ശ്ലോകം 2501 : പൂവിന്‍ നിര്‍മ്മലകാന്തി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂവിന്‍ നിര്‍മ്മലകാന്തി ചേര്‍, ന്നതിടിവെട്ടേകുന്ന ഗാംഭീര്യമാര്‍,--
ന്നാവേശം, ദയ, ഭക്തി, ദുഃഖമിവയെച്ചാലിച്ച മാധുര്യമായ്‌,
ഭാവം ഭൂമിയിലുള്ളതൊക്കെയൊരുമിച്ചാത്മാംശമാക്കുന്നൊരാ
നാവിന്നായി, സരസ്വതീവിലസിതാരാമത്തിനായ്‌ സ്വാഗതം!

കവി : ഉമേഷ്‌ നായര്‍, കൃതി : യേശുദാസിനോടു്‌

ശ്ലോകം 2502 : ഭൂഷാവര്‍ണാദിയാലീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭൂഷാവര്‍ണാദിയാലീ ഭുവനമഖിലവും ഹന്ത! മോഹിച്ചു രാഗ--
ദ്വേഷാപൂര്‍ണം വിഘൂര്‍ണം ശിവ ശിവ! പറയാവല്ല മായാവിലാസം
ഭാഷാകര്‍ണാമൃതം മേ സുകൃതമിതു സദാ നാവുകൊണ്ടാസ്വദിച്ചാല്‍
നൂഴാ കര്‍മ്മാവലീവല്ലികളിലുടനവന്‍ പിന്നെ മുന്നേതുപോലെ.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2503 : ഭോഷ്കും പറഞ്ഞു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

ഭോഷ്കും പറഞ്ഞു ഭവനങ്ങളിലംഗാനാനാം
പോയ്ക്കൂടുമപ്പരിചു രാപ്പകലുള്ളതെല്ലാം
നീര്‍പ്പോള പോലെ മരുവുന്ന കളേബരാന്തേ
വീര്‍പ്പുണ്ടതും നിയമമല്ല നിനയ്ക്കെടോ നീ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2504 : നീഹാരാഭം നിരുപമരസം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

നീഹാരാഭം നിരുപമരസം നീരമാസ്വാദ്യ നല്‍പ്പു--
ല്ലാഹാരം ചെയ്തഹരഹരപക്ലേശമായ്‌ കേശവന്റെ
ഗേഹാസന്നസ്ഥലിയതിലതിസ്വൈരമായ്‌ സഞ്ചരിക്കും
മാഹാസംഘം മനസി നിതരാമേകുമാനന്ദമാര്‍ക്കും.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 2505 : ഗംഗാദേവി പിറന്ന...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗംഗാദേവി പിറന്ന മഞ്ഞണിവെളുപ്പാളുന്ന ശെയിലത്തില--
ക്കസ്തൂരീമൃഗവാസവാസനയെഴും വന്‍പാറയൊത്തുള്ളതാം
ശൃംഗത്തിന്‍ ശ്രമമാറ്റുവാന്‍ കയറി വാണീടുന്ന നീ ശംഭു തന്‍
കൂറ്റന്‍ കുത്തിയ കൊമ്പിലാര്‍ന്ന ചളിപോല്‍ ശോഭിച്ചിടും നിശ്ചയം

കവി : കെ. എസ്‌. നീലകണ്ഠനുണ്ണി, കൃതി : മേഘസന്ദേശം പരിഭാഷ

ശ്ലോകം 2506 : ശ്രാവം ശ്രാവം തദാനീം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ശ്രാവം ശ്രാവം തദാനീം പ്രിയനിധനമഥക്രോധസംഘൂര്‍ണ്ണിതാഭ്യാം
ചക്ഷുര്‍ഭ്യാമുദ്വമന്തീ സ്മരഹരനിടിലോദ്‌ഭ്രാന്തബര്‍ഹിശ്ശിഖാഭാം
ഭ്രാമ്യജ്ജ്യോതിഷ്കണാളീം ഘടനഝടഝടാദംഷ്ടികാ സിംഹികേതി
പ്രഖ്യാതാസഹ്യരൂക്ഷാക്ഷരകഥനപരാ രാക്ഷസീ പ്രോത്ഥിതാഭൂല്‍.

കവി : കോട്ടയത്ത്‌ തമ്പുരാന്‍, കൃതി : കിര്‍മ്മീരവധം

ശ്ലോകം 2507 : ഭാവബന്ധമൊടു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : രഥോദ്ധത

ഭാവബന്ധമൊടു സത്യരൂപനാം
ദേവ, നിന്മഹിമയാര്‍ന്ന കോവിലില്‍
പാവനപ്രഭയെഴും വിളക്കിതാ
സാവധാനമടിയന്‍ കൊളുത്തിനേന്‍

കവി : ആശാന്‍, കൃതി : ദീപാര്‍പ്പണം

ശ്ലോകം 2508 : പള്ളിക്കുറപ്പു മരമെന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

പള്ളിക്കുറപ്പു മരമെന്ന കണക്കെ നിന്മെയ്‌--
പിള്ളയ്ക്കുറപ്പു ജനനീവ സമാശ്രയം മേ
ഉള്ളില്‍ കറപ്പു കളവാന്‍ തിരുവുള്ളമോടേ
പള്ളിക്കുറുപ്പുണരവേണമനന്തശായിന്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2509 : ഉണ്ണിക്കാല്‍ കൊണ്ടു നൃത്തങ്ങളും...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ഉണ്ണിക്കാല്‍ കൊണ്ടു നൃത്തങ്ങളുമരനിറയെക്കിങ്ങിണിപ്പൊന്നരഞ്ഞാ--
ണുണ്ണിക്കൈകൊണ്ടു താളങ്ങളുമണിമുടിയില്‍ പിഞ്ചവും കൊഞ്ചല്‍വായ്പും
ഉണ്ണിക്കണ്ണന്റെ പൂമെയ്‌ കുഴല്‍വിളിയുമടുത്തുള്ള ചില്‍പ്പിള്ളരും മേ
കണ്ണില്‍ കാണുന്ന പോലേ മനതളിരിലുദിക്കേണമോര്‍ക്കുമ്പൊഴെല്ലാം

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2510 : ഉടന്‍ മഹാദേവി...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഉടന്‍ മഹാദേവിയിടത്തു കയ്യാ--
ലഴിഞ്ഞ വാര്‍പൂങ്കുഴലൊന്നൊതുക്കി,
ജ്വലിച്ച കണ്‍കൊണ്ടൊരു നോക്കുനോക്കി--
പ്പാര്‍ശ്വസ്ഥനാകും പതിയോടുരച്ചു.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2511 : ജനിച്ചന്നുതന്നേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഭുജംഗപ്രയാതം

ജനിച്ചന്നുതന്നേ മരിയ്ക്കും ദിനത്തെ--
ഗ്ഗണിയ്ക്കുന്നജന്‍ തന്റെ ചാരത്തുനിന്നും
തനിച്ചിങ്ങു വന്നെത്തി വേഷങ്ങളാടി--
ത്തിരിയ്ക്കും നരാ, നിന്റെ നാട്യം നിരര്‍ത്ഥം!

കവി : പി. കെ. മൂസത്‌, പെരുവനം, കൃതി : മുക്തകങ്ങള്‍

ശ്ലോകം 2512 : തമ്പോറടിക്ക കുഴലൂതുക ...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

തമ്പോറടിക്ക കുഴലൂതുക കാശിരാജ്യം
വന്‍പോരടിച്ചിഹ പിടിക്കണമിന്നു പോണം
മുന്‍പോട്ടു വെയ്ക്കുമടി പിന്‍പു വലിച്ചിടാത്ത
വന്‍പോലുമെന്‍ വിപുല സേന പുറപ്പെടട്ടേ

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍, കൃതി : വിനോദിനി

ശ്ലോകം 2513 : മഞ്ചാടിക്കുരു കുന്നിമാലകല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മഞ്ചാടിക്കുരു കുന്നിമാലകള്‍ മുരുക്കിന്‍പൂക്കളിത്യാദിയും
ചെഞ്ചോരിക്കു വിരോധിയാമധരവും തൃക്കൈകള്‍ തൃക്കാല്‍കളും
ചാഞ്ചാടിക്കളിയും ചമഞ്ഞ വടിവും പൂഞ്ചായലില്‍ പൂഴിയും
ചെഞ്ചോടേ തിരുമേനി രണ്ടുമണയത്തമ്മാറു കണ്ടാവു ഞാന്‍.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2514 : ചെമ്പിച്ചതാം വന്‍ ചിറകും...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചെമ്പിച്ചതാം വന്‍ ചിറകും, വെളുത്ത
കഴുത്തുമുള്ളോരു പരുന്തിദാനീം
മത്സ്യത്തെ റാഞ്ചുന്നതിനായ്‌ക്കുളത്തിന്‍
മേലേ വലം വെച്ചു പറന്നിടുന്നു

കവി : വള്ളത്തോള്‍, കൃതി : ഉള്‍നാട്ടിലെ ഒരു മഞ്ഞുകാലം

ശ്ലോകം 2515 : മനുഷ്യനിന്നും...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മനുഷ്യനിന്നും ശിശുവാണവന്റെ
മനസ്സിനാല്‍ മര്‍ക്കടനിര്‍വിശേഷന്‍
ലക്ഷോപലക്ഷം ശതകം കഴിഞ്ഞേ
ലക്ഷ്യത്തെ നോക്കാനവനക്ഷി നേടൂ

കവി : ഉള്ളൂര്‍

ശ്ലോകം 2516 : ലാംഗൂലവിക്ഷേപ...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ലാംഗൂലവിക്ഷേപ വിസര്‍പ്പിശോഭൈ--
രിതസ്തതശ്ചന്ദ്ര മരീചി ഗൌരൈഃ
യസ്യാര്‍ത്ഥയുക്തം ഗിരിരാജശബ്ദം
കുര്‍വന്തി വാലവ്യജനശ്ചമര്യൈഃ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2517 : യുദ്ധായ ചെന്നു...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

യുദ്ധായ ചെന്നു കടുകോപവശേന ബാണന്‍
ബദ്ധാവലേപമനിരുദ്ധനുമങ്ങടുത്താന്‍
യുദ്ധേ ജവേന ഭുജഗാസ്ത്രബലേന ബാലം
ബദ്ധ്വാ നിശേഷമസുരേന്ദ്രനിമം ചകാര

കൃതി : അരമനയിലെ അനിരുദ്ധന്‍

ശ്ലോകം 2518 : യോഗിക്കിപ്പോള്‍ ചെറിയ ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

യോഗിക്കിപ്പോള്‍ ചെറിയ ബിസിനസ്സുണ്ടു, തോക്കിന്റെ മേക്കാ--
ണോര്‍ക്കുന്തോറും ചിരിവരു, മപര്‍ണാശ്രമക്കാരനല്ലോ!
ലാക്കോടെത്തും ചിലതു തിരയാനങ്ങു കസ്റ്റംസുകാരും;
നോക്കൂ, കാലക്കെടുതി, മഹിതേ! യോഗവിദ്യേ! നമസ്തേ!

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 2519 : ലോകാനുന്മദയന്‍, ശ്രുതിര്‍മുഖരയന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലോകാനുന്മദയന്‍, ശ്രുതിര്‍മുഖരയന്‍, ശ്രോണീരുഹാന്‍ ഹര്‍ഷയന്‍,
ശെയിലാന്‍ വിക്രവയന്‍, മൃഗാന്‍ വിവശയന്‍, ഗോവൃന്ദമാനന്ദയന്‍,
ഗോപാന്‍ സംഭ്രമയന്‍, മുനീന്‍ മുകുളയന്‍, സപ്തസ്വരാന്‍ ജൃംഭയ,--
ന്നോങ്കാരാര്‍ത്ഥമുദീരയന്‍ വിജയതേ വംശീനിനാദഃ ശിശോഃ

കവി : ലീലാശുകന്‍, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2520 : ഗുണം പെടും കേരളസേന...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഉപേന്ദ്രവജ്ര

ഗുണം പെടും കേരളസേന നാരാ--
യണന്‍ ശയിക്കുന്നൊരനന്തപൂരില്‍
പിണങ്ങിമണ്ടി പ്രിയശയ്യ വീണ്ടു--
മണഞ്ഞിടും താര്‍മകള്‍പോല്‍ വരുന്നു

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2521 : പാലോടു തുല്യരുചി,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

പാലോടു തുല്യരുചി, മൌലിയിലുല്ലസിക്കും
ബാലേന്ദുമന്ദമൃദുലസ്മിതവെണ്ണിലാവു്‌
കോലിന്റ പൂര്‍ണ്ണകരുണാകുലദൃഷ്ടി വാചാ--
മൂലം തെളിഞ്ഞു മമ ചേതസി തോന്റവേണ്ടും.

കൃതി : ലീലാതിലകം

ശ്ലോകം 2522 : കാളക്കു കാണുമൊരു...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

കാളയ്ക്കു കാണുമൊരു തോളു, കരിമ്പനയ്ക്കു
കാളും കുറുമ്പു കളയുന്നുടല്‍, മാര്‍ വിരിഞ്ഞ്‌
നീളത്തിലൂക്കുടയകൈകളുമായ്‌ പടയ്ക്കു
കേളിപ്പെടും പടി വിളഞ്ഞുവിളങ്ങി കോമന്‍

കവി : കുണ്ടൂര്‍ നാരായണ മേനോന്‍, കൃതി : നാലു ഭാഷാ കാവ്യങ്ങള്‍

ശ്ലോകം 2523 : നോക്കില്‍ ധന്യര്‍ കവീന്ദ്രര്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നോക്കില്‍ ധന്യര്‍ കവീന്ദ്രര്‍ -- ഭാരതി പദം പെട്ടെന്നു മുന്നോട്ടു വെ--
ച്ചൂക്കില്‍ രൂക്ഷപഥത്തിലെന്നതു കണക്കോടുന്ന നാക്കുള്ളവര്‍;
വാക്കിന്‍ ദേവി കുനിഞ്ഞു മന്ദഗതിയായിട്ടെന്‍ രസം വാച്ചിടും
നാക്കില്‍ പീനകുചങ്ങളുള്ള യുവതിക്കൊപ്പം നടക്കുന്നിതേ

കവി : ഉമേഷ്‌ നായര്‍, കൃതി: (പരിഭാഷ)

ശ്ലോകം 2524 : വെണ്മുത്തിനും മരതകത്തിനും...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

വെണ്മുത്തിനും മരതകത്തിനുമാര്‍ത്തി നല്‍കും
പൊന്‍മേനി രണ്ടുമൊരുമിച്ചു ചമഞ്ഞു നന്നായ്‌
നിര്‍മായമേവ ഹൃദയത്തിലുദിപ്പതിന്നും
ജന്മാന്തരേ സുകൃതമുള്ളൊരു ജീവനോവാന്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2525 : നാവില്ലാതെ ജനിക്കയോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാവില്ലാതെ ജനിക്കയോ നടനടേയുള്ളോരിളയ്ക്കാകയോ
നാമത്തെപ്പഠിയായ്കയോ നരകമെന്നോര്‍ത്താല്‍ കുളുര്‍പ്പാകയോ
നാവില്‍ ദുര്‍ഘടമാകയോ നരകുലത്തില്‍ ജന്മമല്ലാകയോ
നാമോച്ചാരണമെന്തു ബന്ധമറിവുള്ളോരും ത്യജിച്ചീടുവാന്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2526 : ന ശക്നോമി കര്‍ത്തും...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഭുജംഗപ്രയാതം

ന ശക്നോമി കര്‍ത്തും പരദ്രോഹലേശം
കഥം പ്രീയസേ ത്വം ന ജാനേ ഗിരീശ!
തഥാ ഹി പ്രസന്നോസി കസ്യാപി കാന്താ
സുതദ്രോഹിണോ വാ പിതൃദ്രോഹിണോ വാ!

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 2527 : തണ്ണീര്‍ദ്ദാഹം മുഴുത്തൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തണ്ണീര്‍ദ്ദാഹം മുഴുത്തൂ തടിയനരികെ വന്നന്തകന്‍ താനുരത്തും
കണ്ണീര്‍ക്കാരായടുത്തുള്ളവര്‍ തൊഴിയുമൊഴിയ്ക്കാതെയൊന്നിച്ചു പാര്‍ത്തും
തന്നെത്താനേ മറന്നിട്ടതിവിവശത പൂണ്ടാര്‍ത്തനായ്‌ വീര്‍ത്തുമക്കോ--
പ്പെന്നെക്കൊണ്ടാക്കിവച്ചീടൊല വരദവിഭോ! വാമഗേഹാധിവാസിന്‍.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2528 : തന്നെ സ്നേഹമിയന്നവര്‍ക്കു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തന്നെ സ്നേഹമിയന്നവര്‍ക്കു നിമിഷം ദ്വേഷിച്ചവര്‍ക്കും ബലാല്‍
തന്നെപ്പോലെ ചമഞ്ഞവര്‍ക്കുമരുളീ കൈവല്യമല്ലേ വിഭോ!
തന്നെത്താനറിയാഞ്ഞു ഖിന്നമതിയായ്‌ നിന്നോടിരന്നീടിനോ--
രെന്നെക്കാണവശം കൃപാലയ! ജയ! ശ്രീവാമഗേഹാലയ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 2529 : തിന്നാനെന്തിതിറച്ചിയോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"തിന്നാനെന്തിതിറച്ചിയോ വരമുനേ?" -- "കള്ളില്ലയെന്നാലതി--
ന്നെന്തി?"; "ന്നെന്തു കുടിക്കുമോ?" -- "കുടി ഹരം താനാണു, പെണ്ണുങ്ങളും";
"പെണ്ണുങ്ങള്‍ക്കു കൊടുപ്പതിന്നു പണമോ?" -- "ചൂതാട്ടവും കക്കലും";
"നിന്നെക്കൊണ്ടിവ പറ്റുമോ?" -- "മുറ മുടിഞ്ഞോനെന്തു വേറേ ഗതി?"

കവി : ഉമേഷ്‌ നായര്‍ / കാളിദാസന്‍

ശ്ലോകം 2530 : പീലിപ്പൂമുടിയും കരേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പീലിപ്പൂമുടിയും കരേ മുരളിയും വാമേതരേ വെണ്ണയും
പാലഞ്ചും മൃദുമന്ദഹാസരുചിയും നല്‍പീതവസ്ത്രങ്ങളും
ചൂടിക്കൊണ്ടു ധരിത്രി തന്‍ വ്യസനമൊന്നാകെശ്ശമിപ്പിച്ച നി--
ന്നാടിക്കാര്‍മുകില്‍മേനികണ്ടുണരുകില്‍ ധന്യം പരം ജീവിതം

കവി : പ്രൊഫ. പി. എം. ജി. നമ്പീശന്‍, കൃതി : കൃഷ്ണസ്തുതി

ശ്ലോകം 2531 : ചിന്താശതക്ഷുഭിതയാം...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ചിന്താശതക്ഷുഭിതയാം ബലിസൂനു ഭാഗ്യ--
സന്താനവല്ലി സചിവോത്തമനോടിദാനീം
എന്താണെടുത്തു പറവാന്‍ തുടരുന്നതെന്നു
ഹന്താളിമാരലമുഴറ്റൊടു നോക്കിനില്‍പ്പായ്‌

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2532 : എന്നെക്കെട്ടിയ സംസൃതിക്കയര്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നെക്കെട്ടിയ സംസൃതിക്കയററുത്തീടാന്‍ ശ്രമിക്കായ്കയ--
ല്ലന്നന്നല്‍പവിരാഗദുര്‍ബ്ബലചലച്ചിത്തക്കറിക്കത്തിയാല്‍
നന്നത്യാഗ്രഹ, മഷ്ടയോഗനിയമദ്ധ്യാനത്തിലൂട്ടിത്തപഃ--
ഖിന്നോദാരകൃപാണമൊന്നു പണിയാറാക്കേണമേ ദൈവമേ!

കവി : വി.കേ.ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 2533 : നീരാടിക്കാലവര്‍ഷാംബുവില്‍...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : സ്രഗ്ദ്ധര

നീരാടിക്കാലവര്‍ഷാംബുവിലമലകലാനാഥസമ്പൂര്‍ണബിംബ--
സ്മേരാസ്യം പൂണ്ടു നീലാംബരരുചിതടവിത്താരകാഹാരമേന്തി
പേരാളും കേരളത്തില്‍ പ്രകൃതിസുഭഗമീ ചിങ്ങമാസത്തിലോണ--
ത്താരാര്‍മാതുല്ലസിപ്പൂ ജനഗണഹൃദയോത്താളതാളാനുകൂലം

ശ്ലോകം 2534 : പ്രാണാധീശാന്തികത്തേയ്ക്ക്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പ്രാണാധീശാന്തികത്തേയ്ക്കതിധൃതിയില്‍ നടന്നീടവേ പോര്‍മുലപ്പൊന്‍--
പൂണാരം പൊട്ടിവീണും, കുനുകുഴലിലെഴും കല്‍പകപ്പൂ കൊഴിഞ്ഞും,
ചേണാളും കാതിലെപ്പൊന്നലര്‍, തളിരിവയോടൊത്തു വെണ്മുത്തുതിര്‍ന്നും
കാണാം കാലത്തു രാവില്‍ക്കമനികളവിടെസ്സഞ്ചരിക്കുന്ന മാര്‍ഗ്ഗം.

കവി : ജി. ശങ്കരക്കുറുപ്പു്‌/കാളിദാസന്‍, കൃതി : മേഘദൂതം പരിഭാഷ

ശ്ലോകം 2535 : ചാലെക്കാണായ നീലക്കുതിര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചാലെക്കാണായ നീലക്കുതിര വിരുതനാം കേശി നാശം വരുത്താന്‍
നീലക്കാര്‍വര്‍ണ! നിന്നോടരിശമൊടുമുതിര്‍ന്നൊന്നു നേരിട്ടു പാഞ്ഞാന്‍
ബാലക്കൈ വായിലാക്കീട്ടരിമരനിമിഷം കൊണ്ടു കൊന്നാന്‍, ത്രിലോകേ
മാലാകെത്തീര്‍ത്തു മായാവിയെ മയസുതനെക്കൊന്നതും കൈതൊഴുന്നേന്‍.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2536 : ബാലന്മാര്‍ക്കു വിനോദമായ്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാലന്മാര്‍ക്കു വിനോദമായ്‌, യുവജനശ്രേണിയ്ക്കൊരുത്സാഹമായ്‌
ചാലേ പ്രൌഢതതിയ്ക്കു വാശിയധികം തങ്കുന്ന നര്‍മ്മാങ്കമായ്‌
കാലത്തില്‍ ചുളിവാര്‍ന്ന വൃദ്ധവദനം ശ്രീയാളിടും മേളമായ്‌,
വേലാതീത വിലാസിനീ, ജയതു നീ ശ്രീയക്ഷരശ്ലോകമേ!

കവി : എം. എസ്‌. കുമാരന്‍ നായര്‍, കൃതി : കൈരളിയുടെ ഓടക്കുഴല്‍

ശ്ലോകം 2537 : കെയിലാസ ശെയിലേ...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര

കെയിലാസ ശെയിലേ കനകാഭിഷേകം
കഴിച്ചു നിന്നീടിന കര്‍മ്മസാക്ഷി
കാണാവതല്ലിത്തൊഴിലെന്നകാണ്ഡേ
കാര്‍കൊണ്ടലിന്‍ മൂടലിലായ്‌ മുഹൂര്‍ത്തം.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2538 : കന്നാലിക്കലുവാസമം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കന്നാലിക്കലുവാസമം, മടല്‍ ശരിപ്പൂട്ടാണുകൂഞ്ഞാകെ,യ--
ന്നൊന്നൊം ക്ലാസ്‌ ബിരിയാണിയാണു ചകിണിക്കൂട്ടം, പഴുത്തീടുകില്‍
നന്നാണാച്ചുളതിന്നുവാന്‍, കുരുകറിയ്ക്കാകാം, മുളഞ്ഞോപശ,--
യ്ക്കൊന്നും കൊള്ളരുതാത്തതില്ല, രസികന്‍, ചക്കേ, വരിക്കേ സലാം!

കവി : ഡി. വി. മണയത്താറ്റ്‌, രാമമംഗലം, കൃതി : ചക്കേ സലാം

ശ്ലോകം 2539 : നാട്ടാരെല്ലാം വിഷൂചീ...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : സ്രഗ്ദ്ധര

നാട്ടാരെല്ലാം വിഷൂചീലഹളയിലുതിരും കാല, മദ്ദീനമായ്‌ത്തന്‍
കൂട്ടാളയ്യോ കഴിഞ്ഞീടിന കഥ, വലുതായുള്ള വര്‍ഷാനിശീഥം,
കേട്ടാലാരും ഭയംകൊണ്ടിളകിമറിയുമീ വേളയില്‍ക്കഷ്ടമായാള്‍
നീട്ടാനുംകൂടിവയ്യാതെരിയുമൊരു വിളക്കിന്റെ നേരിട്ടിരുന്നു

കവി : വി. സി. ബാലകൃഷ്ണപണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 2540 : കൊട്ടത്തേങ്ങാഭിരപ്പൈഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കൊട്ടത്തേങ്ങാഭിരപ്പൈരവില്‍ വിതറിയതൈഃ നന്മലര്‍ഭിഃ പഴാഢ്യൈ-
രെട്ടൊമ്പ്തൈഃ പക്വചക്കാമുറിഭിരപി പെരുമ്പ്രീതനായ്‌ പ്രാതലുണ്ട്വാ
കുട്ടിക്കുമ്പാം തുളുമ്പ്യന്‍ തെളിവിനൊടു യദാ വിഘ്നമുണ്ടാവ്യതേക--
ണ്ണിട്വാപ്പോള്‍ക്കാക്കയിത്വാതരതു മമ മഹാമാനമൊ, ന്നാനമോന്തഃ

കവി : ശീവൊള്ളി, കൃതി : ദുസ്പര്‍ശാനാടകം

ശ്ലോകം 2541 : കരാളദോര്‍ദ്ധൃത...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : അതിരുചിര

കരാളദോര്‍ദ്ധൃതകരവാളകേ, മനോ--
ഹരാളകേ, മമ നൃപവംശപാലകേ,
ഒരാളുമില്ലൊരുതുണ ഹേ കൃപാസരോ--
മരാളികേ കനിയുക ഭദ്രകാളികേ!

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2542 : ഒറ്റക്കാല്‍ പിറകൂന്നി...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഒറ്റക്കാല്‍ പിറകൂന്നി, യൂര്‍മ്മികകളാല്‍ മിന്നും വലംകയ്യതില്‍--
ച്ചെറ്റമ്മൃത്യുകയേന്തി വാക്യമെഴുതിക്കാണിച്ചുനില്‍ക്കുന്നതും,
അറ്റം തെല്ലു ചുരുട്ടിയായിടതുകൈ പിന്‍ ചേര്‍ത്തു വിശ്രാന്തനായ്‌
കറ്റക്കാര്‍ശിഖ പിന്‍പൊതുക്കി മറുകൈത്താര്‍ വീശി ലാത്തുന്നതും

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 2543 : അക്കൊമ്പു ചെമ്മണ്ണടിയില്‍...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര

അക്കൊമ്പു ചെമ്മണ്ണടിയില്‍ കിളിര്‍ന്ന
കേെലാസശൃംഗങ്ങളിലൊന്നിനൊപ്പം
കടയ്ക്കു രക്താംഗിതമായി വീഴ്കെ
ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടല്‍ ഞെട്ടി.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 2544 : കരയാ, തൊരു നാളിനിയും...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : തോടകം

കരയാ, തൊരു നാളിനിയും വരുമീ
നിരയാര്‍ന്നൊരു വേദനകള്‍ക്കൊടുവില്‍
വിരഹാതുരയാം സഖി! നിന്‍ നിലയാ
കരുണാമയനെക്കരയിച്ചിടുമേ

കവി : സിദ്ധാര്‍ത്ഥന്‍

ശ്ലോകം 2545 : വാളേ തെളിഞ്ഞിടുക...

ചൊല്ലിയതു്‌ : രവി
വൃത്തം : വസന്തതിലകം

വാളേ തെളിഞ്ഞിടുക നിന്‍പണി തീര്‍ന്നതില്ല
നാളേക്കു നീട്ടിടുക നിന്റെയുറക്കമെല്ലാം
ആളെറെയുണ്ടിത പടക്കുവരുന്നു, തേന്‍ചൊ--
ല്ലാളേ നിനക്കിനിയുമിന്നൊരു കാഴ്ച കാണാം.

കവി : കുണ്ടൂര്‍ നാരായണ മേനോന്‍

ശ്ലോകം 2546 : ആലക്ഷ്യ ദന്തമുകുളാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ആലക്ഷ്യ ദന്തമുകുളാനനിമിത്തഹാസൈ--
രവ്യക്തവര്‍ണ്ണരമണീയവചഃപ്രവൃത്തീന്‍
അങ്കാശ്രയപ്രണയിനസ്തനയാന്‍ വഹന്തേ
ധന്യാസ്തദംഗരജസാ മലിനീഭവന്തി

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 2547 : അതുലദ്യുതി നിന്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തമാലിക

അതുലദ്യുതി നിന്‍ മണല്‍പ്പുറം ഹാ--
ചതുരം ശാരഭവാനിനോടെതിര്‍പ്പാന്‍
ഇതു കണ്‍കുളിരെത്ര നല്‍കിടുന്നൂ
പുതു കര്‍പ്പൂര സമുച്ചയം കണക്കേ

കവി : വള്ളത്തോള്‍, കൃതി : ഭാരതപ്പുഴ

ശ്ലോകം 2548 : ഇന്നെന്തോ കവിതാംഗനയ്ക്കൊരു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇന്നെന്തോ കവിതാംഗനയ്ക്കൊരുതരം ശാഠ്യം പലേമട്ടിലായ്‌,
പ്രീണിപ്പിക്കിലുമെന്നൊടൊത്തവള്‍ രമിച്ചീടാന്‍ മടിച്ചീടവേ,
നിന്നേന്‍ ഞാനുമകന്നു തെല്ലു ചെറുതാം കോപം നടിച്ചും, മുഖം
വീര്‍പ്പിച്ചും, സ്ഥിതിമാറിയില്ല, സുഖമല്ലല്ലോ ബലാല്‍ക്കാരവും

കവി : കെ. പി. പ്രഭാകരമേനോന്‍, തിരുവനന്തപുരം, കൃതി : പിണക്കം

ശ്ലോകം 2549 : നാഭീബിലാന്തര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

നാഭീബിലാന്തരവിനിര്‍ഗ്ഗിതപന്നഗീയം
സമ്പ്രസ്ഥിതാ നയനഖഞ്ജനഭക്ഷണായ
നാസാമുദീക്ഷ്യ ഗരുഡഭ്രമമുദ്വഹന്തീ
ഗുപ്തേവ പീനകുചപര്‍വ്വതയോരധസ്താത്‌

ശ്ലോകം 2550 : നേന്ത്രപ്പഴക്കുലകള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

നേന്ത്രപ്പഴക്കുലകള്‍ മാമ്പഴമെന്നുവേണ്ട
പൂന്തിണ്ണതന്നിലണയാത്ത പഴങ്ങളില്ലാ
ഉണ്ടായിരുന്നു മയിലും കുയിലും പിറാവു--
മുണ്ടായിരുന്നു മലപോലൊരു സഹ്യപുത്രന്‍

കവി : വൈക്കം വിശ്വനാഥന്‍ നായര്‍, കൃതി : തറവാട്‌

ശ്ലോകം 2551 : ഉരഗശയനനായ്‌...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

ഉരഗശയനനായ്‌ ജഗന്മലത്തെ--
പ്പരമൊഴിവാക്കിടുമങ്ങതിന്നുതന്നെ
ഉരഗയുതമലച്ചുവട്ടിലാശാ--
ഭരമലമാര്‍ന്നൊരു കൂര്‍മ്മമായതില്ലേ?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2552 : ഉണ്ടായീ കേരളത്തില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഉണ്ടായീ കേരളത്തില്‍പ്പുകള്‍പെരിയ ചെറുപ്പുള്ളശേരിപ്രദേശേ
തണ്ടാര്‍ബാണന്നു വേണ്ടും തരുണജനജയത്തിന്നൊരമ്പെന്നപോലെ
വണ്ടാര്‍പൂഞ്ചായലാളാം വരതനു രുചിരാപാംഗി പാട്ടുണ്ണിനാമ്‌നാ
രണ്ടാംതണ്ടാരില്‍ മാതെന്നൊരു നിനവുളവാം കാണുകില്‍ക്കാമുകാനാം.

കൃതി : പാട്ടുണ്ണി ചരിതം

ശ്ലോകം 2553 : വാത്സല്യം കളിയാടിടും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാത്സല്യം കളിയാടിടും ഭവതി തന്‍ വക്ത്രാരവിന്ദത്തിലോ
വാണീ കന്നിനിലാവുതന്നഴകെഴും നിന്‍ മന്ദഹാസത്തിലോ
പാപം നീക്കിയനുഗ്രഹങ്ങളരുളും ഹസ്തത്തിലോ ചെന്തളിര്‍--
പ്പാദം കൂപ്പിടുമെന്‍ തമസ്സിനെയകേറ്റെടുന്ന വിദ്യാധനം?

കവി : പ്രൊഫ. പി. എം. ജി. നമ്പീശന്‍, കൊല്‍ക്കത്ത, കൃതി : സരസ്വതീ വന്ദനം (മുക്തകം)

ശ്ലോകം 2554 : പ്രീതം ഗാഢനിവീതപീത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പ്രീതം ഗാഢനിവീതപീതവസനവ്യാസംഗികാഞ്ചീകലാ--
പാദീപ്രാപ്രപദീനനീവിനിഭൃതാപീനോരുമാരാധ്നുമഃ
ആസീദല്‍സനകാദൃതം പദയുഗോപാസീനധാത്രീരമാ--
ദാസീചാരിതചാമരം വയമിമേ ത്വാം സംഗമാധീശ്വര!

കവി : ഉണ്ണായി വാര്യര്‍, കൃതി : രാമപഞ്ചശതി

ശ്ലോകം 2555 : അധികേരളമഗ്ര്യഗിരഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

അധികേരളമഗ്ര്യഗിരഃ കവയഃ
കവയന്തു വയം തു ന താന്‍ വിനുമഃ
പുളകോദ്ഗമകാരി വചഃപ്രസരം
പുനമേവ പുനഃ പുനരാസ്തുമഹേ

കവി : ഉദ്ദണ്ഡശാസ്ത്രികള്‍

ശ്ലോകം 2556 : പരിണതരുചി പൂണ്ട...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

പരിണതരുചി പൂണ്ടനന്തതല്‍പോ--
പരി വിധു ശാരദപര്‍വരാത്രിയില്‍പ്പോല്‍
പരിചൊടു ഫണരത്നതാരജാലം
പരിസരമാര്‍ന്നു പരം ലസിച്ചിരുന്നു

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2557 : പുല്ലാണെനിക്കു പടയാളികള്‍...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

പുല്ലാണെനിക്കു പടയാളികള്‍, നിന്‍ കടക്കണ്‍--
തല്ലാണു തേന്മൊഴി തടുത്തിടുവാന്‍ ഞെരുക്കം
തെല്ലാകയാല്‍ തെളിവിയന്നു തുണയ്ക്കണം നീ;
അല്ലായ്കിലാങ്ങളകള്‍ തന്‍ പണി പെങ്ങള്‍ ചെയ്യും

കവി : കുണ്ടൂര്‍ നാരയണ മേനോന്‍ , കൃതി : കോമപ്പന്‍

ശ്ലോകം 2558 : തസ്മിന്‍ മഘോനസ്ത്രിദശാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തസ്മിന്‍ മഘോനസ്ത്രിദശാന്‍ വിഹായ
സഹസ്രമക്ഷ്ണാം യുഗപത്‌ പപാത
പ്രയോജനാപേക്ഷിതയാ പ്രഭൂണാം
പ്രായശ്ചലം ഗൌരവമാശ്രിതേഷു

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2559 : പീലിക്കണ്ണിമയില്‍ സ്ഫുരിപ്പതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പീലിക്കണ്ണിമയില്‍ സ്ഫുരിപ്പതു സുഖക്കാര്‍ വില്ലണിത്തൂമയ,--
ല്ലാധിക്കൂരിരുള്‍ കട്ടചേര്‍ത്ത കരിമേഘത്തിന്‍ മഴക്കോളുതാന്‍;
ഭാസിക്കുന്നതു ചുണ്ടില്‍ മോദമയമായീടും പ്രസൂനങ്ങള--
ല്ലാകെക്കൂര്‍ത്തുപരുത്ത മുള്ളുകള്‍; നിനക്കെന്തീ വിഷാദം പ്രിയേ?

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 2560 : ഭാഷാവാദം, മതപ്പോര്‍വിനകള്‍,...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഭാഷാവാദം, മതപ്പോര്‍വിനകള്‍, ജനമനസ്സെന്നുമസ്വസ്ഥ,മേറ്റം
ദ്വേഷാഖേടങ്ങള്‍, നാടൊക്കെയുമടവു പയറ്റുന്ന രാഷ്ട്രീയയുദ്ധം,
പോഷാഹാരങ്ങളാണീ വകകളിവിടെയിന്നാത്മശാന്ത്യൌഷധം, സ--
ന്തോഷാര്‍ത്ഥം സജ്ജനൈക്യപ്പിറവിയരുളുമൊന്നായതയ്യപ്പനാമം

കവി : ചെങ്ങമനാട്‌ ദാമോദരന്‍ നമ്പ്യാര്‍, കൃതി : സ്വാമിയേ ശരണം

ശ്ലോകം 2561 : പ്രസന്നദിക്‌ പാംസു...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പ്രസന്നദിക്‌ പാംസുവിമുക്തവാതം
ശംഖസ്വനാനന്തരപുഷ്പവൃഷ്ടി
ശരീരിണാം സ്ഥാവരജംഗമാനാം
സുഖായ തജ്ജന്മദിനം ബഭൂവ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2562 : ശ്രേയഃ സ്രുതിം ഭക്തിം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവംശ

ശ്രേയഃ സ്രുതിം ഭക്തിമുദസ്യ തേ വിഭോ!
ക്ലിശ്യന്തി യേ കേവലബോധലബ്ധയേ
തേഷാമസൌ ക്ലേശല ഏവ ശിഷ്യതേ
നാന്യദ്യഥാ സ്ഥൂലതുഷാവഘാതിനാം

കവി : വ്യാസന്‍, കൃതി : ഭാഗവതം

ശ്ലോകം 2563 : തസ്മിന്നദ്രൌ കതിചിദബലാ...

ചൊല്ലിയതു്‌ : ഉമാ ശാന്ത
വൃത്തം : മന്ദാക്രാന്ത

തസ്മിന്നദ്രൌ കതിചിദബലാവിപ്രയുക്തഃ സ കാമീ
നീത്വാ മാസാന്‍ കനകവലയഭ്രംശരിക്തപ്രകോഷ്ഠഃ
ആഷാഢസ്യ പ്രഥമദിവസേ മേഘമാശ്ലിഷ്ടസാനും
വപ്രക്രീഡാപരിണതഗജപ്രേക്ഷണീയം ദദര്‍ശ

കവി : കാളിദാസന്‍, കൃതി : മേഖസന്ദേശം

ശ്ലോകം 2564 : ആരോമല്‍ച്ചണ്ഡി, നിന്‍ മെയ്‌...

ചൊല്ലിയതു്‌ : \ശ്രീകന്റ്‌
വൃത്തം : സ്രഗ്ദ്ധര

ആരോമല്‍ച്ചണ്ഡി, നിന്‍ മെയ്‌ ചില ലതികകളില്‍, ഭ്രൂവിലാസങ്ങളാറ്റിന്‍--
നീരോളത്തിന്നനക്കങ്ങളില്‍, നിറ മയിലിന്‍ പീലിയില്‍ കേശപാശം,
വാരോലും നിന്‍ കടാക്ഷം ചകിത ഹരിണിയില്‍, തിങ്കളില്‍ ഗണ്ഡ, മീ മ--
ട്ടോരൊന്നുണ്ടങ്ങുമിങ്ങും, ബത സകലമിണങ്ങുന്നതൊന്നില്ല കാണ്മാന്‍

കവി : ജി. ശങ്കരക്കുറുപ്പു്‌ / കാളിദാസന്‍, കൃതി : മേഘസന്ദേശം പരിഭാഷ

ശ്ലോകം 2565 : വാളായ്‌ തൂലികയേന്തിവന്നു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാളായ്‌ തൂലികയേന്തിവന്നു വയലാര്‍ ഗര്‍ജ്ജിച്ചിടുമ്പോള്‍, വച--
സ്സോളം തള്ളിവരുന്ന ഗാനമുണരും പൊന്‍വീണ മീട്ടുമ്പൊഴും,
ഓമല്‍പ്പിഞ്ഛികനീര്‍ത്തി നര്‍ത്തനമുതിര്‍ത്തീടും മയൂരോപമം
നീ മന്ദസ്മിതലാസ്യയായി നടനം ചെയ്യുന്നിതെന്നുള്ളിലും

കവി : പി. പി. പട്ടശ്ശേരി, കൃതി : കാവ്യപൂജ

ശ്ലോകം 2566 : ഓരോ ജീവകണത്തിനുള്ളിലും...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഓരോ ജീവകണത്തിനുള്ളിലുമുണര്‍ന്നുദ്ദീപ്തമായ്‌, ധര്‍മ്മസം--
സ്കാരോപാസനശക്തിയായ്‌, ചിരതപസ്സങ്കല്‍പ്പസങ്കേതമായ്‌,
ഓരോ മാസ്മരലോകമുണ്ടതിലെനിക്കെന്നന്നന്തരാത്മാവിനെ--
ത്തേരോടിക്കണമെന്റെകാവ്യകലയെക്കൊണ്ടാകുവോളം വരെ!

കവി : വയലാര്‍ രാമവര്‍മ്മ, കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 2567 : ഓരാത്തപേക്ഷയിതു...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ഓരാത്തപേക്ഷയിതുകേട്ടളവുള്‍ത്തടത്തി--
ലാ രാജകീയപുരുഷന്നൊരു മിന്നല്‍ പാഞ്ഞു.
ചേരാത്തൊഴില്‍ക്കു നൃപദണ്ഡിതനാം യുവാവായ്‌--
ച്ചേരാന്‍ സ്വയം വിടുകയോ നൃപപുത്രിയാളെ?

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2568 : ചെമ്പിച്ചഗ്രം ചുവന്നുള്ളൊരു...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : സ്രഗ്ദ്ധര

ചെമ്പിച്ചഗ്രം ചുവന്നുള്ളൊരു കചഭരവും, ചെമ്പരത്തിപ്രസൂനം
കുമ്പിട്ടീടുന്ന കണ്ണും, കലുഷത കലരും കയ്യിലക്കാലദണ്ഡും,
വമ്പിച്ചീടുന്ന നാസാപുടവു, മുടലു, മദംഷ്ട്രയെന്നല്ല, മീശ--
ക്കൊമ്പും, ഗംഭീരസിംഹധ്വനിയൊടുമധികം വങ്കരാം കിങ്കരന്മാര്‍

കവി : വെണ്മണി

ശ്ലോകം 2569 : വീരാഗ്ര്യനും ഭുവി...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

വീരാഗ്ര്യനും ഭുവി കുലീനനുമാണു താനെ--
ന്നാ രാജമാന്യചരിതന്‍ തെളിയിച്ചുവല്ലോ.
നാരായണാത്മജസുതന്നൊരു ദാസിയായി--
ത്തീരാനുമേതു നൃപകന്യ കൊതിയ്ക്കയില്ല?

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2570 : നില്ലാഞ്ഞ കോപഭരം...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

നില്ലാഞ്ഞ കോപഭരമൊന്നൊഴിയട്ടെയച്ചെ--
ന്നെല്ലാം യഥേഷ്ടമറിയിച്ചു ശരിപ്പെടുത്താം
തെല്ലാശ്വസിക്ക തവസത്സഖിചിത്രലേഖേ,
വല്ലായ്മ കൂടിടരുതെന്നെഴുന്നേറ്റു വൃദ്ധന്‍

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2571 : തരുണിയുടെ ബലം...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : അപര

തരുണിയുടെ ബലം വിശുദ്ധി, വേ--
റൊരു പൊരുളല്ലബലയ്ക്കതേ ബലം,
പരമതിനിഹ ഭംഗമേകുവാന്‍
കരുതിയൊരെന്‍ വിധിയെത്ര ഘോരനാം !

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 2572 : പ്രിയ രാഘവ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

പ്രിയ രാഘവ! വന്ദനം ഭവാ--
നുയരുന്നൂ ഭുജശാഖ വിട്ടു ഞാന്‍
ഭയമറ്റു പറന്നുപോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 2573 : ഭോഗീന്ദ്രഭോഗഷയനം...

ചൊല്ലിയതു്‌ : സുരേശന്‍
വൃത്തം : വസന്തതിലകം

ഭോഗീന്ദ്രഭോഗശയനം ഭുവനൈകനാഥം
യോഗീന്ദ്രമാനസസരോജവിഹാരിഹംസം
വാഗീശമുഖ്യവിബുധേന്ദ്രനതാംഘൃപദ്മം
വന്ദേ മഹാപുരുഷമംബുജനാഭമീശം.

ശ്ലോകം 2574 : വാടിത്തളര്‍ന്ന പകലിന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

വാടിത്തളര്‍ന്ന പകലിന്‍ വളര്‍മേനി താങ്ങാ--
നോടിക്കിതച്ചു രജനീമണിയെത്തിടുമ്പോള്‍,
മോടിക്കുചേര്‍ന്നപടി നീ മൃദുഹാസലേശ--
മോടിക്ഷമാംബികയെ നോക്കിരസിച്ചിടുന്നു!

കവി : ചങ്ങമ്പുഴ, കൃതി : പ്രഥമതാരം (ഗീതാഞ്ജലി)

ശ്ലോകം 2575 : മുഷിഞ്ഞ വസ്ത്രാല്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മുഷിഞ്ഞ വസ്ത്രാല്‍ പൃഥുകം പിടിച്ച--
ങ്ങഴിച്ചു ഭക്ഷിച്ചിതു വാസുദേവന്‍
രണ്ടാമതും മുഷ്ടി പിടിച്ച നേരം
തണ്ടാരില്‍മാതാശു കരം പിടിച്ചാള്‍

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 2576 : രവി പോയി മറഞ്ഞതും...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : വിയോഗിനി

രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദൃകയാല്‍ നിറഞ്ഞതും
അവനീശ്വരിയോര്‍ത്തതില്ല പോ--
ന്നവിടെത്താന്‍ തനിയേയിരിപ്പതും.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 2577 : അവികലവിമലാനുഭൂതി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പുഷ്പിതാഗ്ര

അവികലവിമലാനുഭൂതിയുള്‍ക്കൊ--
ണ്ടവിരളകോമളഗാനധാരതൂകി,
ഛവിയിളകുമസീമകാവ്യപുഷ്പാ--
ടവിയി, ലയേ, കളകണ്ഠ, നീ ലസിപ്പൂ!

കവി : ചങ്ങമ്പുഴ, കൃതി : സ്പന്ദിക്കുന്ന അസ്ഥിമാടം

ശ്ലോകം 2578 : ഛിദ്രംവിട്ടു ഗുണങ്ങള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഛിദ്രംവിട്ടു ഗുണങ്ങള്‍ തിങ്ങിവിലസും ശ്രീമൂലഭൂപാലകോ--
ന്നിദ്രശ്രീയുതഭാഗ്യവാന്‍ കടലിനെപ്പൊക്കാന്‍ ചൊരിയ്ക്കും സദാ
സദ്രക്ഷാനിപുണങ്ങളാം മൃദുകടാക്ഷത്തിന്‍ തരംഗങ്ങളാല്‍
ഭദ്രം പാല്‍ക്കടല്‍മേല്‍ശയിച്ചുപരിശോഭിയ്ക്കും കൃപത്തേന്‍കടല്‍

കവി : ആശാന്‍, കൃതി : മംഗളാശംസ

ശ്ലോകം 2579 : സ്പഷ്ടം ന്‌ലാവങ്ങു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

സ്പഷ്ടം ന്‌ലാവങ്ങു നീങ്ങീ ദിനകരനുദയം ചെയ്തു ചന്ദ്രന്‍ മറഞ്ഞൂ
തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാക്കീടുവാന്‍ പിന്നെയാട്ടേ,
കഷ്‌ടം ദീനം പിടിച്ചോ മദിരയതുകുടിച്ചോ കിടക്കുന്ന ലോകര്‍--
ക്കുത്തിഷ്ഠോത്തിഷ്ഠ ശീഘ്രം, നദിയില്‍ മുഴുകുവാന്‍ കാലമായ്‌ വന്നിതിപ്പോള്‍

കവി : ശ്രീനാരായണ ഗുരു, കൃതി : സുബ്രഹ്‌മണ്യ കീര്‍ത്തനം

ശ്ലോകം 2580 : കൂട്ടാം ബസ്ച്ചാര്‍ജ്ജു, പക്ഷേ,...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കൂട്ടാം ബസ്ച്ചാര്‍ജ്ജു, പക്ഷേ, യിളവുകള്‍ നിലനിര്‍ത്തീടണം, നിര്‍ത്തിടേണം
ചട്ടം ലംഘിച്ചു കുത്തിത്തിരുകിയമിതവേഗത്തിലിന്നുള്ളൊരോട്ടം;
ഓട്ടോറിക്ഷേലു മൂന്നില്‍ക്കവിയരുതിതികല്‍പിച്ചിടും ചട്ടമേ, യീ
നാട്ടില്‍ബ്ബസ്സിന്നുമാത്രം പെരിയൊരിളവു നല്‍കുന്നതേറ്റം വിചിത്രം!

കവി : രാജന്‍ മുള്ളൂര്‍ക്കര, കൃതി : ബസ്‌ ചര്‍ജ്‌ വര്‍ദ്ധന

ശ്ലോകം 2581 : ഓൊരൂ കാലതുമൂരൂ...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : സ്രഗ്ദ്ധര

ഓരോ കാലത്തുമോരോ നിലയിലുദിതനായ്‌, ധര്‍മ്മരക്ഷാര്‍ത്ഥമായി--
ട്ടോരോ മാര്‍ഗ്ഗം നയിക്കുന്നിതു നിഖില ജഗത്തിന്നുമാധാരഭൂതന്‍
നെരോടിക്കാലമക്കാരണമരിക, കുറൂരുത്ഭവിച്ചോരു സാക്ഷാല്‍--
പ്പേരോലും സൂരി ദാമോദരഗുരുചരണം നന്മ നമ്മള്‍ക്കു നല്‍ക!

ശ്ലോകം 2582 : ഒരാളെയായ്‌ തന്‍ മടിയില്‍...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഒരാളെയായ്‌ തന്‍ മടിയില്‍ കരേറ്റാന്‍
കൈനീട്ടിയീ ഞങ്ങളെ മാറിമാറി
ശാഠ്യം പിടിപ്പിക്കുകയാണു തായ--
മാര്‍ക്കന്നു വാത്സല്യപരം വിനോദം

ശ്ലോകം 2583 : ശരീരം കളത്രം സുതം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഭുജംഗപ്രയാതം

ശരീരം കളത്രം സുതം ബന്ധുവര്‍ഗ്ഗം
വയസ്യം ധനം സദ്മ ഭൃത്യം ധനം ച
സമസ്തം പരിത്യജ്യ ഹാ കഷ്ടമേകോ
ഗമിഷ്യാമി ദുഃഖേന ദൂരം കിലാഹം

കവി : ശ്രീ ശങ്കരാചാര്യര്‍, കൃതി : വിഷ്ണുഭുജംഗാസ്തോത്രം

ശ്ലോകം 2584 : സത്യം ലംഘിച്ചു സത്യാധിപതി...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : സ്രഗ്ദ്ധര

സത്യം ലംഖിചു സത്യാധിപതി, യൊരു ശിരസ്സപ്പൊഴേ നഷ്ടമായ്‌, ത്തന്‍--
കൃത്യം പാലിച മൃത്യുഞ്ജയനതുമുതലേ ബ്രഹ്മഹന്താവുമായി,
പ്രത്യക്ഷം തന്റെ കൃത്യപ്പിഴ മുരമഥനന്‍ മാറിലേ പേറിടുന്നൂ
നിത്യം, ലോകാധിപത്യം വിധിഹരഹരിമാര്‍ക്കല്ല, കര്‍മ്മത്തിനത്രേ!

ശ്ലോകം 2585 : പളുങ്കിന്‍ കുടം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഭുജംഗപ്രയാതം

പളുങ്കിന്‍ കുടം പോലതീതാനുഭൂതി
പ്രപഞ്ചം തകര്‍ന്നും മിനുങ്ങുന്നു; പക്ഷെ
പ്രലുബ്ധാന്തരംഗത്തെയുന്തുന്നു വീണ്ടും
പ്രവൃത്തിപ്രവാഹം "മറക്കൂ മറക്കൂ"

കവി : ബാലാമണിയമ്മ, കൃതി : മറക്കൂ മറക്കൂ

ശ്ലോകം 2586 : പിറന്നോരു നെരം പിതാക്കള്‍ക്കു...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : ഭുജംഗപ്രയാതം

പിറന്നോരു നെരം പിതാക്കള്‍ക്കു നേത്രം
തുറപ്പിച്ചടപ്പിച്ച വിശ്വേശരൂപം
ഉറങ്ങും മിഴിക്കണ്‍ തുറന്നൊന്നു കണ്ടാല്‍
മറക്കാ മറക്കാതലിന്‍ ദിവ്യരൂപം.

ശ്ലോകം 2587 : ഉത്തുംഗ കാന്തി കലരും...

ചൊല്ലിയതു്‌ : \ശ്രീകന്റ്‌
വൃത്തം : വസന്തതിലകം

ഉത്തുംഗ കാന്തി കലരും ശരറാന്തലൊന്നു
കത്തുന്നു നിന്നു കതിരോന്റെ പകര്‍പ്പു പോലെ,
മെത്തുന്ന താപവുമമര്‍ഷവുമുള്‍ത്തടത്തെ--
ക്കൊത്തുന്നു രണ്ടു പകയേറിന പാമ്പു പോലെ.

ശ്ലോകം 2588 : മെയ്‌ കാന്തിയാല്‍മിഴിതെളിഞ്ഞു...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

മെയ്‌ കാന്തിയാല്‍ മിഴിതെളിഞ്ഞു കുമാരിമാരെ--
യേകാന്‍ തുടങ്ങുകിലൊടുക്കമബദ്ധമാകും
ഭൂകാന്തരില്‍ ഭുജപരാക്രമമാണുമുഖ്യം
ഹേ കാന്തവിഗ്രഹ, ഭവാനതറിഞ്ഞുകൂടേ?

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍, കൃതി : വിനോദിനി

ശ്ലോകം 2589 : ഭക്തന്മാരേ, ഭവാന്മാര്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഭക്തന്മാരേ, ഭവാന്മാര്‍ പലവിധമുലകില്‍ച്ചെയ്തിടും ദുഷ്കൃതത്താല്‍
രക്തം ചിന്തുന്ന യുദ്ധക്കളമിഹയുയരാന്‍ പോരു,മെന്നാലുമാകാ
മുക്തിയ്ക്കായിപ്പൊഴോരോ തിരുനടകയറിച്ചെന്നു പാപങ്ങള്‍ പോക്കാന്‍
ശക്തിയ്ക്കൊക്കും വിധം പിന്നതിനുമുപരിയായ്‌ ചെയ്യുമര്‍ത്ഥാര്‍പ്പണങ്ങള്‍!

കവി : സി. ഉണ്ണിക്കൃഷ്ണന്‍, ഡൊംബിവിലി, കൃതി : കപടഭക്തര്‍ക്ക്‌ (മുക്തകം)

ശ്ലോകം 2590 : മാലോകര്‍ക്കുമതിപ്രമോദമരുളും...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാലോകര്‍ക്കുമതിപ്രമോദമരുളും ശ്രീമന്‍ മഹാഭാരതം,
ചേലോലും തദുപജ്ഞ്യമായി വിലസും ശാകുന്തളം നാടകം
ഈ ലോകോത്തരസൃഷ്ടി രണ്ടുമതുലം ചേലൊത്തവാലത്തിത--
ന്നാലോലാമലനീലനീരദമിഴിത്തുമ്പിന്റെ വന്‍പല്ലയോ!

ശ്ലോകം 2591 : ഇക്കല്യഭര്‍ത്തൃമൊഴി...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ഇക്കല്യഭര്‍ത്തൃമൊഴി കേട്ടെഴുനേറ്റുനിന്നു
നല്‍ക്കഞ്ജമൊട്ടിനെതിരാം തൊഴുകയ്യുമായി
ഉല്‍ക്കമ്പമാര്‍ന്നു കരളാവതുപോലുറപ്പി--
ച്ചക്കമ്രഭാഷിണി കനിഞ്ഞറിയിച്ചിതേവം.

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2592 : ഊക്കീടെഴും നൃപ...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

ഊക്കീടെഴും നൃപനെ നാമിഹ ബന്ധനസ്ഥ--
നാക്കീ പരന്ന നിജസൈന്യമിതാ പറന്നൂ
നോക്കീടുമീ വിജയലക്ഷ്മിയെയാദരിപ്പിന്‍
താക്കീടുവിന്‍ പടഹമിപ്പട നമ്മള്‍ നേടീ

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍, കൃതി : വിനോദിനി

ശ്ലോകം 2593 : നീലാകാശത്തിലേറും...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : സ്രഗ്ദ്ധര

നീലാകാശത്തിലേറും പറവകളമലം, മാരിവില്ലപ്രമേയം,
ബാലാദിത്യപ്രകാശം പ്രതിനവസുഖദം, വര്‍ഷമാകര്‍ഷണീയം,
ജാലം ലോലംബജാലം, മലരൊളിമധുരം, മാതൃസംശുദ്ധശിക്ഷാ--
ലോലം, ഹാ ബാല്യകാലം! മതിവരെ നുകരാന്‍ കാത്തുനിന്നീല കാലം!

കവി : ശ്രീ കൈയ്തക്കില്‍ ജാതവേദന്‍

ശ്ലോകം 2594 : ജലേശ്വരന്‍ തന്നുടെ...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : വംശസ്ഥം

ജലേശ്വരന്‍ തന്നുടെ രാജധാനിയില്‍--
ബലത്തിനായ്‌ തീര്‍ത്തൊരു കോട്ടതാനിതോ
അതിങ്കലീസന്ധ്യയുമര്‍ക്കമൂര്‍ത്തിയാല്‍
പതിച്ചിടുന്നോ പുതുതാഴികക്കുടം

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയവിലാസം

ശ്ലോകം 2595 : ആകാശത്തിലെയഭ്രപാളികളില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആകാശത്തിലെയഭ്രപാളികളിലൂടാമന്ദസഞ്ചാരിയായ്‌
പോകാനുത്സുകനാം ദിവാകരവിഭോ കാണുന്നതില്ലാ ഭവാന്‍
ഏകാന്തത്തില്‍ വിരിഞ്ഞു ലോകജനതയ്ക്കേറെസ്സുഗന്ധം കൊടു--
ത്താഘാതത്തിലടിഞ്ഞു മണ്ണിലലിയാന്‍ പോകുന്നിരിപ്പൂവിനെ

കവി : പ്രൊഫ. പി. എം. ജി. നമ്പീശന്‍, കൊല്‍ക്കത്ത, കൃതി : സൂര്യനോട്‌ (മുക്തകം)

ശ്ലോകം 2596 : ഏകാര്‍ദ്ധം വിശ്വദാഹദ്യുതിയെയും...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : സ്രഗ്ദ്ധര

ഏകാര്‍ദ്ധം വിശ്വദാഹദ്യുതിയെയു, മപരാര്‍ദ്ധം കൃപാശ്രുക്കളെയും
തൊോക്ക്‌, ത്തമ്മില്‍ക്കലര്‍ന്നിട്ടവ ചിലുചിലനെച്ചീറിടും ഫാലനേത്രം.
ഏകാന്തൈകസ്തനശ്രീപുതുമകുടമതിക്കീറഹിപ്പൂണുനൂലി--
ത്യാകാരം പൂണ്ട ദേവന്‍ തരിക ശുഭമിവര്‍ക്കര്‍ദ്ധനാരീസ്വരൂപന്‍!

ശ്ലോകം 2597 : ഏകാന്തരൂഢമിഹ...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : വസന്തതിലകം

ഏകാന്തരൂഢമിഹ നിന്നനഘാനുരാഗം
സ്വീകാര്യകോടിയിലിരിപ്പതു തന്നെ, പക്ഷെ
ഹേ, കാര്യവേദിനി, യശോധനനാം നൃപന്നു
ലോകാപവാദമഖിലോപരി ഗണ്യമല്ലീ?

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2598 : ഹര്‍ത്താലെന്നും നടത്താം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഹര്‍ത്താലെന്നും നടത്താം, സുഖമൊടു വഴിയോരത്തു കുന്തിച്ചിരിയ്ക്കാം
നിര്‍ത്താതന്യന്റെ ദോഷം പലവിധമുരചെയ്തങ്ങു പൊട്ടിച്ചിരിയ്ക്കാം
ഗാത്രം നന്നായ്‌ വിയര്‍ക്കും പണികളൊരുവനും ചെയ്തിടേണ്ടന്യ നാട്ടില്‍--
പാര്‍ത്തീടുന്നോരയയ്ക്കും പണമനവധിയണെന്റെ നാടെത്ര കേമം!

കവി : വൈരശ്ശേരി കെ. എം. നമ്പൂതിരി, കൃതി : കേരളം ഇന്ന്‌

ശ്ലോകം 2599 : ഗരുഡരഥഗളത്തില്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

ഗരുഡരഥഗളത്തിലുല്ലസിക്കു--
ന്നൊരുതുളസീദളമാലയോടുരുമ്മി
പൊരുളുടയൊരു പേരിയന്നു മോദം
പെരുകിന ഗന്ധവഹന്‍ കളിച്ചിരുന്നു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2600 : പൊട്ടശ്ലോകങ്ങള്‍ കെട്ടും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പൊട്ടശ്ലോകങ്ങള്‍ കെട്ടും കവികള്‍ തുലയുവാന്‍ തേങ്ങ ഭൂതേശനെന്നും
പൊട്ടിച്ചിട്ടെന്തുകാര്യം? പെരുകി വളരെയിക്കൂട്ടരീ നാട്ടിലിപ്പോള്‍;
ദുഷ്ടത്വം വാച്ചനേര്‍ച്ചക്കവികരിനിടിലം തച്ചുടയ്ക്കാന്‍ ഭവാനി--
ന്നൊട്ടും കൂസാതിറങ്ങീടുക പുതുകവിതക്കാട്ടില്‍ ഹര്യക്ഷവര്യ!

കവി : എന്‍. കെ. ദേശം, കൃതി : വെണ്മണിസ്മരണ

ശ്ലോകം 2601 : ദിവാപി നിഷ്ഠ്യൂത...

ചൊല്ലിയതു്‌ : രഘു സി. വി.
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ദിവാപി നിഷ്ഠ്യൂതമരീചിഭാജാ
ബാലാദനാവിഷ്കൃത ലാഞ്ഛനേന
ചന്ദ്രേന നിത്യം പ്രതിഭിന്നമൌലേ--
ശ്ചൂഡാമണേ കിം ഗ്രഹണം ഹരസ്യ.

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 2602 : ചാരത്തു ചന്ദ്രനണവാന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ചാരത്തു ചന്ദ്രനണവാന്‍ പതിവില്‍ക്കുറച്ചു--
നേരം കവിഞ്ഞതു നിനച്ചു കയര്‍ത്തു പാരം
ദാരങ്ങളാം രജനിയാശു വലിച്ചെറിഞ്ഞ
ഹാരം തകര്‍ന്നു ചിതറുന്നു നഭസ്ഥലത്തില്‍

കവി : ജി., കൃതി : സാഹിത്യകൌതുകം

ശ്ലോകം 2603 : ദിവ്യസ്തോത്രഗണം രചിച്ചു...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദിവ്യസ്തോത്രഗണം രചിച്ചു ദിവിഷല്‍ ശ്രോത്രോല്‍സവം ചേര്‍ത്തു നല്‍--
ഭവ്യശ്രീകലരും നവീനമുനിയാമിക്ഷത്രിയശ്രോത്രിയന്‍
സുവ്യക്തം തനദംഗമിന്നു ബലിയായ്‌ നല്‍കുന്നതിമ്മട്ടെഴും
ഹവ്യം ഭൂമിയിലില്ലഹോ, ഹുതവഹസ്വാമിന്‍ പ്രസാദിക്ക നീ!

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 2604 : സത്യസന്ധത വെടിഞ്ഞു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : രഥോദ്ധത

സത്യസന്ധത വെടിഞ്ഞു നീചമാം
കൃത്യമേതുമിഹചെയ്യുവാന്‍ പരം
നിത്യവും വഴികളോര്‍ത്തു പാര്‍ത്തിടും
മര്‍ത്ത്യരുണ്ടുലകില്‍ വേണ്ടുവോളവും

കവി : കെ. എസ്‌. നായര്‍, വെളപ്പായ

ശ്ലോകം 2605 : നീലമേഘനിറമാണ്ടവന്‍...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : കുസുമമഞ്ജരി

നീലമേഘനിറമാണ്ടവന്‍, രുചിരപീലിയാര്‍ന്നമുടിയാണ്ടവന്‍,
കാലിമേപ്പതിനു ലീലയാ കുറിയ കോലിയന്ന കരമാണ്ടവന്‍,
കാളിയന്റെ ഗരളം കവര്‍ന്ന ഫണമേറിയാരചിത താണ്ഡവന്‍
മാലകറ്റുക നിരന്തരം കരുണ പൂണ്ടവന്‍ നമിതപാണ്ഡവന്‍.

ശ്ലോകം 2606 : കാരുണ്യം കാളകണ്ഠപ്പകുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കാരുണ്യം കാളകണ്ഠപ്പകുതി! തവ കടക്കണ്ണു കൈകാര്യമേറി--
ത്തീരെദ്ദീവാളിവച്ചോ തിരുമിഴിയിലതോ ചണ്ഡി! ചെങ്കണ്ണു വന്നോ?
നേരേ നോക്കാത്തതെന്താ, ണടിയനടിയിണത്താമരത്താര്‍ വണങ്ങി--
പ്പോരുന്നോനാണതോര്‍ത്താലതിനിവനു മുറയ്ക്കുണ്ടു മുഖ്യാവകാശം.

കവി : ശീവൊള്ളി

ശ്ലോകം 2607 : നാരായണന്നു സഖിയാകിയ...

ചൊല്ലിയതു്‌ : രവി
വൃത്തം : വസന്തതിലകം

നാരായണന്നു സഖിയാകിയ പാണ്ഡവന്നു
പാരിച്ച ദുര്‍മദമടക്കി വരം കൊടുപ്പാന്‍
കൈരാത വേഷധരനാകിയ ചന്ദ്രചൂഡന്‍
കാരുണ്യമെങ്കലരുളീടുക സര്‍വ്വകാലം

കവി : ഇരട്ടക്കുളങ്ങര രാമവാര്യര്‍, കൃതി : കിരാതം ആട്ടക്കഥ

ശ്ലോകം 2608 : കാലന്‍ വരുന്ന സമയം...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : വസന്തതിലകം

കാലന്‍ വരുന്ന സമയം ഭയമോടുടന്‍ ശ്രീ--
കോലില്‍ക്കടന്നു ശിശു വീണു നമിച്ച മൂലം
ശൂലേന കാലനുടെ കാലമഹോ കഴിച്ച
കാലന്റെ കാലനുടെ കാലിണ കൈതൊഴുന്നേന്‍.

ശ്ലോകം 2609 : ശരി നയനപഥത്തില്‍...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : പുഷ്പിതാഗ്ര

ശരി നയനപഥത്തില്‍ നിന്നിടുന്നു--
ണ്ടൊരു നിമിഷം പിരിയാതെയെന്‍ പ്രിയന്‍ നീ
പരമതു നിഴല്‍ പോലെയിന്ദൃ യങ്ങള്‍--
ക്കരതിദദര്‍ശനമായി-- ഞാന്‍ വലഞ്ഞു

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 2610 : പരിചൊടു ചരണാബ്ജം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മാലിനി

പരിചൊടു ചരണാബ്ജം സംശ്രയിപ്പോര്‍ക്കു നിത്യം
പെരുകിന പരിതാപം തീര്‍ത്തുകാത്തീടുവോളേ
സുരര്‍ സപദി നമിയ്ക്കും കാല്‍ക്കല്‍ ഞാന്‍ കുമ്പിടുന്നേന്‍
തരണമൊരഭയം മേ, ലോകനാര്‍ക്കാവിലമ്മേ

കവി : കടത്തനാട്ട്‌ കെ. പദ്മനാഭ വാരിയര്‍, കൃതി : ലോകനാര്‍ക്കാവിലമ്മ

ശ്ലോകം 2611 : സുരുചിരത കലര്‍ന്ന...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : പുഷ്പിതാഗ്ര

സുരുചിരത കലര്‍ന്ന വില്ലുമമ്പും
കരയുഗസന്നിധിയില്‍ പതിച്ചിരുന്നു
കസവൊളിതിരളുന്ന തൊപ്പിയൂരി--
ത്തലയോടു ചേര്‍ന്നരികില്‍ക്കിടന്നിരുന്നു

കവി: കെ. സി. കേശവപിള്ള, കൃതി: കേശവീയം

ശ്ലോകം 2612 : കന്നിയ്ക്കുപിന്നെ മകരത്തിനു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

കന്നിയ്ക്കുപിന്നെ മകരത്തിനു കൊയ്തു കൂട്ടും
പൊന്നെല്ലുകൊണ്ടറനിറഞ്ഞു കവിഞ്ഞിടുമ്പോള്‍
തോന്നയ്ക്കല്‍ നിന്നു കൊടിപാറിയ കോടി ലിംഗ--
ത്തുന്നും കടന്നു വരവായ്‌ കറവപ്പശുക്കള്‍

കവി : വൈക്കം വിശ്വനാഥന്‍ നായര്‍, കൃതി : തറവാട്‌

ശ്ലോകം 2613 : തരുമനുമതി താതന്‍...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : പുഷ്പിതാഗ്ര

തരുമനുമതി താത,നിങ്ങു കാലം
വരുമതിനെന്നിവള്‍ നാഥ,കാത്തിരുന്നേന്‍,
ഗുരുജനഭയപഞ്ജരസ്ഥ കഷ്ടം!
പരനഥ പൈങ്കിളിപോലെ,ദത്തയായേന്‍

ശ്ലോകം 2614 : ഗാത്രം ചുക്കിച്ചുളിഞ്ഞും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഗാത്രം ചുക്കിച്ചുളിഞ്ഞും, ഗമനമിടറിയും, ദന്തമെല്ലാം കൊഴിഞ്ഞും,
വക്ത്രം ലാലാക്തമായും, ബധിരത വലുതായ്‌, കാഴ്ചയറ്റും, പറഞ്ഞാല്‍
ഉറ്റോര്‍ കേള്‍ക്കതെയായും, പരിചരണമഹോ ഭാര്യ ചെയ്യാതെയായും,
കഷ്ടം! വാര്‍ദ്ധക്യ,മോര്‍ത്താലൊരുവനു മകനും ശത്രുവായ്ത്തീര്‍ന്നിടുന്നു!

കവി : ഗോവിന്ദന്‍ മാസ്റ്റര്‍, പയ്യന്നൂര്‍ (വിവ:), കൃതി : സുഭാഷിതങ്ങള്‍

ശ്ലോകം 2615 : ഉടുക്കും പുലിത്തോല്‍...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : ഭുജംഗപ്രയാതം

ഉടുക്കും പുലിത്തോലുടുക്കൊട്ടടിക്കും
കടിക്കും ഫണിച്ചാര്‍ത്തിടയ്ക്കും തലയ്ക്കും
കുടിക്കുന്നതയ്യോ കടുക്കും വിഷം നീ--
നടിക്കുന്ന കണ്ടാല്‍ നടുക്കം പുരാനേ!

ശ്ലോകം 2616 : കടുനിണമൊഴുകിപ്പടര്‍ന്നു...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : പുഷ്പിതാഗ്ര

കടുനിണമൊഴുകിപ്പടര്‍ന്നു ചുറ്റും
കഠിനതപ്പൂണ്ടു കറുത്തു നിന്നിരുന്നു
സ്ഫുടരുചിതടവും വിശാലവക്ഷ--
സ്തടമവഗാഢതരം പിളര്‍ന്നിരുന്നു

ശ്ലോകം 2617 : സ്ഫുരിയ്ക്കുമീ നിന്നുടലിന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വംശസ്ഥം

സ്ഫുരിയ്ക്കുമീ നിന്നുടലിന്‍ പദാര്‍ത്ഥമെ--
ന്തുരയ്ക്ക മിന്നല്‍പിണരിന്‍ സ്ഫുലിംഗമോ?
വിരിഞ്ഞുപോം താരഗണങ്ങള്‍ തമ്മിലാ--
ഞ്ഞുരഞ്ഞു പാറും പൊടിയോ, നിലാവതോ?

കവി : ആശാന്‍, കൃതി : മിന്നാമിനുങ്ങ്‌

ശ്ലോകം 2618 : വാനോര്‍വാരാശി,വാസ്തോഷ്പതി...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : സ്രഗ്ദ്ധര

വാനോര്‍വാരാശി,വാസ്തോഷ്പതി,ദനുജകുലം,മന്ദരം,വാസുകിപ്പാ--
മ്പാനന്ദാലിപ്പറഞ്ഞുള്ളവര്‍ തവ തനു കണ്ടെങ്കിലും കണ്ടതില്ല
താനാരാണെന്നു ചിന്തിച്ചതിനുടെ പരമാര്‍ത്ഥംവരെക്കണ്ട വിദ്വാന്‍--
താനാകുന്നൂ ജഗത്തില്‍ ജനനി, ഭവതിയെക്കണ്ടവന്‍ കര്‍മ്മവേധി.

ശ്ലോകം 2619 : താരങ്ങള്‍ നിന്‍ പതനമോര്‍ത്തു...

ചൊല്ലിയതു്‌ : രവി
വൃത്തം : വസന്തതിലകം

താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക--
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു

കവി : എന്‍. കുമാരനാശന്‍, കൃതി : വീണപൂവ്‌

ശ്ലോകം 2620 : നാനാതരം കല്‍മഷ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നാനാതരം കല്‍മഷമേറിജന്മ--
നാശം വരുത്തും കലിബാധ നീങ്ങാന്‍
നാമിന്നു ചെയ്യും ജപയജ്ഞമെല്ലാം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : കെ. ആര്‍. തങ്കമണി, പെരുംതുരുത്ത, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2621 : നേരാമിതെല്ലാ,മിതി...

ചൊല്ലിയതു്‌ : സിദ്ധാര്‍ത്ഥന്‍
വൃത്തം : ഇന്ദ്രവജ്ര

നേരാമിതെല്ലാ,മിതി തേറിടുന്നോ
രാരോഗമാര്‍ന്നുള്ളൊരു ചിന്തയെല്ലാം
നേരല്ല,തെന്നോതി ഗുണം വരുത്തും
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : സിദ്ധാര്‍ത്ഥന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2622 : നെന്മേനിവാകമലര്‍മേനി...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

നെന്മേനിവാകമലര്‍മേനി വെടിഞ്ഞുവാഴ്‌ ത്തും
തന്മേനി കണ്ടു മലര്‍വില്ലനെ വെന്ന വമ്പന്‍
തന്മേനി നേര്‍പകുതി താനെഴുമൂരകത്തു--
ള്ളമ്മേ! നിനക്കുടയ കാലിണ കൈതൊഴുന്നേന്‍

കവി : കുണ്ടൂര്‍ നാരയണമേനോന്‍, കൃതി : കോമപ്പന്‍

ശ്ലോകം 2623 : തങ്കല്‍ത്തിളങ്ങുമൊളികൊണ്ടു...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : വസന്തതിലകം

തങ്കല്‍ത്തിളങ്ങുമൊളികൊണ്ടുതനിത്തകിട്ടു
തങ്കത്തിനുള്ള തല താഴ്ത്തിയ തമ്പുരാട്ടി
വങ്കത്തമേറുമടിയന്നകതാരില്‍ വായ്ക്കും
വന്‍ കത്തലാറ്റിടുക വല്ല കണക്കിലും നീ.

ശ്ലോകം 2624 : വിവാഹമീരെട്ടു...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : ഉപേന്ദ്രവജ്ര

വിവാഹമീരെട്ടു സഹസ്രമെട്ടും
വിധിയ്ക്കു ചേരും പടി ചെയ്തവന്‍ പോല്‍
അവര്‍ക്ക്‌ വേണ്ടുന്ന വിഭൂതിയെല്ലാം
അവന്‍ കൊടുക്കുന്നു നിരന്തരം പോല്‍

ശ്ലോകം 2625 : ആരാണു പോകുവതടുത്ത...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

ആരാണു പോകുവതടുത്ത പറമ്പിലൂടെ--
യാരാമസീമ്‌നി വനദേവതയെന്നപോലെ
ആ രാമയാളൊരരിവട്ടിയിടത്തുകയ്യി--
ന്നാരാല്‍ മലര്‍ന്ന കരതാരില്‍ വഹിച്ചിരുന്നു

കവി : വള്ളത്തോള്‍ നാരായണമേനോന്‍, കൃതി : സാഹിത്യമഞ്ജരി

ശ്ലോകം 2626 : അടിക്കടിക്കടിയനിലാധി...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : അതിരുചിര

അടിക്കടിക്കടിയനിലാധിവീചി വ--
ന്നടിക്കുമാറരുളുമജന്റെ ശാസനം
അടിക്കു തൊട്ടൊഴിയണമായതിന്നു നി--
ന്നടിക്കു താണയി, ജഗദംബ കൂപ്പുവന്‍

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2627 : ആലസ്യമാണ്ട മുഖമൊട്ടു...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : വസന്തതിലകം

ആലസ്യമാണ്ട മുഖമൊട്ടു കുനിച്ചു, വേര്‍ത്ത--
ഫാലസ്ഥലം മൃദുകരത്തളിര്‍കൊണ്ടുതാങ്ങി
ചേലഞ്ചി മിന്നുമൊരു വെണ്‍കുളിര്‍കല്‍ത്തറയ്ക്കു--
മേലങ്ങു ചാരുമുഖി ചാരിയിരുന്നിടുന്നു

കവി : വള്ളത്തോള്‍ നാരായണമേനോന്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 2628 : ചിത്രാംശുവെന്നു പുകളേറിയ...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : വസന്തതിലകം

ചിത്രാംശുവെന്നു പുകളേറിയ ചിത്രകാരന്‍
മുന്‍പെക്കുറിച്ച ഘനചിത്രപടത്തെയെല്ലാം
ആകാശഭിത്തിയിലെടുത്തു നിവര്‍ത്തി നേരേ--
ചായം കൊടുത്തു മിഴിവേകി മിനുക്കിടുന്നോ!

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : വിശ്വരൂപം

ശ്ലോകം 2629 : ആഹാ, രചിച്ചു ചെറു...

ചൊല്ലിയതു്‌ : രവി
വൃത്തം : വസന്തതിലകം

ആഹാ, രചിച്ചു ചെറുലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം

കവി : കുമാരനാശന്‍, കൃതി : വീണപൂവ്‌

ശ്ലോകം 2630 : സേനാധിപന്റെ തല...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

സേനാധിപന്റെ തല കൊയ്യുവതിന്നു കാശീ--
ഭൂനാഥനോങ്ങിയൊരു വജ്രസമാനഖഡ്ഗം
സേനാനിയൊത്തൊരു മനോഹരനാഞ്ഞു തട്ടി
വാനാണ്ട വാളിനു സമാനമദൃശ്യമാക്കി

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍, കൃതി : വിനോദിനി

ശ്ലോകം 2631 : സത്യം കൊണ്ടിന്നിമേലില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

സത്യം കൊണ്ടിന്നിമേലില്‍ ധരണിയിലധികം കാലാമാവില്ല വാഴാന്‍
പാര്‍ത്തട്ടാഴുന്നു മദ്യക്കടലില്‍ വെളിവശേഷം നശിയ്ക്കുന്നു കഷ്ടം
പേര്‍ത്തും ചീറ്റുന്നു കൊല്ലും കൊലയുമനുദിനം കേളികൊട്ടുന്നിതെങ്ങും
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

കവി : പ്രദ്യുമ്നന്‍ നായര്‍, കുറിച്ചിത്താനം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2632 : പൊന്നാനിയില്‍ ചെന്നു...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : ഇന്ദ്രവജ്ര

പൊന്നാനിയില്‍ ചെന്നു നദീവതംസ--
പ്പൊന്നായ സാക്ഷാല്‍ നിളയൊടിണങ്ങീ
ഈയുപ്പുവെള്ളപ്പുഴ വിശ്രമാര്‍ത്ഥം
പൂകുന്നു പൂര്‍വേതരസാഗരത്തില്‍

ശ്ലോകം 2633 : ഈറ്റക്കാടിന്നകത്തായ്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഈറ്റക്കാടിന്നകത്തായ്‌ വലിയ ബഹളമാണൊന്നു ഞാനെത്തിനോക്കീ
മാറ്റിത്തം കണ്ണുപൊത്തീ ഹരനുമുമയുമുണ്ടാനയായിക്കളിപ്പൂ
ഊറ്റത്തില്‍ കണ്ടു പിന്നീടവരുടെ മടിയില്‍ കേറി വാഴുന്നു സാക്ഷാല്‍
തീറ്റക്കാരന്‍ മഹാപണ്ഡിതനവനുടെ സാമര്‍ത്ഥ്യമേ വെല്‍വുതാക!

കവി : പാലൂര്‍, കൃതി : അര്‍ദ്ധനാരീശ്വരന്‍

ശ്ലോകം 2634 : ഉണ്ടായിത്താമ്രകാരാദ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഉണ്ടായിത്താമ്രകാരാദ്‌, രജകനെയുമണ, ഞ്ഞാര്‍ന്നു പൌരാണികൌഘം
കൊണ്ടാടി, ക്കണ്ടു കായസ്ഥരെ, നുണയരെയെല്ലാം പുണര്‍, ന്നക്കവീന്ദ്രാന്‍
വേണ്ടും വണ്ണം വണങ്ങി, ഗ്ഗണികകളൊടു നന്നായിണങ്ങീട്ടു വാസം
പൂണ്ടേറ്റം വാണിജന്മാരൊടു കളവു സുഖിക്കുന്നു തട്ടാന്റെ വീട്ടില്‍.

കവി : കേ. സി. കേശവപിള്ള

ശ്ലോകം 2635 : വാണീദേവീകടാക്ഷാഞ്ചല...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : സ്രഗ്ദ്ധര

വാണീദേവീകടാക്ഷാഞ്ചലമധുപകുലാരാമമായ്‌ സര്‍വ്വശാസ്ത്ര--
ശ്രേണീസങ്കേതമായും സകലബുധജനാരാദ്ധ്യസല്‍ക്ഷേത്രമായും,
നാണീയസ്സാം യശസ്സാര്‍ന്നൊരു സകലകലാശാലയാം കോടിലിംഗ--
ക്ഷോണീനാഥാലയം ഹാ മധുപനിലയമായ്‌! കാണ്‍കെടോ കാലഭേദം!

ശ്ലോകം 2636 : നടിച്ചിടാം സീരിയല്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഉപേന്ദ്രവജ്ര

നടിച്ചിടാം സീരിയല്‍ തന്നിലെന്ന
കടുത്തമോഹത്തോടു പെണ്‍കിടാങ്ങള്‍
മടിച്ചിടാതങ്ങു കടന്നുചെന്നി--
ട്ടൊടുക്കമോ വന്‍ചതിയില്‍പ്പതിപ്പൂ

കവി : കെ. എസ്‌. നായര്‍, വെളപ്പായ, കൃതി : മുക്തകങ്ങള്‍

ശ്ലോകം 2637 : മൃതിവശഗതനായ്‌...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : പുഷ്പിതാഗ്ര

മൃതിവശഗതനായ്‌ പ്രസേനവീരന്‍
കുതിരയോടൊത്തവിടെക്കിടന്നിരുന്നു
വിധിമഹിമയലംഘനീയമാണെ--
ന്നതിദയനീയമുരച്ചിടുന്ന വണ്ണം

കവി : കെ. സി. കേശവപിള്ള, കൃതി : കേശവീയം

ശ്ലോകം 2638 : `വര്‍ക്കി'യ്ക്കുണ്ടു `ടൊയോട്ട'...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

`വര്‍ക്കി'യ്ക്കുണ്ടു `ടൊയോട്ട', `യുമ്മനു' പലേ തോട്ടങ്ങ, ബംഗ്ലാവു, മ--
`മ്മര്‍ക്കോച്ച'ന്നു സുരാജിതം പലതരം `ഹോട്ടേലു' കച്ചോടവും;
കാല്‍ക്കാശും കരതാരിലില്ല, ബിരുദം നേടീ പലേതെങ്കിലും;
വില്‍ക്കാശിന്നു ഭരിച്ചിടുന്നു, ബിരുദം ഹാ! പിച്ചതെണ്ടീടവേ!

കവി : നാലാങ്കല്‍ കൃഷ്ണപ്പിള്ള, കൃതി : ലാഭനഷ്ടങ്ങള്‍

ശ്ലോകം 2639 : കാര്‍ കുന്നിക്കുകയാല്‍ കറുത്ത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാര്‍ കുന്നിക്കുകയാല്‍ കറുത്ത നിശയില്‍ കാന്തന്റെ വീട്ടില്‍ സ്വയം
പോകും പെണ്‍കൊടിമാര്‍ക്കകമ്പടിയതായ്‌ ചെല്ലുന്ന മുല്ലായുധന്‍
ആകും വണ്ണമിടയ്ക്കു മിന്നി വെളിവായ്‌ കാട്ടുന്ന ചൂട്ടാണിതെ----
ന്നേകും സംശയമേവനും വിലസുമിത്തൂമിന്നലിന്നോമലേ!

കവി: വള്ളത്തോള്‍, കൃതി: ഋതുവിലാസം

ശ്ലോകം 2640 : അരിവമ്പടയും...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : ഗീതി

അരിവമ്പടയും പടയും
പരിചിനൊടിടിനാദമൊക്കെ വെടിയും വെടിയും
മുകില്‍ നടുകൊടിയും കൊടിയും
പരിപശ്യ സുരേന്ദ്രദൃഷ്ടി പൊടിയും പൊടിയും.

ശ്ലോകം 2641 : മേയുന്ന പുല്ലും...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : ഇന്ദ്രവജ്ര

മേയുന്ന പുല്ലും മറിമാന്‍ മറന്നൂ
ചെയ്യുന്ന നൃത്തം മയിലും നിറുത്തി
പായുന്ന കണ്ണീര്‍ക്കണമെന്ന പോലെ
പെയ്യുന്നിതേ വെള്ളില വള്ളിതോറും

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : ശാകുന്തളം പരിഭാഷ

ശ്ലോകം 2642 : പൂന്തേനാം പല കാവ്യവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂന്തേനാം പല കാവ്യവും ഗുരുപുരാധീശന്നു നേദിച്ചൊര--
പ്പൂന്താനത്തിനു മുന്നില്‍ വന്നു മുകുളം തീര്‍ക്കുന്നു നീ കൈകളാല്‍
കണ്ണന്‍ തന്‍ കഥ ഗാഥയായതിരസാല്‍ ചൊല്ലും ചെറുശ്ശേരി ത--
ന്നുള്ളില്‍ ഭക്തിരസം നുകര്‍ന്നു പുളകപ്പൂചൂടി നില്‍ക്കുന്നു നീ

കവി : പി. പി. പട്ടശ്ശേരി, കൃതി : കാവ്യപൂജ

ശ്ലോകം 2643 : കാളീകായകളായ...

ചൊല്ലിയതു്‌ : സീമാ രാജീവ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളീകായകളായകാളിയകളിന്ദാപത്യ കസ്തൂരികാ--
കാന്താകുന്തളകാളികാകരിഖടാ കാലാരികണ്ഠോപമൈഃ
സാന്ദ്രൈഃ സന്തമസൈഃ സമം സമുദിതാഃ സന്ധ്യാവസാനേതത--
സ്താരാശ്ചാപിസമന്തതഃ സ്ഫുടതരം ബഭ്രാജിരേഭ്രാജിരേ

ശ്ലോകം 2644 : സുചേഷ്ടിതം കൊണ്ടു ...

ചൊല്ലിയതു്‌ : ഹരി സി. വി.
വൃത്തം : ഉപേന്ദ്രവജ്ര

സുചേഷ്ടിതം കൊണ്ടു ജഗത്പ്രസിദ്ധന്‍
കുചേലനെന്നുള്ളൊരു ഭൂമിദേവന്‍
വശിത്വമുള്‍ക്കൊണ്ടു മഹാദരിദ്രന്‍
വസിച്ചു സാന്ദീപനിവാസദേശേ

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 2645 : വണ്ടാറണിക്കുഴലിമാരൊരു...

ചൊല്ലിയതു്‌ : ശ്രീജിത്ത്‌
വൃത്തം : വസന്തതിലകം

വണ്ടാറണിക്കുഴലിമാരൊരു കണ്ണു നോക്കി--
ക്കണ്ടാല്‍ മയങ്ങുമഴകാണ്ടവനെന്നുമല്ല
തിണ്ടാടി നേര്‍ക്കുമെതിരാളികളെത്ര കൂടി--
ക്കൊണ്ടാലുമാ മിടുമിടുക്കനു പുല്ലു പോലെ

കവി : കുണ്ടൂര്‍ നാരായണ മേനോന്‍, കൃതി : കോമപ്പന്‍

ശ്ലോകം 2646 : താരുണ്യാഭോഗഭാരത്തൊടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

താരുണ്യാഭോഗഭാരത്തൊടു, മതിപൃഥുകാദിത്യബിംബത്തിനേക്കാ--
ളാരുണ്യം തേടുമംഗത്തൊടു, മുലകലിയും മന്ദഹാസങ്ങളോടും,
കാരുണ്യക്കൂത്തരങ്ങാകിയ കടമിഴിയാല്‍ കോഴവിട്ടേഴുമേഴും
പാരെണ്ണികാത്തുപോരും പശുപതിപകുതിദ്ദേഹമേ, ദേഹി സൌഖ്യം!

ശ്ലോകം 2647 : കള്ളിന്നോടു വിരക്തി...

ചൊല്ലിയതു്‌ : സന്തോഷ്‌ പിള്ള
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കള്ളിന്നോടു വിരക്തി, യെന്നുമിരുളും മുമ്പേ ഗൃഹം പൂകിടും,
തള്ളീടും വയറില്ല, നല്ല സരസന്‍, തല്ലില്ല, യെന്തേകിലും
കൊള്ളാമെന്നരുളും, പിശുക്കു മിതമായ്‌ മാത്രം, സ്വയം പൊക്കലി,
ല്ലെള്ളോളം പൊളിയില്ല, യോര്‍ക്കിലിതു നല്‍ ഭര്‍ത്താവുതന്‍ ലക്ഷണം!

കവി : സന്തോഷ്‌