക്കിന്‍ പ്രവാഹം കുളിരുള്ളതാവാന്‍
വാഗ്വാദകോലാഹലമേറ്റിടാതെ
വാഗ്വാദിനീ കാക്കുക മേലിലെന്നെ

കവി : ജ്യോതിര്‍മയി

ശ്ലോകം 1904 : വാനില്‍ച്ചാരുത ചേര്‍ന്നിടുന്ന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാനില്‍ച്ചാരുത ചേര്‍ന്നിടുന്ന മുകിലിന്‍ തുണ്ടായ്‌, രസം മുറ്റുമി--
പ്പാരിന്‍ മോഹനവാടികള്‍ക്കകമുലഞ്ഞീടുന്ന നല്‍പുഷ്പമായ്‌,
നീരില്‍ത്താമരയായ്‌, ദിനാന്തസമയത്താരക്തസൂര്യക്കതിര്‍--
ത്തേരിന്‍ ചാരുപതാകയായ്‌ കവിത നീ മിന്നുന്നിതെങ്ങെങ്ങുമേ.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 1905 : നല്ലോരൂട്ടുണ്ടമലജലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

നല്ലോരൂട്ടുണ്ടമലജലമക്കുന്നില്‍നിന്നൂറിടുന്നൂ
കല്ലോലാസ്ഫാലനമുഖരമാമാഴിതന്‍ തീരമാരാല്‍
സല്ലോകര്‍ക്കസ്സലിലമധികം നല്ലതാണെന്നു തോന്നീ--
ട്ടല്ലോ പാരം പ്രിയതയതിലിന്നോര്‍ക്കിലുണ്ടായിടുന്നൂ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1906 : സ്വവശസുലഭ...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : പുഷ്പിതാഗ്ര

സ്വവശസുലഭഭൂഷയാലണഞ്ഞെ--
ന്നവയവപംക്തിയലങ്കരിക്ക തോഴി,
സവിധമതിലണഞ്ഞു കാണണം കേ--
ളവികലശോഭയൊടെന്നെയാത്മനഥന്‍

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 1907 : സബ്ജക്റ്റു കണ്ട്രോള്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സബ്ജക്റ്റു കണ്ട്രോള്‍, പറയുന്നതോ സ്ത്രീ,
ശബ്ദം സുവീണാക്വണനോപമം താന്‍,
വയസ്സു പത്തൊന്‍പതിനിപ്പുറത്താ--
ണാള്‍ത്തിക്കു കൂടാനിനിയെന്തു വേണം?

ശ്ലോകം 1908 : വെണ്മാടങ്ങള്‍ക്കൊഴുകുമഴകോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

വെണ്മാടങ്ങള്‍ക്കൊഴുകുമഴകോ, തത്രവര്‍ത്തിക്കുമോമല്‍
പ്പെണ്മാങ്കണ്ണാള്‍മണികള്‍ തടവും കാന്തിയോ, തല്‍ഗുണത്താല്‍
അമ്മാരന്നങ്ങുടയ പുകളോ, ഹന്ത! തദ്വൈരി വാഴും
സമ്മാന്യശ്രീപരിലസിതമാം ക്ഷേത്രമോ വാഴ്ത്തിടേണ്ടൂ?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരലം

ശ്ലോകം 1909 : ആകാരത്തിന്‍ സുഷമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ആകാരത്തിന്‍ സുഷമയിതുപോലേതു പക്ഷിക്കു പാരില്‍?
കേകാരാവം ശ്രവണസുഖദം കേള്‍ക്കിലോ തൃപ്തിയാകാ,
ലോകാനന്ദപ്രദമസദൃശം നൃത്തവും തേ ശകുന്തേ!
ശോകാനാം മേ ശുഭഗുണ! ഭവാനീശനാം നാശനായ.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1910 : ലാളിത്യം കലരും വികാരമഖിലം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലാളിത്യം കലരും വികാരമഖിലം ലോകത്തിനാക്ഷേപമാ--
ണാളില്ലാതലയുന്നു പോറ്റിടുവതിന്നാദര്‍ശസംശുദ്ധികള്‍!
ആളിക്കത്തി വിഷപ്പുകച്ചുരുള്‍വമിച്ചുഗ്രസ്ഫുലിംഗോല്‍ക്കരം
നീളെപ്പാകിയെരിഞ്ഞിടുന്നുലകിലാവിദ്വേഷദാവാഗ്നിയും!

കവി : ചങ്ങമ്പുഴ, കൃതി : സ്പന്ദിക്കുന്ന അസ്ഥിമാടം

ശ്ലോകം 1911 : അംഗനാകൃതിയെനിയ്ക്കു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : രഥോദ്ധത

അംഗനാകൃതിയെനിയ്ക്കു പൂരുഷ--
ന്നിംഗിതാനുചരിയായിരിയ്ക്കുവാന്‍
എങ്കിലോ പരമപൂരുഷാ ചിരം
നിന്‍കഴല്‍ക്കലടിയാട്ടിയാക്കണേ.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 1912 : എന്നാല്‍ പോംവഴി വേറെയെന്തു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നാല്‍ പോംവഴി വേറെയെന്തു? നൃപതേ വേണ്ടാ വിഷാദം, ഭവാന്‍
വന്നാലും,പ്രണയാത്മകം മമ മതം കൈക്കൊള്ളുകെത്തും ശുഭം.
ഇന്നോളം പ്രണയം കുടിച്ചു മദമുള്‍ച്ചേര്‍ന്നോന്‍ ഗണിപ്പീല ഞാ--
നിന്നീമേദിനിയേയുമൊട്ടുമവള്‍ തന്‍മായാവിലാസത്തെയും!

കവി : ചങ്ങമ്പുഴ, കൃതി : സ്വരരാഗസുധ

ശ്ലോകം 1913 : ഈവഞ്ചിക്ഷ്മാഗൃഹവളഭിയില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഈവഞ്ചിക്ഷ്മാഗൃഹവളഭിയില്‍ത്താമസാക്രാന്തി നീക്കി
ശ്രീവര്‍ദ്ധിപ്പിച്ചരുളിയ മഹത്താകുമാ രത്നദീപം
ജീവസ്നേഹസ്ഫുടഗുണദശാശാലിയായിട്ടുമയ്യോ!
ദൈവദ്വേഷോല്‍ക്കടപവനനില്‍പ്പെട്ടു പെട്ടെന്നു കെട്ടു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരലം

ശ്ലോകം 1914 : ജാതം വംശേ ഭുവനവിദിതേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ജാതം വംശേ ഭുവനവിദിതേ പുഷ്കലാവര്‍ത്തകാനാം
ജാനാമി ത്വാം പ്രകൃതിപുരുഷം കാമരൂപം മഘോനഃ
തേനാര്‍ത്ഥിത്വം ത്വയി വിധിവശാദ്‌ ദൂരബന്ധുര്‍ഗതോഹം
യാച്ഞ്ഞാമോഘാ വരമധിഗുണേ, നാധമേ ലബ്ധകാമാ.

കവി : കാളിദാസന്‍, കൃതി : മേഘദൂതം

ശ്ലോകം 1915 : തിര്യക്കിനും സ്നിഗ്ദ്ധമതിന്റെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

തിര്യക്കിനും സ്നിഗ്ദ്ധമതിന്റെ ഗോത്രം;
ആനപ്പുറത്തേറുമൊരാനയില്ല;
സ്വാര്‍ത്ഥത്തെ വാങ്ങാന്‍ സ്വകുലത്തെ വില്‍ക്കും
മാപാപിയേകന്‍ മതിമാന്‍ മനുഷ്യന്‍.

കവി : ഉള്ളൂര്‍, കൃതി : സുഖം സുഖം

ശ്ലോകം 1916 : സ്ഫുടതാരകള്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വിയോഗിനി

സ്ഫുടതാരകള്‍ കൂരിരുട്ടിലു--
ണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍
ഇടര്‍ തീര്‍പ്പതിനേക ഹേതു വ--
ന്നിടയാമേതു മഹാവിപത്തിലും

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 1917 : ഇതിലീവിധമൊക്കെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

ഇതിലീവിധമൊക്കെ വന്നിടാ--
മിതി പാര്‍ക്കും, വിപരീതമായ്‌വരും;
അതിവിസ്മയമെ പ്രപഞ്ചമി--
ന്നതിരറ്റുള്ള മഹാരഹസ്യമാം.

കവി : സി. എസ്‌. സുബ്രമണ്യന്‍ പോറ്റി, കൃതി : ഒരു വിലാപം

ശ്ലോകം 1918 : ആരും തോഴി, യുലകില്‍...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : മന്ദാക്രാന്ത

ആരും തോഴി, യുലകില്‍ മറയുന്നില്ല: മാംസം വെടിഞ്ഞാല്‍
തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം,
പോരും ഖേദം, പ്രിയസഖി, ചിരം വാഴ്ക മാഴ്കാതെ, വീണ്ടും
ചേരും നാം കേള്‍-- വിരതഗതിയായില്ല സംസാര ചക്രം

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 1919 : പാരം വീര്‍പ്പിട്ടുലയ്ക്കൊത്ത്‌...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

പാരം വീര്‍പ്പിട്ടുലയ്ക്കൊത്തെരിയുമൊരു മുഖം, മുത്തൊളിബ്ബാഷ്പധാരാ--
സാരം തിങ്ങിക്കലങ്ങീടിനമിഴികള്‍, നിറം മങ്ങിവിങ്ങും കപോലം,
ചാരം പോലേ വിളര്‍ത്തോരുടലിവയൊടുമപ്പൂരുഷന്‍ ഹന്ത! വിദ്യുത്‌--
സാരത്തിന്‍ വിദ്യയാലൊട്ടിളകുമൊരുവെറും പാവയെപ്പോലിരുന്നു.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 1920 : ചൊടിച്ചുഗ്രമാം കണ്ണു...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : ഭുജംഗപ്രയാതം

ചൊടിച്ചുഗ്രമാം കണ്ണു തിണ്ണെന്നുരുട്ടി
ത്തടിച്ചുള്ള കയ്യില്‍ ഗദാ ദണ്ഡു മേന്തി
പിടിച്ചൂക്കുകൂടുന്നൊരഭ്യാസി, പല്ലും
കടിച്ചശു ഭീമന്‍ രണാഗ്രത്തിലെത്തി

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 1921 : പനിനീരലരേ പറഞ്ഞുവോ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

പനിനീരലരേ പറഞ്ഞുവോ
വിവരം നിന്നൊടു സാന്ധ്യമാരുതന്‍
തവ സത്സഖി നമ്മെ വിട്ടുപോയ്‌
ഭുവനം പാവനമിന്നപാവനം!

കവി : സഞ്ജയന്‍

ശ്ലോകം 1922 : തണ്ടാര്‍ത്തണ്ടൊത്ത കൈത്തണ്ട്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

തണ്ടാര്‍ത്തണ്ടൊത്ത കൈത്തണ്ടയിലതുലമയഃകൂടമുണ്ടെന്നു കംസന്‍--
കണ്ടെത്തുമ്പോള്‍ നിലിമ്പാരവമുഖരവിഹായസ്സു പൂതൂകിടുമ്പോള്‍
മിണ്ടാട്ടം വിട്ട പൌരാവലിയുദിതസമാശ്വാസനിശ്വാസപൂരം--
പൂണ്ടപ്പോള്‍ മുഗ്ധയാം ദേവകിയുടെ മിഴിനീര്‍ തൂത്ത കൈ കാത്തിടട്ടേ!

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 1923 : മന്ദാനിലാകുലിത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

മന്ദാനിലാകുലിതചാരുതരാഗ്രശാസ്വഃ
പുഷ്പോദ്ഗമപ്രചയകോമളപല്ലവാഗ്രഃ
മത്തദ്വിരേഫപരിപീതമധുപ്രസേകശ്‌
ചിത്തം വിദാരയതി കസ്യ ന കോവിദാരഃ

കവി : കാളിദാസന്‍, കൃതി : ഋതുസംഹാരം

ശ്ലോകം 1924 : മുപ്പാരും കാക്കുവാനില്ലപരന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

മുപ്പാരും കാക്കുവാനില്ലപര,നൊരു മകന്‍ ഭുക്തിയില്‍ തൃപ്തിയില്ലാ--
തെപ്പോഴും വന്നലട്ടും പരിണയമണയാപ്പെണ്‍കിടാവുണ്ടൊരുത്തി,
വില്‍പ്പാനുള്ളോരു പണ്ടം നഹി,പകലുദധൌ സോദരന്‍, തെണ്ടി ഭര്‍ത്താ--
വിപ്പാടാര്‍ക്കുള്ളു വേറേ? തവ മലമകളേ, ജാതകം ജാതി തന്നെ!

കവി : ഒറവങ്കര, കൃതി : സമസ്യാപൂരണം

ശ്ലോകം 1925 : വേദങ്ങളോ ബഹുവിധ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

വേദങ്ങളോ ബഹുവിധം പറയുന്നു നാനാ--
വാദങ്ങളോ വെളിയിലിട്ടു വിരട്ടിടുന്നു
ഖേദങ്ങളോ കര കടന്നുവരുന്നു നിന്റെ
പാദങ്ങളെന്നിയിനി മട്ടവലംബമില്ലേ.

കവി : കുമാരനാശാന്‍, കൃതി : ശിവസുരഭി

ശ്ലോകം 1926 : ഖര്‍വാടോ ദിവസേശ്വരസ്യ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഖല്വാടോ ദിവസേശ്വരസ്യ കിരണൈഃ സന്താപിതേ മസ്തകേ
വാഞ്ഛന്‍ ദേശമനാതപം വിധിവശാത്‌ താലസ്യ മൂലം ഗതഃ
തത്രാപ്യസ്യ മഹാഫലേന പതതാ ഭഗ്നം സശബ്ദം ശിരഃ
പ്രായോ ഗച്ഛതി യത്ര ഭാഗ്യരഹിതസ്തത്രൈവ യാന്ത്യാപദഃ

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 1927 : ത്രിദശവര്‍ദ്ധകി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

ത്രിദശവര്‍ദ്ധകിവര്‍ദ്ധിതകൌശലം
ത്രിദശദത്തസമസ്തവിഭൂതിമത്‌
ജലധിമദ്ധ്യഗതം ത്വമഭൂഷയോഃ
നവപുരം വപുരഞ്ചിതരോചിഷാ

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം (രുക്മിണീസ്വയംവരം)

ശ്ലോകം 1928 : ജ്ഞാനേന പൂതഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ജ്ഞാനേന പൂതഃ സ്വതപസ്യയാ ച
വിമല്‍സരൈഃ സാധുവിഭാവ്യതേ യഃ
ഭര്‍ഗ്ഗഃ സ്വയം വാ നരലക്ഷണോയം
നാരായണോ വേതി നവാവതാരഃ

കവി : കുമാരനാശാന്‍, കൃതി : രാജയോഗസമര്‍പ്പണം

ശ്ലോകം 1929 : ഭൂതം നശ്വരമൊക്കെയും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭൂതം നശ്വരമൊക്കെയും; പുരുഷനാം ഞാന്‍ നിത്യ; നെല്ലാര്‍ക്കുമേ
ചേതസ്സില്‍ കുടികൊള്‍വു ഞാന്‍; മറകളും വാഴ്ത്തുന്നതീയെന്നെയാം;
വീതപ്രജ്ഞത, യോര്‍മ്മ, പിന്നറിവുമീ ഞാന്‍ മൂലമാം;സര്‍വ്വഗന്‍,
ഭൂതസ്ഥന്‍, പുരുഷോത്തമന്‍, ത്രിജഗതീസ്രഷ്ടാവു ഞാനീശ്വരന്‍.

കവി : സി. വി. വാസുദേവഭട്ടതിരി, കൃതി : ഗീതാസാരം (അദ്ധ്യായം 15-ന്റെ സാരം)

ശ്ലോകം 1930 : വിരോധിസത്ത്വോജ്ഝിത...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വംശസ്ഥം

വിരോധിസത്ത്വോജ്ഝിത പൂര്‍വ്വ മത്സരം
ദ്രുമൈരഭീഷ്ടപ്രസവാര്‍ച്ചിതാതിഥിഃ
നവോടജാഭ്യന്തര സംഭൃതാനലം
തപോവനം തച്ച ബഭൂവ പാവനം!

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 1931 : നിജമുകുളപുടംകൊണ്ടഞ്ജലിം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

നിജമുകുളപുടംകൊണ്ടഞ്ജലിം കല്‍പയിത്വാ
തൊഴുതിഹ ചെറിയച്ചീവക്ത്രചന്ദ്രന്നു തോട്ട്‌
കമലമടിമ പൂകക്കണ്ടു വിങ്ങിച്ചിരിച്ച--
ങ്ങളികുലകളനാദൈരാര്‍ത്തിതാമ്പല്‍പ്രസൂനം.

കൃതി : ചെറിയച്ചീവര്‍ണ്ണനം

ശ്ലോകം 1932 : കാട്ടിലെക്കടുവ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

കാട്ടിലെക്കടുവയോര്‍ത്തിരിയ്ക്കുമോ
പേടമാനതിനെ വിട്ടയയ്ക്കുവാന്‍
കൊമ്പനെന്നു പിടിയെന്നുമില്ലവ--
യ്ക്കൊട്ടു ഭേദസഹതാപചിന്തകള്‍

കവി : ജ്യോതിര്‍മയി

ശ്ലോകം 1933 : കസ്തൂരീയന്തി ഫാലേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കസ്തൂരീയന്തി ഫാലേ, നയനകമലയോഃ കജ്ജളീയന്തി, കണ്ഠ
പ്രാന്തേ നീലോല്‍പ്പലീയ,ന്ത്യുരസി മരകതാലംകൃതീയന്തി ദേവ്യാഃ
രോമാളീയന്തി നാഭേരുപരി, ഹരിമണീമേഖലായന്തി മധ്യേ
യേ, തേ ശര്‍മ്മ ക്രിയാസുസ്ത്രിപുരവിജയിനഃ കണ്ഠഭാസാം പ്രരോഹാഃ.

കവി : നീലകണ്ഠദീക്ഷിതര്‍, കൃതി : വര്‍ണനാസാരസംഗമം

ശ്ലോകം 1934 : രാവാകെത്തിമിരച്ഛടക്കുളിരണി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാവാകെത്തിമിരച്ഛടക്കുളിരണിപ്പൂമച്ചകത്താ രഹ--
സ്യാവശ്യം നിറവേറ്റിയോരു രവിയെക്കാകാരവം കേള്‍ക്കവേ
നീവിപ്പട്ടൊരുമട്ടുടുത്തു പുലരിപ്പെണ്ണാള്‍ കിഴക്കേപ്പുറ--
ക്കൈവാതില്‍പ്പൊളി മാര്‍ഗ്ഗമായിത വെളിയ്ക്കാക്കുന്നു നിശ്ശബ്ദമായ്‌

കവി : വി.കെ.ജി

ശ്ലോകം 1935 : നിന്ദിയ്ക്കുന്നമ്മ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

നിന്ദിയ്ക്കുന്നമ്മ, യൊന്നും സഹജനരുളുകില്ലാ, ധരിയ്ക്കില്ല പുത്രന്‍,
നന്ദിയ്ക്കുന്നില്ല താതന്‍, പ്രിയതമ വിമുഖീ, ഭൃത്യനും കോപിയത്രേ,
എന്നോടര്‍ത്ഥത്തെ യാചിച്ചിടുമിതി നിനവാല്‍ കാണ്മതേയില്ല മിത്രം,
നന്നായാര്‍ജ്ജിയ്ക്ക നിത്യം ധനചയ, മതിനാല്‍ സര്‍വ്വരും വശ്യരത്രേ!

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1936 : എണ്‍പത്താറായ്‌ വയസ്സെന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം :

എണ്‍പത്താറായ്‌ വയസ്സെന്‍ ചെവിയിതുവെടിവെച്ചാലുമേ കേള്‍പ്പതില്ലി--
ന്നോര്‍മ്മയ്ക്കും മങ്ങല്‍ തട്ടീ ഗുരുപവനപതേ കണ്ണുകാണാതെയായീ
ആടീ ഞാനെന്റെ വേഷം ചൊടിയൊടിതുവരേയെങ്കിലും മേലില്‍ വയ്യാ
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

കവി : സുദര്‍ശന രഘുനാഥ്‌, വനമാലി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1937 : അപ്പീലിക്കണ്ണു ചൂടും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

അപ്പീലിക്കണ്ണു ചൂടും തിരുമുടി, വലജിദ്രത്നസങ്കാശഫാലം,
മുപ്പാരെല്ലാം മയക്കും പുരികലത, ദയാലോലമാം നീലനേത്രം,
നല്‍പീതോദ്യദ്ദുകൂലം, മുരളിയുടെ മുഖത്തുമ്മവെയ്ക്കുന്ന വക്ത്രം,
ചില്‍പാരമ്യപ്രഭാരഞ്ജിതമൃദുഹസിതം, കണ്ണ, ഞാന്‍ കാണ്മതെന്നോ!

കവി : വി. കെ. ജി.

ശ്ലോകം 1938 : നില്‍ക്കക്കള്ളിയെഴാതെ നിന്റെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നില്‍ക്കക്കള്ളിയെഴാതെ നിന്റെ കളിയോഗത്തില്‍ത്തളര്‍ന്നാടി ഞാന്‍
നില്‍പ്പാണിന്നു കുചേലനായി, ഭഗവന്‍! നീയേ നമുക്കാശ്രയം
മുക്കാലും കടമായ ജന്മ, മലറിച്ചീറും തിരച്ചാര്‍ത്തില--
ത്തൃക്കാലേ തുഴ, യത്തുഴയ്ക്കു പകരം നില്‍ക്കില്ല വില്‍ക്കാശുകള്‍

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 1939 : മനുഷ്യനാം ശാഖയില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

മനുഷ്യനാം ശാഖയില്‍ നിന്നു വന്നുടന്‍
മനോജ്ഞമാം തദ്രസനാദളാദ്ധ്വനാ
അനേകമായ്‌ വന്നൊഴുകിക്കളിപ്പതാ--
ണനര്‍ഘസാരസ്വതനിര്‍ഝരം ഭുവി.

കവി : കുട്ടമത്ത്‌

ശ്ലോകം 1940 : അടിയ്ക്കും തൊഴിയ്ക്കും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഭുജംഗപ്രയാതം

അടിയ്ക്കും തൊഴിയ്ക്കും പലേ ചീത്ത ചൊല്ലീ--
ട്ടടങ്ങാതെ ഭിത്തീലിടിപ്പിച്ചിടുന്നു
മടിയ്ക്കാതെ മൂത്രം കുടിപ്പിച്ചിടുന്നീ--
ക്കൊടും ക്രൂരര്‍ കാട്ടുന്ന കോപ്രായമെത്ര?

കവി : നെടുമ്പിള്ളി നന്ദനന്‍പിള്ള, മഞ്ഞുമ്മല്‍, കൃതി : ചിതറിയ ചിന്തകള്‍ -- ലോക്കപ്പില്‍

ശ്ലോകം 1941 : മുജ്ജന്മം ചെയ്ത കര്‍മാവലിയുടെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

മുജ്ജന്മം ചെയ്ത കര്‍മാവലിയുടെ വലിയാല്‍ നേര്‍വഴിത്താര മുമ്പില്‍--
ത്തഞ്ചുമ്പോഴും ചലിക്കും നിനവുകള്‍ ദുരിതക്കുണ്ടിലേക്കാനയിച്ചു!
വഞ്ചിക്കും മായ വീശും വലയിലൊരു പരല്‍ക്കുഞ്ഞിനെപ്പോലെ വീണേന്‍;
നിന്‍ ചെന്താര്‍പ്പാദമൊന്നേ ശരണമിനിയനന്താലയാനന്ദമൂര്‍ത്തേ!

കവി : വി. കെ. ജി.

ശ്ലോകം 1942 : വാദിയ്ക്കാനില്ല ഞാനെന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

വാദിയ്ക്കാനില്ല ഞാനെന്‍ പിഴവുകള്‍ ശരിയാണെന്നു വാതലയേശാ
പാദം കുമ്പിട്ടു പാപക്കലിതിമിരമൊഴിഞ്ഞീടുമേകാദശിയ്ക്കും
ഖേദിയ്ക്കാനെന്തു വേദപ്പൊരുളിനു പൊരുളാം പൊന്‍വിളക്കായ്ത്തെളിഞ്ഞാ--
മോദം പെയ്യുന്ന നീലത്തിരുമുകില്‍ നിറമേ! നിന്റെ പേരെന്റെ പേരായ്‌!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 1943 : ഖലാലാപാഃ സൌഢാഃ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശിഖരിണി

ഖലാലാപാഃ സോഢാഃ കഥമപി തദാരാധനപരൈഃ
നിഗൃഹ്യാന്തര്‍ബാഷ്പം ഹസിതമപി ശൂന്യേന മനസാ
കൃതോ വിത്തസ്തംഭപ്രതിഹതധിയാമഞ്ജലിരപി
ത്വമാശേ മോഘാശേ കിമപരമതോ നര്‍ത്തയസി മാം

കവി : ഭര്‍തൃഹരി., കൃതി : വൈരാഗ്യശതകം

ശ്ലോകം 1944 : കാലത്തൂണുകഴിഞ്ഞു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാലത്തൂണുകഴിഞ്ഞു കൌതുകമൊടും ചെമ്മേ മുറുക്കി സ്വയം,
ലോലശ്രീതിലകാഭതൂവി, വിതറിപ്പൂങ്കര്‍ണ്ണഭൂഷാരുചി,
പാലഞ്ചും സ്മിതമോടൊരംശുകമുടുത്തെത്തുന്നൊരമ്പാര്‍ന്നതി--
ക്കോലം പോയിതു ചിത്തമേയയവിറക്കിക്കൊള്‍കയക്കാഴ്ച നീ

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1945 : പാടത്തുപോയ്പ്പാംസുല...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പാടത്തുപോയ്പ്പാംസുലപാദചാരി
കൃഷീവലന്‍ വേല തുടങ്ങി നൂനം
സോത്സാഹമായ്‌ കാലികളെത്തെളിയ്ക്കു
മവന്റെ താരസ്വരമുണ്ടു കേള്‍പ്പൂ.

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 1946 : സ്വാന്തോദ്ഭൂതസനാതനാനലകണം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്വാന്തോദ്‌ഭൂതസനാതനാനലകണം പേര്‍ത്തും ജ്വലിപ്പിച്ചതില്‍
ധ്വാന്തോത്സാരണയജ്ഞദീക്ഷിതനിനന്‍ താന്‍തന്നെ ഹോമിക്കവേ,
ശാന്തോദാര ധരയ്ക്കുയര്‍ന്ന തൊഴുകൈച്ചേലര്‍ന്ന പൂമൊട്ടില--
ശ്രാന്തോപാസന ചെയ്തു സോമരസമോ തേടുന്നു തേനുണ്ണുവോര്‍?

കവി : യൂസഫലി കേച്ചേരി, കൃതി : സോമയാഗം

ശ്ലോകം 1947 : ശ്രീഭാര്‍ഗ്ഗവന്‍ പണ്ടു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര

ശ്രീഭാര്‍ഗ്ഗവന്‍ പണ്ടു തപഃപ്രഭാവ--
സ്വാഭാവികപ്രൌഢിമദോര്‍ബ്ബലത്താല്‍
ക്ഷോഭാകുലാംഭോധിയൊഴിച്ചെടുത്ത
ഭൂഭാഗമാണീ സ്ഥലമെന്നു കേള്‍പ്പൂ

കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 1948 : ക്ഷണം കാക്ക മുങ്ങുന്നപോലേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഭുജംഗപ്രയാതം

ക്ഷണം കാക്ക മുങ്ങുന്നപോലേ വെറും മണ്‍--
കുടം മുക്കിടുംപോലെയിക്കണ്ടവാര്യര്‍
കുളിച്ചന്നു പൂജയ്ക്കു പൂ ശേഖരിപ്പാ--
നൊരുങ്ങിക്കറങ്ങിത്തിരിച്ചാനവശ്യം.

കവി : എം. ആര്‍. കൃഷ്ണവാരിയര്‍, കൃതി : പൂവന്‍

ശ്ലോകം 1949 : കേശപാശമണിയുന്ന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : കുസുമമഞ്ജരി

കേശപാശമണിയുന്ന പീലികളുലഞ്ഞു കുണ്ഡലമുലഞ്ഞുപൂ--
മാലമുത്തുമണിമാലമാറിലതിരമ്യമായിളകിയാടിയും
മഞ്ഞചുറ്റിമണികാഞ്ചി ചാര്‍ത്തി കനകച്ചിലമ്പുകള്‍ ചിരിച്ചുമേ
മഞ്ജുഹാസമൊടുരാസകേളിയതിലുല്ലസിച്ചതുമഹോ ഭവാന്‍!

കൃതി : നാരായണീയം പരിഭാഷ (69:1)

ശ്ലോകം 1950 : മാതര്‍മ്മേ മധുകൈടഭഗ്നിമഹിഷഃ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാതര്‍മ്മേ മധുകൈടഭഗ്നിമഹിഷഃ പ്രാണാപഹാരോദ്യമേ
ഹേലാനിര്‍മ്മിത ധൂമ്രലോചനവധേ ഹേ ചണ്ഡമുണ്ഡാര്‍ദ്ദിനീ
നിശ്ശേഷീകൃത രക്തബീജദനുജേ നിത്യേ നിസുംഭാപഹേ
സുംഭധ്വംസിനി സംഹരാശു ദുരിതം ദുര്‍ഗ്ഗേ നമസ്തേംബികേ!

കൃതി : ദേവീമാഹാത്മ്യം

ശ്ലോകം 1951 : നവവിഭവമനിഷ്ടവാരണം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പുഷ്പിതാഗ്ര

നവവിഭവമനിഷ്ടവാരണം താന്‍
കരുതിടുവോര്‍ക്കിഹ മംഗളങ്ങള്‍ വേണം;
നിഖിലശരണദന്‍നിരീഹനാകും
പുരുഷനുവേണ്ട ശുഭാശുഭപ്രഭേദം.

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 1952 : നൈവ ത്യജേയമഹമേകമപി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

നൈവ ത്യജേയമഹമേകമപി സ്വപുത്രം
സത്വേപി പുത്രശതകസ്യ തു വിപ്രവര്യ!
വിജ്ഞായ തസ്യ ബല മദ്യ ഭവ ത്വശങ്കീ
ദുഷ്ടം നിഹന്യ ജനരക്ഷക ഏവ ഭൂയാത്‌

കവി : ജ്യോതിര്‍മയി

ശ്ലോകം 1953 : വേദം നാലും നരച്ചൂ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

വേദം നാലും നരച്ചൂ, നരനിനിയുമഹോ, കിട്ടിയില്ലഷ്ടി, വേര്‍ത്തൂ
വേദാന്തം വീശി നേരില്‍ വിശറി, മണലിലോ കട്ടകെട്ടുന്നു രക്‌തം;
സ്വാതന്ത്ര്യം, ഹാ, സമത്വം, സഹജ സഹജമാം സൌഹൃദം, ശാന്തി, സര്‍വ്വം
നാദം, നാദം ഭൂമിയ്ക്കായ്കണിയറയിലോ തോക്കു തീര്‍ക്കും തിടുക്കം.

കവി : ചങ്ങമ്പുഴ, കൃതി : സ്വരരാഗസുധ

ശ്ലോകം 1954 : സാരമായ്ജ്ജനനി...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : രഥോദ്ധത

സാരമായ്ജ്ജനനി ചൊന്നതാനതാ--
കാരനായ്‌ ശിരസി വെച്ച പുത്രനെ
ദ്വാരപാലനവിധിയ്ക്കു നിര്‍ത്തിനാള്‍
ചൂരലൊന്നഥ കൊടുത്തു പാര്‍വ്വതി

കവി : വള്ളത്തോള്‍, കൃതി : ഗണപതി

ശ്ലോകം 1955 : ദുഷ്ടന്മാര്‍ മല്ലരേറ്റം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

"ദുഷ്ടന്മാര്‍ മല്ലരേറ്റം കഠിനര്‍, മൃദുലരീ ബാലരോ കോമളന്മാര്‍
കഷ്ടം! കാണേണ്ട പോകാ" മിതുവിധമവശം പൌരര്‍ ചൊല്ലുന്ന നേരം
വട്ടംചുറ്റിച്ചു ചാണൂരനെയുടനെ വധിച്ചാഞ്ഞെറിഞ്ഞൂ ഭവാനും
മുഷ്ടിക്കുത്താലരച്ചാന്‍ മുസലിയപരനെ, പാഞ്ഞുപോയ്‌ ശേഷമുള്ളോര്‍

കവി : സി വി വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയ പരിഭാഷ

ശ്ലോകം 1956 : വീതാശങ്കം വിധുസ്ത്രീവടിവു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വീതാശങ്കം വിധുസ്ത്രീവടിവു വിധുധരന്‍ കണ്ടു കാമിച്ചണഞ്ഞി--
ട്ടേതാണ്ടൊക്കെ പ്രവര്‍ത്തിച്ചളവവതരണം ചെയ്ത ചൈതന്യമൂര്‍ത്തി,
ഭൂതാധീശന്‍, പുമാന്‍ പെട്ടൊരു മഹിമയൊടും ദിവ്യനുണ്ണിക്കിടാവുള്‍--
ജാതാനന്ദത്തൊടെന്നെസ്സതതമഴകില്‍ വീക്ഷിച്ചു രക്ഷിച്ചിടട്ടെ.

കവി : വെന്മണി മഹന്‍, കൃതി : പുരന്ദരാരുണം നാടകം

ശ്ലോകം 1957 : ഭജത ഭവനിരാസം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മാലിനി

ഭജത ഭവനിരാസം ഭക്തലോകൈകദാസം
ഭസിതവിശദഭാസം ഭൂരികാരുണ്യവാസം
കൃതവിവിധവിലാസം ക്ല്പ്തചന്ദ്രാവതംസം
ശുകനിലയനിവാസം ശൂര്‍പ്പകാരിവ്യുദാസം

കവി : പൂന്തോട്ടത്തു മഹന്‍ നമ്പൂതിരി

ശ്ലോകം 1958 : കള്ളന്മാരില്ല, കാമക്കെടുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കള്ളന്മാരില്ല, കാമക്കെടുതിയൊടമരും കശ്മലന്മാരുമില്ലാ,
കള്ളക്കച്ചോടമില്ലാ, കരളിലൊരറിവില്ലാതെകണ്ടാരുമില്ല,
കള്ളത്താപ്പില്ല, കള്ളത്തൊഴിലുകള്‍ തുടരും കശ്മലന്മാരുമില്ലാ
കള്ളസ്സാക്ഷിക്കിറങ്ങുന്നൊരു കുമതിയുമില്ലെന്നുകേളെന്നു കേള്‍പ്പൂ.

കവി : വെണ്മണി മഹന്‍, കൃതി : ഭൂതിഭൂഷ ചരിതം

ശ്ലോകം 1959 : കാതില്‍ക്കത്തുന്ന കാന്തിപ്രചുരിമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാതില്‍ക്കത്തുന്ന കാന്തിപ്രചുരിമ തിരളും തോടയോ, മോടിയാടി--
ക്കോതിബ്ബന്ധിച്ച കൂന്തല്‍ക്കുലമതില്‍ വിലസും മാലതീമാല താനോ,
പാതിത്തിങ്കള്‍പ്രകാശം തടവുമളികമോ കാന്തിയേന്തുന്നതില്ലി--
പ്പാതിവ്രത്യാഖ്യമാകും സുമഹിതമണി താന്‍ ഭൂഷണം യോഷമാരില്‍.

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1960 : പച്ചക്കല്ലൊത്ത പൂമെയ്‌...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

പച്ചക്കല്ലൊത്ത പൂമെയ്‌നിറവുമണികഴല്‍പ്പല്ലവം മെല്ലെമെല്ലേ
വെച്ചീടുമ്പോള്‍ വിറച്ചീടിന മധുരിമയും പിച്ചയും വിശ്വമൂര്‍ത്തേ!
മച്ചിത്തേ പോന്നുദിച്ചീടണമതിനു വിശേഷിച്ചു വിജ്ഞാപയേഹം
സച്ചില്‍ക്കല്ലോലമേ! നീ കൃപ തരിക സദാ കൃഷ്ണ! കാരുണ്യസിന്ധോ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 1961 : മേഘം, വണ്ടിണ്ട, ചന്ദ്രക്കല,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

മേഘം, വണ്ടിണ്ട, ചന്ദ്രക്കല, മദനധനുര്‍ബ്ബാണ, മെള്‍പ്പൂവു, പാശം,
ചാദര്‍ശം, വീണ, വെണ്മുത്തഴകിയ പവഴം, പങ്കജം, ശംഖു, മാല
പൊല്‍ക്കുംഭം, പാമ്പു, നീരിന്‍ ചെറുതിര, യരയാല്‍പ്പത്ര, മാവര്‍ത്തചക്രം,
തുമ്പിക്കൈ, കുപ്പി, കൂര്‍മ്മം, നളിന -- മവയവം നാരണീനന്ദനായാഃ

കൃതി : ലീലാതിലകം

ശ്ലോകം 1962 : പഴയ കൃതയുഗം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

പഴയ കൃതയുഗം തൊട്ടൂഴിമേല്‍ വാഴുമോരോ
കിഴവികള്‍ നിരുപിക്കില്‍ബ്ബാക്കിയാം ഭൂക്കളെല്ലാം;
ഉഴറിയുദധി രാമന്നേകിയോരോമനേ! നീ--
യഴകൊഴുകിന പുഷ്യദ്യൌവനശ്രീ വഹിപ്പൂ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1963 : ഉണ്ണിക്കിടാങ്ങള്‍ കളിയായൊരു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

ഉണ്ണിക്കിടാങ്ങള്‍ കളിയായൊരു കാലുവെച്ചാ--
ലെണ്ണാവതല്ലതിനഹോ കുതുകം പിതൃണാം
എന്നക്കണക്കെ നടയുള്ളവര്‍കള്‍ക്കിതെല്ലാ--
മെന്നാല്‍ കൃതം കിമപി കൌതുകമായ്‌വരേണം.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 1964 : ഏറ്റം വ്യാകുലചിത്തയാമടിയന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏറ്റം വ്യാകുലചിത്തയാമടിയനില്‍ക്കാരുണ്യമുണ്ടാകണേ
മുറ്റും ഭക്തിയൊടങ്ങയെപ്രതിദിനം പൂജിച്ചു വാഴുന്നു ഞാന്‍
ചെറ്റും താമസമെന്യെ ദുഃഖമഖിലം തീര്‍ത്തെന്നെ രക്ഷിയ്ക്കണേ
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ! നീയെന്നിയേ

കവി : ശ്രീദേവി, തൃക്കൊടിത്താനം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1965 : ചാരായക്കടയാണു ലോകം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാരായക്കടയാണു ലോകമെവിടെക്കോലാഹലം, സൌഹൃദം
ചോരും തേന്മൊഴി, മൈത്രി, യാത്മകഥനം, വേദാന്തമായോധനം
ഓരോഡ്രാം സുഖതൃഷ്ണ,യക്കനിയതാം പൂവന്‍പഴം മിത്ഥ്യത--
ന്നോരോ നോട്ടുകള്‍--എന്തിനെന്നെയിവിടേക്കെത്തിച്ചു ഹാ, നീ വിധേ!

കവി : ചങ്ങമ്പുഴ, കൃതി : സ്വരരാഗസുധ

ശ്ലോകം 1966 : ഓരോ ദുഃഖം തളര്‍ത്തും പൊഴുതു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഓരോ ദുഃഖം തളര്‍ത്തും പൊഴുതു മറികടത്തും മുളന്തണ്ടു തൃക്കൈ--
ത്താരില്‍ച്ചൂടും പുരാനേ, സുകൃതഹൃദയരാഗം പൊഴിയ്ക്കും മുരാരേ,
തോരാതേ മാരിപെയ്യുമ്പൊഴുതു ഗിരിനിവര്‍ത്തും കുടക്കാരനേ, ഞാന്‍
ചേരേണം നിന്റെ മാറില്‍, പ്രിയമെഴുമിടയപ്പൈതലേ, കൈതൊഴുന്നേന്‍!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 1967 : ത്വയ്യായത്തം കൃഷിഫലമിതി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

ത്വയ്യായത്തം കൃഷിഫലമിതി ഭ്രൂവിലാസാനഭിജ്ഞൈഃ
പ്രീതിസ്നിഗ്ധൈര്‍ജനപദവധൂലോചനൈഃ പീയമാനഃ
സദ്യഃ സീരോത്കഷണസുരഭി ക്ഷേത്രമാരുഹ്യ മാലം
കിംചിത്പശ്ചാദ്‌ വ്രജലഘുഗതിര്‍ഭൂയ ഏവോത്തരേണ.

കവി : കാളിദാസന്‍, കൃതി : മേഘദൂതം

ശ്ലോകം 1968 : സര്‍ക്കാര്‍ വിദ്യാലയത്തില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

സര്‍ക്കാര്‍ വിദ്യാലയത്തില്‍ സ്ഥിരനിയമനമായ്‌ ജോലിയില്‍ച്ചേര്‍ന്ന നാളൊ--
ന്നോര്‍ത്താലേറും വിഷാദം "സമയമറിയുവാന്‍ വാച്ചുകെട്ടാത്തതെന്തേ?"
സ്വര്‍ണ്ണക്കാപ്പില്‍ത്തലോടിക്കളമൊഴി കളിവാക്കോതി നിന്നോരുനേരം
വീര്‍പ്പാലുള്ളം മറച്ചിട്ടനൃതമരുളിനേന്‍ "വാച്ചുകെട്ടാന്‍ മറന്നു!"

കവി : എം. പി. കേശവപ്പണിക്കര്‍, കൃതി : വിഷാദം

ശ്ലോകം 1969 : സ്വാന്തത്തില്‍ നാം സഹജരേ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

സ്വാന്തത്തില്‍ നാം സഹജരേ, സ്വയമൈകമത്യ--
മേന്തി ശ്രമിക്കിലതു സര്‍വദമാമുറപ്പിന്‍
കാന്താംഗസങ്കലിതമേനികൃപാലുദേവന്‍
താന്‍ താന്‍ തുണപ്പവരെയാണു തുണപ്പതോര്‍പ്പിന്‍.

കവി : കുമാരനാശാന്‍, കൃതി : തീയ്യക്കുട്ടിയുടെ വിചാരം

ശ്ലോകം 1970 : കാരുണ്യാപാംഗലീലാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാരുണ്യാപാംഗലീലാപരിഹൃതവിനതാശേഷസന്താപജാലാ
ലാവണ്യസ്യേകശാലാ ത്രിഭുവനരചനാരക്ഷണാപായമൂലാ
സംസാരാംഭോധിവേലാ സ്മരമഥനമനോഹാരി ശൃംഗാരഹേലാ
ലോകാംബാ പുണ്യശീലാ ഭവതു മമ സദാ വാഞ്ഛിതാര്‍ത്ഥാനുകൂലാ.

കവി : കടത്തനാട്ടു വാസുനമ്പി

ശ്ലോകം 1971 : സരസിജനിലയേ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

സരസിജനിലയേ സരോജഹസ്തേ
ധവളതമാംശുകഗന്ധമാല്യശോഭേ
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരി പ്രസീദ മഹ്യം.

കവി : ശ്രീശങ്കരാചാര്യര്‍

ശ്ലോകം 1972 : ഭരിക്കുന്ന മന്ത്രിക്കു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഭുജംഗപ്രയാതം

ഭരിക്കുന്ന മന്ത്രിക്കു നെട്ടോട്ടമൊട്ടൊ--
ട്ടിരിക്കുന്ന നേരം കുറേക്കഷ്ടിയല്ലോ
തരം പോലെ ഞായങ്ങളോരോന്നുചൊല്ലി--
ച്ചരിക്കാന്‍ മിടുക്കന്‍ മഹാതന്ത്രശാലി

കവി : നെടുമ്പിള്ളി നന്ദനന്‍പിള്ള, മഞ്ഞുമ്മല്‍, കൃതി : ചിതറിയ ചിന്തകള്‍ (മന്ത്രി)

ശ്ലോകം 1973 : തമസ്സില്‍ പ്രാരബ്ദ്ധച്ചുമടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

തമസ്സില്‍ പ്രാരബ്ദ്ധച്ചുമടു ചുമല്‍ മാറാതെ പതറി--
ച്ചുമക്കേണം ജീവന്‍ നിയതിയുടെയത്താണി വരെയും
നമിച്ചാലും നാമാവലികളുരുവിട്ടാലുമണുവും--
ശമിച്ചീലെന്‍ താപം; ശരണമിനിയെന്തുണ്ടു ഭഗവന്‍!

കവി : വി.കെ.ജി

ശ്ലോകം 1974 : നിത്യാനന്ദവിമുക്തിദായക...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിത്യാനന്ദവിമുക്തിദായകസുധാനിഷ്യന്ദിയാമുത്തമ--
ശ്രീരാമേതി വിശിഷ്ടതാരകമഹാമന്ത്രം സുപുണ്യപ്രദം
ജിഹ്വാഗ്രത്തിലൊതുക്കി തീര്‍ഥസദൃശം പാനം സദാ ചെയ്തിടും
ഭക്തന്‍ തന്നുടെ കല്‍മഷാദിയഖിലം പൊയ്പോയിടും സത്വരം

കവി : പ്രേമലത എസ്‌. വാരിയര്‍, കൃതി : രാമമന്ത്രമഹിമ

ശ്ലോകം 1975 : ജടക്കെട്ടാം കട്ടിക്കരിമുകില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ജടക്കെട്ടാം കട്ടിക്കരിമുകില്‍ നിരയ്ക്കുള്ളിലിഴയും
തടിത്തമ്പും പാമ്പും ശശധരകലാലങ്കരണവും
മുടിയ്ക്കും തീക്കണ്ണും സുരതടിനിയും മൂന്നുലകവും
പിടിയ്ക്കും കാല്‍ത്താരും കലരുമലരമ്പാരി ശരണം

കവി : വി.കെ.ജി

ശ്ലോകം 1976 : മൂലത്തില്‍ത്തൊട്ടുപരി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

മൂലത്തില്‍ത്തൊട്ടുപരി വിടപശ്രേണിയോളം ഫലത്തിന്‍--
ജാലത്തെക്കൊണ്ടതിനിബിഡമായ്‌ ഭംഗിയോടുല്ലസിക്കും
ബാലത്വം പൂണ്ടൊരു പനസവൃക്ഷൌഖവും കാണുമങ്ങി,--
ക്കാലത്തന്യസ്ഥലമതിലതിന്നൊപ്പമുണ്ടാകയില്ല.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1977 : ബ്രഹ്മാ യേന കുലാലവന്നിയമിതോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബ്രഹ്മാ യേന കുലാലവന്നിയമിതോ ബ്രഹ്മാണ്ഡഭാണ്ഡോദരേ
വിഷ്ണുര്യേന ദശാവതാരഗഹനേ ക്ഷിപ്തോ മഹാസങ്കടേ
രുദ്രോ യേന കപാലപാണിപുടകേ ഭിക്ഷാടനം സേവതേ
സൂര്യോ ഭ്രാമതി നിത്യമേവ ഗഗനേ തസ്മൈ നമഃ കര്‍മ്മണേ.

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 1978 : രണ്ടും മൂന്നും തവണ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

രണ്ടും മൂന്നും തവണ കൃഷിയേറ്റുന്ന കണ്ടങ്ങളേയും
വണ്ടും ഞണ്ടും കനിവൊടു കളിക്കുന്ന കച്ഛങ്ങളേയും
തണ്ടും കെട്ടിത്തരമൊടു ചരിക്കുന്ന വള്ളങ്ങളേയും
കണ്ടുംകൊണ്ടച്ചെറുപുഴകള്‍ തന്‍ തീരമാര്‍ഗ്ഗേണപോക.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ , കൃതി : മയൂരസന്ദേശം

ശ്ലോകം 1979 : തേജോമണ്ഡലമദ്ധ്യഗം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തേജോമണ്ഡലമദ്ധ്യഗം ത്രിനയനം ദിവ്യാംബരാലംകൃതം
ദേവം പുഷ്പശരേക്ഷുചാപവിലസന്മാണിക്യപാത്രാഭയം
ബിഭ്രാണം കരപങ്കജൈര്‍മ്മദഗജസ്കന്ധാധിരൂഢം വിഭും
ശാസ്താരം ശരണം നമാമി സതതം ത്രെയിലോക്യസമ്മോഹനം.

ശ്ലോകം 1980 : ബാലാ നീ മമ ശിഷ്യയെന്നിവ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാലാ നീ മമ ശിഷ്യയെന്നിവയിരിക്കട്ടേ മനശ്ശുദ്ധികൊ--
ണ്ടാലോചിക്കലെനിക്കു ഭക്തി വളരെത്തോന്നുന്നു നിങ്കല്‍ സ്വയം;
ബാലാ നീയൊരു നാരിയെങ്കിലുമഹോ ലോകൈകവന്ദ്യാ; ഗുണം
മൂലം താന്‍ ഗുണികള്‍ക്കു പൂജ്യത വയോലിംഗങ്ങള്‍ കൊണ്ടല്ലടോ.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തര രാമചരിതം

ശ്ലോകം 1981 : ബാലാര്‍ക്കായുതതേജസം ധൃതജടാ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാലാര്‍ക്കായുതതേജസം ധൃതജടാജൂടേന്ദുഖണ്ഡോജ്വലം
നാഗേന്ദ്രൈഃ കൃതഭൂഷണം ജപപടീം ശൂലം കപാലം കരൈഃ
ഖട്വാംഗം ദധതം ത്രിനേത്രവിലസത്‌ പഞ്ചാനനം സുന്ദരം
വ്യാഘ്രത്വക്‌പരിധാനമബ്ജനിലയം ശ്രീനീലകണ്ഠം ഭജേ.

ശ്ലോകം 1982 : ഖേദിയ്ക്കവേണ്ട മനമേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഖേദിയ്ക്കവേണ്ട മനമേ യുടലിന്‍ ക്ഷയത്തില്‍
മോദാനുകൂലമറിവൊന്നു മനസ്സിലാക്കൂ
പാദാപഘാതപതനക്ഷയവൃദ്ധിയെല്ലാം
ഭേദങ്ങളീ നിഴലില്‍--എന്തിനു നിന്‍വിഷാദം!

കവി : ജ്യോതിര്‍മയി

ശ്ലോകം 1983 : പാണിക്വണന്മണിഗണോജ്ജ്വല...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

പാണിക്വണന്മണിഗണോജ്ജ്വലവേണുനാദം
മാണിക്യകുണ്ഡലമനോഹരഗണ്ഡഭാഗം
വൃന്ദാവനാന്തരവിഹാരരതം മുകുന്ദം
വന്ദാമഹേ മദനഗോപവിലാസവേഷം.

ശ്ലോകം 1984 : വീതാശങ്കമഹോ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീതാശങ്കമഹോ, വിനാശകരമാസ്സാമ്രാജ്യദുര്‍മ്മോഹമാം
വേതാളത്തിനു രക്തതര്‍പ്പണമനുഷ്ഠിക്കുന്ന രാഷ്ട്രങ്ങളേ,
സ്വാതന്ത്ര്യം ജലരേഖ--മര്‍ത്ത്യരെ വെറും ചെന്നായ്ക്കളാക്കാം, കുറെ
പ്രേതങ്ങള്‍ക്കുഴറാം ജഗത്തിലിതിനോ നിങ്ങള്‍ക്കു യുദ്ധഭ്രമം!! ...

കവി : ചങ്ങമ്പുഴ, കൃതി : സ്പന്ദിക്കുന്ന അസ്ഥിമാടം

ശ്ലോകം 1985 : സദ്യശ്ച്ഛിന്നശിരഃ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സദ്യശ്ച്ഛിന്നശിരഃ കൃപാണമഭയം ഹസ്തൈര്‍വ്വരം ബിഭ്രതീം
ഘോരാസ്യാം ശിരസാം സ്രജാ സുരുചിരാമുന്മുക്തകേശാവലീം
സൃക്യാസൃക്പ്രവഹാം ശ്മശാനനിലയാം ശ്രുത്യോഃ ശവാലംകൃതിം
ശ്യാമാംഗീം കൃതമേഖലാം ശവകരൈര്‍ദ്ദേവീം ഭജേ കാളികാം.

ശ്ലോകം 1986 : സ്വന്തനിഷ്ഠയതിനായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

സ്വന്തനിഷ്ഠയതിനായ്‌ കുളിച്ചു നീര്‍--
ചിന്തുമീറനോടു പൊയ്കതന്‍ തടേ
ബന്ധുരാംഗരുചി തൂവിനിന്നുഷ--
സ്സന്ധ്യപോലെയൊരു പാവനാംഗിയാള്‍.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 1987 : ബ്രഹ്മാണീ കമലേന്ദുസൌമ്യവദനാ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബ്രഹ്മാണീ കമലേന്ദുസൌമ്യവദനാ മാഹേശ്വരീ ലീലയാ
കൌമാരീ രിപുദര്‍പ്പനാശനകരീ, ചക്രായുധാ വൈഷ്ണവീ,
വാരാഹീ ഘനഘോരഘര്‍ഘരമുഖീ ദംഷ്ട്രീ ച വജ്രായുധാ,
ചാമുണ്ഡാ ഗണനാഥരുദ്രസഹിതാ രക്ഷന്തു മാം മാതരഃ

ശ്ലോകം 1988 : വന്‍കാറ്റടിച്ചാഴി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര

വന്‍കാറ്റടിച്ചാഴിയഴിഞ്ഞകന്നോ
ഹുങ്കാരിഭൂകമ്പമിയന്നുയര്‍ന്നോ
മുന്‍കാലമീക്കേരളകൊങ്കണങ്ങള്‍
മണ്‍കാഴ്ചയായെന്നു ചിലര്‍ക്കു പക്ഷം.

കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : കേരളം

ശ്ലോകം 1989 : മദ്ധ്യാഹ്നാര്‍ക്കസമപ്രഭം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മദ്ധ്യാഹ്നാര്‍ക്കസമപ്രഭം ശശിധരം ഭീമാട്ടഹാസോജ്ജ്വലം
ത്ര്യക്ഷം പന്നഗഭൂഷണം ശിഖിശിഖാശ്മശ്രുസ്ഫുരന്മൂര്‍ദ്ധജം
ഹസ്താബ്ജൈസ്ത്രിശിഖം സമുദ്ഗരമസിം ശക്തിം ദധാനം വിഭും
ദംഷ്ട്രാഭീമചതുര്‍മ്മുഖം പശുപതിം ദിവ്യാസ്ത്രരൂപം സ്മരേത്‌.

ശ്ലോകം 1990 : ഹ്രസ്വം സുദീര്‍ഘം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവംശ/വംശസ്ഥം

ഹ്രസ്വം സുദീര്‍ഘം, പദസന്ധി, ബിന്ദുവും,
വിസര്‍ഗ്ഗമെന്നീ സ്വരഭിന്നരീതികള്‍
മുഖത്തില്‍നിന്നും മുഖമാര്‍ഗ്ഗമായ്‌ നരന്‍
പകര്‍ക്കിലേ നല്‍ശരിയായ്‌ വരൂ ദൃഢം.

കവി : കുട്ടമത്ത്‌ കുഞ്ഞികൃഷ്ണക്കുറുപ്പ്‌ , കൃതി : കയ്യെഴുത്ത്‌

ശ്ലോകം 1991 : മുക്താഗൌരം നവമണിലസദ്‌...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മന്ദാക്രാന്ത

മുക്താഗൌരം നവമണിലസദ്ഭൂഷണം ചന്ദ്രസംസ്ഥം
ഭൃംഗാകാരൈരളകനികരൈഃ ശോഭിവക്ത്രാരവിന്ദം
ഹസ്താബ്ജാഭ്യാം കനകചഷകം ശുദ്ധതോയാഭിപൂര്‍ണ്ണം
ദദ്ധ്യാന്നാഢ്യം കനകചഷകം ധാരയന്തം ഭജാമഃ.

ശ്ലോകം 1992 : ഹാ, മല്‍ക്കാന്തേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ഹാ, മല്‍ക്കാന്തേ, വിധിയൊടൊരുമിച്ചിന്നു നമ്മള്‍ക്കു ദുഃഖ--
സ്തോമം തിങ്ങും പ്രകൃതിയെ നിയന്ത്രിക്കുവാനൊക്കുമെങ്കില്‍
കാമം ചീന്തിപ്പല കഷണമാക്കി പ്രപഞ്ചത്തെ, വീണ്ടും
നാമിച്ഛിക്കും വിധമതിനെയുണ്ടാക്കുവാന്‍ നോക്കുകില്ലേ?

കവി : ഉമേഷ്‌ നായര്‍ / ഉമര്‍ ഖയ്യാം, കൃതി : റുബായിയാത്‌ പരിഭാഷ (1983)

ശ്ലോകം 1993 : കുംഭീന്ദ്രന്‍ പോയ്‌ ത്രികൂടാചല...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

കുംഭീന്ദ്രന്‍ പോയ്‌ ത്രികൂടാചലസരസി മുദാ പണ്ടഗസ്തസ്യ ശാപാല്‍
പിന്‍കാലിന്മേല്‍ കടിച്ചൂ മുതല കടിവിടാഞ്ഞായിരത്താണ്ടുഴന്നാന്‍
അന്നേരം പോന്നു വന്നൂ മുരരിപു ഗരുഡാരൂഢനായ്‌ ധ്യാനശക്ത്യാ
നക്രം ചക്രേണ കൊന്നക്കരിവരനഥ സായൂജ്യമേകീ മുകുന്ദന്‍.

ശ്ലോകം 1994 : ആമട്ടമാത്യനൃപര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ആമട്ടമാത്യനൃപര്‍ വാഴ്വതു കണ്ടുകണ്ട--
സ്സാമര്‍ത്ഥ്യമേറ്റമിയലും ഖലരെട്ടുവീടര്‍
ധീമങ്ങി, യേഷണി മുറയ്ക്കു തുടങ്ങി, തോതു--
പോമന്നു മായതുടരുന്നൊരരക്കര്‍ പോലെ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1995 : ധ്യായേയം രത്നപീഠേ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധ്യായേऽയം രത്നപീഠേ ശുകകളപഠിതം ശൃണ്വതീം ശ്യാമളാംഗീം
ന്യസ്തൈകാംഘ്രീം സരോജേ ശശിശകലധരാം വല്ലകീം വാദയന്തീം
കല്‌ഹാരാബദ്ധമാലാം നിയമിതവിലസച്ചൂളികാം രക്തവസ്ത്രാം
മാതംഗീം ശംഖചക്രാം മധുമദവിവശാം ഹിത്രകോത്‌ഭാസിഫാലാം.

ശ്ലോകം 1996 : കേയൂരാംഗദകങ്കണോത്തമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കേയൂരാംഗദകങ്കണോത്തമമഹാരത്നാംഗുലീയാങ്കിത--
ശ്രീമദ്ബാഹുചതുഷ്കസങ്ഗതഗദാശംഖാരിപങ്കേരുഹാം
കാഞ്ചിത്‌ കാഞ്ചനകാഞ്ചിലാഞ്ഛിതലസത്പീതാംബരാലംബിനീ--
മാലംബേ വിമലാംബുജദ്യുതിപദാം മൂര്‍ത്തിം തവാര്‍ത്തിച്ഛിദം.

കവി: മേല്‍പ്പത്തൂര്‍, കൃതി: നാരായണീയം

ശ്ലോകം 1997 : കായുന്നൂ കര, ളായിരം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കായുന്നൂ കര, ളായിരം ഭയമുയര്‍ന്നീടുന്നു മേ;കാലനൂര്‍--
ക്കായിപ്പായുകയാണനത്യയരയം കാലാഹ്വയപ്പോര്‍ഹയം;
ആയുസ്സിന്നവസാനമാര്‍ക്കറിയുമി,ങ്ങാസന്നമാവാം;മുകില്‍--
ഛായാകോമള! നിന്നപാംഗമലിവില്‍ച്ചായേണമിയ്യേഴയില്‍.

കവി : വി. കെ. ജി., കൃതി : അവില്‍പൊതി

ശ്ലോകം 1998 : അനിയതരുദിതസ്മിതം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : പുഷ്പിതാഗ്ര

അനിയതരുദിതസ്മിതം വിരാജല്‍--
കതിപയകോമളദന്തകുഗ്മളാഗ്രം
വദനകമലകം ശിശോഃ സ്മരാമി
സ്ഖലദസമഞ്ജസമുഗ്ദജല്‍പിതം തേ.

കവി : ഭവഭൂതി , കൃതി : ഉത്തരരാമചരിതം

ശ്ലോകം 1999 : വികസദ്‌ഭുവനേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വിയോഗിനി

വികസദ്‌ഭുവനേ മുഖോദരേ
നനു ഭൂയോऽപി തഥാവിധാനനഃ
അനയാ സ്ഫുടമീക്ഷിതോ ഭവാന്‍
അനവസ്ഥാം ജഗതാം ബതാതനോത്‌

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 2000 : അണ്ഡാന്തഃസ്ഥിതമായ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അണ്ഡാന്തഃസ്ഥിതമായ ജീവകണമായുണ്ടായി, യാണ്ടൊന്നിനെ--
ക്കൊണ്ടന്യൂനമനന്തരൂപമതു കൈക്കൊണ്ടീശപര്യങ്കമായ്‌,
അണ്ടര്‍ക്കും കുതുകം വളര്‍ത്തി, വിരവില്‍ തണ്ടാര്‍മകള്‍ക്കും കിട--
പ്പുണ്ടാക്കി, ത്തരുമീ സദസ്സു സുകൃതം രണ്ടായിരം നാവിനാല്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 2001 : ആരായാലെന്തു? പാരം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ആരായാലെന്തു? പാരം മദമിളകിവരും കൊമ്പനാവട്ടെ;യെല്ലാം
വേരോടേ കൊന്നൊടുക്കിജ്ഝടിതി കടപുഴക്കും കൊടുങ്കാറ്റുമാട്ടേ;
നേരില്ലാത്തഗ്നിയാട്ടേ;യലകു കടലെടുത്തോട്ടെ; കാരുണ്യ നീല--
പ്പാരാവാരത്തിടമ്പാം തിരുവടി തുണയുണ്ടെന്തു സംഭ്രാന്തി കൊള്ളാന്‍?

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 2002 : നീലാഞ്ജനാദൃനിഭമൂര്‍ദ്ധ്വ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

നീലാഞ്ജനാദൃനിഭമൂര്‍ദ്ധ്വപിശംഗകേശം
വൃത്തോഗ്രലോചനമുദാരഗദാകപാലം
ആശാംബരം ഭുജഗഭൂഷണമുഗ്രദംഷ്ട്രം
ക്ഷേത്രേശമദ്‌ഭുതതനും പ്രണമാമി ദേവം.

കൃതി : (ക്ഷേത്രപാലധ്യാനം)

ശ്ലോകം 2003 : അവിദ്യാനാമന്തസ്തിമിര...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശിഖരിണി

അവിദ്യാനാമന്തസ്തിമിരമിഹിരദ്വീപനഗരീ
ജഡാനാം ചൈതന്യസ്തബകമകരന്ദസ്രുതിഝരീ
ദരിദ്രാണാം ചിന്താമണിഗുണനികാ, ജന്മജലധൌ
നിമഗ്നാനാം ദംഷ്ട്രാ, മുരരിപുവരാഹസ്യ ഭവതി

കവി : ശ്രീ ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 2004 : ദേവീ പദ്‌മാസനസ്ഥാ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ദേവീ പദ്‌മാസനസ്ഥാ വിപുലകടിതടീ പദ്‌മപത്രായതാക്ഷീ,
ഗംഭീരാവര്‍ത്തനാഭിഃ സ്തനഭരനമിതാ ശുഭ്രവസ്ത്രോത്തരീയാ
ലക്ഷീര്‍ദ്ദിവ്യൈര്‍ഗ്ഗജേന്ദ്രൈര്‍മ്മണിഗണഖചിതൈഃ സ്നാപിതാ ഹേമകുംഭൈര്‍--
നിത്യം സാ പദ്‌മഹസ്താ മമ വസതു ഗൃഹേ സര്‍വ്വമംഗല്യയുക്താ.

ശ്ലോകം 2005 : ലക്ഷ്മ്യാ രംഗേ ശരദി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ലക്ഷ്മ്യാ രംഗേ ശരദി ശശിനഃ സൌധശൃംഗേ കയോശ്ചിത്‌
പ്രേമ്‌ണാ യൂനോസ്സഹ വിരഹതോഃ പേശലാഭിഃ കലാഭിഃ
ദ്വാരാസാധേര്‍ ക്വ നു ഖലവിധേര്‍? ദൂരനീതഃ സ തസ്യാഃ
സ്വാന്തസ്വപ്നേ ശുകമനു ഗിരാ ഭാവുകം സന്ദിദേശ.

കവി : ലക്ഷ്മീദാസന്‍, കൃതി : ശുകസന്ദേശം

ശ്ലോകം 2006 : ദൂനം ചിത്തം ദുരിതഹരമാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ദൂനം ചിത്തം ദുരിതഹരമാം നാമപാരായണത്താ--
ലാനന്ദിപ്പിച്ചതിവിദുഷിതാന്‍ കീര്‍ത്തനം തീര്‍ത്തനേകം
ഗാനം ചെയ്യുന്നളവിലളവില്ലാത്തൊരാനന്ദപൂരേ
നൂനം മജ്ജിച്ചിടുമയി മയൂരേന്ദ്ര! കര്‍ണേന്ദൃയം തേ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 2007 : ഗംഗാധരാദൃത, മസംഗാശയാംബുരുഹ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മത്തേഭം

ഗംഗാധരാദൃത, മസംഗാശയാംബുരുഹഭൃംഗായിതം, ദിതിഭുവാം
ഭംഗാവഹം, വിധൃതതുംഗാചലം, പൃഥുഭുജംഗാധിരാജശയനം,
അംഗാനുഷംഗിമൃദുപിംഗാംബരം, പരമനംഗാതിസുന്ദരതനും,
ശൃംഗാരമുഖ്യരസരംഗായിതം, ഭജ ത, മംഗാബ്ജനാഭമനിശം.

കവി : സ്വാതിതിരുനാള്‍

ശ്ലോകം 2008 : ആസ്രംസത്‌ ക്ഷൌമനീവീം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ആസ്രംസത്‌ ക്ഷൌമനീവീം നിജഭുജലതയാ ധാരയന്തീം ലലാമ--
പ്രോദ്യത്‌ഫാലാന്തരാളാം വിലുളിതചികുരാം ക്രീഡതീം കന്തുകേന
ഹേമാംഭോജാഭിരാമാം മദനരിപുമനഃ ക്ഷോഭമാപാദയന്തീ--
മായാന്തീം താമുപാസേ നിജചരണജൂഷാമിഷ്ടദാം വിഷ്ണുമായാം.

ശ്ലോകം 2009 : ഹേ, ഹേ, എന്തെന്തു കൂത്താണിതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഹേ! ഹേ! എന്തെന്തു കൂത്താണിതു? ചെകിടടയും വണ്ണമീവണ്ണമേട്ടം
ഹാഹാരാവം മുഴക്കിപ്പുനരിഹ പൊടി ധൂളിച്ചു മേളിച്ചുകൊണ്ടു്‌!
ഹോ! ഹോ! തിക്കിത്തിരക്കിത്തുരുതുരെ വളരെഡ്ഢീക്കോടാള്‍ക്കൂട്ടമയ്യോ!
ഹൂഹൂയെന്നാര്‍ത്തടുക്കുന്നിതു കുടല്‍പിടയും മട്ടിലിന്നൊട്ടതല്ലേ.

കവി : വെണ്മണി മഹന്‍

ശ്ലോകം 2010 : ഹേമാംഭോജേ നിഷണ്ണം ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ഹേമാംഭോജേ നിഷണ്ണം സ്രവദമൃതഘടൌ ചക്രശംഖൌ കരാബ്ജേ--
ഷ്വക്ഷസ്രക്കുണ്ഡികാഖ്യേ ശിരസി ശശികലാം ധാരയന്തം സുഭൂഷം
ഹേമാഭം പീതവസ്ത്രം രവിശശിദഹനത്രീക്ഷണം ചിത്സ്വരൂപം
സര്‍വ്വജ്ഞം സര്‍വ്വഗം തം ഹരിഹരവിധിജം വിശ്വരൂപം നമാമി.

ശ്ലോകം 2011 : ഹാ ഹാ, മേ നിശ്ചയിപ്പാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഹാ ഹാ, മേ നിശ്ചയിപ്പാന്‍ പണിയിതു സുഖമോ ദു:ഖമോ നിദ്ര താനോ
മോഹം താനോ മദം വാ സുമുഖി, വിഷമതിന്‍ വ്യാപ്തിയോയെന്നുമിപ്പോള്‍
ദേഹസ്പര്‍ശങ്ങള്‍ തോറും തരുണി, മമ വികാരത്തിനാലിന്ദൃയൌഘം
മോഹിക്കുന്നൂ മനസ്സില്‍ കളമൊഴി, തെളിവും മൂടലും ചേര്‍ന്നിടുന്നൂ.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 2012 : ദുഗ്ദാബ്ധിദ്വീപവര്യ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ദുഗ്ദാബ്ധിദ്വീപവര്യപ്രവിലസിതസുരോദ്യാനകല്‍പദ്രുമാധോ
ഭദ്രാംഭോജന്മപീഠോപരിഗതവിനതാനന്ദനസ്കന്ധസംസ്ഥഃ
ദോര്‍ഭിര്‍ബ്ബിഭ്രദ്രഥാംഗം വരദമഥ ഗദാം പങ്കജം സ്വര്‍ണ്ണവര്‍ണ്ണം
ഭാസ്വന്മൌലിര്‍വ്വിചിത്രാഭരണപരിഗതഃ സ്യാച്ഛൃയേ വോ മുകുന്ദഃ

ശ്ലോകം 2013 : ദാരിദ്ര്യദുഃഖത്തില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ദാരിദ്ര്യദുഃഖത്തിലുഴന്നിടുന്നോര്‍
ധാരാളമുണ്ടീഭുവനത്തിലെങ്ങും
ശരിക്കവര്‍ക്കേകിടുമര്‍ത്ഥമെല്ലാം
നാരായണന്നര്‍പ്പണമായ്‌ വരട്ടെ

കവി : ടി. ടി. ജി. നായര്‍, എറണാകുളം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2014 : ശ്യാമാം വിചിത്രാംശു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവംശ/വംശസ്ഥം

ശ്യാമാം വിചിത്രാംശുകരത്നഭൂഷണാം
പത്മാസനാം തുംഗപയോധരാനതാം
ഇന്ദീവരേ ദ്വേ നവശാലിമഞ്ജരീം
ശുകം ദധാനാം വസുധാം ഭജാമഹേ.

ശ്ലോകം 2015 : ഇന്ദ്രന്‍, ധാതാ, വുപേന്ദ്രന്‍,...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഇന്ദ്രന്‍, ധാതാ, വുപേന്ദ്രന്‍, പിതൃപതി, പവനന്‍, പാവകന്‍, പാശികാലന്‍
ചന്ദ്രന്‍, ചണ്ഡാംശു, മുമ്പാം ജഗദധികൃതരില്‍പ്പോലുമേകന്‍ പിഴച്ചാല്‍
അന്നാസ്ഥാനം വഹിപ്പാന്‍ തവപദകമലോപാസകന്മാരിലേകന്‍
വന്നീടേണം; പരന്മാരതിനു കുശലര,ല്ലൊക്കെയും ശക്തിസാധ്യം

കവി : ഒറവങ്കര, കൃതി : ദേവീസ്തവം

ശ്ലോകം 2016 : അരുണനളിനസംസ്ഥം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

അരുണനളിനസംസ്ഥം കാഞ്ചനോദ്ദീപ്തവര്‍ണ്ണം
കരദൃതദരചക്രം പീതകൌശേയവസ്ത്രം
കനകകലശസംരക്തോല്‍പലാസക്തപാണിം
ശ്രിയമപരകരാഭ്യാം ബിഭ്രതം നൌമി വിഷ്ണും.

ശ്ലോകം 2017 : കാലം കുറഞ്ഞ ദിനമെങ്കിലും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

"കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൌവന"മെന്നു നിന്റെ--
യീ ലോലമേനി പറയുന്നനുകമ്പനീയം.

കവി : കുമാരനാശാന്‍, കൃതി : വീണപൂവു്‌

ശ്ലോകം 2018 : ചക്രം ശംഖം ച ചാപം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ചക്രം ശംഖം ച ചാപം പരശുമസിമിഷും ശൂലപാശാങ്കുശാഗ്നിം
ബിഭ്രാണം ചര്‍മ്മഖേടം ഹലമുസലഗദാകുന്തമത്യുഗ്രദംഷ്ട്രം
ബാലാകേശം തിനേത്രം കനകമയലസത്‌ ഗാത്രമത്യുഗ്രരൂപം
വന്ദേ ഷഡ്‌കോണസംസ്ഥം സകലരിപുജനപ്രാണസംഹാരചക്രം.

, കൃതി : (നിഗ്രഹചക്രം -- മഹാസുദര്‍ശനം -- ധ്യാനം)

ശ്ലോകം 2019 : ബ്രഹ്മാവര്‍ത്തം ജനപദം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

ബ്രഹ്മാവര്‍ത്തം ജനപദമധശ്ഛായയാ ഗാഹമാനഃ
ക്ഷേത്രം ക്ഷത്രപ്രധനപിശുനം കൌരവം തദ്‌ ഭജേഥാഃ
രാജന്യാനാം ശിതശരശതൈര്‍യത്ര ഗാണ്ഡീവധന്വാ
ധാരാപാതൈസ്ത്വമിവ കമലാന്യഭ്യവര്‍ഷന്മുഖാനി

കവി : കാളിദാസന്‍, കൃതി : മേഘദൂതം

ശ്ലോകം 2020 : രൌദ്രം രൌദ്രാവതാരം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

രൌദ്രം രൌദ്രാവതാരം ഹുതവഹനയനം ചോര്‍ധ്വകേശം സദംഷ്‌ട്രം
വ്യോമാംഗം ഭീമരൂപം ഘിണിഘിണിരഭസം ജ്വാലമാലാകലാപം
ഭൂതപ്രേതാദിനാഥം കരകലിതമഹാഖഡ്ഗഖേടം ച സൌമ്യം
വന്ദേ ലോകൈകവീരം ത്രിഭുവനനമിതം ശ്യാമളം വീരഭദ്രം.

ശ്ലോകം 2021 : ഭൂവിന്‍ മൂകതമസ്സകറ്റി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭൂവിന്‍ മൂകതമസ്സകറ്റി, യിരവിന്‍വല്ലായ്മയെല്ലാമൊഴി--
ച്ചാവിണ്‍ഗോപുരമേടവിട്ടുപതിവായ്‌ക്കാരുണ്യമോടെത്തിടും
തൂവെണ്‍പൂഞ്ചിറകാര്‍ന്നിടുന്നൊരുദയശ്രീ നിന്റെയോമല്‍ക്കരം
പൂവിന്‍പട്ടിതള്‍ തൊട്ടുണര്‍ത്തുമളവില്‍, ഞാന്‍ നിന്റെ വൈതാളികന്‍!

കവി : പ്രമീളാദേവി, കൃതി : വിഷുക്കണി

ശ്ലോകം 2022 : താരാദിപഞ്ചമനുഭിഃ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

താരാദിപഞ്ചമനുഭിഃ പരിഗീയമാനം
മാനൈരഗമ്യമനിzഅം ജഗദേകമൂലം
സച്ചിത്‌സമസ്തഗമനശ്വരനച്യുതം ത--
ത്തേജഃ പരം ഭജത സാന്ദ്രസുധാംബുരാശിം.

ശ്ലോകം 2023 : സാ വാ അയം ബ്രഹ്മ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സാ വാ അയം ബ്രഹ്മ മഹദ്വിമൃഗ്യം
കൈവല്യനിര്‍വാണസുഖാനുഭൂതിഃ
പ്രിയഃ സുഹൃദ്വഃ ഖലു മാതുലേയ
ആത്മാര്‍ഹണീയോ വിധികൃദ്‌ഗുരുശ്ച.

കവി : വ്യാസന്‍, കൃതി : ശ്രീമദ്ഭാഗവതം (7.15.76)

ശ്ലോകം 2024 : പത്തോളം കൊല്ലമായ്‌ നിന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പത്തോളം കൊല്ലമായ്‌ നിന്‍ തിരുനടയില്‍ ഹരേ, അര്‍ച്ചനാപുഷ്പവുംകൊ--
ണ്ടെത്താറുണ്ടെങ്കിലിപ്പൊ,ലവശത പലതുണ്ടുറ്റവര്‍ക്കും മടുത്തു
നിര്‍ത്താറായെന്നു തോന്നുന്നിവനുടെ നടനം ജീവിതത്തിന്നരങ്ങില്‍
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

കവി : അച്യുതന്‍ കുട്ടി, കാടാമ്പുഴ, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2025 : നിരപരാധരാം...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം :

നിരപരാധരാം ലോകരെബ്ഭവാന്‍
നരപതേ വധം ചെയ്കിലീവിധം
നരകമെങ്ങനേ നീയൊഴിച്ചീടും?
നിരവിശേഷമാം നിന്റെ വംശവും

ശ്ലോകം 2026 : "നാരായണാ" യെന്നിവന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

"നാരായണാ" യെന്നിവനുച്ചരിച്ചാ--
ലാരാഞ്ഞുവന്നിങ്ങു തുണച്ച കൃഷ്ണാ
തീരാത്ത സന്താപമിയന്ന ജന്മം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : എം. ജി. വേണുഗോപാലന്‍, അമ്പാടി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2027 : തുല്യം ചൊല്ലിക്കൊടുക്കുന്നിതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തുല്യം ചൊല്ലിക്കൊടുക്കുന്നിതു ഗുരു ജഡനും പ്രാജ്ഞനും വിദ്യയെത്താ--
നില്ലാതാക്കില്ലെവന്നും ഗ്രഹണപടുതയെത്താന്‍ കൊടുക്കാറുമില്ല;
തെല്ലും മണ്‍കട്ട ബിംബത്തിനെ വിമലമണിയ്ക്കൊപ്പമായുള്‍ഗ്രഹിക്കു--
ന്നില്ലവ്വണ്ണം ഫലംകൊണ്ടിരുവരുമായേതവും ഭേദമുണ്ടാം.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 2028 : തഞ്ചത്തില്‍ക്കളസൂക്തിയാലെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തഞ്ചത്തില്‍ക്കളസൂക്തിയാലെ പുളകം ചേര്‍ത്തൂ ചെറുശ്ശേരിയ--
ത്തുഞ്ചന്‍ തന്‍കിളി കൊഞ്ചിനാള്‍ മധുരമായദ്വൈതഗീതാമൃതം;
കുഞ്ചന്‍ പൂത്തിരിതന്‍ കളിപ്പൊലിമയില്‍ പൊട്ടിച്ചിരിപ്പിച്ചുതന്‍
നെഞ്ചം കൈരളിദേവിയാള്‍ക്കു രസലാസ്യോദാരകേദാരമായ്‌.

ശ്ലോകം 2029 : കണ്ടെത്തീടണമാശയുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കണ്ടെത്തീടണമാശയുണ്ടു, പരമാം തത്ത്വം ഗ്രഹിക്കുന്നുമു--
ണ്ടെന്നെത്താന്‍ പൊടിയാക്കുമാറണവതെമ്പാടും മൃഗീയത്വമാം;
തിങ്കള്‍ക്കീറുയരുന്ന പോതൊഴുകിടും മഞ്ഞെന്ന പോല്‍ മാനസ--
ത്തിങ്കല്‍ ഭക്തി ലഭിക്കുവാനിട ലഭിച്ചാകില്‍ ജയിച്ചാവു ഞാന്‍!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി, കൃതി : ശ്രീഗുരുവായുപുരേശ്വരസ്തവം

ശ്ലോകം 2030 : തിര്യക്‌കണ്ഠവിലോലമൌലി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തിര്യക്‌കണ്ഠവിലോലമൌലിതരളോത്തംസസ്യ വംശോച്ചലദ്‌--
ഗീതിസ്ഥാനകൃതാവധാനലലനാലക്ഷൈര്‍ന സംലക്ഷിതാഃ
സമ്മുക്താ മധുസൂദനസ്യ മധുരേ രാധാമുഖേണ്ടൌ മൃദു--
സ്പന്ദം കന്ദളിതാശ്ചിരം ദദതു വഃ ക്ഷേമം കടാക്ഷോര്‍മയഃ

കവി : ജയദേവന്‍, കൃതി : ഗീതഗോവിന്ദം

ശ്ലോകം 2031 : സന്തപ്തായസി സംസ്ഥിതസ്യ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സന്തപ്തായസി സംസ്ഥിതസ്യ പയസോ നാമാപി ന ശ്രൂയതേ;
മുക്താകാരതയാ തദേവ നളിനീപത്രസ്ഥിതം ദൃശ്യതേ;
അന്തസ്സാഗരശുക്തിമധ്യപതിതം തന്മൌക്തികം രാജതേ;
പ്രായേണാധമമധ്യമോത്തമജുഷാമേവം വിധം വൃത്തയഃ

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 2032 : അര്‍ഥം കാമിച്ചു മര്‍ത്ത്യന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

അര്‍ത്ഥം കാമിച്ചു മര്‍ത്ത്യന്‍ പലപല വിധവേഷങ്ങളും കെട്ടിടുന്നൂ
വ്യര്‍ത്ഥം താന്‍ ചെയ്‌വതെല്ലാ, മുലകമിതു മഹാനാടകം തന്നെയല്ലോ!
ഒത്തിട്ടില്ലീയെനിക്കീ നരകസദൃശമാം നാടകം പൂര്‍ത്തിയാക്കാന്‍
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

കവി : യശോദ, നെച്ചൂര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2033 : ഓജസ്സാര്‍ന്ന മുഖങ്ങള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഓജസ്സാര്‍ന്ന മുഖങ്ങള്‍ ചൂഴെയുരുകും തൂവെള്ളിപൊല്‍ ശുഭ്രമാം
തേജസ്സിന്‍ പരിവേഷമാര്‍ന്നു തെളിവില്‍ കാണുന്നിതാ വ്യക്തികള്‍;
രാജച്ചന്ദൃകയൊത്ത രമ്യവസനം പൂണ്ടോരഹോ! സ്ഫാടിക--
ഭ്രാജന്മൂര്‍ത്തികള്‍ വാണിതന്റെ പരിഷല്‍സാമാജികന്മാരിവര്‍.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 2034 : രണ്ടായ്‌ നീങ്ങിയകന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രണ്ടായ്‌ നീങ്ങിയകന്നു നിന്നിവിടെ നാം വിസ്തീര്‍ണ്ണമാര്‍ഗ്ഗം ശരി--
ക്കുണ്ടാക്കുന്നു വിടേശജര്‍ക്കു വിജയപ്രാസാദമുള്‍പ്പൂകുവാന്‍;
പണ്ടാ പ്രാജ്ഞപിതാക്കള്‍ ചെയ്ത പടി, നാം തോളോടു തോളായ്‌ നില--
ക്കൊണ്ടാലോ, മതില്‍ വേറെ വേണ്ട, ഭരതക്ഷേത്രത്തെ രക്ഷിക്കുവാന്‍!

കവി : വള്ളത്തോള്‍, കൃതി : കാട്ടെലിയുടെ കത്തു്‌

ശ്ലോകം 2035 : പണ്ടത്തെപ്പണ്ഡിതാഖണ്ഡല...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പണ്ടത്തെപ്പണ്ഡിതാഖണ്ഡലകുലമഖിലം വിണ്‍മൊഴിത്തോഴരാ, ണിം-
ഗ്ലണ്ടിന്‍ തണ്ടാര്‍ന്ന ഹൌണീമണിയിലഥ പരിഷ്കാരികള്‍ക്കേറി കമ്പം
രണ്ടും മാറ്റിത്തമെന്നാക്കവിയവികലഭക്ത്യാദരം ഭാഷയൊക്കെ--
ക്കൊണ്ടിഷ്ടംപൂണ്ടുപൂണ്ടാന്‍; അതുപുതുപുളകം കൊണ്ടുകൊണ്ടാടി ലോകം

കവി : എന്‍. കെ. ദേശം, കൃതി : വെണ്മണി സ്മരണ

ശ്ലോകം 2036 : രാധാമുഗ്ദമുഖാരവിന്ദ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാധാമുഗ്ദ്ധമുഖാരവിന്ദമധുപസ്ത്രെയിലോക്യമൌലിസ്ഥലീ--
നേപഥ്യോചിതനീലരത്നമവനീഭാരാവതാരാന്തകഃ
സ്വച്ഛന്ദം വ്രജസുന്ദരീജനമനസ്തോഷപ്രദോഷശ്ചിരം
കംസധ്വംസനധൂമകേതുരവതു ത്വാം ദേവകീനന്ദനഃ

കവി : ജയദേവന്‍, കൃതി : ഗീതഗോവിന്ദം (സാകാംക്ഷപുണ്ഡരീകാക്ഷം)

ശ്ലോകം 2037 : സര്‍വ്വം നശ്വരമിപ്രപഞ്ചമഖിലം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സര്‍വ്വം നശ്വരമിപ്രപഞ്ചമഖിലം മിഥ്യയ്ക്കടിപ്പെട്ടുപോയ്‌
നിര്‍വീര്യം ജനകോടി, മര്‍ത്യനുമഹാദുഃഖങ്ങളേ ശാശ്വതം
നിര്‍വ്യാജം നിലയേവ, മിക്കഥകളെപ്പാടുന്ന ഞാനല്ലയോ
സര്‍വ്വാരാദ്ധ്യനെനിക്കൊരുക്കുക മലര്‍ച്ചെണ്ടൊന്നു മാലോകരേ.

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 2038 : നായാതസ്സഖി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നായാതസ്സഖി! നിര്‍ദ്ദയോ യദി ശഠസ്ത്വം ദൂതി! കിം ദൂയസേ?
സ്വച്ഛന്ദം ബഹുവല്ലഭഃ സ രമതേ കിം തത്ര തേ ദൂഷണം?
പശ്യാദ്യപ്രിയസംഗമായ ദയിതസ്യാകൃഷ്യമാണം ഗുണൈ--
രുല്‍കണ്ഠാര്‍ത്തിഭരാദിവ സ്ഫുടദിദം ചേതസ്സ്വയം യാസ്യതി

കവി : ജയദേവന്‍, കൃതി : ഗീതഗോവിന്ദം (നാഗരികനാരായണം)

ശ്ലോകം 2039 : പാരാകവെ ചുറ്റിയലഞ്ഞു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

പാരാകവെ ചുറ്റിയലഞ്ഞു നാനാ--
ചാരങ്ങളില്‍ വിഭ്രമമാര്‍ന്നിടാതെ
നേരായി നാം ചെയ്‌വതശേഷവും ശ്രീ--
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : മണികണ്ഠന്‍, പാഴൂര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2040 : നിഖിലഭുവനലക്ഷ്മീ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

നിഖിലഭുവനലക്ഷ്മീനിത്യലീലാസ്പദാഭ്യാം
കമലവിപിനവീഥീഗര്‍വ്വസര്‍വ്വങ്കഷാഭ്യാം
പ്രണമദഭയദാനപ്രൌഢഗാഢോദ്വതാഭ്യാം
കിമപി വഹതു ചേതഃ കൃഷ്ണപാദാംബുജാഭ്യാം!

കവി : ലീലാശുകന്‍, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം സംസ്കൃതം (1.12)

ശ്ലോകം 2041 : പാരില്‍ജ്ജനം സൌഖ്യമിയന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

പാരില്‍ജ്ജനം സൌഖ്യമിയന്നു വാഴാന്‍
പോരിന്റെ ദുര്‍ഗന്ധമൊഴിഞ്ഞു പോകാന്‍
ഞാന്‍ ചാര്‍ത്തുമീ കീര്‍ത്തനസൂനമാല്യം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : ശ്യാമ പരമേശ്വരന്‍, വളാഞ്ചേരി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2042 : ഞാനും വന്നു ജഗത്തില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഞാനും വന്നു ജഗത്തി, ലെന്തിനെവിടുന്നെങ്ങോട്ടു?--കഷ്ടം വൃഥാ
ഞാനും വന്നു ജഗത്തിലെന്നു വരുമോ മജ്ജീവിതം ശൂന്യമോ?
ഗാനാലാപനലോലമാം ഹൃദയമേ, നീ നല്ലപോല്‍ നോക്കു, നീ
കാണും കാഴ്ച യഥാര്‍ത്ഥമോ, കപടമോ, വിഭ്രാന്തിയോ മായയോ?

കവി : ചങ്ങമ്പുഴ, കൃതി : രാക്കിളികള്‍

ശ്ലോകം 2043 : ഗഗനതലമിടിഞ്ഞു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

ഗഗനതലമിടിഞ്ഞു താണതൊക്കും
നഗപതി നീലനിതംബഭൂവിലേവം
ഭഗിനി! പറകയെന്തിതാര്‍ന്നതിങ്ങീ--
യഗണിതദിവ്യവിഭൂതി മര്‍ത്യലോകം.

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 2044 : ഭാസ്വത്‌ഭാസ്വത്‌സഹസ്ര...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ഭാസ്വത്‌ഭാസ്വത്‌സഹസ്രപ്രഭമരിദരകൌമോദകീപങ്കജാനി
ദ്രാഘിഷ്ടൈര്‍ബ്ബാഹുദണ്ഡൈര്‍ദ്ദധതമജിതമാപീതവാസോ വസാനം
ധ്യായേത്‌ സ്ഫായത്‌കിരീടോജ്ജ്വലമകുടമഹാകുണ്ഡലം വന്യമാലാ--
വത്സശ്രീകൌസ്തുഭാഢ്യം സ്മിതമധുരമുഖം ശ്രീധരാശ്ലിഷ്ടപാര്‍ശ്വം.

ശ്ലോകം 2045 : ധീരന്മാരിഹ സത്യവും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധീരന്മാരിഹ സത്യവും പ്രിയവുമായുള്ളോരു വാക്യത്തിനെ--
പ്പാരില്‍ ധേനുവിതെന്നു ചൊല്ലുമിതിനാലുണ്ടാം ശുഭം സര്‍വ്വവും;
ചേരും നല്ലൊരു കീര്‍ത്തി, യിഷ്ടമഖിലം സിദ്ധിക്കുമെന്നല്ലുടന്‍
ദൂരത്തോടുമമംഗലം ദുരിതവും താനേ നശിക്കും ദ്രുതം.

കവി : ചാത്തുക്കുട്ടി മന്നടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം പരിഭാഷ

ശ്ലോകം 2046 : ചാലേ തത്ര പുലിക്കുറിച്യഭിധമാം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാലേ തത്ര പുലിക്കുറിച്യഭിധമാം കോട്ടയ്ക്കകം തമ്പിമാര്‍
താലോലിച്ചഴകപ്പനാം മുതലിയാര്‍ പുക്കാവസിക്കും വിധൌ
പാലാഴിപ്രിയനന്ദനീപതിഹിതന്‍ ശ്രീവീരമാര്‍ത്താണ്ഡഭൂ--
പാലന്‍ പാലൊലിയും ഗിരൈവമരുളിച്ചെയ്തീടിനാന്‍ മന്ത്രിണൌ.

, കൃതി : ശ്രീവീരമാര്‍ത്താണ്ഡവര്‍മ്മചരിതം ആട്ടക്കഥ

ശ്ലോകം 2047 : പൊള്ളാം പൊള്ളാം മനസ്സേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പൊള്ളാം പൊള്ളാം മനസ്സേ! തവഗതിയിനിയാരുള്ളു! നോക്കാതെ തള്ളി--
ക്കൊള്ളാം, കൊള്ളാത്തതല്ലാത്തൊരു കവിതയിനിത്തീര്‍ക്കുവാനാരുമില്ല,
തള്ളാം, തള്ളാം തിരക്കിസ്സുകവിതയതിനെദ്ദുഷ്കവിത്വത്തിനേറെ--
ത്തുള്ളാം, തുള്ളാന്‍ വരട്ടെ, കവിസിതമണിയാ വാനിലുണ്ടേ ചൊടിക്കും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ , കൃതി : (വെണ്മണി മഹന്റെ മരണത്തെപ്പറ്റി)

ശ്ലോകം 2048 : തീണ്ടാനാരി കറപ്പു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തീണ്ടാനാരി കറപ്പു ജീരകമരം തണ്ടിഞ്ചിപൂരാടവും
വെണ്‍കൊറ്റക്കുടയും വിയര്‍പ്പുതുണിയും വേഴാമ്പലോടാമ്പലും
പഞ്ചാരപ്പൊതിയും ചിരിച്ച ചിരിയും ധാന്വന്തരം പമ്പരം
ഇത്ഥം പേകള്‍ പറഞ്ഞുകൊണ്ടു വിലസും ഭ്രാന്തായ തുഭ്യം നമഃ

കവി : കൊച്ചുനമ്പൂതിരി

ശ്ലോകം 2049 : പഞ്ചാരപ്പൊടിയോടു പാരമിടയും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പഞ്ചാരപ്പൊടിയോടു പാരമിടയും ത്വല്‍പ്പദ്യമിപ്പോള്‍ ഭവാന്‍
അഞ്ചാറല്ല കൊടുത്തയച്ചതിരുപത്തഞ്ചും സഖേ സാദരം
എന്‍ ചാരത്തിഹ വന്ന നേരമധുനാ വായിച്ചു വായിച്ചു ഞാന്‍
നെഞ്ചാകെത്തെളിവായി മന്ദമെഴുനേറ്റഞ്ചാറു ചാടീടുവേന്‍.

കവി : വെണ്മണി മഹന്‍

ശ്ലോകം 2050 : എണ്‍പത്തൊന്നതു ദൂരെ വിട്ടു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എണ്‍പത്തൊന്നതു ദൂരെ വിട്ടു പതിനേഴന്‍പോടു കൈക്കൊണ്ടുതാ--
ന്നന്‍പത്തൊന്നവതാരബാലകനെഴും മുപ്പത്തിമൂന്നെപ്പൊഴും
സമ്പത്തെന്നു ദൃഢീകരിച്ചതെഴുനൂറ്റഞ്ചില്‍ സ്മരിച്ചീടിലി--
ങ്ങന്‍പത്തൊന്നതു ദൂരെയാക്കിയറുപത്തഞ്ചില്‍ സുഖിക്കാമെടോ!

കവി : കൊച്ചുനമ്പൂതിരി

ശ്ലോകം 2051 : സിരമുറികളില്‍ നിന്നിങ്ങൂറിടുന്നുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

സിരമുറികളില്‍ നിന്നിങ്ങൂറിടുന്നുണ്ടു രക്തം
വിരവിലിനിയുമറ്റില്ലെന്റെ ദേഹത്തില്‍ മാംസം
അരിയ പശി നിനക്കും ശാന്തമായില്ല നൂനം
ഗരുഡ, പറക, എന്തേ ഭക്ഷണം നീ നിറുത്തി?

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : (പരിഭാഷ)

ശ്ലോകം 2052 : അക്ഷീണം മദിരാശി തന്നില്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അക്ഷീണം മദിരാശി തന്നിലുളവാം വൃത്താന്തമിന്നൊക്കെയും
ശിക്ഷയ്ക്കിങ്ങരനാഴികയ്ക്കറിയുമാക്കമ്പിത്തപാലും ദ്രുതം
പക്ഷിപ്രൌഢനതെന്നപോലെ ഗമനം ചെയ്യുന്ന തീവണ്ടിയും
രക്ഷിച്ചീടണമാസ്ഥയോടു കയറേല്‍ക്കേറിക്കളിക്കും വിധൌ.

കവി : കൊച്ചുനമ്പൂതിരി

ശ്ലോകം 2053 : പ്രാര്‍ത്ഥിച്ചാല്‍ പദമേകുമെങ്കിലുമഹോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പ്രാര്‍ത്ഥിച്ചാല്‍ പദമേകുമെങ്കിലുമഹോ! മുന്നോട്ടെടുക്കാ ദൃഢം,
ക്രോധിച്ചാല്‍ വിറയാര്‍ന്നിടും പുനരുടന്‍ വൈവര്‍ണ്യവും കാട്ടിടും
കൂട്ടാക്കാതെ പിടിച്ചിഴച്ചിടുകിലോ സ്തംഭം പിടിച്ചീടുമേ
കഷ്ടം! മൂഢനു വാണി, യാര്യസഭയില്‍ കേഴും നവോഢാസമം.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ഭാഷാഭൂഷണം

ശ്ലോകം 2054 : കൊന്നപ്പൂക്കളില്‍ നിന്റെ കിങ്ങിണി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൊന്നപ്പൂക്കളില്‍ നിന്റെ കിങ്ങിണി, നറും മന്ദാരപുഷ്പങ്ങളില്‍
നിന്‍ മന്ദസ്മിതകാന്തി, നിന്‍ മിഴികളിന്നീ ശംഖുപുഷ്പങ്ങളില്‍,
നിന്‍ മെയ്ശോഭകളിന്ദ്രനീലമുകിലില്‍, പട്ടാട പൊന്‍വെയ്‌ലിലും
കണ്ണാ, വേറൊരു പുണ്യമെന്തു, മിഴികള്‍ക്കെങ്ങും ഭവദ്ദര്‍ശനം!

കവി : ഒ. എന്‍. വി. കുറുപ്പു്‌

ശ്ലോകം 2055 : നീരന്ധ്രാളകമിന്ദ്രനീലം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീരന്ധ്രാളകമിന്ദ്രനീല, മമലം പല്ലൊക്കെ മു, ത്തുത്സ്മിതം
ഹീരം, മല്‍പ്രിയ തന്റെ ചുണ്ടു പവിഴം, പൂമേനി ഗോമേദകം,
ആ രത്നങ്ങള്‍ വശത്തിലുള്ളവനിതാ സ്വല്‍പം ധനം നേടുവാന്‍
ദൂരത്തേയ്ക്കു ഗമിക്കയാണു -- മഹിതം നിന്‍ പ്രാഭവം ലോഭമേ!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 2056 : അരുളി തനയനീശന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അരുളി തനയനീശന്‍ -- "ജേര്‍ശലേം പുത്രിമാരേ!
പെരുകിടുമഴലിപ്പോളെന്നെയോര്‍ത്തിട്ടു വേണ്ട;
കരുതുവിനനുതാപം നിങ്ങളെത്താന്‍ നിനച്ചും;
വിരുതു വിലസുമൊമല്‍പ്പുത്രരെച്ചിന്ത ചെയ്തും."

കവി : കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 2057 : കരവിരലുകള്‍ കൊണ്ടച്ചുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

കരവിരലുകള്‍ കൊണ്ടച്ചുണ്ടു രണ്ടും മറച്ചി--
"ട്ടരുതരു"തിതി വീണ്ടും വിക്ലബം പൂണ്ടുരച്ചും
തരളമിഴി തിരിച്ചാളാനനം തോളിലേക്കായ്‌;
ഒരുവിധമതുയര്‍ത്തീ -- ഹന്ത! ചുംബിച്ചുമില്ല.

കവി : കാലടി രാമന്‍ നമ്പ്യാര്‍ / കാളിദാസന്‍, കൃതി : ശാകുന്തളം പരിഭാഷ (കേളീശാകുന്തളം)

ശ്ലോകം 2058 : തുപ്പല്‍ക്കോളാമ്പിയിപ്പോള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

തുപ്പല്‍ക്കോളാമ്പിയിപ്പോള്‍ പുതിയ പദവിയില്‍പ്പുഷ്പതാലം കണക്കാ--
യെത്തീ, തീന്‍മേശമേലും, വലിയവര്‍ വിലസും ക്ലബ്ബി, ലാപ്പീസിലും ഹാ!
ചത്തൂ പൊയ്പോയ കാലപ്പൊലിമ പലതുമീ നവ്യസംസ്കാരഭാവം
കല്‍പിയ്ക്കും വൈകൃതത്തില്‍ വികൃതി സുകൃതികള്‍ക്കാതെയേകുന്നമര്‍ഷം!

കവി : എസ്‌. എന്‍. കൈമള്‍, കൃതി : പരിഷ്കാരം മുക്തകം

ശ്ലോകം 2059 : ചോദിച്ചാരോടുമീ ഞാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചോദിച്ചാരോടുമീ ഞാന്‍ ജനിയിതു ചുളുവില്‍ക്കെഞ്ചി വാങ്ങിച്ചതല്ലാ;
വാദിച്ചീ ഭൌമസത്രക്കെടുനില തുടരാന്‍ ഹന്ത! ഞാനാളുമല്ലാ;
ഖേദിക്കാനെന്തു പിന്നെ, ത്തടവറ-- വെറുമീ മാംസസംഘാതയന്ത്രം--
ഭേദിച്ചന്തസ്സമീരന്‍ വിട പറയുവതും ഗാനമായ്ത്തീരുമെങ്കില്‍!

കവി : യൂസഫലി കേച്ചേരി, കൃതി : മര്‍ത്ത്യഗന്ധപ്രിയന്‍

ശ്ലോകം 2060 : ഖേദത്തെ നീക്കുവതിനെന്നിലുടന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ഖേദത്തെ നീക്കുവതിനെന്നിലുടന്‍ കനിഞ്ഞു
മോദത്തൊടിങ്ങിനിയെഴുന്നരുന്നതോര്‍ക്കില്‍
നാദത്തിലോ, നലമൊടൊറ്റലയത്തിലോ നീ
വേദത്തിലോ, വലിയവെള്ളെരുതിന്‍ പുറത്തോ?

കവി : കുമാരനാശാന്‍, കൃതി : സ്തോത്രകൃതികള്‍

ശ്ലോകം 2061 : നീരന്ധ്രനീലമിതു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

നീരന്ധ്രനീലമിതു വിണ്ടലമല്ല സിന്ധു;
താരങ്ങളല്ലിവ നുരക്കഷണങ്ങളത്രേ;
അല്ലേ ശശാങ്കനിതു സങ്കുചിതന്‍ ഫണീന്ദ്രന്‍;
അല്ലേ കളങ്കമിതു തല്‍പഗതന്‍ മുരാരി.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : (പരിഭാഷ)

ശ്ലോകം 2062 : ആരാകിലും ജീവിത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

ആരാകിലും ജീവിതരഥ്യയിങ്കല്‍
ദാരിദ്ര്യദുഃഖാദികളെത്തുരത്താന്‍
നേരായമാര്‍ഗ്ഗേണ ചരിയ്ക്കെ നെഞ്ചം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : മധു കുട്ടം പേരൂര്‍, എറണാകുളം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2063 : നാട്യപ്രധാനം നഗരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം
കാട്ടിന്നകത്തോ കടലിന്നകത്തോ
കാട്ടിത്തരുന്നൂ വിധി രത്നമെല്ലാം.

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 2064 : കന്യാകുമാരിക്ഷിതി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കന്യാകുമാരിക്ഷിതിയാദിയായ്‌ ഗോ--
കര്‍ണ്ണാന്തമായ്ത്തെക്കുവടക്കു നീളേ
അന്യോന്യമംബാശിവര്‍ നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം.

കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : കേരളപ്രതിഷ്ഠ

ശ്ലോകം 2065 : അവന്റെ പാട്ടാം മണിയൊച്ച...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അവന്റെ പാട്ടാം മണിയൊച്ച രാവിന്‍
പ്രശാന്തനിശ്ശബ്ദതയെപ്പ്പ്പിളര്‍ക്കെ,
അതാസ്വദിക്കുന്നതിനെന്നവണ്ണം
സ്തംഭിച്ചു നിന്നൂ ദിവി താരകങ്ങള്‍.

കവി : വള്ളത്തോള്‍, കൃതി : ഒരു തോണിയാത്ര

ശ്ലോകം 2066 : അകന്മഷം സുസ്വരമൊത്ത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

അകന്മഷം സുസ്വരമൊത്ത വാണിയേ
മുഖത്തില്‍ നിന്നും മുഖമാര്‍ഗമായ്‌ നരന്‍
സുഖം സ്വനഗ്രാഹകയന്ത്രമെന്നപോല്‍
പകര്‍ക്കിലേ നല്‍ശരിയായ്‌ വരൂ ദൃഢം.

കവി : കുട്ടമത്ത്‌ കുഞ്ഞികൃഷ്ണക്കുറുപ്പ്‌, കൃതി : കയ്യെഴുത്ത്‌

ശ്ലോകം 2067 : സര്‍വ്വം മറന്നിന്നൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

സര്‍വ്വം മറന്നിന്നൊരു പാറ്റ പോല്‍ നിന്‍
സംസര്‍ഗ്ഗനിര്‍വ്വാണരസത്തില്‍ മുങ്ങാന്‍
കാംക്ഷിപ്പു ഞാനീശ്വര, കാല്‍ക്ഷണം നീ
കാണിക്കയന്‍പാര്‍ന്ന മുഖാരവിന്ദം!

കവി : കുമാരനാശാന്‍, കൃതി : ആത്മാര്‍പ്പണം--ഒരു പ്രാര്‍ത്ഥന

ശ്ലോകം 2068 : കള്ളന്റെ കണ്ണിന്നമലാ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കള്ളന്റെ കണ്ണിന്നമലാഞ്ജനത്വം
കൈക്കൊണ്ടു കാണായ തമസ്സൊഴിഞ്ഞു
പ്രകാശമോ വീണ്ടുമനാദികാല--
സാമ്രാജ്യപീഠത്തെയലങ്കരിച്ചു

കവി : കുറ്റിപ്പുറം കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 2069 : പ്രപഞ്ചമേ, നീ പല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പ്രപഞ്ചമേ, നീ പല ദുഃഖജാലം
നിറഞ്ഞതാണെങ്കിലുമിത്രമാത്രം
ചേതോഹരക്കാഴ്ചകള്‍ നിങ്കലുള്ള
കാലത്തു നിന്‍ പേരിലെവന്‍ വെറുക്കും?

കവി : വള്ളത്തോള്‍

ശ്ലോകം 2070 : ചിലന്തി വെച്ചുള്ള...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചിലന്തി വെച്ചുള്ള വലയ്ക്കകത്തു
കൂച്ചിക്കുടുങ്ങുന്നഥ പൂച്ചി വൃന്ദം
ചതിപ്രവൃത്തിക്കടിപെട്ടുപോയാല്‍
ചാകാതെ ചത്തീടുമിവണ്ണമാരും

ശ്ലോകം 2071 : ചന്ദ്രോദയം പാര്‍ത്തെഴുമാഴി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

ചന്ദ്രോദയം പാര്‍ത്തെഴുമാഴി പോലെ--
യന്നേരമൊന്നുള്ളമലിഞ്ഞു ദേവന്‍
പാരിച്ച ബിംബാധരകാന്തി കോലും
ഗൌരീമുഖം കണ്ണുകളാല്‍ നുകര്‍ന്നാന്‍

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം പരിഭാഷ

ശ്ലോകം 2072 : പുരാ കവീനാം ഗണനാ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഉപേന്ദ്രവജ്ര

പുരാ കവീനാം ഗണനാപ്രസംഗേ
കനിഷ്ഠികാധിഷ്ഠിതകാളിദാസഃ
അദ്യാപി തത്തുല്യകവേരഭാവാ--
ദനാമികാ സാര്‍ത്ഥമയീ ബഭൂവ

ശ്ലോകം 2073 : അനര്‍ത്ഥഗര്‍ത്തങ്ങളിലാണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അനര്‍ത്ഥഗര്‍ത്തങ്ങളിലാണ്ടു തന്നേ
കിടക്കണം പോലിവര്‍ കീടതുല്യം!
വേദേതിഹാസാദിവിഭൂതിയെല്ലാം
മേല്‍ജ്ജാതി തന്‍ പൈതൃകമാണു പോലും!

കവി : വള്ളത്തോള്‍, കൃതി : ഒരു തോണിയാത്ര

ശ്ലോകം 2074 : വാരാശിതന്നാസുര...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

വാരാശിതന്നാസുരഭാവമാട്ടേ
വാരുറ്റ സൌഗന്ധികലാസ്യമാട്ടേ
നീരാളിയാം രോഗസമൃദ്ധിയാട്ടേ
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : എന്‍. എന്‍. പുരളിപ്പുറം, ആറ്റൂര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2075 : നിനക്കതിഷ്ടമെങ്കിലോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

നിനക്കതിഷ്ടമെങ്കിലോ വരാം വിരോധമില്ല ഞാന്‍
നിനച്ചിടുന്നതില്ല നിന്നെയാട്ടി ദൂരെയാക്കുവാന്‍
എനിയ്ക്കു നീയുപദ്രവം വരുത്തിടാതെ നോക്കിയാ--
ലനിഷ്ടമിങ്ങൊരിക്കലും ഭവിക്കയില്ല നിശ്ചയം.

കവി : മേരി ബനീഞ്ജ, കൃതി : ലോകമേ യാത്ര

ശ്ലോകം 2076 : എനിക്കിതിഷ്ടമെങ്കിലും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പഞ്ചചാമരം

എനിക്കിതിഷ്ടമെങ്കിലും തരാം നിനക്കുടുക്കുവാന്‍
നനച്ചതല്ലൊരിക്കലും പറഞ്ഞിടാമിതേ വരെ;
നിനക്കു വല്ലനിഷ്ടവും ഭവിക്കുകില്‍ സഹിക്കുവാന്‍
മനസ്സുറപ്പു കാട്ടണം നിനയ്ക്കൊലാ വഴക്കതില്‍.>

കവി : ബാലേന്ദു

ശ്ലോകം 2077 : നേരോതിടാമേറെ നിരാശ്രയന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നേരോതിടാമേറെ നിരാശ്രയന്‍ ഞാന്‍
ഓരോ ദിനം ചെയ്തു വരുന്ന കര്‍മ്മം
പാരാകെ സൃഷ്ടിച്ചു ഭരിച്ചിടും ശ്രീ--
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : വി ജെ. ജാതവേദന്‍ നമ്പൂതിരി, പാലക്കാട്‌, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2078 : പിബന്തി പാദൈരിതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പിബന്തി പാദൈരിതി കാരണേന
പാനം തു നിന്ദ്യം കില പാദപാനാം
പാദാശ്രിതാന്‍ പാന്തി സദാതപസ്ഥാഃ
പാനേന നൂനം സ്തുതിമാവഹന്തി!

കവി : ജ്യോതിര്‍മയി

ശ്ലോകം 2079 : പറന്നുവന്നെത്തിയതെങ്ങുന്നിന്ന്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

പറന്നുവന്നെത്തിയതെങ്ങുന്നിന്നൊ, രാ--
ളറിഞ്ഞതില്ല, ങ്ങിനെ രണ്ടു പക്ഷികള്‍
ഒരേ തരം കായ്‌കനി തിന്നു ഞങ്ങളി--
ങ്ങൊരേ മരക്കൊമ്പിലിരുന്നിതൊട്ടുനാള്‍.

കവി : കെ. കെ. രാജാ, കൃതി : ബാഷ്പാഞ്ജലി

ശ്ലോകം 2080 : ഒക്കുന്നില്ലീ ശിരസ്സില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഒക്കുന്നില്ലീ ശിരസ്സില്‍ മണിമകുടമുറപ്പിയ്ക്കുവാന്‍, ചുട്ടിയാകെ--
പ്പൊട്ടിപ്പോകുന്നു കണ്ണും കരളുമമിതമാവേഗമാര്‍ന്നുച്ചലിപ്പൂ
പറ്റുന്നില്ലീവിധത്തില്‍ നടനമതു തുടര്‍ന്നീടുവാനാര്‍ത്തിയോലും
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2081 : പൊല്‍തിങ്കള്‍ക്കല പൊട്ടുതൊട്ട...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവച്ഛെയിലാഗ്രശൃംഗങ്ങളില്‍
വെണ്‍കൊറ്റക്കുടപോല്‍ വിടര്‍ന്ന വിമലാകാശാന്തരംഗങ്ങളില്‍
നൃത്യദ്ധൂര്‍ജ്ജടിഹസ്തമാര്‍ന്ന തുടിതന്നുത്താള ഡുംഡും രവം
തത്ത്വത്തിന്‍ പൊരുളാലപിപ്പു മധുരം, സത്യം! ശിവം! സുന്ദരം!

കവി : ഒ. എന്‍. വി. കുറുപ്പു്‌

ശ്ലോകം 2082 : നവീനലോകം നെടുശാസ്ത്ര...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നവീനലോകം നെടുശാസ്ത്രനേത്രം
കൊണ്ടശ്ശതാബ്ദങ്ങള്‍ ചുഴിഞ്ഞു നോക്കി
ഇരുള്‍പ്പരപ്പിന്നടിയില്‍ക്കടന്നു
തടഞ്ഞുതപ്പിപ്പൊരുള്‍ തേടിനോക്കി

കവി : പള്ളത്തു രാമന്‍, കൃതി : വിചാരവിപ്ലവം

ശ്ലോകം 2083 : ഇനരശ്മി വഹിക്കയാല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

ഇനരശ്മി വഹിക്കയാല്‍ കറുത്തീ--
യിനമല്ലാതിരുളിന്റെ മക്കളല്ല
ഘനകോമളനായിടും യശോദാ--
തനയന്‍ തന്നവതാരമെന്നുമാകാം

കവി : കെ.പി. കറുപ്പന്‍, കൃതി : പുലയര്‍

ശ്ലോകം 2084 : ഘടയതു കുശലം നഃ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

ഘടയതു കുശലം നഃ കാളിയവ്യാളമര്‍ദ്ദീ
പവനപുരനിവാസീ വാസുദേവഃ സ ദേവഃ
ഖരകിരണതനൂജാലോലകല്ലോല ഡോളാ--
വിഹൃതികുതുകിതാനാം ഗോദുഹാം മോദഹേതുഃ

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ഗുരുവായുപുരേശസ്തവം

ശ്ലോകം 2085 : ഖലസാധുസമാന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

ഖലസാധുസമാനഭാവനാ--
നിലയാര്‍ന്നെന്നെ വഹിച്ചു നില്‍ക്കയാല്‍
ദലപാണികളാല്‍ സമീരനേ--
റ്റുലയും വാഴ തൊഴുന്നിതൂഴിയെ.

കവി : കെ. കെ. രാജാ, കൃതി : ബാഷ്പാഞ്ജലി

ശ്ലോകം 2086 : ദീനപ്പെട്ടു കിടന്നുരുണ്ടു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദീനപ്പെട്ടു കിടന്നുരുണ്ടു കരയാനല്ലീ നരത്വം, നമു--
ക്കൂനം വേണ്ട സുഖാരസാസവപരീസേവാര്‍ഥമെന്നോര്‍ക്കുവിന്‍
നാനാസുന്ദരരൂപശബ്ദസുരഭീസങ്കേതമായീവിധം
ആനന്ദിപ്പതിനല്ലയെങ്കിലുലകം സൃഷ്ടിക്കുമോ ചിന്മയന്‍?

, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2087 : നശിക്കയോ ബീജ, മതോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

നശിക്കയോ ബീജ, മതോ നവാങ്കുരം
ജനിക്കയോ, സത്ത കെടാതെ നില്‍ക്കയോ?
അറിഞ്ഞിടാതിപ്പരിണാമഗുപ്തി ഞാന്‍
ദുരന്തമോഹത്തില്‍ മലച്ചുനില്‍ക്കയാം.

കവി : കെ. കെ. രാജാ, കൃതി : ബാഷ്പാഞ്ജലി

ശ്ലോകം 2088 : അരേ, ദുരാചാര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

അരേ, ദുരാചാര! നൃശംസ! കംസ!
പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ
തവാന്തകന്‍ ഭൂമിതലേ ജനിച്ചൂ
ജവേന സര്‍വത്ര തിരഞ്ഞുകൊള്‍ക

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 2089 : താരുണ്യവേഗത്തില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

താരുണ്യവേഗത്തില്‍ വധൂജനങ്ങള്‍
പിന്നിട്ടിടുന്നൂ പുരുഷവ്രജെത്തെ;
മരം തളിര്‍ക്കാന്‍ തുടരുമ്പൊഴേയ്ക്കു--
മൊപ്പം മുളച്ചീടിന വല്ലി പൂത്തു!

കവി : നാലപ്പാട്ടു നാരായണ മേനോന്‍, കൃതി : കണ്ണുനീര്‍ത്തുള്ളി

ശ്ലോകം 2090 : മന്നിന്നെന്തൊരു മാനഹാനി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മന്നിന്നെന്തൊരു മാനഹാനി? മുഴുവന്‍ മൂല്യങ്ങളും മാഞ്ഞുപോയ്‌!
ഇന്നാ നന്മകള്‍ വീണ്ടെടുത്തരുളുവാനാണെന്റെയാത്മാര്‍പ്പണം
പറ്റം തെറ്റിയ പാര്‍ത്ഥനായ്‌, വിവശനായ്‌, നിന്‍കാല്‍ക്കലേ നില്‍പു ഞാന്‍
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : കൃഷ്ണന്‍ പറപ്പള്ളി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2091 : പ്രസംഗമേറ്റം ഫലിത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

പ്രസംഗമേറ്റം ഫലിതപ്രധാനമാ--
യസംബ്ലിയില്‍ ചെയ്തൊരു വാര്‍ത്ത കേട്ടു ഞാന്‍
ഭൃശം ഗണിക്കുന്നു പണിക്കരെസ്സുവാക്‌--
പ്രസംഗവിത്തെന്നുമുദൂഢ കൌതുകം.

കവി : മൂലൂര്‍ പദ്മനാഭപ്പണിക്കര്‍, കൃതി : ചരമാനുശയം

ശ്ലോകം 2092 : ഭൂത്വാ ചിരായ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഭൂത്വാ ചിരായ ചതുരന്തമഹീസപത്നീ
ദൌഷ്ഷന്തിമപ്രതിരഥം തനയം നിവേശ്യ
ഭര്‍ത്രാ തദര്‍പ്പിതകുടുംബഭരേണ സാര്‍ദ്ധം
ശാന്തേ! കരിഷ്യസി പദം പുനരാശ്രമേസ്മിന്‍

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 2093 : ഭാവനീയഭഗവാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

ഭാവനീയഭഗവാന്‍ ഭവാംബുധൌ
നാവികന്‍ നിപുണ "നാണു" നാമകന്‍
ഭാവിഭവ്യഭയനാശമൂലമെന്‍--
ജീവദേശികനെനിക്കു ദൈവമേ!

കവി : കുമാരനാശാന്‍, കൃതി : ശാംകരശതകം

ശ്ലോകം 2094 : ഭോഗാ ന ഭൂക്താ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഭോഗാ ന ഭുക്താ വയമേവ ഭുക്താഃ
തപോ ന തപ്തം വയമേവ തപ്താഃ
കാലോ ന യാതോ വയമേവ യാതഃ
തൃഷ്ണാ ന ജീര്‍ണാ വയമേവ ജീര്‍ണാഃ

കവി : ഭര്‍ത്തൃഹരി

ശ്ലോകം 2095 : ക്ഷീണിച്ചിട്ടെന്നവണ്ണം നിഴല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ക്ഷീണിച്ചിട്ടെന്നവണ്ണം നിഴല്‍ വിടപിതലേ പാന്ഥരൊത്തെത്തിടുന്നൂ,
കേണെന്നോണം സരസ്സിന്നടിയതിലടിയുന്നങ്ങു മീനൊത്തു ശൈത്യം,
ദാഹത്താലോ കുടിയ്ക്കുന്നുദകമുകിലിനോടൊത്തു സൂര്യാംശുജാലം,
ദേഹത്തിന്‍ കാന്തിയാലോ മണിയറയണയുന്നാര്‍ത്തരോടൊത്തുറക്കം.

കവി : എ. ആര്‍. രാജരാജവര്‍മ്മാ, കൃതി : ഭാഷാഭൂഷണം

ശ്ലോകം 2096 : ദുഷ്ടത്വമേറുന്നൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര

ദുഷ്ടത്വമേറുന്നൊരു ശ്വശ്രുവെത്താന്‍
പെട്ടെന്നൊരമ്മിയ്ക്കു പുറത്തിരുത്തി
ചേരും കരിങ്കല്‍ക്കഷണത്തിനാലേ...
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2097 : ചേണോലുന്ന മഹേന്ദ്രനീല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചേണോലുന്ന മഹേന്ദ്രനീലമണിയെച്ചാമീകരം പോലെയും,
ഫുല്ലേന്ദീവരരാദിയെക്കുളിരെഴും ചന്ദ്രാതപം പോലെയും,
നീലാംഭോധരപാളിയെത്തരളമാം വിദ്യുദ്‌ഗുണം പോലെയും,
സോത്കണ്ഠം കടല്‍വര്‍ണനെത്തിരയുമിത്തന്വംഗിയാരായിടാം?

കവി : ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്‌, കൃതി : രാധ

ശ്ലോകം 2098 : നമോസ്തു തേ വ്യാസ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നമോऽസ്തു തേ വ്യാസ, വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതെയിലപൂര്‍ണ്ണഃ
പ്രജ്ജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ

ശ്ലോകം 2099 : യാഗാദി കൊണ്ടുമപി യോഗാദി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മത്തേഭം

യാഗാദി കൊണ്ടുമപി യോഗാദി കൊണ്ടുമരിയോഗാപനോദമതിലും
വേഗാലഹോ വിഷയഭോഗാശ തന്നുടെ വിയോഗായ യത്നമഫലം
രാഗാദിയാം ഹൃദയരോഗാതിരേകമൊരു ഭാഗായ നീങ്ങുവതിനായ്‌
നാഗാങ്ക മൂര്‍ത്തിയുടെ ഭാഗായ തല്‍ പളനി പൂഗായ ചെയ്ക നമനം.

കവി : ശ്രീനാരായണ ഗുരു, കൃതി : ശ്രീ സുബ്രഹ്മണ്യസ്തുതി

ശ്ലോകം 2100 : രാപായില്‍ വീണുഴറുമാപാപമീയരുതി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മത്തേഭം

രാപായില്‍ വീണുഴറുമാപാപമീയരുതിരാപായി പോലെ മനമേ
നീ പാര്‍വ്വതീതനയമാപാദചൂഡമണിമാപാദനായ നിയതം
പാപാടവീചുടുമിടാപായമീ മരുദിനോപാസനേന ചുഴിയില്‍
തീ പായുമാറു മധു നാപായമുണ്മതിനു നീ പാഹി മാ, മറുമുഖ!

കവി : ശ്രീനാരായണഗുരു, കൃതി : നവമഞ്ജരി

ശ്ലോകം 2101 : പറ്റാതേ തരമില്ലൊരുത്തനൊരുനാള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പറ്റാതേ തരമില്ലൊരുത്തനൊരുനാള്‍ തെറ്റൊന്നുരണ്ടെങ്കിലും
തെറ്റാനും തരമില്ല, ജാതകഫലം മാറ്റാനുമാവില്ലഹോ
വറ്റാതേ നിലനിന്നിടേണമവിടന്നെന്‍ഹൃത്തിലെന്നും സദാ
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരി, കൃതി : സമസ്യാപൂരണം

ശ്ലോകം 2102 : നാദാന്തബ്രഹ്മനിഷ്ഠാവഴിയില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നാദാന്തബ്രഹ്മനിഷ്ഠാവഴിയിലകമുറച്ചേവമോര്‍ത്താലുമിന്നെന്‍
വേദാന്തക്കണ്‍വെളിച്ചം വിരഹമഷിപിടിച്ചൊന്നുമങ്ങുന്നുവെങ്കില്‍
വാദാര്‍ത്ഥം ദണ്ഡമേന്തും യതികളുടെ വെറും കാവിമുണ്ടുഗ്രസംഗ--
ത്തീദാഹംകൊണ്ടു നീട്ടും രസനകളെ മുറയ്ക്കെത്രനാള്‍ മൂടിവെയ്ക്കും?

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 2103 : വേണം മനസ്സിനൊരു ശാന്തി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

വേണം മനസ്സിനൊരു ശാന്തിയതെന്നുമര്‍ത്ഥി--
ച്ചാണെത്തിടുന്നു മുരളീധര! നിന്റെ മുന്നില്‍
കേണീടുമേഴയിവനാവരമേകുകെന്നാല്‍
പ്രാണാവസാനസമയത്തണയും വിമുക്തി

കവി : നടുവട്ടം രവീന്ദ്രന്‍, കൃതി : സമസ്യാപൂരണം

ശ്ലോകം 2104 : കളിച്ചുകൊള്ളട്ടെ യഥേഷ്ടം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കളിച്ചുകൊള്ളട്ടെ യഥേഷ്ടമെങ്ങോ
മറ്റുള്ള കൂട്ടാളികളായിരം പേര്‍,
ഞങ്ങള്‍ക്കു സര്‍വോത്സവവും വിളഞ്ഞ--
താ ഞങ്ങള്‍ ചേര്‍ന്നൊക്കുമിടത്തില്‍ മാത്രം.

കവി : നാലപ്പാട്ട്‌ നാരയണ മേനോന്‍, കൃതി : കണ്ണൂനീര്‍ത്തുള്ളി

ശ്ലോകം 2105 : ഞാനെന്ന ഭാവം വളരാതിരിപ്പാന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഞാനെന്ന ഭാവം വളരാതിരിപ്പാന്‍
മനുഷ്യജന്മം സഫലീകരിപ്പാന്‍
മരിയ്ക്കുവോളം മനമോര്‍പ്പതെല്ലാം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ

കവി : പി. എം. ഷീജ, വെള്ളൂര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2106 : മീനായതും ഭവതി മാനായതും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മത്തേഭം

മീനായതും ഭവതി മാനായതും ജനനി നീ നാഗവും നഗഖഗം
താനായതും ധരനദീനാരിയും നരനുമാനാകവും നരകവും
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി മാനായി നിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപിണി, യഹോ! നാടകം നിഖിലവും.

കവി : ശ്രീനാരായണ ഗുരു, കൃതി : ജനനീനവരത്നമഞ്ഞരി

ശ്ലോകം 2107 : നാനാവിചാരങ്ങള്‍, ഭയം,...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നാനാവിചാരങ്ങള്‍, ഭയം, വിഷാദം,
കുന്നിയ്ക്കുമെന്‍ വൃദ്ധമനസ്സുചൊല്‍വൂ
ഫലേച്ഛതീണ്ടാത്ത മദീയഭാവി
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : എം. വി. സരസ്വതി, രാമനാട്ടുകര, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2108 : ഫേനാംഭോരാശിമദ്‌ധ്യേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഫേനാംഭോരാശിമദ്‌ധ്യേ മറകളതിതരാം പോയ്‌മറഞ്ഞോരുനേരം
ദീനേ നാഥേ പ്രജാനാം ഝടിതി ദനുസുതം കൊന്റു പാതാളലോകാല്‍
നാനാവേദാന്‍ വിരിഞ്ചന്നരുളിയതിമുദാ വാരിരാശൌ കളിക്കും
മീനാകാരം വഹിച്ചീടിന ഭുവനവിഭും കേശവം കൈതൊഴിന്റേന്‍.

കവി : ആദിത്യവര്‍മ്മ മഹാരാജാവ്‌, കൃതി : വിഷ്ണുസ്തോത്രം

ശ്ലോകം 2109 : നിര്‍മ്മായം താന്‍ കുചേലന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

നിര്‍മ്മായം താന്‍ കുചേലന്‍ ദ്വിജവരനവിടം വിട്ടു വേറിട്ടുവേട്ടാ--
നുണ്മാനില്ലാഞ്ഞലഞ്ഞാന്‍ പുനരൊരു ദിവസം ദ്വാരകാം കണ്ടു ചെന്നാന്‍
സമ്മോദം പൂണ്ടിരുന്നാനവിലരി തിരുമുല്‍ക്കാഴ്ച വെച്ചാന്‍ പ്രഭാതേ
ബ്രഹ്മാനന്ദേന പോന്നാന്‍ ധനദനെ വിഭവം കൊണ്ടു വെക്കം ജയിച്ചാന്‍

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2110 : സുരതടിനിതരംഗമലയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

സുരതടിനീതരംഗമലയും തലയോടുമഹീന്ദ്രമാലയും
പുരിചിടയില്‍ക്കലര്‍ന്നു വിലസും തുഹിനാംശുകിശോരശേഖരം
ദുരിതഭരോപശാന്തി വരുവാന്‍ ഭുവനാശ്രയമാശ്രയാമി ഞാന്‍
പരിചൊടു കൂടല്‍മേവുമഗജാരമണം കരുണാമൃതാംബുധിം.

ശ്ലോകം 2111 : ദേഹം മനസ്സിന്ദൃയവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ദേഹം മനസ്സിന്ദൃയവും വചസ്സും
ബുദ്ധ്യാത്മവൃദ്ധിപ്രകൃതിസ്വഭാവം
ചെയ്യുന്നതെന്തും പരിപൂര്‍ണ്ണനായ
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : അക്കിത്തം അച്യുതന്‍ നമ്പൂതിരി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2112 : ചിദംശം വിഭും നിര്‍മ്മലം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ചിദംശം വിഭും നിര്‍മ്മലം നിര്‍വികല്‍പ്പം
നിരീഹം നിരാകാരമോങ്കാരഗമ്യം
ഗുണാതീതമവ്യക്ത മേകം തുരീയം
പരം ബ്രഹ്മ യം വേദ തസ്മൈ നമസ്തേ!

കവി : ശങ്കരാചാര്യര്‍, കൃതി : വിഷ്ണുഭുജംഗം

ശ്ലോകം 2113 : ഗാത്രേ ഗാത്രേ തുടര്‍ന്നൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഗാത്രേ ഗാത്രേ തുടര്‍ന്നൂ മധുരിമ തിരളും മാര്‍ദ്ദവം നേത്രരംഗേ
കൂത്താട്ടത്തിന്നു ലജ്ജായവനികയില്‍ മറഞ്ഞംഗജന്മാ വിരേജേ
മുത്തേലും കൊങ്ക പങ്കേരുഹമുകുളസമം ഹന്ത താരുണ്യവായ്പോ--
ടെത്തിക്കൈത്താര്‍ പിടിച്ചൂ ഝടിതി വടിവെഴും ശൈശവം പേശലാംഗ്യാഃ

കവി : മഴമംഗലം നമ്പൂതിരി, കൃതി : നൈഷധം ചമ്പു

ശ്ലോകം 2114 : മേറ്റ്ല്ലാക്കഥയും മറന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മേറ്റ്ല്ലാക്കഥയും മറന്നു ഭഗവല്‍പ്രേമത്തിലാറാടുവാന്‍
മുട്ടാതേ കളവേണുഗാനമധുരം കോരിക്കുടിച്ചീടുവാന്‍
മദ്ദേഹം തരിമണ്ണിലേയ്ക്കു തിരികെത്താനേറ്റുവാങ്ങീടുവാന്‍
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : എന്‍. എന്‍. പുരളിപ്പുറം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2115 : മലയാളമതിങ്കലുള്ള...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തമാലിക

മലയാളമതിങ്കലുള്ള ഹിന്ദു--
ത്തലയാളി പ്രവരര്‍ക്കു പണ്ടുപണ്ടേ
പുലയാളൊരു ജാതിയെന്തുകൊണ്ടോ?
വിലയാളെന്നു പറഞ്ഞുവന്നിടുന്നു.

കവി : പണ്ഡിറ്റ്‌ കെ. പി കറുപ്പന്‍, കൃതി : പുലയര്‍ (കാവ്യപേടകം)

ശ്ലോകം 2116 : പാലാഴിക്കുള്ള വെള്ളത്തിരനിര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പാലാഴിക്കുള്ള വെള്ളത്തിരനിര നിരവേ മേല്‍ക്കുമേല്‍ കെട്ടിനില്‍ക്കും--
പോലാകും നാഗനാഥപ്പുതു മൃദുശയനേ പള്ളികൊള്ളുന്ന ദേവന്‍
നീലാഭ്രം ചൂഴെ മിന്നല്‍പ്പിണരൊടു പടയുന്തുമ്പടം ചാര്‍ത്തിടുന്നോന്‍
മേലാല്‍ സന്താപമേലായ്‌വതിനിഹ മഹിത ശ്രീകടാക്ഷം വിടട്ടേ.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 2117 : നാരായണായെന്നിഹ ഞാന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നാരായണായെന്നിഹ ഞാന്‍ ജപിച്ചാല്‍
നാരായണന്‍ നോക്കി നടത്തുമെന്നെ
നാണം വെടിഞ്ഞിന്നു ഭജിച്ചു, ഭാവി
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : ശാന്തകുമാരി, തിരുവനന്തപുരം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2118 : നിത്യം നൂതനജീവനേകിയവിടുന്ന്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിത്യം നൂതനജീവനേകിയവിടുന്നെന്നെജ്ജഗത്തിങ്കലെ--
സ്സത്യം കണ്ടുപിടിക്കുവാന്‍ വിടുകിലും കൃത്യാന്തരാസ്വസ്ഥനായ്‌
അത്യന്തം കുഴയുന്നു ജീവിതമഹാഗ്രന്ഥത്തിലൊട്ടേറെയ--
പ്രത്യക്ഷീകൃതമായ്‌ മറിച്ചു വെറുതേ മൌഢ്യത്തിനായേടുകള്‍.

കവി : വാരിക്കോലില്‍ കേശവനുണ്ണിത്താന്‍, കൃതി : രാഗതരംഗം

ശ്ലോകം 2119 : അഖിലോപരിയെന്റെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വിയോഗിനി

അഖിലോപരിയെന്റെ ബുദ്ധിയില്‍
സുഖദുഃഖങ്ങളില്‍ മാറ്റമെന്നിയേ
ജഗദീശ തെളിഞ്ഞു നില്‍ക്കണം
നിഗമം തേടിന നിന്‍പദാംബുജം

കവി : കുമാരനാശാന്‍, കൃതി : പ്രഭാതപ്രാര്‍ത്ഥന

ശ്ലോകം 2120 : ജംഭപ്രദ്വേഷിമുമ്പില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ജംഭപ്രദ്വേഷിമുമ്പില്‍ സുരവരസദസി ത്വദ്‌ഗുണൌഘങ്ങള്‍ വീണാ--
ശുംഭത്‌പാണൌ മുനൌ ഗായതി സുരസുദൃശാം വിഭ്രമം ചൊല്ലവല്ലേന്‍
കുമ്പിട്ടാളുര്‍വശിപ്പെ, ണ്ണകകമലമലിഞ്ഞൂ, മടിക്കുത്തഴിഞ്ഞൂ
രംഭ, യ്ക്കഞ്ചാറുവട്ടം കബരി തിരുകിനാള്‍ മേനകാ മാനവേദ!

കവി : പുനം നമ്പൂതിരി

ശ്ലോകം 2121 : കസ്തൂരീതിലകം ലലാടഫലകേ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കസ്തൂരീതിലകം ലലാടഫലകേ, വക്ഷസ്ഥലേ കൌസ്തുഭം,
നാസാഗ്രേ നവമൌക്തികം, കരതലേ വേണും, കരേ കങ്കണം,
സര്‍വ്വാംഗേ ഹരിചന്ദനം ച കലയന്‍ കണ്ഠേ ച മുക്താവലീം
ഗോപസ്ത്രീപരിവേഷ്ടിതോ വിജയതേ ഗോപാല ചൂഡാമണി

കവി : ലീലാശുകന്‍, കൃതി : ശ്രീകൃഷ്ണ കര്‍ണ്ണാമൃതം

ശ്ലോകം 2122 : സന്ധ്യാരാഗേ നിലാവോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സന്ധ്യാരാഗേ നിലാവോ സരസതുഹിനമോ നല്ലരക്കാമ്പല്‍തന്മേല്‍
മാണിക്കം ചേര്‍ന്ന മുത്തോ മധുരമധു പുരണ്ടോമലന്നക്കിടാവോ?
തങ്ങും പാലിന്‍ നുറുങ്ങോ തരളരുചി കിളിച്ചുണ്ടിലത്യന്തതാമ്രേ
പാറക്കാട്ടുണ്ണിനങ്ങേ! പരിമളപവള്‍വായണ്‍പുമിമ്മന്ദഹാസം?

, കൃതി : ലീലാതിലകം

ശ്ലോകം 2123 : തെറ്റില്ലാത്ത പദങ്ങളാലൊരുവിധം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെറ്റില്ലാത്ത പദങ്ങളാലൊരുവിധം പാദങ്ങള്‍ മൂന്നെണ്ണവും
സൃഷ്ടിച്ചാദ്യസമസ്യയിങ്കലടിയന്‍ കേറിപ്പയേറ്റെടുവാന്‍
പറ്റില്ലെന്നു വരുത്തിടായ്ക പറയാം സത്യത്തെയുച്ചൈസ്തരം
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : എം. ആര്‍. അരവിന്ദാക്ഷന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2124 : പ്രാസപ്രയോഗനിയമത്തെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

പ്രാസപ്രയോഗനിയമത്തെയൊഴിച്ചു നവ്യം
കാവ്യം ചമയ്ക്കുവതിനെന്‍ പ്രിയഭാഗിനേയന്‍
ശിഷ്യാഗ്രഗണ്യനുരചെയ്തതുപോലെ ഞാനി--
ന്നി"ദ്ദൈവയോഗ"കഥയൊന്നു കഥിച്ചിടുന്നേന്‍.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ദൈവയോഗം

ശ്ലോകം 2125 : ശ്രീരാമന്‍ പോയ്‌ വനത്തില്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ശ്രീരാമന്‍ പോയ്‌ വനത്തില്‍, ബലി നിയമിതനായ്‌, പാര്‍ത്ഥരും പുക്കരണ്യം,
പോരാടിത്തീര്‍ന്നു വൃഷ്ണിവ്രജമഥ, നളനും രാജ്യവിഭ്രഷ്ടനായി,
കാരാഗാരത്തില്‍ വാണാന്‍ ദശമുഖ, നടരില്‍ച്ചാകയും ചെയ്തു, പാര്‍ത്താല്‍
പാരാകെക്കാലലീലാവശഗ, മതു മറിച്ചാര്‍ക്കുവാനാര്‍ക്കു ശക്യം?

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 2126 : കൃഷ്ണ കൃഷ്ണ ജനാര്‍ദ്ദനാ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മല്ലിക

കൃഷ്ണ കൃഷ്ണ ജനാര്‍ദ്ദനാ ഹരി മാധവാ, മുരളീധരാ
തൃഷ്ണയൊക്കെയടക്കിയെന്നെ വിമുക്തനാക്കുവതെന്നു നീ?
ഭക്തവല്‍സല വാസുദേവ മുകുന്ദ ഗോകുലപാലകാ
രക്ഷ രക്ഷ പദാംബുജം മമ കേശവാ മധുസൂദനാ!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 2127 : ഭൂയിഷ്ഠം റാണി പദ്മാവതിയുടെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭൂയിഷ്ഠം റാണി പദ്മാവതിയുടെ വിപുലസ്ഥൈര്യസമ്പത്തു, ലക്ഷ്മീ--
ഭായിക്കുണ്ടായ യുദ്‌ധപ്രവണത, സരളാദേവിതന്‍ വാഗ്വിലാസം
നീയിത്‌ഥം നിര്‍മ്മലസ്ത്രീ ഗുണമഹിമകളാല്‍ പൂര്‍ണ്ണയായ്‌ വാണിരിയ്ക്കാം
വായിപ്പാനാവതാണോ ഹൃദയനില വെറും മാംസദൃഗ്വീക്ഷണത്താല്‍?

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 2128 : നാരായണാ, നിന്റെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നാരായണാ, നിന്റെ സഹസ്രനാമം
നാവിന്റെ തുമ്പില്‍ കളിയാടുവാനായ്‌
അര്‍ത്ഥിയ്ക്കുവോനീയടിയന്റെ ജന്മം
നാരായണന്നര്‍പ്പണമായ്‌ വരട്ടെ

കവി : ഗോപി, പാലക്കാട്‌, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2129 : അനന്തരം നിജകുല...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : അതിരുചിര

അനന്തരം നിജകുലകാമധേനുവായ്‌
മനം തെളിഞ്ഞരുളിന ഭദ്രകാളിയെ
അനന്തഭാസ്സുടയ തദാലയം ഗമി--
ച്ചനന്തതന്നധിപതി കൈവണങ്ങിനാന്‍

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2130 : അറ്റം കൂടാതെ കൌതൂഹല...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

അറ്റം കൂടാതെ കൌതൂഹലപരവശനായ്‌ നന്ദഗോപന്‍ തദാനീ--
മേറ്റം ദാനങ്ങളും ചെയ്തുടനതിമഹിതം ജാതകര്‍മ്മം കഴിപ്പാന്‍
ചുറ്റിക്ഖണ്ഡിച്ച പൊക്കിള്‍ക്കൊടി തിരുവുദരത്താണ്ടു ഭംഗ്യാ കിടന്നോ--
രീറ്റില്ലത്തുണ്ണിയെക്കണ്ടവരവരമൃതാനന്ദമാറാടിനാര്‍പോല്‍

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2131 : ചട്ടയും ചതുരചൊട്ടയിട്ടകുഴല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

ചട്ടയും ചതുരചൊട്ടയിട്ടകുഴല്‍, തോക്കു,തൊപ്പികളുമങ്ങു കാല്‍--
ച്ചട്ടയും ചടുലവട്ടദൃഷ്ടികളതിട്ടുരുട്ടുമൊരു ധാര്‍ഷ്ട്യവും
എട്ടുദിക്കുമഥ ഞെട്ടുമാറു ചില ശബ്ദമിട്ടണിയതായ്മലാം--
ഗാട്ടുകാര്‍ ചില സിപായിമാരുടയ കൂട്ടവും ബഹുമനോഹരം.

കവി : വെണ്മണി മഹന്‍, കൃതി : പൂരപ്രബന്ധം

ശ്ലോകം 2132 : ഏതേതാവശ്യമെന്നാല്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഏതേതാവശ്യമെന്നാല്‍ തിരുനടയിലണഞ്ഞൊന്നുണര്‍ത്തിയ്ക്കിലെല്ലാ--
മേതേതാള്‍ക്കും കരസ്ഥം ദൃഢമുടനടിയെന്നോതിടുന്നുണ്ടു ലോകം
കൈതമ്മില്‍ക്കൂട്ടിമുട്ടിച്ചടിയനടിവണങ്ങുന്നു, വേണ്ടുന്നതെല്ലാം
നീ തന്നേ ചിന്തചെയ്തിട്ടരുളുകറിയുമങ്ങേയ്ക്കു, കൊല്ലൂര്‍പിരാട്ടീ!

കവി : കുറുവല്ലൂറ്‌ മാധവന്‍, കൃതി : മൂകാംബികാസ്തുതി

ശ്ലോകം 2133 : കൂലം വിട്ടു കുതിച്ചിടുന്നു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൂലം വിട്ടു കുതിച്ചിടുന്നു യമുനച്ചിറ്റോളവും, ചന്ദന--
ത്താലം നീട്ടി നടന്നിടുന്നു നിശയും വേണുസ്വരാകൃഷ്ടരായ്‌!
പാലും വെണ്ണയുമപ്പടിയ്ക്കണയുമീ കണ്ണന്‍ നിനച്ചാല്‍-- അവന്‍
ശീലിയ്ക്കും ലഘുമോഷണങ്ങള്‍ വെറുതേ ഭാവിച്ചിടും നാടകം.

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2134 : പാപങ്ങളാല്‍ പതിതനായ്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

പാപങ്ങളാല്‍ പതിതനായൊരജാമിളാഖ്യന്‍
നാമം ജപിച്ചു ഭഗവല്‍പദമാര്‍ന്നു മുന്നേ
നാരായണായ ഹരയേ നമയെന്നു ചൊന്നാല്‍
പ്രാണാവസാനസമയത്തണയും വിമുക്തി

കവി : കുടല്‍മന കേശവന്‍ നമ്പൂതിരി, പിലാത്തറ, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2135 : ന ച്ഛത്രം ന തുരങ്ഗമോ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ന ച്ഛത്രം ന തുരങ്ഗമോ ന വദതാം വൃന്ദാനി നോ വന്ദിനോ
ന ശ്മശ്രൂണി ന പട്ടബന്ധവസനം നഹ്യംബരാഡംബരഃ
അസ്ത്യസ്മാകമമന്ദമന്ദരഗിരിപ്രോദ്ധൂതദുഗ്ദ്ധോദധി--
പ്രേങ്ഖദ്വീചിപരമ്പരാപരിണതാ വാണീ തു നാണീയസീ

കവി : കാക്കശ്ശേരി ഭട്ടതിരി

ശ്ലോകം 2136 : ആദിയ്ക്കാദിത്യചന്ദ്രപ്രഭൃതികളെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ആദിയ്ക്കാദിത്യചന്ദ്രപ്രഭൃതികളെ രചിച്ചിട്ടിരുട്ടിന്‍ കടുപ്പം
ഛേദിയ്ക്കാനുള്ള ഭാരം മുഴുവനവരിലേല്‍പിച്ചു നീയെന്തു സാദ്ധ്യം
വേദാന്തര്‍ലീനസത്തേ! നരനകമഖിലം മൂടിടും വന്‍ തമസ്സെ--
ബ്ഭേദിപ്പാനങ്ങുതന്നേ മുതിരണമതിമോദേന കൊല്ലൂര്‍പിരാട്ടീ!

കവി : കുറുവല്ലൂറ്‌ മാധവന്‍, കൃതി : മൂകാംബികാസ്തുതി

ശ്ലോകം 2137 : വല്ലവീലതകള്‍ ചുറ്റി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

വല്ലവീലതകള്‍ ചുറ്റിനില്‍ക്കയാ--
ലുല്ലസിച്ച സുരലോകപാദപം
ചില്ലയാത്മകസുഖം നമുക്കു ത--
ന്നല്ലല്‍ നീക്കി നിജഭക്തിയേകണം

ശ്ലോകം 2138 : ചെനച്ച മാങ്ങാ ചതുരേന...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഉപേന്ദ്രവജ്ര

ചെനച്ച മാങ്ങാ ചതുരേന ചെത്തി--
പ്പുളിച്ച മോരില്‍ കുറുകെക്കലക്കി
അരച്ച തേങ്ങാ, മുള,കുപ്പു ചേര്‍ത്ത--
ങ്ങടച്ചു വെന്താലമൃതിന്നു തുല്യം

ശ്ലോകം 2139 : അടിപിടി പല മട്ടില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അടിപിടി പല മട്ടില്‍ക്കുത്തു വെട്ടുന്തു തള്ളി--
പ്പടി പണി പതിനെട്ടും കാട്ടിടും കര്‍ഷകന്നും
മടിയൊരു വക നല്‍കാന്‍ മറ്റു മന്നിന്നു; നീയോ?
ഝടിതി കതകില്‍ മുട്ടും ഡിംഭനും കാമധേനു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2140 : മുറ്റും ഭക്തിയൊടഞ്ചു ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുറ്റും ഭക്തിയൊടഞ്ചു വേള ഭഗവന്നാരായണീയം ക്രമം--
തെറ്റീടാതെയുപന്യസിച്ചവയിലങ്ങൊന്നമനായ്‌ നാലിലും
ചെറ്റങ്ങാശിഷമേകി ഭക്തനിവനെ പ്രഖ്യാപനം ചെയ്തു ഹാ
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : കേളമംഗലം എ. വി. നായര്‍, തകഴി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2141 : ചേലില്‍ക്കാണേണ്ട ചേതോഭവനുടെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ചേലില്‍ക്കാണേണ്ട ചേതോഭവനുടെ ഭവനപ്പൂമുഖത്തേ മറയ്ക്കും
ശീലക്കേടോ, കളിന്ദാത്മജയുടെ കടവില്‍ച്ചെന്നു നീന്തിക്കളിയ്ക്കേ
പാലും തൈരും മണക്കും പുടവകളിടയപ്പെണ്‍കള്‍ മുക്കാതെ വെയ്ക്കും
ശീലക്കേടോ, ഭവാന്‍ മാറ്റിയ, തനിലപുരത്തമ്പുരാനേ ന ജാനേ!

കവി : വി.കെ.ജി, കൃതി : മുത്തുകള്‍

ശ്ലോകം 2142 : പകവിട്ടിവരൊത്തു കേളി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

പകവിട്ടിവരൊത്തു കേളി ചെയ്താ--
ലകലും നിന്റെ കളങ്കമാകമാനം;
ശകലം ത്രപ വേണ്ട, തിങ്കളേ! വാ;
സകലം സത്സഹവാസസാദ്‌ധ്യമല്ലോ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2143 : ശ്രീവത്സം, വനമാല...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്രീവത്സം, വനമാല, ദിവ്യ തുളസീദാമം, കരോംഭോരുഹം,
ശ്രീവശ്യം തിരുമാര്‍വിടം, വിമലമാം പീതാംബരം, കൌസ്തുഭം,
ലാവണ്യസ്മിതപൂനിലാവു ചൊരിയും പൂര്‍ണ്ണേന്ദുബിംബാനനം,
ദേവശ്രേണി തൊഴും കരത്തളിരൊടും ശ്രീവല്ലഭന്‍ വെല്‍വുതേ

ശ്ലോകം 2144 : ലീലാവേശം കലര്‍ന്നുള്ളൊരു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

ലീലാവേശം കലര്‍ന്നുള്ളൊരു കമലജതന്‍ തൃക്കടാക്ഷാവലിശ്രീ--
മാലാഭൃങ്ഗീസഹസ്രത്തിനു മധുനുകരാനുള്ള കൃഷ്ണാരവിന്ദം
നീലാംഭസ്സാം വിവസ്വത്തനുജയിലമരും കാളിയന്‍ തന്‍ ശിരസ്സില്‍
ചേലാളും മാറു ചാര്‍ത്തിച്ചൊരു പുരുസുകൃതക്കൂമ്പിനായ്‌ കുമ്പിടുന്നേന്‍!

ശ്ലോകം 2145 : നലമരുളിടുവാന്‍ നരേന്ദ്രര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

നലമരുളിടുവാന്‍ നരേന്ദ്രര്‍ മേന്മേല്‍--
പ്പലമറുകൈകള്‍ പഠിച്ചതൊക്കെ നോക്കാം;
ഫലമെവിടെ വരും? ജഗത്തു ഹാലാ--
ഹലകബളീകൃതമായ്ക്കഴിഞ്ഞുവല്ലോ!

കവി : ഉള്ളൂര്‍, കൃതി : എന്റെ സ്വപ്നം

ശ്ലോകം 2146 : ഫാലത്തീയിലെരിഞ്ഞ കാമനു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഫാലത്തീയിലെരിഞ്ഞ കാമനു പുനര്‍ജ്ജന്മം കൊടുത്തീടുവാന്‍,
പാലാഴിത്തിരമാലമേലഹിവിഷം വീഴാതെ കാത്തീടുവാന്‍,
കാലം കണ്ടു മൃകണ്ഡുതന്നരുമയെത്തീണ്ടും ഭയം പോക്കുവാന്‍
കൂലം കുത്തിടുമാറൊഴുക്കിയദയാഗങ്ഗാധരന്‍ കാക്കണം.

ശ്ലോകം 2147 : കണ്ണേ നീ പോയ്‌ വിരുന്നുണ്ണുക...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

കണ്ണേ നീ പോയ്‌ വിരുന്നുണ്ണുക, കമലദളക്കണ്ണനപ്പുല്‍പ്പരപ്പില്‍
തന്നെത്താനേ മറന്നും കവിവരമധുരസ്തോത്രപൂരം നുകര്‍ന്നും
നന്നായ്‌ ചമ്രം പടിഞ്ഞും, കരലതകള്‍ മടിത്തട്ടില്‍ വെച്ചും കളിമ്പം
ചിന്നും കൈശോരകാന്തിക്കതിരുകള്‍ വിതറിക്കാത്തിരിയ്ക്കുന്നു, നോക്കൂ!

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2148 : നാവാദേശമിതെത്രരമ്യം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാവാദേശമിതെത്രരമ്യ, മിതിനെപ്പുല്‍കിച്ചിരിപ്പിച്ചുകൊ--
ണ്ടേവര്‍ക്കും കുളിരേകി മന്ദമൊഴുകീടുന്നൂ നിളാമാധുരി!
ദിവ്യശ്രീ നവയോഗിമാരുടെ മുകുന്ദപ്രേമവാരാശിയില്‍--
ത്താവും ദ്വാരക പോലനര്‍ഘമഹിമാവേന്തി പ്രശോഭിപ്പു നീ!

കവി : പി.കെ. കുട്ടിയനിയന്‍ രാജാ

ശ്ലോകം 2149 : ദിനമനു ധനനാഥനാലും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

ദിനമനു ധനനാഥനാലുമിപ്പോ--
ളനശനശാസ്ത്രമധീതമായിരിക്കേ
ജനകൃമി ജനനാല്‍ ദരിദ്രനയ്യോ!
കനലിതില്‍നിന്നു കരയ്ക്കുകേറ്റമുണ്ടോ?

കവി : ഉള്ളൂര്‍, കൃതി : എന്റെ സ്വപ്നം

ശ്ലോകം 2150 : ജീര്‍ണിക്കുമീ ഗ്രന്ഥമൊരിക്കല്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

ജീര്‍ണിക്കുമീ ഗ്രന്ഥമൊരിക്ക,ലെന്നാല്‍
ജീവന്റെ ദുഃഖങ്ങള്‍ കുറിച്ചിടുമ്പോള്‍
നാരായമേകുന്നൊരു പോറല്‍ പോലും
നാരായണന്നര്‍പ്പണമായ്‌ വരട്ടേ

കവി : ശാന്തിര്‍മയി

ശ്ലോകം 2151 : നന്ദന്‍ തന്‍ വസതിയ്ക്കലങ്കരണമായ്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നന്ദന്‍ തന്‍ വസതിയ്ക്കലങ്കരണമായ്‌ ഗോപീജനത്തിന്റെ നല്‍--
പ്പുണ്യം കാറൊളി ചേര്‍ന്നതായ്‌, കരുണതന്‍ കമ്രോജ്ജ്വലദ്വീപമായ്‌
മന്നിന്‍ ഭാഗ്യനികേതമായ്‌, പരമമാം സമ്പത്തി തന്‍ പൂര്‍ത്തിയായ്‌
മിന്നും ഗോപകുമാര, നിന്നുടേ ദയാദൃഷ്ടിക്കിരക്കുന്നു ഞാന്‍.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി , കൃതി : ശ്രീഗുരുവായുപുരേശ്വരസ്തവം

ശ്ലോകം 2152 : മൈതാനത്തിങ്കലെങ്ങാന്‍ ചില...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

മൈതാനത്തിങ്കലെങ്ങാന്‍ ചില ചില പശുപോതങ്ങളെക്കണ്ടുപോയാ--
ലേതാനും വാര ദൂരത്തമൃതമുരളികാപാണിയായ്ക്കോലുമേന്തി
കാതും കണ്ണും മനസ്സും കവരുമൊരു കിശോരന്റെ തൂമന്ദഹാസം
വാതാഗാരാധിവാസിന്‍, മമഹൃദയതലം കൊണ്ടു ഞാനാസ്വദിപ്പൂ.

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2153 : കാണുന്നതും കേള്‍പ്പതുമെന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കാണുന്നതും കേള്‍പ്പതുമെന്നു വേണ്ട
സര്‍വ്വം മുകുന്ദന്റെ വിലാസമത്രെ
ഉരപ്പതും ചെയ്‌വതുമൊക്കെയും മേ
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : എന്‍. എം. ദേവകി അന്തര്‍ജ്ജനം, പയ്യന്നൂര്‍, കൃതി : സമസ്യാപൂരണം

ശ്ലോകം 2154 : ഉത്തമേ, വിഗതരാഗം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

ഉത്തമേ, വിഗതരാഗമാകുമെ--
ന്നുള്‍ത്തടത്തെയുമുലച്ചു, ശാന്ത നീ
ഇത്തരം ധരയിലെങ്ങു ശുദ്ധമാം
ചിത്തവും മധുരമായ രൂപവും?

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2155 : ഇപ്പാര്‍ത്തട്ടാം തളികയില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഇപ്പാര്‍ത്തട്ടാം തളികയില്‍ നിലാവാന പാല്‍ക്കഞ്ഞി വീഴ്ത്തി--
ച്ചുപ്പുപ്പെന്നിന്റിതു മുഹുരതില്‍ കൂട്ടവേട്ടിച്ചകോരാഃ
ഇത്ഥം മത്വാ ലവണസലിലം വീചിഹസ്തൈരുയാര്‍ത്തി
പ്രത്യാസന്നേ ശശിനി ചുഴലപ്പോന്നു പൊങ്ങീ പയോധി.

, കൃതി : ചക്രവാകസന്ദേശം

ശ്ലോകം 2156 : ഇച്ഛിയ്ക്കുമൊന്നിഹ ലഭിപ്പതു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

ഇച്ഛിയ്ക്കുമൊന്നിഹ ലഭിപ്പതു വേറേയൊന്നാ--
മിച്ഛിപ്പതും പുനരൊരിക്കലഹോ! ലഭിയ്ക്കും.
ഇച്ഛിച്ചിടാത്തതു ലഭിയ്ക്കുമൊരിക്ക,ലെല്ലാ--
മിച്ഛാനുകൂലമഖിലപ്രഭുവിന്റെ നൂനം.

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 2157 : ഈരാജ്യത്തിന്‍ നിലയുമിവള്‍ തന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഈരാജ്യത്തിന്‍ നിലയുമിവള്‍ തന്‍ ശക്തിയും മറ്റുമെല്ലാം
ധീരാത്മാവേ! സചിവ! നിതരാം നീയറിഞ്ഞുള്ളതല്ലോ
ധാരാളം ഞാന്‍ പറക ശരിയ, ല്ലാള്‍ത്തരം നോക്കിടാഞ്ഞാല്‍--
പ്പോരാ, കൊല്ലക്കുടി കയറുകില്‍ത്തൂശി വില്‍ക്കാന്‍ ഞെരുക്കം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2158 : ധാത്രിതന്നുടയ ബന്ധുവാം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : കുസുമമഞ്ജരി

ധാത്രിതന്നുടയ ബന്ധുവാം തവ വലത്തുകണ്ണു പകല്‍ തീര്‍പ്പതാം
രാത്രിയെപ്പരിചരിപ്പു നിന്നുടെയിടത്തുകണ്ണു ശശിയാകയാല്‍;
ധാത്രി, തെല്ലു വിരിവാര്‍ന്ന ഹേമനളിനാഭമാമളികദൃക്കിനാ--
ലാ ത്രിയാമ, പകലെന്നിവക്കിടയിലുള്ള സന്ധ്യയഭിസൃഷ്ടയായ്‌

, കൃതി : സൌന്ദര്യലഹരി വിവര്‍ത്തനം

ശ്ലോകം 2159 : ധരാതലത്തില്‍പ്പുനരെങ്ങും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ധരാതലത്തില്‍പ്പുനരെങ്ങുമെന്നും
ജനാധിപത്യം പുലരേണമത്രേ
ഏകാധിപത്യദ്ദുരിതങ്ങള്‍ തീര്‍ക്കാന്‍
സര്‍വ്വാധിപമ്മന്യനു വേവലാതി!

ശ്ലോകം 2160 : എന്നല്ലച്ചടി മെച്ച...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നല്ലച്ചടി മെച്ചമച്ഛതമമായ്‌ നാനാവിചിത്രങ്ങളാ--
യന്നന്നങ്ങിനെ മേലില്‍ മേലിലഭിവൃദ്ധിക്കായ്‌ മുതിര്‍ന്നീടവേ;
നന്നല്ലെന്നു വരുന്നതല്ല നിയതം കൈയക്ഷരം: നെയ്‌വിള--
ക്കിന്നത്രേ പരിശുദ്‌ധി, വൈദ്യുതവിളക്കേറെ ജ്വലിച്ചീടിലും.

കവി : കുട്ടമത്ത്‌ കുഞ്ഞുകൃഷ്ണക്കുറുപ്പ്‌, കൃതി : കൈയെഴുത്ത്‌

ശ്ലോകം 2161 : നിളാനദിപ്പൂണ്‍പു നമുക്കു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നിളാനദിപ്പൂണ്‍പു നമുക്കു പണ്ടു
തുഞ്ചത്തെഴുത്തച്ഛനെയെന്നപോലെ
കാവേരിയാദ്രാവിഡവാണിയാള്‍ക്കു
കമ്പാഖ്യനാകും കവിയെക്കൊടുത്താള്‍.

കവി : വി.കെ.ജി

ശ്ലോകം 2162 : കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും ചിക്കിക്കിടന്നീടുമാ
ക്കാടങ്ങിങ്ങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ
നാടന്തഃപ്രഹരങ്ങളേറ്റു കിടിലം കൊള്‍കേ, മുലപ്പാലുമായ്‌
പാടം നീന്തിവരുന്ന പൌര്‍ണ്ണമി, നിനക്കാവട്ടെ ഗീതാഞ്ജലി.

കവി : വയലാര്‍, കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 2163 : നാദം ശൂന്യതയിങ്കലാദ്യമമൃതം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാദം ശൂന്യതയിങ്കലാദ്യമമൃതം വര്‍ഷിച്ച നാളില്‍, ഗതോ--
ന്മാദം വിശ്വപദാര്‍ത്ഥശാലയൊരിടത്തൊന്നായ്‌ തുടിച്ചീടവേ,
ആ ദാഹിച്ചു വിടര്‍ന്ന ജീവകലികാജാലങ്ങളില്‍, കാലമേ,
നീ ദര്‍ശിച്ച രസാനുഭൂതി പകരൂ മത്‌ പാനപാത്രങ്ങളില്‍

കവി : വയലാര്‍, കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 2164 : അമ്പാടിത്തമ്പുരാട്ടിത്തിരുവടിയരിശം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

അമ്പാടിത്തമ്പുരാട്ടിത്തിരുവടിയരിശം പൂണ്ടു ബന്ധിച്ച കെട്ടാല്‍
വന്‍പാപക്കെട്ടഴിച്ചദ്ധനദസുതതപസ്സില്‍ പ്രസാദിച്ചപോലെ
എമ്പാടും ചേതനാചേതന സമുദയമൈത്രിയ്ക്കു കൈ നീട്ടി നില്‍ക്കും
സമ്പൂര്‍ണ്ണാനന്ദ സച്ചിത്‌പ്രഭയുടെ കതിരാവട്ടെയെന്‍ ജീവനാളം!

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2165 : എല്ലാം പിന്നിട്ടുകൊണ്ടെന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

എല്ലാം പിന്നിട്ടുകൊണ്ടെന്‍ തരണിയിത ഗമിയ്ക്കുന്നു മുന്നോട്ടു, ഞാനി--
ക്കല്ലോലങ്ങള്‍ക്കുമീതേ കരളിലൊരണുവും കൂസലില്ലാതെ പായും;
കില്ലെന്യേ ചക്രവാളം ത്വരയൊടുമതിലംഘിച്ചു ചുറ്റിത്തിരിഞ്ഞ--
ക്കല്യാണക്കാതലാകും കതിരവനെയുമെന്‍ കൈകള്‍ നീട്ടിപ്പിടിക്കും.

കവി : മേരി ബനീഞ്ജ, കൃതി : ലോകമേ യാത്ര

ശ്ലോകം 2166 : കളഭം കലക്കിയതിലാടി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മഞ്ഞുഭാഷിണി

"കളഭം കലക്കിയതിലാടി"യെന്നൊരാള്‍
"കളവാണു, കാണ്‍ക കരി"യെന്നു മേറ്റ്യാള്‍
പൊളിയ,ല്ലെനിക്കു, കവിവര്യരേ, വെറും
ചെളിയില്‍ക്കുളിച്ചപടി കാണ്മു നിങ്ങളെ.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 2167 : പ്രായേണ ദ്രാവിഡച്ചൊല്‍കളില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പ്രായേണ ദ്രാവിഡച്ചൊല്‍കളിലിടകലരും പ്രാസസൌഭാഗ്യമുണ്ടെ--
നായേ ലോകം രസിക്കൂ കവിതയി, ലതിനാല്‍ ഭൂരിപക്ഷത്തെ നോക്കി
ചായേണം നമ്മളങ്ങോ, ട്ടതിനിടയില്‍ വെറും വാഗ്വിവാദം തുടങ്ങി--
പ്പോയേച്ചാല്‍ കാര്യമുണ്ടോ? കവിതകളെഴുതിക്കൂട്ടുവിന്‍ കൂട്ടുകാരേ!

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : ദ്വിതീയാക്ഷരപ്രാസം

ശ്ലോകം 2168 : "ചാരായക്കട ലോക"മെന്നു കരുതി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

"ചാരായക്കട ലോക"മെന്നു കരുതിക്കാവ്യം ചമച്ചോരെയും,
പാരാകെപ്പരമേശ്വരപ്രതിഭകണ്ടാരാദ്ധ്യരായോരെയും,
വീരസ്യം മുതലാക്കിയോരിവനെയും, "ഛന്ദോനുസാരിത്വ"മാം
"പൌരത്വേ"ന സമേതരാക്കു`മിസ'മേ വെല്‍,കക്ഷരശ്ലോകമേ!

കവി : മധുരാജ്‌

ശ്ലോകം 2169 : വാളല്ലെന്‍സമരായുധം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാളല്ലെന്‍ സമരായുധം, ഝണഝണദ്ധ്വാനം മുഴക്കീടുവാ--
നാള, ല്ലെന്‍ കരവാളു വിറ്ററു മണിപ്പൊന്‍വീണ വാങ്ങിച്ചു ഞാന്‍;
താളം, രാഗ, ലയ, ശ്രുതി, സ്വരമിവയ്ക്കല്ലാതെയൊന്നിന്നുമി--
ന്നോളക്കുത്തുകള്‍ തീര്‍ക്കുവാന്‍ കഴിയുകില്ലെന്‍ പ്രേമതീര്‍ത്ഥങ്ങളില്‍.

കവി : വയലാര്‍, കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 2170 : താരാനാഥനുദിപ്പതും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

താരാനാഥനുദിപ്പതും, നറുമണം തൂവിച്ചിരിക്കുന്ന നല്‍--
ത്താരാഭാമയമായ നര്‍ത്തനമിയന്നുല്ലാസമേകുന്നതും,
വാരാര്‍ന്നംബുദമാര്‍ദ്രശീകരമിയന്നെല്ലാം കുളിര്‍പ്പിപ്പതും,
പാരാനന്ദസമൃദ്ധി ചേര്‍ന്നിടുവതും നിന്‍ ലീല താ, നോര്‍പ്പു ഞാന്‍!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി, കൃതി : ശ്രീഗുരുവായുപുരേശ്വരസ്തവം

ശ്ലോകം 2171 : വേണ്ടാ ഖേദമെടോ, സുതേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"വേണ്ടാ ഖേദമെടോ, സുതേ! വരിക"യെന്നോതും മുനീന്ദ്രന്റെ കാല്‍--
ത്തണ്ടാര്‍ നോക്കിനടന്നധോവദനയായ്‌ ചെന്നസ്സഭാവേദിയില്‍
മിണ്ടാതന്തികമെത്തി, യൊന്നനുശയക്ലാന്താസ്യനാം കാന്തനെ--
ക്കണ്ടാള്‍ പൌരസമക്ഷ, മന്നിലയിലീ ലോകം വെടിഞ്ഞാള്‍ സതീ.

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 2172 : മങ്കത്തയ്യൊളിമെയ്മിനുപ്പെഴുമിളം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മങ്കത്തയ്യൊളിമെയ്‌മിനുപ്പെഴുമിളം പത്രപ്പടര്‍പ്പാല്‍, തനി-
ത്തങ്കത്തൂലികകൊണ്ടു താരണിമണം കൂട്ടും നിറക്കൂട്ടിനാല്‍,
കണ്‍ കക്കും വിധമാതതഭ്രമറയില്‍ത്താനിന്നു മായാമയീ-
സങ്കല്‍പത്തെ വരയ്ക്കുമാദിമകലാകൌതൂഹലത്തെത്തൊഴാം!

കവി : നാലാപ്പാട്ടു നാരായണമേനോന്‍

ശ്ലോകം 2173 : കാടത്തത്തൊടെതിര്‍ത്തു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാടത്തത്തൊടെതിര്‍ത്തു തോറ്റൊരുവനേ ഗീതാര്‍ത്ഥസാരം ഗ്രഹി--
ച്ചീടത്തക്കവനാകയുള്ളു ദൃഢ, മിത്തത്വം സമസ്താര്‍ത്ഥദം
നേടട്ടേ `നര'നെന്നു പാര്‍ത്ഥനൊടടര്‍ക്കായിക്കനിഞ്ഞെത്തിയാ
വേടന്‍ കൂടകിരാതമൂര്‍ത്തി തുണ നില്‍ക്കേണം നമുക്കെപ്പൊഴും!

കവി : നാലാപ്പാട്ടു നാരായണമേനോന്‍

ശ്ലോകം 2174 : നക്ഷത്രാണാം നികായം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നക്ഷത്രാണാം നികായം ഗഗന മരതകത്തൂമലര്‍പ്പാലികായാ--
മൊക്കച്ചിക്കിപ്പരത്തിപ്പരിചൊടിത സമായാതി സന്ധ്യാ ദിനാന്തേ
മയ്ക്കണ്ണാര്‍മൌലിമാലയ്ക്കിഹ മരതകമാലയ്ക്കു മാലയ്ക്കു പൂവും
കൈക്കൊണ്ടെന്തോഴ! ചന്തം തടവിവരുമിളം തോഴിതാനെന്ന പോലെ.

കൃതി: അര്‍ത്ഥാലങ്കാരസംക്ഷേപം

ശ്ലോകം 2175 : മച്ചിത്തപ്രോല്ലസല്‍പ്പൊന്‍നിറപറ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

മച്ചിത്തപ്രോല്ലസല്‍പ്പൊന്‍നിറപറ, ഭവതിയ്ക്കാടുവാന്‍ മോടികൂട്ടി--
ത്തെച്ചിപ്പൂമാല മേന്‍മേലിളകിമറിയുമെന്‍കോലമാമമ്പലത്തില്‍
വെച്ചിട്ടുണ്ടാ,ദ്യമേതാന്‍ തിറവൊടു നിറവേറാവു നിന്‍ ദിവ്യനൃത്തം
സച്ചില്‍സ്സാകാരലീലാവിലസിതം, അതു ഞാന്‍ കണ്ടു കൊണ്ടാടിടാവൂ.

ശ്ലോകം 2176 : വക്ത്രാംഭോജന്മ കെയിലാസവദ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

വക്ത്രാംഭോജന്മ കെയിലാസവദലമളകാലങ്കൃതം, കൊങ്കയുഗ്മം
വൃത്താരാതേരുദാരം കുലിശമിവ പരിച്ഛിന്നസാരം ഗിരീണാം,
മദ്ധ്യം മത്തേഭവത്‌ തേ പിടിയിലമരുവോന്റെത്രയും ചിത്രമത്രേ,
മുഗ്ദ്ധേ, കേളുത്രമാതേ, വപുരുദധിമിവാഭാതി ലാവണ്യപൂര്‍ണ്ണം.

ശ്ലോകം 2177 : മുകുളായമാനനയനാംബുജം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : മഞ്ഞുഭാഷിണി

മുകുളായമാനനയനാംബുജം വിഭോര്‍--
മുരളീനിനാദമകരന്ദനിര്‍ഭരം
മുകുരായമാനമൃദുഗണ്ഡമണ്ഡലം
മുഖപങ്കജം മനസി മേ വിജൃംഭതാം

കവി : ലീലാശുകന്‍, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2178 : മുല്ലപ്പൂവിന്‍ മണം പൂണ്ടിളകി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മുല്ലപ്പൂവിന്‍ മണം പൂണ്ടിളകിവരുമിളം കാറ്റിലൂറ്റം മുഴുത്തോ--
രല്ലല്‍പ്പാമ്പിന്‍ പടം താഴ്ത്തിന ശമവിഭവേ! കോമളശ്യാമളാംഗീ!
ചൊല്ലപ്പെട്ടോരു വൃന്ദാവനസുരഭികളിന്ദാത്മജാ സൌഭഗത്തിന്‍
ചെല്ലസ്സന്താനമല്ലീ ശുഭവതി, ഭവദാശ്ലേഷമേ മോക്ഷമാര്‍ഗ്ഗം.

കവി : പി. ശങ്കരന്‍ നമ്പ്യാര്‍, കൃതി : രജനി

ശ്ലോകം 2179 : ചഞ്ചല്‍ച്ചില്ലീലതയ്ക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ചഞ്ചല്‍ച്ചില്ലീലതയ്ക്കും, പെരിയ മണമെഴും പൂമുടിക്കും തൊഴുന്നേന്‍;
അഞ്ചിക്കൊഞ്ചിക്കുഴഞ്ഞിട്ടമൃതു പൊഴിയുമപ്പുഞ്ചിരിക്കും തൊഴുന്നേന്‍;
അഞ്ചമ്പന്‍ ചേര്‍ന്ന യൂനാം മനസി ഘനമുലയ്ക്കും മുലയ്ക്കും തൊഴുന്നേന്‍;
നെഞ്ചില്‍ കിഞ്ചില്‍ക്കിടയ്ക്കും കൊടിയ കുടിലതയ്ക്കൊന്നു വേറേ തൊഴുന്നേന്‍!

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 2180 : ആശാവേശം നിമിത്തം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആശാവേശം നിമിത്തം ചിലതിവനുരചെയ്യുന്നതത്രേ മരിച്ചാ--
ലേശാന്‍ പോകും യഥാര്‍ത്ഥസ്ഥിതികളറിയുവാനാര്‍ക്കുമയ്യോ ഞെരുക്കം
ദേശാചാരാനുസാരം സുകൃതഫലമെടുത്തീടുവാന്‍ തത്ത്വചിന്താ--
ലേശാലോലം മനസ്സിന്നനുമതി കുറയും; തത്ത്വമോ ഭിന്നഭിന്നം.

കവി : വി. സി.ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 2181 : ദൂരത്തെങ്ങോ തുടിപ്പും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ദൂരത്തെങ്ങോ തുടിപ്പും തെളിമയുമലിവും ചേര്‍ന്നു വീശുന്ന കാറ്റു--
ണ്ടാരോ തേങ്ങുന്ന വീര്‍പ്പും, പഥികനുടെ കിതപ്പും, പദത്തില്‍ കഴപ്പും,
നീരാറ്റിന്‍ നേര്‍ത്ത നീലക്കുളിരു, മിളനിലാവിന്റെ മങ്ങും മിനുപ്പും--
ഈ രാവിന്‍ കുഞ്ഞുകൈത്താര്‍ വിരിയുമളവു പൊങ്ങുന്നു ജന്മാന്തരശ്രീ.

കവി : എന്‍.എന്‍.കക്കാട്‌

ശ്ലോകം 2182 : നീ ലാളിക്കേണമേനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നീ ലാളിക്കേണമേനം ഗിരിവരതനയേ ജാഹ്നവീഗൂഢജാരം
കോളേറെക്കേളിയുള്ളാത്തിരുവുടല്‍ ഭവതിക്കല്ലയോ പാതിനല്‍കി?
ത്രെയിലോക്യാധീശനല്ലോ തവ പതി കളവൂര്‍ത്തമ്പുരാ, നിത്ര നല്ലോ--
രാളുണ്ടാമോ? വധൂനാമയി സുമുഖി! സദാ പിന്തിരിഞ്ഞല്ല വേണ്ടൂ?

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 2183 : തെറ്റാതേയടിവച്ചശീതിവരെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെറ്റാതേയടിവച്ചശീതിവരെ ഞാനെത്തിച്ചു മജ്ജീവിതം
കുറ്റം കാണ്മവരേറെയെന്നെ വിഷമിപ്പിച്ചെങ്കിലും മല്‍പ്രഭോ
ഏറ്റില്ലൊന്നുമശേഷമെന്നതു നിനയ്ക്കുമ്പോള്‍ മനസ്സോതിടും
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി: വി. ജെ. ജാതവേദന്‍ നമ്പൂതിരി, പാലക്കാടു്‌, കൃതി : സമസ്യാപൂരണം

ശ്ലോകം 2184 : ഏവം ദുര്‍ല്ലഭ്യവസ്തുന്യപി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ഏവം ദുര്‍ല്ലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്ദ്ധേ യദന്യത്‌
തന്വാ വാചാ ധിയാ വാ ഭജതി ബത! ജനഃ ക്ഷുദ്രതൈവ സ്ഫുടേയം
ഏതേതാവദ്‌വയം തു സ്ഥിരതരമനസാ വിശ്വപീഡാപഹത്യൈ
നിശ്ശേഷാത്മാനമേനം ഗുരുപവനപുരാധീശമേവാശ്രയാമഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം(ദശകം 1)

ശ്ലോകം 2185 : ഏകസ്മിന്നാലവാലേയുഗപദ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഏകസ്മിന്നാലവാലേയുഗപദഭവതാം മാലതീചൂതപോതാ--
വന്യോന്യം സംസ്പൃശന്തൌ തരുണകിസലയൌ വര്‍ദ്ധമാനൌ സമാനൌ
ആരൂഢാമാലതീസാകമപി വനതരും ചണ്ഡവാതപ്രണുന്നാ
ഹാ! കഷ്ടം! തം ച ചൂതംസ്പൃശതി വനലതാ, ദുര്‍ഘടോ ദൈവയോഗഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : സ്വഹാസുധാകരം ചമ്പു

ശ്ലോകം 2186 : അമ്പിന്‍ തുമ്പിനു വമ്പു തീര്‍ത്ത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അമ്പിന്‍ തുമ്പിനു വമ്പു തീര്‍ത്ത കലമാന്‍കൊമ്പിന്റെ തുമ്പാ മിഴി--
ത്തുമ്പില്‍ ചേര്‍ത്തുരസിക്കളിച്ചിടുമൊരാ മാന്‍പേട തന്‍ നില്‍പിലും
നിഷ്ക്കമ്പം നിജവല്ലഭന്‍ കഠിനവാക്കോതി ത്യജിക്കുന്നവാ--
റക്കണ്വാത്മജ തന്നിലും കവിതയേ കണ്ടാര്‍ദ്രനാകുന്നു ഞാന്‍

കവി : പി. പി. പട്ടശ്ശേരി, കൃതി : കാവ്യപൂജ

ശ്ലോകം 2187 : നാമോരോന്നു നിനച്ചിരിയ്ക്കെ വെറുതേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാമോരോന്നു നിനച്ചിരിയ്ക്കെ വെറുതേ നീങ്ങുന്നു നാളീവിധം
നാള്‍തോറും വിടരുന്നു മോഹകുസുമം വീണ്ടും നിലാവെന്നപോല്‍
നാളേ നന്മ വിതയ്ക്കുവാന്‍ സുനിയതം നിങ്ങള്‍ക്കു സാധിയ്ക്കുവാ--
നാമോദം നവവത്സരപ്പുലരിയില്‍ നേരുന്നിതാശംസകള്‍!!

കവി : പി. സി. സി. രാജ, മാങ്കാവ്‌

ശ്ലോകം 2188 : നിദാഘസന്ധ്യാര്‍ക്ക...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നിദാഘസന്ധ്യാര്‍ക്കമയൂഖമായ
നീര്‍ മിക്കതും വറ്റിയതോടുകൂടി
ആകാശമാം വാപിയിലംബുവാഹ--
മങ്ങിങ്ങു പൊങ്ങീ ചളിയെന്നപോലെ.

കവി : വള്ളത്തോള്‍, കൃതി : കാറു കണ്ട കര്‍ഷകന്‍ (സാഹിത്യമഞ്ജരി)

ശ്ലോകം 2189 : അന്തര്‍ജ്ജനം പോലറയില്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര

അന്തര്‍ജ്ജനം പോലറയില്‍ക്കിടക്കും
വിത്തേ നിനക്കീയിരുള്‍വിട്ടു നാളെ
അമ്മയ്ക്കുടുക്കാനഴകുറ്റ പച്ച--
പ്പൂമ്പട്ടു നെയ്യുന്ന പണിയ്ക്കിറങ്ങാം

കവി : വള്ളത്തോള്‍

ശ്ലോകം 2190 : അഥവാ ക്ഷമപോലെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

അഥവാ ക്ഷമപോലെ നന്മചെ--
യ്തരുളാന്‍ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സദ്‌--
ഗുരുവും മര്‍ത്യനു വെറെയില്ലതാന്‍.

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 2191 : വരാം സഖാവേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

വരാം സഖാവേ ഭവദാഗമത്തെ
പാരും ഭൃശം വാനുമുദീക്ഷ ചെയ്‌വൂ
ഭവാദൃശന്മാരുടെ ജീവിതങ്ങള്‍
പരോപകാരൈകപരങ്ങളല്ലീ

ശ്ലോകം 2192 : ഭവാന്‍ ഭവക്ലേശ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഉപേന്ദ്രവജ്ര

ഭവാന്‍ ഭവക്ലേശവിനാശകാരീ;
ഭവാന്‍ ഭുജങ്ഗാധിപതല്‍പശായീ;
ഭവാനശേഷാഗമഗമ്യരൂപന്‍;
ഭവാന്‍ പ്രസാദിച്ചരുളേണമെന്നില്‍.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 2193 : ഭൂവാമാദിമപത്നി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭൂവാമാദിമപത്നിയിങ്കലവിടേയ്കുണ്ടായൊരിപ്പുത്രനോ----
ടേവം നിര്‍മ്മമ ഭാവമെന്തു? മലര്‍മാതാമെന്‍ ദ്വിതീയാംബയാല്‍
ആ വാത്സല്യമൊഴുക്കുവാന്‍, സുരുചിയാലുത്താനപാദന്നു പോ----
ലാവാഞ്ഞോ? ധ്രുവസങ്കടപ്രശമിതാവല്ലേ പിതാവേ, ഭവാന്‍!

കവി : ടി. എം. വി.

ശ്ലോകം 2194 : അന്യൂനാനതിരിക്തമായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അന്യൂനാനതിരിക്തമായ്‌ വിലസണം ശബ്ദങ്ങളര്‍ത്ഥങ്ങളും;
പ്രാസാദ്യാഭരണങ്ങള്‍ വാങ്ങുവതിനായര്‍ത്ഥം കളഞ്ഞീടൊലാ;
ദോഷം നീക്കി, വളച്ചുകെട്ടുകളൊഴിച്ചൌചിത്യമോര്‍ത്തോതണം
സത്കാവ്യോചിതമായ വസ്തു വിവിധം വ്യംഗ്യം വിളങ്ങും വിധം.

കവി : കെ. സി. കേശവപിള്ള

ശ്ലോകം 2195 : ദൃഷ്ടിത്തെല്ലുങ്കല്‍ മാനോഭവ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ദൃഷ്ടിത്തെല്ലുങ്കല്‍ മാനോഭവനിഗമരഹസ്യത്തെയും വച്ചുപൂട്ടി--
ക്കെട്ടിത്താക്കോലൊളിക്കും വിനയചതുരമന്ദാക്ഷദീക്ഷാം ഭജന്തീം
ഒട്ടൊട്ടേ സങ്ക്വണല്‍കങ്കണമിനിയ ശചീദേവിതാന്‍ നിന്നു വീയി--
പ്പുഷ്ടശ്രീ ചേര്‍ന്ന വെണ്‍ചാമരമരുദവധൂതാളകാലോകനീയാം.

കവി : പുനം നമ്പൂതിരി, കൃതി : പാര്‍വതീസ്വയംവരം ചമ്പു

ശ്ലോകം 2196 : ഒരുവന്നു നികൃഷ്ടമൊന്നു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

ഒരുവന്നു നികൃഷ്ടമൊന്നു താന്‍
പരമോല്‍കൃഷ്ടമതന്യനെത്രയും;
ഒരു കണ്ണിനു നല്ലതൊക്കെ മ--
റ്റൊരു കണ്ണിന്നു മഹാ വിലക്ഷണം.

കവി : സി. എസ്‌. സുബ്രമണ്യന്‍ പോറ്റി, കൃതി : ഒരു വിലാപം

ശ്ലോകം 2197 : ഓരോന്നു പാരിലിതുപോല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഓരോന്നു പാരിലിതുപോലൊരുപാടു കണ്ടു
പോരുന്നു നാമതുകളോതുകിലറ്റമുണ്ടോ?
ഓരുന്ന നേരമൊരുവന്‍ കരുതുന്ന മട്ടായ്‌--
തീരുന്നതല്ല തരമോടിവിടത്തിലൊന്നും.

കവി : കുണ്ടൂര്‍ നാരായണമേനോന്‍, കൃതി : പാക്കനാര്‍

ശ്ലോകം 2198 : ഓങ്കാരാബ്ജമരന്ദമേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഓങ്കാരാബ്ജമരന്ദമേ, മുനിമനോഭൃംഗവ്രജങ്ങള്‍ക്കു നല്‍--
പ്പൂങ്കാവേ, പുരുഷാശനപ്പരിഷയാം വേനല്‍ക്കു കാളാഭ്രമേ,
തേന്‍ കാല്‍ കൂപ്പിന വാണിമാര്‍ക്കൊരു മുടിക്കല്ലായ പൂമങ്കയാള്‍
താന്‍ കാമിച്ചു വളര്‍ത്ത പുണ്യതരുവിന്‍ കായേ, വണങ്ങുന്നു ഞാന്‍!

കവി : വള്ളത്തോള്‍, കൃതി : നാരായണാഷ്ടകം

ശ്ലോകം 2199 : തന്നാല്‍ കരേറേണ്ടവരെത്ര...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : ഇന്ദ്രവജ്ര

തന്നാല്‍ കരേറേണ്ടവരെത്ര പേരോ
താഴത്തു പാഴ്ചേറിലമര്‍ന്നിരിക്കേ
താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാര്‍ത്ഥ്യം?

കവി : ഉള്ളൂര്‍, കൃതി : സുഖം സുഖം

ശ്ലോകം 2200 : തൊട്ടീടും മൃദുമെയ്യില്‍ നീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തൊട്ടീടും മൃദുമെയ്യില്‍ നീ, യിവളുടല്‍ ഞെട്ടിക്കടാക്ഷിച്ചിടും,
മുട്ടിക്കാതിനടുത്തു ചെന്നു മുരളും തന്‍ കാര്യമോതും വിധം,
വീശിക്കൈ കുടയുമ്പൊഴെത്തി നുകരും സത്തായ ബിംബാധരം;
മോശം പറ്റി നമുക്കു തത്ത്വമറിവാന്‍ പോയിട്ടു, നീ താന്‍ കൃതി!

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ശാകുന്തളം പരിഭാഷ (മലയാളശാകുന്തളം)

ശ്ലോകം 2201 : വക്ത്രേണേന്ദോരധരമഹസാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

വക്ത്രേണേന്ദോരധരമഹസാ കൌസ്തുഭസ്യാമൃതസ്യ
സ്നിഗ്ദ്ധൈര്‍ഹാസൈരപി ച വിഭവം മുഷ്ണതീമംബുരാശിഃ
ദൃഷ്ട്വാ കന്യാം കില നിജകുലദ്വേഷിണീം ചൌര്യശീലാം
തുഭ്യം കംസാന്തക, ദധിപയശ്ചോര, ദത്വാ കൃതാര്‍ത്ഥഃ

കവി : വാസുദേവന്‍ നമ്പൂതിരി, കൃതി : ഭ്രമരസന്ദേശം

ശ്ലോകം 2202 : ദാമ്പത്യവല്ലി പുതുപൂക്കളണിഞ്ഞു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ദാമ്പത്യവല്ലി പുതുപൂക്കളണിഞ്ഞു; രാഗ--
സമ്പത്തിനാല്‍ നിലയനം നവനാകമായീ.
തേന്‍ പൂര്‍ണ്ണമായ്‌ മുകുളമേകമിതാ വിരിഞ്ഞു
സമ്പൂര്‍ണ്ണശോഭയൊടു മന്നില്‍ വിളങ്ങിടുന്നൂ!

കവി : ചങ്ങമ്പുഴ

ശ്ലോകം 2203 : തേഷാം മധ്യേ ത്രിപുരജയിനോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

തേഷാം മധ്യേ ത്രിപുരജയിനോ നിത്യസാന്നിധ്യയോഗാല്‍
പ്രാപ്യാ പുണ്യാ തവ വൃഷപുരീ പ്രാണനാഥാസ്പദം മേ
യാമുത്സംഗേ കുസുമരജസാ ധൂസരാംഗീം പ്രമോദാല്‍
കേളീലോലാമിവ ദുഹിതരം കേരളോര്‍വീ ദധാതി.

കവി : നാരായണന്‍ നമ്പൂതിരി, കൃതി : സുഭഗസന്ദേശം

ശ്ലോകം 2204 : യദാ ദാരുണാ ഭാഷണാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

യദാ ദാരുണാ ഭാഷണാ ഭീഷണാ മേ
ഭവിഷ്യന്ത്യുപാന്തേ കൃതാന്തസ്യ ദൂതാഃ
തദാ മന്മനസ്ത്വത്‌പദാംഭോരുഹസ്ഥം
കഥം നിശ്ചലം സ്യാന്നമസ്തേസ്തു ശംഭോ!

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 2205 : തരത്തിലോമല്‍ജ്ജയലക്ഷ്മി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഉപേന്ദ്രവജ്ര

തരത്തിലോമല്‍ജ്ജയലക്ഷ്മിയാകും
ധരപ്രമാണസ്തനിയാളൊടൊപ്പം
നരര്‍ഷഭന്‍ തേടിന യാത്ര മന്ദ--
തരത്വമാളുന്നതിലെന്തു ചിത്രം?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2206 : നര്‍മ്മാലാപം ചുരുങ്ങീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നര്‍മ്മാലാപം ചുരുങ്ങീ ജനസദസി മണം ചേര്‍ന്ന മന്ദാക്ഷവേഗാല്‍
കമ്രം കാര്‍കൂന്തലേന്തും പരിമളലളിതം ചെന്നു കാലോടിടഞ്ഞു
തമ്മില്‍ത്തിക്കിത്തുടങ്ങീ കുളുര്‍മുലയുഗളം നന്നുനന്നെന്നു വേണ്ടാ
നിര്‍മ്മായം യൌവനശ്രീ സ്വയമലകരോദംഗനാമൌലിമാലാം.

കവി : മഴമംഗലം നമ്പൂതിരി, കൃതി : നൈഷധം ചമ്പു

ശ്ലോകം 2207 : തുമ്പീ തുള്ളുക, തുള്ളിയാര്‍ക്കുക...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തുമ്പീ തുള്ളുക, തുള്ളിയാര്‍ക്കുക, രസം മുറ്റുന്ന കാറ്റേ, മലര്‍--
ത്തുമ്പേ, കമ്പിതകമ്രകുദ്മളരസാനമ്രേ, പതിഞ്ഞാടുക;
എന്‍ പച്ചക്കിളി, യൊന്നു വായ്ക്കുരയിടൂ; നില്‍ക്കുന്നു മുറ്റത്തതാ
മുന്‍പില്‍ സ്വാര്‍ജ്ജിതനിര്‍ജ്ജരാര്‍ജ്ജുനയശോവൃദ്ധന്‍, ബലിത്തമ്പുരാന്‍!

കവി : കെ. എന്‍. ഡി.

ശ്ലോകം 2208 : എത്താനക്കരെയുണ്ടുപോല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എത്താനക്കരെയുണ്ടുപോല്‍ മഹിതമായീടുന്ന നല്‍ത്താവളം;
ഹൃദ്യാമോദിതമായ പൂവനമതില്‍ ചാഞ്ചാടിയാടുന്നു പോല്‍;
ഹൃത്താനന്ദിതമായിടുന്നിതവയെപ്പറ്റിപ്പെടും സ്വപ്നമാര്‍--
ന്നൊക്കാനാകുകിലായി, നാം സുഖമൊരുക്കുന്നൂ കിനാവില്‍ സഖേ!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 2209 : ഹരിമുരളിനിനാദം കോമളം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

ഹരിമുരളിനിനാദം കോമളം കേട്ടജസ്രം
മലയുമഖിലപാഷാണംബുജംബാളിതാന്തം
ഉചിതമമൃതമക്ഷണാം ഗോകുലാനന്ദഹുംഭാ--
രവമുഖരിതഹര്‍മ്മ്യം ചെമ്മരം ഭാതി യസ്മിന്‍.

കൃതി : ചന്ദ്രോത്സവം

ശ്ലോകം 2210 : ഉണര്‍ന്നിടുക, രാത്രി തന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

ഉണര്‍ന്നിടുക, രാത്രി തന്‍ വയലില്‍ നിന്നു താരാഗണം
തുരത്തി, യവയെത്തുടര്‍ന്നിരവുമാട്ടിയോടിച്ചിതാ
പ്രഭാപടലിയായ തന്‍ വിശിഖമെയ്തു താഡിപ്പതു--
ണ്ടിളാധിപഗൃഹാളി തന്‍ ശിഖരപംക്തി മേല്‍ ഭാസ്കരന്‍!

കവി : സര്‍ദാര്‍ കെ. എം. പണിക്കര്‍ / ഉമര്‍ ഖയ്യാം, കൃതി : രസികരസായനം (റുബായിയാത്തിന്റെ പരിഭാഷ)

ശ്ലോകം 2211 : പൊയ്പ്പോയീ പേറ്റുനോവിന്‍ കഥ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

പൊയ്പ്പോയീ പേറ്റുനോവിന്‍ കഥ, രുചി കുറവിന്നുണ്ടു നല്ലൌഷധങ്ങള്‍
കയ്യല്‍പ്പം വൃത്തികേടായിടുവതുമൊഴിവായ്‌, വന്നുവല്ലോ ഡയപ്പര്‍!
ശോഷിയ്ക്കുന്നില്ല ദേഹം, "പുനരൊരു വിഷമം, ഡോക്ടറേ, ഗര്‍ഭഭാരം
കൂടിത്തെല്ലൊന്നിളയ്ക്കാന്‍ തരിക ഗുളിക"യെന്നോതുമമ്മേ തൊഴുന്നേന്‍!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 2212 : ശര്‍മ്മത്തെസ്സല്‍ക്കരിക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ശര്‍മ്മത്തെസ്സല്‍ക്കരിക്കും ഗതിയെയനുകരിക്കും കരിക്കും, കരിക്കും
ദുര്‍മ്മത്തിന്‍ ധൂര്‍ത്തുടയ്ക്കും കചഭരമതുടയ്ക്കും തുടയ്ക്കും തുടയ്ക്കും,
നിര്‍മ്മായം സങ്കടത്തെക്കളയുക വികടത്തെക്കടത്തെക്കടത്തി----
ന്നമ്മേ കായങ്കലാശേ കലിതതി സകലാശേ കലാശേ കലാശേ!

ശ്ലോകം 2213 : നീലാഭം കുഞ്ചിതാഗ്രം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

നീലാഭം കുഞ്ചിതാഗ്രം ഘനമമലതരം സംയതം ചാരു ഭംഗ്യാ
രത്നോത്തംസാഭിരാമം വലയിതമുദയച്ചന്ദ്രകൈഃ പിഞ്ഛജാലൈഃ
മന്ദാരസ്രങ്ങ്‌നിവീതം തവ പൃഥുകബരീഭാരമാലോകയേഹം
സ്നിഗ്ദ്ധശ്വേതോര്‍ദ്ധ്വപുണ്ഡ്രാമപി ച സുലളിതാം ഫാലബാലേന്ദുവീഥീം

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം--ദശകം 100

ശ്ലോകം 2214 : മച്ചിത്തത്തിലടിച്ചിടും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മച്ചിത്തത്തിലടിച്ചിടും നിനവലച്ചാര്‍ത്തിങ്കലോരോന്നിലും
ത്വഛ്രീമദ്ധരിനീലകോമളമുഖം ബിംബിച്ചുകണ്ടാവു ഞാന്‍,
കയ്ച്ചാലും മധുരിക്കിലും മധുരിപോ, നിര്‍ബ്ബാധമായ്‌ നിന്‍പദേ
വെച്ചാവൂ വിധിപോലെ, കൊച്ചുതുളസിപ്പൂപോലെ, മജ്ജീവിതം.

കവി : വി. കെ. ജി

ശ്ലോകം 2215 : കേട്ടാവൂ കാനനച്ചോലകള്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

കേട്ടാവൂ കാനനച്ചോലകളിടതടവില്ലാതെ വീഴുന്ന പാറ--
ക്കെട്ടിന്‍താഴത്തു ദൂര്‍വാദളഹരിതമണീമണ്ഡപത്തിങ്കലേറി
ഹൃഷ്ടാകൃഷ്ടവ്രജപ്പെണ്മണികളുടെ മനം പ്രേമസമ്പൂര്‍ണ്ണമാക്കുമി
മട്ടംഭോജാക്ഷനൂതും പ്രണവഘനമധുസ്നിഗ്ദ്ധവേണുപ്രണാദം!

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2216 : ഹസ്തം നീട്ടുക നിത്യബാഷ്പസരസീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹസ്തം നീട്ടുക നിത്യബാഷ്പസരസീസഞ്ജാതബന്ധോ, തമോ--
ഗ്രസ്തം ഭൂവിതിലന്യമാമഖിലസാഹായ്‌യങ്ങളും നിഷ്ഫലം!
അസ്തം പൂകിയുഷസ്സില്‍ വന്നണയുവാന്‍ നീ വൈകിയാല്‍ മര്‍ത്യവി--
ന്യസ്തം ദീപമഹസ്കരത്വമവകാശപ്പെട്ടുവെന്നും വരാം.

കവി : യൂസഫലി കേച്ചേരി, കൃതി : സോമയാഗം

ശ്ലോകം 2217 : അങ്ങെന്നുള്ളിലിരുന്നെനിക്കു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അങ്ങെന്നുള്ളിലിരുന്നെനിക്കു വഴി കാണിക്കുന്നതോരാതെ ഞാന്‍
മുങ്ങിപ്പോയ്‌ മുഴുമായയാല്‍ മതിമയക്കീടുന്ന ഭാവങ്ങളില്‍
മങ്ങിച്ചുങ്ങി മനസ്സു മത്സരമദക്രോധങ്ങളും കാമനും
തിങ്ങിക്കൂടുകയാലെനിക്കെനിയുമീയെന്നെത്തിരഞ്ഞീലഹോ!

കവി : വി. കെ. ജി.

ശ്ലോകം 2218 : മധുരിപുചരിതം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം :

മധുരിപുചരിതം മനോഭിരാമം
മധുരപദാകലിതം മണിപ്രവാളം
മതികമലവികാസഹേതുഭൂതം
കതിപയസര്‍ഗ്ഗമിദം കരോമി കാവ്യം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളാം

ശ്ലോകം 2219 : മന്ദം നല്‍ക്കാറൊഴിഞ്ഞൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മന്ദം നല്‍ക്കാറൊഴിഞ്ഞൂ, മണമെഴുമണിതാരങ്ങള്‍താഴെക്കൊഴിഞ്ഞൂ,
ചന്ദ്രന്‍ മുത്തങ്ങണിഞ്ഞൂ, ചെറുതിരരസമോടാടിയാടിക്കുഴഞ്ഞൂ,
ചിന്നിച്ചിന്നിച്ചമഞ്ഞൂ ചിതമൊടളിക, ളിന്ദീവരം തെല്ലടഞ്ഞൂ,
നന്ദ്യാവാതം കുറഞ്ഞൂ, നളിനമഥനിലാവങ്ങുകോരിച്ചൊരിഞ്ഞൂ.

കവി : ശീവൊള്ളി, കൃതി : മദനകേതനചരിതം

ശ്ലോകം 2220 : ചെറുപുല്ലുകള്‍ പോലുമേതുമേ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

ചെറുപുല്ലുകള്‍ പോലുമേതുമേ
വെറുതേയല്ല ജനിപ്പതൂഴിയില്‍;
സകലത്തിനുമുള്ള ജോലിതന്‍
നികരം ചേര്‍ന്നതു താന്‍ പ്രപഞ്ചവും.

കവി : സി. എസ്‌. സുബ്രമണ്യന്‍ പോറ്റി, കൃതി : ഒരു വിലാപം

ശ്ലോകം 2221 : സ്വച്ഛന്ദം ഭാഷകൊണ്ടും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സ്വച്ഛന്ദം ഭാഷകൊണ്ടും, സുരുചിരതരമാം സംസ്‌കൃതം കൊണ്ടുമൊപ്പം
മെച്ചം നേടും പ്രകാരം ബഹുവിധകവിതാസൂക്തി വര്‍ഷിക്കമൂലം
ഇച്ചൊന്നോരക്കവിപ്രൌഢരില്‍ മികവുടയോന്‍ കോടിലിംഗാധിനാഥന്‍
കൊച്ചുണ്ണിക്ഷോണിപാലന്‍ കൊടിയകവിവരന്‍ ദിവ്യനാം സവ്യസാചി.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : കവിഭാരതം

ശ്ലോകം 2222 : ഇരുളിന്‍പുതപ്പിനടിയില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മഞ്ഞുഭാഷിണി

ഇരുളിന്‍പുതപ്പിനടിയില്‍ച്ചുരുണ്ടതീ--
ക്കുളിരുള്ള രാത്രികളില്‍ രക്ഷനേടുവാന്‍
പുളയുന്നൊരുള്ളമിരുളില്‍ മയങ്ങവേ
പൊരുളിന്‍ വെളിച്ചമതു കണ്ടതില്ല പോല്‍

കവി : ജ്യോതിര്‍മയി

ശ്ലോകം 2223 : പുരുഷന്‍, സുഖലോലുപന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

പുരുഷന്‍, സുഖലോലുപന്‍, വൃഥാ
പറയുന്നൂ പഴിയേറെ നാരിയെ
ശതവത്സരമെത്ര പോയി, തല്‍--
ക്ഷമയിന്നും കുറയാത്തതദ്‌ഭുതം!

കവി : ചങ്ങമ്പുഴ, കൃതി : അപരാധികള്‍

ശ്ലോകം 2224 : ശേഷിച്ചുള്ളാസ്സുതനെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ശേഷിച്ചുള്ളാസ്സുതനെ നെടുമങ്ങാട്ടുകൊട്ടാരമെത്തി--
പ്പോഷിപ്പിക്കാനിവള്‍ തുടരവേ, നമ്മള്‍തന്‍ നന്മതത്തെ
ദ്വേഷിച്ചീടും മുകിലനൊരുവന്‍ ദിഗ്ജയത്തിന്നു കൊട്ടി--
ഗ്‌ഘോഷിച്ചേറെബ്ബലമിരുതരം പൂണ്ടൊരുമ്പെട്ടണഞ്ഞാന്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2225 : ദീപസ്തംഭമസംഖ്യമുണ്ടിവിടെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദീപസ്തംഭമസംഖ്യമുണ്ടിവിടെയി, ന്നെന്നാല്‍ക്കൊളുത്തീടണം
ലോപം വിട്ടു മുഖസ്തുതിത്തിരി, തരാമപ്പോള്‍ പ്രഭാമുദ്രകള്‍;
പാപസ്പര്‍ശമെഴാതെ ഹന്ത! പരിശോഭിക്കുന്നു കുഞ്ചന്റെ പൊന്‍--
ദീപസ്തംഭ, മിതുള്‍പ്രകാശമരുളും കല്‍പാന്ധകാരത്തിലും.

കവി : വി. എ. കേശവന്‍ നമ്പൂതിരി

ശ്ലോകം 2226 : പൊള്ളിത്തൂങ്ങിയ മാങ്ങകള്‍ക്കു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൊള്ളിത്തൂങ്ങിയ മാങ്ങകള്‍ക്കു കവിള്‍ മിന്നുന്നൂ, പിലാവില്‍ കരും
മുള്ളില്‍ കോള്‍മയിര്‍ പൂണ്ടു വീര്‍ത്തവയറില്‍ച്ചായുന്നു തൈച്ചക്കകള്‍
തുള്ളിക്കൊണ്ടു ചിരിച്ചു വെള്ളില, കുടിയ്ക്കുമ്പോള്‍ തെറിച്ചോരു പാല്‍--
ത്തുള്ളിയ്ക്കൊത്തു കുരുത്തുകാണ്മു, കുളിരും മുല്ലയ്ക്കിളം കുഡ്മളം

കവി : വെയിലോപ്പിള്ളി, കൃതി : വേനല്‍ക്കൊരു മഴ

ശ്ലോകം 2227 : തുറക്കുകില്ലെനിക്കുവേണ്ടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

തുറക്കുകില്ലെനിക്കുവേണ്ടി മേലിലിക്കവാട, മീ--
യറയ്ക്കകത്തു ദീപമെന്നെയോര്‍ത്തിനിത്തെളിച്ചിടാ
വിരിക്കുകില്ലെനിക്കു മെത്ത, സോദരങ്ങളൊത്തു ഞാ--
നിരിക്കുകില്ലിതിന്നകത്തു ഭക്ഷണത്തിനായിനി

കവി : മേരി ബനീഞ്ജ, കൃതി : ലോകമേ യാത്ര

ശ്ലോകം 2228 : വരാ വരാഹരൂപിണീ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പഞ്ചചാമരം

വരാ വരാഹരൂപിണീ ചരാചരാന്തരസ്ഥിതാ
സുരാസുരാദിസേവിതാ ധരാധരാധിദേവതാ
സദാസദാവലിസ്തുതാ മുദാമുദാരശേവധിര്‍--
ഹിതാ ഹി താര്‍ക്ഷ്യകേതനാ നതാ ന താപതാം നയേത്‌

ശ്ലോകം 2229 : സംഗീതത്തിലവള്‍ക്കു വാസന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സംഗീതത്തിലവള്‍ക്കു വാസന വിശേഷിച്ചുണ്ടു, പിന്നെക്കുറ--
ച്ചിംഗ്ലീഷും ചില തൂശിവേലകളുമു, ണ്ടെന്നല്ല സാഹിത്യവും
ശൃംഗാരപ്പുതുമോടിയില്‍ പല പകിട്ടുണ്ടെങ്കിലും പാംസുലാ--
സംഗം പോലുമസഹ്യമാ, ണതില്‍ വെറുപ്പേറും ചെറുപ്പം മുതല്‍.

കവി : ശീവൊള്ളി, കൃതി : ഒരു കഥ

ശ്ലോകം 2230 : ശസ്ത്രത്തെശ്ശൂരനാമെന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ശസ്ത്രത്തെശ്ശൂരനാമെന്‍ ജനകനിനിയെടുക്കില്ല നന്നെന്നുറച്ചി----
ട്ടസ്രസ്തന്‍ നീയശങ്കം കരമിഹ ഗുരു തന്‍ മൌലിയില്‍ ചേര്‍ത്ത നേരം
വിശ്വത്തില്‍ പാര്‍ത്ഥപാഞ്ചാലകനിഖിലചമൂമര്‍ദ്ദിയായ്‌ ചാപഭൃത്താ----
മശ്വത്ഥാമാവു വാഴുന്നൊരു കഥ വഴിപോലുള്ളിലോര്‍ത്തില്ലയോ നീ?

കവി : പന്തളം കേരളവര്‍മ്മ, കൃതി : വേണീസംഹാരം പരിഭാഷ

ശ്ലോകം 2231 : വേഷം ഭാഷ സമസ്തവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വേഷം ഭാഷ സമസ്തവും ശിഥിലമായ്‌ ബന്ധങ്ങള്‍ വേരറ്റതായ്‌
ദേശം കാലമിവയ്ക്കു ചാര്‍ത്തിനമഹൌജസ്സെങ്ങുമില്ലാതെയായ്‌
ചായം പൂശിയ പൊയ്മുഖങ്ങളിരുളില്‍ കൂട്ടാളിമാരൊത്തുഹാ!
കോശംകാപ്പവര്‍മാത്രമായ്‌, വികൃതമായ്‌, കാന്താരമായ്‌ കേരളം!

കവി : പി. കെ. മൂസ്സത്‌, പെരുവനം, കൃതി : നഷ്ടക്കച്ചവടം

ശ്ലോകം 2232 : ചൊല്ലാവല്ലാത്തതായി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചൊല്ലാവല്ലാത്തതായി, ച്ചെറുതുമിഹപരിച്ഛേദ്യമല്ലാത്തഥയി--
ത്തെല്ലിജ്ജന്മത്തിലിന്നാള്‍ വരെയുമനുഭവിക്കാത്തതായ്‌ സദ്വിവേകം
എല്ലാം പോയ്‌, വാച്ച മോഹാല്‍ ഗഹനതരവുമായുള്ളൊരെന്തോ വികാരം
വല്ലാതെന്മാനസത്തില്‍ജ്ജഡതയുമതിസന്തോഷവും ചേര്‍ത്തിടുന്നു.

കവി : കൊട്ടാരത്തില്‍ ശങ്കുണ്ണി, കൃതി : മാലതീമാധവം തര്‍ജ്ജിമ

ശ്ലോകം 2233 : ഏറേയുണ്ടു പുലര്‍ത്തുവാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏറേയുണ്ടു പുലര്‍ത്തുവാന്‍ ചെലവഹോ! ലക്ഷ്യത്തിലെത്തിക്കിലും
കേറാമൊട്ടിട വര്‍ക്കുഷോപ്പുകളകം റിപ്പേറിനോ പേറിനോ,
നേരാം പാത വെടിഞ്ഞു പോം ഗതി നിയന്ത്രിക്കാതിരുന്നാല്‍, നൃണാം
കാറും കാന്തയുമൊത്തിടും വിഷയമാം സൌഖ്യത്തിനോ മാലിനോ?

കവി : ടി. എം. വി.

ശ്ലോകം 2234 : നാടെന്ന്നും, നല്ല രത്നപ്രകര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നാടെന്നും, നല്ല രത്നപ്രകരലസിതമായ്‌ സര്‍വ്വയാദോഗണത്തിന്‍--
വീടെന്നും രണ്ടു മാത്രം പിരിവുകളുലകിന്നുള്ളതായോര്‍ത്തിടേണ്ട,
ചൂടെന്നും കീഴണയ്ക്കാത്തൊരു വിപുലതരുവ്രാതകുഞ്ഞുങ്ങള്‍ തിങ്ങും
കാടെന്നും കൂടി മൂന്നായ്‌ പ്രകൃതിയുടെ വിലാസങ്ങളെണ്ണേണ്ടതത്രേ.

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

ശ്ലോകം 2235 : ചേരുംപോല്‍ച്ചേര്‍ന്ന വേഷം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ചേരുംപോല്‍ച്ചേര്‍ന്ന വേഷം; ചെറുമുരളിക കൈക്കൊണ്ടു നില്‍ക്കും വിശേഷം;
ചേലൂറും മന്ദഹാസം; ഝിലുചിലെയിളകും തൃത്തളയ്ക്കുള്ള ലാസ്യം;
ചേണാര്‍ന്നോരാദിശേഷം ശിരസികുടപിടിയ്ക്കുന്ന മായാപ്രകാശം;
ചേരേണം കാലശേഷം തിരുവടിയിലഹം മാറ്റണേ മാ,ലശേഷം!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 2236 : ചട്ടക്കാരന്‍ ഭസ്മമുണ്ടോ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാലിനി

ചട്ടക്കാരന്‍ ഭസ്മമുണ്ടോ ധരിപ്പൂ?
മൊട്ടശ്ശീര്‍ഷം മാലചൂടുന്നതുണ്ടോ?
പൊട്ടന്നുണ്ടോ പാട്ടു കേട്ടാല്‍ വികാരം?
പൊട്ടച്ചട്ടിക്കാരു പൊന്‍പൂച്ചിടുന്നു?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2237 : പ്രത്യാദിഷ്ടാം കാമം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാലിനി

പ്രത്യാദിഷ്ടാം കാമമക്കണ്വപുത്രീം
മത്യാമോര്‍ക്കുന്നീല ഞാന്‍ വേട്ടതായി
അത്യന്താര്‍ത്തിഗ്രസ്തമാം കിം തു ചിത്തം
സത്യം താനേ പ്രത്യയിപ്പിച്ചിടുന്നോ?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം പരിഭാഷ

ശ്ലോകം 2238 : അനന്തസമ്പദാശ്രയസ്തു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

അനന്തസമ്പദാശ്രയസ്തു ശ്രീനിവാസ ശ്രീപതേ
സമര്‍ഥയാചനം കൃതം പുനശ്ച ചാരു ചോരണം
നിരഞ്ജനോ നിരാമയോ വദന്തി യോഗിനസ്സദാ
പ്രഭാഞ്ജനസ്യ തേ കഥം നു മായയാ മുഹുര്‍മ്മുഹുഃ?

കവി : ജ്യോതിര്‍മയി

ശ്ലോകം 2239 : നതേതരാതിഭീകരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പഞ്ചചാമരം

നതേതരാതിഭീകരം നവോദിതാര്‍ക്കഭാസുരം
നമത്സുരാരിനിര്‍ജ്ജരം നതാദികാപദുദ്ധരം
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം

കൃതി : ഗണേശപഞ്ചരത്നസ്തോത്രം

ശ്ലോകം 2240 : സദാപ്രസാദശോഭിതേ ഹി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

സദാപ്രസാദശോഭിതേ ഹി ദേഹി മേ വരം കരം
നതേവ ദേവി പാവനം നിധായ ധൈര്യവര്‍ഷണം
പദം പ്രതി പ്രദീയതാം പ്രവര്‍ദ്ധമാനമദ്യത--
സ്തദാ മുദാ നിരന്തരം ഹസന്മുഖോ ഭവാമ്യഹം!

കവി : ജ്യോതിര്‍മയി

ശ്ലോകം 2241 : പെണ്ണാക്കീ പാര്‍ത്ഥനെത്തന്നെയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പെണ്ണാക്കീ പാര്‍ത്ഥനെത്തന്നെയുമഥ നിജ ധൈര്യത്തിനാല്‍, സ്ത്രീഹൃദന്തം
പുണ്ണാക്കീ പുണ്ഡരീകായുധശരനിരയാല്‍, ധര്‍മമാര്‍ഗ്ഗം ചരിപ്പാന്‍
കണ്ണാക്കീ സര്‍വ്വശാസ്ത്രങ്ങളുമരചവരന്‍, തസ്കരന്മാര്‍ തലയ്ക്കും
മണ്ണാക്കീ, മത്സരിച്ചീടിന നൃപതികള്‍ തന്‍ വായിലും മായമെന്യേ.

കവി : വെണ്മണി മഹന്‍

ശ്ലോകം 2242 : കസ്ത്വം ബാല? ബലാനുജഃ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കസ്ത്വം ബാല? ബലാനുജഃ, കിമിഹ തേ? മന്മന്ദിരാശങ്കയാ,
യുക്തം ത,ന്നവനീതഭാണ്ഡവിവരേ ഹസ്തം കിമര്‍ഥം ന്യസേഃ?
മാതഃ!കഞ്ചനവത്സകം മൃഗയിതും മാ ഗാ വിഷാദം ക്ഷണാ--
ദിത്യേവം വ്രജവല്ലവീ പ്രതിവചഃ കൃഷ്ണസ്യ പുഷ്ണാതു നഃ

കവി : വില്വമംഗലം

ശ്ലോകം 2243 : മൂലാധാരത്തില്‍ മേവും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മൂലാധാരത്തില്‍ മേവും ഭഗവതി സമയേ കിം നവാത്മാവതല്ലേ
നീ ലാസ്യം ചെയ്തിടുമ്പോള്‍ നവരസനടമാടുന്ന ദേവന്‍ നടേശന്‍
കാലേ കാരുണ്യമോടൊത്തവിടെയരുളിടും നിങ്ങള്‍ സൃഷ്ടിക്കയാലി--
ന്നീ ലോകങ്ങള്‍ക്കുശേഷം ജനകജനനിമാരുണ്ടഹോ രണ്ടുപേരും.

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജിമ

ശ്ലോകം 2244 : കഴിഞ്ഞേ പോകുന്നൂ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശിഖരിണി

കഴിഞ്ഞേ പോകുന്നൂ പകലുമിരവും ജര്‍ജ്ജരിതമായ്‌
കൊഴിഞ്ഞേ വീഴുന്നൂ നിറമുടയൊരെന്‍ പീലികള്‍ വൃഥാ
ഒഴിഞ്ഞേ കാണുന്നൂ ദിനമനു, നഭസ്സീ, മയിലിനൊ--
ന്നഴിഞ്ഞാടാനെന്താണൊരു വഴി? വരൂ നീലമുകിലേ!

കവി : കേ. എന്‍. ഡി.

ശ്ലോകം 2245 : ഓടിക്കളിച്ചൊട്ടു വിശന്നു...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : ഇന്ദ്രവജ്ര

ഓടിക്കളിച്ചൊട്ടു വിശന്നു ചെന്ന--
"ങ്ങമ്മേ, പഴം, പാ, ലവി"ലെന്നു കെഞ്ചി
ചേരാണ്ട ചെന്താരെതിര്‍ പിഞ്ചു കൈയാല്‍
ചേലാഞ്ചലത്തില്‍ കസവിട്ടിടുമ്പോള്‍

ശ്ലോകം 2246 : ചിത്രത്തിലാദ്യമെഴുതീട്ടുയിര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ചിത്രത്തിലാദ്യമെഴുതീട്ടുയിര്‍ ചേര്‍ത്തതാമോ?
ചിത്തത്തില്‍ വെച്ചഴകുചേര്‍ത്തു രചിച്ചതാമോ?
ബ്രഹ്മപ്രഭാവവുമവള്‍ക്കെഴുമാവപുസ്സു--
മോര്‍മ്മിക്കിലീയൊരബലാമണി സൃഷ്ടി വേറെ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ശാകുന്തളം പരിഭാഷ

ശ്ലോകം 2247 : ബാല്യം തൊട്ടഭ്യസൂയാവഹ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ബാല്യം തൊട്ടഭ്യസൂയാവഹകഠിനതപശ്ചര്യയാലാര്‍ന്നു ജീയാ--
സ്വര്‍ല്ലോകത്തും ലഭിയ്ക്കാത്തൊരു കവനയശഃ കാമധേനുപ്രസാദം
വില്ലാളിപ്രൌഢരാരാന്‍നിജസുരഭിയിലാസക്തരായ്‌മല്ലടിച്ചാല്‍
തെല്ലും കൂസില്ലയോടക്കുഴലിതു കവിതന്നായുധം ബ്രഹ്മദണ്ഡം.

കവി : വി.കെ.ജി

ശ്ലോകം 2248 : വനപവനകിശോരന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മാലിനി

വനപവനകിശോരന്‍ വന്നലഞ്ഞോരുനേരം
വനജനിരവിരിഞ്ഞും വഞ്ചുളക്കെട്ടലഞ്ഞും,
കനകകരമിളക്കിക്കണ്‍കുളുര്‍ക്കും കണക്കി--
ദിനമണിയണിയും പൂങ്കാവനേകം ലസിപ്പൂ!

കവി : ചങ്ങമ്പുഴ, കൃതി : ഗീതാഞ്ജലി

ശ്ലോകം 2249 : കൃതാഭിമര്‍ശാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കൃതാഭിമര്‍ശാമനുമന്യമാനഃ
സുതാം ത്വയാ നാമ മുനിര്‍വിമാന്യഃ
ദൃഷ്ടം പ്രതിഗ്രാഹയതാ സ്വമര്‍ഥം
പാത്രീകൃതോ ദസ്യുരിവാസി യേന

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 2250 : ദേഹത്തിനില്ലാ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

ദേഹത്തിനില്ലാ സുഖമുള്ളനേരം
മോഹങ്ങളൊട്ടുക്കു വരണ്ടുപോയി
നാരായണാ! ഞാനിഹചെയ്‌വതെല്ലാം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : യമുനാ നാരായണന്‍, അരപ്പന്‍കാവ്‌, കൃതി : സമസ്യാപൂരണം

ശ്ലോകം 2251 : നാനാമോഹഗണം പിരിഞ്ഞ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാനാമോഹഗണം പിരിഞ്ഞഭിമുഖം നിന്നീയകം പൊള്ളയാം
ഞാനാകുന്നൊരു പന്തടിച്ചു തുടരും കേളിക്കൊരന്തം, വിഭോ!
ദീനം ബ്ലാഡര്‍ പൊളിഞ്ഞു കാറ്റു വെളിയില്‍പ്പോകും മുഹൂര്‍ത്തത്തിലെ--
ന്നാണോ, നിന്നുടെയന്ത്യമാം വിസില്‍ മുഴങ്ങട്ടേയതിന്‍ മുമ്പു താന്‍!

കവി : ടി. എം. വി.

ശ്ലോകം 2252 : ദൈവത്തിന്‍ പാട്ടിലാണീയുലകു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ദൈവത്തിന്‍ പാട്ടിലാണീയുലകു മുഴുവനും നില്‍പ്പ, താദ്ദൈവമോര്‍ത്താല്‍
സേവിച്ചീടുന്ന മന്ത്രത്തിനു വശഗതമായിട്ടു വര്‍ത്തിച്ചിടുന്നു,
ഭൂ വിണ്ണോര്‍ക്കാണധീനം പറയുകിലഖിലം മന്ത്രമി, ന്നെന്നമൂലം
ഭാവിശ്രേയസ്സിനായിട്ടഹമനുദിവസം ബ്രാഹ്മണര്‍ക്കായ്‌ തൊഴുന്നേന്‍.

കവി : നടുവത്തച്ഛന്‍

ശ്ലോകം 2253 : ഭവദ്ഗൌരവം മല്ലഘുത്വം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ഭവദ്ഗൌരവം മല്ലഘുത്വം വിദിത്വാ
പ്രഭോ രക്ഷ കാരുണ്യദൃഷ്ട്യാനുഗമ്യ
തവാത്മാനുഭാവസ്തു താവത്‌ക്ഷമോഹം
സ്വഭക്ത്യാ കൃതം മേപരാധം ക്ഷമസ്വ

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 2254 : തങ്കത്താരണി തോരണസ്ഥല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തങ്കത്താരണി തോരണസ്ഥലവിതാനപ്രൌഢിസല്‍ക്കൌതുകം
തങ്കും വന്‍കുലവാഴയെന്നിവകളായെത്തുന്ന പൃത്ഥീന്ദ്രനെ
തങ്കപ്പൊന്മണിമേടതന്‍ വളഭിയില്‍ത്തിക്കിത്തിരക്കിക്കട--
ക്കണ്‍കോണങ്ങുകൊടുത്തു കഞ്ജമിഴിമാര്‍ നോക്കുന്നു ചിക്കെന്നഹോ!

കവി : വെണ്മണി മഹന്‍

ശ്ലോകം 2255 : ത്വദ്ഭക്തിസ്തു കഥാരസാമൃത...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ത്വദ്ഭക്തിസ്തു കഥാരസാമൃതഝരീനിര്‍മജ്ജനേന സ്വയം
സിദ്ധ്യന്തീ വിമലപ്രബോധപദവീമക്ലേശതസ്തന്വതീ
സദ്യസ്സിദ്ധികരീ ജയ,ത്യയി വിഭോ! സൈവാസ്തു മേ ത്വത്പദ--
പ്രേമപ്രൌഢിരസാര്‍ദ്രത ദ്രുതതരം വാതാലയാധീശ്വര!

കവി : മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി, കൃതി : നാരായണീയം

ശ്ലോകം 2256 : സ്വാദ്ധ്യായക്കിണ്ടി, ഭാണ്ഡം,...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സ്വാദ്ധ്യായക്കിണ്ടി, ഭാണ്ഡം, കുട, കുടവയറും, കൂനുമല്‍പം കഷണ്ടി--
ച്ചുറ്റും ചുറ്റിപ്പിടിക്കും നരയുമൊരുകുറുംകട്ടിയാം പൂണുനൂലും
ശുണ്ഠിത്തം കൂത്തടിക്കുന്നൊരു മുഖരസവും ബ്രഹ്മതേജസ്സുമോലു--
ന്നച്ഛന്‍ നമ്പൂരിമാരെപ്പലരെയുമവിടെക്കണ്ടുകൊണ്ടാടിനേന്‍ ഞാന്‍.

കവി : വെള്ളാനശ്ശേരി വാസുണ്ണി മൂസ്സത്‌, കൃതി : തിരുമാസം

ശ്ലോകം 2257 : ശീട്ടാട്ടം, ശിങ്കമാനക്കുഴല്‍വിളി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ശീട്ടാട്ടം, ശിങ്കമാനക്കുഴല്‍വിളി, ചതുരംഗങ്ങള്‍, ചര്‍വ്വാംഗിമാര്‍ തന്‍
പാ, ട്ടായം പൂണ്ട തായമ്പക, വകതിരിവുള്ളക്ഷരശ്ലോകപാഠം,
കൂട്ടാളിക്കൂട്ടരൊത്തുള്ളൊരു സരസജനത്തിന്റെ സല്ലാപഘോഷം,
കേട്ടാലാവി, ല്ലിവണ്ണം പലതുമവിടെയാ രാവിലാവിര്‍ഭവിച്ചു.

ശ്ലോകം 2258 : കൊക്കില്ലാത്തൊരു പക്ഷിയില്ല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൊക്കില്ലാത്തൊരു പക്ഷിയില്ല, കുളവും നോക്കുമ്പൊഴി, ല്ലോര്‍ക്കുകില്‍
ചാക്കില്ലാത്ത ജനങ്ങളില്ല, ചപലത്വംവിട്ട പെണ്ണുങ്ങളും
മുക്കില്ലാത്ത ഗൃഹങ്ങളില്ല, മുകില്‍ കൂടാതുള്ള വന്മാരിയും
ചുക്കില്ലാത്ത കഷായമില്ലറിക ചൂടില്ലാതെകണ്ടഗ്നിയും.

കവി : നടുവത്തച്ഛന്‍, കൃതി : സമസ്യാപൂരനം

ശ്ലോകം 2259 : മൌകലിവ്രജമിരുന്നിടുന്നു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : കുസുമമഞ്ജരി

മൌകലിവ്രജമിരുന്നിടുന്നു മുകളില്‍ സുഖം, കപികള്‍ കൊമ്പിലും
ഘൂകവൃന്ദമതുകോടരത്തിലു, മടിക്കു ദംശമശകങ്ങളും;
ആകെയെത്രയിഹചേതനങ്ങള്‍! വിശദംയശോധിഗത, മദ്ധ്വഗം
ലോകമന്തികമണഞ്ഞിടായ്കിലിഹ വൃക്ഷരാജ, തവ കാ ക്ഷതി?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 2260 : ആദ്യത്തെസ്‌സൃഷ്ടി, ഹോതാ, വഥ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആദ്യത്തെസ്‌സൃഷ്ടി, ഹോതാ, വഥ വിധിഹുതമായുള്ള ഹവ്യം വഹിപ്പോ--
നാ ദ്വന്ദം കാലമാനാസ്പദ,--മുലകുനിറഞ്ഞോരു ശബ്ദാശ്രയം താന്‍,
വിത്തെല്ലാത്തിനുമേകപ്രകൃതി, ചരജഗല്‍പ്രാണനാം തത്വമെന്നീ--
പ്രത്യക്ഷം മൂര്‍ത്തിയെട്ടാര്‍ന്നൊരു ജഗദധിപന്‍ നിങ്ങളെക്കാത്തുകൊള്‍വൂ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയാളശാകുന്തളം

ശ്ലോകം 2261 : വന്‍പോലും കുംഭി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

വന്‍പോലും കുംഭി, കൂറ്റന്‍ പുലി, വലിയ പെരുമ്പാ, മ്പിതെല്ലാമിണങ്ങും
`നമ്പോലക്കോട്ട' വിട്ടീ നലമുടയ നിലമ്പൂരിലെന്‍ മുമ്പിലെത്തി,
അന്‍പോലും തന്‍ കടക്കണ്മുനയുടെ ചലനത്താലെ മാലാറ്റിയെന്നെ--
ക്കണ്‍ പോലേ കാത്ത വേട്ടയ്ക്കൊരു മകനവനാണശ്രയം മേലിലും മേ.

കവി : ടി. എം. വി.

ശ്ലോകം 2262 : ആലങ്ങാട്ടയിരൂര്‍പ്രവൃത്തിയതില്‍...

ചൊല്ലിയതു്‌ : ബാലു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആലങ്ങാട്ടയിരൂര്‍പ്രവൃത്തിയതിലാണില്ലം ശിവമ്പള്ളിയെ--
ന്നാലംബിക്കുമതിന്നുപേര്‍ ചെലവിനും കഷ്ടിച്ചു പാട്ടം വരും
നാലാളച്ഛനു മക്കളുണ്ടവരില്‍ ഞാന്‍ മൂന്നാമനദ്ദേഹവും
മാലെന്യെ മരുവുന്നു മാതൃജനവും മുത്തൊത്തു മുത്തശ്ശിയും.

കവി : ശീവൊള്ളി

ശ്ലോകം 2263 : നിഃസ്വോ വഷ്ടി ശതം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിഃസ്വോ വഷ്ടി ശതം, ശതീ ദശശതം, ലക്ഷം സഹസ്രാധിപഃ,
ലക്ഷേശഃ ക്ഷിതിപാലതാം, ക്ഷിതിപതിഃ ചക്രേശതാം വാങ്ങ്ഛതി,
ചക്രേശഃ പുനരിന്ദ്രതാം, സുരപതിഃ ബ്രാഹ്മം പദം വാങ്ങ്ഛതി,
ബ്രഹ്മാ ശൈവപദം, ശിവോ ഹരിപദം -- ചാശാവധിം കോ ഗതഃ?

ശ്ലോകം 2264 : ചെമ്പൊല്‍ത്താര്‍ബാണഡംഭ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുമനോവൃന്ദസങ്കീര്‍ത്തിതശ്രീ--
സമ്പത്തിന്നീശ, തിങ്കള്‍ക്കല തിരുമുടിയില്‍ച്ചൂടിടും തമ്പുരാനേ!
തന്‍ പാദം കുമ്പിടുന്നോര്‍ക്കഭിമതമരുളും പാര്‍വ്വതീകാന്ത, നീയെന്‍
വന്‍പാപക്കെട്ടെരിച്ചീടുക, നിടിലമിഴിക്കോണിലാളുന്ന തീയില്‍.

ശ്ലോകം 2265 : തണ്ണീരില്ലേ തലയ്ക്കെപ്പൊഴും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തണ്ണീരില്ലേ തലയ്ക്കെപ്പൊഴു, മൊരു ജലദോഷം പിടിച്ചീടുകില്ലേ?
വെണ്ണീറല്ലേ ശരീരം മുഴുവനുമണിയാന്‍? തേ ചൊറിഞ്ഞീടുകില്ലേ?
കണ്ണല്ലേ തിയ്യു കഷ്ടം! പുരഹര! ഭഗവന്‍! ചൂടിനും പേടിയില്ലേ?
പെണ്ണല്ലേ പാതിദേഹം? വിരുതികളിതുപോലോര്‍ക്കില്‍ മറ്റാര്‍ക്കുമില്ലേ?

കവി : നടുവത്തച്ഛന്‍, കൃതി : (സമസ്യാപൂരനം)

ശ്ലോകം 2266 : കാലക്കേടിന്റെ കയ്യാങ്കളിയിതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാലക്കേടിന്റെ കയ്യാങ്കളിയിതു കഠിനം കാണുവാന്‍ മേല, വേഗം
കാലം കൂടിച്ചു കാല്‍ത്താര്‍ തൊഴുമടിയനെഴും കണ്ണുനീര്‍ ദണ്ഡമെന്നാല്‍
കാലപ്രദ്വേഷികാന്തേ! കനിവൊടു നടുവത്തച്ഛനെക്കാക്കുകൊന്നി--
ക്കാലം, കാണട്ടെ ഞാന്‍ നിന്‍ കരളിതൊരു കരിമ്പാറയോ വേറെയൊന്നോ?

കവി : ഉള്ളൂര്‍

ശ്ലോകം 2267 : കൊച്ചുന്നാളൊരു പെണ്ണിനെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൊച്ചുന്നാളൊരു പെണ്ണിനെക്കഥകഴിച്ചില്ലേ? മറിച്ചല്ല, നീ
പച്ചപ്പാലൊടു വെണ്ണ കട്ടു കബളിച്ചില്ലേ വൃജസ്ത്രീകളെ!
അച്ചിഭ്രാന്തു മുഴുത്തു ഗോപവനിതാവൃന്ദങ്ങളെച്ചേര്‍ത്തു കൈ--
വച്ചില്ലേ? കമലാപതേ കഥ നിനക്കുണ്ടോ കഥിക്കും വിധൌ.

കവി : ശീവൊള്ളി

ശ്ലോകം 2268 : അല്ലയോ പറക കട്ടിലേ...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : രഥോദ്ധത

അല്ലയോ പറക കട്ടിലേ നിന--
ക്കില്ലയോ ചെറുതുമല്ലല്‍ മാനസേ
പല്ലവാംഗിയെ വഹിച്ചിരുന്ന നിന്‍
നല്ല കാലമിനി വന്നു കൂടുമോ?

ശ്ലോകം 2269 : പാരിലില്ല ഭയമെന്നു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

പാരിലില്ല ഭയമെന്നു, മേറെയു--
ണ്ടാരിലും കരുണയെന്നു, മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്‌
ധീരമായ മുഖകാന്തിയാലവന്‍

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2270 : പാരമുള്ളിലഴകായി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

പാരമുള്ളിലഴകായി, ജീവിതം
ഭാരമായി, പറയാതൊഴിക്കുകില്‍
തീരുകില്ല, ധരയില്‍ ഭവാനൊഴി--
ഞ്ഞാരുമില്ലതുമിവള്‍ക്കു കേള്‍ക്കുവാന്‍

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2271 : തട്ടി തല്‍പ്രഥഭവാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

തട്ടി തല്‍പ്രഥഭവാനശേഷമുള്‍--
ക്കട്ടി കൊണ്ടു ദൃഢമെന്നു കാണ്‍കയാല്‍
രുട്ടിണങ്ങി നവരക്തപങ്കജ--
ത്വിട്ടിയന്നി, തുദയാചലാനനം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2272 : രാമമന്മഥശരേണ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

രാമമന്മഥശരേണ താഡിതാ
ദുസ്സഹേന ഹൃദയേ നിശാചരീ
ഗന്ധവദ്രുധിരചന്ദനോക്ഷിതാ
ജീവിതേശവസതിം ജഗാമ സാ

കവി : കാളിദാസന്‍, കൃതി : രഘുവംശം

ശ്ലോകം 2273 : ഗോമയം ഭുവന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

ഗോമയം ഭുവനമാകെയാകവേ
കാമമാ നില ഗൃഹോദരത്തിനും
രാമമാരരുളി; യുച്ഛ്രയം പെടും
കേമര്‍ പോവതിതരര്‍ക്കു പദ്ധതി.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2274 : രങ്ഗമേതു ചുടലപ്പറമ്പും...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

രങ്ഗമേതു ചുടലപ്പറമ്പുമാ--
മങ്ഗമാകെ ചുടുചാരമായിടം
ഗങ്ഗയാറു ജടയില്‍ തുളുമ്പിടാ--
മെങ്കിലും നടനരാട്ടു ശങ്കരന്‍ !

ശ്ലോകം 2275 : ഗംഗയാറമൃതധാര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ഗംഗയാറമൃതധാരയേല്‍ക്കുവാ--
നെന്നെ"യാറുപടി" കേറ്റുമോ ശിവേ!
ദിവ്യസുന്ദരശിവാനുഭൂതി കൈ--
വന്നുവെങ്കിലതിധന്യയീത്തനു.

ശ്ലോകം 2276 : ദേഹതുച്ഛതയറിഞ്ഞു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

ദേഹതുച്ഛതയറിഞ്ഞു കൊള്ളുവോര്‍,
മോഹമറ്റു ശമമുറ്റിരിക്കുവോര്‍,
സോഹമീശനിതി ബോധമാളുവോര്‍,
ശ്രീഹരിപ്രഥിതഭക്തസത്തമര്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2277 : സാവധാനമെതിരേറ്റു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം :

സാവധാനമെതിരേറ്റു ചെല്ലുവാ--
നാ വികസ്വരസരസ്സയച്ചപോല്‍
പാവനന്‍ സുരഭി വായു വന്നുക--
ണ്ടാവഴിക്കു പദമൂന്നിനാനവന്‍

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2278 : പങ്കം പോക്കുന്ന കാളിന്ദിയില്‍...

ചൊല്ലിയതു്‌ : ബാലു
വൃത്തം :

പങ്കം പോക്കുന്ന കാളിന്ദിയില്‍ മുഴുകി മുദാ പദ്മപത്രേ വിളങ്ങും
ശങ്ഖം തന്‍ കൈക്കലാക്കുന്നളവിലതുമഹോ കന്യകാരത്നമായീ
ശങ്കിച്ചൂ ശങ്കരസ്യ പ്രണയിനി മകളായ്‌ വന്നു ഭാഗ്യാലെനിക്കെ--
ന്നങ്കേ ചേര്‍ത്തിട്ടു പത്ന്യാ പ്രണയപരവശന്‍ ദക്ഷനിത്ഥം ബഭാഷേ

കവി : ഈരയിമ്മന്‍ തമ്പി , കൃതി : ദക്ഷയഗം ആട്ടക്കഥ

ശ്ലോകം 2279 : ശ്രീരാജീവാക്ഷവക്ഷസ്ഥല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

ശ്രീരാജീവാക്ഷവക്ഷസ്ഥലനിലയരമാഹസ്തവാസ്തവ്യലോല--
ല്ലീലാബ്ജാന്നിഷ്പതന്തീമധുരമധുരഝരീ നാഭിപദ്മേ മുരാരേഃ
അസ്തോകം ലോകമാത്രാദ്വിയുഗമുഖശിശോരാനനേഷ്വര്‍പ്യമാണം
ശംഖപ്രാന്തേനദിവ്യമ്പയ ഇതി വിബുധൈശ്ശങ്ക്യ മാനാപുനാതു.

, കൃതി : വിശ്വഗുണാദര്‍ശം ചമ്പു

ശ്ലോകം 2280 : ആദൌ കര്‍മ്മപ്രസംഗാത്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ആദൌ കര്‍മ്മപ്രസംഗാത്‌ കലയതി കലുഷം മാതൃകുക്ഷൌ സ്ഥിതം മാം
വിണ്മൂത്രാമേദ്ധ്യമധ്യേ ക്വഥയതി നിതരാം ജാഠരോ ജാതവേദാഃ
യദ്‌യദ്‌വൈ തത്ര ദുഃഖം വ്യഥയതി നിതരാം ശക്യതേ കേന വക്തും
ക്ഷന്തവ്യോ മേപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീ മഹാദേവശംഭോ!

കവി : ശങ്കരാചാര്യര്‍, കൃതി : ക്ഷമാപരാധസ്തോത്രം

ശ്ലോകം 2281 : യസ്യാസ്തി വിത്തം സ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം :

യസ്യാസ്തി വിത്തം സ നരഃ കുലീനഃ
സ പണ്ഡിതഃ സ ശ്രുതവാന്‍ ഗുണജ്ഞഃ
സ ഏവ വക്താ സ ച ദര്‍ശനീയഃ
സര്‍വ്വേ ഗുണാഃ കാഞ്ചനമാശ്രയന്തി

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 2282 : സ്വപക്വബുദ്ധിക്കനുരൂപമായ്‌...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

സ്വപക്വബുദ്ധിക്കനുരൂപമായ്‌ ചിരാ
ലപത്ഥ്യവും പത്ഥ്യവുമാം നടപ്പുകള്‍
പ്രപഞ്ചസത്തയ്ക്കറിവാന്‍ സരസ്വതീ
വിപഞ്ചി മീട്ടിപ്പറവൂ മനീഷികള്‍.

കവി : കുട്ടമത്ത്‌ കുഞ്ഞികൃഷ്ണക്കുറുപ്പ്‌, കൃതി : കയ്യെഴുത്ത്‌

ശ്ലോകം 2283 : പറ്റാമാര്‍ക്കുമബദ്ധം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പറ്റാമാര്‍ക്കുമബദ്ധ,മായതുപടര്‍ന്നീടാന്‍ തുടര്‍ന്നാലുടന്‍
തെറ്റാണെന്നതറിഞ്ഞുകൊണ്ടതു തിരുത്താനായ്‌ക്കരുത്താര്‍ന്നു നാം,
മറ്റാര്‍ക്കും പിഴ പറ്റിടാത്ത വിധമാസ്സത്യം ഗ്രഹിച്ചാരുമേ
ചുറ്റാനായിടയാക്കിടതെയഖിലം മാറ്റേണ,മൂറ്റം വിനാ

കവി : കെ. പി. സി. അനുജന്‍ ഭട്ടതിരിപ്പാട്‌, കൃതി : ഇന്ത്യയും ഹിന്ദുമതവും

ശ്ലോകം 2284 : മേലാകവേ ചെള്ളിളകിക്കി...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : ഇന്ദ്രവജ്ര

മേലാകവേ ചെള്ളിളകിക്കിതച്ചും
ശൂലാസ്ഥിപാര്‍ശ്വങ്ങളുയര്‍ന്നു താഴ്ന്നും
കോലായിലേതാണ്ടു നമസ്ക്കരിച്ച
പോലായ്ക്കിടപ്പുണ്ടൊരു സാരമേയം

ശ്ലോകം 2285 : കീഴിലൂഴിവഴിയെപ്പൊഴും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കീഴിലൂഴിവഴിയെപ്പൊഴും പുഴകളാഴിയോളമഥ ചാണ്ടിയും
മേലിലങ്ങു മുകില്‍ മാലമൂലമുഴലുമ്പൊഴൊക്കെ മഴ ചിന്തിയും,
കാത്തുകൊണ്ടിവിടെ നീയൊരുത്തനിതുമാതിരിയ്ക്കു മരുവായ്കിലോ,
കിട്ടുകില്ല ജലപാനമിക്ഷിതിയിലഷ്ടിപോലുമഥ കഷ്ടിയാം.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയവിലാസം

ശ്ലോകം 2286 : കളവേണുരവഃ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വസന്തമാലിക

കളവേണുരവഃ കളായനീലഃ
കമലാചുംബനലമ്പടോതിരമ്യഃ
അളിപോത ഇവാരവിന്ദമദ്ധ്യേ
രമതാം മേ ഹൃദി ദേവകീകിശോരഃ

ശ്ലോകം 2287 : അമ്പേ ചിലര്‍ക്കുള്ളിലഹന്ത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

അമ്പേ ചിലര്‍ക്കുള്ളിലഹന്ത മൂത്താല്‍
വമ്പേ കഥിച്ചീടുകയുള്ളു നിത്യം
വമ്പേറുമിക്കൂട്ടര്‍ മദം പുലര്‍ത്തി--
ത്തന്‍പേരുയര്‍ത്താന്‍ പടുവേല ചെയ്യും

കവി : പി. എന്‍. നീലകണ്ഠന്‍ നായര്‍, കൃതി : പേരുയര്‍ത്താന്‍ -- മുക്തകം

ശ്ലോകം 2288 : വികല്‍പമില്ലാതെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഉപേന്ദ്രവജ്ര

വികല്‍പമില്ലാതെ ഭവാന്റെ തേജോ--
വികര്‍ത്തനന്‍ രാപ്പകല്‍ മിന്നിടുമ്പോള്‍
അകത്തു ദുഷ്ടര്‍ക്കു പെടും തമസ്സു--
മകന്നു പെണ്‍പൂങ്കുഴല്‍ പുക്കൊളിപ്പൂ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2289 : അരുമാമറയോതും...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : വിയോഗിനി

അരുമാമറയോതുമര്‍ഥവും
ഗുരുവോതും മുനിയോതുമര്‍ഥവും
ഒരു ജാതിയിലുള്ളതൊന്നു താന്‍
പൊരുളോര്‍ത്താലഖിലാഗമത്തിലും

ശ്ലോകം 2290 : ഒറ്റച്ചാണ്‍വയറാണരയ്ക്കു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഒറ്റച്ചാണ്‍വയറാണരയ്ക്കു കയറെന്നാദ്യം നിനച്ചൂ, ക്രമാല്‍
കറ്റക്കാര്‍കുഴലാളുമുണ്ണികളുമായ്‌ വര്‍ദ്ധിച്ചു കാല്‍ക്കെട്ടുകള്‍
അറ്റത്തോളമയഞ്ഞിടാത്ത മമതാബന്ധങ്ങളായ്‌പിന്നെയന്‍
പുറ്റീടും തവ തൃക്കഴല്‍ക്കു പണിയാന്‍ കണ്ടീല നേരം ഹരേ!

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2291 : ആടും പാ, മ്പസ്ഥിജാലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആടും പാ, മ്പസ്ഥിജാലം, ഗിരിസുത,യൊഴുകും വെള്ള, മേറെ പ്രകാശം
തേടും തീക്കട്ട, തിങ്കള്‍ക്കല, കഠിനവിഷം, തൂമ്പ, ചാരം, കുഠാരം,
ചാടും മാന്‍കുട്ടി, ശൂലം, മണിജട, തല, തോലെന്നിതെല്ലാം നിദാനം
കൂടും മോദാല്‍ ധരിക്കും തിരുവുടലരികില്‍ക്കാണുമോ കാണിനേരം?

കവി : നടുവത്തച്ഛന്‍

ശ്ലോകം 2292 : ചിലര്‍ക്കു പേറ്റെ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചിലര്‍ക്കു പേറ്റെ ചെറുതായബദ്ധം
ചിലര്‍ക്കു കിട്ടീ പുതുകാശുമേറെ
കിട്ടേണ്ടതേ കിട്ടിയതിന്നെനിക്കു
ചൊടിപ്പതെന്തെന്റെ മനസ്സതോര്‍ത്തു്‌?

ശ്ലോകം 2293 : കാണുന്നതെല്ലാം ഹരി തന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

കാണുന്നതെല്ലാം ഹരി തന്‍ ശരീരം
കേള്‍ക്കുന്നതെല്ലാം ഹരി തന്‍ നിനാദം
ചെയ്യുന്നതെല്ലാം ഹരിപൂജ, യെന്തും
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : ഭാനുമതി, കണ്ണൂര്‍

ശ്ലോകം 2294 : ചെന്താര്‍ച്ചുണ്ടാ മുളംതണ്ടിനു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

ചെന്താര്‍ച്ചുണ്ടാ മുളംതണ്ടിനു സുധ വഴിയും ചുംബനം നല്‍കിയാ,ല--
പ്പൂന്തേനേന്തും സമീരന്‍ തൊടുമളവു തളിര്‍ക്കും കുളിര്‍ത്തേതു പുല്ലും;
കന്ദര്‍പ്പാസ്ത്രങ്ങളാകാന്‍ വിടരുമലരു, പൂക്കൂട ഗോപീഹൃദന്തം;
വൃന്ദാരണ്യത്തെ വര്‍ഷം മുഴുവനുമണിയിച്ചൂ മുകുന്ദന്‍ വസന്തം!

കവി: മധുരാജ്‌

ശ്ലോകം 2295 : കാടെല്ലാം വെട്ടിമാറ്റി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കാടെല്ലാം വെട്ടിമാറ്റിത്തടികളഖിലവും വിറ്റു സമ്പന്നരായോര്‍
കാട്ടില്‍പ്പാര്‍ക്കുന്ന നേരത്തഖിലമൃഗഗണം നാട്ടിലേയ്ക്കോടിയെത്തി
നാട്ടില്‍ക്കാണുന്ന ദുഷ്ടപ്പരിഷകള്‍ മുഴുവന്‍ കാട്ടുജന്തുക്കളാവാം
വീട്ടില്‍ജ്ജീവിച്ചിടുന്നോര്‍ക്കിവിടെ ദുരിതമല്ലാതെ മേറ്റ്ന്തു നേടാന്‍?

കവി : പ്രൊഫ. പി. രഘുരാമന്‍ നായര്‍

ശ്ലോകം 2296 : നീങ്ങുന്നീലല്ലി കാല്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

നീങ്ങുന്നീലല്ലി കാലമ്പലനടവരെയും? നാമസങ്കീര്‍ത്തനാര്‍ത്ഥം
പൊങ്ങുന്നീലല്ലി ജിഹ്വാഞ്ചലമിടതടവില്ലാത്ത ജോലിത്തിരക്കാല്‍?
ചുങ്ങീലല്ലീ മദാഹംകൃതികള്‍? ഇനി യമന്‍ തന്റെ കൈ നിന്റെ നേര്‍ക്കാ--
യോങ്ങുമ്പോളോടുമെങ്ങോ, ട്ടുടയവരുതകീടാത്ത നേരം സഭാരം?

കവി : വീ.കേ.ജി, കൃതി : അവല്‍പൊതി

ശ്ലോകം 2297 : ചാരായക്കുടിയാത്മഹത്യ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാരായക്കുടിയാത്മഹത്യ സമരം ബന്ദും നിരോധിച്ചു കൊ--
ണ്ടാരോഗ്യത്തിനു നല്ല മാര്‍ഗ്ഗമരുളീ കാരുണ്യവാന്മാര്‍ ചിലര്‍
നേരിന്‍ കോടതികൊണ്ടുവന്ന നിയമം ബീഡിപ്പുകയ്ക്കും വില--
ക്കൂരില്‍ ഭോഗമിവര്‍ക്കു കുറ്റമിനിമേല്‍ രോധം നിരോധിന്നുമോ!

കവി : മധു ആലപ്പടമ്പ്‌, കൃതി : മുക്തകം

ശ്ലോകം 2298 : നമുക്കെഴുത്തച്ഛനെടുത്ത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഉപേന്ദ്രവജ്ര

നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ--
ക്രമക്കണക്കേ ശരണം, ജനങ്ങള്‍
സമസ്തരും സമ്മതിയാതെകണ്ടി--
സ്സമര്‍ത്ഥനോതില്ലൊരുവാക്കു പോലും.

കവി: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 2299 : സമ്പത്തേറെയണഞ്ഞിടുന്ന...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സമ്പത്തേറെയണഞ്ഞിടുന്ന സമയത്തെന്നെപ്പിഴപ്പിയ്ക്കുമാ--
സ്സമ്പാദ്യത്തിനു വേണ്ടിയല്ല ഭഗവല്‍ധ്യാനം നടത്തുന്നു ഞാന്‍
സര്‍വ്വാലംകൃതനായ ബാലഹരിയെക്കെട്ടിപ്പിടിച്ചേറ്റവും
സന്തോഷം വഴിയുന്ന ഭക്തലഹരിയ്ക്കൊത്തൊന്നു കൂത്താടുവാന്‍

കവി : മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി

ശ്ലോകം 2300 : സാരം ചേര്‍ന്ന സമസ്യയൊന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സാരം ചേര്‍ന്ന സമസ്യയൊന്നു സരസം പത്രങ്ങളില്‍ക്കാണുകില്‍--
ച്ചേരും മാതിരി മൂന്നുപാദമുഴറിക്കഷ്ടിച്ചുപിഷ്ടിച്ചുതാന്‍
ഏറെത്തന്നെ മുഷിഞ്ഞൊരാഴ്ചയിടകൊണ്ടൊപ്പിച്ചുമാറീടുവാ--
നാരുള്ളൂ പടുവായിടാതെ? കവിയാകില്ലീ പ്രയോഗത്തിനാല്‍.

കവി : മൂലൂര്‍ എസ്‌. പദ്മനാഭപ്പണിക്കര്‍

ശ്ലോകം 2301 : എണ്ണിടു,ന്നൊളിവില്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

എണ്ണിടു,ന്നൊളിവില്‍ വന്നു പീഡയാം--
വണ്ണമെന്‍ മിഴികള്‍ പൊത്തിയെന്നതും
തിണ്ണമങ്ങതില്‍ വലഞ്ഞുകേഴുമെന്‍
കണ്ണുനീരു കനിവില്‍ത്തുടച്ചതും.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2302 : താപ്പൂട്ടി മേവി തകരച്ചെടി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

താപ്പൂട്ടി മേവി തകരച്ചെടി തന്‍ ദളങ്ങള്‍
കൂടേറി വാണു വിരവോടഥ കാകജാലം
മണ്ടിത്തുടങ്ങി ജനമെത്തുവതിന്നു ഗേഹം
കൂമ്പിത്തുടങ്ങി ജലജം വിരഹാര്‍ത്തി മൂലം

കവി : മേല്‍പ്പാഴൂര്‍ വിഷ്ണു നമ്പൂതിരി, കൃതി : സായാഹ്നം -- മുക്തകം

ശ്ലോകം 2303 : മിത്രം വിത്തേശനാവാം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

മിത്രം വിത്തേശനാവാം, ത്രിപുരസുമശരന്മാരെ ഹോമിച്ചതാവാം
നേത്രം, ഗങ്ഗാജലാസേചിതഖചിതനിശാനാഥമാവാം കപര്‍ദ്ദം;
ചിത്രം നൈവേദ്യപൂജാസുമജലനിയമം വിട്ട കണ്ണാടിമണ്ണ--
ക്ഷേത്രത്തില്‍പ്പിച്ചതെണ്ടും തവ കടുനിലയേ കാണ്മു കെയിലാസനാഥ!

കവി : വി. കെ. ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2304 : ചിന്നുന്ന ദുഃഖത്തെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

ചിന്നുന്ന ദുഃഖത്തെയൊഴിച്ചുടന്‍ താ--
നെന്നും സുഖം തേടുവതിന്നു മുന്നം
മന്നത്തമേ നിര്‍ത്തി നയം നിനച്ചു
കുന്നിന്‍ കുമാരിക്കിത കൈതൊഴുന്നേന്‍.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 2305 : മികവുടയ കുബേര...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

മികവുടയ കുബേരപത്തനത്തിന്‍
സുകനകമാകിയ താഴികക്കുടങ്ങള്‍
പകല്‍ പകുതി കടന്ന ഭാസ്കരന്‍ തന്‍
പ്രകടമരീചികളാല്‍ത്തിളങ്ങി മിന്നി

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2306 : പാടീലാ സ്വരമൊത്തു, കാലടി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാടീലാ സ്വരമൊത്തു, കാലടി പിഴച്ചേ വെച്ചുവെന്നായ്‌ രസ--
ത്തോടേ കൂക്കി വിളിച്ചു ഞാനതു സഹിച്ചൂ പുഞ്ചിരിച്ചത്ര നാള്‍
ഗൂഢം സ്മേരമുഖത്തൊടെന്‍ പുറകില്‍ വാഴും നാഥഭാവം സ്മരി--
ച്ചീടുമ്പോള്‍ പരിഹാസബാണമൊരു പൂവര്‍ഷം കണക്കായി മേ

കവി : വി. ജെ. ജാതവേദന്‍ നമ്പൂതിരി, കൃതി : പരിഹാസം ഒരു പൂവര്‍ഷം

ശ്ലോകം 2307 : ഗര്‍ഭം പ്രാചിക്കു പേറ്റെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഗര്‍ഭം പ്രാചിക്കു പേറ്റെ, ഗതിയതിനതിനാല്‍ ഭാരമായ്‌, പൂര്‍ണ്ണമായി--
ട്ടപ്പേറ്റിന്‍ നോവുകൊണ്ടാക്കിളിരവകപടത്താല്‍ക്കരഞ്ഞും പിരിഞ്ഞും
ഇപ്പോള്‍ബ്ബാലാര്‍ക്കനെപ്പെറ്റിതു, ചളുവളെയായങ്ങു മുങ്ങുന്നു, കാണ്‍കി--
ന്നബ്‌ഭാഗത്തുള്ള ചോരപ്രളയമതിലഹോ! തള്ളയും പിള്ളതാനും.

കവി : വെണ്മണി മഹന്‍, കൃതി : കാമതിലകം ഭാണം

ശ്ലോകം 2308 : ഇക്കറുപ്പരവണക്കു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

ഇക്കറുപ്പരവണക്കു വന്നിടാന്‍
തക്കകാരണമറിഞ്ഞു ചൊല്ലുവിന്‍
ശര്‍ക്കരക്കു വളരെപ്പഴക്കമായ്‌
തര്‍ക്കമില്ല രുചിയും കുറഞ്ഞുപോയ്‌

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2309 : ശരീരമെന്നല്ല...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ശരീരമെന്നല്ല മനസ്സുകൊണ്ടും
നിറഞ്ഞുതൂവുന്നൊരു വാക്കുകൊണ്ടും
ഞാന്‍ ചെയ്തിടുന്നോരു പ്രവൃത്തിയൊക്കെ
നാരായണന്നര്‍പ്പണമായ്‌ വരട്ടെ

കവി : എടമന വാസുദേവന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2310 : ഞാണേറ്റിയസ്ത്രവുമണച്ചു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഞാണേറ്റിയസ്ത്രവുമണച്ചു, തൊടുത്തു ചാപ,--
മേണങ്ങള്‍ നേര്‍ക്കിനി വലിപ്പതെനിക്കശക്യം;
ചേലാര്‍ന്ന ദൃഷ്ടി ദയിതയ്ക്കൊരുമിച്ചു വാണു
ചൊല്ലിക്കൊടുത്തതിവരായ്‌ വരുമെന്നു തോന്നും.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയാള ശാകുന്തളം

ശ്ലോകം 2311 : ചതുര്‍മുഖകുടുംബിനീ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : പൃഥ്വി

ചതുര്‍മുഖകുടുംബിനീകരതല്ലോല്ലസദ്വല്ലകീ--
നിനാദമധുരാസ്സുധാരസഝരീധുരീണസ്വരാഃ
വിരേജുരതിപേശലാ വികചമല്ലികാവല്ലരീ--
മരന്ദരസമാധുരീസരസരീതയോ ഗീതയഃ

കവി : മേല്‍പത്തൂര്‍, കൃതി : അഷ്ടമീപ്രബന്ധം

ശ്ലോകം 2312 : വസ്ത്രം പത്രികള്‍ കൊണ്ടുപോയ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വസ്ത്രം പത്രികള്‍ കൊണ്ടുപോയ്‌ ദിവി മറഞ്ഞപ്പോളവസ്ഥാം നിജാ--
മുള്‍ത്താരിങ്കല്‍ വിചാര്യ ദിഗ്വസനനായ്‌ നിന്നൂ നളന്‍ ദീനനായ്‌;
പത്ന്യാ സാകമിതസ്തതോऽഥ ഗഹനേ ബംഭ്രമ്യമാണശ്ശുപാ
നക്തം പോയ്‌ വനമണ്ഡപം കിമപി ചെന്നദ്ധ്യാസ്ത വിഭ്രാന്തധീഃ

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം

ശ്ലോകം 2313 : പുളച്ചിടുന്നെന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വംശസ്ഥം

പുളച്ചിടുന്നെന്‍ മനതാരഹോ വെറും
വെളിച്ചമേ, വാ കിളിവാതിലൂടെ നീ,
വിളിച്ചു കേളാത്ത വിധം ഗമിക്കിലാ--
മൊളിച്ചിടാന്‍ കള്ള നിനക്കുവയ്യെടോ

കവി : ആശാന്‍, കൃതി : മിന്നാമിനുങ്ങ്‌

ശ്ലോകം 2314 : വെളിച്ചമില്ലാത്തിടമില്ല...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

വെളിച്ചമില്ലാത്തിടമില്ല പാരില്‍
വളര്‍ന്നു ശാസ്ത്രം ഗഗനത്തിലെത്തി
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കണ്ണില്‍പ്പിടിയ്ക്കി, ല്ലകമാണിരുട്ടില്‍!

കവി : ജ്യോതിര്‍മയി

ശ്ലോകം 2315 : മിനുങ്ങി നീ ചെന്നിടും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വംശസ്ഥം

മിനുങ്ങി നീ ചെന്നിടുമാറണച്ചിടാന്‍
കുനിഞ്ഞിതാ കൈത്തളിരാര്‍ന്ന ഭൂരുഹം
അനങ്ങിടാതങ്ങനെ നില്‍പ്പിതാര്‍ക്കുമേ
മനം കൊതിയ്ക്കും മൃദുവെത്തൊടാനെടോ!

കവി : ആശാന്‍, കൃതി : മിന്നാമിനുങ്ങു്‌

ശ്ലോകം 2316 : അടുത്തതേതെന്നു...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : വംശസ്ഥം

അടുത്തതേതെന്നു നിനച്ചിരിക്കവേ
കടുത്ത ശബ്ദം ചെവിയില്‍ മുഴങ്ങിയോ
തൊടുത്തു പോകല്ലൊരു ശ്ലോകമിന്നിയും
മടുത്തു ഞാനി,ങ്ങനെ മിന്നിമേവിടാം

കവി : സിദ്ധാര്‍ത്ഥന്‍

ശ്ലോകം 2317 : തെറ്റാകാ, മറിവറ്റു ചെയ്‌വു പലതും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെറ്റാകാ, മറിവറ്റു ചെയ്‌വു പലതും സര്‍വജ്ഞ, നീ കല്‌മഷം
പറ്റാതേകുക മാപ്പു,ദോഷരഹിതം മാര്‍ഗം തിരിച്ചോരുവാന്‍
ചെറ്റാതങ്കമെഴാതെ ജീവിതജലാധാരം കടന്നീടുവാന്‍
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : പി. ചന്ദ്രശേഖര വാരിയര്‍, അഷ്ടമിച്ചിറ, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2318 : ചലച്ചിത്രമേതദ്വിശേഷേണ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ചലച്ചിത്രമേതദ്വിശേഷേണ നീതം
പ്രകാശം കൃതം ദേവി മായേ! ത്വയാ ച
ക്വ ഗന്താ മഹാസംവിധാനസ്യ കര്‍ത്താ
വിടേഹി പ്രശിക്ഷാം ദയാലോ നടേഭ്യഃ

കവി : ജ്യോതി

ശ്ലോകം 2319 : കളിപ്പുഞ്ചിരിക്കൊഞ്ചലും...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഭുജംഗപ്രയാതം

കളിപ്പുഞ്ചിരിക്കൊഞ്ചലും തൂകി മെല്ലെ--
ക്കളിപ്പാന്‍ വിളിച്ചാനളിച്ചാര്‍ത്തുവര്‍ണ്ണന്‍
വെളിച്ചത്തുനിന്നാശു മണ്ടിത്തിരിച്ചാ--
നൊളിച്ചാനൊരേടത്തൊരുണ്ണിക്കിശോരന്‍

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 2320 : വാണീവല്ലഭവാസവാദി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാണീവല്ലഭവാസവാദിവിബുധശ്രേണിക്കൊരുന്നായ ഗീര്‍--
വാണീസഞ്ചയലാളിതോല്ലസിതശര്‍വ്വാണിക്കെഴും തൃപ്പദം
വാണീടേണമകക്കുരുന്നിലുടനക്ഷീണപ്രഭാവത്തൊടെന്‍
വാണീവൈഭവമൊന്നെനിക്കുസഭയില്‍ കാണിക്കു കാണിയ്ക്കുവാന്‍.

കവി : വെണ്മണി മഹന്‍

ശ്ലോകം 2321 : വായില്‍ത്തോന്നുന്നതല്ലോ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

വായില്‍ത്തോന്നുന്നതല്ലോ വകതിരിവു കുറഞ്ഞോരു കോതക്കു പാട്ടെ--
ന്നായുസ്സിന്നാദ്യകാലം പഴമൊഴികള്‍ പഠിക്കുന്നകാലത്തറിഞ്ഞൂ
വായിച്ചീടേണ്ടിവന്നൂ പുതുകവിത കലാശാലയില്‍, ഡിഗ്രി കിട്ടാ--
റായപ്പോഴേക്കറിഞ്ഞൂ കവിതയിനി വഴങ്ങില്ലെഴുത്തിന്നുമെന്നായ്‌!

കവി : മധുരാജ്‌

ശ്ലോകം 2322 : വമ്പൊത്താശയഭാവദീപ്ത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വമ്പൊത്താശയഭാവദീപ്തമധുരശ്ലോകങ്ങള്‍ തന്നല്‍പമാം
സമ്പത്തന്‍പൊടു തീര്‍ക്കുവാന്‍ പരിചയം പോരാഞ്ഞൊരെന്‍ ശീലുകള്‍
ഇമ്പം കാതിനിണങ്ങിടും പടി പകര്‍ന്നീടുമ്പൊഴെയ്ക്കെന്‍ സ്വര--
ക്കമ്പത്തിന്റെ കലമ്പലെന്നുമൊഴിയാക്കമ്പം മദാലംബനം

കവി : എം. കെ. സി. മെയ്ക്കാട്‌, കൃതി : അക്ഷരശ്ലോകക്കമ്പം

ശ്ലോകം 2323 : ഇന്നത്തെപ്പുതുകാവ്യശെയിലി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇന്നത്തെപ്പുതുകാവ്യശെയിലി വശമായിട്ടില്ല ഞാനിപ്പൊഴും
മുന്നെപ്പോലെ ചരിച്ചിടുന്നിതപഹാസത്തിന്‍ കളിപ്പന്തലായ്‌
എന്നെക്കൊണ്ടപമാന, മുള്‍പ്രിയമെഴും നിങ്ങള്‍ക്കു പാടില്ല മേല്‍
എന്നോര്‍ത്തോ ഹരി ഹന്ത തന്നു തിമിരം ബാധിച്ച നേത്രേന്ദൃയം!

കവി : വീ.കേ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2324 : ഏറെ ക്ഷീണിതിനായ്‌ത്തളര്‍ന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏറെ ക്ഷീണിതിനായ്‌ത്തളര്‍ന്നു വിറയാര്‍ന്നീടുന്നു കൈകാലുകള്‍
നോക്കാതായ്‌ സ്വജനങ്ങളൊക്കെയുമുപേക്ഷിച്ചൂ സുഹൃത്തുക്കളും
ജീവിയ്ക്കാനൊരുപായമില്ല കദനം താങ്ങാനുമാവില്ലിനി,
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : തലനാട്‌ ചന്ദ്രശേഖരന്‍ നായര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2325 : ജഹൃഷുഃ പശുപാഃ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : തോടകം

ജഹൃഷുഃ പശുപാസ്തുതുഷുര്‍മ്മുനയോ
വവൃഷുഃ കുസുമാനി സുരേന്ദ്രഗണാഃ
ത്വയി നൃത്യതി മാരുതഗേഹപതേ
പരിപാഹി സ മാം ത്വമദാന്ധഗദാത്‌

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (ദശകം 55)

ശ്ലോകം 2326 : തുടയ്ക്കണം ജന്തുശരീരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

തുടയ്ക്കണം ജന്തുശരീര, മത്രയ--
ല്ലിടയ്ക്കിടയ്ക്കൊന്നതുടച്ചുവാര്‍ക്കണം
ഉടല്‍ക്കതാണാ പ്രകൃതിയ്ക്കു ഭൂഷണം;
നടത്തണം ദൈവകരത്തിനിത്തൊഴില്‍.

കവി : കെ. കെ. രാജാ, കൃതി : ബാഷ്പാഞ്ഞലി

ശ്ലോകം 2327 : ഉറ്റോരാകെ `സുനാമി' തന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉറ്റോരാകെ `സുനാമി' തന്‍ തിരയടിക്കോളാല്‍ മറഞ്ഞീടിലും
ചെറ്റില്ലുള്ളില്‍ വിഷാദ,മൊക്കെ ഭഗവാനിച്ഛിച്ചതേ വന്നിടൂ
തെറ്റായുള്ളൊരു കാര്യവും വിവശനാം ഞാന്‍ ചെയ്തതില്ലോര്‍ക്കിലോ
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : നടുവട്ടം രവീന്ദ്രന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2328 : താരുണ്യത്തള്ളലാലോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

താരുണ്യത്തള്ളലാലോ, തരുണമനമിളക്കുന്ന ഗാനങ്ങളാലോ,
പേരുണ്ടാക്കാന്‍ തുനിഞ്ഞി, ല്ലിവനിലകമലിഞ്ഞുള്ള നീയെന്ന മൂലം,
ആരും വാഴ്ത്തില്ല, യെന്നാകിലുമൊരു സമയത്തത്ഭുത പ്രേമസാരം
ചേരും നിന്‍ ജീവവൃത്തപ്പുതുമ പുതിയ പാഠത്തിലൊന്നായിരിക്കും.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 2329 : അഖണ്ഡസര്‍വമംഗളാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

അഖണ്ഡസര്‍വമംഗളാകളാകദംബമഞ്ജരീ--
രസപ്രവാഹമാധുരീവിജൃംഭണാമധുവ്രതം
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ

കവി : രാവണന്‍, കൃതി : ശിവതാണ്ഡവസ്തോത്രം

ശ്ലോകം 2330 : സ്വാപം ജനം പൂണ്ടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവംശ

സ്വാപം ജനം പൂണ്ടു നിജോദയത്തിലും;
ലോപം തദര്‍ഘ്യത്തിനു പറ്റി മേല്‍ക്കുമേല്‍;
ഹാ! പദ്മിനിക്കും തെളിവില്ല; ഭാനുമാന്‍
കോപം പരം പൂണ്ടതിലെന്തൊരത്ഭുതം?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2331 : ഹാ, രാഗമാമന്ധ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

ഹാ! രാഗമാമന്ധതമസ്സിലാര്‍ന്നു
പാരാതെ ഞാനേറെ വലഞ്ഞിതയ്യോ
ഘോരാമയക്കോളിലമര്‍ന്ന ജീവന്‍
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : വി. എന്‍., പെരുവനം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2332 : ഘോരം പാരില്‍ പരന്നൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഘോരം പാരില്‍ പരന്നൂ പെരുകിയൊരയശ, സ്സഗ്നിസംശുദ്ധിയേറ്റം
ദൂരത്തായുള്ള ലങ്കാപുരമതി, ലതിലിങ്ങാര്‍ക്കു വിശ്വാസമുണ്ടാം?
പാരം ദുസ്സാദ്ധ്യമായുള്ളഖിലജനസമാരാധനം തന്നെയല്ലോ
സാരം ശ്രീരാഘവന്മാര്‍ക്കൊരു കുലധനമാക്കുട്ടി മേറ്റ്ന്തു ചെയ്യും?

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 2333 : പൂന്താനഗീതിയുടെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

പൂന്താനഗീതിയുടെ പൂന്തുകിലേന്തിയെത്തും
സന്ധ്യയ്ക്കു മഞ്ജരികളായ്‌ പ്രിയ കൃഷ്ണഗാഥ
ചിന്താപഥത്തിലമൃതായൊളിതൂകി നിന്നൂ
തുഞ്ചന്റെ പൈങ്കിളി കൊളുത്തിയ ഭദ്രദീപം

കവി : വൈക്കം വിശ്വനാഥന്‍ നായര്‍, കൃതി : തറവാട്‌

ശ്ലോകം 2334 : ചേറില്‍ കുരുക്കുന്നു...

ചൊല്ലിയതു്‌ : ബാലു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചേറില്‍ കുരുക്കുന്നു സിതാംബുജങ്ങള്‍
കാറില്‍ പറക്കുന്നു പയഃകണങ്ങള്‍
മങ്ങിക്കിടക്കുന്നൊരു പൃഷ്ഠ ഭൂമി
മഹാര്‍ഹ ചിത്രം വരവാന്‍ മനോജ്ഞം

കവി : ഉള്ളൂര്‍, കൃതി : തുമ്പപ്പൂവു്‌

ശ്ലോകം 2335 : മല്‍സ്യ കൂര്‍മ വരാഹമായ്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മല്ലിക

മത്സ്യ, കൂര്‍മ്മ, വരാഹമായ്‌, നരസിംഹ, വാമനമൂര്‍ത്തിയായ്‌,
വത്സലപ്രിയരാമനായ്‌, ഭൃഗുരാമനായ്‌, ബലരാമനായ്‌
ഉത്സവത്തിനു കൃഷ്ണനായ്‌, കലിമത്സരത്തിനു കല്‍ക്കിയായ്‌,
ചിത്സുഖം തരുമെന്റെ കൃഷ്ണ! ഭവാന്റെ ലീലകളത്ഭുതം!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 2336 : ഉല്ലാസത്തോടവിടെ മരുവും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഉല്ലാസത്തോടവിടെ മരുവും പൂര്‍ണ്ണചന്ദ്രാസ്യമാരാം
മല്ലാക്ഷീണാം ഗണമുപവനസ്തോമമസ്തോകശോഭം
എല്ലാമോര്‍ക്കില്‍ പ്രതിഫലിതമായ്‌ പശ്ചിമാംബോധിതന്നില്‍
ചൊല്ലാര്‍ന്നീടും സുരനഗരിതാന്‍ കണ്ടിടുന്നെന്നു തോന്നും.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 2337 : ഏഹി ശങ്കര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ഏഹി ശങ്കര! ദയാനിധേ! പരീ--
പാഹി കിങ്കരകുലാന്‍ തവാത്മകാന്‍
ഭൂതപന്നഗമയൂരമൂഷകാ--
സ്താവകീനപരിവാരമേവ ഹി

കവി : ജ്യോതിര്‍മയി

ശ്ലോകം 2338 : ഭൂലോക വൈകുണ്ഠ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഭൂലോക വൈകുണ്ഠനിവാസിയാമീ
വാതാലയേശന്റെ പദാംബുജത്തില്‍
നമിച്ചു പ്രാര്‍ത്ഥിപ്പു മദീയജന്മം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : സത്യവതി രാജാ, വടക്കാഞ്ചേരി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2339 : നാഗേന്ദ്രഹാരായ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാങ്ഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമശ്ശിവായ

ശ്ലോകം 2340 : നാളേയ്ക്കുനാളെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

നാളേയ്ക്കുനാളെ മഥുരാപുരിയിന്നു കാണാം
നാളീകനേത്ര! തവ മാതുലനിഗ്രഹം മേ
കേളെന്നു നാരദമുനി സ്തുതി ചെയ്തു നീ താന്‍
പാലിച്ചു കൊള്‍ക പരമേശ്വര പത്മനാഭ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2341 : കില്ലില്ലയേ ഭ്രമരവര്യനെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 2342 : അമ്പത്തിയൊന്നു മധുരാക്ഷരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

അമ്പത്തിയൊന്നു മധുരാക്ഷരമാര്‍ന്ന കാവ്യ--
സമ്പത്തിലുത്സുകതയാര്‍ന്ന കിടാങ്ങള്‍ ഞങ്ങള്‍
ഇമ്പം കലര്‍ന്ന മൊഴി നാവിലുദിച്ചിടാനായ്‌
കുമ്പിട്ടിടുന്നു മധുവാണി! തവാംഘൃപദ്മം.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 2343 : ഇഷ്ടപ്രാണേശ്വരിയുടെ...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : മന്ദാക്രാന്ത

ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും നരേന്ദ്ര--
ദ്വിഷ്ടത്വത്താലൊരുവനുളവാം മാനനഷ്ടത്തിനാലും
കഷ്ടപ്പെട്ടപ്പുരുഷനൊരു നാലഞ്ചു കൊല്ലം കഴിച്ചാന്‍
ദിഷ്ടക്കേടാല്‍ വരുവതു പരീഹരമില്ലാത്തതല്ലോ !

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 2344 : കാളിന്ദീ മണിമേടമേലനുദിനം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളിന്ദീമണിമേടമേലനുദിനം ഗോപാലനാമോദമായ്‌
മേളിച്ചക്കുഴല്‍ നാദമാധുരി കനിഞ്ഞേകീലയോ `ജീ' മഹാന്‍
വാടിപ്പോയെഴുപത്തിയേഴുതികയുന്നായുസ്സിലാ ജീവിതം
പാടിപ്പോയ്‌ സ്വയമന്ത്യയാത്രയിലിതാ `ഞാനിന്നു നീ നാളെയും'

കവി : ശര്‍മ്മന്‍ ആലക്കാട്ടൂര്‍, കൃതി : ജീ സ്മരണ

ശ്ലോകം 2345 : വാരഞ്ചിടും കുളുര്‍വരക്കുറി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

വാരഞ്ചിടും കുളുര്‍വരക്കുറിയിട്ടണഞ്ഞൊ--
രാ, രമ്യസന്ധ്യയുടെ ഫാലമലങ്കരിക്കും,
താരത്തനിക്കനകചിത്രകമേ, നിനക്കു--
ള്ളോരപ്രഭാവലയമൂഴിയലങ്കരിപ്പൂ!

കവി : ചങ്ങമ്പുഴ, കൃതി : ഗീതാഞ്ജലി

ശ്ലോകം 2346 : തളയും വളയും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തമാലിക

തളയും വളയും കിലുങ്ങുമാറ--
ങ്ങിളകീടും പദപാണിതാളമേളം
ലളിതം നടനം മനോഭിരാമം
കളസംഗീതകമംഗളം വിളങ്ങീ

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണ ചരിതം

ശ്ലോകം 2347 : ലോകം പോകും പഴയപടിയീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ലോകം പോകും പഴയപടിയീ മാറ്റമോ ബാഹ്യമാത്രം;
ശോകം,രോഗം, പകയിവയൊരേ മട്ടുകൈകോര്‍ത്തു നില്‍ക്കും,
സ്നേഹം മാത്രം കുറയു, മധികം നാട്യമായിബ്‌ഭവിക്കും,
മോഹം കൊണ്ടേ വലയു, മൊടുവില്‍ ജീവിതം ശോകപൂര്‍ണ്ണം.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 2348 : സംസാരഭീകരകരീന്ദ്ര...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

സംസാരഭീകരകരീന്ദ്രകരാഭിഘാത--
നിഷ്ചിഷ്ടമര്‍മ്മവപുഷഃ സകലാര്‍ത്തിനാശ!
പ്രാണപ്രയാണ ഭവഭീതി സമാകുലസ്യ
ലഷ്മീനൃസിംഹ! മമ ദേഹി കരാവലംബം

ശ്ലോകം 2349 : പാരില്‍പ്പാര്‍ത്താലിഹ...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : മന്ദാക്രാന്ത

പാരില്‍പ്പാര്‍ത്താലിഹ ഫണികുലം തന്നില്‍ നിന്നോടു തുല്യം
വൈരിത്വം പൂണ്ടൊരു പതഗമാം പത്രമേറിച്ചരിക്കും
ശൌരിക്കും ത്വാം പ്രതി മമതയാല്‍ തന്നെ നിന്‍ പൃഷ്ഠലഗ്നം
ഭൂരിശ്രീ ചേര്‍ന്നൊരു താനൂരുഹം മൂര്‍ദ്ധ്നി ചൂടുന്നു ദേവന്‍

കവി : കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍ , കൃതി : മയൂരസന്ദേശം

ശ്ലോകം 2350 : സ്വാമിയാം രവിയെ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

സ്വാമിയാം രവിയെ നോക്കിനില്‍ക്കുമെന്‍
താമരേ തരളവായുവേറ്റു നീ
ആമയം തടവിടായ്ക തല്‍ക്കര--
സ്തോമമുണ്ടൂ തിരിയുന്ന ദിക്കിലും

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2351 : ആരോമലാമഴകു...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ആരോമലാമഴകു, ശുദ്ധി, മൃദുത്വ,മാഭ,
സാരള്യമെന്ന സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ? ആ മൃദുമെയ്യില്‍ നവ്യ--
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍!

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 2352 : പേറ്റുനോവവിടെ നിന്നിടട്ടെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

പേറ്റുനോവവിടെ നിന്നിടട്ടെ, രുചിയറ്റു, ദേഹബലശോഷണം
കൂട്ടിടേണ്ട, മലമൂത്രശയ്യയിലൊരാണ്ടു നീക്കുവതുമങ്ങനെ
ഗര്‍ഭമാം ചുമടിനുള്ള കൂലിയതുപോലുമേകുവതിനാവുകി--
ല്ലെത്ര യോഗ്യതയെഴുന്ന പുത്രനുമഹോ! മഹാജനനി! കൈ തൊഴാം!

കവി : മധുരാജ്‌

ശ്ലോകം 2353 : ഗുണമെന്നൊരു വസ്തു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

ഗുണമെന്നൊരു വസ്തു മാത്രമ--
ല്ലിണയായ്‌ ദോഷവുമൊന്നു കാണുമേ;
ഗുണദോഷവിവേകമെന്നിയേ
പിണയും തെറ്റുകളറ്റമറ്റതാം.

കവി : സി. എസ്‌. സുബ്രഹ്മണ്യന്‍ പോറ്റി, കൃതി : ഒരു വിലാപം

ശ്ലോകം 2354 : ഗിരിചരം കരുണാമൃത...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ദ്രുതവിളംബിതം

ഗിരിചരം കരുണാമൃതസാഗരം
പരിചരം പരമം മൃഗയാപരം
സുരുചിരം സുചരാചരഗോചരം
ഹരിഹരാത്മജമീശ്വരമാശ്രയേ

കൃതി : ഹരിഹരാത്മജസ്തുതി

ശ്ലോകം 2355 : സന്താപഘ്നം സകലജഗതാം...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : മന്ദാക്രാന്ത

സന്താപഘ്നം സകലജഗതാം സ്കന്ദനേ വന്ദനം ചെയ്‌--
തെന്തായാലും വിഷമമതിനാലൊന്നുമില്ലെന്നുറച്ചു്‌
ചിന്താമഗ്നന്‍ ചിരമവിടെനിന്നമ്മയൂരത്തൊടേവം
ഹന്താത്യന്തം പരവശതയാലന്തരംഗേണ ചൊന്നാന്‍

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 2356 : ചീറും പാമ്പും ചെറുത്തിങ്കളും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചീറും പാമ്പും ചെറുത്തിങ്കളുമരിയചുലച്ചെഞ്ചിടാവാറു മാറും
നീറും കണ്ണും, നിശേശാഞ്ചിത തിരുമുഖവും, കാമ്പെഴും ചാമ്പ, ലെല്ലും
ആറും രണ്ടും കരത്തില്‍ കയര്‍, തുടി, മൃഗവും മറ്റുമീവണ്ണമുള്ളില്‍
കൂറോടക്കുന്നില്‍മാതാവൊടുമവിടെ വിളങ്ങീടിനാന്‍ വിശ്വനാഥന്‍.

കവി : വെണ്മണി മഹന്‍

ശ്ലോകം 2357 : അംഗം ഹരേ...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ
ഭൃംഗാംഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖില വിഭൂതിരപാംഗ ലീലാ
മംഗല്യദാസ്തു മമ മംഗലദേവതായാഃ

കവി : ശ്രീ ശങ്കരാചാര്യര്‍, കൃതി : കനകധാരാസ്തോത്രം

ശ്ലോകം 2358 : ആമീലിതാക്ഷമധിഗമ്യ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം
ആനന്ദകന്ദമനിമേഷമനങ്ഗതന്ത്രം
ആകേകരസ്ഥിതകനീനികപക്ഷ്മനേത്രം
ഭൂത്യൈ ഭവേന്മമ ഭുജങ്ഗശയാങ്ഗനായാഃ

കവി : ശ്രീ ശങ്കരാചാര്യര്‍, കൃതി : കനകധാരാസ്തോത്രം

ശ്ലോകം 2359 : അഹോ മറന്നേന്‍ ബത...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : വംശസ്ഥം

അഹോ മറന്നേന്‍ ബത ദിക്‍ഭ്രമത്തിനാല്‍
മഹാചലേന്ദ്രന്‍ മലയാദൃ താനിവന്‍
കുലച്ചൊരേലക്കൊടിയില്‍ കുളിച്ചിതാ
കുതൂഹലത്തോടണയുന്നു മാരുതന്‍

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2360 : കണ്ടോളം കണ്‍കുളിര്‍ക്കും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കണ്ടോളം കണ്‍കുളിര്‍ക്കും മണിഭവനമനോഹാരിണീ രാജ്യലക്ഷ്മീ--
കണ്ഠാശ്ലേഷം കലര്‍ന്നുള്ളഖിലവസുമതീപാലമാലാഭിരാമാ
ഭണ്ഡാരംകൊണ്ടു പൂര്‍ണ്ണാ ഗജമദസുരഭീഭൂതശൃങ്ഗാടകാ പ--
ണ്ടുണ്ടായീപോലയോദ്ധ്യാനഗരി പരിചിതാ രാജധാനീ രഘൂണാം

കവി : പുനം നമ്പൂതിരി, കൃതി : രാമായണം ചമ്പു

ശ്ലോകം 2361 : ഭവദ്ഭക്തിസ്താവത്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ഭവദ്ഭക്തിസ്താവത്‌ പ്രമുഖമധുരാ ത്വദ്‌ഗുണരസാത്‌
കിമപ്യാരൂഢാ ചേദഖിലപരിതാപപ്രശമനീ
പുനശ്ചാന്തേ സ്വാന്തേ വിമലപരിബോധോദയമിള--
ന്മഹാനന്ദാദ്വൈതം ദിശതി കിമതഃ പ്രാര്‍ത്ഥ്യമപരം!

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (ദശകം 3)

ശ്ലോകം 2362 : പാശ്ചാത്യദേശ വിധിയൊത്ത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

പാശ്ചാത്യദേശവിധിയൊത്ത വിരുന്നു നല്‍കു--
മാശ്ചര്യമൊന്നുമതിലില്ല നിനച്ചുവെങ്കില്‍
സൌഭാഗ്യമാര്‍ന്ന കുലകാംക്ഷികളൊത്തുകൂടി--
സ്സല്‍ഭാവചിന്തയിലൊരുക്കിയ സദ്യയുണ്ണാം

കവി : ശര്‍മ്മന്‍ അക്കരച്ചിറ്റൂര്‍, കൃതി : കൈരളി അമേരിക്കയില്‍

ശ്ലോകം 2363 : സാഹിത്യത്തില്‍ച്ചിലരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

സാഹിത്യത്തില്‍ച്ചിലരു കവിതക്കാരു, വേറേ ചിലര്‍ക്കോ,
സായൂജ്യം താന്‍ കഥ, യിനിവരും നാടകക്കാര്‍ ചുരുക്കം;
സാമര്‍ത്ഥ്യത്താല്‍ പഠനവഴിയേ പേരെടുത്തോരുമുണ്ടാം,
സേവക്കാരായ്ച്ചിലരു, വെറുതേ പേനയുന്തുന്ന കൂട്ടം.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2364 : സാന്ദ്രാനന്ദാവ ബോധാത്മകം...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : സ്രഗ്ദ്ധര

സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം
നിര്‍മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരുഷാര്‍ഥാത്മകം ബ്രഹ്മതത്ത്വം
തത്താവത്ഭാതി സക്ഷാദ്ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം!

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 2365 : ആനന്ദം ഭക്തലോകത്തിനു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ആനന്ദം ഭക്തലോകത്തിനു ശബരിഗിരീശാംഘൃയുഗ്മം മുറയ്ക്ക--
ന്യൂനം നല്‍കുന്നു സര്‍വ്വേച്ഛകള്‍ വിളയുവതാം ക്ഷേത്രമപ്പാദപത്മം
ദീനന്‍ ഞാനെന്നു കേഴേണ്ടൊരുവനുമവിടെച്ചെന്നു കണ്ണീരോടൊപ്പം
ഗാനം ചെയ്‌വൂ തദീയസ്തുതികൃതികളദീനത്വമെന്നേയ്ക്കുമേലാന്‍

കവി : ചെങ്ങമനാട്‌ ദാമോദരന്‍ നമ്പ്യാര്‍, കൃതി : സ്വാമിയേ ശരണം

ശ്ലോകം 2366 : ദോശയ്ക്കുവേണ്ട ഗുണമൊന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ദോശയ്ക്കുവേണ്ട ഗുണമൊന്നു മൊരിച്ചിലത്രേ,
ലേശം കനം കുറയണം, മൃദുലസ്വഭാവം;
ചൂടോടെ കിട്ടുക, യകമ്പടിയെന്തുമാകാം,
സാമ്പാറു, ചട്ടിണി, പരം പൊടിയും വിശേഷം.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2367 : ചിരിച്ചിടേണ്ട വാസ്തവം...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : പഞ്ചചാമരം

ചിരിച്ചിടേണ്ട വാസ്തവം ധരിച്ചിടാതെ ഭോഷിയെ--
ന്നുരച്ചു മാം ഹസിച്ചിടേണ്ട സംശയിച്ചിടേണ്ട നീ
ഒരിക്കലിപ്പറഞ്ഞ സത്യമൊക്കെ നിന്റെ ദൃഷ്ടിയില്‍
ശരിക്കുവന്നുതട്ടുമന്നു വിശ്വസിക്ക പൂര്‍ണ്ണമായ്‌

കവി : സിസ്റ്റര്‍ മേരീ ബനീഞ്ജ, കൃതി : ലോകമേ യാത്ര

ശ്ലോകം 2368 : താന്തം പ്രക്ഷാമഗണ്ഡം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം :

താന്തം പ്രക്ഷാമഗണ്ഡം വദന, മുരസിജം മുക്തകാഠിന്യ, മേറ്റം
ക്ലാന്തം മദ്ധ്യപ്രദേശം, വിനതമതിതരാം തോള്‍, നിറം പാണ്ഡുരാഭം,
ചെന്താര്‍ബാണാര്‍ത്തയായിട്ടിവളതി ദയനീയാ ച ദൃഷ്ടിപ്രിയാ മേ
കാന്താ നൈതാഹവാതഗ്ലപദലകുലാ മല്ലികാവല്ലികേവ.

കവി: കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി: ഷാകുന്തളം പരിഭാഷ

ശ്ലോകം 2369 : ചെമ്പൊല്‍ത്തളിര്‍ക്കംബള...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചെമ്പൊല്‍ത്തളിര്‍ക്കംബളമൊന്നിലന്നു
പൊന്നുണ്ണി മാര്‍ത്താണ്ഡനുണര്‍ന്നിരുന്നു
തിരക്കരംകൊണ്ടു ഞൊടിച്ചിതാഴി;
കൊഞ്ചിച്ചിരിപ്പിച്ചു കിളിക്കിടാങ്ങള്‍.

കവി : വീ.കേ.ജീ., കൃതി : മുക്തകങ്ങള്‍

ശ്ലോകം 2370 : ഒരിക്കലീ ജഗത്തെയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

ഒരിക്കലീ ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം
തിരിക്കണം, വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാല്‍
കരത്തിലുള്ളതൊക്കെ നാമതിര്‍ത്തിയില്‍ ത്യജിക്കണം.

കവി : മേരി ബെനീഞ്ഞ്‌ജ, കൃതി : ലോകമേ യാത്ര

ശ്ലോകം 2371 : ത്വിട്ടോലുമക്ഷികള്‍...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ത്വിട്ടോലുമക്ഷികള്‍, നരച്ചു വളര്‍ന്നു മാറില്‍
തൊട്ടോരു താടി, ചുളിവീണു പരന്ന നെറ്റി
മുട്ടോളമെത്തിയ ഭുജാമുസലങ്ങളെന്നീ--
മട്ടോടവന്‍ വിലസി മേദുര ദീര്‍ഘകായന്‍

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2372 : മേഷശാബമൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്വാഗത

മേഷശാബമൊരു കോകഗണംപോല്‍
തോഷസംയുതമരാതികളപ്പോള്‍
ഭീഷണപ്രകൃതി പൂണ്ടതിവേലം
ദ്വേഷമാര്‍ന്നു മിശിഹായൊടടുത്തു.

കവി : കട്ടക്കയം ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 2373 : ഭൂലോക വിശ്രുത വിനോദിനി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ഭൂലോകവിശ്രുതവിനോദിനി കൈരളീ നി--
ന്നാഗോളയാത്രയൊരാമാനുഷ സാഹസം താന്‍
പാതാളദേശകല തന്നതിഥീപദത്തി--
ലാമോദമോടിവിടെ വന്നതു ഭാഗ്യമായി

കവി : ശര്‍മ്മന്‍ അക്കരച്ചിറ്റൂര്‍, കൃതി : കൈരളി അമേരിക്കയില്‍

ശ്ലോകം 2374 : പരപദമധിരോഢും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

പരപദമധിരോദ്ധും പ്രാര്‍ത്ഥിതഃ പാദ്മമുഖ്യൈര്‍--
ദ്ധരണിഭരനിരാസശ്രാന്തിഭാരാദിവൈകഃ
രഹസി നിജരഹസ്യം പ്രോച്യ സഖ്യേ നിവിഷ്ട--
സ്സഹസിതമുഖപദ്മസ്ത്രായതാം നോ മുകുന്ദഃ.

കവി : വടക്കേറ്റത്ത്‌ കൊച്ചുശങ്കരന്‍ മൂസ്സത്‌ , കൃതി : സദര്‍ത്ഥപ്രകാശിക

ശ്ലോകം 2375 : രാമേത്യുജ്വലകോടിപുണ്യ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാമേത്യുജ്വലകോടിപുണ്യഭരമാമൈശ്വര്യമന്ത്രത്തെയും
സംസാരാര്‍ണവതാരണത്തിനുതകും സംയുക്തമാം പോതമായ്‌
ഭക്തന്നാത്മവിശുദ്ധിയേകുമറിവിന്‍ ജ്ഞാനൈകഭണ്ഡാരമായ്‌
മുക്തിയ്ക്കുത്തമമാര്‍ഗമായ്‌ കലിയുഗേ കാണുന്നു സര്‍വജ്ഞരും

കവി : പ്രേമലത എസ്‌. വാരിയര്‍, കൃതി : രാമമന്ത്രമഹിമ

ശ്ലോകം 2376 : ഭോഭോഃ കോദണ്ഡ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭോഭോഃ കോദണ്ഡ! ചണ്ഡീപരിവൃഢദൃഢദോര്‍ദണ്ഡവേഗാവകൃഷ്ടി--
ശ്ലാഘാപാത്രയേ രാമോ രചയതി ഭവതേ സൈഷ വര്യാം സപര്യാം;
ഗുര്‍വ്വാജ്ഞായന്ത്രിതസ്യ സ്വയമിഹ ഭുവനത്രാണപാരീണമുഗ്ദ്ധ--
ശ്യാമാലാളിത്യഭാജോരയി മമ ഭുജയോരാനുകൂല്യം ഭജേഥാഃ.

കവി : പുനം നമ്പൂതിരി, കൃതി : ഭാഷാരാമായണം ചമ്പു

ശ്ലോകം 2377 : ഗാനത്താലവനീപതേ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗാനത്താലവനീപതേ, മധുരമാം ചെമ്മുന്തിരിച്ചാറിനാ--
ലാനന്ദക്കതിര്‍ വീശിടുന്നു നിയതം ഹര്‍മ്മ്യാന്തരത്തില്‍ ഭവാന്‍
ആ നല്‍ച്ചെമ്പനിനീരലര്‍പ്പുതു വികാരത്തില്‍പ്പുഴുക്കുത്തിയ--
റ്റാനല്ലാതുതകുന്നതില്ലണുവുമെന്‍ ദുര്‍വ്വാരഗര്‍വ്വാങ്കുരം!

കവി : ചങ്ങമ്പുഴ, കൃതി : സ്വരരാഗസുധ

ശ്ലോകം 2378 : അംബാ കുപ്യതി താത...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"അംബാ കുപ്യതി താത, മൂര്‍ദ്ധ്നി വിദ്ധൃതാം ഗംഗേയമുത്സൃജ്യതാം"
"വിദ്വന്‍, ഷണ്മുഖ, കാ ഗതിര്‍മ്മയി ചിരാദഭ്യാഗതായാം വദ"
രോഷാവേശവശാദശേഷവദനൈഃ പ്രത്യുത്തരം ദത്തവാന്‍
"അംഭോദിര്‍ജ്ജലധിഃ പയോധിരുദധിര്‍വ്വാരാന്നിധിര്‍വാരിധിഃ"

ശ്ലോകം 2379 : രാവിതാ, മുഴുമിച്ചു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മല്ലിക

രാവിതാ, മുഴുമിച്ചു; രാജകുമാര, വീര, കിടക്കയെ--
ക്കൈവിടാന്‍ തവ കാലമായിതു കാലവേദിശിഖാമണേ!
ദ്യോവിലെത്തി മുഴങ്ങിടുന്നിതു കോഴി കൂകിടുമാരവം
ശ്രീവിഭാതസമാഗമോത്സവകാഹളധ്വനി പോലവേ.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 2380 : ദീര്‍ഘിച്ചുപോയ വഴിയാത്രയിലേറ്റ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ദീര്‍ഘിച്ചുപോയ വഴിയാത്രയിലേറ്റ ദാഹം
തീര്‍ക്കാനുമുണ്ടവിടെ പാനകമോര്‍ത്തുകൊള്‍ക
ഗാനങ്ങളായതുകലര്‍ത്തി രസിച്ചിരിപ്പാ--
നാനന്ദഭേരി നിറയും സഭയില്‍ വരേണം

കവി : ശര്‍മ്മന്‍ അക്കരച്ചിറ്റൂര്‍, കൃതി : കൈരളി അമേരിക്കയില്‍

ശ്ലോകം 2381 : ഗ്രാവപ്രപാത പരിപിഷ്ട...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഗ്രാവപ്രപാത പരിപിഷ്ട ഗരിഷ്ഠദേഹ--
ഭ്രഷ്ടാസു ദുഷ്ടദനുജോപരി ധൃഷ്ടഹാസം
ആഘ്നാനമംബുജകരേണ ഭവന്തമേത്യ
ഗോപാ ദധുര്‍ ഗിരിവരാദിവ നീലരത്നം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (ദശകം--തൃണാവര്‍ത്തവധം)

ശ്ലോകം 2382 : അശങ്കമാമാനി...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അശങ്കമാമാനി വൃഷാങ്കശിഷ്യ--
ന്നമര്‍ഷവേഗത്തിനധീനനായി
അച്ഛന്‍ കൊടുത്തോരു കൊടും കുഠാരം
മകന്റെ നേര്‍ക്കക്ഷണമാഞ്ഞുവിട്ടു.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2383 : അമൃതമിവ കിരന്തീം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അമൃതമിവ കിരന്തീമാര്‍ത്തിഭാരം ഹരന്തീം
പിതൃഗിരമുദയന്തീം പ്രീതിപൂരം വമന്തീം
സപദി നിശമയന്തീ സാത്ര ഖേദം ത്യജന്തീ
വ്യധിത ച ദമയന്തീ വാസമാശാം വഹന്തീ.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം

ശ്ലോകം 2384 : സകുങ്കുമ വിലേപനാം...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : പൃഥ്വി

സകുങ്കുമ വിലേപനാ, മളികചുംബി കസ്തൂരികാം,
സമന്ദ ഹസിതേക്ഷണാം, സശരചാപപാശാങ്കുശാം,
അശേഷ ജനമോഹിനീ, മരുണമാല്യഭൂഷാംബരാം
ജപാ കുസുമഭാസുരാം, ജപവിധൌസ്മരേദംബികാം

കൃതി : ശ്രീ ലളിതാസഹസ്രനാമം

ശ്ലോകം 2385 : അഹര്‍ന്നിശകളാല്‍ കളങ്ങളെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

അഹര്‍ന്നിശകളാല്‍ കളങ്ങളെ വരച്ചു ധാതാവു താന്‍
പൊരുന്നു ചതുരംഗകം കലിതകൌതുകം നിത്യവും --
കരുക്കള്‍ നരര്‍; നീക്കിടു, ന്നരശു ചൊല്ലിടും, വെട്ടി മാ--
റ്റിടും, കളി കഴിഞ്ഞിടും പൊഴുതു പെട്ടിയില്‍ തള്ളിടും.

കവി : സര്‍ദാര്‍ കെ. എം. പണിക്കര്‍, കൃതി : രസികരസായനം (ഉമര്‍ ഖയ്യാം പരിഭാഷ)

ശ്ലോകം 2386 : കാളാംബുദാഭാം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : പൃഥ്വി

കാളാംബുദാഭാമരിശംഖശൂല--
ഖഡ്ഗാഢ്യഹസ്താം തരുണേന്ദുചൂഡാം
ഭീമാം ത്രിനേത്രാം ജിതശത്രുവര്‍ഗ്ഗാം
ദുര്‍ഗ്ഗാം സ്മരേത്‌ ദുര്‍ഗ്ഗതിഭംഗഹസ്താം

ശ്ലോകം 2387 : ഭദ്രകുക്കുട കുലാസ്ര...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : രഥോദ്ധത

ഭദ്രകുക്കുട കുലാസ്ര തര്‍പ്പണാല്‍
ഭദ്രകാളി ബഹു ദുഷ്ടമര്‍ദ്ദിനീ
സദ്രസം കരുണ ചെയ്യുമെന്നൊരീ
ക്ഷുദ്ര മാന്ത്രിക മതം ഭയങ്കരം

കവി : വള്ളത്തോള്‍, കൃതി : കോഴി

ശ്ലോകം 2388 : സഹസ്രലോചനപ്രഭൃത്യ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പഞ്ചചാമരം

സഹസ്രലോചനപ്രഭൃത്യശേഷലേഖശേഖര--
പ്രസൂനധൂളിധോരണീ വിധൂസരാങ്ങ്‌ഘൃപീഠഭൂഃ
ഭുജങ്ഗരാജമാലയാ നിബദ്ധജാടജൂടക--
ശ്രിയൈ ചിരായ ജായതാം ചകോരബന്ധുശേഖരഃ

കവി : രാവണന്‍, കൃതി : ശിവതാണ്ഡവസ്തോത്രം

ശ്ലോകം 2389 : ഭക്തന്മാര്‍ക്കഭയം കൊടുത്തു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭക്തന്മാര്‍ക്കഭയം കൊടുത്തു, മണമാര്‍ന്നീടും കുറിക്കൂട്ടിനാല്‍
മിന്നി,ത്തോള്‍വളമോതിരം വളകളും ചാര്‍ത്തി പ്രഭാപൂരമായ്‌,
പൊന്നിന്‍തോട്ടി കരിമ്പുവില്ലുകയര്‍ പൂവമ്പും ധരിക്കുന്ന നിന്‍
തൃക്കൈ നാലുമെടുത്തനുഗ്രഹമൊടെന്‍ മൂര്‍ദ്ധാവില്‍ വയ്ക്കൂ ശിവേ!

കവി : പി. ചന്ദ്രശേഖര വാരിയര്‍, അഷ്ടമിച്ചിറ, കൃതി : കേശാദിപാദസ്തുതി

ശ്ലോകം 2390 : പാലഞ്ചുമാറിഹ കിരാതികള്‍...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : വസന്തതിലകം

പാലഞ്ചുമാറിഹ കിരാതികള്‍ പാട്ടുപാടി
നീലത്തലക്കുഴലഴിച്ചു പകുത്തിടുമ്പോള്‍
ചാലത്തണഞ്ഞു പകവിട്ടു ഫണാകലാപ--
ജാലം വിരിച്ചൂരഗകേകികളാടിടുന്നു

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2391 : ചേലഞ്ചും ബാലകന്മാരുടെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ചേലഞ്ചും ബാലകന്മാരുടെ കരതളിരില്‍ക്കൊള്ളിവയ്ക്കുന്ന ചൂര--
ക്കോലും കൈക്കൊണ്ടു ഞാനെങ്ങനെ മരുവിടുമീ പാഠശാലാന്തരത്തില്‍?
ലോലം മച്ചിത്തമയ്യോ! കുതുകഭരിതനാം പൈതലെപ്പോലിളം കാ--
റ്റോലും പാടത്തു പച്ചക്കിളിയുടെ പുറകേ പോകുവാന്‍ മാഴ്കിടുന്നൂ.

കവി : വെയിലോപ്പിള്ളി

ശ്ലോകം 2392 : ലക്ഷ്മീം രാജകുലേ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലക്ഷ്മീം രാജകുലേ, ജയാം രണമുഖേ, ക്ഷേമം കരീമദ്ധ്വനി
ക്രവ്യാദദ്വിപസര്‍പ്പഭാജി, ശബരീം കാന്താരദുര്‍ഗ്ഗേ ഗിരൌ,
ഭൂതപ്രേതപിശാചജംഭകഭയേ സ്മൃത്വാ മഹാഭൈരവീം,
വ്യാമോഹേ ത്രിപുരാം, തരന്തി വിപദസ്താരാഞ്ച തോയപ്ലവേ!

കവി : ലഘുഭട്ടാരകന്‍, കൃതി : ത്രിപുരാസ്തോത്രം

ശ്ലോകം 2393 : ഭുവി കൊക്കുകള്‍ കൊണ്ടു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തമാലിക

ഭുവി കൊക്കുകള്‍ കൊണ്ടു കൊത്തിയും തന്‍
പവിഴച്ചെങ്കഴല്‍ മെല്ലെ മെല്ലെ വെച്ചും
സവിലാസമിവന്റെ കണ്‍കുളിര്‍പ്പി--
ച്ചിവിടെത്തെല്ലിടകൂടി ലാത്തണേ നീ

കവി : വള്ളത്തോള്‍, കൃതി : ഒരരിപ്രാവ്‌

ശ്ലോകം 2394 : സന്മരന്ദരസമാധുരീ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

സന്മരന്ദരസമാധുരീതുലനകര്‍മ്മഠാക്ഷരസമുന്മിഷാം
നര്‍മ്മപേശലവചോവിലാസപരിഭൂതനിര്‍മ്മലസുധാരസാം
കമ്രവക്ത്രപവനാഗ്രഹപ്രചലദുന്മദഭ്രമരമണ്ഡലീം
കുര്‍മ്മഹേ മനസി ശര്‍മ്മദാം സതതമംബികാം ത്രിപുരസുന്ദരീം

ശ്ലോകം 2395 : കാടൊക്കെത്തെണ്ടിമണ്ടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കാടൊക്കെത്തെണ്ടിമണ്ടിക്കമലനയനനെക്കണ്ടു കിട്ടാഞ്ഞു കൂട്ടം--
കൂടിക്കൊണ്ടങ്ങു ഗോപീജനമഥ പുളിനേ വാണുടന്‍ കേണിടുമ്പോള്‍,
കോടിക്കാമപ്രകാശം തടവിടുമുടലിന്‍ ധാടിയോടെത്തിയോര--
ക്കോടക്കാര്‍വര്‍ണ്ണനെന്നെക്കരുണയൊടു കടാക്ഷിച്ചു രക്ഷിച്ചിടട്ടെ.

കവി : കൊച്ചുണ്ണിത്തമ്പുരാന്‍

ശ്ലോകം 2396 : കൊണ്ടല്‍ക്കോളാല്‍ കലിതകുതുകം...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : മന്ദാക്രാന്ത

കൊണ്ടല്‍ക്കോളാല്‍ കലിതകുതുകം പീലിയെല്ലാം പരത്തി--
ക്കൊണ്ടക്കേകിപ്രവരനഴകോടാട്ടമാടുന്ന ഭംഗീം
കണ്ടക്കാമീ നിജകമനിയാം നീലവേണീം നിനച്ചി--
ട്ടിണ്ടല്‍ക്കേറ്റം വശഗനവിടെത്തന്നെ മിണ്ടാതെ നിന്നാന്‍

കവി : കേരല വര്‍മ്മ വലിയകോയിത്തമ്പുരാന്‍ , കൃതി : മയൂരസന്ദേശം

ശ്ലോകം 2397 : കായേ സീദതി കണ്ഠരോധിനി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കായേ സീദതി കണ്ഠരോധിനി കഫേ കുണ്ഠേ ച വാണീപഥേ
ജിഹ്മായാം ദൃശി ജീവിതേ ജിഗമിഷൌ ശ്വാസേ ശനൈഃ ശാമ്യതി
ആഗത്യ സ്വയമേവ നഃ കരുണയാ കാത്യായനീകാമുകഃ
കര്‍ണ്ണേ വര്‍ണ്ണയതാദ്‌ ഭവാര്‍ണ്ണവഭയാദുത്താരകം താരകം!

കവി : തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി

ശ്ലോകം 2398 : അപ്പൂമാതിന്നിരിക്കുന്നതിനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

അപ്പൂമാതിന്നിരിക്കുന്നതിനു മുരഹരന്‍ മാറിടം നല്‍കി, മാക--
ന്ദപ്പൂബാണാരിതന്‍ പെണ്ണിനു തനു പകുതിച്ചെയ്തു റൊക്കം കൊടുത്തൂ;
മുപ്പാരിന്‍ മൂപ്പരാകും വിധി നിജ മകളെച്ചെന്നു കൈവച്ചു ഹാ! ക--
ന്ദര്‍പ്പക്കോളൊന്നു കൊള്ളുന്നവരഖിലവുമീ മട്ടിലുള്‍പ്പെട്ടുപോകും.

കവി : ശീവൊള്ളി

ശ്ലോകം 2399 : മര്‍ത്യജന്മമിതു ദുര്‍ല്ലഭം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : കുസുമമഞ്ജരി

മര്‍ത്യജന്മമിതു ദുര്‍ല്ലഭം, ക്ഷിതിപജാതിയില്‍, പെരിയ പത്തനം--
തിട്ട ജില്ലയില്‍ ജനിക്കലോ വിഷമ, മദ്ഭുതം കവിത തോന്നലും!
ഇത്രയൊക്കെ ബഹുയോഗ്യനായിടുമെനിക്കു നിത്യമരിവെയ്ക്കുവാന്‍
എത്ര പുണ്യതതി ചെയ്തു നീ വളരെ ജന്മമായ്‌ നിയതമോമലേ!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 2400 : ഇഹത്തിലേ ധനം, സുഖം...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : പഞ്ചചാമരം

ഇഹത്തിലേ ധനം, സുഖം യശസ്സുമാഭിജാത്യവും
വഹിച്ചുകൊണ്ടു പോകയില്ല മര്‍ത്ത്യനന്ത്യയാത്രയില്‍
അഹന്തകൊണ്ടഴുക്കുപെട്ടിടാത്ത പുണ്യമൊന്നുതാന്‍
മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും

കവി : സിസ്റ്റര്‍ മേരിബനീഞ്ജ, കൃതി : ലോകമേ യാത്ര

ശ്ലോകം 2401 : ആസ്താം പീയൂഷലാഭസ്സുമുഖി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ആസ്താം പീയൂഷലാഭസ്സുമുഖി, ഗരജരാമൃത്യുഹാരീ പ്രസിദ്ധ--
സ്തല്ലാഭോപായചിന്താപി ച ഗരളജൂഷോ ഹേതുരുല്ലാഘതായാഃ
നോ ചേദാലോലദൃഷ്ടി പ്രതിഭയഭുജഗീ ദുഷ്ടകര്‍മ്മാ മുഹുസ്തേ
യാമേവാലംബ്യ ജീവേ കഥമധരസുധാമാധുരീമപ്യജാനന്‍.

കവി : മേല്‍പ്പത്തൂര്‍

ശ്ലോകം 2402 : നരന്റെ കര്‍മ്മത്തിനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

നരന്റെ കര്‍മ്മത്തിനു വേഗമേറിയാല്‍
വരുന്ന നിഷ്പന്ദത മൃത്യുവെന്നുമാം:
തിരിഞ്ഞിടും പമ്പരമണ്ഡകാണ്ഡവും
സ്ഥിരങ്ങളല്ലല്ലി മനുഷ്യദൃഷ്ടിയില്‍?

കവി : കെ. കെ. രാജാ, കൃതി : ബാഷ്പാഞ്ജലി

ശ്ലോകം 2403 : തുംഗദ്രുരോമമരുവിക്കര...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : വസന്തതിലകം

തുംഗദ്രുരോമമരുവിക്കരയഷ്ടിപാദം
ശൃംഗപ്പെരുന്തല ഗുഹാസ്യമിറ്റൊക്കെയേറ്റം
അംഗത്തിലാളുമിവനാദിവിരാള്‍പ്പുമാന്‍പോല്‍
ഭംഗംവെടിഞ്ഞു മുനിസേവിതനായിടുന്നു

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2404 : അത്യുച്ചനാകും ഹിമവാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അത്യുച്ചനാകും ഹിമവാന്‍ കുഴിഞ്ഞൊ--
രാഴിക്കുമേല്‍ ഗംഗയൊഴുക്കിടുന്നൂ;
അവന്റെ പുത്രന്നതുകൊണ്ടു പോരാ--
ഞ്ഞതിന്നകം പാര്‍പ്പതിലാശ തോന്നി.

കവി : ഉള്ളൂര്‍, കൃതി : തുമ്പപ്പൂവു്‌

ശ്ലോകം 2405 : അനാഥനാമടിയന്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : അതിരുചിര

അനാഥനാമടിയനനാസ്ഥയെന്നിയേ
വിനാ ഭയം വിമതവിനാശനത്തിനായ്‌
അനാമയേ തുനിവതനാരതം ഘനാ--
ഘനാഭ നിന്നുടയ ഘനാനുകമ്പതാന്‍

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2406 : ആലപ്പീ പോയ്‌, പഴയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ആലപ്പീ പോയ്‌, പഴയ പുഴയായിന്നു ശാന്തം ഗമിപ്പൂ,
പാവം ക്വയ്‌ലോണ്‍! വികടനിലപോയ്‌ കൊല്ലമായുല്ലസിപ്പൂ!
സായിപ്പന്‍മ്മാര്‍ തനതുമുറയായ്‌ തീര്‍ത്തതാം ഗോഷ്ടി പോയി--
ക്കാലം പോലേ പഴയനിലയായ്‌ വന്നു, കണ്ണൂരടക്കം.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2407 : സംഭരിതഭൂരികൃപ,മംബ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദുവദന

സംഭരിതഭൂരികൃപ,മംബ,ശുഭമങ്ഗം
ശുംഭതു ചിരന്തനമിദം തവ മദന്തഃ
ജംഭരിപു കുംഭിവരകുംഭയുഗഡംഭ--
സ്തംഭികുചകുംഭപരിരംഭപരശംഭുഃ

ശ്ലോകം 2408 : ജനിച്ചനാള്‍ തൊട്ടു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ജനിച്ചനാള്‍ തൊട്ടു മരിക്കുവോളം
ഞാനാചരിയ്ക്കും ബഹുകര്‍മ്മമെല്ലാം
കാരുണ്യവാരാന്നിധിയായ ദേവ--
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : ശ്രീദേവി, തൃക്കൊടിത്താനം, കൃതി : സമസ്യാപൂരണം

ശ്ലോകം 2409 : കാലം ദേശമിവയ്ക്കകത്തണു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാലം ദേശമിവയ്ക്കകത്തണുവുമിന്നൂനം പെടാതൊക്കെയും
ചേലില്‍ ചേര്‍ത്തു ഭരിക്കുവാന്‍ നരപതേ മോഹിച്ചിടുന്നൂ ഭവാന്‍.
ഈലോകത്തൊരുമട്ടു ജീവിതമഹാഭാരം വഹിക്കുന്നതി--
ന്നാലോചിച്ചിടുകെത്രമാത്രമഴലെന്നാലും സഹിച്ചീടണം!

കവി : ചങ്ങമ്പുഴ, കൃതി : സ്വരരാഗസുധ

ശ്ലോകം 2410 : ഈരേഴമ്പാടി വാഴും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഈരേഴമ്പാടി വാഴും തിരുവടി മടിയില്ലാതെവന്നെന്റെ കൂടെ--
ച്ചേരേണം, മാരണങ്ങള്‍ക്കറുതിയരുളണം, മാറണം ഭീതിയെല്ലാം
ആരാണിക്കാലമെന്നെക്കനിവൊടു പരിപലിയ്ക്കുവാന്‍ കൈടഭാരേ!
തീരട്ടേയെന്റെ രോഗക്കുടമിതു കടകോലാലുടയ്ക്കട്ടെ രാധ!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 2411 : അന്നേരം താമരപ്പൂന്തളികകളില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

അന്നേരം താമരപ്പൂന്തളികകളില്‍ മണിച്ചെപ്പു നല്‍ക്കര്‍ണ്ണികാഖ്യം
വിന്യസ്യാലോലഫേനസ്മിതമധുരമുഖീ, ഭൃംഗനേത്രാഭിരാമാ,
ധന്യാ, ശൈവാലമാലാഘനചികുരഭരാ, ചക്രവാകസ്തനാഢ്യാ,
വന്നാള്‍ മെല്ലെന്നെതിര്‍പ്പാന്‍ പരിചൊടു സരയൂനിര്‍മ്മലാംഗീ തദഗ്രേ.

കവി : പുനം നമ്പൂതിരി, കൃതി : രാമായണം ചമ്പു

ശ്ലോകം 2412 : ധന്യാത്മാവേ, ഖഗവര...

ചൊല്ലിയതു്‌ : നാരായണന്‍
വൃത്തം : മന്ദാക്രാന്ത

ധന്യാത്മാവേ, ഖഗവര! ജയിച്ചാലുമെന്നില്‍പ്രസാദി--
ച്ചന്യായത്താലഴലിലുഴലുന്നെന്നെ നീതാന്‍ തുണയ്ക്ക
വന്യാവാസേ വിഹഗനിവഹേ ബാഹുലേയന്‍ ഗ്രഹിച്ചാ--
നന്യസാധാരണഗുണഗണം കാണ്‍കയാല്‍ത്തന്നെ നിന്നെ

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 2413 : വാടിവീണ ചെറുപൂവു കണ്ടു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : കുസുമമഞ്ജരി

വാടിവീണ ചെറുപൂവു കണ്ടു, പുഴയില്‍ക്കുളിപ്പതിനു പോകവേ
വേടനെയ്ത കണയേറ്റുവീണ കിളിയെക്കുറിച്ചകമലിഞ്ഞുമേ
പാടിനീട്ടിയതു കാവ്യമല്ല, തൊഴിലാളിതന്‍ കദനജീവിത--
പ്പാടു പാടുവതു കാവ്യമെന്നതുരുവിട്ടു ഞാന്‍ ബിരുദധാരിയായ്‌!

കവി : മധുരാജ്‌

ശ്ലോകം 2414 : പാണിന്യുക്തം പ്രമാണം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പാണിന്യുക്തം പ്രമാണം ന തു പുനരപരം ചന്ദ്രഭോജാദിശാസ്ത്രം
കേപ്യാഹുസ്തല്ലഘിഷ്ടം, ന ഖലു ബഹുവിദാമസ്തി നിര്‍മ്മൂലവാക്യം,
ബഹ്വാംഗീകാരഭേദോ ഭവതി ഗുണവശാത്‌; പാണിനേഃ പ്രാക്‌ കഥം വാ
പൂര്‍വോക്തം പണിനിശ്ചാപ്യനുവദതി; വിരോധേപി കല്യോ വികല്‍പഃ.

കവി : മേല്‍പ്പത്തൂര്‍, കൃതി : അപാണിനീയപ്രാമാണ്യം.

ശ്ലോകം 2415 : ബിംബാരാധന ഹീനമെന്നരുളിയാ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബിംബാരാധന ഹീനമെന്നരുളിയാ ബുദ്ധന്‍, തിരിഞ്ഞി, ല്ലതിന്‍--
മുന്‍പേ ശിഷ്യരൊരായിരം പ്രതിമയാല്‍ സ്ഥാപിച്ചു ബൌദ്ധം മതം;
സമ്പത്പ്രത്യയശാസ്ത്രമമ്പലവിരോധം പാടി,യുണ്ടായതോ
ചെമ്പട്ടിന്‍ കൊടിപാറുമമ്പലശതം, നമ്പൂതിരിപ്പാടിനും!

കവി : മധുരാജ്‌

ശ്ലോകം 2416 : സ്വര്‍ഗ്ഗംഗാദേവിയില്ലേ?...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സ്വര്‍ഗ്ഗംഗാദേവിയില്ലേ? ശിവനവളെ രഹസ്യം പിടിക്കാറുമില്ലേ?
സ്വര്‍ഗ്ഗത്തില്‍ക്കട്ടുറുമ്പായിവളിവിടെയിരുന്നിട്ടവര്‍ക്കെന്തു കാര്യം?
ഭര്‍ഗ്ഗിക്കുന്നില്ല, ഞാനായിനി ബഹുസുഖമായെന്റെപാടായിയെന്നും
ഭര്‍ഗ്ഗന്‍ തന്നോടനേകം പരിഭവമരുളും പാര്‍വ്വതിക്കായ്ത്തൊഴുന്നേന്‍.

കവി : ശീവൊള്ളി

ശ്ലോകം 2417 : ഭൂരിജന്തുഗമനങ്ങള്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

ഭൂരിജന്തുഗമനങ്ങള്‍ പൂത്തെഴും
ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍
ദൂരദര്‍ശനകൃശങ്ങള്‍ കണ്ടുതേ
ചാരുചിത്രപടഭങ്ഗിപോലവന്‍

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 2418 : ദാനത്തിനത്രേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

ദാനത്തിനത്രേ വിഭവം നമുക്കു;
സന്താനലാഭത്തിനു ധര്‍മ്മപത്നി;
തത്ത്വാവബോധത്തിനു ബുദ്ധിശക്തി;
ലോകോപകാരത്തിനു മര്‍ത്ത്യജന്മം.

കവി : ഉള്ളൂര്‍, കൃതി : സുഖം സുഖം

ശ്ലോകം 2419 : താരമന്തരനുചിന്ത്യ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

താരമന്തരനുചിന്ത്യ സന്തതം
പ്രാണവായുമഭിയമ്യ നിര്‍മലാഃ
ഇന്ദൃയാണി വിഷയാദഥാപഹൃ--
ത്യാസ്മഹേ ഭവദുപാസനോന്മുഖാഃ

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം (നാലാം ദശകം)

ശ്ലോകം 2420 : ഇങ്കിരീസു വളരെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

ഇങ്കിരീസു വളരെപ്പഠിച്ചു കൈ--
ങ്കര്യമോ, ഭവതി കൈരളിക്കുമേല്‍;
ശങ്കയേറ്റ്ഴുതി വിട്ടിടുന്നതില്‍
മങ്കു പോലെ മലയാളവാക്കുകള്‍.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2421 : ശംകരേണ വിജയസ്യ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്വാഗത

ശംകരേണ വിജയസ്യ തപോഭി--
സ്തോഷിതേന വരദേന വനാന്തേ
യാ കിരാതവപുഷാ സഹ ഗൌരീ
`സ്വാഗതാ' ജയതു സാ ത്വരിതാഖ്യാ

കവി : ഈശാനശിവഗുരുദേവന്‍, കൃതി : തന്ത്രസാരം അതവാ ഈശാനശിവഗുരുദേവ പദ്ധതി

ശ്ലോകം 2422 : യദ്‌ ഗോത്രസ്യ പ്രഥമപുരുഷ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

യദ്‌ ഗോത്രസ്യ പ്രഥമപുരുഷസ്തേജസാമ്മീശ്വതേऽയം
യേഷാം ധര്‍മ്മപ്രവചനഗുരുര്‍ബ്രഹ്മവാദീ വസിഷ്ഠഃ
യേ വര്‍ത്തന്തേ തവ ച ഹൃദയേ സുഷ്ഠുസംബന്ധയോഗ്യാ--
സ്തേ രാജാനോ മമ പുനരയം ദാരുണഃ ശുല്‌കസേതുഃ.

കവി : പുനം നമ്പൂതിരി, കൃതി : ഭാഷാരാമായണം ചമ്പു

ശ്ലോകം 2423 : യാചിച്ചവര്‍ക്കവരവര്‍ക്കു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

യാചിച്ചവര്‍ക്കവരവര്‍ക്കു സമസ്ത പാപം
മോചിച്ചു തല്‍ക്ഷണമതേ പറയേണ്ടതുള്ളൂ
പൂജിച്ചുവെച്ച കുലവില്ലുമൊടിച്ചു മെല്ലെ
മോദിച്ചുപോന്നു മരുവീടിനതും തൊഴുന്നേന്‍

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2424 : പോവട്ടെയച്ഛനരിശപ്പെടും...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

പോവട്ടെയച്ഛനരിശപ്പെടുമെന്ന കാര്യം
സ്തീകള്‍ക്കു ഭര്‍ത്തൃസഹചര്യ വെടിഞ്ഞിടാമോ
ഹാ, കഷ്ടമെന്‍ ദുരിതമെന്നെ വെറുത്തുവല്ലോ
ലോകത്തിലെന്‍ പരമദൈവതമാം ഭവാനും

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2425 : ഹൃത്തില്‍ സത്യസ്വരൂപന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഹൃത്തില്‍ സത്യസ്വരൂപന്‍ കുളിര്‍ മഴപൊഴിവൂ നിത്യമാക്കാരണത്താല്‍
നിര്‍ഭീകാനന്ദയാമാ ദ്രുപദതനയതന്‍ മെയ്യിലെസ്സാരി നോക്കൂ
നീളം വയ്ക്കുന്നുതാനേ, കലുഷഹൃദയരാം നൂറ്റവര്‍ക്കാകമാനം
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

കവി : ചിന്മയനിലയം വി. സി. പദ്മനാഭന്‍ നായര്‍, നീലേശ്വരം, കൃതി : സമസ്യാപൂരണം

ശ്ലോകം 2426 : നായ്ക്കൂട്ടങ്ങള്‍, നനഞ്ഞുലഞ്ഞ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നായ്ക്കൂട്ടങ്ങള്‍, നനഞ്ഞുലഞ്ഞ ചകലാസും നല്‍ത്തലേക്കെട്ടുമായ്‌--
ത്തൂക്കിക്കൊണ്ടു കുണുക്കുമിട്ടു വളരെപ്പേച്ചും പറഞ്ഞങ്ങനെ,
നായ്ക്കന്‍മ്മാരഥ തൂമ്പയും വടിയുമായ്‌ നായ്ക്കത്തിമാരൊത്തഹോ!
കൂക്കിക്കൊണ്ടു വരുന്നു പൂരമതിനായ്‌ പൂരിച്ച മോദാന്വിതം.

കവി : വെണ്മണി മഹന്‍, കൃതി : പൂരപ്രബന്ധം

ശ്ലോകം 2427 : നാരായണായനമയെന്നു സദാ...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

നാരായണായനമയെന്നു സദാ ജപിച്ചാല്‍
പാപം കെടും,പശി കെടും,വ്യസനങ്ങള്‍ തീരും
നാവിന്നുണര്‍ച്ച വരുമേറ്റവുമന്ത്യകാലേ
ഗോവിന്ദപാദകമലങ്ങള്‍ തെളിഞ്ഞു കാണും

ശ്ലോകം 2428 : നീരന്ധ്രനീലജലദ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വസന്തതിലകം

നീരന്ധ്രനീലജലദപ്പലകപ്പുറത്തു
വാരഞ്ചിടുന്ന വളര്‍വില്ലുവരച്ചുമായ്ച്ചും
നേരറ്റ കൈവളകളാല്‍ ചില മിന്നല്‍ ചേര്‍ത്തും
പാരം ലസിക്കുമമലപ്രകൃതിക്കു കൂപ്പാം

കവി : ജി. ശംകരക്കുറുപ്പ്‌, കൃതി : ഓടക്കുഴല്‍

ശ്ലോകം 2429 : നിമേഷമഞ്ചാറിനിടയ്ക്ക്‌...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വംശസ്ഥം

നിമേഷമഞ്ചാറിനിടയ്ക്കമംഗള--
പ്രമേയമാ രംഗമതാ മറഞ്ഞുപോയ്‌.
ക്രമേണ സംഗീതമരന്ദസാന്ദ്രമാ--
യുമേശ ശെയിലോപരി വായുമണ്ഡലം.

ശ്ലോകം 2430 : കാണാമുത്തുംഗ ദുര്‍ഗ്ഗം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കാണാമുത്തുംഗ ദുര്‍ഗ്ഗം പടുതയില്‍ വിടരും പദ്യമാം ഗോപുരങ്ങള്‍
കാണാമുള്ളില്‍ പ്രതിഷ്ഠാ പ്രസരിത ചരിതം വൃത്തപദ്യാഭിരാമം
വാണീ വിദ്യാവിലാസം ഗമചതുരകലാ കേളിതന്‍ വാദ്യഘോഷം
നീണാള്‍ കേള്‍ക്കേണമെന്നാല്‍ അനുപമ കവിതന്‍ മന്ദിരം കാത്തിടേണം

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2431 : വട്ടച്ചൂട്ടും കുനുട്ടും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

വട്ടച്ചൂട്ടും കുനുട്ടും വലിയ തലയെടുപ്പും നടപ്പും വെടിപ്പും
പൊട്ടിച്ചുള്ളഞ്ജനക്കല്ലൊളിയൊടു കിടയാം വന്‍കറുപ്പും നിരപ്പും
പൊട്ടിച്ചോരുന്ന ഗര്‍വ്വും ശിവശിവശിവനേ പൈക്കളെച്ചെന്നു കുത്തി--
ക്കുട്ടിച്ചോരം വരുത്തുന്നിവനുടെ തടിയും താടയും പേടിയാകും.

കവി : വെണ്മണി മഹന്‍ നമ്പൂതിരി

ശ്ലോകം 2432 : പങ്കജേക്ഷണനു ലക്ഷ്മിതാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

പങ്കജേക്ഷണനു ലക്ഷ്മി താ,നചലമങ്ക ശങ്കരനു, മാരന--
മ്മംഗലാംഗി രതിദേവി, സുന്ദരി പുരന്ദരന്നൊരു പുലോമജാ,
ശങ്കരായ നമ, ദുര്‍ല്ലഭം പെരികെ നല്ല യോഗമിതു മൈഥിലി--
പ്പെണ്‍കിടാവിവളെനിക്കുമെന്നു വരുമാകിലെന്തു പറയാവതോ.

കവി : പുനം നമ്പൂതിരി, കൃതി : ഭാഷാരാമായണം ചമ്പു

ശ്ലോകം 2433 : ശിഷ്യന്‍ പ്രവര്‍ത്തിച്ചതു...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ശിഷ്യന്‍ പ്രവര്‍ത്തിച്ചതു വീരധര്‍മ്മം
സുതാംഗവൈകല്യമൊരുഗ്ര ശല്യം
സര്‍വജ്ഞനെന്നാലുമിതിങ്കല്‍ ഞായം
തോന്നാഞ്ഞു ചിന്താവശനായ്‌ മഹേശന്‍.

കവി : വള്ളത്തൊള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2434 : സാദം ചേര്‍ന്നു മയങ്ങിടുന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സാദം ചേര്‍ന്നു മയങ്ങിടുന്നു നരരെമ്പാടും വൃഥാ ഭൌതികോ--
ന്മാദം തിങ്ങി നശിച്ചിടുന്നു പകയാണെങ്ങും കൊടും ദ്വേഷവും
ലേശം ഹൃത്തിലെഴുന്നതില്ല വിനയം പാരില്‍പ്പരക്കും തമഃ--
പാശം നീക്കുവതിന്നു താവകകൃപാപൂരം കൊതിക്കുന്നു ഞാന്‍.

കവി : ദി. ശ്രീമാന്‍ നമ്പൂതിരി, കൃതി : മുക്തകങ്ങള്‍

ശ്ലോകം 2435 : ലോകത്തിന്നു രസിക്കുവാന്‍...

ചൊല്ലിയതു്‌ : \ശ്രീകന്റ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലോകത്തിന്നു രസിക്കുവാന്‍ സിനിമയിന്നാവശ്യമാ,ണക്ഷര--
ശ്ലോകം മാനവഭാവനാന്തരചലച്ചിത്രപ്രകാരാന്തരം!
പാകത്തെറ്റു വരാതെ, വൃത്ത നിയമം താലം പിടിഛീടവേ,
നാകത്തൂമണമാര്‍ന്ന സുസ്വരമൊടാ മേളം മനോമോഹനം!

കവി : കെ. കെ. രാജാ

ശ്ലോകം 2436 : പൂന്തോട്ടക്കാരനാകാന്‍ കൊതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പൂന്തോട്ടക്കാരനാകാന്‍ കൊതി, ഭവതിയെനിക്കേകണം ജോലി, തെല്ലും
താന്തോന്നിത്തത്തിനല്ലെന്‍ കൊതി, വനികയിലെക്കര്‍മ്മസാരഥ്യമല്ലോ
ഞാന്‍ തോളത്താര്‍ന്ന പാഥോഭരിതജലവുമായ്‌ സേവനവ്യഗ്രനാകും
സ്വാന്തോന്മാദം മദീയം തവചരണയുഗം കൂപ്പുകെന്നുള്ളതല്ലോ?

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി, കൃതി : മുക്തകങ്ങള്‍

ശ്ലോകം 2437 : ഞൊടിച്ചാല്‍ മടിയ്ക്കാത്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഭുജംഗപ്രയാതം

ഞൊടിച്ചാല്‍ മടിയ്ക്കാതടുത്തേയ്ക്കടുക്കും
പിടിച്ചാല്‍ മെരുക്കത്തൊടേ പുച്ഛമാട്ടും
കടിയ്ക്കില്ലൊരാളേയുമീനായയെന്നാല്‍
കിടുങ്ങീടുമാരും കുരയ്ക്കുന്നകേട്ടാല്‍

കവി : വി. കെ. വി. മേനോന്‍, കൃതി : "ഞ"കാര നാല്‍ക്കാലികള്‍

ശ്ലോകം 2438 : കിഞ്ചനോന്നമിതമാം...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : രഥോദ്ധത

കിഞ്ചനോന്നമിതമാം കഴുത്തൊടും
ചഞ്ചലാക്ഷി പുട വീക്ഷണത്തൊടും
തഞ്ചമായ്‌ കൃശ പദങ്ങള്‍ വച്ചിതാ
സഞ്ചരിപ്പിതൊരു കോഴി മെല്ലവേ

കവി : വള്ളത്തോള്‍, കൃതി : കോഴി

ശ്ലോകം 2439 : തടി ചിലരുമുറിക്കാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

തടി ചിലരുമുറിക്കാനുദ്യമിക്കുന്നു കാട്ടില്‍,
തടി ചിലരു കുറക്കാനാഗ്രഹിക്കുന്നു നാട്ടില്‍;
തടിയുടെ വില കൂടും കാല, മീ നാരിമാരി--
ത്തരമൊരു നയമെന്തേ കൊള്‍വതാശ്ചര്യമല്ലോ!

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : തടിവില (കുട്ടിശ്ലോകങ്ങള്‍)

ശ്ലോകം 2440 : താരമ്പനന്‍പൊടു...

ചൊല്ലിയതു്‌ : \ശ്രീകന്റ്‌
വൃത്തം : വസന്തതിലകം

താരമ്പനന്‍പൊടു തുരുമ്പിയലാത്ത വമ്പന്‍--
കൂരമ്പയച്ചളവു സമ്പ്രതി ചമ്പകാംഗി,
നേരം പുലര്‍ന്നസമയം വിടരാന്‍ വിതുമ്പും--
താരിന്റെ സംഭ്രമ പരമ്പര പിമ്പിലാക്കി.

ശ്ലോകം 2441 : നാരങ്ങ, മാങ്ങ,...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

നാരങ്ങ, മാങ്ങ, പുളിയിഞ്ചിയിവറ്റില്‍ വച്ചു
നാരങ്ങയോടെതിരഹോ പുനരൊന്നുമില്ലാ.
നെല്ലിയ്ക്ക നല്ല കറിവച്ചു തരുന്നതാകില്‍
ചൊല്ലാര്‍ന്നൊരത്തരുണിയാള്‍ക്കൊരു പുത്രനുണ്ടാം.

ശ്ലോകം 2442 : നീഹാരശീതള...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വസന്തതിലകം

നീഹാരശീതളവിഭാവരിയില്‍ പ്രസന്ന--
താരാവലീസഹിതനായി വിനിദ്രനായി
ഇന്ദോ, ഭവാനുലകുചുറ്റുകിലും, ചിരാഭി--
സംപീഡയാല്‍ ക്ഷയമനുക്രമമായ്പ്പെരുക്കും!

കവി : വി. കെ. ജി.

ശ്ലോകം 2443 : ഇഷ്ടാത്മജാം രഹസി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഇഷ്ടാത്മജാം രഹസി വേട്ടതു സമ്മതിച്ച
ശിഷ്ടാഗ്ര്യനാം മുനി നിനക്കവമാന്യനത്രേ --
മുഷ്ടം ധനം തിരികെ മോഷകനേ വിളിച്ച--
ദ്ദുഷ്ടന്നു നല്‍കുവതു പോലിതു ചെയ്ക മൂലം.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ / കാളിദാസന്‍, കൃതി : ശാകുന്തളം പരിഭാഷ

ശ്ലോകം 2444 : മോഡേണ്‍ കവിക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

മോഡേണ്‍ കവിക്കു സുഖമാ, ണറിയേണ്ട വൃത്തം
തേടേണ്ട വാക്കിനുടെയര്‍ത്ഥ, മനര്‍ത്ഥമിഷ്ടം;
ജാടത്തരങ്ങളധികം, കടലും കടന്നു
പോകുന്നു, മോഡലു തിരക്കി മഹാനുഭാവന്‍.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2445 : ജഗദാദിമനാദിമജം...

ചൊല്ലിയതു്‌ : അനീഷ്‌
വൃത്തം : തോടകം

ജഗദാദിമനാദിമജം പുരുജം
ശരദംബര തുല്യതനും വിതനും
ധൃതകഞ്ജരധാംഗഗതം വിയതം
പ്രണമാമി രമാധിപതിം തമഹം

ശ്ലോകം 2446 : ധരാസ്വര്‍ഗ്ഗപാതാളം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഭുജംഗപ്രയാതം

ധരാസ്വര്‍ഗ്ഗപാതാളമൊന്നിച്ചുരുട്ടീ--
ട്ടിനിയ്ക്കാനതില്‍ത്തെല്ലു നര്‍മ്മം കലര്‍ത്തി
ജാവാല്‍ത്തന്റെ കീശയ്ക്കകത്തൂന്നു നമ്മള്‍--
മാസ്റ്റര്‍'}ക്കു കൂപ്പാം.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ. കുഞ്ഞുണ്ണിമാഷിനെപ്പതി.

ശ്ലോകം 2447 : ജായാവശന്‍ നൃപതി...

ചൊല്ലിയതു്‌ : \ശ്രീകന്റ്‌
വൃത്തം : വസന്തതിലകം

ജായാവശന്‍ നൃപതി മായയില്‍ മാഴ്കിടുമ്പോള്‍
ആയം പെരുത്തപഴിയാല്‍ കരള്‍ വിണ്ട ബാലന്‍
തായയ്ക്കടുത്തുടനണഞ്ഞിതു,കര്‍മ്മ ബന്ധം--
മായാന്‍ ഭവച്ചരണമോര്‍പ്പതിനമ്മയോതി.

ശ്ലോകം 2448 : തുമ്പിക്കരത്തിനിഹ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

തുമ്പിക്കരത്തിനിഹ തോലിനു കട്ടി കൊണ്ടും
രംഭാദ്രുമത്തിനൊഴിയാത്ത തണുപ്പിനാലും
ആകാരമൊത്തളവിലും ലഭിയാതെ പോയീ
തന്വംഗി തന്റെ തുടകള്‍ക്കുപമാനഭാവം.

കവി : ഇ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം പരിഭാഷ

ശ്ലോകം 2449 : അന്തിപ്പൂന്തിങ്കളുന്തി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടിതിരുകിച്ചൂടിയാടും ഫണത്തിന്‍--
ചന്തം ചിന്തും നിലാവിന്നൊളിവെളിയില്‍ വിയദ്‌ഗംഗ പൊങ്ങിക്കവിഞ്ഞും
ചന്തച്ചെന്തീമിഴിച്ചെങ്കതിര്‍നിര ചൊരിയിച്ചന്തകാരാനകറ്റി--
ച്ചിന്താസന്താനമേ, നിന്തിരുവടിയടിയന്‍ സങ്കടം പോക്കിടേണം

കവി : ശ്രീനാരായണഗുരു , കൃതി : സുബ്രഹ്മണ്യകീര്‍ത്തനം

ശ്ലോകം 2450 : ചെറുശ്ശേരിയായാല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഭുജംഗപ്രയാതം

ചെറുശ്ശേരിയായാല്‍ ചെറുശ്ശേരിയാട്ടെ,
എഴുത്തച്ഛനായാലെഴുത്തച്ഛനാട്ടെ,
എനിയ്ക്കേവരും പഥ്യ, മീ നാട്ടുമണ്ണിന്‍
മണംചേര്‍ന്നതാകട്ടെ, യെന്‍ കാവ്യശില്‍പം!

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2451 : എന്നോമലേ മനുജജീവിതം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

എന്നോമലേ മനുജജീവിതമൊന്നുമാത്ര--
മെന്നോ മറിഞ്ഞു തകരുന്നൊരു പാനപാത്രം
മിന്നല്‍ക്കൊടിയ്ക്കു സമമായ്‌ നിമിഷങ്ങള്‍കൊണ്ടു
മന്നില്‍സ്സ്വകീയസുഖനാകതലം രചിയ്ക്കാം.

കവി : ഡോ. വി. എസ്‌. വാരിയര്‍, കൃതി : സ്വയം കൃതാനര്‍ഥം

ശ്ലോകം 2452 : മുഗ്ദ്ധാനുരാഗമൊഴുകുന്നൊരു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

മുഗ്ദ്ധാനുരാഗമൊഴുകുന്നൊരു ഗാനമായി
മോഹിപ്പതാമഴകെഴുന്നലപോലെയായി
അന്‍പോലുമീശനറിവിന്‍കടല്‍ താന്‍ കടഞ്ഞൂ
ചെമ്മേ പകര്‍ന്നു സുധ താവക മേധയിങ്കല്‍!

കവി : പ്രൊഫ. പി. എം.ജി. നമ്പീശന്‍, കൊല്‍ക്കത്ത, കൃതി : യൂസഫലികേച്ചേരിയ്ക്‌ക്‌ ആദരപൂര്‍വ്വം

ശ്ലോകം 2453 : ആമേഖലം സഞ്ചരതാം...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര

ആമേഖലം സഞ്ചരതാം ഘനാനാം
ഛായമധഃ സാനു ഗതാ നിഷേവ്യ
ഉദ്വേജിതാ വൃഷ്ടിഭിരാശ്രയന്തേ
ശൃംഗാണി യസ്യാതപവന്തി സിദ്ധാഃ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2454 : ഉല്ലംഘ്യ സിന്ധോസ്സലിലം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഉല്ലംഘ്യ സിന്ധോസ്സലിലം സലീലം
യഃ ശോകവഹ്നിം ജനകാത്മജായാഃ
ആദായ തേനൈവ ദദാഹ ലങ്കാം
നമാമി തം പ്രാഞ്ജലിരാഞ്ജനേയം

ശ്ലോകം 2455 : അരിമമകനുറങ്ങ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

അരിമമകനുറങ്ങ്‌--ഉറക്കമെന്നോ
ഹരി! ഹരി! ഞാനൊരു വാക്കുരച്ചുപോയി!
ദുരിതമെഴുമെനിക്കടുത്തതല്ല--
പ്പെരിയവര്‍തന്മൊഴി--നീ മയങ്ങു കുഞ്ഞേ!

കവി : ഉള്ളൂര്‍, കൃതി : എന്റെ സ്വപ്നം

ശ്ലോകം 2456 : ദാരങ്ങള്‍ തന്‍ പരമദീനത...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ദാരങ്ങള്‍ തന്‍ പരമദീനത കാണ്‍കയാല--
ദ്ധീരന്നഭൂത ചര ധൈര്യലയം പിണഞ്ഞു.
പാരം പതച്ചു കരള്‍, മേനി വിയര്‍ത്തു, നാസാ--
ദ്വാരം വിടര്‍ന്നു, മിഴിയില്‍ ചുടുനീരുയര്‍ന്നു.

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2457 : പാവനം ഭവ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

പാവനം ഭവഭയങ്കരാടവീ--
ദാവപാവകവിപാകമാസ്ഥലം
ദേവരാജനയനേര്‍ഷ്യ വായ്ക്കുമാ--
ബ്‌ഭൂവലാന്തകനു നല്‍കി സമ്മദം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2458 : ദളങ്ങലില്‍ തങ്ങിന...

ചൊല്ലിയതു്‌ : ബാലു
വൃത്തം : വംശസ്ഥം

ദളങ്ങളില്‍ തങ്ങിന വാരിധാരയാ--
ലലുക്കു തൂക്കീടിന മോടി പൂണ്ടതാം
വിടര്‍ന്ന തണ്ടാര്‍ക്കുട ചാര്‍ത്തിനാളവള്‍--
ക്കുയര്‍ന്ന തണ്ടാമൊരു ദണ്ഡൊടേ രമാ

കവി : ഇ. ആര്‍. രാജരാജവര്‍മ്മ, കൃതി : ഭാഷാകുമാരസംഭവം

ശ്ലോകം 2459 : വണ്ടാറണിക്കുഴലഴിഞ്ഞു...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

വണ്ടാറണിക്കുഴലഴിഞ്ഞു പുറത്തു ചിന്നി--
ക്കൊണ്ടാത്മവല്ലഭ വരും വരവന്നകാണ്ഡേ
കണ്ടാര്‍ന്നകല്ലറയിലെച്ചെറുതാം വെളിച്ചം
കൊണ്ടാ യുവാവലഘുനെഞ്ചിടി പൂണ്ടു കണ്ടു

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2460 : കരാരവിന്ദേന...

ചൊല്ലിയതു്‌ : അനീഷ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി

ശ്ലോകം 2461 : വന്ദേഥാസ്ത്വം ഭ്രമര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മന്ദാക്രാന്ത

വന്ദേഥാസ്ത്വം ഭ്രമര പുരതഃ കഞ്ചിദാശ്ചര്യബാലം
ഘോഷാദ്യോഷാമന ഇവ മുഹുര്‍ഗോരസം ചോരയന്തം
അസ്യ ബ്രൂമഃ കഥമിവ പയോലുബ്ദ്ധതാം യോ വിശുദ്ധാം
മുക്തിം ദത്വാ വിഷകടു പയഃ പീതവാന്‍ പൂതനായാഃ

കവി : വാസുദേവകവി, കൃതി : ഭൃംഗസന്ദേശം

ശ്ലോകം 2462 : ആദിത്യോജ്ജ്വലഭദ്രദീപ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആദിത്യോജ്ജ്വലഭദ്രദീപവഴിപാടെന്നും മുടങ്ങാതെ നിന്‍
പ്രീതിക്കാദിമസന്ധ്യ ചെയ്തു ചരണാംഭോജം പണിഞ്ഞംബികേ,
വാദിച്ചോണമനേകതാരകകളാല്‍ വെയ്ക്കുന്നു ചുറ്റും വിള--
ക്കാ ദിഗ്ഭിത്തി വരെയ്ക്കെഴുന്ന തിരുമുറ്റത്താകെ മൂവന്തിയും

കവി : ടി. എം. വി.

ശ്ലോകം 2463 : വീടാണെങ്കില്‍ വിളക്കു വേണം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീടാണെങ്കില്‍ വിളക്കു വേണ, മതുകത്തിക്കാന്‍ വധൂരത്ന, മുള്‍--
ക്കൂടാന്‍ നന്മ കലര്‍ന്ന തോഴ, രറിവെത്തിക്കാന്‍ മഹദ്‌ഗ്രന്ഥവും
ചൂടാന്‍ പൂവുകള്‍, മുഗ്ദ്ധഭാഷണമുതിര്‍ത്തുല്ലാസമെങ്ങും വിത--
ച്ചീടാന്‍ കൊച്ചുകിടാങ്ങളും; സുഖമിതിന്‍ മീതെന്തു കൈ വന്നിടാന്‍?

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി, കൃതി : മുക്തകങ്ങള്‍

ശ്ലോകം 2464 : ചെങ്കോലില്ല, കിരീടമില്ല,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചെങ്കോലില്ല, കിരീടമില്ല, കുടയി, ല്ലശ്വങ്ങളി, ല്ലാനയി,--
ല്ലങ്കപ്പോരിനു ഹുങ്കുമില്ല, സഭയി, ല്ലംഗത്വമില്ലൊന്നിലും;
ശങ്കിക്കേണ്ടുടവാളുമില്ല, തഴുകാന്‍ വെണ്‍ചാമരക്കാറ്റുമി,--
ല്ലെങ്കില്‍പ്പോലുമെനിക്കുമുണ്ടു തനതാം രാജ്യം മനോരാജ്യമായ്‌.

കവി : എസ്‌. രമേശന്‍ നായര്‍

ശ്ലോകം 2465 : ശ്രീരാമന്‍ തീര്‍ത്ഥയാത്രാ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ശ്രീരാമന്‍ തീര്‍ത്ഥയാത്രാവിധിയിലസുരനെക്കൊന്നു പുണ്യപ്രദേശാന്‍
ശ്രീകാശീ കാഞ്ചി കാവേരികള്‍ മധുരമഹേന്ദ്രാദി കന്യാകുമാരീ
ശ്രീരാമന്‍ സേതു ബന്ധിച്ചവിടമൊരു ധനുഷ്കോടിയെന്നിങ്ങനേ താ--
നോരോന്നേ സേവ ചെയ്തങ്ങമലമതി മുദാ വന്നതും കൈതൊഴുന്നേന്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2466 : ശീതേऽധികോഷ്ണ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ശീതേऽധികോഷ്ണ, മതിശീതളമുഷ്ണകാലേ,
സംസ്പൃഷ്ടുരുത്‌പുളകദം, ബഹുതാപഹാരീ,
അംഭോജകോശസുഭഗം, കളഹംസഗത്യാ,
കിഞ്ചിച്ചല്ലജ്ജലമഹോ, തരുണീകുചാഭം!

ശ്ലോകം 2467 : അമ്മയ്ക്കു വേണോ പുതുമോടി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

അമ്മയ്ക്കു വേണോ പുതുമോടി, ഭാവം?
ഇമ്മാതിരിപ്പട്ടൊരു പാഴ്‌പ്പഴഞ്ചന്‍
നെയ്യേണ്ട, കൊയ്യേണ്ട,പണം കൊടുത്താ--
ലയ്യാ! വരുത്താമയലത്തുനിന്നും.

കവി : ജ്യോതി

ശ്ലോകം 2468 : നാമം ചൊല്ലിടുവാന്‍,...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാമം ചൊല്ലിടുവാന്‍, പരാപരപദം ധ്യാനിക്കുവാന്‍, കന്മഷ--
സ്തോമം ദൂരെയകറ്റുവാന്‍, പടരുമീയാപത്തൊഴിച്ചീടുവാന്‍
വേണം കൌതുകമെങ്കിലെന്തിനു വൃഥാ മൈക്കും ഘടിപ്പിച്ചതിന്‍
ധ്വാനം കൊണ്ടു ദിഗന്തരങ്ങളെ ഞെരുക്കീടുന്ന കോലാഹലം?

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി, കൃതി: നാമം ജപവും മൈക്കും

ശ്ലോകം 2469 : വനേചരാണാം...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഉപേന്ദ്രവജ്ര

വനേചരാണാം വനിതാസഖാനാം
ദരീഗൃഹോത്സംഗനിഷക്തഭാസഃ
ഭവന്തി യത്രൌഷധയോ രജന്യാ--
മതെയിലപൂരാഃ സുരതപ്രദീപഃ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2470 : ഭാവിയിരുളെന്നു കരുതുന്നവരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദുവദന

ഭാവിയിരുളെന്നു കരുതുന്നവരു പാരം
ജോലി ലഭിയാത്തയുവലോകമതസംഖ്യം;
ഭാവിവരനാരു, പണമെങ്ങു, തൊഴിലെങ്ങി--
ബ്‌ഭാവനയിലാഴുമബലാജന കദംബം.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2471 : ഭിക്ഷോ, മാംസനിഷേവണം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ഭിക്ഷോ, മാംസനിഷേവണം കിമുചിതം?", "കിം തേന മദ്യം വിനാ?";
"മദ്യംചാപി തവപ്രിയം?", "പ്രിയമഹോ വാരാംഗനാഭിസ്സമം.";
"വാരസ്ത്രീ രതയേ കുതസ്തവധനം?", "ദ്യൂതേന ചൌര്യേണ വാ.";
"ചൌര്യദ്യൂതപരിശ്രമോസ്തി ഭവതഃ?", "ഭ്രഷ്ടസ്യ കാന്യാ ഗതി?"

കവി : കാളിദാസന്‍

ശ്ലോകം 2472 : വാവില്‍ ജൈവാതൃകനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

വാവില്‍ ജൈവാതൃകനു വഴി കാണിക്കുവാന്‍ കൈവിളക്കോ
രാവില്‍പ്പൊട്ടച്ചിറകൊടു പറക്കുന്ന മിന്നാമിനുങ്ങോ
ഭാവിക്കുമ്പോള്‍പ്പരിചൊടയി! നിന്‍ പാത ചൊല്ലിത്തരാം ഞാന്‍
ഹേ വിദ്വന്‍! നീ കൃപയൊടു പൊറുത്തീടുകെന്‍ ചാപലത്തെ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2473 : ഭുവനത്രയശില്‍പി...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തമാലിക

ഭുവനത്രയശില്‍പി ചിത്രരത്ന--
പ്രവരശ്രേണി പതിച്ചതിന്‍പ്രകാശം
തവ മെയ്യിലിതാ, പതിന്മടങ്ങായ്‌
നവസൂര്യക്കതിരേറ്റു മിന്നിടുന്നു

കവി : വള്ളത്തോള്‍, കൃതി : ഒരരിപ്പിറാവ്‌

ശ്ലോകം 2474 : തടയുവതിലൊരര്‍ത്ഥം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

തടയുവതിലൊരര്‍ത്ഥമി,ല്ലൊഴുക്കാ--
ക്കടയൊടെടുത്തു മറിച്ചുകൊണ്ടുപോകും;
വിടപികഥയിതാണു, പിന്നെ വാഴ--
ത്തടയുടെയോ?--വിജയിപ്പു, ഹാ, വിധേ, നീ!

കവി : ചങ്ങമ്പുഴ, കൃതി : സൌഹൃദമുദ്ര (സ്പന്ദിക്കുന്ന അസ്ഥിമാടം)

ശ്ലോകം 2475 : വന്ദാരുലോകവര...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മത്തേഭം

വന്ദാരുലോകവരസന്ദായിനീ വിമലകുണ്ടാവദാതരദനാ
വൃന്ദാരവൃന്ദമണിവൃന്ദാരവിന്ദമകരന്ദാഭിഷക്ത ചരണാ
മന്ദാനിലാകലിത മന്ദാരദാമഭിരമന്ദാഭിരാമ മകുടാ
മന്ദാകിനീ ജാവന ഭിന്ദാനവാചമരവിന്ദാസനാദിശതുമേ

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2476 : മുല്ലായുധത്തഴ കണക്കു...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

മുല്ലായുധത്തഴ കണക്കു തഴച്ച കൂന്ത--
ലെല്ലാമഴിഞ്ഞഴകിലീ മണിവേദി തന്മേല്‍
മല്ലാക്ഷി തന്‍ പിറകിലായ്‌ ചിതറിക്കിടപ്പൂ
നല്ലാശ്ശരന്നഭസി കാര്‍മുകില്‍ മാല പോലേ.

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2477 : മഹാകര്‍മ്മവിജ്ഞാനമൂട്ടി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഭുജംഗപ്രയാതം

മഹാകര്‍മ്മവിജ്ഞാനമൂട്ടി ക്രമത്താല്‍
മനഃപോഷണം ചെയ്ത വിദ്യാലയങ്ങള്‍,
അഹോ നിത്യരമ്യങ്ങ, ളെന്നാലെതിര്‍പ്പൂ
ഗൃഹാകര്‍ഷണം "നീ മറക്കൂ, മറക്കൂ"

കവി : ബാലാമണിയമ്മ, കൃതി : മറക്കൂ മറക്കൂ

ശ്ലോകം 2478 : അനാദ്യന്തമാദ്യം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഭുജംഗപ്രയാതം

അനാദ്യന്തമാദ്യം പരം തത്വമര്‍ത്ഥം
ചിദാകാരമേകം തുരീയം ത്വമേയം
ഹരിബ്രഹ്മമൃഗ്യം പരബ്രഹ്മരൂപം
മനോവാഗതീതം മഹാശൈവമീഡേ

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 2479 : ഹരം സര്‍പ്പഹാരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

ഹരം സര്‍പ്പഹാരം ചിതാഭൂവികാരം
ഭവം വേദസാരം സദാ നിര്‍വികാരം
ശ്മശാനേ വസന്തം മനോജം ദഹന്തം
ശിവം ശങ്കരം ശര്‍വ്വമീശാനമീഡേ.

കവി : ശങ്കരാചാര്യര്‍, കൃതി : ശിവാഷ്ടകം

ശ്ലോകം 2480 : ശ്ലോകങ്ങളിന്നു കുറയുന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ശ്ലോകങ്ങളിന്നു കുറയുന്നു ബഡായി കാട്ടാ--
നാകാത്ത രംഗമിതു, ശില്‍പഗുണപ്രധാനം;
ഏകാഗ്രതയ്ക്കുടവു തട്ടുകവയ്യ, വാക്കി--
ലൂറും രസം, പദസുഖം കുറയാതെ വേണം.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : ശ്ലോകദാരിദ്ര്യം (കുട്ടിശ്ലോകങ്ങള്‍)

ശ്ലോകം 2481 : എടുത്തിട്ടൂക്കേറും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശിഖരിണി

എടുത്തിട്ടൂക്കേറും കരമിരുപതാല്‍ തന്‍ നിലയനം
കിളര്‍ത്തിപ്പന്താടും ദശവദനനില്‍ പ്രീതി പെരുകി
കരുത്തേറും വാളും വരവുമരുളിപ്പോന്നു ചുടല--
ക്കളത്തെപ്പുക്കോരാപ്പുരരിപു തരേണം രിപുജയം.

കവി : രാജേഷ്‌ ആര്‍. വര്‍മ്മ

ശ്ലോകം 2482 : കുതിരകളെയൊരിക്കല്‍ത്തന്നെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

കുതിരകളെയൊരിക്കല്‍ത്തന്നെ ചേര്‍ത്താന്‍ രഥത്തില്‍
കതിരവന്‍; അനിലന്നോ യാത്ര താന്‍ സര്‍വ്വകാലം,
പൃഥിവിയെയൊഴിവില്ലാതേറ്റി വാഴുന്നു ശേഷന്‍;
പതിവു നികുതി വാങ്ങുന്നോര്‍ക്കുമോര്‍ത്താലിതല്ലോ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയാള ശാകുന്തളം

ശ്ലോകം 2483 : പ്രശീതമാം പല്വലനീരില്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പ്രശീതമാം പല്വലനീരില്‍ നീണ്ട
കൊക്കൊന്നു മുക്കാനരുതായ്കമൂലം
പ്രാതല്‍ക്കു മീന്‍ കുഞ്ഞിനെ നേടിടാഞ്ഞി--
ച്ചിത്രാംഗമാം പൊന്മയുഴന്നിടുന്നൂ

കവി : വള്ളത്തോള്‍, കൃതി : ഉള്‍നാട്ടിലെ ഒരു മഞ്ഞുകാലം

ശ്ലോകം 2484 : പാറക്കല്ലലിയുന്ന വേണു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാറക്കല്ലലിയുന്ന വേണുരവവും കേകിവ്രജം തുള്ളിടും
കാറൊക്കും കമനീയവിഗ്രഹവുമായെത്തുന്ന ഗോവിന്ദനെ
ഊറും കൂറൊടു നോക്കിനിന്നിടയിടെച്ചേലാഞ്ചലംകൊണ്ടു ത--
ന്നീറന്‍ കണ്ണു തുടച്ചിടുന്നൊരിടയപ്പെണ്‍കുട്ടിയെക്കൂപ്പിടാം.

കവി : ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്‌, കൃതി : രാധ

ശ്ലോകം 2485 : ഉല്‍പലം പണിയും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്വാഗത

ഉല്‍പലം പണിയുമോറഴകോലും
പൊല്‍പദം ലവമിളക്കിടുവാനും
കെല്‍പകന്നു തളരും മിശിഹായോ--
ടല്‍പമെന്നിയെ കയര്‍ത്തു രിപുക്കള്‍.

കവി : കട്ടക്കയം ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 2486 : കപോല ഭിത്തിക്ഷത...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കപോല ഭിത്തിക്ഷത ശോണിതത്താല്‍
കാശ്മീരകം ചാര്‍ത്തിയ കുഞ്ജരാസ്യന്‍
അന്തിച്ചുകപ്പേന്തിയ ശാരദാഭ്രം
പോലേ വിളങ്ങി സ്ഫടികാവദാതന്‍.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2487 : അയി, സബല, മുരാരേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

അയി, സബല, മുരാരേ! പാണിജാനുപ്രചാരൈഃ
കിമപി ഭവനഭാഗാന്‍ ഭൂഷയന്തൌ ഭവന്തൌ
ചലിത ചരണകഞ്ജൌ മഞ്ജു മഞ്ജീരശിഞ്ജാ--
ശ്രവണകുതുകഭാജൌ ചേരതുശ്ചാരുവേഗാത്‌

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം ദശകം 45)

ശ്ലോകം 2488 : ചെറുതു വികലബുദ്ധി...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : അപര

ചെറുതു വികലബുദ്ധിപോലവന്‍
തിരിയുവതന്നു സഖാക്കള്‍ കണ്ടുപോല്‍
ഒരു കഥയുമതിന്നുശേഷമി--
ങ്ങറിവതുമില്ലൊരു തുമ്പുമില്ല പോല്‍

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 2489 : ഓടിച്ചാടിത്തൊഴുത്തില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഓടിച്ചാടിത്തൊഴുത്തില്‍ ധൃതഗതിയിലണഞ്ഞാര്‍ത്തിയോടൊട്ടകിട്ടില്‍--
ച്ചാടിത്തുള്ളിക്കളിക്കുന്നൊരു ചെറിയ പശുക്കുട്ടിയെക്കൈത്തലത്താല്‍
മാടിപ്പിന്നോക്കമാക്കിപ്പശുവിനുടെ നറും പാലു പാരം ചെലുത്താ--
നോടിക്കുമ്പിട്ടകിട്ടില്‍ തലയിടുമിടയക്കുട്ടിയെക്കൈതൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 2490 : മന്ദാക്രാന്തേ, വിരഹവിധുരന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

മന്ദാക്രാന്തേ, വിരഹവിധുരന്‍ പൂര്‍വ്വസന്ദേശകാരന്‍
നിന്നോടേറെ പ്രണയമകമേ ചേരുവോനായ്‌ ഭവിച്ചു;
നന്നാരംഭം! വരകവി മഹാകാളിദാസന്റെ മേഘം
നിന്നെത്തേടീ, സകലരുമതേ മാര്‍ഗ്ഗമേ പിന്തുടര്‍ന്നൂ!

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : മന്ദാക്രാന്ത (കുട്ടിശ്ലോകങ്ങള്‍)

ശ്ലോകം 2491 : നാടാകെത്തന്നെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

നാടാകെത്തന്നെ, നാനാവിധമിഹ നരകപ്പേപ്പിശാചുല്ലസിയ്ക്കും
കാടായിത്തീര്‍ന്നു, കോടാലികളഹഹ വനം കൊള്ളചെയ്യുന്നു, കൊള്ളാം!
ഓടാനെങ്ങോട്ടു നാമൊക്കെയുമഭയതമം ധാമമയ്യപ്പനാമം
പാടാം, പാടൊക്കെ മാറാനൊരു വഴിയതുതാനെന്നുമെന്‍ നാട്ടുകാരേ

കവി : ചെങ്ങമനാട്‌ ദാമോദരന്‍ നമ്പ്യാര്‍, കൃതി : സ്വാമിയേ ശരണം

ശ്ലോകം 2492 : ഒളിക്കലും കാണലുമായി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഒളിക്കലും കാണലുമായി നിത്യം
കളിച്ചിടും രണ്ടു കുമാരരെപ്പോല്‍
ചുറ്റിദ്രുതം രാപ്പകല്‍ പോക്കിടുന്നു--
ണ്ടിവന്റെ സാനുക്കളിലിന്ദുസൂര്യര്‍

കവി : സേതു തമ്പുരാട്ടി, കൃതി : ഭാഷാ കൃഷ്ണവിലാസം

ശ്ലോകം 2493 : ചിത്തം നന്മനിറഞ്ഞതാകണം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചിത്തം നന്മനിറഞ്ഞതാകണ, മുണര്‍വ്വുണ്ടാകണം, ജീവിതം
ശുദ്ധം സാത്വികമാത്മബോധപരമായ്‌ തീര്‍ന്നീടുമാറാകണം,
യത്നം താവക കീര്‍ത്തനങ്ങളിലൊതുങ്ങീടാന്‍ കഴിഞ്ഞീടണം,
നിത്യം വാതപുരാധിനായക! ഭവത്സാമീപ്യമുണ്ടാകണം.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 2494 : യദുകുലഹരമാകും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മാലിനി

യദുകുലഹരമാകും കൃഷ്ണലീലാവിലാസം
മൃദുതരകരമേന്തും വേണുനാദം പ്രസിദ്ധം
അഗതികള്‍ ദിനരാത്രം കേണു നാമം ജപിയ്ക്കും
യുഗയുഗമവതാരം ചെയ്തിടും ഭിന്നരൂപം

കവി : ശര്‍മ്മന്‍ അക്കരച്ചിറ്റൂര്‍, കൃതി : കൊച്ചുഗുരുവായൂര്‍ സ്തോത്രം.

ശ്ലോകം 2495 : അവനിപതി ശലോമോന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അവനിപതി ശലോമോന്‍ പണ്ടു തീര്‍പ്പിച്ചതാകും
ഭുവനവിദിതമീശസ്ഥാനമീക്ഷിച്ച വൃദ്ധര്‍
യുവജനനിര തേടും വിസ്മയം കണ്ടനേരം
വിവശത ഹൃദയത്തില്‍ പൂണ്ടു കണ്ണീര്‍ ചൊരിഞ്ഞു.

കവി : കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 2496 : യഃ പൂരയന്‍...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

യഃ പൂരയന്‍ കീചകരന്ധ്രഭാഗാന്‍
ദരീമുഖോത്ഥേന സമീരണേന
ഉദ്ഗാസ്യതാമിച്ഛതി കിന്നരാണാം
താനപ്രദായിത്വമുവോപഗന്തും.

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2497 : ഉണര്‍ന്നാരിരിയ്ക്കുന്നു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ഉണര്‍ന്നാരിരിയ്ക്കുന്നു നക്ഷത്രലക്ഷം
തിളങ്ങിത്തുടിയ്ക്കും നിശാകാശഹൃത്തില്‍?
മമാത്മാവിനുള്ളില്‍ത്തിളച്ചാര്‍ത്തു തുള്ളി--
ത്തുളുമ്പും വ്യഥാസാഗരത്തിന്‍ ഹ്രദത്തില്‍?

കവി : എന്‍.കെ. ദേശം/ടാഗോര്‍, കൃതി : 'ആരാണ്‌?"/"സന്തരണം"

ശ്ലോകം 2498 : മുമ്പേ താന്‍ ഗുരുദക്ഷിണയ്ക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുമ്പേ താന്‍ ഗുരുദക്ഷിണയ്ക്കു ഗുരുവോടന്വേഷണം ചെയ്തപോ
തംഭോധൌ സഹസാ മരിച്ച മകനെക്കാണ്മാന്‍ കൊതിച്ചീടിനാന്‍,
ഗാംഭീര്യത്തൊടു പാഞ്ചജന്യനിനദം കേട്ടന്തകന്‍ സംഭ്രമി--
ച്ചമ്പോടേകിന ബാലനെഗ്ഗുരുവിനായ്‌ക്കാണിച്ച നീ പാഹി മാം.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2499 : ഗോപസ്ത്രീകള്‍ മറഞ്ഞുപോയ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗോപസ്ത്രീകള്‍ മറഞ്ഞുപോയ തിരുമെയ്‌ കണ്ടിട്ടു കൌതൂഹലാല്‍
മാറത്തും മുലമേലുമാസ്യകമലം തന്മേലുമാശ്ലേഷിതം
ശ്രീമല്‍ച്ചേവടി മൂവടിക്കു ഭുവനം വെന്നീടുമോജസ്സൊടെ
ചേതസ്സിങ്കലുദിപ്പതിന്നു സുകൃതം പോരാഞ്ഞിരന്നീടിനേന്‍!

ശ്ലോകം 2500 : ശ്യാമാപാംഗ, നിനക്കു പണ്ടു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്യാമാപാംഗ, നിനക്കു പണ്ടു കവിതാസമ്പന്നരിക്കോവിലില്‍
പ്രേമത്തോടെ കൊളുത്തി പദ്യനിരയാല്‍ വാടാത്ത ദീപാവലി
പാമോയില്‍ത്തിരിയാണു,കാന്തികുറവാ,ണീടില്ലയെന്നാകിലും
കേമത്തം കലരാത്ത ഞാനുമിവിടെച്ചെയ്തോട്ടെ ദീപാഞ്ജലി!

കവി: രാജേഷ്‌ ആര്‍. വര്‍മ്മ.

ശ്ലോകം 2501 : പൂവിന്‍ നിര്‍മ്മലകാന്തി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂവിന്‍ നിര്‍മ്മലകാന്തി ചേര്‍, ന്നതിടിവെട്ടേകുന്ന ഗാംഭീര്യമാര്‍,--
ന്നാവേശം, ദയ, ഭക്തി, ദുഃഖമിവയെച്ചാലിച്ച മാധുര്യമായ്‌,
ഭാവം ഭൂമിയിലുള്ളതൊക്കെയൊരുമിച്ചാത്മാംശമാക്കുന്നൊരാ
നാവിന്നായി, സരസ്വതീവിലസിതാരാമത്തിനായ്‌ സ്വാഗതം!

കവി : ഉമേഷ്‌ നായര്‍, കൃതി : യേശുദാസിനോടു്‌

ശ്ലോകം 2502 : ഭൂഷാവര്‍ണാദിയാലീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭൂഷാവര്‍ണാദിയാലീ ഭുവനമഖിലവും ഹന്ത! മോഹിച്ചു രാഗ--
ദ്വേഷാപൂര്‍ണം വിഘൂര്‍ണം ശിവ ശിവ! പറയാവല്ല മായാവിലാസം
ഭാഷാകര്‍ണാമൃതം മേ സുകൃതമിതു സദാ നാവുകൊണ്ടാസ്വദിച്ചാല്‍
നൂഴാ കര്‍മ്മാവലീവല്ലികളിലുടനവന്‍ പിന്നെ മുന്നേതുപോലെ.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2503 : ഭോഷ്കും പറഞ്ഞു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

ഭോഷ്കും പറഞ്ഞു ഭവനങ്ങളിലംഗാനാനാം
പോയ്ക്കൂടുമപ്പരിചു രാപ്പകലുള്ളതെല്ലാം
നീര്‍പ്പോള പോലെ മരുവുന്ന കളേബരാന്തേ
വീര്‍പ്പുണ്ടതും നിയമമല്ല നിനയ്ക്കെടോ നീ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2504 : നീഹാരാഭം നിരുപമരസം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

നീഹാരാഭം നിരുപമരസം നീരമാസ്വാദ്യ നല്‍പ്പു--
ല്ലാഹാരം ചെയ്തഹരഹരപക്ലേശമായ്‌ കേശവന്റെ
ഗേഹാസന്നസ്ഥലിയതിലതിസ്വൈരമായ്‌ സഞ്ചരിക്കും
മാഹാസംഘം മനസി നിതരാമേകുമാനന്ദമാര്‍ക്കും.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 2505 : ഗംഗാദേവി പിറന്ന...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗംഗാദേവി പിറന്ന മഞ്ഞണിവെളുപ്പാളുന്ന ശെയിലത്തില--
ക്കസ്തൂരീമൃഗവാസവാസനയെഴും വന്‍പാറയൊത്തുള്ളതാം
ശൃംഗത്തിന്‍ ശ്രമമാറ്റുവാന്‍ കയറി വാണീടുന്ന നീ ശംഭു തന്‍
കൂറ്റന്‍ കുത്തിയ കൊമ്പിലാര്‍ന്ന ചളിപോല്‍ ശോഭിച്ചിടും നിശ്ചയം

കവി : കെ. എസ്‌. നീലകണ്ഠനുണ്ണി, കൃതി : മേഘസന്ദേശം പരിഭാഷ

ശ്ലോകം 2506 : ശ്രാവം ശ്രാവം തദാനീം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ശ്രാവം ശ്രാവം തദാനീം പ്രിയനിധനമഥക്രോധസംഘൂര്‍ണ്ണിതാഭ്യാം
ചക്ഷുര്‍ഭ്യാമുദ്വമന്തീ സ്മരഹരനിടിലോദ്‌ഭ്രാന്തബര്‍ഹിശ്ശിഖാഭാം
ഭ്രാമ്യജ്ജ്യോതിഷ്കണാളീം ഘടനഝടഝടാദംഷ്ടികാ സിംഹികേതി
പ്രഖ്യാതാസഹ്യരൂക്ഷാക്ഷരകഥനപരാ രാക്ഷസീ പ്രോത്ഥിതാഭൂല്‍.

കവി : കോട്ടയത്ത്‌ തമ്പുരാന്‍, കൃതി : കിര്‍മ്മീരവധം

ശ്ലോകം 2507 : ഭാവബന്ധമൊടു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : രഥോദ്ധത

ഭാവബന്ധമൊടു സത്യരൂപനാം
ദേവ, നിന്മഹിമയാര്‍ന്ന കോവിലില്‍
പാവനപ്രഭയെഴും വിളക്കിതാ
സാവധാനമടിയന്‍ കൊളുത്തിനേന്‍

കവി : ആശാന്‍, കൃതി : ദീപാര്‍പ്പണം

ശ്ലോകം 2508 : പള്ളിക്കുറപ്പു മരമെന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

പള്ളിക്കുറപ്പു മരമെന്ന കണക്കെ നിന്മെയ്‌--
പിള്ളയ്ക്കുറപ്പു ജനനീവ സമാശ്രയം മേ
ഉള്ളില്‍ കറപ്പു കളവാന്‍ തിരുവുള്ളമോടേ
പള്ളിക്കുറുപ്പുണരവേണമനന്തശായിന്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2509 : ഉണ്ണിക്കാല്‍ കൊണ്ടു നൃത്തങ്ങളും...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ഉണ്ണിക്കാല്‍ കൊണ്ടു നൃത്തങ്ങളുമരനിറയെക്കിങ്ങിണിപ്പൊന്നരഞ്ഞാ--
ണുണ്ണിക്കൈകൊണ്ടു താളങ്ങളുമണിമുടിയില്‍ പിഞ്ചവും കൊഞ്ചല്‍വായ്പും
ഉണ്ണിക്കണ്ണന്റെ പൂമെയ്‌ കുഴല്‍വിളിയുമടുത്തുള്ള ചില്‍പ്പിള്ളരും മേ
കണ്ണില്‍ കാണുന്ന പോലേ മനതളിരിലുദിക്കേണമോര്‍ക്കുമ്പൊഴെല്ലാം

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2510 : ഉടന്‍ മഹാദേവി...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഉടന്‍ മഹാദേവിയിടത്തു കയ്യാ--
ലഴിഞ്ഞ വാര്‍പൂങ്കുഴലൊന്നൊതുക്കി,
ജ്വലിച്ച കണ്‍കൊണ്ടൊരു നോക്കുനോക്കി--
പ്പാര്‍ശ്വസ്ഥനാകും പതിയോടുരച്ചു.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2511 : ജനിച്ചന്നുതന്നേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഭുജംഗപ്രയാതം

ജനിച്ചന്നുതന്നേ മരിയ്ക്കും ദിനത്തെ--
ഗ്ഗണിയ്ക്കുന്നജന്‍ തന്റെ ചാരത്തുനിന്നും
തനിച്ചിങ്ങു വന്നെത്തി വേഷങ്ങളാടി--
ത്തിരിയ്ക്കും നരാ, നിന്റെ നാട്യം നിരര്‍ത്ഥം!

കവി : പി. കെ. മൂസത്‌, പെരുവനം, കൃതി : മുക്തകങ്ങള്‍

ശ്ലോകം 2512 : തമ്പോറടിക്ക കുഴലൂതുക ...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

തമ്പോറടിക്ക കുഴലൂതുക കാശിരാജ്യം
വന്‍പോരടിച്ചിഹ പിടിക്കണമിന്നു പോണം
മുന്‍പോട്ടു വെയ്ക്കുമടി പിന്‍പു വലിച്ചിടാത്ത
വന്‍പോലുമെന്‍ വിപുല സേന പുറപ്പെടട്ടേ

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍, കൃതി : വിനോദിനി

ശ്ലോകം 2513 : മഞ്ചാടിക്കുരു കുന്നിമാലകല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മഞ്ചാടിക്കുരു കുന്നിമാലകള്‍ മുരുക്കിന്‍പൂക്കളിത്യാദിയും
ചെഞ്ചോരിക്കു വിരോധിയാമധരവും തൃക്കൈകള്‍ തൃക്കാല്‍കളും
ചാഞ്ചാടിക്കളിയും ചമഞ്ഞ വടിവും പൂഞ്ചായലില്‍ പൂഴിയും
ചെഞ്ചോടേ തിരുമേനി രണ്ടുമണയത്തമ്മാറു കണ്ടാവു ഞാന്‍.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2514 : ചെമ്പിച്ചതാം വന്‍ ചിറകും...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചെമ്പിച്ചതാം വന്‍ ചിറകും, വെളുത്ത
കഴുത്തുമുള്ളോരു പരുന്തിദാനീം
മത്സ്യത്തെ റാഞ്ചുന്നതിനായ്‌ക്കുളത്തിന്‍
മേലേ വലം വെച്ചു പറന്നിടുന്നു

കവി : വള്ളത്തോള്‍, കൃതി : ഉള്‍നാട്ടിലെ ഒരു മഞ്ഞുകാലം

ശ്ലോകം 2515 : മനുഷ്യനിന്നും...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മനുഷ്യനിന്നും ശിശുവാണവന്റെ
മനസ്സിനാല്‍ മര്‍ക്കടനിര്‍വിശേഷന്‍
ലക്ഷോപലക്ഷം ശതകം കഴിഞ്ഞേ
ലക്ഷ്യത്തെ നോക്കാനവനക്ഷി നേടൂ

കവി : ഉള്ളൂര്‍

ശ്ലോകം 2516 : ലാംഗൂലവിക്ഷേപ...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ലാംഗൂലവിക്ഷേപ വിസര്‍പ്പിശോഭൈ--
രിതസ്തതശ്ചന്ദ്ര മരീചി ഗൌരൈഃ
യസ്യാര്‍ത്ഥയുക്തം ഗിരിരാജശബ്ദം
കുര്‍വന്തി വാലവ്യജനശ്ചമര്യൈഃ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2517 : യുദ്ധായ ചെന്നു...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

യുദ്ധായ ചെന്നു കടുകോപവശേന ബാണന്‍
ബദ്ധാവലേപമനിരുദ്ധനുമങ്ങടുത്താന്‍
യുദ്ധേ ജവേന ഭുജഗാസ്ത്രബലേന ബാലം
ബദ്ധ്വാ നിശേഷമസുരേന്ദ്രനിമം ചകാര

കൃതി : അരമനയിലെ അനിരുദ്ധന്‍

ശ്ലോകം 2518 : യോഗിക്കിപ്പോള്‍ ചെറിയ ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

യോഗിക്കിപ്പോള്‍ ചെറിയ ബിസിനസ്സുണ്ടു, തോക്കിന്റെ മേക്കാ--
ണോര്‍ക്കുന്തോറും ചിരിവരു, മപര്‍ണാശ്രമക്കാരനല്ലോ!
ലാക്കോടെത്തും ചിലതു തിരയാനങ്ങു കസ്റ്റംസുകാരും;
നോക്കൂ, കാലക്കെടുതി, മഹിതേ! യോഗവിദ്യേ! നമസ്തേ!

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2519 : ലോകാനുന്മദയന്‍, ശ്രുതിര്‍മുഖരയന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലോകാനുന്മദയന്‍, ശ്രുതിര്‍മുഖരയന്‍, ശ്രോണീരുഹാന്‍ ഹര്‍ഷയന്‍,
ശെയിലാന്‍ വിക്രവയന്‍, മൃഗാന്‍ വിവശയന്‍, ഗോവൃന്ദമാനന്ദയന്‍,
ഗോപാന്‍ സംഭ്രമയന്‍, മുനീന്‍ മുകുളയന്‍, സപ്തസ്വരാന്‍ ജൃംഭയ,--
ന്നോങ്കാരാര്‍ത്ഥമുദീരയന്‍ വിജയതേ വംശീനിനാദഃ ശിശോഃ

കവി : ലീലാശുകന്‍, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2520 : ഗുണം പെടും കേരളസേന...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഉപേന്ദ്രവജ്ര

ഗുണം പെടും കേരളസേന നാരാ--
യണന്‍ ശയിക്കുന്നൊരനന്തപൂരില്‍
പിണങ്ങിമണ്ടി പ്രിയശയ്യ വീണ്ടു--
മണഞ്ഞിടും താര്‍മകള്‍പോല്‍ വരുന്നു

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2521 : പാലോടു തുല്യരുചി,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

പാലോടു തുല്യരുചി, മൌലിയിലുല്ലസിക്കും
ബാലേന്ദുമന്ദമൃദുലസ്മിതവെണ്ണിലാവു്‌
കോലിന്റ പൂര്‍ണ്ണകരുണാകുലദൃഷ്ടി വാചാ--
മൂലം തെളിഞ്ഞു മമ ചേതസി തോന്റവേണ്ടും.

കൃതി : ലീലാതിലകം

ശ്ലോകം 2522 : കാളക്കു കാണുമൊരു...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

കാളയ്ക്കു കാണുമൊരു തോളു, കരിമ്പനയ്ക്കു
കാളും കുറുമ്പു കളയുന്നുടല്‍, മാര്‍ വിരിഞ്ഞ്‌
നീളത്തിലൂക്കുടയകൈകളുമായ്‌ പടയ്ക്കു
കേളിപ്പെടും പടി വിളഞ്ഞുവിളങ്ങി കോമന്‍

കവി : കുണ്ടൂര്‍ നാരായണ മേനോന്‍, കൃതി : നാലു ഭാഷാ കാവ്യങ്ങള്‍

ശ്ലോകം 2523 : നോക്കില്‍ ധന്യര്‍ കവീന്ദ്രര്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നോക്കില്‍ ധന്യര്‍ കവീന്ദ്രര്‍ -- ഭാരതി പദം പെട്ടെന്നു മുന്നോട്ടു വെ--
ച്ചൂക്കില്‍ രൂക്ഷപഥത്തിലെന്നതു കണക്കോടുന്ന നാക്കുള്ളവര്‍;
വാക്കിന്‍ ദേവി കുനിഞ്ഞു മന്ദഗതിയായിട്ടെന്‍ രസം വാച്ചിടും
നാക്കില്‍ പീനകുചങ്ങളുള്ള യുവതിക്കൊപ്പം നടക്കുന്നിതേ

കവി : ഉമേഷ്‌ നായര്‍, കൃതി: (പരിഭാഷ)

ശ്ലോകം 2524 : വെണ്മുത്തിനും മരതകത്തിനും...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

വെണ്മുത്തിനും മരതകത്തിനുമാര്‍ത്തി നല്‍കും
പൊന്‍മേനി രണ്ടുമൊരുമിച്ചു ചമഞ്ഞു നന്നായ്‌
നിര്‍മായമേവ ഹൃദയത്തിലുദിപ്പതിന്നും
ജന്മാന്തരേ സുകൃതമുള്ളൊരു ജീവനോവാന്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2525 : നാവില്ലാതെ ജനിക്കയോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാവില്ലാതെ ജനിക്കയോ നടനടേയുള്ളോരിളയ്ക്കാകയോ
നാമത്തെപ്പഠിയായ്കയോ നരകമെന്നോര്‍ത്താല്‍ കുളുര്‍പ്പാകയോ
നാവില്‍ ദുര്‍ഘടമാകയോ നരകുലത്തില്‍ ജന്മമല്ലാകയോ
നാമോച്ചാരണമെന്തു ബന്ധമറിവുള്ളോരും ത്യജിച്ചീടുവാന്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2526 : ന ശക്നോമി കര്‍ത്തും...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഭുജംഗപ്രയാതം

ന ശക്നോമി കര്‍ത്തും പരദ്രോഹലേശം
കഥം പ്രീയസേ ത്വം ന ജാനേ ഗിരീശ!
തഥാ ഹി പ്രസന്നോസി കസ്യാപി കാന്താ
സുതദ്രോഹിണോ വാ പിതൃദ്രോഹിണോ വാ!

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 2527 : തണ്ണീര്‍ദ്ദാഹം മുഴുത്തൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തണ്ണീര്‍ദ്ദാഹം മുഴുത്തൂ തടിയനരികെ വന്നന്തകന്‍ താനുരത്തും
കണ്ണീര്‍ക്കാരായടുത്തുള്ളവര്‍ തൊഴിയുമൊഴിയ്ക്കാതെയൊന്നിച്ചു പാര്‍ത്തും
തന്നെത്താനേ മറന്നിട്ടതിവിവശത പൂണ്ടാര്‍ത്തനായ്‌ വീര്‍ത്തുമക്കോ--
പ്പെന്നെക്കൊണ്ടാക്കിവച്ചീടൊല വരദവിഭോ! വാമഗേഹാധിവാസിന്‍.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2528 : തന്നെ സ്നേഹമിയന്നവര്‍ക്കു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തന്നെ സ്നേഹമിയന്നവര്‍ക്കു നിമിഷം ദ്വേഷിച്ചവര്‍ക്കും ബലാല്‍
തന്നെപ്പോലെ ചമഞ്ഞവര്‍ക്കുമരുളീ കൈവല്യമല്ലേ വിഭോ!
തന്നെത്താനറിയാഞ്ഞു ഖിന്നമതിയായ്‌ നിന്നോടിരന്നീടിനോ--
രെന്നെക്കാണവശം കൃപാലയ! ജയ! ശ്രീവാമഗേഹാലയ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2529 : തിന്നാനെന്തിതിറച്ചിയോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"തിന്നാനെന്തിതിറച്ചിയോ വരമുനേ?" -- "കള്ളില്ലയെന്നാലതി--
ന്നെന്തി?"; "ന്നെന്തു കുടിക്കുമോ?" -- "കുടി ഹരം താനാണു, പെണ്ണുങ്ങളും";
"പെണ്ണുങ്ങള്‍ക്കു കൊടുപ്പതിന്നു പണമോ?" -- "ചൂതാട്ടവും കക്കലും";
"നിന്നെക്കൊണ്ടിവ പറ്റുമോ?" -- "മുറ മുടിഞ്ഞോനെന്തു വേറേ ഗതി?"

കവി : ഉമേഷ്‌ നായര്‍ / കാളിദാസന്‍

ശ്ലോകം 2530 : പീലിപ്പൂമുടിയും കരേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പീലിപ്പൂമുടിയും കരേ മുരളിയും വാമേതരേ വെണ്ണയും
പാലഞ്ചും മൃദുമന്ദഹാസരുചിയും നല്‍പീതവസ്ത്രങ്ങളും
ചൂടിക്കൊണ്ടു ധരിത്രി തന്‍ വ്യസനമൊന്നാകെശ്ശമിപ്പിച്ച നി--
ന്നാടിക്കാര്‍മുകില്‍മേനികണ്ടുണരുകില്‍ ധന്യം പരം ജീവിതം

കവി : പ്രൊഫ. പി. എം. ജി. നമ്പീശന്‍, കൃതി : കൃഷ്ണസ്തുതി

ശ്ലോകം 2531 : ചിന്താശതക്ഷുഭിതയാം...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ചിന്താശതക്ഷുഭിതയാം ബലിസൂനു ഭാഗ്യ--
സന്താനവല്ലി സചിവോത്തമനോടിദാനീം
എന്താണെടുത്തു പറവാന്‍ തുടരുന്നതെന്നു
ഹന്താളിമാരലമുഴറ്റൊടു നോക്കിനില്‍പ്പായ്‌

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2532 : എന്നെക്കെട്ടിയ സംസൃതിക്കയര്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നെക്കെട്ടിയ സംസൃതിക്കയററുത്തീടാന്‍ ശ്രമിക്കായ്കയ--
ല്ലന്നന്നല്‍പവിരാഗദുര്‍ബ്ബലചലച്ചിത്തക്കറിക്കത്തിയാല്‍
നന്നത്യാഗ്രഹ, മഷ്ടയോഗനിയമദ്ധ്യാനത്തിലൂട്ടിത്തപഃ--
ഖിന്നോദാരകൃപാണമൊന്നു പണിയാറാക്കേണമേ ദൈവമേ!

കവി : വി.കേ.ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 2533 : നീരാടിക്കാലവര്‍ഷാംബുവില്‍...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : സ്രഗ്ദ്ധര

നീരാടിക്കാലവര്‍ഷാംബുവിലമലകലാനാഥസമ്പൂര്‍ണബിംബ--
സ്മേരാസ്യം പൂണ്ടു നീലാംബരരുചിതടവിത്താരകാഹാരമേന്തി
പേരാളും കേരളത്തില്‍ പ്രകൃതിസുഭഗമീ ചിങ്ങമാസത്തിലോണ--
ത്താരാര്‍മാതുല്ലസിപ്പൂ ജനഗണഹൃദയോത്താളതാളാനുകൂലം

ശ്ലോകം 2534 : പ്രാണാധീശാന്തികത്തേയ്ക്ക്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പ്രാണാധീശാന്തികത്തേയ്ക്കതിധൃതിയില്‍ നടന്നീടവേ പോര്‍മുലപ്പൊന്‍--
പൂണാരം പൊട്ടിവീണും, കുനുകുഴലിലെഴും കല്‍പകപ്പൂ കൊഴിഞ്ഞും,
ചേണാളും കാതിലെപ്പൊന്നലര്‍, തളിരിവയോടൊത്തു വെണ്മുത്തുതിര്‍ന്നും
കാണാം കാലത്തു രാവില്‍ക്കമനികളവിടെസ്സഞ്ചരിക്കുന്ന മാര്‍ഗ്ഗം.

കവി : ജി. ശങ്കരക്കുറുപ്പു്‌/കാളിദാസന്‍, കൃതി : മേഘദൂതം പരിഭാഷ

ശ്ലോകം 2535 : ചാലെക്കാണായ നീലക്കുതിര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചാലെക്കാണായ നീലക്കുതിര വിരുതനാം കേശി നാശം വരുത്താന്‍
നീലക്കാര്‍വര്‍ണ! നിന്നോടരിശമൊടുമുതിര്‍ന്നൊന്നു നേരിട്ടു പാഞ്ഞാന്‍
ബാലക്കൈ വായിലാക്കീട്ടരിമരനിമിഷം കൊണ്ടു കൊന്നാന്‍, ത്രിലോകേ
മാലാകെത്തീര്‍ത്തു മായാവിയെ മയസുതനെക്കൊന്നതും കൈതൊഴുന്നേന്‍.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2536 : ബാലന്മാര്‍ക്കു വിനോദമായ്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാലന്മാര്‍ക്കു വിനോദമായ്‌, യുവജനശ്രേണിയ്ക്കൊരുത്സാഹമായ്‌
ചാലേ പ്രൌഢതതിയ്ക്കു വാശിയധികം തങ്കുന്ന നര്‍മ്മാങ്കമായ്‌
കാലത്തില്‍ ചുളിവാര്‍ന്ന വൃദ്ധവദനം ശ്രീയാളിടും മേളമായ്‌,
വേലാതീത വിലാസിനീ, ജയതു നീ ശ്രീയക്ഷരശ്ലോകമേ!

കവി : എം. എസ്‌. കുമാരന്‍ നായര്‍, കൃതി : കൈരളിയുടെ ഓടക്കുഴല്‍

ശ്ലോകം 2537 : കെയിലാസ ശെയിലേ...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര

കെയിലാസ ശെയിലേ കനകാഭിഷേകം
കഴിച്ചു നിന്നീടിന കര്‍മ്മസാക്ഷി
കാണാവതല്ലിത്തൊഴിലെന്നകാണ്ഡേ
കാര്‍കൊണ്ടലിന്‍ മൂടലിലായ്‌ മുഹൂര്‍ത്തം.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2538 : കന്നാലിക്കലുവാസമം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കന്നാലിക്കലുവാസമം, മടല്‍ ശരിപ്പൂട്ടാണുകൂഞ്ഞാകെ,യ--
ന്നൊന്നൊം ക്ലാസ്‌ ബിരിയാണിയാണു ചകിണിക്കൂട്ടം, പഴുത്തീടുകില്‍
നന്നാണാച്ചുളതിന്നുവാന്‍, കുരുകറിയ്ക്കാകാം, മുളഞ്ഞോപശ,--
യ്ക്കൊന്നും കൊള്ളരുതാത്തതില്ല, രസികന്‍, ചക്കേ, വരിക്കേ സലാം!

കവി : ഡി. വി. മണയത്താറ്റ്‌, രാമമംഗലം, കൃതി : ചക്കേ സലാം

ശ്ലോകം 2539 : നാട്ടാരെല്ലാം വിഷൂചീ...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : സ്രഗ്ദ്ധര

നാട്ടാരെല്ലാം വിഷൂചീലഹളയിലുതിരും കാല, മദ്ദീനമായ്‌ത്തന്‍
കൂട്ടാളയ്യോ കഴിഞ്ഞീടിന കഥ, വലുതായുള്ള വര്‍ഷാനിശീഥം,
കേട്ടാലാരും ഭയംകൊണ്ടിളകിമറിയുമീ വേളയില്‍ക്കഷ്ടമായാള്‍
നീട്ടാനുംകൂടിവയ്യാതെരിയുമൊരു വിളക്കിന്റെ നേരിട്ടിരുന്നു

കവി : വി. സി. ബാലകൃഷ്ണപണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 2540 : കൊട്ടത്തേങ്ങാഭിരപ്പൈഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കൊട്ടത്തേങ്ങാഭിരപ്പൈരവില്‍ വിതറിയതൈഃ നന്മലര്‍ഭിഃ പഴാഢ്യൈ-
രെട്ടൊമ്പ്തൈഃ പക്വചക്കാമുറിഭിരപി പെരുമ്പ്രീതനായ്‌ പ്രാതലുണ്ട്വാ
കുട്ടിക്കുമ്പാം തുളുമ്പ്യന്‍ തെളിവിനൊടു യദാ വിഘ്നമുണ്ടാവ്യതേക--
ണ്ണിട്വാപ്പോള്‍ക്കാക്കയിത്വാതരതു മമ മഹാമാനമൊ, ന്നാനമോന്തഃ

കവി : ശീവൊള്ളി, കൃതി : ദുസ്പര്‍ശാനാടകം

ശ്ലോകം 2541 : കരാളദോര്‍ദ്ധൃത...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : അതിരുചിര

കരാളദോര്‍ദ്ധൃതകരവാളകേ, മനോ--
ഹരാളകേ, മമ നൃപവംശപാലകേ,
ഒരാളുമില്ലൊരുതുണ ഹേ കൃപാസരോ--
മരാളികേ കനിയുക ഭദ്രകാളികേ!

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2542 : ഒറ്റക്കാല്‍ പിറകൂന്നി...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഒറ്റക്കാല്‍ പിറകൂന്നി, യൂര്‍മ്മികകളാല്‍ മിന്നും വലംകയ്യതില്‍--
ച്ചെറ്റമ്മൃത്യുകയേന്തി വാക്യമെഴുതിക്കാണിച്ചുനില്‍ക്കുന്നതും,
അറ്റം തെല്ലു ചുരുട്ടിയായിടതുകൈ പിന്‍ ചേര്‍ത്തു വിശ്രാന്തനായ്‌
കറ്റക്കാര്‍ശിഖ പിന്‍പൊതുക്കി മറുകൈത്താര്‍ വീശി ലാത്തുന്നതും

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 2543 : അക്കൊമ്പു ചെമ്മണ്ണടിയില്‍...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര

അക്കൊമ്പു ചെമ്മണ്ണടിയില്‍ കിളിര്‍ന്ന
കേെലാസശൃംഗങ്ങളിലൊന്നിനൊപ്പം
കടയ്ക്കു രക്താംഗിതമായി വീഴ്കെ
ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടല്‍ ഞെട്ടി.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2544 : കരയാ, തൊരു നാളിനിയും...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : തോടകം

കരയാ, തൊരു നാളിനിയും വരുമീ
നിരയാര്‍ന്നൊരു വേദനകള്‍ക്കൊടുവില്‍
വിരഹാതുരയാം സഖി! നിന്‍ നിലയാ
കരുണാമയനെക്കരയിച്ചിടുമേ

കവി : സിദ്ധാര്‍ത്ഥന്‍

ശ്ലോകം 2545 : വാളേ തെളിഞ്ഞിടുക...

ചൊല്ലിയതു്‌ : രവി
വൃത്തം : വസന്തതിലകം

വാളേ തെളിഞ്ഞിടുക നിന്‍പണി തീര്‍ന്നതില്ല
നാളേക്കു നീട്ടിടുക നിന്റെയുറക്കമെല്ലാം
ആളെറെയുണ്ടിത പടക്കുവരുന്നു, തേന്‍ചൊ--
ല്ലാളേ നിനക്കിനിയുമിന്നൊരു കാഴ്ച കാണാം.

കവി : കുണ്ടൂര്‍ നാരായണ മേനോന്‍

ശ്ലോകം 2546 : ആലക്ഷ്യ ദന്തമുകുളാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ആലക്ഷ്യ ദന്തമുകുളാനനിമിത്തഹാസൈ--
രവ്യക്തവര്‍ണ്ണരമണീയവചഃപ്രവൃത്തീന്‍
അങ്കാശ്രയപ്രണയിനസ്തനയാന്‍ വഹന്തേ
ധന്യാസ്തദംഗരജസാ മലിനീഭവന്തി

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 2547 : അതുലദ്യുതി നിന്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തമാലിക

അതുലദ്യുതി നിന്‍ മണല്‍പ്പുറം ഹാ--
ചതുരം ശാരഭവാനിനോടെതിര്‍പ്പാന്‍
ഇതു കണ്‍കുളിരെത്ര നല്‍കിടുന്നൂ
പുതു കര്‍പ്പൂര സമുച്ചയം കണക്കേ

കവി : വള്ളത്തോള്‍, കൃതി : ഭാരതപ്പുഴ

ശ്ലോകം 2548 : ഇന്നെന്തോ കവിതാംഗനയ്ക്കൊരു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇന്നെന്തോ കവിതാംഗനയ്ക്കൊരുതരം ശാഠ്യം പലേമട്ടിലായ്‌,
പ്രീണിപ്പിക്കിലുമെന്നൊടൊത്തവള്‍ രമിച്ചീടാന്‍ മടിച്ചീടവേ,
നിന്നേന്‍ ഞാനുമകന്നു തെല്ലു ചെറുതാം കോപം നടിച്ചും, മുഖം
വീര്‍പ്പിച്ചും, സ്ഥിതിമാറിയില്ല, സുഖമല്ലല്ലോ ബലാല്‍ക്കാരവും

കവി : കെ. പി. പ്രഭാകരമേനോന്‍, തിരുവനന്തപുരം, കൃതി : പിണക്കം

ശ്ലോകം 2549 : നാഭീബിലാന്തര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

നാഭീബിലാന്തരവിനിര്‍ഗ്ഗിതപന്നഗീയം
സമ്പ്രസ്ഥിതാ നയനഖഞ്ജനഭക്ഷണായ
നാസാമുദീക്ഷ്യ ഗരുഡഭ്രമമുദ്വഹന്തീ
ഗുപ്തേവ പീനകുചപര്‍വ്വതയോരധസ്താത്‌

ശ്ലോകം 2550 : നേന്ത്രപ്പഴക്കുലകള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

നേന്ത്രപ്പഴക്കുലകള്‍ മാമ്പഴമെന്നുവേണ്ട
പൂന്തിണ്ണതന്നിലണയാത്ത പഴങ്ങളില്ലാ
ഉണ്ടായിരുന്നു മയിലും കുയിലും പിറാവു--
മുണ്ടായിരുന്നു മലപോലൊരു സഹ്യപുത്രന്‍

കവി : വൈക്കം വിശ്വനാഥന്‍ നായര്‍, കൃതി : തറവാട്‌

ശ്ലോകം 2551 : ഉരഗശയനനായ്‌...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

ഉരഗശയനനായ്‌ ജഗന്മലത്തെ--
പ്പരമൊഴിവാക്കിടുമങ്ങതിന്നുതന്നെ
ഉരഗയുതമലച്ചുവട്ടിലാശാ--
ഭരമലമാര്‍ന്നൊരു കൂര്‍മ്മമായതില്ലേ?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2552 : ഉണ്ടായീ കേരളത്തില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഉണ്ടായീ കേരളത്തില്‍പ്പുകള്‍പെരിയ ചെറുപ്പുള്ളശേരിപ്രദേശേ
തണ്ടാര്‍ബാണന്നു വേണ്ടും തരുണജനജയത്തിന്നൊരമ്പെന്നപോലെ
വണ്ടാര്‍പൂഞ്ചായലാളാം വരതനു രുചിരാപാംഗി പാട്ടുണ്ണിനാമ്‌നാ
രണ്ടാംതണ്ടാരില്‍ മാതെന്നൊരു നിനവുളവാം കാണുകില്‍ക്കാമുകാനാം.

കൃതി : പാട്ടുണ്ണി ചരിതം

ശ്ലോകം 2553 : വാത്സല്യം കളിയാടിടും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാത്സല്യം കളിയാടിടും ഭവതി തന്‍ വക്ത്രാരവിന്ദത്തിലോ
വാണീ കന്നിനിലാവുതന്നഴകെഴും നിന്‍ മന്ദഹാസത്തിലോ
പാപം നീക്കിയനുഗ്രഹങ്ങളരുളും ഹസ്തത്തിലോ ചെന്തളിര്‍--
പ്പാദം കൂപ്പിടുമെന്‍ തമസ്സിനെയകേറ്റെടുന്ന വിദ്യാധനം?

കവി : പ്രൊഫ. പി. എം. ജി. നമ്പീശന്‍, കൊല്‍ക്കത്ത, കൃതി : സരസ്വതീ വന്ദനം (മുക്തകം)

ശ്ലോകം 2554 : പ്രീതം ഗാഢനിവീതപീത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പ്രീതം ഗാഢനിവീതപീതവസനവ്യാസംഗികാഞ്ചീകലാ--
പാദീപ്രാപ്രപദീനനീവിനിഭൃതാപീനോരുമാരാധ്നുമഃ
ആസീദല്‍സനകാദൃതം പദയുഗോപാസീനധാത്രീരമാ--
ദാസീചാരിതചാമരം വയമിമേ ത്വാം സംഗമാധീശ്വര!

കവി : ഉണ്ണായി വാര്യര്‍, കൃതി : രാമപഞ്ചശതി

ശ്ലോകം 2555 : അധികേരളമഗ്ര്യഗിരഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

അധികേരളമഗ്ര്യഗിരഃ കവയഃ
കവയന്തു വയം തു ന താന്‍ വിനുമഃ
പുളകോദ്ഗമകാരി വചഃപ്രസരം
പുനമേവ പുനഃ പുനരാസ്തുമഹേ

കവി : ഉദ്ദണ്ഡശാസ്ത്രികള്‍

ശ്ലോകം 2556 : പരിണതരുചി പൂണ്ട...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

പരിണതരുചി പൂണ്ടനന്തതല്‍പോ--
പരി വിധു ശാരദപര്‍വരാത്രിയില്‍പ്പോല്‍
പരിചൊടു ഫണരത്നതാരജാലം
പരിസരമാര്‍ന്നു പരം ലസിച്ചിരുന്നു

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2557 : പുല്ലാണെനിക്കു പടയാളികള്‍...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

പുല്ലാണെനിക്കു പടയാളികള്‍, നിന്‍ കടക്കണ്‍--
തല്ലാണു തേന്മൊഴി തടുത്തിടുവാന്‍ ഞെരുക്കം
തെല്ലാകയാല്‍ തെളിവിയന്നു തുണയ്ക്കണം നീ;
അല്ലായ്കിലാങ്ങളകള്‍ തന്‍ പണി പെങ്ങള്‍ ചെയ്യും

കവി : കുണ്ടൂര്‍ നാരയണ മേനോന്‍ , കൃതി : കോമപ്പന്‍

ശ്ലോകം 2558 : തസ്മിന്‍ മഘോനസ്ത്രിദശാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തസ്മിന്‍ മഘോനസ്ത്രിദശാന്‍ വിഹായ
സഹസ്രമക്ഷ്ണാം യുഗപത്‌ പപാത
പ്രയോജനാപേക്ഷിതയാ പ്രഭൂണാം
പ്രായശ്ചലം ഗൌരവമാശ്രിതേഷു

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2559 : പീലിക്കണ്ണിമയില്‍ സ്ഫുരിപ്പതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പീലിക്കണ്ണിമയില്‍ സ്ഫുരിപ്പതു സുഖക്കാര്‍ വില്ലണിത്തൂമയ,--
ല്ലാധിക്കൂരിരുള്‍ കട്ടചേര്‍ത്ത കരിമേഘത്തിന്‍ മഴക്കോളുതാന്‍;
ഭാസിക്കുന്നതു ചുണ്ടില്‍ മോദമയമായീടും പ്രസൂനങ്ങള--
ല്ലാകെക്കൂര്‍ത്തുപരുത്ത മുള്ളുകള്‍; നിനക്കെന്തീ വിഷാദം പ്രിയേ?

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 2560 : ഭാഷാവാദം, മതപ്പോര്‍വിനകള്‍,...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഭാഷാവാദം, മതപ്പോര്‍വിനകള്‍, ജനമനസ്സെന്നുമസ്വസ്ഥ,മേറ്റം
ദ്വേഷാഖേടങ്ങള്‍, നാടൊക്കെയുമടവു പയറ്റുന്ന രാഷ്ട്രീയയുദ്ധം,
പോഷാഹാരങ്ങളാണീ വകകളിവിടെയിന്നാത്മശാന്ത്യൌഷധം, സ--
ന്തോഷാര്‍ത്ഥം സജ്ജനൈക്യപ്പിറവിയരുളുമൊന്നായതയ്യപ്പനാമം

കവി : ചെങ്ങമനാട്‌ ദാമോദരന്‍ നമ്പ്യാര്‍, കൃതി : സ്വാമിയേ ശരണം

ശ്ലോകം 2561 : പ്രസന്നദിക്‌ പാംസു...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പ്രസന്നദിക്‌ പാംസുവിമുക്തവാതം
ശംഖസ്വനാനന്തരപുഷ്പവൃഷ്ടി
ശരീരിണാം സ്ഥാവരജംഗമാനാം
സുഖായ തജ്ജന്മദിനം ബഭൂവ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2562 : ശ്രേയഃ സ്രുതിം ഭക്തിം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവംശ

ശ്രേയഃ സ്രുതിം ഭക്തിമുദസ്യ തേ വിഭോ!
ക്ലിശ്യന്തി യേ കേവലബോധലബ്ധയേ
തേഷാമസൌ ക്ലേശല ഏവ ശിഷ്യതേ
നാന്യദ്യഥാ സ്ഥൂലതുഷാവഘാതിനാം

കവി : വ്യാസന്‍, കൃതി : ഭാഗവതം

ശ്ലോകം 2563 : തസ്മിന്നദ്രൌ കതിചിദബലാ...

ചൊല്ലിയതു്‌ : ഉമാ ശാന്ത
വൃത്തം : മന്ദാക്രാന്ത

തസ്മിന്നദ്രൌ കതിചിദബലാവിപ്രയുക്തഃ സ കാമീ
നീത്വാ മാസാന്‍ കനകവലയഭ്രംശരിക്തപ്രകോഷ്ഠഃ
ആഷാഢസ്യ പ്രഥമദിവസേ മേഘമാശ്ലിഷ്ടസാനും
വപ്രക്രീഡാപരിണതഗജപ്രേക്ഷണീയം ദദര്‍ശ

കവി : കാളിദാസന്‍, കൃതി : മേഖസന്ദേശം

ശ്ലോകം 2564 : ആരോമല്‍ച്ചണ്ഡി, നിന്‍ മെയ്‌...

ചൊല്ലിയതു്‌ : \ശ്രീകന്റ്‌
വൃത്തം : സ്രഗ്ദ്ധര

ആരോമല്‍ച്ചണ്ഡി, നിന്‍ മെയ്‌ ചില ലതികകളില്‍, ഭ്രൂവിലാസങ്ങളാറ്റിന്‍--
നീരോളത്തിന്നനക്കങ്ങളില്‍, നിറ മയിലിന്‍ പീലിയില്‍ കേശപാശം,
വാരോലും നിന്‍ കടാക്ഷം ചകിത ഹരിണിയില്‍, തിങ്കളില്‍ ഗണ്ഡ, മീ മ--
ട്ടോരൊന്നുണ്ടങ്ങുമിങ്ങും, ബത സകലമിണങ്ങുന്നതൊന്നില്ല കാണ്മാന്‍

കവി : ജി. ശങ്കരക്കുറുപ്പു്‌ / കാളിദാസന്‍, കൃതി : മേഘസന്ദേശം പരിഭാഷ

ശ്ലോകം 2565 : വാളായ്‌ തൂലികയേന്തിവന്നു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാളായ്‌ തൂലികയേന്തിവന്നു വയലാര്‍ ഗര്‍ജ്ജിച്ചിടുമ്പോള്‍, വച--
സ്സോളം തള്ളിവരുന്ന ഗാനമുണരും പൊന്‍വീണ മീട്ടുമ്പൊഴും,
ഓമല്‍പ്പിഞ്ഛികനീര്‍ത്തി നര്‍ത്തനമുതിര്‍ത്തീടും മയൂരോപമം
നീ മന്ദസ്മിതലാസ്യയായി നടനം ചെയ്യുന്നിതെന്നുള്ളിലും

കവി : പി. പി. പട്ടശ്ശേരി, കൃതി : കാവ്യപൂജ

ശ്ലോകം 2566 : ഓരോ ജീവകണത്തിനുള്ളിലും...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഓരോ ജീവകണത്തിനുള്ളിലുമുണര്‍ന്നുദ്ദീപ്തമായ്‌, ധര്‍മ്മസം--
സ്കാരോപാസനശക്തിയായ്‌, ചിരതപസ്സങ്കല്‍പ്പസങ്കേതമായ്‌,
ഓരോ മാസ്മരലോകമുണ്ടതിലെനിക്കെന്നന്നന്തരാത്മാവിനെ--
ത്തേരോടിക്കണമെന്റെകാവ്യകലയെക്കൊണ്ടാകുവോളം വരെ!

കവി : വയലാര്‍ രാമവര്‍മ്മ, കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 2567 : ഓരാത്തപേക്ഷയിതു...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ഓരാത്തപേക്ഷയിതുകേട്ടളവുള്‍ത്തടത്തി--
ലാ രാജകീയപുരുഷന്നൊരു മിന്നല്‍ പാഞ്ഞു.
ചേരാത്തൊഴില്‍ക്കു നൃപദണ്ഡിതനാം യുവാവായ്‌--
ച്ചേരാന്‍ സ്വയം വിടുകയോ നൃപപുത്രിയാളെ?

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2568 : ചെമ്പിച്ചഗ്രം ചുവന്നുള്ളൊരു...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : സ്രഗ്ദ്ധര

ചെമ്പിച്ചഗ്രം ചുവന്നുള്ളൊരു കചഭരവും, ചെമ്പരത്തിപ്രസൂനം
കുമ്പിട്ടീടുന്ന കണ്ണും, കലുഷത കലരും കയ്യിലക്കാലദണ്ഡും,
വമ്പിച്ചീടുന്ന നാസാപുടവു, മുടലു, മദംഷ്ട്രയെന്നല്ല, മീശ--
ക്കൊമ്പും, ഗംഭീരസിംഹധ്വനിയൊടുമധികം വങ്കരാം കിങ്കരന്മാര്‍

കവി : വെണ്മണി

ശ്ലോകം 2569 : വീരാഗ്ര്യനും ഭുവി...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

വീരാഗ്ര്യനും ഭുവി കുലീനനുമാണു താനെ--
ന്നാ രാജമാന്യചരിതന്‍ തെളിയിച്ചുവല്ലോ.
നാരായണാത്മജസുതന്നൊരു ദാസിയായി--
ത്തീരാനുമേതു നൃപകന്യ കൊതിയ്ക്കയില്ല?

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2570 : നില്ലാഞ്ഞ കോപഭരം...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

നില്ലാഞ്ഞ കോപഭരമൊന്നൊഴിയട്ടെയച്ചെ--
ന്നെല്ലാം യഥേഷ്ടമറിയിച്ചു ശരിപ്പെടുത്താം
തെല്ലാശ്വസിക്ക തവസത്സഖിചിത്രലേഖേ,
വല്ലായ്മ കൂടിടരുതെന്നെഴുന്നേറ്റു വൃദ്ധന്‍

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2571 : തരുണിയുടെ ബലം...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : അപര

തരുണിയുടെ ബലം വിശുദ്ധി, വേ--
റൊരു പൊരുളല്ലബലയ്ക്കതേ ബലം,
പരമതിനിഹ ഭംഗമേകുവാന്‍
കരുതിയൊരെന്‍ വിധിയെത്ര ഘോരനാം !

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 2572 : പ്രിയ രാഘവ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

പ്രിയ രാഘവ! വന്ദനം ഭവാ--
നുയരുന്നൂ ഭുജശാഖ വിട്ടു ഞാന്‍
ഭയമറ്റു പറന്നുപോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 2573 : ഭോഗീന്ദ്രഭോഗഷയനം...

ചൊല്ലിയതു്‌ : സുരേശന്‍
വൃത്തം : വസന്തതിലകം

ഭോഗീന്ദ്രഭോഗശയനം ഭുവനൈകനാഥം
യോഗീന്ദ്രമാനസസരോജവിഹാരിഹംസം
വാഗീശമുഖ്യവിബുധേന്ദ്രനതാംഘൃപദ്മം
വന്ദേ മഹാപുരുഷമംബുജനാഭമീശം.

ശ്ലോകം 2574 : വാടിത്തളര്‍ന്ന പകലിന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

വാടിത്തളര്‍ന്ന പകലിന്‍ വളര്‍മേനി താങ്ങാ--
നോടിക്കിതച്ചു രജനീമണിയെത്തിടുമ്പോള്‍,
മോടിക്കുചേര്‍ന്നപടി നീ മൃദുഹാസലേശ--
മോടിക്ഷമാംബികയെ നോക്കിരസിച്ചിടുന്നു!

കവി : ചങ്ങമ്പുഴ, കൃതി : പ്രഥമതാരം (ഗീതാഞ്ജലി)

ശ്ലോകം 2575 : മുഷിഞ്ഞ വസ്ത്രാല്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മുഷിഞ്ഞ വസ്ത്രാല്‍ പൃഥുകം പിടിച്ച--
ങ്ങഴിച്ചു ഭക്ഷിച്ചിതു വാസുദേവന്‍
രണ്ടാമതും മുഷ്ടി പിടിച്ച നേരം
തണ്ടാരില്‍മാതാശു കരം പിടിച്ചാള്‍

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 2576 : രവി പോയി മറഞ്ഞതും...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : വിയോഗിനി

രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദൃകയാല്‍ നിറഞ്ഞതും
അവനീശ്വരിയോര്‍ത്തതില്ല പോ--
ന്നവിടെത്താന്‍ തനിയേയിരിപ്പതും.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 2577 : അവികലവിമലാനുഭൂതി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പുഷ്പിതാഗ്ര

അവികലവിമലാനുഭൂതിയുള്‍ക്കൊ--
ണ്ടവിരളകോമളഗാനധാരതൂകി,
ഛവിയിളകുമസീമകാവ്യപുഷ്പാ--
ടവിയി, ലയേ, കളകണ്ഠ, നീ ലസിപ്പൂ!

കവി : ചങ്ങമ്പുഴ, കൃതി : സ്പന്ദിക്കുന്ന അസ്ഥിമാടം

ശ്ലോകം 2578 : ഛിദ്രംവിട്ടു ഗുണങ്ങള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഛിദ്രംവിട്ടു ഗുണങ്ങള്‍ തിങ്ങിവിലസും ശ്രീമൂലഭൂപാലകോ--
ന്നിദ്രശ്രീയുതഭാഗ്യവാന്‍ കടലിനെപ്പൊക്കാന്‍ ചൊരിയ്ക്കും സദാ
സദ്രക്ഷാനിപുണങ്ങളാം മൃദുകടാക്ഷത്തിന്‍ തരംഗങ്ങളാല്‍
ഭദ്രം പാല്‍ക്കടല്‍മേല്‍ശയിച്ചുപരിശോഭിയ്ക്കും കൃപത്തേന്‍കടല്‍

കവി : ആശാന്‍, കൃതി : മംഗളാശംസ

ശ്ലോകം 2579 : സ്പഷ്ടം ന്‌ലാവങ്ങു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

സ്പഷ്ടം ന്‌ലാവങ്ങു നീങ്ങീ ദിനകരനുദയം ചെയ്തു ചന്ദ്രന്‍ മറഞ്ഞൂ
തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാക്കീടുവാന്‍ പിന്നെയാട്ടേ,
കഷ്‌ടം ദീനം പിടിച്ചോ മദിരയതുകുടിച്ചോ കിടക്കുന്ന ലോകര്‍--
ക്കുത്തിഷ്ഠോത്തിഷ്ഠ ശീഘ്രം, നദിയില്‍ മുഴുകുവാന്‍ കാലമായ്‌ വന്നിതിപ്പോള്‍

കവി : ശ്രീനാരായണ ഗുരു, കൃതി : സുബ്രഹ്‌മണ്യ കീര്‍ത്തനം

ശ്ലോകം 2580 : കൂട്ടാം ബസ്ച്ചാര്‍ജ്ജു, പക്ഷേ,...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കൂട്ടാം ബസ്ച്ചാര്‍ജ്ജു, പക്ഷേ, യിളവുകള്‍ നിലനിര്‍ത്തീടണം, നിര്‍ത്തിടേണം
ചട്ടം ലംഘിച്ചു കുത്തിത്തിരുകിയമിതവേഗത്തിലിന്നുള്ളൊരോട്ടം;
ഓട്ടോറിക്ഷേലു മൂന്നില്‍ക്കവിയരുതിതികല്‍പിച്ചിടും ചട്ടമേ, യീ
നാട്ടില്‍ബ്ബസ്സിന്നുമാത്രം പെരിയൊരിളവു നല്‍കുന്നതേറ്റം വിചിത്രം!

കവി : രാജന്‍ മുള്ളൂര്‍ക്കര, കൃതി : ബസ്‌ ചര്‍ജ്‌ വര്‍ദ്ധന

ശ്ലോകം 2581 : ഓൊരൂ കാലതുമൂരൂ...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : സ്രഗ്ദ്ധര

ഓരോ കാലത്തുമോരോ നിലയിലുദിതനായ്‌, ധര്‍മ്മരക്ഷാര്‍ത്ഥമായി--
ട്ടോരോ മാര്‍ഗ്ഗം നയിക്കുന്നിതു നിഖില ജഗത്തിന്നുമാധാരഭൂതന്‍
നെരോടിക്കാലമക്കാരണമരിക, കുറൂരുത്ഭവിച്ചോരു സാക്ഷാല്‍--
പ്പേരോലും സൂരി ദാമോദരഗുരുചരണം നന്മ നമ്മള്‍ക്കു നല്‍ക!

ശ്ലോകം 2582 : ഒരാളെയായ്‌ തന്‍ മടിയില്‍...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഒരാളെയായ്‌ തന്‍ മടിയില്‍ കരേറ്റാന്‍
കൈനീട്ടിയീ ഞങ്ങളെ മാറിമാറി
ശാഠ്യം പിടിപ്പിക്കുകയാണു തായ--
മാര്‍ക്കന്നു വാത്സല്യപരം വിനോദം

ശ്ലോകം 2583 : ശരീരം കളത്രം സുതം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഭുജംഗപ്രയാതം

ശരീരം കളത്രം സുതം ബന്ധുവര്‍ഗ്ഗം
വയസ്യം ധനം സദ്മ ഭൃത്യം ധനം ച
സമസ്തം പരിത്യജ്യ ഹാ കഷ്ടമേകോ
ഗമിഷ്യാമി ദുഃഖേന ദൂരം കിലാഹം

കവി : ശ്രീ ശങ്കരാചാര്യര്‍, കൃതി : വിഷ്ണുഭുജംഗാസ്തോത്രം

ശ്ലോകം 2584 : സത്യം ലംഘിച്ചു സത്യാധിപതി...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : സ്രഗ്ദ്ധര

സത്യം ലംഖിചു സത്യാധിപതി, യൊരു ശിരസ്സപ്പൊഴേ നഷ്ടമായ്‌, ത്തന്‍--
കൃത്യം പാലിച മൃത്യുഞ്ജയനതുമുതലേ ബ്രഹ്മഹന്താവുമായി,
പ്രത്യക്ഷം തന്റെ കൃത്യപ്പിഴ മുരമഥനന്‍ മാറിലേ പേറിടുന്നൂ
നിത്യം, ലോകാധിപത്യം വിധിഹരഹരിമാര്‍ക്കല്ല, കര്‍മ്മത്തിനത്രേ!

ശ്ലോകം 2585 : പളുങ്കിന്‍ കുടം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഭുജംഗപ്രയാതം

പളുങ്കിന്‍ കുടം പോലതീതാനുഭൂതി
പ്രപഞ്ചം തകര്‍ന്നും മിനുങ്ങുന്നു; പക്ഷെ
പ്രലുബ്ധാന്തരംഗത്തെയുന്തുന്നു വീണ്ടും
പ്രവൃത്തിപ്രവാഹം "മറക്കൂ മറക്കൂ"

കവി : ബാലാമണിയമ്മ, കൃതി : മറക്കൂ മറക്കൂ

ശ്ലോകം 2586 : പിറന്നോരു നെരം പിതാക്കള്‍ക്കു...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : ഭുജംഗപ്രയാതം

പിറന്നോരു നെരം പിതാക്കള്‍ക്കു നേത്രം
തുറപ്പിച്ചടപ്പിച്ച വിശ്വേശരൂപം
ഉറങ്ങും മിഴിക്കണ്‍ തുറന്നൊന്നു കണ്ടാല്‍
മറക്കാ മറക്കാതലിന്‍ ദിവ്യരൂപം.

ശ്ലോകം 2587 : ഉത്തുംഗ കാന്തി കലരും...

ചൊല്ലിയതു്‌ : \ശ്രീകന്റ്‌
വൃത്തം : വസന്തതിലകം

ഉത്തുംഗ കാന്തി കലരും ശരറാന്തലൊന്നു
കത്തുന്നു നിന്നു കതിരോന്റെ പകര്‍പ്പു പോലെ,
മെത്തുന്ന താപവുമമര്‍ഷവുമുള്‍ത്തടത്തെ--
ക്കൊത്തുന്നു രണ്ടു പകയേറിന പാമ്പു പോലെ.

ശ്ലോകം 2588 : മെയ്‌ കാന്തിയാല്‍മിഴിതെളിഞ്ഞു...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

മെയ്‌ കാന്തിയാല്‍ മിഴിതെളിഞ്ഞു കുമാരിമാരെ--
യേകാന്‍ തുടങ്ങുകിലൊടുക്കമബദ്ധമാകും
ഭൂകാന്തരില്‍ ഭുജപരാക്രമമാണുമുഖ്യം
ഹേ കാന്തവിഗ്രഹ, ഭവാനതറിഞ്ഞുകൂടേ?

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍, കൃതി : വിനോദിനി

ശ്ലോകം 2589 : ഭക്തന്മാരേ, ഭവാന്മാര്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഭക്തന്മാരേ, ഭവാന്മാര്‍ പലവിധമുലകില്‍ച്ചെയ്തിടും ദുഷ്കൃതത്താല്‍
രക്തം ചിന്തുന്ന യുദ്ധക്കളമിഹയുയരാന്‍ പോരു,മെന്നാലുമാകാ
മുക്തിയ്ക്കായിപ്പൊഴോരോ തിരുനടകയറിച്ചെന്നു പാപങ്ങള്‍ പോക്കാന്‍
ശക്തിയ്ക്കൊക്കും വിധം പിന്നതിനുമുപരിയായ്‌ ചെയ്യുമര്‍ത്ഥാര്‍പ്പണങ്ങള്‍!

കവി : സി. ഉണ്ണിക്കൃഷ്ണന്‍, ഡൊംബിവിലി, കൃതി : കപടഭക്തര്‍ക്ക്‌ (മുക്തകം)

ശ്ലോകം 2590 : മാലോകര്‍ക്കുമതിപ്രമോദമരുളും...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാലോകര്‍ക്കുമതിപ്രമോദമരുളും ശ്രീമന്‍ മഹാഭാരതം,
ചേലോലും തദുപജ്ഞ്യമായി വിലസും ശാകുന്തളം നാടകം
ഈ ലോകോത്തരസൃഷ്ടി രണ്ടുമതുലം ചേലൊത്തവാലത്തിത--
ന്നാലോലാമലനീലനീരദമിഴിത്തുമ്പിന്റെ വന്‍പല്ലയോ!

ശ്ലോകം 2591 : ഇക്കല്യഭര്‍ത്തൃമൊഴി...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ഇക്കല്യഭര്‍ത്തൃമൊഴി കേട്ടെഴുനേറ്റുനിന്നു
നല്‍ക്കഞ്ജമൊട്ടിനെതിരാം തൊഴുകയ്യുമായി
ഉല്‍ക്കമ്പമാര്‍ന്നു കരളാവതുപോലുറപ്പി--
ച്ചക്കമ്രഭാഷിണി കനിഞ്ഞറിയിച്ചിതേവം.

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2592 : ഊക്കീടെഴും നൃപ...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

ഊക്കീടെഴും നൃപനെ നാമിഹ ബന്ധനസ്ഥ--
നാക്കീ പരന്ന നിജസൈന്യമിതാ പറന്നൂ
നോക്കീടുമീ വിജയലക്ഷ്മിയെയാദരിപ്പിന്‍
താക്കീടുവിന്‍ പടഹമിപ്പട നമ്മള്‍ നേടീ

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍, കൃതി : വിനോദിനി

ശ്ലോകം 2593 : നീലാകാശത്തിലേറും...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : സ്രഗ്ദ്ധര

നീലാകാശത്തിലേറും പറവകളമലം, മാരിവില്ലപ്രമേയം,
ബാലാദിത്യപ്രകാശം പ്രതിനവസുഖദം, വര്‍ഷമാകര്‍ഷണീയം,
ജാലം ലോലംബജാലം, മലരൊളിമധുരം, മാതൃസംശുദ്ധശിക്ഷാ--
ലോലം, ഹാ ബാല്യകാലം! മതിവരെ നുകരാന്‍ കാത്തുനിന്നീല കാലം!

കവി : ശ്രീ കൈയ്തക്കില്‍ ജാതവേദന്‍

ശ്ലോകം 2594 : ജലേശ്വരന്‍ തന്നുടെ...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : വംശസ്ഥം

ജലേശ്വരന്‍ തന്നുടെ രാജധാനിയില്‍--
ബലത്തിനായ്‌ തീര്‍ത്തൊരു കോട്ടതാനിതോ
അതിങ്കലീസന്ധ്യയുമര്‍ക്കമൂര്‍ത്തിയാല്‍
പതിച്ചിടുന്നോ പുതുതാഴികക്കുടം

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയവിലാസം

ശ്ലോകം 2595 : ആകാശത്തിലെയഭ്രപാളികളില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആകാശത്തിലെയഭ്രപാളികളിലൂടാമന്ദസഞ്ചാരിയായ്‌
പോകാനുത്സുകനാം ദിവാകരവിഭോ കാണുന്നതില്ലാ ഭവാന്‍
ഏകാന്തത്തില്‍ വിരിഞ്ഞു ലോകജനതയ്ക്കേറെസ്സുഗന്ധം കൊടു--
ത്താഘാതത്തിലടിഞ്ഞു മണ്ണിലലിയാന്‍ പോകുന്നിരിപ്പൂവിനെ

കവി : പ്രൊഫ. പി. എം. ജി. നമ്പീശന്‍, കൊല്‍ക്കത്ത, കൃതി : സൂര്യനോട്‌ (മുക്തകം)

ശ്ലോകം 2596 : ഏകാര്‍ദ്ധം വിശ്വദാഹദ്യുതിയെയും...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : സ്രഗ്ദ്ധര

ഏകാര്‍ദ്ധം വിശ്വദാഹദ്യുതിയെയു, മപരാര്‍ദ്ധം കൃപാശ്രുക്കളെയും
തൊോക്ക്‌, ത്തമ്മില്‍ക്കലര്‍ന്നിട്ടവ ചിലുചിലനെച്ചീറിടും ഫാലനേത്രം.
ഏകാന്തൈകസ്തനശ്രീപുതുമകുടമതിക്കീറഹിപ്പൂണുനൂലി--
ത്യാകാരം പൂണ്ട ദേവന്‍ തരിക ശുഭമിവര്‍ക്കര്‍ദ്ധനാരീസ്വരൂപന്‍!

ശ്ലോകം 2597 : ഏകാന്തരൂഢമിഹ...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ഏകാന്തരൂഢമിഹ നിന്നനഘാനുരാഗം
സ്വീകാര്യകോടിയിലിരിപ്പതു തന്നെ, പക്ഷെ
ഹേ, കാര്യവേദിനി, യശോധനനാം നൃപന്നു
ലോകാപവാദമഖിലോപരി ഗണ്യമല്ലീ?

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2598 : ഹര്‍ത്താലെന്നും നടത്താം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഹര്‍ത്താലെന്നും നടത്താം, സുഖമൊടു വഴിയോരത്തു കുന്തിച്ചിരിയ്ക്കാം
നിര്‍ത്താതന്യന്റെ ദോഷം പലവിധമുരചെയ്തങ്ങു പൊട്ടിച്ചിരിയ്ക്കാം
ഗാത്രം നന്നായ്‌ വിയര്‍ക്കും പണികളൊരുവനും ചെയ്തിടേണ്ടന്യ നാട്ടില്‍--
പാര്‍ത്തീടുന്നോരയയ്ക്കും പണമനവധിയണെന്റെ നാടെത്ര കേമം!

കവി : വൈരശ്ശേരി കെ. എം. നമ്പൂതിരി, കൃതി : കേരളം ഇന്ന്‌

ശ്ലോകം 2599 : ഗരുഡരഥഗളത്തില്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

ഗരുഡരഥഗളത്തിലുല്ലസിക്കു--
ന്നൊരുതുളസീദളമാലയോടുരുമ്മി
പൊരുളുടയൊരു പേരിയന്നു മോദം
പെരുകിന ഗന്ധവഹന്‍ കളിച്ചിരുന്നു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2600 : പൊട്ടശ്ലോകങ്ങള്‍ കെട്ടും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പൊട്ടശ്ലോകങ്ങള്‍ കെട്ടും കവികള്‍ തുലയുവാന്‍ തേങ്ങ ഭൂതേശനെന്നും
പൊട്ടിച്ചിട്ടെന്തുകാര്യം? പെരുകി വളരെയിക്കൂട്ടരീ നാട്ടിലിപ്പോള്‍;
ദുഷ്ടത്വം വാച്ചനേര്‍ച്ചക്കവികരിനിടിലം തച്ചുടയ്ക്കാന്‍ ഭവാനി--
ന്നൊട്ടും കൂസാതിറങ്ങീടുക പുതുകവിതക്കാട്ടില്‍ ഹര്യക്ഷവര്യ!

കവി : എന്‍. കെ. ദേശം, കൃതി : വെണ്മണിസ്മരണ

ശ്ലോകം 2601 : ദിവാപി നിഷ്ഠ്യൂത...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ദിവാപി നിഷ്ഠ്യൂതമരീചിഭാജാ
ബാലാദനാവിഷ്കൃത ലാഞ്ഛനേന
ചന്ദ്രേന നിത്യം പ്രതിഭിന്നമൌലേ--
ശ്ചൂഡാമണേ കിം ഗ്രഹണം ഹരസ്യ.

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2602 : ചാരത്തു ചന്ദ്രനണവാന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ചാരത്തു ചന്ദ്രനണവാന്‍ പതിവില്‍ക്കുറച്ചു--
നേരം കവിഞ്ഞതു നിനച്ചു കയര്‍ത്തു പാരം
ദാരങ്ങളാം രജനിയാശു വലിച്ചെറിഞ്ഞ
ഹാരം തകര്‍ന്നു ചിതറുന്നു നഭസ്ഥലത്തില്‍

കവി : ജി., കൃതി : സാഹിത്യകൌതുകം

ശ്ലോകം 2603 : ദിവ്യസ്തോത്രഗണം രചിച്ചു...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദിവ്യസ്തോത്രഗണം രചിച്ചു ദിവിഷല്‍ ശ്രോത്രോല്‍സവം ചേര്‍ത്തു നല്‍--
ഭവ്യശ്രീകലരും നവീനമുനിയാമിക്ഷത്രിയശ്രോത്രിയന്‍
സുവ്യക്തം തനദംഗമിന്നു ബലിയായ്‌ നല്‍കുന്നതിമ്മട്ടെഴും
ഹവ്യം ഭൂമിയിലില്ലഹോ, ഹുതവഹസ്വാമിന്‍ പ്രസാദിക്ക നീ!

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 2604 : സത്യസന്ധത വെടിഞ്ഞു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : രഥോദ്ധത

സത്യസന്ധത വെടിഞ്ഞു നീചമാം
കൃത്യമേതുമിഹചെയ്യുവാന്‍ പരം
നിത്യവും വഴികളോര്‍ത്തു പാര്‍ത്തിടും
മര്‍ത്ത്യരുണ്ടുലകില്‍ വേണ്ടുവോളവും

കവി : കെ. എസ്‌. നായര്‍, വെളപ്പായ

ശ്ലോകം 2605 : നീലമേഘനിറമാണ്ടവന്‍...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : കുസുമമഞ്ജരി

നീലമേഘനിറമാണ്ടവന്‍, രുചിരപീലിയാര്‍ന്നമുടിയാണ്ടവന്‍,
കാലിമേപ്പതിനു ലീലയാ കുറിയ കോലിയന്ന കരമാണ്ടവന്‍,
കാളിയന്റെ ഗരളം കവര്‍ന്ന ഫണമേറിയാരചിത താണ്ഡവന്‍
മാലകറ്റുക നിരന്തരം കരുണ പൂണ്ടവന്‍ നമിതപാണ്ഡവന്‍.

ശ്ലോകം 2606 : കാരുണ്യം കാളകണ്ഠപ്പകുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കാരുണ്യം കാളകണ്ഠപ്പകുതി! തവ കടക്കണ്ണു കൈകാര്യമേറി--
ത്തീരെദ്ദീവാളിവച്ചോ തിരുമിഴിയിലതോ ചണ്ഡി! ചെങ്കണ്ണു വന്നോ?
നേരേ നോക്കാത്തതെന്താ, ണടിയനടിയിണത്താമരത്താര്‍ വണങ്ങി--
പ്പോരുന്നോനാണതോര്‍ത്താലതിനിവനു മുറയ്ക്കുണ്ടു മുഖ്യാവകാശം.

കവി : ശീവൊള്ളി

ശ്ലോകം 2607 : നാരായണന്നു സഖിയാകിയ...

ചൊല്ലിയതു്‌ : രവി
വൃത്തം : വസന്തതിലകം

നാരായണന്നു സഖിയാകിയ പാണ്ഡവന്നു
പാരിച്ച ദുര്‍മദമടക്കി വരം കൊടുപ്പാന്‍
കൈരാത വേഷധരനാകിയ ചന്ദ്രചൂഡന്‍
കാരുണ്യമെങ്കലരുളീടുക സര്‍വ്വകാലം

കവി : ഇരട്ടക്കുളങ്ങര രാമവാര്യര്‍, കൃതി : കിരാതം ആട്ടക്കഥ

ശ്ലോകം 2608 : കാലന്‍ വരുന്ന സമയം...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : വസന്തതിലകം

കാലന്‍ വരുന്ന സമയം ഭയമോടുടന്‍ ശ്രീ--
കോലില്‍ക്കടന്നു ശിശു വീണു നമിച്ച മൂലം
ശൂലേന കാലനുടെ കാലമഹോ കഴിച്ച
കാലന്റെ കാലനുടെ കാലിണ കൈതൊഴുന്നേന്‍.

ശ്ലോകം 2609 : ശരി നയനപഥത്തില്‍...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : പുഷ്പിതാഗ്ര

ശരി നയനപഥത്തില്‍ നിന്നിടുന്നു--
ണ്ടൊരു നിമിഷം പിരിയാതെയെന്‍ പ്രിയന്‍ നീ
പരമതു നിഴല്‍ പോലെയിന്ദൃ യങ്ങള്‍--
ക്കരതിദദര്‍ശനമായി-- ഞാന്‍ വലഞ്ഞു

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 2610 : പരിചൊടു ചരണാബ്ജം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മാലിനി

പരിചൊടു ചരണാബ്ജം സംശ്രയിപ്പോര്‍ക്കു നിത്യം
പെരുകിന പരിതാപം തീര്‍ത്തുകാത്തീടുവോളേ
സുരര്‍ സപദി നമിയ്ക്കും കാല്‍ക്കല്‍ ഞാന്‍ കുമ്പിടുന്നേന്‍
തരണമൊരഭയം മേ, ലോകനാര്‍ക്കാവിലമ്മേ

കവി : കടത്തനാട്ട്‌ കെ. പദ്മനാഭ വാരിയര്‍, കൃതി : ലോകനാര്‍ക്കാവിലമ്മ

ശ്ലോകം 2611 : സുരുചിരത കലര്‍ന്ന...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : പുഷ്പിതാഗ്ര

സുരുചിരത കലര്‍ന്ന വില്ലുമമ്പും
കരയുഗസന്നിധിയില്‍ പതിച്ചിരുന്നു
കസവൊളിതിരളുന്ന തൊപ്പിയൂരി--
ത്തലയോടു ചേര്‍ന്നരികില്‍ക്കിടന്നിരുന്നു

കവി: കെ. സി. കേശവപിള്ള, കൃതി: കേശവീയം

ശ്ലോകം 2612 : കന്നിയ്ക്കുപിന്നെ മകരത്തിനു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

കന്നിയ്ക്കുപിന്നെ മകരത്തിനു കൊയ്തു കൂട്ടും
പൊന്നെല്ലുകൊണ്ടറനിറഞ്ഞു കവിഞ്ഞിടുമ്പോള്‍
തോന്നയ്ക്കല്‍ നിന്നു കൊടിപാറിയ കോടി ലിംഗ--
ത്തുന്നും കടന്നു വരവായ്‌ കറവപ്പശുക്കള്‍

കവി : വൈക്കം വിശ്വനാഥന്‍ നായര്‍, കൃതി : തറവാട്‌

ശ്ലോകം 2613 : തരുമനുമതി താതന്‍...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : പുഷ്പിതാഗ്ര

തരുമനുമതി താത,നിങ്ങു കാലം
വരുമതിനെന്നിവള്‍ നാഥ,കാത്തിരുന്നേന്‍,
ഗുരുജനഭയപഞ്ജരസ്ഥ കഷ്ടം!
പരനഥ പൈങ്കിളിപോലെ,ദത്തയായേന്‍

ശ്ലോകം 2614 : ഗാത്രം ചുക്കിച്ചുളിഞ്ഞും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഗാത്രം ചുക്കിച്ചുളിഞ്ഞും, ഗമനമിടറിയും, ദന്തമെല്ലാം കൊഴിഞ്ഞും,
വക്ത്രം ലാലാക്തമായും, ബധിരത വലുതായ്‌, കാഴ്ചയറ്റും, പറഞ്ഞാല്‍
ഉറ്റോര്‍ കേള്‍ക്കതെയായും, പരിചരണമഹോ ഭാര്യ ചെയ്യാതെയായും,
കഷ്ടം! വാര്‍ദ്ധക്യ,മോര്‍ത്താലൊരുവനു മകനും ശത്രുവായ്ത്തീര്‍ന്നിടുന്നു!

കവി : ഗോവിന്ദന്‍ മാസ്റ്റര്‍, പയ്യന്നൂര്‍ (വിവ:), കൃതി : സുഭാഷിതങ്ങള്‍

ശ്ലോകം 2615 : ഉടുക്കും പുലിത്തോല്‍...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : ഭുജംഗപ്രയാതം

ഉടുക്കും പുലിത്തോലുടുക്കൊട്ടടിക്കും
കടിക്കും ഫണിച്ചാര്‍ത്തിടയ്ക്കും തലയ്ക്കും
കുടിക്കുന്നതയ്യോ കടുക്കും വിഷം നീ--
നടിക്കുന്ന കണ്ടാല്‍ നടുക്കം പുരാനേ!

ശ്ലോകം 2616 : കടുനിണമൊഴുകിപ്പടര്‍ന്നു...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : പുഷ്പിതാഗ്ര

കടുനിണമൊഴുകിപ്പടര്‍ന്നു ചുറ്റും
കഠിനതപ്പൂണ്ടു കറുത്തു നിന്നിരുന്നു
സ്ഫുടരുചിതടവും വിശാലവക്ഷ--
സ്തടമവഗാഢതരം പിളര്‍ന്നിരുന്നു

ശ്ലോകം 2617 : സ്ഫുരിയ്ക്കുമീ നിന്നുടലിന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വംശസ്ഥം

സ്ഫുരിയ്ക്കുമീ നിന്നുടലിന്‍ പദാര്‍ത്ഥമെ--
ന്തുരയ്ക്ക മിന്നല്‍പിണരിന്‍ സ്ഫുലിംഗമോ?
വിരിഞ്ഞുപോം താരഗണങ്ങള്‍ തമ്മിലാ--
ഞ്ഞുരഞ്ഞു പാറും പൊടിയോ, നിലാവതോ?

കവി : ആശാന്‍, കൃതി : മിന്നാമിനുങ്ങ്‌

ശ്ലോകം 2618 : വാനോര്‍വാരാശി,വാസ്തോഷ്പതി...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : സ്രഗ്ദ്ധര

വാനോര്‍വാരാശി,വാസ്തോഷ്പതി,ദനുജകുലം,മന്ദരം,വാസുകിപ്പാ--
മ്പാനന്ദാലിപ്പറഞ്ഞുള്ളവര്‍ തവ തനു കണ്ടെങ്കിലും കണ്ടതില്ല
താനാരാണെന്നു ചിന്തിച്ചതിനുടെ പരമാര്‍ത്ഥംവരെക്കണ്ട വിദ്വാന്‍--
താനാകുന്നൂ ജഗത്തില്‍ ജനനി, ഭവതിയെക്കണ്ടവന്‍ കര്‍മ്മവേധി.

ശ്ലോകം 2619 : താരങ്ങള്‍ നിന്‍ പതനമോര്‍ത്തു...

ചൊല്ലിയതു്‌ : രവി
വൃത്തം : വസന്തതിലകം

താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക--
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു

കവി : എന്‍. കുമാരനാശന്‍, കൃതി : വീണപൂവ്‌

ശ്ലോകം 2620 : നാനാതരം കല്‍മഷ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നാനാതരം കല്‍മഷമേറിജന്മ--
നാശം വരുത്തും കലിബാധ നീങ്ങാന്‍
നാമിന്നു ചെയ്യും ജപയജ്ഞമെല്ലാം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : കെ. ആര്‍. തങ്കമണി, പെരുംതുരുത്ത, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2621 : നേരാമിതെല്ലാ,മിതി...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : ഇന്ദ്രവജ്ര

നേരാമിതെല്ലാ,മിതി തേറിടുന്നോ
രാരോഗമാര്‍ന്നുള്ളൊരു ചിന്തയെല്ലാം
നേരല്ല,തെന്നോതി ഗുണം വരുത്തും
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : സിദ്ധാര്‍ത്ഥന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2622 : നെന്മേനിവാകമലര്‍മേനി...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

നെന്മേനിവാകമലര്‍മേനി വെടിഞ്ഞുവാഴ്‌ ത്തും
തന്മേനി കണ്ടു മലര്‍വില്ലനെ വെന്ന വമ്പന്‍
തന്മേനി നേര്‍പകുതി താനെഴുമൂരകത്തു--
ള്ളമ്മേ! നിനക്കുടയ കാലിണ കൈതൊഴുന്നേന്‍

കവി : കുണ്ടൂര്‍ നാരയണമേനോന്‍, കൃതി : കോമപ്പന്‍

ശ്ലോകം 2623 : തങ്കല്‍ത്തിളങ്ങുമൊളികൊണ്ടു...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : വസന്തതിലകം

തങ്കല്‍ത്തിളങ്ങുമൊളികൊണ്ടുതനിത്തകിട്ടു
തങ്കത്തിനുള്ള തല താഴ്ത്തിയ തമ്പുരാട്ടി
വങ്കത്തമേറുമടിയന്നകതാരില്‍ വായ്ക്കും
വന്‍ കത്തലാറ്റിടുക വല്ല കണക്കിലും നീ.

ശ്ലോകം 2624 : വിവാഹമീരെട്ടു...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : ഉപേന്ദ്രവജ്ര

വിവാഹമീരെട്ടു സഹസ്രമെട്ടും
വിധിയ്ക്കു ചേരും പടി ചെയ്തവന്‍ പോല്‍
അവര്‍ക്ക്‌ വേണ്ടുന്ന വിഭൂതിയെല്ലാം
അവന്‍ കൊടുക്കുന്നു നിരന്തരം പോല്‍

ശ്ലോകം 2625 : ആരാണു പോകുവതടുത്ത...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

ആരാണു പോകുവതടുത്ത പറമ്പിലൂടെ--
യാരാമസീമ്‌നി വനദേവതയെന്നപോലെ
ആ രാമയാളൊരരിവട്ടിയിടത്തുകയ്യി--
ന്നാരാല്‍ മലര്‍ന്ന കരതാരില്‍ വഹിച്ചിരുന്നു

കവി : വള്ളത്തോള്‍ നാരായണമേനോന്‍, കൃതി : സാഹിത്യമഞ്ജരി

ശ്ലോകം 2626 : അടിക്കടിക്കടിയനിലാധി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : അതിരുചിര

അടിക്കടിക്കടിയനിലാധിവീചി വ--
ന്നടിക്കുമാറരുളുമജന്റെ ശാസനം
അടിക്കു തൊട്ടൊഴിയണമായതിന്നു നി--
ന്നടിക്കു താണയി, ജഗദംബ കൂപ്പുവന്‍

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2627 : ആലസ്യമാണ്ട മുഖമൊട്ടു...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : വസന്തതിലകം

ആലസ്യമാണ്ട മുഖമൊട്ടു കുനിച്ചു, വേര്‍ത്ത--
ഫാലസ്ഥലം മൃദുകരത്തളിര്‍കൊണ്ടുതാങ്ങി
ചേലഞ്ചി മിന്നുമൊരു വെണ്‍കുളിര്‍കല്‍ത്തറയ്ക്കു--
മേലങ്ങു ചാരുമുഖി ചാരിയിരുന്നിടുന്നു

കവി : വള്ളത്തോള്‍ നാരായണമേനോന്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2628 : ചിത്രാംശുവെന്നു പുകളേറിയ...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : വസന്തതിലകം

ചിത്രാംശുവെന്നു പുകളേറിയ ചിത്രകാരന്‍
മുന്‍പെക്കുറിച്ച ഘനചിത്രപടത്തെയെല്ലാം
ആകാശഭിത്തിയിലെടുത്തു നിവര്‍ത്തി നേരേ--
ചായം കൊടുത്തു മിഴിവേകി മിനുക്കിടുന്നോ!

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : വിശ്വരൂപം

ശ്ലോകം 2629 : ആഹാ, രചിച്ചു ചെറു...

ചൊല്ലിയതു്‌ : രവി
വൃത്തം : വസന്തതിലകം

ആഹാ, രചിച്ചു ചെറുലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം

കവി : കുമാരനാശന്‍, കൃതി : വീണപൂവ്‌

ശ്ലോകം 2630 : സേനാധിപന്റെ തല...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

സേനാധിപന്റെ തല കൊയ്യുവതിന്നു കാശീ--
ഭൂനാഥനോങ്ങിയൊരു വജ്രസമാനഖഡ്ഗം
സേനാനിയൊത്തൊരു മനോഹരനാഞ്ഞു തട്ടി
വാനാണ്ട വാളിനു സമാനമദൃശ്യമാക്കി

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍, കൃതി : വിനോദിനി

ശ്ലോകം 2631 : സത്യം കൊണ്ടിന്നിമേലില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

സത്യം കൊണ്ടിന്നിമേലില്‍ ധരണിയിലധികം കാലാമാവില്ല വാഴാന്‍
പാര്‍ത്തട്ടാഴുന്നു മദ്യക്കടലില്‍ വെളിവശേഷം നശിയ്ക്കുന്നു കഷ്ടം
പേര്‍ത്തും ചീറ്റുന്നു കൊല്ലും കൊലയുമനുദിനം കേളികൊട്ടുന്നിതെങ്ങും
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

കവി : പ്രദ്യുമ്നന്‍ നായര്‍, കുറിച്ചിത്താനം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2632 : പൊന്നാനിയില്‍ ചെന്നു...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : ഇന്ദ്രവജ്ര

പൊന്നാനിയില്‍ ചെന്നു നദീവതംസ--
പ്പൊന്നായ സാക്ഷാല്‍ നിളയൊടിണങ്ങീ
ഈയുപ്പുവെള്ളപ്പുഴ വിശ്രമാര്‍ത്ഥം
പൂകുന്നു പൂര്‍വേതരസാഗരത്തില്‍

ശ്ലോകം 2633 : ഈറ്റക്കാടിന്നകത്തായ്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഈറ്റക്കാടിന്നകത്തായ്‌ വലിയ ബഹളമാണൊന്നു ഞാനെത്തിനോക്കീ
മാറ്റിത്തം കണ്ണുപൊത്തീ ഹരനുമുമയുമുണ്ടാനയായിക്കളിപ്പൂ
ഊറ്റത്തില്‍ കണ്ടു പിന്നീടവരുടെ മടിയില്‍ കേറി വാഴുന്നു സാക്ഷാല്‍
തീറ്റക്കാരന്‍ മഹാപണ്ഡിതനവനുടെ സാമര്‍ത്ഥ്യമേ വെല്‍വുതാക!

കവി : പാലൂര്‍, കൃതി : അര്‍ദ്ധനാരീശ്വരന്‍

ശ്ലോകം 2634 : ഉണ്ടായിത്താമ്രകാരാദ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഉണ്ടായിത്താമ്രകാരാദ്‌, രജകനെയുമണ, ഞ്ഞാര്‍ന്നു പൌരാണികൌഘം
കൊണ്ടാടി, ക്കണ്ടു കായസ്ഥരെ, നുണയരെയെല്ലാം പുണര്‍, ന്നക്കവീന്ദ്രാന്‍
വേണ്ടും വണ്ണം വണങ്ങി, ഗ്ഗണികകളൊടു നന്നായിണങ്ങീട്ടു വാസം
പൂണ്ടേറ്റം വാണിജന്മാരൊടു കളവു സുഖിക്കുന്നു തട്ടാന്റെ വീട്ടില്‍.

കവി : കേ. സി. കേശവപിള്ള

ശ്ലോകം 2635 : വാണീദേവീകടാക്ഷാഞ്ചല...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : സ്രഗ്ദ്ധര

വാണീദേവീകടാക്ഷാഞ്ചലമധുപകുലാരാമമായ്‌ സര്‍വ്വശാസ്ത്ര--
ശ്രേണീസങ്കേതമായും സകലബുധജനാരാദ്ധ്യസല്‍ക്ഷേത്രമായും,
നാണീയസ്സാം യശസ്സാര്‍ന്നൊരു സകലകലാശാലയാം കോടിലിംഗ--
ക്ഷോണീനാഥാലയം ഹാ മധുപനിലയമായ്‌! കാണ്‍കെടോ കാലഭേദം!

ശ്ലോകം 2636 : നടിച്ചിടാം സീരിയല്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഉപേന്ദ്രവജ്ര

നടിച്ചിടാം സീരിയല്‍ തന്നിലെന്ന
കടുത്തമോഹത്തോടു പെണ്‍കിടാങ്ങള്‍
മടിച്ചിടാതങ്ങു കടന്നുചെന്നി--
ട്ടൊടുക്കമോ വന്‍ചതിയില്‍പ്പതിപ്പൂ

കവി : കെ. എസ്‌. നായര്‍, വെളപ്പായ, കൃതി : മുക്തകങ്ങള്‍

ശ്ലോകം 2637 : മൃതിവശഗതനായ്‌...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : പുഷ്പിതാഗ്ര

മൃതിവശഗതനായ്‌ പ്രസേനവീരന്‍
കുതിരയോടൊത്തവിടെക്കിടന്നിരുന്നു
വിധിമഹിമയലംഘനീയമാണെ--
ന്നതിദയനീയമുരച്ചിടുന്ന വണ്ണം

കവി : കെ. സി. കേശവപിള്ള, കൃതി : കേശവീയം

ശ്ലോകം 2638 : `വര്‍ക്കി'യ്ക്കുണ്ടു `ടൊയോട്ട'...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

`വര്‍ക്കി'യ്ക്കുണ്ടു `ടൊയോട്ട', `യുമ്മനു' പലേ തോട്ടങ്ങ, ബംഗ്ലാവു, മ--
`മ്മര്‍ക്കോച്ച'ന്നു സുരാജിതം പലതരം `ഹോട്ടേലു' കച്ചോടവും;
കാല്‍ക്കാശും കരതാരിലില്ല, ബിരുദം നേടീ പലേതെങ്കിലും;
വില്‍ക്കാശിന്നു ഭരിച്ചിടുന്നു, ബിരുദം ഹാ! പിച്ചതെണ്ടീടവേ!

കവി : നാലാങ്കല്‍ കൃഷ്ണപ്പിള്ള, കൃതി : ലാഭനഷ്ടങ്ങള്‍

ശ്ലോകം 2639 : കാര്‍ കുന്നിക്കുകയാല്‍ കറുത്ത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാര്‍ കുന്നിക്കുകയാല്‍ കറുത്ത നിശയില്‍ കാന്തന്റെ വീട്ടില്‍ സ്വയം
പോകും പെണ്‍കൊടിമാര്‍ക്കകമ്പടിയതായ്‌ ചെല്ലുന്ന മുല്ലായുധന്‍
ആകും വണ്ണമിടയ്ക്കു മിന്നി വെളിവായ്‌ കാട്ടുന്ന ചൂട്ടാണിതെ----
ന്നേകും സംശയമേവനും വിലസുമിത്തൂമിന്നലിന്നോമലേ!

കവി: വള്ളത്തോള്‍, കൃതി: ഋതുവിലാസം

ശ്ലോകം 2640 : അരിവമ്പടയും...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : ഗീതി

അരിവമ്പടയും പടയും
പരിചിനൊടിടിനാദമൊക്കെ വെടിയും വെടിയും
മുകില്‍ നടുകൊടിയും കൊടിയും
പരിപശ്യ സുരേന്ദ്രദൃഷ്ടി പൊടിയും പൊടിയും.

ശ്ലോകം 2641 : മേയുന്ന പുല്ലും...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : ഇന്ദ്രവജ്ര

മേയുന്ന പുല്ലും മറിമാന്‍ മറന്നൂ
ചെയ്യുന്ന നൃത്തം മയിലും നിറുത്തി
പായുന്ന കണ്ണീര്‍ക്കണമെന്ന പോലെ
പെയ്യുന്നിതേ വെള്ളില വള്ളിതോറും

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : ശാകുന്തളം പരിഭാഷ

ശ്ലോകം 2642 : പൂന്തേനാം പല കാവ്യവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂന്തേനാം പല കാവ്യവും ഗുരുപുരാധീശന്നു നേദിച്ചൊര--
പ്പൂന്താനത്തിനു മുന്നില്‍ വന്നു മുകുളം തീര്‍ക്കുന്നു നീ കൈകളാല്‍
കണ്ണന്‍ തന്‍ കഥ ഗാഥയായതിരസാല്‍ ചൊല്ലും ചെറുശ്ശേരി ത--
ന്നുള്ളില്‍ ഭക്തിരസം നുകര്‍ന്നു പുളകപ്പൂചൂടി നില്‍ക്കുന്നു നീ

കവി : പി. പി. പട്ടശ്ശേരി, കൃതി : കാവ്യപൂജ

ശ്ലോകം 2643 : കാളീകായകളായ...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളീകായകളായകാളിയകളിന്ദാപത്യ കസ്തൂരികാ--
കാന്താകുന്തളകാളികാകരിഖടാ കാലാരികണ്ഠോപമൈഃ
സാന്ദ്രൈഃ സന്തമസൈഃ സമം സമുദിതാഃ സന്ധ്യാവസാനേതത--
സ്താരാശ്ചാപിസമന്തതഃ സ്ഫുടതരം ബഭ്രാജിരേഭ്രാജിരേ

ശ്ലോകം 2644 : സുചേഷ്ടിതം കൊണ്ടു ...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : ഉപേന്ദ്രവജ്ര

സുചേഷ്ടിതം കൊണ്ടു ജഗത്പ്രസിദ്ധന്‍
കുചേലനെന്നുള്ളൊരു ഭൂമിദേവന്‍
വശിത്വമുള്‍ക്കൊണ്ടു മഹാദരിദ്രന്‍
വസിച്ചു സാന്ദീപനിവാസദേശേ

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 2645 : വണ്ടാറണിക്കുഴലിമാരൊരു...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

വണ്ടാറണിക്കുഴലിമാരൊരു കണ്ണു നോക്കി--
ക്കണ്ടാല്‍ മയങ്ങുമഴകാണ്ടവനെന്നുമല്ല
തിണ്ടാടി നേര്‍ക്കുമെതിരാളികളെത്ര കൂടി--
ക്കൊണ്ടാലുമാ മിടുമിടുക്കനു പുല്ലു പോലെ

കവി : കുണ്ടൂര്‍ നാരായണ മേനോന്‍, കൃതി : കോമപ്പന്‍

ശ്ലോകം 2646 : താരുണ്യാഭോഗഭാരത്തൊടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

താരുണ്യാഭോഗഭാരത്തൊടു, മതിപൃഥുകാദിത്യബിംബത്തിനേക്കാ--
ളാരുണ്യം തേടുമംഗത്തൊടു, മുലകലിയും മന്ദഹാസങ്ങളോടും,
കാരുണ്യക്കൂത്തരങ്ങാകിയ കടമിഴിയാല്‍ കോഴവിട്ടേഴുമേഴും
പാരെണ്ണികാത്തുപോരും പശുപതിപകുതിദ്ദേഹമേ, ദേഹി സൌഖ്യം!

ശ്ലോകം 2647 : കള്ളിന്നോടു വിരക്തി...

ചൊല്ലിയതു്‌ : സന്തോഷ്‌ പിള്ള
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കള്ളിന്നോടു വിരക്തി, യെന്നുമിരുളും മുമ്പേ ഗൃഹം പൂകിടും,
തള്ളീടും വയറില്ല, നല്ല സരസന്‍, തല്ലില്ല, യെന്തേകിലും
കൊള്ളാമെന്നരുളും, പിശുക്കു മിതമായ്‌ മാത്രം, സ്വയം പൊക്കലി,
ല്ലെള്ളോളം പൊളിയില്ല, യോര്‍ക്കിലിതു നല്‍ ഭര്‍ത്താവുതന്‍ ലക്ഷണം!

കവി : സന്തോഷ്‌