ശ്ലോകം 1 : അമ്പത്തൊന്നക്ഷരാളീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

അമ്പത്തൊന്നക്ഷരാളീകലിതതനുലതേ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൌഭാഗ്യലക്ഷ്മീ-
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!

മഴമങ്ഗലം നമ്പൂതിരിയുടെ ഭാഷാനൈഷധചമ്പുവിലെ പ്രഥമശ്ലോകം.

ശ്ലോകം 2 : ചേണുറ്റീടും ചതുസ്സാഗര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചേണുറ്റീടും ചതുസ്സാഗര സലിലനറും പട്ടുടുത്തോരു ബാല-
ക്ഷോണിപ്പെണ്ണിന്നു മാരക്ഷിതിരമണനണിഞ്ഞോരു മാണിക്കമാലേ,
കാണിക്കാലം കടക്കണ്‍ കലയ മയി മുദാ മന്മനക്കാമ്പശേഷം
കാണിക്കാ വെച്ചിതല്ലോ മലരടി തൊഴുതേന്‍ മാരചിന്താമണീ! ഞാന്‍

ലീലാതിലകത്തിന്റെ ശെയിലിയില്‍ വിരചിതമായ അലങ്കാരസംക്ഷേപത്തില്‍ നിന്നു്‌. അജ്ഞാതകര്‍ത്തൃകം.

ശ്ലോകം 3 : കേയൂരാണി ന ഭൂഷയന്തി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കേയൂരാണി ന ഭൂഷയന്തി പുരുഷം ഹാരാ ന ചന്ദ്രോജ്വലാ
ന സ്നാനം ന വിലേപനം ന കുസുമം നാലംകൃതാ മൂര്‍ദ്ധജാഃ,
വാണ്യേകാ സമലംകരോതി പുരുഷം യാ സംസ്കൃതാ ധാര്യതേ,
ക്ഷീയന്തേ ഖലു ഭൂഷണാനി സതതം വാഗ്ഭൂഷണം ഭൂഷണം

ഭര്‍ത്തൃഹരിയുടെ നീതിശതകത്തില്‍ നിന്നു്‌.

ശ്ലോകം 4 : വാഗ്ദേവീ ധൃതവല്ലകീ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാഗ്ദേവീ ധൃതവല്ലകീ, ശതമഖോ വേണും ദധത്‌, പദ്മജ-
സ്താളോന്നിദ്രകരോ, രമാ ഭഗവതീ ഗേയപ്രയോഗാന്വിതാ,
വിഷ്ണുഃ സാന്ദ്രമൃദങ്ഗവാദനപടുര്‍, ദേവാഃ സമന്താത്‌ സ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം

ഇത്‌ ശിവന്റെ പ്രദോഷനൃത്തത്തിന്റെ ഒരു വര്‍ണ്ണനയാണു്‌.

ശ്ലോകം 5 : വീണാവാദിനിയായി വാണി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീണാവാദിനിയായി വാണി, മഘവാവോടക്കുഴല്‍ക്കാരനായ്‌,
വാണീപന്‍ കരതാളമിട്ടു, രമയോ ഗാനങ്ങളോതീടിനാള്‍,
ഗോവിന്ദന്‍ സുമൃദങ്ഗവാദകനു, മീ മട്ടില്‍ പ്രദോഷത്തിലാ
ദേവന്മാര്‍ പരമേശനെത്തൊഴുതിടാനൊന്നിച്ചു നില്‍പ്പായഹോ!

കഴിഞ്ഞ ശ്ലോകത്തിന്‌ ഉമേഷിന്റെ പരിഭാഷ.

ശ്ലോകം 6 : ഗോപാലനെന്നോര്‍ത്തു മുകുന്ദ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

ഗോപാലനെന്നോര്‍ത്തു മുകുന്ദ! കേള്‍ക്ക
ഞാന്‍ പാലു മോഹിച്ചു ഭജിച്ചു നിന്നെ
നീയോ മിടുക്കന്‍ പുനരിങ്ങു മേലാല്‍
തായാര്‍മുലപ്പാലുമലഭ്യമാക്കി!

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 7 : നീലക്കാര്‍ കൂന്തലോടും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

നീലക്കാര്‍ കൂന്തലോടും, നിടിലമതില്‍ വിളങ്ങുന്ന നല്‍ ഗോപിയോടും,
ബാലാദിത്യപ്രകാശത്തൊടു, മതിമൃദുവാം പുഞ്ചിരിക്കൊഞ്ചലോടും,
ചേലേറും ചേലയോടും, കരമതില്‍ വിലസും ശങ്ഖ ചക്രാദിയോടും,
കോലും കൃഷ്ണസ്വരൂപം കുരുസഭയിലലങ്കാരമായിബ്ഭവിച്ചു

നടുവത്ത്‌ അച്ഛന്‍ നമ്പൂതിരിയുടെ ഭഗവദ്ദൂതു്‌ നാടകത്തില്‍ നിന്നു്‌.

ശ്ലോകം 8 : ചന്തമേറിയ പൂവിലും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മല്ലിക

ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത! ചാരു കടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍!

കവി: കുമാരനാശാന്‍

ശ്ലോകം 9 : ഹുങ്കാളുന്ന തിമിങ്ഗിലങ്ങള്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹുങ്കാളുന്ന തിമിങ്ഗിലങ്ങള്‍ തലകാണിക്കെ, ത്തിരിഞ്ഞോടുവോ--
രെന്‍ കൈവര്‍ത്തക, ചെയ്‌വതെന്തു ചെറുമീന്‍ വര്‍ഗ്ഗത്തൊടിന്നക്രമം?
തന്‍ കയ്യൂക്കിലഹങ്കരിച്ചടിപിടിക്കങ്ങാടിയില്‍ ചെന്നു തോ--
റ്റങ്കത്തിന്നുടനമ്മയോടണയുമാ വീരന്‍ ഭവാന്‍ തന്നെയൊ?

കവി : ടി. എം. വി.

ശ്ലോകം 10 : തേവാരിപ്പാനിരിപ്പാന്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

തേവാരിപ്പാനിരിപ്പാന്‍ തുനിയുമളവി "ലത്തേവര്‍ ഞാ"നെന്നു ചൊല്ലി--
പ്പൂവെല്ലാം ചൂടുമപ്പോ "ളരുതയി മകനേ! യെന്തി"തെന്നാളെശോദാ
ഭൂഭാരം തീര്‍പ്പതിന്നായ്‌ മഹിയിലവതരിച്ചോരു സച്ചിത്സ്വരൂപം
വാ പാടിപ്പാരമോര്‍ത്തീടിന സുകൃതിനിമാര്‍ക്കമ്മമാര്‍ക്കേ തൊഴുന്നേന്‍!

പൂന്താനത്തിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തില്‍ നിന്നു്‌.

ശ്ലോകം 11 : ഭൂലോകം ശൂന്യമായീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭൂലോകം ശൂന്യമായീ, ഹൃദയമൊരു തമോമണ്ഡലം പോലെയായീ,
ത്രെയിലോക്യത്തിന്റെ സൃഷ്ടിസ്ഥിതിലയകരനാം മൂര്‍ത്തിയും ശത്രുവായി
താലോലിക്കേണ്ടുമെന്‍ കുട്ടികളിരുവരുമെന്‍ രണ്ടു തോളത്തുമായീ
പാലോലും വാണി മത്പ്രേയസിയിവനെ വെടിഞ്ഞീശ്വരോ രക്ഷ രക്ഷ!

കവി: ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

ശ്ലോകം 12 : താരാ മാലാ വിരാജദ്ഗഗന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

താരാ മാലാ വിരാജദ്‌ ഗഗന ഘനകചേ! യാമിനീ കാമിനീ നീ--
യാരാലെത്തുന്ന നേരം വിധുമുഖി! വികസിക്കുന്നിതുള്‍ക്കൈരവം മേ
നേരാം സൌന്‌ദര്യ സാരം സ്ഫുടതരമറിയിക്കുന്ന നിന്‍ സങ്ഗമത്താ--
ലാരാജിപ്പൂ പ്രശാന്തപ്രകൃതി, സുകൃതികള്‍ക്കുത്സവം ത്വത്‌ സമക്ഷം

കവി : പി. ശങ്കരന്‍ നമ്പ്യാര്‍, കവിത : രജനി

ശ്ലോകം 13 : നഞ്ഞാളും കാളിയന്‍ തന്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

നഞ്ഞാളും കാളിയന്‍ തന്‍ തലയിലു, മതുപോലക്കുറൂരമ്മയാകും
കുഞ്ഞാത്തോല്‍ പാലുകാച്ചും കരികലമതുതന്നുള്ളിലും, തുള്ളിയോനേ!
ഇഞ്ഞാനെന്നുള്ള ഭാവക്കറയധികതരം പൂണ്ടു, മാലാണ്ടുപോമെന്‍
നെഞ്ഞാം രങ്ഗത്തു തങ്കത്തളകളിളകി നീ നിത്യവും നൃത്തമാടൂ!

പ്രേംജിയുടെ നാല്‍ക്കാലികള്‍ എന്ന മുക്തകസമാഹാരത്തില്‍നിന്നു്‌.

ശ്ലോകം 14 : ഇന്നാടെല്ലാം വിളര്‍പ്പിച്ചിടും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ഇന്നാടെല്ലാം വിളര്‍പ്പിച്ചിടുമൃതു, വിതുപോയ്‌ വല്ലപാടും വസന്തം
വന്നാല്‍ ഞാനിങ്ങു മാനത്തൊരു മണിരുചിരപ്പച്ചമേലാപ്പു കെട്ടും
എന്നാവാം കൂലവൃക്ഷത്തിനു നിനവു, സരിത്തിന്റെ വന്‍നീരൊഴുക്ക--
ന്നന്നായ്‌, തന്‍ മൂലമണ്ണാസകലമപഹരിക്കുന്നതാരെന്തറിഞ്ഞൂ!

വള്ളത്തോള്‍, കവിത : കൈക്കുമ്പിള്‍.

ശ്ലോകം 15 : എന്നെബ്ഭൂമിയിലെന്തിനിങ്ങനെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നെബ്ഭൂമിയിലെന്തിനിങ്ങനെ വൃഥാ തള്ളീട്ടു, ഞാന്‍ പോയിടും
പന്ഥാവില്‍ കുഴികുത്തി, മുള്ളുകള്‍ വിത, ച്ചോടിച്ചിടുന്നൂ ഭവാന്‍?
ഇന്നെന്‍ കാലിടറി, പ്പതിച്ചു കുഴിയില്‍, മുള്ളേറ്റു രക്തം വമി-
ച്ചെന്നാ, ലായതുമെന്റെ പാപഫലമാണെന്നോതുമോ ദൈവമേ?

ഉമര്‍ ഖയ്യാമിന്റെ ഒരു ചതുഷ്പദിയുടെ വിദൂരപരിഭാഷ.

ശ്ലോകം 16 : ഈയമ്പെയ്തതു തൈരുകൂട്ടി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഈയമ്പെയ്തതു തൈരുകൂട്ടിയുരുളച്ചോറിന്‍ തഴമ്പേപെടും
കൈയ, ല്ലുണ്ടൊരു സവ്യസാചി പിറകില്‍ തേര്‍ത്തട്ടിലായിദ്ദൃഢം,
ചായം തേച്ച ശിഖണ്ഡിമാരുടെ മുളംകോലിന്‍ കണക്കിക്കണ--
ക്കായം കൂടിയ ബാണമെയ്തു വിടുവാനാമോ കിണഞ്ഞീടിലും?

ശ്ലോകം 17 : ചൊല്ലൂ രാപ്പകല്‍ കൂമ്പിയും...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചൊല്ലൂ രാപ്പകല്‍ കൂമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താന്‍
ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോര്‍ക്കും കിടാങ്ങള്‍ക്കഹോ
എല്ലാര്‍ക്കും സഹസൈവ തോന്നിയൊരുമിച്ചെല്ലാരുമായ്‌ ചൊല്ലിനാ--
രംഭോജം ജലജം പയോജമുദജം പാഥോജമെന്നേകദാ!

പൂന്താനത്തിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തില്‍ നിന്നു്‌.

ശ്ലോകം 18 : എങ്ങോനിന്നെത്തി,യിമ്മട്ടിവിടെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

എങ്ങോനിന്നെത്തി,യിമ്മട്ടിവിടെയൊരുവിധം ചൊല്ലിയാടിക്കഴിഞ്ഞാ--
ലെങ്ങോ പോകേണ്ട ജീവന്നരനിമിഷമനങ്ങാതിരിക്കാവതല്ല.
ഒന്നും വേണ്ടെന്നു വെയ്ക്കുന്നവനൊരു മഠയന്‍, വിശ്രമം ഭോഷ്ക്കുമാത്രം
വന്നും പോയും നടക്കും വികൃതികളവസാനിച്ചിടും നാള്‍ വരേയ്ക്കും!

എം. എന്‍. പാലൂരിന്റെ കല്യാണക്കാഴ്ച എന്ന കവിതയില്‍ നിന്നു്‌.

ശ്ലോകം 19 : ഒരുണ്ണിയെക്കണ്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

ഒരുണ്ണിയെക്കണ്ടു രമിച്ചുകൊള്‍വാന്‍
ഒരീശ്വരാനുഗ്രഹമില്ലെനിക്കും
പുരത്തില്‍ മേവുന്ന ജനത്തില്‍ വെച്ചി--
ട്ടൊരുത്തനെക്കൂറു നിനക്കുമില്ല!

കുഞ്ചന്‍ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തില്‍ നിന്നു്‌.

ശ്ലോകം 20 : പണ്ടാ വടക്കെച്ചിറ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ഇന്ദ്രവജ്ര

പണ്ടാ വടക്കെച്ചിറയൊന്നു ചെന്നു
കണ്ടാല്‍ കുളിച്ചീടണമെന്നു തോന്നും!
പണ്ടാറമാം വാഴ്ചയിലിന്നതൊന്നു
കണ്ടാല്‍ കുളിച്ചീടണമെന്നു തോന്നും!

ശ്ലോകം 21 : പുരികുഴല്‍ നികരത്തില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

പുരികുഴല്‍ നികരത്തില്‍പ്പൂനിലാവിന്റെ വിത്തും
പുരികലതയിലോമല്‍ കാമസാമ്രാജ്യസത്തും
പരിചിനൊടു ധരിക്കും പര്‍വ്വതാധീശനുള്ള--
പ്പരമസുകൃതവേളിക്കെപ്പൊഴും കൂപ്പിടുന്നേന്‍!

കവി : ലക്ഷ്മീപുരത്തു രവിവര്‍മ്മ

ശ്ലോകം 22 : പിറവാര്‍ന്ന മുതല്‍ക്കു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തമാലിക

പിറവാര്‍ന്ന മുതല്‍ക്കു ശാഠ്യമെന്തെ--
ന്നറിയാത്തോരുരചെയ്‌വതപ്രമാണം
പരവഞ്ചന വിദ്യയായ്‌ പഠിയ്ക്കും
നരരോതും മൊഴിയേ യഥാര്‍ത്ഥമാവൂ.

ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടെ ശാകുന്തളം തര്‍ജ്ജമയില്‍ (കേരളശാകുന്തളം) നിന്നു്‌.

ശ്ലോകം 23 : പരമപുരുഷശയ്യേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

പരമപുരുഷശയ്യേ! ഭാരതക്ഷോണിമൌലേ!
പരശുജയപതാകേ! പത്മജാനൃത്തശാലേ!
പരമിവനു സഹായം പാരിലാരുള്ളു? നീയേ
പരവശതയകറ്റിപ്പാലനം ചെയ്ക തായേ!

ഉള്ളൂരിന്റെ ഉമാകേരളത്തില്‍ നിന്നു്‌.

ശ്ലോകം 24 : പിതാമഹനിതംബിനീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

പിതാമഹനിതംബിനീനഖരഘട്ടനോദ്യത്സ്വരാ--
ഞ്ചിതാമലവിപഞ്ചികയ്ക്കുടയ ഗീതസമ്പത്തിനും
പ്രതാപനില കേവലം ബത നിലച്ചിടും മട്ടിലായ്‌
ധ്രുതാദരമുദാരയാം സുകവിസൂക്തി രാജിപ്പുതേ

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 25 : പൂമെത്തേലെഴുനേറ്റിരുന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂമെത്തേലെഴുനേറ്റിരുന്നു "ദയിതേ, പോകുന്നു ഞാ"നെന്നു കേ--
ട്ടോമല്‍ക്കണ്ണിണനീരണിഞ്ഞ വദനപ്പൂവോടു ഗാഢം തദാ
പൂമേനിത്തളിരൊന്നു ചേര്‍ "ത്തഹമിനിക്കാണുന്നതെ"ന്നെന്നക--
പ്പൂമാലോടളിവേണി ചൊന്ന മധുരച്ചൊല്ലിന്നു കൊല്ലുന്നു മാം.

കവി : പൂന്തോട്ടത്തു നമ്പൂതിരി

ശ്ലോകം 26 : പത്രം വിസ്തൃതമത്ര...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പത്രം വിസ്തൃതമത്ര തുമ്പമലര്‍ തോറ്റോടീടിനോരന്നവും
പുത്തന്‍ നെയ്‌ കനിയെപ്പഴുത്ത പഴവും കാളിപ്പഴം കാളനും
പത്തഞ്ഞൂറുകറിയ്ക്കുദാസ്യമിയലും നാരങ്ങയും മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിര്‍മോര്‍ തട്ടാതെ കിട്ടും ശുഭം

കവി: കുഞ്ചന്‍ നമ്പ്യാര്‍

ശ്ലോകം 27 : പാടത്തുംകര നീളെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാടത്തുംകര നീളെ നീലനിറമായ്‌ വേലിയ്ക്കൊരാഘോഷമാ--
യാടി,ത്തൂങ്ങി,യല,ഞ്ഞുലഞ്ഞു സുകൃതം കൈക്കൊണ്ടിരിയ്ക്കും വിധൌ
പാരാതെ വരികെന്റെ കയ്യിലധുനാ പീയൂഷഡംഭത്തെയും
ഭേദിച്ചന്‍പൊടു കയ്പവല്ലി തരസാ പെറ്റുള്ള പൈതങ്ങളേ!

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 28 : പാലാഴിത്തിരമാല നാലുപുറവും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാലാഴിത്തിരമാല നാലുപുറവും തട്ടിക്കുലുക്കുമ്പൊഴും
വേലപ്പെണ്ണടിരണ്ടുമാത്തകുതുകം മെല്ലെത്തലോടുമ്പൊഴും
പാലിക്കാനമരര്‍ഷിമാര്‍ സ്തുതികഥാഗീതം പൊഴിക്കുമ്പൊഴും
ചേലില്‍ ചാഞ്ഞുകിടന്നുറങ്ങുമുടയോനേകട്ടെയുത്തേജനം!

കവി: വി.കെ.ഗോവിന്ദന്‍ നായര്‍

ശ്ലോകം 29 : പയ്യീച്ച പൂച്ച പുലി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

പയ്യീച്ച പൂച്ച പുലി വണ്ടെലി ഞണ്ടു പച്ച--
പ്പയ്യെന്നു തൊട്ടു പലമാതിരിയായ ജന്മം
പയ്യെക്കഴിഞ്ഞു പുനരിപ്പുരുഷാകൃതിത്വം
കയ്യില്‍ കിടച്ചതു കളഞ്ഞു കുളിച്ചിടല്ലേ!

കവി: ശീവൊള്ളി

ശ്ലോകം 30 : പേര്‍ കാളും കവിമല്ലരെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പേര്‍ കാളും കവിമല്ലരെ പ്രതിമയാല്‍ ഛായാപടത്താല്‍ വൃഥാ
ലോകം സ്മാരകമേര്‍പ്പെടുത്തിയഭിനന്ദിക്കുന്നതായ്‌ കാണ്മു നാം;
പോകുന്നീലതുകാണുവാന്‍ സഹൃദയന്മാരും, നമുക്കക്ഷര--
ശ്ലോകത്തില്‍ സ്മരണീയര്‍ തന്‍ കൃതികളെച്ചൊല്ലാ, മതല്ലേ സുഖം?

കവി: വി.കെ.ഗോവിന്ദന്‍ നായര്‍??

ശ്ലോകം 31 : പാലിയ്ക്കാനായ്‌ ഭുവനമഖിലം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മന്ദാക്രാന്ത

പാലിയ്ക്കാനായ്‌ ഭുവനമഖിലം ഭൂതലേ ജാതനായ--
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരില്‍ നീ കാഴ്ചയായ്‌ വെച്ചിടേണം
മൌലിക്കെട്ടില്‍ത്തിരുകുമതിനെത്തീര്‍ച്ചയായ്‌ ഭക്തദാസന്‍

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ മയൂരസന്ദേശത്തില്‍ നിന്നു്‌.

ശ്ലോകം 32 : പാരാവാരമതിങ്കലുള്ള...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാരാവാരമതിങ്കലുള്ള തിരപോല്‍ വാരിച്ചൊരിഞ്ഞേറ്റവും
നേരമ്പോക്കുകളാര്‍ന്ന പദ്യനിരകൊണ്ടീരേഴു ലോകത്തിലും
പാരം കീര്‍ത്തി നിറച്ചിടുന്ന ധരണീദേവാഗ്രഗണ്യാ! ഭവാന്‍
പാരാതങ്ങു ചമച്ച രാജചരിതശ്ലോകങ്ങളും കണ്ടു ഞാന്‍.

ഏറ്റുമാനൂര്‍ തിരുവമ്പാടി കൊച്ചുനമ്പൂരി വെണ്മണിമഹന്‍ നമ്പൂരിക്കയച്ചുകൊടുത്തത്‌.

ശ്ലോകം 33 : പാതിക്കെട്ടു കൊതിച്ചു ഞാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാതിക്കെട്ടു കൊതിച്ചു ഞാന്‍ പലതരം തല്‍പ്പാതിയില്‍പ്പാതിയില്‍--
പ്പാതിത്വത്തൊടു പാതിയാടി പലതും പാഹീതി മുന്‍പായഹോ!
പാതിച്ചോര്‍നടയാള്‍ക്കു പാതി നയനം പോലും വിടര്‍ന്നീല, യി--
പ്പാരുഷ്യത്തൊടു പാതിവിന്ദശരനും പാതിപ്പെടുത്തുന്നു മാം!

കവി: കൊടുങ്ങല്ലൂര്‍ വിദ്വാന്‍ ഇളയതമ്പുരാന്‍

ശ്ലോകം 34 : പുരനാരികളെപ്പുണര്‍ന്നവന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വിയോഗിനി

പുരനാരികളെപ്പുണര്‍ന്നവന്‍,
പരദാരങ്ങളെയാസ്വദിച്ചവന്‍,
പരപീഡനമാത്മലീലയായ്‌
പരിശീലിച്ച പരസ്വഹാരി ഞാന്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാനസാന്തരം എന്ന കവിതയില്‍ നിന്നു്‌.

ശ്ലോകം 35 : പെയ്യും പീയൂഷമോലും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

പെയ്യും പീയൂഷമോലും കൃതികളൊരു ഞൊടിക്കുള്ളു ലക്ഷോപലക്ഷം
തയ്യാറാക്കുന്ന നാക്കുള്ളൊരു കവികളിലെന്‍ നാമമൊന്നാമതാകാന്‍
പയ്യെപ്പൂര്‍ണ്ണാനുകമ്പാമൃതമിടകലരും തൃക്കടക്കണ്ണെടുത്തൊ--
ന്നിയ്യുള്ളോനില്‍ പ്രയോഗിക്കുക പരമശിവന്‍ തന്റെ പുണ്യത്തിടമ്പേ!

കവി: ശീവൊള്ളി

ശ്ലോകം 36 : പരോപകാരായ ഫലന്തി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഉപേന്ദ്രവജ്ര

പരോപകാരായ ഫലന്തി വൃക്ഷാഃ
പരോപകാരായ വഹന്തി നദ്യഃ
പരോപകാരായ ദുഹന്തി ഗാവഃ
പരോപകാരാര്‍ത്ഥമിദം ശരീരം

ശ്ലോകം 37 : പരമതനുശരീരേ! ത്വാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

പരമതനുശരീരേ! ത്വാം തപിപ്പിച്ചിടുന്നൂ
പരമതനുരജസ്രം മാം ദഹിപ്പിച്ചിടുന്നൂ
പരവശത ദിനത്താലമ്പിളിക്കെത്രയുണ്ടോ
പരഭൃതമൊഴി! പാര്‍ത്താലാമ്പലിന്നത്രയില്ല.

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ മണിപ്രവാളശാകുന്തളത്തില്‍ നിന്നു്‌.

ശ്ലോകം 38 : പാരിന്നീരേഴിനെല്ലാറ്റിനും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

പാരിന്നീരേഴിനെല്ലാറ്റിനുമധിപതിയായ്‌, സ്വീയ മങ്ഗല്യരൂപം
നേരില്‍ക്കാണിച്ചുകൊണ്ടേ ഗുരുപവനപുരത്തമ്പുമെന്‍ തമ്പുരാനേ,
പൂരിച്ചുള്ളില്‍ തുളുമ്പീടുകിലരിയ ഭവദ്ഭക്തി മര്‍ത്ത്യര്‍ക്കശേഷം
കോരിക്കോരിക്കൊടുപ്പൂ സുമധുരപരമാനന്ദപീയൂഷയൂഷം

പ്രേംജിയുടെ നാല്‍ക്കാലികളില്‍ നിന്നു്‌.

ശ്ലോകം 39 : പറഞ്ഞ കാര്യം പശുവും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വംശസ്ഥം

പറഞ്ഞ കാര്യം പശുവും ഗ്രഹിച്ചിടും
ഹയാദി ഭാരങ്ങളെടുപ്പതില്ലയോ?
പറഞ്ഞിടാതേയുമറിഞ്ഞിടും പുമാന്‍
പരേങ്ഗിതജ്ഞാനമതിന്നു ബുദ്ധി കേള്‍!

കേ സി കേശവ പിള്ളയുടെ സുഭാഷിതരത്നാകരത്തില്‍ നിന്നു്‌.

ശ്ലോകം 40 : പാരം പാരാകെ വേണ്ടും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പാരം പാരാകെ വേണ്ടും പരിചിനു കടലാസ്സാക്കി, നീരാഴമേറും
പാരാവാരത്തെയെല്ലാം പരശിവദയിതേ, നന്മഷിപ്പാത്രമാക്കി,
പോരാ, നിശ്ശേഷപക്ഷിപ്പരിഷകളുടെയും തൂവലും പൂ, ണ്ടതന്ദ്ര--
ന്മാരായ്‌ ബാണാസുരന്മാര്‍ പലരെഴുതുകിലും തീരുമോ നിന്‍ ഗുണങ്ങള്‍?

വള്ളത്തോളിന്റെ ദേവീസ്തവത്തില്‍ നിന്നു്‌.

ശ്ലോകം 41 : പാടില്ലാ നീലവണ്ടേ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

പാടില്ലാ നീലവണ്ടേ സ്മരനുടെ വളര്‍വില്ലിന്റെ ഝങ്കാരനാദം
പാടിപ്പാടിപ്പറന്നെന്‍ പ്രിയയുടെ വദനാംഭോരുഹം ചുറ്റിനില്‍ക്കാന്‍
പേടിച്ചിട്ടല്ല -- ഭര്‍ത്തൃപ്രണിഹിതമതിയാണെന്റെ ജീവേശി -- യെങ്കില്‍--
ക്കൂടി, ക്കാടന്‍, കുരൂപന്‍, കുമതി വിതറുമാവെണ്മയില്‍ കന്മഷം നീ.

കവി : പ്രേംജി

ശ്ലോകം 42 : പേറ്റ്ക്കീറിപ്പൊളിഞ്ഞ്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

പേറ്റ്ക്കീറിപ്പൊളിഞ്ഞോരുടുതുണിയിലിനിസ്സൂചികുത്തേ, ണ്ടഴിക്കാന്‍
പറ്റി, ല്ലീ ജീര്‍ണ്ണവാസസ്സുയിരിനൊടുരുകിച്ചേര്‍ന്നതാണെന്നു തോന്നും
പെറ്റും കൊന്നും കളിക്കും പ്രകൃതിയുടെ ഹിതത്തിന്നു കുമ്പിട്ടിടാനേ
പറ്റൂ, തോണിക്കകത്തോടിയ പഥിക, ഭവാനെത്ര ലാഭിച്ചു നേരം?

കവി : വി. കെ. ഗോവിന്ദന്‍ നായര്‍

ശ്ലോകം 43 : പ്രാതഃകാലം വരുമ്പോള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പ്രാതഃകാലം വരുമ്പോള്‍, ത്തവ ചരമ കഥാ സ്മാരകം പോലെ പാടും
ഗീതത്തേക്കൊണ്ട ഘണ്ടാമണി വെളിയിലയച്ചൊരു ഞാനൊറ്റയായി
പ്രേതത്തെപ്പോലെ മുറ്റത്തണയുകിലൊലിവറ്റോമനക്കാറ്റു പുല്‍കും
കൈതപ്പൂവെന്നെ നോക്കി ത്രപയൊടപഹസിച്ചീടുമേ വാദമില്ല

വി. സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപത്തില്‍ നിന്നു്‌.

ശ്ലോകം 44 : പ്രേമം മാംസനിബദ്ധമല്ല...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"പ്രേമം മാംസനിബദ്ധമല്ല!" -- കവികള്‍ക്കെന്താണു വയ്യാത്ത, തീ
ലോകം തന്നെ മറിച്ചു വെയ്ക്കുമവരോ സങ്കല്‍പസമ്രാട്ടുകള്‍
പ്രേമം ശുഷ്കവികാരമ,ല്ലതു വെറും വൈക്കോലിനോടാവത,--
ല്ലാണെങ്കില്‍ സഹതാപമെന്നതിനു പേര്‍, പ്രേമത്തെ വിട്ടേക്കുക!

ഏവൂര്‍ പരമേശ്വരന്റെ മോഡേണ്‍ മുക്തകങ്ങളില്‍ നിന്നു്‌.

ശ്ലോകം 45 : പോരാമെങ്കിലൊരാള്‍ക്കുവേണ്ടി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പോരാമെങ്കിലൊരാള്‍ക്കുവേണ്ടി,യപരന്നേകാം നമുക്കുള്ളൊരീ
പാരാവാരമതെന്നപോലെ വിലസും സേനാഗണം തല്‍ക്ഷണം
നേരൊക്കെപ്പറയാം നിരായുധനതായ്‌ നില്‍ക്കുന്നതല്ലാതെ വന്‍
പോരിന്നായുധമേല്‍ക്കയും തൊടുകയും പൊയ്യല്ല ചെയ്യില്ല ഞാന്‍

നടുവത്തച്ഛന്‍ നമ്പൂതിരിയുടെ ഭഗവദ്ദൂതു്‌ നാടകപരിഭാഷയില്‍ നിന്നു്‌.

ശ്ലോകം 46 : നാദത്താലുലകം ചമച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാദത്താലുലകം ചമച്ചു, നിതരാം പാലിച്ചു, കല്‍പാന്തനിര്‍--
ഭേദത്താലുപസംഹരി, ച്ചതിലെഴും ബീജാക്ഷരത്താല്‍ ക്രമാല്‍,
സാദം വി, ട്ടുലകങ്ങള്‍ തീര്‍ത്തരുളലാമീയക്ഷരശ്ലോകസം--
വാദത്തില്‍ ശിവശക്തികള്‍ക്കിയലുമാഹ്ലാദം നമുക്കാശ്രയം!

കവി : വെയിലോപ്പിള്ളി

ശ്ലോകം 47 : സ്വേദാണ്ഡോത്ഭിജ്ജരാ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

സ്വേദാണ്ഡോത്ഭിജ്ജരായൂത്ഭവതനുപടലീ സാഗരദ്വീപശെയില--
വ്യാദീര്‍ണ ബ്രഹ്മഗോളപ്രചുരശതകുലം, നിന്നകത്താകമൂലം.
ആധാരാധാരമമ്മേ തവതനു, ചെറുതല്ലിന്ദ്രജാലം നിനച്ചാ--
ലാധേയാധേയവും മേ, അണുവിലുമയിതേ, നിത്യസാന്നിധ്യമൂലം.

ശ്ലോകം 48 : ആകാശങ്ങളെയണ്ഡരാശികളൊടും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമായ്‌
ഈ കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്‌
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും ദുഃഖീകരിക്കുന്നതാ--
മേകാന്താദ്വയശാന്തിഭൂവിനു നമസ്കാരം, നമസ്കാരമേ!

കുമാരനാശാന്റെ പ്രരോദനത്തില്‍നിന്നു്‌.

ശ്ലോകം 49 : ശങ്കാഹീനം ശശാങ്കാ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ശങ്കാഹീനം ശശാങ്കാമലതരയശസാ കേരളോല്‍പന്നഭാഷാ--
വങ്കാട്ടില്‍ സഞ്ചരിയ്ക്കും സിതമണി ധരണീദേവഹര്യക്ഷവര്യന്‍
ഹുങ്കാരത്തോടെതിര്‍ക്കും കരിവരനിടിലം തച്ചുടയ്ക്കുമ്പൊള്‍ നിന്ദാ--
ഹങ്കാരം പൂണ്ട നീയാമൊരു കുറുനരിയെക്കൂസുമോ കുന്നി പോലും?

കവി : വെണ്മണി മഹന്‍

ശ്ലോകം 50 : ഹേ പത്മാക്ഷ, ഭവാന്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹേ പത്മാക്ഷ, ഭവാന്‍ വരാഞ്ഞിതുവരെ ക്ലേശിച്ച സാധ്വിക്കു സ--
ന്താപപ്പെട്ടു പുലര്‍ത്തിടേണമിനിയും മൂവ്വാണ്ടു മുന്നാളിനാല്‍.
ആപത്തിന്നുകടന്നു വൃത്തമധനന്‍ തന്‍ ബ്രഹ്മഹത്യാ മഹാ--
പാപത്തില്‍ ബത പങ്കുകൊണ്ടു പൊഴുതേ പണ്ടത്തെ മുത്തശ്ശിമാര്‍!

വള്ളത്തോളിന്റെ വിലാസലതികയില്‍ നിന്നു്‌.

ശ്ലോകം 51 : അല്ലല്ലാ തിരുമേനിയാണ്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അല്ലല്ലാ തിരുമേനിയാ,ണിതടിയന്‍ വല്ലാതെ ശങ്കിച്ചുപോ--
യല്ലോ കണ്ട ദിനം മറന്നു, കഴുകിക്കാം കാ, ലിരിക്കാം സുഖം,
തെല്ലിക്കാറ്റു രസിക്കുമെങ്കിലടിയന്‍ വീശാം വിയര്‍ക്കുന്നമെ--
യ്യെല്ലാം, ചെല്ലമിതാ മുറയ്ക്കൊരു മുറുക്കാവാം കുറെക്കേമമായ്‌.

ശ്ലോകം 52 : തീരാഞ്ഞോ കൊതി, കട്ടവെണ്ണ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തീരാഞ്ഞോ കൊതി , കട്ടവെണ്ണ കഴിയെക്കൈ നക്കിയും കന്നുതന്‍
ചാരെപ്പിന്നെയണഞ്ഞു താട തടവിക്കൊഞ്ചിച്ചിരിച്ചങ്ങനെ
ചൌര്യത്തിന്‍ കഥ ചൊല്ലിടുന്ന ഹരിയെദ്ദര്‍ശിച്ചു ഹര്‍ഷാശ്രുവായ്‌
ദൂരത്തമ്മ, യടുത്തു നിന്നു പശു, ഞാന്‍ ഹൃത്താം തൊഴുത്തിങ്കലും.

കവി : പി. സി. മധുരാജ്‌.

ശ്ലോകം 53 : ചെന്താര്‍കാന്തികള്‍ ചിന്തും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചെന്താര്‍കാന്തികള്‍ ചിന്തുമന്തിസമയച്ചന്തം കലര്‍ന്നും ഭവാന്‍
നീന്തിച്ചെന്നഥ നൃത്തമാടിയമരും ദേവന്റെ തൃക്കൈകളില്‍
ചുറ്റിപ്പറ്റിയവറ്റിലിറ്റുമുതിരം തോരാത്തൊരാനത്തുകില്‍--
ക്കോലം ചാര്‍ത്തണമാടല്‍ വിട്ടുമ രസാല്‍ കണ്ടോട്ടെ നിന്‍ ഭക്തിയെ.

ഇ. ആര്‍. രാജരാജവര്‍മ്മയുടെ മേഘസന്ദേശം തര്‍ജ്ജമയില്‍ (1:36) നിന്നു്‌.

ശ്ലോകം 54 : ചാലേ മാലിനിയും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാലേ മാലിനിയും, മരാളമിഥുനം മേവും മണല്‍ത്തിട്ടയും,
ചോലയ്ക്കപ്പുറമായ്‌ മൃഗങ്ങള്‍ നിറയും ശെയിലേന്ദ്രപാദങ്ങളും,
ചീരം ചാര്‍ത്തിന വൃക്ഷമൊന്നതിനടിയ്ക്കായിട്ടു കാന്തന്റെ മെയ്‌
ചാരി, ക്കൊമ്പിലിടത്തുകണ്ണുരസുമാ മാന്‍പേടയും വേണ്ടതാം.

ഇ. ആര്‍. രാജരാജവര്‍മ്മയുടെ ശാകുന്തളം തര്‍ജ്ജമ (മലയാളശാകുന്തളം)യില്‍ നിന്നു്‌.

ശ്ലോകം 55 : ചെറ്റഴിഞ്ഞ ചികുരോത്കരാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

ചെറ്റഴിഞ്ഞ ചികുരോത്കരാം ചെറിയ താരകേശകല തോറ്റ തൂ--
നെറ്റിപാടു ചിതറും വിയര്‍പ്പിലൊളിവുറ്റു പറ്റിന ഘനാളകം
ഏറ്റുവാനഭിമുഖേകൃതപ്രതി നവപ്രതോദവലയാമൊരെന്‍--
പുറ്റു കാമപി കൃപാം കിരീടിരഥ രത്നദീപകലികാം ഭജേ

കവി : പൂന്താനം

ശ്ലോകം 56 : എന്തിന്നു ഭാരതധരേ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

എന്തിന്നു ഭാരതധരേ കരയുന്നു? പാര--
തന്ത്ര്യം നിനക്കു വിധികല്‍പിതമാണു തായേ!
ചിന്തിക്ക, ജാതിമദിരാന്ധരടിച്ചു തമ്മി--
ലന്തപ്പെടും തനയ,രെന്തിനയേ സ്വരാജ്യം?

കുമാരനാശാന്‍

ശ്ലോകം 57 : ചേരുന്നീലാരുമായെന്‍ ശ്രുതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ചേരുന്നീലാരുമായെന്‍ ശ്രുതി, പിരിമുറുകിപ്പൊട്ടിടുന്നൂ വലിയ്ക്കും--
തോറും, താളം പിഴയ്ക്കുന്നിതു പലകുറിയും, കാലുറപ്പീല നില്‍പ്പില്‍
ശിഷ്യയാക്കി എന്നുമാവാം.--
}ട്ടാരാലെന്‍ തെറ്റു തീര്‍ത്താ, ലുലകുമുഴുവനും കേളി കേള്‍പ്പിച്ചിടാം ഞാന്‍!

ശ്ലോകം 58 : മണ്ണില്‍പ്പൊട്ടിവിടര്‍ന്ന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മണ്ണില്‍പ്പൊട്ടിവിടര്‍ന്ന പൂ പുലരിയില്‍ പ്രത്യാശ പൂണ്ടാദരാല്‍
വിണ്ണിന്‍ മുന്തിരിനീര്‍ കുടിക്കുവതിനായ്‌ മേല്‍പോട്ടു നോക്കുന്ന പോല്‍
എണ്ണുന്നോ ഭയഭക്തിപൂര്‍വ്വമനിശം ധ്യാനിക്കുവാന്‍ ശൂന്യമാം
കിണ്ണം പോലിനി വിണ്ണു നിന്നെയദയം മണ്ണില്‍ക്കമിഴ്ത്തും വരെ.

എം. പി. അപ്പന്റെ ജീവിതോത്സവത്തില്‍ നിന്നു്‌. ഇത്‌ Omar Khayyam-ന്റെ Rubaiyat-ന്റെ പരിഭാഷയാണ്‌.

ശ്ലോകം 59 : എട്ടാണ്ടെത്തിയ തൈരും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എട്ടാണ്ടെത്തിയ തൈരു,മെന്റെ ശിവനേ ചുണ്ണാമ്പു ചോറും, പുഴു--
ക്കൂട്ടം തത്തിടുമുപ്പിലട്ടതുമഹോ കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളായ്‌ തീര്‍ത്തോരു കൂട്ടാനുമീ--
മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദ്ദി വരുമാമെര്‍ണ്ണാകുളം ഹോട്ടലില്‍.

കവി : ഒറവങ്കര

ശ്ലോകം 60 : പുറ്റിന്നുള്‍പ്പാതി ദേഹം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പുറ്റിന്നുള്‍പ്പാതി ദേഹം മുഴുകി, യൊരരവച്ചട്ട പൂണൂലുമായി--
ച്ചുറ്റിക്കെട്ടിപ്പിണഞ്ഞുള്ളൊരു പഴയ ലതാമണ്ഡലാനദ്ധകണ്ഠന്‍,
പറ്റിത്തോളാര്‍ന്നു കൂട്ടില്‍ കുരുവികള്‍ കുടികൊള്ളും ജടാജൂടമോടേ
കുറ്റിയ്ക്കൊത്തമ്മുനീന്ദ്രന്‍ കതിരവനെതിരായങ്ങു നില്‍ക്കുന്ന ദിക്കില്‍.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മണിപ്രവാളശാകുന്തളത്തില്‍ നിന്നു്‌.

ശ്ലോകം 61 : പാടിപ്പാടിയനന്തമാധുരി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാടിപ്പാടിയനന്തമാധുരിചൊരി, ഞ്ഞാലോലമെന്‍ ചന്ദന--
ക്കാടിന്‍ ശാദ്വല സാന്ദ്രകാന്തിയിലഴിഞ്ഞാടും കളാലാപിനി.
കൂടിക്കൂടിവരുന്ന രാഗമൊടു ഞാന്‍, നിന്‍ പഞ്ചവര്‍ണ്ണക്കിളി--
ക്കൂടിന്‍ വാതിലില്‍ വെയ്ക്കുമിപ്പഴയരിക്കാണിക്ക, കൈക്കൊള്ളുമോ?

ശ്ലോകം 62 : കാടത്തത്തെ മനസ്സിലിട്ടു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാടത്തത്തെ മനസ്സിലിട്ടു കവിയായ്‌ മാറ്റുന്ന വല്‌മീകമു--
ണ്ടോടപ്പുല്‍ക്കുഴലിന്റെ ഗീതയെഴുതിസ്സൂക്ഷിച്ച പൊന്നോലയും
കോടക്കാര്‍നിര കൊണ്ടുവന്ന മനുജാത്മാവിന്റെ കണ്ണീരുമായ്‌
മൂടല്‍മഞ്ഞില്‍ വിരിഞ്ഞു നില്‍ക്കുമിവിടെപ്പൂക്കും വനജ്യോത്സ്നകള്‍.

വയലാറിന്റെ സര്‍ഗ്ഗസങ്ഗീതത്തില്‍നിന്നു്‌.

ശ്ലോകം 63 : കളാമലമൃദുസ്വരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

കളാമലമൃദുസ്വരം ശിശുകുമാരനവ്യക്തമായ്‌
ഗുളാധിക സുമാധുരീ ഭരിതമോതിടും ഗീരിനും
ഗളാഗളിമഹാഹവം കിമപി ചെയ്തു വന്‍തോല്‍വിയില്‍
ജളാശയത ചേര്‍ത്തിടും പടി ലസിപ്പു സത്കാവ്യമേ

കവി : പന്തളം കേരള വര്‍മ്മ

ശ്ലോകം 64 : ഗോവൃന്ദം മേച്ചു വൃന്ദാവനഭുവി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ഗോവൃന്ദം മേച്ചു വൃന്ദാവനഭുവി ഭുവനം മൂന്നിനും മൂലമാകും
ഗോവിന്ദന്‍ പന്തടിച്ചും പലവക കളിയാല്‍ ക്ഷീണനായ്‌ മാറിടുമ്പോള്‍
ആവിര്‍മോദാലശോകച്ചെറുതളിരുകളാലാശുവീശിത്തലോടി--
ജ്ജീവിപ്പിക്കുന്ന ഗോപീജനനിര നിരയം നീക്കണം നിത്യവും മേ.

ശ്ലോകം 65 : അഴുക്കിലടി പൂണ്ടതാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പൃഥ്വി

അഴുക്കിലടി പൂണ്ടതാമരിയ താമരേ! സൂര്യനായ്‌
മിഴിക്കുമിമയല്ലി തന്നകമുറന്നതാം തേന്‍കണം,
തിമര്‍ത്തു മുകരുന്നതോ തിമിരഖണ്ഡമാം വണ്ടു, നീ--
യമര്‍ത്തിയ വിഷാദവും വിമലഗന്ധമായ്‌ വാര്‍ന്നുവോ?

ആര്യാംബിക. എസ്‌.വി.യുടെ തേന്‍കണം എന്ന കവിത.

ശ്ലോകം 66 : തെച്ചിപ്പൂവില്‍പ്പതങ്ഗ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തെച്ചിപ്പൂവില്‍പ്പതങ്ഗദ്യുതിവിതതിമയേ ചേര്‍ത്തു ശൃംഗാരലക്ഷ്മീ--
മര്‍ച്ചിപ്പാന്‍ മാരഭൂപാലനു ജലധിമണിച്ചാണമേലേണനേത്ര!
വച്ചപ്പാടുണ്ടു പാര്‍ത്താലിതു തുഹിനകരന്‍ കിങ്കരന്‍ തന്‍കരം കൊ--
ണ്ടച്ചച്ചോ! കാണരയ്ക്കിന്നതു നുരനിരയാം ചന്ദനം ചന്ദ്രലേഖേ!

അര്‍ത്ഥാലങ്കാരസംക്ഷേപത്തില്‍ നിന്നു്‌.

ശ്ലോകം 67 : വിശ്വാധീശ്വര, രൂപ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിശ്വാധീശ്വര, രൂപയായിരമെനിക്കീറോട്ടിലെങ്ങാന്‍ കിട--
ന്നാശ്വാസത്തൊടു കിട്ടിയെങ്കി, ലവിടെയ്ക്കേകാമതില്‍പ്പാതി ഞാന്‍
വിശ്വാസം കുറവെങ്കിലോ, തിരുവടിക്കുള്ളോരു പങ്കാദ്യമായ്‌
ഇച്ഛായോഗ്യമെടുത്തു ബാക്കി തരണേ പിന്നെന്തു പേടിക്കുവാന്‍?

ശ്ലോകം 68 : വിനതയുടെ വിഷാദം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

വിനതയുടെ വിഷാദം തീര്‍ക്കുവാനായ്‌ ക്ഷണം ത--
ത്തനയനമൃതകുംഭം പണ്ടുപോയ്ക്കൊണ്ടുവന്നു;
ജനകജനനിമാര്‍ തന്‍ ദുഃഖമേറ്റെടുവാനി--
ത്തനയരയുതലക്ഷം തദ്ഘടം പേറിടുന്നു.

ഉള്ളൂരിന്റെ ഉമാകേരളത്തില്‍ നിന്നു്‌.

ശ്ലോകം 69 : ജില്ലാദ്ധ്യക്ഷന്റെ ചോദ്യം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ജില്ലാദ്ധ്യക്ഷന്റെ ചോദ്യം -- "ജനകനൃപതി തന്‍ വില്ലെടുത്താരൊടിച്ചാന്‍?";
"അല്ലേ ഞാനല്ല" -- വിദ്യാര്‍ത്ഥികളതിഭയമോടുത്തരം ചൊല്ലിയേവം
തെല്ലും കൂസാതെയദ്ധ്യാപകനതിവിനയത്തോടെ "യെന്‍ ക്ലാസിലാരും
വില്ലല്ലീച്ചൂരല്‍ പോലും തൊടുവതിനു തുനിഞ്ഞീടുകി"ല്ലെന്നുരച്ചാന്‍

ശ്ലോകം 70 : തായയ്ക്കും താതനും നിന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

തായയ്ക്കും താതനും നിന്‍ ജനനകഥയറിഞ്ഞന്നുതൊട്ടേ തുറുങ്കില്‍--
ച്ചായാറായീ, യശോദാദികളസുരഭടദ്രോഹഭീയാല്‍ വലഞ്ഞൂ
ആയര്‍പ്പെണ്ണുങ്ങള്‍ വെണ്ണക്കളവിലുമലരമ്പിങ്കലും പമ്പരം പോ--
ലായീ കാര്‍വര്‍ണ്ണ, നീയാര്‍ക്കഭയമരുളിയെന്നൊന്നു ചൊല്ലിത്തരാമോ?

വി. കെ. ഗോവിന്ദന്‍ നായരുടെ അവില്‍പ്പൊതിയില്‍ നിന്നു്‌.

ശ്ലോകം 71 : ആളീടും പ്രേമമോടെ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ആളീടും പ്രേമമോടേ, കടമിഴിമുനകൊണ്ടാഞ്ഞു നീയൊന്നുതല്ലു--
മ്പോളിക്കല്ലും കുലുങ്ങും, മൃദുലഹൃദയനാം ശര്‍വ്വനിങ്ങെന്തുപിന്നെ?
ആളീവാക്കീവിധം കേട്ടളവവളെയുടന്‍ പുഞ്ചിരിക്കൊണ്ടു കേളീ--
നാളീകത്താലടിയ്ക്കും നഗതനയ, ശുഭം നല്‍കണം നാളില്‍ നാളില്‍!

കവി : ജി. ശങ്കരക്കുറുപ്പു്‌

ശ്ലോകം 72 : അംഭോരുഹ വാടീകുല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മദനര്‍ത്ത

അംഭോരുഹ വാടീകുല സംഭോഗരസഞ്ജം
ദംഭോളി ധരാദ്യൈരപി സംഭാവിതമൂര്‍ത്തിം
ഗുംഫേത മഹത്ത്വം ഹൃദി സന്ധായ വിധാനം
സമ്പൂര്‍ണ്ണമുപാസേ ജയ ഭാനോ ഭഗവാനേ

ശ്ലോകം 73 : ഗണപതി ഭഗവാനും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പുഷ്പിതാഗ്ര

ഗണപതി ഭഗവാനുമബ്ജയോനി--
പ്രണയിനിയാകിയ ദേവി വാണി താനും
ഗുണനിധി ഗുരുനാഥനും സദാ മേ
തുണയരുളീടുക കാവ്യ ബന്ധനാര്‍ത്ഥം.

കുഞ്ചന്‍ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തില്‍ നിന്നു്‌.

ശ്ലോകം 74 : ഗദകബളിതമെന്റെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ഗദകബളിതമെന്റെ കര്‍ണ്ണയുഗ്മം
വദനവിഭൂഷണമാത്രമായ്‌ ചമഞ്ഞു
കദനമിതൊഴിവാക്കുകംബികേ, നിന്‍
പദസരസീരുഹദാസനല്ലയോ ഞാന്‍?

വള്ളത്തോളിന്റെ ബധിരവിലാപത്തില്‍ നിന്നു്‌.

ശ്ലോകം 75 : കൊത്തിക്കൊത്തി രസിച്ചുകൊള്‍ക...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൊത്തിക്കൊത്തി രസിച്ചുകൊള്‍ക, മതിയാകട്ടേ നിന, ക്കാര്‍ദ്രമെന്‍
ഹൃത്തില്‍ കുത്തിയടിച്ചിറക്കുക കൊടുംകൊ, ക്കെന്തുതാനാകിലും.
മറ്റില്ലാ മമവാഞ്ഛ, യെന്നില്‍ നിലനിന്നാവൂ, തിരിച്ചീ മരം--
കൊത്തിക്കും തണലേ കൊടുത്തരുളുവാന്‍ പറ്റും കരു, ത്തീശ്വരാ..!

കവി: കെ.എന്‍. ദുര്‍ഗ്ഗാദത്തന്‍ ഭട്ടതിരിപ്പാട്‌ (കെ. എന്‍. ഡി)

ശ്ലോകം 76 : മാന്യന്മാര്‍ പലരും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാന്യന്മാര്‍ പലരും നിറഞ്ഞ സഭയില്‍ ദുര്‍ബുദ്ധി ദുശ്ശാസനന്‍
ചെന്നാദ്രൌപദി ദേവി തന്റെ ചികുരം ചുറ്റിപ്പിടിച്ചങ്ങിനെ
നിന്നീടട്ടെ, വലിച്ചിഴച്ചതു കിടക്കട്ടേ, മഹാ കഷ്ടമ--
ത്തന്വങ്ഗീമണി തന്നുടുപ്പുടവ തന്‍ കൈകൊണ്ടഴിച്ചീലയോ?

നടുവത്തു്‌ അച്ഛന്‍ നമ്പൂതിരിയുടെ ഭഗവദ്ദൂതു്‌ നാടകത്തില്‍ നിന്നു്‌.

ശ്ലോകം 77 : നിഗമകല്‍പതരോര്‍ഗ്ഗളിതം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

നിഗമകല്‍പതരോര്‍ഗ്ഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം
മുഹുരഹോ രസികാഃ ഭുവി ഭാവുകാഃ

ഭാഗവതത്തിലെ വന്ദനശ്ലോകം.

ശ്ലോകം 78 : പ്രശമിതേന്ദൃയനായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

പ്രശമിതേന്ദൃയനായ്‌ രസയന്നു കൈ--
വശമണഞ്ഞതു പിന്നെ മഹാരഥന്‍
ദശരഥന്‍ നൃവരപ്രഭു കാത്തുതേ
ഭൃശമവന്‍, ശമവന്‍പുമെഴുന്നവന്‍

കുണ്ടൂര്‍ നാരായണമേനോന്റെ രഘുവംശം തര്‍ജ്ജമയില്‍ നിന്നു്‌.

ശ്ലോകം 79 : ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു മുറിസ്സോമന്‍ കറുപ്പും ഗളേ
കണ്ടാല്‍ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും
തോലെന്യേ തുണിയില്ല തെല്ലുമരയില്‍ കേളേറ്റുമാനൂരെഴും
പോറ്റീ! നിന്റെ ചരിത്രമദ്ഭുതമഹോ! ഭര്‍ഗ്ഗായ തുഭ്യം നമഃ

കവി : ചങ്ങനാശ്ശേരി രവിവര്‍മ്മ

ശ്ലോകം 80 : തേരോടിക്കെ, ക്കടക്കണ്മുന...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

തേരോടിക്കെ, ക്കടക്കണ്മുന കണവനിലര്‍പ്പിച്ചതേയുള്ളു ധീരം
പോരാടിപ്പിക്കുവാന്‍ തന്‍ സ്വജനമഹിതമായ്‌ കണ്ടനേരം സുഭദ്ര;
തേരോടിക്കെക്കിരീടിക്കഖിലപതി മിനക്കെട്ടു വേദാന്ത ചിന്താ--
സാരം ചൊല്ലേണ്ടിവന്നൂ, കമനിയുടെ കടക്കണ്ണു ഗീതയ്ക്കു മീതെ!

വി. കെ. ജി.യുടെ ഒരു സമസ്യാപൂരണം.

ശ്ലോകം 81 : താഡിക്കേണ്ടെന്നു ചൊല്ലി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

താഡിക്കേണ്ടെന്നു ചൊല്ലി, ക്കൊടിയ തടിയുമായ്‌ പ്രാണ നിര്യാണ കാല--
ത്തോടിച്ചാടിക്കൃതാന്തത്തതടിയനടിയനെപ്പേടി കാട്ടും ദശായാം
കോടക്കാര്‍മേഘവര്‍ണ്ണം തടവിന വനമാലാവിഭൂഷാഞ്ചിതം മേ
കൂടെക്കാണായ്‌ വരേണം തിരുവുടലരികേ, കൂടല്‍മാണിക്യമേ മേ!

കവി : ഉണ്ണായി വാര്യര്‍

ശ്ലോകം 82 : കോടക്കാര്‍വര്‍ണ്ണനോടക്കുഴലൊടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കോടക്കാര്‍വര്‍ണ്ണനോടക്കുഴലൊടു കളി വിട്ടോടിവന്നമ്മ തന്റേ
മാടൊക്കും പോര്‍മുലപ്പാലമിതരുചി ഭുജിച്ചാശ്വസിക്കും ദശായാം
ഓടി ക്രീഡിച്ചു വാടീടിന വദനകലാനാഥഘര്‍മ്മാമൃതത്തെ--
ക്കൂടെക്കൂടെത്തുടയ്ക്കും സുകൃതനിധി യശോദാകരം കൈതൊഴുന്നേന്‍!

കവി : വെണ്മണി അച്ഛന്‍ നമ്പൂതിരി

ശ്ലോകം 83 : ഒട്ടാണ്ടെന്നച്ഛനത്യാദരമൊടു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ഒട്ടാണ്ടെന്നച്ഛനത്യാദരമൊടു തവ തൃക്കോവിലില്‍ ശാന്തി ചെയ്തൂ
മുട്ടാതെന്നമ്മ ഭക്ത്യാ തൊഴുതു നടയില്‍നിന്നങ്ങയെത്തിങ്ങള്‍ തോറും
കിട്ടാന്‍ പാടില്ലയോ തത്കൃതസുകൃതമിവന്നല്‍പവും? ഭ്രഷ്ടനാക്ക--
പ്പെട്ടാലും പുത്രനില്ലേ പിതൃജനമുതലില്‍ പിന്തുടര്‍ച്ചാവകാശം?

കവി : പ്രേംജി.

ശ്ലോകം 84 : കേളീലോലമുദാര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കേളീലോലമുദാരനാദമുരളീനാളീനിലീനാധരം
ധൂളീധൂസരകാന്തകുന്തളഭരവ്യാസങ്ഗിപിഞ്ഛാഞ്ചലം
നാളീകായതലോചനം നവഘനശ്യാമം ക്വണത്കിങ്ങിണീ--
പാളീദന്ദുര പിങ്ഗളാംബരധരം ഗോപാലബാലം ഭജേ

മാനവേദരാജായുടെ കൃഷ്ണഗീതിയില്‍ നിന്നു്‌.

ശ്ലോകം 85 : നാവെപ്പോള്‍ മുരളുന്നതും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാവെപ്പോള്‍ മുരളുന്നതും പരുഷമാം ഹുങ്കാരമാണെങ്കിലും,
ഭാവം താളമിതൊക്കെയെന്റെ ധിഷണയ്ക്കപ്രാപ്യമാണെങ്കിലും,
നീ വാഗ്വര്‍ഷിണി, നൂപുരധ്വനിയുതിര്‍ത്തെത്തീടവേ, കേള്‍ക്കുവാ--
നാവും മച്ഛൃതികള്‍ക്കു - ഞാനവനിയില്‍ സങ്ഗീതമേ, ഭാഗ്യവാന്‍!

ഉമേഷിന്റെ സ്വന്തം കൃതി.

ശ്ലോകം 86 : നേരോര്‍ക്കുമ്പോള്‍ പ്രമാണം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

നേരോര്‍ക്കുമ്പോള്‍ പ്രമാണം ഗുണഗണമതുതാനാണു ദിഗ്ഭേദമല്ലാ
ചേരും ദൃഷ്ടാന്തമോതുന്നതിനിവിടെ വിശേഷിച്ചു വേറിട്ടുവേണ്ടാ
താരില്‍ത്തേന്‍വാണി, നിന്‍ പോര്‍മുലകളിലണിയും ചന്ദനച്ചാറുമോമല്‍--
ച്ചാരുശ്രീ ചന്ദ്രശോഭാശുഭരുചി ചിതറും ഹാരവും പോരുമല്ലോ.

ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തര്‍ജ്ജമ ചെയ്തതില്‍ നിന്നും.

ശ്ലോകം 87 : തേന്‍ തരുന്ന കനി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

തേന്‍ തരുന്ന കനി പാണ്ടിനാടു "തേന്‍--
കായ"യെന്നു മൊഴിചാര്‍ത്തി നില്‍ക്കവേ
മെച്ചമാര്‍ന്ന നറുതേന്‍ കണക്കെയി--
ങ്ങുച്ചരിപ്പു മലയാളി തേങ്ങയില്‍!

ശ്ലോകം 88 : മാറു ചേര്‍ത്ത വരനെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

മാറു ചേര്‍ത്ത വരനെപ്പുണര്‍ന്നു വാ--
മോരു നല്‍കി മുഖമാഗ്രഹിക്കവേ
ചാരുകാഞ്ചി തൊടുമാ വരന്റെ കൈ--
ത്താരു തട്ടല്‍ വളരെപ്പതുക്കെയായ്‌.

കുണ്ടൂര്‍ നാരായണമേനോന്റെ കുമാരസംഭവം തര്‍ജ്ജമയില്‍ (8:14) നിന്നു്‌.

ശ്ലോകം 89 : ചന്ദ്രശേഖര, പ്രപഞ്ചനായകാ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : രഥോദ്ധത

ചന്ദ്രശേഖര, പ്രപഞ്ചനായകാ,
സുന്ദരേശ, ഭവരോഗനാശകാ
മന്ദബുദ്ധികളില്‍ നിന്നുമെന്നെ നീ
സന്തതം കരുണയോടു കാക്കണേ.

രാജേഷിന്റെ സ്വന്തം കൃതി.

ശ്ലോകം 90 : മര്‍ത്യജന്മമിഹ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : രഥോദ്ധത

മര്‍ത്യജന്മമിഹ തന്നതങ്ഗനാ--
ഭൃത്യവേലയതിനോ, ഭവപ്രിയേ?
അസ്തു കല്‍പ്പിതമെനിക്കതെങ്കില്‍, നിന്‍
നിത്യദാസ്യമടിയന്നു സമ്മതം.

ശ്ലോകം 91 : ആറ്റിന്‍ വക്കിലൊടുക്കം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആറ്റിന്‍ വക്കിലൊടുക്കമച്ചഷകവും നീട്ടിക്കൃപാപൂര്‍ണ്ണനാ--
യുറ്റോരുത്സവമാര്‍ന്ന നിന്നുയിരിനെ പ്രത്യാഹരിച്ചീടുവാന്‍
മുറ്റീടുന്ന കറുത്ത വീഞ്ഞിയലുമക്കാലന്‍ ക്ഷണിക്കുമ്പൊള്‍ നീ
ചെറ്റും പേടിയെഴാതെയൊറ്റവലിയാല്‍ വേഗം കുടിച്ചേക്കണം

\Name{Omar Khayyam}-ന്റെ \Book{Rubaiyat}-ന്‌ എം. പി. അപ്പന്റെ തര്‍ജ്ജമയായ ജീവിതോത്സവത്തില്‍ നിന്നു്‌.

ശ്ലോകം 92 : മര്‍ത്യാകാരേണ ഗോപീ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

മര്‍ത്യാകാരേണ ഗോപീവസനനിര കവര്‍ന്നോരു ദൈത്യാരിയെത്തന്‍
ചിത്തേ ബന്ധിച്ച വഞ്ചീശ്വര! തവ നൃപനീതിക്കു തെറ്റില്ല, പക്ഷേ
പൊല്‍ത്താര്‍ മാതാവിതാ തന്‍ കണവനെ വിടുവാനാശ്രയിക്കുന്നു ദാസീ--
വൃത്യാ നിത്യം ഭവാനെ, ക്കനിവവളിലുദിക്കൊല്ല കാരുണ്യരാശേ!

കവി : ഒറവങ്കര

ശ്ലോകം 93 : പാലില്‍ച്ചായയൊഴിയ്ക്കയോ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാലില്‍ച്ചായയൊഴിയ്ക്കയോ ഗുണകരം? ചേലോടെയച്ചായതന്‍-
മേലേ പാലതൊഴിയ്ക്കയോ ഗുണകരം? തര്‍ക്കിച്ചു വീട്ടമ്മമാര്‍
പാലും ചായയുമൊന്നിനൊന്നുപകരം ചാലിച്ചു ചാലിച്ചു പോയ്‌
പാലില്‍ ചായയൊഴിയ്ക്കുകെന്നു വിധിയായ്‌, ചാലേ ഗവേഷിപ്പവര്‍!

ഏവൂര്‍ പരമേശ്വരന്റെ മോഡേണ്‍ മുക്തകങ്ങളില്‍ നിന്നു്‌.

ശ്ലോകം 94 : പണ്ടേയുണ്ടു മനുഷ്യനിഗ്ഗുണ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പണ്ടേയുണ്ടു മനുഷ്യനിഗ്ഗുണപുരോഭാഗിത്വ, മദ്ദുര്‍ഗ്ഗുണം
കണ്ടേറുന്ന വിവേകശക്തിയതിനെക്കൊന്നില്ലയിന്നേവരെ.
മിണ്ടേണ്ടാ കഥ - ഹന്ത, യിന്നിതു വെറും മൂര്‍ഖത്വമോ മോഹമോ
വണ്ടേ, നീ തുലയുന്നു, വീണയി വിളക്കും നീ കെടുക്കുന്നിതേ!

കുമാരനാശാന്റെ പ്രരോദനത്തില്‍ നിന്നു്‌.

ശ്ലോകം 95 : മൂടില്ലാത്തൊരു മുണ്ടുകൊണ്ടു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍ കറ്റയും
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങിനെ
നാടന്‍ കച്ചയുടുത്തു മേനിമുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ--
പ്പാടത്തുന്നു വരുന്ന നിന്‍ വരവു കണ്ടേറെക്കൊതിക്കുന്നു ഞാന്‍

കവി : പൂന്തോട്ടത്തു നമ്പൂതിരി

ശ്ലോകം 96 : നീയിന്ത്യയ്ക്കൊരു ശാപമായി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീയിന്ത്യയ്ക്കൊരു ശാപമായിവരുമെന്നാരോര്‍ത്തു! യജ്ഞപ്പുക--
ത്തീയില്‍പ്പണ്ടു കുരുത്ത മാനവമഹാസംസ്കാരമല്ലല്ലി നീ?
ചായില്യങ്ങള്‍ വരച്ച പൊയ്മുഖവുമായ്‌ നിന്‍ മന്ത്രവാദം നിന--
ക്കീയില്ലത്തു നിറുത്തുവാന്‍ സമയമായില്ലേ, സമൂഹാന്ധതേ?

കവി: വയലാര്‍

ശ്ലോകം 97 : ചെന്നായിന്‍ ഹൃത്തിനും ഹാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ചെന്നായിന്‍ ഹൃത്തിനും ഹാ, ഭുവി നരഹൃദയത്തോളമയ്യോ, കടുപ്പം
വന്നിട്ടില്ലാ, ഭുജിപ്പൂ മനുജനെ മനുജന്‍, നീതി കൂര്‍ക്കം വലിപ്പൂ,
നന്നാവില്ലിപ്രപഞ്ചം, ദുരയുടെ കൊടിയേ പൊന്തു, നാറ്റം സഹിച്ചും
നിന്നീടാനിച്ഛയെന്നോ? മഠയ, മനുജ, നീ പോകു, മിണ്ടാതെ പോകൂ!

കവി : ചങ്ങമ്പുഴ

ശ്ലോകം 98 : നാരീമൌലികള്‍ വന്നണഞ്ഞ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാരീമൌലികള്‍ വന്നണഞ്ഞടിതൊഴുന്നെന്നോമനപ്പുത്രിയാള്‍
"സാരീഗാമപധാനി"യെന്നു സരസം സപ്തസ്വരം സാദരം
സ്ഫാരീഭൂതവിലാസമോടു നിയതം പാടുന്നതിന്‍ ധാടി കേ--
ട്ടാരീ വത്സല ഭാവമോടിനി രസിച്ചീടുന്നു കൂടും മുദാ?

കെ. സി. കേശവപിള്ളയുടെ ആസന്ന മരണ ചിന്താശതകത്തില്‍ നിന്നു്‌.

ശ്ലോകം 99 : സാനന്ദം സുപ്രഭാതോദയ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

സാനന്ദം സുപ്രഭാതോദയ മഹിമ പുകഴ്ത്തുന്ന പക്ഷിവ്രജത്തിന്‍
ഗാനത്താലോ ഗവാക്ഷം വഴി ദിനമണി തന്‍ കൈകളാല്‍ പുല്‍കയാലോ
തേനഞ്ചും വാണിയാളേ, ചുടലയൊടു സമീപിച്ച നിന്‍ ദീര്‍ഘ നിദ്ര--
യ്ക്കൂനം പറ്റില്ല, നിന്‍ കണ്ണുകള്‍ നിയതി നിയോഗത്തിനാല്‍ മുദൃതങ്ങള്‍

വി. സി. ബാലകൃഷ്ണപ്പണിക്കതുടെ ഒരു വിലാപത്തില്‍ നിന്നു്‌.

ശ്ലോകം 100 : തെണ്ടേണം പല ദിക്കില്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെണ്ടേണം പല ദിക്കില്‍ നാഥനു തുണയ്‌, ക്കെന്നാലുമന്നന്നു കോല്‍
കൊണ്ടേറെ പ്രഹരം സഹിക്കണമഹോ പെട്ടത്തലയ്ക്കാണതും.
പണ്ടേ നീ പരതന്ത്രനാം, കയര്‍ വരിഞ്ഞംഗങ്ങള്‍ ബദ്ധങ്ങളായ്‌,
ചെണ്ടേ നിന്റെയകത്തെ വേദന പുറത്താരുണ്ടറിഞ്ഞീടുവാന്‍?

കവി: ടി. എം. വി.

ശ്ലോകം 101 : പദ്യം നൂറു തികഞ്ഞു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പദ്യം നൂറു തികഞ്ഞു, ശാസ്ത്രയുഗമാമിന്നക്ഷരശ്ലോകമാം
വിദ്യയ്ക്കിത്രയുമാളിരിപ്പതതിയാമാഹ്ലാദമേകുന്നു മേ!
ഹൃദ്യം ശ്ലോകവിശിഷ്ടഭോജ്യമിനിയും നല്‍കേണമീ സാഹിതീ--
സദ്യയ്ക്കേവരു, മെന്‍ കൃതജ്ഞതയിതാ നിങ്ങള്‍ക്കു നല്‍കുന്നു ഞാന്‍!

ഉമേഷിന്റെ സ്വന്തം കൃതി.

ശ്ലോകം 102 : ഹലധാരിയായ ബലരാമനോടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മഞ്ഞുഭാഷിണി

ഹലധാരിയായ ബലരാമനോടു ചേര്‍--
ന്നുലകിന്റെ ഭാരമഖിലം ഹരിയ്ക്കുവാന്‍
അവതാരമാര്‍ന്ന ഹരി കട്ടു ശുദ്ധമാം
നവനീത ഗോപവനിതാമനസ്സുകള്‍

ശ്ലോകം 103 : അമ്പാടിക്കൊരു ഭൂഷണം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അമ്പാടിക്കൊരു ഭൂഷണം, രിപുസമൂഹത്തിന്നഹോ ഭീഷണം,
പൈമ്പാല്‍ വെണ്ണ തയിര്‍ക്കു മോഷണ, മതിക്രൂരാത്മനാം പേഷണം,
വന്‍പാപത്തിനു ശോഷണം, വനിതമാര്‍ക്കനന്ദസംപോഷണം,
നിന്‍പാദം മതി ഭൂഷണം - ഹരതു മേ മഞ്ജീരസങ്ഘോഷണം

പൂന്താനത്തിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തില്‍ നിന്നും.

ശ്ലോകം 104 : വീര്‍ത്തുന്തും വയറേന്തി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീര്‍ത്തുന്തും വയറേന്തി നൊന്തു വിവശം പെറ്റോരു മാതാവിനേ
തീര്‍ത്തും തീവ്രമപത്യദുഃഖമറിയൂ സാരാജ്നഹീര, പ്രഭോ;
പേര്‍ത്തും മക്കള്‍ മരിച്ചതോര്‍ത്തുമഴലാല്‍ ചീര്‍ത്തും ചുടുക്കണ്ണുനീര്‍
വാര്‍ത്തും വാണിടുമെന്റെ ദുര്‍ദ്ദശ കൃപിക്കെന്നാളുമുണ്ടാകൊലാ

പ്രേംജിയുടെ നാല്‍ക്കാലികളില്‍ നിന്നു്‌.

ശ്ലോകം 105 : പശുക്കിടാവായൊരു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഉപേന്ദ്രവജ്ര

പശുക്കിടാവായൊരു പാപി വന്നു
ശിശുക്കള്‍ കൂട്ടത്തിലടുത്ത നേരം
വശത്തു വെച്ചങ്ങു വധിച്ചു കണ്ണന്‍
നശിക്കുമല്ലായ്കിലി വിശ്വമെല്ലാം

ശ്ലോകം 106 : വിശ്വാധീശം ഗിരീശം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വിശ്വാധീശം ഗിരീശം കതിചിദഭിജഹുഃ കേശവം കേചിദാഹു--
സ്തേഷ്വിത്യന്യോന്യ വാദവ്യതികര വിവശേഷ്വന്തരുദ്യദ്ദയാര്‍ദ്രഃ
യസ്സാക്ഷാദ്‌ ഭൂയ സാക്ഷാദുപദിശതിപരം തത്ത്വമദ്വൈതമാദ്യം
സോയം വിശ്വൈകവന്ദോ ഹരിഹര തനയഃ പൂരയേന്മങ്ഗളം വഃ

എണ്ണയ്ക്കാട്ടു രാജരാജവര്‍മ്മ തകഴി ശാസ്താവിനെപ്പറ്റി എഴുതിയത്‌.

ശ്ലോകം 107 : യുക്തിശ്രീനയനങ്ങളില്‍ത്തളിക...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

യുക്തിശ്രീനയനങ്ങളില്‍ത്തളികയയറ്റെടുന്ന ശീതാഞ്ജനം
മുക്തിശ്രീകബരീഭരത്തിലനിശം ചൂടുന്ന ചന്ദ്രക്കല
ഭക്തിശ്രീതിരുനാവുകൊണ്ടു നുകരും ദിവ്യാനുരാഗാമൃതം
സേവിച്ചീടുക രാമനാമദശമൂലാരിഷ്ടമെല്ലായ്പൊഴും

കവി : ഓട്ടൂര്‍ ഉണ്ണിനമ്പൂതിരി

ശ്ലോകം 108 : ഭവാനുഭവ യോഗ്യമാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

ഭവാനുഭവ യോഗ്യമാം ഭുവനഭാഗ്യമേ! പങ്കജോദ്‌--
ഭവാബ്ധിഭവനാദി ഭക്തജന ഭുക്തിമുക്തിപ്രദേ!
ഭവാനിഭയമാറ്റണേ, ഭവദനുഗ്രഹം തെറ്റിയാല്‍
ഭവാനി! ഭവനും ഭവദ്ഭവഭയം ഭവിക്കും ഭൃശം

കവി : കുണ്ടൂര്‍ നാരായണ മേനോന്‍

ശ്ലോകം 109 : ഭങ്ഗ്യാ ഭാസുരഗാത്രിയാകുമിവളെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭങ്ഗ്യാ ഭാസുരഗാത്രിയാകുമിവളെസ്സൃഷ്ടിച്ചവന്‍ ബ്രഹ്മനോ?
ശൃങ്ഗാരി സ്മരനോ? സിതാംശു ഭഗവാന്‍ താനോ? വസന്താഖ്യനോ?
മങ്ങാതോത്തു മുഷിഞ്ഞിരുന്നുരുകഴിച്ചിഗ്ഗന്ധമില്ലാത്തൊരാ--
ച്ചങ്ങാതിക്കിഴവന്‍ മുനിക്കിവളെ നിര്‍മ്മിപ്പാന്‍ തനിച്ചാകുമോ?

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വിക്രമോര്‍വ്വശീയം തര്‍ജ്ജമയില്‍ നിന്നു്‌.

ശ്ലോകം 110 : മല്ലാരിപ്രിയയായ ഭാമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ? തേര്‍ തെളി--
ച്ചില്ലേ പണ്ടു സുഭദ്ര? പാരിതു ഭരിക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികള്‍ക്കു പാടവമിവയ്ക്കെല്ലാം ഭവിച്ചീടുകില്‍
ചൊല്ലേറും കവിതയ്ക്കു മാത്രമവരാളല്ലെന്നു വന്നീടുമോ?

ഇക്കാവമ്മയുടെ സുഭദ്രാധനഞ്ജയം നാടകത്തില്‍ നിന്നു്‌.

ശ്ലോകം 111 : മണ്ണിലുണ്ടു കരിവിണ്ണിലുണ്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

മണ്ണിലുണ്ടു കരിവിണ്ണിലുണ്ടു കളിയാടിടുന്ന കലമാനിലും
കണ്ണിറുക്കി നറുപാല്‍ കുടിയ്ക്കുമൊരു പൂച്ച, പൂ, പുഴ, പശുക്കളില്‍
കണ്ണിനുള്ള വിഷയങ്ങളായവയിലൊക്കെ രാധികയറിഞ്ഞതാ
വെണ്ണ കട്ടവനെ; യന്നു തൊട്ടു ഹരി കണ്ണനെന്ന വിളി കേട്ടുപോല്‍!

കവി : പി. സി. മധുരാജ്‌

ശ്ലോകം 112 : കാടല്ലേ നിന്റെ ഭര്‍ത്താവിനു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

"കാടല്ലേ നിന്റെ ഭര്‍ത്താവിനു ഭവന?" -- "മതേ, നിന്റെയോ?"; "നിന്മണാളന്‍
ചൂടില്ലേ പന്നഗത്തെ?" -- "ശ്ശരി, തവ കണവന്‍ പാമ്പിലല്ലേ കിടപ്പൂ?";
"മാടല്ലേ വാഹനം നിന്‍ ദയിത" -- "നതിനെയും നിന്‍ പ്രിയന്‍ മേയ്പ്പതില്ലേ?";
"കൂടില്ലേ തര്‍ക്ക" - മെന്നങ്ങുമ രമയെ മടക്കും മൊഴിയ്ക്കായ്‌ തൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 113 : മല്ലന്മാര്‍ക്കിടിവാള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മല്ലന്മാര്‍ക്കിടിവാള്‍, ജനത്തിനരചന്‍, മീനാങ്കനേണാക്ഷിമാര്‍--
ക്കില്ലത്തില്‍ സഖി വല്ലവര്‍,ക്കരി ഖലര്‍,ക്കന്നന്ദനോ നന്ദനന്‍,
കാലന്‍ കംസനു, ദേഹികള്‍ക്കിഹ വിരാള്‍, ജ്ഞാനിക്കു തത്ത്വം പരം,
മൂലം വൃഷ്ണികുലത്തിനെന്നു കരുതീ മാലോകരക്കണ്ണനെ.

ഭാഗവതത്തിലെ ഒരു ശ്ലോകത്തിനു ഇ. ആര്‍. രാജരാജവര്‍മ്മയുടെ തര്‍ജ്ജമ.

ശ്ലോകം 114 : കട്ടിന്മേല്‍ മൃദുമെത്തയിട്ട്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കട്ടിന്മേല്‍ മൃദുമെത്തയിട്ടതിനുമേലേറെഗ്ഗുണം ചേര്‍ന്നിടും
പട്ടും മറ്റുവിശേഷമുള്ളവകളും നന്നായ്‌ വിരിച്ചങ്ങിനെ
ഇഷ്ടം പോലെ കിടന്നുറങ്ങുമവരാപ്പാറപ്പുറത്തേറ്റവും
കഷ്ടപ്പെട്ടു കിടന്നതോര്‍ത്തധികമായുള്‍ത്താരു കത്തുന്നു മേ.

നടുവത്തച്ഛന്റെ ഭഗവദ്ദൂതു്‌ നാടകത്തില്‍ നിന്നു്‌.

ശ്ലോകം 115 : ഈവണ്ണമന്‍പൊടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയങ്ഗ--
മാവിഷ്ക്കരിച്ചു ചില ഭങ്ഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു,
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

കുമാരനാശാന്റെ വീണപൂവില്‍ നിന്നു്‌.

ശ്ലോകം 116 : ഭക്ത്യാ ഞാനെതിരേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭക്ത്യാ ഞാനെതിരേ കുളിച്ചു ഭഗവത്പാദാരവിന്ദങ്ങളെ--
ച്ചിത്തേ ചേര്‍ത്തൊരരക്ഷണം മിഴിയടച്ചന്‍പോടിരിക്കും വിധൌ
അപ്പോള്‍ തോന്നിയെനിക്കു ബാലശശിയും കോടീരവും ഗങ്ഗയും
ബ്രഹ്മന്റേ തലയും കറുത്ത ഗളവും മറ്റുള്ള ഭൂതാക്കളും

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 117 : അഭ്യുദ്ഗച്ഛദഖണ്ഡശീത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അഭ്യുദ്ഗച്ഛദഖണ്ഡശീതകിരണാഹങ്കാരസര്‍വങ്കഷ--
സ്ഫായന്മഞ്ജിമസമ്പദാനനഗളത്കാരുണ്യമന്ദസ്മിതം
ഖദ്യോതായുതകോടിനിസ്തുലമഹസ്സന്ദോഹപാരമ്പരീ--
ഖദ്യോതീകരണപ്രവീണസുഷമം വാതാലയേശം ഭജേ

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ഗുരുവായുപുരേശസ്തവത്തില്‍ നിന്നു്‌.

ശ്ലോകം 118 : ഖേദത്രാസനിമിത്തമിപ്പൊഴുളവാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഖേദത്രാസനിമിത്തമിപ്പൊഴുളവാം സ്വേദാംബുവാല്‍ തിങ്കളിന്‍
പാദം കൊണ്ടു കിനിഞ്ഞ ചന്ദ്രമണി ചേര്‍ന്നുണ്ടായ ഹാരത്തിനെ
ഖേദിപ്പിച്ചിടുമിക്കരം പ്രിയതമേ, വൈദേഹി, യെന്‍ ജീവനാ--
മോദം നല്‍കുവതിന്നു വേണ്ടിയുടനെന്‍ കണ്ഠത്തിലര്‍പ്പിക്കെടോ!

ഭവഭൂതിയുടെ ഉത്തരരാമചരിതം നാടകത്തിനു ചാത്തുക്കുട്ടി മന്നാടിയാരുടെ തര്‍ജ്ജമയില്‍ നിന്നു്‌.

ശ്ലോകം 119 : ഖണ്ഡിക്ക വഹ്നിയതില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ഖണ്ഡിക്ക വഹ്നിയതിലിട്ടതിതാപമേറ്റി--
ദ്ദണ്ഡിക്കയെന്നിവയിലില്ലൊരു ദുഃഖവും മേ
കുന്നിക്കെഴുന്ന കുരുവോടു സുവര്‍ണ്ണമാകു--
മെന്നെക്കലര്‍ത്തിയിഹ തൂക്കുവതാണു കഷ്ടം

കെ. സി കേശവപിള്ളയുടെ സുഭാഷിത രത്നാകരത്തില്‍ നിന്നു്‌.

ശ്ലോകം 120 : കണ്ടാല്‍ ശരിയ്ക്കു കടലിന്മകള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

കണ്ടാല്‍ ശരിയ്ക്കു കടലിന്മകള്‍, നാവിളക്കി--
ക്കൊണ്ടാല്‍ സരസ്വതി, കൃപാണിയെടുത്തു നിന്നാല്‍
വണ്ടാറണിക്കുഴലി ദുര്‍ഗ്ഗ, യിവണ്ണമാരും
കൊണ്ടാടുമാറു പല മട്ടു ലസിച്ചിരുന്നു.

ഉള്ളൂരിന്റെ ഉമാകേരളത്തില്‍ നിന്നു്‌.

ശ്ലോകം 121 : വൈരാഗ്യമേറിയൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ--
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി--
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം.

കുമാരനാശാന്റെ വീണ പൂവില്‍ നിന്നു്‌.

ശ്ലോകം 122 : നാരായണന്‍ തന്റെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നാരായണന്‍ തന്റെ പദാരവിന്ദം
നാരീജനത്തിന്റെ മുഖാരവിന്ദം
മനുഷ്യനായാലിവരണ്ടിലൊന്നു
നിനച്ചുവേണം ദിവസം കഴിപ്പാന്‍

ശ്ലോകം 123 : മഹീപതേ ഭാഗവതോപമാനം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മഹീപതേ ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവര്‍ക്കൊക്കെ വിരക്തിയുണ്ടാം
അര്‍ത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്‌

കവി : രാമപുരത്തു വാര്യര്‍

ശ്ലോകം 124 : നിന്ദന്തു നീതിനിപുണാഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

നിന്ദന്തു നീതിനിപുണാഃ യദി വാ സ്തുവന്തു
ലക്ഷ്മീ സമാവിശതു ഗച്ഛതു വാ യഥേഷ്ടം
അദ്യൈവ വാ മരണമസ്തു യുഗാന്തരേ വാ
ന്യായ്യാത്‌ പഥഃ പ്രവിചലന്തി പദം ന ധീരാഃ

ഭര്‍ത്തൃഹരിയുടെ നീതിശതകത്തില്‍ നിന്നു്‌.

ശ്ലോകം 125 : അങ്ഗത്തിലെങ്ങുമണിയാത്തൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

അംഗത്തിലെങ്ങുമണിയാത്തൊരു ഭൂഷണം താന്‍
മദ്യാഖ്യയെന്നിയെ മദത്തിനു കാരണം താന്‍
കാമന്നു പൂമലരൊഴിഞ്ഞൊരു സായകം താന്‍
ബാല്യം കഴിഞ്ഞൊരു വയസ്സവളാശ്രയിച്ചാള്‍

ഇ. ആര്‍. രാജരാജ വര്‍മ്മയുടെ കുമാരസംഭവം തര്‍ജ്ജമ (1:30) യില്‍ നിന്നു്‌.

ശ്ലോകം 126 : കല്‍പദ്രുകല്‍പദ്രുപദേന്ദ്ര...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര

കല്‍പദ്രുകല്‍പദ്രുപദേന്ദ്ര പുത്രീ--
സാരസ്യ സാരസ്യ നിവാസ ഭൂമിം
നാളീക നാളീക ശരാര്‍ദ്ദിതാസാ
മന്ദാക്ഷമന്ദാക്ഷരമേവമൂചേ

കവി : കോട്ടയത്തു തമ്പുരാന്‍

ശ്ലോകം 127 : ന യത്ര സ്ഥേമാനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

ന യത്ര സ്ഥേമാനം ദധുരതിഭയോദ്ഭ്രാന്തനയനാ
ഗളദ്ദാനോദ്ദാമഭ്രമദളികദംബാഃ കരടിനഃ
ലുഠന്മുക്താഹാരേ ഭവതി പരലോകം ഗതവതോ
ഹരേരദ്യ ദ്വാരേ ശിവശിവ! ശിവാനാം കളകളഃ

കവി : പടുതോള്‍ വിദ്വാന്‍ നമ്പൂതിരിപ്പാട്‌

ശ്ലോകം 128 : ലീലാരണ്യേ വിഹഗമൃഗയാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ലീലാരണ്യേ വിഹഗമൃഗയാലോലനായേകദാ ഞാന്‍
നീലാപാംഗേ, കമപി നിഹനിച്ചീടിനേന്‍ നീഡജത്തെ
മാലാര്‍ന്നാരാല്‍ മരുവുമിണയെക്കണ്ടു നീ താം ച നേതും
കാലാഗാരം സപദി കൃപയാ കാതരേ, ചൊല്ലിയില്ലേ?

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശത്തില്‍ നിന്നു്‌.

ശ്ലോകം 129 : മായാവിനാഥ ഹരിണാകഥി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

മായാവിനാഥ ഹരിണാകഥി സാരസേന--
പുത്രീപ്രപൂജ്യവദനേ സ്ഫുട സാരസേന
ഹാ ദ്വേഷപാത്രമഹമസ്മ്യുരുസാരസേന--
ഭൂമീഭൃതാം ത്വയി പരം തമസാ രസേന

കുട്ടമത്തുത്‌ ചെറിയ രാമക്കുറുപ്പിന്റെ രുക്മിണീ സ്വയംവരം യമക കാവ്യത്തില്‍ നിന്നു്‌.

ശ്ലോകം 130 : ഹാ ജന്യസീംനി പല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഹാ! ജന്യസീമ്‌നി പല യോധഗണത്തെയൊറ്റയ്‌--
ക്കോജസ്സു കൊണ്ടു വിമഥിച്ച യുവാവു തന്നെ
വ്യാജപ്പയറ്റില്‍ വിജയിച്ചരുളുന്ന ദൈത്യ--
രാജന്നെഴും സചിവപുംഗവ, മംഗളം തേ!

വള്ളത്തോളിന്റെ ബന്ധനസ്ഥനായ അനിരുദ്ധനില്‍ നിന്നു്‌.

ശ്ലോകം 131 : വ്യാളം വിഭൂതിയിവ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

വ്യാളം വിഭൂതിയിവ പൂ, ണ്ടഖിലാഗമങ്ങള്‍--
ക്കാലംബമായ്‌, ഭൃതഗുഹത്വമൊടൊത്തുകൂടി,
കോലം ശിവാകലിതമാക്കിയുമിഗ്ഗിരീശന്‍
ശ്രീലദ്വിജാധിപനെ മൌലിയിലേന്തിടുന്നു.

ഉള്ളൂരിന്റെ ഉമാകേരളത്തില്‍ നിന്നു്‌.

ശ്ലോകം 132 : കിഴവനെ യുവാവാക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഹരിണി

കിഴവനെ യുവാവാക്കും വാക്കും തിലപ്രസവപ്രഭയ്‌--
ക്കഴലനുദിനം മൂക്കും മൂക്കും മിനുത്തൊരു ഗണ്ഡവും
മിഴികളടിയാലാക്കും ലാക്കും തകര്‍പ്പൊരു കാറണി--
ക്കുഴലിയിവള്‍ തന്‍ നോക്കും നോക്കും തരുന്നൊരു കൌതുകം.

കുട്ടമത്തിന്റെ ഒരു യമകശ്ലോകം.

ശ്ലോകം 133 : മുമ്പില്‍ ഗമിച്ചീടിന ഗോവു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മുമ്പില്‍ ഗമിച്ചീടിന ഗോവു തന്റെ
പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം
ഒരുത്തനുണ്ടാക്കിന ദുഷ്‌പ്രവാദം
പരത്തുവാനാളുകളുണ്ടസംഖ്യം

കുഞ്ചന്‍ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തില്‍ നിന്നു്‌.

ശ്ലോകം 134 : ഒരല്ലലില്ലെങ്കിലെനിക്കു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഉപേന്ദ്രവജ്ര

ഒരല്ലലില്ലെങ്കിലെനിക്കു കല്ലാ--
യിരിക്കലാണെത്രെയുമേറെയിഷ്ടം
മരിച്ചുപോം മര്‍ത്യതയെന്തിനായി--
ക്കരഞ്ഞിടാനും കരയിച്ചിടാനും.

നാലാപ്പാട്ടു നാരായണമേനോന്റെ കണ്ണുനീര്‍ത്തുള്ളിയില്‍ നിന്നു്‌.

ശ്ലോകം 135 : മഞ്ജുത്വമാര്‍ന്ന മണിരാശി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

മഞ്ജുത്വമാര്‍ന്ന മണിരാശി പെറും മലയ്ക്കു
മഞ്ഞിന്റെ ബാധയഴകിന്നൊരു ഹാനിയല്ല
മുങ്ങുന്നുപോല്‍ ഗുണഗണങ്ങളിലൊറ്റ ദോഷ--
മങ്കം ശശാങ്കകിരണങ്ങളിലെന്നപോലെ

ഇ. ആര്‍ രാജരാജ വര്‍മ്മയുടെ കുമാരസംഭവം തര്‍ജ്ജമയില്‍ നിന്നു്‌.

ശ്ലോകം 136 : മണപ്പിച്ചു ചുംബിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

മണപ്പിച്ചു ചുംബിച്ചു നക്കിക്കടിച്ചി--
ട്ടിണങ്ങാതെ താഴത്തെറിഞ്ഞാന്‍ കുരങ്ങന്‍
മണിശ്രേഷ്ഠ! മാഴ്കൊല്ല, നിന്നുള്ളു കാണ്മാന്‍
പണിപ്പെട്ടുടയ്ക്കാഞ്ഞതേ നിന്റെ ഭാഗ്യം!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

ശ്ലോകം 137 : മാതേവ രക്ഷതി പിതേവ ഹിതേ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

മാതേവ രക്ഷതി പിതേവ ഹിതേ നിയുങ്‌ക്തേ
കാന്തേവ ചാപി രമയത്യപനീയ ഖേദം
ലക്ഷ്മീം തനോതി വിതനോതി ച ദിക്ഷു കീര്‍ത്തിം
കിം കിം ന സാധയതി കല്‍പലതേവ വിദ്യാ

ശ്ലോകം 138 : ലാളിച്ചു പെറ്റ ലത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദലമര്‍മ്മരങ്ങള്‍

കവി : കുമാരനാശാന്‍, കൃതി : വീണപൂവു്‌

ശ്ലോകം 139 : അസ്ത്യുത്തരസ്യാം ദിശി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോനാമ നഗാധിരാജഃ
പൂര്‍വാപരൌ തോയനിധീ വഗാഹ്യ
സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 140 : പലവഴി പതറി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

പലവഴി പതറിപ്പടര്‍ന്ന കോപ-
ജ്വലനനെരിഞ്ഞു പുകഞ്ഞു കണ്ണുരുട്ടി
ഖലനവനരവാള്‍ വലിച്ചു വായ്ക്കും
ബലമൊടു ജാനകി തന്റെ നേര്‍ക്കു ചാടി

കവി : ആലത്തൂര്‍ അനുജന്‍ നമ്പൂതിരിപ്പാട്‌ , കൃതി : മദ്ധ്യസ്ഥയായ മണ്ഡോദരി

ശ്ലോകം 141 : ഖേദിച്ചിടൊല്ല കളകണ്ഠ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഖേദിച്ചിടൊല്ല കളകണ്ഠ! വിയത്തില്‍ നോക്കി
രോദിച്ചിടേണ്ട, രുജയേകുമതിജ്ജനത്തില്‍
വേദിപ്പതില്ലിവിടെയുണ്മ തമോവൃതന്മാ-
രാദിത്യലോകമറിയുന്നിതു നിന്‍ ഗുണങ്ങള്‍.

കവി : കുമാരനാശാന്‍

ശ്ലോകം 142 : വനഭൂവില്‍ നശിപ്പു താന്‍ പെറും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

വനഭൂവില്‍ നശിപ്പു താന്‍ പെറും
ധനമന്യാര്‍ത്ഥമകന്നു ശാലികള്‍
ഘനമറ്റു കിടപ്പു മുത്തു തന്‍
ജനനീശുക്തികള്‍ നീര്‍ക്കയങ്ങളില്‍

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 143 : ഘോരാഗ്നിയല്ല...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ഘോരാഗ്നിയല്ല,പടയല്ലി,ടിയല്ലിതുഗ്ര-
വാരാശിയല്ല,രിയഭൂമികുലുക്കമല്ല
പാരാളിടും ചുഴലിയല്ലിതു,പിന്നെയെന്താ-
ണാരാന്‍ വരുന്നു പുകവണ്ടി,യതാണു ഘോഷം

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണ മേനോന്‍

ശ്ലോകം 144 : പനിമതിമകുടാലങ്കാര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

പനിമതിമകുടാലങ്കാര! നീയേ സഹായം
ജനിമൃതിഭയമയ്യോ! നൊന്തിടുന്നന്തരങ്ഗം
ഘനചരിത രസാബ്ധേ! നിന്നെയുന്നി സ്തുതിപ്പാന്‍
തുനിയുമളവു തോന്നും വാണി നാണിച്ചിടുന്നു

കവി : കുമാരനാശാന്‍, കൃതി : സുബ്രഹ്മണ്യശതകം

ശ്ലോകം 145 : ഘനനിര തനിയേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ഘനനിര തനിയേ തരുന്ന തണ്ണീര്‍,
അമൃതകരന്‍ ചൊരിയുന്ന പൂനിലാവ്‌,
ഇതുകള്‍ പരമവള്‍ക്കു പാരണയ്ക്കായ്‌
അചരജഗത്തതിനെന്ന പോലെ തന്നെ.

കവി : ഇ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ (5:22)

ശ്ലോകം 146 : ഇവളെന്തിനിതന്യഭുക്തയാള്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വിയോഗിനി

ഇവളെന്തിനിതന്യഭുക്തയാ-
ളവനീസംഭവയാള്‍ വിരക്തയാള്‍?
തവ ദേവവധുക്കള്‍ തോല്‍ക്കുവോ-
രവരോധാങ്ഗനമാര്‍കളില്ലയോ?

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ / ശക്തിഭദ്രന്‍, കൃതി : ആശ്ചര്യചൂഡാമണി തര്‍ജ്ജമ

ശ്ലോകം 147 : തരങ്ഗതരളാക്ഷി നിന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

തരങ്ഗതരളാക്ഷി! നിന്‍ തിരുമിഴിത്തലത്തല്ലിനാല്‍
തരം കെടുകയാല്‍ ത്വദുള്‍ത്തളിര്‍ തെളിഞ്ഞു താപം കെടാന്‍
തരം തളിര്‍ തൊഴും തനോ! തരമൊടോര്‍ത്തു താരമ്പനി-
ത്തരം തവ തദര്‍ദ്ധമെയ്‌ തരുമുമേ! തുണയ്ക്കേണമേ

കവി : കുണ്ടൂര്‍ നാരായണമേനോന്‍

ശ്ലോകം 148 : തമ്മില്‍ക്കളിച്ചു കലഹിച്ചു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

തമ്മില്‍ക്കളിച്ചു കലഹിച്ചു നിലത്തുവീണാര്‍
ചെമ്മേ ചുവട്ടില്‍ വശമായ്‌ ബലഭദ്രനപ്പോള്‍
തന്മേല്‍ക്കിടന്നു സുഖമേ മധുസൂദനന്‍ താ-
നമ്മയ്ക്കനന്തശയനം വെളിവാക്കിനാന്‍ പോല്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 149 : തത്സേവാര്‍ത്ഥം തരുണസഹിതാഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

തത്സേവാര്‍ത്ഥം തരുണസഹിതാസ്താമ്രപാദാരവിന്ദാ-
സ്താമ്യന്മധ്യാസ്തനഭരനതാസ്താരഹാരാവലീകാഃ
താരേശാസ്യാസ്തരളനയനാസ്തര്‍ജ്ജനീയാളകാഢ്യാ-
സ്തത്രസ്യാഃ സ്യുഃ സ്തബകിതകരാസ്താലവൃന്തൈസ്തരുണ്യഃ

കവി : ലക്ഷ്മീദാസന്‍, കൃതി : ശുകസന്ദേശം

ശ്ലോകം 150 : തീരത്തിതാ നിന്‍ വദനം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തീരത്തിതാ നിന്‍ വദനം പ്രസന്നം
നീരത്തിലത്താമരയും പ്രബുദ്ധം
കണ്ടിട്ടിതാ തേന്‍ നുകരാന്‍ തുനിഞ്ഞ
വണ്ടിണ്ട മണ്ടുന്നിതു രണ്ടിടത്തും.

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 151 : കാവ്യം സുഗേയം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കാവ്യം സുഗേയം, കഥ രാഘവീയം,
കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍,
ചൊല്ലുന്നതോ ഭക്തിമയസ്വരത്തി,-
ലാനന്ദലബ്ധിയ്ക്കിനിയെന്തു വേണം?

കവി : വള്ളത്തോള്‍, കൃതി : ഒരു തോണി യാത്ര (സാഹിത്യമഞ്ജരി)

ശ്ലോകം 152 : ചേലക്കള്ളന്‍ ചിലപ്പോള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ചേലക്കള്ളന്‍ ചിലപ്പോള്‍, ചില സമയമൊടുങ്ങാതരക്കെട്ടു ചുറ്റാന്‍
നീളത്തില്‍പ്പട്ടു നല്‍കുന്നവ; നിടയനിട, യ്ക്കെപ്പൊഴും രാജരാജന്‍;
ലീലാലോലന്‍ ചിലപ്പോ, ളഖിലസമയവും നിര്‍ഗ്ഗുണബ്രഹ്മ; - മെന്നെ-
പ്പോലുള്ളോരെന്തറിഞ്ഞൂ പുരഹരവിധിമാര്‍ പോലുമോരാത്ത തത്ത്വം!

കവി : വി. കെ. ജി.

ശ്ലോകം 153 : ലക്ഷണാ പരവശീകൃത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്വാഗത

ലക്ഷണാ പരവശീകൃതചിത്താ-
നാവിദന്‍ ക്ഷിതിഭൃതോധ്വനി വൃത്തം
ഹന്ത! തേ ബുബുധിരേ ന കഥം വാ
സ്വാഭിലാഷവിഷയാനുപപത്തിം?

കവി : എണ്ണയ്ക്കാട്ടു രാജരാജവര്‍മത്തമ്പുരാന്‍, കൃതി : ലക്ഷണാസ്വയംവരം ചമ്പു

ശ്ലോകം 154 : ഹേമാങ്ഗനാദിവിഷയാംബുധിയില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ഹേമാങ്ഗനാദിവിഷയാംബുധിയില്‍പ്പതിച്ചു
കാമാദി വൈരിവശരായ്ക്കഷണിച്ചിടാതെ
നാമിപ്രപഞ്ചപരമാര്‍ത്ഥമറിഞ്ഞു ചുമ്മാ
നാമം ജപിക്ക ജനതേ, ജനിയാതിരിപ്പാന്‍

കവി : ശീവൊള്ളി

ശ്ലോകം 155 : നില്‍ക്കട്ടേ ജാരനായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നില്‍ക്കട്ടേ ജാരനായ്‌ നീയതുമിതുമുരചെയ്തിട്ടു ഞാന്‍ കേട്ട, തെന്ന-
ല്ലിക്കട്ടിന്മേല്‍ കിടക്കുന്നവനെയരികില്‍ ഞാന്‍ കണ്ടതും കൂട്ടിടേണ്ട;
ധിക്‌ കഷ്ടം! ദുഷ്ടശീലേ! പറക പറക നീ; നിന്റെ കോളാമ്പിയില്‍ത്താ-
നിക്കട്ടത്തുപ്പലിത്രയ്ക്കനവധി നിറവാനെന്തഹോ! ഹന്ത! ബന്ധം?

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ , കൃതി : തുപ്പല്‍ക്കോളാമ്പി

ശ്ലോകം 156 : ധിഗ്ധിഗ്‌ രാക്ഷസരാജ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധിഗ്ധിഗ്‌ രാക്ഷസരാജ! ദുഷ്പരിഭവം വായ്പിച്ചു നിന്‍ ദോര്‍ബ്ബലം
വിദ്യുജ്ജിഹ്വവിപത്തി മാത്രമെളുതാമങ്ങേയ്ക്കു നീചപ്രഭോ!
കഷ്ടം, നിസ്ത്രപ! നോക്കു, കണ്ണിരുപതും ചേര്‍ക്കൂ, വെറും താപസന്‍
കുട്ടിക്രീഡയില്‍ വാളിളക്കിയതിനാല്‍ നിന്‍ പെങ്ങളീ മട്ടിലായ്‌!

കൃതി : നിരനുനാസികപ്രബന്ധം തര്‍ജ്ജമ

ശ്ലോകം 157 : ക്ഷിപ്രപ്രസാദി ഭഗവാന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണനായകോ മേ
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ്വകാലം
സര്‍വത്ര കാരിണി സരസ്വതി ദേവി വന്നെന്‍
നാവില്‍ക്കളിക്ക കുമുദേഷു നിലാവുപോലെ

ശ്ലോകം 158 : സ്മൃതിധാര,യുപേക്ഷയാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

സ്മൃതിധാര,യുപേക്ഷയാം തമോ-
വൃതിനീങ്ങിച്ചിലനാള്‍ സ്ഫുരിക്കയാം
ഋതുവില്‍ സ്വയമുല്ലസിച്ചുടന്‍
പുതുപുഷ്പം കലരുന്ന വല്ലി പോല്‍.

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 159 : ഋതുവിലംഗജദീപനമാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ഋതുവിലംഗജദീപനമാം സുമ-
പ്പുതുമ പോലെയശോകതരുക്കളില്‍
സുതളിര്‍ കാതിലതാ പ്രിയ ചേര്‍ത്ത ചാ-
രുത വിടാതവിടാര്‍ത്തി വിടര്‍ത്തിടും

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ (9:28)

ശ്ലോകം 160 : സീതാദേവിയെ രാക്ഷസേന്ദ്രന്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സീതാദേവിയെ രാക്ഷസേന്ദ്രനതുപോലിഗ്രന്ഥവും വ്യാജമാ-
യേതാനും ചിലരോടു ചേര്‍ന്നൊരു പുമാന്‍ തന്‍ കൈക്കലാക്കീടിനാന്‍;
പിന്നെത്തന്നുടെയാക്കുവാന്‍ പദമതില്‍ ചേര്‍ത്തീടിലോ നിന്ദ്യമാ-
യെന്നും സീതയെയെന്നപോലിതിനെയും ശങ്കിക്കുമല്ലോ ജനം.

കവി : ഉത്തരരാമചരിതം തര്‍ജ്ജമ, കൃതി : ചാത്തുക്കുട്ടി മന്നാടിയാര്‍

ശ്ലോകം 161 : പാമ്പുണ്ടൊന്നു തലയ്ക്കു ചുറ്റി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാമ്പുണ്ടൊന്നു തലയ്ക്കു ചുറ്റിയിയലുന്നന്‍പോടു കണ്ഠത്തിലും
പാമ്പാണുള്ളതു, കൈയ്ക്കുമുണ്ടു വളയായ്‌ തോളോളമപ്പാമ്പുകള്‍
അമ്പാ! പാമ്പുകള്‍തന്നെ നിന്നരയിലും കാല്‍ക്കും, സമസ്താങ്ഗവും
പാമ്പേ പാമ്പുമയം! തദാഭരണനാം പാമ്പാട്ടി മാം പാലയ.

കവി : ശീവൊള്ളി

ശ്ലോകം 162 : അമ്മേ ഞാന്‍ മണ്ണുതിന്നീല...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

"അമ്മേ ഞാന്‍ മണ്ണുതിന്നീലതുമനസി നിനക്കില്ല വിശ്വാസമെങ്കില്‍
ചെമ്മേ കാണ്‍"കെന്നു ചൊല്ലി, ച്ചെറിയ പവിഴ വായ്‌ കാട്ടിയമ്മക്കൊരുന്നാള്‍
അന്നേരം വിശ്വമെല്ലാമതിലനവധികണ്ടമ്മ മോഹിക്കുമപ്പോ-
"ലമ്മേ! അമ്മിഞ്ഞനല്‍"കെന്നൊരു നിപുണത ഞാന്‍ കണ്ടിടാവൂ മുകുന്ദ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 163 : അല്ലേ ഭാരതസൂര്യ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അല്ലേ! ഭാരതസൂര്യ! ദുര്‍വിധിബലത്താല്‍ നിന്നെയും ഹന്ത നിന്‍
ചൊല്ലേറും പ്രജയേയുമുന്നതതരുക്കൂട്ടത്തെയും നിത്യവും
ഫുല്ലേന്ദീവരകാന്തി പൂണ്ട ഗഗനത്തില്‍പ്പൂത്തിണങ്ങുന്നതാം
നല്ലോരാക്കുസുമോല്‍ക്കരത്തെയുമിതാ കൈവിട്ടു പോകുന്നു ഞാന്‍

കവി : കുമാരനാശാന്‍, കൃതി : 'ഒരു യാത്രാവഴങ്ങല്‍'

ശ്ലോകം 164 : ഫലകഥ മറയത്തുപോട്ടെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : പുഷ്പിതാഗ്ര

ഫലകഥ മറയത്തുപോട്ടെ പൂവി,-
ല്ലലിയുമതിങ്കല്‍; മറിഞ്ഞു താഴെ വീഴാന്‍
ചില ഞൊടിയിട വേണമെന്ന മട്ടായ്‌,
നില; ചെടി വാടി വരണ്ടു പട്ടുപോയി

കവി : ഉള്ളൂര്‍ , കൃതി : കോമന്‍

ശ്ലോകം 165 : ചിരിക്കും മദ്ധ്യത്തില്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശിഖരിണി

ചിരിക്കും മദ്ധ്യത്തില്‍ കരയു,മിതിനേതും നിയമമി-
ല്ലുരയ്ക്കും തെറ്റിക്കൊണ്ടമൃതസമമസ്പഷ്ടമൊഴിയെ,
സ്ഫുരിച്ചല്‍പം കാണാം ചില ചെറിയ പല്ലിങ്ങിനെ ലസി-
ച്ചിരിക്കും ബാല്യേ നിന്‍ മുഖകമലമോര്‍ക്കുന്നിതതു ഞാന്‍.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 166 : സ്ഫാരദ്യുതിസ്ഫടിക...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

സ്ഫാരദ്യുതിസ്ഫടികദര്‍പ്പണദര്‍പ്പഹാരി-
ഗണ്ഡോല്ലസദ്ഭുജഗ കുണ്ഡല ലോഭനീയം
ബിംബാധരച്ഛവികരംബിതദന്തപങ്ക്തി-
കാന്തിച്ഛടാച്ഛുരിതസുന്ദരമന്ദഹാസം

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : വ്യാഘ്രാലയേശ ശതകം

ശ്ലോകം 167 : ബോധിപ്പിക്കാം സുഖമൊട്‌...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മന്ദാക്രാന്ത

ബോധിപ്പിക്കാം സുഖമൊടറിവില്ലാതെയുള്ളോരെ നന്നായ്‌
ബോധിപ്പിക്കാമതിസുഖമൊടേ നല്ല സാരജ്ഞരേയും
ബോധം ചെട്ടുള്ളതിലതിമദം ചേര്‍ന്ന ദുര്‍ബുദ്ധിതന്നെ-
ബ്ബോധിപ്പിക്കുന്നതിനു വിധിയും തെല്ലുമാളല്ല നൂനം

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 168 : ബുധനാം ഭവാന്റെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മഞ്ഞുഭാഷിണി

ബുധനാം ഭവാന്റെ സഹധര്‍മ്മിണീപദം
മുധയെന്നു മന്നിലൊരു മുഗ്ദ്ധയോര്‍ക്കുമോ?
ക്ഷുധ കൊണ്ടു ചാവുമൊരുവന്റെ വായില്‍ നല്‍
സുധ വന്നു വീഴിലതു തുപ്പിനില്‍ക്കുമോ?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 169 : ക്ഷീണിക്കാത്ത മനീഷയും ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത പൊന്‍പേനയും
വാണിക്കായ്‌ തനിയേയുഴിഞ്ഞു വരമായ്‌ നേടീ ഭവാന്‍ സിദ്ധികള്‍
കാണിച്ചൂ വിവിധാത്ഭുതങ്ങള്‍ വിധിദൃഷ്ടാന്തങ്ങളായ്‌, വൈരിമാര്‍
നാണീച്ചൂ, സ്വയമംബ കൈരളി തെളിഞ്ഞീക്ഷിച്ചു മോക്ഷത്തെയും

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 170 : കഷ്ടം സ്ഥാനവലിപ്പമോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍
സ്പഷ്ടം മാനുഷഗര്‍വ്വമൊക്കെയിവിടെപ്പുക്കസ്തമിക്കുന്നിത-
ങ്ങിഷ്ടന്മാര്‍ പിരിയുന്നു, ഹാ! ഇവിടമാണദ്ധ്യാത്മവിദ്യാലയം!

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 171 : സ്പഷ്ടം ഭൂമിമറയ്ക്കില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്പഷ്ടം ഭൂമിമറയ്ക്കിലിന്ദു തെളിയും, വീണ്ടും മുഹൂര്‍ത്തത്തില-
പ്പുഷ്ടശ്രീരവി മൂടിയാലുമുയരും, പക്ഷം കഴിഞ്ഞാല്‍ മതി;
ദുഷ്ടക്കാലമഹാഗ്രഹത്തിനിരയായീ "രാജരാജേ"ന്ദു! ഹാ!
കഷ്ടം "രോഹിണി" യക്കലേശനെയിനിക്കാണില്ല കേണാലുമേ.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 172 : ദുഷ്ക്കര്‍മ്മത്തിന്റെയൂക്കാല്‍...

ചൊല്ലിയതു്‌ : പി. സി. രഘുരാജ്‌
വൃത്തം : സ്രഗ്ദ്ധര

ദുഷ്ക്കര്‍മ്മത്തിന്റെയൂക്കാല്‍ ചതിയുടെ കുഴിയില്‍ പെട്ടുഴന്നേ,നസംഖ്യം
മുഷ്ക്കന്മാരോടു ചേര്‍ന്നെന്‍ സഹജഗജഗണം ചെയ്ത ഭേദ്യം സഹിച്ചേന്‍;
ഗര്‍വ്വം തീര്‍ന്നിട്ടു താഴും മമ ശിരസി ഹരേ! പൊല്‍ത്തിടമ്പേറ്റുവാനാ--
യെത്തീ നിന്മുമ്പി - ലിന്നാടുക കനിവൊടു നീ ഹസ്തിരാജേന്ദ്രമോക്ഷം!

കവി : പി. സി. രഘുരാജ്‌

ശ്ലോകം 173 : ഗ്രഹിക്കേണം നീയി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

ഗ്രഹിക്കേണം നീയിദ്ദുരിതനിരയാം ഗ്രാഹമതിനാല്‍
ഗ്രഹിക്കപ്പെട്ടീടുന്നടിയനെ യമധ്വംസന! വിഭോ!
ഗ്രഹിക്കും മൂവര്‍ക്കും ഗതികളരുളും കല്‍പ്പകതരോ!
ഗ്രഹിക്കേണം വേഗാലഗതി പറയും സങ്കടമഹോ.

കവി : കുമാരനാശാന്‍, കൃതി : അനുഗ്രഹപരമദശകം

ശ്ലോകം 174 : ഗ്രഹിക്കണം വന്നണയുന്ന...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഉപേന്ദ്രവജ്ര

ഗ്രഹിക്കണം വന്നണയുന്നതെല്ലാം
ത്യജിക്കണം പോവതുമപ്രകാരം
രസിക്ക, ദുഃഖിക്കയുമെന്തിനോര്‍ത്താല്‍?
വിധിക്കു നീക്കം വരികില്ല തെല്ലും.

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 175 : രണ്ടായിരം രസന...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

രണ്ടായിരം രസന കണ്ഠതലത്തിലുള്ള
തണ്ടാര്‍ദളാക്ഷനുടെ തല്‌പമതാം ഫണിക്കും
ഉണ്ടാകയില്ലിതുകണക്കു സദസ്യരാകെ
കൊണ്ടാടുമാറൊരു നിരര്‍ഗള വാഗ്‌ വിലാസം

കവി : ചങ്ങനാശ്ശേരി രവിവര്‍മ്മ കോയിത്തമ്പുരാന്‍

ശ്ലോകം 176 : ഉമ്മ വെച്ചിടണമെങ്കില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

ഉമ്മ വെച്ചിടണമെങ്കില്‍ നീ തരിക വെണ്ണ, മാലയിതുചൂടുവാന്‍
സമ്മതിപ്പതിനു വെണ്ണ, ഞാന്‍ മുരളിയൂതുവാനുരുള വേറെയും
അമ്മയോടു മണിവര്‍ണ്ണനോതിയതറിഞ്ഞു ദേവമുനിസംകുലം
ബ്രഹ്മസാധന വെടിഞ്ഞു വല്ലവഴി തേടി വല്ലവികളാകുവാന്‍!

കവി : പി. സി. മധുരാജ്‌

ശ്ലോകം 177 : അകരുണത്വമകാരണ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

അകരുണത്വമകാരണവിഗ്രഹം
പരധനേ പരയോഷിതി ച സ്പൃഹാ
സുജന ബന്ധുജനേഷ്വസഹിഷ്ണുതാ
പ്രകൃതിസിദ്ധമിദം ഹി ദുരാത്മനാം

കവി : ഭര്‍ത്തൃഹരി

ശ്ലോകം 178 : സമയമതിലുയര്‍ന്ന ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

സമയമതിലുയര്‍ന്ന ഘോരവാരി-
ഭ്രമമൊടകാലികവൃദ്ധി രേവയാര്‍ന്നു,
ഘുമഘുമരയഘോഷമേറ്റിയാരാല്‍
യമപുരിതന്നിലടിച്ച ഭേരിപോലെ

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 179 : ഘ്രാണിച്ചും മുത്തിയും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ഘ്രാണിച്ചും മുത്തിയും പിന്നെയുമുടനവലേഹിച്ചുമേറ്റം ചുവച്ചും
നാണിക്കാതുറ്റ വൈരസ്യമൊടു ഭുവി കളഞ്ഞെന്നതില്‍ കേണിടൊല്ല
ചേണേറും രത്നമേ! നിന്നുടെയകമതു കണ്ടീടുവാന്‍ കീശനശ്മ-
ക്കോണാല്‍ നിന്നെപ്പൊടിക്കാഞ്ഞതു പരമുപകാരം നിനക്കെന്നുറയ്ക്ക.

കവി : കേ സി കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 180 : ചക്കിപ്പെണ്ണേ ചടുലനയനേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ചക്കിപ്പെണ്ണേ! ചടുലനയനേ! ചത്തു ഞാനെന്നിവണ്ണം
ദുഃഖിക്കൊല്ലേ! ചതിയരുടെയച്ചപ്പടാച്ചിക്കു ചെറ്റും
തര്‍ക്കം വച്ചും തകൃതി പറകില്‍ത്താമസിക്കതെകണ്ടാ-
ത്തക്കം നോക്കി പ്രിയതമയെ ഞാന്‍ വേള്‍ക്കുവന്‍ കേള്‍ക്ക ബാലേ!

കവി : കെ. സി. നാരായണന്‍ നമ്പിയാര്‍, കൃതി : ചക്കീചങ്കരം നാടകം

ശ്ലോകം 181 : തന്റെ കാര്യമഖിലം നടക്കണം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : രഥോദ്ധത

തന്റെ കാര്യമഖിലം നടക്കണം
തന്റെ ദാരസുതരും സുഖിക്കണം
അന്യരാകെയതിഖിന്നരാകണം
തന്നെവന്നനുദിനം വണങ്ങണം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണ ചരിതം മണിപ്രവാളം

ശ്ലോകം 182 : അസ്ഫുടേ വപുഷി തേ...

ചൊല്ലിയതു്‌ : പി. സി. രഘുരാജ്‌
വൃത്തം : രഥോദ്ധത

അസ്ഫുടേ വപുഷി തേ പ്രയത്നതോ
ധാരയേമ ധിഷണാം മുഹുര്‍മുഹുഃ
തേന ഭക്തിരസമന്തരാര്‍ദ്രതാ-
മുദ്വഹേമ ഭവദങ്ങ്‌ഘൃചിന്തകാഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (4:4)

ശ്ലോകം 183 : തന്നതില്ല പരനുള്ളു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

തന്നതില്ല പരനുള്ളുകാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ,
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 184 : ഇവിടെ മഴ ചുരുങ്ങീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

ഇവിടെ മഴ ചുരുങ്ങീ; വാപിയൊട്ടൊട്ടുണങ്ങീ;
ദിവി ബഹുപൊടി പൊങ്ങീ; ഭാനുമാന്‍ കൂടി മങ്ങീ;
വിവശതയൊടു തെങ്ങിന്‍ കൂമ്പുപോലും വഴങ്ങീ;
ശിവ! ശിവ! കൃഷി മങ്ങീ; കര്‍ഷകന്മാര്‍ കുഴങ്ങീ.

കവി : കുമ്മനം ഗോവിന്ദപ്പിള്ള, കൃതി : ശ്രീചിത്രോദയം മഹാകാവ്യം (സര്‍ഗ്ഗം 33)

ശ്ലോകം 185 : വെണ്മതികലാഭരണന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദുവദന

വെണ്മതികലാഭരണ, നംബിക, ഗണേശന്‍,
നിര്‍മ്മലഗുണാ കമല, വിഷ്ണുഭഗവാനും,
നാന്മുഖനുമാദി കവിമാതു ഗുരുഭൂതര്‍
നന്മകള്‍ വരുത്തുക നമുക്കു ഹരിരാമ!

കവി : എഴുത്തച്ഛന്‍, കൃതി : രാമായണം ഇരുപത്തിനാലുവൃത്തം

ശ്ലോകം 186 : നാരായണന്‍ നമ്പിയെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

നാരായണന്‍ നമ്പിയെ നമ്പരിന്നായ്‌
നേരായയച്ചിട്ടെഴുതാന്‍ തുടങ്ങി;
നാരായണന്‍ ചക്രമെടുത്തു ചാടു-
ന്നോരോ സ്ഥലം വൃത്ത വിചിത്രമത്രേ

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 187 : നരനു നരനശുദ്ധ വസ്തു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പുഷ്പിതാഗ്ര

നരനു നരനശുദ്ധവസ്തു പോലും!
ധരയില്‍ നടപ്പതു തീണ്ടലാണു പോലും!
നരകമിവിടമാണു ഹന്ത കഷ്ടം!
ഹര ഹര ഇങ്ങനെ വല്ല നാടുമുണ്ടോ?

കവി : കുമാരനാശാന്‍

ശ്ലോകം 188 : നാമാമൃതം നാവില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നാമാമൃതം നാവിലിരിക്കുമപ്പോള്‍
സോമാമൃതം വിസ്മൃതമായ്‌ വരുന്നു
നാമാമൃതം പാര്‍ത്തു നിറച്ചു കണ്ടാല്‍
നാമാമൃതം കാണമൃതം മൃതാനാം

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണ കര്‍ണ്ണാമൃതം

ശ്ലോകം 189 : നിരയാംബുധി നീന്തി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : തോടകം

നിരയാംബുധി നീന്തി നിറഞ്ഞഴലെ-
ന്നിരുപാധിക നിന്നെ നിനച്ചടിയന്‍
ഉരുമോദമിനിക്കരുണാംബുരസം
കരവിട്ടു കവിഞ്ഞൊഴുകും കടലേ!

കവി : കുമാരനാശാന്‍, കൃതി : ശാങ്കര ശതകം

ശ്ലോകം 190 : ഉഡുരാജമുഖീ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : തോടകം

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതീ
ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി?

ശ്ലോകം 191 : യവനീ രമണീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

യവനീ രമണീ വിപദഃ ശമനീ
കമനീയതമാ നവനീതസമാ
"ഉഹി ഊഹി" വചോമൃത പൂര്‍ണമുഖീ
സ സുഖീ ജഗതീഹ യദങ്കഗതാ

കവി : ജഗന്നാഥപണ്ഡിതര്‍

ശ്ലോകം 192 : ഉണ്ടായിമാറുമറിവുണ്ടായി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മത്തേഭം

ഉണ്ടായിമാറുമറിവുണ്ടായി മുന്നമിതു കണ്ടാറ്റുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചുരുണ്ടാ മഹസ്സില്‍ മറയും
കണ്ടാലുമീ നിലയിലുണ്ടാകയില്ലറിവഖണ്ഡാനുഭൂതിയിലെഴും
തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതി!

കവി : ശ്രീനാരായണ ഗുരു, കൃതി : നവരത്നമഞ്ഞ്ജരി

ശ്ലോകം 193 : കൂലാതിഗാമിഭയതൂലാവലീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മത്തേഭം

കൂലാതിഗാമിഭയതൂലാവലീജ്വലനകീലാ, നിജസ്തുതിവിധൌ
കോലാഹലക്ഷപണകാലാമരീകുശലകീലാലപോഷണനഭാ,
സ്ഥൂലാ കുചേ, ജലദനീലാ കചേ, കലിതലീലാ കദംബവിപിനേ,
ശൂലായുധപ്രണതിശീലാ, വിഭാതു ഹൃദി, ശെയിലാധിരാജതനയാ.

കവി : ശങ്കരാചാര്യര്‍

ശ്ലോകം 194 : സരിഗമപധ കൊച്ചുവീണ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പുഷ്പിതാഗ്ര

'സരിഗമപധ' - കൊച്ചുവീണ ഞാനി-
ന്നമരുവതുന്നതഗായകന്റെ കയ്യില്‍
ഒരു നിമിഷവുമെന്നെയെങ്ങു മേവി-
ട്ടകലുവതങ്ങു സഹിയ്ക്കയില്ല നൂനം.

കവി : സിസ്റ്റര്‍ മേരി ബെനീഞ്ജ

ശ്ലോകം 195 : ഒരു വേള പഴക്കമേറിയാല്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വിയോഗിനി

ഒരു വേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ്‌ വരാം
ശരിയായ്‌ മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 196 : ശമമാം സുമഗന്ധം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : തോടകം

ശമമാം സുമഗന്ധമുതിര്‍ന്നിടുമെന്‍
ഹൃദയത്തിലെ ഭക്തിരസം നുകരാന്‍
സരസന്‍ ഹരിയാമളിയെത്തിടുകില്‍
തരുണീ കബരീ വനമെന്തിവന്‌?

പി. സി. മധുരാജിന്റെ ഒരു സംസ്കൃതമുക്തകത്തിനു രാജേഷ്‌ വര്‍മ്മയുടെ അതേ വൃത്തത്തിലുള്ള പരിഭാഷ.

ശ്ലോകം 197 : സാരാനര്‍ഘപ്രകാശ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സാരാനര്‍ഘപ്രകാശ പ്രചുരിമ പുരളും ദിവ്യരത്നങ്ങളേറെ-
പ്പാരാവാരത്തിനുള്ളില്‍പ്പരമിരുള്‍ നിറയും കന്ദരത്തില്‍ കിടപ്പൂ
ഘോരാരണ്യച്ചുഴല്‍ക്കാറ്റടികളിലിളകും തൂമണം വ്യര്‍ത്ഥമാക്കു-
ന്നോരപ്പൂവെത്രയുണ്ടാമവകളിലൊരു നാളൊന്നു കേളിപ്പെടുന്നൂ.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 198 : ഘോരായുധവ്രണിത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ഘോരായുധവ്രണിതകാന്തകളേബരം കൈ-
ത്താരാല്‍ക്കനിഞ്ഞഹഹ, തൊട്ടുതലോടിടുമ്പോള്‍
ശ്രീരാജകന്യകള്‍ കൊതിച്ചുവരുന്ന വീര-
ദാരാസ്പദത്തിലുമുഷയ്ക്കു വിരക്തി തോന്നി!

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 199 : ശൃങ്ഗാരത്തിന്റെ നാമ്പോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ശൃങ്ഗാരത്തിന്റെ നാമ്പോ, രസികതയൊഴുകിപ്പോകുവാനുള്ള തൂമ്പോ,
സൌന്ദര്യത്തിന്റെ കാമ്പോ, മദനരസചിദാനന്ദ പൂന്തേന്‍കുഴമ്പോ,
ബ്രഹ്മാവിന്‍ സൃഷ്ടിവന്‍പോ, നയനസുഖലതയ്ക്കൂന്നു നല്‍കുന്ന കമ്പോ,
കന്ദര്‍പ്പന്‍ വിട്ടൊരമ്പോ, ത്രിഭുവനവിജയത്തിന്നിവന്‍? തോഴി! യമ്പോ!

കവി : ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍, കൃതി : രസസ്വരൂപ നിരൂപണം

ശ്ലോകം 200 : ബ്രഹ്മാവിന്റെയും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബ്രഹ്മാവിന്റെയുമന്തകന്റെയുമഹോ ഡിപ്പാര്‍ട്ടുമെന്റില്‍ക്കിട-
ന്നമ്മേ ഞാന്‍ തിരിയുന്നിതെത്ര യുഗമായ്‌, എന്നാണിതിന്‍ മോചനം?
ധര്‍മ്മാധര്‍മ്മ പരീക്ഷണത്തിനിനിമേല്‍ കാലന്റെ കച്ചേരിയില്‍
ചെമ്മേ ഹാജരെനിക്കിളച്ചു തരണേ! തദ്ദര്‍ശനം കര്‍ശനം!

കവി : ഒറവങ്കര

ശ്ലോകം 201 : ധനിയ്ക്കും ധനം തെല്ലും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ധനിയ്ക്കും ധനം തെല്ലുമില്ലാത്തവര്‍ക്കും
മുനിയ്ക്കും മനസ്സെത്ര പുണ്ണായവര്‍ക്കും
പഴിയ്ക്കുന്നവര്‍ക്കും നിനയ്ക്കില്‍ജ്ജനിക്കെ-
ട്ടഴിയ്ക്കാന്‍ തുണയ്ക്കും ഹരിയ്ക്കായ്‌ നമിക്കാം

കവി : പി. സി. മധുരാജ്‌

ശ്ലോകം 202 : പുഷ്ടപ്രേമമൊടെന്നൊട്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പുഷ്ടപ്രേമമൊടെന്നൊടൊത്തു വിളയാടീട്ടുള്ള ശിഷ്ടാഗ്രരാ-
മിഷ്ടന്മാര്‍ മമ ദിഷ്ടദോഷമിതിനെക്കേട്ടീടില്‍ ഞെട്ടിപ്പരം
ദൃഷ്ടിത്തെല്ലതില്‍ നിന്നു മന്ദമൊഴുകുന്നശ്രുക്കള്‍ പൂണ്ടെത്രയും
"കഷ്ടം കഷ്ട"മിതെന്നു ചൊല്ലിയധികം ഖേദിച്ചു രോദിച്ചിടും.

കവി : കെ. സി. കെശവ പിള്ള, കൃതി : ആസന്നമരണചിന്താശതകം

ശ്ലോകം 203 : ദേവന്മാര്‍ക്കമൃതം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദേവന്മാര്‍ക്കമൃതം, മുകുന്ദനു രമാം, ധാത്രിയ്ക്കു മര്യാദയും
ദേവേന്ദ്രന്നു സുരദ്രുമം, ഗിരിജ തന്‍ കാന്തന്നു ചന്ദ്രക്കല
ഏവം പ്രീതിദമായ്ക്കൊടുത്തു ശരണം ഭൂഭൃത്തുകള്‍ക്കും തദാ-
പ്യുണ്ടായീലൊരുവന്‍ തുണപ്പതിനഗസ്ത്യന്‍ നമ്മെ മോന്തും വിധൌ.

കവി : ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍

ശ്ലോകം 204 : എന്നാലുമിങ്ഗ്ലീഷറിയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

എന്നാലുമിങ്ഗ്ലീഷറിയും ജനങ്ങള്‍
നന്നായിയെന്നായ്‌ പറയും ചിലേടം
ഒന്നാണെനിക്കീയിതില്‍ മെച്ച, മിങ്ഗ്ലീ-
ഷിന്‍ നാറ്റമേല്‍ക്കാതിതു ചെയ്തുവല്ലോ.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരന്‍

ശ്ലോകം 205 : ഓര്‍ക്കിലാക്കിഴവനാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ഓര്‍ക്കിലാക്കിഴവനാം ജടായു പോയ്‌
സ്വര്‍ഗ്ഗമെത്തിയതിലെന്തഴല്‍പ്പെടാന്‍
ജര്‍ജ്ജരാങ്ഗമുടല്‍ നല്‍കി നേടിനാന്‍
ചന്ദൃകാധവളമാം യശസ്സവന്‍

കവി : പി. ചന്ദ്രശേഖരവാരിയര്‍, അഷ്ടമിച്ചിറ, കൃതി : കൈരളീഭൂഷണം

ശ്ലോകം 206 : ജാതിത്തത്തിന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ജാതിത്തത്തിന്നു രാജന്‍, ദ്രുതകവിതയതില്‍ക്കുഞ്ഞഭൂജാനി, ഭാഷാ-
രീതിക്കൊക്കും പഴക്കത്തിനു നടുവ, മിടയ്ക്കച്യുതന്‍ മെച്ചമോടേ
ജാതപ്രാസം തകര്‍ക്കും, ശുചിമണി രചനാഭങ്ഗിയില്‍ പൊങ്ങിനില്‍ക്കും,
ചേതോമോദം പരക്കെത്തരുവതിനൊരുവന്‍ കൊച്ചു കൊച്ചുണ്ണി ഭൂപന്‍!

കവി : വെണ്മണി അച്ഛന്‍

ശ്ലോകം 207 : ജഗന്നിവാസാ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഉപേന്ദ്രവജ്ര

ജഗന്നിവാസാ കരുണാംബുരാശേ
മുകുന്ദ, ഭക്തപ്രിയ, വാസുദേവ,
വരുന്ന രോഗങ്ങളകന്നു പോകാന്‍
വരം തരേണേ ഗുരുവായുരപ്പാ

ശ്ലോകം 208 : വളഞ്ഞോരച്ചില്ലിക്കൊടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

വളഞ്ഞോരച്ചില്ലിക്കൊടിയുടനിളക്കിപ്പരമകം
തെളിഞ്ഞപ്പോളൂഴീസുരനൊടുരചെയ്താള്‍ വിധുമുഖി
വളം ഞാന്‍ നല്‍കുന്നൂ വിഷമവിശിഖന്നെങ്കിലുടനേ
കളഞ്ഞാലും നന്നായധരമധുനാ താപമധുനാ.

കവി : കുണ്ടൂര്‍, കൃതി : അജാമിള മോക്ഷം

ശ്ലോകം 209 : വല്ലവീകര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

വല്ലവീകരസരോരുഹങ്ങളില്‍
പ്രോല്ലസിച്ചു മരുവുന്ന വണ്ടിനെ
വല്ലവണ്ണവുമിവന്റെ മാനസ-
ക്കല്ലറയ്ക്കക മണച്ചിടാവതോ!

ശ്ലോകം 210 : വിലയാര്‍ന്ന വിശിഷ്ട...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

വിലയാര്‍ന്ന വിശിഷ്ട വസ്ത്രവും
വിലസും പൊന്മണിഭൂഷണങ്ങളും
ഖലരാം വനകൂപപംക്തിമേല്‍
കലരും പുഷ്പലതാവിതാനമാം

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 211 : ഖേദിയ്ക്കകൊണ്ടു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

ഖേദിയ്ക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍

കവി : കുമാരനാശാന്‍, കൃതി : വീണ പൂവ്‌

ശ്ലോകം 212 : ചന്തം ചിന്തുന്ന ചന്ദ്രോത്സവം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ചന്തം ചിന്തുന്ന ചന്ദ്രോത്സവ, മനുഭവരാസിക്യ സമ്പന്നമുക്താ-
വൃന്ദം നാരായണീയം, പുനമഹിഷകൃതോല്‍കൃഷ്ട ചമ്പൂകദംബം,
സന്ദേശച്ചാര്‍ത്തു മേഘഭ്രമരശുകമയൂരാദി സാഹിത്യമൂല്യം
സ്പന്ദിച്ചീടും തരംഗോജ്ജ്വലതരളിതമാണക്ഷരശ്ലോകസിന്ധു!

കവി : വി.കെ. ഗോവിന്ദന്‍ നായര്‍, കൃതി : അവില്‍പ്പൊതി

ശ്ലോകം 213 : സന്താപത്തിനു തോണിയായ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സന്താപത്തിനു തോണിയായ കവിതേ, നീ പുത്രദുഃഖത്തിനോ
പൂന്തേനായ്‌? തളര്‍വാതരോഗമുടനേ മാറ്റുന്ന ഭൈഷജ്യമായ്‌!
മീന്‍തൊട്ടിട്ടു സുഗന്ധമായ്‌, കനകധാരാദ്വൈതി തന്‍ ചെപ്പിലെ-
പ്പന്തായ്‌, കാലടികൂപ്പുമെന്‍ കരളിലെപ്പൊന്നോമനപ്പീലിയായ്‌?

കവി : രമേശന്‍ നായര്‍ , കൃതി : സോപാനഗീതം

ശ്ലോകം 214 : മുന്നേ ഞാന്‍ നിരുപിച്ചപോല്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുന്നേ ഞാന്‍ നിരുപിച്ചപോല്‍ സദൃശനായുള്ളോരു ഭര്‍ത്താവിനെ-
ത്തന്നേ ഭാഗ്യവശേന മല്‍പ്രിയസുതേ പ്രാപിച്ചു നീ സാമ്പ്രതം
ഔന്നത്യം കലരും രസാലവരനമ്മുല്ലയ്ക്കുമായ്‌ വല്ലഭന്‍
നിന്നെച്ചൊല്ലിയുമില്ല കില്ലിനിയെനി, യ്ക്കിമ്മുല്ലയെച്ചൊല്ലിയും

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ഭാഷാശാകുന്തളം

ശ്ലോകം 215 : ഔദാര്യവാനരചനന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഔദാര്യവാനരചനന്നു ധനാന്നവസ്ത്ര-
ഗോദാനപൂര്‍വകമശേഷജനങ്ങളേയും
മോദാര്‍ണവത്തില്‍ മുഴുകിച്ചു മുറയ്ക്കുവന്നു
ഗോദാനകര്‍മ്മവുമനാകുലമായ്ക്കഴിച്ചു

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 216 : മുട്ടുകുത്തിമണിമണ്ഡനസ്വനം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

മുട്ടുകുത്തി, മണിമണ്ഡനസ്വനമുയര്‍ന്നിടാതെ, യതിസാഹസ-
പ്പെട്ടിഴഞ്ഞു, കതകൊച്ചയറ്റവിധമായ്‌ തുറന്നു, ചരിതാര്‍ത്ഥനായ്‌
കട്ടിലിന്‍ മുകളിലെത്തിനിന്നുറിയില്‍ വെച്ച വെണ്ണ മലര്‍വായ്ക്കക-
ത്തിട്ടു കട്ടുപുലരുന്ന തസ്കരകലാവിശാരദനു കൈതൊഴാം

കവി : വി. കെ. ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 217 : കുന്നിയ്ക്കും കുറയാതെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കുന്നിയ്ക്കും കുറയാതെ കുന്നൊടു കുശുമ്പേറും കുചം പേറിടും
കുന്നിന്‍നന്ദിനി കുണ്ടബാണനു കൊലക്കേസണ്‍നു പാസ്സായതില്‍
ഒന്നാം സാക്ഷിണിയായ നീ കനിവെഴും വണ്ണം കടക്കണ്ണെടു-
ത്തൊന്നെന്നില്‍ പെരുമാറണേ പെരുവനത്തപ്പന്റെ തൃപ്പെണ്‍കൊടീ!

കവി : ശീവൊള്ളി

ശ്ലോകം 218 : ഓണക്കോടി ഞൊറിഞ്ഞുടുത്തു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഓണക്കോടി ഞൊറിഞ്ഞുടുത്തു കമുകിന്‍ പൊന്‍പൂക്കുലച്ചാര്‍ത്തുമായ്‌
പ്രാണപ്രേയസി കാവ്യകന്യ കവിളത്തൊന്നുമ്മവെച്ചീടവേ
വീണക്കമ്പികള്‍ മീട്ടി മാനവ മനോരാജ്യങ്ങളില്‍ ച്ചെന്നു ഞാന്‍
നാണത്തിന്റെ കിളുന്നുകള്‍ക്കു നിറയെപ്പാദസ്വരം നല്‍കുവാന്‍

കവി : വയലാര്‍ രാമവര്‍മ്മ, കൃതി : സര്‍ഗ്ഗസങ്ഗീതം

ശ്ലോകം 219 : വെള്ളം വെട്ടിത്തിളച്ചാല്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

വെള്ളം വെട്ടിത്തിളച്ചാല്‍ പൊടിയിടണ, മടച്ചാവി പോവാതെ വാങ്ങി-
പ്പൊള്ളാതായാല്‍ തുറന്നൂറ്റണ, മതിനു സമം വെന്തപാല്‍ ചേര്‍ത്തിടേണം
വെള്ളപ്പന്‍സാരയും ചേര്‍ത്തലിവതിനു നാലഞ്ചുവട്ടം പകര്‍ത്തി-
ക്കൊള്ളുന്നേരം പതഞ്ഞാലവനിയിലമൃതില്ലെന്ന വല്ലായ്മ തീരും.

ശ്ലോകം 220 : വക്കത്തുത്കണ്ഠയാലുത്കട...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

വക്കത്തുത്കണ്ഠയാലുത്കടരുജ തടവും വല്ലവസ്നേഹിതന്മാ-
രാക്രന്ദിയ്ക്കെ, ക്കടക്കണ്‍നനവൊടു പശുവൃന്ദങ്ങളങ്ങമ്പരക്കേ
അര്‍ക്കാപത്യാന്തരാളാദുപരിയുയരുമക്കാളിയപ്പത്തി തന്മേ-
ലക്കാര്‍വര്‍ണ്ണന്‍ നടത്തീടിന നടനകലാവിപ്ലവം വെല്‍വുതാക!

കവി : വി. കെ. ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 221 : അഗ്രേപശ്യാമി തേജോനിബിഡ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

അഗ്രേ പശ്യാമി തേജോനിബിഡതരകളായാവലീ ലോഭനീയം
പീയൂഷാപ്ലാവിതോഹം തദനുതദുദരേ ദിവ്യ കൈശോരവേഷം
താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
രാവീതം നാരദാദ്യൈര്‍വിലസദുപനിഷത്സുന്ദരീ മണ്ഡലൈശ്ച

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം (100:1)

ശ്ലോകം 222 : തന്നിഷ്ടക്കാരനാകും യമനൊരു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

തന്നിഷ്ടക്കാരനാകും യമനൊരു നിയമം നോക്കലില്ലാനയേയും
തന്നുള്ളില്‍ ചേര്‍പ്പു സൌദാമിനിയുടെ കനകക്കയ്യു പെട്ടെന്നു നീട്ടി
എന്നാലീ വൃദ്ധനാമെന്നുടലുയിരുകളെ പ്രത്യഹം നുള്ളി നുള്ളി--
ത്തിന്നുന്നൂ ചൂടു കൂടും കറിയൊരു കൊതിയന്‍ കുട്ടിപോലക്കൃതാന്തന്‍

കവി : വി. കെ.ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 223 : ഏന്തില്ലായുധമെന്ന തന്റെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏന്തില്ലായുധമെന്ന തന്റെ ശപഥം തെറ്റിച്ചു, ഞാന്‍ ചെയ്തതാ-
മേന്തിച്ചീടുമതെന്ന സത്യമൃതമാക്കുംമാറു ചക്രായുധം
ഏന്തി, ബ്ഭൂമികുലുക്കി, മേല്‍പുടവയൂര്‍ന്നെന്‍നേര്‍ക്കു തേര്‍ത്തട്ടില്‍ നി-
ന്നേന്തിച്ചാടിയണഞ്ഞ പാര്‍ത്ഥസഖനില്‍ പ്രേമം ഭവിക്കാവു മേ!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 224 : എന്റേതെന്നു നിനച്ചതൊക്കെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്റേതെന്നു നിനച്ചതൊക്കെ വെടിവേന്‍; ഒന്നാഗ്രഹം; വാങ്മനഃ-
കര്‍മ്മാകാരമെടുത്തു വിശ്വമഖിലം വ്യാപിച്ച ഹേ വാമന!
വാഗര്‍ഥങ്ങള്‍ മരന്ദമേകുവതിനായ്‌ വര്‍ണ്ണാഭ പൂ, ണ്ടക്ഷര-
ശ്ലോകപ്പൂ വിരിയിപ്പതാവണമെനിയ്ക്കേതാണ്ടുമീ ശ്രാവണം!

കവി : പി. സി. മധുരാജ്‌

ശ്ലോകം 225 : വാരാളുന്നീ വേടരോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാലിനി

വാരാളുന്നീ വേടരോ, വിന്ധ്യകേതു-
പ്പേരാര്‍ന്നാത്മസ്വാമിതന്‍ ശാസനത്താല്‍,
ഘോരാരണ്യേ പൂരുഷന്മാരെയങ്ങി-
ങ്ങാരായുന്നോരാണു, ദേവീബലിക്കായ്‌.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 226 : ഘോരാകാരാട്ടഹാസ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഘോരാകാരാട്ടഹാസപ്രകടിതകലഹം മൃത്യു വന്നെത്തി നോക്കും
നേരം നാരീജനത്തിന്‍ കളികളുമിളിയും നോക്കുമൂക്കുള്ള വാക്കും
പോരാ പോരില്‍ത്തടുപ്പാന്‍; പരമശിവപദാംഭോജരേണുപ്രസാദം
പോരും പോരും കൃതാന്തപ്രതി ഭയമകലത്താക്കുവാനാര്‍ക്കുമെന്നും!

കവി : കുമാരനാശാന്‍

ശ്ലോകം 227 : പീലിക്കാര്‍കൂന്തല്‍ കെട്ടീട്ടഴകൊടു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പീലിക്കാര്‍കൂന്തല്‍ കെട്ടീട്ടഴകൊടു നിടിലേ ചാരുഗോരോചനം ചേര്‍-
ത്തേലസ്സും പൊന്‍ചിലമ്പും വളകളുമണിയിച്ചമ്മതന്നങ്കഭാഗേ
ലീലാഗോപാലവേഷത്തൊടു മുരളിയുമായ്‌ കാലി മേയ്ക്കുന്ന കോലും
ചലേ കൈക്കൊണ്ടു മന്ദസ്മിതമൊടു മരുവും പൈതലേ, കൈതൊഴുന്നേന്‍!

കവി : പൂന്തോട്ടത്തു നമ്പൂതിരി

ശ്ലോകം 228 : ലളിതം ഫണി തന്നുടെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

ലളിതം ഫണി തന്നുടെ പത്തികളില്‍
തളിര്‍ തന്നൊളി വെന്നൊരു ചേവടിയാല്‍
തളയും വളയും കളസുസ്വനമോ-
ടിളകും വിധമാടി വിളങ്ങി ഭവാന്‍.

കവി : സി. വി. വാസുദേവ ഭട്ടതിരി, കൃതി : നാരായണീയം പരിഭാഷ (55:9)

ശ്ലോകം 229 : തിണ്ണം ചെന്നിട്ടു തീയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

തിണ്ണം ചെന്നിട്ടു തീയില്‍ തെളിവിനൊടു തിളയ്ക്കുന്ന പാലൊട്ടു പൊന്നിന്‍
കിണ്ണം കൊണ്ടമ്മ കാണാതളവിലുടനുടന്‍ മുക്കി, മുക്കില്‍ പതുങ്ങി
കര്‍ണ്ണം പാര്‍ത്തങ്ങു നിന്നിട്ടതു ചൊടിയിണകൊണ്ടൂതിയൂതിക്കുടിക്കും
കണ്ണന്‍ കാരുണ്യപൂര്‍ണന്‍ കളകമലദളക്കണ്ണനെന്‍ കണ്ണിലാമോ?

കവി : കാത്തുള്ളില്‍ അച്യുതമേനോന്‍

ശ്ലോകം 230 : ക്ഷണപ്രഭാഗണ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

ക്ഷണപ്രഭാഗണപ്രഭാസമപ്രഭാലസല്‍പ്രഭാ-
കരപ്രഭാധികസ്ഫുരന്മണിപ്രദീപ്തഭൂഷണാ
ഹരിപ്രിയാദ്യശേഷഖേചരപ്രിയാനുഭാവിതാ
ഹരപ്രിയാ ജഗല്‍പ്രിയാ വരപ്രദാസ്തു മേ സദാ

കവി : കുട്ടിക്കുഞ്ഞു തങ്കച്ചി

ശ്ലോകം 231 : ഹാസം പോലെ വെളുപ്പു ചേര്‍ന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹാസം പോലെ വെളുപ്പു ചേര്‍ന്നു, മനുരാഗാവിഷ്ട തന്‍ ദീര്‍ഘനി-
ശ്വാസം പോലെ കനപ്പു ചേര്‍ന്നു, മവള്‍ തന്‍ കണ്ണിന്‍ കറുപ്പാര്‍ന്നുമേ
മാസം വാസരമെന്നതല്ല നിമിഷം തോറും വിഭിന്നാത്മകോ-
ല്ലാസം പൂണ്ടുപരന്ന കാര്‍മുകില്‍ രസം തൂകുന്നിതെല്ലാടാവും.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 232 : മേലേ മേലേ പയോധൌ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മേലേ മേലേ പയോധൌ തിരനിരയതുപോല്‍ ഗദ്യപദ്യങ്ങളോര്‍ക്കും
കാലേ കാലേ ഭവിപ്പാന്‍ ജഗമതിലൊളിവായ്‌ ചിന്നിടും തേന്‍ കുഴമ്പേ!
ബാലേ ബാലേ മനോജ്ഞേ പരിമൃദുലതനോ! യോഗിമാര്‍ നിത്യമുണ്ണും
പാലേ! ലീലേ വസിക്കെന്‍ മനസി സുകൃതസന്താനവല്ലീ സുചില്ലീ!

കവി : ചട്ടമ്പി സ്വാമികള്‍

ശ്ലോകം 233 : ബാണന്‍ തന്‍ കോട്ട കാത്തൂ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ബാണന്‍ തന്‍ കോട്ട കാത്തൂ ഭഗവതി, ഭുവനാധീശനാം നിന്‍ മണാളന്‍;
ബാണം വര്‍ഷിച്ചു മെയ്‌ മൂടിയ രണപടുവാം ഫല്‍ഗുനന്നിഷ്ടമേകീ;
വേണം തന്‍ ഭക്തരോടിത്രയുമകമലിവങ്ങെങ്കില്‍ നിന്‍ ഭക്തനാമെന്‍
ത്രാണത്തിന്നെന്തമാന്തം തവ? സതി പതിസാധര്‍മ്മ്യമേല്‍ക്കേണ്ടതല്ലോ.

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 234 : വൃത്തം വൃത്തികുറഞ്ഞതായി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വൃത്തം വൃത്തികുറഞ്ഞതായി, പദവിന്യാസം ക്രമം വിട്ടതായ്‌
അത്യന്താധുനികത്വനാട്യബഹുലം രൂപം ചിതംകെട്ടതായ്‌,
കഷ്ടം കൈരളിമങ്കയാള്‍ക്കെഴുമലങ്കാരങ്ങളും നഷ്ടമായ്‌,
അര്‍ത്ഥം തന്നെയനര്‍ത്ഥമായ്‌, വിരസമായ്‌ ഭാവത്തിനാവര്‍ത്തനം!

കവി : ഡോക്ടര്‍ എം.ജി.എസ്സ്‌. നാരായണന്‍, കൃതി : മലയാളകവിത

ശ്ലോകം 235 : കൃതമിദം ഹരിണശ്ചരിതം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ദ്രുതവിളംബിതം

കൃതമിദം ഹരിണശ്ചരിതം ശുഭം
സകലപാപഹരം പഠതാം നൃണാം
ഗുരുഗൃഹാലയഹൈമവതീകൃപാ-
ലവയുതേന തു ഭാസ്കരശര്‍മണാ

കവി : വട്ടപ്പള്ളി ഭാസ്കരന്‍ മൂസ്സത്‌, കൃതി : ശ്രീകൃഷ്ണോദന്തം

ശ്ലോകം 236 : ഗേയം നിന്‍ തിരുനാമകീര്‍ത്തനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗേയം നിന്‍ തിരുനാമകീര്‍ത്തനമൊഴിച്ചെന്തുള്ളു ഹേ ശ്രീപതേ!
പേയം നിന്‍ മുരളീരവാമൃതമൊഴിച്ചെന്തുള്ളു ഗീതാംബുധേ!
ധ്യേയം നിന്‍ പദപദ്മമൊന്നൊഴികെ മേറ്റ്ന്തുള്ളു ദാമോദരാ!
ജ്ഞേയം നിന്‍ മഹിമാവൊഴിച്ചു പരമെന്താനന്ദരത്നാകര!

കവി : യൂസഫ്‌ അലി കേച്ചേരി, കൃതി : അഹൈന്ദവം

ശ്ലോകം 237 : ധരാധരേന്ദ്രനന്ദിനീ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

ധരാധരേന്ദ്രനന്ദിനീവിലാസബന്ധുബന്ധുര-
സ്ഫുരദ്ദിഗന്തസന്തതിഃ പ്രമോദമാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ധരാപതിഃ
ക്വചിദ്ദിഗംബരേ മനോവിനോദമേതുവസ്തുനി

കവി : രാവണന്‍ (ഐതിഹ്യം), കൃതി : ശിവതാണ്ഡവസ്തോത്രം

ശ്ലോകം 238 : കൃതാന്തബന്ധബന്ധനൈക...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പഞ്ചചാമരം

കൃതാന്തബന്ധബന്ധനൈകകൃന്തനം മുരാന്തകം
നിതാന്തഭാസുരം വരം വരേണ്യമീശ്വരം ഹരിം
കൃപാകദംബമാധുരീരസപ്രവാഹനിര്‍ഗ്ഗള-
ന്മുഖാരവിന്ദമച്യുതം നമാമി ലോകനായകം.

കവി : ഇലന്തൂര്‍ നാരായണന്‍ വൈദ്യര്‍

ശ്ലോകം 239 : കരാളഫാലപട്ടികാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

കരാളഫാലപട്ടികാധഗദ്ധഗദ്ധഗജ്ജ്വല-
ദ്ധനഞ്ജയാധരീകൃതപ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീകുചാഗ്രചിത്രപത്രക-
പ്രകല്‍പനൈകശില്‍പിനി ത്രിലോചനേ മതിര്‍മ്മമ

കവി : രാവണന്‍ (ഐതിഹ്യം), കൃതി : ശിവതാണ്ഡവസ്തോത്രം

ശ്ലോകം 240 : ധന്യാഭാനോഃ പുലരിവഴി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ധന്യാഭാനോഃ പുലരിവഴിവെള്ളാട്ടി ഭാനുക്കളെന്നും
പൊന്നിന്‍ ചൂല്‍കൊണ്ടിരുള്‍മയമടിക്കാടടിച്ചങ്ങു നീക്കി
ഇമ്പം ചേരും ഗഗനഭവനം ചുറ്റുമുറ്റത്തളിപ്പാ-
നംഭോരാശൌ ശശധരകുടം കാണ്‍ക മുക്കിന്റവാറ്‌

കൃതി : ചക്രവാകസന്ദേശം

ശ്ലോകം 241 : ഇന്ദ്രത്വം പണ്ടു ഗോവര്‍ദ്ധന...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ഇന്ദ്രത്വം പണ്ടു ഗോവര്‍ദ്ധനഗിരിയിലുറപ്പിച്ചു, വേഗം പിണങ്ങും
വൃന്ദാരാമത്തുടിപ്പാം പശുപയുവതി തന്‍ താപമാറ്റിക്കൊടുത്തും
സന്ദേഹം തീര്‍ത്തുമിന്ദ്രാത്മജ,നൊരു ദിനവും ദുഷ്ടനീതിജ്ഞരോടായ്‌-
സ്സന്ധിയ്ക്കാതേ ജയിയ്ക്കും മൊഴിയുടയവനെന്‍ വാക്കു മുത്താക്കിടട്ടെ!

കവി : പി.സി. രഘുരാജ്‌

ശ്ലോകം 242 : സ്രവന്തീ പാഷാണേ പഥി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

സ്രവന്തീ പാഷാണേ പഥി പഥി ഘുമിങ്കാരസുരവൈഃ
സ്ഖലന്തീ കാന്താരേ സ്വപതിമരമബ്ധിം നിപതിതും
ഭ്രമന്തീ പശ്യത്വം വിരഹവിവശാ സാതികലുഷാ
തദന്തീ ധാനന്തീ വ്യഥിതദമയന്തീതി സുമുഖീ

കവി : കുമാരനാശാന്‍

ശ്ലോകം 243 : ഭുവനത്രയഭാരഭൃതോ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : തോടകം

ഭുവനത്രയഭാരഭൃതോ ഭവതോ
ഗുരുഭാരവികമ്പിവിജൃംഭി ജലാ
പരിമജ്ജയതി സ്മ ധനുശ്ശതകം
തടിനീ ഝടിതി സ്ഫുടഘോഷവതീ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (55:3)

ശ്ലോകം 244 : പൂമാതല്ലേ കളത്രം?...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പൂമാതല്ലേ കളത്രം? ചപലകളിലവള്‍ക്കഗ്രഗണ്യത്വമില്ലേ?
പൂമെയ്‌ പാമ്പിന്മെലല്ലേ? വിഷമെഴുമവനൊന്നൂതിയാല്‍ ഭസ്മമല്ലേ?
ഭീമഗ്രാഹാദിയാദോഗണമുടയ കടല്‍ക്കുള്ളിലല്ലേ നിവാസം?
സാമാന്യം പോലെയെന്തുള്ളതു പറക നിനക്കത്ര പൂര്‍ണ്ണത്രയീശ!

കവി : ഒറവങ്കര

ശ്ലോകം 245 : ഭാഷാരീതിപ്പഴക്കത്തിനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭാഷാരീതിപ്പഴക്കത്തിനു നടുവ, മതിപ്രാസമെണ്ണിപ്പെറുക്കി-
ശ്ശോഷിച്ചീടാതെ കുത്തിത്തിരുകിവിടുവതിന്നച്യുതന്‍ മെച്ചമോടേ,
ഘോഷിക്കും കുഞ്ഞുഭൂപന്‍, ലഘുരസഫലിതം രാജവിപ്രന്‍ ചമയ്ക്കും,
തോഷം സര്‍വ്വര്‍ക്കുമൊപ്പം തരുവതിനൊരുവന്‍ കൊച്ചുകൊച്ചുണ്ണിഭൂപന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 246 : ഘനനീലവര്‍ണ കരുണാര്‍ണ്ണവം...

ചൊല്ലിയതു്‌ : പി. സി. രഘുരാജ്‌
വൃത്തം : മഞ്ഞുഭാഷിണി

ഘനനീലവര്‍ണ കരുണാര്‍ണ്ണവം ജഗത്‌-
ഭ്രമണൈകചക്രധരവിക്രമാര്‍ണ്ണവം
പ്രണവാക്ഷരധ്വനിതസച്ചിദര്‍ണ്ണവം
പ്രണതാര്‍ത്തിഹാരി ഹരി തീര്‍ക്ക സങ്കടം

കവി : വി. കെ. ജി. , കൃതി : അവില്‍പ്പൊതി

ശ്ലോകം 247 : പ്രാണായാമക്രമത്തില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

പ്രാണായാമക്രമത്തില്‍ പവനവിധൃതിചെയ്താനന ശ്രോത്രനേത്ര-
ഘ്രാണം രോധിച്ചു, ദക്ഷശ്രുതിയിലകമണച്ചുജ്ഝിത സ്ഥൂലഘോഷം
വാണീടുന്നോര്‍ക്കു നീയാമൊരു ചെറുരണിതം കേട്ടിടാമപ്രണാദ-
ത്രാണം നാദാനുസന്ധാന, മതമൃതമയം തല്ലയം ത്വല്ലയം പോല്‍

ശ്ലോകം 248 : വാടീരസാലാഗത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

വാടീരസാലാഗതവായുസങ്ഗാ-
ലാടീ രസാലാശു ലതാവധൂടീ
പാടീരസാലാശ്രിതകോകിലാളി
പാടീ രസാലംബിവിയോഗിപാളീ

കവി : കടത്തനാട്ട്‌ കൃഷ്ണ വാര്യര്‍, കൃതി : സീമന്തിനീചരിതം

ശ്ലോകം 249 : പരമ കിമു ബഹൂക്ത്യാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

പരമ! കിമു ബഹൂക്ത്യാ, ത്വത്പദാംഭോജഭക്തിം
സകലഭയവിനേത്രീം സര്‍വ്വകാമോപനേത്രീം
വദസി ഖലു ദൃഢം ത്വം, തദ്‌ വിധൂയാമയാന്‍ മേ
ഗുരുപവനപുരേശ! ത്വയ്യുപാധത്സ്വ ഭക്തിം.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (15:10)

ശ്ലോകം 250 : വെണ്ണയ്ക്കിരന്നു വഴിയേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

വെണ്ണയ്ക്കിരന്നു വഴിയേ മണിയും കിലുക്കി-
ക്കുഞ്ഞിക്കരങ്ങളുമുയര്‍ത്തി നടന്ന നേരം
കണ്ണില്‍ തെളിഞ്ഞ പുതുവെണ്ണ ലഭിച്ചു നില്‌പോ-
രുണ്ണിക്കിടാവു ചിരിപൂണ്ടതു കണ്ടിതാവൂ

കവി : പൂന്താനം

ശ്ലോകം 251 : കരുതാം കമനീയമീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വിയോഗിനി

കരുതാം കമനീയമീ സദ-
സ്സിരുനൂറ്റമ്പതിലെത്തി നില്‍ക്കയാല്‍
പെരുതായ കവിത്വമെട്ടിലൊ-
ന്നൊരുമിച്ചിന്നു കരസ്ഥമാക്കി നാം!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 252 : പോരുമ്പോഴമ്മചുറ്റിച്ചൊരു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

പോരുമ്പോഴമ്മചുറ്റിച്ചൊരു ചെറുവസനത്തിന്റെ തുമ്പില്‍ച്ചവിട്ടി-
ച്ചേറാക്കി, ത്തെല്ലഴിഞ്ഞെങ്കിലുമിടതുകരംകൊണ്ടു താങ്ങിപ്പിടിച്ച്‌
ഭാരം തോന്നും സ്ലെയിറ്റക്കുടയുടെ പകരം ചാരു മൂര്‍ദ്ധാവിലേറ്റി
സ്വൈരം പോകുന്നു വിദ്യാലയമണയുവതിന്നിക്കിടാവുത്ക്കടാഭം.

കവി : വി. കെ. ജി. , കൃതി : അവില്‍പ്പൊതി

ശ്ലോകം 253 : ഭര്‍ത്തൃത്വേ കേരളാനാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭര്‍ത്തൃത്വേ കേരളാനാം മണിതവിലസിതേ പാണ്ഡ്യഭൂപണ്ഡിതാനാം
ചോളാനാം ചാരുഗീതേ യവനകുലഭുവാം ചുംബനേ കാമുകാനാം
ഗൌദാനാം സീല്‍കൃതേഷു പ്രതിനവവിവിധാലിങ്ഗാനേ മാളവാനാം
ചാതുര്യം ഖ്യാതമേതത്ത്വയി സകലമിദം ദൃശ്യതേ വല്ലഭാദ്യ.

കവി : കോഴിക്കോട്‌ മാനവിക്രമ ഏട്ടന്‍ തമ്പുരാന്‍ , കൃതി : ശൃങ്ഗാരമഞ്ജരി

ശ്ലോകം 254 : ഗ്രാമത്തിന്നരികില്‍ച്ചിരിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗ്രാമത്തിന്നരികില്‍ച്ചിരിച്ചു രസമായ്‌ നില്‍ക്കുന്ന കന്നിന്നടു-
ത്താനന്ദത്തികവാര്‍ന്നു, ചോലകള്‍ നറും രാഗം ചൊരിഞ്ഞീടവേ,
ഗാനത്തിന്നു പികങ്ങള്‍, പയ്യകലുവാന്‍ മാകന്ദ, മേവം സുഖ-
സ്തോമത്തിന്റെ നടുക്കിണങ്ങിയ വസന്തം ഹാ മനോഹാരി താന്‍!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 255 : ഗന്ധം ചേര്‍ന്നിതളുള്ള...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗന്ധം ചേര്‍ന്നിതളുള്ള പൂനിര ചൊരിഞ്ഞീടട്ടെ കാറെപ്പൊഴും,
ചിന്തും സ്വര്‍നദിവീചിശീതളമലം വീശട്ടെ മന്ദാനിലന്‍;
ചന്തം ചേര്‍ത്തണയട്ടെയാറൃതുവുമൊത്തുദ്യാനശോഭയ്ക്കിനി
സ്വന്തം രശ്മി സുഖം വിരിച്ചു ശശിയും ചുറ്റട്ടെ ദിക്കൊക്കെയും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : ആശ്ചര്യചൂഡാമണി തര്‍ജ്ജമ

ശ്ലോകം 256 : ചിത്തം മേ വാസുദേവ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചിത്തം മേ വാസുദേവ! പ്രചുരകരുണയാ ശോധയ പ്രീതിപൂര്‍വം
നിത്യം സങ്കര്‍ഷണാഹങ്കരണജപരിതാപാംശ്ച ദൂരീകുരുഷ്വ
ബുദ്ധേഃ പ്രദ്യുമ്‌ന! സക്തിം ഹര ഭവവിഷയാം മാനസം ചാനിരുദ്ധ!
ത്വത്തത്ത്വജ്ഞാനയുക്തം കുരു; നിഖിലസുഖം ദേഹി നാരായണ ത്വം

കവി : കൊച്ചി വലിയ ഇക്കു അമ്മത്തമ്പുരാന്‍ , കൃതി : സൌഭദ്രസ്തവം

ശ്ലോകം 257 : ബാലേന്ദുശേഖര മഹേശ്വര...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ബാലേന്ദുശേഖര മഹേശ്വര ദേവദേവ
ഫാലേന്ദു മദ്ധ്യനയനേന കടാക്ഷമേകി
രാകേന്ദു രാത്രി മുഴുവന്‍ പകരും പ്രകാശം
പോലേന്തുകാഭ മമ ജീവിതമാം തമസ്സില്‍

കവി : ബാലേന്ദു

ശ്ലോകം 258 : രണ്ടാള്‍ ചേര്‍ന്നൊരു പാപകര്‍മ്മം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രണ്ടാള്‍ ചേര്‍ന്നൊരു പാപകര്‍മ്മമിവിടെച്ചെയ്താ, ലതിന്‍ശിക്ഷയാ
രണ്ടാള്‍ക്കും സമമല്ലിവേണ്ടു? സുരതം ദണ്ഡാര്‍ഹമെന്നെണ്ണുകില്‍.
രണ്ടായ്ഗ്ഗര്‍ഭഭരപ്രയാസവുമൊരീപ്പേറ്റിന്റെ നോവും സമം
ഖണ്ഡം ചെയ്തു കൊടുക്കു പൂരുഷനു, മെന്തിപ്പക്ഷപാതം, പ്രഭോ?

കവി : ടി.എം.വി

ശ്ലോകം 259 : രമ്യാ സാ വനിതാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രമ്യാ സാ വനിതാ പുരോഭ്യുപനതാ യാ ഭര്‍ത്തുരന്തര്‍ഹിതം
ഹൃദ്യാവിഷ്കുരുതേ ശ്രുതിപ്രണയവല്‍സാരസ്യവച്ചാരുദൃക്‌
യോഗാഭ്യാസബലേന യത്ര ഭവതി ത്രൈവര്‍ഗ്ഗികീ ധന്യതാ
നിസ്സാരസ്വധരാശയൈകവശഗാ സംയഗ്‌വിവിക്തേ രതിഃ

കവി : എലത്തൂര്‍ രാമസ്വാമി ശാസ്ത്രികള്‍

ശ്ലോകം 260 : യക്ഷാധീശ്വരപട്ടമോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

യക്ഷാധീശ്വരപട്ടമോ, മഹിതമാം സ്വാരാജ്യസാമ്രാജ്യമോ,
ത്ര്യക്ഷാദിത്രിദശാധികാരനിലയോ വേണ്ടാ നമുക്കെന്‍ വിഭോ!
ലക്ഷാദിത്യസമാനമായൊരനഘജ്യോതിസ്സു ചിന്നുന്ന നി-
ന്നക്ഷാമാദ്ഭുതചിത്സ്വരൂപമകമേ കാണായ്‌ വരേണം സദാ!

കവി : വള്ളത്തോള്‍, കൃതി : നാരായണാഷ്ടകം

ശ്ലോകം 261 : ലാലസിപ്പതു സമുദ്ര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

ലാലസിപ്പതു സമുദ്രവീചികാ-
മാലയില്‍പ്പതിതമര്‍ക്കമണ്ഡലം
ലോലമായടിയില്‍ നിന്നു ബാഡബ-
ജ്വാല തെല്ലുടനുയര്‍ന്നതിന്‍ വിധം

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 262 : ലോലനാര്യനുരുവിട്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

ലോലനാര്യനുരുവിട്ടു കേട്ടൊരാ
ബാലപാഠമഖിലം മനോഹരം
കാലമായധിക, മിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ല ഞാന്‍

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 263 : കണ്ടാല്‍ സൂര്യകുലേ ജനിച്ച...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കണ്ടാല്‍ സൂര്യകുലേ ജനിച്ച ശിശുവോയെന്നുള്ള സന്ദേഹമി-
ന്നുണ്ടാക്കും മുനി ബാലനേഷ തനിയേ കുംഭീന്ദ്രകുംഭങ്ങളില്‍
ടണ്ടാങ്കാരഭയങ്കരദ്ധ്വനി വളര്‍ത്തത്യുഗ്രബാണങ്ങളെ-
ക്കൊണ്ടെന്‍ സൈന്യശരീരസന്ധികള്‍ പിളര്‍ന്നേകുന്നു മേ കൌതുകം!

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 264 : ടിക്കറ്റിന്നു തപസ്സുചെയ്യണം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ടിക്കറ്റിന്നു തപസ്സുചെയ്യണ, മൊരോ കഷ്ടം സഹിക്കേണ, മ-
പ്പെട്ടിക്കെട്ടുകള്‍, മെത്ത, കൂജ, പലതും കെട്ടിപ്പെറുക്കീടണം;
മുട്ടിത്തട്ടി മുഷിഞ്ഞു, കാശു മുഴുവന്‍ ദീപാളി, കോമാളിയായ്‌
നാട്ടില്‍പ്പോക്കു നടത്തിടുന്ന മലയാളത്താനു കൈകൂപ്പണം!

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : മോഡേണ്‍ മുക്തകങ്ങള്‍

ശ്ലോകം 265 : മുറ്റത്തീണത്തിലോടി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

മുറ്റത്തീണത്തിലോടി, ക്കുസൃതികള്‍ പലതും കാട്ടി, ഞാന്‍ വാടിവീഴ്കെ-
ത്തെറ്റെന്നെത്തിക്കരത്താലുടനടി നെടുതായ്‌ താങ്ങി മെയ്യില്‍ത്തലോടി,
മുറ്റും മുത്തങ്ങളേകി, ത്തിറമൊടു മടിയില്‍ വെച്ചു, മമ്മിഞ്ഞ തന്നും
മറ്റും പാലിച്ചൊരമ്മേ, തവ പദമലര്‍ വിട്ടില്ല മറ്റാശ്രയം മേ

ശ്ലോകം 266 : മാനം ചേര്‍ന്ന മനീഷികള്‍ക്കു...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാനം ചേര്‍ന്ന മനീഷികള്‍ക്കു സുജനദ്രോഹേ മഹോത്സാഹമാം
ഹീനന്മാരുടെ ദുഷ്‌പ്രവാദമണുവും ചേര്‍ക്കില്ല ദുഷ്കീര്‍ത്തിയെ.
മാനം പുക്കലമമ്പിളിക്കല വിളങ്ങുമ്പോള്‍ കുശുമ്പാല്‍ കുറെ
ശ്വാനന്മാര്‍ കുര കൂട്ടിയാല്‍ നിറനിലാവെങ്ങാന്‍ നിറം മങ്ങുമോ?

കവി : ടി.എം.വി.

ശ്ലോകം 267 : മെയ്യാകെച്ചാമ്പല്‍ തേച്ചും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മെയ്യാകെച്ചാമ്പല്‍ തേച്ചും, നെറുകയിലണിരുദ്രാക്ഷഹാരം പിണച്ചും,
കയ്യില്‍ ശൂലം പിടിച്ചും, പലവടിവിലിരപ്പാളിവേഷങ്ങള്‍ കാണ്‍കെ
ഇയ്യുള്ളോനമ്പരപ്പാ, ണവരിലൊരുവനെന്‍ കണ്ണുകാണാന്‍ കൊതിക്കും
നീയാകാമാരുകണ്ടൂ തവകളിവിളയാട്ടങ്ങള്‍ കെയിലാസവാസിന്‍!

കവി : എന്‍. കെ. ദേശം

ശ്ലോകം 268 : ഈരും പേനും പൊതിഞ്ഞീടിന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഈരും പേനും പൊതിഞ്ഞീടിന തലയുമഹോ! പീള ചേര്‍ന്നോരു കണ്ണും
പാരം വാനാറ്റവും കേളിളിയുമൊളിയളിഞ്ഞൊട്ടു മാറൊട്ടു ഞാന്നും
കൂറോടയ്യന്‍ കൊടുത്തീടിന തുണിമുറിയും കൊഞ്ഞലും കൊട്ടുകാലും
നേരമ്പോക്കല്ല ജാത്യം പലതുമിനിയുമുണ്ടെങ്കിലും മങ്കയല്ലേ?

കവി : വെണ്മണി മഹന്‍

ശ്ലോകം 269 : കന്യാകുബ്ജത്തിലല്ലായ്കയൊ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

കന്യാകുബ്ജത്തിലല്ലായ്കയൊ ജനനമതോ ദാസിയെക്കാമിയാഞ്ഞോ,
ത്വന്നാമത്തിന്നുമിപ്പോള്‍ കലിയുഗമതുകൊണ്ടുള്ള വീര്യം കുറഞ്ഞോ,
എന്നോ നാലക്ഷരം താന്‍ മുഴുവനരുതതില്‍ കുറ്റമെന്നില്‍ പിണഞ്ഞോ
ത്വന്നാമം ഞാനറിഞ്ഞിട്ടനുദിനമുരചെയ്തെന്നതോ വാസുദേവ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 270 : എനനായതു ഭുവനേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശങ്കരചരിതം

എനനായതു ഭുവനേ നനു ദിനനായകനിവനേ
ജനനാവനഹനനാദികള്‍ തുനിയുന്നതു തനിയേ
തുണയായതു വിധിമാധവഗിരിശാദികള്‍ പലരും
വിനതാപതി സവിതാപദി സവിതാ മമ ശരണം

ശ്ലോകം 271 : തണ്ടാര്‍മാതിന്‍ മുലക്കുങ്കുമരസം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

തണ്ടാര്‍മാതിന്‍ മുലക്കുങ്കുമരസമിഴുകും ചാരുദോരന്തരാളേ
വണ്ടത്താന്മാര്‍ മുരണ്ടെത്തിന മണമിളകും വന്യമാലാഭിരാമം
കൊണ്ടാടിത്താപസന്മാരഹരനുതിരയും സച്ചിദാനന്ദരൂപം
കണ്ടാവൂ ഞാന്‍ കളായദ്യുതി കഴല്‍ പണിയുന്നോരു കാന്തിപ്രവാഹം.

ശ്ലോകം 272 : കേട്ടോളം നൈഷധത്തില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

കേട്ടോളം നൈഷധത്തില്‍ക്കലിയുടെ വരവൊന്നുണ്ടു രണ്ടാം ദിനത്തില്‍
വിട്ടീടും മൂന്നിലെന്നാണിതുവരെയെതിരായ്ക്കണ്ടതില്ലെന്നുമെങ്ങും
കേട്ടേന്‍ നൂറ്റാണ്ടൊടുക്കം കവിയുടെ കരയില്‍ത്തന്നെ നാലാം ദിനത്തില്‍
ചട്ടം തെറ്റിച്ചുകേറീ കലി നള(ട)നകമേ പെപ്സിതന്‍ കുപ്പിമാര്‍ഗ്ഗം.

കവി : ബാലേന്ദു

ശ്ലോകം 273 : കാണം വിറ്റോണമുണ്ണും പതിവു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

കാണം വിറ്റോണമുണ്ണും പതിവു പടി തുറന്നൂ വിടേശിയ്ക്കു, പിന്നീ-
ടാണത്തം രാജ്യവും വെച്ചടിയറവു പറഞ്ഞോണമുണ്ടൂ മഹാന്മാര്‍
കാണം തീര്‍ന്നൂ തിരിച്ചൂ ധ്വര, ദുര തറവാടോരിവെച്ചുണ്ടു നാമി-
ന്നോണം വിറ്റുണ്ടിടാം, പാടുക പശികെടുവാന്‍ "ടൂറിസം വെല്‍വുതാക"!

കവി : പി.സി.മധുരാജ്‌

ശ്ലോകം 274 : കൂഴച്ചക്ക കലത്തിലിട്ടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൂഴച്ചക്ക കലത്തിലിട്ടു കറിയായ്‌ മാറ്റുന്ന സൂത്രങ്ങളു-
ണ്ടോമല്‍പൈങ്കിളിമാര്‍ക്കു നോവലെഴുതിത്തീര്‍ത്തുള്ള പൃഷ്ഠങ്ങളും
കൂടെക്കൂളികള്‍ കോറിവെച്ച കരളില്‍ത്തട്ടാത്ത കാര്‍ട്ടൂണുമായ്‌
മാടപ്പീടികതന്റെ തട്ടുവഴിയായെത്തുന്നു 'മ'പ്പുസ്തകം

കവി : ബാലേന്ദു

ശ്ലോകം 275 : കേയസ്സാറു കടക്കുവാന്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കേയസ്സാറു കടക്കുവാന്‍ കഠിനമായ്‌ നീന്തിക്കുഴങ്ങുന്ന ഞാ-
നേയീയോ നില കൈവരും വിധമിതിന്നങ്ങേക്കരയ്ക്കെത്തുകില്‍
ആയര്‍പ്പെണ്‍ തുണിമോഷണോത്സുക!, തുലാഭാരം നടത്താമിളം-
പ്രായക്കാരികള്‍ ടീച്ചര്‍മാരുടെയടിപ്പാവാടയാലന്നു ഞാന്‍!

കവി : ടി.എം.വി

ശ്ലോകം 276 : ആരമ്യാംബരചുംബികള്‍ക്കിടയിലെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആരമ്യാംബരചുംബികള്‍ക്കിടയിലെച്ചേരിക്കുപിന്നാമ്പുറ-
ത്തോരോ നാറി ദുഷിച്ചിടുന്ന നഗരോപാന്തപ്രദേശങ്ങളില്‍
ആരണ്ടര്‍വെയര്‍ മാത്രമിട്ടു റയില്‍വേപ്പാളത്തിലങ്ങിങ്ങു ന-
ല്ലോരം തേടിയലഞ്ഞിടുന്നു; പുലരിക്കാദ്യം തരും ദര്‍ശനം.

കവി : ബാലേന്ദു

ശ്ലോകം 277 : അങ്കത്തട്ടിലിരുത്തിയമ്മ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അങ്കത്തട്ടിലിരുത്തിയമ്മയലിവാര്‍ന്നമ്മിഞ്ഞനല്‍കുമ്പൊഴാ-
ത്തങ്കക്കട്ടയിതാദ്യമായി മുള പൊട്ടൂം കൊച്ചരിപ്പല്ലിനാല്‍
കൊങ്കക്കണ്ണിലൊരല്‍പമാര്‍ന്ന കുസൃതിത്തത്താല്‍ക്കടിച്ചീടവേ
മങ്കത്തയ്യൊരുനോവിലൊന്നു പുളയുന്നേരം ചിരിച്ചാനവന്‍.

കവി : ടി.എം.വി

ശ്ലോകം 278 : കാണിയ്ക്കു കഷ്ടമെവനും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

കാണിയ്ക്കു കഷ്ടമെവനും നിജസദ്ഗുണൌഖം
കാണിക്കുവാന്‍ കഠിനതാപമുദിച്ചിടേണം;
ഘ്രാണിക്കുവാന്‍ മണമുയര്‍ത്തണമെങ്കിലോ സാ-
മ്പ്രാണിക്കു തീയതു പിടിക്കണമെന്നു നൂനം.

കവി : കൊട്ടാരത്തില്‍ ശങ്കുണ്ണി , കൃതി : ലക്ഷ്മീഭായി ശതകം

ശ്ലോകം 279 : ഘ്രാണിക്കാത്ത സുമം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഘ്രാണിക്കാത്ത സുമം, നഖൈരദലിതം ബാലപ്രവാളം, തുളയ്‌--
ക്കാണിക്കോലണയാത്ത നന്മണി, നവം താര്‍ത്തേനനാസ്വാദിതം,
ക്ഷീണിക്കാത്ത തപഃഫലം തദനഘം രൂപം മഹാഭാഗ്യനാം
പ്രാണിക്കേവനു ദൈവമേകുമനുഭോഗ്യത്തി, ന്നറിഞ്ഞീല ഞാന്‍!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ / കാളിദാസന്‍, കൃതി : മണിപ്രവാളശാകുന്തളം

ശ്ലോകം 280 : ക്ഷേമം നല്‍കുന്ന വര്‍ണ്ണാശ്രമ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ക്ഷേമം നല്‍കുന്ന വര്‍ണ്ണാശ്രമവിധി നിലനില്‍ക്കേണമാചന്ദ്രതാരം,
പ്രേമത്തോടും നൃപന്മാര്‍ പ്രജകളുടെ ഹിതം പോലെ രക്ഷിച്ചിടേണം,
ക്ഷാമം കൂടാതെ വേണ്ടും വിധമിഹ മഴയും പെയ്യണം, ലോകരെല്ലാ--
മാമോദം പൂണ്ടസൂയാകലഹരുചികള്‍ വിട്ടൊത്തു വാണീട വേണം

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 281 : ക്ഷീണാപാണ്ഡുകപോലമാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ക്ഷീണാപാണ്ഡുകപോലമാം മുഖവുമായ്‌, തന്‍ മന്ദിരത്താഴ്‌വര--
ത്തൂണാലൊട്ടു മറഞ്ഞുനിന്നു, നെടുതാം വീര്‍പ്പിട്ടുകൊണ്ടങ്ങനെ
"കാണാം താമസിയാതെ" യെന്നൊരുവിധം ബന്ധുക്കളോടോതിടും
പ്രാണാധീശനെ, യശ്രുപൂര്‍ണ്ണമിഴിയായ്‌ നോക്കുന്നു മൈക്കണ്ണിയാള്‍.

കവി : വള്ളാത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 282 : കൊണ്ടാടിക്കാവ്യമോതും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കൊണ്ടാടിക്കാവ്യമോതും കവികളുടെ വചോവല്ലരീസാരഭാരം
തെണ്ടീടും കാതിലെത്തിക്കടമിഴിയിണയാം രണ്ടു വണ്ടിന്‍ കിടാങ്ങള്‍
ഉണ്ടീടുന്നന്മുഖപ്പെട്ടുരുനവരസമെന്നുള്ളിലീര്‍ഷ്യാസുബന്ധം--
കൊണ്ടാണല്ലീ! ചുവന്നൂ ജനനി! കൊതിയോടും ചെറ്റു നിന്‍ നെറ്റിനേത്രം

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 283 : ഉത്സര്‍പദ്‌വലിഭങ്ഗ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉത്സര്‍പദ്‌വലിഭങ്ഗഭീഷണഹനുഹ്രസ്വസ്ഥവീയസ്തര--
ഗ്രീവം പീവരദോശ്ശതോദ്ഗതനഖ ക്രൂരാംശുദൂരോല്‌ബണം
വ്യോമോല്ലങ്ഘിഘനാഘനോപമഘനപ്രദ്ധ്വാനനിര്‍ദ്ധാവിത--
സ്പര്‍ദ്ധാലുപ്രകരം നമാമി ഭവതസ്തന്നാരസിംഹം വപുഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (25:4)

ശ്ലോകം 284 : വിജയസി യശസാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

വിജയസി യശസാ നരേന്ദ്ര, കാന്ത്യാ
മദനസി, കര്‍ണ്ണസി നിത്യദാനരീത്യാ,
ബലസി ഭുജബലേന, രാമവര്‍മ്മ--
ക്ഷിതിവര! ധര്‍മ്മബലേന ധര്‍മ്മസി ത്വം.

മേടയില്‍ക്കൊട്ടാരത്തില്‍ പൂയം തിരുനാള്‍ രവിവര്‍മ്മത്തമ്പുരാന്‍ എഴുതി സ്വാതി തിരുനാളിനു സമര്‍പ്പിച്ചത്‌.

ശ്ലോകം 285 : ബാഷോച്ചാരണസുദ്ദിയില്ല...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ബാഷോച്ചാരണസുദ്ദിയില്ല പൊതുവേ" കേഴുന്നു ഭാഷഗുരു --
"ദോഷം കണ്ടു തിരുത്തുവേണ്ടതരുളാനുജ്ഝാഹമില്ലാര്‍ക്കുമേ"
രോഷം പൂണ്ടു പറഞ്ഞിടുന്നു മഹിതന്‍ ഹെഡ്മാസ്റ്റര്‍ ഗംഭീരനായ്‌
"മാഷന്മാര്‍ക്കു കുറച്ചുകൂടിയതിലും നിര്‍ബ്ഭന്തമുണ്ടാവണം."

കവി : ബാലേന്ദു

ശ്ലോകം 286 : രണ്ടുകയ്യിലുമുരുണ്ടവെണ്ണയും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

രണ്ടുകയ്യിലുമുരുണ്ടവെണ്ണയുമിരുണ്ടു നീണ്ട കചഭാരവും
കണ്ഠദേശമതില്‍ വണ്ടണഞ്ഞ മലര്‍കൊണ്ടു തീര്‍ത്ത വനമാലയും
പൂണ്ടു, പായസവുമുണ്ടുകൊണ്ടഴകിലണ്ടര്‍കോന്‍നദിയിലാണ്ടെഴും
കൊണ്ടല്‍വര്‍ണ്ണ ജയ! മണ്ടിവന്നു കുടികൊണ്ടുകൊള്‍ക മനമേറി മേ.

കവി : വെണ്മണി മഹന്‍

ശ്ലോകം 287 : പുറ്റൂടും പാവുമായി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

പുറ്റൂടും പാവുമായിട്ടൊരുകവിനിലയം രാമനെക്കേമനാക്കീ;
പെറ്റൂ മീന്‍കാരിയഞ്ചാമതുമൊരുമറ പണ്ടായതോ കൃഷ്ണനേയും
ചെറ്റൂഴിക്കോര്‍മ്മനില്‍ക്കുംപടി മുനിസുത തന്‍ വൃത്തമന്യന്‍ കഥിച്ചാന്‍
അറ്റൂ പിന്നെക്കവിത്വം; ച്യുതസുമകവിതാകാരനില്‍പ്പൂത്തു വീണ്ടും.

രമേശന്‍ നായര്‍ മഹാകവി കുമാരനാശാനെപ്പറ്റിയെഴുതിയത്‌. (ച്യുതസുമം = വീണ പൂവ്‌)

ശ്ലോകം 288 : ചേലഞ്ചും നവപരിണീതം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പ്രഹര്‍ഷിണി

ചേലഞ്ചും നവപരിണീതമാര്‍ക്കുചേരും
വെയിലക്ഷ്യപ്രണയഭയാദി മേളനത്താല്‍
ലീലപ്പൂമണിയറയില്‍പ്പരുങ്ങി നില്‍ക്കും
ബാലപ്പെണ്മണിയെ ഹഠേന പൂണ്മനോ ഞാന്‍!

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 289 : ലാവണ്യൈകനിധാനമായ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലാവണ്യൈകനിധാനമായ മഴവില്ലുണ്ടാക്കുവാന്‍ വാര്‍ഷിക--
ശ്രീയും സന്ധ്യ രചിയ്ക്കുവാന്‍ തപനനും ക്ലേശം സഹിപ്പീലയോ?
രാവാകും കവയിത്രിയെത്രസമയം കുത്തിക്കുറിച്ചാണുഷഃ--
കാവ്യം തീര്‍പ്പതു! ഭാവുകര്‍ക്കവ രസം നല്‍കീടിലെന്തത്ഭുതം!

കവി : വി. കെ. ജി

ശ്ലോകം 290 : രാവില്‍ സ്വൈരമനിദ്രയായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാവില്‍ സ്വൈരമനിദ്രയായ്‌, ത്വയി ലയിച്ചാനീലപത്രാഭമാം
ദ്യോവില്‍ പൊന്മഷി കൊണ്ടു തന്നെ പലതും കുത്തിക്കുറിക്കുന്നു താന്‍,
ആവില്ലെന്നഥ മായ്ച്ചിടുന്നു, കുതുകാല്‍ വീണ്ടും തുടങ്ങുന്നു - പേര്‍--
ത്തീ വിശ്വപ്രകൃതിക്കുമത്ര വശയായിട്ടില്ല ദുഷ്‌പ്രാപ നീ!

കവി : വള്ളത്തോള്‍, കൃതി : കവിത (സാഹിത്യമഞ്ജരി)

ശ്ലോകം 291 : അനര്‍ഖമിച്ഛാമി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

അനര്‍ഖമിച്ഛാമി ശുചിത്വമാത്മനാഃ
സദാ മനസ്സീദതി വാച്യകാതരം
ഖലോ ഹി ലോകോപ്യപവാദകൌതുകീ
കഥം നു ജീവാമ്യഥവാ കൃതം ഭിയാ.

കവി : കുമാരനാശാന്‍

ശ്ലോകം 292 : ഖം വായുമഗ്നിം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഖം വായുമഗ്നിം സലിലം മഹീം ച
ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീന്‍
സരിത്സമുദ്രാംശ്ച ഹരേഃ ശരീരം
യത്‌ കിഞ്ച ഭൂതം പ്രണമേദനന്യഃ

കൃതി : ശ്രീമഹാഭാഗവതം 11.2.41

ശ്ലോകം 293 : സ്മരാസ്ത്രംകൊണ്ടേറ്റം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

സ്മരാസ്ത്രംകൊണ്ടേറ്റം പരവശത പൂണ്ടന്യവധുവിന്‍
ഭുജാകാണ്ഡം ഭോഗിപ്രവരസുഭഗം തന്‍ ഗളതലേ
ദൃഢം ചുറ്റീ; പോകാന്‍ തുടരുമസുവായുക്കളെയുടന്‍
പണിപ്പെട്ടും നിര്‍ത്തുന്നതിനു മുതിരുന്നെന്നതുവിധം.

കവി : എം.കുഞ്ഞന്‍ വാര്യര്‍ / മാനവേദരാജാ, കൃതി : കൃഷ്ണാട്ടം തര്‍ജ്ജമ

ശ്ലോകം 294 : ദാരിദ്ര്യം കടുതായ്‌ ദഹിച്ചു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദാരിദ്ര്യം കടുതായ്‌ ദഹിച്ചു തൃണവും ദാരുക്കളും ദൈവമേ!
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ! നീയൊന്നുമോര്‍ത്തീലയോ?
ആരുള്ളിത്ര കൃപാമൃതം ചൊരിയുവാനെന്നോര്‍ത്തിരുന്നോരിലീ-
ക്രൂരത്തീയിടുവാന്‍ തുനിഞ്ഞതഴകോ? കൂറര്‍ദ്ധനാരീശ്വരാ!

കൃതി : അര്‍ദ്ധനാരീശ്വരസ്തവം

ശ്ലോകം 295 : ആറ്റുവഞ്ചികളിലാര്‍ത്തു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

ആറ്റുവഞ്ചികളിലാര്‍ത്തു പൈങ്കിളികള്‍ വാഴ്കയാലലര്‍ കൊഴിഞ്ഞുവീ-
ണേറ്റവും പുതുമണം പുലര്‍ന്ന തെളിവാര്‍ന്ന നല്ല കുളിര്‍നീരൊടും
ചെറ്റു കായകള്‍ പഴുത്തിരുണ്ട നിറമാര്‍ന്ന ഞാവലുകള്‍ തന്മുടി-
ക്കേറ്റു ചോലകളിരമ്പലോടവിടെയങ്ങുമിങ്ങുമൊഴുകുന്നിതാ.

കവി : പാലിയത്തു ചെറിയ കുഞ്ഞുണ്ണി അച്ഛന്‍ / ഭവഭൂതി, കൃതി : മഹാവീരചരിതം തര്‍ജ്ജമ

ശ്ലോകം 296 : ചന്ദ്രാഗൃഹേ കിമുത...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

ചന്ദ്രാഗൃഹേ കിമുത ചന്ദ്രഭഗാഗൃഹേ നു
രാധാഗൃഹേ നു ഭവനേ കിമു മൈത്രവിന്ദേ
ധൂര്‍ത്തോ വിളംബത ഇതി പ്രമദാഭിരുച്ചൈ-
രാശങ്കിതോ നിശി മരുത്പുരനാഥ, പായാഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 297 : ധീമച്ചിത്താബ്ജവാടീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ധീമച്ചിത്താബ്ജവാടീവിഹരണവരടീഭാവഭാഗംബരാടീ
കോടീകോടീരകോടീമണിഘൃണിപരിദീപ്താങ്ഘൃരാമ്‌നായവാടീ
പാടീരപ്രൌഢഗന്ധിജ്വലിതകുചതടീലംബിതാനര്‍ഘശാടീ
കൂടീഭൂതാ ശ്രിയാം മേ ധൃതവിധുമകുടീ ഭാതു ധാതുര്‍വധൂടീ.

കവി : കുട്ടമത്തു ചെറിയ രാമക്കുറുപ്പ്‌, കൃതി : ദേവീസ്തോത്രം

ശ്ലോകം 298 : പച്ചക്കള്ളം വിതറ്റി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

പച്ചക്കള്ളം വിതറ്റിപ്പഴവിന കുടികെട്ടിക്കിടക്കുന്നൊരിമ്മെ-
യ്യെച്ചില്‍ച്ചോറുണ്ടിരപ്പോടൊരുവടിയുമെടുത്തോടിമൂടറ്റിടും മുന്‍-
പച്ചപ്പൊന്മെയിലിലേറിപ്പരിചിനൊടെഴുനള്ളിപ്പടിക്കല്‍ കിടക്കും
പിച്ചക്കാരന്നു വല്ലോമൊരു ഗതിതരണേ മേറ്റ്നിക്കാരുമില്ലേ!

കവി : ശ്രീനാരായണഗുരു, കൃതി : സുബ്രഹ്മണ്യസ്തുതി

ശ്ലോകം 299 : പട്ടിന്‍ കുപ്പായമൊന്നങ്ങ്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

പട്ടിന്‍ കുപ്പായമൊന്നങ്ങഴകൊടു പണിയുന്നമ്മ മോനൊടു ചൊല്ലീ
"കുട്ടാ നീ കേള്‍ക്കു ചൊല്ലാം വെറുമൊരു പുഴുവിപ്പട്ടു നമ്മള്‍ക്കു തന്നൂ";
വീട്ടില്‍ക്കാണുന്ന നിത്യക്കശപിശയഖിലം പുത്രനോര്‍ത്തിട്ടു ചൊല്ലീ,
"സത്യം തന്നാണു മമ്മീ പറയുവതറിയാം, ഡാഡിതന്‍ കാര്യമല്ലേ?"

കവി : ബാലേന്ദു

ശ്ലോകം 300 : വീണക്കമ്പി മുറുക്കിടുന്നു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീണക്കമ്പി മുറുക്കിടുന്നു മൃദുകൈത്താരാലൊരാരോമലാള്‍,
ചാണക്കല്ലിലൊരുത്തി ചന്ദനമരയ്ക്കുന്നൂ ചലശ്രോണിയായ്‌,
ശോണശ്രീചഷകത്തില്‍ നന്മധുനിറയ്ക്കുന്നൂ ശരിക്കന്യയാ-
മേണപ്പെണ്മിഴി, സര്‍വ്വതോ മധുരമീ മണ്ഡോദരീ മന്ദിരം!

കവി : വള്ളത്തോള്‍, കൃതി : ഔഷധാഹരണം ആട്ടക്കഥ ആട്ടപ്രകാരം

ശ്ലോകം 301 : ശൈത്യം, കാകോളദൌഷ്ട്യം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശൈത്യം, കാകോളദൌഷ്ട്യം, വ്രജകുലപരിഷയ്ക്കാര്‍ത്തികള്‍ തീര്‍ത്തു, വന്‍വൈ-
രൂപ്യം കൂനിക്കു തീര്‍ത്തൂ, വെറുമൊരു നൊടിയില്‍ സ്നേഹിതന്നാര്‍ത്തി തീര്‍ത്തൂ,
ക്ലൈബ്യം പാര്‍ത്ഥന്നു തീര്‍ത്തൂ, കവിയുടെ വലുതാം വാതരോഗാര്‍ത്തി തീര്‍ത്തൂ;
വൈദ്യം താനേ മറന്നോ കഴലിലൊരു കണത്തുമ്പുകൊണ്ടോരുനേരം?

കവി : ബാലേന്ദു

ശ്ലോകം 302 : കഷ്ടമിക്കലിയില്‍ക്കിടന്ന്...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മല്ലിക

കഷ്ടമിക്കലിയില്‍ക്കിടന്നുഴലുന്നതൊക്കെയുമങ്ങു സ-
ന്തുഷ്ടനായ്‌ സുഖമോടു കണ്ടു രസിച്ചിരിക്കുക യോഗ്യമോ?
ക്ലിഷ്ടതയ്ക്കൊരിടം കൊടുക്കണമെന്നു നിന്തിരുവുള്ളിലു-
ണ്ടിഷ്ടമെങ്കിലടിക്കടുത്തിടുമെന്നിലോ, ഗുഹ പാഹിമാം.

കവി : ശ്രീനാരായണഗുരു , കൃതി : ഷണ്മുഖസ്തോത്രം

ശ്ലോകം 303 : കോലേന്തിവന്നൊരിടയന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

കോലേന്തിവന്നൊരിടയന്‍ പരിരക്ഷയേകും
പോലല്ല ദൈവമരുളുന്നു നരന്നു ശര്‍മ്മം;
പാലിപ്പതിന്നു കനിയുമ്പൊളവന്നു താനേ
ചേലൊത്ത ബുദ്ധിയകമേ തെളിയിച്ചിടുന്നു.

കവി : ബാലേന്ദു.

ശ്ലോകം 304 : പിനാകം രഥാങ്ഗം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഭുജംഗപ്രയാതം

പിനാകം രഥാങ്ഗം വരം ചാഭയം ച
പ്രഫുല്ലാംബുജാകാര ഹസ്തൈര്‍ദ്ദധാനം
ഫണീന്ദ്രാതപത്രം ശുചീനേന്ദുനേത്രം
നമസ്കുര്‍മഹേ ശെയിലവാസം നൃസിംഹം!

കൃതി : ദശാവതാരസ്തോത്രങ്ങള്‍ - നരസിംഹം

ശ്ലോകം 305 : ഫാലം ചാരു ലലന്തികാവിലസിതം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഫാലം ചാരു ലലന്തികാവിലസിതം ബാലേന്ദുമൌലിസ്ഥലം
ലോലംബാളകചുംബികുങ്കുമലസത്കസ്തൂരികാസുന്ദരം
നീലത്താമരലോചനം നിഖിലനിര്‍മ്മാണത്തില്‍ നിഷ്ണാതമാം
ഭ്രൂലാസ്യങ്ങളുമംബ! കാണണമെനിക്കനന്ദസന്ദായകം.

കവി : കുട്ടമത്തു്‌, കൃതി : മൂകാംബികാകടാക്ഷമാല (മരണശയ്യയില്‍ക്കിടന്നെഴുതിയ അവസാനകൃതി)

ശ്ലോകം 306 : നന്ദന്നോ കര്‍ണ്ണപുണ്യം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

നന്ദന്നോ കര്‍ണ്ണപുണ്യം, സഖനു ഗുരുമുഖം, രാധികാഹര്‍ഷധാമം,
വൃന്ദാരണ്യപ്രജാനാം കളകളമമൃതം പെയ്ത സങ്ഗീതമേഘം,
നിന്ദ്യന്‍ കംസന്നു കാലപ്രവചന, മതുപോല്‍ പൂതനാമോക്ഷവാടം,
ഭ്രാന്ത്യാ ബ്രഹ്മാണ്ഡമമ്മയ്‌, ക്കിടമിഹ ഹരിതന്‍ വക്ത്രമുദ്ഭാസതാം മേ

കവി : ബാലേന്ദു, കൃതി : പൂതനാമോക്ഷം

ശ്ലോകം 307 : നിത്യം നശ്ചിത്തപദ്മേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നിത്യം നശ്ചിത്തപദ്മേ പരിലസതു കപാലീ കപാലീകപാലീ-
മാലാധാരീ സമസ്തപ്രമദജനകലാപഃ കലാപഃ കലാപഃ
ഭൂത്വാ നിര്‍ഭാതി യസ്യാധികമസുസമരീണാമരീണാമരീണാ-
മുത്പേഷ്ടാ യശ്ച ദൂരീകൃതകമലമഹസ്തോമഹസ്തോമഹസ്തഃ

കവി : കൊടുങ്ങല്ലൂര്‍ വിദ്വാന്‍ ഇളയ തമ്പുരാന്‍, കൃതി : രസസദനം

ശ്ലോകം 308 : ഭക്തര്‍ക്കിഷ്ടം കൊടുക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭക്തര്‍ക്കിഷ്ടം കൊടുക്കും ഭുവനജനനി, നിന്‍ ചെഞ്ചൊടിക്കും, ചൊടിക്കും
ദൈത്യന്മാരെപ്പൊടിക്കും വിരുതിനു, മിരുളിന്‍ പേര്‍ മുടിക്കും മുടിക്കും,
അത്താടിക്കും തടിക്കും രുചിയുടെ ലഹരിക്കുത്തടിക്കും തടിക്കും
നിത്യം കൂപ്പാമടിക്കും, ഗണപതി വിടുവാനായ്‌ മടിക്കും മടിക്കും.

കവി : ശീവൊള്ളി

ശ്ലോകം 309 : അശ്വത്ഥത്തിന്നിലയ്ക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

അശ്വത്ഥത്തിന്നിലയ്ക്കും തൊഴുക ശിശുനിലയ്ക്കും നിലയ്ക്കും നിലയ്ക്കും
വിശ്വം താനാഹരിയ്ക്കും വ്രജഭുവി വിഹരിക്കും ഹരിക്കും ഹരിക്കും
ശശ്വദ്ഭക്തങ്കലാപത്സമയമണികലാപത്കലാപത്കലാപത്‌-
പാര്‍ശ്വം സ്വഃ പാദപായാസകരശുഭദ! പായാദപായദപായാഃ

കവി : ശങ്കുണ്ണിക്കുട്ടന്‍

ശ്ലോകം 310 : ശരണത്തിനീദൃശ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മഞ്ഞുഭാഷിണി

ശരണത്തിനീദൃശ രണത്തിലുത്തമാ-
ചരണത്തിനെത്തി ചരണത്തിലിന്നു ഞാന്‍
തിരയേറ്റുലഞ്ഞു തിരയേ ഭവാംബുധൌ
തരണം നമുക്കു തരണം ഭവപ്രിയേ

കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

ശ്ലോകം 311 : തിരിയാതിരിയാതിരിയായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഗീതി

തിരിയാതിരിയാതിരിയായ്‌
തിരിയാദരിയാതെയെരിയുമെരിയായി
പിരിയാപിരിയാപിരിയായ്‌
പിരിയാതരുളുന്ന പിടിയെ വന്ദിക്കാം

കവി : കുമാരനാശാന്‍, കൃതി : പരമപഞ്ചകം

ശ്ലോകം 312 : പാതിരാത്രി, പതിതന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

പാതിരാത്രി, പതിതന്‍ തലയ്ക്കുമേല്‍
പാതിരാത്രിപതി, തന്‍ തലയ്ക്കുമേല്‍
വാണിതന്‍പതി വരച്ചുവച്ചപോല്‍
വാണിതാ പഥി വരച്ചു വച്ചപോല്‍.

കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

ശ്ലോകം 313 : വിമലമാമലമാനിനി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

വിമലമാമലമാനിനി, ബാലനാം
മമ ഹിതം മഹി തന്നില്‍ വിളങ്ങുവാന്‍
ഇനി ഭവാനി ഭവാഭിധസിന്ധു തന്‍
സുതരണം തരണം തവ നോക്കുകള്‍

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 314 : ഇളകാത്ത ഹൃത്തൊടിളകാത്തവന്റെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മഞ്ഞുഭാഷിണി

ഇളകാത്ത ഹൃത്തൊടിളകാത്തവന്റെ വന്‍
കളവാണിതെന്നു കളവാണി കേള്‍ക്കവേ
പരമാര്‍ത്ഥമോര്‍ത്തു പരമാര്‍ത്തചിത്തനാ--
യരി കത്തുമുള്ളൊടരികത്തു നിന്നുപോയ്‌.

കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

ശ്ലോകം 315 : പിതുരനന്തരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

പിതുരനന്തരമുത്തരകോസലാന്‍
സമധിഗമ്യ സമാധിജിതേന്ദൃയഃ
ദശരഥഃ പ്രശശാസ മഹാരഥോ
യമവതാമവതാം ച ധുരി സ്ഥിതഃ

കവി : കാളിദാസന്‍, കൃതി : രഘുവംശം (9:1)

ശ്ലോകം 316 : ദയിതനായിത...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

ദയിതനായിത നാളുകളെന്നുമെ--
ന്നകമിതാ കമിതാവിനെയോര്‍ക്കവേ
പെരിയ മാരിയമര്‍ത്തിയ മാറെഴും
ഘനസമാനസമാധിയിലാണ്ടുപോയ്‌

കവി : രാജേശ്‌ ആര്‍. വര്‍മ്മ

ശ്ലോകം 317 : പണിക്കുവന്നും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഉപേന്ദ്രവജ്ര

പണിക്കുവന്നും വിപണിക്കുവന്നും
ഹരിച്ചിടുന്നു വിഹരിച്ചിടുന്നു
ധരാസുരന്‍ കണ്ണധരാസുരന്‍ കാണ്‍
തവാലയത്തില്‍ കിതവാലയത്തില്‍.

കവി : അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

ശ്ലോകം 318 : ധ്വജപടം മദനസ്യ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ധ്വജപടം മദനസ്യ ധനുര്‍ഭൃത--
ശ്ഛവികരം മുഖചൂര്‍ണ്ണമൃതുശ്രിയഃ
കുസുമകേസരരേണുമളിവ്രജാഃ
സപവനോപവനോത്ഥിതമന്വയുഃ

കവി : കാളിദാസന്‍, കൃതി : രഘുവംശം (9:45)

ശ്ലോകം 319 : കല്യാ കല്യാണദാനേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കല്യാ കല്യാണദാനേ ജഗതി ഖലു രമാ യസ്യ കാന്താതികാന്താ
ലോകാലോകായ ഹേതൂ ബഹുലതരതമോമോചനേ ലോചനേ ച
സാരം സാരങ്ഗചഞ്ചദ്ദരമപി ദരഹാസം ദധാനഃ പ്രധാനം
ഭൂയോ ഭൂയോപി ഭദ്രം വിതരതു സ കൃപാസദ്മ വഃ പദ്മനാഭഃ

കവി : കടത്തനാട്ട്‌ ശങ്കരവര്‍മ്മത്തമ്പുരാന്‍, കൃതി : ദമയന്തീകല്യാണം നാടകം

ശ്ലോകം 320 : സതി വിദര്‍ഭജ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

സതി വിദര്‍ഭജ രുക്മിണി നിങ്കലേ
മതിയുറച്ചുവസിച്ചു; സഹോദരന്‍
കരുതി തത്പതി ചേദിപനായിടാന്‍
കുമതി തന്‍ മതി തന്‍ ഖലസക്തിയാല്‍

കവി : സി. വി. വാസുദേവ ഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (78:3)

ശ്ലോകം 321 : ക്വചില്‍ പദനമന്മഹി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

ക്വചിത്‌ പദനമന്മഹി, ക്വചന മന്ദപാദക്രമം
ക്വചിജ്ജയിജടാഭ്രമി, ക്വചന കമ്പമാനാളകം
ക്വചിത്‌ സഫണിഫൂല്‍കൃതി, ക്വചന കങ്കണക്വാണവല്‍
കരോതു ശിവയോസ്സുഖം നടനകര്‍മ തത്താദൃശം

കവി : ദിവാകരകവി, കൃതി : ലക്ഷ്മീമാനവേദം നാടകം

ശ്ലോകം 322 : കുളവരമ്പില്‍ മുളച്ചു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

കുളവരമ്പില്‍ മുളച്ചുവളര്‍ന്നതും
വളരെ നീണ്ടു വെളുത്തു തടിച്ചതും
പുളിയൊഴിച്ചു കറിക്കുവിശേഷമാം
ഇളയ 'താളു' മഹാരസികന്‍ സഖേ!

ശ്ലോകം 323 : പുറ്റിന്‍ മൌനത്തില്‍ വാചാലത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പുറ്റിന്‍ മൌനത്തില്‍ വാചാലതയുടെ നിധി നീ തേടിയെത്തിപ്പിടിച്ചും,
നെറ്റിക്കണ്ണന്റെ ഢക്കാരവതടിനിയില്‍ നീരാടി നീന്തിത്തുടിച്ചും,
മുറ്റിപ്പീയൂഷമോലും മുരഹരമുരളീരന്ധ്രകല്‍പം കഴിച്ചും,
ചെറ്റിമ്പം ശാരദേ! നീ തരുമളവിളയില്‍ ജീവിതം ജീവിതവ്യം!

കവി : യൂസഫ്‌ അലി കേച്ചേരി

ശ്ലോകം 324 : മാരന്‍ പൂമെയ്‌ കരിക്കാം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മാരന്‍ പൂമെയ്‌ കരിക്കാ, മരിയ പുരമെരിക്കാ, മെരിക്കും ധരിക്കാം,
പാരീരെഴും ഭരിക്കാം, പരിചിനൊടുമുടിക്കാം, നടിക്കാം ചിതായാം,
ഗൌരിക്കങ്ഗം പകുക്കാം, ഝടിതി കുടുകുടെക്കാളകൂടം കുടിക്കാ,-
മോരോന്നേ വിസ്മയം നിന്‍ തിരുവുരു തിരുവൈക്കത്തെഴും തിങ്കള്‍മൌലേ!

ശ്ലോകം 325 : ഗായം ഗായം തദനു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ഗായം ഗായം തദനു സ മുനിര്‍ന്നാമധേയാനി ശൌരേഃ
സ്മാരം സ്മാരം സജലജലദശ്യാമളം കോമളാങ്ഗം
പായം പായം ഭവഭയഹരം തസ്യ ചിത്രം ചരിത്രം
ലാഭം ലാഭം പ്രമദമമിതം വിഷ്ടപേ സഞ്ചചാര.

കൃതി : നാരദമോഹനം

ശ്ലോകം 326 : പിച്ചക്കാരന്‍ ഗമിച്ചാന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

"പിച്ചക്കാരന്‍ ഗമിച്ചാനെവിടെ?",
"ബലിമഖം തന്നില്‍";
"എങ്ങിന്നു നൃത്തം?",
"മെച്ചത്തോടാച്ചിമാര്‍ വീടതില്‍";
"എവിടെ മൃഗം?",
"പന്നി പാഞ്ഞെങ്ങു പോയോ?";
"എന്തേ കണ്ടില്ല മൂരിക്കിഴടിനെ?",
"ഇടയന്‍ ചൊല്ലുമക്കാര്യമെല്ലാം"
സൌന്ദര്യത്തര്‍ക്കമേവം രമയുമുമയുമായുള്ളതേകട്ടെ മോദം.

കവി : ഇ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 327 : ഏകഭാവനയൊടേതിനത്തിലും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

ഏകഭാവനയൊടേതിനത്തിലും
ലോകശില്‍പി നിജശില്‍പകൌശലം
ഹാ! കനിഞ്ഞു വെളിവാക്കിടുന്നു കാണ്‍-
കാകമാനമഴകാര്‍ന്ന കോഴിയെ.

കവി : വള്ളത്തോള്‍

ശ്ലോകം 328 : ഹാ! വാഴേണ്ടിയിരുന്നയേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹാ! വാഴേണ്ടിയിരുന്നയേ വിദിതവൃത്താന്തന്‍ ഭവത്താതനി-
ന്നാ വിദ്യാപ്രണയിക്കെഴും രസവുമാര്‍ക്കെത്തും കൃതാര്‍ത്ഥത്വവും
ഭൂവില്‍ ധീഗതിപോലെയോ പിണയുമാശാതന്തുവെപ്പോലെയോ
ജീവന്‍ നീളുവതില്ല മര്‍ത്ത്യനയി, കഷ്ടം! പോട്ടെ ദൈവേഷ്ടമാം.

കവി : കുമാരനാശാന്‍, കൃതി : വനമാല

ശ്ലോകം 329 : ഭസിത ഭുജഗഭൂഷം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മാലിനി

ഭസിത ഭുജഗഭൂഷം ഭക്തദത്താഭിലാഷം
ശമിത സകലദോഷം ശാന്തമിഷ്ടപ്രദോഷം
ഹൃദയ തിമിരമോഷം ഹൃദ്യവാമാങ്കയോഷം
നടനകലിതഘോഷം നൌമി തേജോവിശേഷം

കവി : കടത്തനാട്ടു വാസുനമ്പി

ശ്ലോകം 330 : ഹ്രീങ്കാരക്ഷീരവാരാന്നിധി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഹ്രീങ്കാരക്ഷീരവാരാന്നിധിപരമസുധേ, പാണിചഞ്ചല്‍കൃപാണീ-
ഭാങ്കാരത്രാസിതാഖണ്ഡലവിമതകലേ, വിശ്വവല്ലിക്കു വേരേ!
ഞാന്‍ കാലില്‍ കൂപ്പിടുന്നേന്‍, യതിഹൃദയമിളിന്ദാളി മേളിക്കുമോമല്‍-
പ്പൂങ്കാവേ നിന്റെപേരില്‍ ഭഗവതി, ലളിതേ, ഭക്തി സിദ്ധിക്കണം മേ!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം (ഭക്ത്യാശംസ)

ശ്ലോകം 331 : ഞെരിയുമാറകമക്ഷിനിറഞ്ഞു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

ഞെരിയുമാറകമക്ഷിനിറഞ്ഞു ഹാ!
കരയുവാന്‍ ചെറുപൈതല്‍ വിതുമ്പവേ
ത്വരിതമമ്മ മുകര്‍ന്നു തദാനനം
സുരുചിരം ചിരിയായിനിരന്തരം

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 332 : താതാതാതതയാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

താതാതാതതയാ തനോഷി വിരഹേ വാരാങ്ഗനാനാം ശതം
സാസാസാസസരാസമാനരസമപ്യേതദ്‌ ദൃശോസ്ത്വന്മുഖം
മീമീമീമിമിയാമിനീശനിടിലപ്രോദ്യച്ഛിഖാബന്ധനം
മാമാമാമമ! നിമ്നകാനനഭുവാം മാമാശു സഞ്ജീവയ

കവി : കിളിമാനൂര്‍ രാജരാജവര്‍മ്മകോയിത്തമ്പുരാന്‍

ശ്ലോകം 333 : മയ്യല്‍ക്കണ്ണാള്‍ മനോജ്ഞാകൃതി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മയ്യല്‍ക്കണ്ണാള്‍ മനോജ്ഞാകൃതി മിഥിലസുതാ രാമനെക്കേട്ടു മാര-
ത്തീയില്‍ച്ചാടിച്ചിരം വെന്തഴലൊടുമൊരുനാളുച്ചയായോരു നേരം
പയ്യെപ്പയ്യെപ്പതുങ്ങീ രഘുവരഭവനം തേടിയൊടീയിടത്തേ-
ക്കയ്യില്‍ ത്രൈയംബകം മറ്റതിലൊരുമഴുവും കൊണ്ടയോദ്ധ്യയ്ക്കുനേരേ.

കവി : രാമക്കുറുപ്പു മുന്‍ഷി , കൃതി : ചക്കീചങ്കരം

ശ്ലോകം 334 : പുരം ഭ്രാമം ഭ്രാമം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

പുരം ഭ്രാമം ഭ്രാമം മലയശിഖരിണ്യേഷ പവനഃ
പുനഃ സ്പര്‍ശം സ്പര്‍ശം വനജവനമാത്താന്‍ പരിമളാന്‍
ഇദാനീം തന്വീനാമുപഹരതി സംസ്വിന്നവപുഷാം
പ്രതിദ്രവ്യം ലിപ്സുര്‍മ്മുഖപരിമളാഖ്യം ദൃഢമിവ.

കവി : മുതുകുറിശ്ശി ഭാസ്കരന്‍ നമ്പൂതിരി, കൃതി : ശൃങ്ഗാരലീലാതിലകം

ശ്ലോകം 335 : ഈരണ്ടുപൂവുകൃഷിചെയ്തിടവും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ഈരണ്ടുപൂവുകൃഷിചെയ്തിടവും പറമ്പും
പാരം തഴച്ചുവളരുന്നതു ജാതി, കൊക്കോ;
കേരം കഴിഞ്ഞു, പകരം റബറായി മുഖ്യം
പേരിങ്ങു ഹാ! 'റബറളം' മതിയിന്നി മേലില്‍.

കവി : ബാലേന്ദു

ശ്ലോകം 336 : കാലകാലമഥ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കാലകാലമഥ ഫാലലാലസദരാളബാലശശിജാലകം
കാലകൂടഗരകാളശോഭിഗളനാളലോലഫണിജാലകം
ബാലയാ ലളിതമാലയാ മിളിതമേത്യ ശെയിലകുലകന്യയാ
പാലകം ധൃതകപാലകം ത്രിദശപാലകഃ സ്തുതിഗിരാലപല്‍

കവി : ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികള്‍, കൃതി : ജലാന്തരാസുരവധം ആട്ടക്കഥ

ശ്ലോകം 337 : ബാലേന്ദുസ്മിതഭങ്ഗിചേരുമധരം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാലേന്ദുസ്മിതഭങ്ഗിചേരുമധരം ത്രെയിലോക്യരക്ഷാകരം
ഫാലേന്ദുസ്ഫുടമൂര്‍ദ്ധ്വപുണ്ഡ്രലസിതം നീലാരവിന്ദം മുഖം
മാലേന്തുന്ന മനസ്സുകള്‍ക്കു കുളിരപ്രാലേയമന്ദാനിലന്‍
പോലേന്തും പദമാശ്രയിക്ക ധരണീപാലം മുദാ മാധവം.

കവി : ബാലേന്ദു

ശ്ലോകം 338 : മന്ദാരത്തളിര്‍ പോലെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മന്ദാരത്തളിര്‍ പോലെ, മന്മഥ ശരം പോലേ, വസന്തത്തിലെ-
പ്പൊന്‍താരക്കുട ചൂടുമിന്ദുകലയെപ്പോലേ മനോജ്ഞാങ്ഗിയായ്‌
വിണ്ണാറിന്‍ കടവിങ്കല്‍ നിന്നൊരഴകിന്‍ മന്ദസ്മിതത്തോണിയില്‍
വന്നാളിന്ദ്രസദസ്സിലെ പ്രിയകലാരോമാഞ്ചമാം മേനക.

കവി : വയലാര്‍ രാമവര്‍മ്മ, കൃതി : ശകുന്തള എന്ന ചലച്ചിത്രത്തിലെ ശ്ലോകം.

ശ്ലോകം 339 : വൃക്ഷോദഞ്ചിതപാണിയായ്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വൃക്ഷോദഞ്ചിതപാണിയായ്‌ മുദിതയായ്‌ നില്‍പൂ വനശ്രീ തെളി-
ഞ്ഞിക്ഷോണിക്കു മുകില്‍ക്കുടത്തെളിജലം താഴത്തിറക്കിത്തരാന്‍
വിക്ഷോഭം ലവമേശിടാതടിമുറിക്കാനെത്തുവോര്‍ക്കും ഭൃശം
വക്ഷോജാദൃപയസ്സിനാല്‍ കുളിരണച്ചീടുന്നിതദ്ദേവിയാള്‍.

കവി : യൂസഫലി കേച്ചേരി

ശ്ലോകം 340 : വാനവപ്പുഴ കളിന്ദകന്യക...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

വാനവപ്പുഴ കളിന്ദകന്യകയൊടെന്നപോലമലവേഷമാം
മാനവേന്ദ്രനുടെ സൈന്യമാശ്ശബരസേനതന്നൊടിടചേരവേ
യാനഖിന്നതുരഗത്തില്‍നിന്നവനിറങ്ങി, യിഷ്ടജനയുക്തനായ്‌-
ത്താനണഞ്ഞഥ രഥാവരൂഢപിതൃപാദസീമനി വണങ്ങിനാന്‍.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 341 : യാവത്തോയധരാധരാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

യാവത്തോയധരാധരാധരധരാ ധാരാധരാ ശ്രീധരാ
യാവച്ചാരുതചാരുചാരുചമരം ചാമീകരം ചാമരം
യാവദ്‌ ഭോഗവിഭോഗഭോഗവിമുഖൈര്‍ ഭോഗീകവല്‍സത്യയം
യാവദ്രാവണരാമരാവണവധം രാമായണം സൂയതേ.

ശ്ലോകം 342 : യദ്വക്ത്രം ചന്ദ്രഭം യോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

യദ്വക്ത്രം ചന്ദ്രഭം യോ ധൃതമകരമണീകുണ്ഡലോയോതിഗോമാം
ശാര്‍ങ്ഗം ചാപം ദധദ്യോ മിളദളിവനമാലോജഹര്യാശ്രിതോ യഃ
യോ ദേവോങ്ഗശ്രിയാപ്തോ ഝഷദൃഗളിതുലാം രാധികോരോജകുംഭാ-
ശ്ലേഷീ യസ്സ്യാന്മുടേ വോ ബുധശരനപദസ്സോഖിലക്ഷേമരാശിഃ

കവി : കുട്ടമത്തു്‌ ചെറിയ രാമക്കുറുപ്പു്‌, കൃതി : ഗോവിന്ദശതകം

ശ്ലോകം 343 : യാ കുണ്ടേന്ദുതുഷാര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

യാ കുണ്ടേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിര്‍ദ്ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ.

ശ്ലോകം 344 : യസ്യാസ്തുമധ്യേധികം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

യസ്യാസ്തുമധ്യേധികമുന്നതാഗ്രോ
ജാഗര്‍ത്തി ഘണ്ടാഞ്ചിതസൌധ ഏകഃ
യേന സ്വനാദൈര്‍ദ്ദിവിഷജ്ജനോപി
വിജ്ഞപ്യതേ കാലകലാവിഭാഗാന്‍

കവി : എം. കുഞ്ഞന്‍ വാര്യര്‍, കൃതി : ശ്രീരാമവര്‍മ്മ വിജയം

ശ്ലോകം 345 : യാ സൃഷ്ടിഃ സ്രഷ്ടുരാദ്യാഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

യാ സൃഷ്ടിഃ സ്രഷ്ടുരാദ്യാഃ, വഹതി വിധിഹുതം യാ ഹവിര്‍, യാ ച ഹോത്രീ,
യേ ദ്വേ കാലം വിധത്തഃ, ശ്രുതിവിഷയഗുണാ യാ സ്ഥിതാ വ്യാപ്യവിശ്വം,
യാമാഹുഃ സര്‍വ്വഭൂതപ്രകൃതിരിതി, യയാ പ്രാണിനഃ പ്രാണവന്തഃ
പ്രത്യക്ഷാഭിഃ പ്രപന്നസ്തനുഭിരവതു വസ്താഭിരഷ്ടാഭിരീശഃ

കവി : കാളിദാസന്‍, കൃതി : ശാകുന്തളം (നാന്ദി)

ശ്ലോകം 346 : യാദവര്‍ക്കു പല...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

യാദവര്‍ക്കു പല കക്ഷിയുള്ളതില്‍
ഭേദമെന്തു നിജലാഭമോര്‍ക്കുകില്‍
യോഗ്യമായ പരിപാടിയൊന്നുമാ-
യാദ്യമാരുവരുമങ്ങു ചേരണം.

കവി : ബാലേന്ദു

ശ്ലോകം 347 : യുക്തിയുള്ള വചനങ്ങള്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : രഥോദ്ധത

യുക്തിയുള്ള വചനങ്ങള്‍ ബാലനോ
തത്തയോ പറവതും ഗ്രഹിച്ചിടാം
യുക്തിഹീന മൊഴിയെ ഗ്രഹിക്കൊലാ
ദേവദേശികനുരച്ചുവെങ്കിലും

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 348 : യദജ്ഞാനാദ്വിശ്വം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

യദജ്ഞാനാദ്വിശ്വം ഭവതി ഫണിവദ്രജ്ജുശകലേ
നിലീനം യജ്‌ ജ്ഞാനാജ്ഝടിതി സനിദാനം ത്രിഭുവനം
യദുച്ചൈരാംനായൈര്‍വിശദമവഗമ്യം മുനിജനൈ-
സ്തദേതദ്ബ്രഹ്മാഹം സഹജപരമാനന്ദമധുരം.

കവി : ഗോവിന്ദാമൃതയതി , കൃതി : നാടകാഭരണം വ്യാഖ്യാനം (കൃഷ്ണമിശ്രമഹാകവിയുടെ പ്രബോധചന്ദ്രോദയം നാടകത്തിന്റെ വ്യാഖ്യാനം)

ശ്ലോകം 349 : യദാലോകേ സൂക്ഷ്മം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

യദാലോകേ സൂക്ഷ്മം, വ്രജതി സഹസാ തദ്വിപുലതാം;
യദര്‍ദ്ധേ വിച്ഛിന്നം, ഭവതി കൃതസന്ധാനമിവ തത്‌;
പ്രകൃത്യാ യദ്വക്രം, തദപി സമരേഖം നയനയോര്‍;-
ന മേ ദൂരേ കിഞ്ചിത്‌ ക്ഷണമപി, ന പാര്‍ശ്വേ രഥജവാത്‌.

കവി : കാളിദാസന്‍, കൃതി : അഭിജ്ഞാനശാകുന്തളം

ശ്ലോകം 350 : പോട്ടിന്നായതു പിന്നെയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പോട്ടിന്നായതു പിന്നെയും പ്രിയ സഖേ പിറ്റേദ്ദിനം രാത്രിയില്‍
പേട്ടയ്ക്കായുമടുത്തനാളവിടവും വിട്ടും പുറപ്പെട്ടു ഞാന്‍
ഡാക്ടര്‍ ശ്രീയുതനാകുമപ്പുരുഷരത്നത്തോടുമിദ്ദിക്കില്‍ വ-
ന്നിട്ടഞ്ചാറുദിനം കഴിഞ്ഞുടനെയക്കാര്‍ഡും ഭവാനിട്ടു ഞാന്‍.

കവി : കുമാരനാശാന്‍

ശ്ലോകം 351 : ഡംഭോടിത്ഥം ഭയം വിട്ട്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഡംഭോടിത്ഥം ഭയം വിട്ടിടിയടിപെടുമാമ്മാറു സംഭാഷണം ചെയ്‌-
തംഭോധിപ്രൌഢി തേടും ഭടരൊടുമുടനേ നീചനാം മേചകന്‍ താന്‍
ജംഭപ്രദ്വേഷി വാഴും പുരമതില്‍ വിലസും ഗോപുരദ്വാരി പുക്കാ-
സ്തംഭത്തേലിട്ടടിച്ചൊന്നലറി ഹരിയൊടായാഹവായാഹ വാചം.

കവി : വെണ്മണി മഹന്‍

ശ്ലോകം 352 : ജാവാലവിജ്ഞാനഗദത്തെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

ജാവാലവിജ്ഞാനഗദത്തെ നീളവേ
നിവാരണംചെയ്‌വതിനുറ്റൊരൌഷധം
ഭവാദൃശാഭ്യാഗമമല്‍പപുണ്യരാ-
ലവാപ്യമാമോ? ഭുവനാഭിപൂജിതേ.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 353 : ഭക്ത്യാ കൈക്കൊണ്ടു ചിത്തേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭക്ത്യാ കൈക്കൊണ്ടു ചിത്തേ ഭഗവതി, ഭവതീം കാമരാജാങ്കശയ്യാ-
മധ്യാസീനാം, പ്രസന്നാം, പ്രശിഥിലകബരീസൌരഭാപൂരിതാങ്ഗാം,
മെത്തും മാധ്വീമദാന്ധാം, ശ്രവണപരിലസത്‌സ്വര്‍ണ്ണതാടങ്കചക്രാ,
മുദ്യദ്ബാലാര്‍ക്കശോണാ, മുരസി നിഹിതമാണിക്യവീണാ, മുപാസേ.

ശ്ലോകം 354 : മെല്ലെച്ചെന്നിട്ടു ഷെല്‍ഫില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മെല്ലെച്ചെന്നിട്ടു ഷെല്‍ഫില്‍ത്തുണിയുടെ പുറകില്‍ക്കണ്ട റമ്മൊട്ടു ചില്ലിന്‍
വെള്ളഗ്ലാസ്സില്‍പ്പകര്‍ന്നിട്ടടവിലൊരുതുടം പൊക്കി മുക്കില്‍പ്പതുങ്ങി
വെള്ളം പോലും തൊടാതങ്ങതു ഞൊടിയിടകൊണ്ടൊറ്റവീര്‍പ്പില്‍ക്കുടിക്കും
കള്ളന്‍, സീമന്തപുത്രന്‍, ബഹുവിധദുരിതം നല്‍കുവോന്‍ കയ്യിലാമോ?

കവി : ബാലേന്ദു

ശ്ലോകം 355 : വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു, ചില്ലിന്‍
വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം - പോക വേദാന്തമേ നീ!

കവി : ചങ്ങമ്പുഴ

ശ്ലോകം 356 : ചുറ്റും നോക്കിച്ചിരിച്ചും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ചുറ്റും നോക്കിച്ചിരിച്ചും, പുനരതിനിടയില്‍ക്കണ്ണുനീരൊട്ടു വാര്‍ത്തും,
മറ്റുള്ളോരെശ്ശപിച്ചും, ചെളിയുടെ കുഴിയില്‍ കാലുതെറ്റിപ്പതിച്ചും,
ചെറ്റാ റോഡില്‍ക്കിടന്നും, പലപടുതിയിഴഞ്ഞാലയം പൂകിടുമ്പോള്‍
തെറ്റെന്നോര്‍ത്തിട്ടു വീണ്ടും മദിര നുകരുവാന്‍ പോകുവോരെത്തൊഴുന്നേന്‍!

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 357 : ചന്തയ്ക്കങ്ങല്‍പദൂരേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ചന്തയ്ക്കങ്ങല്‍പദൂരേ കവലയില്‍ വരുവോര്‍ക്കന്തിയില്‍ച്ചെറ്റുമോന്താ-
നന്തിക്കള്ളുള്ള ഷാപ്പുണ്ടതിനുടെയരുകില്‍പ്പൊന്തി ചാരായഷാപ്പും;
സന്താപം വേണ്ട വിസ്കിക്കടയതുമവിടങ്ങന്തികത്തുണ്ടൊരെണ്ണം;
ചിന്തിച്ചാലെന്തെളുപ്പം ലഹരിയില്‍ മുഴുകാന്‍ -- ഹന്ത, ഭാഗ്യം, ജനാനാം!

കവി : ബാലേന്ദു

ശ്ലോകം 358 : സുരുചിരലഘുകാവ്യം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

സുരുചിരലഘുകാവ്യം, കാനനച്ഛായ, പാത്രം
നിറയെ മധു, കഴിക്കാനിത്തിരിബ്ഭക്ഷണം കേള്‍
അരികില്‍ മധുരഗാനം പാടുവാനോമനേ നീ,
സുരപുരിയിവനെന്നാല്‍ കാനനം പോലുമാഹാ!

കവി : ഉമേഷ്‌ നായര്‍, കൃതി : ഉമര്‍ ഖയ്യാമിന്റെ ചതുഷ്പദികള്‍

ശ്ലോകം 359 : അരുതരുതു വിരോധം ഭിന്നമദ്യങ്ങള്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

അരുതരുതു വിരോധം ഭിന്നമദ്യങ്ങളെല്ലാ-
മൊരുവനു വ്യഥ തീര്‍ക്കാനുള്ള വസ്തുക്കളല്ലോ;
കരുതുകയിവയും പണ്ടാഴിയെത്താന്‍ കടഞ്ഞി-
ട്ടരുളിയ നിധിയത്രേ വേണമെങ്കില്‍ക്കഴിപ്പിന്‍.

കവി : ബാലേന്ദു

ശ്ലോകം 360 : കിട്ടാനില്ലത്രയേറെപ്പണം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കിട്ടാനില്ലത്രയേറെപ്പണ, മനവധിയാണാഞ്ഞടുത്തെത്തി നില്‍ക്കും
നിത്യാവശ്യങ്ങള്‍, രോഗാദികളകരുണമായ്ത്തിങ്ങിടുന്നുണ്ടു താനും,
ചിത്താനന്ദത്തിനെന്നാല്‍ പലതുമിവിടെയുണ്ടെങ്കിലും മര്‍ത്ത്യരെങ്ങും
മദ്യാസക്തിയ്ക്കു ഹാ! മാനസമടിയറ വയ്ക്കുന്നതാണദ്ഭുതം മേ.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 361 : ചേരാ കള്ളിന്നു വെള്ളം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ചേരാ കള്ളിന്നു വെള്ളം, ബിയറിലുമതുപോല്‍, വീഞ്ഞിലും വര്‍ജ്ജ്യമേറ്റം,
ചേരും ബ്രാണ്ടിയ്ക്കൊരല്‍പം, നുരപതയിയലും സോഡ വിസ്കിയ്ക്കിണക്കം,
നീരം പോലുള്ള ജിന്നില്‍ പിഴിയുക പഴമെന്നാകിലേറ്റം വിശേഷം,
ചേരും റമ്മിന്നിതെല്ലാം - ലഹരി പെരുകുവാന്‍ കോക്ടെയില്‍ക്കൂട്ടു കേമം!

കവി : ബാലേന്ദു

ശ്ലോകം 362 : നാട്ടില്‍ത്തല്ലു വഴക്കഴുക്കു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

നാട്ടില്‍ത്തല്ലു, വഴ, ക്കഴുക്കു, ഭരണിപ്പാട്ടും, മനം നൊന്തു തന്‍
വീട്ടില്‍ക്കൂട്ടിനിരിപ്പവള്‍ക്കു ഹൃദയത്തീ, യെന്നതും മാത്രമോ
നോട്ടിന്‍ പോ, ക്കഭിമാനനഷ്ട, മിവയും സൃഷ്ടിക്കുമാ മദ്യപ-
ക്കൂട്ടം മന്നില്‍ മറഞ്ഞുപോകിലിവിടം സ്വര്‍ല്ലോകമാകില്ലയോ?

ശ്ലോകം 363 : നീരാനായകനല്‍പദായ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീരാനായകനല്‍പദായ ധനവന്‍ചോരായ ഹാലാഹല-
ച്ഛായാസുന്ദരമന്ദിരായ വനിതാസങ്ഗൈകശൃങ്ഗാരിണേ
സദ്യാമാഹരണേ ദൃശാമരുണിനേ നിശ്ശേഷമാരാസ്ത്രിണേ
വേഗൈഃ സങ്കലനേ സുഖേന സുഖിനേ മദ്യായ നിത്യം നതിഃ

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 364 : സരിത്തടമലംകൃതം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

സരിത്തടമലംകൃതം കുസുമസഞ്ചയത്താലയേ!
വരൂ, മണി പിഴിഞ്ഞൊരീ മദിരയാസ്വദിക്കൂ ക്ഷണാല്‍.
ഒടുക്കമതിലും കറുത്തതു യമന്‍ നിനക്കേകുവാ-
നടുക്കിലുടനായതും മടി വെടിഞ്ഞു സേവിക്ക നീ!

കവി : സര്‍ദാര്‍ കെ. എം. പണിക്കര്‍, കൃതി : രസികരസായനം

ശ്ലോകം 365 : ഒന്നായതൊക്കെയിഹ കാണ്മതു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ഒന്നായതൊക്കെയിഹ കാണ്മതു രണ്ടുവീതം
നന്നായടിച്ചു പിരികേറിയെനിക്കു പൊന്നേ
മുന്നെക്കണക്കുവരുവാനിനിയെന്തു മാര്‍ഗ്ഗം?
ഇന്നല്ലയെങ്കിലുടനെങ്ങിനെ വീട്ടിലെത്തും?

കവി : ബാലേന്ദു

ശ്ലോകം 366 : മദ്യം നിന്ദ്യ, മതേതൊരാള്‍ക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മദ്യം നിന്ദ്യ, മതേതൊരാള്‍ക്കുമപകര്‍ഷത്തെക്കൊടുക്കും, വെറും
ക്ഷുദ്രം നീചമനര്‍ഹകര്‍മ്മനിവഹം ചെയ്യാനിടം കൂട്ടിടും,
ചിത്തം പങ്കിലമാക്കിടും, മദമഹങ്കാരം വിതയ്ക്കും, നര-
ന്നൊട്ടും നന്മ വരുത്തുകി, ല്ലതില്‍ ജനം മോഹിപ്പതാണദ്ഭുതം!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 367 : ചാരായാദിക്രമത്തില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ചാരായാദിക്രമത്തില്‍ പലവിധ മധുപാനീയമുങ്ങുള്ളിലാക്കി-
'പ്പൂക്കുറ്റിപ്രായമായി', പ്പരിസരമറിയാതൊട്ടസഭ്യം പുലമ്പി
സ്വന്തം വീടെത്തുവനുള്ളിടവഴി പിടികിട്ടാതെ വട്ടം കറങ്ങും
തോഴന്‍ നേരിട്ടുവന്നാലുടനെയവനെ നാം തല്ലണോ തള്ളിടേണോ?

കവി : പി. രാമന്‍ എളയതു്‌, മുംബൈ

ശ്ലോകം 368 : സമ്പത്തായ്‌ സംയമത്തെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

സമ്പത്തായ്‌ സംയമത്തെക്കരുതി മരുവുമീ നമ്മെയും, തന്‍ കുലത്തിന്‍
വന്‍പും, ബന്ധൂക്തി കൂടാതിവള്‍ നിജഹൃദയം നിങ്കലര്‍പ്പിച്ചതും നീ
നന്നായോര്‍ത്തിട്ടു ദാരപ്പരിഷയിലിവളെക്കൂടി മാനിച്ചിടേണം
പിന്നത്തേ യോഗമെല്ലാം വിധിവശ, മതിലിജ്ഞാതികള്‍ക്കില്ല ചോദ്യം.

കവി : ഇ. ആര്‍. രാജരാജവര്‍മ്മ/കാളിദാസന്‍, കൃതി : മലയാളശാകുന്തളം

ശ്ലോകം 369 : നിന്മഞ്ഞപ്പുകലര്‍ന്ന...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിന്മഞ്ഞപ്പുകലര്‍ന്ന ചെന്നിറമെരിഞ്ഞത്യുഗ്രമമാശയം
തന്നില്‍ പ്രോജ്വലിതാര്‍ത്തി പാരമരുളും ഭാവസ്വഭാവങ്ങളും
ഉന്മാദാത്ഭുത വന്‍കടല്‍ത്തിരകളലാടിച്ചുപാടിച്ചിടും
സമ്മോദോല്‍സവവും മനോഹരി, മുടിപ്പിക്കും കുടിപ്പിച്ചു നീ.

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 370 : ഉണ്ടോ നേരത്തുടുക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഉണ്ടോ നേരത്തുടുക്കും തളിരൊടമരടിക്കും ചൊടിക്കും, ചൊടിക്കും
കൊണ്ടല്ലേറെക്കടുക്കുന്നഴകുമൊരു മിടുക്കും മുടിക്കും മുടിക്കും
കണ്ടാലുള്‍ക്കാമ്പിടിക്കുന്നഴലു കിടപിടിക്കും പിടിക്കും പിടിക്കും
കൊണ്ടാടേണ്ടും നടയ്ക്കും മുടിയഴിയുമിടയ്ക്കൊന്നടിക്കുന്നടിക്കും.

കവി : കുണ്ടൂര്‍ നാരായണ മേനോന്‍, കൃതി : പാക്കനാര്‍

ശ്ലോകം 371 : കൊണ്ടല്‍ച്ചായല്‍ക്കറുപ്പും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കൊണ്ടല്‍ച്ചായല്‍ക്കറുപ്പും, സ്തനയുഗമദനച്ചെപ്പുറപ്പും, വെടിപ്പും,
ചുണ്ടിന്‍ ചോപ്പും, കരിംകൂവളചകിതമിഴിച്ചഞ്ചലിപ്പും, നടപ്പും,
കൊണ്ടാടും പട്ടുടുപ്പും, സരസമിയലുമിപ്പെണ്‍കിടാവിന്‍ പൊടിപ്പെ-
ക്കണ്ടാല്‍ തണ്ടാര്‍ശരന്നും സരഭസമുളവാം നെഞ്ചിടിപ്പും ചടപ്പും!

ശ്ലോകം 372 : കല്‍ക്കണ്ടം കളകണ്ഠമെന്നിവ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

കല്‍ക്കണ്ടം കളകണ്ഠമെന്നിവകളുള്‍ക്കുണ്ഠത്വമാര്‍ന്നൂ, കരി-
ങ്കല്‍ക്കണ്ടം ഗുളഖണ്ഡമെന്ന നിലയായ്‌, ക്ഷീണിച്ചു വീണാധരന്‍,
ഉള്‍ക്കൊണ്ടൂ മധു കുണ്ഠിതം മധുരിപോ, വീഞ്ഞിന്‍കണം പൊക്കണം
കൈക്കൊണ്ടൂ, കലികൊണ്ടു തുള്ളിയമൃതം നീ വേണു വായിക്കവേ.

കവി : വി. കെ. ജി.

ശ്ലോകം 373 : ഉണ്ണിത്തൃക്കാലിണയ്ക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഉണ്ണിത്തൃക്കാലിണയ്ക്കും, പനിമതികിരണം പോന്നൊളിക്കുന്നൊളിക്കും,
വെണ്ണയ്ക്കൊക്കുന്ന മെയ്ക്കും, കനകമണിയരഞ്ഞാണ്‍ തുടയ്ക്കും തുടയ്ക്കും,
എണ്ണം തീരാ വണക്കം, തിരുമരിയസുതപ്പൂഞ്ചൊടിക്കും, ചൊടിക്കും
കണ്ണിന്‍ കോണില്‍ക്കളിക്കും ഭുവനദുരിതമെല്ലാമൊഴിക്കും മൊഴിക്കും.

കവി : കോതനല്ലൂര്‍ ജോസഫ്‌

ശ്ലോകം 374 : എച്ചൈവിയെന്ന വിന...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

എച്ചൈവിയെന്ന വിന വാനിലുമെത്തി നൂനം
അച്ചന്ദ്രനും ഗ്രസിതനായി മെലിഞ്ഞു പാവം
സ്വച്ഛന്ദമായി നിശ താരകനാരിമാരൊ-
ത്തച്ഛേതരം പലവിധം ചെലവിട്ട മൂലം.

കവി : ബാലേന്ദു

ശ്ലോകം 375 : സമ്പല്‍പ്പരമ്പര പരം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

സമ്പല്‍പ്പരമ്പര പരം പരിപുഷ്ടമാക്കി
മുമ്പമ്പലപ്പുഴ ഭരിച്ചു ധരാനിലിമ്പന്‍
തുമ്പയ്ക്കു തുമ്പമെഴു, മമ്പിളി കമ്പിളിയ്ക്കും
കമ്പിയ്ക്കുമാരു,മിതി ചെമ്പകശേരി രാജാ

കവി : സാഹിത്യപഞ്ചാനന്‍ പീ. കേ. നാരായണപിള്ള

ശ്ലോകം 376 : തത്ത്വാര്‍ത്ഥമായി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

തത്ത്വാര്‍ത്ഥമായി ശബരീശ്വരനായി വാഴും
ത്വത്പാദമാണു ശരണം മമ ദേവദേവ
മത്പ്രാണദേഹമിവയുള്ള ദിനം വരേയ്ക്കും
സിദ്ധിക്കണം വിമലമാം തവ ഭക്തിഭാവം.

കവി : ബാലേന്ദു

ശ്ലോകം 377 : മുല്ലചാരുതരമല്ലികാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

മുല്ലചാരുതരമല്ലികാമുകുളകന്ദളന്മധുരസം നുകര്‍-
ന്നുല്ലളല്ലളിതഭൃങ്ഗഝംകൃതി കലര്‍ന്ന മന്ദമദമന്ഥരം
നല്ല നല്ല സരസീഷു മുങ്ങി, നളിനേഷു തങ്ങി, വദനേ ചല-
ച്ചില്ലിവല്ലിവലയേ വലന്തമഭിനന്ദ തന്വി! മലയാനിലം.

ശ്ലോകം 378 : നാണം കെട്ട നടന്റെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാണം കെട്ട നടന്റെ ഗോഷ്ടി കലരും കോമാളിനാട്യത്തിലും
മാനം വില്‍പൊരു വേശ്യ തക്ക വിടനെത്തേടുന്ന നോട്ടത്തിലും
നാനാചാനലിലെപ്പരമ്പരകളായെത്തും രസക്കേടിലും
കാണാനില്ലൊരു ലേശവും കവിതതന്‍ സൌന്ദര്യമെന്നേ വരൂ.

കവി : ബാലേന്ദു

ശ്ലോകം 379 : നാവേ, നിനക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

നാവേ, നിനക്കു വലിയോരുപദേശമുണ്ടേ;
നാവാലുരപ്പതിനു ഞാന്‍ തുനിയുന്നു കേള്‍ നീ
നാരായണന്റെ തിരുനാമമുറക്കെയാമ്പോള്‍
നാണിച്ചു പോകരുതതേ തവ വേണ്ടതുള്ളൂ.

കവി : പൂന്താനം, കൃതി : ഭാഷാകര്‍ണാമൃതം

ശ്ലോകം 380 : നാണിക്കുന്ന നവോഢയെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാണിക്കുന്ന നവോഢയെപ്പരുഷമായ്‌ കെട്ടിപ്പിടിക്കുന്നതും,
ഘ്രാണിക്കാന്‍ ത്വരയാര്‍ന്നു കൊച്ചുമുകുളം നുള്ളിപ്പൊളിക്കുന്നതും,
ആണത്തം പൊടിമീശയില്‍ തെളിയുവാന്‍ ചായം പുരട്ടുന്നതും,
കാണിപ്പൂ മധുരാനുഭൂതി തടയും മര്‍ത്ത്യക്ഷമാശൂന്യത.

കവി : വി. കെ. ജി.

ശ്ലോകം 381 : ആകപ്പാടേ വിമര്‍ശിച്ച്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആകപ്പാടേ വിമര്‍ശിച്ചറിയുവതിനസാധ്യങ്ങളാകുന്നു നാനാ-
പാകം പറ്റുന്ന ദിവ്യപ്രകൃതിയുടെ വികാരങ്ങള്‍ വിശ്വോത്തരങ്ങള്‍;
ലോകം രങ്ഗം, നരന്മാര്‍ നടരിതു വളരെസ്സാരമാം തത്ത്വമെങ്ങോ
പോകട്ടേ; മാംസമേദോമലകലിതമുടല്‍ക്കെട്ടിതുല്‍കൃഷ്ടമാണോ?

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 382 : ലോകത്തുള്ള സമസ്തവൃക്ഷവും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലോകത്തുള്ള സമസ്തവൃക്ഷവുമറുത്തദ്ദിക്കിലെല്ലാം നട-
ന്നാശയ്ക്കൊത്തു കുഴിച്ചു കാടിതു പണത്തോട്ടങ്ങളാക്കീടുവാന്‍
ആകെപ്പൂത്തുതളിര്‍ത്ത മാമല റബര്‍ക്കാടാക്കി മേറ്റെടുവാന്‍
നീ കാംക്ഷിപ്പതു സാദ്ധ്യമാണു, ചെറുതാം മന്ത്രിപ്രസാദം മതി.

കവി : ബാലേന്ദു

ശ്ലോകം 383 : ആമോദം പൂണ്ടൂ കൈകൊണ്ടമരര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആമോദം പൂണ്ടൂ കൈകൊണ്ടമരരഭയമോടൊത്തഭീഷ്ടം കൊടുക്കും;
നീമാത്രം ദേവി! യെന്നാല്‍ നലമൊടവയെ നല്‍കുന്നതമ്മട്ടിലല്ലാ;
ഭീ മാറ്റിപ്പാലനംചെയ്‌വതിനുമുടനഭീഷ്ടാധികം നല്‍കുവാനും
സാമര്‍ത്ഥ്യം പൂണ്ടതോര്‍ക്കില്‍ തവ കഴലിണയാകുന്നു ലോകൈകനാഥേ!

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 384 : ഭൂപാളങ്ങളുറങ്ങിടുന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭൂപാളങ്ങളുറങ്ങിടുന്നു, ഹരികാംബോജിക്കു നാവ, റ്റുഷഃ-
കാലാരോഹണസംക്രമത്തിലിടറിത്തെന്നുന്നു ഹംസധ്വനി,
മായാമാളവഗൌള മൌനഭജനം പൂണ്ടൂ, വയറ്റത്തടി-
ച്ചോരോ പട്ടിണി പാടു നീട്ടിയിവിടെച്ചുറ്റുന്നു വറ്റുണ്ണുവാന്‍.

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : സ്വാതിമേഘം

ശ്ലോകം 385 : മുണ്ടീ നെട്ടന്നു, നെട്ടീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മുണ്ടീ നെട്ടന്നു, നെട്ടീ പുനരഴകിയലും മുണ്ടനയ്യോ!, തടിച്ചി-
ക്കുണ്ടാമല്ലോ തദാനീം മെലിയ, നിഹ മെലിച്ചിക്കൊരോ പൊണ്ണരുണ്ടാം;
കണ്ടാലാകാതവന്നങ്ങൊരു തരുണി മഹാസുന്ദരീ, സുന്ദരന്ന-
ക്കണ്ടാലാകാത നാരീ -- പരിചിനൊടു വയോവര്‍ണ്ണമീവണ്ണമല്ലോ.

കവി : പുനം നമ്പൂതിരി, കൃതി : ഭാഷാരാമായണം ചമ്പു

ശ്ലോകം 386 : കാളിപ്പെണ്ണിന്റെ കാലില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

കാളിപ്പെണ്ണിന്റെ കാലില്‍ക്കയറിയഥ കടിച്ചോരു നീര്‍ക്കോലിയെത്തന്‍
കാലാല്‍ത്തല്ലിച്ചതച്ചിട്ടൊരു കൊടിയ 'ബഡാ' ശൂരനാം ശൌരിയാരേ
വാലില്‍ച്ചുറ്റിപ്പിടിച്ചിട്ടവനുടെ തലയില്‍ത്താളവട്ടം തകര്‍ക്കും
നീലപ്പയ്യാ! നിനയ്ക്കുമ്പൊഴുതൊരു രസികന്‍ തന്നെ നീ പൊന്നുമോനേ!

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 387 : വാകച്ചാര്‍ത്തിനു വല്ലവണ്ണവും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാകച്ചാര്‍ത്തിനു വല്ലവണ്ണവുമുണര്‍ന്നെത്തുമ്പൊഴേക്കമ്പലം
മാകന്ദാശുഗമാനദണ്ഡമഹിളാമാണിക്യമാലാഞ്ചിതം
വാകപ്പൂമൃദുമെയ്യു മെയ്യിലുരസുമ്പോ, ഴെന്റെ ഗോപീജന-
ശ്രീകമ്രസ്തനകുങ്കുമാങ്കിത, മനസ്സോടുന്നു വല്ലേടവും!

കവി : വി. കെ. ജി.

ശ്ലോകം 388 : വക്ത്രം നത്തിന്നു മിത്രം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വക്ത്രം നത്തിന്നു മിത്രം; പ്രകൃതിവിരസബീഭത്സവൈരൂപ്യസമ്പല്‍-
സിദ്ധിക്ഷേത്രേ ച നേത്രേ; ജടിലതരപലാലപ്രകാശാശ്ച കേശാഃ;
സ്ഥൂലസ്ഥൂലൌ കപോലൌ; മടിയിലതിതരാം ഞാന്നു തൂങ്ങിക്കിടക്കും
വക്ഷോജൌ ഭങ്ഗഭാജൌ; ശിവ ശിവ ജരയാ ശുഷ്കബിംബോ നിതംബഃ.

കവി : രാമപാണിവാദന്‍, കൃതി : ദൌര്‍ഭാഗ്യമഞ്ഞരി

ശ്ലോകം 389 : സൌന്ദര്യം സൌമ്യശീലം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

സൌന്ദര്യം സൌമ്യശീലം സകലകലയിലും വൈഭവം തന്മയത്വം
നന്ദിക്കും സല്‍ഗ്ഗുണങ്ങള്‍ക്കഖിലവുമിവളാം ധാമമിന്നത്രയല്ലാ
വന്ദിപ്പാനായ്‌ മടിക്കില്ലൊരുവനുമിവളേ നാട്ടുകൂട്ടത്തില്‍ വച്ചും
ചിന്തിച്ചാലൊക്കെ മെച്ചം കുറവിഹയിവളെന്‍ ഭാര്യയാണത്ര മാത്രം.

കവി : ബാലേന്ദു

ശ്ലോകം 390 : വിലയേറിടും വിമലമാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മഞ്ഞുഭാഷിണി

വിലയേറിടും വിമലമാമുടുപ്പൊടൊ,-
ത്തുലയറ്റ കാഞ്ചനസഭാതലത്തവര്‍
വിലസീ വിശിഷ്ടരുചി, നെല്‍വിളഞ്ഞകോള്‍-
നിലമാര്‍ന്ന സാരസഖഗങ്ങള്‍ പോലവേ

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 391 : വിണ്ണില്‍ച്ചെല്ലുകിലും തനിക്കു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിണ്ണില്‍ച്ചെല്ലുകിലും തനിക്കു പുതുതായ്‌ ഹര്‍മ്മ്യം രചിച്ചീടുവോന്‍,
കണ്ണില്‍പ്പെട്ട ജഡത്തിലും തഴുകുകില്‍ജ്ജീവന്‍ കൊടുത്തീടുവോന്‍,
തന്‍ നാടെന്നൊരു നാഭിനാളദൃഢമാം ബന്ധം പുലര്‍ത്തീടുവോന്‍,
വെന്നീടുന്നു സരസ്വതീരസികനാം കുഞ്ചന്‍ വിരിഞ്ചോപമന്‍.

കവി : വി. ഇ. കേശവന്‍ നമ്പൂതിരി. കുഞ്ചന്‍ നമ്പ്യാരെപ്പറ്റി.

ശ്ലോകം 392 : തന്‍ കാര്യത്തെ വെടിഞ്ഞും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തന്‍ കാര്യത്തെ വെടിഞ്ഞുമന്യനുതകുന്നോനെത്രയും സത്തമന്‍,
തന്‍ കാര്യത്തെ വിടാതെയന്യനുതകുന്നോനിങ്ങു സാമാന്യനാം,
തന്‍ കാര്യത്തിനിഹാന്യകാര്യഹനനം ചെയ്യുന്നവന്‍ രാക്ഷസന്‍,
വ്യര്‍ത്ഥം ഹന്ത പരാര്‍ത്ഥനാശകനു പേരെന്തെന്നറിഞ്ഞീല ഞാന്‍

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 393 : തുള്ളല്‍പ്പാട്ടുകളമ്പലപ്പുഴ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തുള്ളല്‍പ്പാട്ടുകളമ്പലപ്പുഴമഹാക്ഷേത്രത്തിലുണ്ടായി പോല്‍
കൊള്ളാം! മേറ്റ്വിടത്തിലിത്രമധുരിച്ചീടുന്ന പാല്‍പ്പായസം?
കില്ലില്ലിങ്ങൊരു തുള്ളിയെങ്കിലുമിതിന്‍ സ്വാദുള്ളിലെത്തീടുകില്‍-
ത്തള്ളിക്കേറിവരും തിമിര്‍പ്പൊടെവനും തുള്ളിക്കളിച്ചീടുമേ!

കവി : വി. ഇ. കേശവന്‍ നമ്പൂതിരി

ശ്ലോകം 394 : കല്ലിനെപ്പെരിയ കായലാക്കലാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

കല്ലിനെപ്പെരിയ കായലാക്കലാം;
കായലെപ്പെരിയ കല്ലുമാക്കലാം;
വല്ലവാറു പലനാളുഴയ്ക്കിലും
വല്ലുവാനരിയതൊന്റു വൈശികം.

കൃതി : വൈശികതന്ത്രം

ശ്ലോകം 395 : വൃത്തമുണ്ടമലപദ്യമോ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

വൃത്തമു, ണ്ടമല പദ്യമോ? ഫലം
മൊത്തമുണ്ടു, ശരിയായ കര്‍മ്മമോ?
ഒത്തവണ്ണമിയലുന്ന രംഭ തന്‍
പത്രമുണ്ടു, സുരനാഥഹസ്തമോ?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 396 : ഓംകാരത്തിന്നുമൊറ്റത്തരിയുടയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഓംകാരത്തിന്നുമൊറ്റത്തരിയുടയ മുഴക്കത്തിനും ലക്ഷ്യമെങ്കില്‍
ഭാംകാരത്തിന്നുമേവം പലതിനുമതുപോലാകുമെന്നാകുമെന്യേ
ഞാന്‍ കാണുന്നില്ല ചൊല്ലുന്നതിനൊരു പദവും നാദബിന്ദുക്കലറ്റ-
ത്തേന്‍കാരുണ്യപ്രവാഹം ത്രിഭുവനവടിവായ്‌ നിന്നൊരൊന്നാണു ദൈവം

കവി : കുമാരനാശാന്‍, കൃതി : നിജാനന്ദവിലാസം

ശ്ലോകം 397 : ഞാനെന്നാല്‍ ഞായരക്ഷക്കൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഞാനെന്നാല്‍ ഞായരക്ഷയ്ക്കൊരു ഗുണവഴിയേ പോകയാം തിങ്കളൊക്കും
മാനം ചൊവ്വായ്‌ വഹിക്കും ബുധനതിമതിമാന്‍ വ്യാഴതുല്യപ്രഭാവന്‍
നൂനം പൊന്‍വെള്ളിയെന്നീവക ശനിനിയതം വിദ്യതാന്‍ വിത്തമെന്നാ
ജ്ഞാനം മേ തന്നൊരച്ഛന്‍ കനിയണമിഹമേ വെണ്മണിക്ഷ്മാസുരേന്ദ്രന്‍.

കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.

ശ്ലോകം 398 : നാരായണാച്യുതഹരേതി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വസന്തതിലകം

നാരായണാച്യുതഹരേതി സദാ ജപിച്ചാല്‍
പാപം കെടും പശികെടും വ്യസനങ്ങള്‍ തീരും
നാവിന്നുണര്‍ച്ച വരുമേറ്റവുമന്ത്യകാലേ
ഗോവിന്ദപാദകമലങ്ങള്‍ തെളിഞ്ഞു കാണാം

പൂന്താനത്തിന്റെ ഒരു പ്രസിദ്ധശ്ലോകത്തിന്റെ ഒന്നാം വരിയിലെ വൃത്തഭംഗം മധുരാജ്‌ ശരിയാക്കിയതിനുശേഷം.

ശ്ലോകം 399 : നാരായണായനമ ജാതിവിഷ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

നാരായണായനമ ജാതിവിഷദ്രുമത്തിന്‍
നാരായവേരു പിഴുതോരു മഹാനുഭാവ
നേരായ ധര്‍മ്മമിതരന്നുടെ ജാതിയേതെ-
ന്നാരായലല്ല; ഭവദീയമതം വരേണ്യം.

കവി : ബാലേന്ദു. ശ്രീ നാരായണഗുരുവിനെപ്പറ്റി.

ശ്ലോകം 400 : നീതാഃ കിം പൃഥുമോദകാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീതാഃ കിം പൃഥുമോദകാ ന ദിവസാ നാഘ്രാതമമ്മാമ്പഴം
കിന്നോന്മീലിതചാരുജീരകരസാസ്സോഢാശ്ച പാകാനിലാഃ
സീല്‍ക്കാരഃ കടുകും വറത്തു കറിയില്‍ക്കൂടുന്ന നേരം ശ്രുതോ;
നിര്‍വ്യാജം വിരുണേഷ്വധീര ഇതി മാം കേനാഭിധത്തേ ഭവാന്‍?

കവി : തോലന്‍, കൃതി : മന്ത്രാങ്കം (വിദൂഷകവാക്യം)

ശ്ലോകം 401 : സ്വത്തിന്നാര്‍ത്തി പെരുത്തതാം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്വത്തിന്നാര്‍ത്തി പെരുത്തതാം, കൊടിയതാം ശസ്ത്രങ്ങളാര്‍ജ്ജിപ്പതാം,
ചിത്താവേശമടക്കുവാന്‍ ഹനനവും സംഭോഗവും ചെയ്‌വതാം,
ക്ഷുത്തില്ലാതെ ഭുജിപ്പതാം, തനയര്‍ തന്‍ സമ്പാദ്യമിച്ഛിപ്പതാം,
മര്‍ത്യന്നന്യമൃഗങ്ങളെക്കവിയുമാ നിസ്തുല്യമാം വൈഭവം!

കവി : ബാലേന്ദു

ശ്ലോകം 402 : ക്ഷുദ്രാനുഭോഗസുലഭക്ഷുധയറ്റു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ക്ഷുദ്രാനുഭോഗസുലഭക്ഷുധയറ്റു മുറ്റും
ഭദ്രാനുഭൂതിപരനാം പരഹംസനെന്നും
ഹൃദ്‌ദ്രാവകം ഹിമസുധായിതസാരസച്ചി-
ന്മുദ്രാര്‍ത്ഥമൌനമധുരം പറയാവതല്ലേ.

കവി : കുമാരനാശാന്‍, കൃതി : ശിവസുരഭി

ശ്ലോകം 403 : ഹാ! പാപമോമല്‍മലരേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതേ കരുണയറ്റ കരം കൃതാന്തന്‍!
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും!

കവി : കുമാരനാശാന്‍, കൃതി : വീണ പൂവു്‌

ശ്ലോകം 404 : വെള്ളം വെണ്ണീര്‍ വൃഷം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വെള്ളം, വെണ്ണീര്‍, വൃഷം, വെണ്മഴു, വരകരിതോ, ലാര്യവിത്താധിപന്‍ തൊ--
ട്ടുള്ളോരീ നല്‍ക്കൃഷിക്കോപ്പുകളഖിലമധീനത്തിലുണ്ടായിരിക്കെ
പള്ളിപ്പിച്ചയ്ക്കെഴുന്നള്ളരുതു പുരരിപോ! കാടുവെട്ടിത്തെളിച്ചാ
വെള്ളിക്കുന്നില്‍കൃഷിച്ചെയ്യുക, പണിവതിനും ഭൂതസാര്‍ത്ഥം സമൃദ്ധം!

കവി : ശീവൊള്ളി

ശ്ലോകം 405 : പള്ളിക്കൈവില്ലു പൊന്‍കുന്ന്...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പള്ളിക്കൈവില്ലു പൊന്‍കു, ന്നലര്‍മകള്‍പതിയാമമ്പു, തോഴന്‍ ധനേശന്‍,
വെള്ളിക്കുന്നായ വീ, ടിപ്പെരുമകള്‍ കലരും പോറ്റി തന്‍ കെട്ടിലമ്മേ!
കൊള്ളിച്ചാലെന്തു തൃക്കണ്ണടിയനി, ലവിടേയ്ക്കിഷ്ടയാം ദാസിയായ്‌ പാര്‍--
പ്പുള്ളിശ്രീദേവി പോന്നെന്‍ പുരയിലധിവസിക്കേണ്ടി വന്നേക്കുമെന്നോ?

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 406 : കീര്‍ത്ത്യാ പാരേഴുരണ്ടും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

കീര്‍ത്ത്യാ പാരേഴുരണ്ടും, കരിയുടെ പൊടിയാല്‍ പല്ലു മുപ്പത്തിരണ്ടും,
വൃത്ത്യാ വീടിന്റെ തൂണും ചുവരു, മഥ വെളുത്തേടനെക്കൊണ്ടു മുണ്ടും,
നിത്യം ഭസ്മേന നെറ്റിത്തടമപിച നഖം നാപിതന്‍ കത്തികൊണ്ടും
സത്യം പാരം വെളുപ്പിച്ചിയലിനൊരു മജിസ്ട്രേട്ടു പാലിച്ചിടട്ടേ.

കവി : മുന്‍ഷി രാമക്കുറുപ്പു്‌, കൃതി : ചക്കീചങ്കരം

ശ്ലോകം 407 : നേദിച്ചൂ നിന്റെ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

നേദിച്ചൂ നിന്റെ മുന്നില്‍ഗ്ഗുരുപവനപുരാധീശ പട്ടേരി കട്ടി-
ക്കാവ്യത്തൂവെണ്ണ, വെള്ളോട്ടുരുളിയില്‍ നിറയെപ്പാന പൂന്താനവും തേ;
വാടീടാബ്ഭക്തിയാല്‍ മഞ്ജുള മധുരതരം മാലയും ചാര്‍ത്തി, ഞാനെ-
ന്തേകാനായ്‌? വാസനാപൂരിതമൊരു കളഭക്കിണ്ണ, മിന്നെന്മനസ്സോ?

കവി : പി. പി. കെ. പൊതുവാള്‍, കൃതി : കിളിയുടെ നാവു്‌

ശ്ലോകം 408 : വെള്ളം മുമ്പു കുടിപ്പതിന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെള്ളം മുമ്പു കുടിപ്പതിന്നു തുനിയാ നിങ്ങള്‍ക്കു നല്‍കാതെയാര്‍,
നുള്ളാറില്ലണിവാന്‍ കൊതിക്കുകിലുമാരന്‍പാല്‍ ഭവത്പല്ലവം,
നല്ലോരുത്സവമാര്‍ക്കു നിങ്ങടെ കടിഞ്ഞൂല്‍പ്പൂപ്പിറ, പ്പേകുകി-
ങ്ങെല്ലാരും വിട, യശ്ശകുന്തളയിതാ പോകുന്നു കാന്താലയേ.

കവി : വള്ളത്തോള്‍/കാളിദാസന്‍, കൃതി : അഭിജ്ഞാനശാകുന്തളം തര്‍ജ്ജമ

ശ്ലോകം 409 : നേത്രം രണ്ടുമടച്ചും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നേത്രം രണ്ടുമടച്ചു, മഞ്ജലിപുടം മൂര്‍ദ്ധാവില്‍ വച്ചും ബലാല്‍,
ഗാത്രം തെല്ലു ചലിച്ചിടാതെയൊരു കാല്‍ മാത്രം നിലത്തൂന്നിയും,
ഗോത്രാധീശസുധാവരാംഘൃകമലം ഹൃത്താരിലോര്‍ത്തും, മഹാന്‍
ഗോത്രാധീശനമര്‍ന്നിടുന്നു വലുതാം കുറ്റിക്കുതുല്യം സദാ.

കവി : കൊട്ടാരത്തില്‍ ശങ്കുണ്ണി, കൃതി : ഗംഗാവതരണം

ശ്ലോകം 410 : ഗൌരിക്കാശ്രയമേകി, യൊത്ത ചുടല...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗൌരിക്കാശ്രയമേകി, യൊത്ത ചുടലക്കാടാക്കി വാണോരിടം
പാരം ഭീതിദകാളികൂളിനികരം കൂട്ടാക്കി കൂത്താടുവാന്‍,
താരൊത്തുള്ളുടല്‍ ചാമ്പലാക്കിയൊളിയമ്പൊന്നിന്‍ പ്രയോഗത്തിനാല്‍,
മാരാരേ തവ കേളി കേട്ട കഥ കേട്ടാലാര്‍ത്തമാകും മനം!

കവി : ബാലേന്ദു, കൃതി : നേതാവുവിക്രീഡിതം

ശ്ലോകം 411 : തതോ മദപരിപ്ലവ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പൃഥ്വി

തതോ മദപരിപ്ലവപ്ലവഗവീരസാമ്രാവിണ--
ക്ഷണക്ഷുഭിതകോണപപ്രഹരപാണികോണാഹതഃ
രവൈരധികഭൈരവൈരുപരുരോധ രോദോന്തരം
തരംഗിതഘനാഘനസ്തനിതബന്ധുഭിര്‍ദുന്ദുഭിഃ

കവി : ലക്ഷ്മണ പണ്ഡിതര്‍, കൃതി : ചമ്പൂരാമായണം

ശ്ലോകം 412 : രവിശശിഗഗനാനിലാനലാംഭഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

രവിശശിഗഗനാനിലാനലാംഭഃ--
ക്ഷിതിപുരുഷാഷ്ടകമിത്യസി ത്വമേകഃ
ജഗതി വിമൃശതാം ന വിദ്യതേന്യല്‍
കിമപി വിഭോ! പരമാത്മനേ നമസ്തേ.

കവി : താഴ്മണ്‍ പരമേശ്വര ഭട്ടതിരി, കൃതി : സാഹസൃക

ശ്ലോകം 413 : ജാതീ, ജാതാനുകമ്പാ ഭവ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം
ഏതാ, നേതാന്‍ മദീയാനലര്‍ശരപരിതാപോദയാ, നാശു നീ താന്‍
നീ താന്‍, നീ താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന്‍ കര്‍ണ്ണമൂലേ!

കേരളവര്‍മ്മ പഴശ്ശിരാജാ തന്റെ ഭാര്യയായ കൈതേരി മാക്കത്തിനെ ഉദ്ദേശിച്ചെഴുതിയ പ്രണയശ്ലോകം.

ശ്ലോകം 414 : എങ്ങോട്ടാണീ പ്രയാണം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

"എങ്ങോട്ടാണീ പ്രയാണം?", "രഘുകുലതിലകം രാമനുണ്ടായ ദേശം";
"എങ്ങാ ടിക്കറ്റു കാട്ടൂ" "നിജമതു പറയാം; വാങ്ങിയില്ലേതുമേ ഞാന്‍";
"എന്നാല്‍ ഫൈനിങ്ങെടുക്കൂ", "തുകയൊരു ചെറുതും കയ്യിലില്ലാത്തവന്‍ ഞാന്‍";
"എങ്കില്‍പ്പോന്നോളു വാഴാം യദുകുലതിലകം കൃഷ്ണനെപ്പെറ്റ ദിക്കില്‍".

ശ്ലോകം 415 : എവിടെ മരുവിടുന്നൂ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : മാലിനി

എവിടെ മരുവിടുന്നൂ യോഗവിത്താം മുകുന്ദന്‍
സുവിദിത നിജ കര്‍മ്മവ്യഗ്രനായ്‌ സവ്യസാചി
അവിടെ സതതമുണ്ടാം ശ്രീ, ജയം, നീതി, ധര്‍മ്മം
ധ്രുവമവികലമാകും ഭൂതിയും - ഗീത ചൊല്‍വൂ

ശ്ലോകം 416 : അയല കനലടുപ്പില്‍ച്ചുട്ടതും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

അയല കനലടുപ്പില്‍ച്ചുട്ടതും തേങ്ങയുള്ളീ-
മളവിനു മുളകുപ്പും ചേര്‍ത്ത കപ്പപ്പുഴുക്കും
ഇലയില്‍ നടുവില്‍ വച്ചിട്ടൊത്തുനാം തിന്നതോര്‍ത്താല്‍
കൊതി ഹൃദി പെരുകുന്നപ്പോയകാലത്തിലെത്താന്‍.

ശ്ലോകം 417 : ഇള്ളക്കിടാവിളകി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഇള്ളക്കിടാവിളകി; കണ്ണിനുപറ്റി; നോവോ
പിള്ളയ്ക്കു തട്ടി; യൊരുമുക്കിനിയത്രയായി;
വെള്ളം തളിപ്പതിനൊരുക്കുക, യെന്നകായി-
ലുള്ളപ്പരിഭ്രമ വചസ്സുകള്‍ കേട്ടു വിപ്രന്‍.

കവി : നടുവത്ത്‌ മഹന്‍ നമ്പൂതിരി, കൃതി : സന്താനഗോപാലം

ശ്ലോകം 418 : വന്‍ നര്‍മ്മദാനദിയെയും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

വന്‍ നര്‍മ്മദാനദിയെയും വഴിമേല്‍ത്തടഞ്ഞ
മന്നന്റെ വീര്യ, മവളോതിയറിഞ്ഞൊരാഴി
തന്നന്തികത്തിലവനെസ്സകുലം വധിച്ചു
വന്നപ്പൊഴബ്ഭൃഗുസുതന്നിതു കാഴ്ചവച്ചു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 419 : തിങ്ങിപ്പൊങ്ങും തമസ്സില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തിങ്ങിപ്പൊങ്ങും തമസ്സില്‍ക്കടലിലൊരു കുടം പോലെ ഭൂചക്രവാളം
മുങ്ങിപ്പോയീ മുഴുക്കെ; ക്കുളിരിളകുമിളം കാറ്റു താനേ നിലച്ചു;
മങ്ങിക്കാണുന്ന ലോകപ്രകൃതിയുടെ പകര്‍പ്പെന്ന മട്ടന്നു മൌനം
തങ്ങിക്കൊണ്ടര്‍ദ്ധരാത്രിക്കൊരു പുരുഷനിരുന്നീടിനാനാടലോടേ.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 420 : മയ്യഞ്ചും തിരുമെയ്യു ചെന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മയ്യഞ്ചും തിരുമെയ്യു ചെന്നു തടവും, നക്കും പദാബ്ജങ്ങള്‍ ഞാന്‍,
പയ്യാറ്റും മമ യാമുനോദകവുമാ വൃന്ദാവനപ്പുല്‍കളും,
നിയ്യൂതും മുരളീരവം നുകരുമെന്നായര്‍ക്കിടാവേ, വെറും
പയ്യായാല്‍ മതിയായിരുന്നു തിരുവമ്പാടിക്കകത്തന്നു ഞാന്‍.

കവി : വി.കെ.ജി

ശ്ലോകം 421 : നാഭീപത്മേ നിഖിലഭുവനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

നാഭീപത്മേ നിഖിലഭുവനം ഞാറുപെയ്താത്മയോനിം
നാഗേന്ദ്രന്മേല്‍ബ്ബത! മതുമതപ്പള്ളികൊള്ളും പിരാനെ
നാഗാരാതിദ്ധ്വജനെ നവരം മുമ്പില്‍ നീ കുമ്പിടേണ്ടും
നാല്‍വേതത്തിന്‍ പരമപൊരുളാം നമ്മുടേ തമ്പിരാനെ.

കൃതി : ഉണ്ണുനീലിസന്ദേശം

ശ്ലോകം 422 : നിന്‍വര്‍ഷത്താലുയരുമുലകിന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മന്ദാക്രാന്ത

നിന്‍വര്‍ഷത്താലുയരുമുലകിന്‍ രമ്യമാം ഗന്ധമേറ്റും
മന്ദം നാസാധ്വനിതമുണരും ദന്തിതന്‍ ഘ്രാണമേറ്റും
അത്തിക്കേകിപ്ഫലവുമലരും കാട്ടിലാശ്ശീതവാതം
വീശും നീയങ്ങണയുമളവില്‍ ദേവശെയിലത്തില്‍ മെല്ലെ.

കവി : , കൃതി : മേഘസന്ദേശം തര്‍ജ്ജമ (1:42)

ശ്ലോകം 423 : ആരായുകില്‍ തിരകള്‍...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : മത്തേഭം

ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി നാരായിടുന്നു, കുടവും
പാരായിടു, ന്നതിനു നേരായിടുന്നുലകമോരായ്കിലുണ്ണഖിലവും
വേരായ നിന്‍ കഴലിലാരാധനം തരണമാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി ഹേ രാജയോഗജനനി!

കവി : ശ്രീ നാരായണ ഗുരു

ശ്ലോകം 424 : വമ്പന്മാരുടെ ഭാഷണം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വമ്പന്മാരുടെ ഭാഷണം, സിനിസമൂഹത്തിന്നഹോ പോഷണം,
ഷാമ്പൂ സോപ്പു വിശേഷണം, പലതരം തട്ടിപ്പു സംഘോഷണം,
എമ്പാടും കഥ മോഷണം, കഥയെഴാതുള്ളോരു സംഭാഷണം,
അമ്പേ കണ്ണിനു ദൂഷണം - ടെലവിഷന്‍ തന്‍ മൂഢ സംപ്രേഷണം!

കവി : ബാലേന്ദു

ശ്ലോകം 425 : ഏലസ്സും മണിയും ചിലമ്പു...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏലസ്സും മണിയും ചിലമ്പു തളയും കോലാഹലത്തോടെയ-
മ്മേളത്തില്‍ കളിയും ചിരിച്ച മുഖവും തൃക്കൈകളില്‍ താളവും
കാലിക്കാല്‍പൊടിയും കളായനിറവും കാരുണ്യവായ്പും തഥാ
ബാലന്‍ കൃഷ്ണനടുത്തുവന്നൊരു ദിനം കണ്ടാവു കണ്‍കൊണ്ടു ഞാന്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 426 : കൂകീ കോഴി വനാന്തരേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൂകീ കോഴി വനാന്തരേ വിറകുമായ്‌ നിന്നോരു രാവേ തഥാ
കൂകീ കോകിലവാണിമാര്‍ കുചതടേ മേവീടുമാ രാവിലും;
കൂകും കോഴികള്‍ തമ്മിലുള്ള സുകൃതം ചെമ്മേ പറഞ്ഞീടുവാ-
നാകുന്നീല; ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം.

കവി : പൂന്താനം, കൃതി : ഭാഷാകര്‍ണ്ണാമൃതം

ശ്ലോകം 427 : കന്ദര്‍പ്പപ്പട തീര്‍ന്നവാറവള്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കന്ദര്‍പ്പപ്പട തീര്‍ന്നവാറവള്‍ തുണച്ചോര്‍ക്കേകി സമ്മാനമായ്‌
മുന്നം വസ്ത്രമരയ്ക്കു, മാല മുലകള്‍, ക്കക്കാതിനോ കുണ്ഡലം,
പിന്നെച്ചുണ്ടിനു വെറ്റിലച്ചുരുള്‍ പരം, കൈ രണ്ടിനും കങ്കണം,
പിന്നില്‍ത്തൂങ്ങിയുലഞ്ഞ വാര്‍കുഴലിനോ ചേരും വിധം ബന്ധനം.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : (തര്‍ജ്ജമ)

ശ്ലോകം 428 : പീലി ചിന്നി വിരിയുന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

പീലി ചിന്നി വിരിയുന്ന വേണിയില്‍ മറഞ്ഞ കോമളമുഖാബ്ജമാ-
ലോലഹാരനവഹേമസൂത്ര വനമാലികാമകരകുണ്ഡലം
ഫാലബാലമതിമേലണിഞ്ഞ കമനീയഘര്‍മ്മകണികാങ്കുരം
കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.

കവി : പൂന്താനം, കൃതി : പാര്‍ത്ഥസാരഥീ സ്തവം

ശ്ലോകം 429 : ഫുല്ലാബ്ജത്തിനു രമ്യതക്കു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഫുല്ലാബ്ജത്തിനു രമ്യതക്കു കുറവോ പായല്‍ പതിഞ്ഞീടിലും?
ചൊല്ലാര്‍ന്നോരഴകല്ലയോ പനിമതിക്കങ്കം കറുത്തെങ്കിലും?
മല്ലാക്ഷീമണിയാള്‍ക്കു വല്‌ക്കലമിതും ഭൂയിഷ്ടശോഭാവഹം;
നല്ലാകാരമതിന്നലങ്കരണമാമെല്ലാപ്പദാര്‍ത്ഥങ്ങളും.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍/കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 430 : മുറ്റും സൌഖ്യമിയന്നിടുന്നൊരു രസം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുറ്റും സൌഖ്യമിയന്നിടുന്നൊരു രസം കണ്ടെത്തിനേനന്നു ഞാന്‍
അത്യാനന്ദമിയന്നതിന്‍പടി ഗൃഹേ ചെയ്യനൊരുമ്പെട്ടതും
മുറ്റത്തെത്തി വഴക്കടിച്ചൊരു മഹാമാലാഖ സാത്താനുമായ്‌
'കഷ്ടം പാപമിതെ'ന്നൊരാ, ലിതരനോ ചൊന്നാന്‍ 'പവിത്രം' പരം.

കവി : ബാലേന്ദു / ഖലില്‍ ജിബ്രാന്‍

ശ്ലോകം 431 : മേദസ്സറ്റു മെലിഞ്ഞു കുക്ഷി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മേദസ്സറ്റു മെലിഞ്ഞു കുക്ഷി ലഘുവായ്‌ ദേഹം വിഹാരക്ഷമം
ഭേദപ്പെട്ടു മൃഗങ്ങള്‍ തന്‍ പ്രകൃതിയും കാണാം ഭയക്രോധയോഃ
കോദണ്ഡിക്കിളകുന്ന ലാക്കിലിഷുവെയ്തേല്‍പ്പിപ്പതും ശ്രൈഷ്ഠ്യമാം
വാദം വേട്ടയസാധുവെന്നതു മൃഷാ, മേറ്റ്ന്തിലുള്ളീ രസം?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 432 : കൊമ്പന്‍ പോയവഴിക്കു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൊമ്പന്‍ പോയവഴിക്കു മോഴ തിരിയാ, മപ്പങ്ങള്‍ കട്ടുണ്ണുവോ-
രെമ്പ്രാനമ്പലവാസികള്‍ക്കുമുഴുവന്‍ കക്കാന്‍ തരം വച്ചിടും,
അമ്പത്തൊന്നു പിഴയ്പു ശിഷ്യനൊരു തെറ്റാശാന്‍ വരുത്തുമ്പൊഴേ,-
യ്ക്കമ്പോ! കൈപ്പിഴയാല്‍ ഗ്രഹപ്പിഴ, ഭരിക്കുന്നോര്‍ ധരിച്ചീടണം.

കവി : വി. എ. കേശവന്‍ നമ്പൂതിരി

ശ്ലോകം 433 : അംഭോരാശികുടുംബിനീതിലകമേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അംഭോരാശികുടുംബിനീതിലകമേ! നല്‍ച്ചാലിയാറേ! തൊഴാം
അമ്പെന്നെപ്രതി കൈവരേണമതിനായ്‌ നിന്‍ കാലു സംപ്രാര്‍ത്ഥയേ
തേനോലും മൊഴി! തന്വി! സമ്പ്രതി മണിപ്പോതം കടപ്പോളവും
ഗംഭീരാരവമോളവും ചുഴികളും കാറ്റും കുറച്ചീറ്റണം.

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 434 : തേടിത്തേടി നടന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തേടിത്തേടി നടന്നു കാലടി കഴയ്ക്കട്ടേ, ഭവത്കീര്‍ത്തനം
പാടിപ്പാടി വരണ്ടൂണങ്ങുകിലുണങ്ങീടട്ടെ ജിഹ്വാഞ്ചലം
കൂടെക്കൂടെ നടത്തുമര്‍ച്ചന തളര്‍ത്തീടട്ടെ കൈ രണ്ടു, മി-
ക്കൂടാത്മാവു വെടിഞ്ഞിടും വരെ ഹരേ! നിന്നെ സ്മരിച്ചാവു ഞാന്‍!

കവി : വി. കെ. ജി.

ശ്ലോകം 435 : കാമാരിയായ ഭഗവാനുടെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

കാമാരിയായ ഭഗവാനുടെ പാതി ദേഹം
രോമാളിയാകുമതിരിട്ടു പകുത്തെടുത്തു
ആമോദമോടരുളുമദൃകുമാരികേ! നിന്‍
പൂമേനി തന്‍ പുതുമയെന്തു പുകഴ്ത്തിടേണ്ടൂ?

കവി : വെണ്മണി അച്ഛന്‍

ശ്ലോകം 436 : ആഴക്കുവറ്റടിയില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ആഴക്കുവറ്റടിയിലുള്ളതു കിട്ടുവാനാ-
യേഴെട്ടിടങ്ങഴി ജലം വെറുതേ കുടിച്ചു
കോഴപ്പഴാധരിയെയൊന്നു പുണര്‍ന്നു പോരാന്‍
തോഴീജനത്തെ വെറുതേ തഴുകേണ്ടി വന്നു.

കവി : ഒറവങ്കര

ശ്ലോകം 437 : ക്രുദ്ധാമുവാച ഗിരിശോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ക്രുദ്ധാമുവാച ഗിരിശോ ഗിരിരാജകന്യാം:
"മഹ്യം പ്രസീദ ദയിതേ, ത്യജ വൈപരീത്യം;
നോ ചേദ്‌ ഭവിഷ്യതി ജഗത്യധുനൈവ വാര്‍ത്താ
ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ"

കവി : വൈക്കത്തു പാച്ചുമൂത്തതു്‌ (സമസ്യാപൂരണം)

ശ്ലോകം 438 : നിന്‍പത്തുതന്നെ നിരുപിക്കില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

നിന്‍പത്തുതന്നെ നിരുപിക്കിലെനിക്കു സര്‍വ്വ-
സമ്പത്തുമെന്നുകരുതിസ്സതതം ഭജിച്ചു
വെമ്പിത്തളര്‍ന്നുവരുമീയഗതിക്കു നിന്റെ-
യന്‍പെത്തിടായ്കിലിനിയാരൊരു ബന്ധുവുള്ളൂ?

കവി : കുമാരനാശാന്‍

ശ്ലോകം 439 : വാരാശി, തന്നൊടുവിലെശ്ശിശു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

വാരാശി, തന്നൊടുവിലെശ്ശിശു കേരളത്തെ
നേരായ്‌ പുലര്‍ത്തിടണമെന്നു കരാറു വാങ്ങി
ധാരാളമംബുവരുളുന്നതുകൊണ്ടു മേന്മേല്‍
ധാരാധരങ്ങളിതില്‍ മാരി പൊഴിച്ചിടുന്നു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 440 : ധാരാളമാണു മരണം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ധാരാളമാണു മരണം രണഭൂവിലെല്ലാ-
പ്പോരാളിമാര്‍ക്കുമിതു കാംക്ഷിതമെന്നിരിക്കേ
വീരാഗ്ര്യ, പുത്രമൃതിയെക്കരുവാക്കിവെച്ചി-
ട്ടാരാല്‍ച്ചതിക്കുവതു പൌരുഷമാകുമെന്നോ?

ശ്ലോകം 441 : വരമൊഴിയുടെ മേന്മ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും മകള്‍ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 442 : മതിമേല്‍ മൃഗതൃഷ്ണപോല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

മതിമേല്‍ മൃഗതൃഷ്ണപോല്‍ ജഗല്‍-
സ്ഥിതിയെന്നും, സ്ഥിരമായ ശാന്തിയെ
ഗതിയെന്നുമലിഞ്ഞു ബുദ്ധിയില്‍-
പ്പതിയും മട്ടരുള്‍ ചെയ്തു മാമുനി

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 443 : ഗണിക്കുമായുസ്സു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വംശസ്ഥം

ഗണിക്കുമായുസ്സു സുദീര്‍ഘമെന്നു താന്‍
ഗ്രഹങ്ങള്‍ നോക്കിഗ്ഗണകന്‍, ഭിഷഗ്വരന്‍
മരുന്നിനാല്‍ നീട്ടിടു, മൊറ്റ മാത്രയില്‍
ഹരിച്ചിടുന്നൂ വിധി രണ്ടുപേരെയും.

കവി : ഉമേഷ്‌ നായര്‍ / ഇ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 444 : മലര്‍ശരജയവൈജയന്തി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പുഷ്പിതാഗ്ര

മലര്‍ശരജയവൈജയന്തി, മഞ്ഞി-
ന്മലയുടെ മംഗളമഞ്ജുളക്കുരുന്നേ
മലയജമഹനീയ മന്ദഹാസാ-
മലവദനേ ജയ, മാമറക്കഴമ്പേ.

ശ്ലോകം 445 : മിന്നും പൊന്നിന്‍ കിരീടം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

മിന്നും പൊന്നിന്‍ കിരീടം, തരിവള, കടകം, കാഞ്ചി, പൂഞ്ചേല, മാലാ
ധന്യശ്രീവത്സ, സല്‍കൌസ്തുഭമിടകലരും ചാരുദോരന്തരാളം,
ശംഖം, ചക്രം, ഗദാ, പങ്കജമിതി വിലസും നാലു തൃക്കൈകളോടും
സങ്കീര്‍ണ്ണശ്യാമവര്‍ണ്ണം ഹരിവപുരമലം പൂരയേന്മംഗളം വഃ

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 446 : ശ്യാമാകാശമണിഞ്ഞിടുന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്യാമാകാശമണിഞ്ഞിടുന്നു രുചിരസ്സായാഹ്ന പീതാംബരം
സീമാതീതലയാനുഭൂതിയകമേ പെയ്യുന്നു ശംഖധ്വനം
ആത്മാന്ധത്വമകന്ന ഭക്തനിവഹം ഹേ കൃഷ്ണ! നിന്‍വിഗ്രഹം
കാണ്മാനെത്തുകയായ്‌, നിരുദ്ധനിവനോ നില്‌പാണകന്നേകനായ്‌.

കവി : യൂസഫലി കേച്ചേരി

ശ്ലോകം 447 : ആകമ്രം മദ്ധ്യമുദ്യന്മണിഗുണനികരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ആകമ്രം മദ്ധ്യമുദ്യന്മണിഗുണനികരം, നീലനീരന്ധ്രമേഘ-
ശ്രീ കക്കും വേണി നല്‍സ്രഗ്ദ്ധര, പരിചിയലും ശ്രോണിയോ പൃഥ്വി തന്നെ,
ശ്രീകണ്ഠങ്കല്‍ പ്രഹര്‍ഷിണ്യയി ഭഗവതി, നിന്‍ ദൃഷ്ടി ഹാ ഹന്ത, ചിത്രം!
നൈകച്ഛന്ദോവിശേഷാകൃതിയിലമരുവോളാര്യയാണെങ്കിലും നീ!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 448 : ശ്രീ കാളുമിപ്പല നിറം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ശ്രീ കാളുമിപ്പല നിറം കളമിട്ടതെങ്കില്‍
ഭാകാരമാകെയരി വാരിയെറിഞ്ഞതെങ്കില്‍
രാകാളികോമരമൊഴിഞ്ഞ മൃഗാങ്കനെങ്കില്‍
ആകാശമല്ലിതൊരു തുള്ളിയൊഴിഞ്ഞ കാവാം.

കവി : മാപ്രാണം നാരയണപ്പിഷാരടി, കൃതി : ഉദയാദുദയാന്തം

ശ്ലോകം 449 : രണ്ടാളുകേട്ടു രസമാര്‍ന്നതു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

രണ്ടാളുകേട്ടു രസമാര്‍ന്നതു മുക്തകണ്ഠം
കൊണ്ടാടണം കൃതി രസോജ്ജ്വലമായിടേണം
പണ്ടങ്ങളാകൃതി ഗുണത്തിനു ചേര്‍ന്നിണങ്ങി--
ക്കൊണ്ടാകിലീ കവനകൌതുകമാമതെല്ലാം.

ശ്ലോകം 450 : പീതാംബരം കരവിരാജിത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

പീതാംബരം കരവിരാജിതശംഖചക്ര-
കൌമോദകീസരസിജം കരുണാസമുദ്രം
രാധാസഹായമതിസുന്ദരമന്ദഹാസം
വാതാലയേശമനിശം ഹൃദി ഭാവയാമി

ശ്ലോകം 451 : രുദ്രാക്ഷവും രജതകാന്തി കലര്‍ന്ന...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

രുദ്രാക്ഷവും രജതകാന്തികലര്‍ന്ന നീറും
ഭദ്രം ധരിച്ചു ഭവദാലയപാര്‍ശ്വമാര്‍ന്നു
ചിദ്രൂപ നിന്‍ ചരണസേവയിലെന്നു നിന്നു
നിദ്രാദിയും നിശി മറന്നു ശയിക്കുമീ ഞാന്‍?

ശ്ലോകം 452 : ചിന്തിച്ചതില്ലിവള്‍ ഗുരുക്കളെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ചിന്തിച്ചതില്ലിവള്‍ ഗുരുക്കളെ, യങ്ങുമൊട്ടു
ചോദിച്ചതില്ല വധുബന്ധുജനാനുവാദം
ബോധിച്ച പോലിരുവര്‍ നിങ്ങള്‍ രഹസ്യമായി-
സ്സാധിച്ച സംഗതിയിലാരൊടെവന്നു ചോദ്യം?

കവി : ഇ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ (മലയാളശാകുന്തളം)

ശ്ലോകം 453 : ബാലേന്ദുശേഖരഹരി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ബാലേന്ദുശേഖരഹരിപ്രണയപ്രസൂനം
നീലാരവിന്ദനയനം ശ്രിതപാരിജാതം
ലീലാഭികാമ്യകരുണാമയചാരുരൂപം
കാലേ സ്മരാമി ശബരീശ്വരമിഷ്ടദേവം.

കവി : ബാലേന്ദു

ശ്ലോകം 454 : ലളിതലളിതമാര്‍ന്നു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : അപര

ലളിതലളിതമാര്‍ന്നു യൌവനം
കുലസുത, 'ലീല'- അതാണവള്‍ക്കു പേര്‍
ലലനകളുടെ ഭാഗ്യയന്ത്രമാ-
നിലയില്‍ മനസ്സു തിരിഞ്ഞ പോലെ പോം

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 455 : ലളിതമാം കരതാരുകള്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

ലളിതമാം കരതാരുകള്‍, രാഗസ-
മ്മിളിതവീക്ഷണ, മുന്നതമാറിടം
തളിരുമേ തളരും തനു, പൂശര-
ക്കുളിരിതാരിവളപ്സരനാരിയോ?

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 456 : തെക്കിന്‍ കെയിലാസശെയില...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തെക്കിന്‍ കെയിലാസശെയിലാലയമുടയ ജഗന്നാഥ! ബാലേന്ദുമൌലേ!
തെക്കിന്‍ നാഥാ! മുരാരേ! നടുവില്‍ വടിവെഴും ബാണതാര്‍ബാണബന്ധോ!
ചൊല്‍ക്കൊണ്ടീടുന്ന ഭക്ത്യാ കഴലിണ പണിയുന്നെന്നെ മുന്നില്‍ക്കുറിക്കൊ-
ണ്ടുല്‍കം പാലിച്ചുകൊള്ളുന്നതു വിപദി ഭവാനോ, ഭവാനോ, ഭവാനോ?

ശ്ലോകം 457 : ചെന്നൂലാല്‍പ്പുത്രനേകന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ചെന്നൂലാല്‍പ്പുത്രനേകന്‍ പണിവതു ഭുവനം, കേടുപോക്കുന്നിതന്യന്‍
വെണ്‍നൂലാ, ലന്യനയ്യോ പുനരതു കരിനൂലാലെ കത്തിച്ചിടുന്നൂ;
മുന്നൂലും വേണ്ടതേകിത്തനയരുടെ ശിശുക്രീഡ കാണാനിവണ്ണം
നിന്നീടും നീ തുണച്ചീടടിയനയി ജഗജ്ജാലമൂലായമാനേ!

കവി : കെ. കെ. രാജാ

ശ്ലോകം 458 : മോഹത്താല്‍ തുനിയുന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മോഹത്താല്‍ തുനിയുന്നു നിങ്ങള്‍, മൃദുവാമിമ്മേനിയെ? ങ്ങുഗ്രനീ
ദാഹവ്യാപൃതനെങ്ങു വഹ്നി? - യഥവാ , സത്യം പതങ്ഗങ്ങളേ!
ദേഹം നശ്വരമാര്‍ക്കു, മിങ്ങതൊരുവന്‍ കാത്താലിരിക്കാ, സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികില്‍ നൂറാവൃത്തി ചത്തീടുവിന്‍.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 459 : ദുര്‍ഗ്ഗേ ദുര്‍ഗ്ഗതി നീക്കണേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദുര്‍ഗ്ഗേ ദുര്‍ഗ്ഗതി നീക്കണേ ദുരധിഗേ ദുര്‍ഗ്ഗേശമന്ദാരമേ
ഭദ്രേ ഭദ്രതയേകണേ ഭഗവതീ ഭക്തര്‍ക്കഭീഷ്ടപ്രദേ
കാളീ കാളിമ മാറ്റണേ കളകളാലാപേ കലേശാനനേ
മായേ മോഹമകറ്റണേ മധുഹരേണ്ടാദിസ്തുതേ നിസ്തുലേ!

കവി : ബാലേന്ദു

ശ്ലോകം 460 : കാളിന്ദിപ്പുഴവക്കില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളിന്ദിപ്പുഴവക്കിലുണ്ടൊരരയാല്‍വൃക്ഷം, കണിക്കൊന്നയെ-
ക്കാളും മഞ്ജുളമായ മഞ്ഞവസനം ചാര്‍ത്തുന്നൊരാളുണ്ടതില്‍,
കാളാബ്ദാഞ്ചിതകോമളാകൃതികലാപാലംകൃതോഷ്ണീഷനാ-
ണാ, ളെന്‍ നിര്‍ഭരഭാഗ്യമേ, മദനഗോപാലന്‍ മദാലംബനം!

കവി : വി. കെ. ജി

ശ്ലോകം 461 : കാളാംഭോദാളി ലാളിച്ചടിതൊഴും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കാളാംഭോദാളി ലാളിച്ചടിതൊഴുമഴകാണ്ടുള്ള കാര്‍കൂന്തല്‍ കെട്ടി-
ച്ചാലേ മെയില്‍പ്പീലി ചാര്‍ത്തീട്ടനഘനവമണിശ്രേണി മിന്നും കിരീടം
ലോലംബാലോലനീലാളകരുചി ചിതറിദ്ധൂളി മേളിച്ചു കിഞ്ചില്‍
സ്വേദാംഭസ്സാല്‍ നനഞ്ഞുള്ളൊരു തൊടുകുറിയും ഹന്ത! ലോകാഭിരാമം.

കവി : ഇരയിമ്മന്‍ തമ്പി

ശ്ലോകം 462 : ലാളിച്ചീടാന്‍ യശോദാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ലാളിച്ചീടാന്‍ യശോദാകരലതികകളില്‍ പിഞ്ചുകുഞ്ഞായി, ലോകം
പാലിച്ചീടാന്‍ കഠോരാസുരവരനികരധ്വംസിയായ്‌, കംസജിത്തായ്‌,
കേളിക്കാടാന്‍ വ്രജസ്ത്രീജനഹൃദയമണിപ്പൊത്തിലെത്തത്തയായും
മേളിച്ചീടുന്ന വാതാലയസുകൃതപതാകയ്ക്കിതാ കുമ്പിടുന്നേന്‍.

കവി : വി. കെ. ജി.

ശ്ലോകം 463 : കാറോടിക്കും വപുസ്സും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാറോടിക്കും വപുസ്സും, രമ നിജ കുചകുംഭത്തിലെക്കുങ്കുമത്താ-
ലാറാടിപ്പോരുരസ്സും, തിറമൊടു മയിലിന്‍ പീലി ചൂടും ശിരസ്സും,
കൂറാളും സന്മനസ്സും, നളിനപദരജസ്സും, സ്വഭക്തന്നുവേണ്ടി-
ത്തേരോടിക്കും യശസ്സും, കരുതുക മനമേ! സാര്‍ത്ഥമാം നിന്‍ ജാനസ്സും!

കവി : വി. കെ. ജി.

ശ്ലോകം 464 : കോലം നേര്‍പാതിയായീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കോലം നേര്‍പാതിയായീ ബത; കുസുമശരന്‍ വൈരി; വെണ്‍തിങ്കള്‍ ചൂടാ;-
മാലേപം ചാല വെണ്ണീ; റശനമപി വിഷപ്രായമോര്‍ക്കും ദശായാം;
ലീലാരാമം ചിതാകാനന; മനലമയം ചിത്രകം; ചിത്രമേവം
ബാലേ! മേ വന്നുകൂടി ഗിരിശത പിരളീനായികേ! നിന്‍വിയോഗേ.

ശ്ലോകം 465 : ലോലംബാവലിലോഭനീയസുഷമം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലോലംബാവലിലോഭനീയസുഷമം ലോലം വിഹാരേ, വധൂ-
ജാലം വ്യാകുലയന്ത, മസ്ഫുടഗിരം, വ്യാലംബികാഞ്ചീഗുണം
ആലംബം ജഗതാം, മുഖാംബുജഗളല്ലാലം, ഗളാന്തോല്ലളല്‍-
ബാലം ത്വാം ഹരിദംബരം മമ മനോബാലം ബതാലംബതേ.

കവി : മാനവേദ രാജാ , കൃതി : കൃഷ്ണഗീതി

ശ്ലോകം 466 : ആര്‍ വന്നാല്‍ ഭരണത്തില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആര്‍ വന്നാല്‍ ഭരണത്തിലെന്തു? ജനതാസീതയ്ക്കവള്‍ക്കേതിലും
നോവാ, ണാശരരാജനെങ്കിലപഹര്‍ത്താവായി ദണ്ഡിച്ചിടും;
വേവും പാവകശോധനയ്ക്കുപരിയും തീരാത്ത ശങ്കാവശാല്‍
പോവാന്‍ കല്‍പ്പനയേകിടും പുനര്‍വനേ, രാമന്‍ ഭരിച്ചീടുകില്‍!

കവി : ബാലേന്ദു

ശ്ലോകം 467 : വാണീലാ വരവര്‍ണ്ണിനീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാണീലാ വരവര്‍ണ്ണിനീമണികള്‍ തന്‍ വാര്‍കുന്തളത്തില്‍ സുഖം,
വീണീലാ വിധിപോലെ ചെന്നു ഭഗവത്പാദാരവിന്ദങ്ങളില്‍,
ക്ഷോണീധൂസരധൂളി പറ്റിയൊളിയും മങ്ങിക്കിടക്കുന്നതി-
ന്നാണീ ശ്രേഷ്ഠകുലേ ജനിച്ചതു ഭവാനെന്നോ നറും പുഷ്പമേ?

കവി : വള്ളത്തോള്‍

ശ്ലോകം 468 : ക്ഷോണീതലത്തിലൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ക്ഷോണീതലത്തിലൊരു കാലടിവയ്ക്കുവാനായ്‌
വാനോര്‍ കൊതിച്ചളവു കാത്തൊരു ചക്രവര്‍ത്തി
പ്രഹ്ലാദപൌത്രനരിയോരു വരം കൊടുത്തോന്‍
ആഹ്ലാദപൂര്‍വ്വമടിയന്നു ശുഭം തരട്ടെ!

കവി : ബാലേന്ദു

ശ്ലോകം 469 : പ്രാണാധിഭര്‍ത്ത്രി, കരയായ്ക...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

പ്രാണാധിഭര്‍ത്ത്രി, കരയാ, യ്കരിമുക്തനാനാ-
ബാണാളി താങ്ങുവതിനീയൊരു നെഞ്ചു പോരും;
ബാണാത്മജാനയനനീരൊരു തുള്ളി പോലും
വീണാല്‍ സഹിപ്പതനിരുദ്ധനസാദ്ധ്യമത്രേ!

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 470 : ബുക്കും വായനയും മറന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബുക്കും വായനയും മറന്നു സിനിമാഗാനം നുകര്‍ന്നീടുവാ-
നൊക്കുമ്പോളുളവാം രസസ്രുതി നുണച്ചുംകൊണ്ടിരുന്നീടവേ,
ആര്‍ക്കും വേണ്ട പരീക്ഷയെന്ന പരമാദര്‍ശം, ജയിയ്ക്കുന്നതി-
ന്നൂക്കുണ്ടാവതിലില്ലൊരത്ഭുത, മിതാണിന്നത്തെ വിദ്യാഗതി.

കവി : ടി. പ്രഭാകരന്‍ നായര്‍

ശ്ലോകം 471 : ആനന്ദാസ്പദമായ നിന്നനുപമാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആനന്ദാസ്പദമായ നിന്നനുപമാരാമത്തിലേയ്ക്കാര്‍ത്തനാം
ഞാനും കൂടി വരട്ടയോ മരണമേ? നീറുന്നു ഹാ! മന്മനം;
ഗാനം വേണ്ട ജഗത്തിനാത്മസുഖസംപ്രാപ്തിക്കു, പൊന്‍നാണയ-
സ്വാനം പോരു, മെനിക്കതിന്നു കഴിവി, ല്ലാവശ്യമില്ലിങ്ങു ഞാന്‍!

കവി : ചങ്ങമ്പുഴ

ശ്ലോകം 472 : ഗോകദംബഗുണങ്ങളാലൊരുണര്‍ച്ച...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മല്ലിക

ഗോകദംബഗുണങ്ങളാലൊരുണര്‍ച്ചയെങ്ങുമണച്ചിടും
ലോകബാന്ധവനിങ്ങയച്ചൊരനൂരുവിന്റെ സമാഗമാല്‍
ഭീകരോഗ്രതമസ്സില്‍നിന്നൊരുമട്ടൊഴിഞ്ഞു തെളിഞ്ഞ ദി-
ക്കാകവേ നെടുവീര്‍പ്പിടുന്നു തുഷാരമാരുതകൈതവാല്‍.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 473 : ഭംഗ്യാ പിംഗേ ഭുജംഗാവലി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭംഗ്യാ പിംഗേ ഭുജംഗാവലിരചിതവിമര്‍ദ്ദേ കപര്‍ദ്ദേ ദധാനം
തുംഗാന്‍ ഗംഗാതരംഗാന്‍, നിടിലഹുതവഹജ്വാലയാ ശോഭമാനം
ശൃംഗാരാദ്വൈതവിദ്യാപരിമളലഹരീം വാമഭാഗേ വഹന്തം
മംഗല്യം കൈവളര്‍പ്പാന്‍ ദിനമനു മനമേ, ചന്ദ്രചൂഡം ഭജേഥാഃ

കവി : മഴമംഗലം, കൃതി : ഭാഷാനൈഷധചമ്പു

ശ്ലോകം 474 : ശ്രീവൈയ്ക്കത്തപ്പനായിട്ട്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശ്രീവൈയ്ക്കത്തപ്പനായിട്ടശനമരുളിടുന്നങ്ങുപിന്നേറ്റുമാനൂര്‍-
ക്കോവില്‍ക്കുള്ളില്‍ക്കളിപ്പൂ സ്ഥിതിലയനടനം താണ്ഡവം ദേവ, ശംഭോ!
ഏവം വെവ്വേറിടത്തില്‍പ്പലഗുണമതിലോരോന്നുകാട്ടുന്നുവെന്നാല്‍
കാവാലിക്കുന്നിലെത്ത്വദ്ധനരഹിതഗുണം താപസം ഭൈഷജം വാ?

കവി : ബാലേന്ദു

ശ്ലോകം 475 : ഏറിക്കൊള്ളായിരുന്നു പുരഹര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഏറിക്കൊള്ളായിരുന്നൂ പുരഹര,സുഖമേ തോല്‍ പൊളിപ്പാന്‍ കനത്തോ-
രൂഷത്തം നീയൊരാനത്തലവനെ വെറുതേ കൊന്റതെന്തിന്ദുമൌലേ?
ഏറെ പ്രേമോദയംപൂണ്ടഴകിയ തിരുമെയ്യംബികയ്ക്കായ്ക്കൊടുപ്പാ-
നാരപ്പോ! ചൊന്നതാലം പെരുകിന ശിവനേ! പോറ്റി ചെല്ലൂര്‍പ്പിരാനേ!

ശ്ലോകം 476 : ഏറ്റം നീളും വലിച്ചാല്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഏറ്റം നീളും വലിച്ചാല്‍, പലവിധവടിവായ്‌ മാറുവാനെന്തെളുപ്പം
മുറ്റീടും വെണ്മയാദ്യം പകരുമതുക്രമാല്‍ കൂരിരുട്ടിന്നു നേരായ്‌
നാറ്റം പാരം പരത്തും, ദഹനനിലെരിയാതില്ല നാശം നിനച്ചാല്‍
രാഷ്ട്രീയക്കാരുമിങ്ങാ റബറതുമൊരുപോല്‍, കൈരളിക്കാര്‍ത്തിയോര്‍ത്താല്‍.

കവി : ബാലേന്ദു

ശ്ലോകം 477 : നുതിക്കീ നീയൊര്‍ത്താല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

നുതിക്കീ നീയോര്‍ത്താല്‍ നിഖിലജഗദീശാ, വിഷയമോ?
മതിക്കും മാനിപ്പാനരുതു തവ രൂപം ശിവ വിഭോ!
യതിക്കോ നീയല്ലാതൊരുവനൊരുപറ്റില്ല, പരയാം
ഗതിക്കോ നിന്‍കാലാണറികിലൊരധിഷ്ഠാനമമലം.

കവി : കുമാരനാശാന്‍, കൃതി : അനുഗ്രഹപരമദശകം

ശ്ലോകം 478 : യുധിഷ്ഠിരമഖത്തിലാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പൃഥ്വി

യുധിഷ്ഠിരമഖത്തിലാ മഗധഭൂപനോടേറ്റിടാ-
മുപസ്ഥിതകൃതിദ്വയം ശ്രമമതെണ്ണിയേകത്രഗം
പ്രിയപ്രമുഖനുദ്ധവന്‍ മൊഴിയിതോതവേ താങ്കളും
പൃഥാത്മജപുരിക്കുതാന്‍ ഗതിതുടര്‍ന്നു ബന്ധുക്കളും.

കവി : ടി.വി.പരമേശ്വരന്‍ / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ

ശ്ലോകം 479 : പ്രിയാഗണമശേഷമൊത്ത്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

പ്രിയാഗണമശേഷമൊത്തരികിലെത്തി നീ, ധര്‍മ്മജന്‍
ജയിച്ചു മഹി നിന്‍ മിഴിക്കട വളര്‍ത്ത സോദര്യരാല്‍
സ്വയം ധനദതുല്യനായഹഹ! മാഗധന്‍ തന്റെ നേര്‍--
ക്കയച്ചു സഹജാതരെ, പ്രണതദാസനാം നിന്നെയും.

കവി : സി. വി. വാസുദേവ ഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ

ശ്ലോകം 480 : സഹസ്രകരപുത്രജന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പൃഥ്വി

സഹസ്രകരപുത്രജന്‍ പ്രവരപൂജനാര്‍ത്ഥം തദാ
വരിച്ചു സഹദേവവാഗനുഗതന്‍ വിനീതന്‍ പരം
ഭവാനെ വിധിപോലവേ സദസി വേദമന്ത്രങ്ങളാ-
ലുടന്‍ സസുരമാനുഷം ഭുവനമൊക്കെയും തൃപ്തമായ്‌.

കവി : റ്റി.വി.പരമേശ്വര അയ്യര്‍/ മേല്‌പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ

ശ്ലോകം 481 : ഭൂരേണുനാ വിശ്വം...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര

ഭൂരേണുനാ വിശ്വമിരുട്ടടപ്പി-
ച്ചാരാലണഞ്ഞീടിന ചക്രവാതം
നാരായണന്‍ തന്നെ വഹിച്ചു മൂഢന്‍
പാരാതെ മേല്‍പ്പോട്ടുയരും ദശായാം.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 482 : നാരായണീയം പരമം പവിത്രം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര

നാരായണീയം പരമം പവിത്രം
പാരായണത്തിന്നു മുതിര്‍ന്നിടുമ്പോള്‍
നേരായി നന്നായുരുവിട്ടിടാനായ്‌
നാരായണീ നാവിലുദിച്ചിടേണേ.

കവി : ബാലേന്ദു

ശ്ലോകം 483 : നോവിപ്പിക്കാതെ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

നോവിപ്പിക്കാതെ, ശസ്ത്രക്രിയകളുടെ സഹായങ്ങളില്ലാതെ, തിക്തം
സേവിപ്പിക്കാതെ, പൂര്‍വ്വാര്‍ജ്ജിതകവനകലാബോധബീജാങ്കുരത്തെ
ഭാവം നോക്കിത്തുടിപ്പി, ച്ചകമലര്‍ വികസിപ്പിച്ചു സഞ്ജാതമാക്കും
പ്രാവീണ്യത്തിന്നു കേള്‍വിപ്പെടുമൊരു സുധിയാണക്ഷരശ്ലോകവൈദ്യന്‍!

കവി : വി. കെ. ഗോവിന്ദന്‍ നായര്‍

ശ്ലോകം 484 : ഭക്തര്‍ക്കാനന്ദമേകും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഭക്തര്‍ക്കാനന്ദമേകും ഗുരുപവനപുരേശന്റെ പാദാരവിന്ദം
ഭക്ത്യാ നിത്യം നമിപ്പൂ; ദുരിതമഖിലവും തീര്‍ക്കുകെന്‍ ഭക്തവത്സാ
ഒട്ടേറെച്ചെയ്തുപോയോരടിയനുടെ സമസ്താപരാധം പൊറുത്തി-
ട്ടെപ്പോഴും കാത്തിടേണം, കഴലിണ സതതം കൂപ്പിടുന്നേന്‍ മുരാരേ!

കവി : ഋഷി കപ്ലിങ്ങാട്‌

ശ്ലോകം 485 : ഒന്റിന്മേലൂന്റിനാലത്തൊഴില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഒന്റിന്മേലൂന്റിനാലത്തൊഴിലൊരുവനുമേറ്റെടുവാന്‍ വേല; വേല-
പ്പെണ്ണിന്‍ പുണ്യൌഖമേ! മന്മനമഗതി വധൂമണ്ഡലേ മഗ്നമല്ലോ;
എന്റാലൊന്റുണ്ടു യാചേ തിരുവടിയൊടു ഞാന്‍ - ഉത്തമാം മുക്തി നാരീ-
മിന്റേ പൂണായ്‌ വരേണം മമ തവ കൃപയാ ദേവ! നാവാമുരാരേ!

ശ്ലോകം 486 : എന്നായാലും മരിക്കും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

എന്നായാലും മരിക്കും, വിധിയുടെ വിഹിതം പോലെയല്ലോ നടക്കും,
പിന്നീടെങ്ങാന്‍ ജനിക്കാം, മധുഹരകരുണാപാത്രമായെങ്കിലാവാം;
ഒന്നേ മോഹിപ്പു - വീണ്ടും ധരണിയില്‍ വരുവാനാണു മേ യോഗമെന്നാ-
ലെന്നും നന്ദാത്മജന്‍ തന്‍ പദയുഗമകമേ വാഴണം വാഴുവോളം.

കവി : ബാലേന്ദു

ശ്ലോകം 487 : ഒരു ജലകണമേന്താന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

ഒരു ജലകണമേന്താന്‍ ചാതകം വാ തുറന്നാല്‍-
പ്പെരുമഴ പലതേകും കൊണ്ടലിന്‍ കൂട്ടുകെട്ടാല്‍
ഒരു യവമണി കിട്ടാന്‍ കര്‍ഷകന്‍ കയ്യയച്ചാ-
ലുരുകളമമുടന്‍ നീ നൂറു നല്‍കുന്നു തായേ!

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 488 : ഒറ്റക്കയ്യതു കങ്കണങ്ങളെളിയില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഒറ്റക്കയ്യതു കങ്കണങ്ങളെളിയില്‍ത്തട്ടുന്ന മട്ടൂന്നിയും,
മറ്റേതല്‍പമയച്ചുവിട്ടു ലഘുവാം ശ്യാമാലതാശാഖ പോല്‍,
പുഷ്പം കാല്‍വിരല്‍ കൊണ്ടു ചിക്കിന നിലത്തര്‍പ്പിച്ച നോട്ടത്തൊടേ
സ്വല്‍പം നീണ്ടു നിവര്‍ന്ന നില്‍പിതു തുലോം നൃത്തത്തിലും നന്നഹോ!

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : മാളവികാഗ്നിമിത്രം തര്‍ജ്ജമ

ശ്ലോകം 489 : പൂവല്‍ക്കയ്യുകള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂവല്‍ക്കയ്യുകള്‍ മുന്‍വശത്തു രശനാസ്ഥാനത്തിലര്‍പ്പിച്ചിതാ
ദേവന്‍ തന്‍ കഴല്‍ മൌലിയാല്‍ മുകരുവാന്‍ കുമ്പിട്ടു നില്‍പ്പാകയാല്‍
താവത്കഞ്ചുകസംവൃതസ്തനഭരവ്യാനമ്രകമ്രാംഗി തന്‍
തൂവക്ത്രം ഹഹ! തണ്ടൊടിഞ്ഞ നളിനം പോലേ വിളങ്ങുന്നിതേ.

കവി : വള്ളത്തോള്‍, കൃതി : ഒരു സന്ധ്യാ പ്രണാമം

ശ്ലോകം 490 : താരാഹാരമലങ്കരിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

താരാഹാരമലങ്കരിച്ചു, തിമിരപ്പൂഞ്ചായല്‍ പിന്നോക്കമി-
ട്ടാ രാകേന്ദുമുഖത്തില്‍ നിന്നു കിരണസ്മേരം ചൊരിഞ്ഞങ്ങനെ
ആരോമല്‍ കനകാബ്ജകോരകകുചം തുള്ളിച്ചൊരാമോദമോ-
ടാരാലംഗനയെന്ന പോലെ നിശയും വന്നാളതന്നാളഹോ!

കവി : വെണ്മണി മഹന്‍

ശ്ലോകം 491 : അപ്പോഴുദ്യല്‍കുളിര്‍മതിമുഖീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

അപ്പോഴുദ്യല്‍കുളിര്‍മതിമുഖീ മേഘരാഗാധരോഷ്ഠീ
ചൂഴത്താഴും തിമിരചികുരാ ചാരുതാരാശ്രമാംബുഃ
കിഞ്ചില്‍ക്കാണാം കുമുദഹസിതാ നൂനമെന്നുണ്ണുനീലീം
കാമക്രീഡാരസവിലുളിതാം തന്നെയന്വേതി സന്ധ്യാ.

കൃതി : ഉണ്ണുനീലി സന്ദേശം

ശ്ലോകം 492 : കാലേതാനും മടക്കി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാലേതാനും മടക്കി, ത്തുട തുടയുടെ മേല്‍ ചേര്‍, ത്തതിന്നബ്ജമാല്യം
പോലേ വാരിക്കു മേല്‍ നീട്ടിയ രുചിരവലംകയ്യലങ്കാരമാക്കി,
മേലേ വന്‍ പോര്‍മുലപ്പൊന്നണിചിതറുമിടംകൈ കവിള്‍ത്തട്ടിനേകി-
ച്ചേലേറും കണ്ണടച്ചെന്‍ ശശികലികയിതാ വെണ്‍നഭസ്സില്‍ ശയിപ്പൂ!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 493 : മുക്കാലും വഴി മുഗ്ദ്ധഭാഷിണി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുക്കാലും വഴി മുഗ്ദ്ധഭാഷിണി ! മുലക്കുന്റും ചുമന്നംഗജ-
പ്രക്ഷോഭേണ നടന്ന നിന്‍ നട നിനയ്ക്കുമ്പോള്‍ നടുക്കം വരും
മല്‍ക്കൈകൊണ്ടിടയില്‍ത്തൊടുമ്പൊഴുതിലും മാഴ്കിത്തളര്‍ന്നീടുമി-
ത്തൃക്കല്‍ചെങ്കമലങ്ങള്‍ മാരവിരുതേ! കല്ലേറ്റുലഞ്ഞീലയോ?

ശ്ലോകം 494 : മിന്നല്‍ക്കൊക്കുന്ന പൂമെയ്പ്പൊലിമയും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

മിന്നല്‍ക്കൊക്കുന്ന പൂമെയ്പ്പൊലിമയു, മകതാരിട്ടുലയ്ക്കും മുലക്കു,-
ന്നന്നപ്പോക്കും, മഴക്കാറെതിര്‍തലമുടിയും, മുല്ലമൊട്ടൊത്ത പല്ലും,
കന്നല്‍ക്കണ്ണും, കടുംചോപ്പുടയ ചൊടികളും കാണുകില്‍ കൊച്ചുതെക്കന്‍-
തെന്നല്‍ത്തേരില്‍ക്കരേറുന്നവനുടെ തറവാട്ടമ്മയോയെന്നു തോന്നും.

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

ശ്ലോകം 495 : കുംഭാരന്‍ നാന്മുഖന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

കുംഭാരന്‍ നാന്മുഖന്‍ വെണ്‍കളിയൊളിചിതറും മൂശയില്‍ച്ചോര്‍ത്തി നാരീ-
ബിംബത്തിന്നുണ്മയേകിക്കരമതു കഴുകിത്തോര്‍ത്തുവാന്‍ പോയ നേരം
മുന്‍ഭാരം കണ്ടു വാണീമണി, യഴലണയാന്‍, വീണയെപ്പാതിയാക്കി-
പ്പിന്‍ഭാഗത്താത്തമോദം തിരുകിയവിരുതിന്നേകണം പൊന്‍പണം നാം.

കവി : വാസന്‍ കഴകപ്പുര

ശ്ലോകം 496 : മദശിഖണ്ഡി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ദ്രുതവിളംബിതം

മദശിഖണ്ഡിശിഖണ്ഡലമണ്ഡിതം
മദനമന്ഥരമുഗ്ദ്ധമുഖാംബുജം
വ്രജവധൂനയനാഞ്ചലവാഞ്ഛിതം
വിജയതാം മമ വാങ്മയജീവിതം!

കവി : ലീലാശുകന്‍

ശ്ലോകം 497 : വളരെയുണ്ടു പരിഗ്രഹം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

വളരെയുണ്ടു പരിഗ്രഹമെങ്കിലും
മമ കുലത്തിനു താങ്ങിരുപേര്‍കള്‍ താന്‍
ഉദധിയാമരഞ്ഞാണെഴുമൂഴിയും
ഭവതിമാരുടെയീ പ്രിയ തോഴിയും

കവി : വള്ളത്തോള്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 498 : ഉടനടര്‍ക്കെതിരിട്ടൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ഉടനടര്‍ക്കെതിരിട്ടൊരു രുക്മിയെ-
ത്തടവിലാക്കി വിരൂപത ചേര്‍ത്തു നീ
മദമടക്കിയയച്ചു ബലോക്തിയാല്‍
സദയിതന്‍, ദയി തന്‍ പുരി പൂകിനാന്‍

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (79:9)

ശ്ലോകം 499 : മേഘശ്യാമളമംഗവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മേഘശ്യാമളമംഗവും മകുടവും പൂവും ചെവിത്തോടയും
രാകാചന്ദ്രനു നാണമാം വദനവും മാര്‍മാലയും മുദ്രയും
ആകുംവണ്ണമനേകഭൂഷണയുതം നിന്മെയ്‌ കുറിക്കൊണ്ടു ഞാന്‍
പോകുന്നേന്‍ ഭഗവന്‍, ജനാര്‍ദ്ദന ഭവല്‍ കാരുണ്യപാഥേയവാന്‍

കവി : പൂന്താനം

ശ്ലോകം 500 : ആരാമേ കാണ്‍ വസന്തോത്സവമയി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആരാമേ കാണ്‍ വസന്തോത്സവമയി ദയിതേ, ചാരുപീയൂഷധാരീ
താരേശന്‍ തന്ത്രി തൂകുന്നിതുവിമലനിലാവായ ഹവ്യം ദിഗന്തേ;
മാരായന്‍ മാമരാളീ നിജമധുരരവം വാദ്യഘോഷം തുടങ്ങീ;
നേരേ നാം പോക കാണ്മാ,നലര്‍ചരനിഹ കോയിമ്മ തേന്മാനവല്ലീ!